പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Monday 25 April 2011

കുമരകത്തൊരു ഒഴിവുകാലം. - 2

പിന്നെയും തോട്ടുവക്കിലൂടെ മുമ്പോട്ട് പോയി. തോടിന് മനം മയക്കുന്ന ഭംഗിയാണിവിടെ . വയലറ്റു നിറമുള്ള ചെറിയ ആമ്പല്‍ പൂക്കളുടെ ധാരാളിത്തം‍. ഇരുകരകളിലും തുളുമ്പി നില്‍ക്കുന്ന ഹരിതശോഭ. ജലപരപ്പില്‍ അതു പതിന്മടങ്ങായി പ്രതിഫലിയ്ക്കുന്നു. കലര്‍പ്പില്ലാത്ത പ്രകൃതി സൌന്ദര്യമാണല്ലോ ചുറ്റും. അറേബ്യന്‍ മരുഭൂമിയുടെ ഊഷരതയില്‍ വാടിക്കരിഞ്ഞ, ഉള്ളിലെ ഉറവുകള്‍ക്ക് മുളപൊട്ടിയതു പോലെ.

അല്പമകലെ വലിയൊരു നെല്‍ക്കളം കണ്ടു. നെടുനീളത്തില്‍ കൂട്ടിയിട്ട നെല്ല്. അവിടെയും ചാക്കില്‍കെട്ടലും
തൂക്കമെടുക്കലും തകൃതിയായി നടക്കുന്നു.  അല്പനേരം അവരോടൊത്തു ചിലവഴിച്ചിട്ട് ഞങ്ങള്‍ വീണ്ടും നടന്നു. അപ്പോള്‍ കൊയ്ത്തുയന്ത്രത്തിന്റെ മുരളല്‍. അടുത്തെവിടെയോ ആണെന്നു തോന്നുന്നു. ഇതേവരെ ഈ സാധനം കണ്ടിട്ടില്ല. കാണാനുള്ള ഉത്സാഹത്തോടെ ഞങ്ങള്‍ മുന്നോട്ട് വേഗം നടന്നു.



അതാ, തൊട്ടുമുന്‍പിലെ വയലില്‍ രണ്ട് യന്ത്രങ്ങള്‍ തകൃതിയായി കൊയ്യുന്നു. നല്ല രസമുണ്ട് അവയുടെ പണി കാണാന്‍. വിളഞ്ഞു പാകമായ നെല്ലിന്‍‌കൂട്ടത്തിലേയ്ക്ക് കയറിയൊരു പോക്കാണ്, മുന്‍പിലെ കതിരെല്ലാം കൊയ്ത് തന്റെ വയറ്റിലേയ്ക്കിട്ടുകൊണ്ട്. അപ്പോള്‍ തന്നെ “മെതി“യും കഴിയും. ബാക്കിയാവുന്ന വൈക്കോല്‍ പുറകില്‍ നിരനിരയായി നിക്ഷേപിച്ചിരിയ്ക്കുന്നു. ഒരാള്‍ അത് കെട്ടാക്കി ഒതുക്കി വയ്ക്കുന്നുണ്ട്. വയര്‍ നിറഞ്ഞതോടെ യന്ത്രം വരമ്പിനടുത്തെയ്ക്കു വന്നു. അവിടെ വിരിച്ചിട്ടിരുന്ന ടാര്‍പ്പായയിലേയ്ക്ക് നെല്ല് ചൊരിഞ്ഞു, പതിരെല്ലാം പാറ്റിക്കളഞ്ഞ്. ഒരേക്കര്‍ വയല്‍ കൊയ്യാന്‍ ഒരുമണിക്കൂറില്‍ താഴെ സമയം മതി. എന്റെ ചെറുപ്പത്തില്‍, കൊയ്തും മെതിയും പതിരുപാറ്റലുമൊക്കെ ഓരോ ആഘോഷങ്ങളായിരുന്നു. ഒരേക്കര്‍ വയലില്‍ നിന്നുള്ള നെല്ല് കൊയ്തുമെതിച്ച് പതിരുപാറ്റിയെടുക്കാന്‍ മൂന്നു ദിവസമെങ്കിലും വേണമായിരുന്നു. അതെല്ലാം ഓര്‍മ്മച്ചിത്രങ്ങളായി മനസ്സില്‍ സൂക്ഷിച്ചിട്ടു ഞാന്‍.



വെയില്‍ അല്പം മൂത്തു. വിശാലമായ ആ വയല്‍ക്കാഴ്ചയില്‍ നിന്നു  കണ്ണുകളെ ബലമായി പറിച്ചെടുത്ത് ഞങ്ങള്‍ തിരികെ പോന്നു. നെല്‍ക്കളങ്ങളില്‍ അപ്പോഴും പണി തകൃതിയായി നടക്കുന്നുണ്ട്. ഒരു രഹസ്യം പറയാം. എന്റെ അച്ഛന്‍ ഇവിടെ അരയേക്കര്‍ വയല്‍ മേടിച്ചിട്ടുണ്ട്. അതിന്റെ മേല്‍നോട്ടമെല്ലാം കുഞ്ഞമ്മയെ ഏല്‍പ്പിച്ചിരിയ്ക്കുകയാണ്. മലബാറില്‍ നിന്നും ഇവിടെ വന്ന് എന്തിന് വയല്‍ മേടിച്ചു എന്നു  ചോദിച്ചാല്‍, “നിനക്കതു മനസ്സിലാകില്ല” എന്നു മാത്രമേ അദ്ദേഹത്തിനു മറുപടിയുള്ളു. മാസത്തില്‍ ഒരിയ്ക്കലെങ്കിലും കൃഷികാര്യങ്ങള്‍ക്കായി ഇവിടെ വരും. വരുമാനക്കണക്കു നോക്കിയാല്‍ നഷ്ടം മാത്രമെങ്കിലും അദ്ദേഹം അതു കൈവിടാന്‍ ഒരുക്കമല്ല.

വീട്ടിലെത്തിയപ്പോള്‍ കുഞ്ഞമ്മ എങ്ങോ പോകാന്‍ തയ്യാറായി നില്‍ക്കുന്നു. കുമരകം ജെട്ടിയിലേയ്ക്കാണത്രെ. അവിടെ നല്ല ഒന്നാന്തരം മീന്‍ കിട്ടും. അപ്പോഴാണ് ഞാന്‍ എന്റെ ഒരാഗ്രഹം പറഞ്ഞത്. വീടിന്റെ അടുത്തു തന്നെ ഒരു കള്ളുഷാപ്പുണ്ട്. കുമരകമാണെങ്കില്‍ ചെത്തുകള്ളിന് പ്രശസ്തവും. ഇവിടെ വന്നിട്ട് അതിലല്പം രുചിയ്ക്കാതിരിയ്ക്കുന്നതെങ്ങനെ? ആഗ്രഹം കേട്ടപ്പോള്‍ കുഞ്ഞമ്മ ഒരു സ്റ്റീല്‍ കലം കൂടി കൈയിലെടുത്തു. ഉണ്ണിയെയും കൂട്ടിനു വിളിച്ചു. പോയി അല്പസമയത്തിനകം ഉണ്ണി കലത്തില്‍ കള്ളുമായി വന്നു. ഒപ്പം നല്ല കക്കയിറച്ചി ഉലര്‍ത്തിയതും. നല്ല മധുരക്കള്ളായിരുന്നു. കക്കായിറച്ചിക്ക് അപാര സ്വാദും.
രണ്ടിനം മീനും കക്കായിറച്ചിയുമായിട്ടാണ് കുഞ്ഞമ്മ കുമരകത്തു നിന്നും വന്നത്. നല്ല ഫ്രെഷ് മീന്‍. പിന്നെ പച്ചക്കപ്പയും. പെണ്ണുങ്ങള്‍ അടുക്കളയില്‍ കയറിയപ്പോള്‍ ഞാനും മക്കളും തോട്ടിലേയ്ക്കു ചൂണ്ടയുമായി വീണ്ടും ഇറങ്ങി.

വൈകുന്നേരമായപ്പോള്‍ കുമരകം ടൂറിസ്റ്റ് കോപ്ലക്സ് വരെ ഒന്നു പോയാലോ എന്നാലോചനയായി. എല്ലാം ഒന്നു കണ്ടു വച്ചേക്കാം. എന്നിട്ട് നാളെ വിശദമായി കാണണം. മക്കള്‍ക്കും മിനിയ്ക്കും ആ തീരുമാനം ഏറ്റവും സമ്മതമായിരുന്നു. ഉടന്‍ ഞങ്ങള്‍ പുറപ്പെട്ടു.

ചെങ്ങളത്തു നിന്നും കുമരകം ടൂറിസ്റ്റ് കോമ്പ്ലക്സിലേയ്ക്ക് കഷ്ടിച്ച് മൂന്നു കിലോമീറ്ററേ ഉള്ളു. ഈ സ്ഥലത്തിന്റെ ശരിയായ പേര് “കവണാറ്റിന്‍‌കര“ എന്നാണ്.  ഞങ്ങള്‍ അവിടെയെത്തുമ്പോള്‍ ഏകദേശം അഞ്ചുമണിയായി. ബസ് സ്റ്റോപ്പില്‍ നിന്നു നോക്കിയാല്‍ കെ.റ്റി.ഡി.സി.യുടെ ഒരു ബീയര്‍ പാര്‍ലര്‍ അല്ലാതെ കാര്യമായൊന്നും കാണാനില്ല. എന്നാല്‍ നൂറുമീറ്റര്‍ മുന്നോട്ട് ചെന്നപ്പോള്‍ കവണാറ് അല്ലെങ്കില്‍ മീനച്ചിലാറിന്റെ തീരമായി. അവിടത്തെ കാഴ്ച അവര്‍ണനീയം! 



തീരത്തോട് ചേര്‍ന്ന് പലയിടത്തായി വലിയ ഹൌസ് ബോട്ടുകള്‍. പഴയ തറവാട്ടുവീടുകള്‍ വള്ളത്തിന്മേല്‍ എടുത്തു വച്ചതു പോലെയുണ്ട്. കൂടാതെ ഇടത്തരം  ബോട്ടുകളും ചെറുവള്ളങ്ങളും ധാരാളം. വള്ളങ്ങളില്‍ ഇരിപ്പിടവും മേലാപ്പും ഘടിപ്പിച്ചിട്ടുണ്ട്.  വൈകുന്നേരമായതിനാല്‍ ഇന്നത്തെ ജലയാത്ര കഴിഞ്ഞ് വിശ്രമിയ്ക്കുകയാണവ. അവയെ അല്പ നേരം നോക്കിക്കണ്ടിട്ട്, ആറ്റിന്‍ തീരത്തുള്ള ചെറിയ റോഡു വഴി ഞങ്ങള്‍ നടന്നു. അപ്പോഴാണ് ഒരു കൂറ്റന്‍ പ്ലാസ്റ്റിക്ക്ജലസംഭരണി കണ്ടത്. അതിലെഴുതിയിരിയ്ക്കുന്നു: “കുടിവെള്ളം വില്പനയ്ക്ക്” ! കായലും പുഴയും സംഗമിയ്ക്കുന്ന, മൂന്നുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഇവിടെ ഇപ്പോള്‍ വെള്ളം വിലകൊടുത്തു വാങ്ങേണ്ടുന്ന വസ്തുവായിരിയ്ക്കുന്നു!  മുന്നോട്ട് ചെന്നപ്പോള്‍ ചില വീടുകള്‍ കണ്ടു. വീടുകള്‍ക്കു പിന്നില്‍ വലിയ മുള്ളുവേലിയുണ്ട്.  വേലിയ്ക്കപ്പുറം കുമരകം പക്ഷി സങ്കേതമാണ്. ചെറുതെങ്കിലും മിക്ക വീടുകളുടെയും മുന്‍പില്‍ രണ്ടും മൂന്നും ആഡംബരക്കാറുകള്‍ കിടക്കുന്നു! ഇവരൊക്കെ ഇത്ര സമ്പന്നരാണോ എന്ന് അത്ഭുതപ്പെട്ടു പോയി. അപ്പോഴാണ് ആ ബോര്‍ഡ് കണ്ടത്.  “വാടകയ്ക്ക് പാര്‍ക്കിങ്ങ് സൌകര്യം നല്‍കപ്പെടും”. ഹോ.. നാട്ടുകാരുടെ ബുദ്ധി..! ഇത്തിരിയുള്ള മുറ്റ സൌകര്യം ഒരു വരുമാനമാര്‍ഗമാക്കിയിരിയ്ക്കുന്നു.

കുറച്ചു കൂടി നടന്നു ഞങ്ങള്‍ തിരികെ പോന്നു. അവിടെയെല്ലാം കണ്ട പൊതുവായ ഒരു കാര്യം പരിസര ശുചിത്വമില്ലായ്മയാണ്. ഒഴിഞ്ഞ മദ്യക്കുപ്പികളും പ്ലാസ്റ്റിക് കുപ്പികളും അലക്ഷ്യമായി വലിച്ചെറിഞ്ഞിരിയ്ക്കുന്നു എവിടെയും. സര്‍ക്കാരിനോ നാട്ടുകാര്‍ക്കോ അതിനെ പറ്റി യാതൊരു ബോധവുമില്ല എന്നു തോന്നുന്നു. ലോകപ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രത്തോട് ചേര്‍ന്നാണ് തങ്ങള്‍ താമസിയ്ക്കുന്നതെന്നും, അതു ശുചിയായി സൂക്ഷിയ്ക്കേണ്ടത് തങ്ങളുടെ കൂടെ ബാധ്യതയാണെന്നും ആരെങ്കിലും ഇവര്‍ക്കൊക്കെ പറഞ്ഞു കൊടുത്തിരുന്നെങ്കില്‍..

ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഏഴുമണി കഴിഞ്ഞിരുന്നു. രാത്രി ഭക്ഷണം കഴിഞ്ഞ് തിണ്ണയിലിരിയ്ക്കുമ്പോഴാണ് മുറ്റത്തേയ്ക്ക്  വരുന്ന ഒരു ആമയെ കണ്ടത്. തോട്ടില്‍ നിന്നും കയറി വരുകയാണ്. ഉണ്ണി ഓടിപ്പോയി അതിനെ കൈയിലെടുത്തു. തലയും കാലുകളും ഉള്ളിലേയ്ക്ക് വലിച്ച് ആമച്ചാര്‍ ഒതുങ്ങിയിരുന്നു. പറമ്പിലൊക്കെ തവളകളുടെ സംഗീതം ഇടമുറിയാതെ തകര്‍ക്കുന്നുണ്ട്.



പിറ്റേന്ന് രാവിലെ പത്ത് മണിയോടെ ഞങ്ങള്‍ ‍- കുഞ്ഞമ്മയടക്കം - കവണാറ്റിന്‍‌കരയെത്തി. ബസിറങ്ങിയ പാടെ ഞങ്ങളെ പ്രതീക്ഷിച്ചെന്നപോലെ കാത്തു നിന്നിരുന്ന ചിലര്‍ ചുറ്റും വന്നു കൂടി.:“സാര്‍, ഹൌസ് ബോട്ട്..ഹൌസ് ബോട്ട്..”

“എത്രയാണ് വാടക..?” ഞാന്‍ ഒരാളോട് ചോദിച്ചു.

“ഹൌസ്ബോട്ട് മണിക്കൂറിന് എഴുനൂറ്റന്‍പത് മുതല്‍ ആയിരം വരെ. ചെറിയ ബോട്ടിന് മുന്നൂറ്റന്‍പതേയുള്ളു സര്‍.  ഒന്നരമണിക്കൂറിന് അഞ്ഞൂറ് രൂപ.” ചെറിയ ബോട്ട് മതിയെന്നു തീരുമാനിച്ചു. ഇനി ഒന്നരമണിക്കൂര്‍  വേമ്പനാട്ടുകായലില്‍ ജലസവാരി.

അയാള്‍ ഞങ്ങളെ ഒരു ബോട്ടിലേയ്ക്ക് ആനയിച്ചു. സാധാരണ രീതിയിലുള്ള വെള്ളപ്പെയിന്റടിച്ച മോട്ടോര്‍ ബോട്ട് .വളരെ ഭവ്യതയോടെ ഡ്രൈവര്‍ ഞങ്ങളെ സ്വാഗതം ചെയ്തു. ബോട്ട് ആദ്യം നദിയിലൂടെ അല്പം കിഴക്കോട്ട് പോയി. അതിലെ ഒന്നു കറങ്ങി തിരികെ കായലിലേയ്ക്കു പോകാം. നദി യാത്രയില്‍ ഇരുകരകളിലെയും കാഴ്ചകള്‍ ആവോളം നുകര്‍ന്നു.  ഒരു കൊതുമ്പുവള്ളത്തില്‍ ഒരു സ്ത്രീ തുഴഞ്ഞു പോകുന്ന  കാഴ്ച കൌതുകമുണര്‍ത്തി. നല്ല ബാലന്‍സ് ഉള്ളവര്‍ക്കു മാത്രമേ കൊതുമ്പു വള്ളത്തില്‍ ഇരിയ്ക്കാനാവൂ. കുറച്ചുകൂടി മുന്നോട്ടു പോയ ശേഷം ബോട്ട് തിരിഞ്ഞു. ഇനി  കായലിലേയ്ക്കാണ്. ഞാനും ഉണ്ണിയും ബോട്ടിന്റെ മുകള്‍ തട്ടില്‍ കയറി ഇരുന്നു. വെയിലിന് നല്ല കടുപ്പം തോന്നിയതിനാല്‍ അധിക നേരം അവിടെ ഇരിയ്ക്കാനായില്ല. ഞങ്ങള്‍  താഴെയിറങ്ങി ഡ്രൈവറുടെ അടുത്തു പോയി ഇരുന്നു.


കായല്‍ ഭാഗത്തേയ്ക്ക് അടുക്കും തോറും കാഴ്ചകളുടെ ഭംഗി അവാച്യമാണ്. നദിയുടെ വടക്കേക്കരയില്‍ ധാരാളം റിസോര്‍ട്ടുകള്‍ കണ്ടു. ദിവസം പതിനായിരത്തിനുമേല്‍ വാടകയാണ് അവിടെയുള്ള കോട്ടേജുകള്‍ക്ക്. തെക്കേക്കരയിലെ ഹരിത സമൃദ്ധിയ്ക്കിടയില്‍, ജലപ്പരപ്പിനു സമാന്തരമായി നദിയിലേയ്ക്ക് വളര്‍ന്നു നില്‍ക്കുന്ന ഒരു തെങ്ങു കണ്ടു. പ്രകൃതിയുടെ സുന്ദരമായ സൂത്രപ്പണി‍..! അല്പം കൂടി നീങ്ങിയപ്പോള്‍ ദൂരെ അതാ സംഗമസ്ഥാനം.  വേമ്പനാട്ടുകായലിന്റെ വിരിമാറില്‍ നവവധുവിനെപ്പോലെ വ്രീളാവിവശയായി മീനച്ചിലാര്‍ വിലയം പ്രാപിയ്ക്കുന്നു ഇവിടെ.
ചില ഹൌസ് ബോട്ടുകള്‍ കായലില്‍ നിന്നും നദിയിലേയ്ക്കു വരുന്നുണ്ട്. ചിലത് കായലിലേയ്ക്കു പോകുന്നുമുണ്ട്. ഞങ്ങള്‍ കായലിലേയ്ക്ക് പ്രവേശിച്ചു. കരയുടെ ഓരം പറ്റി ബോട്ടിനെ സാവകാശം ഓടിച്ചു ഡ്രൈവര്‍. കായലിന്റെ നീലനിറവും കരയുടെ പച്ചനിറവും ചാലിച്ച് സുന്ദരമായൊരു നിറക്കൂട്ടൊരുക്കിയിരിയ്ക്കുന്നു.



കായല്‍ കാറ്റിന്റെ കുളിര്‍മ്മ ഞങ്ങളെ പൊതിഞ്ഞു. വിശാലമായ കായല്‍ പരപ്പ് ശാന്തമാണ്. ചെറുവള്ളങ്ങളില്‍ നാട്ടുകാര്‍ അതിലെ തുഴഞ്ഞുപോകുന്നു. ബോട്ടിന്റെ ഓളത്തില്‍ അവര്‍ മെല്ലെ ചാഞ്ചാടിക്കൊണ്ടിരുന്നു. അവിടവിടെ നീര്‍ക്കാക്കകള്‍ ഊളിയിടുന്നുണ്ട്. ചിലതൊക്കെ ചുണ്ടില്‍ മീനുമായി വെള്ളത്തില്‍ നിന്നു പറന്നുയരുന്നു. അല്പം അകലത്തായി വലിയ മുളങ്കമ്പുകള്‍ നാട്ടി അവയോട് കുറേ വള്ളങ്ങള്‍ ചേര്‍ത്തുകെട്ടിരിയ്ക്കുന്നതു കാണാം. ചിലര്‍ ഇടയ്ക്കിടെ മുങ്ങുകയും പൊങ്ങുകയും ചെയ്യുന്നു. കക്ക വാരുന്ന തൊഴിലാളികളാണ്. ഈ കക്ക ഉപയോഗിച്ചാണ് പ്രശസ്തമായ  “വേമ്പനാട് വൈറ്റ് സിമന്റ്” ഉല്പാദിപ്പിയ്ക്കുന്നത്.

കരയില്‍ റിസോര്‍ട്ടുകളും അവയോട് ചേര്‍ന്ന് കായലില്‍ ഹൌസ് ബോട്ടുകളും ധാരാളം. ടൂറിസ്റ്റുകള്‍ അധികവും വിദേശീയര്‍ തന്നെ. സ്നാനവസ്ത്രങ്ങളുമണിഞ്ഞ് ചില സായിപ്പന്മാര്‍ റിസോര്‍ട്ട് മുറ്റത്തൂടെ ഉലാത്തുന്നുണ്ട്.
കായല്‍ മധ്യത്തിലും മക്കളുടെ കുസൃതികള്‍ക്ക് ഒരു കുറവുമില്ലായിരുന്നു. ചിരിയും കളിയും അടിയും പിടിയുമായി അവര്‍ ബോട്ടുയാത്ര ഉല്ലാസമാക്കി.


മോള്‍ നല്ലൊരു ഡാന്‍സും കളിച്ചു. കായലില്‍ ഒരിടത്ത്  പോസ്റ്റുകള്‍ നാട്ടി കുറേ പ്രദേശം “വളച്ചെടുത്തി”ട്ടുണ്ട്. ചെമ്മീന്‍ കൃഷി ചെയ്യുന്ന സ്ഥലമാണതെന്ന്  കുഞ്ഞമ്മ പറഞ്ഞു. ആ പോസ്റ്റുകളില്‍ ധാരാളം നീര്‍ക്കാക്കകള്‍ മേലോട്ടു നോക്കി ചിറകു വിരിച്ചിരിയ്ക്കുന്നു. നനഞ്ഞ ചിറകുകള്‍ ഉണക്കുകയാണെന്നു തോന്നുന്നു. അടുത്തുകൂടി ബോട്ടു പോയിട്ടും അവ തീരെ ഗൌനിച്ചില്ല. കായലിന്റെ കുറെ ഉള്ളിലെത്തിയപ്പോള്‍ ദൂരെ സ്വര്‍ണം കൊണ്ടു വരച്ച പോലെ ഒരു ദ്വീപു കണ്ടു. “പാതിരാമണല്‍” ദ്വീപ് ആണത്.

ഏകദേശം ഒരു മണിക്കൂര്‍ ആയപ്പോള്‍ ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു. തിരികെ നദിയിലേയ്ക്കു പ്രവേശിയ്ക്കുമ്പോള്‍ ചില ഹൌസ് ബോട്ടുകള്‍ കായലിലേയ്ക്ക് പോകുന്നു. അവയുടെ ഓളത്തില്‍ ഞങ്ങളുടെ ബോട്ട് ചാഞ്ചാടി. വൈകാതെ ഞങ്ങള്‍ കടവിലടുത്തു. ഡ്രൈവര്‍ക്ക് കാശുംകൊടുത്ത് നന്ദിയും പറഞ്ഞ് ഇറങ്ങി.


എല്ലാവര്‍ക്കും നന്നായി വിശക്കുന്നുണ്ട്. കുറേ തപ്പിയിട്ടാണ് ഒരു ഹോട്ടല്‍ കണ്ടത്. വൃത്തിയും വെടിപ്പുമൊക്കെയുണ്ട്. ടൂറിസ്റ്റ് കേന്ദ്രത്തിന്റെ അടുത്തായതുകൊണ്ടാവാം ബില്ലിനു നല്ല കനമായിരുന്നു. ഇനി ഞങ്ങള്‍ക്ക് കാണാനുള്ളത് പക്ഷി സങ്കേതമാണ്. ബസ്‌സ്റ്റോപ്പില്‍ നിന്നു നോക്കിയപ്പോള്‍ വനം വകുപ്പിന്റെ ഒരു കൌണ്ടര്‍ കണ്ടു. ഞങ്ങള്‍ അങ്ങോട്ടേയ്ക്ക് നടന്നു.

(തുടരും)

9 comments:

  1. >>ഉണ്ണി കലത്തില്‍ കള്ളുമായി വന്നു. ഒപ്പം നല്ല കക്കയിറച്ചി ഉലര്‍ത്തിയതും. നല്ല മധുരക്കള്ളായിരുന്നു. കക്കായിറച്ചിക്ക് അപാര സ്വാദും.<<<

    ഇങ്ങൻ കൊതിപ്പിക്കല്ലേ മാഷേ...സത്യം പറഞ്ഞാൽ വായിൽ വെള്ളമൂറി..


    മനോഹരമായ അവതരണം, അതിമനോഹരമായ...ചിത്രങ്ങൾ, ചിലത് ഞാൻ കോപ്പി ചെയ്ത് വെച്ചിട്ടുണ്ട്,

    ഇതൊക്കെ വായിക്കുമ്പോൾ എനിക്കും അതിയായ ആഗ്രഹം, കുമരകം ഒന്ന് കാണണം...കാണും..
    അഭിനന്ദനങ്ങൾ , തുടരൂ..

    ReplyDelete
  2. ആഹാ!
    കുമരകത്തെ ഒഴിവുകാലം കലക്കുന്നുണ്ട്!
    മധുരിമയോടെ അവതരിപ്പിച്ചിരിക്കുന്നു!
    കൊതിപ്പിക്കുന്ന കാഴ്ചകള്‍ , അതു പോലെ തന്നെ വിവരണവും ഇതു കണ്ടപ്പോള്‍ എനിക്കും കുമരകത്ത് പോയാല്‍ കൊള്ളാമെന്ന് തോനുന്നു. പിന്നെപ്പോഴെങ്കിലും ഞാന്‍ പോകും

    http://chemmaran.blogspot.com/

    ReplyDelete
  3. ഉണ്ണി കലത്തില്‍ കള്ളുമായി വന്നു. ഒപ്പം നല്ല കക്കയിറച്ചി ഉലര്‍ത്തിയതും. നല്ല മധുരക്കള്ളായിരുന്നു. കക്കായിറച്ചിക്ക് അപാര സ്വാദും

    kothippichu pandaramadakkum bijubhai...oru kumarakam yathra vendi varum.

    ReplyDelete
  4. നല്ല അവതരണം ബിജൂ..ആശംസകൾ...

    ഒരു ഓർമ്മ പുതുക്കുന്നതിനും ഈ വിവരണം സഹായിചു..നന്ദി,..:))

    ReplyDelete
  5. കുമരകം കായൽ മലിനമാക്കുന്ന അനിയന്ത്രിതമായ ബോട്ടുസർവ്വീസുകളെപറ്റി ഒന്നും എഴുതിയില്ല..ടൂറിസത്തിന്റെ എല്ലാ കെടുതികളും അനുഭവിക്കുന്ന സ്ഥലമാണ് കുമരകം..മനോഹരമായ ഗ്രാമങ്ങളെ മലിനമാക്കാതെ സംരക്ഷിക്കാൻ ഉപഭോഗതൃഷ്ണ മാത്രമുള്ള മലയാളി മറന്നുപോകുന്നു....വരുംതലമുറകൾക്കായി ഒന്നും ബാക്കിയാക്കാതല്ലേ ഈ സഞ്ചാരം..

    ReplyDelete
  6. chithrangalude bhamgi apaaram! congratulations.

    ReplyDelete
  7. ഒന്നാം ഭാഗവും, രണ്ടാം ഭാഗവും ഒന്നിച്ചു വായിച്ചു.
    നന്നായി അവതരിപ്പിച്ചു. നല്ല ചിത്രങ്ങള്‍.
    ഇതു വരെ കുമരകത്ത് പോയിട്ടില്ല.
    അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ പോകണം

    ReplyDelete
  8. അടുത്ത തവണ അവിടെ പോയിട്ട് തന്നെ കാര്യം!

    ReplyDelete
  9. നല്ലൊരു യാത്രാവിവരണം , ഒപ്പം മനോഹരമായ ചിത്രങ്ങളും.

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.