പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Monday 2 May 2011

കുമരകത്തൊരു ഒഴിവുകാലം. - (അവസാനഭാഗം)

കുമരകത്തൊരു ഒഴിവുകാലം. - (അവസാനഭാഗം)

കൌണ്ടറില്‍ ഒരു ചേട്ടന്‍ ഉണ്ടായിരുന്നു.

“പക്ഷിസങ്കേതത്തിലേയ്ക്ക് മൂന്ന് പാസ്..” ഞാന്‍ ചേട്ടനോട് പറഞ്ഞു.

“പാസ് തരാം. പക്ഷിയൊന്നും ഇല്ല കേട്ടോ.. ഇപ്പോള്‍ സീസണല്ല. വഴക്കിനു വരരുത്..” അങ്ങേര് മുന്‍‌കൂര്‍ ജാമ്യം എടുത്തു.

“സാരമില്ല, എല്ലായിടവും നടന്നു കാണാമല്ലോ..”

ഞങ്ങള്‍ പാസ് വാങ്ങി. മുന്നോട്ട് നടക്കുമ്പോള്‍ വഴിയിലെ കനാലിന്റെ ഓരത്ത് കെട്ടിയ അസാധാരണമായ ഒരു മതില്‍ കണ്ടു. പ്രത്യേകത എന്താണെന്നു വെച്ചാല്‍, മതില്‍ നിര്‍മ്മിച്ചിരിയ്ക്കുന്നത് ബീയര്‍ കുപ്പികള്‍ അടുക്കിവെച്ചാണ്.  ആ കൈവിരുതിനെ നമിച്ചേ പറ്റൂ. കനാലില്‍ വീണുകിടക്കുന്ന തെങ്ങിന്‍ തടിയില്‍ മൂന്നാല് ആമകളും ഒരു നീര്‍ക്കാക്കയും ഒരുമയോടെ വെയില്‍ കൊള്ളുന്നു.

അല്പം കൂടി മുന്നോട്ട് പോയി ഞങ്ങള്‍ സാംക്ച്വറിയിലേയ്ക്ക് പ്രവേശിച്ചു. ഹരിതകാഴ്ചകളുടെ ഒരു മായാലോകം. തികച്ചും വന്യഭൂമി. തൊട്ടുമുന്നില്‍ ചെറിയൊരു തടാകം പോലുള്ള വെള്ളക്കെട്ടാ‍കെ തിളങ്ങുന്ന ആഫ്രിക്കന്‍ പായല്‍ മൂടികിടക്കുന്നു, പച്ച കാര്‍പറ്റ് വിരിച്ചതു പോലെ. ചെറിയ നടപ്പാതയുണ്ട് ഈ വനത്തിലൂടെ. ചുറ്റും വിവിധ മരങ്ങളും ചെടികളും പുല്ലുകളും ചുറ്റുപിണഞ്ഞ വള്ളിച്ചെടികളും. അവയ്ക്കെല്ലാമിടയില്‍ സിരാപടലം പോലെ കൊച്ചുകൊച്ച് കൈത്തോടുകള്‍. അധികവും ആഫ്രിക്കന്‍ പായലിന്റെ പച്ചയില്‍ മൂടിയവ‍. ഞങ്ങള്‍ തോട്ടിലേയ്ക്കെത്തി നോക്കുമ്പോള്‍ കരയില്‍ നിന്നും ആമകള്‍ വെള്ളത്തിലേയ്ക്ക് ചാടി മറഞ്ഞു. 
അവിടമാകെ സെന്‍‌ട്രലൈസ്ഡ് എ.സി.യിട്ടതു പോലുള്ള തണുപ്പാണ്, ആ ഉച്ചനേരത്തും. ഒരു വള്ളിക്കൂട്ടത്തിനടുത്ത് അനക്കം കണ്ട് എത്തിനോക്കിയപ്പോള്‍ അവിടെ രണ്ട് യുവമിഥുനങ്ങള്‍ ഹൃദയം കൈമാറുന്നു. കണ്ടിട്ട് വിദ്യാര്‍ത്ഥികളെ പോലെയുണ്ട്. ഏതായാലും അവരുടെ സ്വര്‍ഗത്തില്‍ കട്ടുറുമ്പാകാതെ ഞങ്ങള്‍ വഴിമാറി പോന്നു.

പൊതുവേ തികഞ്ഞ വിജനതയും പ്രശാന്തതയും. അതിനെ ഭഞ്ജിയ്ക്കാന്‍ ഉണ്ണിയുടെയും ശ്രീക്കുട്ടിയുടെയും ഉച്ചത്തിലുള്ള ചിരിയും ബഹളവും മാത്രം. കെട്ടഴിച്ചുവിട്ട പട്ടങ്ങള്‍ പോലെ മക്കള്‍ അതിലെയും ഇതിലെയുമൊക്കെ ഓടി. വഴിയിലേയ്ക്കു ചാഞ്ഞുകിടക്കുന്ന വലിയ കാട്ടുവള്ളികള്‍ കണ്ടനേരം അവര്‍ക്കതില്‍ തൂങ്ങിയാടാതിരിയ്ക്കാനായില്ല. തോടിനു കുറുകെയുള്ള ചെറുപാലം കടന്ന്  ചെന്നപ്പോള്‍ ഗാര്‍ഡുകളുടെ ചെറിയൊരു ക്യാബിന്‍. അവരോടല്പം കുശലം പറഞ്ഞ് വീണ്ടും മുന്നോട്ട്. നദിയില്‍ നിന്നു കയറിവരുന്ന ചെറിയൊരു കൈവഴിയുണ്ട് അവിടെ. അതിനക്കരെ ചെറിയ വീടുകള്‍ . മുള്ളുവേലികൊണ്ട് കെട്ടിത്തിരിച്ചിട്ടുണ്ട് അവിടെയെല്ലാം. തോട്ടില്‍ ചെറിയ വള്ളവുമായി രണ്ടു ചേട്ടന്മാര്‍ സഞ്ചാരികളെ കാത്തിരിയ്ക്കുന്നു. ചെറിയ തുകയ്ക്ക് നദിയിലൂടെ വേണമെങ്കില്‍ ഒരു ജലസവാരി ആകാം. ബോട്ട് യാത്ര കഴിഞ്ഞതു കൊണ്ട് ആ ഓഫര്‍ ഒരു ചിരിയോടെ നിരസിച്ചു.
അല്പം കഴിഞ്ഞതോടെ നദീതീരമായി. നേരത്തെ ബോട്ടില്‍ നിന്നു കണ്ട ചരിഞ്ഞ തെങ്ങിന്റെ ചുവടു കണ്ടു. പക്ഷി സങ്കേതത്തിനകത്ത് ഒരു നിരീക്ഷണ ടവര്‍ ഉണ്ട്. അതില്‍ കയറണമെങ്കില്‍ ചെറിയൊരു ചതുപ്പിനു കുറുകെ കടന്ന് ഉള്ളിലെത്തണം. കുട്ടികളെയും സ്ത്രീകളെയും കൂട്ടി അങ്ങോട്ടുള്ള പോക്കത്ര സുരക്ഷിതമല്ലാത്തതിനാല്‍ അതു വേണ്ടാ എന്നു വെച്ചു.

നടപ്പാതയാകെ കോണ്‍‌ക്രീറ്റ് ടൈലുകള്‍ പാകിയിട്ടുണ്ട്. അവയ്ക്കുമേല്‍ കൊഴിഞ്ഞ ഇലകളുടെ സമൃദ്ധി. ഇടയ്ക്കിടെ ആര്‍ത്തു തഴച്ചു നില്‍ക്കുന്ന ഞാങ്ങണക്കൂട്ടങ്ങളും വള്ളിക്കൂട്ടങ്ങളും. ഇവയ്ക്കിടയിലാണ് ദേശാടനപക്ഷികള്‍ കൂടുകൂട്ടാറുള്ളത്. ഇവിടെ എത്തുന്ന പ്രാധാന പക്ഷി “പാതിരാകൊക്ക്“ അഥവാ “സൈബീരിയന്‍ കൊക്ക്“ ആണ്. കൂടാതെ എരണ്ടയും മറ്റും എത്താറുണ്ട്. തണുപ്പു കാലത്ത് സൈബീരിയയില്‍ നിന്നും ഇവിടെയെത്തി കൂടുകെട്ടി മുട്ടയിട്ട് കുഞ്ഞുങ്ങള്‍ പറക്കമുറ്റിയ ശേഷമാണത്രെ അവ തിരികെ പോകുന്നത്. എന്തായാലും ഇനിയൊരിക്കല്‍ സീസണ്‍ കാലത്ത് വരണമെന്ന് ഉറപ്പിച്ചു.
നടന്ന് നടന്ന് ഞങ്ങള്‍ ഒരു മുനമ്പിലെത്തി. ഇവിടെ കായലും നദിയും സംഗമിയ്ക്കുന്നു. എന്റെ കൌമാരകാലത്ത് ഞാനും ഒരു സുഹൃത്തും ഈ മുനമ്പില്‍ വന്നിട്ടുണ്ട്. അന്നിവിടെ ടൂറിസ്റ്റ് കോമ്പ്ലക്സ് ഒന്നുമില്ല. ആര്‍ക്കും സ്വതന്ത്രമായി ഇതിലെ സഞ്ചരിയ്ക്കാം. ഈ മുനമ്പില്‍ അന്ന് വേരുകള്‍ കെട്ടിപ്പിണഞ്ഞ വലിയൊരു മരമുണ്ടായിരുന്നു. ആ വേരിന്‍‌കൂട്ടത്തില്‍ ഇരുന്നാല്‍ ദൂരെ കായലില്‍  പായ കെട്ടിയ കെട്ടുവള്ളങ്ങള്‍ ചരക്കുമായി മെല്ലെ നീങ്ങിപ്പോകുന്നതു കാണാം. അപ്പോള്‍ അറിയാതൊരു വിരഹഗാനം ചുണ്ടിലെത്തി, അന്നെന്റെ ഹൃദയത്തില്‍ കൂടുകെട്ടിയിരുന്ന പ്രണയിനിയെ ഓര്‍ത്ത്. കുളിര്‍ത്ത കായല്‍കാറ്റ് ഒരു പക്ഷെ അത് അവളുടെ കാതിലെത്തിച്ചിരിയ്ക്കാം. ആരായാലും ആഗ്രഹിയ്ക്കും, പ്രിയതമയോടൊത്ത് അവിടെ, ആ കായല്‍ തീരത്ത്, ദൂരെ കണ്ണുംനട്ടിരിയ്ക്കാന്‍. അന്ന് ഞാനും സുഹൃത്തും  ഇവിടെ കായലില്‍ ഇറങ്ങി കുളിയ്ക്കുകയും ചെയ്തു. നല്ല മണല്‍പ്പരപ്പാണ് കായല്‍ തട്ടില്‍. കുറേദൂരം ഉള്ളോട്ടു പോയാലും തലമൂടുകയില്ല. എന്നാല്‍ കാലില്‍ ചുറ്റുന്ന ചില ജലസസ്യങ്ങള്‍ ഉണ്ടാകും. അതിലെങ്ങാനും കുടുങ്ങിയാല്‍ മിനക്കേടാണ്. ഞാന്‍ അതെല്ലാം ഓര്‍ത്ത് അല്പനേരം അവിടെ നിന്നു.
ബസ്സ്റ്റോപ്പില്‍ ഒരു അമ്മച്ചി നിലക്കടല വറുക്കുന്നു. എല്ലാവര്‍ക്കും ഓരോ പൊതി മേടിച്ചു. അതും കൊറിച്ച് നില്‍ക്കേ ചുറ്റുപടുമൊന്ന് കണ്ണോടിച്ചു. ആകെ വൃത്തിഹീനമായ പരിസരങ്ങള്‍. നന്നായി കെട്ടിപ്പൊക്കിയ വീടുകളുടെ ഒക്കെ മു‌വശത്ത്, മലിനജലക്കുഴികള്‍. അവ നിറയെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. ശുചിത്വബോധമുള്ള ആര്‍ക്കും കണ്ടാല്‍ അറപ്പുവരും ഇതൊക്കെ. നാട്ടുകാര്‍ക്ക് നിത്യപരിചിതമായതുകൊണ്ടാവാം ഇതൊന്നും ഒരു വിഷയമായിട്ടു പോലും തോന്നാത്തത്.

അടുത്ത ബസില്‍ ഞങ്ങള്‍ ചെങ്ങളത്തെത്തി. തോട്ടിറമ്പിലൂടെ വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ സാര്‍ത്ഥകമായ ഒരു ദിവസത്തിന്റെ സംതൃപ്തിയായിരുന്നു മനസാകെ. അടുത്ത രണ്ടുദിവസങ്ങളില്‍ കുമ്മനം, വല്യാട്, ആര്‍പ്പൂക്കര അങ്ങനെ സമീപ പ്രദേശങ്ങളിലുള്ള കുഞ്ഞമ്മമാരുടെയെല്ലാം വീടുകളില്‍ ഒരോട്ടപ്രദക്ഷിണം നടത്തി. പിന്നെയും പോകാന്‍ ഒട്ടേറെ സ്ഥലങ്ങള്‍ ബാക്കിയുണ്ടായിരുന്നെങ്കിലും സമയസമ്മര്‍ദം അതിനനുവദിച്ചില്ല. തിരികെ കണ്ണൂര്‍ക്കുള്ള വണ്ടിയിലിരിയ്ക്കുമ്പോള്‍ വേമ്പനാട്ടുകായലിന്റെ ശുദ്ധസൌന്ദര്യം അതിന്റെ എല്ലാ ശാലീനതയോടും കൂടി തിരികെ വിളിയ്ക്കുന്നുണ്ടായിരുന്നു.

(അവസാനിച്ചു)
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ പോകുക

3 comments:

  1. യുവ മിധുനങ്ങൾ ഹ്ർ^ദയം കൈമാറുന്നു, വിദ്യർഥികളാണെന്ന് തോന്നുന്നു..ഉടനെ കണ്ട ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി.....ഇതാണോ യുവ മിധുനങ്ങൾ...? പിന്നെയാ മനസ്സിലായത് ഇത് മക്കളാണെന്ന്..... സോറൊട്ടോ..തെറ്റിദ്ധരിച്ചു പോയതാ... എനിക്കും ആഗ്രഹമുണ്ട് ഇങ്ങനെത്തെ ഒരു യാത്ര...

    ReplyDelete
  2. കുമരകത്തൊരു ഒഴിവുകാലം....നന്നായിടുണ്ട് ....ആശംസകള്‍

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.