പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Monday 31 May 2010

ഓര്‍മ്മയുടെ സുഗന്ധം.

കടപ്പാട്: yathrayil.blogspot.coml
ജൂണ്‍ -1. പള്ളിക്കൂടത്തില്‍ പോയിട്ടുള്ള ഏതുമലയാളിയുടേയും ജീവിതത്തില്‍ പുതിയൊരു പ്രയാണത്തിലേയ്ക്കുള്ള ആദ്യ ചവിട്ടു പടി. ഒരിയ്ക്കലും മരിയ്ക്കാത്ത, മായാത്ത ഓര്‍മകളില്‍ ഒന്ന്.  ഒപ്പം, മേടച്ചൂടില്‍ കരിഞ്ഞുണങ്ങിയ കന്നിമണ്ണിലേയ്ക്ക് കാലത്തിന്റെ കനിവര്‍ഷം പെയ്തിറങ്ങാന്‍ തുടങ്ങുന്ന ദിവസവും.

രാവിലെ തന്നെ മൂടികെട്ടിയിട്ടുണ്ട്. തെക്കുപടിഞ്ഞാറ് മാനം കറുത്തിരുണ്ടു കിടക്കുന്നു.
ഓ എന്തൊരിരമ്പല്‍ !അക്കരെനിന്നും പെയ്തു വരുന്ന ഇടവപ്പാതിയുടേതാണ് . തണുത്ത  കാറ്റ്.
അല്ലാ അതാ മഴയിങ്ങെത്തിയല്ലോ!
പൊന്നിന്‍ കുടത്തിനെ രാവിലെ തന്നെ കുളിപ്പിച്ച്, പുത്തന്‍ ഷര്‍ട്ടും നിക്കറും ഇടുവിച്ച്, തലമുടി ചീവി പൌഡറിട്ട്, കവിളത്തൊരു മറുകും തൊട്ട് അമ്മ ഒരുക്കി നിര്‍ത്തിയിരിയ്ക്കുകയാണ്.

കാലം ഇപ്പൊഴൊന്നുമല്ല. ഒരു മുപ്പത്തഞ്ചു വര്‍ഷം മുന്‍പ്. അന്ന് ഇന്നത്തെ പോലെ പടിയ്ക്കല്‍ വന്നു ഹോണടിയ്ക്കുന്ന വണ്ടിയൊന്നുമില്ല നടന്നു തന്നെ പോകണം. വലിയച്ചനാണ് സ്കൂളില്‍ കൊണ്ടാക്കിയത്. ഞാനൊരു വഴക്കാളിയൊന്നുമല്ലാത്തതു കൊണ്ട് പിറ്റേന്ന് മുതല്‍ മുതിര്‍ന്നവരുടെയൊന്നും കൂട്ടാവശ്യമില്ല.

നമുക്കുണ്ടല്ലോ ഒരു കളിക്കൂട്ടുകാരി. അയലത്തെ ലൌലി മോള്‍ .  ഞങ്ങളൊന്നിച്ചാണ് പോക്കും വരവും.
 കൈയിലൊരു പ്ലസ്റ്റിക് മെടഞ്ഞ സഞ്ചി.(അന്നിന്നത്തെ പോലെ മാറാപ്പു ബാഗൊന്നുമില്ല). സഞ്ചിയിലോ പുത്തന്‍ സ്ലേയ്റ്റ്, ഒടിയാത്ത രണ്ടു കല്ലുപെന്‍സില്‍ (സ്ലേയ്റ്റ് പെന്‍സില്‍ ) പിന്നെ, അഞ്ചാറ് മഷിത്തണ്ട്. ഇന്നലെ വൈകിട്ട് മുറ്റത്തിനു താഴെ നിന്നും പറിച്ചെടുത്തു വച്ചതാണ്.

വീട്ടില്‍ നിന്നു വിട്ടാല്‍ ഒരു മണ്‍ നിരത്ത്. കുറച്ചങ്ങു ചെല്ലുമ്പോള്‍ കാണാം ചെറിയൊരു തോട്.  വെള്ളമൊക്കെ കലങ്ങിയിരിയ്ക്കുന്നു. (മഴയില്ലാത്തപ്പോള്‍ ,നല്ല കണ്ണാടി പോലെ തെളിഞ്ഞ വെള്ളത്തില്‍ കല്ലേമുട്ടിയും വാഴക്കാ വരയനും അങ്ങനെ തട്ടി തട്ടി പോകും. വെള്ളത്തിലാശാന്മാര്‍ നിര്‍ത്താതെ തുള്ളിക്കൊണ്ടേയിരിയ്ക്കും. ചിലപ്പോള്‍ ഞണ്ടിനേയും കാണാം.) 

 നൂല്‍ വണ്ണത്തില്‍ മഴയിങ്ങിനെ ചറു പിറാ പെയ്യുകയാണല്ലോ.  അതിനെന്താ നമ്മുടെ കൈയിലുണ്ടല്ലോ പുത്തന്‍ കുടയൊരെണ്ണം! നല്ല കറുത്ത കോട്ടന്‍ ശീലയുള്ള, അറ്റത്ത് പളുങ്കുപോലത്തെ പ്ലാസ്റ്റിക് പിടിയുള്ള നീളന്‍ കുട. ആ പളുങ്കു പിടിയുടെ ഉള്ളില്‍ നല്ല ചുവന്ന പൂക്കള്‍ കാണാം.
അവിടം കഴിഞ്ഞാന്‍ ചാണ്ടിച്ചന്റെ പറമ്പില്‍  കേറി,  അവരുടെ വീട്ടുമുറ്റത്തു കൂടി എളുപ്പത്തില്‍ കാഞ്ഞിരമറ്റത്തെയ്ക്കുള്ള വഴിയിലെത്താം.

 വഴിലൊക്കെ കാട്ടുചേമ്പുകള്‍ തലയുയര്‍ത്തി നില്‍ക്കും. മഴത്തുള്ളികള്‍ ഇങ്ങനെ പെയ്യുമ്പം ഇലമേലെ വീണ് പളുങ്കു ഗോലികള്‍ പോലെ ഉരുണ്ടു താഴേയ്ക്ക് വീഴും. അപ്പോള്‍ ചേമ്പിന്‍ തലപ്പുകള്‍ ഇളകി ചിരിയ്ക്കും.
താഴെ ചേമ്പിന്‍ ചുവട്ടില്‍ വലിയ മാക്കാച്ചി തവളകള്‍ പതുങ്ങിയിരുപ്പുണ്ട്. എന്നിട്ട് അവരിങ്ങനെ ഇടവിട്ട് “പേക്രോം പേക്രോം“ എന്നു പറഞ്ഞുകൊണ്ടിരിയ്ക്കും.. ചിലപ്പോള്‍ ഞങ്ങളു വരുമ്പോള്‍ എടുത്തൊരു ചാട്ടം.
 “അമ്പട.. നിനക്കിരിയ്ക്കട്ടെ ഒരേറ്! ഓ..കൊണ്ടില്ല.“
അപ്പോള്‍ കാണാം ഒരുപ്പന്‍ പക്ഷി നനഞ്ഞു വിറച്ച് ഒരു മരത്തിന്റെ ചുവടു പറ്റിയിരിയ്ക്കുന്നു.
ഞങ്ങളെ കണ്ടപ്പോള്‍ അവനു വലിയ നാ‍ണം. താഴ്ന്നു നിന്ന ഒരു കൊമ്പിലേയ്ക്കു ചാടിക്കളഞ്ഞു. കള്ളന്‍ !

മഴയിങ്ങനെ തൂളി തൂളി പെയ്തുകൊണ്ടേയിരുപ്പാണ്. ഇതാ നമ്മളാകെ നനഞ്ഞു കേട്ടോ. ലൌലിയും നനഞ്ഞിട്ടുണ്ട്. അവളൊരു ചിരിക്കുടുക്കയാണ്. അവള്‍ക്കും പുതിയ ഉടുപ്പാണല്ലോ?
ഹൂ.. ആ കാറ്റത്തെന്റെ കുട പാറിപ്പോയേനെ..ച്ഛേ മൊത്തം നനഞ്ഞു. അവളതു കണ്ടു ചിരിയ്ക്കുന്ന കണ്ടില്ലേ! ഓരൊ പറമ്പില്‍ നിന്നും ഒഴുകിയിറങ്ങി വരുന്നുണ്ട് പെയ്ത്തു വെള്ളം. നല്ല  ചായയുടെ നിറമുള്ള വെള്ളം. ആ വെള്ളമിങ്ങനെ നമ്മുടെ കാല്പാദം മൂടി ഒഴുകുമ്പോള്‍ കാലിനടിയില്‍ ആരോ ഇക്കിളിയിടുന്ന പോലെ..
ഏതോ വീട്ടിലെയാണെന്നു തോന്നുന്നു ഒരു ചാവാലിപ്പട്ടി ചെവിയൊക്കെ ഒതുക്കി കണ്ണുരണ്ടും ഇറുക്കി പിടിച്ചു കൊണ്ട് ഓടിപ്പോയി.

വേലിയ്ക്കരുകിലെ ചെമ്പരത്തിയില്‍ നിറച്ചും പൂക്കള്‍ .
“കുട്ടായി..എനിയ്ക്ക് രണ്ടു പൂ പറിച്ചു തരാവോ?”
പിന്നെന്താ നിന്റെ ആഗ്രഹം സാധിച്ചു തരാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ ഞാനെന്തിനാ. നിലത്തു നിന്നും രണ്ടു ചാട്ടം ചാടി ആ കൊമ്പിലെത്തിപ്പിടിച്ചു. രണ്ടിനു പകരം അഞ്ചാറ് പൂക്കള്‍ !  കാലേലിച്ചിരെ ചെളി പറ്റി. സാരമില്ല.

നടക്കുമ്പം പകുതി തമ്മിലും പകുതി മഴയോടുമായി ഞങ്ങളങ്ങനെ എന്തെല്ലാമോ പറഞ്ഞു കൊണ്ടിരുന്നു.
ഇളം ചുവപ്പാര്‍ന്ന മോണകള്‍ കാട്ടിയുള്ള ലൌലിയുടെ ചിരി കാണാനെന്തു രസമാണ്!
മുടി പുറകോട്ട് പിന്നി റിബണ്‍ കെട്ടിയിരിയ്ക്കുന്നു. ഞങ്ങളു കഞ്ഞീം കറീം കളിയ്ക്കുമ്പോള്‍ അവളെ കാണാനിത്ര രസമില്ലായിരുന്നല്ലോ.

ഓ.. വഴിയെല്ലാം നടന്നു തീര്‍ന്നിരിയ്ക്കുന്നു! അതാ സ്കൂളിന്റെ മുറ്റംകാണാനായല്ലോ. ഇങ്ങെത്തിയത് അറിഞ്ഞില്ല. മഴയും പെയ്തു തീര്‍ന്നു കേട്ടോ. എന്നാലും അടുത്ത കോളിനുള്ള കാറ്റു വീശുന്നുണ്ട്.

അല്ലെങ്കിലും ഞങ്ങളെ വിട്ട് മഴയെവിടെ പോകാന്‍ !

Friday 28 May 2010

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍


ആലക്കോടന്‍ വിശേഷങ്ങള്‍ -5
അത് കാലം 1997. അക്കാലത്താണ് ഫൈസല്‍ കോം‌പ്ലക്സിലേയ്ക്ക് 
പുതിയൊരു സ്ഥാപനം കൂടി വന്നണഞ്ഞത്. ഞങ്ങളുടെ തൊട്ടു മുകളിലത്തെ നിലയില്‍ . ഏതോ ലൊട്ടുലൊടുക്ക് യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള കമ്പ്യൂട്ടര്‍  കോളേജെന്നൊക്കെയാണ് പറച്ചിലെങ്കിലും സംഗതി ഒരു സാദാ കമ്പ്യൂട്ടര്‍ സെന്റര്‍ . ഒരു കസേരയും മേശയുമിട്ട അഡ്മിനിസ്ട്രേറ്റീവ് ഓഫീസും , പത്ത്  തടിബെഞ്ചുകളും അത്രയും പ്ലൈവുഡ് ഡെസ്കുകളുമിട്ട ലെക്ചര്‍ ഹാളും , മൂന്ന് കമ്പ്യൂട്ടറുകളുള്ള ഒരു അത്യന്താധുനിക ലാബുംചേര്‍ന്നാല്‍ പ്രസ്തുത കോളേജായി.
 നാല്പതുകളില്‍ വിഹരിയ്ക്കുന്ന  അന്നാമ്മ ടീച്ചറാണ് ഓണര്‍ കം പ്രിന്‍സിപ്പാള്‍ .ടീച്ചറെന്നുവിളിയ്ക്കുമെങ്കിലും പുള്ളിക്കാരി ആരെയും പഠിപ്പിച്ചിട്ടുമില്ല “ഓണ്‍ -ഓഫ്“ എന്നതില്‍ കവിഞ്ഞ കമ്പ്യൂട്ടര്‍ പരിജ്ഞാനവുമില്ല. എങ്കിലും ഒരു പി.ജി.ക്കാരി ആയതിനാല്‍ ടീച്ചറെന്നു വിളിയ്ക്കുന്നതില്‍ തെറ്റില്ലല്ലോ. അന്നാമ്മ ടീച്ചറിന്റെ ഹസ്ബന്‍ഡ് പത്താം ക്ലാസ് തോറ്റതാന്നാണ് ലോക വര്‍ത്തമാനം. ഇവരു തമ്മില്‍ കലഹിയ്ക്കുമ്പോള്‍ ടീച്ചര്‍ അച്ചായനെ “യൂഫൂള്‍ “ എന്നു ചീത്തവിളിയ്ക്കുമെന്നും “ചുണയുണ്ടെങ്കില്‍ മലയാളത്തില്‍ വിളിയ്ക്കടീ..” എന്നു അച്ചായന്‍ തിരിച്ചടിയ്ക്കുമെന്നും ചില വിവരദോഷികള്‍ പറഞ്ഞു പരത്തിയിട്ടുണ്ട്. അതെന്തോ ആകട്ടെ നമ്മുടെ വിഷയമല്ല.

മേല്‍ കോളേജിലേയ്ക്ക് കയറിപ്പോകുന്നത് ഫൈസല്‍ കോം‌പ്ലക്സിലെ ഞങ്ങളുടെ ഇടനാഴിയില്‍ നിന്നാണ്. ഏകദേശംപതിനഞ്ച് സ്റ്റെപ്പ് കയറണം. കോളേജ് വരുന്നതു വരെ ഈ സ്ഥലം മറ്റു പല കലാപരിപാടികള്‍ക്കും വേദിയായിരുന്നു. രണ്ടുചെറിയ മുറികളും ഒരു ഹാളും ഉള്ളതിനാല്‍ സംഗതികളൊക്കെ ആര്‍ഭാടമായി നടത്താനുള്ള സൌകര്യമുണ്ട്. പ്രധാനകലാപരിപാടി സുനില്‍ സാറിന്റെയും മറ്റ് ചില ബു.ജി.കളുടെയും വെള്ളമടിയായിരുന്നു. പുള്ളിയ്ക്കാണെങ്കില്‍ സ്വന്തംസ്ഥാപനത്തില്‍ നിന്ന് നേരെ കയറി വരുകയും ചെയ്യാം. കോളേജിന്റെ രംഗപ്രവേശം ഇവരെ സംബന്ധിച്ചിടത്തോളം വലിയൊരു പാരയായി മാറി.

എന്നാല്‍ മറ്റൊരു സൌഭാഗ്യം വന്നത് പറയാതിരിയ്ക്കാനാവില്ല. അതായത്,  ഫൈസല്‍ കോം‌പ്ലക്സില്‍ വസന്തം വിരിഞ്ഞു! അതേ,പലവര്‍ണങ്ങളിലുള്ള പനന്തത്തകള്‍ ഞങ്ങളെ കടക്കണ്ണെറിഞ്ഞുകൊണ്ട് കോളെജിലേയ്ക്കുള്ള സ്റ്റെപ്പുകള്‍ കയറി.  ഉച്ചയ്ക്കായിരുന്നു കൂടുതല്‍ മനോഹരം. ലഞ്ച് സമയത്ത് കൈ കഴുകാനും മറ്റുമായി അടുത്തുള്ള മുസ്ലീം പള്ളിയിലേയ്ക്ക്  തത്തക്കിളികള്‍ കൂട്ടം കൂട്ടമായി പോകും. അതായത്  ഞങ്ങളുടെയെല്ലാം സ്ഥാപനങ്ങളുടെ മുന്‍പില്‍ കൂടെ! (ഞാന്‍ കമ്പ്യൂട്ടര്‍ മേടിച്ച കാലമാണ്. പുതിയ വിന്‍ഡോസ്-95 ഇന്‍സ്റ്റാള്‍ ചെയ്ത സൊയമ്പന്‍ കമ്പ്യൂട്ടറ്. രൂപാ മുപ്പത്താറായിരം ലോണെടുത്താ കൊടുത്തത്. ) ഞാനപ്പോള്‍ ഫുള്‍ കമ്പ്യൂട്ടര്‍  “പ്രോഗ്രാമിംഗി”ലായിരിയ്ക്കും.(എന്തോന്ന് ? ചുമ്മാ എക്സലൊക്കെ എടുത്ത് അവിടെയുമിവിടെയും കുത്തും അത്ര തന്നെ) സുന്ദരികളൊക്കെ ഒന്നു കാണട്ടെ,സ്വന്തം കമ്പ്യൂട്ടറുള്ളവനാ ഞാനെന്ന്!
സംഗതി ഏശുന്നുണ്ടായിരുന്നു. മിക്കവളുമാരും നമ്മുടെ ആപ്പീസിലേയ്ക്കെത്തി നോക്കും.പോരേ കാശു മുതലായില്ലേ!
എന്താ..ആണ്‍കുട്ടികളില്ലേ എന്നോ? ആ...ആരിതൊക്കെ ശ്രദ്ധിയ്ക്കുന്നു! കുറച്ചെണ്ണമുണ്ടെന്നു തോന്നുന്നു. ഒക്കെ നമ്മളേക്കാളുംജൂനിയേഴ്സാ, കിളികളെ കണ്ണുവച്ചുവെന്നും പറഞ്ഞ് ഒടക്കാനുള്ള ധൈര്യമൊന്നും ഒരുത്തനുമില്ല. തന്നെയുമല്ല സ്വന്തം കമ്പ്യൂട്ടറൊക്കെ ഒള്ള ആളായതു കൊണ്ട് ആളു മാസ്റ്ററുമായിരിയ്ക്കുമെന്നുള്ള കണ്‍സിഡറേഷന്‍ കൊണ്ടാണോ എന്തോ ആണ്‍കുട്ടികളും അങ്ങോട്ടൊക്കെ എത്തിനോക്കും. ശല്യങ്ങള്‍ ! ഞാന്‍ തീരെ ഗൌനിയ്ക്കില്ല. മൈന്‍ഡാക്കിയാല്‍ പിന്നെഇങ്ങോട്ടു കയറി വന്നേക്കും.ഇടയ്ക്ക് നമ്മുടെ സുനില്‍ സാറും വരും. കക്ഷിയ്ക്കും ബില്ലടിയ്ക്കുന്നതിനപ്പുറമുള്ള നോളജ് ഒന്നുമില്ല. ഞങ്ങളിങ്ങനെ ഒരോരൊകഥകള്‍ പറഞ്ഞിരിയ്ക്കുന്ന ഏതോ സമയത്താണ് ആ ഒരാശയം തലയില്‍ വന്നത്. നമുക്കൊരു കോഴ്സിനു ചേര്‍ന്നാലോ! രണ്ടുപേര്‍ക്കും കമ്പ്യൂട്ടറുണ്ട്. ഒരു പ്രോഗ്രാമിംഗ് പഠിച്ചാലെന്താ?

അന്നൊക്കെ പ്രോഗ്രാമിംഗ് പഠിച്ചവര്‍ക്ക് നല്ലതൊഴില്‍  സാധ്യതയാണെന്നൊക്കെയാണ് പറച്ചില്‍ . പിന്നെ, അങ്കവും കാണാം താളിയുമൊടിക്കാം.

ഫൈസല്‍ കോം‌പ്ലക്സില്‍ “കമ്പ്യൂട്ടര്‍ പഠിക്കാന്‍ മാത്രമുള്ള തല ഞങ്ങള്‍ക്കേ ഒള്ളൂ എന്ന അഹങ്കാരത്തോടെ ഞങ്ങള്‍ അന്നാമ്മ ടീച്ചറെ പോയിക്കണ്ടു. ടീച്ചറിനു പെരുത്തു സന്തോഷം. ഇപ്പോ നടക്കുന്നത് പി.ജി.ഡി.സി.എ രണ്ടു വര്‍ഷ കോഴ്സ്.ഞങ്ങളെ മൂന്നുമാസത്തേയ്ക്ക് തിരുകി കയറ്റും C++ ന്. ഫീസ് മൂവായിരം. സുനില്‍ സാറിന്അതൊരു തുകയല്ലെങ്കിലും ബിജുകുമാറിന് ഇച്ചിരി കടുപ്പം തന്നെയാണ്. ആ..എന്തുമാവട്ടെ ചേര്‍ന്നു കളയാം.
അങ്ങനെ ഞങ്ങള്‍ ലാസ്റ്റ് ബഞ്ചിലെ ചെക്കന്മാരുടെ കൂടെ സ്റ്റുഡന്റായികൂടി. അധ്യാപകന്‍ ഒരു കൊച്ചു പയ്യന്‍ . നമ്മളു വല്ലോം ചോദിച്ചാല്‍ പയ്യന്‍ നിന്നു വിറക്കും, അമ്മാതിരി ടൈപ്പ്. എതായാലും മൂന്നുനാലു ദിവസം കൊണ്ട് ഒരു കാര്യം ബോധ്യമായി, C++ നമുക്ക് പറഞ്ഞിട്ടുള്ളതല്ല!  പിന്നെ ആകെ ലാഭമുള്ളത് ലാബാണ്. അതായത് ഒരു കമ്പ്യൂട്ടറിന് രണ്ടു പേര്. അതാണ് കണക്ക്. ഒരു സമയം ആറു പേരുണ്ടാവും. മിക്കവാറും നമുക്ക് കൂടെ കിട്ടുന്നത് ഏതെങ്കിലും ഒരു കിളിയെ ആവും. തട്ടിയും മുട്ടിയും ഇരിയ്ക്കാം. അതു കൊണ്ടെന്താ, ഒരു വസ്തുവും നമ്മളു പഠിച്ചില്ല, കോണ്‍സെന്‍‌ട്രേഷന്‍ കിട്ടണ്ടെ?

ഇങ്ങനെ പോയിട്ട് കാര്യമില്ലന്നായതോടെ ഞങ്ങള് തലയൂരാനുള്ള മാര്‍ഗം നോക്കി.അവസാനം ടീച്ചറെ കണ്ട് കാര്യം പറഞ്ഞു. ഞങ്ങള്‍ക്ക് പണിത്തിരക്കു കാരണം ഒട്ടും സമയമില്ലന്നും ഈ സീസണൊന്നുകഴിഞ്ഞാല്‍ ഉടന്‍ ക്ലാസ്സു തുടരാമെന്നും പറഞ്ഞ് അഡ്വാന്‍സ് കൊടുത്ത ആയിരം രൂപ  ഗോപി വരച്ചു കൊണ്ട് ഞങ്ങള്‍ കോളേജിന്റെ പടിയിറങ്ങി. പിന്നെ പിന്നെ ടീച്ചറെ കാണുമ്പോള്‍ നമുക്ക് മരണ തിരക്കാണെന്നു ഭാവിച്ചുകൊണ്ട് എന്തെങ്കിലും ചൊറിഞ്ഞു കൊണ്ടിരിയ്ക്കും.

അങ്ങനെയിരിയ്ക്കെയാണ് ആഗസ്റ്റ് 15 ആഗതമാവുന്നത്. സ്വാതന്ത്ര്യദിനമാണല്ലോ. അന്നതിന് ഒരു പ്രത്യേകതയുമുണ്ട്.സ്വാതന്ത്ര്യത്തിന്റെ അന്‍പതാം വര്‍ഷമാണ്. നാടെങ്ങും പ്രത്യേക പരിപാടികള്‍ . മൊത്തത്തില്‍ ഒരു ആഘോഷമാണ്.

അങ്ങനെ ഞങ്ങള്‍ ഫൈസല്‍ കോം‌പ്ലക്സുകാരും ഒരു കാര്യം തീരുമാനിച്ചു. അന്‍പതാം വാര്‍ഷികം അടിച്ചുപൊളിയ്ക്കണം.പതിവു പോലെ സോജന്‍ ആണ് മുഖ്യ സംഘാടകന്‍ . പിന്നെ സുനില്‍ സാറുള്‍പ്പെടെ ഞങ്ങളെല്ലാം.

എന്തൊക്കെയാണ് കാര്യ പരിപാടി? ആഗസ്റ്റ് 14 രാത്രി കൃത്യം പന്ത്രണ്ടിന് ദേശീയഗാനാലാപനത്തോടെ പതാക ഉയര്‍ത്തുക. (എന്തിനാ രാത്രിയില്‍ ദേശീയ ഗാനവും പതാകയുമെന്ന് ചോദിക്കല്ല്, അന്നങ്ങനെ തോന്നി) പിന്നെയാണ് മുഖ്യഅജണ്ട. അതിനു വേണ്ട ഐറ്റംസ്. കോഴി നാലു കിലോ. കപ്പ എട്ടു കിലോ. പിന്നെ “ജിന്‍ “ രണ്ട് ഫുള്‍ ബോട്ടില്‍ . ജിന്ന് തിരഞ്ഞെടുത്തതിനു പിന്നില്‍ ഒരു സിമ്പിള്‍ ലോജിക് ഉണ്ട്. സാധാരണ എല്ലാവരും ബ്രാന്‍ഡി, വിസ്കി, റം എന്നിവയാണ് അടിയ്ക്കുക. അതുകൊണ്ട് തന്നെ ആഘോഷവേളകളില്‍
ആലക്കോട്ടെ വിദേശമദ്യക്കടയില്‍ , മേല്‍പ്പടിയാന്മാരുടെ വ്യാജനായിരിയ്ക്കും കൂടുതല്‍ . ജിന്ന് അങ്ങനെ ചിലവുള്ള സാധനമല്ല, അതു കൊണ്ടു തന്നെ വ്യാജനുമില്ല.

സോജന്‍ തരികിട മാത്രമല്ല നല്ലൊരു കുക്കുമാണ്. ജോര്‍ജിന്റെ വീട്ടിലാണു പാചകം. ജോര്‍ജിന്റെ ഭാര്യ പ്രസവിക്കാന്‍ പോയതുകൊണ്ട് അടുക്കള ഒഴിഞ്ഞുകിട്ടി. വൈകിട്ട് ഏഴുമണിയോടെ കപ്പ വേവിച്ചത്, കോഴിക്കറി എന്നിവ എത്തി. സംഗതി കഴിക്കണമെങ്കില്‍ നമ്മുടെ കോളേജിന്റെ അവിടെയെ സൌകര്യമുള്ളു. കോളേജ് ഓഫീസുമുറിയുടെയും സ്റ്റെയര്‍കേസിന്റെയും ഇടയ്ക്ക് അതിനുള്ള സംവിധാനമുണ്ടാക്കി. നാലഞ്ച് മനോരമ പത്രം നിലത്തു വിരിച്ചതോടെ സംഗതി റെഡി. പട്ടിയും പൂച്ചയും തലയിടാതെ ഇന്ധനങ്ങള്‍ ഒളിപ്പിച്ചു.

രാത്രിയായതോടെ ടൌണില്‍  ആളു കുറഞ്ഞു. അനില്‍ സാറ് കാര്യങ്ങള്‍ എല്ലാം ശാസ്ത്രീയമായി പഠിച്ച ശേഷം പറഞ്ഞു;
 “രണ്ടു കുപ്പി എന്നാ  കാണിക്കാനാ,  മൂക്കിലൊഴിക്കാനോ? ഒന്നൂടെ മേടിയ്ക്ക്!”
ശരി ഒന്നൂടെ മേടിച്ചു. അങ്ങനെ ജിന്ന് മൊത്തം മൂന്ന്.പന്ത്രണ്ട് മണി വരെ സാറിന്റെ അസംസ്കൃതകഥകള്‍ കേട്ട് സമയം പോയതറിഞ്ഞില്ല. കൃത്യം പന്ത്രണ്ടിന്  സാറിനെക്കൊണ്ട് തന്നെ പതാക ഉയര്‍ത്തിച്ചു. അപ്പോള്‍ ഞങ്ങളെല്ലാവരും അറ്റന്‍ഷനായി നിന്ന്ദേശീയ ഗാനം പാടി, തികഞ്ഞ ദേശഭക്തിയോടെ തന്നെ. ചടങ്ങു കഴിഞ്ഞതോടെ ഞങ്ങള്‍ സ്റ്റെപ്പുകള്‍ കയറുകയും ഷട്ടര്‍ താഴ്ത്തി, പുറത്തു നിന്ന്ഉണ്ടായേക്കാവുന്ന കടന്നുകയറ്റം   പ്രതിരൊധിയ്ക്കുകയും ചെയ്തു.

നിരന്നിരിയ്ക്കുന്ന കുപ്പികള്‍ കണ്ടപ്പോള്‍ സുനില്‍ സാറ്, പാപ്പച്ചന്‍ എന്നിവരുടെ മുഖങ്ങള്‍ അത്യധികശോഭയാല്‍  വിളങ്ങുകയും ഞങ്ങളുടേത് മീഡിയം തോതില്‍ തിളങ്ങുകയും ചെയ്തു. മൊത്തം എട്ടുപേരുണ്ട്. മേല്പടിയാന്മാര്‍ ഒഴിച്ചാല്‍ ബാക്കിയുള്ളവരൊക്കെ ചെറിയ കപ്പാസിറ്റിക്കാരാണ്.

തികഞ്ഞ സാഹോദര്യത്തോടെ ഞങ്ങള്‍ ഒരേ പാത്രത്തില്‍ നിന്നും ഭക്ഷിയ്ക്കുകയും ഒരേ ഗ്ലാസില്‍ നിന്നു പാനം ചെയ്യുകയും ചെയ്തു.(രണ്ടും ഓരോന്നേ ഉണ്ടായിരുന്നുള്ളു).
ഈ ജിന്നിന്റെയൊരു കാര്യം? വെറും സോഡാ കുടിയ്ക്കുന്നമാതിരി! (അരമണിക്കൂര്‍ കഴിഞ്ഞാല്‍ വിവരമറിയുമെന്ന് പിന്നീടല്ലേ തിരിഞ്ഞത്) ഒന്നരകുപ്പി ഞങ്ങള്‍ ആറു പേരും ബാക്കി ഒന്നരകുപ്പി സുനില്‍ സാറ്, പാപ്പച്ചന്‍ എന്നിവരും കൈകാര്യം ചെയ്തു.രാത്രി ഒന്നരയോടെ സുനില്‍ സാറൊഴിച്ച് ഞങ്ങളെല്ലാം എഴുനേറ്റു. (ഇതിനു ശേഷമുള്ള എന്റെ അവസ്ഥ മറ്റൊരു പോസ്റ്റിനുള്ള വിഷയമായതിനാല്‍ ഇവിടെ വിശദീകരിയ്ക്കുന്നില്ല). സുനില്‍ സാറ് ഒരു ചിരിയൊക്കെ ചിരിച്ച് അവിടെ ഇരുന്നതേയുള്ളൂ. വീട് അടുത്തായതുകൊണ്ട് സാവകാശം പോയാല്‍ മതിയല്ലോ! നമ്മളൊക്കെ കുഴയാന്‍ തുടങ്ങിയിട്ടും കക്ഷിയ്ക്കൊരു കുലുക്കോമില്ല. എന്തൊരു കപ്പാസിറ്റി! നിത്യാഭ്യാസി ആനയെ എടുക്കുമെന്നാണല്ലോ ചൊല്ല്. അഴകൊഴാന്നെങ്ങനെയോ നമ്മളു സ്റ്റെപ്പിറങ്ങി.

പിറ്റേന്ന് രാവിലെ എട്ടര മണി. ചെറിയ തലവേദനയുണ്ടായിരുന്നിട്ടും ഞാന്‍ ആപ്പീസ് തുറക്കാനെത്തി. നമ്മുടെ കഞ്ഞിയല്ലേ. നോക്കുമ്പോള്‍ എല്ലാവന്മാരും അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ് കൂട്ടിലിട്ട കുറുക്കന്റെ മാതിരി. ഇടയ്ക്ക് സ്റ്റെപ്പിലേയ്ക്ക് നോക്കുന്നുമുണ്ട്. ഞാനും എത്തിനോക്കി. അതാ മുകളില്‍ നിന്നും താഴെ വരെ ഒഴുകിപ്പരന്നു കിടക്കുന്നു, കപ്പ, ചിക്കന്‍ , ജിന്ന് എല്ലാം കൂടിചേര്‍ന്ന ഒരു മിക്സ് ഓഫ് വൊമിറ്റിങ്ങ്!

എന്തൊരു നാറ്റം! കടക്കാരന്‍ മാത്തപ്പന്‍ ചേട്ടന്‍ തെറിയും പറഞ്ഞ് നടക്കുന്നു. നമുക്കു കാര്യം മനസ്സിലായെങ്കിലും മിണ്ടാന്‍പറ്റുമോ? പ്രശ്നമതല്ല. കോളേജ് തുറക്കാന്‍ ടീച്ചറിപ്പോള്‍ വരും. അവരു വല്ല പ്രശ്നവുമാക്കിയാല്‍...?
ഞങ്ങളെല്ലാം ഒന്നുമറിയാത്തവരെപ്പോലെ അങ്ങുമിങ്ങും മാറിനിന്നു. 
ഒന്‍പതരയായി, ടീച്ചറെത്തി. സ്റ്റെപ്പിലേയ്ക്കു നോക്കിയതും ഒരു ശീല്‍ക്കാരത്തോടെ പുറകോട്ടുമാറി. അല്പനേരം അന്തിച്ചു നിന്ന ശേഷം ഛര്‍ദ്ദില്‍ വീഴാത്ത ചില ഗ്യാപ്പുകള്‍ നോക്കി കാല്‍ നീട്ടി കുത്തി ചെറിയൊരു ട്രപ്പീസു വിദ്യയോടെ കയറിപ്പോയി. ഇനിയെന്തായിരിയ്ക്കും അടുത്ത പ്രതികരണം? വല്ല പോലീസെങ്ങാനും ഇടപെട്ടാല്‍ കുശാലായി!
അപ്പോഴതാ ആ പാവം ടീച്ചര്‍ ഒരു ബക്കറ്റ്, ഒരു ചൂല്‍ ഇവയുമായി വന്നിട്ട് അടുത്തുള്ള ടാപ്പില്‍ പോയി വെള്ളം കൊണ്ടു വന്ന് അടിച്ചു വാരി വൃത്തിയാക്കുന്നു.  ഞങ്ങളാരുമല്ല ഇതിനുത്തരവാദിയെന്നവര്‍ക്കുറപ്പുണ്ട്. (പാവം!)
എന്തായാലും വലിയ പ്രശ്നമൊന്നുമില്ലാതെ ആ അധ്യായം  അവസാനിച്ചല്ലോ. ആശ്വാസം.
എകദേശം നാലുമണിയായി. തലേന്നത്തെ കെട്ട് പൂര്‍ണമായും മാറാതെ സുനില്‍ സാര്‍ കോം‌പ്ലക്സിലേയ്ക്ക് കയറി വന്നു.വന്നപാടെ സ്റ്റെപ്പിലേയ്ക്ക് പാളി നോക്കി. ഞങ്ങളു സാറിനേം നോക്കി. പരസ്പരം കാര്യം മനസിലായതുകൊണ്ട് ആരും ഒന്നും മിണ്ടിയില്ല.
അപ്പോള്‍ ടീച്ചര്‍ പടികള്‍ ഇറങ്ങി വന്നു.
“എന്താ ടീച്ചറെ ഇവിടെയൊക്കെ ആരോ ഛര്‍ദിച്ചെന്നു കേട്ടല്ലോ?”
സാറ് ഒന്നുമറിയാത്ത പോലെ ചൊദിച്ചു.
“എന്നാ പറയാനാ സുനിലേ. എന്റെ ഓഫീസിന്റെ അവടേം ഉണ്ടായിരുന്നു. ഏതോ തന്തയില്ലാത്ത ....@##$...ന്മാരുടെ പണിയാ.. !”
ഹോ..! ഒരു   പി.ജി.ക്കാരി അതും ടീച്ചര്‍  അത്രേം പറയുമെന്ന്  കരുതിയില്ല സുനില്‍ സാറിന്റെ മുഖത്തേയ്ക്ക് നോക്കാതെ ഞങ്ങളു പറഞ്ഞു പോയി: “ശരിയാ ടീച്ചറേ”

വാല്‍ക്കഷണം: ജിന്നിനൊന്നും പഴയ ക്വാളിറ്റി ഇല്ലായെന്നും, ഞങ്ങള്‍ ഇറങ്ങിയതിനു ശേഷം കീശയില്‍ കരുതിയിരുന്ന ഒരു ഹാഫ് ബ്രാന്‍ഡി കൂടി അടിച്ചതാണ് സ്റ്റെപ്പില്‍ വാളുവെക്കാന്‍ കാരണമായതെന്നും സുനില്‍ സാര്‍ പിന്നീട് ഞങ്ങളോട് പറഞ്ഞു.

(ഇഷ്ടപെട്ടെങ്കില്‍ ഒരു വോട്ട് കുത്തിയേക്ക്)

Wednesday 26 May 2010

സെക്കന്‍ഡ് ഷോ-(സ്പെഷ്യല്‍)

രയറോം കഥകള്‍-5
ഞങ്ങടെ രയറോത്തിന്റെ സമീപത്താണ് തേര്‍ത്തല്ലി എന്ന സാമന്ത രാജ്യം. ഏതെങ്കിലും കാലത്ത് ആരെങ്കിലും തേരില്‍ വന്നു തല്ലിയിട്ടാണോ അതോ ആരെങ്കിലും തേരെടുത്തു തല്ലിയിട്ടാണോ എങ്ങനെയാണ് ആ പേരു വന്നതെന്നറിഞ്ഞൂടാ. ഒരു ടിപ്പിക്കല്‍ മലയോര സിറ്റി, അതായത് അഞ്ചാറ് കടകള്‍ മൂന്നോ നാലോ ചായക്കടകള്‍ ,ഒരു ചെറിയ ക്ലിനിക്ക് അതൊക്കെ തന്നെ (അന്തക്കാലത്ത്). എന്നാല്‍ പ്രധാനപ്പെട്ട മറ്റൊന്നുണ്ട്. സന്ധ്യാ  ടാക്കീസ്! നല്ല ഓലയൊക്കെ മെടഞ്ഞുകെട്ടിയ, കരി ഓയിലടിച്ച് കറുപ്പിച്ച പനമ്പ് കൊണ്ട് ഭിത്തികള്‍ “കെട്ടിയ“, തനി നാടന്‍ നൊസ്റ്റാള്‍ജിക് സിനിമാ കൊട്ടക.
തേര്‍ത്തല്ലി, രയറോം, തിമിരി, മേരിഗിരി എന്നിങ്ങനെയുള്ള നാട്ടുരാജ്യങ്ങളിലെ പ്രജകളുടെ ഏക എന്റര്‍ടൈന്‍മെന്റ് സങ്കേതമായിരുന്നു സന്ധ്യാ ടാക്കീസ് അക്കാലത്ത്. അന്നൊക്കെ പുതിയ പടം വരുമ്പോള്‍ മൈക്കുകെട്ടി പ്രചരണമുണ്ട്. ജഗതി ഒരു സിനിമയില്‍ അനൌണ്‍സ് ചെയ്യുന്ന പോലെ, “തേര്‍ത്തല്ലി സന്ധ്യാ ടാക്കീസിന്റെ നയനമനോഹരമായ വെള്ളിത്തിരയില്‍ നാളെ മുതല്‍ , ഇതാ ഇന്നുമുതല്‍ “ എന്ന മാതിരി. റോഡില്‍ നിന്നും ഒരല്പം ഉയര്‍ന്നിട്ടാണ് ടാക്കീസിന്റെ ഇരിപ്പ്. സൈഡിലൊക്കെ കുരുമുളക്, ചേന, കപ്പ ഇവയൊക്കെ നട്ട പറമ്പാണ്.
 അന്ന് മലയോര മേഖലയില്‍ തീയേറ്ററുകള്‍ മൂന്ന്. കരുവഞ്ചാല്‍ ജനതാ, ആലക്കോട് മെട്രോ പിന്നെ തേര്‍ത്തല്ലി സന്ധ്യ. ഇതില്‍ ഏറ്റവും അശു നമ്മുടെ സന്ധ്യയാണ്. ജനതയിലും മെട്രോയിലുമൊക്കെ ഓടിക്കഴിഞ്ഞ ശേഷമേ സന്ധ്യയില്‍ പടമെത്തൂ. അന്ന് കണ്ണൂരോ തളിപ്പറമ്പോ പോയി പടം കാണുക എന്നാല്‍ ഇന്ന് വീഗാലാന്‍ഡിലോ വിസ്മയയിലോ പോകുന്ന പോലാണ്.
അത്യാവശ്യം ജീവിയ്ക്കാന്‍ ചുറ്റുപാടുള്ള ഒരച്ചായനാണ് സന്ധ്യയുടെ ഓണര്‍ . പണ്ട് തറവാട്ടുകാര് ആനയെ വളര്‍ത്തുന്നു എന്നു പറഞ്ഞപോലൊരു ഏര്‍പ്പാടാണ് പുള്ളിയ്ക്കിത്. മാറ്റിനി, ഫസ്റ്റ് ഷോ അങ്ങനെ രണ്ടു ഷോയുണ്ടാകും. അന്ന് ടി.വി. യൊന്നുമില്ലാത്തതുകൊണ്ട് തേര്‍ത്തല്ലിക്കാരൊക്കെ സകുടുംബം പടം കാണാന്‍ വരും. പിന്നെ സന്ധ്യയ്ക്കൊരു കുറവുള്ളത് ജനറേറ്ററില്ല എന്നതാണ്. ഒരു ജനറേറ്റര്‍ മേടിച്ച് വച്ച് കളിയ്ക്കാന്‍ മാത്രം പിരിവ് അവിടെയില്ലാത്തതു കൊണ്ടാവാം.
ഞങ്ങളൊക്കെ മാറ്റിനിയ്ക്കാണ് വല്ലപ്പോഴും പോകാറ്. മിക്കവാറും കറന്റു പോകും. പിന്നെ മൂന്ന് മിനിട്ടു നേരത്തേയ്ക്ക് മാലപ്പടക്കത്തിനു തീപിടിച്ചമാതിരി കൂവലാണ്. അടുത്ത പതിനഞ്ചു മിനിട്ടു നേരം കറന്റു വരുമോ ഇല്ലയോ എന്നു നോക്കും. ആളു കുറവാണെങ്കില്‍ അരമണിക്കൂര്‍ വരെ. തീരെ കുറവാണെങ്കില്‍ ഷോ കഴിഞ്ഞു. തേര്‍ത്തല്ലിക്കാര്‍ക്ക് ഈ വിവരം അറിയുന്നതു കൊണ്ട്, മൂത്രമൊഴിക്കല്‍ , ബീഡി വലി, സിഗററ്റ് വലി, നാരങ്ങാവെള്ളം കുടിക്കല്‍ , പിള്ളെര്‍ക്ക് മിഠായി വാങ്ങല്‍ , കരയുന്ന പീക്കിരി പിള്ളേര്‍ക്ക് മുലകൊടുക്കല്‍ എന്നിങ്ങനെയുള്ള കര്‍മ്മങ്ങള്‍ക്ക് ഈ സമയം വിനിയോഗിയ്ക്കും. കറന്റുപോകുന്നതോടെ ടാക്കീസിനോടു ചേര്‍ന്നുള്ള കടക്കാരന്‍ കര്‍ത്തവ്യനിരതനാകുന്നു. അനുവദനീയമായ സമയം കഴിഞ്ഞാല്‍ അടുത്ത റൌണ്ട് കൂവല്‍ ആരംഭിയ്ക്കുകയായി. ഇതു വരെയും കറന്റ് വന്നില്ലെങ്കില്‍ പിന്നെ ജനറേറ്റര്‍ എടുക്കുകയേ മാര്‍ഗമുള്ളൂ. അച്ചായന്റെ സ്വന്തം ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യുന്ന സൌണ്ട് കേട്ടാല്‍ കൂവല്‍ വീണ്ടും നിലയ്ക്കും. ആലക്കോട് പോയി വേണം ജനറേറ്റര്‍ എടുക്കാന്‍ !ഒരര മണിക്കൂര്‍ വീണ്ടും കഴിയും. അതു വരെ അത്യാവശ്യക്കാര്‍ക്ക് വീടു വരെ പോയിവരണമെങ്കില്‍ അതിനും സൌകര്യമുണ്ട്.
ഇതൊക്കെ പതിവായ സംഭവങ്ങള്‍ ആയതിനാല്‍ ഇതിലൊന്നും ഒരു പുതുമയും ആര്‍ക്കും തോന്നിയിരുന്നില്ല.
എന്തായാലും ഈ ആനയെ ഇങ്ങനെ അധികനാള്‍ പോറ്റാന്‍ പറ്റില്ല എന്നു അച്ചായനു തോന്നിക്കാണും. അല്ലെങ്കില്‍ പുള്ളി അവിടെ സെക്കന്‍ഡ് ഷോ കളിയ്ക്കാന്‍ തീരുമാനിയ്ക്കില്ലല്ലോ? സെക്കന്‍ഡ് ഷോയ്ക്ക് ആളു കയറണമെങ്കില്‍ സാധാ പടങ്ങളൊന്നും ഇട്ടിട്ടു കാര്യമില്ല. അതിന് ഇച്ചിരി എരിവും പുളിയുമുള്ളതു തന്നെ വേണം. അങ്ങനെ അനുരാധ, അഭിലാഷ, സില്‍ക്ക് തുടങ്ങിയ സ്വപ്നറാണിമാരുടെ “നല്ല നല്ല” ചിത്രങ്ങള്‍ സെക്കന്‍ഡ് ഷോയായി ഓടാന്‍ തുടങ്ങി.
അന്ന് റയറോം വഴി തേര്‍ത്തല്ലിയ്ക്ക് ബസ് നാലെണ്ണമേ ഒള്ളു. ലാസ്റ്റ് ബസ് എട്ടരയ്ക്കു പോകും. സെക്കന്‍ഡ് ഷോ ഒന്‍പതരയ്ക്കാണ്. അതു കൊണ്ട് ഞങ്ങള്‍ക്കൊന്നും സെക്കന്‍ഡ് ഷോയ്ക്കു പോകാനുള്ള യോഗമുണ്ടായിരുന്നില്ല. അങ്ങോട്ടും ഇങ്ങോട്ടും നടക്കുക ഇച്ചിരെ സാഹസമാണ്, കിലോമീറ്റര്‍ മൂന്നും മൂന്നും ആറുണ്ട്.
അങ്ങനെയിരിയ്ക്കെ പുതിയൊരു ബസ് കൂടി റയറോം വഴി തേര്‍ത്തല്ലിയ്ക്ക് വന്നു! ഹാ.. എന്തൊരു ഭാഗ്യം ലാസ്റ്റ് ട്രിപ്പ് രാത്രി ഒന്‍പതു മണിയ്ക്ക്! സെക്കന്‍ഡ് ഷൊയ്ക്ക് നല്ല സൌകര്യം. തിരിച്ച് നടക്കണമെന്നേയുള്ളു. ഞാനും ഭാസിയുമാണല്ലോ എല്ലാത്തിനും ഒന്നിച്ചുള്ളുത്. ഞങ്ങളിങ്ങനെ ഒരു സെക്കന്‍ഡ് ഷൊ കാണണമെന്നുള്ള മോഹവുമായി ഉഴറി നടപ്പാണ് അക്കാലത്ത്. അങ്ങനെയിരിക്കെയാണ് ഒരു കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്, ശനിയാഴ്ച ലാസ്റ്റ് ട്രിപ്പിന് പുതിയ ബസില്‍ മരണ തിരക്കാണ്! ഇതെന്തു കഥ? അന്വേഷിച്ചപ്പൊഴല്ലേ മനസ്സിലായത്, ശനിയാഴ്ച സ്പെഷലുണ്ടത്രേ! അതായത് അഞ്ചു മിനിട്ടു നേരം അസ്സല്‍ മറ്റവന്‍ - നീല! അന്ന് നമ്മുടെയൊക്കെ റേഞ്ച് മാക്സിമം സില്‍ക്കിന്റെ ഒരു ഡാന്‍സ് അല്ലെങ്കില്‍ അനുരാധയുടെ ഒരു ബാത്ത്. അതിനപ്പുറം പോയിട്ടില്ല.
ശനിയാഴ്ചത്തെ സ്പെഷല്‍ ഷോ കണ്ടിട്ട് ഞങ്ങളുടെ ചില സുഹൃത്തുക്കള്  പുല്ലന്മാരുടെ പൊടിപ്പും തൊങ്ങലും വച്ചുള്ള വര്‍ത്തമാനം കൂടി കേട്ടതോടെ ഞങ്ങളുടെ നെല്ലിപ്പലകയുടെ അവസാന ആണിയും പറിഞ്ഞു.
വലിയൊരു പ്രശ്നം ഞങ്ങളിങ്ങനെ ചില്ലറ നേതാക്കന്മാരായി നടന്നുകൊണ്ട് ഇമ്മാതിരി പടത്തിനെങ്ങാനും പോയന്നറിഞ്ഞാലുള്ള ഗുലുമാലാണ്. മൂത്ത സഖാക്കന്മാരറിഞ്ഞാല്‍ ഓടിച്ച് വയറിളക്കും.
എന്തുമാവട്ടെ, ഞങ്ങള്‍  റിസ്കെടുക്കാന്‍ തീരുമാനിച്ചു. രാത്രി ഒരു പത്തുമണിയ്ക്കുള്ളിലെങ്കിലും വീട്ടിലെത്തിയില്ലെങ്കില്‍ അമ്മ കണ്ണു ഉരുട്ടും. (ഏതു പാതിരാ ആയാലും ഞാനെത്തി എനിയ്ക്ക് ചോറു വിളമ്പി തന്നിട്ടേ ആ പാവം ഉറങ്ങൂ.) അതു കൊണ്ട് മുന്നേ കൂട്ടി പറഞ്ഞു: “ഇന്ന് ഒരര്‍ജന്റു മീറ്റിങ്ങുണ്ട്, താമസിയ്ക്കും!“
“അവന്റെയൊരു മീറ്റിങ്ങ. വല്ല ജോലിയ്ക്കും നോക്കാതെ രാട്രീയം കളിച്ചു നടന്നോ!” ഇതു പതിവുള്ളതായതു കൊണ്ട് നമ്മളത്ര മൈന്‍ഡാക്കില്ല.
ഞാനും ഭാസിയും, ലാസ്റ്റു ബസിന് ഏതായാലും രയറോത്തു നിന്ന് കയറണ്ട എന്നു തീരുമാനിച്ചു. കാരണം ഇപ്പോള്‍ ലാസ്റ്റ് ബസിനു കയറുക എന്നു വച്ചാല്‍ കള്ളു ഷാപ്പില്‍ നിന്നിറങ്ങി വരുന്ന പോലാണ്. പേരുദോഷം കിട്ടും. അതു കൊണ്ട് ഞങ്ങള്‍ ഒരു സ്റ്റോപ്പ് മുന്നേ പോയി കാത്തു നിന്നു. അവിടാകുമ്പം ചെറിയൊരു കടയേ ഒള്ളൂ. ആരെങ്കിലും കണ്ടാലും കുഴപ്പമില്ല. നമ്മളു സെക്കന്‍ഡ് ഷോയ്ക്കാണെന്ന് അവരു സംശയിയ്ക്കില്ലല്ലോ! ചൊദിച്ചാല്‍ രയറോത്തിന്‌‍...!
അങ്ങനെ ബസിലെ തിരക്കിനിടയില്‍ നൂണ്ടുകയറിപറ്റി. പരിചയക്കാരാരും അറിയാതിരിയ്ക്കാന്‍ പരമാവധി തല ഒളിപ്പിച്ചു നിന്നു. പിന്നെ എല്ലാവരും ഒരേ കാറ്റഗറിയായതു കൊണ്ട് ആരും ചൊദ്യോം പറച്ചിലുമൊന്നുമില്ല.
ഈ ട്രിപ്പിന് ബസ് ടാക്കീസിന്റെ ഒരു അന്‍പതുമീറ്റര്‍ ദൂരെയാണ് നിര്‍ത്താറ്. അവിടുന്ന്‍ പിന്നെ ഇരുട്ടത്തുകൂടെ നടന്നാണ് പോകുന്നത്, ഒരു മുന്‍‌കരുതല്‍ അത്രമാത്രം. അങ്ങനെ ഞങ്ങളും ബസിറങ്ങി നടക്കാന്‍ തുടങ്ങി. ഡിസംബര്‍ മാസമാണ്. നല്ല തണുപ്പുണ്ട്. പക്ഷേ കാണാന്‍ പോകുന്ന പൂരമോര്‍ത്തിട്ട് തണുപ്പൊന്നും ഫീലു ചെയ്തില്ല എന്നതാണ് നേര്. മണി ഒന്‍പത് ഇരുപതായിട്ടുണ്ട്. ഞങ്ങള്‍ ടാക്കീസിന്റെ സൈഡു പറ്റി ടിക്കറ്റ് കൊടുക്കുന്നിടത്തേയ്ക്ക് നോക്കിയിട്ട് ആരെയും കണ്ടില്ല.  വന്നവരൊക്കെ എവിടെ പോയി? അതോ ഷോയില്ലേ.. ? എന്തായാലും അല്പം വെയിറ്റ് ചെയ്യാം. നമുക്കൊന്നു മൂത്രമൊക്കെയൊഴിച്ച് റെഡിയായിട്ടിരിയ്ക്കാം. സൈഡിലുള്ള കുരുമുളകു തോട്ടത്തില്‍ നല്ല ഇരുട്ടുണ്ട്. അവിടെ പോയങ്ങു സാധിക്കാം. ഞങ്ങള്‍ നല്ല ഇരുട്ടു കണ്ട ഒരു ഭാഗം നോക്കി സ്റ്റാര്‍ട്ടു ചെയ്തതേ ഒള്ളൂ. “ആരെടാ മേത്തു മുള്ളുന്നേ..” എന്നും പറഞ്ഞു ആരോ ചാടിയെഴുന്നേറ്റു. ശെടാ.. കൊടിത്തോട്ടത്തില്‍ നിറച്ചും ആളുണ്ട്! എല്ലാവന്മാരും വന്നു പതുങ്ങിയിരിയ്ക്കുകയാ.
ടാക്കീസിനകത്തു നിന്നും പാട്ടുകേള്‍ക്കാന്‍ തുടങ്ങി. ഒരു പരിചയവുമില്ലാത്ത ഒരു ചേട്ടന്റെ കൈയും കാലും പിടിച്ച്  രണ്ടു ടിക്കറ്റെടുപ്പിച്ചു. (ചെക്കന്മാരല്ലെ ,കണ്ടോട്ടെ എന്നു ചേട്ടന്‍ വിചാരിച്ചുകാണും) അകത്തുകയറിയിട്ടും വലിയ ആളൊന്നുമില്ല.
ഒന്‍പതര. ലൈറ്റൊക്കെ അണഞ്ഞു. സ്ലൈഡൊന്നുമിടാതെ നേരെ പടമങ്ങു തുടങ്ങി. അന്നേരമല്ലേ ടാക്കീസിലേയ്ക്കൊരു തള്ളിക്കയറ്റം! ഓരോന്നൊക്കെ തോര്‍ത്തുകൊണ്ട് തലമറച്ചിട്ടാ കയറി വരുന്നത്. ആരൊക്കെയാണെന്നു നോക്കിക്കേ.. അറുപതും എഴുപതും വയസ്സുള്ള കിളവന്മാര്‍ ഈ കൊടും തണുപ്പും പിടിച്ച് വീട്ടിക്കിടന്നു മൂടിപ്പുതച്ചു കിടന്നൊറങ്ങുന്നതിനുപകരം സെക്കന്‍ഡ് ഷോയ്ക്കു വന്നിരിയ്ക്കുന്നു!
സെക്കന്‍ഡ് ഷോയ്ക്ക് ഒരു മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്‍ഡിങ്ങുണ്ട്. അതായത് പടം എതെങ്കിലും അല്‍ഗുല്‍ത്തായിരിയ്ക്കും. തലയും വാലുമൊന്നും കണ്ടെന്നു വരില്ല. റീലൊക്കെ മാറിപ്പോയെന്നുമിരിയ്ക്കും. ആരും കൂവാനോ കസേരയ്ക്കടിയ്ക്കാനോ പാടില്ല. ഇന്റെര്‍വെല്ലിന് പത്തുമിനിട്ടു മുന്‍പ് ഒരു പീസങ്ങോട്ടിടും. അതും കണ്ടിട്ട് ഒന്നുകില്‍ പൊയ്ക്കോണം അല്ലെങ്കില്‍ മിണ്ടാതിരുന്നു ബാക്കി സിനിമ കൂടി കണ്ടോണം.
പറഞ്ഞപോലെ ഇന്റെര്‍വെല്ലിന്‍` ഒരു പീസിട്ടു. ഇന്നത്തെ പിള്ളേരുവല്ലതുമാണെങ്കില്‍ കൂവി നാണം കെടുത്തും. ഒരു പതിനാലു കാരറ്റ് പീസ്. അത്രയേ ഒള്ളു. (അന്നത്ര മതി).
ഇനിയെന്നാ കാണാനാ ഇരിയ്ക്കുന്നത്? പറ്റാവുന്നത്ര ഉള്‍പുളകമണിഞ്ഞുകൊണ്ട് ഞാനും ഭാസിയും വലിഞ്ഞു വിട്ടു. രയറോം വരെ നടക്കണം. മൊത്തത്തില്‍ നോക്കുമ്പോള്‍ ലാഭവുമില്ല നഷ്ടവുമില്ല അതാണു സ്ഥിതി.
ചന്ദ്രനുദിച്ചെന്നു തോന്നുന്നു. നിലാവെളിച്ചമുണ്ട്. ഞങ്ങളുടെ മുന്‍പില്‍ ആരോ നടപ്പുണ്ടല്ലോ? തലയില്‍ ഒരു കെട്ടുണ്ട്. നല്ല സ്പീഡിലാണു നടത്തം. ഞങ്ങള്‍ അല്പം സ്പീഡെടുത്തു. അതിനനുസരിച്ച് മുന്‍പിലും സ്പീഡു കൂടി. പൊയില്‍ കഴിഞ്ഞു, മൂലോത്തുംകുന്നും കഴിഞ്ഞു, പള്ളിപ്പടി ആയി.ഇനിയിപ്പോള്‍ രയറോം ആകുന്നു. ആളു മുന്‍പില്‍ തന്നെയുണ്ട്.  രയറോത്ത് അന്ന് രണ്ട് തെരുവു വിളക്കുണ്ട്. ഞങ്ങള്‍ പരമാവധി അയാളുടെ അടുത്തെത്തി. ആ മുഖമൊന്നു കാണണമെന്ന അത്യാഗ്രഹം. ഹാവൂ.. കറക്റ്റ് തെരുവുവിളക്കിനടുത്തെത്തിയപ്പോള്‍ ആളെ തിരിഞ്ഞു. നമ്മുടെ മത്തിയാസ്! ഞങ്ങളെ ഒന്നു പാളി നോക്കിയിട്ട് മത്തിയാസ് പാഞ്ഞു പോയി. ഞാനും ഭാസിയും മുഖത്തോട് മുഖം നോക്കി. ഇവന്‍ ഞങ്ങളെ അറിഞ്ഞു എന്നും വച്ച് ഒരു ചുക്കുമില്ല. ആരോടെങ്കിലും മിണ്ടിയിട്ടു വേണ്ടേ. പക്ഷേ അതല്ല ഞങ്ങളെ അതിശയിപ്പിച്ചത്.
 നല്ല ഡിസംബര്‍ മാസം. നനു നനാ പെയ്യുന്ന കുളിര്‍ മഞ്ഞ്. ഈ പഹയന്‍ കല്യാണം കഴിച്ചിട്ട് ഒരു മാസം തികയുന്നതേ ഒള്ളൂ! ഞങ്ങളും കൂടിയതാ അവന്റെ കല്യാണത്തിന്!
“ഈ വിവാഹജീവിതമെന്നു പറഞ്ഞാ ഇത്ര ബോറാണോടാ ഭാസീ? ”
“ആ എനിയ്ക്കെങ്ങനെ അറിയാം? ഞാനും നിന്നെപ്പോലെ പെണ്ണ്‍ കെട്ടീട്ടില്ലല്ലോ?...പിന്നേയ്, തോക്കൊണ്ടായിട്ടു  കാര്യമൊന്നുമില്ല.......”
(ഇഷ്ടപെട്ടെങ്കില്‍ ഒരു വോട്ട് കുത്തിയേക്ക്)

Monday 24 May 2010

ചില വിപ്ലവ പ്രവര്‍ത്തനങ്ങള്‍

രയറോം കഥകള്‍-4
ഞങ്ങളുടെ രയറോത്തോളം രാഷ്ട്രീയ പ്രബുദ്ധതയുള്ള ഒരു പ്രദേശം കേരളത്തില്‍ തന്നെ അപൂര്‍വമായിരിയ്ക്കും. എതാണ്ട് ഒട്ടുമിക്കവാറും പാര്‍ട്ടികള്‍ ഇവിടെയുണ്ട്. പൊതുവില്‍ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ എല്ലാവരും സഹകരിച്ച് സന്തോഷിച്ച് ജനങ്ങളെ സേവിച്ചൂ പോന്നു. പിന്നെ ചട്ടീം കലവുമൊക്കെയാവുമ്പോള്‍ വല്ലപ്പോഴുമൊന്നു തട്ടിയെന്നും മുട്ടിയെന്നുമൊക്കെയിരിയ്ക്കും. അതിത്ര കാര്യമാക്കാനുണ്ടോ! പണ്ടൊക്കെ കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ്-ലീഗ് ഇവറ്റകളൊക്കെ അടക്കിവാണിരുന്ന ഇവിടേയ്ക്ക് ആരൊക്കെയോ ചേര്‍ന്ന് ചുവപ്പു തീപ്പൊരി വാരിയിട്ടു. കോളേജില്‍ പോയ ചെക്കന്മാര്‍ പലരും അതില്‍ കേറിപ്പിടിച്ചു. അങ്ങനെ ചുവപ്പിനും അത്യാവശ്യം അഡ്രസ്സൊക്കെ ആയി. ഇപ്പറയുന്ന ഞാനും അതില്‍ പെട്ടു. എന്റെ കൂടെ എറ്റവും അടുത്ത സുഹൃത്ത് ഭാസിയും എല്ലാത്തിനുമൊപ്പം കാണും.ഞങ്ങള്‍ യുവജന നേതാക്കള്‍ . അത്യാവശ്യം പിരിവുകള്‍ , മെംബര്‍ഷിപ്പ് ചേര്‍ക്കല്‍ ,രയറോത്ത് പ്രകടനം നടത്തല്‍ ഇതൊക്കെയാണ് ഞങ്ങള്‍ ചെക്കന്മാരുടെ ഡ്യൂട്ടി. പിന്നെ വല്ലപ്പോഴുമൊക്കെ തളിപ്പറമ്പ്, കണ്ണൂര്‍ മുതലായ വിദൂരദിക്കുകളിലും പോകും,സമരത്തിന് .
ഞങ്ങളുടെ നാട്ടിലേയ്ക്ക് അന്ന് ബസ് നാലാണ് തളിപ്പറമ്പില്‍ നിന്നും കണ്ണൂരുനിന്നുമായിട്ട്. അതില്‍ തന്നെ രണ്ടു ബസ് ഒരാളുടേതാണ്. അയാളോ മഹാ അഹങ്കാരിയും. ഞങ്ങള്‍ വിദ്യാര്‍ത്ഥികളുടെ നിതാന്ത ശത്രുക്കളായിരുന്നു ഈ ബസുകളിലെ ജീവനക്കാര്‍. കാരണം അവന്മാര്‍ക്ക് കണ്‍സെഷന്‍ തരണമെങ്കില്‍ പാസ് നിര്‍ബന്ധമാണുപോലും. പിന്നെ ഒരു മാതിരി ചോദ്യങ്ങളും. അങ്ങനെയിരിയ്ക്കെ സര്‍ക്കാര്‍ ഒരു ദിവസം വണ്ടിക്കൂലിയെല്ലാം കൂട്ടി വിളംബരമിറക്കി. ഹാ..ഞങ്ങളെല്ലാം സമരത്തിലായില്ലേ. ഒറ്റ ബസും ഓടാന്‍ സമ്മതിയ്ക്കില്ല. ഞങ്ങള്‍ പ്രഖ്യാപിച്ചു.(കേരളത്തിലെല്ലായിടത്തും അങ്ങനെ തന്നെയായിരുന്നു അന്ന്). ആ എരണം കെട്ട മുതലാളിയുടെ ഒഴിച്ച് രണ്ടു ബസും അന്നങ്ങോട്ട് വന്നേയില്ല. അവര്‍ക്ക് കാര്യമറിയാം. എന്നാ ഇവന്‍ അങ്ങനെ ഒതുങ്ങുന്നവനല്ലല്ലോ? അത്യാവശ്യം പോലീസിലും രാഷ്ട്രീയത്തിലും നല്ല പിടിപാടുമുണ്ട്. ഞങ്ങളെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് അയാളുടെ “എമ്പയര്‍ “ ബസ്സു രയറോത്തേയ്ക്ക് ഹോണുമടിച്ച് വന്നു. അന്നേരം രയറോത്ത് ഞങ്ങള്‍ പത്തിരുപതു പേരുണ്ട്. പിന്നെ മറ്റുള്ളവരായി കുറച്ചു പേരും. ഞങ്ങള്‍ അട്ടഹസിച്ചുകൊണ്ട് ബസിനു മുന്നില്‍ ചാടി. അങ്ങനെയങ്ങു പോകാനോ? നില്ലവിടെ...
യാത്രക്കരൊക്കെ കുറച്ചുപേര്‍ മാത്രം.
അവേശം പൂണ്ട് ഞങ്ങള്‍ കുറച്ച് മുദ്രാവാക്യമൊക്കെ വിളിച്ച് രംഗം ചൂടാക്കി. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ ബസൊരിടത്ത് ഒതുക്കി പണിക്കാര്‍ മാറി നില്‍ക്കുകയേ ഒള്ളൂ. എന്നാല്‍ കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്നാണല്ലോ. അവന്മാരൊരു ചൂടാകല്. ആരൊ കിട്ടിയ ഒരു വിറകു കമ്പെടുത്ത് ബസിന്റെ ബോഡിയ്ക്കൊരടി അടിച്ചു. (ബസിനെന്നാ പറ്റാനാ). പിന്നെ കൂടുതല്‍ മൂപ്പിച്ച കിളിയ്കിട്ടൊരു തള്ളും കൊടുത്തു. ഇത്ര മാത്രമേ ഞങ്ങള്‍ ചെയ്തൊള്ളു. അവന്മാരതൊരു വലിയ ഇഷ്യൂ ആയിട്ടെടുത്തു. ഒരുത്തന്‍ ഒരു ജീപ്പും പിടിച്ച് പാഞ്ഞു പോകുന്നതു കണ്ടു. ഏതാണ്ടു പതിനഞ്ചു മിനിട്ടുകഴിഞ്ഞില്ല നീലവണ്ടി വന്നു ബ്രേക്കിട്ടു, മനസ്സിലായല്ലോ പൊലീസ്! പോലീസ് പുല്ലാണെന്നൊക്കെ പറയുമെങ്കിലും സത്യം പറഞ്ഞാല്‍ ചെറിയൊരു പേടി ഇല്ലാതില്ല. വകതിരിവില്ലാത്തവന്മാരാണ്.
എന്തായാലും ആളു കൂടി. പലരും നമ്മുടെ പരിചയക്കാരൊക്കെയാണല്ലോ. പിന്നെ ഞങ്ങള്‍ നല്ലൊരു കാര്യത്തിനാണല്ലോ സമരം ചെയ്യുന്നതും. സാമാന്യം നല്ലൊരു ആള്‍ക്കൂട്ടം. എസ്.ഐ.ഒരു മര്യാദക്കാരനാണെന്നു തോന്നുന്നു, അങ്ങനെ വിരട്ടിയൊന്നുമില്ല. മാത്രമല്ല കുറച്ചു മര്യാദയോടെ സംസാരിയ്ക്കുകയും ചെയ്യുന്നു! അതോടെ നമുക്കു കുറച്ചു വീര്യം വച്ചു. മേലു നോവില്ലെങ്കില്‍ പിന്നെ അല്പം യൌവനം തിളച്ചാലെന്താ? കുറേ നേരം വിപ്ലവ വായാടിത്തം നടത്തി.
അപ്പോള്‍ എസ്.ഐ ഏമാന്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു: “നിങ്ങളൊരു കാര്യം ചെയ്യ്. ഒരു മാസ് പെറ്റീഷന്‍(ഭീമ ഹര്‍ജി) ഒപ്പിട്ട് ഇങ്ങു താ..ഞാന്‍ മുകളിലോട്ടു കൊടുക്കാം. വെറുതെ കിടന്ന് ഒച്ചേം ബഹളോം വച്ചിട്ടെന്തു കാര്യാടോ?” അതൊരു നല്ല ഐഡിയാ ആണല്ലോ. അതാണ് വിദ്യാഭ്യാസമുള്ളവരെ പോലീസിലെടുക്കണമെന്നു പറയുന്നത്. ഞങ്ങള്‍ വേഗം ഒരു പായ വെള്ളക്കടലാസ്, ബോള്‍ പേന ഇവ സംഘടിപ്പിച്ചു. ഒന്നാമതായി ഞാന്‍ , പിന്നെ ഭാസി അങ്ങനെ അവിടെ ഉണ്ടായിരുന്ന എല്ലാവരെയും കൊണ്ട് ഒപ്പിടുവിച്ചു. എന്നിട്ടും കടലാസങ്ങോട്ട് നിറയുന്നില്ല. ഒരു പായ ബാക്കി കിടക്കുന്നു. പെറ്റീഷനൊരു ഗുമ്മുവേണമെങ്കില്‍ നിറയെ ആളുടെ ഒപ്പു വേണം. അല്ല അതിനെന്താ വിഷമം? എല്ലാവരേം നമ്മളറിയുന്നതു തന്നെയല്ലേ..പേരും ഒപ്പും അങ്ങോട്ട് വച്ചു കാച്ചണം! ഒരു നല്ല കാര്യത്തിനല്ലേ? അങ്ങനെ ഞങ്ങള്‍ ഒരിടത്ത് കുത്തിയിരുന്ന് പേപ്പര്‍ നിറയുവോളം ഒരു മാതിരി അറിയുന്നവരുടെ പേരും വീട്ടുപേരും ഒപ്പുമങ്ങ് തട്ടി. വളരെ അഭിമാനത്തോടെ ആണ് ഞാന്‍ ആ ഭീമ ഹര്‍ജി എസ്.ഐ യെ ഏല്പിച്ചത്. ബസ് കൂലി കുറയ്ക്കേണ്ടതിന്റെ ആവശ്യകത, ചാര്‍ജ് കൂട്ടിയ സര്‍ക്കാരിന്റെ നെറികെട്ട നയത്തിനെതിരെ തീതുപ്പുന്ന രണ്ട് ഡയലോഗ് എന്നിവ കൂടി ഉള്‍പ്പെടുന്നതായിരുന്നു ഹര്‍ജി.
അതേല്പിയ്ക്കുമ്പോള്‍ പരമാവധി വിപ്ലവവീര്യം മുഖത്തു വരുത്താനും ഞാന്‍ മറന്നില്ല. അപ്പോള്‍ ഭാസിയും കൂട്ടരും ചുരുട്ടിയ മുഷ്ടികള്‍ കൊണ്ട് വായുവില്‍ ആഞ്ഞിടിച്ച് മുദ്രാവാക്യം വിളിച്ചു.  ഞങ്ങളുടെ ആള്‍ബലം കണ്ടിട്ടോ എന്തോ കിളിയെ തള്ളിയതിനെയോ  ബസിനിട്ട് അടിച്ചതിനെയോ കുറിച്ച് ഒരു വാക്ക് പോലീസ് ചൊദിച്ചില്ല. അങ്ങനെ രയറോത്ത് ഒരു കൊച്ചു സഖാവ് ഉദയം ചെയ്തു.
എതാണ്ട് ഒരു മാസം കഴിഞ്ഞു. രയറോത്ത് ഒരു പോലീസുകാരന്‍ ബസിറങ്ങി. ആലിക്കായുടെ ചായക്കടയില്‍ കേറി ഒരു ചായയും കടിയും കഴിയ്ക്കുന്നതിനിടെ തിരക്കി:
“ഈ മഠത്തില്‍ ബിജുകുമാറിന്റെ വീടെവിടെയാ..?“ ആലിക്കാ റൂട്ടും പറഞ്ഞുകൊടുത്തു. എന്തിനു കൂടുതല്‍ വിസ്തരിയ്ക്കണം, ബിജുകുമാര്‍ , ഭാസി തുടങ്ങി നൂറ്റിയിരുപതു പേരുടെ പേരില്‍ കേസ്! കോടതിയില്‍ നിന്നും സമന്‍സുമായി വന്നതാണ്. എന്റമ്മേ..കള്ളനെ വിശ്വസിച്ചാലും ഈ പോലീസിനെ വിശ്വസിക്കരുതെന്നു പറയുന്നതെത്ര ശരി. അല്ലേലും ബസ് ചാര്‍ജ് കൂട്ടിയതിന് പോലീസിനെന്തിനാ പെറ്റീഷന്‍ കൊടുക്കുന്നതെന്ന് ചിന്തിക്കാനുള്ള സാമാന്യബുദ്ധി ഇല്ലാതായിപ്പോയല്ലോ! ഞങ്ങടെ കാര്യം പോട്ട്. വെറുതെ വീട്ടിലിരുന്നവരുടെ പേരിലും കേസായില്ലേ. പണ്ടാരടങ്ങാനായിട്ട് ആരുടെയൊക്കെ പേരുണ്ടെന്നു പോലും ഓര്‍മ്മയില്ല.
ഏതായാലും മൂത്ത സഖാക്കന്മാര് ഇടപെട്ടതു കൊണ്ട് ആരും അങ്ങനെ ചീത്ത വിളിയ്ക്കുകയോ കൈവക്കുകയോ ചെയ്തില്ല.അങ്ങനെയിരിക്കെയാണ് യുവ വിപ്ലവ സംഘടനയുടെ മെംബര്‍ ഷിപ്പ് ചേര്‍ക്കല്‍ പരിപാടി വന്നത്. സെക്രട്ടറി, പ്രസിഡണ്ട് എന്നീ നിലകളില്‍ എനിയ്ക്കും ഭാസിയ്ക്കും ഒഴിയാനേ പറ്റില്ല.  പിന്നെ നമ്മുടെ തന്നെ സഖാക്കന്മാരുടെ വീടുകളാണല്ലോ. ഇടയ്ക്കു കാപ്പി, ചായ, ചിലപ്പോള്‍ ബിസ്കറ്റ്, റസ്ക് പോലുള്ള കടികള്‍ ഒക്കെ കിട്ടും. അങ്ങനെ ചേര്‍ത്തു ചേര്‍ത്തു വരുന്ന സമയം.
ഒരു അച്ചായന്റെ വീടുണ്ട്. ആളു ചെറിയൊരു അനുഭാവിയെന്നു പറയാം. വോട്ടൊക്കെ ചെയ്യും എന്നാല്‍ പാര്‍ട്ടിയെ ചീത്ത വിളിക്കുകേം ചെയ്യും. ഒരു മാതിരി പൂള അച്ചായന്‍ . എന്നാല്‍ പുള്ളീടെ മോന്‍ നമ്മുടെ ഒരു മെംബറാണ്, രഹസ്യമായി. അച്ചായനീ പരിപാടിയൊന്നും പിടിക്കത്തില്ല. രാവിലെ പറമ്പിലിറങ്ങിക്കോണം കിളച്ചോണം ആ ഒരു ലൈനാണ് കക്ഷിയ്ക്ക്. നമ്മുടെ ഈ യുവ മെംബര്‍ ആകെ ആഴ്ചയിലൊരിയ്ക്കല്‍ അതായത് ശനിയാഴ്ചയാണ് രയറോത്തിറങ്ങുക. മനോരമ ആഴ്ചപതിപ്പ്, ഉണക്ക മത്തി അല്ലെങ്കില്‍ അയല, ദിനേശ് ബീഡി, പിന്നെ വല്ല ചൂടിക്കയറോ മറ്റോ അങ്ങനെ ഒരാഴ്ചത്തേയ്ക്ക് വേണ്ട പര്‍ച്ചേസിങ്ങാണ് ലക്ഷ്യം. ആകെ പുറം ലോകവുമായുള്ള ബന്ധം അതാണ്. കക്ഷിയെ നമുക്ക് മത്തിയാസേന്നു വിളിയ്ക്കാം. അങ്ങനെ ഈ മത്തിയാസിനെയാണ് ഇനി ചേര്‍ക്കേണ്ടത്. ഞങ്ങളു നോക്കുമ്പോള്‍ മത്തിയാസും അച്ചായനും ആരോടോ കലി തീര്‍ക്കുന്ന മാതിരി വെട്ടുതൂമ്പായെടുത്ത് ആഞ്ഞു കിളയ്ക്കുകയാണ്.
“എടാ ഭാസീ..ഇയാടെ പേര് മറ്റേ ലിസ്റ്റിലുണ്ടായിരുന്നോ? “ഞാന്‍ ചൊദിച്ചു. ആ.. അവനോര്‍മ്മയില്ല പോലും. ഉണ്ടെങ്കില്‍ എന്തായാലും അയാള്‍ക്കോര്‍മ്മയില്ലാതിരിയ്ക്കില്ല.
“അവിടെ കേറണോ?” എനിയ്ക്ക് സംശയം. “പിന്നെ കേറാതെ..” ഭാസി. യുവ വിപ്ലവകാരികള്‍ ഒരു പൂളച്ചേട്ടനെ പേടിച്ച് കര്‍ത്തവ്യത്തില്‍ നിന്നും വ്യതിചലിയ്ക്കുകയോ?
പുറകില്‍ നിന്നും ആരോ തള്ളി മലകയറ്റുന്നതു പോലെ ഞങ്ങള്‍ രസീത് കുറ്റി, പേന ഇവയൊക്കെ കൈയിലെന്തി പറമ്പിലെയ്ക്ക് കയറി. അച്ചായന്റെ നോട്ടത്തില്‍ എന്തോ ഒരു പന്തികേടില്ലേ..ആ സാരമില്ല. വേഗം രസീതെഴുതികൊടുത്തിട്ട് സ്ഥലം കാലിയാക്കണം.
ചെറിയൊരു ഉപചാര വചനങ്ങള്‍ക്കു ശേഷം ഞങ്ങള്‍ മത്തിയാസിനോടു പറഞ്ഞു.: “മത്തിയാസെ, ഈ വര്‍ഷത്തെ മെംബര്‍ഷിപ്പ് പുതുക്കേണ്ടെ?” മത്തിയാസ് വിളറിയ ഒരു ചിരി ചിരിച്ചിട്ട് അപ്പച്ചനെ ഒളികണ്ണിട്ട് നോക്കി.
ഭാസിയും ഞാനും കുന്തങ്കാലില്‍ ഇരുന്നു കൊണ്ട് രസീത് താളു മറിച്ചു, പുതിയത് എഴുതിക്കൊടുക്കാന്‍.
“എഴുന്നെക്കടാ അവ്ട്ന്ന്. ഒരു കുറ്റീം കൊണ്ടിറങ്ങിയിരിയ്ക്കുന്നു! നിന്റെയൊക്കെ മറ്റേടത്തെ പണികൊണ്ട് ഞാനിപ്പം കോടതി കേറി നടക്കുവാ..മര്യാദയ്ക്ക് പറമ്പിപണിതോണ്ടിരുന്ന എന്റെ പേര് ആരാടാ പോലീസില്‍ കൊടുത്തത്?” ‘പിള്ളേരെ വഴിതെറ്റിക്കാനായിട്ട് ഇറങ്ങിക്കോളും ഒരു പണീം ഇല്ലാതെ”. (ഏതാണ്ട് ഈ അര്‍ത്ഥം വരുന്ന വാക്കുകളാണ് ടിയാന്‍ പ്രയോഗിച്ചത്.അതിന്റെ ഏറ്റവും മാന്യവും നിലവാരമുള്ളതുമായ പരിഭാഷയാണ് ഈ എഴുതിയത്.)
വഴിയിലേയ്ക്ക് ചാടുന്നതിനിടയില്‍ എന്റെ കാല് ഒരു കല്ലില്‍ തട്ടുകയും ചെയ്തു. ഹോ..എന്നാലും മനുഷ്യര്‍ക്ക് ഇങ്ങനെയൊക്കെ പറയാന്‍ പറ്റുമോ? ഒന്നുവല്ലേ അയാടെ മകന്റെ പ്രായമല്ലേ ഞങ്ങള്‍ക്കും? വെറുതെയല്ല ആള്‍ക്കാര്‍ നക്സലും മാവോയിസ്റ്റുമൊക്കെയാകുന്നത്. ആര്‍ക്കായാലും തലയെടുക്കാന്‍ തോന്നിപ്പോകും. മത്തിയാസ് നിരപരാധിയും സ്ഥിരം മെംബറുമായതുകൊണ്ട് എന്റെ പോക്കറ്റില്‍ നിന്നും ഒരു രൂപ ഫീസടച്ച് അവന്റെ പേരില്‍ രെസീത് കീറി.
വാല്‍ക്കഷണം: പണിയെടുക്കാതെ രാഷ്ട്രീയം കളിച്ചു നടക്കുന്ന എന്നെപ്പോലുള്ള തലതെറിച്ചവന്മാരോട് അപ്പനമ്മമാര്‍ പറയാറുള്ളത്. “ നീയൊക്കെ ആ മത്തിയാസിനെ കണ്ടു പടിക്കടാ.. രാവിലെ അപ്പന്റെ കൂടെ പറമ്പിലെറങ്ങിയാല്‍ വൈകിട്ടേ കേറുകയുള്ളൂ. അങ്ങനെയാ അധ്വാനിയ്ക്കുന്ന ചൊവ്വൊള്ള പിള്ളേര്.കുടുംബം മുടിക്കാനായിട്ട് ഓരോന്നൊക്കെ രാവിലെ എറങ്ങിക്കോളും നാടു നന്നാക്കാന്‍ “
മത്തിയാസിനെ ഈ അടുത്ത ഇടയ്ക്കും ഞാന്‍ കണ്ടു. കക്ഷത്തില്‍ മനോരമ വീക്കിലി. തലയില്‍ ഒരു സഞ്ചിപിണ്ണാക്ക്, ഉണക്കമീന്‍ , പിന്നെ കൈയില്‍ കയറും. ഓ പിന്നെ, എനിയ്ക്കത്രയ്ക്കങ്ങോട്ട് നന്നാകണ്ടാ.

[അമേരിയ്ക്കയിലും യൂറോപ്പിലുമൊക്കെയുള്ള എന്റെ വായനക്കാരേ എന്താ നിങ്ങക്കൊരു കമന്റിട്ടാല്?ഹ.ഹ..ഹ]
(ഇഷ്ടപ്പെട്ടെങ്കില്‍ ഒരു വോട്ട് കുത്തിയേക്ക്)

Saturday 22 May 2010

ഞങ്ങടെ സ്വന്തം ശാസ്ത്രജ്ഞന്‍

ആലക്കോടന്‍ വിശേഷങ്ങള്‍ - 4 :
രാജാവും കൊട്ടാരവും പരിവാരങ്ങളുമെല്ലാമുള്ള നാട്ടുരാജ്യം ആലക്കോട്ട് അവശ്യം ഉണ്ടായിരിയ്ക്കേണ്ടതായ “അതും“ ഉണ്ടായിരുന്നു. ന്ന്വച്ചാല്‍ ഒരു ശാസ്ത്രജ്ഞന്‍ ! ഇതു കളിയായി പറയുന്നതല്ല. ഒറിജിനല്‍ ശാസ്ത്രജ്ഞന്‍ തന്നെ. തികഞ്ഞ സസ്യാഹാരിയും (കുപ്പി ഉണ്ടെങ്കില്‍ മാത്രം അല്പം ചിക്കന്‍ കഴിക്കും, അതും ദിവസത്തില്‍ ഒരിയ്ക്കല്‍ മാത്രം) കൈത്തറി വസ്ത്രം മാത്രം ധരിയ്ക്കുന്നവനും (അതിട്ടാലല്ലേ ഒരു ബു.ജി.ലുക്കുവരുകയുള്ളു) താടി,മുടി ഇവകള്‍ കൊണ്ട് ആലക്കോട്ടുള്ള ഒരു ബാര്‍ബര്‍ക്കും ഉപകാരമില്ലാത്തവനും  ആജാനുബാഹുവും ആയ ഇദ്ദേഹം ഏതു കാര്യവും മുന്‍‌കൂട്ടികാണാനും ബുദ്ധിപരമായും ശാസ്ത്രീയമായും ഉപയോഗപ്പെടുത്താനും അഗ്രഗണ്യനത്രേ! ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയുള്ള ഇദ്ദേഹത്തിന്റെ ശാസ്ത്രനാമം സുനില്‍ എന്നാകുന്നു. പ്രായം കൊണ്ട് സമനെങ്കിലും ബഹുമാനം കൊണ്ട് സാറെന്ന് ഞാന്‍ പറയും.
പണ്ട് ആലക്കോട്ടേയ്ക്ക് തിരുവിതാംകൂര്‍ അച്ചായന്മാരുടെ കുടിയേറ്റം ഉണ്ടായതോടെ എമ്പാടും റബര്‍ തോട്ടങ്ങള്‍ ഉണ്ടായി വന്നു. ഈ റബറിന്റെയൊരു പ്രത്യേകത എന്നു പറഞ്ഞാല്‍ കിഴക്കു വെള്ളകീറും മുന്‍പു പട്ട കീറിയാലേ (ടാപ്പിംഗ്) പാലു നന്നായി കിട്ടൂ. അതു കൊണ്ടു തന്നെ, അച്ചായന്മാരെല്ലാം(അല്ലാത്തവരും) കോഴികൂകും മുന്‍പ് ഒരിറക്ക് കട്ടന്‍‌കാപ്പിയുമടിച്ച് റബര്‍കൂടയെടുത്ത് എളിയില്‍ തിരുകി, റബര്‍കത്തിയില്‍
കുപ്പിപിഞ്ഞാണത്തിന്റെ ചീളുകൊണ്ട് “കിചും കിചും“ എന്നു രാകി മൂര്‍ച്ചയാക്കികൊണ്ട് റബര്‍ തോട്ടത്തിലേയ്ക്ക് നടക്കും.അന്നൊക്കെ ഇരുട്ടു മാറ്റാന്‍ എവെറെഡിയുടെ മൂന്നുബാറ്ററി ടോര്‍ച്ചാണ് ആശ്രയം. ചില വിരുതന്മാര്‍ മെഴുകുതിരി, മണ്ണെണ്ണ വിളക്ക് മുതലായ പരമ്പരാഗത പ്രകാശസ്രോതസുകളും ഉപയോഗിയ്ക്കും. റബര്‍ തടിയില്‍ കൊള്ളാതെ കൃത്യം പട്ടയില്‍ തന്നെ കത്തിപ്രയൊഗം നടത്താന്‍ വെളിച്ചം അത്യന്താപേക്ഷിതം. ടോര്‍ച്ചും കൈയില്‍ പിടിച്ച് എന്തായാലും ഈ പരിപാടി ഒക്കത്തില്ല. അപ്പോള്‍ പിന്നെ മിക്കവാറും പേര്‍ പതിവായി സ്വന്തം വായ, കഴുത്തിനും തോളിനുമിടയ്ക്കുള്ള പ്രദേശം, കക്ഷപ്രദേശം ഇവ കഴിവും യുക്തിയും സൌകര്യവുമനുസരിച്ച് ടോര്‍ച്ച് പിടിക്കാന്‍ ഉപയോഗിച്ചു പോന്നു. ഇടയ്ക്കിടെ സ്ഥാനം മാറ്റേണ്ടതിനാലും “മേ കോ”ന്നു നിന്നുകൊണ്ടുള്ള ഈ അഭ്യാസം ശരീരത്തിന്റെ പലഭാഗങ്ങളിലും വേദന ഉണ്ടാക്കുന്നതിനാലും ഇവര്‍ ബദല്‍ മാര്‍ഗങ്ങള്‍ക്കായി അന്വേഷിച്ചു കൊണ്ടിരുന്നു.(പരമ്പരാഗത മാര്‍ഗം സ്വീകരിയ്ക്കുന്നവര്‍ക്കും ഇതേ പ്രശ്നം ഉണ്ടായിരുന്നു.) പലരും കണ്ടെത്തിയ വഴി സ്വന്തം പ്രേയസിയെയും ഈ പരിപാടിയില്‍ (ടോര്‍ച്ച് പിടിക്കാന്‍ )ഉള്‍പ്പെടുത്തുക എന്നതാണ്. എന്നാല്‍ വെളുപ്പാന്‍ കാലത്തെ കുളിരും നക്ഷത്രവെളിച്ചം മാത്രമുള്ള ഇരുട്ടും റബറിലകളില്‍ തട്ടിവരുന്ന ഇളം കാറ്റും എല്ലാം കൂടി ചേര്‍ന്ന് പലര്‍ക്കും ഇത് ടാപ്പിംഗിന് വീണ്ടും കാലതാമസമുണ്ടാക്കാനേ സഹായിച്ചുള്ളൂ.
അങ്ങനെയിരിയ്ക്കേ, ഏതോ ഒരാള്‍  നായാട്ടുകാരന്റെ തലയില്‍ കെട്ടുന്ന ഹെഡ് ലൈറ്റ് കാണാന്‍ ഇടവരുകയും ഒരെണ്ണം മേടിച്ചു കൊണ്ടുവരുകയും ചെയ്തു.നമ്മുടെ സുനില്‍ സാറ് ഈ സാധനത്തിന്റെ വിപണന സാധ്യത മനസ്സിലാക്കി അത് സ്വന്തമായി ഉണ്ടാക്കാനുള്ള “സുന“ സംഘടിപ്പിച്ചു. ആലക്കോട്ടുകാര്‍ ഇരുകൈയും നീട്ടിയാണ് പുള്ളിയുടെ ഹെഡ് ലൈറ്റ് സ്വീകരിച്ചത്. ആകെയൊരു ബുദ്ധിമുട്ടുള്ളത്, കാശിന്മേലുള്ള പേശലാണ്. എല്ലാം പരിചയക്കാര്‍ .വായ് കൊണ്ടു പറഞ്ഞാലും ബില്ലെഴുതിക്കൊടുത്താലും ആലക്കോട്ടുകാര്‍ പേശും. അതിനെ മറികടക്കാന്‍ സുനില്‍ സാറ് കണ്ടെത്തിയ വിദ്യ അത്യന്താധുനികമായിരുന്നു. അന്ന് അപൂര്‍വമായിരുന്ന “കമ്പ്യൂട്ടര്‍ “ എന്ന സാധനം അരലക്ഷത്തിലധികം രൂപ (ഒരേക്കര്‍ സ്ഥലത്തിന്റെ വില)  കൊടുത്ത് കടയില്‍ മേടിച്ചു വച്ചു! ദിനേശ് ബീഡിയും വലിച്ച്  കാലിച്ചായയും കുടിച്ച് , ഹെഡ് ലൈറ്റൊരെണ്ണം മേടിക്കുമ്പം പേശിക്കിട്ടുന്ന കാശിന് പോകുന്ന വഴിയ്ക്ക് പട്ട ഷാപ്പിലൊന്ന് കേറണമെന്നും കരുതി വന്ന ആലക്കോട്ടെ പാവം അച്ചായന്മാരോട് സുനില്‍ സാറ് പറഞ്ഞു;
“ വെയ്റ്റ്. കമ്പ്യൂട്ടറിപ്പം അടിയ്ക്കും..!(ബില്ല്)“
നേരാം വണ്ണം ഒരു കാല്‍കുലേറ്റര്‍ പോലും കണ്ടിട്ടില്ലാത്ത ആ പാവം കണ്ണും തള്ളി നില്‍കുമ്പോള്‍ കിര്‍ കിര്‍ എന്ന ശബ്ദത്തോടെ പ്രിന്റര്‍ ബില്ലൊരെണ്ണം അടിച്ചു പുറത്തോട്ടു തള്ളിത്തരും.രൂപാ അഞ്ഞൂറ്റന്‍പത്!
“അല്ല ഇച്ചിരി കൊറയത്തില്ലേ?”
എന്നാ ചെയ്യാനാ ചേട്ടാ, കമ്പ്യൂട്ടറടിച്ചതു കണ്ടില്ലേ?എനിക്കൊന്നും ചെയ്യാമ്പറ്റത്തില്ല. ” കമ്പ്യൂട്ടറടിച്ചാ പിന്നെ അപ്പീലില്ലെന്ന അറിവില്‍ പാവം, പട്ടച്ചാരായത്തിന്റെ മോഹപ്പക്ഷിയെ അന്തരീക്ഷത്തിലേയ്ക്കെറിഞ്ഞു കളഞ്ഞും കൊണ്ട് പറഞ്ഞ കാശും കൊടുത്ത് സാധനം മേടിച്ച് സ്ഥലം കാലിയാക്കും. പിന്നെ ആകെയൊരാശ്വാസം ബില്ല് കമ്പ്യൂട്ടറിലടിച്ചതാണല്ലോ! വേറെവിടെയുണ്ട് കമ്പ്യൂട്ടറ്?
അങ്ങനെ വിവരസാങ്കേതിക വിദ്യയെ മാര്‍കറ്റിങ്ങില്‍ എങ്ങെനെ ലാഭകരമായി ഉപയോഗപ്പെടുത്താമെന്ന് അദ്ദേഹം തെളിയിച്ചു. ആലക്കോടിനു പകരം കൊള്ളവുന്ന മറ്റെവിടെയെങ്കിലുമാണെങ്കില്‍ ഉന്നതങ്ങളിലെത്തേണ്ട അപൂര്‍വ പ്രതിഭ!
ഇങ്ങനെയൊക്കെ ആണെങ്കിലും താനൊരു മഹാനാണെന്ന യാതൊരു ജാഡയും പുള്ളിക്കില്ല.(സത്യമായിട്ടും).  ഫൈസല്‍ കോം‌പ്ലക്സിലെ ഏഴാംകൂലികളായ ഞങ്ങളോട് കമ്പനി കൂടുന്ന കാര്യത്തില്‍ യാതൊരു പിശുക്കും കാണിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ ഷോപ്പ് ഫൈസല്‍ കോം‌പ്ലക്സിനോട് ചേര്‍ന്ന് അല്പം മുകളിലാണ്. ഷോപ്പിന്റെ പുറകില്‍ കൂടെയുള്ള സ്റ്റെപ്പ് ഇറങ്ങിയാല്‍ കോം‌പ്ലക്സിലെത്തി. ഇടയ്ക്കിടെ സുനില്‍ സാറ് അങ്ങനെ എത്തും. വരുമ്പോള്‍ ഒരു കെട്ട് കഥകളും കൊണ്ടുവരും. (സോറി ഒന്നും ചോദിച്ചേക്കല്ല്, എഴുതാന്‍ പറ്റത്തില്ല. സൈബര്‍ ക്രൈമാകും)
സുനില്‍ സാറ് പുതുതായി ആലോചിയ്ക്കുന്നത്, പാരമ്പര്യേതര ഊര്‍ജ ഉറവിടങ്ങളെക്കുറിച്ചാണ്. അതായത് പുതിയ ഏതെങ്കിലും വിദ്യയിലൂടെ ഗ്യാസ് ഉണ്ടാക്കുക. ഗ്യാസിനെക്കുറിച്ച് ചിന്തിയ്ക്കാന്‍ കാരണമുണ്ട്, രണ്ടെണ്ണം. ഒന്ന്- ഫൈസല്‍ കോം‌പ്ലക്സില്‍ ഒരു പ്രൈവറ്റ് ഗ്യാസ് ഏജന്‍സിയുള്ളത് അറിയാമല്ലോ! മിക്കവാറും ദിവസങ്ങളില്‍ കുറ്റീം താങ്ങിപ്പിടിച്ച് വരുന്ന പാവങ്ങള്‍ അടച്ചിട്ട ഏജന്‍സിയാണ് കാണുക. ഇത് പലപ്പൊഴും അവിടുത്തെ സമാധാനാന്തരീക്ഷത്തിനു ഭംഗം വരുത്തുമായിരുന്നു.  രണ്ട്- കോം‌പ്ലക്സിലെ ചിക്കന്‍ കടയുടമയും പരോപകാരിയുമായ ജോര്‍ജ് വൈകുന്നേരങ്ങളില്‍ വിഷമാവസ്ഥയിലായിരുന്നു;വെട്ടിക്കൂട്ടിയ കോഴിയുടെ തൂവല്‍. തോല്, പോട്ടി കീട്ടിയെല്ലാം എവിടെ കൊണ്ടു കളയുമെന്നോര്‍ത്ത്.(ഇപ്പോള്‍ അങ്ങനെയൊരു പ്രശ്നമില്ല. അതിനൊക്കെ ആവശ്യക്കാരുണ്ട്).
സുനില്‍ സാറിന്റെ ശാസ്ത്രബുദ്ധി മിന്നി. ഈ രണ്ടുപ്രശ്നത്തിനുമുള്ള പരിഹാരം ഒറ്റപ്പോയന്റില്‍ സാറ് കണ്ടു. ഇക്കണ്ട കോഴി വേസ്റ്റെല്ലാം ഒരു “പ്ലാന്റി“ല്‍ നിക്ഷേപിയ്ക്കുക. ഒരാഴ്ച കഴിഞ്ഞാല്‍ നല്ലൊന്നാന്തരം മീഥേന്‍ ഗ്യാസ് കിട്ടും! സംഗതി വിജയിച്ചാല്‍ ഗ്യാസുമായി, മാലിന്യ സംസ്കരണവുമായി. ആവശ്യം ജോര്‍ജിന്റേതുകൂടിയായതിനാല്‍ പ്രോജക്ടില്‍ പുള്ളിയേയും ഉള്‍പ്പെടുത്തി, കാശിനല്പം വലിവുള്ളതിനാല്‍ “വര്‍ക്കിങ്ങ്” പാര്‍ട്നറായിട്ട്.
പ്രാഥമിക പരീക്ഷണത്തിനായി പ്ലാന്റ് തയ്യാറാക്കണം. വലിയൊരു വീപ്പ സംഘടിപ്പിച്ചു. വേസ്റ്റ് ഇടാന്‍ ഒരു വലിയ ദ്വാരം. ഗ്യാസ് എടുക്കാന്‍ പുറത്തേയ്ക്ക് " L" ഷേപ്പുള്ള ഇരുമ്പ് പൈപ്പ്. ഇത്രയുമായപ്പോള്‍ പ്ലാന്റ് റെഡി. നല്ല പെയിന്റൊക്കെ അടിച്ച് സിമ്പ്ലനാക്കി പ്ലാന്റ് കോഴിക്കടയുടെ അടുത്ത് തന്നെ സ്ഥാപിച്ചു.(മൊത്തം മാന്‍ പവറ് വര്‍ക്കിങ്ങ് പാര്‍ട്നറുടെ വക). അതായത് നമ്മുടെ മാത്തഞ്ചേട്ടന്റെ കടയുടെ മുന്‍‌പില്‍ തന്നെ.
അങ്ങനെ ഞങ്ങളെയെല്ലാം സാക്ഷിയാക്കി പ്ലാന്റില്‍ “ഇന്ധനം“ നിറച്ചു. ദ്വാരങ്ങളെല്ലാം അടച്ച് സീല്‍ ചെയ്തു. പൈപ്പ് അതിന്റെ താഴെയുള്ള ഒരു ടാപ്പ് പൂട്ടി അടച്ചു. ഇനി ഒരാഴ്ച കഴിഞ്ഞ് ടാപ്പ് തുറന്നാല്‍ ഗ്യാസ് റെഡി.
 ഞങ്ങളെല്ലാം ദിവസമെണ്ണികാത്തിരുന്നു. സുനില്‍ സാറും ജോര്‍ജും ഇടക്കിടെ വന്ന് പ്ലാന്റ്  പിടിച്ചു കുലുക്കിയിട്ടു പോകും. മിക്സിങ്ങ് കറക്ടാകാനാണത്രേ (ആ.!നമുക്കെന്നാ കോപ്പറിയാം?).
തൊടാന്‍ പേടിച്ച് ഞാന്‍ ഇടയ്ക്കൊക്കെ അതിന്റെ അടുത്തെത്തി ശ്രദ്ധിച്ചു നോക്കും. നമ്മളിനി കേറി വല്ലടത്തും തൊട്ടിട്ട് പൊട്ടിത്തെറിയ്ക്കുകയോ മറ്റൊ ചെയ്താലോ! അതുകൊണ്ട് സുമാര്‍ മൂന്നടി മാറിയേ ഞാന്‍ നില്‍ക്കൂ. അകത്തുനിന്ന് എതാണ്ട് ഇരമ്പലൊക്കെ കേള്‍ക്കാം, ഗ്യാസ് ട്രബിളുള്ളവന്‍ കടല തിന്ന മാതിരി. ഗ്യാസ് ഉണ്ടാകുന്നതാണ്.
ഒരാഴ്ച തികഞ്ഞു! പ്ലാന്റ് ട്രയല്‍ റണ്‍ നടത്തുന്നതിന്നാണ്. മിക്കവാറും ആലക്കോടിന്നു കിടുങ്ങും. ചെറിയ കാര്യമാണോ? അവനനനു വേണ്ട ഗ്യാസ് സ്വന്തമായി ഉല്പാദിപ്പിയ്ക്കാം. വെറുതെ കുറ്റിയും ചുമന്ന് കണ്ട ഏജന്‍സിക്കാരന്റെ തിണ്ണ നിരങ്ങണ്ട.കണ്ടോ ആള്‍ക്കാര്‍ ക്യൂ നിന്നു പ്ലാന്റിന് ഓര്‍ഡര്‍ ചെയ്യും.
രാവിലെ ഏതാണ്ടു പത്തുമണിയോടെ സുനില്‍ സാറ് പുതിയ കൈത്തറി ഷര്‍ട്ടുമിട്ട് (ഇസ്തിരിയിടാത്തത്-ബു.ജി.) നല്ല പ്ലെസന്റ് ലുക്കില്‍ വന്നു. ജോര്‍ജ്ജും കൂടി. കുറച്ചങ്ങു മാറി ഞങ്ങള്‍ ഏഴാംകൂലികളും. (ആര്‍ക്കും അത്ര അടുക്കാനുള്ള ധൈര്യമില്ലായിരുന്നു എന്നതും സത്യം.) ഇനിയിപ്പോ പ്ലാന്റ് തുറക്കാം. വെറുതെ തുറന്നാല്‍ ഗ്യാസിന്റെ പ്രെഷര്‍ അറിയാന്‍ പറ്റില്ല. നല്ല പ്രൊഡക്ഷനുണ്ടെങ്കില്‍ നല്ല പ്രഷറുമുണ്ടാകും. അത് ചെക്കു ചെയ്യാന്‍ പറ്റിയ ഉപകരണമൊന്നും തല്‍ക്കാലം കൈയിലില്ല. ശാസ്ത്രബുദ്ധിയ്ക്കാണോ ഐഡിയയ്ക്കു പഞ്ഞം. ഒറ്റ ബലൂണ്‍ കിട്ടിയാല്‍ പോരേ? നിര്‍ഭാഗ്യവശാല്‍ ഒരു കടയിലും വലിയ ബലൂണൊന്നും ഇല്ലായിരുന്നു, ഒക്കെ പീക്കിരി ടൈപ്പുമാത്രം. പക്ഷേ അതിലും സൂപ്പര്‍ സാധനം അതാ ഷെല്‍ഫിലിരിയ്ക്കുന്നു. നിരോധ് ! ഒരെണ്ണം മേടിച്ചു. നല്ല വലിപ്പവുമുണ്ട്, ബലവും കിട്ടും.നിരോധ് നന്നായി വീര്‍പ്പിച്ച് ഓട്ടയൊന്നുമില്ലന്ന് ഉറപ്പുവരുത്തി. (വിവരമില്ലാത്ത ചിലവന്മാര്‍ ഒരു മാതിരി ചിരി ചിരിച്ചു, ആസാക്കുന്ന മാതിരി!) ബലം പരിശോധിച്ച “മര്‍ദ്ദ പരിശോധനാ യന്ത്രം“ അഥവാ നിരോധ് കാല്‍ ഭാഗം പൈപ്പിലേയ്ക്ക് കയറ്റിയിട്ടു. തോമസ് ആല്‍‌വാ എഡിസനെയും അബ്ദുള്‍ കലാമിനെയും മനസ്സില്‍ ധ്യാനിച്ച്  ടാപ്പ് പതിയെ തുറന്നു. പണ്ടാരടങ്ങാനായിട്ട് എത്ര പിടിച്ചിട്ടും ടാപ്പ് അനങ്ങുന്നില്ല. അവസാനം രണ്ടും കൈയും കൊണ്ട് നല്ല ബലത്തില്‍ ടാപ്പങ്ങു തുറന്നു. പ്രയോഗിയ്ക്കേണ്ട ഫോഴ്സിന്റെ കാല്‍കുലേഷന്‍ തെറ്റിയിട്ടോ എന്തോ ടാപ്പ് മുഴുവനങ്ങു തുറന്നു പോയി!
 നിരോധ് “ഭും” എന്നും പറഞ്ഞങ്ങു വീര്‍ക്കുന്നതും കണ്ടു; സ്കഡ് മിസൈല്‍ പോലെ സുനില്‍ സാറിന്റെ മുഖത്തേയ്ക്ക് പാഞ്ഞു ചെല്ലുന്നതും കണ്ടു. പിക്കറ്റിങ്ങിനിടെ ടിയര്‍ ഗ്യാസ് പൊട്ടിയ പോലൊരു സിറ്റ്വേഷനായിരുന്നു പിന്നെ. വര്‍ഷങ്ങളായി വൃത്തിയാക്കാത്ത പത്ത് കക്കൂസ് ടാങ്ക് ഒന്നിച്ചു പൊട്ടിയാലെന്ന മാതിരിയുള്ള ഒരു സവിശേഷ ഗന്ധം അവിടാകെ പരന്നു. ഒറ്റച്ചാട്ടത്തിന് ഞങ്ങളൊക്കെ ഓടി റോഡില്‍ ചാടി. സുനില്‍ സാറ് എങ്ങോട്ട് പോയെന്ന് ഓട്ടത്തിനിടെ കാണാനും പറ്റിയില്ല. മാത്തപ്പന്‍ ചേട്ടന് പലവിധ കാരണങ്ങളാല്‍ അത്ര പെട്ടെന്നോടി രക്ഷപെടാനായില്ല. അതുകൊണ്ട് ആ ഗന്ധം മൂക്കില്‍ കൂടി കയറി കുടല്‍മാല വരെ ഇളക്കി കളഞ്ഞു!
 ഏതാണ്ട് അരമണിക്കൂര്‍ കൊണ്ട് ഒരു വിധം അന്തരീക്ഷം നോര്‍മലാകുകയും ഓടിയവരെല്ലാം തിരികെ എത്തുകയും ചെയ്തു. പക്ഷേ പ്ലാന്റിന്റെ ഗന്ധത്തെയും വെല്ലുന്ന അസംസ്കൃത പദങ്ങള്‍ മാത്തപ്പന്‍ ചേട്ടന്റെ വക അന്തരീക്ഷത്തില്‍ തത്തിക്കളിയ്ക്കുന്നുണ്ടായിരുന്നു..
ഏതാണ്ട് രണ്ടു ചന്ദ്രമാസങ്ങള്‍ കഴിയേണ്ടി വന്നു സുനില്‍ സാറ് വീണ്ടും ഫൈസല്‍ കോം‌പ്ലക്സില്‍ കാലുകുത്താന്‍ .
വാല്‍ക്കഷണം: എനിയ്ക്ക് ഇദ്ദേഹത്തോട് അദ്ദേഹമറിയാത്ത ഒരു കടപ്പാടുണ്ട്. ഞാനാദ്യമായി ഒരു കമ്പ്യൂട്ടര്‍ സ്പര്‍ശിയ്ക്കുന്നത് ഇദ്ദേഹത്തിന്റെ ഷോപ്പില്‍ നിന്നാണ്. വളരെ ആത്മാര്‍ത്ഥമായി അദ്ദേഹം, എന്റെ ജോലിയ്ക്ക് അതുകൊണ്ടുള്ള പ്രയോജനങ്ങള്‍പറഞ്ഞു തന്നു. അങ്ങനെയാണ് ഞാനൊരു കമ്പ്യൂട്ടര്‍ ലോണെടുത്ത് മേടിച്ചത്. ലോണടയ്ക്കാന്‍ പറ്റിയില്ലെങ്കിലും കമ്പ്യൂട്ടര്‍ പഠിച്ചു, ഗള്‍ഫില്‍ ജോലിയും കിട്ടി, ഇന്നദ്ദേഹത്തെ പറ്റി കഥ(വാസ്തവം)യും എഴുതി. ഗുരോ അവിടുത്തേയ്ക്കെന്റെ പ്രണാമം.

(ഇഷ്ടപ്പെട്ടെങ്കില്‍ ഒരു വോട്ട് കുത്തിയേക്ക്!)

Friday 21 May 2010

ആലക്കോടന്‍ വിശേഷങ്ങള്‍ :- “പാറശ്ശാല തങ്കണ്ണന്‍ “

ആലക്കോട്ടെ രാജവംശം തിരുവിതാംകൂറില്‍ നിന്നും തിരുകുടിയേറ്റം നടത്തിയതാകുന്നു. അന്നിവിടം ചുറ്റും മലകളാലും കാടിനാലും അലങ്കരിക്കപ്പെട്ട വെറും ഇസ്പേഡാഴാംകൂലി ഗ്രാമം. ഒരു ടാറിടാത്ത പെരുവഴീം നാലു കടകളും രണ്ടു ചായക്കടേം. കഴിഞ്ഞു ആലക്കോട്.
അന്നാലക്കോട്ടെ മുഖ്യാകര്‍ഷണം രാജപ്പന്റെ ചായക്കടയിലെ “ഉണ്ടക്ക”(ബോണ്ട -ഉണ്ടന്‍‌പൊരി എന്നൊക്കെ പറയുന്ന അതേ സാധനം)യും “അമ്മാവന്റെ” ഹോട്ടലിലെ ബീഫും പൊറോട്ടയും പിന്നെ പേരില്ലാത്ത പട്ട ഷാപ്പും ആയിരുന്നു. പിന്നെ പിന്നെ തിരുവിതാംകൂറില്‍ നിന്നും തടിമിടുക്കും ചങ്കൊറപ്പുമുള്ള നല്ല അച്ചായന്മാര്‍ കുറ്റീം പറിച്ച് പെണ്ണും പെടക്കോഴീം നാടന്‍ തൂമ്പായും കാച്ചിയ വാക്കത്തിയുമൊക്കെയായി ഇവിടേയ്ക്ക് കുടിയേറി. അങ്ങനെയിവിടം പുരോഗമിച്ച് പുരോഗമിച്ച് ഇന്നത്തെ ആലക്കോടായി. രാജാവുള്ളപ്പോള്‍ പരിവാരവും വേണമല്ലോ? അങ്ങനെ തെക്ക് പാറശാ‍ലയില്‍ നിന്നും പകുതി അണ്ണാച്ചി പകുതി മലയാളി സൈസിലുള്ള കുറെ പേരും വന്നു. അവരങ്ങിനെ രാജാവിനെ സേവിച്ചുംകൊണ്ട് പല പല വേലകളിലേര്‍പ്പെട്ടു ജീവിച്ചു. പിന്നെ പിന്നെ പലരും സ്വന്തം വേലകള്‍ തേടി പ്പോയി. ഡ്രൈവര്‍ ,കല്‍പ്പണിക്കാര്‍ , ആശാരിമാര്‍ , കൂലിപ്പണിക്കാര്‍ അങ്ങനെയങ്ങനെ. അച്ചായന്മാര്‍ “എന്നതാടാ കൂവേ “ എന്നു ചൊദിച്ചപ്പോള്‍ പാറശാലക്കാര്‍ “എന്തരണ്ണാ “ എന്നു തിരിച്ചുപറഞ്ഞു. ഇതിനിടയില്‍ “വന്നിനി, പോയിനി, നിന്നിനി” എന്നൊക്കെ പറഞ്ഞ് കുറെ അസ്സല്‍ മലബാറുകാരും ജീവിച്ചുവന്നു.
പാറശാല തങ്കന്‍ എന്ന തങ്കണ്ണന്‍ അത്യാവശ്യം മോശമില്ലാത്ത ഒരാശാരി ആണ്. വല്യ നിലയിലൊന്നുമായില്ലെങ്കിലും നാലഞ്ചു മക്കളുടെ കഞ്ഞികുടിയും വൈകിട്ടത്തെ തണ്ണിയടിയും  മുട്ടില്ലാതെ നടന്നു പോകുന്നുണ്ട്. അതില്‍ കവിഞ്ഞ, കൊമ്പത്തെ ആളാവണമെന്ന വാശീം തങ്കണ്ണനില്ല.
പാവത്താനായ ഈ തങ്കണ്ണനെക്കുറിച്ച് ഒരുപാട് കള്ളക്കഥകള്‍ അസൂയാലുക്കള്‍ പറഞ്ഞു പരത്തിയിട്ടുണ്ട്. അവരുടെ പറച്ചില്‍ കേട്ടാല്‍ തോന്നും സംഗതി സത്യമാണെന്ന്. പിന്നെ തങ്കണ്ണനോട് ചൊദിച്ച് അത് പ്രൂവ് ചെയ്യാനൊന്നും ആരും മിനക്കെട്ടിട്ടില്ല. പാറശാല തെറിയ്ക്ക് വല്ലാത്ത കടുപ്പമാണത്രേ!
കള്ളക്കഥ ഒന്ന് : ഒരിക്കല്‍ പുതുതായി കുടിയേറിയ ഒരച്ചായന്റെ പുരപണിയ്ക്ക് കട്ടിലയുണ്ടാക്കാന്‍ തങ്കണ്ണനെയാണത്രേ വിളിച്ചത്. അച്ചായന്‍ താമസം പ്ലാസ്റ്റിക്കിന് മറച്ച ഷെഡില്‍ . തങ്കണ്ണന്‍ അല്പം തണലു നോക്കി മുറ്റത്തു നിന്ന ഒരു പേര ചുവട്ടിലിരുന്ന് പണിതുടങ്ങി .കട്ടിലയെല്ലാം അടിച്ച് കൂട്ടി ഭിത്തിയില്‍ വയ്ക്കാന്‍ പൊക്കുമ്പോഴാണത്രേ അതു ശ്രദ്ധിയ്ക്കുന്നത്, കട്ടില പേരയെ ഉള്ളിലാക്കിയാണ് അടിച്ചത്! (ഇതു പിന്നെ ഒരു സിനിമയില്‍ ജഗതി അനുകരിച്ചിട്ടുണ്ട്!)
കള്ളക്കഥ രണ്ട് (ഇതു പക്ഷേ കള്ളക്കഥയല്ലെന്നാണ് ആലക്കോടുകാരൊന്നടങ്കം അവകാശപ്പെടുന്നത്): ഒരിക്കല്‍ ജോര്‍ജെന്നു പേരുള്ള ഒരച്ചായന്‍ തങ്കണ്ണന്റെ വീട്ടില്‍ നിന്നും ഒരു കട്ടില്‍ പണിയിച്ചുകൊണ്ടു പോയി. നൂറു രൂപ കൂടി കൊടുക്കണം ബാക്കി. അത് വീട്ടില്‍ വന്നു മേടിച്ചുകൊള്ളാനും പറഞ്ഞു. (അന്നൊക്കെ അങ്ങനെ നടക്കും. ഇന്നെങ്ങാനുമാണെങ്കില്‍......)
തങ്കണ്ണന്‍ ഒരുച്ച നേരത്താണ് ബാക്കി കാശു മേടിയ്ക്കാന്‍ ചെന്നത്.
“ജോര്‍ജണ്ണന്റെ വീടിതു തന്നെ? ” പുറത്താരെയും കാണാത്തതുകൊണ്ട് തങ്കണ്ണന്‍ ഉച്ചത്തില്‍ ചൊദിച്ചു.
അകത്തു നിന്നും ചെറുപ്പക്കാരിയായ ലിസി ചേച്ചിയാണിറങ്ങി വന്നത്.
“അതെ. ആരാ.. എന്താ കാര്യം?”
“ജോര്‍ജണ്ണനെവിടഏ..?”
“”അച്ചായനിവിടില്ലല്ലോ”
“അതു ശരി. ഒരു നൂറു രൂപയുണ്ട്...കിടക്കുന്നോ?”
ലിസിച്ചേച്ചിയൊന്നു ഞെട്ടിയിട്ട് അതിവേഗം ഉള്ളിലേയ്ക്കു പോയത് കാശെടുക്കാനാണെന്ന് തങ്കണ്ണന്‍ തെറ്റിദ്ധരിച്ചു. പക്ഷേ ഒരു മുഴുത്ത കുറ്റിച്ചൂലുമായി അലറിക്കൊണ്ട് ചാടിത്തുള്ളി വന്ന ലിസിച്ചേച്ചിയോട്   “എന്തര് പ്രച്ന“മെന്നു ചോദിച്ചെങ്കിലും അന്ധാളിപ്പുകൊണ്ടാകം ഒച്ച വെളിയില്‍ വന്നില്ല.
അസ്സലു കാഞ്ഞിരപ്പള്ളിക്കാരി റബറച്ചായത്തിയാണ് ലിസിച്ചേച്ചി. പുള്ളിക്കാരീടടുത്താണോ വിളച്ചില്‍ ? ഒച്ചേം ബഹളോം കേട്ട് അയല്‍ക്കാരു കൂടി. (പണ്ടങ്ങിനെയാ അയലത്തൊരു ബഹളം കേട്ടാല്‍ ആളോടീക്കൂടും)
അയല്‍‌ക്കാര്‍ ആണുങ്ങള്‍ തങ്കണ്ണനെ പിടിച്ച് ക്വസ്റ്റ്യന്‍ ചെയ്തപ്പോളല്ലേ കാര്യം തിരിഞ്ഞത്. “നൂറു രൂപ കിട്ടാനുണ്ട്, അതുണ്ടോ” എന്നതിന്റെ പാറശ്ശാലന്‍ വേര്‍ഷനാണത്രേ തങ്കണ്ണന്‍ ലിസിചേച്ചിയോട് മൊഴിഞ്ഞത്? കാഞ്ഞിരപ്പള്ളിക്കാരിയെന്തിനാ ചൂലുമായി വന്നതെന്ന് കുറെക്കാലം കഴിഞ്ഞാണ് തങ്കണ്ണന് മനസ്സിലായത്!
ഇങ്ങനെയൊക്കെ ഇരിയ്ക്കുന്ന കാലഘട്ടത്തിലാണ് ആലക്കോട്ടേയ്ക്ക് വികസനം ബസു കയറിയെത്തുന്നതും ഫൈസല്‍ കോമ്പ്ലക്സൊക്കെ പൊന്തിവരുന്നതും. ഫൈസല്‍ കോപ്ലക്സിലെ ഓരോ പൊത്തുകളില്‍ ചേക്കേറി ഞാനും എന്റെ തലതിരിഞ്ഞ ചങ്ങാതിമാരും അര്‍മാദിച്ച് നടക്കുന്ന കാലം. തങ്കണ്ണന് അല്പം പ്രായമൊക്കെ ആയി. മക്കള്‍ പണിയ്കു പോകുന്നുണ്ട്. ചെറിയൊരു വീടൊക്കെയായി, കറന്റുണ്ട്, ഫോണില്ല. ഇടയ്ക്കൊക്കെ പാറശാലയ്ക്കു വിളിയ്ക്കാന്‍ സോജന്റെ ബൂത്തില്‍ വരും.
അന്നാലക്കോട്ടെ ടെലിഫോണ്‍ എക്സ്ചേഞ്ചെന്നു പറഞ്ഞാല്‍ കൊച്ചിയ്ക്ക് വിളിച്ചാല്‍ കൊയിലാണ്ടിയ്ക്കു കിട്ടുന്ന തരത്തിലാണ്. വൈകുന്നേരമായാല്‍ വെറുതെ ഫോണെടുത്ത് ചെവിയില്‍ വച്ചാല്‍ ആരൊക്കെയോ എവിടേയ്ക്കൊക്കെയോ വിളിച്ച് ചീത്ത പറയുന്നതു കേള്‍ക്കാം.
പരാതി കേട്ട് കേട്ട് മടുത്തിട്ട് ഡിപ്പാര്‍ട്മെന്റ് പുതിയ എക്സ്ചേഞ്ചൊരെണ്ണമങ്ങു സ്ഥാപിച്ചുകളഞ്ഞു! ഇഷ്ടം പോലെ കണക്ഷനും കൊടുക്കാന്‍ തുടങ്ങി. അങ്ങനെ നമ്മുടെ തങ്കണ്ണനും  കിട്ടി കണക്ഷന്‍ . എന്തൊരു സന്തോഷമായിരുന്നു! അറിയാവുന്ന നമ്പരൊക്കെ എടുത്തു തലങ്ങും വിലങ്ങും കുത്തി.
അന്നു വൈകുന്നേരം ഞങ്ങളെല്ലാം തിരക്കിട്ട ജോലിയേര്‍പ്പെട്ടു കൊണ്ടിരുന്നപ്പോള്‍ (..ന്ന്വച്ചാല്‍ പരദൂഷണം ) വായ് നിറയെ ചിരിച്ചുംകൊണ്ട് തങ്കണ്ണന്‍ ഫൈസല്‍ കോമ്പ്ലക്സിലേയ്ക്ക് ആഗതനായി.
 “എടെ സോജാ ഫോണു കിട്ടിയടേ..“
“ഓ എന്നാ ഇന്നു ചിലവ് തങ്കണ്ണന്റെ വക”. നനഞ്ഞിടം മാന്താന്‍ സോജനെ കഴിഞ്ഞിട്ടേയുള്ളു. (ചെലവെന്നു പറഞ്ഞാല്‍ കുപ്പിയെന്ന് പരിഭാഷ)
കുപ്പിയെന്ന മനക്കോട്ട ഫൌണ്ടേഷനോടെ പൊളിച്ച് കൊണ്ട് ഓരോ ചായയ്ക്കും പരിപ്പുവടയ്ക്കും ഓര്‍ഡര്‍ ചെയ്തുകളഞ്ഞു തങ്കണ്ണന്‍ .എന്തരൊ ആവട്ടെ, പശുവിന്റെ വായില്‍ പല്ലില്ലെങ്കിലും സാരമില്ല.
“ഓ ഈ ടെലിഫോണ്‍കാരുടെ പുതിയ ഓരോ വിദ്യേ.. വിളിയ്ക്കുന്ന ആള്‍‌ടെ പേരു വരെ അവര്‍ക്കു നിച്ചയം തന്നെ!” ചായേം കടീം കൊണ്ടുവന്ന ഹോട്ടലിലെ പാണ്ടിപ്പയ്യന്റെ കൈയിലേയ്ക്ക് മുപ്പത്തഞ്ചു രൂപ എടുത്തുകൊടുത്തിട്ട് തങ്കണ്ണന്‍ പറഞ്ഞു.
“അതെന്തു വിദ്യ തങ്കണ്ണാ?”. പരിപ്പുവടയ്ക്കിട്ടൊരു കടി പാസാക്കികൊണ്ട് സോജന്‍ .
“അല്ല ഞാനിന്നൊരു ഫോണ്‍ വിളിച്ചെ. ആ നമ്പരു തെറ്റാന്ന് എന്റെ പേരു പറഞ്ഞിട്ടല്ലെ എക്സേഞ്ചീന്നു പറഞ്ഞെ!”
“പേരോ?”
“തന്നെ. തങ്കന്‍ അതായത് ഞാന്‍ വിളിച്ച നമ്പര്‍` തെറ്റാന്ന് ഒരു പെണ്‍‌കൊച്ച് തന്നെയാ
എന്നോടു പറഞ്ഞെ“.
അതൊന്നറിയണമല്ലോ. നമ്മളറിയാത്ത പുതിയ ഏര്‍പ്പാട് എക്സ്ചേഞ്ചിലോ?
“തങ്കണ്ണന്‍ ആ നമ്പര് ഇങ്ങോട്ടൊന്നു കുത്തിയ്ക്കേ” ബൂത്തിലെ സ്പീക്കര്‍ ഫോണിന്റെ സ്പീക്കര്‍ ഓണിലിട്ടു കൊണ്ട് സോജന്‍ പറഞ്ഞു.
തങ്കണ്ണന്‍ ആവേശത്തോടെ നമ്പര്‍ കുത്തി.
“ സോറി. "താങ്കള്‍ " വിളിയ്ക്കുന്ന നമ്പര്‍ തെറ്റാണ്. ദയവായി ഡയറക്ടറിയില്‍ നോക്കുക”.
കിളിനാദം ഒഴുകി വന്നു.
ഈ കുരുത്തംകെട്ടവന്മാര്‍ക്ക് ചായേം പരിപ്പുവടേം മേടിച്ചു കൊടുത്ത തന്നെ തല്ലണമെന്നൊ മറ്റോ  പാവം തങ്കണ്ണന്‍ ശപിച്ചിരിയ്ക്കാന്‍ എല്ലാ സാധ്യതയുമുണ്ട്, അത്രയ്ക്കല്ലായിരുന്നോ ചിരി.

Thursday 20 May 2010

നെല്ലിക്കാനം തോമാചേട്ടന്‍

രയറോം കഥകള്‍ - 3
രയരോം പാലം കടന്നാല്‍ ആദ്യം കാണുന്നത് ജമാ‍ അത്ത് പള്ളി. പിന്നെ നിരനിരയായി കുറച്ചു കടകളും മൂന്നു ചായക്കടകളും. അതും കടന്നാല്‍ ഗവ: സ്കൂള്‍ ,ക്രിസ്ത്യന്‍ പള്ളി. അതിനുമപ്പുറത്ത് രയറോത്തോട് സഹവസിച്ചു കഴിയുന്ന രാജ്യമാകുന്നു നെല്ലിക്കാനം. ചെറിയൊരു മലയും മലനിറയെ റബറും അടിവാരത്ത് വലിയൊരു പാറമടയും ചേര്‍ന്ന നയനമനോഹരമായ രാജ്യം. അവിടെ ആ പാറമടയുടെ അല്പം മുകളിലായി ഞങ്ങടെ നെല്ലിക്കാനം തോമാ ചേട്ടന്‍ വസിയ്ക്കുന്നു. ഒപ്പം ഒരു ഭാര്യയും രണ്ടു കുട്ടികളും. ഭാര്യയും കുട്ടികളെയും തോമാചേട്ടനെയും ഒന്നിച്ചു കണ്ടാല്‍ അവരുടെ വയസ്സുകള്‍ തമ്മിലങ്ങോട്ട് ടാലിയാകുന്നില്ലല്ലോ എന്നൊരു സാമാന്യ സംശയം ആര്‍ക്കും തോന്നാം. സംഗതി സത്യമാണ്. ഇത് തോമാചേട്ടന്റെ രണ്ടാം കെട്ടാണ്. ഒന്നാം കെട്ടിലെ നല്ല ഗഡാകടിയന്മാര്‍ ആമ്പ്രന്നോന്മാര്‍ പെണ്ണും കെട്ടി വേറേ താമസിയ്ക്കുന്നുണ്ട്.
തോമാചേട്ടനെക്കുറിച്ച് പറഞ്ഞാല്, പി.ഡബ്ലിയൂ ക്കാര് ടാറിങ്ങ് കഴിഞ്ഞിട്ട് ബാക്കി ഉപേക്ഷിച്ച് പോകുന്ന വീപ്പയോട് സാമ്യപ്പെടുത്താം നിറത്തിലും രൂപത്തിലും. കഴുത്തിലെ കൊന്തയാണ് മുഖ്യ ട്രേഡ്മാര്‍ക്ക്. ഇടതുകാലിന് സാമാന്യം നല്ല മുടന്തുണ്ട്. ഈ മുടന്തിന്റെ പുറകില്‍ ഒരു കഥ(സംഭവം തന്നെ)യുണ്ട്. തോമാചേട്ടന്റെ ആദ്യകുടിയിലെ ആണ്മക്കളിലൊരുത്തനു കശാപ്പാണു പണി. അന്ന് അപ്പനും മക്കളും നല്ല ടേംസില്‍ . ഭാര്യ മരിച്ചിട്ടും  അപ്പന്‍ രണ്ടാമതു കെട്ടിയിട്ടുമില്ല. ഇടയ്ക്കൊക്കെ മകനെ സഹായിക്കാന്‍ അപ്പനും കൂടും.
ഒരു ഈസ്റ്റര്‍ വെളുപ്പാന്‍ കാലം. ഒന്നാന്തരം പോത്തൊരെണ്ണത്തിനെയാണ് തട്ടാന്‍ റെഡിയാക്കിയിരിയ്ക്കുന്നത്. കശാപ്പിന്റെ അന്നത്തെയൊരു രീതി, നല്ല കനമുള്ള ഒരു കോടാലിയെടുത്ത് പോത്തിന്റെ നെറ്റിനോക്കി ആഞ്ഞോരടിയടിയ്ക്കുക എന്നതാണ്. നല്ല ശക്തിയില്‍ കൃത്യമായി അടിച്ചാലെ സാധനം വീഴൂ. എന്തോ അന്ന് മകനു പകരം അപ്പനാണ് അടിയ്ക്കാനേറ്റത്. പുള്ളി ഇക്കാര്യത്തില്‍ മാസ്റ്ററുമാണ് കേട്ടോ. അങ്ങനെ ആ വെളുപ്പാന്‍ കാലത്ത് അരണ്ട പെട്രോമാക്സിന്റെ വെട്ടത്തില്‍ നല്ല വാക്കത്തിന് നിന്ന് കനമുള്ള കോടാലിയൊരെണ്ണം പോത്തിന്റെ തിരുനെറ്റി നോക്കി തോമാചേട്ടന്‍ ആഞ്ഞു വീശി! വിവരം കെട്ട പോത്ത് തലയങ്ങു വെട്ടിച്ചുകളഞ്ഞു! പോത്ത് നല്ല മുറ്റനായതിനാല്‍ അടിയ്ക്കും അസാമാന്യ മുറ്റായിരുന്നു. പോത്ത് തലവെട്ടിച്ചു എന്ന സത്യം കണ്ണുകളില്‍ നിന്നും തലച്ചോറിലെത്തുന്നതിന്റെ പകുതിസമയം കൊണ്ട് അതു സംഭവിച്ചുകഴിഞ്ഞിരുന്നു!ഇടത് മുട്ട് പൊത്തിക്കൊണ്ട് തോമാച്ചേട്ടന്‍ നിലത്തുകിടന്ന് ഉരുണ്ടു.
ഏറെക്കാലത്തെ ചികിത്സക്കുശേഷമാണ് തോമാച്ചേട്ടന് ഒരുവിധം നടക്കാനായത്. അക്കാലത്താണ് ഒരു പെണ്‍‌തുണയുടെ ആവശ്യം ബോധ്യമായതും അതേച്ചൊല്ലി ആണ്‍‌മക്കള്‍ ഒടക്കിയതും. പോട്ടെ അതൊക്കെ കഴിഞ്ഞ കഥകള്‍..
തോമാചേട്ടന്‍ ആരോടും വലിയ ലോഹ്യത്തിനില്ല. ചുരുക്കം ചിലര്‍ മാത്രമേ കമ്പനിയുള്ളൂ. അത്യാവശ്യം പരദൂഷണം, കുന്നായ്മ ഇതൊക്കെയില്ലാത്ത ഏതു മലയാളിയാ ഒള്ളത്? തോമാചേട്ടനും ഒരു മലയാളിയല്ല്യോ?
തോമാചേട്ടന്റെ ഒരു രീതിയെന്താന്നു വെച്ചാല് പുള്ളിക്കല്പം ഈര്‍ഷ്യയുള്ള ആരെക്കുറിച്ച് പറഞ്ഞാലും ഒരു നാമവിശേഷണം ചേര്‍ത്തേ പറയുകയുള്ളു എന്നതാണ്. ആ വിശേഷണപദമാകട്ടെ, ആണുങ്ങളുടെ ഏതൊ അവയവത്തിന്റെ അസംസ്കൃതനാമവും എനിയ്ക്കിവിടെ എഴുതുവാന്‍ പറ്റാത്തതുമാകയാല്‍ “ഡാഷ് “എന്നു മാത്രം പറയുന്നു.
ഒരിയ്ക്കല്‍ രയറോം പള്ളിയില്‍ കള്ളന്‍ കയറുകയും കുറേ റബര്‍ ഷീറ്റ് അടിച്ചോണ്ടു പോകുകയും ചെയ്തു. ഇടിയന്‍ ജോര്‍ജാണന്നത്തെ ആലക്കോട് എസ്.ഐ. ഇടിയനും കുറച്ചു കടിയന്മാരും കൂടെ അന്വേഷണത്തിനെത്തി. പള്ളിമുറ്റത്തൊരു കസേരയിട്ട് ഇടിയന്‍  സാക്ഷി മൊഴിയെടുക്കല്‍ , കണ്ണുരുട്ടല്‍ , കുറ്റവിചാരണ, ഇടയ്കിടെ കുശിനിക്കാരന്‍ കൊണ്ടുകൊടുത്ത ചായകുടിക്കല്‍ എന്നിവ മാറി മാറി ചെയ്തുകൊണ്ടിരുന്നു. സൈഡിലൊരിടത്ത് നമ്മുടെ തോമാച്ചേട്ടന്‍ എല്ലാം ശ്രദ്ധിച്ചുംകൊണ്ട് ഘോഷയാത്രയിലെ ടാബ്ലോ പോലെ നില്‍ക്കുന്നു. അപ്പോഴാണ് തോമാചേട്ടനൊരല്പം വൈരാഗ്യമുള്ള പള്ളി കൈക്കാരന്‍ ജോര്‍ജ്കുട്ടി പള്ളിയിലേയ്ക്ക് കയറുന്നത് കണ്ടത്. എരച്ചുവന്ന ചൊറിച്ചില്‍ അടക്കാന്‍ പരമാവധി ശ്രമിച്ചിട്ടും പറ്റാതെ ഒടുവില്‍ തോമാച്ചേട്ടന്‍ പറഞ്ഞു പോയി.
“ഏമാനെ..എമാനെ. ദാ ആപോകുന്ന ...(ഡാഷി)നെ.. പിടിച്ചാല്‍ മിനിറ്റ്കൊണ്ടെല്ലാം പുറത്ത് വരും! “ ഡാഷ് “ പദത്തിന്അവന്‍ “എന്നതില്‍ കവിഞ്ഞ യാതൊരര്‍ത്ഥവും തോമാച്ചേട്ടന്‍ ഉദ്ദേശിച്ചില്ലായിരുന്നിട്ടും ആസിഡ് മുഖത്ത് വീണപോലെ ഇടിയന്‍ ഞെട്ടി എഴുനേറ്റു. തന്റെ സര്‍വീസ് കാ‍ലത്തിനിടയിലാദ്യമായിട്ടാണൊരുത്തന്‍ നേരെ നോക്കി ഇമ്മാതിരി കൊള്ളിത്തരം പറയുന്നത്! തോമാചേട്ടന്റെ പ്രായവും പടുതിയും ഇടിയന്റെ തരിച്ചുവന്ന കൈകളെ പിറകോട്ടു വലിപ്പിച്ചെങ്കിലും നാവിന് അതു ബാധകമായിരുന്നില്ല.
തോമാച്ചേട്ടന്റെ രണ്ടാം ഭാര്യയ്ക്ക് ഒരല്പം കേള്‍വിക്കുറവുണ്ട്. രാവിലത്തെ രയറോം കറങ്ങലും കഴിഞ്ഞ് പുള്ളിക്കാരന്‍ കയറി വരുമ്പോള്‍ മിക്കവാറും ചേടത്തി പറമ്പില്‍ പുല്ലരിയുകയായിരിയ്ക്കും. വന്നാലുടന്‍ ഒരു ഗ്ലാസ് വെള്ളത്തിനായി ചേട്ടന്‍ ഉച്ചത്തില്‍ വിളിയ്ക്കും “എടീ..ഏലിയേ..” പാവം ചേടത്തി കേള്‍ക്കില്ല.
അല്പം കൂടി കടുപ്പിച്ച് ഉച്ചത്തില്‍ വീണ്ടും വിളി “എട്ടീ ഏലിയേ..“ പാവം അതും കേള്‍ക്കില്ല. എങ്കിലും ഒരു സംശയം; ആരോ വിളിച്ചോ? പുല്ലരിയല്‍ നിര്‍ത്തി തലയുയര്‍ത്തി ചെവി വട്ടം പിടിയ്ക്കും.
ഈ ഘട്ടത്തില്‍ സകല ക്ഷമയും നശിച്ച തോമാചേട്ടന്‍ അവസാനവിളി വിളിയ്ക്കും : “എട്ടീ.. #%@#%യേ!” ചേച്ചീ അനുസരണയോടെ വിളികേള്‍ക്കും “എന്തോ!”. ഇത് മിക്കവാറും ദിവസങ്ങളില്‍ ആവര്‍ത്തിയ്ക്കുന്നതും അയല്‍ക്കാര്‍ക്ക് കേള്‍ക്കാവുന്നതുമായ ഒരു നടപടിക്രമമായിരുന്നു.
പൊതുവേ അയല്‍ക്കാരുമായി അത്രനല്ല ബന്ധമല്ല തോമാചേട്ടനുള്ളത്. ഒരിയ്ക്കല്‍ അയലത്തെ ജോണേട്ടനുമായി ഒരു അതിരു തര്‍ക്കം ഉണ്ടായി. ഒന്നു പറഞ്ഞ് രണ്ടു പറഞ്ഞ് ജോണേട്ടന്‍ തോമച്ചേട്ടനെ ചെറിയൊരു തള്ളുകൊടുത്തു. അതോടെ കക്ഷി ഒന്നും മിണ്ടാതെ വീട്ടിലേയ്ക്കു പോന്നു. അഭിമാനക്ഷതം വന്ന ഏലി ചേച്ചി തോമാച്ചേട്ടന്റെ മുഖത്തു നോക്കി ചൊദിച്ചു:
“ഇതിയാനെന്തു പണിയാ കാണിച്ചത്, അവനിട്ടൊരു ചവിട്ടു കൊടുത്തുകൂടാരുന്നോ?”  ഒരിയ്ക്കല്‍ തകര്‍ന്നുപോയ ഇടതുകാല്‍ മുട്ട് പൊക്കിക്കൊണ്ട് ചാടിയെന്നേറ്റ തോമാചേട്ടന്‍ ഏലിച്ചേച്ചിയോടൊരു ചീറ്റല്‍ “
“ഭ. .........മോളേ, എന്നിട്ടുവേണം അവനെന്റെ മറ്റേക്കാലുകൂടി ചവിട്ടിയൊടിക്കാന്‍ അല്ലേടി? ” തന്റെ അച്ചായനൊരു ടാര്‍സനാണെന്നു വിചാരിച്ച് അഭിപ്രായം പറഞ്ഞ ചേച്ചി പിന്നൊന്നും മിണ്ടിയില്ല.
തോമച്ചേട്ടന് അത്യാവശ്യം ബ്ലേഡ് പരിപാടിയുമുണ്ട്. ആയിരം രണ്ടായിരം എന്നിങ്ങനെ. ഒരിക്കല്‍ ഇദ്ദേഹം രാവിലെ രയറോത്ത് ബസ് കയറാന്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ വന്ന് ആയിരം രൂപാ പലിശയ്ക്കു ചൊദിച്ചു. “കോയിന്നാ ഞാനൊരു കല്യാണം കൂടാമ്പോകുവാ. വൈകിട്ടു വരുമ്പം തരാം”. അങ്ങനെ ഗോവിന്ദന്‍ വൈകിട്ട് തോമാചേട്ടനെ കാത്തു നിന്നു. നല്ലോണം സന്ധ്യയായി. പോകുമ്പോള്‍ കൈയിലിരുന്ന കാലന്‍‌കുട കക്ഷത്തിലിറുക്കി പിടിച്ചും കൊണ്ട് തോമാചേട്ടന്‍ രയറോത്ത് ബസിറങ്ങി. ഗൊവിന്ദനെ കുറച്ചങ്ങു മാറ്റി നിര്‍ത്തി. കക്ഷത്തില്‍ നിന്നും കുടയെടുത്തു.കുടയ്ക്കെന്തോ ഒരു നാറ്റം. എന്തോ ഇതിനുള്ളിലുണ്ടോ?   തോമാചേട്ടന്‍  കുടയൊന്നു നിവര്‍ത്തിയതും ഒരു വള്ളിനിക്കര്‍ താഴെ ചാടി. കല്യാണത്തിന് കീട്ടിയതൊക്കെ മൂക്കുമുട്ടെ തട്ടിയത് വയറംഗീകരിക്കാതിരുന്നതിനാല്‍ ഏതോ ദുര്‍നിമിഷത്തില്‍ അടി വസ്ത്രമായ വള്ളിനിക്കറില്‍ പ്രകൃതിയുടെ വിളിയനുസരിച്ചുള്ള കര്‍മ്മം നടന്നുപോയിരുന്നു. പണമടങ്ങിയ പേഴ്സ് ടി വസ്ത്രത്തിന്റെ പോക്കറ്റിലാകയാലും ഷര്‍ട്ടിന്റെ പോക്കറ്റില്‍ തടിച്ച പേഴ്സ് വയ്ക്കാനുള്ള മടിയാലും ടി വസ്ത്രം ശ്രദ്ധാപൂര്‍വം കാലന്‍‌കുടയുടെ ഗര്‍ഭാശയത്തില്‍ ഒളിപ്പിയ്ക്കുകയിരുന്നു തന്ത്രശാലിയായ തോമാചേട്ടന്‍ . എടുത്തുകൊടുത്ത രൂപയ്ക്ക് നാറ്റമുണ്ടായിരുന്നെങ്കിലും അത് നിരസിയ്ക്കാന്‍ തക്കവണ്ണമുള്ള സ്ഥിതിയിലല്ലാത്തതിനാല്‍ ഗോവിന്ദന് ഇടതുകൈ കൊണ്ട് ` സ്വീകരിയ്ക്കേണ്ടിവന്നു.
എന്നാല്‍ തോമാചേട്ടനെ രയറോം ചരിത്രത്തില്‍ അനശ്വരനാക്കിയ സംഭവം വെറുമൊരു സംഭാഷണം മാത്രമായിരുന്നു. അതിങ്ങനെ: ഒരു വൈകുന്നേരം രയറോത്ത് തോമാചേട്ടന്‍ സുഹൃത്തുമായി (ഗോവിന്ദനോ മറ്റോ ആണെന്നു തോന്നുന്നു) സംഭാഷിയ്ക്കുന്നു.
സുഹൃത്ത്: അല്ലാ എന്താ തോമാചേട്ടാ ആകെയൊരു ക്ഷീണം?
തോമാചേട്ടന്‍ : ഓ.. എന്നാ പറയാനാന്നേ..  വലിച്ച് വലിച്ച് ആകെ ഊപ്പാടു തട്ടിപ്പോയി. ഞാനവിടെ കുത്തിയിരുന്ന് അരമണിയ്ക്കൂറ് വലിച്ചിട്ട് ഒരു തൊള്ളി വെള്ളം? ങേ.ഹേ. വന്നില്ല. അവസാനം എന്റെ ഏലി വന്നങ്ങിരുന്നിട്ട് അതെടുത്തങ്ങ് വായിലേയ്ക്ക് വച്ച് രണ്ടു വലിയങ്ങു വലിച്ചു!. ഹോ.. മിശുമിശാന്നല്ലേ വെള്ളം വന്നേ.. അവളാരാ മോള്‍‌!”
ഈ സംഭാഷണം കേട്ടുകൊണ്ടിരുന്ന ചിലര്‍ കേറിയങ്ങിടപെട്ടു. വയസ്സും പ്രായവുമായ ഒരാളു പറയേണ്ട വര്‍ത്തമാനമാണോ ഇത്? ഇത്തരം പോക്രിത്തരമൊക്കെ മറ്റാരും കേള്‍ക്കാതെ പറഞ്ഞോളണമെന്ന് ചിലര്‍ . വീട്ടിലിരിയ്ക്കുന്ന സ്ത്രീകളെക്കുറിച്ച് ഇമ്മാതിരി തോന്ന്യാസം പറയുന്ന ഇയാള്‍ക്കിട്ട് രണ്ടു പെട പെടയ്ക്കുകയാണ് വേണ്ടതെന്ന് മറ്റു ചിലര്‍ . ചെറിയൊരു കശപിശയ്ക്കു ശേഷം കാര്യം ബോധ്യപ്പെട്ട എല്ലാവരും സമാധാനമായി പിരിഞ്ഞുപോയി. കാര്യമിത്രമാത്രം.
തോമാചേട്ടന്റെ വീട്ടിലെ കിണര്‍ വറ്റിപ്പോകുകയും തുടര്‍ന്ന് പറമ്പിനു കുറേ മുകളില്‍ നിന്നുള്ള ഒരു ഓലിയില്‍ നിന്നും വീട്ടിലെയ്ക്കു ഹോസിട്ട് വെള്ളമെടുക്കുകയും ചെയ്തു. ഹോസില്‍ കൂടി വെള്ളം താഴെ വരണമെങ്കില്‍ അതിലെ വായു വലിച്ചെടുക്കണമല്ലോ? പാവം തോമാചേട്ടന്‍ അരമണിക്കൂര്‍ ശ്രമിച്ചിട്ടും പറ്റിയില്ല. അവസാനം ഏലി ചേച്ചി വന്ന് ഹോസില്‍ നിന്ന് ഈസിയായി വെള്ളം വലിച്ചെടുത്തു! പാവം തോമാചേട്ടന്‍ തനതായ ശൈലിയില്‍ അതൊന്നു പറഞ്ഞതിനാണ് നാട്ടുകാരീ പുകിലുണ്ടാക്കിയത്. കഷ്ടം!
മുന്‍‌കൂര്‍ ജാമ്യം : തോമാചേട്ടന്റെ മേല്‍‌സംഭാഷണം ആരെങ്കിലും മറ്റു വല്ല അര്‍ത്ഥത്തിലുമെടുത്താല്‍ ഈയുള്ളവന്‍അതില്‍ നിരപരാധിയെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.

Monday 17 May 2010

ആലക്കോടന്‍ വിശേഷങ്ങള്‍ :- ഒരു കോര്‍ഡ്‌ലെസ് കഥ.

കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കിന്റെ  വടക്കു കിഴക്കായി കിടക്കുന്ന ഒരു നാട്ടു രാജ്യമാകുന്നു ആലക്കോട്. സ്വന്തമായി ഒരു രാജാവും ഒരു കൊട്ടാരവുമുള്ള മലബാറിലെ ഏക നാട്ടുരാജ്യം. നാട്ടുരാജ്യസ്ഥാപകനായ രാജാവ് രാമവര്‍മ രാജാ തീപ്പെട്ടു പോയിട്ട് നാലഞ്ചു വര്‍ഷമായി. തുടര്‍ന്ന് രാജവംശം പൊതു രംഗത്തു നിന്നും പിന്‍‌വാങ്ങുകയും ഭരണം സ്വന്തം കുടുംബത്തില്‍ മാത്രമായി ഒതുക്കുകയും ചെയ്തു.

ആലക്കോട് ഇപ്പോള്‍ ചെറിയൊരു പട്ടണം. ഏകദേശം പതിമൂന്ന് വര്‍ഷം മുന്‍പ് ഈയുള്ളവന്‍ ആ പട്ടണത്തില്‍ ജീവസന്ധാരണത്തിനായി ഒരു “ഓഫീസ്” തുടങ്ങുകയുണ്ടായി.
 മെയിന്‍ റോഡിലെ മൂന്നു നിലയുള്ള ഏക കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ പിന്നാമ്പുറത്ത് ചെറിയൊരു ഇടനാഴിയുണ്ട്. അതിന് ഇരു വശവും മുഖാമുഖം നില്‍ക്കുന്ന എട്ട് മുറികള്‍ . തളിപ്പറമ്പ് കാരനായ ഒരു ഇക്കാക്കയുടെ സ്വന്തമായ “ഫൈസല്‍ കോംപ്ലക്സ് “ എന്ന മഹാ വാണിജ്യ സമുച്ചയമത്രെ ഇത്! ഇതിനുള്ളില്‍ ഒരു റേഷന്‍ കട-(ഉടമ:- ജോയി), ഒരു എസ്.ടി.ഡി ബൂത്ത്-(ഉടമ:-സോജന്‍ ), ഒരു ചിക്കന്‍ സ്റ്റാള്‍ -(ഉടമ:- ജോര്‍ജ് ), ഒരു ബുക്ക് സ്റ്റാള്‍ -(ഉടമ:- സാബു) , ഒരു പലചരക്കു കട (രണ്ടു റൂം:-ഉടമ- മാത്തച്ചന്‍ ), ഒരു ഗ്യാസ് ഏജന്‍സി-(ഉടമസ്തര്‍ :-ഷാജി, ബിജു, ബിനോയി) , ഒരു ഇലക്ട്ര്രിക്കല്‍ റിപ്പയറിംഗ് കട :-(ഉടമസ്ഥര്‍ -സാജു, പാപ്പച്ചന്‍ ) , ഒടുവിലായി
ഈയുള്ളവന്റെ ഓഫീസും! ഓഫീസെന്നു പറഞ്ഞാല്‍ ഒരു അടിച്ചുകൂട്ടിയ മേശ. രണ്ട് പ്ലാസ്റ്റിക് ഫൈബര്‍ കസേര. ഒരു ഓഫീസ് ചെയര്‍ . ഇത്രയും ഫര്‍ണിച്ചര്‍ . റോട്രിങ്ങിന്റെ 0.50 മില്ലിമീറ്റര്‍ ഡ്രാഫ്റ്റിങ് പെന്‍ , രണ്ടുമൂന്ന് പെന്‍സില്‍ , എറേസര്‍ , സ്കെയില്‍ എന്നിവ പണിയായുധങ്ങള്‍ .
ഇടനാഴിയില്‍ നിന്നും വല്ല പട്ടിയൊ പൂച്ചയോ ചാടിക്കേറാതിരിക്കാന്‍ അരമതില്‍ പോലെ, ഇരുമ്പ് ഫ്രൈമില്‍  വലിച്ചുകെട്ടിയ ജനല്‍ കര്‍ട്ടന്‍ തുണി. തലയ്ക്കു മുകളില്‍ ഒരു കോയമ്പത്തൂര്‍ ഫാനും ഒരു മുപ്പതു വാട്ടിന്റെട്യൂബുലൈറ്റും ചേര്‍ന്നാല്‍ എന്റെ ഓഫീസായി. എന്താണു പണിയെന്നു പറഞ്ഞില്ല അല്ലേ. നാട്ടുകാര്‍ക്കു വല്ല വീടോ കുടിയോ വയ്ക്കാന്‍ പ്ലാനും എസ്റ്റിമേറ്റും എടുത്തുകൊടുക്കുക. വലിയ പ്രതീക്ഷയൊന്നുമില്ലാത്തതുകൊണ്ട് തുടക്കം ചെറുതായി മതിയെന്നു വച്ചു. പിന്നെ പോക്കറ്റിനും അതിനുള്ള പാങ്ങുണ്ടായിരുന്നില്ല.
നമ്മുടെ ആപ്പീസിന്റെ ഇടത്ത് റേഷന്‍ കട. വലത്ത് മാത്തച്ചന്റെ പലചരക്കു കടയുടെ ഗോഡൌണ്‍ . എതിരെ ഗ്യാസ് കട, റിപ്പയറിംഗ് കട. കൂടാതെ സോജന്റെ ബൂത്തും സാബുവിന്റെ ബുക്കുസ്റ്റാളും അതേ നിരയില്‍ തന്നെ.
 ഇടക്കു കൂടെയുള്ള ഇടനാഴിയ്ക്ക് കഷ്ടിച്ച് മൂന്നു മീറ്റര്‍ വീതി. പല ചരക്കുകാരന്‍ മാത്തച്ചന്‍ ഒഴിച്ച് എല്ലാം ചെറുപ്പക്കാര്‍ .ദൈവം സഹായിച്ച് ആര്‍ക്കും വലിയ പണിത്തിരക്കൊന്നുമില്ലാത്തതിനാല്‍ തരികിടകള്‍ക്ക് യാതൊരു ക്ഷാമവുമില്ലായിരുന്നു.
മാത്തച്ചന്‍ വലിയ ജാഡക്കാരനാണ്. ഞങ്ങളെ ഒന്നും അത്ര ഗൌനിയ്ക്കുകയില്ല. സാമാന്യം മോശമല്ലാത്ത ഒരു കാര്‍വര്‍ണന്‍ . തലയില്‍ മുറ്റുമുടി, നെറുകയില്‍ ഒരു പപ്പടവട്ടം ഒഴിച്ച്! വലിയ ഒച്ചയില്‍ സംസാരം. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഒരുമാതിരി  പൂളച്ചേട്ടന്‍ .ഇങ്ങേരുടെ കടയിലൊരു ഫോണുണ്ട്. (അന്ന് ഫോണൊക്കെ തീരെ കുറവാണേ. അതു കൊണ്ടാണ് അവിടെ ഒരു ബൂത്ത് വന്നത്). ഞങ്ങളെ കേള്‍പ്പിക്കാന്‍ പുള്ളിക്കാരന്‍ ഫോണില്‍ കൂടി പലതും പറയുന്നതു കേള്‍ക്കാം. അങ്ങനെയാക്ക്.. ഇങ്ങനെയാക്ക്... എന്നമാതിരി.
ഞങ്ങളുടെ കൂട്ടത്തില്‍ തരികിടകള്‍ക്ക് മിടുക്കന്‍ സോജനാണ്. മാത്തച്ചനിട്ടൊരു പണികൊടുക്കാന്‍ അവസരം തേടി ഞങ്ങള്‍ കാത്തിരുന്നു.
അങ്ങനെയിരിയ്ക്കെ സോജന്റെ ബൂത്തില്‍ കോര്‍ഡ് ലെസ് ഫോണ്‍ കിട്ടി.
ഒരു ഉച്ചനേരം. മാത്തച്ചന് കടയില്‍ തിരക്കൊന്നുമില്ല. ഇത്തരം അവസരങ്ങളില്‍ കക്ഷി കടയില്‍ നിന്നും കഷ്ടിച്ച് പത്തു മീറ്റര്‍ അകലെയുള്ള റോഡരുകിലെ ഭിത്തിയില്‍ പോയി ചാരി നിന്ന് വഴിയെ പോകുന്ന ആള്‍ക്കാരെ (പെണ്ണുങ്ങളെ എന്നും പറയാം) നോക്കി നില്‍ക്കും. അന്നും അങ്ങനെ തന്നെ പരിപാടി. സോജന്‍ ഞങ്ങളോട് പറഞ്ഞു “ഇയാക്കിട്ടൊരു പണി കൊടുക്കാം”. അവന്‍ കോഡ്‌ലെസ് കൈയിലെടുത്ത് പുറത്ത് കാണാത്ത വിധം മറച്ചുകൊണ്ട് മാത്തച്ചന്റെ അടുത്ത് ചെന്നു. ഞങ്ങള്‍ ഒന്നുമറിയാത്തപോലെ എല്ലാം നോക്കിക്കൊണ്ട് കുറച്ചകലെ നിന്നു.
“ആ മാത്തഞ്ചേട്ടാ എന്നാ ഒണ്ട്? “
“അങ്ങനെയങ്ങ് പോണെടാ സോജാ” അവന്റെയൊരു ക്ണാപ്പിലെ ലോഹ്യം എന്ന ഭാവത്തോടെ അലക്ഷ്യമായി പറഞ്ഞ് റോഡിലൂടെ പോകുന്ന ഒരു തരുണിയെ ആര്‍ത്തിയോടെ ഒന്നുകൂടി നോക്കി മാത്തച്ചന്‍ ചേട്ടന്‍ .
പെട്ടെന്നാണ് പുറകില്‍ കടയില്‍ ഫോണ്‍ ബെല്ലടിയ്ക്കാന്‍ തുടങ്ങിയത്. അതു കേട്ടപാടെ തരുണിയെ വഴിയ്ക്കു വിട്ട് കക്ഷി കടയിലേയ്ക്ക് വേഗം ചെന്നു. ഫോണെടുക്കാന്‍ കുനിഞ്ഞതും ബെല്ലടി നിലച്ചു. മാത്തച്ചന്‍ വീണ്ടും പഴയ സ്ഥാനത്തു വന്നു. ഒരു മിനുട്ടു കഴിഞ്ഞില്ല വീണ്ടും ബെല്ലടി. മാത്തച്ചന്‍ വീണ്ടും കടയിലേയ്ക്ക്. ഫോണെടുക്കും മുന്‍പേ കട്ടായി. ഫോണെടുത്ത് ഒന്നു രണ്ടു തവണ ഉറക്കെ ഹലോ ഹലോ പറഞ്ഞ ശേഷം “ച്ഛേ” എന്നൊരു ചീറ്റലോടെ  വച്ചു. (പണ്ടിതുപോലെ ഒന്നു സോജന്‍ പറ്റിച്ചതാണ്. അതു കക്ഷിയ്ക്കന്നു മനസ്സിലാകുകയും ചെയ്തു. പക്ഷെ ഇപ്പോള്‍ അവന്‍ ഒപ്പം തന്നെയുണ്ടല്ലോ!)
വഴിയെ കളറുകള്‍ ഇടയ്ക്കിടയ്ക്കു പോകുന്നതിനാലും കടയില്‍ തല്‍ക്കാലം ഈച്ചകള്‍ മാത്രം ഉള്ളതിനാലും മാത്തച്ചന്‍ വീണ്ടും പ്രലോഭിതനായി പഴയ സ്ഥാനത്തു തന്നെ നില്പായി. വീണ്ടുമതാ ബെല്‍ !
ബെല്ലു കേട്ടാല്‍ പിന്നെ പുള്ളി നില്‍കില്ല. പക്ഷേ വീണ്ടും പഴയതു തന്നെ കഥ. കക്ഷി ഫോണില്‍ തൊട്ടതും കട്ട്!
“ ഏതോ കഴ്വേറ്ട മോന്‍ പറ്റിയ്ക്കുന്നതാ” മാത്തച്ചന്‍ പറഞ്ഞു.
“ അതു ലൈനിന്റെ എന്തോ കുഴപ്പമാ മാത്തഞ്ചേട്ടാ.. എന്റെ ഫോണിനും ഇതു തന്നെ പ്രശ്നം. എക്സ്ചേഞ്ചിലൊന്നു വിളിച്ചു പറ..” സോജന്‍ ചിരിയ്ക്കാതിരിയ്ക്കാന്‍ ഭഗീരഥപ്രയത്നം ചെയ്തുകൊണ്ട് പറഞ്ഞു.
പുറകില്‍ ഇതെല്ലാം കണ്ടുകൊണ്ടു നിന്ന ഞങ്ങള്‍ പുള്ളിക്കാരന്‍ കാണാതെ ചിരിച്ചു മറിഞ്ഞു.
“എടാ കൊച്ചനെ നീയൊന്നു വിളിച്ചു താ..അങ്ങോട്ട്”
“അതിനെന്താ..” എന്നും പറഞ്ഞിട്ട് അവന്‍ കറക്കി കൊടുത്തത് മാത്തച്ചന്റെ ബദ്ധശത്രുവായ മറ്റൊരു കടക്കാരന്‍ ബേബിച്ചന്റെ നമ്പര്‍ .
“ഹലോ.. എന്റെ ലൈനിനെന്തോ കൊഴപ്പം. ഒന്നു ശരിയാക്കണാരുന്നു.” മാത്തച്ചന്റെ കരകര ശബ്ദം നല്ല ബാസില്‍ .
.......................
എന്താണ് മറുപടിയെന്നറിയില്ല.
 “അതെന്താ നിങ്ങളങ്ങനെ പറഞ്ഞേ.ഇതെക്സേഞ്ചല്ലേ..?” മാത്തഞ്ചേട്ടന്റെ ടോണിന് ചെരിയൊരു മാറ്റം.
.........................
വീണ്ടും കടുപ്പത്തിലെന്തോ മറുപടി കിട്ടിയിട്ടാവണം കുത്തിപ്പിഴിഞ്ഞ നാരങ്ങാതൊണ്ട്  മാതിരി മുഖഭാവത്തോടെ അയാള്‍ ഫോണ്‍ വച്ചു.
“എന്താ ചേട്ടാ.. ലൈന്‍ ഫോള്‍ട്ട് കൊണ്ട് വേറെ സ്ഥലത്താണോ കിട്ടിയേ..?” ഇതും പറഞ്ഞ് സോജന്‍ മുന്നോട്ട് ആഞ്ഞതും കൈയില്‍ നിന്നെങ്ങിനെയോ കോര്‍ഡ് ലെസ് ഫോണ്‍ താഴെ വീണതും ഒന്നിച്ച്. ഞങ്ങള്‍ അന്തം വിട്ട് നില്‍ക്കേ മാത്തഞ്ചേട്ടന്‍ അത് കുനിഞ്ഞെടുക്കുകയും തിരിച്ചും മറിച്ചും നോക്കുകയും ചെയ്തു.  സോജന്റെ മുഖം കവുങ്ങില്‍ പാളയുടെ ഉള്ള് പോലെ.
ഒരു സെക്കന്‍ഡിന്റെ നാലിലൊന്നു ഭാഗം കൊണ്ട് മാത്തഞ്ചേട്ടന് കാര്യങ്ങള്‍ മനസ്സിലായി. ഫോണ്‍ തിരികെ സോജന്റെ കൈയിലേയ്ക്കെറിഞ്ഞ പോലെ ഇട്ടു കൊടുത്തു. തുടര്‍ന്ന് ഞങ്ങളുടെ നാട്ടില്‍ നടപ്പുള്ള ഏറെക്കുറെ എല്ലാവിധ തെറികള്‍ , മനുഷ്യരുടെ ചില ശരീരഭാഗങ്ങളുടെ അസംസ്കൃത നാമപദങ്ങള്‍ എന്നിവ സാമാന്യം നല്ല ഒച്ചയിലും ഈണത്തിലും ഉദ്ദേശം പത്തുമിനിട്ടോളം അവിടമാകെ മുഴങ്ങികേട്ടു. ഞങ്ങള്‍ ഓരോരുത്തരും സ്വന്തം മാളത്തിലൊളിച്ചു. സോജന്‍ ചെവിയും പൊത്തിയാണ് അകത്തിരുന്നതെന്നാണ് കേട്ടത്.

കുറെ ദിവസത്തേയ്ക്ക് ഏതു ഫോണ്‍ വന്നാലും പരമാവധി ബെല്ലടിച്ച ശേഷമേ മാത്തഞ്ചേട്ടന്‍ എടുക്കുമായിരുന്നുള്ളൂ.
(തുടരും)

Sunday 16 May 2010

ആലക്കോടന്‍ വിശേഷങ്ങള്‍ :- “ഒരു കു(ഫു)ള്ളന്‍ കഥ “

ഞങ്ങടെ ഫൈസല്‍ കോം‌പ്ലക്സിലെ തരികിടശിരോമണികളില്‍ എന്തുകൊണ്ടും അഗ്രഗണ്യന്‍ സോജനാണ്. കാഴ്ചയിലുമതേ. നല്ല വെളുത്ത മുഖശ്രീയുള്ള ഉയരമുള്ളവന്‍ പുമാന്‍ . ഞാനൊക്കെ വെറും ഇസ്പേഡാഴാംകൂലിയാണ് അവന്റെ മുന്നില്‍ . കോം‌പ്ലക്സിലെ എസ്.ടി.ഡി ബൂത്ത് ഉടമയാണ് കക്ഷിയെന്നറിയാമല്ലോ? അന്നൊക്കെ ഒരു ബൂത്തുടമയെന്ന് പറഞ്ഞാല്‍ നല്ല ഗമയാണ്.  അലുമിനിയം ഫാബ്രിക്കേഷനൊക്കെ അടിച്ച് ചില്ലിട്ട് ഉള്ളില്‍ നല്ല കാര്‍പെറ്റൊക്കെ വിരിച്ച് അടിപൊളിയായിട്ടാണ് അവന്റെ ഇരുപ്പ്. ഉള്ളതു പറയണമല്ലോ ഈയുള്ളവന്റെ ആപ്പീസുമുറിയേക്കാള്‍ എന്തുകൊണ്ടും ഗാംഭീര്യം ഇപ്പറഞ്ഞ ബൂത്തോപ്പീസിനു തന്നെയായിരുന്നു. ഞങ്ങള്‍ കമ്പനിക്കാര്‍ക്ക് ബൂത്താഫീസില്‍ ചില പ്രത്യേക അവകാശങ്ങളൊക്കെയുണ്ട്. അതായത് പാര്‍ട് ടൈം മേല്‍‌നോട്ടം , അത്യാവശ്യം കോളുകള്‍ അറ്റെന്‍ഡ് ചെയ്യുക, പിന്നെ വല്ലപ്പോഴും ഒരു ലോക്കല്‍ ഫ്രീയായിട്ടു ചെയ്യുക എന്നിങ്ങനെ.
ബൂത്തിനു മുന്നിലാണ് ജോയിയുടെ റേഷന്‍ കട. അവിടെ വരുന്ന ആലക്കോടന്‍ നാടന്‍ തരുണികളെ അത്യാവശ്യം ഷുഗര്‍ ബീറ്റടിച്ചും പിന്നെ എരിവുള്ള നാടന്‍ കഥകള്‍ പറഞ്ഞും ഞങ്ങളങ്ങനെ ഒഴിവു നേരം (ദിനം മുഴുവനും എന്നര്‍ത്ഥം) രസകരമാക്കി. പോരാത്തപ്പോള്‍ ഞങ്ങടെ തൊട്ടുമുകളിലത്തെ നിലയില്‍ ഒരു ഇലക്ട്രിക് ഷോപ്പ് നടത്തുന്ന ആലക്കോടിന്റെ സ്വന്തം ശാസ്ത്രജ്ഞന്‍ അനിലും എത്തും അല്പം വീര്യം കൂടിയ കഥകളുമായി. (അനിലിന്റെ പല കഥകളും ഇവിടെ രേഖപ്പെടുത്തുവാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് തല്‍ക്കാലം വിടുന്നു.)
ഞങ്ങടെ കോം‌പ്ലക്സിലെ മോട്ടോര്‍ വൈന്‍ഡിങ്ങ് കടയില്‍ രണ്ടുപേരാണ്. പ്രധാനിയായ പാപ്പച്ചനും സഹായി ആയ സാജുവും. പ്രധാനിയെക്കാള്‍ പണി അറിയുന്നത് സഹായിയ്ക്കാണ്. പ്രധാനിയുടെ പ്രധാന ജോലി കള്ള്, റം, നാടന്‍ ചാരായം ഇവയില്‍ ലഭ്യമായതേതാണോ അത് ആവോളം സേവിയ്ക്കുക, എന്നിട്ട് ചിരിയ്ക്കും കരച്ചിലുമിടയിലുള്ള ഏതോ ഭാവം മുഖത്തു വരുത്തി മണകൊണാന്നു വര്‍ത്തമാനം പറയുക എന്നതാണ്. ഞങ്ങളുടെ അടുത്തു തന്നെയുള്ള വിദേശമദ്യഷാപ്പ് കണ്ടിട്ടാണ്  ഈ കോം‌പ്ലക്സില്‍ റൂമെടുത്തതെന്ന്, നന്നായി വീശിയിട്ടിരിയ്ക്കുന്ന സന്തോഷമുഹൂര്‍ത്തങ്ങളില്‍  മേല്‍‌പ്പറഞ്ഞ  ഭാവം സമൃദ്ധമായി മുഖത്തു വരുത്തിക്കൊണ്ട്  ഇഷ്ടന്‍ പറയും.ചെയ്യുന്ന പണിയ്ക്ക് കൂലി കുപ്പിയായി കിട്ടിയാല്‍ അത്രയും സന്തോഷം പുള്ളിയ്ക്ക്.
വര്‍ഷകാലമായാല്‍ ധാരാളം മോട്ടോറുകള്‍ വൈന്‍ഡിങ്ങിനു വരും. കത്തിയതും കത്താത്തതുമൊക്കെ. പാപ്പച്ചനാണ് ഡീലുചെയ്യുന്നതെങ്കില്‍ കത്താത്ത മോട്ടറും കത്തിയതാവും. കാരണം കത്തിയ മോട്ടോര്‍ റീവൈന്‍ഡു ചെയ്യാന്‍ രണ്ടായിരം മുതല്‍ മുകളിലേയ്ക്കാണ് ചാര്‍ജ്. പിന്നെ “കത്തിയ“ കോപ്പര്‍ വേറെ. തൂക്കി വിറ്റാല്‍ നല്ല കാശാണ്.
റീവൈന്‍ഡ് വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. അതിലെ ചുരുളിന്റെ എണ്ണം കൃത്യമായിരിയ്ക്കണം. ചുറ്റ്  തിരിച്ചാകാനും പാടില്ല.ഒരിയ്ക്കല്‍ പാപ്പച്ചന്‍ ആര്‍ക്കോ ഒരു മോട്ടോര്‍ റീവൈന്‍ഡ് ചെയ്തുകൊടുത്തു. വലിയ മോട്ടറാണ്. മൂവായിരമോ നാലായിരമോ രൂപാ ചാര്‍ജ്. കൂടാതെ ധാരാളം കത്തിയ ചെമ്പുകമ്പിയും! പോരേ കുശാല്‍ !
കാശുകിട്ടിയ പാടെ കക്ഷി ഓള്‍ഡ് കാസ്കിന്റെ ഒരു ഫുള്‍ ബോട്ടില്‍ റം  മേടിച്ച്, കടയുടെ അകത്ത് വലിച്ച് കെട്ടിയകര്‍ട്ടന്റെ മറവിലിരുന്ന് പടുപടാ അടിച്ചു. “ശൂ”എന്നൊരു ഒച്ചയോടെ ചുണ്ടിന്റെ ഇടത്തെ അറ്റം മുതല്‍ വലത്തേ അറ്റം വരെ വലതു കൈകൊണ്ട് തുടച്ചിട്ട് ഞങ്ങളെ നോക്കി ഒരു പച്ച ചിരി ചിരിച്ചു. എന്നിട്ട് മുന്‍‌വശത്തിട്ടിരിയ്ക്കുന്ന ഇരുമ്പുകസേരയില്‍ വന്നൊരിപ്പിരുന്നു. ഇത്തരം അവസരങ്ങളിലൊന്നും ആര്‍ക്കും ഒരു തുള്ളി കിട്ടുമെന്ന് കരുതണ്ട. ഓരോരുത്തന്റെ യോഗമെന്നാലൊചിച്ചുകൊണ്ട് ഈച്ച പോലും തിരിഞ്ഞുനോക്കാത്ത എന്റെ ആപ്പീസിലേയ്ക്കു പാളിനോക്കി ഞാന്‍ നെടുവീര്‍പ്പിട്ടു.
ഉദ്ദേശം മൂന്നുമണിക്കൂര്‍ കഴിഞ്ഞിരിയ്ക്കും അതായത് വൈകുന്നേരം അഞ്ചുമണി. ശവം ചിതയിലേയ്ക്കെടുക്കുന്ന മാതിരി നാലുപേര്‍ താങ്ങിപ്പിടിച്ചു കൊണ്ട് എന്തോ സാധനം ഫൈസല്‍ കോം‌പ്ലക്സിലേയ്ക്ക് കൊണ്ടു വന്നു. സാമാന്യം നല്ല ഒച്ചയോടെ അത് പാപ്പച്ചന്റെ വൈന്‍ഡിങ്ങ് കടയുടെ മുന്‍‌വശത്തിട്ടിരിയ്ക്കുന്ന ബഞ്ചിലേയ്ക്ക് വച്ചു (അല്ല ഇട്ടു).
പുതിയൊരു കോളൊത്തു എന്ന സന്തോഷത്തോടെ, എണ്ണയിടാത്ത സ്റ്റീല്‍ ഷട്ടര്‍ വലിച്ചു പൊന്തിയ്ക്കുന്ന ലാഘവത്തോടെ കണ്ണുകള്‍ വലിച്ചുതുറന്നു  മുന്നിലേയ്ക്കു നോക്കിയ പാപ്പച്ചന്റെ ചങ്കില്‍ കൊള്ളിയാന്‍ പായിച്ചുകൊണ്ട് ആ സത്യം മലച്ചു കിടന്നു. താന്‍ നന്നാക്കി കൊടുത്ത മോട്ടര്‍ !
“എന്തു പറ്റീ?
“ആര്‍ടെ --------ത്തു നോക്കിയാടാ പണിയെടുക്കുന്നേ? “ സ്ലോട്ടറിനു കൊടുക്കാനായ നാടന്‍ റബര്‍ മരത്തിന്റെ മാതിരിയുള്ള ഒരു ചേട്ടനാണ് അലറിയത്. ഓള്‍ഡ് കാസ്ക് ഒരു നിമിഷം കൊണ്ട് ആവിയായി.
“എന്താ..എന്താ ചേട്ടാ പ്രശ്നം?”
ചുറ്റും തലകള്‍ പൊന്തി. റമ്മിന്റെ ഒരു തുള്ളി പോലും കിട്ടാത്തതിന്റെ കലിപ്പുള്ളതുകൊണ്ട് ചെറിയൊരു സന്തോഷത്തോടെ ഞങ്ങളും അടുത്തു.
“പ്രശ്നമോ..മോട്ടറിപ്പം വെള്ളം താഴോട്ടാ അടിയ്ക്കുന്നേ..”
“ഗ്ലപ്പ്............”പാപ്പച്ചന്‍ വിഷമിച്ച് ഉമിനീരിറക്കുന്നു.
“വേഗം ശരിയാക്കി തന്നില്ലേ നീ വെവരമറിയും”
ഏതായാലും സാജു ഉണ്ടായിരുന്നതു കൊണ്ട് പ്രശ്നം കൈപ്രയോഗങ്ങളിലേക്ക് നീങ്ങിയില്ല.
 പാപ്പച്ചന്‍ ചുറ്റിയ ചുറ്റെല്ലാം തിരിച്ചായിരുന്നു! അതുകൊണ്ട് മോട്ടറും തിരിച്ചാണ് കറങ്ങിയതത്രേ!
നമ്മുടെ സാജു വെള്ളമടിയ്ക്കുകയൊന്നുമില്ല, കുശാഗ്ര ബുദ്ധിയുമാണ്. ആകെപ്പാടെയൊരു കുറവ് ഉയരത്തിന്റെ കാര്യത്തിലാണ്. കഷ്ടിച്ച് അഞ്ചടി മാത്രം ഉയരം. സാമാന്യം വണ്ണവുമുണ്ട്. മാന്യമായ സൌഹൃദം അളിഞ്ഞുകേറല്‍ എന്നു നാടന്‍ ഭാഷയില്‍ പറയുന്ന കൂട്ടുകെട്ടിലെത്തിയ ഏതോനേരത്ത് സോജന്‍ അവനൊരു പേര് കണ്ടുപിടിച്ചു. “കുള്ളന്‍ “. ഈ പേര് ഒരിക്കല്‍ നേരിട്ട് വിളിച്ച സോജന് സാമാന്യം തെറ്റില്ലാത്ത തെറി കേള്‍ക്കാന്‍ യോഗമുണ്ടായി എന്നതും പ്രസ്താവ്യം. സ്വന്തം അപ്പനു വിളിച്ചാലും ഒരു പക്ഷേ സഹിച്ചേക്കും, എന്നാല്‍ ഈ വിളി കേട്ടാല്‍ സാജു പരിസരം മറക്കും. വായില്‍ വരുന്നത് നേരെ പ്രയോഗിയ്ക്കും. അതു കൊണ്ട്  ഞങ്ങള്‍ രഹസ്യമായി മാത്രം ഈ പേരുപയോഗിച്ചു വന്നു. വെറുതെയെന്തിനാ തന്തയ്ക്കു വിളി കേള്‍ക്കുന്നത്!
ആയിടയ്കെങ്ങോ ആണ് അംബേദ്കര്‍ ജയന്തി കേന്ദ്രസര്‍ക്കാര്‍ പൊതു ഒഴിവാക്കിയത്. പൊതു ഒഴിവ് ദിവസങ്ങളില്‍ ബൂത്തുകളില്‍ പകുതി ചാര്‍ജേ ഉള്ളൂ. ബൂത്തൊക്കെ “കമ്പ്യൂട്ടറൈസ്ഡ്” ആയ കാലമാണത്.
അന്ന് അംബേദ്കര്‍ ജയന്തി ആയിരുന്നു. ചാര്‍ജ് പകുതിയേ ഒള്ളുവെങ്കില്‍ അത് കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്യണം, എങ്കിലേ പകുതിചാര്‍ജിന്റെ ബില്ലടിച്ചു വരുകയുള്ളൂ. എന്നാല്‍ അന്ന് പകുതിയാണോ ഫുള്‍ ചാര്‍ജാണോ എന്ന് സോജന് നിശ്ചയമില്ല. പുതിയ അവധിയാണല്ലോ. അവന്‍ പല ബൂത്തുകാരോടും വിളിച്ചു ചൊദിച്ചു. ആര്‍ക്കും പിടിയില്ല. അവസാനം എക്സ്ചേഞ്ചില്‍ വിളിച്ചു. ജീവനക്കാര്‍ പലരും അവധിയില്‍ . ഒരു എഞ്ചിനീയര്‍ മാത്രമേ ഒള്ളു. കക്ഷിയ്ക്കും ഉറപ്പില്ല. ഏതായാലും അന്വേഷിച്ചിട്ട് അല്പം കഴിഞ്ഞ് വിളിച്ചു പറയാമെന്ന് അങ്ങേര്‍ പറഞ്ഞു.
സോജനടക്കം ഞങ്ങളെല്ലാം-സാജുവൊഴികെ- റോഡ് സൈഡിലെ ഭിത്തിയില്‍ ചാരി വഴിയെ പോകുന്ന നാരിജനങ്ങളെ മാര്‍ക്കിട്ടു കൊണ്ടിരിയ്ക്കുകയാണ് (വേറെ പണിയൊന്നുമില്ലല്ലോ). അങ്ങനെ ഞങ്ങള്‍ സ്വര്‍ഗരാജ്യത്ത് വിഹരിക്കുമ്പോള്‍  ഇടനാഴിയുടെ അങ്ങേ അറ്റത്തുള്ള ബൂത്തില്‍ കട്ടുറുമ്പിന്റെ മണിയടി മുഴങ്ങി. ഞങ്ങളത്ര കാര്യമാക്കിയില്ല, അതാ ചെറിയൊരു കളര്‍ റോഡില്‍ .
മണിയടി വീണ്ടും മുഴങ്ങി. ഇപ്രാവശ്യം കടയിലിരുന്ന സാജു പോയി ഫോണെടുത്തു, ഒരുപകാരം ചെയ്തേക്കാം വല്ല അത്യാവശ്യക്കാരുമാണെങ്കിലോ..?
“ഹലോ”
 ....................
“നിന്റപ്പനെ പോയി വിളിക്കടാ @#$%.. .മോനേ..”
നല്ല ഉച്ചത്തിലുള്ള പ്രസ്തുത വചനം കേട്ട് ഞങ്ങള്‍ തിരിഞ്ഞു നോക്കുമ്പോള്‍ സാജു ചുവന്ന മുഖത്തോടെ ഫോണും വച്ചിട്ട് വരുന്നതാണ് കാണുന്നത്! ഇതെന്തു കഥ?
“എന്താടാ സാജു... .എന്തു പറ്റീ? “ സോജന്‍ ഉത്കണ്ഠയോടെ ചോദിച്ചു. എന്തോ പിറുപിറുത്തതല്ലാതെ സാജു മറുപടിയൊന്നും പറഞ്ഞില്ല. ഞങ്ങള്‍ക്കാര്‍ക്കും ഒന്നും മനസ്സിലായില്ല.
കൃത്യം അഞ്ചുമിനിറ്റു കഴിഞ്ഞു. വീണ്ടും ഫോണ്‍ . സോജന്‍ ഫോണെടുത്തു. എക്സ്ചേഞ്ചില്‍ നിന്നും എഞ്ചിനീയറാണ്.
“സോജനാണോ? ആരാടോ മുന്‍പേ ഫോണെടുത്തത്? ഒരുപകാരം ചെയ്യാമെന്നു വച്ചപ്പോള്‍ തെറി വിളിയ്ക്കുന്നോ? നിന്റെ ബൂത്ത് ഞാന്‍ പൂട്ടിയ്ക്കും!” സോജന്‍ വിറച്ചുപോയി.
“അയ്യോ സാറേ.. അതടുത്ത റൂമിലെ ഒരുത്തന്‍ അറിയാതെ പറഞ്ഞതാ..മാപ്പാക്കണം..ക്ഷമിക്കണം സാറേ”
ഒരു വിധത്തില്‍ കാലു പിടിച്ച് എഞ്ചിനീയറെ തണുപ്പിച്ചു.
“നീ മുന്‍പേ ചാര്‍ജു ഹാഫാണോന്നു ചോദിച്ചില്ലെ. ഞാനന്വേഷിച്ചിട്ട് നീന്നോട് വിവരം പറയാന്‍ വേണ്ടിയാ വിളിച്ചെ. പണിതിരക്കിലായതു കൊണ്ട്
വേഗം ഫോണെടുത്ത് “ഫുള്ളാ ഫുള്ളാ “ എന്നുമാത്രമേ ഞാന്‍ പറഞ്ഞുള്ളു. ചെവിയടച്ച് തെറിയല്ലാരുന്നൊ..!
പാവം സാജു. ഇഷ്ടന്‍ ഫോണെടുത്തപാടെ കേട്ടത് “കുള്ളാ  കുള്ളാ “ എന്നായിരുന്നു!
(തുടരും)

Saturday 15 May 2010

കാശുണ്ടോ? കലാപം റെഡി!

കാര്‍ട്ടൂണ്‍ മാതൃഭൂമി പത്രത്തില്‍ നിന്നും
വിലയ്ക്കു വാങ്ങാം കലാപം! റേറ്റിങ്ങ് കൂട്ടണോ? പ്രശസ്തി കൂട്ടണോ? കൈയില്‍ കാശുണ്ടെങ്കില്‍ സംഗതി സിമ്പിള്‍ .ശ്രീരാമ സേന (വാനരന്മാര്‍ ?) നേതാവിനെ കാണുക. ക്വൊട്ടേഷന്‍ കൊടുക്കുക. ബാക്കിയെല്ലാം അവരു നോക്കിക്കൊള്ളും!മേല്പറഞ്ഞ സേനാ നേതാവ് പ്രമോദ് മുത്തലിക്കിനെ കുടുക്കിയ ഒളികാമറ സംഭാഷണം “ഇന്‍ഡ്യാ ടുഡേ“ വെബ്സൈറ്റില്‍ നിന്നും വായിയ്ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. മതത്തിന്റെ മറയിട്ട ഫാസിസം/തീവ്രവാദം ഏതറ്റം വരെ പോകാമെന്നതിന്റെ ഉത്തമോദാഹരണമാണീ വെളിപ്പെടുത്തല്‍ . സാധാരണ ഗുണ്ടകളുടെ ക്വൊട്ടേഷന്‍ പണി നിലവാരത്തിലേയ്ക്ക് തീവ്രവാദ സംഘടനകള്‍ മാറുന്നു എന്നത് സമൂഹം കണ്ണു തുറന്നു കാണേണ്ടുന്ന യാഥാര്‍ത്ഥ്യമാണ്. ഇത് ഒരു ശ്രീരാമ സേനയില്‍ മാത്രം ഒതുങ്ങുന്നതുമല്ല. വ്യത്യസ്ഥ മതങ്ങളുടെ ലേബലില്‍ നമ്മുടെ നാട്ടില്‍ കാണുന്ന സംഘടനകളെല്ലാം ഇത്തരം ചില നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഇവിടെ കലാപ(ശ്രമ)മുണ്ടാക്കുന്നത്. കുറച്ചുനാള്‍ മുന്‍പ് തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നടന്ന ചോദ്യപ്പേപ്പര്‍ സംഭവം, ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കൊഴിക്കോട് കിനാലൂരില്‍ ഉണ്ടായ സംഭവം , പിന്നെ തീവ്രസ്വഭാവമുള്ള പ്രാദേശികമായി നടക്കുന്ന അനേകം സംഭവങ്ങള്‍ ഇവയെല്ലാംഇവയൊക്കെ കൃത്യമായ ലക്ഷ്യത്തോടെ നടപ്പാക്കപ്പെടുന്നതാണ്‍. ഇത്രയും നൂറ്റാണ്ടുകള്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ നിലനിന്ന മതസമൂഹങ്ങള്‍ക്ക് ഈ സാമൂഹ്യവിരുദ്ധരുടെ സഹായം വേണോ ഇനിയും നിലനില്‍ക്കാന്‍ ? ഇത് അവര്‍ നമ്മെ പറഞ്ഞ് വിശ്വസിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ഒന്നാന്തരം തട്ടിപ്പാണ്.
ന്യൂമാന്‍ കോളേജില്‍ ചോദ്യപ്പേപ്പര്‍ പടച്ചുണ്ടാക്കിയ അധ്യാപഹയന് താനെന്താണ് ചെയ്യുന്നതെന്ന് വ്യക്തമായ ബോധ്യമുണ്ടായിട്ടും അതിനു തയ്യാറായത് ഗൂഡോദ്ദേശത്തോടെ തന്നെയാണ്. പക്ഷേ അതിനു വിലകൊടുക്കേണ്ടി വന്നത് നിരപരാധികളും.ഇയ്യിടെ ഒരു സ്കൂളില്‍ തട്ടമിട്ടു വന്നു എന്നതിന്റെ പേരില്‍ ഒരു കുട്ടിയെ പുറത്താക്കുകയുണ്ടായി. എന്താണ് ആ സ്ക്കൂള്‍ മേധാവിയുടെ ബോധനിലവാരം? കാലത്തിന്റെ ചുവരെഴുത്തു വായിയ്ക്കാന്‍ കഴിവില്ലാത്ത ഇവരെങ്ങിനെ ഒരു സ്കൂള്‍ മേധാവിയായി?
കിനാലൂരില്‍ നടന്നത് ശരിയ്ക്കും ഒരു ടെസ്റ്റ് ഡോസാണ്. ഇതാ ഈ ലേഖനം ഒന്നു വായിച്ചു നോക്കൂ.
“രാഷ്ട്രീയ വൈരാഗ്യം+നിക്ഷിപ്ത താല്പര്യക്കാരായ ചില മാധ്യമങ്ങള്‍ + അരാജകവാദികളായ, തീവ്ര ഇടതു മേലങ്കിയണിഞ്ഞ ചില “ബു.ജി“കള്‍ + മുഖം‌മൂടിയിട്ട മതതീവ്രവാദികള്‍ = കിനാലൂര്‍ സംഭവം“ എന്നതാണതിന്റെ സമവാക്യം. നാട്ടിലെ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയപാര്‍ട്ടികളാണ് ഇത്തരം സമരം നടത്തുന്നത് എങ്കില്‍ നമുക്കതു മനസ്സിലാക്കാം. (ഇവിടെ അവരാരും രംഗത്തില്ല.) അല്ലെങ്കില്‍ ഒരു കുടിയൊഴിപ്പിക്കലാണെങ്കിലും മനസ്സിലാക്കാം. എന്നാല്‍ വെറും പ്രാഥമിക സര്‍വേയുടെ പേരില്‍ ഇവിടെ കൃത്യമായ ആസൂത്രണത്തോടെ പുറത്തുനിന്നും ഇറക്കുമതി ചെയ്ത, മതചിഹ്നങ്ങളണിഞ്ഞ സ്ത്രീകളടക്കമുള്ളവരെ മുന്നില്‍ നിര്‍ത്തി, പോലീസിനെ പ്രകോപിപ്പിച്ച് കലാപമുണ്ടാക്കുക. ഇത് ജനകീയ സമരമൊന്നുമല്ല.
ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഭാരതീയ സംസ്ക്കാരം രക്ഷിക്കാനെന്ന് പറഞ്ഞ് മുത്തലിക്കിനെ പോലുള്ള ഗുണ്ടകള്‍ കാണിയ്ക്കുന്ന പേക്കൂത്തുകള്‍ ഈ സംസ്കാരത്തെ തന്നെയാണ് നശിപ്പിയ്ക്കുന്നത്.  ഉത്തമ മതങ്ങളായ ക്രൈസ്തവതയേയും ഇസ്ലാമിനേയും രക്ഷിയ്ക്കാനെന്നു പറഞ്ഞ് രംഗത്തു വരുന്ന തീവ്രവാദികളും ഇതു തന്നെയാണ് ചെയ്യുന്നത്. ഇവരാരും ഇല്ലെങ്കില്‍ ഈ മതങ്ങള്‍ നശിയ്ക്കുമെന്നത്രേ ഇവര്‍ വിളിച്ചുകൂവുന്നത്. ശാന്തം! പാപം!
മുത്തലിക്കിന്റെ ശരീരഭാഷപോലും ഒന്നാന്തരമൊരു ഗുണ്ടയുടേതാണ്. പത്രപ്രവര്‍ത്തനത്തിനു പകരം ഇതൊരു ഒറിജിനല്‍ ഡീലായിരുന്നെങ്കിലോ? പാവപ്പെട്ട എത്രയോ മനുഷ്യരുടെ ജീവനും സ്വത്തുവകകളും നശിപ്പിയ്ക്കപ്പെടുമായിരുന്നു. ഹിന്ദു ഫാസിസ്റ്റുകള്‍ക്കും ഇസ്ലാമിക തീവ്രവാദികള്‍ക്കും ആളും പണവും കൂട്ടാന്‍ ഒന്നാന്തരമൊരു ചാന്‍സുമായേനെ!
“ഇന്‍ഡ്യാടുഡേ“യില്‍ കൊടുത്തിരിയ്ക്കുന്ന, മുത്തലിക്കിന്റെ സംഘടനാപാരമ്പര്യം ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും, ഇയാള്‍ ഒരിടത്തും ഉറച്ചു നില്‍ക്കാതെയാണ്  അവസാനം സ്വന്തം ഗുണ്ടാപ്പടയുമായി ഇറങ്ങിയിരിയ്ക്കുന്നത്. വെറും അന്‍പത് പേരെ വച്ച് ഒരു കലാപം സംഘടിപ്പിച്ചാല്‍ അറുപത് ലക്ഷം രൂപ കിട്ടുമെന്നൊക്കെ ആയാല്‍ , ഇനിയും ധാരാളം മതസംരക്ഷകരെ നാം പ്രതീക്ഷിയ്ക്കണം.
നമ്മുടെ നാട്ടില്‍ മതസംരക്ഷകരെന്നു പറഞ്ഞ് നടക്കുന്ന ഏതു ഫാസിസ്റ്റ്/തീവ്രവാദ സംഘടനയുടേയും പ്രവര്‍ത്തകരെ നിങ്ങള്‍ നിരീക്ഷിച്ചു നോക്കൂ. ഇവര്‍ക്കെല്ലാം ഒരേ മുഖമാണ്. പൊതുവില്‍ നാട്ടിലെ പൊതുരംഗത്തൊന്നും വരാത്തവരും മറ്റുപ്രത്യേക ജോലികളൊന്നും ഇല്ലാത്തവരും ആയിരിയ്ക്കും മിക്കവരും. എന്നാല്‍ പണത്തിന് യാതൊരു ക്ഷാമവുമില്ല. കൊച്ചിലെ തലതിരിഞ്ഞുപോയ യുവാക്കളെ കണ്ടുപിടിച്ച് പണവും പരിശീലനവും നല്‍കിയാണ് “മതസംരക്ഷണ“ത്തിനായി ഇറക്കിവിടുന്നത്. സെന്‍സിറ്റീവായ സ്ഥലങ്ങളില്‍ ഒരു തീപ്പൊരി മതിയാവും ആളിക്കത്താന്‍ . അതോടെ ഇവര്‍ വാഴവെട്ടല്‍ ആരംഭിയ്ക്കും. ഇന്നലെ വരെ പരസ്പരസ്നേഹത്തോടെ കഴിഞ്ഞ അയല്‍ക്കാര്‍ തങ്ങളുടെ മതം നേരിടുന്ന “ഭീഷണി”യെക്കുറിച്ച് ചിന്തിയ്ക്കാന്‍ തുടങ്ങും. പിന്നെ കാര്യങ്ങള്‍ എളുപ്പമായി.
എല്ലാ മത സംരക്ഷരും തങ്ങളുടെ മതം/വിശ്വാസം “ഇരകളാ”ണെന്ന ബോധനിര്‍മാണത്തിനാണ് എപ്പോഴും ശ്രമിയ്ക്കുന്നത്. ഇപ്പോഴിതാ പുതിയൊരിനം തീവ്രവാദികളും രംഗത്ത് വന്നിരിയ്ക്കുന്നു! ഇടതുപക്ഷ-മാവോയിസ്റ്റുകള്‍ .കാലാകാലങ്ങളായി ചൂഷണത്തിനിരയായ ആദിവാസികളെ സംഘടിപ്പിച്ചാണ് അവരുടെ പടപ്പുറപ്പാട്. എതിരഭിപ്രായം ഉള്ളവരെ നിഷ്കരുണം കൊന്നു തള്ളുക എന്നതാണ്  ലൈന്‍ . (ഭരണകൂടത്തിന്റെ കൊള്ളരുതായ്മയും ഇതിനു കാരണമാകുന്നുണ്ട്.)
ഇന്നോളം നടന്നിട്ടുള്ള വര്‍ഗീയ കലാപങ്ങളാവട്ടെ, രാഷ്ട്രീയ കൊലപാതകങ്ങളാകട്ടെ, ഭീകരാക്രമണങ്ങളാവട്ടെ; അവ നടപ്പാക്കിയവരാരും മതനിയമങ്ങളോ രാഷ്ട്രീയ ആദര്‍ശങ്ങളോ തങ്ങളുടെ വ്യക്തിജീവിതത്തില്‍ പാലിയ്ക്കുന്നവരല്ല. തികഞ്ഞ ക്രിമിനലുകള്‍ മാത്രമാണവര്‍ .ഇവ ആസൂത്രണം ചെയ്തവരൊ, പൊതുസമൂഹത്തോടും എതിരഭിപ്രായങ്ങളോടും തികഞ്ഞ അസഹിഷ്ണുതയുള്ളവരും. ഇവരൊന്നും ഏതെങ്കിലും മതത്തെയോ ആദര്‍ശത്തെയോ പ്രതിനിധീകരിയ്ക്കുന്നില്ല. തങ്ങളുടെ വരുതിയ്ക്കു നില്‍ക്കുന്ന, മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ട ഒരു കൂട്ടം ആളുകളെ ഉപയോഗിച്ച്, സമൂഹത്തില്‍ അസഹിഷ്ണുതയും അരാജകത്വവും വിതക്കുക; എന്നിട്ട്  “അടിയന്‍ ലച്ചിപ്പോം “ എന്നാര്‍ത്തു ചാടിവീണ്, വിഹ്വലമായ സമുദായത്തിന്റെ/മതത്തിന്റെ/വര്‍ഗത്തിന്റെ സംരക്ഷകരായി വിലസുക.
നാട്ടില്‍ കുഴപ്പങ്ങളില്ലാത്ത പക്ഷം ഇത്തരം സംഘടനകള്‍ക്ക് നിലനില്‍പ്പില്ല. അതുകൊണ്ട് തന്നെ ഇവര്‍ എപ്പോഴും “സാധ്യത“കള്‍ തിരഞ്ഞുകൊണ്ടിരിയ്ക്കും. ഇത്തരം ഒരു സാധ്യതയ്ക്കൊപ്പം കാശുംകൂടെ കിട്ടുമെന്നു വന്നപ്പോള്‍ , ഇര കണ്ടപാടെ മുത്തലിക്ക് കേറിക്കൊത്തി. ഇപ്പോഴിതാ ചൂണ്ടക്കൊളുത്തില്‍ കിടന്ന് മരണപരാക്രമം കാണിയ്ക്കുന്നു.
ബൂലോഗത്തിലും ഇത്തരം ആള്‍ക്കാരുടെ ശല്യം കൂടി വരുകയാണ്. ചില കൂട്ടര്‍ നിരന്തരം മതപരമായ/അന്യമത നിന്ദാപരമായ പോസ്റ്റുകള്‍ പടച്ചു വിടുന്നത് കൃത്യമായ ലക്ഷ്യത്തോടെയാണ്. അവയുടെ തലക്കെട്ടുകള്‍ തന്നെ അവരുടെ ഉദ്ദേശത്തെ വെളിവാക്കുന്നു. ആരെങ്കിലുമൊക്കെ അതില്‍ കേറി കൊത്തും; പിന്നെ ചീത്തവിളിയായി, പക്ഷം ചേരലായി, ആകെ രംഗം കൊഴുക്കും. ഇങ്ങനെ അടിപിടിയിലൂടെ ശ്രദ്ധാകേന്ദ്രമാകുകയും ധ്രുവീകരണമുണ്ടാക്കുകയുമാണ്   ഇവരുടേയും ലക്ഷ്യം.
തെഹല്‍ക്ക അവരുടെ ഉത്തമപാരമ്പര്യം ഉയര്‍ത്തിപിടിച്ചുകൊണ്ട്, ഒരു ഫാസിസ്റ്റ് ഗുണ്ടാതലവന്റെ പൊയ്‌മുഖം വെളിച്ചത്തു കൊണ്ടുവരാന്‍ നടത്തിയ ഉദ്യമം എല്ലാ അഭിനന്ദനങ്ങളും അര്‍ഹിയ്ക്കുന്നുണ്ട്.
 കഷ്ടപ്പാടില്‍ ഒന്നിച്ചു കഴിയുന്നവര്‍ ഒരിയ്ക്ക്ലലും അപരന്റെ ജാതിയോ മതമോ അന്വേഷിക്കാറില്ല. സൌദി മരുഭൂമിയില്‍ കൊടും കഷ്ടതയില്‍ ഒന്നിച്ചു ജീവിയ്ക്കുന്ന എത്രയോ ഹിന്ദുവും ക്രിസ്ത്യനും മുസല്‍മാനുമുണ്ട്. ഇന്ത്യക്കാരനും പാകിസ്ഥാനിയുമുണ്ട്! ഒരേ പാത്രത്തില്‍ നിന്നുണ്ട് ഒരേ പായയില്‍ കിടന്നുറങ്ങുന്നവര്‍ !
സൌദിയില്‍ എന്നോടൊപ്പം മുറിയില്‍ താമസിച്ചിരുന്നത് ഒരു മുസ്ലീം യുവാവായിരുന്നു. ഞങ്ങള്‍ മൂന്നു വര്‍ഷം ഒന്നിച്ച് ചോറ് വച്ച്, ഒന്നിച്ചു കഴിച്ചു. ഒന്നിച്ചുറങ്ങി, സ്വകാര്യ ദു:ഖങ്ങളും സന്തോഷങ്ങളും പങ്കുവച്ചു. ഒരു വിശ്വാസ വൈജാത്യവും ഞങ്ങള്‍ക്കിടയില്‍ കയറി വന്നില്ല. അവിടെ നിന്നു പിരിഞ്ഞിട്ടുമിന്നും ആ സ്നേഹബന്ധം നിലനില്‍ക്കുന്നു. മനുഷ്യന് മറ്റു വലിയ കഷ്ടപ്പാടുകള്‍ ഒന്നും ഇല്ലാതെ ബോറടിയ്ക്കുമ്പോഴാണ് തങ്ങളുടെ മത(വിശ്വാസ)ത്തിനെന്തോ ഭീഷണിയുണ്ടെന്നൊക്കെ തോന്നുന്നത്. വെറുതെയിരിയ്ക്കുന്ന മനസ്സിലാണ് ചെകുത്താന്‍ കൂടുകെട്ടുന്നത് എന്ന മഹത്‌വചനം ഓര്‍ക്കുക.
മതവിശ്വാസം നമ്മുടെ സ്വകാര്യവിഷയമാണ്. അതിന്റെ നല്ല വശങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പകര്‍ത്താം; മറ്റുള്ളവര്‍ക്കു പകര്‍ന്നും നല്‍കാം. ഒപ്പം മറ്റുള്ളവരുടെ വിശ്വാസങ്ങളെ മാനിയ്ക്കുകയും അവയിലെ നല്ല വശങ്ങളെ സ്വീകരിയ്ക്കകയുമാകാം. ഒന്നോര്‍ക്കുക,
മതമില്ലെങ്കിലും മനുഷ്യന്‍ ജീവിയ്ക്കും. എന്നാല്‍ മനുഷ്യനുണ്ടെങ്കിലേ മതമുള്ളൂ.
“മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേര്‍ന്ന്
മണ്ണു പങ്കു വച്ചു; മനസ്സു പങ്കു വച്ചു.
ഹിന്ദുവായി മുസല്‍‌മാനായി കൃസ്ത്യാനിയായി
തമ്മില്‍ കണ്ടാലറിയാതായി.
മനുഷ്യന്‍ തെരുവില്‍ മരിയ്ക്കുന്നു;
മതങ്ങള്‍ ചിരിയ്ക്കുന്നു.“
(വയലാര്‍ രാമവര്‍മ്മയെഴുതി യേശുദാസ് അനശ്വരമാക്കിയ ഒരു ഗാനത്തില്‍ നിന്നും ഓര്‍മ്മയിലെടുത്തെഴുതിയത്)

Thursday 13 May 2010

ബ്ലോഗ് മോഷണം എന്ന കല!

എന്റെ ഒരു പോസ്റ്റ് കോപ്പിയടിച്ചതുമായി ബന്ധപ്പെട്ട ഈ പ്രശ്നത്തില്‍ , അതു ചെയ്തയാള്‍ തെറ്റു സമ്മതിച്ച് എന്നെ വിവരമറിയിച്ചതിനാല്‍ ഈ പ്രശ്നം ഇവിടെ അവസാനിപ്പിയ്ക്കുകയാണ്. പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി.

Monday 10 May 2010

ഒരു മാതൃദിനക്കാഴ്ച!

ചിത്രവും വാര്‍ത്തയും “മാതൃഭൂമി”യില്‍ നിന്നും
മെയ് -9. മാതൃദിനം. പത്ത് ചന്ദ്രമാസങ്ങള്‍ ഉള്ളില്‍ പേറി കഠിന വേദന കടിച്ചമര്‍ത്തി സ്വന്തം രക്തത്തില്‍നിന്നൂറുന്ന അമൃതേകി നമ്മെ നാമാക്കിയ അമ്മയെ ഓര്‍ക്കാനൊരു ദിനം. ആ ദിനത്തിന്റെ തലേന്നാള്‍ നടന്ന ഒരു സംഭവത്തിന്റെ പത്രകട്ടിങ്ങാണ് ഇതോടൊപ്പമുള്ളത്. കഷ്ടം! നാമെവിടെ എത്തി നില്‍ക്കുന്നു?
ഭര്‍തൃമാതാവിനെ സ്വന്തം മാതാവിനെപ്പോലെ കരുതുന്നതാണ് നമ്മുടെ സംസ്കാരം. അവശയും വൃദ്ധയുമായ ആ മാതാവിനോട് ഇത്രയേറെ അവഗണന (അല്ല ക്രൂരത തന്നെ) കാട്ടാന്‍ ഒരു സ്ത്രീയ്ക്ക് എങ്ങെനെ കഴിഞ്ഞു. കാലം പോകെ താനും ഇത്തരമൊരു ഗതിയിലേയ്ക്കെത്തുമെന്ന് മറന്നിട്ടാണോ ഇങ്ങനെയൊക്കെ ചെയ്യുന്നത്? ഇല്ല. കാലം മാപ്പു തരാന്‍ പോകുന്നില്ല ഇതിനൊന്നും.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വലിയൊരു മഴക്കാലത്ത്, കാസര്‍കോഡ് ചന്ദ്രഗിരി പുഴയില്‍ ഒഴുക്കില്‍ പെട്ടു മരണവെപ്രാളം കാട്ടുകയായിരുന്ന ഒരു വൃദ്ധയെ കുറേപ്പേര്‍ ചേര്‍ന്ന് രക്ഷപെടുത്തി. ആശുപത്രിയില്‍ വച്ച് ജീവന്‍ തിരികെ കിട്ടിയ ആ അമ്മയോട് നാട്ടുകാര്‍ വിവരങ്ങള്‍ അന്വേഷിച്ചു. അവര്‍ കരഞ്ഞുകൊണ്ട് മനസു തുറന്നു. സ്വത്ത് സംബന്ധമായ തര്‍ക്കം മൂത്ത് വഴക്കായപ്പോള്‍ മകന്‍ അവരെ പുഴയിലേയ്ക്കു തള്ളുകയായിരുന്നു! പിറ്റേ ദിവസത്തെ പത്രങ്ങളില്‍ ആ നിസ്സഹായ ആയ അമ്മയുടെ ചിത്രം നമ്മുടെ മൂല്യബോധത്തെ പൊള്ളിച്ചുകൊണ്ട് അച്ചടിച്ചു വന്നു. മകനെതിരെ കേസായി. കോടതിയില്‍ വിചാരണ നടന്നു. എല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ട് ആ അമ്മ താന്‍ കാല്‍ വഴുതി വീണതാണെന്ന് പറഞ്ഞ് മകനെ രക്ഷിച്ചു!
ഏതു വലിയ കുറ്റവും ക്ഷമിയ്ക്കുന്ന കോടതിയാണ് അമ്മ മനസ്സ്. ലോകം മുഴുവന്‍ വെറുത്താലും സ്വന്തം മകനെ വെറുക്കാന്‍ അമ്മയ്ക്കു കഴിയില്ല. കാശ്മീരില്‍ വെടിയേറ്റു മരിച്ച മലയാളി തീവ്രവാദികളിലൊരാളുടെ അമ്മ തന്റെ മകനെ പരസ്യമായി തള്ളിപ്പറയുകയുണ്ടായി. സാമൂഹ്യസമ്മര്‍ദം കൊണ്ടങ്ങനെ പറഞ്ഞെങ്കിലും മനസ്സില്‍ ആ അമ്മ കരയുകയായിരുന്നെന്ന് ആര്‍ക്കും മനസ്സിലാകും.
അകാലത്തില്‍ മരിച്ച തന്റെ മകന്റെ ജന്മദിനത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും മുടങ്ങാതെ പത്രത്തില്‍ ഫോട്ടോ കൊടുക്കുന്ന ഒരമ്മയുടെ കഥ ഈ ബ്ലോഗില്‍ ഞാനെഴുതിയിരുന്നു (ഇവിടെ വായിയ്ക്കാം). വൈലോപ്പിള്ളിയുടെ “മാമ്പഴം” വായിച്ചു കരയാത്ത ഏതമ്മയുണ്ട്. ഇടശേരിയുടെ പൂതപ്പാട്ടിലെ അമ്മമാരെ ഇന്നും നമുക്കു ചുറ്റും കാണാം. ഇടശ്ശേരിയുടെ അമ്മ സ്വന്തം കണ്ണുകള്‍ ദാനം ചെയ്തെങ്കില്‍ ഇന്ന് എത്രയൊ അമ്മമാര്‍ സന്തോഷപൂര്‍വം തന്റെ അവയവങ്ങള്‍ രോഗികളായ മക്കള്‍ക്കായി ദാനം ചെയ്യുന്നു!
നമ്മുടെ പുരാണങ്ങളിലെ കുന്തിയും ഗാന്ധാരിയും യേശുവിന്റെ അമ്മ മറിയവും എല്ലാം ഉത്തമ മാതൃസ്നേഹത്തിന്റെ ഉദാഹരണങ്ങള്‍ തന്നെ. മാതാവിന്റെ കാലടിപാടിനടിയില്‍ ആണ് സ്വര്‍ഗമെന്ന് പ്രവാചകന്‍ മുഹമ്മദും ഉണര്‍ത്തി. നൂറ്റാണ്ടുകള്‍ എത്രയോ കഴിഞ്ഞിട്ടും മാതൃസ്നേഹത്തിന്റെ മാറ്റ് ഇന്നും അല്പം പോലും കുറഞ്ഞിട്ടില്ല.
ഇന്ന് എല്ലാവരും വലിയ തിരക്കുകാരാണ്! (എന്തു തിരക്ക്, വെറും അഭിനയം മാത്രം) എന്തൊക്കെയോ വെട്ടിപ്പിടിയ്ക്കാനുള്ള പാച്ചില്‍ ! സ്നേഹവും ബന്ധങ്ങളും കടപ്പാടുകളും മറന്നു കൊണ്ടുള്ള ഈ ഓട്ടത്തിനിടയില്‍ എന്താണു നഷ്ടമാവുന്നതെന്ന് നിങ്ങളോര്‍ക്കുന്നുണ്ടോ? കഴിയുമെങ്കില്‍ നിങ്ങള്‍ അടുത്തുള്ള ഒരു വൃദ്ധമന്ദിരം/അഗതിമന്ദിരം സന്ദര്‍ശിയ്ക്കുക. നമ്മെ ഒരോരുത്തരെയും കാത്തിരിയ്ക്കുന്ന വിധി നമ്മുക്കവിടെ നേരില്‍ കാണാം.  ശരീരം വയസായതുകൊണ്ടു മാത്രം മനസ്സിനു വയസാവില്ല. മനസ് ചുറ്റുപാടും നിന്ന് ലഭിയ്ക്കുന്ന പ്രതികരണങ്ങളില്‍ കൂടി മാത്രമാണ് വയസ്സനാകുന്നത്. നമ്മുടെ മാതാപിതാക്കളുടെ മനസ്സ് എന്നും തമ്മെ താലോലിച്ച അതേ പ്രായത്തിലും കാലഘട്ടത്തിലുമായിരിയ്ക്കും. അവരോട് നിങ്ങള്‍ വയസ്സായിരിയ്ക്കുന്നു എന്നു നമ്മുടെ പ്രവര്‍ത്തികളിലൂടെ നാം പറയരുത്.ഓര്‍ക്കുക ലോകത്തെ ഏറ്റവും വലിയ പീഡനം അവഗണനയാണ്. പ്രത്യേകിച്ച് സ്നേഹത്തോടു കാട്ടുന്ന അവഗണന.

Tuesday 4 May 2010

മെയ് ദിനത്തിന്റെ അവകാശികള്‍

ചിത്രം മാതൃഭൂമിയില്‍ നിന്നും
അങ്ങനെ ഒരു മേയ്ദിനം കൂടി കടന്നുപോയി, സര്‍വരാജ്യതൊഴിലാളികളെ സംഘടിയ്ക്കുവിന്‍ എന്ന മുദ്രാവാക്യം ഒന്നുകൂടി ഓര്‍മ്മപ്പെടുത്തിക്കൊണ്ട്. ആരാണ് തൊഴിലാളി? സ്വന്തം ശരീരവും അധ്വാനവുമല്ലാതെ മറ്റൊന്നും മൂലധനമായി ഇല്ലാത്തവനാണ് തൊഴിലാളി. അതുകൊണ്ടാണ് മാര്‍ക്സ് പറഞ്ഞത്, നിങ്ങള്‍ക്ക് നഷ്ടപ്പെടുവാനൊന്നുമില്ലെന്ന്. ഇത് പറഞ്ഞത് 19-ആം നൂറ്റാണ്ടിലെ, വ്യവസായതൊഴിലാളികളുടെ സാഹചര്യം വിലയിരുത്തിയിട്ടായിരുന്നു. ഇന്നത്തെ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ വളരെയേറെ മാറിയിട്ടുണ്ട്. സംഘടനാബലത്തിലൂടെ ഒട്ടേറെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടാന്‍ അവര്‍ക്ക് കഴിഞ്ഞിരിയ്ക്കുന്നു.പഴയ അടിമത്വമൊന്നും തൊഴിലാളിയ്ക്കില്ല; കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും.  ഏതായാലും എല്ലാ വര്‍ഷവും തൊഴിലാളി സംഘടനകള്‍ തങ്ങളുടെ അവകാശദിനം പൂര്‍വാധികം ഭംഗിയായി ആഘോഷിയ്ക്കാറുണ്ട്.ഇക്കഴിഞ്ഞ മെയ്ദിനത്തിന് ബാംഗലൂരുവില്‍ നടന്ന ഒരു തൊഴിലാളി പ്രകടനം പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി;ലൈംഗികതൊഴിലാളികളുടെ.
തൊഴിലാളിയുടെ നിര്‍വചനം വച്ചുനോക്കിയാല്‍ തീര്‍ച്ചയായും അവരും തൊഴിലാളികള്‍ തന്നെ!
എന്റെ നാടിന്റെ അടുത്ത് തന്നെയുള്ള ഒരു കോളനിയോട് ചേര്‍ന്നാണ് സരിത ചേച്ചിയുടെ(ശരിയായ പേരല്ല) താമസം. നല്ല വെളുത്ത, അല്പം തടിയുള്ള ഒരു സ്ത്രീ. അവര്‍ അണിഞ്ഞിരിയ്ക്കുന്ന മൂക്കുത്തിയ്ക്ക് ഒരു പ്രത്യെക അഴകാണ്.  ഞാന്‍  കണ്ടിട്ടുള്ളതിലുമധികം അവരെക്കുറിച്ച് കേട്ടിട്ടാണുള്ളത്. ഭര്‍ത്താവ് എന്ന് പറയുന്ന ഒരാളുണ്ടെങ്കിലും അത് ഒരു താല്‍ക്കാലിക സംവിധാനം മാത്രമാണെന്നാണ് ജനസംസാരം. ആള്‍ക്കാര്‍ അവരെകാണുമ്പോള്‍ ഒഴിഞ്ഞുമാറുന്നതും ഒളികണ്ണിട്ടു നോക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. അവരാകട്ടെ യാതൊരു കൂസലും പ്രകടിപ്പിച്ചില്ല. തല ഉയര്‍ത്തി തന്നെയാണ് വരുന്നതും പോകുന്നതും. അതെ നിങ്ങളൂഹിച്ചതു തന്നെ, അവര്‍ ഒരു ലൈംഗീകതൊഴിലാളിയാണ്.
നാട്ടിലുള്ള ആരുമായും അവര്‍ക്കൊരു (അരുതാത്ത) ബന്ധവുമില്ല. അല്ലെങ്കില്‍ അവരതിനു താല്പര്യപെട്ടിട്ടില്ല. ആ സ്ത്രീയ്ക്കൊരു പെണ്‍കുഞ്ഞുണ്ട്. അവരേക്കാള്‍ സുന്ദരി. അവരൊരിയ്ക്കലും ആ കുട്ടിയോടോപ്പം നടന്നു ഞാന്‍ കണ്ടിട്ടില്ല. വീട്ടില്‍ നിന്നും അധികം പുറത്തിറക്കാതെയാണ് അവര്‍ ആ കുഞ്ഞിനെ വളര്‍ത്തിയത്. മോള്‍ തന്റെ വഴിയിലേയ്ക്ക് വരരുതെന്ന് അവര്‍ ആഗ്രഹിച്ചിട്ടുണ്ടാവാം.
ഇത്തരം പല സ്ത്രീകളെയും പലയിടത്തും ഞാന്‍ കണ്ടിട്ടുണ്ട്. സത്യത്തില്‍ ഇവര്‍ക്കെല്ലാം ഒരേ മുഖമാണ്, ഭാവമാണ്. മുഖത്ത് ഒരു ചിരി വരുത്തുമെങ്കിലും അതിനിടയില്‍ കൂടി ദൈന്യതയുടേയും നിസ്സഹായതയുടേയും ഒപ്പം വെറുപ്പിന്റെയും ഭാവങ്ങള്‍ കൂടി വായിച്ചെടുക്കാം കാമവെറിയോടെയല്ലാതെ നോക്കാമെങ്കില്‍ . ഏതെങ്കിലും കാരണത്താല്‍ കുടുംബം തകര്‍ന്നവരോ അത്തരം സാഹചര്യങ്ങളിലൂടെ വളര്‍ന്നുവന്നവരോ ആയിരിയ്ക്കും ഇവര്‍ . ചിലര്‍ വഞ്ചനയിലൂടെ ഈ കുഴിയിലേയ്ക്കെറിയപ്പെട്ടവരും. ഏതു സാഹചര്യത്തില്‍ പെട്ടവരായാലും സമൂഹത്തോടുള്ള കടുത്ത പക ഇവരില്‍ തളം കെട്ടിക്കിടക്കുന്നുണ്ടാവും. തങ്ങളെ വെറുക്കുന്ന, പുച്ഛിയ്ക്കുന്ന സമൂഹത്തോടുള്ള പക.ഇവരോടുള്ള പുരുഷന്മാരുടെ സമീപനം വളരെ രസകരമാണ്. നാലാള്‍ കാണ്‍കെ ഇവരെ തള്ളിപ്പറയുന്ന മാന്യന്മാരായ ചിലര്‍ സാഹചര്യം ഒത്തുവന്നാല്‍ പ്ലേറ്റ് മറിയ്ക്കും. പ്രായഭേദം പോലും ചിലര്‍ക്ക് പ്രശ്നമല്ല.
ഒരു സന്ധ്യയില്‍ കണ്ണൂര്‍ നഗരത്തില്‍ നേരിട്ടുകണ്ട ഒരു കാഴ്ച എനിയ്ക്കൊരു ഷോക്കായിരുന്നു. കുറെ നാള്‍ മുന്‍പാണ്. ഞാനും ഒരു സുഹൃത്തും കൂടി സന്ധ്യയ്ക്ക് കണ്ണൂരില്‍ നിന്നും നാട്ടിലേയ്ക്കു പോകാനായി കാള്‍ടെക്സ് ജങ്ഷനില്‍ നിന്നും  ബസ് സ്റ്റാന്‍ഡിലേയ്ക്കു നടക്കുകയാണ്. ഞങ്ങളുടെ മുന്‍പിലായി ഒരു പ്രൌഡയായ മധ്യവയസ്ക നടക്കുന്നു. കൈയിലും കഴുത്തിലുമൊക്കെ ആഭരണങ്ങള്‍ ധരിച്ച് ഒരു കുടയും ചൂടി നടക്കുന്ന അവരേതോ വലിയ വീട്ടിലെ “കൊച്ചമ്മ” ആവാം.(എന്നാണ് ഞാന്‍ വിചാരിച്ചത്). എകദേശം എന്റെ അമ്മയുടെ പ്രായം. എതിര്‍ദിശയില്‍ കൂടി പോയ ഒരു ഓട്ടോയുടെ നേരെ അവര്‍ കൈവീശി. ഓട്ടോ നിര്‍ത്തിയില്ല. അവര്‍ അവിടെ തന്നെ നിന്നതുകൊണ്ട് ഞങ്ങള്‍ക്ക് മുന്നോട്ട് പോകേണ്ടി വന്നു. ഒരു പത്തുമീറ്റര്‍ നടന്നു കാണും, അതാ ഒരു ബൈക്ക് അവരുടെ അടുത്തു വന്നു നിന്നു. ഇരുപതു വയസ്സു പ്രായമുള്ള ഒരു പയ്യന്‍ .അവരുടെ മകനെന്നാണ് ഞാന്‍ കരുതിയത്. അവര്‍ ബൈക്കില്‍ കയറി ആ ചെക്കന്റെ പിന്നില്‍ ഇരുന്നതും ആദ്യം പോയ ഓട്ടൊ അങ്ങോട്ടേയ്ക്കു വന്നു; അതില്‍ രണ്ടുപേര്‍ . അവരും ആ സ്ത്രീയും എന്തോ കൈകലാശങ്ങള്‍ കാണിച്ചെങ്കിലും പയ്യന്‍ അവരെയും കൊണ്ട് കടന്നു. പുറകെ മറ്റൊരു ബൈക്കിലായി രണ്ടു യുവാക്കളും. ഇതൊക്കെ ഏതാനും നിമിഷങ്ങള്‍ കൊണ്ട് കഴിഞ്ഞു. ഇതു കണ്ടുനിന്ന ചിലരുടെ ചിരിയിലും അര്‍ത്ഥം വച്ചുള്ള നോട്ടത്തിലും നിന്ന് അവിടെ നടന്നത് ഒരു വിലപേശലും കച്ചവടവുമാണെന്ന് അല്പസമയംകൊണ്ടെനിയ്ക്ക് മനസ്സിലായി. എന്നെ ഷോക്കേല്പിച്ചത് ആ ചെറുപ്പക്കാരുടേയും സ്ത്രീയുടെയും പ്രായവ്യത്യാസമായിരുന്നു. എന്തു ചെയ്യാന്‍ ? ഇതെല്ലാം നമ്മുടെ സമൂഹത്തിലെ യാഥാര്‍ത്ഥ്യങ്ങളാണ്. ആ സ്ത്രീയെ ഓര്‍ക്കുമ്പോഴെല്ലാം എനിയ്ക്കെന്റെ അമ്മയെ ആണ് ഓര്‍മ്മ വരുന്നത്. ആ പയ്യന്മാര്‍ക്ക് എങ്ങനെയാണ് അവരെ പ്രാപിയ്ക്കാനാവുന്നത്? തീര്‍ച്ചയായും കാമഭ്രാന്തിളകിയവന് പ്രായഭേദം ഉണ്ടാവാനിടയില്ല. അതുപോലെ വില്പനയ്ക്കായി കട തുറന്നു വച്ചവര്‍ക്ക് കസ്റ്റമറുടെ പ്രായവും നോക്കേണ്ടതില്ല. എങ്കിലും.....
സ്വന്തം അഭിമാനം ഇങ്ങനെ പണയപ്പെടുത്തേണ്ടി വരുക എന്നത് എന്തൊരു ദുരിതമാണ്? വ്യഭിചാരത്തില്‍ ഏര്‍പ്പെടുന്ന പല പുരുഷന്മാരും മനോവൈകല്യമുള്ളവര്‍ ആണ്. അവരുടെ പല വൈകൃതങ്ങള്‍ക്കും ഇവര്‍ ഇരയാകേണ്ടി വരുന്നു. പഞ്ചനക്ഷത്ര വ്യഭിചാരം ചെയ്യുന്നവര്‍ ഫൈവ്സ്റ്റാര്‍ ഫുഡ് കഴിച്ച് എ.സി.റൂമില്‍ താമസിച്ച് ആയിരങ്ങള്‍ എണ്ണിവാങ്ങി സുഖിയ്ക്കുമ്പോള്‍ ഈ പാവങ്ങള്‍ക്ക് പലപ്പോഴും കടം പറയല്‍ കൂടി സഹിയ്ക്കേണ്ടി വരും!
ഒരിയ്ക്കല്‍ ഈ ചെളിക്കുഴിയില്‍ ഇറങ്ങിയവര്‍ പിന്നെ എത്ര കുളിച്ചാലും സമൂഹം അതംഗീകരിയ്ക്കില്ല. പൊതുവെ പുരുഷന്റെ തുണയില്ലാത്ത സ്ത്രീകള്‍ സമൂഹത്തിന്റെ “പൊതു സ്വത്താ”ണെന്ന് ധരിച്ചവരാണ് പലരും. ആ സ്ത്രീകളെ എങ്ങനെയും ഇതിലേയ്ക്ക് വീഴ്ത്തിയാലേ അവര്‍ക്ക് ആശ്വാസമാകൂ.
എനിയ്ക്ക് അറിയാവുന്ന രണ്ട് മൂന്ന് ചെറുപ്പക്കാരായ വിധവകളുണ്ട്. കുട്ടികളെ ഓര്‍ത്ത് പുനര്‍വിവാഹം ചെയ്യാത്ത അവരില്‍ ചില “സാധ്യത”കള്‍ കാണുന്ന പലരുടേയും സംസാരവും ഞാന്‍ കേട്ടിട്ടുണ്ട്. ഇതിലൊരു സ്ത്രീ ഒരിയ്ക്കല്‍ ബസില്‍ നിന്നും ഇറങ്ങി നടക്കുമ്പോള്‍ കിളിയും മറ്റു ചിലരും കൂടി അടക്കം പറഞ്ഞു ചിരിയ്ക്കുന്നതു ഞാന്‍ കണ്ടു. എന്തേ അവര്‍ക്ക് ഭര്‍ത്താവില്ലെന്നു വിചാരിച്ച് മാന്യമായി ജീവിച്ചുകൂടേ! നാളെ നാം (ചെറുപ്പക്കാരായ പുരുഷന്മാര്‍ ) മരിച്ചാല്‍ നമ്മുടെ ഭാര്യമാരെയും കാത്തിരിയ്ക്കുന്നത് ഇതേ അനുഭവമല്ലേ?
ഒരു സ്ത്രീ വിധവയായാല്‍ അവള്‍ എക്കാലവും മരിച്ച ഭര്‍ത്താവിനെ മാത്രം ഓര്‍ത്ത് ദുഖിച്ച് തന്റെ ജീവിതം പാഴാക്കണമെന്നാണ് നമ്മുടെ സദാചാര സിദ്ധാന്തം. അല്ലാത്തപക്ഷം അവള്‍ സതിയനുഷ്ഠിയ്ക്കട്ടെ! എന്നാല്‍ പുരുഷന്റെ കാര്യത്തില്‍ ഇതൊന്നും ബാധകമല്ല! 
ഇത്തരം തീക്ഷ്ണമായ സാമൂഹ്യപരിസരത്തില്‍ ജീവിയ്ക്കേണ്ടി വരുന്ന ചില സ്ത്രീകള്‍ അപഥസഞ്ചാരത്തിലേയ്ക്കെറിയപ്പെടുന്നുണ്ട്. പലപ്പോഴും സമൂഹം അവളെ മറ്റൊരു മാര്‍ഗവുമില്ലാത്തവണ്ണം അവിടേയ്ക്കെത്തിയ്ക്കുകയാണ് ചെയ്യുന്നത്.
ഇന്നുതന്നെ രാവിലെ ജീവന്‍ ടി.വി.യില്‍ “ആഴ്ചവട്ടം” എന്ന പരിപാടിയില്‍ ഇത്തരമൊരു യുവതിയെ കണ്ടു. ഒരു പ്രദേശമൊന്നാകെ അവള്‍ക്കെതിരെ തിരിഞ്ഞിരിയ്ക്കുകയാണ്. അവള്‍ വ്യഭിചാരിണിയാണ്..അവളെ കല്ലെറിയുക! സ്ത്രീകള്‍ തന്നെയാണ് മുന്‍‌പന്തിയില്‍ . നാട്ടുകാരൊന്നാകെ ഊരുവിലക്കിയിരിയ്ക്കുന്നു! രണ്ട് കൊച്ചു പെണ്‍‌മക്കള്‍ . ഇന്നവള്‍ മര്‍ദ്ദനമേറ്റ് ആശുപത്രിക്കിടക്കയിലാണ്. മറ്റുള്ളവരുടെ കാരുണ്യം കൊണ്ട് കിട്ടുന്ന ഒരു പാത്രം കഞ്ഞി കണ്ണീരുപ്പു ചേര്‍ത്ത് അവള്‍ കുടിയ്ക്കുമ്പോള്‍ നിസ്സഹായരായ ആ കുട്ടികള്‍ തുണയിരിയ്ക്കുന്നു.  ഇത്തരമൊരു സാഹചര്യത്തില്‍ അവളെ സഹായിയ്ക്കാന്‍ മുന്നിട്ടിറങ്ങുന്ന പുരുഷന്‍ അവളുടെ “പതിവുകാരനായി” വ്യാഖ്യാനിയ്ക്കപെടാം! മനുഷ്യത്വമില്ലാത്ത സദാചാരം എന്തിനാണ്?
യൌവനം വറ്റിത്തുടങ്ങുമ്പോഴാണ് ഈ സ്ത്രീകള്‍ ഏറ്റവും പ്രതിസന്ധി നേരിടുക. എവിടെയും പരിഹാസവും തൊട്ടുകൂടായ്മയുമാകും ഇവരെ കാത്തിരിയ്ക്കുക. പലപ്പോഴും മക്കള്‍ ശത്രുക്കളായിട്ടുണ്ടാവും; തങ്ങളെ പോറ്റാന്‍ കൂടിയാണ് അമ്മ ഈ വേഷം കെട്ടിയത് എന്നോര്‍ക്കാതെ.
നാട്ടില്‍ “പേരുദോഷ“മുള്ള ഒരു കുടുംബം. അവിടെ പെണ്മക്കള്‍ ആറാണ്! വയസ്സായ അപ്പനുമമ്മയും. ഇളയ മൂന്നു സ്ത്രീകള്‍ പണിയ്ക്കു പോകാറുണ്ട്. എന്തായാലും ആ കുടുംബത്തോട് ആരും സഹകരിയ്ക്കില്ല. ആ സ്ത്രീകള്‍ മൊത്തം “പെഴ”യാണെന്നാണ് നാട്ടുസംസാരം. ചെറുപ്പം മുതലേ ഞാന്‍ ഇവരെ പലരെയും കണ്ടിട്ടുണ്ടെങ്കിലും ഒന്നും സംസാരിച്ചിട്ടില്ല. എന്നു മാത്രമല്ല അവര്‍ ചിലപ്പോള്‍ എന്നെ നോക്കി ചിരിച്ചപ്പോള്‍ അലോസരത്തോടെ മുഖം ചുളിച്ചിട്ടുണ്ട് . അവരെ നോക്കി തിരിച്ച് ചിരിയ്ക്കുന്നതൊക്കെ വലിയ മോശമായിട്ടാണ് അന്നു തോന്നിയത്. ഇന്നവര്‍ വയസായി എല്ലും തോലുമായ പേക്കോലങ്ങളാണ്. അവരെ ആരു ശ്രദ്ധിക്കാന്‍ ? അതുകൊണ്ട് തന്നെ അപവാദവുമില്ല!
ഞാനാദ്യം പറഞ്ഞ സരിത ചേച്ചി ഇപ്പോള്‍ റോഡ് പണിയ്ക്കും തൊഴിലുറപ്പു പണിയ്ക്കും പോകുകയാണ്. ഈയടുത്തകാലത്ത് ഞാന്‍ കണ്ടു, ഇരുമ്പുചട്ടിയില്‍ മെറ്റല്‍ നിറച്ച് തലയിലേറ്റി വേഗം നടക്കുന്ന അവരെ. മുഖമാകെ വിയര്‍പ്പായിരുന്നെങ്കിലും ആ മുക്കുത്തി ഇപ്പോഴുമുണ്ട്. അതിന്റെ തിളക്കവും കുറഞ്ഞിട്ടില്ല. അവരുടെ മകള്‍ പ്ലസ് ടൂവിനു ശേഷം എവിടെയോ പഠിയ്ക്കുന്നു. ജീവിതവഴിയില്‍ അവരിന്നും ഒറ്റയ്ക്കാണ്.
സ്ത്രീകളോടുള്ള നമ്മുടെ മനോഭാവത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തേണ്ട കാലമായില്ലേ? ഞാനുദ്ദേശിയ്ക്കുന്നത് ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ, സാഹചര്യങ്ങള്‍ അപഥസഞ്ചാരത്തിലേയ്ക്കെത്തിച്ച നമ്മുടെ സഹോദരിമാരെക്കുറിച്ചാണ്. പലപ്പോഴും മറ്റൊരു വഴി തെളിഞ്ഞാല്‍ ഇത്തരം വഴികളില്‍ നിന്നും മാറിനടക്കുന്നവരാണ് അവര്‍ . വിധിയുടെ താഡനത്താല്‍ വിധവകളായ യുവതികളെ വെറുതെ വിട്ടുകൂടെ? എന്തിനാണ് അവരെ കാമക്കണ്ണുകൊണ്ട് മാത്രം നോക്കുന്നത്? തങ്ങള്‍ക്ക് വഴങ്ങാത്തവരെ അഭിസാരികകളായി ചിത്രീകരിയ്ക്കുന്നത് സ്ത്രീത്വത്തോടും മനുഷ്യത്വത്തോടുമുള്ള പൊറുക്കാനാവാത്ത തെറ്റല്ലേ?
മെയ്ദിനം തങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് തെരുവിലിറങ്ങി ലോകത്തോട് വിളിച്ചു പറയേണ്ടിവരുന്ന  ആ സഹോദരിമാരുടെ ദൈന്യത നമ്മുടെ മനസ്സില്‍ നിന്ന് മായാതിരിയ്ക്കട്ടെ. തങ്ങളെയും മനുഷ്യരെന്നംഗീകരിയ്ക്കണേ എന്ന അപേക്ഷയാണ് ആ ദൈന്യതയുടെ പിന്നില്‍ . അവര്‍ക്ക് വേണ്ടി ഒരു തുള്ളി കണ്ണീര്‍ ഞാനെന്റെ കണ്ണുകളില്‍ സൂക്ഷിച്ചിട്ടുണ്ട്!

Saturday 1 May 2010

കേ.കോ.ലയനവും സഭയുടെ ലാക്കും

എന്റെ നാടായ രയറോം “ടൌണ്‍ ” എന്നു പറഞ്ഞാല്‍ ഏതാനും ചില കടകളും മൂന്ന് ചായക്കടകളും നാലഞ്ച് പഴയ കെട്ടിടങ്ങളുമാണ്. ഈ പഴയ കെട്ടിടങ്ങളുടെ ചുമരുകള്‍ പലതും “ചരിത്ര”പ്രധാന്യമുള്ളവയാണ്. അതായത് രയറൊത്തെ രാഷ്ട്രീയ ചരിത്രം ഈ ചുമരുകളില്‍ ഇന്നും മായാതെ നില്‍ക്കുന്നുണ്ട്! (സോറി, ചിലതൊക്കെ പൊളിച്ചുമാറ്റപ്പെട്ടു; ഈയടുത്ത കാലത്ത്.) ഒരു ചുമരില്‍ കാണാം “തിരഞ്ഞെടുപ്പ് ബഹിഷ്കരിയ്ക്കുക! അത് ജനങ്ങളെ കബളിപ്പിയ്ക്കാനുള്ള ഭരണ വര്‍ഗത്തിന്റെ തട്ടിപ്പാണ്!” പഴയ നക്സല്‍ രാഷ്ട്രീയത്തിന്റെ ബാക്കിപത്രം.(ഇതെഴുതിയ മഹാന്മാര്‍ പിന്നീട് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു എന്നുള്ളത് വേറൊരു കഥ!) മറ്റൊരു ചുമരില്‍ ഇന്ദിരാജിയെ വിജയിപ്പിയ്ക്കാനുള്ള ആഹ്വാനം. പശുവിനെയും കിടാ‍വിനെയും വരച്ചുവച്ചിട്ടുണ്ട്. ഇനിയൊരിടത്ത് നല്ലൊരു കുതിരയെ വരച്ചിട്ട് “ശ്രീമാന്‍ ചാക്കോ പനവേലി“യെ ( ശരിയായ പേരല്ല) വിജയിപ്പിയ്ക്കാനുള്ള ആഹ്വാനം. ചുരുങ്ങിയത് മുപ്പത് കൊല്ലമെങ്കിലും പഴക്കമുണ്ടാകും അതിന്‍. ഇത് കേരളകോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റേതാണ് .കൂടാതെ സി.പി.എം. മുസ്ലീം ലീഗ്, ബി.ജെ.പി. എന്നിവരുടെ ചുമരെഴുത്തുകളും ഉണ്ടെങ്കിലും അവയൊന്നും അത്ര പഴയവയല്ല.
മധ്യതിരുവിതാംകൂറില്‍ നിന്ന്‍ അറുപതുകളിലും എഴുപതുകളിലും ഉണ്ടായ കുടിയേറ്റത്തോടൊപ്പമാണ് ബഹുകക്ഷി രാഷ്ട്രീയം ഞങ്ങളുടെ കൊച്ചുനാട്ടില്‍ എത്തിയത്. തിരുവിതാംകൂര്‍ ക്രിസ്ത്യാനികള്‍ അഥവാ ചേട്ടന്മാരുടെ സ്വന്തം കക്ഷിയായ കേരളകോണ്‍ഗ്രസ് ആയിരുന്നു ഒരു ഘട്ടത്തില്‍ ഇവിടുത്തെ പ്രബലകക്ഷി. അതിന്റെ ഒരു പ്രധാന നേതാവാണ് ഇപ്പറഞ്ഞ ചാക്കോ പനവേലി. ഖദറില്‍ പൊതിഞ്ഞ വലിയൊരു വയറാണ് ആദ്യം കണ്ണില്‍‌പെടുക. പിന്നെ കക്ഷത്തിലെ കറുത്ത ബാഗ്.  കേരളകോണ്‍ഗ്രസുകളുടെ ഓരോ പിളര്‍പ്പിലും ലയനത്തിലും ഇദ്ദേഹവും തഥനുസൃതമായി മാറിക്കൊണ്ടിരിയ്ക്കും. ഇപ്പോള്‍ ഉണ്ടായ അവസാന പിളര്‍പ്പിലും ലയനത്തിലും അദ്ദേഹവും ഉള്‍പ്പെടാനാണു സാധ്യത.
എവിടെയും ഇടിച്ചുകയറാനുള്ള കഴിവ്, മുഖത്തുനോക്കി തെറി വിളിച്ചാലും ചിരിച്ചുകൊണ്ട് നില്‍ക്കാനുള്ള അപാരമായ കഴിവ്‌, അന്നന്നത്തെ സാഹചര്യമനുസരിച്ച് നിലപാട് മാറ്റാനും അതിനെ ന്യായീകരിയ്ക്കാനുമുള്ള കഴിവ് ഇവയൊക്കെയാണ് ഇദ്ദേഹത്തിന്റെ രാഷ്ട്രീയയോഗ്യതകള്‍ . സത്യത്തില്‍ ഇദ്ദേഹം ഇന്നത്തെ പ്രായോഗിക രാഷ്ട്രീയത്തിന്റെ ഉത്തമപ്രതിനിധിയാണ്.
ഇക്കഴിഞ്ഞ ദിവസം കേരളകോണ്‍ഗ്രസ് രാഷ്ടീയത്തിലുണ്ടായ മാറ്റം മറിച്ചിലുകള്‍ ഏതൊരു രാഷ്ട്രീയവിദ്യാര്‍ത്ഥിയുടെയും ശ്രദ്ധയെ ആകര്‍ഷിയ്ക്കേണ്ടതാണ്. പ്രത്യേകമായ ഒരു കാരണവും പറയാനില്ലാതെ ഭരണമുന്നണിയിലുണ്ടായിരുന്ന ഒരു കക്ഷി മുന്നണി ഉപേക്ഷിച്ച് മറ്റൊരു മുന്നണിയിലെ ഒരു കക്ഷിയില്‍ ലയിയ്ക്കുന്നതായി പ്രഖ്യാപിയ്ക്കുക! ഇതില്‍ തീര്‍ച്ചയായും പ്രായോഗിക രാഷ്ട്രീയ ലാഭത്തേക്കാള്‍ പ്രധാനമായ ചില അടിയൊഴുക്കുകള്‍ ഉണ്ട്.
കേരളത്തെ ഭൂമിശാസ്ത്രപരമായി മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ തിരിയ്ക്കാം. വടക്കേമലബാര്‍ , തെക്കേമലബാര്‍ , മധ്യതിരുവിതാകൂര്‍ , തിരുവിതാംകൂര്‍ എന്നിങ്ങനെ രാഷ്ട്രീയപരമായും തിരിയ്ക്കാം. ജനങ്ങള്‍ സാമുദായികമായി ഹൈന്ദവര്‍ , ക്രൈസ്തവര്‍ , മുസ്ലീങ്ങള്‍ എന്നിങ്ങനെ ചെറിയ ഏറ്റക്കുറച്ചിലോടെ തുല്യമായി വിഭജിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ക്രൈസ്തവര്‍ തിരുവിതാംകൂറിലും മുസ്ലീങ്ങള്‍ മലബാ‍റിലും ഭൂരിപക്ഷമാണ്. ഹൈന്ദവര്‍ ഏറെക്കുറെ എല്ലാമേഖലയിലും ഒരേപോലെ കാണപ്പെടുന്നു.
സാമ്പത്തികമായി നോക്കിയാല്‍ സമ്പന്നര്‍ , ദരിദ്രര്‍ , ഇടത്തരക്കാര്‍ എന്നിങ്ങനെ മൂന്നായി തിരിയ്ക്കാം. മറ്റെങ്ങുമില്ലാത്തവിധം ഇടത്തരക്കാരാണ് കേരളത്തില്‍ കൂടുതല്‍ . സമ്പന്നരുടെ എണ്ണം നോക്കിയാല്‍ ക്രൈസ്തവര്‍ ആയിരിയ്ക്കും മുന്‍പില്‍ . തുടര്‍ന്ന്  ഹൈന്ദവരും മുസ്ലീങ്ങളും.  ഇടത്തരക്കാരുടെ കാര്യത്തിലും ഇതു ശരിയായിരിയ്ക്കും. ദരിദ്രരുടെ കാര്യത്തില്‍ ഹൈന്ദവര്‍ക്കും മുസ്ലീങ്ങള്‍ക്കും പിറകിലാണ് ക്രൈസ്തവര്‍ . ആധുനിക കാര്‍ഷികരീതികളിലൂടെയും റബര്‍ കൃഷിയിലൂടെയും ബിസിനസ്സിലൂടെയും ആണ് ക്രൈസ്തവര്‍ ഉന്നത നിലയിലെത്തിയത്. കൂടാതെ ആധുനിക വിദ്യാഭ്യാസം നേടി വിദേശത്തും മറ്റും നല്ല ജോലി സമ്പാദിയ്ക്കാനും ഉയര്‍ന്ന വരുമാനം ഉണ്ടാക്കാനും ക്രൈസ്തവര്‍ക്ക് സാധിച്ചു.
കാര്‍ഷികരംഗത്തെ മുന്‍‌കൈ പുതിയ കാര്‍ഷികമേഖലകള്‍ തേടാനും അങ്ങനെ മലയോരമേഖലകളിലേയ്ക്ക് കുടിയേറാനും അവരെ പ്രേരിപ്പിച്ചു.
ഇനി കക്ഷിരാഷ്ട്രീയാടിസ്ഥാനത്തില്‍ നോക്കിയാല്‍ ഏറ്റവും വലിയ കക്ഷിയായ മാര്‍ക്സിസ്റ്റ് പാര്‍ടിയ്ക്ക് 30%-35% വരെ ജനങ്ങളില്‍ സ്വാധീനമുണ്ട്.   കോണ്‍ഗ്രസിന് 25%-30% വരെയും. മുസ്ലീം ലീഗ്, ബി.ജെ.പി. കേരളാകോണ്‍ഗ്രസുകള്‍ ഇവയോരോന്നിലും 10%-ല്‍ താഴെ സ്വാധീനമുള്ളവയാണ്. ബി.ജെ.പി. ഒഴികെയുള്ളവര്‍ രണ്ടു മുന്നണിയിലായി വേര്‍തിരിഞ്ഞു നില്‍ക്കുന്നു. ഓരോ മുന്നണിയ്ക്കും 40%-45% വരെ സ്വാധീനമുണ്ടാകും. ഇവയില്‍ വരുന്ന നേരിയ വ്യത്യാസം ഓരോ തെരെഞ്ഞെടുപ്പിലും ജയപരാജയങ്ങള്‍ നിര്‍ണയിയ്ക്കുന്നു. സാമുദായിക-കക്ഷിരാഷ്ട്രീയ ബന്ധം പരിശോധിച്ചാല്‍ , ഹൈന്ദവരില്‍ ഭൂരിപക്ഷവും മാര്‍ക്സിസ്റ്റ് പാര്‍ട്ടി നയിയ്ക്കുന്ന ഇടതുമുന്നണിയോടൊപ്പമെന്നു കാണാം. ക്രൈസ്തവരില്‍ ബഹുഭൂരിപക്ഷവും കോണ്‍ഗ്രസ്, കേരളാകോണ്‍ഗ്രസ് എന്നീ പാര്‍ടികളിലായി അണിചേര്‍ന്നിരിയ്ക്കുന്നു. അതില്‍ തന്നെ മധ്യതിരുവിതാംകൂര്‍ കത്തോലിക്കര്‍ അധികവും കേരളകോണ്‍ഗ്രസിനോട് ആഭിമുഖ്യം പുലര്‍ത്തുന്നു.
മുസ്ലീംങ്ങള്‍ സ്വഭാവികമായും ലീഗിലും മറ്റു ചില സാമുദായിക സംഘടനകളിലുമായി നിലകൊള്ളുന്നു. ഹിന്ദുക്കളില്‍ ഒരു ന്യൂനപക്ഷം ബി.ജെ.പി.യിലുമുണ്ട്. ബാക്കിയുള്ളവര്‍ പല പാര്‍ടികളിലായി ചിതറിക്കിടക്കുന്നു.
ഇതാണ് കേരളത്തിന്റെ ഒരു സാമാന്യ ചിത്രം.
ഇന്ത്യയില്‍ ക്രൈസ്തവസഭകള്‍ക്ക് എറ്റവും സ്വാധീനമുള്ളത് ഈ കേരളത്തിലാണ്. സാമൂഹ്യമായും സാമ്പത്തികമായും അതിശക്തരാണ് അവര്‍ . (ഒരു കാര്യം  വ്യക്തമാക്കേണ്ടതുണ്ട്. ക്രൈസ്തവരുടേയും ക്രൈസ്തവസഭകളുടേയും ഒരേ സ്വഭാവമല്ല.വ്യക്തികള്‍ എന്ന നിലയില്‍ നല്ല സാമൂഹ്യബോധമുള്ളവരും പുരോഗമന ചിന്തയുള്ളവരും സഹിഷ്ണുതയുള്ളവരുമാണ് കേരളത്തിലെ ക്രൈസ്തവര്‍ .എന്നാല്‍ സഭകള്‍ കോര്‍പറേറ്റ് സ്വഭാവമുള്ളവരും യാഥാസ്ഥിതിക സ്വഭാവമുള്ളവയുമാണ്‍. സഭ ഒരു ജനാധിപത്യ സ്ഥാപനമല്ല എന്നുള്ളതാണ് ഇതിനു കാരണം). 
  വിദ്യാഭ്യാസരംഗത്തെ പുതിയപ്രവണതയായ സ്വാശ്രയ കോഴ്സുകള്‍  നടത്തുന്ന ധാരാളം സ്ഥാപനങ്ങള്‍ സഭകള്‍ക്കുണ്ട്. ഇവയ്ക്കൊരു നിയന്ത്രണം കൊണ്ടുവരാനുള്ള വിഫലശ്രമം ഇടതുസര്‍ക്കാര്‍ നടത്തി.കോടതിയുടെ സഹായത്തോടെ സഭ തല്‍ക്കാലം വിജയിച്ചെങ്കിലും അവരുടെ സല്‍പ്പേരിന് വലിയ കളങ്കമേറ്റു. കൂടാതെ കോടതി ചിലവിനും മറ്റും വലിയൊരു ബാധ്യതയും നേരിടേണ്ടി വന്നു.
ഇനി പുതിയൊരു വലതുപക്ഷ സര്‍ക്കാര്‍ വന്നാല്‍ ആ സര്‍ക്കാരില്‍ നിര്‍ണായക സ്വാ‍ധീനം ഉണ്ടാകണമെന്ന താല്പര്യം സഭയ്ക്കുണ്ട്.ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ സഭയ്ക്ക് നിയന്ത്രിയ്ക്കാനാവുക കേരളകോണ്‍ഗ്രസിനെയാണ്. അതുകൊണ്ട് തന്നെ കേരളകോണ്‍ഗ്രസുകള്‍ ഒന്നാവണമെന്ന താല്പര്യം സഭയ്ക്കുണ്ടായി. അതിനായി പലതട്ടിലുമുള്ള ചില പുരോഹിതരുടെ നിരന്തരപരിശ്രമത്തിന്റെ ശുഭപര്യവസാനമാണ് ഇക്കഴിഞ്ഞ ദിവസം നാം കണ്ടത്.
 തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് വിദ്യാഭ്യാസമേഖലയെ നിയന്ത്രിയ്ക്കുക എന്ന വിശാലമായ ലക്ഷ്യമാണ് ക്രൈസ്തവ സഭകളുടേത്. വരും കാലത്തെ എറ്റവും  ലാഭമുള്ള നിക്ഷേപമേഖല വിദ്യാഭ്യാസരംഗമായിരിയ്ക്കും. ഇതോടൊപ്പം  പുതുതലമുറയിലേയ്ക്കുള്ള സഭയുടെ ആശയപ്രചരണവും സാധിയ്ക്കും.
ഇതിനു സമാന്തരമായി ഇതര മതവിഭാഗങ്ങളിലും ധ്രുവീകരണമുണ്ടാകുന്നുണ്ട്. ജമാ അത്തെ ഇസ്ലാമി, എന്‍ .എസ്.എസ്, എസ്.എന്‍ .ഡി.പി എന്നിവയും ഇതേ ലക്ഷ്യത്തോടെ രംഗത്തുണ്ടെങ്കിലും ക്രൈസ്തവ സഭകളെ അപേക്ഷിച്ച് അവര്‍ തീരെ ദുര്‍ബലരാണ്. അതില്‍ തന്നെ എന്‍ .എസ്.എസ് പോലുള്ള സവര്‍ണസംഘടനകള്‍ പലപ്പോഴും സഭകള്‍ക്ക് അനുകൂലമായേ നില്‍ക്കൂ. കോണ്‍ഗ്രസിലും മറ്റും അവര്‍ക്കുള്ള സ്വാധീനവും കോണ്‍ഗ്രസിലും കേ.കോണ്‍ഗ്രസിലുമുള്ള സഭയുടെ സ്വാധീനവും അവയുടെ മുന്നണി ബന്ധവുമെല്ലാം ഇതോടു ചേര്‍ത്തു വായിയ്ക്കുക.
നമ്മുടെ മാധ്യമരംഗത്തെ വലതുപക്ഷവല്‍ക്കരണം ഏറെക്കുറെ പൂര്‍ത്തിയായിരിയ്ക്കുന്നു. (ഈ വിഷയം ഒരു പ്രത്യേക പോസ്റ്റായി ചര്‍ച്ച ചെയ്യുന്നതാണ് നല്ലതെന്നു തോന്നുന്നു.)
കേരളത്തിന്റെ പൊതുസ്വഭാവമനുസരിച്ച് ഇനി വരാന്‍ പോകുന്നത് വലതുമുന്നണി ഭരണമാണ്. കോണ്‍ഗ്രസിലും കേരളകോണ്‍ഗ്രസിലുമുള്ള നിര്‍ണായകസ്വാധീനത്തോടെ സഭ കേരളത്തിലെ വലിയൊരു അധീശ ശക്തിയാവാന്‍ പോകുകയാണ്. സവര്‍ണശക്തിയായ എന്‍ .എസ്.എസിനെ പ്രീണിപ്പിച്ച് ഒപ്പം നിര്‍ത്താന്‍ സഭയ്ക്കു കഴിയും. പിന്നോക്കവിഭാഗങ്ങളെ ഏകോപിപ്പിയ്ക്കേണ്ട എസ്.എന്‍ .ഡി.പി ഏതാനും സമ്പന്നന്മാരുടെ ചക്കളത്തിപ്പോരാട്ടത്തിനുള്ള വേദിയായി അധ:പതിച്ചു കഴിഞ്ഞു. മറ്റു പിന്നോക്കസംഘടനകളാകട്ടെ കാര്യമായ നേതൃത്വമോ പ്രവര്‍ത്തനങ്ങളോ ഇല്ലാതെ പ്രസ്താവനകളില്‍ മാത്രം ജീവിയ്ക്കുന്നവയും.
മുസ്ലീം സംഘടനകള്‍ക്ക് തങ്ങളുടെ തൊഴുത്തില്‍കുത്ത് കഴിഞ്ഞിട്ട് ഒന്നിനും നേരമില്ല. സമുദായത്തിലെ ആചാരങ്ങളിലെ വ്യത്യാസങ്ങളെക്കുറിച്ച് സംവാദം നടത്തി കാലം കഴിയ്ക്കുകയാണ് അവര്‍ . ഏതാനും ചിലരുടെ താല്പര്യ സംരക്ഷണത്തില്‍ കവിഞ്ഞ് മറ്റു ലക്ഷ്യങ്ങളൊന്നുമില്ലാത്ത ലീഗിനും കാലത്തിന്റെ ചുമരെഴുത്ത് വായിയ്ക്കാനാവുന്നില്ല.
നമ്മുടെ വിദ്യാഭ്യാസമേഖലയിലുണ്ടാവുന്ന അരാഷ്ട്രീയവല്‍ക്കരണം ഭാവിയില്‍ വലിയ ദോഷമായിരിയ്ക്കും ചെയ്യുക. ചെറുപ്രായത്തിലെ ജാതി,മത ചിന്തകളുടേയും അരാജകത്വത്തിന്റെയും പിടിയിലാവും നമ്മുടെ വരും തലമുറ.(ഇപ്പോള്‍ തന്നെ കുറെയൊക്കെ അങ്ങനെയായിക്കഴിഞ്ഞു.) യാതൊരു സാമൂഹ്യബോധവുമില്ലാത്ത ഈ തലമുറയായിരിയ്ക്കും ഭാവിയിലെ ഡോക്ടര്‍മാരും വക്കീല്‍ മാരും എഞ്ചിനീയര്‍മാരും ഭരണകര്‍ത്താക്കളും. ആ  കാലത്ത് മനുഷ്യന്‍ മനുഷ്യനെ “കൊന്നു“ തിന്നും. മറ്റുള്ളവരുടെ രക്തം കുടിച്ച് അവന്‍ ചീര്‍ക്കും. ആര്‍ക്കും ആരോടും ബാധ്യതയില്ലാത്ത  സ്വാര്‍ത്ഥതയുടെ ആ വിളയാട്ടു കാലത്തിന്റെ സൃഷ്ടിയ്ക്കായുള്ള ഉഴുതുമറിയ്ക്കലാണ് ഇപ്പോള്‍ നടക്കുന്നത്.
കണ്ണുള്ളവര്‍ കാണട്ടെ, ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.