പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Tuesday 22 May 2012

കൊച്ചീ, നീ അതിസുന്ദരി.

മലബാര്‍ എക്സ്പ്രസ് എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ എത്തുമ്പോള്‍ സമയം വെളുപ്പിന് നാലര. ഉറക്കച്ചടവോടെ പെട്ടിതൂക്കിയും അല്ലാതെയും ജനം തിക്കിത്തിരക്കിയിറങ്ങി, ഒപ്പം  ഞാനും. വളരെ വേഗം പ്ലാറ്റ്ഫോം ശൂന്യമായി. സ്വന്തമായി കിടപ്പാടമില്ലാത്ത കുറച്ചു ഭാരത പൌരന്മാര്‍ മാത്രം ഇരുണ്ട കോണുകളില്‍ ഉടുമുണ്ട് പുതച്ചുറങ്ങുന്നു. വേറെ ചിലര്‍ കുത്തിയിരുന്ന് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിയ്ക്കുന്നുണ്ട്. ഞാന്‍ പുറം സഞ്ചിയും തൂക്കി ഒരു ചായ കുടിയ്ക്കാന്‍ വല്ല പാങ്ങുമുണ്ടോയെന്നു നോക്കി നടന്നു. അല്പം ചെന്നപ്പോള്‍ ഒരു വെജിറ്റേറിയന്‍ ടീസ്റ്റാള്‍ കണ്ടു. വായും മുഖവും കഴുകി വന്നപ്പോള്‍ ഹിന്ദിക്കാരന്‍ പയ്യന്‍ വന്നു ചോദിച്ചു:
“ക്യാ ചയ്യേ സാര്‍ ? “.
ഉള്ള കാര്യം പറയണമല്ലോ അവന്‍ കൊണ്ടു വന്ന ചായ ഒന്നാംതരമായിരുന്നു. ചായകുടിയൊക്കെ കഴിഞ്ഞിറങ്ങിയതോടെ ഒരു ടോയിലറ്റ് കം ബാത് റൂം കൂടി കണ്ടെത്തേണ്ടത് ആവശ്യമായി. അതും പരിസരത്തു തന്നെയുണ്ടായിരുന്നു. പതിനഞ്ചു രൂപാ മുടക്കില്‍ കുളിയടക്കം എല്ലാം കഴിഞ്ഞു വെളിയിലെത്തുമ്പോള്‍ നേരം നന്നായി വെളുത്തിട്ടുണ്ട്. വീണ്ടും സസ്യഭോജന ശാലയിലേയ്ക്ക്. വെള്ളയപ്പവും കറിയും ചായയും മോശമല്ലാത്ത രീതിയില്‍ അകത്താ‍ക്കി.

മരൈന്‍ ഡ്രൈവ്
എട്ടുമണിയോടടുത്ത് ഒരു ഓട്ടോയില്‍ നേരെ മറൈന്‍ ഡ്രൈവിലേയ്ക്കു വിട്ടു. ഞാന്‍ എറണാകുളത്തെത്തുമ്പോഴെല്ലാം സന്ദര്‍ശിയ്ക്കാറുള്ളതാണ് അവിടം. നാലു വര്‍ഷം മുന്‍പാണ് അവസാനമായി എത്തിയത്. അന്നത്തേക്കാള്‍ വളരെ മാറിയിരിയ്ക്കുന്നു. ടൈത്സിട്ട പാതകള്‍. പൂത്തു നില്‍ക്കുന്ന വാകമരങ്ങള്‍. അരികുപറ്റി കുഞ്ഞലകളിളക്കുന്ന കൊച്ചിക്കായല്‍, കായലോരം നിറയെ ബോട്ടുകളും. തിരക്ക് വളരെ കുറവ്, പ്രഭാതമായതല്ലേയുള്ളു. എങ്കിലും ചില യുവമിഥുനങ്ങള്‍ കൈകോര്‍ത്ത് അതിലെ നടക്കുന്നുണ്ടായിരുന്നു. ഞാന്‍ അതിലെയെല്ലാം കുറേ നേരം നടന്നു. എല്ലാം കൊള്ളാം ഒന്നൊഴികെ. കായലോരത്തുനിന്നും ഉയരുന്ന ഗന്ധം അസഹ്യമാണ്. അക്കാര്യത്തില്‍ അധികാരികള്‍ ഒന്നു മനസ്സുവെച്ചിരുന്നെങ്കില്‍.

കായല്‍ കാഴ്ച
കുറേനേരം ഒരു ബഞ്ചിലിരുന്ന് കായല്‍ കാഴ്ചകള്‍ ആസ്വദിച്ചു. ദൂരെ മെല്ലെ കടന്നു പോകുന്ന ബോട്ടുകള്‍. അക്കരെ ബോള്‍ഗാട്ടി തുരുത്ത്. എന്റെ തൊട്ടു താഴെ ഒരു നീര്‍ക്കാക്ക ഏറെ നേരെമായി മുങ്ങാം കുഴിയിടുന്നുണ്ട്, പാവത്തിനു രാവിലത്തെ  വിശപ്പ് കലശലാണെന്നു തോന്നുന്നു.


പിന്നീട് പോയത് മട്ടാഞ്ചേരിയിലേയ്ക്കാണ്. അവിടുത്തെ പ്രധാന കാഴ്ച ജൂതത്തെരുവാണ്. പണ്ടിവിടെ യഹൂദര്‍ തിങ്ങിപ്പാര്‍ത്തിരുന്നു. അധികം പേരും ഇസ്രായേലിലേയ്ക്കു തിരികെ പോയി. അപൂര്‍വം പേര്‍ മാത്രമേ ഇപ്പോളിവിടെയുള്ളു. ജൂതത്തെരുവിലെ റോഡുകളെല്ലാം ഇടുങ്ങിയതെങ്കിലും മനോഹരം.
 
ജൂതത്തെരുവില്‍
 സുഗന്ധലേപനങ്ങളുടെ നറും ഗന്ധം അവിടെയെല്ലാം പരന്നു കിടന്നു. അതിനു കാരണമുണ്ട്. റോഡിനിരുവശവും കടകളാണ്. അവിടെ സുഗന്ധ വസ്തുക്കള്‍, പെര്‍ഫ്യൂമുകള്‍, കരകൌശല സാധനങ്ങള്‍, വിഗ്രഹങ്ങള്‍, മാലകള്‍, എന്നു വേണ്ട ഈ ലോകത്തുള്ള സകല കൌതുകവസ്തുക്കളും വില്‍പ്പനയ്ക്കായി വച്ചിരിയ്ക്കുന്നു. ഖത്തറിലെ ഹെരിട്ടേജ് വില്ലേജില്‍ കണ്ടതിനേക്കാള്‍ മനോഹരമാണ് ഈ തെരുക്കാഴ്ചകള്‍.

എന്നെപ്പോലെ ധാരാളം സഞ്ചാരികള്‍ വേറെയുമുണ്ടായിരുന്നു, പ്രത്യേകിച്ചും സായിപ്പന്മാരും മദാമ്മമാരും. തെരുവില്‍ കൂടി നടന്ന് ഞാന്‍ സിനഗോഗിനടുത്തെത്തി. ജൂതപ്പള്ളിയുടെ പേരാണ് സിനഗോഗ്. അഞ്ചുരൂപയുടെ ടിക്കറ്റെടുത്താല്‍ പള്ളിയും അതിനോടു ചേര്‍ന്നുള്ള മ്യൂസിയവും കാണാം. എന്നാല്‍ ഫോട്ടോഗ്രാഫി നിഷിദ്ധം. ക്യാമറ കൌണ്ടറില്‍ ഏല്പിച്ചാലേ പ്രവേശനമുള്ളു. യഹൂദരുടെ ഇന്ത്യയിലേയ്ക്കുള്ള ആഗമനവും മറ്റും വിവരിയ്ക്കുന്ന മ്യൂസിയം കാഴ്ചകള്‍ക്കു ശേഷം ഞാന്‍ സിനഗോഗില്‍ കയറി. ഇടത്തരം മുറിയുടെ വലുപ്പം. പഴയ കുറച്ചു ബഞ്ചുകള്‍. മധ്യത്തില്‍ അള്‍ത്താര പോലൊരു സ്ഥലം. അത് ഒരു കണ്ണാടി ദീപക്കൂടുകൊണ്ട് മനോഹരമാക്കിയിരിയ്ക്കുന്നു. അല്പനേരത്തിനു ശേഷം ഞാന്‍ അവിടെ നിന്നിറങ്ങി. ഒരു കൂട്ടം യൂറോപ്യന്മാര്‍ അങ്ങോട്ടു കയറി. അപ്പോള്‍ മദാമ്മയെ പോലുള്ള ഒരു യുവതി നല്ല മലയാളം സംസാരിച്ചുകൊണ്ട് അവിടെ നിന്നും തെരുവിലേയ്ക്കിറങ്ങിപ്പോകുന്നതു കണ്ടു. ജൂതപ്പെണ്ണാവും.

തെരുവില്‍ കൂടി നടക്കുമ്പോള്‍ ഒരു വീട്ടുവാതില്‍ക്കല്‍ ഹീബ്രുവിലെഴുതിയ ഫലകം കണ്ടു. ഉള്ളില്‍ വെളുത്തവരായ യഹൂദര്‍ സംസാരിച്ചിരിയ്ക്കുന്നു. അല്പം കൂടി നടന്നപ്പോള്‍ ജൂതരുടെ സിമിത്തേരി കണ്ടു. പുല്ലുമൂടിക്കിടക്കുന്ന അവിടെ കുറെ കല്ലറകള്‍. നടന്നു ക്ഷീണിച്ച ഞാന്‍ ജൂതതെരുവിലെ ഒരു റസ്റ്റാറന്റില്‍ കയറി. റസ്റ്റാറെന്റെന്നു പറഞ്ഞുകൂടാ, വലിയൊരു കരകൌശലക്കട. ഒപ്പം ചായയും കാപ്പിയുമൊക്കെ. ഒരു ചായയും കേക്കും കഴിച്ചു. ബില്ലു വന്നത് 75 രൂപ..!





സിനഗൊഗ്




ജൂതസെമിത്തേരി
ജൂത സെമിത്തേരി
ജൂതക്കല്ലറകള്‍


ജൂതതെരുവിനോടു ചേര്‍ന്നു തന്നെ കേരള പോലീസിന്റെ ഒരു മ്യൂസിയം ഉണ്ട്. അവിടെ പ്രവേശനം സൌജന്യമാണ്. പോലീസിന്റെ ചരിത്രവും പ്രാചീന ആയുധങ്ങളുടെ പ്രദര്‍ശനവുമൊക്കെ അവിടെയുണ്ട്. വളരെ വിജ്ഞാനദായകമാണ് ഈ മ്യൂസിയം.

പോലീസ് മ്യൂസിയം
അവിടെ നിന്നിറങ്ങിയാല്‍ അടുത്തായി കൊച്ചിരാജാക്കന്മാരുടെ ഒരു കൊട്ടാരമുണ്ട്. ടിക്കറ്റെടുത്ത് കയറിയാല്‍ കൊട്ടാരവും അവിടുത്തെ മ്യൂസിയവും കാണാം. കാണേണ്ടതു തന്നെയാണ്. അതിനോടു ചേര്‍ന്നുള്ള മനോഹരമായ കുളം അനാഥമായിക്കിടക്കുന്നതു കണ്ടാല്‍ സങ്കടം വരും. ഇതൊന്നും പുറം ലോകം അറിയാതിരിയ്ക്കാനാവും ഇവിടെയും പടം പിടുത്തം വിരോധം. എങ്കിലും കുളത്തിന്റെ ചിത്രം ഞാനെടുത്തു. കൊട്ടാരം ചെറുതെങ്കിലും അവിടെ ഒരുക്കിവെച്ചിരിയ്ക്കുന്ന വിജ്ഞാനശേഖരം അതി വിപുലം.


അടുത്തതായി പോയത് ഫോര്‍ട്ട്കൊച്ചിയിലേയ്ക്കാണ്. ചീനവലകളുടെ സ്വന്തം ഫോര്‍ട്ടുകൊച്ചി. ഉച്ചയായിട്ടും നല്ല തിരക്ക്. അപ്പോള്‍ ഒരു ചീനവല കായലില്‍ നിന്നുയരുന്നുണ്ട്. നാലഞ്ചുപേര്‍ തൂങ്ങിക്കിടന്നു വലിച്ചാണ് അതുയര്‍ത്തുന്നത്. വെള്ളത്തില്‍ നിന്നുയര്‍ന്ന വലയില്‍ പത്തിരുപതു മത്സ്യങ്ങള്‍ പിടയ്ക്കുന്നു. ഒരാള്‍ ഒരു കോരുവലയുമായി നീണ്ടമരക്കാലിന്റെ അറ്റത്തോളം ചെന്ന് അവയെ കോരിയെടുത്തു.
കായലോരത്തുകൂടി കുറേ നടന്നു. അപ്പോള്‍ പുറം കടലില്‍ നിന്നും ചരക്കു കപ്പല്‍ ഹാര്‍ബര്‍ ലക്ഷ്യമാക്കി പോകുന്നു. മനോഹരമാണ് ആ കാഴ്ചകള്‍ കണ്ടിരിയ്ക്കാന്‍.

ആവോളം കണ്ടിരുന്ന ശേഷം വെല്ലിംഗ്ടന്‍ ഐലണ്ടിലേയ്ക്കാണു പോയത്. പോകുന്ന വഴി ഒരു വെജിറ്റേറിയന്‍ ശാപ്പാടും കഴിച്ചു. ഐലണ്ട് ഏറെക്കുറെ വിജനവും ശാന്തവുമാണ്. വൈപ്പിനിലേയ്ക്കും എറണാകുളത്തേയ്ക്കുമുള്ള ബോട്ടുകള്‍ക്കായി ബോട്ടുജെട്ടിയുണ്ട്. പിന്നെ കായലോരത്തെ നടപ്പാതകള്‍. ഇടയ്ക്കിടെ കടന്നു പോകുന്ന ബോട്ടുകളും പിന്നെ വലിയ കപ്പലുകളും. അവയുടെ സൈറണ്‍ വിളി, ഡിനോസറിന്റെ അലര്‍ച്ച പോലെ തോന്നിച്ചു. കായല്‍ കാറ്റേറ്റ് കുറേ നേരം ഇരുന്നു.

ഫോര്‍ട്ട് കൊച്ചി





വെല്ലിംഗ്ടന്‍ ഐലണ്ട്




അടുത്ത യാത്ര വൈപ്പിനിലേയ്ക്ക്. നേരത്തെ ബോട്ടുമാത്രമായിരുന്നു ആശ്രയമെങ്കില്‍ ഇപ്പോള്‍ ഗോശ്രീ പാലവുമുണ്ട്. യാത്ര ഗോശ്രീ വഴിയാക്കി. വൈപ്പിനിലെത്തിയ എന്നെ സ്വാഗതം ചെയ്തത് നെറ്റിപ്പട്ടം കെട്ടിയ മൂന്നു ഗജവീരന്മാരാണ്..! പിന്നെയാണു കാര്യം മനസ്സിലായത്, അവിടെ ഒരുത്സവം നടക്കുന്നു. പിന്നാലെ രണ്ട് ആനകള്‍ കൂടി വന്നതോടെ മൊത്തം അഞ്ചാനകള്‍. റോഡിനിരുവശവും നല്ല ജനക്കൂട്ടം. മനോഹരമായ ആ കാഴ്ച എന്റെ ക്യാമറ ഒപ്പിയെടുത്തു.
ആനകളെ പിന്നിട്ട് ഞാന്‍ കായല്‍ തീരത്തേയ്ക്കു പോയി. അവിടെയും ചീനവലകള്‍. കായലോരത്തെ ഓടുപാകിയ നടപ്പാതയില്‍ സൊറ പറഞ്ഞിരിപ്പുണ്ട് കുറേ പേര്‍. സമയം സായന്തനത്തോടടുത്തു. കൊച്ചിക്കായലില്‍ സ്വര്‍ണം കലക്കിയൊഴിച്ച പോലെ.. അങ്ങകലെ നിരനിരയായി കപ്പലുകള്‍.. വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനല്‍ അകലെ കാണാം. കണ്ണിനെ കുളിരണിയിയ്ക്കുന്ന കാഴ്ചകള്‍.

വൈപ്പിന്‍






പിന്നെ ഞാന്‍ കൊച്ചിയിലെ തിരക്കിലേയ്ക്കു മുങ്ങി. തലങ്ങും വിലങ്ങും വാഹനങ്ങളും ജനങ്ങളും കൂടിക്കലര്‍ന്ന കൊളാഷ്. ഒരു ചായയും കടിയുമൊക്കെ കഴിച്ച് മറൈന്‍ ഡ്രൈവിലെത്തിയപ്പോള്‍ നേരമിരുട്ടിയിരുന്നു.
വര്‍ണവിളക്കുകകളില്‍ തിളങ്ങി റെയിന്‍ബോ പാലം. അപ്പോഴാണ് പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു ബോട്ട് കണ്ടത്. അന്‍പതു രൂപ മുടക്കിയാല്‍ ഒരു മണിക്കൂര്‍ നേരം കൊച്ചിക്കായലില്‍ സവാരി ചെയ്യാം. സന്തൊഷത്തോടെ ടിക്കറ്റെടുത്ത് ഞാനും കയറി. ബോട്ടിന്റെ മുകളില്‍ നിരത്തിയിട്ട കസേരയിലൊന്നില്‍ സ്ഥാനം പിടിച്ചു. ഏകദേശം ഇരുപത്തഞ്ചു പേരായപ്പോള്‍ ബോട്ട് മെല്ലെ കായലിലേയ്ക്കു നീങ്ങി. മനോഹരമാണ് കാഴ്ചകള്‍. കൊച്ചി ദീപങ്ങളാല്‍ തിളങ്ങുന്നു. കായലോളങ്ങളില്‍ വര്‍ണം വാരിവിതറിയപോലെ അവ പ്രതിഫലിച്ചു. കുളിര്‍ത്ത കായല്‍ കാറ്റ്. ഡക്കിലിരിയ്ക്കുന്ന ജീന്‍സിട്ട സുന്ദരി എന്തോ പാട്ടു പാടി. അവളാകെ ഹരത്തില്‍. ഫോര്‍ട്ട് കൊച്ചിയെയും വൈപ്പിനെയും ബോള്‍ഗാട്ടിയെയും ചുറ്റി ബോട്ട് തിരികെ മറൈന്‍ ഡ്രൈവിലെത്തി. ഒരു മണിക്കൂര്‍ പോയതറിഞ്ഞില്ല.






വൈകിട്ടത്തെ മാവേലി എക്സ്പ്രസില്‍ കണ്ണൂര്‍ക്ക് തിരിയ്ക്കുമ്പോള്‍ കഴിഞ്ഞ ഒരു പകലിലെ നഗരക്കാഴ്ചകള്‍ മനസ്സില്‍ വര്‍ണം പൊഴിയ്ക്കുന്നുണ്ടായിരുന്നു. കൊച്ചീ, നീ അതിസുന്ദരി.




Thursday 17 May 2012

മഴനനഞ്ഞ്, മഞ്ഞിനെ ചുംബിച്ച്....

കണ്ണൂര്‍ ജില്ലയിലെ പ്രമുഖ മലയോരപട്ടണമായ ചെറുപുഴയില്‍ നിന്നും പത്തുകിലോമീറ്റര്‍ പോലുമില്ല “തിരുമേനി”യിലേയ്ക്ക്. നാലുചുറ്റും കുന്നുകളാല്‍ വലയം ചെയ്യപ്പെട്ട ഈ ചെറുഗ്രാമത്തിനെങ്ങനെ തിരുമേനിയെന്ന പേരുവന്നുവെന്ന് എനിയ്ക്കറിയില്ല. ഞാനും ഭാര്യയും പത്തുവയസ്സുകാരി മോള്‍ ശ്രീക്കുട്ടിയും അവിടെ ബസിറങ്ങുമ്പോള്‍ സമയം ഉച്ചയ്ക്ക് രണ്ടര. കിഴക്കും വടക്കുമായി നെടുങ്കന്‍ മലകള്‍ തലയുയര്‍ത്തിനില്‍ക്കുന്നു. വടക്കു വശത്ത് മസ്തകം വിരിച്ച പോലെ നില്‍ക്കുന്ന ആ മലയുണ്ടല്ലോ അതാണു കൊട്ടത്തലച്ചി മല. പണ്ടുകാലത്ത് ആരോ ഇട്ട പേര്. ആ മലയുടെ അടിവാരത്ത്, ഭാര്യയുടെ മൂത്തചേച്ചിയും കുടുംബവുമുണ്ട്. അടിവാരമെന്നു പറഞ്ഞാല്‍ തിരുമേനിയില്‍ നിന്നും ആയിരമടിയെങ്കിലും ഉയരമുണ്ടാകും. “ചട്ടിവയല്‍“ എന്നാണ് അവിടം അറിയപ്പെടുന്നത്. ഞങ്ങള്‍ ഒരു ഓട്ടോറിക്ഷ വിളിച്ചു. അങ്ങുവരെ ടാര്‍ റോഡുള്ളതിനാല്‍ യാത്ര സുഖമായിരുന്നു. പ്രകൃതിയുടെ അപാര ചാരുത.

അകലെ കൊട്ടത്തലച്ചി
വീട്ടിലെത്തിയ ഞങ്ങളെ സ്വീകരിയ്ക്കാന്‍ ചേച്ചിയും മക്കളും. വീട്ടുമുറ്റത്തു നിന്നു നോക്കിയാല്‍ കാണാം മാനം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന  കൊട്ടത്തലച്ചിമല.
“ഇന്നെന്തായാലും കൊട്ടത്തലച്ചിയുടെ ഉച്ചിയില്‍ കയറണം. ഏറെക്കാലമായുള്ള ആഗ്രഹമാണ്..” ഞാന്‍ ചേച്ചിയോടു പറഞ്ഞു.
“ഞാനുമുണ്ട്..” ഭാര്യ. അതു കേട്ട മോളും പറഞ്ഞു: “ഞാനും വരും..”
“യ്യോ.. ഈ മലയുടെ നെറുക വരെ കയറാന്‍ മോളെക്കൊണ്ടാവില്ല.. മോളു വരണ്ട..” ഭാര്യ തടഞ്ഞു.
“ഞാന്‍ കേറും.. എന്നേം കൊണ്ടു പോകണം..” അവള്‍ നിര്‍ബന്ധം പിടിച്ചു.
“ശരി പോര്.. മടുത്തെന്നു പറഞ്ഞാല്‍ അപ്പോള്‍ താഴേയ്ക്ക് ഇറക്കി വിടും..” ഞാന്‍ പറഞ്ഞു. മോളു തലകുലുക്കി. ഞാന്‍ വേഗം ക്യാമറയും ബാഗുമൊക്കെ റെഡിയാക്കി. ഞങ്ങളുടെ ഈ ഒരുക്കം കണ്ട് ചേച്ചി പറഞ്ഞു. “ഉച്ച കഴിഞ്ഞാല്‍ കൊട്ടത്തലച്ചിയില്‍ മഴപെയ്യും.. ഇന്നു പോണോ..? നാളെ രാവിലെയാണെങ്കില്‍ കുഴപ്പമില്ല..”
“സാരമില്ലന്നേ.. അതിന്റെ മുകളില്‍ നിന്ന് അസ്തമയം കാണണം..” ഞാന്‍ പറഞ്ഞു.
ഉടനെ ചേച്ചി രണ്ടു കുടയും ഒരു കുപ്പിയില്‍ വെള്ളവും പിന്നെ കുറച്ച് പഴം, ചെറുകടികള്‍ ഇവയെല്ലാം പൊതിയാക്കിയതും കൂടി തന്നു. എല്ലാം ബാഗിലാക്കി പിന്നില്‍ മാറാപ്പുകെട്ടിത്തൂക്കി ഞങ്ങള്‍ ഇറങ്ങി. അധികം താമസിച്ചില്ല, മാനം ഇരുണ്ടു തുടങ്ങി. കൊട്ടത്തലച്ചിയ്ക്കു മുകളില്‍ കൊള്ളിയാന്‍ പാഞ്ഞു. മഴക്കോളാണ്. ഞങ്ങളുടെ പുറപ്പാടു കണ്ട ഒരു വഴിപോക്കന്‍ ചോദിച്ചു: “ എന്തിനാ ഈ നേരം കെട്ട നേരത്ത് മലകയറാന്‍ പോകുന്നെ? കൊട്ടത്തലച്ചി പുകഞ്ഞാല്‍ മഴ ഉറപ്പാ...”
“അല്പം കയറി നോക്കീട്ടു പറ്റില്ലെങ്കില്‍ ഇറങ്ങിപ്പോരും ചേട്ടാ..” ഞാന്‍ അയാള്‍ക്കുറപ്പു കൊടുത്തു.


മല വെട്ടിച്ചായിച്ച മണ്‍പാതയിലൂടെ ഞങ്ങള്‍ കയറ്റം തുടങ്ങി. ഇരു വശവും കാട്ടു വൃക്ഷങ്ങളും പന്തലിച്ച ചൂരല്‍ വള്ളികളും. തെക്കു വശത്ത് കീഴ്ക്കാംതൂക്കായ അടിവാരം, മുന്‍പില്‍ പുകയുന്ന കൊട്ടത്തലച്ചി.
മാനത്തിന്റെ ഇരുളിമ കൂടി വരുന്നു. എന്നിട്ടും കൊട്ടത്തലച്ചി ഞങ്ങളെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു. കുറച്ചുകൂടി കയറിയപ്പോള്‍ വെട്ടു വഴി അവസാനിച്ചു. അവിടെ ഒരു വീടുകണ്ടു. ഞങ്ങളെ കണ്ടാവാം അവരെല്ലാം മുറ്റത്തുവന്നു ഞങ്ങളെ തന്നെ നോക്കി:
“നല്ല മഴയാ വരുന്നത്.. ഇനി കയറണ്ട കേട്ടോ..” ഒരു ചേച്ചി വിളിച്ചു പറഞ്ഞു.
“മഴ പെയ്യുകയാണെങ്കില്‍ ഞങ്ങള്‍ കയറില്ല. അല്പം കൂടി നോക്കട്ടെ..” അവരോടു ഉച്ചത്തില്‍ പറഞ്ഞു ഞങ്ങള്‍ മുന്നിലെ ഒറ്റയടിപ്പാതയിലേയ്ക്കു കയറി. അവിടെ വലിയൊരു കോണ്‍ക്രീറ്റ് കുറ്റി. ഫോറസ്റ്റ് തുടങ്ങുന്നതിന്റെ അടയാളം.

ഇട തിങ്ങിയ മരങ്ങള്‍ക്കിടയിലൂടെ ഞങ്ങള്‍ കയറ്റം തുടങ്ങിയതും ആര്‍ത്തലച്ചു മഴയെത്തി. ഇലകളില്‍ മഴ പെയ്തിറങ്ങുന്നതിന്റെ വന്യശബ്ദം. ഞങ്ങള്‍ ഒരു വള്ളിക്കൂട്ടത്തിലേക്കു കയറി. അവിടെ ചില തുള്ളികള്‍ മാത്രമേ വീഴുന്നുള്ളു. വിജനമായ കാട്ടില്‍ മുഖത്തോടുമുഖം നോക്കി ഞങ്ങള്‍  ചിരിച്ചു. മോള്‍ വലിയ സന്തോഷത്തില്‍. മഴ നനയുന്നത് പണ്ടേ അവള്‍ക്കിഷ്ടമാണല്ലോ..
“എന്താ ചെയ്ക..? തിരിച്ചു പോയാലോ..?” ഞാന്‍ ഭാര്യയോടു ചോദിച്ചു.
“ഈ മഴ പെട്ടെന്നു മാറും. നമുക്കല്പനേരം കൂടി നോക്കാം..” അവള്‍ പറഞ്ഞു. കാട്ടില്‍ വെളിച്ചം തീരെ മങ്ങി. മഴ പെയ്തുകൊണ്ടേയിരുന്നു. ഞാന്‍ വാച്ചു നോക്കി. മൂന്നര ആയതേയുള്ളു. പക്ഷേ കണ്ടാല്‍ ആറു മണിയുടെ പടുതി.


എന്തായാലും പത്തുമിനിട്ടു നേരത്തെ പെയ്തിനുശേഷം മഴയടങ്ങി. മരപ്പെയ്ത് മാത്രമേയുള്ളു. ഞങ്ങള്‍ വള്ളിക്കൂട്ടത്തില്‍ നിന്നിറങ്ങി കയറ്റം തുടങ്ങി. അപ്പോഴതാ മുകളില്‍ നിന്നും എന്തോ പുകഞ്ഞിറങ്ങുന്നു..! കോട മഞ്ഞ്..! 


 നിമിഷ നേരം  കൊണ്ട് കാട്ടിലാകെ മഞ്ഞു മൂടി. ഏറിയാല്‍ പത്തോ പതിനഞ്ചോ അടി കാണാം.. എന്നാലും അതിന്റെയൊരനുഭൂതി അപാരമായിരുന്നു.


മഞ്ഞിനെ വകഞ്ഞുമാറ്റി ഞങ്ങള്‍ കയറിതുടങ്ങി. കാട്ടുവള്ളിയിലും ചാഞ്ഞ മരക്കൊമ്പുകളിലും തൂങ്ങിയും ആടിയുമാണ് കയറ്റം. മഴ വീണു ചെരിപ്പു നനഞ്ഞതിനാല്‍ വഴുക്കലുണ്ടല്ലോ.


അരമണിക്കൂര്‍ കൊണ്ട് ഫോറസ്റ്റ് അവസാനിച്ചു. തെളിഞ്ഞ ഒരു പ്രദേശത്താണെത്തിയത്. അവിടെ ഞങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് വലിയൊരു കുരിശ്. കൂടെയൊരു ബോര്‍ഡും.
“കൊട്ടത്തലച്ചി കുരിശുമല”.


ഇവിടുന്നങ്ങോട്ട് മുകളിലേയ്ക്ക് മരങ്ങളൊന്നുമില്ലാതെ പുല്ലുമൂടിയ മലയാണ്. ഈസ്റ്ററിനുശേഷമുള്ള പുതു ഞായറാഴ്ച ദിവസം ക്രൈസ്തവ വിശ്വാസികള്‍ ഈ മലകയറാനെത്തും. താഴെ കാണുന്ന ഈ കുരിശുമുതല്‍ പതിനാലു കുരിശുകള്‍ മുകളിലേയ്ക്കുള്ള വഴിയില്‍ സ്ഥാപിച്ചിട്ടുണ്ട്. ക്രിസ്തുവിന്റെ പീഡാനുഭവയാത്രയില്‍ പതിനാലിടത്തു വീണുപോയതിന്റെ സ്മരണാര്‍ത്ഥമാണ് ഈ കുരിശുകള്‍.


 ഞങ്ങള്‍ ആ വഴിയിലൂടെ നടന്നു. എങ്ങും തീര്‍ത്തും വിജനമാണ്. മുന്നിലെ തെളിഞ്ഞ മണ്‍പാതയിലൂടെ കയറ്റം. മോള്‍ കുരിശുകള്‍ എണ്ണിതുടങ്ങി. ഒന്ന്.. രണ്ട്.. മൂന്ന്.. നാല്... പെട്ടെന്നു വീണ്ടും മഴച്ചാറല്‍. ചെറിയ കാറ്റുമുണ്ട്. 


ഞങ്ങള്‍ കുട നിവര്‍ത്താന്‍ നോക്കിയെങ്കിലും കാറ്റ് സമ്മതിച്ചില്ല. വീണ്ടും കോട മഞ്ഞ് ഇറങ്ങി വന്നു.. അത് കവിളില്‍ തട്ടുമ്പോള്‍ കുളിര്‍... ഞാന്‍ മോളെ നോക്കി. അവള്‍ മഞ്ഞിനെ കൈയില്‍ പിടിച്ചെടുക്കാന്‍ നോക്കുകയാണ്. ഇരുകൈ കൊണ്ടും കോരിയെടുത്ത് മുഖത്തോടു ചേര്‍ത്തു വെച്ചിട്ട് എന്തോ കളികള്‍.


 മഴയുടെ കുളിരില്‍ മലകയറ്റത്തിന്റെ ക്ഷീണം അലിഞ്ഞു പോയിരുന്നു. മഞ്ഞില്‍ മുങ്ങിയ വലിയ പാറകള്‍ കണ്ടാല്‍ കാട്ടാനക്കൂട്ടമാണെന്നു തോന്നും. മഴയെ അവഗണിച്ച്, കുരിശെണ്ണി കയറ്റം തുടര്‍ന്നു. പതിനൊന്ന്.. പന്ത്രണ്ട്, പതിമൂന്ന്... അതാ അവ്യക്തമായ ചെറിയൊരു മന്ദിരം.


 അങ്ങോട്ടടുക്കും തോറും ഇതാണു പറുദീസ എന്നു തോന്നിപ്പോയി. അവിടവിടെ ചാരിവെച്ച കുറേ കുരിശുകള്‍.. ചെറിയൊരു കരിങ്കല്‍ കെട്ട്. അതിന്റെ നടകള്‍ കയറിയെത്തിയപ്പോള്‍ ചെഞ്ചായം പൂശിയ കപ്പേള.. ഹോ..! ആ നിമിഷങ്ങളെ വര്‍ണിക്കാന്‍ എനിയ്ക്കറിയില്ല.. 


ഞാന്‍ കഴിയുന്നത്ര ഫോട്ടോയെടുത്തു. പ്രകാശം നന്നെ കുറവാണെങ്കിലും മഞ്ഞിന്റെ മനോഹാരിത പകര്‍ത്താന്‍ അതു ധാരാളമായിരുന്നു. 
 

ഭാര്യ അവിടെ കണ്ട ഭണ്ഡാരപ്പെട്ടിയില്‍ കുറെ ചില്ലറ നിക്ഷേപിച്ച് കൈകൂപ്പി പ്രാര്‍ത്ഥന നടത്തി. ക്രിസ്തുവായാലെന്ത്, കൃഷ്ണനായാലെന്ത് എല്ലാം അവള്‍ക്കൊരുപോലെ തന്നെ. 


ചെങ്കുത്തായ വക്കില്‍ കെട്ടിയ ഇരുമ്പു വേലിയില്‍ ചാരിനിന്ന് ഞാന്‍ ഭാര്യയുടെ കണ്ണിലേയ്ക്കു നോക്കി, അവള്‍ എന്റേതും. ഈ നിമിഷങ്ങളില്‍ ആര്‍ക്കാണു പ്രണയം വിരിയാത്തത്. 




പിന്നെ ഞങ്ങള്‍ മൂവരും ആ നടക്കെട്ടിന്മേല്‍ ഇരുന്നു. കൈയില്‍ കരുതിയ പഴങ്ങളും പലഹാരവും വെള്ളവുമൊക്കെ എടുത്ത് നറും മഞ്ഞ് മെമ്പൊടി ചേര്‍ത്തുകഴിച്ചു. അപ്പോള്‍ മഴ അടങ്ങിയിരുന്നു, കാറ്റും. എന്നാലും മഞ്ഞ് കനത്തില്‍ തന്നെ.


കുറേ നേരം വര്‍ത്തമാനം പറഞ്ഞിരുന്നു. മഴ വീണു നനഞ്ഞ വസ്ത്രങ്ങള്‍ മെല്ലെ ഉണങ്ങി. മലഞ്ചെരുവിലെ നേര്‍ത്ത കാറ്റില്‍ രോമക്കുത്തുകളില്‍ കുളിരു വീണു. സമയം പോയതറിഞ്ഞില്ല. വാച്ചില്‍ നോക്കിയപ്പോള്‍ അഞ്ചര..! തിരിച്ചിറങ്ങാന്‍ സമയമായി.


കൊട്ടത്തലച്ചിയെ ഒരിയ്ക്കല്‍ കൂടി തിരിഞ്ഞു നോക്കി ഞങ്ങള്‍ മലയിറങ്ങി. താഴെക്കു വരും തോറും മഞ്ഞിന്റെ കനം കുറഞ്ഞു വന്നു. അരമണിക്കൂര്‍ കൊണ്ട് ഫോറസ്റ്റ് താണ്ടി. 




ഞങ്ങള്‍ നോക്കുമ്പോള്‍ ആ വീട്ടുകാര്‍ മുറ്റത്തു തന്നെയുണ്ട്. ഞാന്‍ അവരെ നോക്കി ചിരിച്ചു..“ഞങ്ങള്‍ മലകയറി..”
അവരും ആശ്വാസത്തോടെ  ചിരിച്ചു.
ആറര മണിയോടെ വീട്ടിലെത്തി. എല്ലാവരും വിഷമിച്ചിരിയ്ക്കുകയായിരുന്നു. മോളും കൂടിയുണ്ടായതിനാല്‍ ഞങ്ങളാകെ ബുദ്ധിമുട്ടിക്കാണുമെന്നാണവര്‍ വിചാരിച്ചത്. എന്നാല്‍ അവള്‍ അല്പം പോലും ക്ഷീണിച്ചില്ല എന്നതായിരുന്നു  സത്യം. പലവിധയാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും പ്രകൃതിയെ തൊട്ടറിഞ്ഞ അപൂര്‍വമായൊരു യാത്രയായിരുന്നു ഇത്, മഴനനഞ്ഞ്, മഞ്ഞിനെ ചുംബിച്ച്....