പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Tuesday 22 February 2011

അമ്മാവചരിതം. 3

അങ്ങനെയിരിയ്ക്കെ ഒരു ദിവസം അമ്മാവന്‍ എന്നോട് പറഞ്ഞു:

“എടാ.. നാളെ നമുക്കു മലബാറിനു പോകാം. സ്കൂളില്‍ പറഞ്ഞ് രണ്ടു ദിവസം അവധി മേടിച്ചേക്ക്..”

മലബാറിനു പോകാം എന്നതുകൊണ്ട് ഉദ്ദേശിച്ചത് എന്റെ വീട്ടില്‍ പോകാം എന്നാണ്. ഞാന്‍ കണ്ണൂരുകാരന്‍ ആണല്ലോ. വലിയ അവധിയ്ക്ക് സ്കൂള്‍ അടയ്ക്കുമ്പോള്‍ മാത്രമേ സാധാരണ ഞാനെന്റെ വീട്ടില്‍ പോകാറുള്ളു. ഇതിപ്പോള്‍ ഓണം കഴിഞ്ഞതല്ലേയുള്ളു. എങ്കിലും എനിയ്ക്ക് വലിയ സന്തോഷമായി. അമ്മയെയും അനിയത്തിയെയും കാണാമല്ലോ. പിന്നെ, യാത്ര പണ്ടുമുതലേ വലിയ ഇഷ്ടവുമാണ്.

ഞാന്‍ അന്ന് സ്കൂളില്‍ ചെന്നപ്പോള്‍ ക്ലാസ് ടീച്ചര്‍ കോര സാറിനോട് പറഞ്ഞു:

“മലബാറില്‍, എന്റെ അമ്മയ്ക്ക് സുഖമില്ലാതിരിയ്ക്കുകയാണ്. പോകണം. അതുകൊണ്ട് രണ്ടു ദിവസം അവധി വേണം സാര്‍.”

ക്ലാസില്‍ “ഭേദപ്പെട്ട” കാറ്റഗറിയില്‍ പെട്ടതായതുകൊണ്ട് അധികം ചോദ്യമൊന്നുമില്ലാതെ സാര്‍ തലയാട്ടി.
പിറ്റേന്ന്, ശനിയാഴ്ച വൈകിട്ട് ഞാനും അമ്മാവനും, അമ്മാവന്റെ മോള്‍ നാലുവയസ്സുകാരി അമ്മുവും കൂടി മലബാറിനു പോകാനായി, കോട്ടയത്തേയ്ക്കു തിരിച്ചു. അമ്മാവന്‍ അവളെ തോളിലെടുത്തിരിയ്ക്കുകയാണ്. ഇടത്തരം ഒരു സ്യൂട്ട്കേസുള്ളത് എന്റെ കൈയിലും.

കോട്ടയത്തു നിന്നും എന്നും രാത്രി പത്തുമണിയ്ക്ക് മലബാര്‍ എക്സ്പ്രസുണ്ട്. അതിനു കയറിയാല്‍ രാവിലെ അഞ്ചര മണിയ്ക്ക് കണ്ണൂരെത്തും. ഞങ്ങള്‍ കോട്ടയത്തെത്തിയപ്പോള്‍ ഏഴുമണി ആയതേയുള്ളു. ചെന്നപാടെ ടിക്കറ്റെടുത്ത്  പ്ലാറ്റ്ഫോമിലേയ്ക്കു പോയി. അധികം താമസിയാതെ ഒരു ട്രെയിന്‍ വന്നു, അതില്‍ അമ്മാവന്‍ ഓടിച്ചെന്നു കയറി. പുറകേ ഞാനും.

തിരക്കു കുറവായതിനാല്‍ സീറ്റു കിട്ടി. സാധാരണ ഞാന്‍ കണ്ണൂര്‍ക്കു പോകുമ്പോഴൊക്കെ, കാലു നിലത്തു കുത്താന്‍ സാധിയ്ക്കാറില്ല. പിന്നെ, ഉറക്കം തൂങ്ങുമ്പോള്‍ നിലത്ത് ഏതെങ്കിലും സീറ്റിന്റെ അടിയില്‍ കിടന്നുറക്കമാണ് പതിവ്. ഇങ്ങനെ സീറ്റിലിരുന്ന് പോകുന്നത് ആദ്യം. പക്ഷേ, ഈ ട്രെയിന്‍ കണ്ണൂര്‍ക്കാണോ എന്നെനിയ്ക്ക് സംശയമുണ്ടായിരുന്നു. എങ്കിലും അമ്മാവനല്ലെ കൂടെയുള്ളത്, എന്തു പേടിയ്ക്കാന്‍..?

ഞാന്‍ കുറെ ഉറങ്ങിയെന്നു തോന്നുന്നു. രാത്രി ഏതോ നേരത്ത് അമ്മാവന്‍ എന്നെ തട്ടി വിളിച്ചു.

“എടാ..എഴുനേല്‍ക്ക്.. ഇവിടെ ഇറങ്ങാം..”

നോക്കുമ്പോള്‍ ട്രെയിന്‍ ഏറേക്കുറെ കാലിയാണ്. അതിലുണ്ടായിരുന്നവരെല്ലാം ഇറങ്ങിക്കഴിഞ്ഞു. ഞാന്‍ കണ്ണും തിരുമ്മി, സ്യൂട്ട്കേസ് വലിച്ചുപൊക്കി അമ്മാവനോടൊപ്പം ഇറങ്ങി. നല്ല രാത്രിയാണ്. വിശാലമായ പ്ലാറ്റ്ഫോമില്‍ ലൈറ്റുകള്‍ മുനിഞ്ഞു കത്തുന്നു. ഇപ്പോള്‍ ഇറങ്ങിയവരല്ലാതെ ആരുംതന്നെ അവിടെയെങ്ങുമില്ല. അമ്മു, അമ്മാവന്റെ തോളില്‍ ഒരേ ഉറക്കം. ഇതെവിടെയാ, എന്താ എന്നൊരു പിടിപാടും ഇല്ല. സത്യത്തില്‍ അമ്മാവനോട് ദേഷ്യം തോന്നിയ ഒരു സന്ദര്‍ഭം ഇതായിരുന്നു. അമ്മാവനു പിന്നാലെ പെട്ടീം തൂക്കി ഞാനും നടന്നു. അല്പം നടന്നപ്പോള്‍ വലിയൊരു ബോര്‍ഡ്, മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും: “ഷൊര്‍ണൂര്‍”.

ഓഫീസിന്റെ ഭാഗത്തെത്തിയപ്പോള്‍ നിരത്തിയിട്ട കസേരകളില്‍ അഞ്ചാറ് പേര്‍ ഇരിപ്പുണ്ട്. ഞങ്ങളും അവിടെ പോയി ഇരുന്നു. തണുത്ത കാറ്റാണ് സഹിയ്ക്കാന്‍ വയ്യാത്തത്..  ഇടയ്ക്കിടെ ഒരു പെണ്ണിന്റെ  അനൌണ്‍സ്മെന്റ് മുഴങ്ങും- ഈ പാതിരയ്ക്ക് കുത്തിയിരുന്ന് അനൌണ്‍സ് ചെയ്യുന്ന അവളെ സമ്മതിയ്ക്കണം- അപ്പോള്‍ തെക്കുനിന്നോ വടക്കുനിന്നോ  ഒരു ട്രെയിന്‍ വരും.  കുറച്ച് പേര്‍ ഇറങ്ങാനും കയറാനും ഉണ്ടാകും.

ആ ഇരിപ്പ് മണിക്കൂറുകള്‍ നീണ്ടു. പിന്നെ വന്ന ട്രെയിനില്‍ എഴുതിയിരിയ്ക്കുന്നത് ഞാന്‍ വായിച്ചു: “മലബാര്‍ എക്സ്പ്രസ്”. ഞങ്ങള്‍ വരേണ്ടിയിരുന്ന ട്രെയിന്‍. ഞാന്‍ അമ്മാവനെ നോക്കി. പുള്ളി ട്രെയിന്റെ അടുത്തൊന്നു ചെന്നിട്ട് തിരിച്ചു പോന്നു.  ഇപ്പോഴും നല്ല തിരക്കാണ് അതില്‍. ഞങ്ങളെ കൂടാതെ മലബാര്‍ എക്സ്പ്രസ് ചൂളം വിളിച്ച് മുന്നോട്ട് നീങ്ങി. എനിയ്ക്കാണെങ്കില്‍ നല്ല കലിവരുന്നുണ്ട്. എന്തു ചെയ്യാന്‍, സഹിയ്ക്കുകയല്ലാതെ..?

ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു ട്രെയിന്‍ തെക്കുനിന്നും വന്നു. അതില്‍ തിരക്കൊന്നുമില്ല. ഞങ്ങള്‍ ഓടിപ്പോയി അതില്‍ കയറി. ഭാഗ്യം സീറ്റുണ്ട്. തട്ടിയും മുട്ടിയും കണ്ണൂരെത്തിയപ്പോള്‍ രാവിലെ മണി എട്ട്. അവിടെ നിന്നും ബസ് കയറി ഞങ്ങള്‍ രയറോത്തെത്തിയപ്പോള്‍ ഉച്ചകഴിഞ്ഞു. സാധാരണ, പത്തുമണിയ്ക്കു മുന്‍പ് വീട്ടിലെത്തേണ്ടതാണ്.

ഞങ്ങളുടെ അപ്രതീക്ഷിത സന്ദര്‍ശനത്തില്‍ അച്ഛനും അമ്മയും ഒന്നു പകച്ചു. എങ്കിലും പെട്ടെന്ന് സല്‍ക്കാരങ്ങള്‍ ഒരുങ്ങി.

അന്ന്, രയറോത്തെ എന്റെ വീട് പുല്ല് മേഞ്ഞതാണ്. ഞങ്ങള്‍ അവിടെ താമസമാക്കിയിട്ട് രണ്ടു വര്‍ഷം ആകുന്നു. ഒരു മുസ്ലീം കുടുംബമായിരുന്നു നേരത്തെ അവിടെ താമസം. അവരുടെ രീതിയിലുള്ള ഒരു വീട്. പറമ്പില്‍ ധാരാളം കുരുമുളകു ചെടിയും കശുമാവും. പിന്നെ കുറേഭാഗത്ത് കപ്പ. രണ്ടര ഏക്കര്‍ സ്ഥലമുണ്ടവിടെ.  പറമ്പാകെ നല്ല പച്ചപ്പും കുളിര്‍മയും. എപ്പോഴും ഇളം കാറ്റ് വീശിക്കൊണ്ടിരിയ്ക്കും. സാധാരണ ഞാന്‍ വരുന്ന സമയം ചൂടുകാലമാണല്ലോ.. ഞാന്‍ എല്ലായിടവും ചുറ്റിനടന്നു. എന്തുമാത്രം പക്ഷികളാണ് പറമ്പാകെ, അതുപോലെ പൂമ്പാറ്റകളും. രണ്ടുദിവസം കഴിഞ്ഞത് അറിഞ്ഞില്ല. അമ്മാവന്‍ വന്നതിന്റെ ഉദ്ദേശം ഇതിനിടെ എനിയ്ക്കു മനസ്സിലായി. അച്ഛനോട് കുറച്ച് കാശ് കടം ചോദിയ്ക്കുക.  അതു കിട്ടിയോ ഇല്ലയോ എന്ന് കൃത്യമായി അറിയില്ല. എങ്കിലും അച്ഛന്റെ രീതി വച്ച്,   സാധ്യത കുറവാണ്.

ഞങ്ങളുടെ തിരിച്ചുള്ള യാത്രയും വന്നപോലെ തന്നെ. ആദ്യം കണ്ണൂരില്‍ നിന്നു കോഴിക്കോട്. അവിടെനിന്ന് ബസില്‍ എറണാകുളം. അപ്പോള്‍ രാത്രി ഒരുമണിയോളം ആയി. അവിടെ നിന്ന് റെയില്‍‌വേ സ്റ്റേഷനിലേയ്ക്ക് നടന്നു.  അമ്മാവന്റെ തോളില്‍ അമ്മു, എന്റെ കൈയില്‍ സ്യൂട്ട്കേസ്. കുറേ നടന്ന് വഴിതെറ്റിയപ്പോള്‍, അവിടെ സംസാരിച്ചു നിന്ന രണ്ടുപേരോട് അമ്മാവന്‍ വഴി ചോദിച്ചു. അവര്‍ വഴിപറഞ്ഞു തന്നിട്ട്, ഇത്രകൂടി പറഞ്ഞു:

“സുഹൃത്തേ, ഈ പാതിരയ്ക്ക് ഈ കുട്ടികളേം കൊണ്ട് ഇതിലെയിങ്ങനെ നടക്കുന്നത് അപകടമാണ്..” അമ്മാവനത്ര ഗൌനിച്ചില്ല.

എറണാകുളത്തു നിന്നും കോട്ടയത്തെത്തുമ്പോള്‍ മണി വെളുപ്പിനെ അഞ്ച്. വല്യാട്ടിലേയ്ക്ക് ബസ് ആറരയാകണം. അമ്മാവന്‍ ഒട്ടും മടിച്ചില്ല, അപ്പോള്‍ പോകാന്‍ കിടന്ന അയ്മനം-പരിപ്പ് ബസിനു കയറി. ഞങ്ങള്‍ അയ്മനത്തിറങ്ങി. ഇനി വല്യാട്ടിലേയ്ക്ക് നാലു കിലോമീറ്റര്‍ ദൂരമെയുള്ളു. സമയം പാഴാക്കിയില്ല, നടന്നു. ആറരയായപ്പോള്‍ വീട്ടിലെത്തി. സ്യൂട്ട്കേസ് തൂക്കി എന്റെ ഇരുകൈവെള്ളകളും തോളും നീരു വച്ചു. ഇത്ര ദൂരം നടന്നതായി എന്റെ ഓര്‍മ്മയിലുമില്ല. ഏതായാലും ഈ യാത്ര അമ്മാവനെപറ്റി നന്നായി മനസ്സിലാക്കാന്‍ എന്നെ സഹായിച്ചു. അപ്പോള്‍ തോന്നുന്നതെന്തോ അതു ചെയ്യുക എന്നതിനപ്പുറം, വരും വരായ്കകളെ പറ്റി യാതൊരു ചിന്തയുമില്ല കക്ഷിയ്ക്ക്. അതിന്റെ ഫലം ഏറെ കഴിയും മുന്‍പ് കണ്ടു.

ഒരു ദിവസം കേട്ടു, അമ്മാവന്‍ കട വിറ്റു..!

വീട്ടിലെല്ലാവര്‍ക്കും വലിയ ഷോക്കായിരുന്നു ആ വാര്‍ത്ത. അല്പം ഞെരുങ്ങിയായിരുന്നെങ്കിലും ഒരു വിധം മുന്നോട്ട് നീങ്ങുന്നുണ്ടായിരുന്നു കട. പരിശ്രമിച്ചാല്‍ ഇനിയും നന്നാക്കി എടുക്കാവുന്നതേയുള്ളു. അതിനു പകരം അതു വിറ്റുകളഞ്ഞത് അപ്രതീക്ഷിതമായിരുന്നു. പക്ഷെ ഒരാളും ഒന്നും മിണ്ടിയില്ല. അമ്മായി എന്തോ ചോദിച്ചതിന് കണക്കിനു കിട്ടി. വല്യച്ഛനാകട്ടെ പതിവുപോലെ നിസംഗത തുടര്‍ന്നു.

അമ്മാവന്റെ കട മേടിച്ചത്, വല്യാട്ടിലെ മറ്റൊരു കച്ചവടക്കാരനാണ് . മാടം ഒഴികെ, സാധനങ്ങള്‍ മാത്രം.   അവയെല്ലാം അയാള്‍ സ്വന്തം കടയിലേയ്ക്കു മാറ്റി. ആളൊഴിഞ്ഞ മാടം മാത്രം അനാഥപ്രേതം പോലെ കിടന്നു.
അമ്മാവന്‍ പിന്നെ കുറെ ദിവസത്തെയ്ക്ക് വീട്ടില്‍ വന്നില്ല. എല്ലാവര്‍ക്കും ഉത്കണ്ഠയായി. അമ്മായി ഒരറ്റത്തിരുന്ന് കണ്ണീര്‍ ഒഴുക്കി. മണിക്കുട്ടനും അമ്മുവും ഒന്നുമറിയാതെ കളിച്ചു നടന്നു.

ഏതാണ്ട് ഒരാഴ്ചയ്ക്കു ശേഷം, ഞങ്ങളുടെ വീടിന്റെ തെക്കുവശത്തെ കൈത്തോടു വഴി വലിയൊരു കെട്ടുവള്ളം കയറി വന്നു. അതു വീടിന്റെ കടവില്‍ അടുത്തു. നീലപെയിന്റടിച്ച, ഇരുമ്പു കൊണ്ടുള്ള വലിയ ഒരു യന്ത്രസാമഗ്രി ആ വള്ളത്തിലുണ്ടായിരുന്നു. ഒപ്പം അമ്മാവനും വേറെ രണ്ടു മൂന്നു പേരും. അമ്മാവന്‍ വലിയ ഒച്ചയില്‍ അവര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കി. എല്ലാവരും ചേര്‍ന്ന് അതു താങ്ങിപ്പിടിച്ച് വീടിന്റെ തെക്കേ മുറ്റത്തിറക്കി വച്ചു. വീട്ടിലെ കാലിത്തൊഴുത്തും വൈക്കോല്‍ തുറുവും അവിടെ തന്നെയാണുള്ളത്. 

ആദ്യം ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല. എല്ലാവരും അമ്പരപ്പോടെ നോക്കി നിന്നു. ആ സാമഗ്രികളെല്ലാം മുറ്റത്തു വച്ചു കൂട്ടിയോജിപ്പിച്ചപ്പോഴാണ് എന്താണ് സാധനമെന്നു തിരിഞ്ഞത്. അതൊരു “നെല്ലു പാറ്റുയന്ത്ര“മായിരുന്നു. അതായത്, കൊയ്തുമെതിച്ച നെല്ല്, പതിരു കളഞ്ഞു പാറ്റിയെടുക്കാന്‍ ഉപയോഗിയ്ക്കുന്ന യന്ത്രം.  ഒരു വലിയ വീപ്പയില്‍ സജീകരിച്ച യന്ത്രമാണ് പൊതുവില്‍ എല്ലായിടത്തും ഉപയോഗിയ്ക്കുന്നത്. ചെറിയൊരു മോട്ടോറും ഉണ്ടാകും അതിന്. എന്നാല്‍ അമ്മാവന്‍ കൊണ്ടുവന്നിരിയ്ക്കുന്നത് വളരെ വലിപ്പമേറിയ ഇനമാണ്. നല്ല ശക്തമായ മോട്ടോറും.

വല്യാടിനു പടിഞ്ഞാറ് ഭാഗം വലിയ പാടശേഖരങ്ങളാണ്. മേനോങ്കരി, മിത്രക്കരി അങ്ങനെ പലപേരുകളില്‍ കരിപ്പാടങ്ങള്‍. ഓരോന്നും നൂറുകണക്കിന് ഏക്കര്‍ വിസ്തൃതിയില്‍ അനന്തമായി പരന്നു കിടക്കുന്നു.  വല്യാട്ടുകാര്‍  മിക്കവര്‍ക്കും ഒന്നും രണ്ടും ഏക്കറുകള്‍  വീതം ഇവിടെ കൃഷിയുണ്ട്.  വര്‍ഷത്തില്‍ രണ്ടു കൃഷിയുണ്ടാകും. അതുകൊണ്ട് തന്നെ നെല്ല് പാറ്റ് യന്ത്രത്തിന് നല്ല സാധ്യതയുണ്ട്.

“മറ്റുള്ളവന്മാരുടേതിനെക്കാള്‍ ഇരട്ടിയുണ്ട് ഇത്... നല്ല സ്പീഡില്‍ കാര്യം നടക്കും..” അമ്മാവന്‍ യന്ത്രം ചൂണ്ടി പറഞ്ഞു. അതു ശരിയാണെന്ന് കാണുന്ന ആര്‍ക്കും ബോധ്യമാകും.

താമസിയാതെ കൊയ്തുകാലമായി. വയലുകളില്‍ കൊയ്തുകൂട്ടുന്ന നെല്‍ക്കറ്റകള്‍ വലിയ കെട്ടുവള്ളങ്ങളില്‍ വീടുകളിലെത്തിയ്ക്കും. എന്നിട്ട്, മെതിക്കളമുണ്ടാക്കി അവിടെയിട്ട് മെതിച്ച് നെല്ല് വേര്‍തിരിയ്ക്കും. അപ്പോഴാണ് പാറ്റ് യന്ത്രങ്ങള്‍ക്ക് പണി. ഞങ്ങള്‍ക്കുമുണ്ട് രണ്ട് ഏക്കര്‍ വയല്‍, മേനോങ്കരി പാടത്ത്.

വീട്ടിലെ വയലിലെ നെല്ലെല്ലാം കൊയ്ത് മെതിച്ച് കൂട്ടിയിരിയ്ക്കുകയാണ്, തെക്കേ മുറ്റത്തെ മെതിക്കളത്തില്‍. അമ്മാവന്റെ വലിയ പാറ്റുയന്ത്രത്തിന്റെ ഉദ്ഘാടനം അവിടെ തന്നെയാകട്ടെ എന്നു തീരുമാനിച്ചു. അക്കാലത്ത്  വല്യാട്ടില്‍ അപൂര്‍വം വീടുകളിലേ വൈദ്യുതിയുള്ളു. അതുകൊണ്ട് തന്നെ പാറ്റുയന്ത്രങ്ങള്‍ രാത്രിയാണ് പ്രവര്‍ത്തിപ്പിയ്ക്കാറ്. സന്ധ്യയോടെ മെതിക്കളത്തില്‍ യന്ത്രം സെറ്റുചെയ്ത് വെച്ചിട്ട് പത്തുമണിയാകാന്‍ കാത്തിരിയ്ക്കും. ഓപറേറ്ററുടെ കൈയില്‍ നെടുനീളന്‍ കറന്റ് വയര്‍ ഉണ്ടാകും. പത്തുമണിയോടെ അയാള്‍ വയറുമായി, വല്യാട്ടിലൂടെ കടന്നു പോകുന്ന കറന്റു ലൈനിന്റെ, അടുത്തുള്ള ഏതെങ്കിലും പോസ്റ്റില്‍ കയറിപ്പറ്റും. എന്നിട്ട് വയര്‍ ലൈനില്‍ കൊളുത്തിയിട്ട് കറന്റെടുക്കും. മിക്കവാറും ഒന്നോ രണ്ടോ മണിയ്ക്കൂര്‍ കൊണ്ട് നെല്ല് പാറ്റിതീരും. അന്നൊക്കെ ഇങ്ങനെ കറന്റെടുക്കുന്നത് തങ്ങളുടെ അവകാശമാണെന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്.

അമ്മാവന്റെ യന്ത്രത്തിനും ഇതേ അവകാശം തന്നെയാണല്ലോ ഉള്ളത്. മെതിക്കളത്തില്‍ കൂറ്റന്‍ യന്ത്രം സെറ്റുചെയ്ത് വെച്ചിട്ട് പത്തുമണിയായപ്പോള്‍ ഞാനും അമ്മാവനും നീളന്‍ വയറുമായി തൊട്ടടുത്ത പോസ്റ്റിനടുത്തു പോയി. വയര്‍ കടിച്ച് പിടിച്ച് അമ്മാവന്‍ പോസ്റ്റില്‍ വലിഞ്ഞു കയറി. എന്നിട്ട് വിദഗ്ധമായി ചൂണ്ടപോലെ അത് കമ്പിയില്‍ കൊളുത്തിയിട്ടു. അറിയാതെയെങ്ങാനും കമ്പിയില്‍ തൊട്ടുപോയാല്‍ പിന്നത്തെ കാര്യം പറയേണ്ടല്ലോ...

മെതിക്കളത്തില്‍ നൂറുവാട്സിന്റെ ബള്‍ബ് തെളിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് വലിയ ആഹ്ലാദമായി. അധികം വൈകാതെ യന്ത്രം പ്രവര്‍ത്തനം തുടങ്ങി. ഹെലികോപ്ടറിന്റെ ഒച്ച പോലെയുണ്ട് അതിന്റെ ഹുങ്കാരം. കുഞ്ഞമ്മമാരും അമ്മമ്മയും വലിയച്ഛനുമെല്ലാം ചേര്‍ന്ന് യന്ത്രത്തിന്റെ  ഹള്ളറിലേയ്ക്ക് , വലിയ മുപ്പറക്കൊട്ടയില്‍ നെല്ലുകോരിയിട്ടു കൊണ്ടേയിരുന്നു. ഒരു വശത്തുകൂടെ പതിരും വൈക്കോല്‍ തുണ്ടുകളും പുറത്തേയ്ക്ക് പറന്നു. മറുവശത്ത് നിന്ന് ശുദ്ധീകരിച്ച നെല്ല് കളത്തിലേയ്ക്ക് വീഴുന്നു. സാധാരണ രണ്ടു മണിക്കൂര്‍ വേണ്ടയിടത്ത് കഷ്ടിച്ച് മുക്കാല്‍ മണിക്കൂര്‍ കൊണ്ട് പണികഴിഞ്ഞു..!

“കണ്ടില്ലേ” എന്നമട്ടില്‍ അമ്മാവന്‍ എല്ല്ലാവരെയും നോക്കി ചിരിച്ചു. എന്നാല്‍ വല്യച്ഛന്റെയും അമ്മമ്മയുടെയും കുഞ്ഞമ്മമാരുടെയും മുഖത്ത് ആ ചിരി കണ്ടില്ല. എന്താണ് കാര്യമെന്ന് അമ്മാവനു മനസ്സിലായതുമില്ല. വലിയച്ഛന്‍ പതിരുകള്‍ പറന്നുകിടക്കുന്ന ഭാഗത്തെയ്ക്ക് പോയി. കൂടിക്കിടക്കുന്ന പതിരില്‍ കുറെ വാരിയെടുത്ത്  അമര്‍ത്തി നോക്കി. എന്നിട്ട് അമ്മാവനോട് പറഞ്ഞു ..

”നോക്കെടാ...”

അമ്മാവന്‍ അല്പം പതിരെടുത്തു ഞെക്കി നോക്കി. പകുതിയും പതിരല്ല,  നെല്ലാണ്..! അമ്മാവന്റെ മുഖം വിവര്‍ണമായി. നല്ല ശക്തിയേറിയ മോട്ടോറായതിനാല്‍ പതിരിനൊപ്പം കുറേ നെല്ലും പറന്നുപോയി. അത്രയും നെല്ല് വെറുതെകളയാന്‍ വല്യച്ഛന്‍ ഒരുക്കമല്ലായിരുന്നു. പതിരൊക്കെ കൊട്ടയില്‍ വാരി മുറത്തില്‍ പാറ്റിയെടുത്തു. നാലഞ്ചു പറ നെല്ലുണ്ടായിരുന്നു അത്.

തുടര്‍ന്ന് മറ്റൊരിടത്തു പാറ്റാന്‍ പോയപ്പോഴും അമ്മാവന്റെ യന്ത്രത്തിന് ഈ പറ്റു പറ്റി. അതോടെ ആകെ പേരുദോഷമായി. “പൊന്നപ്പന്റെ മെഷ്യനേ പാറ്റിയാല്‍ പകുതി നെല്ലു പോക്കാണ്..!”

വിശാലമായ തൊഴുത്തിന്റെ പുല്‍ക്കൂടിനോട് ചേര്‍ന്ന് കുറെ ഭാഗം വെറുതെ കിടപ്പുണ്ട്. അവിടെ വെയിലും മഴയുംകൊള്ളാതെ നല്ല സൌകര്യത്തില്‍ അമ്മാവന്റെ പാറ്റു യന്ത്രം വിശ്രമിച്ചു, സ്ഥിരമായി.

അതോടെ അമ്മാവന്‍ ആകെ നിരാശനായെന്നു തോന്നി. എങ്കിലും സംസാരത്തില്‍ അതൊന്നും കാണിയ്ക്കില്ല. “ഇതല്ലെങ്കില്‍ ഇതിലും നല്ല ബിസിനസ് എനിയ്ക്കറിയാം“  എന്ന് ഇടയ്ക്കിടെ പറയും. രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ വൈകിട്ടേ വരുകയുള്ളൂ. മിക്കവാറും നന്നായി കള്ളുകുടിച്ചിട്ടുമുണ്ടാവും...

അമ്മായിയുടെ കാര്യം ആകെ കഷ്ടമായെന്നു വേണം പറയാന്‍. കടയുണ്ടായിരുന്നപ്പോള്‍ അമ്മായിയ്ക്ക് ഒരു വിധം മതിപ്പുണ്ടായിരുന്നു വീട്ടില്‍. എന്നാല്‍ കാര്യങ്ങള്‍ ഈ രീതിയിലെത്തിയത് അവരെ നന്നായി ബാധിച്ചു. അമ്മു ഒന്നാം ക്ലാസില്‍ പഠിയ്ക്കുന്നുണ്ട്. മണിക്കുട്ടന്‍ പിച്ചവെച്ചു നടക്കുന്നു. വീട്ടിലെ അകത്തള സംസാരങ്ങള്‍ ഞാന്‍ അധികം ശ്രദ്ധിയ്ക്കാറില്ല, എങ്കിലും പലപ്പോഴും അമ്മായി തനിച്ചിരുന്നു കരയുന്നതു ഞാന്‍ കണ്ടു.

വീട്ടിലെ പ്രധാന വരുമാനമാര്‍ഗങ്ങള്‍ പശുവളര്‍ത്തല്‍, കുഞ്ഞമ്മമാരുടെ വയല്‍ പണി എന്നിവയാണ്. സ്വന്തം വയലുള്ളതിനാല്‍ അരിയ്ക്കു മുട്ടില്ല. കുറച്ച് തേങ്ങ കിട്ടാനുള്ളത് വീട്ടാവശ്യത്തിനുമായി. അമ്മാവനു കടയുണ്ടായിരുന്നപ്പോള്‍ വേണ്ട സാധനങ്ങളൊക്കെ കടയില്‍ നിന്നു കൊടുക്കുമായിരുന്നു. എന്നാല്‍ കട പൂട്ടുകയും അമ്മാവന്‍ വീട്ടുചെലവിനായി ഒന്നും കൊടുക്കാതിരിയ്ക്കുകയുമായപ്പോള്‍ അമ്മായിയുടെയും കുട്ടികളുടെയും കാര്യങ്ങള്‍ ആരു നോക്കും എന്നതായി പ്രശ്നം. പലപ്പോഴും അമ്മാവന്റെ മുറിയില്‍ നിന്നും പൊട്ടലും ചീറ്റലും കേട്ടു.ഞങ്ങളാരും അങ്ങോട്ട് പോയതേയില്ല.

എല്ലാ ദിവസവും വയലില്‍ പണിയുണ്ട്. ഞാറു നടീല്‍, കള പറിയ്ക്കല്‍, നെല്ല് കൊയ്യല്‍, മെതിയ്ക്കല്‍ അങ്ങനെയങ്ങനെ. വല്യാട്ടിലെ മിക്കവാറും എല്ലാവീട്ടില്‍ നിന്നും പെണ്ണുങ്ങള്‍ പണിയ്ക്കുപോകും, വീട്ടില്‍ നിന്നു കുഞ്ഞമ്മമാരും. അതിലൊന്നും ആര്‍ക്കും അഭിമാനക്ഷതവുമില്ല. പത്താം ക്ലാസില്‍ പഠിപ്പ് നിര്‍ത്തുന്ന പെണ്‍കുട്ടികള്‍ അടുത്ത ദിവസം മുതല്‍ പണിയ്ക്കു പോകുന്നത് പതിവാണ്. രാവിലെ ഏഴുമണി മുതല്‍ ചെറിയ ചെറിയ കൂട്ടമായി, പൊതിച്ചോറും കെട്ടി വയല്‍പ്പണിയ്ക്കു പോകുന്ന പെണ്ണുങ്ങളെ വല്യാട്ടിലെമ്പാടും കാണാം.
 എത്രപേര്‍ക്കു വേണമെങ്കിലും  പണി നല്‍കാന്‍  സന്നദ്ധരായി കരിപ്പാടങ്ങള്‍ വിശാലമായിക്കിടന്നു.

ഒരു ദിവസം ഞാന്‍ നോക്കുമ്പോള്‍ അമ്മായിയും പൊതിച്ചോറു കെട്ടി പണിയ്ക്കു പോകാന്‍ നില്‍ക്കുന്നതാണ് കണ്ടത്..! മണിക്കുട്ടന്‍ പിടിവിടാതെ കരഞ്ഞുകൂവിയെങ്കിലും അവരതത്ര കാര്യമാക്കിയില്ല. അവന്റെ കൈപിടിച്ച് വേര്‍പെടുത്തിയിട്ട്, അപ്പോള്‍ അതുവഴിവന്ന ഒരു കൂട്ടം പെണ്ണുങ്ങളോടോപ്പം അമ്മായിയും നടന്നു പോയി. ഞാന്‍ മണിക്കുട്ടനെ കൈയിലെടുത്ത് തെക്കുവശത്തെ കൈത്തോട്ടിലേയ്ക്കു പോയി. അവിടെ കരയോട് ചേര്‍ന്ന് വെള്ളപ്പരപ്പില്‍, നെറ്റിയില്‍ പൊട്ടുള്ള ധാരാളം പൂഞ്ഞാന്‍ മീനുകള്‍ ഉണ്ടായിരുന്നു. അവറ്റകളെ അവനു കാട്ടിക്കൊടുത്തു ‍. പിന്നെ മെല്ലെ താഴെ നിര്‍ത്തിയിട്ട്, കൂട്ടംകൂടി തഴച്ചു നില്‍ക്കുന്ന വെളിഞ്ചേമ്പുകള്‍ക്കിടയിലൂടെ പമ്മിച്ചെന്ന് ഒരു തുമ്പിയെയും പിടിച്ചു കൊടുത്തു. അതോടെ അവന്‍ കരച്ചില്‍ നിര്‍ത്തി..

അന്നു വൈകിട്ട് അമ്മാവന്‍ നിശബ്ദനായാണ് വന്നത്. കുടിച്ചിട്ടില്ല എന്നു തോന്നുന്നു. അമ്മായിയോട് ഒരക്ഷരം പോലും മിണ്ടിക്കണ്ടില്ല. പതിവില്ലാതെ, മണിക്കുട്ടനെയും അമ്മുവിനെയും  മടിയിലിരുത്തി പോക്കറ്റില്‍ നിന്നും കുറച്ചു മിഠായി എടുത്തു കൊടുത്തു. ഞാനും അമ്മാവന്റെ അടുത്തു പോയിരുന്നു. എന്നെ നോക്കി ഒന്നു ചിരിച്ചു, പിന്നെ രണ്ടു മിഠായി എനിയ്ക്കും തന്നു. അകത്ത് കുഞ്ഞമ്മമാര്‍ വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിയ്ക്കുന്നു. ആന്റിമാരും കുഞ്ഞമ്മാവനും വായനയും പഠനവും. വല്യച്ഛന്‍ റേഡിയോയില്‍ പാട്ടുകേള്‍ക്കുകയാണ്. അമ്മായി നിശബ്ദയായി എവിടെയോ ഇരിപ്പുണ്ടാകും.

പിറ്റേന്നും അമ്മായി വയലില്‍ പണിയ്ക്കുപോയി.  പതിവുപോലെ രാവിലെ കുളിച്ചൊരുങ്ങി അമ്മാവന്‍ ഇറങ്ങി. ഞങ്ങള്‍ സ്കൂളിലേയ്ക്കും. അന്ന് വൈകിട്ട് അമ്മാവന്‍ വന്നില്ല. ഇടയ്ക്കിത് പതിവാണല്ലോ. ആരും കാര്യമാക്കിയില്ല. എന്നാല്‍ അതിനടുത്ത ദിവസങ്ങളിലും കാണാതായതോടെ എല്ലാവര്‍ക്കും ഉത്കണ്ഠയായി. അമ്മായി കണ്ണീരിലും. “കരയണ്ട, അമ്മാവന്‍ തിരിച്ചു വരു“മെന്ന്  അവരെ ഞാന്‍ ആശ്വസിപ്പിച്ചു.

ദിവസങ്ങള്‍ ആഴ്ചകളായി. ആഴ്ചകള്‍ മാസങ്ങളായി. അമ്മാവന്‍ പുതിയൊരു ദേശാടനത്തിലാണെന്ന് ഞെട്ടലോടെ ഞങ്ങള്‍ മനസ്സിലാക്കി. എങ്കിലും ഞാന്‍ തെക്കു വശത്തെ കൈത്തോട്ടിലേയ്ക്ക് ഇടയ്ക്കൊക്കെ കാതോര്‍ക്കും. അതിലെ ഒരു കെട്ടുവള്ളം വരുന്നുണ്ടാകുമോ? ബെല്‍ബോട്ടം പാന്റിട്ട്, ഫുള്‍ക്കൈ ഷര്‍ട്ടിട്ട്, അരയില്‍ വീതിബെല്‍ട്ട് കെട്ടി, കറുപ്പ് ഷൂവിട്ട്, കൂളിങ്ങ് ഗ്ലാസ് വെച്ച്, കൈയിലൊരു സിഗരറ്റുമായി, പുതിയ എന്തെങ്കിലും പരിപാടിയുമായി എന്റെ അമ്മാവന്‍ അതിലുണ്ടാകുമോ..?

(അവസാനിച്ചു)

13 comments:

  1. ആഹാ...
    ഞാനാണോ ആദ്യം...? ഭായ്..3 ഭാഗങ്ങളിലായി അവതരിപ്പിച്ച ഈ അമ്മാവ ചരിതം
    പതിവു പോലെ വളരെ രസകരമായി അവതരിപ്പിച്ചു..
    എന്നാലും എത്ര ക്രിത്യമായാണോരോ കാര്യവും വിവരിച്ചിരിക്കുന്നത്..
    എനിക്കിഷ്ടായീട്ടാ....
    അമ്മാവന്‍ പിന്നെ തിരിച്ചു വന്നില്ലേ...?
    അതു കൂടി എഴുതാമായിരുന്നു..

    ReplyDelete
  2. അമ്മാവന്‍ പിന്നെ വന്നില്ലേ
    നല്ല ഒഴുക്കുള്ള എഴുത്ത്

    ReplyDelete
  3. പിന്നീട് ഞാന്‍ അമ്മാവനെ കാണുന്നത്, പതിനഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ എന്ന സ്ഥലത്തു വച്ചാണ്. എന്റെയും സഹോദരിയുടെയും വിവാഹത്തില്‍ പങ്കെടുത്തു. അപ്പോള്‍ അമ്മാവന്റേത് മറ്റൊരു ചരിത്രമായിരുന്നു. നാലുവര്‍ഷം മുന്‍പ് അദ്ദേഹം മരിച്ചു.

    ReplyDelete
  4. കഥ തീര്‍ന്നത് അറിഞ്ഞില്ല.അത്ര ഒഴുക്കോടെ വായിക്കാന്‍ കഴിഞ്ഞു.
    അമ്മാവനെ കുറിച്ചറിയാന്‍ ഒരാകാംഷ.
    കാലം കുറെ ആയല്ലോ.അമ്മാവന്‍ പിന്നെ വന്നോ..
    സംശയം തീര്‍ത്തു തരുമല്ലോ..അല്ലെ.
    അല്ലേല്‍ പിന്നെ ഈ വഴിക്ക് വരില്ല. ഭീഷണി! : )

    ReplyDelete
  5. ദാ മുകളില്‍ എഴുതീട്ടുണ്ടല്ലോ എക്സേ...:-))))

    ReplyDelete
  6. ഞാനെഴുതിത്തുടങ്ങുമ്പോള്‍ മുകളില്‍ റിയാസ്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
    എന്താ എന്റൊരു സ്പീഡ്‌..!!

    ReplyDelete
  7. otta irippinu vaayichu theerthu.. samayam poyatharinjilla....

    ReplyDelete
  8. "പിന്നീട് ഞാന്‍ അമ്മാവനെ കാണുന്നത്, പതിനഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ എന്ന സ്ഥലത്തു വച്ചാണ്. എന്റെയും സഹോദരിയുടെയും വിവാഹത്തില്‍ പങ്കെടുത്തു. അപ്പോള്‍ അമ്മാവന്റേത് മറ്റൊരു ചരിത്രമായിരുന്നു. "

    അപ്പോള്‍ "അമ്മാവചരിതം" അവസാനിച്ചിട്ടില്ല.
    നല്ല, വായിക്കാന്‍ സുഖമുള്ള രീതിയിലുള്ള എഴുത്ത്.

    ReplyDelete
  9. Kidilan, appo ammyikkenthu patti Bjuvetta,

    ReplyDelete
  10. @ Ram: അക്കാര്യങ്ങളോന്നും ചോദിയ്ക്കരുതേ..
    ഇനിയെന്നെങ്കിലും ഒരു പക്ഷേ അതും എഴുതിയേക്കാം..

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. അമ്മാവന്‍ വന്നില്ലേ...? എന്ന ചോദ്യവുമായി കമെന്റ് ബോക്സില്‍ വന്നപ്പോള്‍ വിവരം അറിഞ്ഞു ..
    നിര്‍മലമായ വരികള്‍ വായനാ സുഖം നല്‍കി .

    ReplyDelete
  13. സുഖിച്ചു വായിച്ചു. അമ്മായിയും അമ്മുവും മണിക്കുട്ടനും ഒക്കെ എവിടെ??

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.