Sunday, 1 August 2010

മതില്‍പ്പുറക്കാഴ്ചകള്‍ ‍- (കഥ)

“അമ്മേ...ആ...”
അസഹ്യമായ വേദനയോടെ അവള്‍ വയര്‍ പൊത്തിപ്പിടിച്ചു.
അടിവയറ്റില്‍ നിന്നും ചലനം ആരംഭിച്ചു കഴിഞ്ഞു.
ഞരമ്പുകള്‍ പറിഞ്ഞു പോകുന്ന വേദന.
ഈ ലോകത്തുള്ള സകല വേദനകളും ഒന്നിച്ചു ചേര്‍ന്ന വേദന..
അതൊരു കഴുകനെ പോലെ  കൊത്തിപ്പറിച്ചു. 
അവള്‍ കാലുകള്‍ അല്പം കൂടി അകത്തിപ്പിടിച്ചു.
അടി വയറ്റില്‍ ശക്തിയോടെ താഴേയ്ക്കു തിരുമ്മി..ശ്വാസം പിടിച്ച് ശക്തിയോടെ മുക്കി..
അമ്മേ..ഇതൊഴിയുന്നില്ലല്ലോ..
തലയിലൂടെ പഴുതാരകള്‍ ഇഴയുന്ന പോലെ അവള്‍ക്കു തോന്നി..
കണ്ണുകളില്‍ രക്തം പൊടിയുന്നുണ്ടോ?
 അവള്‍ നിലത്തു നിന്നും വില്ലു പോലെ വളഞ്ഞു കുത്തി. വിരലുകള്‍ ശക്തിയോടെ ഞെരിച്ചു.
കടിച്ചു പിടിച്ച നാവില്‍ പല്ലുകള്‍ കൊണ്ട് ചോരയൊഴുകി..
                                                           
                                                                 *** *** ***
 
“നമ്മുടെ വളര്‍ച്ചാനിരക്ക് പത്തു ശതമാനം കവിഞ്ഞിരിയ്ക്കുന്നു. ലോക കോടീശ്വരന്മാര്‍ നാലിലൊന്ന് നമ്മുടെ രാജ്യത്തു നിന്നാണ്. നാം ചന്ദ്രനിലെത്തിയില്ലേ? ആഴ്ചയിലൊരു സാറ്റലൈറ്റ് സ്പേസിലേയ്ക്കു വിടുന്നില്ലേ?  നമ്മുടെ രാജ്യം ഇന്ന് ലോക വന്‍ശക്തികളിലൊന്നായി കഴിഞ്ഞു എന്ന് ലോകത്തിനു ബോധ്യമായതിന്റെ തെളിവാണ് ഈ ഗെയിംസ് നമുക്ക് അനുവദിച്ചു കിട്ടിയതിലൂടെ നമ്മുടെ കണ്മുന്നിലുള്ളത്. അതെങ്ങനെ നന്നായി നടത്തും എന്ന് നാം ലോകത്തിനു കാട്ടിക്കൊടുക്കുകയും ചെയ്യും. തിരക്കുള്ളതുകൊണ്ടു ഞാന്‍ ചുരുക്കുന്നു. എനി ക്വസ്റ്റ്യന്‍സ്? 
മന്ത്രി മുന്നില്‍ വച്ചിരിയ്ക്കുന്ന ഗ്ലാസില്‍ നിന്നും രണ്ടു കവിള്‍ മിനറല്‍ വാട്ടര്‍ കുടിച്ചു.

“സര്‍ , ഗെയിംസ് അനുവദിച്ചിട്ടു മാസങ്ങള്‍ കഴിഞ്ഞല്ലോ? ഇനി തുടങ്ങാന്‍ അധിക നാള്‍ ബാക്കിയില്ല. ഇതു വരെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയായില്ലല്ലോ ” നിരന്നിരുന്ന പത്രക്കാരില്‍ മുതിര്‍ന്ന ഒരാളുടെ ചോദ്യം.

“ചോദ്യം അടിസ്ഥാനരഹിതമാണ് .ആവശ്യമായ എല്ലാ ഒരുക്കങ്ങളും സര്‍ക്കാര്‍ ചെയ്തിട്ടുണ്ട് .”

“സ്റ്റേഡിയങ്ങള്‍ ഇനിയും പൂര്‍ത്തിയാകാനില്ലേ?”

“ഇല്ല. മിക്കവാറും എല്ലാത്തിന്റെയും പണികള്‍ കഴിഞ്ഞു.”

“പ്രധാന സ്റ്റേഡിയത്തിനു ചുറ്റുമുള്ള ചേരികള്‍ മാറ്റി പുതിയ വീടുകള്‍ പണിയുമെന്ന വാഗ്ദാനം നടന്നില്ലല്ലോ?”

“അതിനു പ്രതിപക്ഷമാണു കാരണം. അവരുടെ പ്രതിഷേധം കൊണ്ടാണു ചേരികള്‍ ഒഴിപ്പിയ്ക്കാന്‍ കഴിയാതിരുന്നത്.”

“ധാരാളം വിദേശികള്‍ എത്തുന്ന അവിടെ ഈ ചേരികള്‍ നമുക്കു നാണക്കേടുണ്ടാക്കില്ലേ?”

“തീര്‍ച്ചയായും. ഗവണ്മെന്റക്കാര്യം ഗൌരവമായി പരിഗണിയ്ക്കുന്നുണ്ട്. “

“എന്തു പ്രതിവിധിയാണിക്കാര്യത്തില്‍ നടപ്പാക്കുന്നത്?”

“സ്റ്റേഡിയം കൂടുതല്‍ മോടി പിടിപ്പിയ്ക്കുക എന്നതാണ് സര്‍ക്കാര്‍ കാണുന്ന ഒരു പരിഹാരം?”

“എന്നു വെച്ചാല്‍ ?”

സ്റ്റേഡിയത്തിനു ചുറ്റും അതി മനോഹരമായ ഒരു ചുറ്റുമതില്‍ നിര്‍മ്മിയ്ക്കുക. നമ്മുടെ സാംസ്കാരിക വൈവിധ്യം ഉള്‍ക്കൊള്ളുന്ന അനേകം ചിത്രപ്പണികളാല്‍ അലംകൃതമായിരിയ്ക്കും ആ മതില്‍ ?”

“അതായത് ചുറ്റുമുള്ള ചേരികള്‍ വിദേശികള്‍ കാണാതിരിയ്ക്കാനുള്ള സൂത്രപ്പണി അല്ലേ?

“നോ കമന്റ്സ്”

“ഈ ചേരികളില്‍ താമസിയ്ക്കുന്നവരൊക്കെ സ്റ്റേഡിയം പണിയ്ക്കായി അന്യ നാട്ടില്‍ നിന്നും കൊണ്ടുവന്നവരല്ലേ ?”

“അറിയില്ല”

“പണി തീര്‍ന്നതോടെ തിരിച്ചു പോകാന്‍ ഗതിയില്ലാതായവരാണ് അവരെന്ന് സര്‍ക്കാരിനറിയാമോ?”

“അറിയില്ല”

“ഈ മതില്‍ കെട്ടുന്ന പണം കൊണ്ട് അവര്‍ക്ക് വീടു വച്ചു കൊടുക്കാമല്ലോ?”

“പ്രസ് മീറ്റിങ്ങ് കഴിഞ്ഞു.”

മന്ത്രി എഴുന്നേറ്റു. ഇളകിയ തേനീച്ചക്കൂട്ടം പോലെ ചുറ്റും കൂടിയ പത്രക്കാരെ സെക്യൂരിറ്റിക്കാര്‍ തള്ളി മാറ്റി. അതിനിടയിലൂടെ മന്ത്രി കടന്നു പോയി.
                                                              
                                                       *** *** ***

 പ്ലാസ്റ്റിക്ക് മേഞ്ഞ കൂരകള്‍  നിരനിരയായി പരന്നു കിടന്നു. തകരവും കാര്‍ഡ് ബോര്‍ഡുകളും കൊണ്ട് തീര്‍ത്ത ചുവരുകള്‍ . അഴുക്കു വെള്ളമൊഴുകുന്ന ഓടയില്‍ നിന്നും നരകത്തിന്റെ ദുര്‍ഗന്ധം തള്ളി വന്നു. കൂട്ടിയിട്ട ചവറുകള്‍ക്കിടയില്‍ പട്ടികളുടെ കടിപിടി. അവറ്റകള്‍ക്കിടയില്‍ തുണിയുടുക്കാത്ത മനുഷ്യ ജന്മങ്ങള്‍ കുപ്പയിലെന്തോ തേടിക്കൊണ്ടിരുന്നു. പ്ലാസ്റ്റിക് കൂരകളുടെ ഈര്‍പ്പമുള്ള തറയില്‍ മുലകുടി മാറാത്ത കുഞ്ഞുങ്ങള്‍ തൊണ്ട കീറി നിലവിളിച്ചു . മൂന്നു കല്ലുകള്‍ കൂട്ടിയ അടുപ്പില്‍ അവരുടെ അമ്മമാര്‍ എന്തോ തിന്നാന്‍ ഉണ്ടാക്കുകയാണ്, പൂപ്പല്‍ പിടിച്ച നാറിപ്പുഴുത്ത ആട്ട കൊണ്ട്.

അവരുടെ കണ്‍‌മുന്നില്‍ ഒരു നെടുങ്കന്‍ കോട്ട പോലെ വലിയൊരു മതില്‍ ഉയരുന്നു. കാണെക്കാണെ അതു വലുതായി വരുന്നു.കുറെ ദിവസം മുന്‍പു വരെ അവരുടെ കാഴ്ച്ചയില്‍ വലിയൊരു സ്റ്റേഡിയം ഉണ്ടായിരുന്നു. ആ കാഴ്ച അവര്‍ക്ക് വലിയൊരു തൃപ്തിയായിരുന്നു. കാരണം അതിന്റെ ഓരൊ കല്ലും അവരാണല്ലോ ചുമന്നത്. അഴുക്കു ചാലുകള്‍ക്കിടയില്‍ കാടു പിടിച്ചു കിടന്ന ആ പ്രദേശം സ്റ്റേഡിയമായത് അവരുടെ രക്തത്തിലും വിയര്‍പ്പിലും മുങ്ങിയിട്ടാണല്ലോ..
അങ്ങൊരു നാട്ടിലെ ഏതോ കുഗ്രാമത്തില്‍ നിന്നും മാടുകളെ പോലെ ആട്ടിത്തെളിച്ചു കൂട്ടികൊണ്ടു വന്നവര്‍ .
 ദാരിദ്ര്യത്തിന്റെ നിലയില്ലാ കയത്തില്‍ നിന്നും ഒരു കഷണം റൊട്ടിയുടെ വൈക്കോല്‍ തുരുമ്പു തേടി വന്നവര്‍ .
ആണും പെണ്ണും കുഞ്ഞുങ്ങളുമെല്ലാമായി കുടിയോടെ വന്നവര്‍ ..
പെണ്ണുങ്ങളില്‍ ചിലര്‍ക്ക് ചോരയും നീരുമുണ്ടായിരുന്നു.
ആണുങ്ങള്‍ക്ക് മദ്യം കിട്ടിയപ്പോള്‍ പകരം പലര്‍ക്കും  പെണ്ണിന്റെ ശരീരം കിട്ടി..
കരയാന്‍ പിളര്‍ന്ന വായിലേയ്ക്ക് മുഷിഞ്ഞ പത്തിന്റെ നോട്ടുകള്‍ ചുരുട്ടി തള്ളി  ചിലര്‍ ..
ചിലര്‍ കണ്ണുരുട്ടി ,
മുഷ്ടി ചുരുട്ടി..
അലര്‍ച്ചകള്‍ തേങ്ങലുകളായി....
തേങ്ങലുകള്‍ തൊണ്ടയില്‍ കുരുങ്ങി
നെടുങ്കന്‍ മതിലിന്റെ നിഴല്‍ വീണ ചേരിയിലൂടെ പെരും വയറും തള്ളി പെണ്ണുങ്ങള്‍ നടന്നു.
ചവറുകൂനയുടെ മറവില്‍ നിന്നും ആരൊക്കെയോ അപ്പൊഴും അവരെ കൈകാട്ടി വിളിച്ചു.
വീര്‍ത്ത വയറിന്റെ ഉള്ളില്‍ ചുരുണ്ടു കിടന്ന കുടലിന്റെ ശൂന്യതയ്ക്ക് ആ കൈകാട്ടല്‍ കണ്ടില്ലെന്നു നടിയ്ക്കാന്‍ കഴിഞ്ഞില്ല.
വിശന്നു വാ കീറികരഞ്ഞ കുഞ്ഞിന്റെ ചുണ്ടുകള്‍ക്കിടയില്‍ തിരുകി വച്ച, ചൊങ്ങിച്ചുരുണ്ട മുലയില്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല.
അരികിലെത്തിയവന്‍ അഴിച്ചിട്ട തുണിയൊന്നിലേയ്ക്ക് കുഞ്ഞിനെ മാറ്റിക്കിടത്തി, നിലത്തെ ചെളി  അതിനു പറ്റാതിരിയ്ക്കാന്‍ ..
                                                          
                                                     *** *** ***

“അമ്മേ..”
വില്ലു പോലെ വളഞ്ഞു കുത്തിയ അവളുടെ കടവായില്‍ ചോര പൊടിച്ചു, കടിച്ചു മുറിഞ്ഞ നാവില്‍ നിന്നും.
വഴിയരുകിലെ ആ കടത്തിണ്ണയുടെ ഓരം പറ്റി ആള്‍ക്കാര്‍ കടന്നു പോയിക്കൊണ്ടേയിരുന്നു. മഹാ നഗരത്തിലെ തിരക്കു പിടിച്ച വീഥികള്‍ ഒഴിവാക്കി കുറുക്കു വഴി തേടുന്നവര്‍ ..പരിഷ്കാരികള്‍ .. തിരക്കുള്ളവര്‍ ..
ഞെരിപിരി കൊള്ളുന്ന ആ മുഷിഞ്ഞ ഭാണ്ഡക്കെട്ടില്‍ നിന്നുയര്‍ന്ന നിലവിളിയ്ക്ക് അവരുടെ കാതുകളിലെത്താനുള്ള കരുത്തില്ലായിരുന്നു.
തിരിഞ്ഞു നോക്കിയ ചിലര്‍ക്ക് ഒരു കൌതുകകാഴ്ച.
എന്നാലും സമയമില്ല കണ്ടു നില്‍ക്കാന്‍ ..
ജൂലായ് മാസത്തിലെ ഇരുണ്ടു മൂടിയ പകല്‍ ..പെയ്യാന്‍ വെമ്പി നില്‍ക്കുന്ന കരിമേഘങ്ങള്‍
ഏറെനേരത്തെ ഞെളിപിരിയ്ക്കൊടുവില്‍ ..അവളുടെ അകന്ന തുടകള്‍ക്കിടയില്‍ ഒരു ചെറിയ തല വെളിയില്‍ വന്നു..
കഠിനലോകത്തിന്റെ ഭൂഗുരുത്വം ആ കുഞ്ഞു തലയിലേയ്ക്കാദ്യത്തെ ആഘാതം ഏല്‍പ്പിച്ചു.. അതിന്റെ വേദനയാലാകണം അതു പതിഞ്ഞ ഒച്ചയില്‍ കരഞ്ഞു..

“ള്ളേ..ള്ളേ..”

അപൂര്‍വമായി തരപ്പെട്ട കാഴ്ചയില്‍ ചിലര്‍ അല്പനേരം നിന്നു.
സ്ത്രീകള്‍ “ശ്ശേ” എന്ന ശബ്ദത്തോടെ നടപ്പിനു വേഗം കൂട്ടി.
പിന്നെ പിന്നെ അവളുടെ പിടച്ചില്‍ ക്രമാനുഗതമായി കുറഞ്ഞു വന്നു.
ആരോ തട്ടിത്തൂവിയ പോലെ കൊഴുത്ത ചോര അവിടെ പരന്നൊഴുകി.
അപ്പോഴേയ്ക്കും  കട്ടുറുമ്പുകള്‍ കൂട്ടം കൂടി.
ഒരു തെരുവു പട്ടി വന്നു നക്കിയ ശേഷം അരുചികൊണ്ടാവാം ഓടിപ്പോയി.
ചന്നം പിന്നം മഴ തൂളി വന്നു..
നനഞ്ഞു കുതിര്‍ന്ന ആ ശരീരത്തിനുമേല്‍ , കനത്ത ഇരുള്‍ വീഴ്ത്തി ഉയര്‍ന്നു നിന്ന ആ മതിലിനു മറുപുറത്ത്  നാടിന്റെ സാംസ്കാരിക പൈതൃകത്തിന്റെ തിളങ്ങുന്ന മുദ്രകള്‍ കൊത്തുന്ന തിരക്കിലായിരുന്നു ശില്പികള്‍ ..

26 comments:

  1. ഇത് ഒരു കഥയല്ല. ഇന്ന് (01.08.10) രാവിലെ ടിവിയില്‍ കണ്ട ഒരു ന്യൂസാണ് ഈ എഴുത്തിനു കാരണം. ഈ കഥയിലെതിനു സമാനമായ ഒരു സംഭവം ഡല്‍ഹിയില്‍ നടന്നു. യുവതി മരിച്ചു. ആ കുഞ്ഞിനെ ഒരു സ്ത്രീ എറ്റെടുത്തു.പോലീസ് ഒരു ഗുഡ്സ് ഓട്ടോയിലെയ്ക്ക് ആ യുവതിയുടെ ജഡം വലിച്ചിടുന്ന രംഗം മനസ്സില്‍ കനത്ത മുറിവാണുണ്ടാക്കിയത്.

    ReplyDelete
  2. sankatapetuthi mashe. nala katha

    ReplyDelete
  3. തുടക്കത്തിൽ തന്നെ മനസ്സിലായി ഇത് ആ വാർത്തയിൽ നിന്നുയർന്ന കഥ തന്നെയായിരിക്കുമെന്ന്, അവതരണം നന്നായി.

    ReplyDelete
  4. അയ്യയ്യോ!! ഇങ്ങനെയും നടന്നോ? അറിഞ്ഞില്ലായിരുന്നു കേട്ടോ. എവിടെയാ സംഭവം...
    പിന്നെ അവതരണം വളരെ ഇഷ്ട്ടപ്പെട്ടു. ഒരു വ്യത്യസ്ത ട്രീട്മെന്റ്റ്‌. കൊള്ളാം മാഷേ.

    ReplyDelete
  5. വളരെ നന്നായിട്ടുണ്ട്, വളരെ ചിന്തിപ്പികുകയും ചെയുന്നു

    ReplyDelete
  6. മുന്‍പ് ചുള്ളികാടിന്റെ കവിത നമ്മളെ അസ്വസ്ഥമാക്കി . ഇന്നത്തെ ഈ സംഭവം രാവിലെ മുതല്‍ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു , ഇതാണോ നമ്മള്‍ നേടിയ വികസനം ? .. ഓരോ ഗവെര്‍മെന്റും തങ്ങള്‍ കൊണ്ട് വന്ന വികസനമായി ചൂണ്ടി കാണിക്കുന്നത് നാട്ടില്‍ പണിതുയര്‍ത്തുന്ന കോണ്‍ക്രീറ്റ് സമുച്ചയങ്ങളെ ആണ് . അത് പോലെ ചില സ്വകാര്യ കമ്പനികളെ ചൂണ്ടി കാട്ടിയും . ഈ ഗവേര്‍മെന്റുകള്‍ അരുമകള്‍ ആയി തലോടി വളര്‍ത്തുന്ന എല്ലാ ഭീമന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനികളും പാവപ്പെട്ട തൊഴിലാളികളുടെ രക്തം ഊറ്റി കുടിക്കുന്നവരാണ് . അഞ്ചു വര്‍ഷം മുന്‍പാണ് കേരളത്തില്‍ അണ്ടര്‍ പാസ്സേജിന്റെ പണിക്കു കൊണ്ട് വന്ന രണ്ടു ബീഹാറികള്‍ പട്ടിണി മൂലം മരിച്ചത് . കഞ്ചിക്കോട് പല സ്റ്റീല്‍ കമ്പനികളിലും ബീഹാറികള്‍ ഒരു സുരക്ഷാ മുന്‍കരുതലുകളും ഇല്ലാതെ ജീവന്‍ പണയം വെച്ചാണ് തുച്ചമായ വേതനത്തില്‍ ജോലി ചെയ്യുന്നത് .
    അനീതികളെ എതിര്‍ക്കുന്നവര്‍ വികസന വിരോധികള്‍ ആയി മാറുന്നു ( ഈ രക്തരക്ഷസ്സുകളുടെ അമേധ്യം കൊണ്ട് ജീവിക്കുന്ന ചില കുത്തക പത്രങ്ങള്‍ അങ്ങനെ ആക്കി തീര്‍ക്കുന്നു എന്നു സത്യം ) . ഇന്ന് ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ വലിയ ഒരു ആശയ കുഴപ്പത്തിലാണ് ഉള്ളത് . വികസന വിരോധികള്‍ എന്ന ചീത്തപ്പേര് മാറ്റുവാനായി ഇടതുപക്ഷം ജനദ്രോഹങ്ങളെ പിന്തുണക്കുന്നത് അടിച്ചമര്‍ത്തപ്പെട്ട ഒരു ജന വിഭാഗത്തിന്റെ സ്വപ്നങ്ങളെ തകര്‍ക്കുന്നു . പാവപ്പെട്ടവന്‍ എന്നും അവന്റെ സ്വപ്നങ്ങളെ നെയ്തെടുത്തത് കമ്മൂണിസ്റ്റ് , സോഷ്യലിസ്റ്റ് ചിന്തകളുടെ ചുവന്ന നൂലിലാണ്
    തമിഴനും ബീഹാറിയും നേപ്പാളിയും എന്നും ഇരകള്‍ ആകാനുള്ളവര്‍ ആണെന്നാണ്‌ നമ്മുടെ ധാരണ . ചേരിയില്‍ കിടക്കുന്നവര്‍ക്കെല്ലാം എന്ത് അവകാശം അല്ലേ !!!!

    ReplyDelete
  7. ബിജൂ, ആദ്യം മനസ്സിലെത്തിയത് കുറേക്കാലം മുമ്പ് മനസ്സിലൊരു വിങ്ങലായി വന്ന അനില്‍ പനച്ചൂരാന്റെ ‘അനാഥന്‍’ എന്ന കവിതയാണ്!!

    ഈ എഴുത്തും വല്ലാത്ത ഒരു വിങ്ങലായി മനസ്സില്‍.

    ReplyDelete
  8. നൊമ്പരം ബാക്കിയാക്കി പ്രതേക രീതിയില്‍ പറഞ്ഞ കഥ ഇഷ്ടപ്പെട്ടു.

    "ആണുങ്ങള്‍ക്ക് മദ്യം കിട്ടിയപ്പോള്‍ പകരം പലര്‍ക്കും പെണ്ണിന്റെ ശരീരം കിട്ടി.."
    വ്യവസ്ഥിതിയുടെ മാറ്റം അനിവാര്യമാണ്. അപ്പോള്‍ മാത്രമേ സ്വയം വന്ചിതരാകുന്നതിന്റെ നേര് ഉള്‍ക്കൊള്ളാന്‍ പാവപ്പെട്ടവര്‍ക്ക്‌ കഴിയു.
    ആശംസകള്‍.

    ReplyDelete
  9. വളരെ നന്നായിട്ടുണ്ട്..

    ReplyDelete
  10. good effort, biju...

    pala vashangalil onnu...

    keep on writing...

    ReplyDelete
  11. സങ്കടപ്പെടുത്തി.......
    നല്ല അവതരണം....

    ReplyDelete
  12. ബിജൂ,മനസ്സില്‍ ഒരു നൊമ്പരമായി ഈ എഴുത്ത്....എന്തു പറയണം എന്നറിയാതെ.....

    ReplyDelete
  13. "വീര്‍ത്ത വയറിന്റെ ഉള്ളില്‍ ചുരുണ്ടു കിടന്ന കുടലിന്റെ ശൂന്യതയ്ക്ക് ആ കൈകാട്ടല്‍ കണ്ടില്ലെന്നു നടിയ്ക്കാന്‍ കഴിഞ്ഞില്ല." ....പരമാര്‍ത്ഥം ... അധികാര വര്‍ഗങ്ങള്‍ കണ്ടിട്ടും കാണാതെ നടിക്കുന്ന വികസന സൌധത്തിന്റെ മറവിലെ അഴുക്കു ചാലില്‍ നരകിക്കുന്നവര്‍ . അവരുടെ രോതനം ആര് കേള്‍ക്കാന്‍ .... ? സുഹൃത്തേ വളരെ നന്നായി.. നിങ്ങളെ പോലുള്ള എഴുത്തുകാരാണ് പുതു തലമുറയ്ക്ക് വഴികാട്ടി . ഇത് കഥ അല്ല . വികസന ജ്വരം ബാധിച്ച അധികാരികളുടെയും പട്ടിണി പാവങ്ങളുടെയും ഭാരതത്തിന്റെ നേര്‍കാഴ്ച. അഭിവാദ്യങ്ങള്‍ ...

    ReplyDelete
  14. ആ വാര്‍ത്ത വായിച്ചായിരുന്നു.
    അവതരിപ്പിച്ചത് നന്നായി ഇഷ്ടപ്പെട്ടു
    ആശംസകള്‍ ബിജൂ

    ReplyDelete
  15. നല്ല വെത്യസ്തതയുള്ള ട്രീറ്റ്മെന്റ്.....ഹൃദയസ്പര്‍ശിയായി...സസ്നേഹം

    ReplyDelete
  16. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ മനോരാജ്, മിനി, ആളവന്‍‌താന്‍ , ശ്യാം ക്ലെമന്റ്, റിബല്‍ , അനില്‍ കുമാര്‍ ,പട്ടേപ്പാടം റാംജി, ലക്ഷ്മി, രാജേഷ് ചിത്തിര, അനോണി, കുഞ്ഞൂസ്, ലാല്‍ , ചെറുവാടി, യാത്രികന്‍ : എല്ലാവര്‍ക്കും നന്ദി.
    “റിബല്‍“ വിളിച്ചു പറയുന്ന യാഥാര്‍ത്ഥ്യങ്ങള്‍ നമ്മുടെയെല്ലാം കരളുരുക്കേണ്ടതാണ്. ഈ കമന്റിന് കഥാകാരന്റെ അഭിവാദ്യങ്ങള്‍
    ലാലിന്റെ കമന്റിനും അഭിവാദനം. എണ്ണപ്പെട്ട മുതലാളിമാരുടെ ആഗോള നേട്ടങ്ങള്‍ പൊക്കിപ്പിടിച്ച് നാം അഭിമാനം കൊള്ളുമ്പോള്‍ കാല്‍ ചുവട്ടിലെ ഈ ദീനരോദനങ്ങള്‍ കേള്‍ക്കാതെ പോകുന്നു.

    ReplyDelete
  17. എന്തു പറയാനാ.. കണ്ടിരിക്കുകയല്ല്ലാതെ..

    ReplyDelete
  18. ബിജുവേട്ടാ,

    കഥയായാലും സത്യമായാലും കണ്ണുകള്‍ നിറഞ്ഞുപോകുന്നു.

    ദൈവത്തിനു പോലും വേണ്ടാത്തവരാണിന്നാട്ടിലെ ദരിദ്രകോടികള്‍. പട്ടുമെത്തയില്‍ മാത്രമുറങ്ങുകയും സ്വര്‍ണ്ണപ്പാത്രങ്ങളില്‍ അത്താഴമുണ്ണുകയും ചെയ്യുന്ന നമ്മുടെ ജനപ്രതിനിധികള്‍ക്ക് ഇത്തരം ദരിദ്ര നാരായണമ്മാരെക്കാണുമ്പോല്‍ തന്നെ ശര്‍ദ്ധിക്കാന്‍ വരും.എല്ലാ തെണ്ടികളേയും പിടിച്ചുകൊണ്ടുപോയി കല്‍ത്തുറങ്കിലടക്കുകയോ കൊന്നു കുഴിച്ചുമൂടുകയോ ആണ് വേണ്ടത്.പട്ടിണി വിളിച്ചറിയിക്കുന്ന ഒട്ടിയവയറുകളുമായി ഏമാമ്മാരുടെ ദയക്കായി കാത്തുകെട്ടിക്കിടക്കുന്ന പേക്കോലങ്ങളെ മുഴുവന്‍ തുടച്ചുനീക്കി ഒരു സമ്പന്ന ഇന്ത്യ കെട്ടിപ്പൊക്കാന്‍ അഹോരാത്രം വിശ്രമമില്ലാതെ പണിയെടുത്തുകൊണ്ടിരിക്കുന്ന നല്ല ശമരിയാക്കാരമ്മാര്‍ക്ക് സലാം.

    ReplyDelete
  19. ഇത് മതില്‍ പ്പുര കഴ്ച്ചയല്ലാല്ലോ സുഹൃത്തേ ...
    അന്നും നേരെ കാണുന്ന കാഴ്ച തന്നെയല്ലേ ?
    സ്വതന്ത്ര ഭാരതത്തിനു (പേരിനു മാത്രമുള്ള) എന്നും നൊമ്പരമേകുന്ന...
    നിര്‍വികാരത മൂടുപടമാകിയ സാംസ്‌കാരിക നായകന്മാരുടെ...
    എന്നത്തേയും നേര്‍ക്കാഴ്ച !
    വളരെ നല്ല അവതരണം !
    ആശസകള്‍ !

    ReplyDelete
  20. കഥയിലൂടെ നേർക്കാഴ്ച്ച കണ്ടു....കേട്ടൊ

    നനഞ്ഞു കുതിര്‍ന്ന ആ ശരീരത്തിനുമേല്‍ , കനത്ത ഇരുള്‍ വീഴ്ത്തി ഉയര്‍ന്നു നിന്ന ആ മതിലിനു മറുപുറത്ത് നാടിന്റെ സാംസ്കാരിക പൈതൃകത്തിന്റെ തിളങ്ങുന്ന മുദ്രകള്‍ കൊത്തുന്ന തിരക്കിലായിരുന്നു ശില്പികള്‍ ..

    ReplyDelete
  21. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ കുമാരന്‍ , ശ്രീക്കുട്ടന്‍ ,പ്രദീപ്, ബിലാത്തിപ്പട്ടണം : എല്ലാവരെയും നന്ദി അറിയിയ്ക്കട്ടെ.
    നിങ്ങളുടെ ചിന്തകള്‍ക്ക് അല്പമെങ്കിലും ഉത്തേജനം പകരാന്‍ ഈ എഴുത്തിന് കഴിഞ്ഞെങ്കില്‍ ഞാന്‍ ധന്യനായി.

    ReplyDelete
  22. എല്ലാവിധ സൌന്ദര്യങളും ഉള്‍കൊള്ളുന്ന ഒരു കഥയാണിത്...പക്ഷെ കഥയുടെ സൌന്ദര്യത്തേക്കാള്‍,നമ്മുടെ വ്യവസ്ഥിതിയുടെ പോരായ്മകൊണ്ട് രണ്ട് തട്ടിലായിപ്പോയ,വിശപ്പടക്കാന്‍ ശരീരം വില്‍ക്കേണ്ടിവരിക പോലും ചെയ്യുന്ന,ഒരു വലിയ വിഭാഗത്തിന്‍റെ വേദനയിലേക്ക്,നാമെത്തിച്ചേരുന്നു...

    ReplyDelete
  23. ശരിയാണ് . ഇതൊരു കഥയല്ല .പക്ഷെ കാലിക സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ നല്ലൊരു കഥ അവതരിപ്പിച്ചു എന്നതാണ് താങ്കളുടെ കഴിവ് .ഭരണാധികാരികള്‍ നമ്മുടെ "സാംസ്കാരീക പാരമ്പര്യം " വിദേശികളെ ബോധ്യപ്പെടുത്തുവാനായി ചിത്രപ്പണികളും സൌധങ്ങളും പ്രദര്‍ശിപ്പിക്കുമ്പോള്‍ , ഇതിനു പിന്നിലുള്ള 'പട്ടിണി പാവങ്ങളെ ' ആരറിയുവാന്‍

    അഭിനന്ദനങ്ങള്‍ .

    ReplyDelete
  24. മതില്‍പ്പുറത്തെ സമകാലിക നേര്‍ക്കാഴ്ച്ച വരികളുലൂടെ മനസിലേക്ക് ആഴ്ത്തിയിറക്കാന്‍ കഴിഞ്ഞിട്ടുണ്ട് ബിജുവിന്. നന്ദി :)

    ReplyDelete
  25. നെഞ്ചിൽ ഒരു വിങ്ങൽ...


    ഈ രംഗം ക്യാമറയിൽ ലൈവ് ആയി പകർത്തിയില്ലേ ആരും.. അതു വിറ്റ് കാശാക്കാനും ആളു കാണും...

    ReplyDelete
  26. തീവ്ര സത്യങ്ങൾ പറായുമ്പോൾ കഥയ്ക്ക് ഇന്ന രൂപം വേണമെന്നില്ല. എന്നാലും കാഴ്ചയെ കഥയാക്കുമ്പോൾ ഒരു ഏച്ചുകെട്ട് ഒഴിവാക്കാമായിരുന്നു. എം.സുകുമാരന്റെ ശേഷ്ക്രിയ എന്ന നോവലിൽ ഈ കാഴ്ച വേറൊരു രൂപത്തിൽ വരുന്നുണ്ട്.

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.