പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Monday 29 November 2010

സെന്റ് ആഞ്ചലോ കോട്ട - കണ്ണൂര്‍ : (ഫോട്ടോ ഫീച്ചര്‍)

കണ്ണൂര്‍ ജില്ലയിലെ എറ്റവും വലിയ ടൂറിസ്റ്റ് ആകര്‍ഷണം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. “കണ്ണൂര്‍ കോട്ട” എന്നറിയപ്പെടുന്ന “സെന്റ് ആഞ്ചലോ ഫോര്‍ട്ട്.” കണ്ണൂര്‍ ജില്ലാ ആശുപത്രിയുടെയും ടെറിട്ടോറിയല്‍ ആര്‍മി കണ്ടോണ്മെന്റിന്റെയും തൊട്ടടുത്തായി അറബിക്കടലിലേയ്ക്ക് തള്ളിനില്‍ക്കുന്ന ഒരു ചീന്ത് പോലെ ഈ കോട്ട സ്ഥിതി ചെയ്യുന്നു. അത്യധികം ചരിത്രപ്രാധാന്യമുള്ള ഈ കോട്ട ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ സംരക്ഷിയ്ക്കപെടുന്നു. രാവിലെ 8.00 മണിയ്ക്കും വൈകിട്ട് 6.00 ആറുമണിയ്ക്കുമിടയിലാണ് പ്രവേശനം. ഉള്ളില്‍ കയറുന്നതിനോ ചിത്രങ്ങള്‍ എടുക്കുന്നതിനോ യാതൊരു വിധ ഫീസും ഈടാക്കുന്നില്ല.

കോട്ട സന്ദര്‍ശിയ്ക്കുന്നതിനു മുന്‍പേ അല്പം ചരിത്രം അറിഞ്ഞിരിയ്ക്കേണ്ടതാണ്.
കണ്ണൂര്‍ കോട്ടയെപറ്റിയും അതിന്റെ ചരിത്രത്തെ പറ്റിയും വില്യം ലോഗന്റെ മലബാര്‍ മാനുവലില്‍ വിശദമായി പ്രതിപാദിയ്ക്കുന്നുണ്ട്. വായനക്കാരുടെ അറിവിലേയ്ക്കായി പ്രസക്തഭാഗങ്ങളില്‍ ചിലത് ഉദ്ധരിയ്ക്കാം.

“പോര്‍ച്ചുഗീസ് ചരിത്രത്തില്‍ 1505 അവിസ്മരണീയമായ ഒരു വര്‍ഷമത്രേ. കാരണം അക്കൊല്ലം ഒക്ടോ: 31ന് “സമസ്ത ഇന്‍ഡീസിന്റെ”യും ആദ്യത്തെ പോര്‍ച്ചുഗീസ് വൈസ്രോയി ആയി അഭിഷിക്തനായ  “ഡോണ്‍ ഫ്രാന്‍സിസ്കോ ഡ അല്‍മേഡ“ എട്ടു കപ്പലുകളും അവയിലെല്ലാം കൂടി 1500 പട്ടാളക്കാരുമായി കൊച്ചിയില്‍ എത്തി. അല്‍മേഡയുടെ നിയമന ഉത്തരവ് എമ്മാനുവല്‍ രാജാവ് പുറപ്പെടുവിച്ചത് അക്കൊല്ലം മാര്‍ച്ച് 25 വെച്ചായിരുന്നു. നിയമനം പ്രാബല്യത്തില്‍ വരണമെങ്കില്‍ പഞ്ചിമ തീരത്ത് 1.അഞ്ചദ്വീപ്, 2.കണ്ണൂര്, 3.കൊച്ചി, 4.ക്വയിലോണ്‍ എന്നിങ്ങനെ നാലിടങ്ങളില്‍ പോര്‍ച്ചുഗീസ് കോട്ട പണിയണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു.

കടലോരം വഴി വടക്കോട്ടുള്ള യാത്രയില്‍ അല്‍മേഡ കണ്ണൂരിലെത്തി, കോലത്തിരിയുടെ അനുമതിയോടെ  ഒക്ടോ: 28 ന് അവിടെ കോട്ടപണി തുടങ്ങി. അതിനു “സെന്റ് ആഞ്ചലോ“ കോട്ട എന്നു പേരുമിട്ടു. കോട്ട സംരക്ഷിയ്ക്കുന്നതിനു രണ്ടു കപ്പലുകളും 150 പോര്‍ച്ചുഗീസ് ഭടന്മാരും “ലോറെന്‍സൊ ഡി ബ്രിറ്റോ“വിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നിലകൊണ്ടു. കണ്ണൂരിലായിരുന്നപ്പോള്‍  വിജയനഗരം രാജാവിന്റെ മന്ത്രി  നരസിംഹറാവു തന്നെ സന്ദര്‍ശിയ്ക്കാന്‍ എത്തിയത് അല്‍മേഡ വലിയൊരു ബഹുമതിയായി കണക്കാക്കി. പോര്‍ച്ചുഗീസ് രാജാവിന്റെ മകന് വിജയനഗരം രാജാവിന്റെ മകളെ വിവാഹം ചെയ്തു കൊടുക്കാന്‍ സമ്മതമാണെന്ന ഒരു നിര്‍ദേശവും മന്ത്രി അല്‍മേഡയെ അറിയിച്ചു.

1506 മാര്‍ച്ച് 16 ന് കണ്ണൂര്‍ കടലിലേയ്ക്കു കുതിച്ചു വരുകയായിരുന്ന കോഴിക്കോട്ട് (സാമൂതിരി) നാവിക വ്യൂഹത്തിന്റെ ഒത്ത നടുവിലൂടെ അല്‍മേഡ തന്റെ കപ്പലുകള്‍ കയറ്റി ഓടിച്ചു. പോര്‍ട്ടുഗീസ് പീരങ്കിവെടികളും വെടിമരുന്നുവര്‍ഷവും ഏറ്റു നില്‍ക്കാനാവാതെ സാമൂതിരിയുടെ നാവികവ്യൂഹത്തിന് ചിന്നിചിതറി പിന്തിരിഞ്ഞ് ഓടേണ്ടി വന്നു. തെക്കോട്ടു പിന്‍‌വാങ്ങിയ സാമൂതിരിപ്പട പ്രതികൂലമായ കാറ്റില്‍  അവരറിയാതെ വടക്കോട്ടു കണ്ണൂരേക്കു നീങ്ങിയെത്തി. ഏറ്റുമുട്ടാന്‍ വന്നതല്ല തങ്ങളെന്നും വടക്കോട്ടു നീങ്ങാന്‍ അനുവദിയ്ക്കണമെന്നും സാമൂതിരി കപ്പിത്താന്മാര്‍ അല്‍മേഡയോടു നടത്തിയ അപേക്ഷ നിരസിയ്ക്കപ്പെടുകയും അവരുടെ മൂവായിരത്തോളം നാവികരെ തിരഞ്ഞു പിടിച്ചു കൂട്ടക്കൊല നടത്തുകയും ചെയ്തു.

സാമൂതിരിയുടെ സമുദ്രശക്തിയ്ക്കു മേല്‍ പോര്‍ച്ചുഗീസുകാര്‍ നേടിയ ഈ വിജയം അവരുടെ നാവികമേല്‍ക്കോയ്മ അനിഷേധ്യമാംവിധം തെളിയിച്ചു. 1506-ലെ കാലവര്‍ഷത്തിന്റെ അവസാനത്തില്‍, പോര്‍ച്ചുഗീസ് വൈസ്രോയി ബുദ്ധിപൂര്‍വകമായ ഒരു തീരുമാനമെടുത്തു. അഞ്ചദ്വീപ് കോട്ട ഉപേക്ഷിയ്ക്കുകയും കണ്ണൂര്‍, കൊച്ചി കോട്ടകള്‍ സുസ്ഥാപിതമാക്കുകയും ചെയ്താല്‍ പോര്‍ച്ചുഗീസ് വ്യാപാരതാല്പര്യങ്ങള്‍ ഇന്ത്യന്‍ തീരത്തില്‍ ഭദ്രമായി സംരക്ഷിയ്ക്കാന്‍ കഴിയും എന്നതായിരുന്നു അത്.

ഇതിനിടെ തദ്ദേശീയരുടെ വള്ളങ്ങളും നൌകകളും തീരക്കടലില്‍ സഞ്ചരിയ്ക്കണമെങ്കില്‍ പോര്‍ച്ചുഗീസുകാരുടെ പാസ് വേണമെന്നു നിര്‍ബന്ധമാക്കി. കണ്ണൂരിലെയോ കൊച്ചിയിലെയോ കോട്ടകളുടെ കമാണ്ടര്‍ ഒപ്പിട്ടതാവണം ഈ പാസുകള്‍.
കണ്ണില്‍‌പെടുന്ന നാടന്‍ സമുദ്രയാനങ്ങള്‍ കണ്ടുകെട്ടുന്നതിന്റെ ഭാഗമായി, കണ്ണൂര്‍ കടലില്‍ കണ്ട ഒരു നൌകയെ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ഗോണ്‍സലോവാസ് കൈയ്യേറാനിടയായി. കണ്ണൂര്‍ കമാണ്ടന്റ് ബ്രിറ്റോ കൊടുത്ത ഒരു പാസ് ഈനൌകയ്ക്കുണ്ടായിരുന്നു. പാസ് കൃത്രിമമാനെന്നു പറഞ്ഞ് ഗോണ്‍സലോവാസ് അതു പിടിച്ചടക്കി. ചരക്കുകള്‍ കൊള്ള ചെയ്ത ശേഷം നൌക മുക്കുകയും അതിലെ ജോലിക്കാരെ കപ്പല്‍പായയില്‍ തുന്നിക്കൂട്ടി കടലില്‍ തള്ളുകയും ചെയ്തു. പിറ്റേന്ന് ശവശരീങ്ങള്‍ കരയ്ക്കടിഞ്ഞപ്പോഴാണ് ഹതഭാഗ്യരില്‍ ഒരാള്‍ മമ്മാലിമരയ്ക്കാരുടെ സ്യാലനാണെന്ന് അറിയുന്നത്. കൊല്ലപ്പെട്ട വ്യാപാരിയുടെ പിതാവ് മലബാര്‍ തീരത്തെ അറിയപ്പെടുന്ന ഒരു കച്ചവട പ്രഭുവായിരുന്നു. അയാള്‍ രോഷാകുലനായി കണ്ണൂര്‍ കോട്ടയില്‍ ചെന്നു ബ്രിറ്റോവിനോട് വിശദീകരണം ആവശ്യപ്പെട്ടു. താന്‍ നിരപരാധിയാണെന്ന് ബ്രിറ്റോ പറഞ്ഞെങ്കിലും കൊല ചെയ്യപ്പെട്ടവരുടെ കുടുംബങ്ങള്‍  കോലത്തിരി രാജാവിന്റെ വളപട്ടണത്തുള്ള കൊട്ടാരത്തിലേയ്ക്ക് കൂട്ടമായി മാര്‍ച്ചു ചെയ്തു. പോര്‍ച്ചുഗീസുകാരുടെ വഞ്ചനയ്ക്കു പ്രതികാരം ചെയ്യണമെന്ന് അവര്‍ രാജാവിനോടാവശ്യപ്പെട്ടു. നാട്ടുകാര്‍ ആകെ ഇളകികഴിഞ്ഞിരുന്നു. അങ്ങനെ കണ്ണൂര്‍ കോട്ട ആക്രമിച്ചു കീഴടക്കാന്‍ കോലത്തിരി സമ്മതിച്ചു.

പ്രതികാരേച്ഛുക്കളാണ് നാട്ടുകാരെന്നു മനസ്സിലാക്കിയ പോര്‍ച്ചുഗീസുകാര്‍ തങ്ങളുടെ കോട്ടയ്ക്കുള്ളിലേയ്ക്കു വലിഞ്ഞു. 1507ഏപ്രില്‍ 27 മുതല്‍ നാലുമാസക്കാലം അവര്‍ സ്വയം കൊട്ടിയടച്ച കോട്ടയ്ക്കകത്തു പുറത്തിറങ്ങാന്‍ ധൈര്യപ്പെടാതെ കഴിച്ചു കൂട്ടി. ഈ അവസ്ഥ കൊച്ചിയിലുള്ള അല്‍മേഡയെ ബ്രിറ്റോ രഹസ്യമായി അറിയിച്ചു. സഹായത്തിനു കൂടുതല്‍ പട്ടാളക്കാരും സാധനസാമഗ്രികളും വന്നു. ഗോണ്‍സലാവോസിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. എന്നാല്‍ കോലത്തിരി ഇതില്‍ തൃപ്തനായില്ല. സാമൂതിരിയില്‍ നിന്നും 12 പീരങ്കികള്‍ കോലത്തിരിയ്ക്കു കിട്ടി. പോര്‍ച്ചുഗീസ് കോട്ടയും നഗരവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചുകൊണ്ട് ഒരു തോട് കീറി. നാല്പതിനായിരം നായന്മാരെക്കൊണ്ട് കോട്ട ഉപരോധിച്ചു. കരുതലായി സാമൂതിരി അയച്ചുകൊടുത്ത ഇരുപതിനായിരം ഭടന്മാരും ഒരുങ്ങിനിന്നു. ബ്രിറ്റോയും കോട്ടയുടെ ചെറുത്തു നില്പ് ശക്തമാക്കുകയായിരുന്നു.

ഇരുഭാഗത്തേയും തയ്യാറെടുപ്പ് തുടര്‍ന്നുപോകുന്നതിനിടെ ഒരു നാള്‍ രാവിലെ ഓരോ നിരയിലും രണ്ടായിരം ഭടന്മാരുള്‍പ്പെടുന്ന പന്ത്രണ്ടു നിരകളിലായി, കോലത്തിരിയുടെ ഉപരോധസേന കോട്ടയ്ക്കു നേരെ മൂന്നുഭാഗത്തു നിന്നും (സമുദ്രമുഖം ഒഴിച്ച്) ഒരേ സമയം പാഞ്ഞു കയറി. എന്നാല്‍ പോര്‍ച്ചുഗീസുകാരുടെ വെടിക്കോപ്പു വര്‍ഷത്തില്‍ കോലത്തിരിപ്പടയ്ക്ക്  കോട്ടഭിത്തികള്‍ക്ക്  അടുത്തെത്താന്‍ കഴിയും മുന്‍പ് പിന്തിരിഞ്ഞോടേണ്ടി വന്നു.

കോട്ടയില്‍ കുടുങ്ങിക്കിടക്കുന്ന പോര്‍ച്ചുഗീസ് ഗാരിസണ് കുടിവെള്ളം കിട്ടേണ്ടത് കോട്ടമതിലിനു വെളിയിലുള്ള കിണറ്റില്‍ നിന്നാണ്. വെള്ളമെടുക്കണമെങ്കില്‍ ഓരൊ തവണയും പുറത്തുള്ള കോലത്തിരി പടയുമായി കനത്ത പോരാട്ടം നടത്തണമെന്നു വന്നപ്പോള്‍ “ഫര്‍ണാണ്ടസ്” എന്ന പോര്‍ച്ചുഗീസ് എഞ്ചിനീയര്‍, കോട്ടയ്ക്കകത്തു നിന്നു കിണറിലേയ്ക്ക് ഭൂമിയ്ക്കടിയിലൂടെ മൈന്‍ നിരത്തി ഒരു ചാലു കീറിയെടുത്തു.

പീരങ്കിവെടികള്‍ ഉതിര്‍ത്തു കോട്ട ഭേദിയ്ക്കുകവാന്‍ പ്രയാസമാണെന്നു കണ്ടപ്പോള്‍, കോട്ടയിലുള്ളവരെ പട്ടിണിയ്ക്കിട്ട് കീഴ്പ്പെടുത്താനായി കോലത്തിരിയുടെ ശ്രമം. ആഗസ്തില്‍ ഓണാഘോഷങ്ങള്‍ക്കു മുന്‍പായി പോര്‍ച്ചുഗീസ് കോട്ട പിടിച്ചടക്കുവാന്‍ ഉപരോധസേന രണ്ടും കല്പിച്ച് ഒരു ശ്രമം കൂടി നടത്തി. കരവഴിയ്ക്കും കടല്‍ വഴിയ്ക്കും ഒരേ സമയത്തായിരുന്നു ആക്രമണം. കോലത്തിരിയുടെ വഞ്ചികളും ചാളത്തടികളും പോര്‍ച്ചുഗീസ് കപ്പലുകളുടെ പ്രത്യാക്രമണത്തില്‍ ചിന്നിച്ചിതറിയെങ്കിലും കരയില്‍, കോട്ടയുടെ ഭാഗത്തു കൂ‍ടി അകത്തുകടക്കാന്‍, നായര്‍ പടയ്ക്കു സാധിച്ചു. പക്ഷേ, പോര്‍ച്ചുഗീസ് തോക്കുകള്‍ക്കു മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ അവര്‍ക്കു സാധിച്ചില്ല. പരുക്കു പറ്റാത്തവരായി ആരുമുണ്ടായിരുന്നില്ല. ഒപ്പം പോര്‍ച്ചുഗീസ് ഗാരിസണിലും എല്ലാവരും തകര്‍ന്നിരുന്നു.

തുടര്‍ന്നു ചെറുത്തു നില്‍ക്കാനുള്ള ബ്രിറ്റോവിന്റെ വിഭവശേഷിയും നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. ഉപരോധസേനയെ അമ്പരപ്പിയ്ക്കാന്‍ ആ ഘട്ടത്തിലും ബ്രിറ്റോ ചെയ്തത്, പട്ടണത്തിനു മേല്‍ പീരങ്കി വെടി വര്‍ഷിയ്ക്കുകയായിരുന്നു. ഈ ആക്രമണത്തില്‍ വെള്ളിയാഴ്ച നിസ്കാരത്തിനു മുസ്ലീങ്ങള്‍ തടിച്ചു കൂടിയിരുന്ന ഒരു വലിയ പള്ളി നശിപ്പിയ്ക്കപെട്ടു. തക്കസമയത്തിനു (ആഗസ്റ്റ് 27 ) “ഡിക്കഞ“യുടെ നേതൃത്വത്തില്‍ പതിനൊന്നു കപ്പലടങ്ങിയ പുതിയ വ്യൂഹം പോര്‍ച്ചുഗലില്‍ നിന്നു മലബാര്‍ കരയിലെത്തിയതോടെ ബ്രിറ്റോവും കണ്ണൂരെ ഗാരിസനും രക്ഷപെട്ടുവെന്നു പറയാം. ഉപരോധ സേനയെ അടിച്ചു തുരത്താന്‍ പുതുതായി വന്ന മുന്നൂറു പോര്‍ച്ചുഗീസ് ഭടന്മാര്‍ക്ക് അനായാസേന കഴിഞ്ഞു.

1508 നവംബര്‍ 25ന് കണ്ണൂരെത്തിയ അല്‍മേഡയെ എതിരേറ്റത് ഈജിപ്തില്‍ നിന്നുള്ള ഒരു നാവികവ്യൂഹം അടുത്തെത്തിയിട്ടുണ്ടെന്ന വാര്‍ത്തയാണ്. ഒട്ടും താമസിച്ചില്ല, വൈസ്രോയി വടക്കോട്ടു നീങ്ങി മൌണ്ട് ഡേലിയില്‍ നങ്കൂരമിട്ടു. അകലെ നിന്നു ഒരു വലിയ നാവികവ്യൂഹം വരുന്നതു അല്‍മേഡ കണ്ടു. പക്ഷേ അത് “അല്‍ബുക്കര്‍ക്കി“ന്റേതായിരുന്നു. സമസ്ത ഇന്തീസിന്റെയും വൈസ്രോയി ആയ അല്‍മേഡയുടെ  സ്ഥാനം ഏറ്റെടുക്കാനുള്ള രാജകീയ ഉത്തരവുമായിട്ടായിരുന്നു അല്‍ബുക്കര്‍ക്കിന്റെ വരവെന്ന് പിന്നീടാണ് അല്‍മേഡ അറിയുന്നത്.

രണ്ടു കപ്പല്‍ വ്യൂഹങ്ങളും ഒരുമിച്ചു കണ്ണൂരേയ്ക്കു മടങ്ങി. ഇരു വൈസ്രോയിമാരും തമ്മില്‍ വഴക്കടിയ്ക്കാന്‍ പിന്നെ താമസമുണ്ടായില്ല. കൊച്ചിയിലെ ആസ്ഥാനത്തു മടങ്ങിയെത്തിയിട്ടും (1509 മാര്‍ച്ച് 8) അല്‍മേഡ വൈസ്രോയി സ്ഥാനം അല്‍ബുക്കര്‍ക്കിന് വിട്ടുകൊടുത്തില്ല. അവസാനം അല്‍ബുക്കര്‍ക്കിനെ തടവുകാരനായി കണ്ണൂര്‍ കോട്ടയിലേയ്ക്ക് അയച്ചു. ബ്രിറ്റോവിന്റെ ചുമതലയിലാണ് അല്‍ബുക്കര്‍ക്കിനെ കണ്ണൂരില്‍ തടവില്‍ പാര്‍പ്പിച്ചത്.

“ഡോണ്‍ ഫര്‍ണണ്ടോ കുടിഞ്ഞോ“വിന്റെ നേതൃത്വത്തില്‍ യൂറോപ്പില്‍ നിന്നു കൂടുതല്‍ സൈന്യം കണ്ണൂരില്‍ എത്തുന്നത് ആ വര്‍ഷം ഒക്ടോ:16 നാണ്. ആ രാത്രി തന്നെ കണ്ണൂരെ കമാണ്ടറായ ബ്രിറ്റോ രഹസ്യമായി കൊച്ചിയിലേയ്ക്കു യാത്ര തിരിച്ചു, അല്‍മേഡയെ വിവരങ്ങള്‍ ധരിപ്പിയ്ക്കാന്‍. കുടിഞ്ഞോ എത്തിയപാടെ അല്‍ബുക്കര്‍ക്കിനെ മോചിപ്പിച്ച് വൈസ്രോയി എന്ന അധികാരപത്രം നല്‍കി. ഒക്ടോ: 29ന് അല്‍മേഡ അധികാരമൊഴിഞ്ഞ് യൂറോപ്പിലേയ്ക്കു മടങ്ങി. എന്നാല്‍ ഗുഡ് ഹോപ്പ് മുനമ്പിനടുത്ത ഒരു സ്ഥലത്തു വച്ച് ആക്രമണത്തില്‍ മാരകമായി പരുക്കേറ്റ അല്‍മേഡ മരണമടഞ്ഞു. ബ്രിറ്റോയുടെ ഗതിയും അതു തന്നെ ആയിരുന്നു.
(കടപ്പാട്:  “മലബാര്‍ മാനുവല്‍“ : വില്യം  ലോഗന്‍. പരിഭാഷകന്‍ :ശ്രീ.ടി.വി.കൃഷ്ണന്‍ )

ബസിറങ്ങി നടന്നാല്‍ തണല്‍ ചൂടിയ ഈ വഴി കോട്ടയിലേയ്ക്ക് പോകാം.
അല്പം ചെല്ലുമ്പോള്‍ വഴി ഇങ്ങനെ രണ്ടായി പിരിയും. വലതു വശത്തേത് പട്ടാളക്യാമ്പിലേയ്ക്കും ഇടതു വശത്തേത് കോട്ടയിലേയ്ക്കുമാണ്.
ഇക്കാണുന്ന കൂറ്റന്‍ വൃക്ഷങ്ങള്‍ സൈനിക ക്യാമ്പിലേതാണ്. ഇതാ കോട്ടയിലെത്തിക്കഴിഞ്ഞു നാം.
നൂറ്റാണ്ടുകളുടെ ചരിത്ര സാക്ഷ്യം പേറുന്ന കണ്ണൂര്‍ കോട്ട നമ്മെ സ്വാഗതം ചെയ്യുന്നു.
കോട്ടയെ കരയില്‍ നിന്നു വേര്‍തിരിയ്ക്കുന്ന ചാലിന്റെ പാലത്തില്‍ നിന്നുള്ള കാഴ്ച.
പുറകോട്ടു തിരിഞ്ഞു നോക്കിയാല്‍ പാര്‍ക്കിങ്ങ് ഏരിയ കാണാം. ടൂറിസ്റ്റുകള്‍ വരുന്നുണ്ട്.
കോട്ടയുടെ കവാടത്തില്‍ ഈ മാപ്പുണ്ട്. അതില്‍ നോക്കി കോട്ടയുടെ രൂപ രേഖ മനസിലാക്കാം. പഴയ കോട്ടയുടെയും മാപ്പിളബേയുടെയും ഒരു പെയിന്റിങ്ങ് ആംസ്റ്റര്‍ഡാമിലെ “റെയ്ക്സ് മ്യൂസിയ(Rijks museum)ത്തില്‍ ഇപ്പോഴുമുണ്ട്.
കോട്ടയുടെ ചരിത്രമാണ് ഈ ഫലകത്തില്‍ പറയുന്നത്. സൌകര്യാര്‍ത്ഥം അതു മുഴുവന്‍ താഴെ കൊടുക്കുന്നു.

 സെന്റ് ആഞ്ചലോ കോട്ട, കണ്ണൂര്‍ ജില്ല.
പോര്‍ച്ചുഗീസുകാരുടെ വരവോടെ കണ്ണൂര്‍ കേരളത്തിലെ ഒരു പ്രധാന വ്യാപാരകേന്ദ്രമായി ഉയര്‍ന്നു. ക്രിസ്തുവര്‍ഷം 16-18 നൂറ്റാണ്ടുകളില്‍ കേരളത്തിലെ പ്രധാനസൈനിക കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു കണ്ണൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സെന്റ്. ആഞ്ചലോ കോട്ട. (അക്ഷാംശം 11ഡി. 51‘ 14” വടക്ക് ; രേഖാംശം 75ഡി. 22’ 42” കിഴക്ക് ). അത് അറബിക്കടലിന്റെ സാമിപ്യം കൊണ്ടും അക്കാലത്തെ രാഷ്ട്രീയ പരിതസ്ഥിതികളാലും വളരെയേറെ തന്ത്ര പ്രാധാന്യമര്‍ഹിയ്ക്കുന്നതാണ്. കണ്ണൂര്‍ നഗരത്തില്‍ നിന്നും 3 കിലോമീറ്റര്‍ അകലെയായി കടലിന് അഭിമുഖമായാണ് കോട്ട സ്ഥിതി ചെയ്യുന്നത്. പോര്‍ച്ചുഗീസുകാരുടെയും പിന്നീട് ബ്രിട്ടീഷുകാരുടെയും മലബാര്‍ തീരത്തുള്ള ഒരു പ്രധാന സൈനിക താവളം കൂടിയായിരുന്നു സെന്റ് ആഞ്ചലോ കോട്ട.

പോര്‍ച്ചുഗീസുകാരുടെ വരവിനു ശേഷം, അവരുമായി വ്യാപാരബന്ധം പുലര്‍ത്തുവാന്‍ തല്പരനായിരുന്ന കോലത്തിരി രാജാവ് അവരെ കണ്ണൂരിലേയ്ക്കു ക്ഷണിയ്ക്കുകയും അവിടെ ഒരു പണ്ടകശാല നിര്‍മ്മിയ്ക്കുവാന്‍ അനുമതി നല്‍കുകയും ചെയ്തു. പൊര്‍ച്ചുഗീസ് നാവികനായിരുന്ന പെഡ്രോ അല്‍‌വാരിസ് കബ്രാല്‍ ക്രിസ്തുവര്‍ഷം ക്രിസ്തുവര്‍ഷം 1500-ല്‍ ഫാക്ടറിയ്ക്കുവേണ്ടിയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നറ്റത്തി. തുടര്‍ന്ന് ക്രി.വ. 1501ല്‍ ജോഡി നോവ ഒരു ചെറിയ ഫാക്ടറി കണ്ണൂരില്‍ സ്ഥാപിച്ചതിനു ശേഷം പോര്‍ച്ചുഗലിലേയ്ക്ക് തിരിച്ചു പോയി. പൊര്‍ച്ചുഗീസ് നാവികനായിരുന്ന വാസ്കോ ഡ ഗാമയുടെ രണ്ടാം വരവോടെ (ക്രി.വ. 1502) കോലത്തിരി രാജാവുമായുണ്ടായിരുന്ന വ്യാപാരബന്ധം കൂടുതല്‍ ദൃഡമായി. കോലത്തിരിയുടെ അനുമതിയോടെ ഗാമ പണ്ടകശാലയ്ക്കു ചുറ്റും ഒരു സംരക്ഷണഭിത്തി നിര്‍മ്മിയ്ക്കുകയും അവിടെ 200 പോര്‍ച്ചുഗീസ് ഭടന്മാരെ നിയമിയ്ക്കുകയും ചെയ്ത ശേഷം പോര്‍ച്ചുഗലിലേയ്ക്കു തിരിച്ചു പോയി. തുടര്‍ന്ന് ക്രിസ്തുവര്‍ഷം 1505-ല്‍ ഇന്ത്യയിലെ ആദ്യത്തെ പൊര്‍ച്ചുഗീസ് വൈസ്രോയി ആയ ഫ്രാന്‍സിസ്കോ  ഡ അല്‍മേഡ കണ്ണൂരിലെത്തി. കോലത്തിരിയുടെ അനുമതിയോടെ അല്‍മേഡ അവിടെ ഒരു കോട്ട പണിയുവാന്‍ ആരംഭിച്ചു. കോട്ടയുടെ പണി ക്രി.വ. 1507-ല്‍ പൂര്‍ത്തിയായി. അതിന് സെന്റ് ആഞ്ചലോ എന്ന്  നാമകരണം ചെയ്തു. സെന്റ് ആഞ്ചലോ കോട്ടയുടെ നിര്‍മാണത്തോടു കൂടി ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ ഒരു പ്രധാന സൈനികകേന്ദ്രമായി കണ്ണൂര്‍ മാറി.

പോര്‍ച്ചുഗീസുകാര്‍ക്കു ശേഷം ഡച്ചുകാരും ഫ്രഞ്ചുകാരും ഇന്ത്യയില്‍ ആ‍ധിപത്യമുറപ്പിയ്ക്കാന്‍ ശ്രമിച്ചു. 1663-ല്‍ പോര്‍ച്ചുഗീസുകാരില്‍ നിന്നും ഡച്ചുകാര്‍ സെന്റ് ആഞ്ചലോ കോട്ട പിടിച്ചടക്കുകയും കോട്ടയ്ക്കുള്ളില്‍ ചില നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ക്രി.വ.1772-ല്‍ ഡച്ചുകാര്‍ ഈ കോട്ട കണ്ണൂരിലെ അലി രാജയ്ക്ക് കൈമാറി. ക്രി.വ. 1790-ല്‍ ബ്രിട്ടീഷുകാര്‍ കോട്ട പിടിച്ചെടുക്കുകയും മലബാറിലെ ഏറ്റവും വലിയ സൈനിക കേന്ദ്രമാക്കി മാറ്റുകയും ചെയ്തു.

സെന്റ് ആഞ്ചലോ കോട്ട പൊര്‍ട്ടുഗീസ്-ഡച്ച്-ഇംഗ്ലീഷ് വാസ്തുകലയുടെ ഉത്തമോദാഹരണമാണ്. വലിയ ചെങ്കല്ലില്‍ ത്രികോണാകൃതിയില്‍ പണികഴിപ്പിച്ച കോട്ട കടല്‍ തീരത്ത് വലിയ പാറയ്ക്കു മുകളിലാണു സ്ഥിതി ചെയ്യുന്നത്. മൂന്നു വശവും സമുദ്രത്താല്‍ ചുറ്റപ്പെട്ട കൊട്ടയുടെ പ്രധാന കവാടം കരയ്ക്ക് അഭിമുഖമായാണ് സ്ഥിതിചെയ്യുന്നത്. കരയില്‍ നിന്നുള്ള ആക്രമണം ചെറുക്കുന്നതിനായി പോര്‍ച്ചുഗീസുകാര്‍ കോട്ടയ്ക്കു മുന്‍പിലായി കിഴക്ക് പടിഞ്ഞാറ് ദിശയില്‍ അറബിക്കടലിനെയും മാപ്പിള ഉള്‍ക്കടലിനെയും ബന്ധിപ്പിയ്ക്കുന്ന തരത്തില്‍ ഒരു കിടങ്ങ് നിര്‍മ്മിയ്ക്കുകയുണ്ടായി. കോട്ടയ്ക്കുള്ളിലെ ഒട്ടുമിക്ക കെട്ടിടങ്ങളും ജയിലും ഓഫീസ് കെട്ടിടങ്ങളും നിര്‍മ്മിച്ചത് പോര്‍ച്ചുഗീസ് കാലഘട്ടത്തിലാണ്. ഡച്ചുകാരുടെ കാലത്താണ് കുതിരലായവും ആയുധശാലയും നിര്‍മ്മിച്ചത്.

കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഗോഡ്ഫ്രീഡ് വെയിര്‍മാന്റെ ആദ്യഭാര്യയായ സൂസന്ന വെയിര്‍മാന്റെ ശവക്കല്ലറയിലെ ശിലാഫലകം ഇന്നും കോട്ടയ്ക്കുള്ളില്‍ കാണാം. അതില്‍ അവര്‍ മരിച്ച ദിവസം 1745 മാര്‍ച്ച് 28 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

കോട്ടയ്ക്കുള്ളില്‍ സ്ഥാപിച്ചിരിയ്ക്കുന്ന പീരങ്കികള്‍ യൂറോപ്യന്‍ അധിനിവേശത്തിന്റെ നിത്യസ്മാരകമായി നിലകൊള്ളുന്നു.

നാം കോട്ടയിലേയ്ക്കു കടക്കുകയായി.
കോട്ടവാതിലിന്റെ കാര്‍ക്കശ്യം ശ്രദ്ധിയ്ക്കൂ. ഒപ്പം നമ്മെ എതിരേല്‍ക്കുന്ന പീരങ്കിയും.
തൊട്ടെതിര്‍വശത്താണ് ഈ പീരങ്കി

കോട്ടവളപ്പില്‍ പന്തലിച്ചു നില്‍ക്കുന്ന മാവുകള്‍.
കോട്ടയുടെ ഉള്ളിലെ ഒരു ദൃശ്യം.
കോട്ടയുടെ മുകളിലേയ്ക്ക് കയറാനുള്ള പടവുകള്‍
ഇതാണു ഓഫീസ് കവാടം. വൈസ്രോയിമാരടക്കമുള്ള ചരിത്രപുരുഷര്‍ വാണരുളിയ ഇടം.
ഈ വഴിയെ കോട്ടയുടെ മുകളില്‍ കയറാം. ഇപ്പോള്‍ നില്‍ക്കുന്നത് കടലിനഭിമുഖമായ മുകള്‍ഭാഗത്ത്. അക്കാണുന്നത് ബാരക്കുകളാണ്
എതിര്‍വശത്തേയ്ക്കു നോക്കിയാല്‍ കാണുന്നത്.
ബാരക്കുകളുടെ ഒരു മുകള്‍ ദൃശ്യം. താഴെക്കാണുന്നത് കോട്ടയിലെ കിണര്‍
 സുര്‍ഖിയും ചുണ്ണാമ്പും ചേര്‍ത്തു നിര്‍മ്മിച്ച ഈ ബാരക്കുകള്‍ കാലത്തെ അതിജീവിച്ച് യാതൊരു കേടുപാടുകളുമില്ലാതെ ഇന്നും നിലനില്‍ക്കുന്നു.
കോട്ടയുടെ മാപ്പില്‍ “കുതിരലായ”മെന്നാണ് ഈ ഭാഗത്തെ കാണിച്ചിരിയ്ക്കുന്നത്. എന്നാല്‍ അതു ശരിയല്ലെന്നാണ് പല വിദഗ്ദരുടെയും അഭിപ്രായം.
ബാരക്കുകളുടെ ഉള്‍വശം. ഏകദേശം ഒരു മീറ്ററോളം കനത്ത ഭിത്തിയാണിതിന്. കുതിരലായത്തിന് ഇത്ര കനത്ത ഭിത്തിയുടെ ആവശ്യമില്ലല്ലോ. ഇത് പട്ടാളബാരക്കാണെന്നതാണ് കൂടുതല്‍ വിശ്വസനീയം.
ഇത് കോട്ടയുടെ മുകള്‍ തട്ടാണ്
മുകള്‍തട്ടില്‍ നിന്നും കടലിലേയ്ക്ക് ഉന്നം വച്ചിരിയ്ക്കുന്ന പീരങ്കികള്‍. എത്ര തീ തുപ്പുന്ന കഥകളുണ്ടാവും ഇവയ്ക്ക്..!

കന്റോന്മെന്റിനഭിമുഖമായ കോട്ടയുടെ മുഖം.
കോട്ടമുകളിലെ വിളക്കുമരം. ഇപ്പോള്‍ ഇതു ജീര്‍ണാവസ്ഥയിലായി.
കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഗോഡ്ഫ്രീഡ് വെയിര്‍മാന്റെ ആദ്യഭാര്യയായ സൂസന്ന വെയിര്‍മാന്റെ ശവക്കല്ലറയിലെ ശിലാഫലകം . ഇതില്‍ അവര്‍ മരിച്ച ദിവസം 1745 മാര്‍ച്ച് 28 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
കോട്ടയ്ക്കു മുകളില്‍ നിന്നു കിഴക്കു വശത്തെയ്ക്കു നോക്കിയാല്‍ കാണുന്ന കാഴ്ച. അക്കാണുന്നതാണ് “മാപ്പിള ബേ” ഫിഷിങ്ങ് ഹാര്‍ബര്‍
മാപ്പിള ബേ
കോട്ടയ്ക്കുള്ളിലെ പഴയ ചര്‍ച്ച്.
കോട്ടയുടെ തെക്കേ മുനമ്പില്‍ നിന്നുള്ള കടല്‍ കാഴ്ച. അനവധി കമിതാക്കള്‍ സല്ലപിയ്ക്കാനിവിടെ എത്തുന്നു.
മുനമ്പില്‍ നിന്നൊരു കോട്ട ദൃശ്യം.
മാപ്പില്‍ കാണിച്ചിരിയ്ക്കുന്ന ഭൂഗര്‍ഭ അറ ഈ ഭാഗത്താണ്. എന്നാല്‍ അതു വെടിമരുന്നു ശാലയായിരുന്നു എന്നും അതല്ല ശുദ്ധജല സംഭരണി ആയിരുന്നു എന്നും വാദമുണ്ട്. ഇതൊരു തുരങ്കമാണെന്നു പറയുന്നവരുമുണ്ട്.
ചരിത്രപ്രാധാന്യമൂള്ള ഈ കോട്ട ഒരിയ്ക്കലെങ്കിലും സന്ദര്‍ശിയ്ക്കേണ്ടതാണ്.

സമര്‍പ്പണം: ഈ ചിത്രങ്ങളെടുക്കാന്‍ എന്നോടൊപ്പം സഹകരിച്ച പ്രിയ സുഹൃത്തിന്.

Saturday 27 November 2010

ഒരു ദിവസവും 200 റിയാലും പിന്നെ സൈഡ് സീറ്റും

വര്‍ഷത്തിലൊരിയ്ക്കല്‍ 30 ദിവസത്തെ വെക്കേഷന്‍. അതാണു കമ്പനി നിയമം. സാധാരണ കമ്പനികള്‍ സ്റ്റാഫിന്, വെക്കേഷന്‍ പോകുന്നതിന് ഒന്നോ രണ്ടോ ദിവസം മുന്‍പാണ് ടിക്കറ്റ് നല്‍കുന്നത്. എന്നാല്‍ എന്റെ കമ്പനി യൂറോപ്യനായതിനാല്‍ എല്ലാത്തിനും ഒരു പുതുക്കം കൊണ്ടു വന്നു. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ “പുത്തനച്ചി പുരപ്പുറം തൂക്കു“മെന്നു പറഞ്ഞപോലെ. നമ്മുടെ കമ്പനീടെ ഖത്തറിലെ ആദ്യ പ്രോജക്ടാണല്ലോ.

സംഗതി എന്താന്നു വച്ചാല്‍, ഞാന്‍ കമ്പനിയില്‍ ചേര്‍ന്ന ആദ്യ മാസം തന്നെ, ഒരു വര്‍ഷം അപ്പുറം കിടക്കുന്ന വെക്കേഷന്റെ തീയതിയും നിശ്ചയിച്ചു പോക്കുവരവിനുള്ള ടിക്കറ്റും തന്നു കളഞ്ഞു...! പതിനൊന്നു മാസമാണ് ഞാന്‍ ആ ടിക്കറ്റ് തലയിണക്കീഴില്‍ സൂക്ഷിച്ചത്. അന്ന് മറ്റൊരുപകാരം കൂടി കമ്പനി ചെയ്തു. ശനിയാഴ്ച ആരംഭിയ്ക്കുന്ന അവധിയ്ക്ക് വ്യാഴാഴ്ച രാത്രിയ്ക്കുള്ള വിമാനടിക്കറ്റ് നല്‍കി. അതായത് പൊതു ഒഴിവായ വെള്ളിയാഴ്ച ദിവസം ഫ്രീ.

അങ്ങനെ ഈ വര്‍ഷവും കമ്പനി മുന്നേക്കൂട്ടി ടിക്കറ്റ് തന്നു. ഒക്ടോബര്‍ 24 ശനിയാഴ്ച  ആരംഭിയ്ക്കുന്ന വെക്കേഷന്‍. യാത്രാ ദിവസം നോക്കിയ ഞാന്‍ നിരാശനായി. 23 വെള്ളിയാഴ്ച രാത്രി 2 മണിയ്ക്കുള്ള വിമാനത്തിനാണ് ടിക്കറ്റ്..! ദുഷ്ടന്മാര്‍..! ഒരു ദിവസം വെറുതെ കിട്ടേണ്ടത് നശിപ്പിച്ചു. കമ്പനിയിലിരിയ്ക്കുന്ന മേലാളന്മാരെ ഞാന്‍ പലവട്ടം പ്രാകി.

യാത്രയുടെ തലേദിവസം (ഒക്ടോ: 22) വ്യാഴാഴ്ച ഞാനും ഒരു സ്നേഹിതനും കൂടി “ഓണ്‍‌ലൈന്‍ ചെക്ക് ഇന്‍“ നടത്തി. അതായത് എനിയ്ക്കിഷ്ടപ്പെട്ട വിന്‍ഡോ സൈഡ് സീറ്റ് തന്നെ ബുക്ക് ചെയ്ത്, ബോര്‍ഡിങ്ങ് പാസ് പ്രിന്റ് ചെയ്തെടുത്തു...! ഇതേയ് ഖത്തര്‍ എയര്‍വേയ്സിന്റെ ടിക്കറ്റാണ്, അല്ലാതെ കണ്ട കൂതറ സര്‍വീസിന്റേതല്ല. (എയര്‍ ഇന്ത്യയെ ഉദ്ദേശിച്ചല്ല പറഞ്ഞത്)

അങ്ങനെ വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ ഞാന്‍ ദോഹ എയര്‍ പോര്‍ട്ടിലെത്തി. കൈയില്‍ അഞ്ഞൂറു റിയാല്‍ ബാക്കി വച്ചിട്ട് ബാക്കി തുക മൊത്തം നാട്ടിലേയ്ക്കയച്ചു. കാരണം നാട്ടില്‍ പോയി റിയാല്‍ മാറ്റിയാല്‍ നഷ്ടമാണ്.

അതൊക്കെ കഴിഞ്ഞ് ലഗേജ് അടുക്കിയ ട്രോളിയും തള്ളി ഞാന്‍ ഖത്തര്‍ എയര്‍വേയ്സിന്റെ കൌണ്ടറിലെത്തി. ഞാന്‍ അവരുടെ “പ്രിവിലേജ് കാര്‍ഡ്” ഹോള്‍ഡറാണ്. അതു കൊണ്ട് തന്നെ എനിയ്ക്ക് പ്രത്യേക പരിഗണനയുണ്ടല്ലോ.

 ചെന്നപാടെ പ്രിന്റ് ചെയ്ത ബോര്‍ഡിങ്ങ് പാസ് കൌണ്ടറിലേയ്ക്ക് ഇട്ടു കൊടുത്ത് ഞാന്‍ സ്റ്റൈലില്‍ നിന്നു. നമ്മള്‍ ആളു ഹൈടെക്കാണെന്ന് എവന്മാര്‍ മനസ്സിലാക്കട്ടെ..! കൌണ്ടറില്‍ ഇരുന്ന കക്ഷി അല്പ നേരം അതു തിരിച്ചും മറിച്ചും,പിന്നെ എന്റെ മുഖത്തേയ്ക്കും നോക്കി. എനിയ്ക്കൊരല്പം ആശങ്ക തോന്നാതിരുന്നില്ല.

“ഹേയ്.. ഞാന്‍ പ്രിവിലേജ് കാര്‍ഡ് ഹോള്‍ഡറാണ്. ഓണ്‍ലൈന്‍ ബോര്‍ഡിങ്ങ് പാസാണിത്..”

 അയാളുടെ സംശയം തീര്‍ക്കാന്‍ വേണ്ടി ഞാന്‍ പറഞ്ഞു.

“മനസ്സിലായി സര്‍. ദയവായി ആ ടിക്കറ്റ് ഒന്നു കാണിയ്ക്കൂ..!”

എനിയ്ക്കെന്തോ പന്തികേട് മണത്തു. കുഴപ്പമായോ..? ഞാന്‍ വേഗം ടിക്കറ്റ് എടുത്തു കൊടുത്തു.
കക്ഷി അതും കുറേ നേരം തിരിച്ചും മറിച്ചും നോക്കി. എന്നിട്ടു പറഞ്ഞു:

“ഇത് ഇന്നലത്തെ ഫ്ലൈറ്റിനുള്ള ടിക്കറ്റാണ് സര്‍..! ”

നിന്ന നില്‍പ്പില്‍ ഞാന്‍ വിയര്‍ത്തു പോയി..! തമ്പുരാനേ, എന്താ ഇതു കഥ ?

“ഏയ് അതു വെള്ളിയാഴ്ച രാത്രിയ്ക്കുള്ള ഫ്ലൈറ്റ് ടിക്കറ്റാണല്ലോ..?”

“അതേ. വ്യാഴാഴ്ച രാത്രി പന്ത്രണ്ട് കഴിഞ്ഞാല്‍ വെള്ളിയാണു സര്‍. നോക്കൂ, 23 Friday 2.00 AM എന്നല്ലേ എഴുതിയിരിയ്ക്കുന്നത്..?”

ഞാന്‍ സ്വയം തലയ്ക്കടിച്ചു പോയി. കഴിഞ്ഞ എത്രയോ മാസങ്ങളായി എന്റെ കൈയിലിരുന്ന ടിക്കറ്റാണിത്..! എന്തിന് ഇന്നലെ ബോര്‍ഡിങ്ങ് പാസ് എടുക്കുമ്പോള്‍ പോലും ഒന്നു ശ്രദ്ധിയ്ക്കാന്‍ കഴിഞ്ഞില്ല.

“ഇനിയിപ്പോ എന്തു ചെയ്യും..?”

ഞാന്‍ വിറയാര്‍ന്ന ശബ്ദത്തില്‍ ചോദിച്ചു.

“ഇവിടെ തന്നെ ഖത്തര്‍ എയര്‍വേയ്സിന്റെ ഓഫീസുണ്ട്. അവിടെ ചോദിച്ചു നോക്കൂ.”

ഞാന്‍ തള്ളിയ  കണ്ണും വറ്റിയ തൊണ്ടയും വിറയ്ക്കുന്ന കാലുകളുമായി ട്രോളിയും തള്ളി ഖത്തര്‍ എയര്‍വേയ്സിന്റെ ഓഫീസും നോക്കി നടപ്പായി. അല്പ സമയത്തിനകം കണ്ടെത്താന്‍ പറ്റി. അവിടെയിരിയ്ക്കുന്ന ഫിലിപ്പിനി സുന്ദരിയുടെ ചിരി ആസ്വദിയ്ക്കാന്‍ പറ്റുന്ന മാനസികാവസ്ഥ ആയിരുന്നില്ല. ഞാന്‍ ടിക്കറ്റ് കൊടുത്ത് അവളോട് കാര്യം പറഞ്ഞിട്ട് ആശങ്കയോടെ ആ ചപ്പിയ മുഖത്തേയ്ക്ക് തുറിച്ചു നോക്കി നിന്നു. അവള്‍ കമ്പ്യൂട്ടറില്‍ കുത്തി.

“സീറ്റുണ്ട് സര്‍, പക്ഷെ താങ്കള്‍ കൂടുതല്‍ പണം അടയ്ക്കണം.”

“എത്ര..?”

വെറും അഞ്ഞൂറ് റിയാല്‍ കിടക്കുന്ന പോക്കറ്റ് തപ്പിക്കൊണ്ട് ഞാന്‍ ചോദിച്ചു.

“ഇരുനൂറ് റിയാല്‍ സര്‍.”

ഹോ..ആശ്വാസമായി. ഇരുനൂറല്ലേ ഉള്ളൂ. വല്ല  അറുനൂറോ ആയിരമോ ആയിരുന്നെങ്കിലോ?

അങ്ങനെ ഇരുനൂറു റിയാല്‍ കൂടി കൊടുത്ത് ടിക്കറ്റെടുത്ത്, കിട്ടിയ സീറ്റില്‍, മുറുക്കിക്കെട്ടിയ ബെല്‍ട്ടിനുള്ളില്‍ സ്വയം നിക്ഷേപിച്ചിരിയ്ക്കുമ്പോള്‍ ഞാന്‍ നെടുവീര്‍പ്പോടെ വിന്‍ഡോ സീറ്റിലേയ്ക്കു നോക്കി. പാവം കമ്പനിയെ കാരണമില്ലാതെ പ്രാകിയതിനുള്ള ശിക്ഷയാവാം നഷ്ടപെട്ട  ഒരു ദിവസവും ഇരുനൂറു റിയാലും പിന്നെ സൈഡ് സീറ്റും.

Friday 26 November 2010

തളിപ്പറമ്പിന്റെ ക്ഷേത്രപ്പെരുമ: ഫോട്ടോ ഫീച്ചര്‍.

കണ്ണൂര്‍ ജില്ലയിലെ ഒരു പ്രധാന നഗരമാണ് തളിപ്പറമ്പ്. പുരാതനകാലത്ത് “പെരിഞ്ചെല്ലൂര്‍” എന്നാണത്രെ ഇവിടം അറിയപ്പെട്ടിരുന്നത്. വളരെ സമ്പന്നമായ ഒരു സാംസ്കാരിക പൈതൃകം അവകാശപ്പെടാനുണ്ട് തളിപ്പറമ്പിന്. അനേകം ക്ഷേത്രങ്ങളാല്‍ അനുഗ്രഹീതമാണ് ഇവിടം. നഗരത്തോട് ചേര്‍ന്നുള്ള പ്രധാനപെട്ട മൂന്നു ക്ഷേത്രങ്ങളാണ് “തളിപ്പറമ്പ-തൃച്ചംബരം-കാഞ്ഞിരങ്ങാട്” ക്ഷേത്രങ്ങള്‍. ഇവ മൂന്നും ഭരിയ്ക്കുന്നത് "T.T.K ദേവസ്വം” ആണ്. ഗാംഭീര്യം കൊണ്ടും വലുപ്പം കൊണ്ടും ഈ ക്ഷേത്രങ്ങള്‍ ശ്രദ്ധേയങ്ങളാണ്. അനേകകാലത്തെ ചരിത്രങ്ങള്‍ പറയാനുണ്ട് ഇവയ്ക്ക്. ഈ ക്ഷേത്രങ്ങളിലൂടെ ഒരോട്ട പ്രദക്ഷിണം.

തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ നിന്നും കഷ്ടിച്ച് ഒരു കിലോമീറ്റര്‍ അകലെയാണ് രാജരാജേശ്വര ക്ഷേത്രം. അങ്ങോട്ടേയ്ക്ക് ചെല്ലുമ്പോള്‍ ആദ്യം നമ്മെ വരവേല്‍ക്കുന്ന അതി വിശാലമായ ഈ “ചിറ”യാണ്. നാലോ അഞ്ചോ ഏക്കര്‍ വിസ്തൃതിയുണ്ട് ഈ “ചിറ”യ്ക്ക്. “ചിറവക്ക്“ എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.

രാജരാജേശ്വരന്‍ എന്നാല്‍ ശിവന്‍. ഇതൊരു ശിവക്ഷേത്രമാണ്. എങ്കിലും ഇവിടെയെത്തുന്ന ഭക്തര്‍  “വാസുദേവപുരം” എന്ന  ചെറിയൊരു കൃഷ്ണക്ഷേത്രമാണ് ആദ്യം സന്ദര്‍ശിയ്ക്കേണ്ടത്.
ദാ, ഇവിടെ നിന്നാണ് വാസുദേവക്ഷേത്രത്തിലേയ്ക്ക് തിരിയുന്നത്.
വാസുദേവപുരം ക്ഷേത്രം.
 ഇനി നാം ചിറക്കരയില്‍ കൂടി രാജരാജ ക്ഷേത്രത്തിലേയ്ക്കാണു പോകുന്നത്.

ചിറയുടെ ദൃശ്യങ്ങള്‍
ഈ ചിറക്കരയില്‍ പണ്ട് അഗസ്ത്യമുനിയുടെ ആശ്രമം ഉണ്ടായിരുന്നതായി വിശ്വസിക്കപെടുന്നു.
ചിറ ഇന്നത്തെ നിലയില്‍ പുതുക്കിപ്പണിതത് 460 വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഭക്തനായിരുന്ന ചിറ്റൂര്‍ നമ്പൂതിരിപ്പാടാണ്.
ചിറയിലെ കുളിക്കടവില്‍ ഈയൊരു ശിലാഫലകം കാണാം. എനിയ്ക്കിതു വായിയ്ക്കാന്‍ കഴിയുന്നില്ല.
നിങ്ങള്‍ ശ്രമിയ്ക്കൂ, വായിയ്ക്കാനാവുമോ എന്ന്.
കുളിക്കടവ്.
രാജരാജേശ്വര ക്ഷേത്രവഴിയില്‍ ഈയൊരു കൊച്ച് അമ്പലവും. ഭൂതനാഥ ക്ഷേത്രം.
നാഗം കുടിയിരിയ്ക്കും കാവ്. ക്ഷേത്ര വഴിയില്‍..
ആറേക്കറോളം വിസ്തൃതിയുള്ള ക്ഷേത്ര വളപ്പിന് അതിരിടുന്ന കൂറ്റന്‍ മതില്‍ക്കെട്ടിനരുകിലൂടെ നടന്ന് നാം കിഴക്കേ വാതിലിനടുത്തേയ്ക്ക് ചെല്ലുന്നു.
ഇതാണ് T.T.K ദേവസ്വം ഓഫീസ്. കിഴക്കേ ഗോപുര വാതില്‍
ഇത്  കവാടത്തില്‍ തന്നെയുള്ള “കൊട്ടുമ്പുറം“. ഇവിടം പണ്ഡിതന്മാരെയും കലാകാരന്മാരെയും സ്ഥാനമാനങ്ങളും, അധികാര ചിഹ്നങ്ങളും നല്‍കി ആദരിയ്ക്കുന്ന സ്ഥലമാണ്. ഇവിടെ വച്ച് നല്‍കുന്ന സ്ഥാനമാനങ്ങള്‍ ഏറ്റവും ഉല്‍കൃഷ്ടമായി കണക്കാക്കുന്നു. ഉദ്ദണ്ഡശാസ്ത്രികള്‍ തുടങ്ങിയ പണ്ഡിതരേയും മറ്റും ആദരിച്ചിരുന്നു. ഇന്നും ഈ കാര്യം തുടര്‍ന്നു വരുന്നു.
നാം ക്ഷേത്രത്തിലേയ്ക്കു കടക്കുന്നു.

നാം കടന്നു വന്ന വഴിയിലെ മതിലുള്ളിലെ പൌരാണിക ശേഷിപ്പുകള്‍. ഇവിടെ ഏഴു നിലയുള്ള ഗോപുരമുണ്ടായിരുന്നു. ടിപ്പുവിന്റെ ആക്രമണത്തിലാണ് അതു തകര്‍ന്നതെന്ന് ചരിത്രം പറയുന്നു.


വലതുവശത്തെ ശേഷിപ്പ്.
ഗംഗാദേവി ചിറ കടവ്.
ഗംഗാ തീര്‍ത്ഥ ചിറ.
ക്ഷേത്രത്തിനു തെക്കു കിഴക്കേ മൂലയിലെ കൂറ്റന്‍ യക്ഷിപ്പാല.
യക്ഷികള്‍ കുടിയിരിയ്ക്കും കൂറ്റന്‍ തായ്ത്തടി.
യക്ഷിപ്പാലയുടെ പന്തലിപ്പ്..!
എനിയ്ക്കതിനടുത്തേയ്ക്ക് പോകാനല്പം ഭയം തോന്നുന്നു. വല്ല യക്ഷീം കയറിക്കൂടിയാലോ..?
ക്ഷേത്രത്തിനു മുന്‍ വശം.
കേരളത്തിലെ 108 പൌരാണിക ശിവക്ഷേത്രങ്ങളിലൊന്നാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം. ഇവിടുത്തെ ശിവലിംഗത്തിന് ആയിരക്കണക്കിന് വര്‍ഷത്തെ പഴക്കമുണ്ടെന്ന് വിശ്വസിക്കപെടുന്നു. ശിവന്‍ പണ്ട് പാര്‍വതിയ്ക്ക് ദിവ്യമായ മൂന്ന് ശിവലിംഗങ്ങള്‍ ആരാധനയ്ക്കായി നല്‍കിയിരുന്നു എന്ന് പുരാണങ്ങള്‍ പറയുന്നു.
മാന്ദതന്‍ എന്ന മുനിയ്ക്ക് ഏറെക്കാലത്തെ തപസ്സിനു ശേഷം ശിവന്‍ പ്രത്യക്ഷനായി ഒരു ദിവ്യ ശിവലിംഗം നല്‍കിയിട്ട്, ഇതേ വരെ ശവസംസ്കാരം നടത്താത്ത ഒരിടത്ത് അതു പ്രതിഷ്ഠിയ്ക്കുവാന്‍ കല്പിച്ചു. അദ്ദേഹമാണ് ഇവിടം കണ്ടെത്തിയതത്രേ. അദ്ദേഹത്തിന്റെ മരണശേഷം ശിവലിംഗം അപ്രത്യക്ഷമായി. തുടര്‍ന്ന് അദ്ദേഹത്തിന്റെ പുത്രന്‍ മുചുകുന്ദനും തപസ്സു ചെയ്ത് രണ്ടാമത്തെ ശിവലിംഗം നേടി. കാലക്രമത്തില്‍ അതും നഷ്ടമായി. മൂഷക വംശത്തിലെ സതസോമന്‍ എന്ന രാജാവ് ഇവിടം വാണകാലത്ത് നിരന്തര പ്രാര്‍ത്ഥനയുടെ ഭാഗമായി മൂന്നാമത്തെ ശിവലിംഗം ലഭിച്ചത്രേ. അതാണ് രാജരാജേശ്വര ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്.

പ്രദക്ഷിണ വഴിയില്‍..
ചുറ്റമ്പലത്തിന്റെ ശില്പഭംഗി.
പടിഞ്ഞാറ് വശത്തെ “മാടായിക്കാവിലമ്മ”യുടെ ഇരിപ്പിടം. ഭദ്രകാളിയെ ആദ്യം ഇവിടെയായിരുന്നു ആരാധിച്ചിരുന്നത്. പിന്നീട് അത് “മാടായി” എന്ന സ്ഥലത്തേയ്ക്ക് മാറ്റി പ്രതിഷ്ഠിയ്ക്കുകയായിരുന്നത്രേ.
രാജരാജേശ്വരന്റെ കരിവീരന്‍
തളിപ്പറമ്പു നിന്നും അനുബന്ധ ക്ഷേത്രമായ തൃച്ചംബരത്തേയ്ക്കാണ് ഞാന്‍ പോയത്. ബസ് സ്റ്റാന്‍ഡില്‍ നിന്നും ഇരുനൂറ് മീറ്റര്‍ അകലെ പൂക്കോത്ത് നട എന്ന അരയാല്‍ തറയുണ്ട്. തൃച്ചംബരത്തെ ഉത്സവസമാപനമായ ‘കൂടിപ്പിരിയല്‍” ഇവിടെയാണ് നടക്കുന്നത്. തൃച്ചംബരത്തെ ദേവന്‍ കൃഷ്ണനാണ്. കൃഷ്ണ സഹോദരനായ “ബലരാമന്‍” ഉത്സവത്തിനെത്തുന്നു എന്നും അവസാനനാള്‍ ഇരുവരും ചേര്‍ന്ന് തിടമ്പു നൃത്തം ചെയ്ത് വിടചൊല്ലി പിരിയുന്നു എന്നുമാണ് കൂടിപ്പിരിയലിന്റെ പൊരുള്‍.

പൂക്കോത്ത് നട.
പൂക്കോത്ത്നടയില്‍ നിന്നും കിഴക്കോട്ട് അല്പം സഞ്ചരിച്ചാല്‍ ഈ ആല്‍ത്തറ കാണാം.
അല്പം കൂടി നടന്നാല്‍ തൃച്ചംബരം ക്ഷേത്രമായി.

തൃച്ചംബരം ക്ഷേത്രം.
ക്ഷേത്രത്തിനു മുന്‍‌വശം.
ക്ഷേത്രവളപ്പിനുള്ളിലെ ഒരുപക്ഷേത്രമാണിത്.  ഒരു കുളത്തിലാണ് ഈ ക്ഷേത്രം.
നോക്കൂ, ഒരു മീന്‍പിടുത്തക്കാരന്‍..!
ഞാന്‍ ചെല്ലുമ്പോള്‍ വിജനമായ ക്ഷേത്രത്തില്‍ ഇദ്ദേഹം മാത്രം എന്തോ ചിന്തിച്ചിരിയ്ക്കുന്നു. എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചെങ്കിലും ക്യാമറയ്ക്കു മുഖം തന്നില്ല.

ഇതാണ് ക്ഷേത്രക്കുളം.
ക്ഷേത്രവളപ്പിനുള്ളിലെ മറ്റൊരുപക്ഷേത്രം. ദുര്‍ഗയാണിവിടുത്തെ പ്രതിഷ്ഠ.

ഇനി നാം കാഞ്ഞിരങ്ങാട് വൈദ്യ നാഥ ക്ഷേത്രത്തിലെയ്ക്കാണു പോകുന്നത്. തളിപ്പറമ്പ്-ആലക്കോട് റോഡില്‍ ആറ് കിലോമീറ്റര്‍ അകലെയാണ് കാഞ്ഞിരങ്ങാട്.

ബസ് സ്റ്റോപ്പില്‍ നിന്നും നൂറുമീറ്റര്‍ നടന്നാല്‍ മതി.
ഞാനെത്തുമ്പോള്‍ ഉച്ചയായതിനാല്‍ ക്ഷേത്ര നട അടച്ചിരുന്നു.
ചുറ്റിനും ആല്‍ത്തറകളുടെ ധാരാളിത്തം.
മറ്റൊരെണ്ണം.
ക്ഷേത്രക്കുളം. ഉപയോഗമില്ലാത്തതിനാല്‍ പായല്‍ മൂടിക്കിടക്കുന്നു.
ക്ഷേത്രങ്ങള്‍ നട അടച്ച സമയമായതിനാല്‍ എനിയ്ക്ക് ഉള്‍ഭാഗങ്ങള്‍ ചിത്രീകരിയ്ക്കാനായില്ല. എങ്കിലും അവയുടെ മനോഹാരിത പരമാവധി കാണുവാന്‍ എനിയ്ക്ക് സാധിച്ചു. ഈ പരിമിത ചിത്രങ്ങളിലൂടെ അവ വായനക്കാരില്‍ എത്തിയ്ക്കുവാന്‍ കഴിഞ്ഞു എന്നു ഞാന്‍ കരുതുന്നു. രാജരാജേശ്വര ക്ഷേത്രത്തെപറ്റി കൂടുതല്‍ അറിയുവാന്‍ ഈ വിക്കി ലിങ്കില്‍ പോകുക.