Thursday, 31 March 2011

മൈസൂരില്‍ ‍ഒരവധിക്കാലത്ത് - 4

നിമിഷാംബ ക്ഷേത്രം.

അധികം വൈകാതെ ഞങ്ങള്‍ പാലസിനു വെളിയില്‍ വന്നു. അടുത്തതായി “നിമിഷാംബ” ക്ഷേത്രം കാണാന്‍ പോകാം എന്നു സുജാത ചേച്ചി പറഞ്ഞു. ഞാനിതേവരെ അങ്ങനെയൊരു അമ്പലത്തെ പറ്റി കേട്ടിട്ടേ ഇല്ല. എന്തായാലും കണ്ടിട്ടു തന്നെ കാര്യം. ക്വാളിസ്, അങ്ങോട്ടേയ്ക്ക് പോയി. നഗരത്തിരക്കെല്ലാം ഒഴിഞ്ഞ ഒരു ഗ്രാമീണ അന്തരീക്ഷത്തിലേയ്ക്കാണ് ഞങ്ങള്‍ പ്രവേശിച്ചത്. അല്പദൂരം പിന്നിട്ടപ്പോള്‍ ധാരാളം വാഹനങ്ങള്‍ പാര്‍ക്കു ചെയ്തിരിയ്ക്കുന്നതു കണ്ടു. അവിടം തന്നെ ഞങ്ങള്‍ ലക്ഷ്യമാക്കിയ പ്രദേശം, “നിമിഷാംബ ടെമ്പിള്‍” എന്ന ബോര്‍ഡുണ്ട്. വാഹനം നിര്‍ത്തി ഞങ്ങള്‍ ഇറങ്ങി നടന്നു.
‘നിമിഷാംബാ ക്ഷേത്രം”: ചിത്രത്തിനു കടപ്പാട്.

അല്പം മുന്നോട്ട് ചെന്നപ്പോള്‍ ധാരാളം കടകള്‍. ക്ഷേത്രത്തിലേയ്ക്കുള്ള പൂജാവസ്തുക്കള്‍ വില്പനയ്ക്കായി ധാരാളം  നിരത്തി വച്ചിരിയ്ക്കുന്നു. പൂക്കളോടൊപ്പം പൊതിച്ച നാളികേരവും ധാരാളമായി കണ്ടു. നല്ല ആള്‍തിരക്കുണ്ട്. എല്ലാവരും തന്നെ ഭക്തരായ ഗ്രാമീണ കന്നഡിഗര്‍ ആണെന്നു തോന്നുന്നു. നൂറുമീറ്റര്‍ നടന്നപ്പോള്‍ നിമിഷാംബാ ക്ഷേത്രം കണ്ടു. ചെറിയ ഒരമ്പലം. മൊത്തം കരിങ്കല്‍ പണിയാണ്. ചിലരൊക്കെ പ്രാര്‍ത്ഥിയ്ക്കുന്നുണ്ട്. സുജാതചേച്ചിയോടൊപ്പം ഞങ്ങളുടെ സ്ത്രീജനങ്ങളും അവിടെ പോയി നിമിഷാംബയോട് അനുഗ്രഹം തേടി.

ഈ അമ്പലത്തിനെന്താണ് പ്രത്യേകത എന്ന് നിങ്ങളാലോചിച്ചേക്കും. ഞാന്‍ കണ്ട പ്രത്യേകത ഒന്നുമാത്രം. അമ്പലത്തോട് ചേര്‍ന്ന് ഒഴുകുന്ന ഒരു പുഴ. ഇടയ്ക്കിടെ വലിയ കല്ലുകള്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്  പുഴയില്‍. ആ കല്ലുകള്‍ക്കിടയില്‍ തല്ലിയലച്ച് തെളിനീര്‍ പതഞ്ഞൊഴുകുന്നു ആരവത്തോടെ.  ആ ഒഴുക്കില്‍ ധാരാളം പേര്‍ ഉല്ലസിയ്ക്കുന്നുണ്ട്. ആണും പെണ്ണും കുട്ടികളും എല്ലാം.
പുഴക്കരയിലെ കൊച്ചു ക്ഷേത്രം: ചിത്രത്തിനു കടപ്പാട്.
നദിക്കരയിലെ വലിയ പടിക്കെട്ടിന്മേല്‍ ഞങ്ങള്‍ ഇരുന്നു. താഴേയ്ക്ക് ഇരുപത് പടികള്‍ എങ്കിലും ഉണ്ട്. അവിടെയിരുന്നാല്‍ ഇടതുസൈഡില്‍ ചെറിയൊരു അമ്പലവും കാണാം. അപ്പോള്‍ സുജാത ചേച്ചി വീട്ടില്‍ നിന്നു തയ്യാറാക്കിയ ഭക്ഷണ പൊതികള്‍ തുറന്നു. കൈകള്‍ കഴുകി എല്ലാവരും അത് കഴിക്കാനാരംഭിച്ചു. അപ്പോഴാണ് ഒരു സംഘം കുട്ടികള്‍ ഞങ്ങളുടെ അരികത്തെത്തിയത്, കീറിയ വസ്ത്രങ്ങളും ചെളിപുരണ്ട ശരീരവുമായി. ആണ്‍കുഞ്ഞുങ്ങളും പെണ്‍കുഞ്ഞുങ്ങളുമുണ്ട്. എന്റെ മക്കളുടെ പ്രായമേ ഉള്ളു അവര്‍ക്കും. അവര്‍ ഞങ്ങളുടെ മുന്‍പില്‍ കൈനീട്ടി, ആഹാരത്തിനായി. വല്ലാത്ത കഷ്ടം തോന്നി. ഞങ്ങള്‍ കുറച്ച് ഭക്ഷണം അവര്‍ക്കു നല്‍കി. അപ്പോള്‍ മുകളില്‍ നിന്നൊരു അലര്‍ച്ച. മുണ്ടു തറ്റുടുത്ത ഒരാള്‍ ഒരു വടിയുമായി ആ കുട്ടികളുടെ നേരെ ചീറിവന്നു. അവരാകട്ടെ കിട്ടിയത് കുറേ വായിലും ബാക്കി കൈയിലും കുത്തിനിറച്ച് പുഴക്കരയിലൂടെ ഓടി. എന്തൊക്കെയോ ശാപവാക്കുകളുമായി അയാള്‍ അവരെ പിന്നെയും കുറേ ദൂരം ഓടിച്ചു. പില്‍ക്കാലത്ത് “സ്ലംഡോഗ് മില്യണര്‍” സിനിമ കണ്ടപ്പോള്‍ എനിയ്ക്കീ രംഗം ഓര്‍മ്മവന്നു.

ഞാനും മക്കളും പുഴയിലിറങ്ങി. ആഴം വളരെ കുറവ്. മുട്ടൊപ്പം വെള്ളമേ മിക്കയിടത്തും ഉള്ളു. നല്ല കുളിര്‍മ്മ. കോരിക്കുടിയ്ക്കാന്‍ തോന്നും. അടിയിലെ ഉരുളന്‍ കല്ലുകളില്‍  ചെറിയ മീനുകള്‍ പതുങ്ങിയിരിയ്ക്കുന്നതു കാണാം. തെളിനീരിന്റെ കളകളാരവം.  ഒപ്പം പുഴയില്‍ അവിടവിടെ കുളിയ്ക്കുന്നവരുടെ ഉത്സാഹം. കുളിയ്ക്കാന്‍ ആഗ്രഹം തോന്നിയെങ്കിലും തല്‍ക്കാലം ഉപേക്ഷിയ്ക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. പിന്നെയും ആ പടിക്കെട്ടില്‍ കുറേ സമയം ഇരുന്നു. അക്കരെ പച്ചനിറമുള്ള പുല്‍മേടും മുളങ്കൂട്ടവും കാട്ടുവള്ളിക്കൂട്ടവുമൊക്കെയുണ്ട്. അവയെ തഴുകി വരുന്ന കാറ്റിനുമുണ്ട് ഒരു ഹരിതസൌരഭ്യം.

നേരം വൈകി തുടങ്ങി. അമ്പലത്തിലേയ്ക്ക് ഭക്തരുടെ ഒഴുക്കു തുടര്‍ന്നു. ഞങ്ങള്‍ പോകാനായി എഴുനേറ്റു. മൈസൂറില്‍ ഇനിയും കാഴ്ചകള്‍ ധാരാളം ബാക്കി കിടക്കുന്നു. വൃന്ദാവന്‍ കാണേണ്ട കാഴ്ചയാണെങ്കിലും, വേനല്‍ക്കാലമായതിനാല്‍ പ്രധാന ആകര്‍ഷണമായ “ഡാന്‍സിങ്ങ് ഫൌണ്ടന്‍” അടച്ചിരിയ്ക്കുകയാണ്. അതുകൊണ്ട് അങ്ങോട്ട് പോയിട്ടു കാര്യമില്ലന്ന് സുജാത ചേച്ചി പറഞ്ഞു. നേരം ഇരുട്ടി തുടങ്ങിയിരുന്നു. വളരെ പ്രശസ്തമായ ഒരു ക്ഷേത്രം ഉണ്ടെന്നും ടിപ്പുവിന്റെ അമ്പലം എന്നാണ് അതറിയപ്പെടുന്നതെന്നും  ചേച്ചി പറഞ്ഞു. അതു കൂടി കണ്ട് തിരികെ പോകാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു.  ഉടന്‍ അങ്ങോട്ടേയ്ക്ക് പുറപ്പെട്ടു.

അരമണിക്കൂറിനുള്ളില്‍ വലിയൊരു അമ്പലത്തിലെത്തി. ഭക്തര്‍ ധാരാളമുണ്ടെങ്കിലും വലിയ തിരക്കൊന്നുമില്ല അവിടെ. ഞങ്ങള്‍ ഉള്ളില്‍ കയറി. മൊത്തം കരിങ്കല്‍ നിര്‍മ്മിതിയാണ്. പലയിടത്തും ധാരാളം ദീപങ്ങള്‍ കത്തിച്ചിട്ടുണ്ട്. നല്ല കുളിര്‍മ്മയും നിശബ്ദതയുമാണ് ഉള്ളിലെങ്ങും. വളരെ വലുപ്പമുണ്ട് ഉള്‍ഭാഗങ്ങള്‍ക്ക്. സമയക്കുറവുകൊണ്ട് പെട്ടെന്ന് കണ്ടു തീര്‍ത്തിറങ്ങി. സമയം എട്ടുമണി കഴിഞ്ഞു. പകല്‍ മുഴുവന്‍ നീണ്ട യാത്രകൊണ്ട് എല്ലാവരും ക്ഷീണിച്ചിരുന്നു. ഒരു ലഘുഭക്ഷണ ശേഷം ഞങ്ങള്‍ വീട്ടിലേയ്ക്ക് മടങ്ങി.

പിറ്റേന്ന് രാവിലെ ഞങ്ങള്‍ തിരികെ പോകാനുള്ള ഒരുക്കമായി. സുജാതചേച്ചിയും, സൌദിയില്‍ നിന്ന് മുത്തുവേട്ടനും വളരെ നിര്‍ബന്ധിച്ചു, ഒരുദിവസം കൂടിയെങ്കിലും തങ്ങുവാന്‍. എന്നാല്‍ ഞങ്ങള്‍ക്കായി ഓടി നടന്ന് കഷ്ടപ്പെടുന്ന ചേച്ചിയെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ എനിയ്ക്ക് തീരെ താല്പര്യമില്ലാത്തതിനാല്‍ പോകുന്ന കാര്യത്തില്‍ മാറ്റമില്ലായിരുന്നു.

രാവിലെ ഭക്ഷണശേഷം ഞങ്ങള്‍ സുജാതചേച്ചിയോട് യാത്രപറഞ്ഞു. കുട്ടികളും  കുട്ടികളും തമ്മിലുള്ള യാത്ര പറച്ചിലായിരുന്നു ഏറ്റവും വിഷമകരം. ചുരുങ്ങിയ ദിവസം കൊണ്ട് അവര്‍ വല്ലാതെ അടുത്തു പോയിരുന്നു.
പോകുന്ന വഴി ലളിതാമ്മയുടെ വീട്ടിലും കയറി.  അവരുടെ മക്കളെല്ലാം  പലയിടത്തായി ജോലിചെയ്യുന്നു. വീട്ടില്‍ പുള്ളിക്കാരിയും ഭര്‍ത്താവും മാത്രം. ഇവിടെ അടുത്തായിട്ട് ഉള്ള ഏക മലയാളി കുടുംബമാണ് സുജാതചേച്ചിയുടേത്. അതു കൊണ്ട് തന്നെ അവര്‍ ഒരു കുടുംബം പോലാണ്.

സിറ്റിബസിലാണ് ഞങ്ങള്‍ ടൌണ്‍ സ്റ്റാന്‍ഡിലേയ്ക്ക് പോയത്.  ഞാന്‍ കുട്ടികള്‍ക്കടക്കം ടിക്കറ്റ് ആവശ്യപ്പെട്ടങ്കിലും ഉദാരമതിയായ കണ്ടക്ടര്‍ മുതിര്‍ന്നവര്‍ക്കു മാത്രം മതിയാകുമെന്ന് പറഞ്ഞു. കൊച്ചുപിള്ളേര്‍ക്കു വരെ നിര്‍ബന്ധിച്ച് ടിക്കറ്റെടുപ്പിയ്ക്കുന്ന നമ്മുടെ KSRTC കണ്ടക്ടര്‍മാരെ ഞാനോര്‍ത്തു പോയി. സിറ്റിയെത്താനായപ്പോള്‍ ഒരു ചെക്കിങ്ങ് ഇന്‍സ്പെക്ടര്‍ കയറി, എല്ലാവരോടും ടിക്കറ്റ്  കാണിയ്ക്കാന്‍ പറഞ്ഞു. ഞാന്‍ ടിക്കറ്റുകള്‍ കാണിച്ചു.

“കുട്ടികളുടെ ടിക്കറ്റെവിടെ..?” അയാള്‍ ചോദിച്ചു.

“കുട്ടികള്‍ക്കു വേണ്ടായെന്ന് കണ്ടക്ടര്‍ പറഞ്ഞു..”

“നോ..സര്‍, ടിക്കറ്റില്ലെങ്കില്‍. അറുപത് രൂപ നിങ്ങള്‍ പിഴടയ്ക്കണം..!”

“ഇതെന്തു മര്യാദയാണ്..? കണ്ടക്ടര്‍ വേണ്ടായെന്നു പറഞ്ഞതിനു ഞാന്‍ പിഴയടയ്ക്കണമെന്നോ..?”

“നോ ആര്‍ഗ്യൂമെന്റ്സ് സര്‍. ടിക്കറ്റെടുക്കേണ്ടത് നിങ്ങളുടെ ചുമതലയാണ്. പിഴയടയ്ക്കുക. അല്ലെങ്കില്‍ പോലീസ് സ്റ്റേഷനിലെയ്ക്കു പോകാം..”

ഇത്രയുമായപ്പോള്‍ ബസിലെ ചില യാത്രക്കാര്‍ ഇടപെട്ടു. അവര്‍ കന്നഡയിലും ഇംഗ്ലീഷിലുമൊക്കെയായി ഞങ്ങള്‍ക്കു വേണ്ടി വാദിച്ചു..“അവര്‍ അന്യ നാട്ടില്‍ നിന്നു വന്നവരാണ്. ടിക്കറ്റ് കൊടുക്കാത്തത് കണ്ടക്ടറുടെ കുറ്റമാണ്..” എന്നൊക്കെ അവര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ഞാന്‍ നോക്കുമ്പോള്‍ പാവം കണ്ടക്ടര്‍ വിളറി വെളുത്തു നില്‍ക്കുകയാണ്. അധികം വാദിയ്ക്കേണ്ട എന്നു കരുതി ഞാന്‍ അറുപതു രൂപ പിഴയടച്ചു. വെറും ആറു രൂപയുടെ ടിക്കറ്റിനാണ് പത്തിരട്ടി പിഴയായി പോയത്. ചെക്കിങ്ങ് ഇന്‍സ്പെക്ടര്‍ കണ്ടക്ടറെ അടുത്തു വിളിച്ചു. ഒരു നീണ്ട ചാര്‍ജ് ഷീറ്റ് ആ പാവത്തിന്റെ കൈയില്‍ വച്ചു കൊടുത്തു. എന്റെ അടുത്തു നിന്ന് എഴുതിയതിനാല്‍ ഞാന്‍ വായിച്ചിരുന്നു; നാനൂറു രൂപ പിഴയും ഒരു ദിവസത്തെ സസ്പെന്‍ഷനും. എന്റെ അറുപതു രൂപയെക്കാളും ആ പാവത്തിന്റെ നഷ്ടമോര്‍ത്തപ്പോഴാണ് സങ്കടം തോന്നിയത്.

തുടര്‍ന്ന് ഞങ്ങള്‍ വിരാജ് പേട്ടയ്ക്കുള്ള ബസില്‍ കയറി. നിറയെ കന്നഡ ഗ്രാമീണര്‍. കണ്ടക്ടര്‍ ഒരു കൊച്ചുയുവതിയാണ്. തിരക്കിനിടയിലൂടെ നല്ല ഉഷാറായി അവള്‍ ജോലിചെയ്തു കൊണ്ടിരുന്നു. കുടക് പ്രദേശമാണിത്. കാപ്പികൃഷിയ്ക്ക് പേരുകേട്ടയിടം.  ധാരാളം കാപ്പിത്തോട്ടങ്ങള്‍ ഇടയ്ക്കിടെ കാണാം. കൂടാതെ പ്രമാണിമാരായ കുടകരുടെ വലിയ വീടുകളും. യാത്ര വളരെ രസകരമാണ്. വീരാജ് പേട്ടയില്‍ എത്തിയപ്പോള്‍ പട്ടണം സജീവമാണ്. ഞങ്ങള്‍ വന്നപ്പോഴുണ്ടായിരുന്ന ഹര്‍ത്താലിന്റെ കാരണം ആരോ പറഞ്ഞു കേട്ടു. കേവലം ഒരു ഒറ്റ രൂപയുടെ പ്രശ്നം രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘട്ടനമായി മാറിയതാണത്രേ. കോയിന്‍ ബൂത്തില്‍ വിളിയ്ക്കാന്‍ ചില്ലറ ചോദിച്ചപ്പോള്‍ ഒരു കടക്കാരന്‍ കൊടുത്തില്ലത്രേ. ചോദിച്ചയാളും കടക്കാരനും രണ്ടു സമുദായക്കാരായിരുന്നു..!

വിരാജ് പെട്ടയില്‍ നിന്നും ചുരം റോഡ് വഴിയുള്ള യാത്ര പഴതുപോലെ തന്നെ ആസ്വാദ്യം. തിരക്കില്ലാത്തതിനാല്‍ ബസിന്റെ മുന്‍പില്‍ വന്നിരുന്ന് ഞാനും കുട്ടികളും ചിരിച്ചും കളിച്ചും കാഴ്ചകള്‍ ആസ്വദിച്ചു. വളരെ പെട്ടെന്ന് മാക്കൂട്ടം കടന്ന് ഇരിട്ടിയെത്തി. തുടര്‍ന്ന് സുരേഷും പ്രിയയും, തൊട്ടടുത്തുള്ള പ്രിയയുടെ വീട്ടിലേയ്ക്കും ഞങ്ങള്‍ ഇരിട്ടിയില്‍ ഉള്ള സഹോദരിയുടെ വീട്ടിലേയ്ക്കും പോയി.

വളരെ ചുരുങ്ങിയ ചിലവില്‍ രസകരമായ ഒരു യാത്ര. അതായിരുന്നു ഈ മൈസൂര്‍ യാത്ര. വാസ്തവത്തില്‍ മൈസൂര്‍ കാഴ്ചകളുടെ ചെറിയ ഒരു ഭാഗമേ ഞങ്ങള്‍ കണ്ടുള്ളു. എങ്കില്‍ പോലും അത് വളരെ ആസ്വാദ്യകരമായിരുന്നു. ജീവിതത്തില്‍ ഒരിയ്ക്കലെങ്കിലും മൈസൂര്‍ സന്ദര്‍ശിയ്ക്കണം. സ്വകാര്യ വാഹനങ്ങളിലോ  ടാക്സിയിലോ പോകാം. അല്ലെങ്കില്‍ പൊതു യാത്രാ സൌകര്യം ഉപയോഗിയ്ക്കാം. ചുരുങ്ങിയത് മൂന്നുദിവസമെങ്കിലും താമസിച്ചാല്‍ മാത്രമേ എല്ലാം വിശദമായി കണ്ട് ആസ്വദിയ്ക്കാനാവൂ.

(അവസാനിച്ചു)

അടിക്കുറിപ്പ്:  നാട്ടില്‍ വരുമ്പോള്‍ ഇതു പോലെ എന്നെ ക്ഷണിയ്ക്കാന്‍ താല്പര്യമുള്ള സുഹൃത്തുക്കള്‍ക്ക് സ്വാഗതം. സകുടുംബം വന്ന് മൂന്നുദിവസമെങ്കിലും നിങ്ങളെ ബുദ്ധിമുട്ടിയ്ക്കാന്‍ എനിയ്ക്ക് സന്തോഷമേ ഉള്ളു.

6 comments:

  1. ayyo, natileku varanda..

    nanaayi Mysore pradakshinam.

    ReplyDelete
  2. Most welcome to Kannur. hi hi hi , varunno ?

    ReplyDelete
  3. അടിക്കുറിപ്പ് എനിക്കിഷ്ടായി.

    ReplyDelete
  4. @ എക്സ്: അടിക്കുറിപ്പ് ഇഷ്ടായി.. എന്നാല്‍ ഒന്നു ക്ഷണിയ്ക്കുക.. അതില്ല !!!
    :-(((

    ReplyDelete
  5. ഞങ്ങളുടെ പള്ളിയിൽ പോകാത്തതിൽ പ്രതിഷേധിച്ച് ഭാഗം-4 നു ശേഷം മൈസൂർ കഥകൾ വായിക്കുന്നതല്ല..

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.