പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Thursday 20 May 2010

നെല്ലിക്കാനം തോമാചേട്ടന്‍

രയറോം കഥകള്‍ - 3
രയരോം പാലം കടന്നാല്‍ ആദ്യം കാണുന്നത് ജമാ‍ അത്ത് പള്ളി. പിന്നെ നിരനിരയായി കുറച്ചു കടകളും മൂന്നു ചായക്കടകളും. അതും കടന്നാല്‍ ഗവ: സ്കൂള്‍ ,ക്രിസ്ത്യന്‍ പള്ളി. അതിനുമപ്പുറത്ത് രയറോത്തോട് സഹവസിച്ചു കഴിയുന്ന രാജ്യമാകുന്നു നെല്ലിക്കാനം. ചെറിയൊരു മലയും മലനിറയെ റബറും അടിവാരത്ത് വലിയൊരു പാറമടയും ചേര്‍ന്ന നയനമനോഹരമായ രാജ്യം. അവിടെ ആ പാറമടയുടെ അല്പം മുകളിലായി ഞങ്ങടെ നെല്ലിക്കാനം തോമാ ചേട്ടന്‍ വസിയ്ക്കുന്നു. ഒപ്പം ഒരു ഭാര്യയും രണ്ടു കുട്ടികളും. ഭാര്യയും കുട്ടികളെയും തോമാചേട്ടനെയും ഒന്നിച്ചു കണ്ടാല്‍ അവരുടെ വയസ്സുകള്‍ തമ്മിലങ്ങോട്ട് ടാലിയാകുന്നില്ലല്ലോ എന്നൊരു സാമാന്യ സംശയം ആര്‍ക്കും തോന്നാം. സംഗതി സത്യമാണ്. ഇത് തോമാചേട്ടന്റെ രണ്ടാം കെട്ടാണ്. ഒന്നാം കെട്ടിലെ നല്ല ഗഡാകടിയന്മാര്‍ ആമ്പ്രന്നോന്മാര്‍ പെണ്ണും കെട്ടി വേറേ താമസിയ്ക്കുന്നുണ്ട്.
തോമാചേട്ടനെക്കുറിച്ച് പറഞ്ഞാല്, പി.ഡബ്ലിയൂ ക്കാര് ടാറിങ്ങ് കഴിഞ്ഞിട്ട് ബാക്കി ഉപേക്ഷിച്ച് പോകുന്ന വീപ്പയോട് സാമ്യപ്പെടുത്താം നിറത്തിലും രൂപത്തിലും. കഴുത്തിലെ കൊന്തയാണ് മുഖ്യ ട്രേഡ്മാര്‍ക്ക്. ഇടതുകാലിന് സാമാന്യം നല്ല മുടന്തുണ്ട്. ഈ മുടന്തിന്റെ പുറകില്‍ ഒരു കഥ(സംഭവം തന്നെ)യുണ്ട്. തോമാചേട്ടന്റെ ആദ്യകുടിയിലെ ആണ്മക്കളിലൊരുത്തനു കശാപ്പാണു പണി. അന്ന് അപ്പനും മക്കളും നല്ല ടേംസില്‍ . ഭാര്യ മരിച്ചിട്ടും  അപ്പന്‍ രണ്ടാമതു കെട്ടിയിട്ടുമില്ല. ഇടയ്ക്കൊക്കെ മകനെ സഹായിക്കാന്‍ അപ്പനും കൂടും.
ഒരു ഈസ്റ്റര്‍ വെളുപ്പാന്‍ കാലം. ഒന്നാന്തരം പോത്തൊരെണ്ണത്തിനെയാണ് തട്ടാന്‍ റെഡിയാക്കിയിരിയ്ക്കുന്നത്. കശാപ്പിന്റെ അന്നത്തെയൊരു രീതി, നല്ല കനമുള്ള ഒരു കോടാലിയെടുത്ത് പോത്തിന്റെ നെറ്റിനോക്കി ആഞ്ഞോരടിയടിയ്ക്കുക എന്നതാണ്. നല്ല ശക്തിയില്‍ കൃത്യമായി അടിച്ചാലെ സാധനം വീഴൂ. എന്തോ അന്ന് മകനു പകരം അപ്പനാണ് അടിയ്ക്കാനേറ്റത്. പുള്ളി ഇക്കാര്യത്തില്‍ മാസ്റ്ററുമാണ് കേട്ടോ. അങ്ങനെ ആ വെളുപ്പാന്‍ കാലത്ത് അരണ്ട പെട്രോമാക്സിന്റെ വെട്ടത്തില്‍ നല്ല വാക്കത്തിന് നിന്ന് കനമുള്ള കോടാലിയൊരെണ്ണം പോത്തിന്റെ തിരുനെറ്റി നോക്കി തോമാചേട്ടന്‍ ആഞ്ഞു വീശി! വിവരം കെട്ട പോത്ത് തലയങ്ങു വെട്ടിച്ചുകളഞ്ഞു! പോത്ത് നല്ല മുറ്റനായതിനാല്‍ അടിയ്ക്കും അസാമാന്യ മുറ്റായിരുന്നു. പോത്ത് തലവെട്ടിച്ചു എന്ന സത്യം കണ്ണുകളില്‍ നിന്നും തലച്ചോറിലെത്തുന്നതിന്റെ പകുതിസമയം കൊണ്ട് അതു സംഭവിച്ചുകഴിഞ്ഞിരുന്നു!ഇടത് മുട്ട് പൊത്തിക്കൊണ്ട് തോമാച്ചേട്ടന്‍ നിലത്തുകിടന്ന് ഉരുണ്ടു.
ഏറെക്കാലത്തെ ചികിത്സക്കുശേഷമാണ് തോമാച്ചേട്ടന് ഒരുവിധം നടക്കാനായത്. അക്കാലത്താണ് ഒരു പെണ്‍‌തുണയുടെ ആവശ്യം ബോധ്യമായതും അതേച്ചൊല്ലി ആണ്‍‌മക്കള്‍ ഒടക്കിയതും. പോട്ടെ അതൊക്കെ കഴിഞ്ഞ കഥകള്‍..
തോമാചേട്ടന്‍ ആരോടും വലിയ ലോഹ്യത്തിനില്ല. ചുരുക്കം ചിലര്‍ മാത്രമേ കമ്പനിയുള്ളൂ. അത്യാവശ്യം പരദൂഷണം, കുന്നായ്മ ഇതൊക്കെയില്ലാത്ത ഏതു മലയാളിയാ ഒള്ളത്? തോമാചേട്ടനും ഒരു മലയാളിയല്ല്യോ?
തോമാചേട്ടന്റെ ഒരു രീതിയെന്താന്നു വെച്ചാല് പുള്ളിക്കല്പം ഈര്‍ഷ്യയുള്ള ആരെക്കുറിച്ച് പറഞ്ഞാലും ഒരു നാമവിശേഷണം ചേര്‍ത്തേ പറയുകയുള്ളു എന്നതാണ്. ആ വിശേഷണപദമാകട്ടെ, ആണുങ്ങളുടെ ഏതൊ അവയവത്തിന്റെ അസംസ്കൃതനാമവും എനിയ്ക്കിവിടെ എഴുതുവാന്‍ പറ്റാത്തതുമാകയാല്‍ “ഡാഷ് “എന്നു മാത്രം പറയുന്നു.
ഒരിയ്ക്കല്‍ രയറോം പള്ളിയില്‍ കള്ളന്‍ കയറുകയും കുറേ റബര്‍ ഷീറ്റ് അടിച്ചോണ്ടു പോകുകയും ചെയ്തു. ഇടിയന്‍ ജോര്‍ജാണന്നത്തെ ആലക്കോട് എസ്.ഐ. ഇടിയനും കുറച്ചു കടിയന്മാരും കൂടെ അന്വേഷണത്തിനെത്തി. പള്ളിമുറ്റത്തൊരു കസേരയിട്ട് ഇടിയന്‍  സാക്ഷി മൊഴിയെടുക്കല്‍ , കണ്ണുരുട്ടല്‍ , കുറ്റവിചാരണ, ഇടയ്കിടെ കുശിനിക്കാരന്‍ കൊണ്ടുകൊടുത്ത ചായകുടിക്കല്‍ എന്നിവ മാറി മാറി ചെയ്തുകൊണ്ടിരുന്നു. സൈഡിലൊരിടത്ത് നമ്മുടെ തോമാച്ചേട്ടന്‍ എല്ലാം ശ്രദ്ധിച്ചുംകൊണ്ട് ഘോഷയാത്രയിലെ ടാബ്ലോ പോലെ നില്‍ക്കുന്നു. അപ്പോഴാണ് തോമാചേട്ടനൊരല്പം വൈരാഗ്യമുള്ള പള്ളി കൈക്കാരന്‍ ജോര്‍ജ്കുട്ടി പള്ളിയിലേയ്ക്ക് കയറുന്നത് കണ്ടത്. എരച്ചുവന്ന ചൊറിച്ചില്‍ അടക്കാന്‍ പരമാവധി ശ്രമിച്ചിട്ടും പറ്റാതെ ഒടുവില്‍ തോമാച്ചേട്ടന്‍ പറഞ്ഞു പോയി.
“ഏമാനെ..എമാനെ. ദാ ആപോകുന്ന ...(ഡാഷി)നെ.. പിടിച്ചാല്‍ മിനിറ്റ്കൊണ്ടെല്ലാം പുറത്ത് വരും! “ ഡാഷ് “ പദത്തിന്അവന്‍ “എന്നതില്‍ കവിഞ്ഞ യാതൊരര്‍ത്ഥവും തോമാച്ചേട്ടന്‍ ഉദ്ദേശിച്ചില്ലായിരുന്നിട്ടും ആസിഡ് മുഖത്ത് വീണപോലെ ഇടിയന്‍ ഞെട്ടി എഴുനേറ്റു. തന്റെ സര്‍വീസ് കാ‍ലത്തിനിടയിലാദ്യമായിട്ടാണൊരുത്തന്‍ നേരെ നോക്കി ഇമ്മാതിരി കൊള്ളിത്തരം പറയുന്നത്! തോമാചേട്ടന്റെ പ്രായവും പടുതിയും ഇടിയന്റെ തരിച്ചുവന്ന കൈകളെ പിറകോട്ടു വലിപ്പിച്ചെങ്കിലും നാവിന് അതു ബാധകമായിരുന്നില്ല.
തോമാച്ചേട്ടന്റെ രണ്ടാം ഭാര്യയ്ക്ക് ഒരല്പം കേള്‍വിക്കുറവുണ്ട്. രാവിലത്തെ രയറോം കറങ്ങലും കഴിഞ്ഞ് പുള്ളിക്കാരന്‍ കയറി വരുമ്പോള്‍ മിക്കവാറും ചേടത്തി പറമ്പില്‍ പുല്ലരിയുകയായിരിയ്ക്കും. വന്നാലുടന്‍ ഒരു ഗ്ലാസ് വെള്ളത്തിനായി ചേട്ടന്‍ ഉച്ചത്തില്‍ വിളിയ്ക്കും “എടീ..ഏലിയേ..” പാവം ചേടത്തി കേള്‍ക്കില്ല.
അല്പം കൂടി കടുപ്പിച്ച് ഉച്ചത്തില്‍ വീണ്ടും വിളി “എട്ടീ ഏലിയേ..“ പാവം അതും കേള്‍ക്കില്ല. എങ്കിലും ഒരു സംശയം; ആരോ വിളിച്ചോ? പുല്ലരിയല്‍ നിര്‍ത്തി തലയുയര്‍ത്തി ചെവി വട്ടം പിടിയ്ക്കും.
ഈ ഘട്ടത്തില്‍ സകല ക്ഷമയും നശിച്ച തോമാചേട്ടന്‍ അവസാനവിളി വിളിയ്ക്കും : “എട്ടീ.. #%@#%യേ!” ചേച്ചീ അനുസരണയോടെ വിളികേള്‍ക്കും “എന്തോ!”. ഇത് മിക്കവാറും ദിവസങ്ങളില്‍ ആവര്‍ത്തിയ്ക്കുന്നതും അയല്‍ക്കാര്‍ക്ക് കേള്‍ക്കാവുന്നതുമായ ഒരു നടപടിക്രമമായിരുന്നു.
പൊതുവേ അയല്‍ക്കാരുമായി അത്രനല്ല ബന്ധമല്ല തോമാചേട്ടനുള്ളത്. ഒരിയ്ക്കല്‍ അയലത്തെ ജോണേട്ടനുമായി ഒരു അതിരു തര്‍ക്കം ഉണ്ടായി. ഒന്നു പറഞ്ഞ് രണ്ടു പറഞ്ഞ് ജോണേട്ടന്‍ തോമച്ചേട്ടനെ ചെറിയൊരു തള്ളുകൊടുത്തു. അതോടെ കക്ഷി ഒന്നും മിണ്ടാതെ വീട്ടിലേയ്ക്കു പോന്നു. അഭിമാനക്ഷതം വന്ന ഏലി ചേച്ചി തോമാച്ചേട്ടന്റെ മുഖത്തു നോക്കി ചൊദിച്ചു:
“ഇതിയാനെന്തു പണിയാ കാണിച്ചത്, അവനിട്ടൊരു ചവിട്ടു കൊടുത്തുകൂടാരുന്നോ?”  ഒരിയ്ക്കല്‍ തകര്‍ന്നുപോയ ഇടതുകാല്‍ മുട്ട് പൊക്കിക്കൊണ്ട് ചാടിയെന്നേറ്റ തോമാചേട്ടന്‍ ഏലിച്ചേച്ചിയോടൊരു ചീറ്റല്‍ “
“ഭ. .........മോളേ, എന്നിട്ടുവേണം അവനെന്റെ മറ്റേക്കാലുകൂടി ചവിട്ടിയൊടിക്കാന്‍ അല്ലേടി? ” തന്റെ അച്ചായനൊരു ടാര്‍സനാണെന്നു വിചാരിച്ച് അഭിപ്രായം പറഞ്ഞ ചേച്ചി പിന്നൊന്നും മിണ്ടിയില്ല.
തോമച്ചേട്ടന് അത്യാവശ്യം ബ്ലേഡ് പരിപാടിയുമുണ്ട്. ആയിരം രണ്ടായിരം എന്നിങ്ങനെ. ഒരിക്കല്‍ ഇദ്ദേഹം രാവിലെ രയറോത്ത് ബസ് കയറാന്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ വന്ന് ആയിരം രൂപാ പലിശയ്ക്കു ചൊദിച്ചു. “കോയിന്നാ ഞാനൊരു കല്യാണം കൂടാമ്പോകുവാ. വൈകിട്ടു വരുമ്പം തരാം”. അങ്ങനെ ഗോവിന്ദന്‍ വൈകിട്ട് തോമാചേട്ടനെ കാത്തു നിന്നു. നല്ലോണം സന്ധ്യയായി. പോകുമ്പോള്‍ കൈയിലിരുന്ന കാലന്‍‌കുട കക്ഷത്തിലിറുക്കി പിടിച്ചും കൊണ്ട് തോമാചേട്ടന്‍ രയറോത്ത് ബസിറങ്ങി. ഗൊവിന്ദനെ കുറച്ചങ്ങു മാറ്റി നിര്‍ത്തി. കക്ഷത്തില്‍ നിന്നും കുടയെടുത്തു.കുടയ്ക്കെന്തോ ഒരു നാറ്റം. എന്തോ ഇതിനുള്ളിലുണ്ടോ?   തോമാചേട്ടന്‍  കുടയൊന്നു നിവര്‍ത്തിയതും ഒരു വള്ളിനിക്കര്‍ താഴെ ചാടി. കല്യാണത്തിന് കീട്ടിയതൊക്കെ മൂക്കുമുട്ടെ തട്ടിയത് വയറംഗീകരിക്കാതിരുന്നതിനാല്‍ ഏതോ ദുര്‍നിമിഷത്തില്‍ അടി വസ്ത്രമായ വള്ളിനിക്കറില്‍ പ്രകൃതിയുടെ വിളിയനുസരിച്ചുള്ള കര്‍മ്മം നടന്നുപോയിരുന്നു. പണമടങ്ങിയ പേഴ്സ് ടി വസ്ത്രത്തിന്റെ പോക്കറ്റിലാകയാലും ഷര്‍ട്ടിന്റെ പോക്കറ്റില്‍ തടിച്ച പേഴ്സ് വയ്ക്കാനുള്ള മടിയാലും ടി വസ്ത്രം ശ്രദ്ധാപൂര്‍വം കാലന്‍‌കുടയുടെ ഗര്‍ഭാശയത്തില്‍ ഒളിപ്പിയ്ക്കുകയിരുന്നു തന്ത്രശാലിയായ തോമാചേട്ടന്‍ . എടുത്തുകൊടുത്ത രൂപയ്ക്ക് നാറ്റമുണ്ടായിരുന്നെങ്കിലും അത് നിരസിയ്ക്കാന്‍ തക്കവണ്ണമുള്ള സ്ഥിതിയിലല്ലാത്തതിനാല്‍ ഗോവിന്ദന് ഇടതുകൈ കൊണ്ട് ` സ്വീകരിയ്ക്കേണ്ടിവന്നു.
എന്നാല്‍ തോമാചേട്ടനെ രയറോം ചരിത്രത്തില്‍ അനശ്വരനാക്കിയ സംഭവം വെറുമൊരു സംഭാഷണം മാത്രമായിരുന്നു. അതിങ്ങനെ: ഒരു വൈകുന്നേരം രയറോത്ത് തോമാചേട്ടന്‍ സുഹൃത്തുമായി (ഗോവിന്ദനോ മറ്റോ ആണെന്നു തോന്നുന്നു) സംഭാഷിയ്ക്കുന്നു.
സുഹൃത്ത്: അല്ലാ എന്താ തോമാചേട്ടാ ആകെയൊരു ക്ഷീണം?
തോമാചേട്ടന്‍ : ഓ.. എന്നാ പറയാനാന്നേ..  വലിച്ച് വലിച്ച് ആകെ ഊപ്പാടു തട്ടിപ്പോയി. ഞാനവിടെ കുത്തിയിരുന്ന് അരമണിയ്ക്കൂറ് വലിച്ചിട്ട് ഒരു തൊള്ളി വെള്ളം? ങേ.ഹേ. വന്നില്ല. അവസാനം എന്റെ ഏലി വന്നങ്ങിരുന്നിട്ട് അതെടുത്തങ്ങ് വായിലേയ്ക്ക് വച്ച് രണ്ടു വലിയങ്ങു വലിച്ചു!. ഹോ.. മിശുമിശാന്നല്ലേ വെള്ളം വന്നേ.. അവളാരാ മോള്‍‌!”
ഈ സംഭാഷണം കേട്ടുകൊണ്ടിരുന്ന ചിലര്‍ കേറിയങ്ങിടപെട്ടു. വയസ്സും പ്രായവുമായ ഒരാളു പറയേണ്ട വര്‍ത്തമാനമാണോ ഇത്? ഇത്തരം പോക്രിത്തരമൊക്കെ മറ്റാരും കേള്‍ക്കാതെ പറഞ്ഞോളണമെന്ന് ചിലര്‍ . വീട്ടിലിരിയ്ക്കുന്ന സ്ത്രീകളെക്കുറിച്ച് ഇമ്മാതിരി തോന്ന്യാസം പറയുന്ന ഇയാള്‍ക്കിട്ട് രണ്ടു പെട പെടയ്ക്കുകയാണ് വേണ്ടതെന്ന് മറ്റു ചിലര്‍ . ചെറിയൊരു കശപിശയ്ക്കു ശേഷം കാര്യം ബോധ്യപ്പെട്ട എല്ലാവരും സമാധാനമായി പിരിഞ്ഞുപോയി. കാര്യമിത്രമാത്രം.
തോമാചേട്ടന്റെ വീട്ടിലെ കിണര്‍ വറ്റിപ്പോകുകയും തുടര്‍ന്ന് പറമ്പിനു കുറേ മുകളില്‍ നിന്നുള്ള ഒരു ഓലിയില്‍ നിന്നും വീട്ടിലെയ്ക്കു ഹോസിട്ട് വെള്ളമെടുക്കുകയും ചെയ്തു. ഹോസില്‍ കൂടി വെള്ളം താഴെ വരണമെങ്കില്‍ അതിലെ വായു വലിച്ചെടുക്കണമല്ലോ? പാവം തോമാചേട്ടന്‍ അരമണിക്കൂര്‍ ശ്രമിച്ചിട്ടും പറ്റിയില്ല. അവസാനം ഏലി ചേച്ചി വന്ന് ഹോസില്‍ നിന്ന് ഈസിയായി വെള്ളം വലിച്ചെടുത്തു! പാവം തോമാചേട്ടന്‍ തനതായ ശൈലിയില്‍ അതൊന്നു പറഞ്ഞതിനാണ് നാട്ടുകാരീ പുകിലുണ്ടാക്കിയത്. കഷ്ടം!
മുന്‍‌കൂര്‍ ജാമ്യം : തോമാചേട്ടന്റെ മേല്‍‌സംഭാഷണം ആരെങ്കിലും മറ്റു വല്ല അര്‍ത്ഥത്തിലുമെടുത്താല്‍ ഈയുള്ളവന്‍അതില്‍ നിരപരാധിയെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.

10 comments:

  1. njan kalleriyukayilla, pakshe thoma chettane kanumpol sookshikkane pulli poomalayidaan sadyadha kaanunnu.

    ReplyDelete
  2. ഗഫൂര്‍ക്കാ, ഞാന്‍ ചെരിയൊരു മുങ്കരുതല്‍ എടുത്തിട്ടുണ്ട്. പക്ഷെ പറയില്ല

    ReplyDelete
  3. അര മണിക്കൂറോളം ഞാന്‍ തനിയെ ശ്രമിച്ചു. രക്ഷയില്ല! പിന്നെ ഭാര്യ അവളുടെ തുടകള്‍ക്കിടയില്‍ വെച്ച് കുറെ ശ്രമിച്ചു നോക്കി , എന്നിട്ടും ശരിയായില്ല. അവസാനം അയല്‍പക്കത്തെ ചേച്ചി വന്നു വായിലിട്ടു കടിച്ചു പിടിച്ചു കുറെ ശ്രമിചിട്ടാണ് ആ മരുന്ന് കുപ്പിയുടെ മൂടി ഒന്ന് തുറക്കാന്‍ സാധിച്ചത്!!!

    ReplyDelete
  4. കൊള്ളാലോ മാ‍ാഷെ.....ഏത് മരുന്നു കുപ്പീടെയാ ഇസ്മായിലെ?

    ReplyDelete
  5. എന്റെ മുക്കുവാ ഈ ഇസ്മായില്‍ മരുന്നുകുപ്പീം കൊണ്ടു വന്ന് എന്നെ കൊഴപ്പിക്കുവോന്നാ എന്റ്റെ പേടി

    ReplyDelete
  6. എന്തായാലും കാര്യം നടന്നില്ലെ ഇപ്പോള്‍ സമാധാനമായില്ലെ കരുതുന്നവര്‍ എന്തോ കരുതട്ടെ അല്ല പിന്നെ. ഇസ്മായില്‍( തണല്‍) കമാന്‍റ് ഒരു ഒന്നുഒന്നര കമാന്‍റാണ് അല്‍പ്പം “അഡണ്‍സ്ഒണ്‍ലി“ അതില്‍ ഇല്ലെ എന്നൊരു സംശയം . ഹ ഹ ഹ.!

    ReplyDelete
  7. വായിച്ചു....... തോമാചേട്ടൻ നിഷ്ക്കളങ്കനാ ... പാവം പക്ഷെ ഇന്നത്തെ തലമുറയെ അയാൾക്കറിയില്ലല്ലോ.. ബർത്താനങ്ങളൊക്കെ അസ്സലായിരിക്കിണുട്ടോ...

    ReplyDelete
  8. ഹ ഹ ഹ നെല്ലിക്കാനം തോമാ ചേട്ടന്‍..ഒരു സംഭവം തന്നെ ...

    ReplyDelete
  9. നല്ല നാടന് സാധനങ്ങള്ക്ക് രുചികൂടുമെന്ന് പറയുന്നത് പോലെ, നാട്ടുകഥകള്ക്കും രുചി കൂടും.

    ഇനിയും വരാം

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.