പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Wednesday 21 July 2010

ഡ്രൈവിങ്ങിന്റെ അറേബ്യന്‍ പാഠങ്ങള്‍

ഡ്രൈവിങ്ങ് ഒരു കലയാണ്. ഒരു പരിധി വരെ അതു ജന്മസിദ്ധമെന്നു തന്നെ പറയാം. എത്ര ചെറുപ്പത്തിലെ  പഠിയ്ക്കാന്‍ കഴിയുന്നോ അക്കാര്യത്തില്‍ അത്രയും മിടുക്കനാകും നിങ്ങള്‍ . വൈകിപ്പഠിയ്ക്കുന്നവന്  പിക്കപ്പ് നഷ്ടമായിട്ട്  പെണ്ണു കെട്ടുന്നവന്റെ ഗതിയായിരിയ്ക്കും ഫലം.(“തേന്മാവിന്‍ കൊമ്പത്തി“ലെ മാണിക്കനോട് കടപ്പാട്). എത്രയെല്ലാം ശ്രമിച്ചാലും അങ്ങോട്ട് സ്‌മൂത്താവില്ല. അല്ലെങ്കില്‍ എന്റെ അനുഭവങ്ങള്‍ ഒന്നു കേട്ടു നോക്കു.

അനുഭവം -ഒന്ന്.

ഒരു മോട്ടോര്‍ വണ്ടി പോയിട്ട് സൈക്കിള്‍ പോലും മേടിയ്ക്കാന്‍ ഗതിയില്ലാത്ത തറവാട്ടിലാണ് ഈയുള്ളവന്‍ തലകാണിച്ചത്. അതുകൊണ്ട്  തന്നെ വാഹനങ്ങളോട് പരമപുഛമായിരുന്നു. ഡ്രൈവിങ്ങിന്റെ കാര്യം പറയണ്ടല്ലോ.അങ്ങനെ വളര്‍ന്ന് പുരനിറഞ്ഞ്  “ഉത്തരംമുട്ടി“ നില്‍ക്കുമ്പോഴാണ് ഭാഗ്യദേവത യാതൊരു മുന്നറിയിപ്പുമില്ലാതെ കയറി വന്ന്, ഒരു വിസ ശരിയായിട്ടുണ്ട്; ഉടന്‍ കടലുകടക്കാന്‍ റെഡിയായിയ്ക്കോ എന്നു പറഞ്ഞത്. താല്പര്യമില്ലെങ്കിലും നാട്ടില്‍ പട്ടിണി കിടക്കുന്നതിലും രസമായിരിയ്ക്കുമല്ലോ കടലിനക്കരെ എന്നൊരു വിചാരം തലയ്ക്കു പിടിച്ചതോടെ ഓഫര്‍ സ്വീകരിയ്ക്കുകയും ഒരു ഒക്ടോബര്‍ മാസത്തില്‍ സൌദി അറേബ്യയിലെ റിയാദില്‍ വിമാനമിറങ്ങുകയും ചെയ്തു. അവിടെ നിന്നും അഞ്ഞൂറ് കിലോമീറ്റര്‍ മണല്‍ കാട്ടില്‍ കൂടി ഉള്ളിലേയ്ക്ക് ചെന്നാല്‍ അല്‍ ഖസീം പ്രവിശ്യയില്‍ അല്‍ ദരിയ എന്നൊരു ചെറിയ സിറ്റിയിലെത്താം. അവിടുത്തെ മുനിസിപ്പാലിറ്റിയില്‍ (ബലദിയ) ഈയുള്ളവന്‍ ഒരു കൊച്ചുദ്യോഗത്തില്‍ നിയമിയ്ക്കപ്പെട്ടു.

ഓഫീസില്‍ നിന്നും മൂന്നുകിലോമീറ്റര്‍ അകലെ മരുഭൂമിയോട് ചേര്‍ന്ന് വിശാലമായ ഒരു സ്ഥലത്ത് ലേബര്‍ ക്യാമ്പും മറ്റ് അക്കോമഡേഷനുകളും സ്ഥാപിച്ചിരിയ്ക്കുന്നു. കൂടാതെ മുനിസിപ്പാലിറ്റിയുടെ ഗ്യാരേജും വര്‍ക്ക് ഷോപ്പും.  ലേബര്‍ ക്യാമ്പില്‍ മലയാളികളുണ്ട്. അതു കൊണ്ടു തന്നെ നമുക്കും വലിയ ബോറഡിയില്ലായിരുന്നു. നാട്ടുകാര്യം പറയാം, ചീട്ടുകളിയ്ക്കാം.

സൌദി സര്‍ക്കാര്‍ ഓഫീസിലെ ജോലി നാട്ടിലെ സര്‍ക്കാര്‍ ഓഫീസിനെക്കാളും “സുഖകര”മാണ്. രാവിലെ എട്ടു മണിമുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ ഡ്യൂട്ടി ടൈം. അതിനിടയില്‍ ഉച്ച നിസ്കാരത്തിന് അരമണിക്കൂര്‍ ഒഴിവ്. രാവിലെ എട്ടരയാകാതെ ആരും ഓഫീസിലെത്തില്ല. രണ്ടിനു മുന്‍പു തന്നെ എല്ലാവരും സ്ഥലം വിടുകയും ചെയ്യും. പോരാഞ്ഞിട്ട് വ്യാഴവും വെള്ളിയും അവധി! പോരേ പൂരം! ഞാന്‍ ശരിയ്ക്കും അര്‍മാദിച്ചെന്നു പറയാമല്ലോ. (സൌദിയിലെ അര്‍മാദിക്കല്‍ അധികവും മനസ്സില്‍ മാത്രമാണ് കേട്ടോ)

താമസ സ്ഥലത്തു നിന്നും ഓഫീസിലേയ്ക്കുള്ള യാത്രയ്ക്ക് ഏതെങ്കിലും ഒരു വാഹനം എന്നും എത്തിച്ചു തരുമായിരുന്നു, ഡ്രൈവറടക്കം. എന്നാല്‍ ഇത് ചില അസൌകര്യം ഉണ്ടാക്കുന്നതിനാല്‍ ഞാന്‍ ഒരു വാഹനത്തിന് ആവശ്യപ്പെട്ടു. എന്നു വെച്ചാല്‍ എല്ലാ ഓഫീസ് സ്റ്റാഫിനും വണ്ടി കൊടുക്കാന്‍ അവിടെ വകുപ്പുണ്ട്. ഗ്യാരേജില്‍ ഇഷ്ടം പോലെ വണ്ടികള്‍ ഉണ്ടു താനും.

അങ്ങനെ എനിയ്ക്കും ഒരു വണ്ടി അനുവദിയ്ക്കപ്പെട്ടു. സുസുക്കിയുടെ സമുറായ് മോഡല്‍ ജീപ്പ്. നമ്മുടെ മാരുതി ജിപ്സിയുടെ അടച്ചുകെട്ടിയ രൂപം. സംഗതി കൈയില്‍ കിട്ടിയപ്പോഴാണല്ലോ പ്രശ്നങ്ങളുടെ തുടക്കം. നമുക്കതിനു ഡ്രൈവിങ്ങ് അറിയുമോ? ഇങ്ങനെയുള്ള യാതൊരു പ്രതീക്ഷയും ഇല്ലാത്തതിനാല്‍ നാട്ടില്‍ വച്ച് അതിനു ശ്രമിച്ചുമില്ല. ഞാന്‍ ഗ്യാരേജ് മാനേജറെ കണ്ട് അതി വിനയത്തോടെ പ്രശ്നം അവതരിപ്പിച്ചു. വിനയത്തില്‍ വീണ അറബി ഗ്യാരേജിലെ ഒരു മലയാളി ഡ്രൈവറെ, എന്നെ ഡ്രൈവിങ്ങ് പഠിപ്പിയ്ക്കാന്‍ ചുമതലപ്പെടുത്തി! (നമ്മുടെ നാട്ടില്‍ ആലോചിയ്ക്കാന്‍ പറ്റുമോ?)

രാജു എന്നു പേരായ കക്ഷി എന്നെ രണ്ടു മൂന്നു ദിവസം വൈകുന്നേരങ്ങളില്‍ വിജനമായ പ്രദേശത്ത് കൊണ്ടു പോയി, സ്റ്റിയറിങ്ങ്, ക്ലച്ച്, ബ്രേക്ക്, ആക്സിലേറ്റര്‍ ,ഗീയര്‍ , ഇന്‍ഡിക്കേറ്റര്‍ , വൈപ്പര്‍ എന്നീ സംഗതികളെക്കുറിച്ച് വിശദമായ ക്ലാസെടുക്കുകയും അവയിലൊക്കെ കൈകാല്‍ പ്രയോഗങ്ങള്‍ എങ്ങിനെ എന്ന് ഡെമോ നടത്തിക്കാണിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഞാനവയെ ഭയഭക്തി ബഹുമാനാദരങ്ങളോടെ സ്പര്‍ശിയ്ക്കുകയും എന്റെ അറിവുകള്‍ പ്രയോഗിച്ചു നോക്കുകയും ചെയ്തു.

സ്റ്റാര്‍ട്ട് ചെയ്ത് ഗിയറിട്ട് മുന്നോട്ടെടുക്കല്‍ ആയിരുന്നു ഏറ്റവും വലിയ കടമ്പ. എങ്ങിനെയൊക്കെ നോക്കിയിട്ടും ഗിയറിട്ടു കഴിഞ്ഞാല്‍ , തുടലില്‍ കിടക്കുന്ന പട്ടി കുരച്ചു ചാടുന്ന പോലെ ഒരു ചാട്ടം ചാടി സമുറായി ഓഫാകും. സഹികെട്ട രാജു പലപ്പോഴും എന്റെ സീനിയോറിറ്റി  മറന്നു പോകും. നാട്ടിലെ ഏതോ ചന്തയിലാണ് ഞാനെന്ന് തോന്നിപ്പോകും ആ സമയങ്ങളില്‍ . പോട്ടെ, നമ്മളിതിലൊന്നും പ്രകോപിതനാകരുതല്ലോ, അവനും മനുഷ്യനല്ലേ..ക്ഷമയ്ക്കൊരു പരിധിയുണ്ടല്ലോ!

ഏതായാലും ഒരാഴ്ച കൊണ്ട് അത്യാവശ്യം മുന്നോട്ടും പിന്നോട്ടും എടുക്കാന്‍ പഠിച്ചു. ക്ലച്ചും ഗിയറുമാണങ്ങോട്ട് ശരിയ്ക്ക് വഴങ്ങിത്തരാത്തത്. ചിലപ്പോള്‍ ബ്രേക്കും ആക്സിലേറ്ററും മാറിപ്പോകുകയും ചെയ്യും! എന്തുമാവട്ടെ, ഒരു ദിവസം രാജു റിസ്കെടുക്കാന്‍ തീരുമാനിച്ചു. അതായത്, ഗ്യാരേജില്‍ നിന്നും ഓഫീസ് വരെ എന്നോട് വണ്ടി ഓടിയ്ക്കാന്‍ ആവശ്യപ്പെട്ടു!

“അത്രയ്ക്കു വേണോ?“ ഞാന്‍ സംശയിച്ചു.

“സാരമില്ല ബിജു ഭായി. ധൈര്യമായിട്ടെടുക്ക്. ഞാനല്ലേ അടുത്തിരിയ്ക്കുന്നത്.“

ആ പ്രോത്സാഹനത്തിന്റെ ബലത്തില്‍ ഞാന്‍ ഡ്രൈവിങ്ങ് സീറ്റില്‍ കയറി.

അവിടുത്തെ റോഡുകളെക്കുറിച്ച് രണ്ടു വാക്ക് ഇവിടെ പറഞ്ഞോട്ടെ. എല്ലാം രണ്ടു വരിയില്‍ കുറയാത്ത വണ്‍‌വേകള്‍ . "T" എന്ന അക്ഷരത്തെ പലരീതിയില്‍ ഘടിപ്പിച്ച പോലാണ് റോഡുകള്‍ കിടക്കുന്നത്. റോഡ് സൈഡില്‍ ടാറിങ്ങില്‍ നിന്നും അരയടി ഉയരത്തില്‍ ബ്ലോക്ക് കെട്ടി നടപ്പാതകള്‍ . നടപ്പാതയില്‍ ഇടവിട്ട് ഈത്തപ്പനകള്‍ വച്ചിരിയ്ക്കുന്നു.ഇതു പോലൊരു റോഡിലൂടെയാണ് ഞാന്‍ ഓഫീസിലേയ്ക്ക് പോകേണ്ടത്. വണ്‍ വേ ആയതു കൊണ്ട് ധൈര്യമുണ്ട്. എതിരെ ആരും വരില്ല. പിന്നെ ട്രാഫിക്ക് തീരെയില്ലാത്ത റൂട്ടും.
"T" യെ തൊണ്ണൂറു ഡിഗ്രി മുന്നോട്ടു മറിച്ചിട്ടാല്‍ കിട്ടുന്ന രൂപമുണ്ടല്ലോ. മുകളിലേയ്ക്കൊരു വര, പിന്നെ മധ്യത്തില്‍ വലതു സൈഡിലേക്ക് കുറുകെ ഒരു വര. ഇതാണ് അങ്ങോട്ടുള്ള വഴിയുടെ മാപ്പ്. അതായത്  മെയിന്‍ റോഡില്‍ നിന്നും തൊണ്ണൂറ് ഡിഗ്രി തിരിഞ്ഞാണ് ഓഫീസ് കോമ്പൌണ്ടിലേയ്ക്ക് കയറുന്നത്.

ഞാന്‍ പരദേവതകളെ ധ്യാനിച്ച് ചാവി തിരിച്ചു. സമുറായ് ഒന്നു രണ്ടു കുരച്ചു ചാട്ടത്തിനു ശേഷം മുന്നോട്ട് കുതിച്ചു. ശ്വാസം വിടാതെ,  കൈയില്‍ നിന്നു വിട്ടുപോകുമോ എന്ന സംശയത്തില്‍ സ്റ്റിയറിങ്ങില്‍ ബലത്തില്‍ പിടിച്ച് ഞാന്‍ വടിപോലിരുന്നു.. രാജു എന്നെയും റോഡിലും മാറി മാറി നോക്കിക്കൊണ്ട് സൈഡു സീറ്റില്‍ ..

നേരെയുള്ള റോഡ്..വണ്‍ വേ.. എന്തു നോക്കാനാ....
ഞാന്‍ ആക്സിലേറ്ററില്‍ ആഞ്ഞു ചവിട്ടി. ചടു പടാ ഗിയര്‍ ടോപ്പിലെത്തി.  ശിഷ്യന്റെ കഴിവില്‍ സംതൃപ്തനായി രാജുഗുരു  മന്ദഹാസം തൂവി.
ഓഫീസിലേയ്ക്ക് തിരിയേണ്ട കട്ടിങ്ങ് ആവുന്നു. എന്നാല്‍ ആ സ്പീഡില്‍ വണ്ടിയവിടെ തിരിയ്ക്കാനാവുമോ എന്നെനിയ്ക്ക് സംശയമായി. സ്പീഡ് ഒട്ടും കുറയുന്നുമില്ല.

“ബ്രേക്ക് ചവിട്ട്.. ബ്രേക്ക് ചവിട്ട് “

ഗുരു വിളിച്ചു പറയുന്നതു  ഞാന്‍ കേള്‍ക്കുന്നുണ്ട്. എന്നാല്‍ ബ്രേക്കെവിടെയാണാവോ..? ഞാന്‍ കാലു കൊണ്ട് തപ്പി.

“തിരിയ്ക്ക്..” ഇതും പറഞ്ഞ് ഗുരു സ്റ്റിയറിങ്ങ് പിടിച്ച് വലത്തേയ്ക്ക് തിരിച്ചു.
നല്ല സ്പീഡിലായിരുന്ന സമുറായി റോഡ് വിട്ട് സൈഡിലെ നടപ്പാതയിലേയ്ക്ക് പാഞ്ഞു കയറി. “ഠോ..ഠോ” ന്നൊരു ശബ്ദത്തോടെ അടുത്തുണ്ടായിരുന്ന ഒരു ഈത്തപ്പനയുടെ ചുവട്ടില്‍ കുത്തി നിന്നു.
ഇന്നസെന്റ് പറഞ്ഞ മാതിരി “എന്താപ്പിവ്ടെ ഇണ്ടായേ?” എന്ന മട്ടില്‍ ഞാന്‍ ചുറ്റും നോക്കി. രാജു ചാടിയിറങ്ങി കുനിഞ്ഞു നോക്കിയപ്പോള്‍ മുന്‍പിലത്തെ രണ്ടു ടയറും ഭംഗിയായി വെടി തീര്‍ന്നിരിയ്ക്കുന്നു! ഭാഗ്യം കൊണ്ട് ഞങ്ങള്‍ക്ക് പരുക്കൊന്നുമുണ്ടായില്ല.
എന്റെ വണ്ടി പഠനം ഇതോടെ കഴിഞ്ഞു എന്നു ഞാന്‍ തീര്‍ച്ചപ്പെടുത്തി. എന്നാല്‍ ബലദിയ റെയ്സിന്റെ (മുനിസിപ്പല്‍ കമ്മീഷണര്‍ ) കാരുണ്യം കൊണ്ട് വണ്ടി പിന്നെയും എന്റെ കൈയില്‍ തുടര്‍ന്നു.

പഠിച്ച പാഠം ഒന്ന്-  വളവു തിരിയ്ക്കാന്‍ സ്പീഡു കുറയ്ക്കണം.

അനുഭവം- രണ്ട്

പിന്നീട് ഞാന്‍ കുറേശെ തനിയെ ഓടിയ്ക്കാന്‍ പഠിച്ചു.
ഒരു ദിവസം ഉച്ചയ്ക്ക് ഓഫീസ് വിട്ടു വരുന്ന വഴി ടൌണിലെ ഒരു കടയില്‍ പോയി. (ഉച്ച സമയം പൊതുവെ റോഡുകള്‍ വിജനമായിരിയ്ക്കും. തിരക്കുണ്ടെങ്കില്‍ നമ്മള്‍ ആ ഭാഗത്തേയ്ക്ക് പോവില്ല. കട്ടായം). കടയില്‍  നിന്നും ഒരു കുപ്പി അച്ചാര്‍ , അല്ലറ ചില്ലറ മറ്റു സാധനങ്ങള്‍ ഇവ മേടിച്ച് മടങ്ങുകയാണ്. അച്ചാര്‍ കുപ്പി അടുത്ത സീറ്റില്‍ ഇട്ടിരിയ്ക്കുന്നു.

റോഡില്‍ ഒരു തൊണ്ണുറു ഡിഗ്രി വളവ്. ഞാന്‍ വീശിയെടുത്തു. റോഡ് വിജനമാണല്ലോ. ആ ആയത്തില്‍ അച്ചാര്‍ കുപ്പി മുന്നോട്ടുരുണ്ടു. അപ്പോള്‍ ഞാന്‍ ഒരു കൈയില്‍ സ്റ്റീയറിങ്ങ് പിടിച്ചു കൊണ്ട് മറ്റേ കൈയാല്‍ കുപ്പി താഴെ വീഴാതെ താങ്ങിയെടുത്ത് സീറ്റിലേയ്ക്ക് തന്നെ ഇട്ടു. അഞ്ചു റിയാലിന്റെ സാധനമാണ്.

പെട്ടെന്നാണ് ഒരു ഞെട്ടലോടെ ഞാന്‍ കണ്ടത്, സമുറായ് റോഡില്‍ നിന്നും കേറി നടപ്പാതയിലൂടെയാണ് ഓടുന്നത്! സ്റ്റിയറിങ്ങ് തിരിച്ച കൈ അതേ പടി അവിടെ ഇരിയ്ക്കുകയാണല്ലോ.
അല്പം വൈകിയിരുന്നെങ്കില്‍ സൈഡിലെ മതില്‍ ഇടിച്ചേനെ..! മഹാഭാഗ്യം, ഒരറബി പോലും  അവിടെയെങ്ങും  ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ...............?

പാഠം രണ്ട് : സ്റ്റീയറിങ്ങ് ഒടിച്ചാല്‍ മാത്രം പോരാ നേരെയുമാക്കണം

അനുഭവം മൂന്ന്:

ഇതു കുറച്ചു കൂടി കടുപ്പമേറിയതാണ്.
ഒരുച്ച സമയത്തു തന്നെയാണ് സംഭവം. അച്ചാര്‍ മേടിച്ച  ആ കട മലയാളിയായ കരുണാകരേട്ടന്റെ ആണ്. ഒരുച്ചയ്ക്ക് ചില്ലറ സാധനം മേടിച്ച് ഞാന്‍ പതിവു പോലെ വരുന്നു. കടയില്‍ നിന്നും നൂറ് മീറ്റര്‍ അകലെ, നമ്മളു പോകുന്ന റോഡിലേയ്ക്ക്  മറ്റൊരു റോഡ് വന്നു ചേരുന്നുണ്ട്. ഉച്ച നേരത്ത് ഈ റോഡുകളില്‍ മുഴുവന്‍ മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിയ്ക്കും. കഷ്ടിച്ച് രണ്ടു വാഹനങ്ങള്‍ക്ക് ചിലപ്പോള്‍ കടന്നു പോകാനാവും. 

ഈ പറഞ്ഞ ഭാഗത്ത്  ഞാനെത്തിയപ്പോള്‍ സൈഡ് റോഡില്‍ നിന്നും ഒരു അറബിയുടെ പിക്കപ്പ് എതിരെ വന്നു. ഇവിടെ  വണ്‍‌വേയല്ല. ഞാന്‍ വണ്ടി നിര്‍ത്തി. അറബിയും നിര്‍ത്തി. രണ്ടു പേരും അല്പനേരം മുഖാമുഖം നോക്കി.പാര്‍ക്കു  ചെയ്തിട്ടിരിയ്ക്കുന്ന വണ്ടികളുടെ ഇടയിലൂടെ സ്ഥലം കണ്ടെത്തി വേണം മുന്നോട്ടു പോകാന്‍ .
ഞാന്‍ കണക്കുകൂട്ടി നോക്കി. അറബിയുടെ പിക്കപ്പിനും പാര്‍ക്കു ചെയ്തിട്ടിരിയ്കുന്ന വണ്ടിയ്ക്കും ഇടയില്‍ എനിയ്ക്കു പോകാനുള്ള സൌകര്യമില്ലേ..? സമുറായിക്കെത്ര വീതി വേണമെന്നൊന്നും എനിയ്ക്കു മനസ്സിലായില്ല. എങ്കിലും കടന്നു പൊയ്ക്കൊള്ളും എന്നു ഞാനങ്ങുറപ്പിച്ചു. ആക്സിലേറ്ററില്‍ ഒരു ചവിട്ടങ്ങു കൊടുത്തു.
“പ്‌ഠേ “
നോക്കുമ്പോള്‍ അറബിയുടെ പിക്കപ്പിന്റെ ബമ്പറും സമുറായിയുടെ ബംബറും പ്രേമപരവശരായി തമ്മില്‍ കൊരുത്തിരിയ്ക്കുന്നു! ഒരു വിറയല്‍ കാല്‍ വഴി കേറി ഉച്ചി വരെ പാഞ്ഞു പോയി.

“ഇന്ത ഹിമാര്‍ .. മുഖ് മാഫി..ഉവായിന്‍ ഷൂവന്ത.? ഹിമാര്‍ ..”

അറബി അലറിക്കൊണ്ട് ചാടിയിറങ്ങി. എന്റെ സകല ജീവനും പോയി. തണുത്തു മരവിച്ചു ഞാനിരുന്നു.

“ഉവായിന്‍ റുക്സാ? “ (ലൈസന്‍സ് എവിടെ?)

നമുക്കെവിടെ ലൈസന്‍സ്? പോലീസ് സ്റ്റേഷനിലെ സ്വീകരണം ഏറ്റുവാങ്ങേണ്ടി വരുമെന്നോര്‍ത്തപ്പോള്‍ മലേറിയ പിടിച്ചവന്റെ അതേ സ്ഥിതിയിലായി ഞാന്‍ ..

“റുക്സാ..മാഫി.. മാലിശ്..അബു..മാലിശ്..”  (ലൈസന്‍സ് ഇല്ല. മാപ്പാക്കണം.)

ഞാന്‍ ഇറങ്ങി അയാളുടെ കൈയില്‍ പിടിച്ച് ദയനീയമായി പറഞ്ഞു.

“ഹല്ലി വല്ലീ..മാലീശ്..താല്‍ റോ മുറൂര്‍ “(ക്ഷമിയ്ക്കാനോ.. വാ പോലീസിലേയ്ക്ക് )

എന്റെ എല്ലാ പ്രതീക്ഷയും കെട്ടു. ഞാന്‍ പിന്നെയും കുറെ മാലിഷൊക്കെ പറഞ്ഞ് കൈയും കാലും പിടിച്ചു. ഈ ബഹളമെല്ലാം കേട്ടപ്പോള്‍ കരുണാകരേട്ടന്‍ ഇറങ്ങി വന്നു.

“എന്താ ബിജൂ..”

സീന്‍ കണ്ടപ്പോള്‍ തന്നെ കാര്യം മനസ്സിലായെങ്കിലും അങ്ങേര്‍ ചൊദിച്ചു.

“ഇതു കണ്ടോ കരുണാകരേട്ടാ എന്റെ അവസ്ഥ“ എന്ന മട്ടില്‍ ഞാന്‍ പുള്ളിയെ ദയനീയമായി നോക്കി. എന്റെ ഭാഗ്യത്തിന് അങ്ങേര്‍ക്ക് പരിചയമുള്ള ആളായിരുന്നു ഈ അറബി. കുറേ നേരത്തെ അപേക്ഷയ്ക്കൊടുവില്‍ ഇരുനൂറ് റിയാല്‍ നഷ്ടപരിഹാരത്തില്‍ പ്രശ്നമൊതുക്കാന്‍ അറബി സമ്മതിച്ചു. ഇരുനൂറ് റിയാല്‍ പോയെങ്കിലും പോലീസ് സ്റ്റേഷന്‍ കയറാതെ രക്ഷപെട്ടതിന് പറശിനികടവ് മുത്തപ്പന് നന്ദി പറഞ്ഞു.
ഇനിയൊരു പ്രശ്നമുള്ളത് ഗ്യാരേജ് മാനേജര്‍ കുഴപ്പമാക്കുമോ എന്നതായിരുന്നു. പാക്കിസ്ഥാനി ഫോര്‍മാനെ കൈമണിയടിച്ച്, മാനേജര്‍ അറിയും മുന്‍പേ വളഞ്ഞ ബംബര്‍ ശരിയാക്കിച്ചു.

പാഠം മൂന്ന്: വണ്ടിയെയും വഴിയെയും കുറിച്ച് നല്ല ബോധ്യമുണ്ടായിരിയ്ക്കണം.

അനുഭവം -നാല്

 ചിലപ്പോള്‍ വൈകുന്നേരങ്ങളില്‍ ഓഫീസില്‍ ഓവര്‍ ടൈം ഉണ്ടാകും. മറ്റാരും എത്തിയിട്ടില്ലെങ്കില്‍ വാച്ചുമാന്റെ കൈയില്‍ നിന്നും താക്കോല്‍ മേടിച്ച് ഞാന്‍ തന്നെ ഓഫീസ് തുറന്ന് ജോലിയെടുക്കും.
ഒരു ദിവസം ഇതു പോലെ വൈകുന്നേരം ഓഫീസില്‍ പോകേണ്ടതുണ്ടായിരുന്നു. എന്റെ സമുറായി ചില്ലറ ആരോഗ്യപ്രശ്നങ്ങള്‍ മൂലം വര്‍ക്ക് ഷോപ്പിലാണ്. എനിയ്ക്കു പോകാന്‍ വണ്ടിയില്ല. പാകിസ്ഥാനി ഫോര്‍മാനെ വിളിച്ചപ്പോള്‍ അവന്‍ പറഞ്ഞു “ജോബി“യുടെ വണ്ടി എടുത്തു കൊള്ളു എന്ന്. ഈ ജോബി മലയാളിയായ ഒരു ഇലക്ട്രീഷ്യന്‍ ആണ്.
ഞാന്‍ ജോബിയെ ചെന്നു കാണുമ്പോള്‍ ഇഷ്ടന്‍ നല്ല ഉറക്കം. കാര്യം പറഞ്ഞപ്പോള്‍ ആ കിടപ്പില്‍ തന്നെ താക്കോല്‍ തന്നിട്ട് പുതപ്പ് ഒന്നു കൂടി വലിച്ചിട്ടു.

ഒരു പഴയ പിക്കപ്പ്. ഞാന്‍ വണ്ടിയെടുത്ത് പതുക്കെ വിട്ടു. ഒന്നു രണ്ടു വളവില്‍ വച്ച് എനിയ്ക്കൊരു സംശയം. ബ്രേക്ക് ചവിട്ടല്‍ ശരിയ്ക്ക് ഏല്‍ക്കുന്നുണ്ടോ എന്ന്. തോന്നലായിരിയ്ക്കും എന്ന ധാരണയില്‍ വണ്ടി പിന്നെയും മുന്നോട്ട്. നമ്മുടെ ഓഫീസായി. ഗേറ്റ് അടഞ്ഞു കിടക്കുന്നു. വണ്ടി പുറത്തു നിര്‍ത്തിയിട്ട് ഗേറ്റ് തുറന്നു കയറാം, പൂട്ടിയിട്ടില്ല. അതാണ് പതിവ്.
ഗേറ്റിന്റെ മുന്‍പിലെത്തിയതോടെ ഞാന്‍ ബ്രേക്ക് ചവിട്ടി.
എവിടെ? വണ്ടി നില്‍ക്കുന്നില്ല!
ഞാന്‍ പരമാവധി അമര്‍ത്തി ചവിട്ടി.  ആ സമയം കൊണ്ട് ഗേറ്റ് തൊട്ടു മുന്‍പിലെത്തി. പിന്നെയും പിന്നെയും ചവിട്ടി.
“ഠേ..”
സംഭവിച്ചു കഴിഞ്ഞു.
ഗേറ്റിന്റെ  ഒന്നാന്തരം ഇരുമ്പു  ഫ്രെയിം വളഞ്ഞു പോയി. ഭാഗ്യത്തിന് ഫസ്റ്റ് ഗിയറിലായിരുന്നതുകൊണ്ട് ഇടിയുടെ ആഘാതം കുറവായിരുന്നു.
വീണ്ടും ഫോര്‍മാനെ കൈമണിയടിച്ചു. അവന്‍ എന്തെല്ലാമൊ പ്രാകികൊണ്ട്, കുറെപ്പേരെ കൂട്ടി വന്ന് വളഞ്ഞ ഗേറ്റ് തല്ലി നിവര്‍ത്തു. ഇന്ത്യയും പാകിസ്ഥാനും ശത്രുക്കളല്ല എന്നെനിയ്ക്ക് തോന്നിയത് അന്നാണ്.

പിന്നെ ജോബിയെ കുറെ ചീത്തപറഞ്ഞു. ഉറക്കത്തിനിടയില്‍ ബ്രേക്കില്ലാത്ത കാര്യം പറയാന്‍ മറന്നു പോയി പോലും!

പാഠം നാല് : വണ്ടി എടുക്കും മുന്‍പ് ബ്രേക്ക് പരിശോധിക്കണം.

അനുഭവം -അഞ്ച്:

ഇതാണ് സൂപ്പര്‍  അനുഭവം. സര്‍ക്കസില്‍ കാറ് പറപ്പിച്ച് ചാടിയ്ക്കുന്നതു കണ്ടിട്ടില്ലേ അതു തന്നെ.
ആയിടയ്ക്കാണ് ഞങ്ങളുടെ മുനിസിപ്പാലിറ്റിയില്‍ റോഡ് അടിച്ചു വാരുന്ന വലിയൊരു വണ്ടി കൊണ്ടു വന്നത്. എത്ര പൊടി പിടിച്ചു കിടക്കുന്ന റോഡിലൂടെയും ഇവനെ ഒരു വട്ടം ഓടിച്ചാല്‍ ഒന്നാന്തരമായി വൃത്തിയാക്കും. ആകെ അടച്ചുമുടിയതാണ് ഇതിന്റെ ബോഡി. വണ്ടിയുടെ ഇരമ്പലും അടച്ചുമൂടലും കാരണം പുറത്തു നിന്നും ഒരു ശബ്ദവും ഉള്ളില്‍ കേള്‍ക്കില്ല.

അക്കാലത്ത് എനിയ്ക്ക് സമുറായിയ്ക്കു പകരം ഒരു ടൊയോട്ടാ പിക്കപ്പ് കാറായിരുന്നു ഉണ്ടായിരുന്നത്. ഒരു വൈകുന്നേരം ഞാന്‍ ഓഫീസില്‍ ഓവര്‍ ടൈമിനു പോകുന്നു. ഗ്യാരേജില്‍ നിന്നും മെയിന്‍ റോഡിലിറങ്ങി കുറച്ച് ചെന്നപ്പോള്‍ കാണാം മുന്‍പില്‍ ഈ “സ്വീപ്പര്‍ “ വണ്ടി. അവന്‍ പതുക്കെ തൂത്തുവാരി പോകുന്നു.
സൌദിയിലെ റോഡു നിയമപ്രകാരം വലതു സൈഡിലെ റോഡില്‍ കൂടി, വലതു സൈഡു ചേര്‍ന്ന് വേണം പതുക്കെ പോകുന്ന വണ്ടികള്‍ പോകേണ്ടത്. നമ്മുടെ സ്വീപ്പറാകട്ടെ ഇടതു സൈഡാണ് അടിച്ചു വാരുന്നത്. നിയമപ്രകാരം ഇടതു വശത്തുകൂടെ ഓവര്‍ടേക്ക് ചെയ്തു കയറേണ്ട ഞാന്‍ വലതു സൈഡു വഴി കയറണമെന്നര്‍ത്ഥം. കുഴപ്പമില്ല അവന്‍ നൂറുമീറ്ററിലധികം മുന്‍പിലാണ്.
നൂറ്റന്‍പത് മീറ്ററിനുള്ളില്‍ വലതു വശത്തേയ്ക്ക് ഒരു റോഡുണ്ട്. നേരെ മുന്നോട്ടു പോകേണ്ട എനിയ്ക്ക് അതു ബാധകമല്ലല്ലോ?
ഞാന്‍ വണ്ടി കുതിച്ചു വിട്ടു. അപ്പോഴതാ എന്നെ അല്‍ഭുതപ്പെടുത്തിക്കൊണ്ട് ഇടതുവശത്തായിരുന്ന “സ്വീപ്പര്‍ വണ്ടി” വലതു വശത്തേയ്ക്ക് തിരിയുന്നു! അതായത് എനിയ്ക്ക് കുറുകെ നീങ്ങുന്നു. വലതു വശത്തെ റോഡാണ് അവന്റെ ലക്ഷ്യം.

എന്റെ വണ്ടി നൂറുകിലോമീറ്റര്‍ എങ്കിലും വേഗതയിലാണ്.
ഞാന്‍ ഒരു നിമിഷം കണക്കു കൂട്ടി.
ഹോണ്‍ അടിച്ച് അവന് ഒരു സൂചന കൊടുത്തുകൊണ്ട് എന്റെ വണ്ടി സ്പീഡ് കൂട്ടുക. പതുക്കെ ഓടുന്ന “സ്വീപ്പര്‍ ”   ഒന്നു സ്ലോ ആക്കിയാല്‍ ഞാന്‍ അവനെ മറികടന്നു പോകും. പിന്നെ അവന്‍ സൌകര്യം പോലെ വലത്തേ റോഡിലേയ്ക്ക് പൊയ്ക്കൊള്ളട്ടെ!

ഇതിന്‍ പ്രകാ‍രം ഹോണ്‍ മുഴക്കിക്കൊണ്ട് ഞാന്‍ പിക്കപ്പിന്റെ സ്പീഡ് കൂട്ടി.
കഷ്ടം.. ആ പഹയന്‍ അതു കേട്ടിട്ടേയില്ല! അവന്‍ കൂടുതന്‍ വലതേയ്ക്കു തിരിഞ്ഞു! എന്റെ തലയില്‍ കൂടി കൊള്ളിയാന്‍ മിന്നി. ഏതാനും സെക്കന്‍ഡിനകം ഞാന്‍ ആ വണ്ടിയില്‍ ഇടിയ്ക്കും. പിന്നെ എന്റെ പൊടി പോലും കിട്ടില്ല. സ്പീഡ് കുറച്ചാലും ഫലമില്ല. ബ്രേക്ക് ചവിട്ടിയാല്‍ അതിലും വലിയ അപകടമാകും.
ഞാന്‍ രണ്ടും കല്പിച്ച് പിക്കപ്പ് വലതു വശത്തെ റോഡിലേയ്ക്ക് തിരിച്ചു. ആ റോഡ് സൈഡില്‍ കെട്ടിയിരുന്ന ബ്ലോക്കുകള്‍ക്കു മുകളില്‍ കയറി പിക്കപ്പ് അന്തരീക്ഷത്തിലൂടെ പറന്നു. മുന്‍പിലെ വിശാലമായ മരുഭൂമിയില്‍ ഉദ്ദേശം ഏഴ്-എട്ട് മീറ്റര്‍ പിന്നിട്ടിട്ടാണ് നിലം തൊട്ടത്. പിന്നെയും പത്തു പതിനഞ്ചുമീറ്റര്‍ ഓടി വണ്ടി നിന്നു.
"അടിച്ചുവാരന്‍ " വണ്ടിയിലെ ബംഗ്ലാദേശി ഡ്രൈവര്‍ക്കും ഒന്നും മനസ്സിലായില്ല. അവന്‍ നോക്കുമ്പോള്‍ “പറക്കും അണ്ണാനെ”പോലെ ഒരു പിക്കപ്പ് മുന്‍പിലൂടെ പറന്നു പോകുന്നു. അല്‍ഭുതത്തോടെ അവന്‍ വണ്ടി നിര്‍ത്തി.

ടൊയോട്ടാ മോട്ടോര്‍ കമ്പനിയെ ഞാന്‍ മനസ്സില്‍ അഭിനന്ദിച്ചു. ഇത്ര വലിയ ചാട്ടം ചാടിയിട്ടും പിക്കപ്പ് മറിഞ്ഞില്ല.  എന്റെ എല്ലുള്‍പ്പെടെ, ഒന്നും ഒടിഞ്ഞുമില്ല.

ആ ഡ്രൈവറോട് ഞാനെന്തുപറയാനാണ്? അവന്‍ ഇന്‍ഡിക്കേറ്റര്‍ ഇടാതെ വണ്ടി തിരിച്ചു എന്നത് തെറ്റാണെങ്കിലും, ആവശ്യമില്ലാത്ത കാല്‍ക്കുലേഷന്‍ നടത്തിയത് എന്റെ തെറ്റല്ലേ.? ഫോര്‍മാലിറ്റിയ്ക്ക് കുറെ ചീത്ത പറഞ്ഞെങ്കിലും വിറയല്‍ വിട്ടുമാറാന്‍ കുറെ സമയമെടുത്തു.

പാഠം അഞ്ച് : ആവശ്യമില്ലാത്ത കണക്കുകൂട്ടല്‍ ആപത്ത്.

വാല്‍ക്കഷണം: നിങ്ങള്‍ വിശ്വസിയ്ക്കുമോ എന്നറിയില്ല. ഞാന്‍ സൌദിയില്‍ വണ്ടിയോടിച്ച ആറു വര്‍ഷവും ലൈസന്‍സ് ഇല്ലാതെയാണ് ഓടിച്ചത്. ഒരിയ്ക്കല്‍ പോലും പോലീസ് പിടിച്ചില്ല. വണ്ടിയുടെ സൈഡിലുള്ള “വാളും ഈന്തപ്പനയും“ ചേര്‍ന്ന  ഔദ്യോഗിക മുദ്രയാവാം കാരണം. അവിടെ നിന്നു പോന്നിട്ടിന്നേ വരെ സ്റ്റിയറിങ്ങ് കൈകൊണ്ടു തൊട്ടിട്ടില്ല ഈ ഞാന്‍ .

Sunday 18 July 2010

ടിന്റുമോന്റെ മൊബൈല്‍ - (ചെറുകഥ)

“ടിന്റു മോനേ, ഇതെന്നാ കിടപ്പാ..വാ.. വന്നു വല്ലതും കഴിച്ചേ..”

“ഇല്ല..എനിയ്ക്കു വേണ്ടാ..”

“ഹ..ഇങ്ങനെ വാശി പിടിയ്ക്കാതെ..ന്റെ മോന്‍ പട്ടിണി കിടക്കാതെ”.

“ങാ ഞാന്‍ പട്ടിണി കെടന്ന് ചാവാമ്പോണു..നിങ്ങള് കാശും കെട്ടിപ്പിടിച്ചിരുന്നൊ”. ടിന്റു മോന്‍ തിരിഞ്ഞു കിടന്നു.
മമ്മി ഹാളിലേയ്ക്കു നോക്കി വിളിച്ചു പറഞ്ഞു:

“ദേ.. നിങ്ങളിതു കണ്ടോ..എന്റെ മോനിന്നു പച്ചവെള്ളം കുടിച്ചിട്ടില്ല..നിങ്ങളിങ്ങു വന്നേ..”

“ങും..എന്താ..? അവനു വെശക്കുമ്പം തന്നെ  കഴിച്ചോളും. നീ മറ്റു വല്ല പണീം നോക്ക്.”

“എന്നു പറഞ്ഞാലെങ്ങനെയാ..ന്റെ മോന്‍ വെശന്ന് കിടക്കുമ്പം എനിയ്ക്ക് തൊണ്ടേന്നെറങ്ങുകേലാ..നിങ്ങള്‍ അവനെയൊന്ന് ആശ്വസിപ്പിയ്ക്ക്..”

“എന്തോന്നാശ്വസിപ്പിയ്കാനാടീ..ചെറുക്കന്റെ ആവശ്യം ചില്ലറയാണോ? അവന്‍ പറയുന്ന മൊബൈലിന് രൂപാ പതിനയ്യായിരം ആകും. ഈ മാസത്തെ ചിട്ടിയ്ക്കടയ്ക്കണ്ട കാശെങ്ങെനെയാ ഒണ്ടാക്കുന്നേന്നും വിചാരിച്ച് ഞാന്‍ തലപുകയുവാ..അപ്പോഴാ മൊബൈല്‍ ? പിള്ളേര്‍ക്കെന്തിനാ ഇത്രേം വെലയുള്ള മൊബൈല്?”

“നിങ്ങളങ്ങനെയൊക്കെ പറയും. എനിയ്ക്കാകെ അവന്‍ മാത്രേയുള്ളു ആണായിട്ടും പെണ്ണായിട്ടും. കൊച്ചിന്റെ ഒരാഗ്രഹം സാധിച്ചു കൊടുക്കാമ്പറ്റിയില്ലേ പിന്നെന്തിനാ പപ്പയാന്നും പറഞ്ഞ് നടക്കുന്നേ?”

“എടീ നമ്മുടെ ചെറുപ്പത്തില്‍ ഇതു വല്ലോം ഉണ്ടായിരുന്നോ? നല്ല ഒരു തുണി ഉണ്ടായിരുന്നോ? എന്നിട്ടും നമ്മളിത്രേം ആയില്ലേ?”

“അതിനു നമ്മടെ കാലമല്ലാ മനുഷ്യാ ഇത്. എല്ലാ പിള്ളേര്‍ക്കും ബൈക്കും മൊബൈലുമൊണ്ടിപ്പോ. നിങ്ങളു തുണീം കഞ്ഞീം ഇല്ലാതാ വളന്നെന്നും പറഞ്ഞ് ഇന്നത്തെ പിള്ളേരും അങ്ങനെ വേണോന്നാ?”

“എടീ പോത്തേ, പിള്ളേര് വീട്ടിലെ ഇല്ലായ്മേം വല്ലായ്മേം അറിഞ്ഞു വേണം വളരാന്‍ .എങ്കിലെ ഭാവിയില്‍ കുറെ വിഷമം വന്നാലും അവരു പിടിച്ചു നിക്കത്തൊള്ളു. അറിയാവോ നെനക്ക്?”

“എന്റെ കൊച്ചങ്ങനെ ഇല്ലായ്മേ വളരണ്ടാ..”

പപ്പയുടെയും മമ്മിയുടെയും ഈ ഫൈറ്റിനിടയില്‍ തനിയ്ക്കനുകൂലമായ വല്ല തീരുമാനവും ഉരുത്തിരിഞ്ഞു വരുന്നുണ്ടോ എന്നു കാതോര്‍ത്തു കിടക്കുകയാണ് ടിന്റു മോന്‍ . ക്ലാസിലെ ഫാരിസിന്റെ കൈയില്‍ “നോക്കിയ മ്യൂസിക്ക് എക്സ്പ്രസ്“ കണ്ടപ്പോള്‍  തുടങ്ങിയ ചൊറിച്ചിലാണ്. അവന്റപ്പന്‍ ഗള്‍ഫിലാണെങ്കില്‍ തന്റപ്പന്‍ വില്ലേജോഫീസറാണ്. രണ്ടും തമ്മില്‍ വരുമാനത്തിന്റെ കാര്യത്തില്‍ അത്ര വലിയ വ്യത്യാസമൊന്നുമില്ല. സംഗതി നടക്കണമെങ്കില്‍ അമ്മയെ കൈയിലെടുക്കണം. അതിനുള്ള എളുപ്പവഴിയാണ് നിരാഹാരം. ഇതിനു മുന്‍പും പലപ്പോഴും വിജയകരമായി ഈ മുറ പരീക്ഷിച്ചിട്ടുണ്ടെങ്കിലും അതൊക്കെ താരതമ്യേന ചെറിയ ആവശ്യങ്ങളായിരുന്നു. ഇപ്പോള്‍ പ്ലസ് വണ്‍ . തല്‍ക്കാലം മൊബൈല്‍ മതി. പ്ലസ് ടൂ ആകുമ്പോള്‍ ബൈക്കിനു വേണ്ടി ഒരു സമരം കൂടി ആവശ്യമായി വരും.

എന്തിനേറെ പറയുന്നു, മമ്മിയുടെ വീറുറ്റ വാദങ്ങള്‍ക്കും കള്ളക്കണ്ണീരിനും മുന്‍പില്‍ വില്ലേജോഫീസര്‍ കീഴടങ്ങി. നിര്‍ഭാഗ്യവാന്മാരായ പൊതുജനങ്ങളുടെ മേല്‍ അധിക ഭാരം ഏല്‍പ്പിച്ചു കൊണ്ട് ടിന്റു മോന്‍ “നോക്കിയ മ്യൂസിക്ക് എക്സ്പ്രസ്“ തന്നെ നേടിയെടുത്തു.

സാധനം കൈയില്‍ കിട്ടിയപ്പോള്‍ കുറച്ചു നേരത്തേയ്ക്ക് എന്തു ചെയ്യണമെന്നറിയാതെ അന്തിച്ചു നിന്നു പോയി ടിന്റു മോന്‍ . ഹായ്! ഫുള്‍ ടച്ച് സ്ക്രീന്‍ . നല്ല മിനു മിനാന്നുള്ള ബോഡി. ഡെമോ മ്യുസിക്ക് ഇട്ടപ്പോള്‍ ആകെ ഒരിത്. എട്ട് ജി.ബി.യുണ്ട് മെമ്മറി കാര്‍ഡ്. മൊത്തം കാലി. ഇനി വല്ലതുമൊക്കെ നിറയ്ക്കണം.

ടിന്റു മോനും ഉറ്റ ചങ്ങാതി ടുട്ടു മോനും കൂടി സ്കൂളിനടുത്തുള്ള മൊബൈല്‍ ഷോപ്പില്‍ പോയി. അവിടുത്തെ ചേട്ടന്‍ നിറഞ്ഞ ചിരിയോടെ രണ്ടുപേരെയും എതിരേറ്റു.

“ചേട്ടോ.നല്ല കൊറെ പാട്ടു വേണോല്ലോ..പുതിയ മൊബൈലില്‍ കേറ്റാന്‍ ..”

മ്യൂസിക്ക് എക്സ്പ്രസ് നീട്ടിപ്പിടിച്ചു കൊണ്ട് ടിന്റുമോന്‍ പറഞ്ഞു.

“അതിനെന്താ..കൊണ്ടു വാ. ഏതു പാട്ടാ വേണ്ടേന്നു പറഞ്ഞാ മതി.” ചേട്ടന്‍ മൊബൈല്‍ തിരിച്ചും മറിച്ചും നോക്കിക്കൊണ്ടു പറഞ്ഞു.

“ഇപ്പൊഴത്തെ ലേറ്റസ്റ്റ് ഹിന്ദി, തമിഴ്, മലയാളം.. എല്ലാം പോരട്ടെ..”

ചേട്ടന്‍ മെമ്മറികാര്‍ഡൂരി കമ്പ്യൂട്ടര്‍ സ്ലോട്ടിലോട്ട് തിരുകി കയറ്റി. എന്നിട്ട് കുറെ പാട്ടുകള്‍ കോപ്പി ചെയ്തു.

“പിന്നേയ്. നല്ലൊരു കോളര്‍ ട്യൂണും വേണം..”

“ഇതാ.. ഇതു പോരെ.” ചേട്ടന്‍ പ്ലേ ചെയ്തു കേള്‍പ്പിച്ചു :
“ഫോണെടുക്കടാ..ഫോണെടുക്കടാ..ഒന്നു ഫോണെടുക്കടാ.” ഒരു സുന്ദരിയുടെ മദാലസ ശബ്ദം! അതു തന്നെ മതി.

“അല്ല ചേട്ടാ..മറ്റേതുണ്ടോ?” ടിന്റു മോന്‍ ചുറ്റും നോക്കിക്കൊണ്ട് ശബ്ദം കുറച്ച് ചോദിച്ചു.

“ഏതാ വേണ്ടത്? ഫോറിനോ നാടനോ? നാടനു കാശു കൂടും..” ചേട്ടനും ഒച്ച കുറച്ചു പറഞ്ഞു.

“രണ്ടും കേറ്റിയ്ക്കോ ചേട്ടാ..”

അങ്ങനെ ചേട്ടന്‍ കുറെ ഇംഗ്ലീഷ്, നാടന്‍   “മറ്റേ” വീഡിയോകളും കയറ്റിക്കൊടുത്തു.

“കൊച്ചനെ..സൂക്ഷിച്ചോണം. വീട്ടുകാരുടെ കൈയില്‍ പെടരുത്. ഇവിടുന്നാ കേറ്റിയെന്നും പറഞ്ഞേയ്ക്കല്ല്.”

“അതു പിന്നെ എനിയ്ക്കറിയില്ലേ ചേട്ടാ..”

അങ്ങനെ ടിന്റു മോനും ടുട്ടുമോനും കൂടി വയറു നിറഞ്ഞ സംതൃപ്തിയോടെ ക്ലാസില്‍ പോയി. മൊബൈലിനു ക്ലാസില്‍ നിരോധനമെന്നു പറയുമെങ്കിലും, സാധനം കാശുള്ള എല്ലാ പിള്ളേരുടെ കൈയിലും ഉണ്ട്. ക്ലാസിലെ ഇടവേളകളിലും ഇന്റെര്‍വെല്ലിനും ടിന്റുമോനും ടുട്ടുമോനും കൂടി ഉള്ളിലാക്കിയ വീഡിയോ ആര്‍ത്തിയോടെ കുറേശ്ശെ കണ്ടു. അന്നേരം അവരുടെ ശ്വാസഗതി വല്ലാതെ ഉയരുകയും മുഖമാകെ വിയര്‍ക്കുകയും ചെയ്തു.

ഉച്ചയ്ക്ക് രണ്ടുപേരും കൂടി ഫോട്ടോയെടുക്കാനും വീഡിയോ ഷൂട്ടു ചെയ്യാനും പഠിച്ചു. ക്ലാസിലെ കാണാന്‍ കൊള്ളാവുന്ന മൂന്നാലു പെണ്‍കുട്ടികളുടെ ഫോട്ടോ ടിന്റുമോന്‍ ഒളിച്ചും പതുങ്ങിയും എടുത്തു. നല്ല അടുപ്പമുള്ള ഒരു കുട്ടി സംസാരിയ്ക്കുമ്പോള്‍ നേരെ മുഖത്തേയ്ക്കു പിടിച്ച് ക്ലോസപ്പിലൊരെണ്ണം എടുക്കാനും പറ്റി.

വീഡിയോ എടുത്തത് ബയോളജി ടീച്ചര്‍ കൈയുയര്‍ത്തി ബോര്‍ഡില്‍ എഴുതുമ്പോളായിരുന്നു. ടീച്ചര്‍ അറിയാതെ സാരി ഒരല്പം താഴ്ന്ന് വയര്‍ നന്നായി കാണാമായിരുന്നു. ക്ലാസു തീരുമ്പോഴേയ്ക്കും വിവിധ ആംഗിളുകളിലുള്ള മൂന്നാലു വീഡിയോകള്‍ ഷൂട്ട് ചെയ്ത് പ്രാവീണ്യം തെളിയിച്ചു ടിന്റു മോന്‍ .

രണ്ട് ദിവസം കൊണ്ട് ഏഴു ജി.ബിയും നിറഞ്ഞു. തരാതരം പാട്ടുകള്‍ ,വിവിധ ദേശങ്ങളെ പ്രതിനിധാനം ചെയ്യുന്ന ചൂടന്‍ ഫോട്ടോകള്‍ , അതിനെ വെല്ലുന്ന വീഡിയോകള്‍ .പിന്നെ  ധാരാളം ഐറ്റങ്ങള്‍ ബ്ലൂടൂത്ത് വഴി, ഫ്രണ്ട്സിന്റെ കൈയില്‍ സ്റ്റോക്കുള്ളതും കിട്ടി.

അന്നു വൈകുന്നേരം ടിന്റു മോന്‍ , ടുട്ടുമോന്റെ ബൈക്കിന്റെ പുറകിലിരുന്നു പറക്കുകയായിരുന്നു. ബീച്ചിലേയ്ക്കായിരുന്നു രണ്ടു പേരും. ടിന്റു മോന്റെ ചെവിയില്‍ മൊബൈലിന്റെ ഹെഡ് ഫോണ്‍ . ടുട്ടുമോന്റതുമങ്ങനെ തന്നെ. അങ്ങനെ പോകുമ്പോള്‍ ഒരു വളവില്‍ ...

ഏതോ വലിയ വണ്ടിയിടിച്ച് തകര്‍ന്ന് കിടക്കുന്ന ഒരു സ്കൂട്ടര്‍ . റോഡിന്റെ അരുകില്‍ രണ്ടുപേര്‍ ചോരയില്‍ കുളിച്ചു കിടക്കുന്നു. ഒരാള്‍ ആകെ ഛിന്നഭിന്നമായി പോയിരുന്നു. ഒന്നും തിരിച്ചറിയാന്‍ വയ്യാത്തവിധം ഒരു മാംസ പിണ്ഡം.നീലനിറമുള്ള ഷര്‍ട്ട് ചോരയില്‍ മുങ്ങിയ കാരണം ഡിസൈന്‍ വ്യക്തമല്ല. മറ്റേയാളുടെ തലയില്‍ ഹെല്‍മറ്റുള്ളതു കൊണ്ട് മുഖം കണ്ടുകൂടാ. എന്നാല്‍ അയാളുടെ പ്രാണ വേദനയോടെയുള്ള കരച്ചില്‍ കേള്‍ക്കാം. ഒടിഞ്ഞു തൂങ്ങിയ കൈയും കാലും ഇളക്കി അയാള്‍ പിടഞ്ഞു കൊണ്ടിരുന്നു.

“എടാ..ടിന്റു മോനെ, അതു കണ്ടോ? ആക്സിഡന്റാണെന്നു തോന്നുന്നു”

“അതേ..നിര്‍ത്തടാ..”

“ദേ ഇവിടെ നിര്‍ത്തിയാ ബീച്ചിലെത്തുമ്പോള്‍ സമയം പോകുവേ..”

“രണ്ടു മിനിട്ടു മതിയടാ..നീ നിര്‍ത്ത്.”

ബൈക്കു നിന്നു. ടിന്റുമോന്‍ അവിടെയ്ക്ക് ഓടിച്ചെന്നു. എന്നിട്ട് മൊബൈല്‍ എടുത്തിട്ട് ആ രംഗം ചുറ്റും നടന്ന് ഭംഗിയായി ഷൂട്ട് ചെയ്തു. കുറെ ഭാഗം നന്നായി സൂം ചെയ്തു വിശദാംശങ്ങള്‍ നഷ്ടമാകാതെ പിടിച്ചു. എന്നിട്ട് തിരിച്ചോടി ബൈക്കില്‍ കയറി.

“വേഗം..വിട്. വല്ല വണ്ടീം വരുന്നതിനു മുന്‍പ്..”

“ഇപ്പോഴത്തെ ട്രെന്‍ഡ് ആക്സിഡന്റ് സീനാടാ. രക്തത്തില്‍ കുളിച്ച് പ്രാണവേദനയോടെ നിലവിളിയ്ക്കുന്ന സീന്‍ ..ഹോ..ഇറ്റ്സ് എ ഫന്റാസ്റ്റിക് സീന്‍ ..ഇതു പോലൊരെണ്ണം കിട്ടാന്‍ ഞാന്‍ നോക്കിയിരിയ്ക്കുകയായിരുന്നു.”

അവര്‍ ബീച്ചില്‍ നിന്നു തിരിച്ചു വരുമ്പോഴേയ്ക്കും അപകടസ്ഥലത്ത് ഒന്നുമുണ്ടായിരുന്നില്ല. എല്ലാം പെറുക്കികെട്ടി പോലീസ് കൊണ്ടു പോയിരുന്നു.

ബൈക്കു പിന്നെയും ഓടി.

“ഫോണെടുക്കടാ..ഫോണെടുക്കടാ..ഒന്നു ഫോണെടുക്കടാ..!”

സുന്ദരിയുടെ ശബ്ദം ഒഴുകി വന്നു. അതു കേള്‍ക്കുമ്പോള്‍ തന്നെ ടിന്റുമോനൊരു രോമാഞ്ചമാണ്. ആത്മാവിലേയ്ക്ക് കുളിരു കോരിയിടുന്ന ശബ്ദം!

“ഹലോ..അതേ ടിന്റു മോനാണ്..ങേ....ഞാനിതാ വരുന്നു.” ഫോണ്‍ കട്ടായി.

“എന്താടാ..ടിന്റൂ?”

“അറിയില്ല.. അമ്മാവന്‍ പറഞ്ഞു ഉടനേ വീട്ടിലേയ്ക്കു ചെല്ലാന്‍ . നീ ബൈക്ക് എന്റെ വീട്ടിലേയ്ക്കു വിട് “.

അകലെ നിന്നേ ടിന്റു മോന്‍ കണ്ടു വീട്ടിലാകെ ആള്‍ക്കൂട്ടം. ആംബുലന്‍സ്. മമ്മിയുടെ ഉച്ചത്തിലുള്ള നിലവിളി. അല്പം തുറന്ന പിന്‍ വാതിലിലൂടെ അംബുലന്‍സിനുള്ളില്‍ കിടന്ന, ചോരയില്‍ കുതിര്‍ന്ന ഒരു നീല ഷര്‍ട്ട് ഞെട്ടലോടെ ടിന്റു മോന്‍ കണ്ടു.