പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Saturday 28 August 2010

ആദ്യ പ്രണയം.

പ്രണയം ഏതു പ്രായത്തിലാണു മൊട്ടിടുക? പൊതുവിലുള്ള ധാരണയനുസരിച്ച് 12-13 വയസ്സിലാണ് ലൈംഗിക ഹോര്‍മോണുകള്‍ മനുഷ്യരില്‍ പ്രവര്‍ത്തനമാരംഭിയ്ക്കുന്നത്. ഈ പ്രായത്തില്‍ എതിര്‍ ലിംഗത്തോട് ആകര്‍ഷണം ആരംഭിയ്ക്കും. മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പ്പിനായി പ്രകൃതി ഒരുക്കി വച്ച സുന്ദരമായ ഒരു സൂത്രപ്പണിയാണിത്. അതുവരെ കാണാതെ പോയ വര്‍ണങ്ങള്‍, ഗന്ധങ്ങള്‍, സൌന്ദര്യം ഒക്കെ അപ്പോള്‍ അനുഭവപ്പെടും. ഒരു നോട്ടം പോലും ഉള്ളില്‍ എവിടെയോ ഉടക്കി വലിയ്ക്കും. നമുക്കു മാത്രം ഹൃദ്യമായ ചില ഗന്ധങ്ങള്‍ മത്തു പിടിപ്പിയ്ക്കും. ചിലപ്പോള്‍ എന്തിനെന്നറിയാത്ത മധുരമായൊരു നോവ് ഉള്ളില്‍ പടരും.  പുതിയൊരു ലോകത്തേയ്ക്കു ചുവടു വയ്ക്കുന്നതിന്റെ അമ്പരപ്പും വിഹ്വലതയും നമ്മളെ വിജൃംഭിതരാക്കും.  എന്നാല്‍ ആ പ്രായത്തിനു മുന്‍പും ഇങ്ങനെ ആകര്‍ഷണവും വിഹ്വലതയും ഉണ്ടാകുമോ? എന്റെ അനുഭവം പഠിപ്പിയ്ക്കുന്നത് ഉണ്ടായേക്കാമെന്നാണ്.

നാലാം ക്ലാസു വരെയുള്ള എന്റെ കുട്ടിക്കാലം കോട്ടയം പാലായ്ക്കടുത്ത് തോടനാല്‍ എന്ന സ്ഥലത്തായിരുന്നു. അവിടെ അടുത്തുള്ള “കപ്പലുക്കുന്ന്“ എന്നറിയപ്പെടുന്ന ഭാഗത്ത്, ഏകദേശം ഒരേക്കര്‍ സ്ഥലത്ത് ചെറിയൊരു വീടും വച്ച് എന്റെ അപ്പനപ്പൂപ്പന്മാര്‍ ജീവിച്ചു വന്നു. ഞങ്ങളുടെ കുടുംബക്കാരായി കുറേ പ്പേര്‍ ഈ പ്രദേശത്തുണ്ട്. അവരെല്ലാം നല്ല  സമ്പന്നരും ഭൂസ്വത്തുള്ളവരും.  അയലത്ത് തന്നെ മൂന്നു കുടുംബക്കാരുണ്ട്. കൂടാതെ അതി സമ്പന്നരായ ഒരു ക്രൈസ്തവകുടുംബവും. ഈ കാശുകാരുടെയെല്ലാം ഇടയിലെ അശുവായിരുന്നു എന്റെ കുടുംബം.

വിസ്തൃതമായ പറമ്പുകള്‍ ആയതിനാല്‍ ഒരു വീടുകഴിഞ്ഞാല്‍  ഇരുനൂറും  മുന്നൂറും മീറ്റര്‍ അകലത്താണ് അടുത്തവീടുള്ളത്. ഈ ക്രൈസ്തവകുടുംബമാണ് എന്റെ വീടിന് ഏറെ അടുത്തുള്ളത്. ഒരു നൂറ്റമ്പതു മീറ്റര്‍ അകലം വരും അങ്ങോട്ടേയ്ക്ക്. അക്കാലത്തു തന്നെ വലിയ കോണ്‍ക്രീറ്റ് വീടുണ്ടവര്‍ക്ക്. കൂടാതെ ജീപ്പുമുണ്ട്. വീട്ടുപേര്‍ “പഴയിടം” എന്നു പറയാം. വലിയ പ്രമാണിമാരായിരുന്ന അവരുടെ ഏറ്റവും വലിയ ശത്രുക്കള്‍ “ചേനകല്ലുങ്കല്‍” എന്ന മറ്റൊരു ക്രൈസ്തവകുടുംബമാണ്. അവര്‍ നേരിട്ട് ഏറ്റുമുട്ടിയ കഥകള്‍ അനവധിയുണ്ട്. ഒരിയ്ക്കല്‍ പാലായില്‍ നിന്നും വാടക ഗുണ്ടകളെ കൊണ്ടു വന്ന് തോടിന് അക്കരെയും ഇക്കരെയും നിന്ന് കല്ലേറ് നടത്തിയത്  ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. ഇവരുടെ കുടിപ്പകയില്‍ ഒരാള്‍ കൊല്ലപ്പെട്ടു, മറ്റൊരാള്‍ക്ക് കണ്ണു നഷ്ടപ്പെട്ടു, മറ്റൊരാളുടെ വീടിനു തീവച്ചു.

ഈ പഴയിടത്ത് വീട്ടില്‍ മൂന്നാണുങ്ങളും രണ്ട് പെണ്ണുങ്ങളുമാണ് മക്കള്‍. ഏറ്റവും ഇളയവള്‍ ജൂലി എന്റെ പ്രായം. ഇരുനിറമുള്ള നക്ഷത്രകണ്ണുകളുള്ള ഒരു കിലുക്കാം പെട്ടി. എന്നെ എന്തോ വലിയ ഇഷ്ടം. അവളുടെ വീട്ടില്‍ പലഹാരങ്ങള്‍ ഉണ്ടാക്കിയാല്‍ കുറച്ച് എനിയ്ക്കായി കരുതി വയ്ക്കും. ഞങ്ങള്‍ രണ്ടു പേരും കാഞ്ഞിരമറ്റം കോണ്‍‌വെന്റ് സ്കൂളിലാണ് പഠിയ്ക്കുന്നത്. ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയുള്ള സ്കൂളിലേയ്ക്ക് എന്നും ഒന്നിച്ചു പോക്കും വരവും. അക്കാലത്ത് അവിടെ നിന്നും ആ സ്കൂളില്‍ ഞങ്ങള്‍ രണ്ടു പേര്‍ മാത്രമാണുള്ളത്.

 ഒഴിവു ദിവസങ്ങളില്‍ ഞാന്‍ അധികസമയവും അവിടെയായിരിയ്ക്കും. ആ വീടിന്റെ അകത്തളങ്ങളില്‍ എവിടെ കയറാനും എനിയ്ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. അവിടെയെത്തിയാല്‍ പ്രധാനമായ പരിപാടി പത്രവായന . “ദീപിക” പത്രമാണ് വരുത്തുന്നത്. ആ പ്രായത്തിലും ഞാന്‍ വായനക്കാരനായിരുന്നു എന്ന് നിങ്ങള്‍ വിശ്വസിയ്ക്കുമോ എന്നറിയില്ല. ദീപികയില്‍ അക്കാലത്ത് “ടാര്‍സന്‍” ചിത്രകഥ  സ്ട്രിപ്പായി  എന്നും വരുമായിരുന്നു.  ഞായറാഴ്ചകളില്‍ “ഫാന്റ”വും. എനിയ്ക്കിതു രണ്ടും വലിയ ഇഷ്ടമാണ്.
എന്റെ വീട്ടില്‍ കിണറില്ല. പഴയിടത്തു നിന്നാണ് വെള്ളം കോരുന്നത്. അതുപോലെ പല അത്യാവശ്യ കൊടുക്കല്‍ വാങ്ങലുകളും ഉണ്ട്. ഒരിയ്ക്കല്‍ ആ വീട്ടിലെ ചേട്ടന്‍ രാവിലെ എന്നെ അന്വേഷിച്ചു വന്നു; ഒരു സഹായം ചോദിച്ചു കൊണ്ട്. അവരുടെ ജീപ്പിന്റെ പെട്രോള്‍ ടാങ്കില്‍ ഒരു സ്ക്രൂ ഡ്രൈവര്‍ വീണു പോയത്രെ. അതെടുത്തു കൊടുക്കാമോ എന്നതാണ് അഭ്യര്‍ത്ഥന. പെന്‍സില്‍ പോലുള്ള എന്റെ കൈയിട്ട് ഈസിയായി ഞാനെടുത്തു കൊടുത്തു. പ്രതിഫലം ചായയും അപ്പവും. ഞാനാദ്യമായി സിനിമ കണ്ടത് അവരോടൊപ്പം പാലായില്‍ പോയാണ്. പൊതുവില്‍ അവരുമായി നല്ല അടുപ്പമായിരുന്നു എന്റെ വീട്ടുകാര്‍ക്ക്.

അക്കാലത്ത് റേഡിയോ പഴയിടത്തേ ഉള്ളൂ. നല്ല വലിപ്പമുള്ള വാല്‍‌വ് റേഡിയോ. അതില്‍ നിന്നും യേശുദാസിന്റെയും ജാനകിയുടെയുമൊക്കെ ശബ്ദം നല്ല ഉച്ചത്തില്‍ എന്റെ മുറ്റത്തു നിന്നാല്‍ കേള്‍ക്കാം. അതൊരല്‍ഭുതമായിരുന്നു എനിയ്ക്ക്.  ആരെങ്കിലും അതിനുള്ളില്‍ ഇരുപ്പുണ്ടോ എന്നു പോലും ഞാന്‍ സംശയിച്ചിട്ടുണ്ട്. ചിലപ്പോള്‍ ഞാന്‍ പഴയ നോട്ട്ബുക്കിന്റെ കാര്‍ഡ്ബോര്‍ഡ് വെട്ടി ഒട്ടിച്ച് “റേഡിയോ” ഉണ്ടാക്കും. എന്നിട്ട് അതിനടുത്ത് നിന്ന് ഉച്ചത്തില്‍ പാടും യേശുദാസിനെപോലെ ! (പിന്നീട് ട്രാന്‍സിസ്റ്റര്‍ റേഡിയോ ഇറങ്ങിയപ്പോള്‍ അച്ഛന്‍ ഒരെണ്ണം മേടിച്ചു)
ആ വീടിന്  ഉണക്കിയ റബറിന്റെ ഗന്ധമാണ്.  വിശാലമായ മുറ്റത്ത് അഴയില്‍ എപ്പോഴും പച്ച റബര്‍ ഷീറ്റുകള്‍ തൂങ്ങുന്നുണ്ടാവും. വലിയ ഒരു പട്ടിക്കൂടുണ്ട് അവിടെ. അതില്‍ രണ്ടുകള്ളികളിലായി “ബോബന്‍” എന്ന വലിയൊരു അത്സേഷ്യനും “പാല്‍കോ” എന്നു പേരായ നാടന്‍ പട്ടിയും കിടപ്പുണ്ട്. അതിശൂരനായ ബോബനെ അപൂര്‍വമായി മാത്രമെ അഴിച്ചു വിടുകയുള്ളു.

ഞാന്‍ ആ വീട്ടിലെത്തിയാല്‍ ജൂലിയോടൊപ്പം അവരുടെ പറമ്പുകളിലൊക്കെ നടക്കും. നല്ല രസമാണത്. വലിയ മാവുകളും മുളംകൂട്ടങ്ങളുമൊക്കെയുണ്ട് ആ പറമ്പില്‍. എനിയ്ക്കറിയില്ല അപ്പോള്‍ എന്തെങ്കിലും അനുഭൂതി ഉണ്ടായിരുന്നോ എന്ന്. എന്നാല്‍ ഒരിയ്ക്കല്‍ അവളോടു ചേര്‍ന്നിരുന്നപ്പോള്‍ പറഞ്ഞറിയിയ്ക്കാനാവാത്ത എന്തോ ഒന്നു തോന്നി. ആ പ്രായത്തില്‍ അതിനു കൂടുതല്‍ അര്‍ത്ഥങ്ങള്‍ കണ്ടെത്താനാവുമായിരുന്നില്ല.

ഒരിയ്ക്കല്‍ ഒരു വേനല്‍ക്കാലം. ഉച്ചകഴിഞ്ഞപ്പോള്‍ നല്ല മഴ. അതു മാമ്പഴക്കാലമാണല്ലോ! ജൂലിയുടെ വീടിനു പുറകില്‍ നില്‍ക്കുന്ന വലിയ നാട്ടുമാവ് നിറയെ മാമ്പഴമുണ്ട്. നാട്ടുമാമ്പഴത്തിന്റെ ഞെട്ടിന് നല്ല ബലമാണ്. അതു കൊണ്ട് പഴുത്തു വീഴും മുന്‍പേ മിക്കവാറും കിളി കൊത്തിയിട്ടുണ്ടാവും. അതിന്റെ ചുവട്ടിലാകെ ഇങ്ങനെ പകുതിയില്ലത്ത മാമ്പഴങ്ങള്‍ ഈച്ചയാര്‍ത്തു കിടപ്പുണ്ട്. എന്നാല്‍ വേനല്‍മഴയോടൊന്നിച്ചുള്ള കാറ്റില്‍ ധാരാളം  പൊഴിഞ്ഞു വീണിട്ടുണ്ടാവും.
ഞാന്‍ ഒരു സഞ്ചിയൊക്കെ എടുത്ത്, മഴയല്പം തോര്‍ന്ന നേരത്ത് പഴയിടം വീട്ടിലേയ്ക്ക് പോയി.

ഉണങ്ങിയ ഇലകളില്‍ മഴവീണ് നനഞ്ഞ് നല്ല മണമുണ്ട്. മരങ്ങളുടെ ഇലച്ചാര്‍ത്തില്‍ നിന്നും തുള്ളിതുള്ളിയായി  മഴ, അപ്പോഴും പോകാന്‍ മടിച്ചു നില്‍ക്കുന്നു. പഴയിടത്തെ മുറ്റത്തു നിന്ന് ഞാന്‍ നോക്കി. പുറത്തൊന്നും ആരുമില്ല. മഴ വന്നപ്പോള്‍ എല്ലാവരും അകത്തു ഇരിപ്പായിരിയ്ക്കും. ആ മുറ്റത്തിറങ്ങി ഒരു പത്തു ചുവടു നടന്നു കാണും...അതി ഭീകരമായ കുരയോടെ ബോബന്‍ പട്ടി എവിടെ നിന്നോ പാഞ്ഞു വന്നു. ഒപ്പം “പാല്‍കോ“യും. ഇന്നേ വരെ ആ പട്ടിയുടെ അടുത്തുപോലും പോയിട്ടില്ലാത്ത ഞാന്‍ പേടി കൊണ്ട് അലറിക്കരഞ്ഞു. എന്നേക്കാള്‍ വലുപ്പമുണ്ട് ആ ഭീകരന്. അവന്‍ വന്ന പാടെ, എന്റെ ശരീരത്തെ ഏക മാംസളഭാഗമായ പൃഷ്ഠത്തില്‍ ഒറ്റക്കടി ! എന്നിട്ട് നിലത്തുകൂടി വലിച്ചിഴച്ചു.  പത്തടിയോളം ദൂരേയ്ക്ക് അവന്‍ എന്നെ കൊണ്ടു പോയി.  നാടനായ പാല്‍കോ കുറച്ചു കൂടി മര്യാദയോടെ പെരുമാറി. അവന്‍ തോളിന് ചെറിയൊരു കടിമാത്രമേ തന്നുള്ളു.

ദുര്‍ബലനായ എന്റെ അലറിക്കരച്ചില്‍ കേട്ടിട്ടോ പട്ടിയുടെ കുര കേട്ടിട്ടോ എന്തോ വീട്ടുകാര്‍ ഓടി വന്നു. അവരെ കണ്ടതോടെ ബോബന്‍ കടി വിട്ടു. പല്ലുകള്‍ ഒരിഞ്ചോളം ആഴത്തില്‍ പോയതിനാല്‍ കുടഞ്ഞെറിയുകയായിരുന്നു അവന്‍.
അവര്‍ എന്നെ വാരിയെടുത്ത് അടുക്കള വശത്തേയ്ക്കു കൊണ്ടു പോയി. അവിടെ എല്ലവരുമുണ്ടായിരുന്നു; ജൂലിയും അമ്മയും ചേട്ടന്മാരും എല്ലാം. കൊണ്ടു ചെന്നപാടെ, ഇട്ടിരുന്ന നിക്കര്‍ ഊരിക്കളഞ്ഞു. പുറകില്‍ നിന്നും ചോര ധാരയായി ഒഴുകിക്കൊണ്ടിരിയ്ക്കുന്നു.

ഉടനെ പ്രഥമ ശുശ്രൂഷയ്ക്കുള്ള ഏര്‍പ്പാടു തുടങ്ങി. നല്ല പച്ച കാന്താരി മുളക് ഉപ്പ് ചേര്‍ത്ത് അരച്ചെടുത്തു. എന്നിട്ട് കടിയേറ്റ ഭാഗത്ത് തേച്ച് പിടിപ്പിച്ചു ! വേദനമാറാനുള്ള ഒറ്റമൂലിയാണത്രേ ! സംഗതി സത്യമാണ്, കാന്താരിയുടെ നീറ്റല്‍ കാരണം പിന്നെ കടിയുടെ വേദന അറിഞ്ഞതേ ഇല്ല. എന്റെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് അമ്മ ഓടി വന്നു. കാന്താരിയൊക്കെ തുടച്ചു കളഞ്ഞിട്ട് ഒന്നും മിണ്ടാതെ എന്നെ എടുത്തു കൊണ്ടു പോന്നു. അന്ന് മഴയായതിനാല്‍ അവര്‍ പട്ടിയെ അഴിച്ചു വിട്ടിരിയ്ക്കുകയായിരുന്നു. ഞാന്‍ അപ്പോള്‍ അവിടെ മാമ്പഴം പെറുക്കാന്‍ ചെല്ലുമെന്ന് അവര്‍ക്ക് അറിയില്ലല്ലോ! കുറെ നാളത്തെ ചികിത്സക്കു  ശേഷമാണ് മുറിവുകള്‍ കരിഞ്ഞത്. അതിന്റെ ഓര്‍മ്മപ്പാടുകള്‍ ഇന്നും അവിടെ തന്നെയുണ്ട്.

ഞങ്ങളുടെ സ്കൂള്‍ യാത്രകളില്‍ ഞാനും ജൂലിയും ഒത്തിരി വര്‍ത്തമാനം പറയും. അന്ന് നടപ്പാതയിലെ വേലികളിലെല്ലാം ധാരാളം ചെമ്പരത്തികളുണ്ട്, വഴിയരുകില്‍ ധാരാളം പൂക്കളും. പിന്നെ മൈനകള്‍, കാവിപ്പക്ഷികള്‍, അരിപ്രാവുകള്‍, കുരുവികള്‍ അങ്ങനെ ധാരാളം പക്ഷികള്‍. തുമ്പിയും പൂമ്പാറ്റകളും അനവധി. വേലിപ്പടര്‍പ്പിലെ പച്ചപ്പിനിടയില്‍ ഓന്തുകളെ കാണാം. അപ്പോള്‍ അവള്‍ എന്നോടു പറയും:

“കുട്ടായി..അതിനെ നമുക്കു കൊല്ലാം”

“എന്തിനാ അതിനെ കൊല്ലുന്നത്?“

“ഈശോ ദാഹിച്ചപ്പം ഓന്തിനോട് വെള്ളം ചോദിച്ചു. എന്നാല്‍ അവന്‍  മുള്ളിക്കൊടുക്കുകയാ ചെയ്തെ..!.”

“ആഹാ..എന്നാ പിന്നെ അവനെ കൊന്നിട്ടു തന്നെ കാര്യം.”

പിന്നെ ഞങ്ങള്‍ അടിച്ചോ എറിഞ്ഞോ അതിനെ മൃതപ്രായമാക്കും. എന്നിട്ട് കൂനമ്പാലയുടെ ഇലപൊട്ടിച്ച് “പാലു “കുടിപ്പിയ്ക്കും.പാവം മരണാസന്നനായ ആ ജീവി പാലുപോലുള്ള ആ കറ കുടിയ്ക്കും. എത്ര ഓന്തുകളെയാണ് ഇങ്ങനെ ഞങ്ങള്‍ കൊന്നത് ! പാവം ഓന്തുകള്‍ !

അങ്ങനെ ഞങ്ങള്‍ സന്തോഷമായി ജീവിയ്ക്കുന്ന കാലത്താണ് എന്റെ വീട്ടുകാരും പഴയിടംകാരുമായി പിണങ്ങിയത്. എന്താണു കാരണമെന്ന് എനിയ്ക്കറിയില്ല. ഞങ്ങള്‍ അവിടെ നിന്നു വെള്ളമെടുക്കുന്നതു നിര്‍ത്തി. പിന്നെ അമ്മ ദൂരെയെവിടെ നിന്നോ ആണ് വെള്ളം കൊണ്ടു വന്നിരുന്നത്. ജൂലി അവരുടെ ജീപ്പിലാക്കി സ്കൂളില്‍ പോക്ക്. ഞാന്‍ അവരുടെ വീട്ടില്‍ പോക്കും നിര്‍ത്തി. അപ്പോള്‍ ഞാന്‍ നാലാം ക്ലാസിലാണ് പഠിയ്ക്കുന്നത്. ആ വര്‍ഷത്തെ മൂഴൂര്‍ ക്ഷേത്ര ഉത്സവത്തിന്റെ അന്നു രാത്രിയിലുണ്ടായ ഒരു ദുരന്തത്തില്‍ എന്റെ അനുജനും മുത്തച്ഛനും, എന്റെയും അമ്മയുടെയും കണ്മുന്നില്‍ വച്ച് മരിച്ചു.

പിന്നീട് അധിക നാള്‍ ഞങ്ങള്‍ കപ്പലുകുന്നില്‍ താമസിച്ചില്ല. ആ വര്‍ഷത്തെ വേനലവധിയ്ക്ക്, എല്ലാം വിറ്റു പെറുക്കി മലബാറിലെ രയറോത്തേയ്ക്ക് കുടിയേറി.

അന്ന്, വീടൊഴിഞ്ഞ് എല്ലാം പെറുക്കിക്കെട്ടി ഒരു ലോറിയില്‍ ഞങ്ങള്‍ മലബാറിലേയ്ക്കുള്ള യാത്ര പുറപ്പെട്ടു. ലോറിപ്പുറത്ത് ഞങ്ങളുടെ വീട്ടുപകരണങ്ങള്‍, കട്ടില്‍, അലമാര, മേശ ആദിയായവ ഒക്കെ. പിന്നെ അതിന്റെ മുകളില്‍ ഞാനും എന്റെ കുടുംബാംഗങ്ങളും. ഞങ്ങളുടെ ലോറി കപ്പലുകുന്ന് അങ്ങാടിയില്‍ എത്തി. അപ്പോള്‍ എതിരെ ഒരു ബസ് വന്നു. രണ്ടിനും കൂടി പോകാന്‍ അല്പം ഞെരുക്കമാണ്, അതു കൊണ്ട് സാവകാശം മാത്രമേ നീങ്ങാനാവൂ. ബസ് ഞാനിരിയ്ക്കുന്നതിന്  അരികിലായി നിര്‍ത്തി. ലോറിപ്പുറത്ത് കട്ടിലില്‍ ഞാനും അമ്മയും. ഞാന്‍ ബസിന്റെ ജാലകത്തിലേയ്ക്ക്  നോക്കി.

അതാ സീറ്റില്‍ ജൂലിയും അവളുടെ അമ്മയും! എത്രയോ നാളുകള്‍ക്കു ശേഷമാണ് അവളെ കാണുന്നത് ! അവളുടെ അമ്മ വെറുപ്പോടെ മുഖം തിരിച്ചത് ഇപ്പോഴും എന്റെ മനസ്സിലുണ്ട്. എന്റെ അമ്മയും അത്ര ഗൌനിച്ചില്ല. പെട്ടെന്നാണ് ജൂലി എന്നെ കണ്ടത്. ആ മുഖം വിടര്‍ന്നു. അവള്‍ സീറ്റില്‍ നിന്നും എഴുനേറ്റു.

“കുട്ടായി..നീ പോകുവാണോടാ..?”

ഞാന്‍ ചിരിച്ചതേയുള്ളൂ. ആ മുഖത്തെ ഭാവം എന്താണെന്ന് എനിയ്ക്കറിയില്ല. അവള്‍ പെട്ടെന്ന് ഒരു കൈ നിറയെ മിഠായി വാരി എന്റെ നേര്‍ക്കെറിഞ്ഞു. അപ്പോഴേയ്ക്കും ബസ് മുന്നോട്ടെടുത്തു.
എന്റെ മുന്നില്‍ ചിതറി വീണ മിഠായി മുഴുവന്‍ ഞാന്‍ പെറുക്കിയെടുത്തു. യാത്രയ്ക്കിടയില്‍ എപ്പൊഴൊക്കെയോ തിന്നു. അതിന്റെ മധുരം ആസ്വദിച്ചു തന്നെ. എന്നാല്‍ അതിന്റെ ഉള്ളില്‍ ഒളിപ്പിച്ചിരുന്ന യഥാര്‍ത്ഥ മധുരമെന്തെന്ന് അന്നെനിയ്ക്കറിയില്ലായിരുന്നു.

വാല്‍ക്കഷണം:
അതിനു ശേഷം ഇന്നേ വരെ ഞാന്‍ ജൂലിയെ കണ്ടിട്ടില്ല. എന്റെ വീട്ടുകാരുമായുള്ള പിണക്കം പിന്നീട് ഇല്ലാതായി. എന്റെ അച്ഛന്‍ അവരുടെ വീട്ടിലും അവളുടെ സഹോദരര്‍ എന്റെ വീട്ടിലും വന്നിട്ടുണ്ട്. അവള്‍ ഇപ്പോള്‍ എവിടെയോ അധ്യാപികയാണെന്ന് അമ്മ പറഞ്ഞറിയാം. ഒരു പക്ഷെ ഇതു വായിയ്ക്കാനിടയായാല്‍ എനിയ്ക്കൊരു മെയില്‍ അയച്ചേക്കും. ഞാനതു കാത്തിരിയ്ക്കുന്നു.
ഇതിലെ  പേരുകള്‍ ഒഴിച്ച് ഈ സംഭവങ്ങള്‍ നൂറുശതമാനവും യഥാര്‍ത്ഥമാണ്.

Monday 23 August 2010

തിരുവോണാശംസകള്‍!

ഞാനീ ബൂലോഗത്തെത്തിയിട്ട് ഏഴാം മാസം. ഇതിനിടയില്‍ ഞാനെഴുതിക്കൂട്ടിയ വിവരക്കേടുകളും കഥയില്ലായ്മകളും വായിയ്ക്കുകയും അഭിപ്രായം പറയുകയും പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്ത, ഞാന്‍ നേരിട്ടു കാണാത്ത, ഈ ലോകത്തിന്റെ ഏതൊക്കെയോ കോണുകളിലിരുന്ന്,  എന്നോടുള്ള സ്നേഹത്തിന്റെ പേരില്‍ ഈ ബ്ലോഗില്‍ വന്നിട്ടുള്ള എന്റെ പ്രിയപ്പെട്ടവര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ
 തിരുവോണാശംസകള്‍!

Wednesday 18 August 2010

ഓണപ്പൂക്കള്‍

 ഏതു ഉത്സവും നാം ഏറ്റവും ആസ്വദിച്ച് ആഘോഷിയ്ക്കുന്നതെപ്പോഴെന്നു ചോദിച്ചാല്‍ ഒറ്റവാക്കില്‍ ഉത്തരം പറയാം,  ബാല്യകാലത്ത് !  യാതൊരു വിധ കെട്ടുപാടുകളുമില്ലാതെ, ബുദ്ധിമുട്ടുകളറിയാതെ, കുശുമ്പും കുന്നായ്മയുമില്ലാതെ, തികഞ്ഞ സമത്വഭാവനയോടെ എല്ലാം ആസ്വദിയ്ക്കാന്‍ കഴിയുന്നത് ആ പ്രായത്തിലാണല്ലോ. സ്വാഭാവികമായും ഏതൊരാളുടെയും ഏറ്റവും നല്ല ഓണസ്മൃതികള്‍ ബാല്യത്തിലേതാണെന്നതില്‍ യാതൊരു തര്‍ക്കവുമില്ല.

എന്റെ ബാല്യകാലം, പത്തു വയസ്സു മുതല്‍ പതിനേഴാം വയസ്സു വരെ, കോട്ടയം ജില്ലയിലെ അയ്മനത്തായിരുന്നു. പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയി വിശ്വപ്രസിദ്ധമാക്കിയ അതേ അയ്മനം തന്നെ. അയ്മനത്തിന്റെ പടിഞ്ഞാറന്‍ പ്രദേശമായ വല്യാട് മീനച്ചിലാറിന്റെ പല കൈവഴികളാല്‍ ചുറ്റപ്പെട്ട ഒരു ഗ്രാമമാണ്. അവിടെയാണ് എന്റെ അമ്മയുടെ വീട്. എന്റെ പത്താം വയസ്സില്‍ , അച്ഛന്റെ നാടായ പാലായില്‍ നിന്നും ഉള്ളതെല്ലാം വിറ്റു പെറുക്കി എന്റെ കുടുംബം കണ്ണൂരിലെ രയറോത്തേയ്ക്ക് കുടിയേറി.  പഠന സൌകര്യം നോക്കിയാണ് എന്നെ അമ്മവീട്ടിലാക്കിയത്.

അതൊരു വലിയ കുടുംബമായിരുന്നു. അമ്മയടക്കം മൊത്തം മക്കള്‍ പതിനൊന്ന്. (നിന്റെ വീട്ടില്‍ നെല്ലിയ്ക്കാ കൊട്ട മറിച്ചതു പോലാണ് മക്കളെന്നാണ്  എന്റെ അച്ഛന്‍ അമ്മയെ കളിയാക്കാറുള്ളത്! ). അതില്‍ രണ്ടു പേരൊഴിച്ച് എല്ലാവരും പെണ്ണുങ്ങള്‍ . ഏറ്റവും ഇളയ കുഞ്ഞമ്മയും ഞാനും തമ്മില്‍ പതിനൊന്നുമാസത്തിന്റെ പ്രായ വ്യത്യാസമേ ഉള്ളു. അതു കൊണ്ട് തന്നെ എനിയ്ക്ക് ഒരു കളിക്കൂട്ടുകാരിയുമായി. പക്ഷേ ആളു നീറാണ്. ഞങ്ങള്‍ ഒന്നിച്ച് എപ്പോള്‍ കളിയ്ക്കാനിറങ്ങിയാലും അടിയിലും ചീത്തയിലുമേ പിരിയുകയുള്ളു. എന്നാല്‍  അതിനു തൊട്ടു മുകളിലുള്ള കുഞ്ഞമ്മ നേരെ വിപരീതം. എന്നെ വലിയ സ്നേഹമാണ്. അതിനും മുകളിലുള്ളത് ഒരമ്മാവനാണ്. കുഞ്ഞമ്മാവന്‍ എന്നു ഞാന്‍ വിളിയ്ക്കുന്ന, വിക്രമന്‍ എന്നു പേരായ, നല്ല ഉയരവും സൌന്ദര്യവുമുള്ള, ആള്‍ . ഇതിനു മുകളിലുള്ളവര്‍ നമ്മളുമായി ജനറേഷന്‍ ഗ്യാപ്പുള്ളവരായതിനാല്‍ അടുപ്പം ഔപചാരികം മാത്രം.

വിരലിലെണ്ണാവുന്ന സമ്പന്നര്‍ ഒഴിച്ച് ബഹുഭൂരിപക്ഷവും കൃഷിക്കാരും കര്‍ഷകതൊഴിലാളികളുമാണ് വല്യാട്ടിലുള്ളത്. അവിടുന്നും പടിഞ്ഞാറേക്ക് പോയാല്‍ വിശാലമായ നെല്‍ വയലുകള്‍. നോക്കെത്താ ദൂരത്തോളം അതങ്ങനെ പരന്നു കിടപ്പാണ്, കടല്‍ പോലെ. കട്ടച്ചേറിന്റെ മണമുള്ള പടിഞ്ഞാറന്‍ കാറ്റ് എപ്പോഴും വീശിക്കൊണ്ടിരിയ്ക്കും അവിടെ. പച്ച കാര്‍പെറ്റു വിരിച്ച ഞാറുകള്‍ക്കിടയിലൂടെ അത് കടന്നു വരുമ്പോള്‍  കായലിലെ ഓളങ്ങള്‍ പോലൊരു ഇളക്കം . അകലെ, വിശാലമായ ആറ്റില്‍ കൂടി, പായ കെട്ടിയ കെട്ടു വള്ളങ്ങള്‍ മന്ദം മന്ദം ഒഴുകുന്നുണ്ടാവും അപ്പോള്‍.

അവിടെ തുണ്ടു തുണ്ടായ കൃഷിനിലങ്ങളുള്ളവരാണ് വല്യാടുകാര്‍ പലരും. ഈ കൃഷിക്കാരും തൊഴിലാളികളും ഇക്കണ്ട പാടശേഖരങ്ങളില്‍ പണിചെയ്താണ് നിത്യ ജീവിതം കഴിയ്ക്കുന്നത്. അത്യപൂര്‍വം പേര്‍ക്കേ മറ്റു ജോലികളുള്ളു. മീനച്ചിലാറും ഈ പാടശേഖരങ്ങളും അവരുടെ ജീവിതത്തിന്റെ ഭാഗമാണ്.

ഇടവപ്പാതി മഴ ആരംഭിച്ചാല്‍ പിന്നെ കുറെ ദിവസത്തേയ്ക്ക് ഞങ്ങള്‍ക്ക് വലിയ ഉത്സാഹമാണ്.  വരണ്ടുണങ്ങിയ നിലത്തേയ്ക്ക് പുതുമഴ ചാറി ചാറി പെയ്യും.  ഉണങ്ങിയ വൈക്കോലിന്മേല്‍ വെള്ളത്തുള്ളികള്‍ പതിയ്ക്കുമ്പോള്‍ ഒരു സുഗന്ധം എങ്ങുമുയരും. പിന്നെയത്  കന്നിമണ്ണിന്റെ ഗന്ധവുമായിച്ചേര്‍ന്ന് മൂക്കിലേയ്ക്കടിച്ചു കയറും. ഹായ്...!

ഞങ്ങളുടെ ഉത്സാഹത്തിനു കാരണം, പുതുമഴയോടനുബന്ധിച്ച് ആറ്റില്‍ ധാരാളം മീനുകളുണ്ടാകും എന്നതാണ്. അതു വരെ കിട്ടാത്ത  ചെമ്പല്ലി, ത്ലാപ്പ, കാരി, കൂരി, കുറുവ എന്നിങ്ങനെ പലയിനം മീനുകള്‍. ഈ കാലത്ത് ഞങ്ങള്‍ രാവിലെ പറമ്പിലിറങ്ങി ചിതല്‍ പുറ്റുകള്‍ തപ്പി നടക്കും. ചാറ്റല്‍ മഴ പെയ്താല്‍ അതിനുള്ളില്‍ ധാരാളം ഈയലുകള്‍ (ഈയാമ്പാറ്റ) കാണും. പുറ്റ് മണ്‍‌വെട്ടിയ്ക്ക് മറിയ്ക്കുമ്പോള്‍ അടുക്കടുക്കായി ഈയലുകള്‍ ഇരിയ്ക്കുന്നതു കാണാം.  അവയെ മൊത്തം പ്ലാസ്റ്റിക് ഡപ്പിയിലാക്കി, റെഡിയാക്കി വച്ചിരിയ്ക്കുന്ന ചൂണ്ടകളുമായി ആറ്റിന്‍ കരയിലേയ്ക്കു പോകും.

അവിടെ തഴച്ചു നില്‍ക്കുന്ന പൊന്തകള്‍ക്കിടയിലും “വെളി”യെന്നു വിളിയ്ക്കുന്ന ചൊറിയന്‍ ചേമ്പുകള്‍ക്കിടയിലും  നിന്നാണ് ചൂണ്ടയിടല്‍ . “ത്ലാപ്പ” മീനെ പിടിയ്ക്കാന്‍ “ഈയലു വിറപ്പിയ്ക്കല്‍ “ എന്നൊരു പരിപാടിയുണ്ട്. ചൂണ്ടയില്‍ കോര്‍ത്ത ഈയലിനെ വെള്ളത്തിന്റെ ഉപരിതലത്തില്‍ മുട്ടിച്ച് അനക്കിക്കൊണ്ടിരിയ്ക്കുക. പാവം മീന്‍ അനക്കം കണ്ട് കൊത്തും. കൃത്യ സമയത്ത് ചൂണ്ട വലിച്ചാല്‍ മീന്‍ ഉറപ്പ്.

പിന്നെ കുറെ ദിവസങ്ങള്‍ക്കകം ഇടവപ്പാതി ശക്തിയാര്‍ജിക്കും. അതോടെ മലവെള്ളം വരവായി. കിഴക്കന്‍ മലകളില്‍ പൊയ്തൊഴിയുന്ന കടും മഴ മണ്ണിലും ചെളിയിലും കുളിച്ച് കുതിച്ചു വരും. ഇനിയുള്ള ദിവസങ്ങള്‍ വെള്ളപ്പൊക്കത്തിന്റേതാണ്. മഴയുടെ കരുത്തനുസരിച്ച് ഏതു ദിവസവും വെള്ളമുയരാം.  ചിലപ്പോള്‍ രാവിലെ എഴുനേല്‍ക്കുമ്പോള്‍ മുറ്റം മുഴുവനും കാലു മൂടാന്‍ പാകത്തില്‍ വെള്ളമായിരിയ്ക്കും!  ഒന്നുകില്‍ അവിടെ നിന്നും താഴും, അല്ലെങ്കില്‍ പിന്നെയുമുയരും. ഏതായാലും വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ “പ്രളയം” ഉറപ്പാണ്.

ചെറുവെള്ളപ്പൊക്കത്തിന് ഞങ്ങള്‍ കുട്ടികള്‍ വാഴപ്പിണ്ടി അന്വേഷിച്ച് നടക്കും. കിട്ടിയാല്‍ അതു കൊണ്ട് “ബോട്ടുണ്ടാക്കും. പിന്നെ ചരടു കെട്ടി വലിച്ച് വെള്ളത്തില്‍ കൂടി സര്‍വീസ് നടത്തും. ബോട്ടൊക്കെ സമ്പന്നര്‍ക്കു മാത്രമേ ഉള്ളു. അക്കാലത്ത് വല്യാട്ടില്‍ , “തോട്ടുകണ്ടത്തില്‍ പാപ്പൂട്ടന്‍ “ എന്ന പ്രമാണിയ്ക്ക് ബോട്ടുണ്ടായിരുന്നു. അതില്‍ അദ്ദേഹം ഗാംഭീര്യത്തോടെ പോകുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ ആരാധനയോടെ നോക്കി നില്‍ക്കും.

വലിയ വെള്ളപ്പൊക്കമായാല്‍ നല്ല രസമാണ്! മീനച്ചിലാറ് നമ്മുടെ വാതില്‍ പടിയില്‍ വന്ന് എത്തിനോക്കും, അകത്തേയ്ക്ക് വരട്ടേയെന്ന് ചോദിച്ചുകൊണ്ട് ! എവിടെ നോക്കിയാലും വെള്ളം! വലിയ കടല്‍ പരപ്പില്‍ ചെറുദ്വീപുകള്‍ പോലെ അവിടവിടെ വീടുകള്‍ ..ഇടയ്ക്കിടെ തലയുയര്‍ത്തി നില്‍ക്കുന്ന കൊന്നത്തെങ്ങുകള്‍ ..അന്നേരം ഒരു വീട്ടില്‍ കുശു കുശുത്താല്‍ പോലും അടുത്ത വീട്ടില്‍ കേള്‍ക്കാമത്രെ!

ഇങ്ങനെ വെള്ളം പൊങ്ങിയാല്‍ രണ്ടുകാര്യത്തിനാണ് ബുദ്ധിമുട്ട് .  ഒന്നു കുടി വെള്ളം. രണ്ട് ,പ്രകൃതിയുടെ രണ്ടാം വിളിയ്ക്ക് ചെവികൊടുക്കുന്ന പ്രക്രിയ. അന്നൊക്കെ കുടി വെള്ളം ആറ്റില്‍ നിന്നും നേരിട്ട് എടുക്കാവുന്നത്ര ശുദ്ധമായിരുന്നു മീനച്ചിലാറില്‍ . (ഇന്നതേ ക്കുറിച്ച് ഓര്‍ക്കാന്‍ കൂടി വയ്യ). വെള്ളപ്പൊക്കമായാല്‍ ആ സാധ്യത അടയും. പിന്നെ പ്രളയം കയറാത്ത ഉയര്‍ന്ന തട്ടിലുള്ള ചില വലിയോരുടെ കിണറുകളില്‍ പോയാണ് ശേഖരണം.

രണ്ടാമത്തെ കാര്യമാണ് രസകരം. സ്വന്തമായി ചെറുവള്ളങ്ങള്‍ ഉള്ള ഭാഗ്യവാന്‍‌മാര്‍ അതു തുഴഞ്ഞ് വല്ല പൊന്തക്കാടിന്റെയോ വാഴക്കൂട്ടത്തിന്റെയോ മറ തപ്പി പ്പോകും. എങ്കിലും “മറ“യ്ക്ക് പൂര്‍ണ ഗ്യാരണ്ടി ഇല്ല,  ആര്‍ക്കും എവിടുന്നും കാണാം ഇതൊക്കെ. പിന്നെ, എല്ലാവരും തുല്യ ദു:ഖിതരായതിനാല്‍ അത്ര ഗൌനിയ്ക്കില്ല. ഞങ്ങളെ പോലെ വള്ളമില്ലാത്തവരുടെ കാര്യമാണ് കഷ്ടം. അരയൊപ്പം വെള്ളത്തില്‍ നീന്തിത്തുടിച്ച് അകലെയെവിടെയെങ്കിലുമുള്ള, ചാഞ്ഞു നില്‍ക്കുന്ന കൊന്നത്തെങ്ങു തപ്പിപിടിയ്ക്കും!

ഇങ്ങനെയുള്ള വെള്ളപ്പൊക്കത്തില്‍, ചിലപ്പോള്‍ രാത്രി നേരങ്ങളില്‍ ചില അതിഥികള്‍ വീട്ടില്‍ സന്ദര്‍ശനം നടത്താറുണ്ട്. നീര്‍ക്കോലിപാമ്പുകള്‍ !  ഇതു പോലൊരു വെള്ളപ്പൊക്ക കാലത്ത്, ഞാന്‍ ഇരു കാല്‍മുട്ടുകള്‍ക്കും നീര്‍ ബാധിച്ച് കിടപ്പാണ്. എഴുന്നേറ്റു നില്‍ക്കാന്‍ വയ്യ. അന്ന് സന്ധ്യയ്ക്ക് കുഞ്ഞമ്മമാരെല്ലാം അകത്തെ ഹാളില്‍ നിരന്നിരുന്ന്  ഹരിനാമകീര്‍ത്തനം ഉച്ചത്തില്‍ ജപിയ്ക്കുന്നു. ഞാന്‍ തൊട്ടടുത്ത മുറിയില്‍ കട്ടിലില്‍ അതൊക്കെ കേട്ട് എഴുനേറ്റിരിയ്ക്കുകയാണ്. കുഞ്ഞമ്മമാര്‍ക്കിടയില്‍ “ആരോഗ്യകര“മായ ഒരു മത്സരം ഉണ്ട് ഈ ചൊല്ലല്‍ പരിപാടിയില്‍ .  ജപത്തിനിടയില്‍ ഇടയ്ക്കിടെ ഒളികണ്ണിട്ട് അടുത്തിരിയ്ക്കുന്ന ആളെ നോക്കും. തെറ്റുകളുണ്ടെങ്കില്‍ “നോട്ട്” ചെയ്തു വയ്ക്കും. എന്നിട്ട്  ചൊല്ലല്‍ കഴിയുമ്പോള്‍ അതും പറഞ്ഞ് തര്‍ക്കിക്കും.

ഇങ്ങനെ കോറസായി ഈ പരിപാടി നടന്നു കൊണ്ടിരിയ്ക്കുന്നതിനിടയില്‍ എല്ലാവരും കൂടി ഒരലറലും ചാടിയെഴുന്നേല്‍ക്കലും ! ഞെട്ടി ത്തെറിച്ച ഞാന്‍ ഒറ്റച്ചാട്ടത്തിന് എഴുനേറ്റു നിന്നു! മേലാകെ വിറച്ചുകൊണ്ടിരുന്നു. ഒരു മിനിട്ടിനകം കാര്യം ബോധ്യമായി, ഒരു നീര്‍ക്കോലി നാമജപം കേട്ട് ഉള്ളിലേയ്ക്ക് വന്നതായിരുന്നു!  അനങ്ങാന്‍ വയ്യാതിരുന്ന ഞാനെങ്ങനെ ചാടിയെഴുന്നേറ്റെന്ന് എനിയ്ക്കിപ്പോഴും പിടിയില്ല.

രണ്ടോ മൂന്നോ ദിവസം കൊണ്ട് വെള്ളം ഇറങ്ങാന്‍ തുടങ്ങും അല്പാല്പമായി. അങ്ങനെ മുട്ടിനു താഴെ ലെവലായാല്‍ , രാത്രിയ്ക്ക് ഞാനും രണ്ട് ആന്റിമാരും (ഇളയ കുഞ്ഞമ്മമാരെ ഞാനങ്ങനെയാണ് വിളിയ്ക്കുന്നത്) കൂടി ഒരു അരിവാളും വിളക്കുമായി ഇറങ്ങും. മീനെ “വെട്ടിപ്പിടിക്ക”ലാണ് ഉദ്ദേശം. എന്റെ ജോലി വിളക്ക് കാണിച്ചു കൊടുക്കലാണ്. ഏറ്റവും ഇളയ ആന്റി -ഷീബ -മീനെ കണ്ടെത്തി കാണിച്ചു കൊടുക്കും. തൊട്ടു മുകളിലുള്ള ജയമ്മ ആണ് വെട്ടുകാരി. മുറ്റത്തെ തെളിഞ്ഞ വെള്ളത്തില്‍ വിളക്കുംവെട്ടം കണ്ട് കണ്ണഞ്ചി, പരലുകളും പള്ളത്തികളും  നില്‍ക്കുന്നതു കാണാം. അപ്പോള്‍ ജയമ്മാന്റി ആഞ്ഞു വെട്ടും. യോഗമുണ്ടെങ്കില്‍ കിട്ടും അത്ര തന്നെ. ഈ പരിപാടിയില്‍ കാര്യമായ “കിട്ടലൊ”ന്നും കിട്ടിയിരുന്നില്ല, ഒരിയ്ക്കല്‍ ഒരു നീര്‍ക്കോലിയെ വെട്ടിയതൊഴിച്ചാല്‍.

പിന്നെ ഒന്നു രണ്ടു ദിവസം കൊണ്ട് വെള്ളം പൂര്‍ണമായും ഇറങ്ങും. ഈയൊരു സമയമാണ് അസഹ്യം. ദിവസങ്ങളോളം വെള്ളത്തിനടിയില്‍ കിടന്ന പുല്ലും  വെളിയും ആകെ ചീഞ്ഞ് വല്ലാത്ത നാറ്റമായിരിയ്ക്കും. സൂക്ഷിച്ചു നടന്നില്ലെങ്കില്‍ തെന്നി വീഴുകയും ചെയ്യും. ഒന്നു രണ്ടു ദിവസത്തെ വെയിലേറ്റാല്‍ എല്ലാം ഉണങ്ങി നാറ്റമെല്ലാം പോകും.  പൊതുവെ ഈ മഴക്കാലത്ത് ആരും പട്ടിണി കിടക്കാറില്ല. കാരണം എല്ലാവര്‍ക്കും നെല്ല് സൂക്ഷിപ്പുണ്ടാവും. എന്നാല്‍, മൂന്നു നേരവും കഞ്ഞിയും മുളകു ചമ്മന്തിയുമായിരിയ്ക്കും ഭക്ഷണം എന്നു മാത്രം.

ചിങ്ങമാസമാകുന്നതോടെ, മഴയെല്ലാം മാറി തെളിവാകും. പിന്നെ എല്ലാവര്‍ക്കും ഓണത്തിന്റെ ആഹ്ലാദമാണ്. ഞങ്ങളുടെ അവിടെ അടുത്തടുത്ത്  വീടുകളുണ്ട്. എല്ലാം പത്തു സെന്റും പതിനഞ്ചു സെന്റും ഉള്ളവര്‍ . അത്തമായാല്‍ പിന്നെ എല്ലായിടത്തും പൂക്കളം തീര്‍ക്കലായി. ഞങ്ങളുടെ വീട്ടില്‍ കുഞ്ഞമ്മാവന്‍ ആണ് അതിന്റെ സര്‍വാധികാരി. ഞാനും രണ്ട് ആന്റിമാരും ആജ്ഞാനുവര്‍ത്തികള്‍ മാത്രം. രാവിലെ മൂപ്പര്‍ പറയും ഇന്നയിന്ന സ്ഥലങ്ങളില്‍ ഇന്നയിന്ന പൂക്കളുണ്ട്. മറ്റുള്ളവര്‍ കൊണ്ടു പോകും മുന്‍പേ പറിച്ചു കൊണ്ടു വരാന്‍. ഞങ്ങള്‍ അതിന്‍ പ്രകാരം ഒരു സഞ്ചിയൊക്കെ സംഘടിപ്പിച്ച് പോകും. അവിടെത്തുമ്പോള്‍  മിടുക്കന്മാര്‍ വന്ന് കൊണ്ടുപോയിട്ടുണ്ടാവും ചിലപ്പോള്‍ . ഞങ്ങളെ പറഞ്ഞു വിട്ട ശേഷം, കുഞ്ഞമ്മാവന്‍, സ്പെഷ്യലായി നേരത്തെ കണ്ടു വച്ച ചില സ്ഥലങ്ങളിലേയ്ക്കു പോകും. അത് മിക്കവാറും വല്ലവരും വളര്‍ത്തുന്ന ചെടികളുടെ അടുത്തേയ്ക്കാവും. എങ്ങനെയും കണ്ണു വെട്ടിച്ച് അവിടെ നിന്ന് പൂക്കള്‍ കൈക്കലാക്കി കക്ഷി തിരിച്ചു വരും. ഞങ്ങളും എങ്ങനെയെങ്കിലുമൊക്കെ കുറെ സംഘടിപ്പിയ്ക്കും. അന്ന് വേലികളിലും പറമ്പുകളിലുമായി ധാരാളം പൂക്കള്‍ ഉണ്ട്. കോളാമ്പി പൂവും കാക്കപ്പൂവും ചെത്തിയും ചെമ്പരത്തിയും മുക്കുറ്റിയും തുമ്പയും ഗന്ധരാജനും കമ്മലു പൂവും എല്ലാം.

അത്തം നാള്‍ പൂക്കളത്തിന് ചെറു വൃത്തമായിരിയ്ക്കും. ഒരിനം പൂവേ കാണുകയുള്ളു. പിന്നെ ഓരോ ദിവസവും വൃത്തം വലുതായി വരും, ഒപ്പം പൂക്കളുടെ തരവും. അതോടെ ഞങ്ങളുടെ ജോലി ദുഷ്ക്കരമാവുന്നു. ഇത്ര കഷ്ടപ്പെട്ട് ഈ പൂക്കളം ഇടുന്നതിനു കാരണമുണ്ട്. അയല്‍ വീടുകളിലുമുണ്ടല്ലോ ഞങ്ങളെ പോലുള്ള “കുരിപ്പു“കള്‍ . ഞങ്ങളുടെ പൂക്കളം അവരുടേതിനേക്കാള്‍ ജോറായിരിയ്ക്കണമെന്ന വാശി ഞങ്ങള്‍ക്കുണ്ട്. ഞങ്ങളുടേതു ഇട്ട് കഴിഞ്ഞാല്‍ കുഞ്ഞമ്മാവന്‍ എല്ലാ വീട്ടിലും ഒരു സന്ദര്‍ശനം നടത്തും. പൂക്കളങ്ങള്‍ വിലയിരുത്തും. ഞങ്ങളുടേത് മോശമായാല്‍ ആന്റിമാര്‍ക്ക് കണക്കിനു കിട്ടും, പൂക്കളു കുറഞ്ഞൂന്നും പറഞ്ഞ്. തിരുവോണത്തിന്റന്നാണു ശരിയ്ക്കുള്ള വാശി. അന്നു ഞങ്ങളും കണ്ടമാനം അലയും. എന്തായാലും മിക്കവാറും ഞങ്ങളുടെ പൂക്കളം തന്നെയായിരുന്നു മെച്ചം.

ഓണക്കാലത്ത് ആണുങ്ങളുടെ പ്രധാന കളികള്‍ പകിട കളി, എട്ടുകളി എന്നതാണ്. പകിടകളി പൊതുവെ മുതിര്‍ന്നവരാണ് കളിയ്ക്കുക. പിച്ചളയില്‍ തീര്‍ത്ത, നീണ്ട നാലു മുഖമുള്ള, നാലിഞ്ച് നീളമുള്ള സാധനമാണ് പകിട. ഇതു രണ്ടെണ്ണം കാണും. ഇതില്‍ ഓരോ മുഖത്തും ഒന്നു മുതല്‍ ആറു വരെയുള്ള എണ്ണം കാണും. ഇതുരുട്ടി വിട്ടാണ് പകിട കളിയ്ക്കുന്നത്. ആകെ ആര്‍പ്പും വിളിയുമാണ് ആ കളിയ്ക്ക്.

അതിന്റെ ലഘൂകരിച്ച രൂപമാണ് എട്ടുകളി. ഓലമടലിന്റെ പുറം പാളി ഒന്നര ഇഞ്ച് വീതിയില്‍ പൊളിച്ചെടുത്ത്, എട്ടിഞ്ച് നീളത്തില്‍ മുറിച്ച നാലു കഷണങ്ങളാണ് എട്ടുകളിയുടെ “ആയുധം“. ഇത് ഒന്നിച്ച് പിടിച്ച് കറക്കി മുകളിലേയ്ക്കിടും. നിലത്തു വീഴുമ്പോള്‍ മലര്‍ന്നും കമഴ്ന്നും കിടക്കുന്ന ക്രമമനുസരിച്ച് പ്രത്യേക എണ്ണം നിശ്ചയിച്ചിട്ടുണ്ട്. ഒന്നു മുതല്‍ എട്ടു വരെ. നിലത്ത് കളം വരച്ച് അതില്‍ ഈ എണ്ണമനുസരിച്ച് “കായ്” നീക്കിയാണ് മത്സരം. നാലാള്‍ക്ക് വരെ ഒരേ സമയം മത്സരിയ്ക്കാം. ഇത് പലപ്പോഴും പണത്തിനാണ് കളിയ്ക്കുക. ഇതിനും പലപ്പോഴും ഒച്ചയും ബഹളവുമുണ്ടാകും. കുഞ്ഞമ്മാവന്‍ ഈ കളിയിലും വലിയ വിദഗ്ധനാണ്. ഓണക്കാലത്ത്, ഇന്നത്തെ ട്വന്റി ട്വന്റി പോലെ ഇതിന്റെ വേറൊരു വേര്‍ഷന്‍ ഉണ്ട്. അസല്‍ ചൂതാട്ടം. കളത്തില്‍ കാശു നിക്ഷേപിയ്ക്കുക. എട്ട് കറക്കിയെറിയുക. വലിയ എണ്ണം വീണയാള്‍ക്ക് മുഴുവന്‍ കാശും. ഇതിന് “കീച്ച്” എന്നാണ് പറയുന്ന പേര്.

എനിയ്ക്ക് കുഞ്ഞമ്മാവനോട് ഏറ്റവും ആരാധന തോന്നിയ ഒരു സംഭവം പറയാം.
പൊതുവെ ഞങ്ങളുടെ വീട്ടില്‍ കാശിന് വലിയ ദാരിദ്ര്യമാണ്. സ്വന്തമായി കുറച്ച് വയലുണ്ട്. പിന്നെ മുതിര്‍ന്ന കുഞ്ഞമ്മമാര്‍ വയലില്‍ ജോലിയ്ക്കു പോകും. അതു കൊണ്ട് അരിയ്ക്ക് ഒരിയ്ക്കലും മുട്ടില്ലാന്നു മാത്രം. ഓണക്കാലത്തും ഇങ്ങനെയൊക്കെ തന്നെ അവസ്ഥ. (മൂത്ത അമ്മാവന്‍ അക്കാലം നാടു വിട്ട് എവിടെയോ ആണ്). ഞാനും കുഞ്ഞമ്മാവനും ഷീബയാന്റിയും ജയമ്മയാന്റിയും പഠിയ്ക്കുന്നു.
ആ ഓണക്കാലത്ത്  വാശിയേറിയ ഒരു “കീച്ച്” നടന്നു. കളത്തില്‍ മൂന്നാലു പേരോടൊപ്പം കുഞ്ഞമ്മാവനും ഉണ്ട്. ചുറ്റും ഞാനുള്‍പ്പെടെ പത്തു പതിനഞ്ചു പേര്‍ . ഓരോ കീച്ചിനും കളത്തില്‍ കാശിടണമെന്നാണ് വ്യവസ്ഥ. അഞ്ചു രൂപാ വീതമാണ് കളത്തില്‍ . (അന്ന് അഞ്ചു രൂപാ സാമാന്യം വലിയ തുകയാണ്. ഒരു ചായയ്ക്ക് മുപ്പതു പൈസ വില.) എല്ലാവരും കാശിട്ടു. കുഞ്ഞമ്മാവന്‍ ഇട്ടില്ല. പകരം എളിയില്‍ തിരുകിയ ചുരുട്ടിയ നോട്ട്  തൊട്ടു കാണിച്ചു. നൂറിന്റെ നോട്ടാണ്. അതു കൊണ്ട് കളത്തിടുകയില്ല, ജയിയ്ക്കുന്നയാള്‍ക്ക് നേരിട്ട് കൊടുക്കും. ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല.

കളി തുടങ്ങി. ആദ്യമൊക്കെ കുഞ്ഞമ്മാവന്‍ പൊട്ടിപ്പാളീസായി. അപ്പോള്‍ ജയിച്ചവനോട് പറയും,

”ദാ..നിന്റെ അഞ്ച് എന്റടുത്തുണ്ട്. അടുത്തതിനിട്..”

എനിയ്ക്ക് ഇതൊക്കെ കണ്ടപ്പോള്‍ അങ്കലാപ്പായി. പുള്ളിയ്ക്കെവിടുന്നാണ് ഇത്രയും കാശെന്നു മനസ്സിലാകുന്നില്ല.
നേരത്തെ തന്നെ ഞങ്ങള്‍ക്കിടയില്‍ പുള്ളിയെ പറ്റി ഒരപഖ്യാതി ഉണ്ട്. എന്തോ ആവശ്യത്തിന് വീട്ടില്‍ നിന്നും ഒരിക്കല്‍ ഇരുപതു രൂപ അടിച്ചു മാറ്റിയത്രേ! പിന്നീട് ആന്റിമാരുമായി വഴക്ക് കൂടുമ്പോള്‍ ഷീബയാന്റി വിളിച്ചു കൂവും..

”എടാ..കള്ളാ..ഇരുപതേ..! ”

പിന്നെ  ഒരോട്ടമത്സരം നടക്കും. എത്ര കഷ്ടപെട്ടായാലും ഷീബയാന്റിയെ ഓടിച്ചു പിടിച്ചിരിയ്ക്കും. വലിയ തരക്കേടില്ലാത്ത മൂന്നാല് ഇടി കൊടുത്തിട്ടേ പുള്ളി പിന്മാറുകയുള്ളു.
ഇതെന്റെ മനസ്സിലുള്ളതു കൊണ്ട്, ഈ കാശ് എവിടുന്നോ അടിച്ചുമാറ്റിയതാണെന്ന് എനിയ്ക്കുറപ്പായി. പുള്ളിയിങ്ങനെ പൊട്ടുന്നതു കൂടി കണ്ടപ്പോള്‍ സംഗതി ഗുലുമാലാകുമെന്നെനിയ്ക്ക് തോന്നി. എന്നാല്‍ കുഞ്ഞമ്മാവന് ഒരു കൂസലുമുണ്ടായിരുന്നില്ല. ഏറെ നേരം നീണ്ട കീച്ചിനൊടുവില്‍ നാല്പതു രൂപയോളം നേടി കളിയവസാനിപ്പിച്ചു കക്ഷി.
മത്സരം കഴിഞ്ഞ് എന്നെ വിളിച്ചു, അഞ്ചു രൂപാ തന്നു. എന്നിട്ടും എന്റെ നോട്ടം ആ ചുരുട്ടി വച്ച നോട്ടിലായിരുന്നു.
ഒടുവില്‍ സഹിയ്ക്കാന്‍ വയ്യാതെ ഞാന്‍ ചോദിച്ചു.

“ഇതെവിടുന്നാ..?”

പുള്ളി പൊട്ടിച്ചിരിച്ചു കൊണ്ട് ആ നോട്ട് വലിച്ചെടുത്തു. എന്നിട്ട് നിവര്‍ത്തിക്കാണിച്ചു. പഴയ മുദ്രപത്രത്തില്‍ നിന്നും മുറിച്ചെടുത്ത, മുദ്രയുള്ള ഭാഗം! ഒറ്റ നോട്ടത്തില്‍ നൂറു രൂപയെന്നു തോന്നും. 
ഹോ..! ആ ബുദ്ധിയ്ക്കു മുന്‍പില്‍ ഞാന്‍ തല കുനിച്ചു.

ഇതു കൂടാതുള്ള ഓണക്കളികള്‍ തുമ്പി തുള്ളല്‍ , പച്ചകളി ഇതൊക്കെയാണ്. അതൊക്കെ പെണ്ണുങ്ങളാണ് കളിയ്ക്കുന്നത്. തിരുവോണദിവസം, ഉച്ചയൂണ്‍ കഴിഞ്ഞ് എല്ലാപെണ്ണുങ്ങളും ഒത്തുകൂടും. വല്യാട്ടിലെ ഒരു പൊതു ഇടം എസ്.എന്‍.ഡി.പി. ശാഖാമന്ദിരം ഗ്രൌണ്ടാണ്. അവിടെ ആണും പെണ്ണും എല്ലാമെത്തും. പിന്നെ കളികള്‍ . ചിലപ്പോള്‍ കിളിത്തട്ടു കളി , നാടന്‍ പന്തു കളി ഇവയൊക്കെ കാണും. ഒരിയ്ക്കല്‍ വല്യാട്ടിലെ യുവാക്കള്‍ ഒത്തു ചേര്‍ന്ന് ഒരു വള്ളം കളി തന്നെ നടത്തി മീനച്ചിലാറ്റില്‍. അതൊക്കെ വലിയ ആഘോഷമായിരുന്നു. ജാതി മത ഭേദമെന്യേ എല്ലാവരും ഇതിലൊക്കെ സഹകരിയ്ക്കും. കടുത്ത ജാതി ഭേദമോ രാഷ്ട്രീയ ഭേദമോ അന്നൊന്നും അവിടെ ഉണ്ടായിരുന്നില്ല.

ഇത്തരം എല്ലാ പരിപാടികളിലും കുഞ്ഞമ്മാവന്‍ സജീവ സാന്നിധ്യമായിരുന്നു. കൂടാതെ ഒന്നാന്തരം വോളിബോള്‍ കളികാരനും. ആറടിയോളം ഉയരം അന്നു തന്നെയുണ്ട്. ഇടയ്ക്ക് വഴക്കു കൂടുമെങ്കിലും എന്നോട് നല്ല വാത്സല്യമായിരുന്നു.
ഇരുപതാമത്തെ വയസ്സില്‍ രക്താര്‍ബുദം ബാധിച്ച് കുഞ്ഞമ്മാവന്‍ ഞങ്ങളെ വിട്ടു പോയി.

Thursday 12 August 2010

മരുഭൂമിയിലൊരു ഉല്ലാസം!-(ഫോട്ടോ ഫീച്ചര്‍)


ഇതാണ് സിദ്ര പ്രോജക്ട്

ഖത്തറിലെ ഒരു വമ്പന്‍ പ്രോജക്ടാണ് “സിദ്ര മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റെര്‍ “. സപ്ത നക്ഷത്ര സംവിധാനങ്ങളോടെ ആഗോള നിലവാരമുള്ള ഒരു ആശുപത്രി - കം- ഗവേഷണ കേന്ദ്രം. ദോഹയിലെ ഗരാഫയില്‍ എജ്യൂക്കേഷന്‍ സിറ്റിയിലാണ് ഇതുയരുന്നത്. ഇതിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിയ്ക്കുന്നത് സ്പെയിന്‍ ആസ്ഥാനമായുള്ള O.H.L (Obrascon Huerte Lain) എന്ന കമ്പനിയും സൈപ്രസ് ആസ്ഥാനമായുള്ള “കോണ്ട്രാക്ക്” എന്ന കമ്പനിയും സംയുക്തമായിട്ടാണ്. നൂറുകണക്കിന് മലയാളികളും ഇന്ത്യാക്കാരുമാണ് രണ്ടു കമ്പനികളിലുമുള്ളത്.ഇതിലെ O.H.L കമ്പനിയ്ക്ക് 2008-ല്‍ വലിയൊരബദ്ധം പറ്റി. കേരളത്തില്‍ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഒരു വിവരദോഷിയെ അവര്‍ കമ്പനിയിലേയ്ക്ക് ഫ്രീയായി വിസ നല്‍കി കൊണ്ടുവന്നു. ഒരു കമ്പ്യൂട്ടറും മറ്റെല്ലാ സൌകര്യങ്ങളും നല്‍കിയിട്ട് കുറെ പ്ലാനുകള്‍ വരച്ച് കൊടുക്കണമെന്നാവശ്യപ്പെട്ടു. മേപ്പടി വിദ്വാന്‍ കാര്യങ്ങളെല്ലാം തലയാട്ടി സമ്മതിച്ചിട്ട് ചെയ്യുന്നതോ, സിനിമ കാണല്‍ , പത്രം വായന, ബ്ലോഗെഴുത്ത് ഇത്യാദി കര്‍മ്മങ്ങള്‍ . എന്നീട്ടോ മാസാമാസം കിട്ടുന്നതു പോരാതെ ബോണസ്, ഇങ്ക്രിമെന്റ് എന്നിവയും വേണം പോല്‍ !  ഇതു വരെ ഇയാളുടെ തോന്ന്യാസം കമ്പനി അറിയാത്തതിനാല്‍ ഈ പോസ്റ്റും എഴുതുന്നു. ഇമ്മാതിരി കുറെ ടീമുകള്‍ക്കായി കഴിഞ്ഞ നവംബറില്‍ പാവം കമ്പനി ഒരു ഉല്ലാസ യാത്രയും നടത്തി കൊടുത്തു. ആ യാത്രയിലൂടെ ഒരു യാത്ര.
രാവിലെ രണ്ടു ബസുകളിലേയ്ക്കാണ് എല്ലാത്തിനെയും ആട്ടി തെളിച്ചത്. “കര്‍വ” കമ്പനിയില്‍ നിന്നും വാടകയ്ക്കാണത്രേ!
ഇരിപ്പുകണ്ടാല്‍ എന്തു മാന്യന്‍ !
എല്ലാത്തിനേം കെട്ടിയെടുക്കുന്നേയുള്ളു.
ഒരു നൂറു കിലോമീറ്ററെങ്കിലും അകലെ “ഉമ്മു സയ്യിദ്” എന്ന ഒരു മരുഭൂമിയില്‍ കൊണ്ടെ എല്ലാത്തിനെയും ചാടിച്ചു.
അവിടെ നിന്ന് അറബികള്‍ നല്ല ലാന്‍ഡ് ക്രൂയിസറില്‍ എങ്ങോട്ടോ കൊണ്ടു പോയി. (അറബികളുടെ ഗതികേടേ!)
ഇവിടെയാണ് മീറ്റും ഈറ്റും! ചെറിയ മഴയുണ്ട്. കാറ്റത്ത് ഏതാണ്ടൊക്കെ വീണു കിടക്കുന്നു!
ഇരിപ്പിന് എവിടെയും കേമന്‍! (കൂടാരത്തിനുള്ളില്‍)
ഒക്കെ ഒന്നു നടന്നു കാണാം
ഉം മോശമില്ല!
ഇതാ കമ്പനി കണ്ട്രി മാനേജര്‍ (നീല)അടക്കം ചാക്കില്‍!
തീറ്റ ഒരുങ്ങുന്നു!
നാട്ടില്‍ പതിവായി കഴിച്ചിരുന്ന കഞ്ഞീം ചമ്മന്തീം ഓര്‍മ്മ വരുന്നു!
തീറ്റ മത്സരം!
അവസരങ്ങള്‍ എപ്പോഴും കിട്ടണമെന്നില്ല. കിട്ടുന്നത് ഭംഗിയായി ഉപയോഗിയ്ക്കണം
ഒടുക്കത്തെ തീറ്റ കഴിഞ്ഞിട്ട് ഇനി കട്ടന്‍ ചായയും! ചൊട്ടയിലെ ശീലം ചുടല വരെ..
ഇനി ഡാന്‍സ് മത്സരം. ആദ്യം യൂറോപ്യന്‍ ! (മാനേജര്‍ തന്നെ തൊടങ്ങ്)
കോലും വടിയുമായി ഈജിപ്ഷ്യന്‍ ഡാന്‍സ്!
ഫിലിപ്പീന്‍ ഡാന്‍സ്!
അസ്സല്‍ കേരള കൂതറ ഡാന്‍സ്!
എല്ലാം ചേര്‍ന്ന അവിയല്‍ ഡാന്‍സ്!



ഇങ്ങനെയൊക്കെ ഇരിയ്ക്കണമെങ്കില്‍ യോഗം വേണം.
പിന്നെയൊരു നറുക്കെടുപ്പായിരുന്നു. ആദ്യം ലാപ്ടോപ്പ്. നറുക്ക് വീണത്  നമ്പര്‍ 36 ന്.  പിന്നെ ദുബായിലേയ്ക്ക്  രണ്ടു ഹോളിഡേ പാക്കേജ് ടിക്കറ്റ്. കിട്ടിയത് നമ്പര്‍ 34-ന്. പിന്നെ ഒരു എയര്‍ ടിക്കറ്റ് ലൊകത്തെവിടേയ്ക്കും. വീണത് നമ്പര്‍ 64 ന്. ബിജുകുമാറിന്റെ നമ്പര്‍ 33  (എന്തൊരു ഭാഗ്യ ജന്മം!)
നറുക്കെടുപ്പിനിടയില്‍ ദേശ-ഭാഷകള്‍ മറന്ന നിഷ്കളങ്ക ബാല്യം!
ഡാന്‍സൊക്കെ ആമ്പിള്ളേര്‍ക്ക് പറഞ്ഞതാ !
ഒട്ടകപ്പുറത്ത് കയറണമെങ്കില്‍ ധൈര്യം വേണം!
അങ്ങനെ വൈകുന്നേരമായി. തിരിച്ചു പോക്കിനു നേരമായി.
വീണ്ടും മരുഭൂമിയില്‍ കൂടെ ബസിനരുകിലെയ്ക്ക്!