പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Sunday 30 December 2012

ഡിസംബര്‍ 30 - കാവുമ്പായി പോരാട്ട ദിനം

സമയം രാവിലെ. എള്ളെരിഞ്ഞിയിലെ കര്‍ഷകസംഘം സെക്രട്ടറിചേനന്‍ കുഞ്ഞപ്പയുടെ കടയോട് ചേര്‍ന്നാണ് പാര്‍ടി ഓഫീസ്. വിവിധപരിപാടികള്‍ക്കു ശേഷം രാത്രിയില്‍ എത്തിയ സഖാക്കളില്‍ ചിലര്‍ തറയിലും ബഞ്ചിലുമായി കിടന്നുറങ്ങുന്നു. മറ്റു ചിലര്‍ ബീഡിയും പുകച്ച് എന്തോ ചര്‍ച്ചയില്‍. ഇരിക്കൂര്‍ ഫര്‍ക്കയിലാകെ മുറ്റിനില്‍ക്കുന്ന സംഘര്‍ഷം സഖാക്കളുടെ മുഖത്തുമുണ്ട്. കുഞ്ഞപ്പ കട തുറക്കാനായിട്ടില്ല. അപ്പോഴാണ് പി.കോരന്‍ ഓഫീസിലേയ്ക്ക് ഓടിവന്നത്.
“എം.എസ്.പി. വരുന്നുണ്ട്. ഓടത്തുപാലം കടന്നു. വേഗം രക്ഷപ്പെടണം..”
ഉറങ്ങിക്കിടന്നവരെയെല്ലാം തട്ടിയെഴുനേല്‍പ്പിച്ചു. ഓഫീസു പൂട്ടിയ ശേഷം അവര്‍ അടുത്തുള്ള വയലുവഴി ഓടി. അല്പം അകലെയുള്ള കാടാണു ലക്ഷ്യം. കഷ്ടിച്ച് അവര്‍ മറഞ്ഞതേയുള്ളു എം.എസ്.പി.യുടെ വാന്‍ അവിടെ വന്നു നിന്നു.
ഇരുമ്പുതൊപ്പിയും തോക്കും ധരിച്ച പോലീസുകാര്‍ ചാടിയിറങ്ങി.
“ദാ ഇതാണ് അവന്മാരുടെ ഓഫീസ്..” അവരോടൊപ്പം ഉണ്ടായിരുന്ന ഒറ്റുകാരന്‍ ചൂണ്ടിക്കാണിച്ചു. ഓഫീസും കടയും പൂട്ടിക്കിടക്കുന്നതു കണ്ട അവര്‍ക്കു കലിമൂത്തു. ഓലമേഞ്ഞ ആ കെട്ടിടം തകര്‍ത്തു തരിപ്പണമാക്കി തീയിട്ടു. കടയുടെ തൊട്ടപ്പുറത്താണ് കുഞ്ഞപ്പയുടെ വീട്. ഒറ്റുകാരന്‍ അതും കാട്ടിക്കൊടുത്തു.
ചെന്നായ്ക്കളെപ്പോലെ പോലീസ് അങ്ങോട്ടു പാഞ്ഞു. വീട്ടിനകത്തു കയറി അവര്‍ സകലയിടവും പരതി. പാത്രങ്ങളും തുണികളും വലിച്ചറിഞ്ഞു. കുഞ്ഞപ്പയെ കാണാത്തതിനാല്‍ സഖാവിന്റെ ഭാര്യ മാധവിയുടെ മുടിയ്ക്കു കുത്തിപ്പിടിച്ച് ഹവില്‍ദാര്‍ അലറി :“എവിടെടീ നിന്റെ കെട്ട്യോന്‍..?”
ഒട്ടും ശൌര്യം ചോരാതെ മാധവി തിരികെ ചോദിച്ചു:“ നിങ്ങള്‍ വീട്ടിലെ പെണ്ണുങ്ങളോടു പറഞ്ഞിട്ടാണോ ഇങ്ങോട്ട് വന്നത്?”
ഇതു കേട്ട ഹവില്‍ദാര്‍ക്ക് സമനില തെറ്റി. ആ സ്ത്രീയെ അയാള്‍ നിഷ്കരുണം മര്‍ദ്ദിച്ചു. ചില പോലീസുകാര്‍ തന്നെ തടഞ്ഞതോടെയാണ് അയാള്‍ പിന്മാറിയത്. അവിടുത്തെ പരാക്രമം കഴിഞ്ഞതോടെ അവര്‍ തങ്ങള്‍ക്കായി ഒരുക്കിയ ക്യാമ്പുകളിലേയ്ക്കു നീങ്ങി. കാരക്കാട്ടിടം നായനാരുടെ എള്ളെരിഞ്ഞിയിലെ വീട്ടിലാണ് ക്യാമ്പ്. നായനാരും കുടുംബവും മറ്റൊരിടത്തേയ്ക്കു താമസം മാറിക്കൊടുത്തിരുന്നു. അങ്ങോട്ടേയ്ക്കുള്ള പോക്കിനിടയില്‍ വഴിയില്‍ കാണുന്നതോക്കെ തകര്‍ക്കാന്‍ പോലീസുകാര്‍ മറന്നില്ല.
ക്യാമ്പിലെത്തി ഭക്ഷണശേഷം അവര്‍ വേഷം മാറി മഫ്തിയില്‍ നാട്ടിലേയ്ക്കിറങ്ങി. പുതിയൊരു തന്ത്രമായിരുന്നു അത്. പോലീസു വേഷത്തിലല്ലാതെ വീടുകളില്‍ ചെന്ന് കമ്യൂണിസ്റ്റുകാരെ പറ്റി അന്വേഷിയ്ക്കുക. ചിലയിടത്തുനിന്നും അവരാഗ്രഹിച്ച വിവരങ്ങള്‍ കിട്ടി. മറ്റു ചിലയിടത്തു നിന്ന് ഒന്നും കിട്ടിയില്ല. അങ്ങനെയുള്ള വീടുകള്‍ അവര്‍ കരുതി വെച്ചു. രാത്രിയായപ്പോള്‍ ആയുധങ്ങള്‍ ധരിച്ച്, മുന്‍പേ കണ്ടുവെച്ച വീടുകളിലേയ്ക്കവര്‍ ചെന്നു. ഉറങ്ങിക്കിടക്കുന്നവരെ പൊതിരെ തല്ലി. സ്ത്രീകളെ അപമാനിയ്ക്കാനും കുട്ടികളെ വലിച്ചെറിയാനും അവര്‍ മറന്നില്ല. കാവുമ്പായിലെങ്ങും അട്ടഹാസവും കരച്ചിലും മുഴങ്ങി. പോലീസുകാരെ കൂടാതെ ജന്മിഗുണ്ടകളും രംഗത്തിറങ്ങി. ആണുങ്ങളില്ല്ലാത്ത വീടുകളില്‍ അവര്‍ വൈരാഗ്യം തീര്‍ത്തു. ദൂരെ കാടുകളിലും കല്ക്കൂട്ടങ്ങളിലും ഒളിഞ്ഞിരുന്ന സഖാക്കള്‍ ഇതു കേള്‍ക്കുന്നുണ്ടായിരുന്നു. പ്രതികാരത്തിനായി അവരുടെ മനസ്സു തുടിച്ചു.
ഈ പൊറുതിമുട്ടിയ ദിനങ്ങളിലൊന്നില്‍ സഖാവ് കൃഷ്ണപ്പിള്ള, കര്‍ഷകസംഘം നേതാക്കളുമായി രഹസ്യമായി സന്ധിച്ചു. ഈ അക്രമ തേര്‍വാഴ്ച അടക്കിയേ മതിയാകൂ, സഖാക്കള്‍ കൃഷ്ണപിള്ളയോടു പറഞ്ഞു. അല്പനേരം മൌനമായിരുന്നശേഷം സഖാവ് പറഞ്ഞു, “നല്ല തയ്യാറെടുപ്പോടെ ജന്മിത്വത്തെ ഞെട്ടിയ്ക്കുന്ന ഒരാക്ഷന്‍ പ്ലാന്‍ ചെയ്യണം, ഉടന്‍ തന്നെ..”
ചരിത്രപ്രസിദ്ധമായ കാവുമ്പായി കലാപത്തിന്റെ തീപ്പൊരിയായിരുന്നു ആ വാക്കുകള്‍.

ഇരിക്കൂര്‍ ഫര്‍ക്കയിലെ ഓരോ കര്‍ഷകസംഘം കമ്മിറ്റിയ്ക്കും നിര്‍ദേശമെത്തി, എള്ളെരിഞ്ഞിയിലെ പോലീസ് ക്യാമ്പ് തകര്‍ക്കണം. വളണ്ടിയര്‍ സഖാക്കള്‍ സര്‍വ സജ്ജരായി കാവുമ്പായിലെത്തുക. അതു കിട്ടാന്‍ കാത്തിരുന്ന പോലെ വളണ്ടിയര്‍ സേന ഞെട്ടിയുണര്‍ന്നു. വാരിക്കുന്തം, നാടന്‍ തോക്ക്, തെറ്റാലി, വെട്ടുകത്തി അങ്ങനെ കിട്ടാവുന്ന ആയുധങ്ങള്‍ അവര്‍ സംഭരിച്ചു.

ഡിസംബര്‍ 29ന് ബ്ലാത്തൂര്‍, ഊരത്തൂര്‍, പടിയൂര്‍, കല്യാട്, കുയിലൂര്‍ പ്രദേശങ്ങളില്‍ നിന്ന് അറുപത് വളന്റിയര്‍മാര്‍ പി.കുമാരന്‍, കെ. നാരായണന്‍ നമ്പ്യാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കാവുമ്പായിലേയ്ക്കു പുറപ്പെട്ടു. കെ. രാഘവന്‍ മാസ്റ്റര്‍, കണ്ണന്‍ നമ്പ്യാര്‍, ഗോവിന്ദന്‍ നമ്പ്യാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പയ്യാവൂരില്‍ നിന്നും എഴുപത്തിയഞ്ചു പേര്‍ പുറപ്പെട്ടു. എരുവേശിയില്‍ നിന്ന് മുപ്പതു പേരാണ് വന്നത്. കൂടാതെ, കാഞ്ഞിലേരി, എള്ളെരിഞ്ഞി, കാവുമ്പായി പ്രദേശങ്ങളില്‍ നിന്നു മുന്നൂറിലധികം പേരുമുണ്ടായിരുന്നു. എള്ളെരിഞ്ഞി പോലീസ് ക്യാമ്പില്‍ നിന്നും അല്പം അകലെ, കാവുമ്പായിക്കുന്നിലാണ് വളണ്ടിയര്‍മാര്‍ കൂടിച്ചേരുന്ന ക്യാമ്പ്. സന്ധ്യ ആയതോടെ ആകെ അഞ്ഞൂറോളം പോരാളികള്‍ കുന്നിന്മുകളില്‍ ഒത്തു ചേര്‍ന്നു. കുന്നിന്മുകളിലെ വിശാലമായ പരപ്പില്‍ അവര്‍ക്കു വിശ്രമിയ്ക്കാനും കിടക്കാനും സൌകര്യമൊരുക്കിയിട്ടുണ്ട്. ഏകദേശം അറുപതിലധികം നാടന്‍ തോക്കുകള്‍ അവരുടെ കൈവശമുണ്ട്.
വളണ്ടിയര്‍മാര്‍ക്ക്, കുന്നിനു സമീപത്തുള്ള തെക്കന്‍ നാരായണന്‍ നായരുടെ വീട്ടിലാണ് ഭക്ഷണമൊരുക്കിയിരുന്നത്. ഭക്ഷണശേഷം ക്യാമ്പിലെത്തിയ അവര്‍ക്ക് പോരാട്ടത്തിന്റെ തന്ത്രങ്ങള്‍ വിശദീകരിയ്ക്കാനായി “സഖാവ് തമ്പാന്‍“ എത്തി.
നിലമ്പൂര്‍ കോവിലകത്തെ ഒരംഗമായിരുന്ന ഇദ്ദേഹത്തിന്റെ അപരനാമമാണ് തമ്പാന്‍. ഇരിക്കൂര്‍ ഫര്‍ക്കയിലെ വളണ്ടിയര്‍ സേനയുടെ ഓരോ നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് സഖാവ് തമ്പാനായിരുന്നു.
രാത്രി നേരത്ത് തങ്ങളുടെ പതിവുപരിപാടിയ്ക്കായി പോലീസ് ക്യാമ്പ് വിട്ടു പലയിടത്തേയ്ക്കു പിരിയും. ആ സമയം പതിയിരുന്ന് ആക്രമിയ്ക്കുക. ആക്രമണശേഷം ക്യാമ്പും തകര്‍ക്കുക. അതാണ് യുദ്ധ തന്ത്രം.
കാവുമ്പായി കുന്നിനു മൂന്നുവശവും വിശാലമായ വയലുകളാണ്. ദൂരെ നിന്ന് ആരു വന്നാലും അറിയാനാവും എന്നതിനാലാണ് ഈ ചെറുകുന്നിന്‍ മുകളില്‍ അവര്‍ ക്യാമ്പടിച്ചത്. ക്യാമ്പിന്റെ സുരക്ഷയ്ക്കായി ചുറ്റും സെന്‍‌ട്രികളെ നിര്‍ത്തി. ഐച്ചേരിയില്‍ നിന്നു കാവുമ്പായിക്കുന്നിലേയ്ക്കുള്ള വഴിയില്‍ ഒരു ഗ്രൂപ്പ്. തെക്കുവശത്തെ കാര്‍ക്കാട്ടേരി ഭാഗത്ത് ഒരു ഗ്രൂപ്പ്. പടിഞ്ഞാറു വശത്തെ വയല്‍ക്കരയില്‍ ഒരു ഗ്രൂപ്പ്. ക്യാമ്പിനു നേതൃത്വം നല്‍കുന്നത് തളിയനും തെക്കന്‍ നാരായണന്‍ നായരും. ഇരുട്ടു വീണതോടെ ഡിസംബറിന്റെ തണുപ്പ് അരിച്ചരിച്ചു കയറി. കുന്നിന്‍ മുകളില്‍ ചൂളന്‍ കാറ്റ്.
ആ തണുപ്പിനെയും വെല്ലുന്നതായിരുന്നു അവരുടെ ഉള്ളിലെ ചൂട്.
“സഖാക്കളെ.. ജന്മിമാരുടെയും പോലീസിന്റെയും മുഷ്കിനു കനത്ത മറുപടി കൊടുക്കാന്‍ പോകുകയാണ് നമ്മള്‍. ഈ ശ്രമത്തില്‍ ചിലപ്പോള്‍ രക്തസാക്ഷികളായേക്കാം. എങ്കിലും ആരും പിന്നോട്ടു പോകരുത്. നാടിനും പ്രസ്ഥാനത്തിനും വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ ജീവനര്‍പ്പിയ്ക്കുന്നത് അഭിമാനകരമെന്നു കരുതണം നമ്മള്‍.” തളിയന്‍ അവരെ അഭിസംബോധന ചെയ്തു.
സമയം മെല്ലെ ഇഴഞ്ഞു നീങ്ങി. നേര്‍ത്തമൂടല്‍ മഞ്ഞ് വലയം ചെയ്തു. ചെറിയ കമ്പുകളും കരിയിലയും കത്തിച്ച് ചിലര്‍ തണുപ്പാറ്റി. തോക്കു കൈവശമുള്ളവര്‍ അത് വെടിയുണ്ടയും മരുന്നും നിറച്ച് സജ്ജമാക്കി. തെറ്റാലിക്കാര്‍ അതിലെ വലിവ് പരിശോധിച്ചു, ഒപ്പം ആവശ്യത്തിന് ഉരുളന്‍ കല്ലുകളും സഞ്ചിയിലാക്കി കരുതിവെച്ചു. മറ്റുചില വാരിക്കുന്തത്തിന്റെയും വെട്ടുകത്തിയുടെയും മൂര്‍ച്ച ഉറപ്പു വരുത്തി. എല്ലാം കൊണ്ടും സജ്ജരായി അവര്‍ കാത്തിരുന്നു.
പത്തുമണിയായിട്ടും പോലീസ് പാര്‍ടി പുറത്തേയ്ക്കു പോകുന്നതിന്റെ യാതൊരു സൂചനയും കിട്ടില്ല.
“ഇന്നിനി ഒരു പക്ഷെ അവര്‍ പരിപാടി വേണ്ടെന്നു വെച്ചുകാണും. സെന്‍‌ട്രികളായ സഖാക്കള്‍ ജാഗ്രതയില്‍ നില്‍ക്കട്ടെ. ബാക്കിയുള്ളവര്‍ വേണമെങ്കില്‍ വിശ്രമിച്ചോളു..” സഖാവ് തമ്പാന്‍ ഓര്‍ഡര്‍ നല്‍കി.
കുറച്ചു പേര്‍ കുന്നിനു താഴ്വാരത്തെയ്ക്കും പരിസരത്തുമായി കിടക്കാനുള്ള സൌകര്യത്തിന് ഇറങ്ങി. സഖാവ് തമ്പാന്‍ കുന്നിന്റെ സമീപത്തു തന്നെയുള്ള തോട്ടം രാമന്റെ വീട്ടിലേയ്ക്കു പോയി. മുതിര്‍ന്നവരായ തളിയനും നാരായണന്‍ നായരും കാവുമ്പായിലെ വീട്ടിലേയ്ക്കും തിരിച്ചു. പുലര്‍ച്ചെ ക്യാമ്പിലെത്തുവാനുറപ്പിച്ചാണ് അവര്‍ പോയത്. നിമിഷങ്ങളുടെ കനം കുറഞ്ഞു. ഉത്കണ്ഠ മെല്ലെ വിട്ടകന്നു. വിറയ്ക്കുന്ന തണുപ്പില്‍ കിട്ടുന്നതെല്ലാം വാരിച്ചുറ്റി വാളണ്ടിയര്‍മാര്‍ അവിടവിടെ ചുരുണ്ടു കൂടി.
രാത്രി മെല്ലെമെല്ലെ കനക്കുകയും പിന്നെ പുലര്‍ച്ചയിലേയ്ക്കു പിച്ചവെക്കുകയും ചെയ്തു.

എള്ളെരിഞ്ഞിയിലെ എം.എസ്.പി.ക്യാമ്പില്‍ സന്ധ്യയ്ക്കു തന്നെ വിവരം എത്തിയിരുന്നു. സര്‍വസജ്ജരായി കമ്യൂണിസ്റ്റുകാര്‍ കാവുമ്പായിക്കുന്നില്‍ സംഘടിച്ചിട്ടുണ്ടെന്നും രാവിലെ തന്നെ പോലീസ് ക്യാമ്പ് ആക്രമിയ്ക്കുമെന്നുമാണ് വിവരം. അവരുടെ ആക്രമണം ഉണ്ടാകും മുന്‍പേ തിരിച്ചടി നല്‍കണമെന്ന് എം.എസ്.പി. മേധാവി തീരുമാനിച്ചു. കുട്ടോത്ത് രാമന്‍, കുറ്റ്യാട്ട് കണ്ണന്‍ എന്നീ ഒറ്റുകാരോടു ചോദിച്ച് കുന്നിന്റെ ഭൂമിശാസ്ത്രം വിശദമായി മനസ്സിലാക്കി.

മൊത്തം പോലീസിനെ മൂന്നു പ്ലാറ്റൂണ്‍ ആയി തിരിച്ചു. ജമേദാര്‍ രാമകൃഷ്ണന്‍, ജമേദാര്‍ ഉസ്സന്‍, സബ് ഇന്‍സ്പെക്ടര്‍ രാമന്‍ മേനോന്‍ എന്നിവര്‍ക്ക് ഓരോന്നിന്റെയും ചുമതല. പോലീസുകാര്‍ക്കെല്ലാം റൈഫിളിനു പുറമേ ഓരോ പ്ലറ്റൂണിനും രണ്ടു വീതം ഹെവി മെഷീന്‍ ഗണ്ണുകളും നല്‍കി.
ഏതൊരു കടന്നാക്രമണത്തിനും ഉചിതസമയം പുലര്‍ച്ചെയാണ്. ശത്രുപക്ഷം ഉറക്കത്തിന്റെ ആലസ്യത്തിലായിരിയ്ക്കുമല്ലോ.
1946 ഡിസംബര്‍ 30
പുലര്‍ച്ചെ മൂന്നുമണി.
വഴികാട്ടികളോടൊപ്പം എം.എസ്.പി. കാവുമ്പായിക്കുന്നിലേയ്ക്കു നീങ്ങി. മൂന്നുസംഘവും കുന്നിനെ വലയം ചെയ്യത്തക്കരീതിയിലാണ് വിന്യസിയ്ക്കപ്പെട്ടത്. കാവല്‍ നിന്ന സെന്‍‌ട്രി സഖാക്കള്‍ പുലര്‍ച്ചെയായപ്പോള്‍ മയക്കത്തിലായിരുന്നു. അവരുടെ കണ്ണുവെട്ടിച്ച് പോലീസ് സംഘം വയലിലേയ്ക്കു മെല്ലെ നീങ്ങി, യാതൊരു ശബ്ദവും കേള്‍പ്പിയ്ക്കാതെ.
പ്രകാശം എത്തിനോക്കിയിട്ടില്ല. കുളിരില്‍ മുങ്ങിയ പുലര്‍കാലത്തെ മഞ്ഞുതുള്ളികള്‍ നനയ്ക്കുന്നുണ്ടായിരുന്നു. വയലിനു അതിരിട്ടൊഴുകുന്ന കൊച്ചു തോട്ടിലെ വെള്ളത്തിന്റെ കളകളശബ്ദം മാത്രം. ദൂരെയെങ്ങോ പട്ടികള്‍ കുരച്ചു. കാവുമ്പായിക്കുന്നില്‍ നിശബ്ദത തളംകെട്ടിനിന്നു.
ജമേദാര്‍ രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്ലാറ്റൂണ്‍ കുന്നിന്റെ ഏറ്റവും സമീപത്ത് വയലില്‍ എത്തി. അവിടെ മെഷീന്‍ ഗണ്ണുകള്‍ ഉറപ്പിച്ചു. അവയുടെ ബാരലുകള്‍ കുന്നിന്‍ മുകളിലേയ്ക്കു ചൂണ്ടി നിന്നു. പോലീസ് റൈഫിളുകളുമായി വയലില്‍ പതിഞ്ഞു കിടന്നു.
അപ്പോള്‍ മറ്റൊരു സംഘം വടക്കേക്കരയിലൂടെ നീങ്ങി വന്നു. അവിടെ ഒരു കടത്തിണ്ണയില്‍ കുറച്ചു പേര്‍ കിടന്നുറങ്ങുന്നുണ്ട്. അവരെ കണ്ടപാടെ ചാടിവീണു. തോക്കിന്റെ പാത്തിയ്ക്ക തലങ്ങും അടി. നിലവിളിച്ചുകൊണ്ട് ഞെട്ടിയെഴുനേറ്റ അവരുടെ കൈയും കാലും കെട്ടി. പിന്നെ അടുത്തുള്ള തെങ്ങിനോട് ചേര്‍ത്ത് വരിഞ്ഞു കെട്ടിയിട്ടു. കടയ്ക്കു സമീപമുള്ള വീടുകളിലേയ്ക്കും പോലീസ് പാഞ്ഞുകയറി. പുരുഷന്മാരെ പിടിച്ചുകൊണ്ടു വന്നു തെങ്ങില്‍ കെട്ടിയിട്ടു. വീണ്ടും ക്രൂരമര്‍ദ്ദനം തുടങ്ങി. അവര്‍ ഉച്ചത്തില്‍ നിലവിളിച്ചു...
കനത്ത നിശബ്ദതയെ കീറിത്തുളച്ച ആ നിലവിളികള്‍ കുന്നിന്‍ മുകളില്‍ എത്തി. ഉറക്കമില്ലാതെ കിടന്ന ചിലര്‍ അതു കേട്ടു. താഴെ നിന്നു കേട്ട നിലവിളികള്‍ എന്തിന്റെ സൂചനയാണെന്നവര്‍ക്കു മനസ്സിലായി. പോലീസ് എത്തിയിരിയ്ക്കുന്നു..
“ഇങ്ക്വിലാബ് സിന്ദാബാദ്. സാമ്രാജ്യത്തം തുലയട്ടെ..”
ഒരു സൈറണ്‍ പോലെ മുദ്രാവാക്യം വിളിയുയര്‍ന്നു. പെട്ടെന്ന് എല്ലാവരും ഞെട്ടിയെഴുനേറ്റു..
“സഖാക്കളെ, എം.എസ്.പി. എത്തിയിരിയ്ക്കുന്നു.. തയ്യാറെടുക്കൂ..”
ആ ആഹ്വാ‍നം കേട്ടതോടെ ഒരു യന്ത്രം പോലെ അവര്‍ ചലിച്ചു. തോക്കുകളും തെറ്റാലികളും വാരിക്കുന്തങ്ങളുമെടുത്ത് പോരാട്ടസജ്ജരായി.
കനത്ത നിശബ്ദത വ്യാപിച്ചു. ശ്വാസഗതി ഉയര്‍ന്നു. കൊടും തണുപ്പിലും നെറ്റിയില്‍ വിയര്‍പ്പു പൊന്തി. ഞരമ്പുകള്‍ വലിഞ്ഞുമുറുകി..
നേരിയ പ്രകാശത്തില്‍, വയലില്‍ പതുങ്ങിയിരിയ്ക്കുന്ന പോലീസിനെ നിഴല്‍ പോലെ കാണാം..

കുന്നിന്മുകളില്‍ നിന്നു മുദ്രാവാക്യവും അനക്കങ്ങളും കേട്ട ജമേദാര്‍ രാമകൃഷ്ണന്റെ പ്ലാറ്റൂണ്‍ ഉടന്‍ ആക്രമണസന്നദ്ധരായി. റൈഫിള്‍ നീട്ടി അവര്‍ ഓര്‍ഡറിനു കാതോര്‍ത്തു...
“മൂവ്...” ജമേദാര്‍ അലറി. ഉടന്‍ അവര്‍ കുന്നിന്‍ മുകള്‍ ലക്ഷ്യമാക്കി മുന്നോട്ടേയ്ക്ക് ഓടി.
“ഠേ......” കുന്നിന്മുകളില്‍ നിന്ന് ഒരു വെടി പൊട്ടി.
ഉന്നം തെറ്റിയില്ല, ജമേദാറിന്റെ വലതു ചുമലിനാണു വെടിയേറ്റത്. പോലീസ് തിരിഞ്ഞോടി. വയര്‍ലെസില്‍ നിന്നു മറ്റു പ്ലറ്റൂണുകള്‍ക്കു മെസേജെത്തി. “കൂടുതല്‍ ഫോഴ്സെത്തുക..”
മെസേജ് കിട്ടിയ ജമേദാര്‍ ഉസ്സന്‍, തെങ്ങില്‍ കെട്ടിയിട്ടവര്‍ക്കു കാവലേര്‍പ്പെടുത്തിയിട്ട് വയലിലേയ്ക്കു നീങ്ങി. രാമന്‍ മേനോന്റെ പ്ലറ്റൂണും വയലിലെത്തി. കൂടുതല്‍ പേരെത്തിയതോടെ അവര്‍ വീണ്ടും ആക്രമണത്തിനു തയ്യാറെടുത്തു. മെഷീന്‍ ഗണ്ണുകളെല്ലാം കുന്നിന്മുകളിലേയ്ക്ക് ലക്ഷ്യം വെച്ചു.
ആദ്യവെടിയ്ക്കു പ്രതികരണമുണ്ടാകാത്തതിനാല്‍ അടുത്ത നീക്കത്തിനു കാത്തിരിയ്ക്കുകയായിരുന്നു കുന്നിന്മുകളില്‍ സഖാക്കള്‍.
പെട്ടെന്ന് പടക്കം പൊട്ടുന്നതുപോലെ തുരുതുരെ മെഷീന്‍ ഗണ്ണുകള്‍ ശബ്ദിച്ചു. തേനീച്ചകളെ പോലെ ബുള്ളറ്റുകള്‍ മൂളിപ്പറന്നു. അടുത്തുള്ള മരക്കൊമ്പുകളെല്ലാം ചിന്നിച്ചിതറി. സഖാക്കള്‍ നിലം പതിഞ്ഞു കിടന്നു. നാടന്‍ തോക്കുകള്‍ ഇടവിട്ടു പൊട്ടിക്കൊണ്ടിരുന്നു, തെറ്റാലിയില്‍ നിന്നു കല്ലുകളും. എന്നാല്‍ അവയ്ക്കെത്താന്‍ പറ്റുന്ന പരിധിയ്ക്കപ്പുറമായിരുന്നു പോലീസിന്റെ പൊസിഷന്‍.
അല്പം കൂടി പ്രകാശമായിരിയ്ക്കുന്നു. താഴെ നില്‍ക്കുന്ന പോലീസിനെ കാണാനാവുന്നുണ്ട്. മെഷീന്‍ ഗണ്ണറെ ഉന്നം പിടിച്ച് തന്റെ നാടന്‍ തോക്കുമായി പുളുക്കൂല്‍ കുഞ്ഞിരാമന്‍ അല്പം മുന്നോട്ടു നീങ്ങി.
ഒരു മൂളല്‍. പാഞ്ഞുവന്ന ബുള്ളറ്റ് കുഞ്ഞിരാമന്റെ കഴുത്തിലൂടെ കടന്നുപോയി..
അതു കണ്ട പി. കുമാരന്‍ താഴേക്കു ചൂണ്ടി അലറി. “വെക്കെടാ വെടി അവനെ..”
നാടന്‍ തോക്കുകള്‍ ശബ്ദിച്ചെങ്കിലും കാര്യമൊന്നുമില്ലായിരുന്നു. മെഷീന്‍ ഗണ്ണില്‍ നിന്നു വന്ന അടുത്ത വെടി കുമാരന്റെ നെഞ്ചിലേയ്ക്ക്. ഒരു ഞരക്കത്തോടെ ആ സഖാവും വീണു.
അതോടെ കാര്യങ്ങള്‍ പിടിവിട്ടു. പല സഖാക്കളും ഭയചകിതരായി. യാതൊരു തയ്യാറെടുപ്പുമില്ലാതെ വെളുപ്പാന്‍ കാലത്ത് നേരിടേണ്ടി വന്ന ആക്രമണത്തില്‍ പലരും പതറിപ്പോയി. പിന്നില്‍ നിന്നവര്‍ ആയുധങ്ങളുപേക്ഷിച്ച് മറു വശത്തുകൂടെ ഓടാന്‍ തുടങ്ങി. സഖാക്കളുടെ പ്രതിരോധം ചിതറി. കുന്നിന്മുകളില്‍ നിന്നു വെടിശബ്ദം നിലച്ചതോടെ മെഷീന്‍ ഗണ്ണൂകളും തീതുപ്പല്‍ നിര്‍ത്തി.

“മൂവ്... ഒറ്റയൊരുത്തനേം വിടരുത്...” ജമേദാര്‍ ഉസ്സന്‍ വിളിച്ചു പറഞ്ഞു.
റൈഫിളുകളുമായി വേട്ടനായ്ക്കളെ പോലെ പോലീസ് കുതിച്ചു. മുകളിലേയ്ക്കു പാഞ്ഞുവരുന്ന പോലീസിനെ കണ്ടതോടെ അവശേഷിച്ച സഖാക്കള്‍ പ്രതിരോധിയ്ക്കാന്‍ ശ്രമിച്ചു. നാടന്‍ തോക്കുകളും തെറ്റാലികളും പ്രയോഗിച്ചു. റൈഫിളില്‍ നിന്നുള്ള വെടിയായിരുന്നു മറുപടി. രക്ഷയില്ലാതെ അവര്‍ പിന്തിരിയാന്‍ നിര്‍ബന്ധിതരായി. പിന്മാറുകയായിരുന്ന മഞ്ഞേരി ഗോവിന്ദന്റെ നടുവിനു വെടിയേറ്റു. നിലത്തുവീണ സഖാവിന്റെ തല തകര്‍ത്തു കൊണ്ട് അടുത്ത വെടി.

ആര്‍ത്തലച്ചു വന്ന എം.എസ്.പി. കുറച്ചുപേരെ പിടികൂടി. ബാക്കിയുള്ളവര്‍ പലവഴിയ്ക്കായി ചിതറി. വടക്കു വശത്തെ തോട് ചാടിക്കടന്ന് കാട്ടിലേയ്ക്കോടിയാല്‍ രക്ഷപ്പെടാം. പലരും ആ വഴിയ്ക്ക് ഓടാന്‍ തുടങ്ങി. ഓട്ടത്തിനിടയില്‍ വള്ളിയില്‍ കാല്‍ കുരുങ്ങി ആലോറമ്പന്‍ കൃഷ്ണന്‍ വീണുപോയി. പുറകേ പാഞ്ഞുവന്ന പോലീസില്‍ നിന്നു രക്ഷപെടാനായില്ല. അവര്‍ കൃഷ്ണനെ തൂക്കിയെടുത്ത് അടുത്തു കണ്ട കവുങ്ങിലേയ്ക്ക് ചേര്‍ത്തു നിര്‍ത്തി. മൂന്നുവെടി.. നെഞ്ച് തകര്‍ന്ന് ആ സഖാവും രക്തസാക്ഷിയായി. ഇതേസമയം കുന്നിന്റെ മറ്റൊരു ഭാഗത്തു നിന്നു പിടിച്ച തെങ്ങില്‍ അപ്പയെ വലിച്ചിഴച്ച് അങ്ങോട്ടെയ്ക്കു കൊണ്ടു വന്നു. വെടിയേറ്റു കിടക്കുന്ന അലോറമ്പന്റെ നെഞ്ചില്‍ നിന്നും അപ്പോഴും ചോരയൊഴുകുന്നുണ്ടായിരുന്നു. ആ ചോരയില്‍ ചവിട്ടി അപ്പയെയും കമുകിനോടു ചേര്‍ത്തു നിര്‍ത്തി.
“കണ്ടോടാ.. നായിന്റെ മോനെ കിടക്കുന്നത്..? നിന്നെയും കാച്ചുമെടാ..” ജമേദാര്‍ ഉസ്സന്‍ വികൃതമായി ചിരിച്ചു.
“തോക്കുണ്ടേല്‍ എടുത്തു വെടിവെക്കെടാ..”
അപ്പ അതേ പോലെ തിരിച്ചു പറഞ്ഞു. ഉസ്സന്‍ അരയില്‍ നിന്നു പിസ്റ്റള്‍ വലിച്ചൂരി. അപ്പയുടെ നെറ്റിയ്ക്കു നേരെ പിടിച്ച് കാഞ്ചി വലിച്ചു. ആലോറമ്പന്റെ സമീപത്തു തന്നെ അപ്പയും മരിച്ചു വീണു.
അവിടെ നിന്നും ഉസ്സനും സംഘവും നേരത്തെ കടയില്‍ നിന്നു പിടിച്ചു തെങ്ങില്‍ കെട്ടിയിട്ടവരുടെ അടുത്തേയ്ക്കു ചെന്നു. മര്‍ദ്ദനമേറ്റ് അവരെല്ലാം ജീവച്ഛവമായിരുന്നു. കുന്നിന്‍ മുകളില്‍ വെച്ചു പിടിച്ച ചിലരെയും അങ്ങോട്ടു കൊണ്ടുവന്നു. മൊത്തം പത്തുപേര്‍. എല്ലാവരെയും കടയുടെ മുറ്റത്ത് നിരത്തി നിര്‍ത്തി. റൈഫിളുകള്‍ അവരുടെ നെഞ്ചിനു നേരെ ഉന്നം പിടിച്ചു.
മരണം ഉറപ്പായ സഖാക്കളാരും പതറിയില്ല. പോരാളികള്‍ക്കൊത്ത ധീരതയോടെ അവര്‍ നെഞ്ചു വിരിച്ചു നിന്നു. അപ്പോഴാണ്, ക്യാമ്പില്‍ നിന്നും എം.എസ്.പി. മേധാവി അവിടെയെത്തിയത്.
“നോ.. വെടിവെക്കരുത്..” അയാള്‍ വിളിച്ചു പറഞ്ഞു. ഉസ്സനും സംഘവും തോക്കു താഴ്ത്തി. പത്തുപേരെയും വിലങ്ങു വച്ച് അവിടെയിരുത്തി. അല്പം അടുത്തുള്ള ആദിവാസികളെ വരുത്തി, വെടിയേറ്റു മരിച്ച അഞ്ചുപേരുടെയും ശരീരം അങ്ങോട്ടേയ്ക്കെടുപ്പിച്ചു. അവര്‍ തന്നെ കമുകുകള്‍ മുറിച്ച് മഞ്ചം ഉണ്ടാക്കി.

സമയം പത്തുമണിയോളമായി. മഞ്ചത്തിന്മേല്‍ ജഡങ്ങള്‍ കയറ്റി ആദിവാസികളെക്കൊണ്ട് പോലീസ് ക്യാമ്പിലേയേക്ക് ചുമപ്പിച്ചു. ഒപ്പം വെടിയേറ്റ് അര്‍ധപ്രാണനായ കൊളക്കാടന്‍ കുഞ്ഞമ്പുവിനേയും വിലങ്ങു വെച്ച പത്തു പേരെയും അങ്ങോട്ടേയ്ക്ക് വലിച്ചിഴച്ചു. ഈ സങ്കടകരമായ കാഴ്ചകണ്ട് വഴിവക്കില്‍ ചിലര്‍ നില്‍പ്പുണ്ടായിരുന്നു. അവരെയെല്ലാം പോലീസ് അടിച്ചോടിച്ചു. ഓടാതെ നിന്ന കുഞ്ഞമ്പുവിനെ പിടികൂടി വിലങ്ങിട്ടു ക്യാമ്പിലേയ്ക്കു കൊണ്ടുപോയി.
നായനാരുടെ വീട്ടിലെ ഒരു മുറിയാണ് ലോക്കപ്പ്. പിടിയിലായ പതിനൊന്നുപേരെയും അതിലിട്ടു പൂട്ടി. എല്ലാവരും ദാഹിച്ചുപൊരിയുകയാണ്. നിലത്തുകൂടി വലിച്ചിഴച്ചതിനാല്‍ മേലാകെ ഉരഞ്ഞു രക്തം ചാടുന്നു. അല്പ സമയം കഴിഞ്ഞ് വാതില്‍ തുറന്ന് കുറച്ച് പോലീസുകാര്‍ അകത്തുകയറി. തളര്‍ന്നു കിടക്കുകയായിരുന്ന അവരെ ക്രൂരമായി തല്ലിച്ചതച്ചു. നിലവിളിയ്ക്കാന്‍ പോലും അശക്തരായി അവര്‍ അതേറ്റു വാങ്ങി.
ഉച്ചകഴിഞ്ഞതോടെ മരിച്ചവരുടെ ശരീരങ്ങള്‍ പായില്‍ പൊതിഞ്ഞ് വാനില്‍ കയറ്റി. പിടിയിലായവരെ മറ്റൊരു ജീപ്പില്‍ കുത്തിത്തിരുകിയിട്ടും പത്തുപേര്‍ക്കെ കയറാനായുള്ളു. ബാക്കി വന്ന സാദിരിക്കയെ വാനില്‍ ജഡങ്ങളോടൊപ്പം കയറ്റി. പച്ചച്ചോരയുടെ ഗന്ധമടിയ്ക്കുന്ന ആ വാനില്‍ വിങ്ങലോടെ അയാളിരുന്നു. തന്നോടൊപ്പം വന്ന രണ്ടുസഖാക്കള്‍ - പി.കുമാരനും ആലോറമ്പന്‍ കൃഷ്ണനുമാണ് പായില്‍ പൊതിഞ്ഞ് ഈ കിടക്കുന്നത്. എല്ലാ കാര്യങ്ങള്‍ക്കും തങ്ങള്‍ ഒന്നിച്ചായിരുന്നു. സംഘം പ്രവര്‍ത്തനങ്ങളും വാളണ്ടിയര്‍ പരിശീലനങ്ങളുമെല്ലാം ഒന്നിച്ച്. കുമാരന്റെ അമ്മയ്ക്ക്, സ്വന്തം മകനെ പോലെയായിരുന്നു താനും... ഇവരോടൊപ്പം മരിച്ചിരുന്നെങ്കില്‍‍..
സാദിരിക്ക പൊട്ടിക്കരഞ്ഞു.
ആ മരണ വണ്ടി ഇരിക്കൂര്‍ റവന്യൂ ഇന്‍സ്പെക്ടറുടെ ഓഫീസിലേയ്ക്കു പോയി...
(ഒരു സഖാവിന്റെ വിപ്ല്വാന്വേഷണങ്ങള്‍ - അധ്യായം 19)

Tuesday 2 October 2012

“ഒരു സഖാവിന്റെ വിപ്ലവാന്വേഷണങ്ങള്‍”: രണ്ട് നിരീക്ഷണങ്ങള്‍.

2012 ഓഗസ്റ്റ് 18 -നു പ്രകാശനം ചെയ്തശേഷം “ഒരു സഖാവിന്റെ വിപ്ലവാന്വേഷണങ്ങള്‍” നോവലിനു വായനക്കാരില്‍ നിന്നും ലഭിച്ച രണ്ടു പ്രതികരണങ്ങള്‍ ഇവിടെ പോസ്റ്റു ചെയ്യുന്നു. 


ഒരു സഖാവിന്റെ കഥകള്‍ വായിച്ചപ്പോള്‍..
പേര് : എബിന്‍ ജോണ്‍ .
വയസ് : 22

ഞാന്‍ ഒരു പാര്ട്ടിക്കാരനല്ല , ഇത് വരെ വോട്ടു ചെയ്തിട്ടുമില്ല . വീട്ടുകാര്‍ കോണ്‍ഗ്രസ്സ്കാര്‍ ആയതു കൊണ്ട് ഒരു 2 കൊല്ലം മുന്‍പേ വോട്ടു ചെയ്തിരുന്നെങ്കില്‍ അവര്‍ക്ക് തന്നെ കുത്തിയേനെ പക്ഷെ ഇപ്പൊ ചെയ്യില്ല കാരണം നമ്മുടെ നാറിയ UPA തന്നെ , കമ്മ്യൂണിസ്റ്റ്‌കാര്‍ക്ക് വോട്ടു ചെയ്യുമോ ? ഇല്ല കാരണം തലപ്പത് ഇരിക്കുന്നവര്‍ വളരെ നല്ല ആള്‍ക്കാര്‍ ആണെന്ന് മനസിലായി അത്ര തന്നെ. പിന്നെ ആര്‍ക്കു ചെയ്യും എന്ന് ചോദിച്ചാല്‍ BJP എന്ന് പറയും, അവരും ഒന്ന് വരട്ടെ എന്താകുമാന്നു നോക്കാല്ലോ.
ബിജു കുമാര്‍ ആലക്കോട് എന്റെ അയല്‍ക്കാരനാണ് , ഞാന്‍ ഒരു പ്രാവശ്യം കണ്ടിട്ടും ഉണ്ട് , പക്ഷെ അഭിമാനിക്കാനുള്ള വക അതല്ല , അദ്ദേഹം 2 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് ഒട്ടകമായും അടായും മനുഷ്യനായും പിന്നെ ഒരു സഖാവിന്റെ വിപപ്ലവാന്വേഷണങ്ങള്‍ .
ഏതോ രണ്ടു കമ്മ്യൂണിസ്റ്റ്‌ മലയാളം പടം കണ്ടിട്ടുണ്ട് എന്നതല്ലാതെ എനിക്ക് കമ്മ്യൂണിസവും ആയി യാതൊരു ബന്ധവുമില്ല, അത് കൊണ്ട് തന്നെയാണ് ഈ പുസ്തകം വായിക്കണമെന്ന് തോന്നിയതും ഓര്‍ഡര്‍ ചെയ്തതും , ഞാന്‍ ഒരു നിരൂപകനോന്നും അല്ല , പക്ഷെ വായിച്ചു കഴിഞ്ഞപ്പോള്‍ അത് കൊണ്ട് എനിക്ക് എന്ത് മാറ്റം വന്നു എന്നുള്ളത് മറ്റുള്ളവരോട് പറയണം എന്ന് തോന്നി അങ്ങനെയാണ് ഈ എഴുത്തിന്റെ പിറവി.
ബുക്ക്‌ കയ്യില്‍ കിട്ടിയപ്പോള്‍ ഉച്ച കഴിഞ്ഞു ഓഫീസില്‍ നല്ല തിരക്ക് ഇടയ്ക്ക് ഒന്ന് തുറന്നു നോക്കി വല്ല്യ സാഹിത്യം ഒന്നും ഇല്ല എന്നുറപ്പ് വരുത്തി , സത്യം പറയണമല്ലോ ആലക്കോട് എന്ന് ബുക്കില്‍ കണ്ടപ്പോള്‍ ഒരു കുളിര്. എഴുത്തുകാര്‍ നമ്മുടെ നാട്ടിലും ഉള്ളതിന്റെ ഒരു അഭിമാനം .176 പേജുകള്‍ ഒരു 5 ദിവസത്തിനുള്ളില്‍ വായിച്ചു തീര്‍ക്കാം എന്നാ വിചാരത്തോടെ വായന തുടങ്ങി . ഞാന്‍ വായിക്കുന്ന കാണുന്ന എല്ലാര്ക്കും അത്ഭുതം , അതിലേറെ എല്ലാവരും ചോദിക്കുന്നു are you a കമ്മ്യൂണിസ്റ്റ്‌? അല്ല എന്ന് പറഞ്ഞു ബുക്ക്‌ മടക്കി വച്ച് പണിയിലേക്ക്‌ തിരിഞ്ഞു , പക്ഷെ ഒരു ഭയങ്കര മടി പയ്യെ വീണ്ടും വായന തുടങ്ങി. ഒരു വിപ്പ്ലവകാരനാണ് എന്ന ഉറച്ച വിശ്വാസത്തോടെ ഉള്ള വരികള്‍ ഒരു പഴയ കാലത്തിലേക്കുള്ള മടങ്ങി പോക്ക് പോലെ ആണ് തോന്നിയത്.
. ഒരു ചരിത്ര പുസ്തകം പ്രതീക്ഷിച്ചു നിന്ന ഞാന്‍ കണ്ടത് പച്ചയായ അനുഭവങ്ങള്‍ , അഭിപ്പ്രയങ്ങള്‍ , ഒരു യവ്വനതിന്റെ ചോരത്തിളപ്പ്. ഞാനിതു വരെയും കേട്ടിട്ടില്ലാത്ത കേള്‍ക്കാന്‍ ഒരു സാധ്യതയുമില്ലാത്ത പേരുകള്‍, സ്ഥലങ്ങള്‍ , കഥകള്‍ . ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവി ആരാകണം ആരാകരുത് എന്ന് എനിക്ക് ആരോ പറഞ്ഞു തരുന്ന പോലെ തോന്നി. ഇതിനിടയില്‍ ഞാന്‍ വീട്ടിലെത്തിയിരുന്നു , ഭക്ഷണം കഴിച്ചു വീണ്ടും വായനയിലേക്ക് .

എന്നെപ്പോലെയുള്ള ഒരു പുതു തലമുറക്കാരനാണ് വിശ്വസിക്കാന്‍ ഏറെ പ്രയാസമുള്ള , ജന്മിതതിന്റെയും , കുടിയാന്മാരെയും കുറിച്ചുള്ള കഥകള്‍ . ഈ മൊത്തം പുസ്തകം വായിച്ചതില്‍ നിന്നും വിശ്വസിക്കാന്‍ പറ്റുന്ന ഒരേയൊരു കഥാപാത്രമേ ഉള്ളു അത് രമേശനാണ് , കാരണം ഇന്ന് ഞാന്‍ കാണുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെല്ലാം പല തരത്തില്‍ രമേശന്മാരാണ്.
കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം എങ്ങനെ വളര്‍ന്നു പന്തലിച്ചു എന്ന് അറിയില്ലാത്ത ഏതൊരാളും വായിക്കേണ്ട ഒരു പുസ്തകമായിട്ടാണ് എനിക്ക് "ഒരു സഖാവിന്റെ വിപ്പ്ലവാന്വേഷണങ്ങള്‍""` " തോന്നിയത് .
മൊറാഴ ദിനം എന്തിനാണ് എന്ന അറിയാത്ത എത്രയോ കമ്മ്യുണിസ്റ്കാരെ എനിക്കറിയാം, ഒരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അനുഭാവി ആകണമെങ്കില്‍ കടക്കേണ്ട കടമ്പകള്‍ വായിച്ചു മനസിലാക്കിയപ്പോള്‍ , 2 രൂപയ്ക്ക് SFI കൂപ്പണ്‍ വില്‍ക്കാന്‍ സ്കൂളില്‍ വന്നിരുന്ന കുട്ടി സഖാക്കന്മാരെ ഞാനോര്‍ത്തു പോയി.

കമ്മ്യുണിസ്റ്കാരെ കളിയാക്കുമ്പോള്‍ എന്തിനു ബിജുവേട്ടന്‍ ഇങ്ങനെ സപ്പോര്‍ട്ട് ചെയ്യുന്നത് എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് , കുറെ മനുഷ്യത്തമില്ലാത്ത ആള്‍ക്കാര്‍ ഭരിക്കുന്ന ഒരു പാര്‍ടിക്ക് വേണ്ടി എന്തിനു ഇങ്ങനെ സംസാരിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട് , പക്ഷെ അതിന്റെയെല്ലാം ഉത്തരം എനിക്ക് ഈ ഒരു പുസ്തകത്തിലൂടെ മനസിലായി. കമ്മ്യുണിസത്തെക്കുറിച്ചുള്ള എന്റെ ധാരണകള്‍ പലതും മാറ്റാന്‍ ഈ ഒരു വായനയെക്കൊണ്ട് സാധിച്ചു എന്നുള്ളത് മറ്റൊരു കാര്യം. ഇതില്‍ കുറച്ചു ഭാഗങ്ങള്‍ എനിക്ക് ദഹിക്കാതെ പോയിട്ടുണ്ട് പ്രത്യേകിച്ചും കഥയുടെ ഒരു മൂഡില്‍ നിന്ന് പെട്ടെന്ന് ഒരു സ്വപ്നത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോള്‍ എന്തോ വായിച്ചു തീര്‍ക്കാതെ പോയത് പോലെ പക്ഷെ അതൊന്നും എന്റെ വായനയ്ക്കൊരു തടസ്സമായില്ല. 4 ദിവസം കൊണ്ട് വായിച്ചു തീര്‍ക്കാമെന്ന് കരുതിയ ഞാന്‍ 4 മണിക്കൂര്‍ കൊണ്ട് വായിച്ചു തീര്‍ത്തു കിടന്നപ്പോള്‍ സമയം വെളുപ്പിനെ 2 : 30 .

എന്നെ മനസ്സിനെ ആഴത്തില്‍ താഴ്ത്തി എന്നൊന്നും ഞാന്‍ പറയുന്നില്ല പക്ഷെ interesting and unbelievable അതാണ് എനിക്ക് പറയാനുള്ളത്. ഒരു പക്ഷെ ഞാന്‍ ആയിരുന്നു എങ്കില്‍ ഞാനും ഇത് പോലെ തന്നെ ആയിപ്പോകുമായിരുന്നോ എന്നൊരു സംശയം. സഖാവ് എന്ന പദത്തിനു പുറകിലുള്ള ആദരവ് എന്താണെന്നു എനിക്ക് ഇപ്പോള്‍ വ്യക്തം.

ഈ പുസ്തകം വായിച്ചിട്ട് ഞാനൊരു കമ്മ്യുണിസ്റ്റ് അനുഭാവിയകുമോ ? ഒരിക്കലുമില്ല . ഞാന്‍ ഇപ്പോഴും ഇങ്ങനെ തന്നെയായിര്‍ക്കും , പിന്നെ എന്ത് മാറ്റമാണ് എനിക്കുണ്ടായതെന്നു ചോദിച്ചാല്‍ ബഹുമാനം , എല്ലാവരൂടുമില്ല പക്ഷെ ചില എനിക്കറിയാവുന്ന സഖാക്കളോട് അത്ര തന്നെ . ഞാന്‍ ഇത് വായിച്ചിട്ട് ഇടതു പക്ഷക്കാര്‍ക്ക് വോട്ടു ചെയ്യുമോ എന്ന് ചോദിച്ചാല്‍ ഉത്തരം ഇല്ല എന്ന് തന്നെ . കാരണം ഞാന്‍ ചെയ്യുന്ന വോട്ടിനു പ്രതീക്ഷിക്കുന്ന ഫലം ഒന്നും ഉണ്ടാവില്ല എന്ന് ഈ പുസ്തകം തന്നെ എന്നോട് പറയുന്നുണ്ട് , സഹകരണ ബാങ്കിലെ വോട്ടെടുപ്പ് തന്നെ വലിയ ഒരു ഉദാഹരണം.
ഞാന്‍ ജീവിക്കുന്നതിനു മുന്‍പും ഒരു ജീവിതം ഉണ്ടായിരുന്നുവെന്നും , അതിനു ചോരയുടെ ചുവപ്പും മണവും ഉണ്ടായിരുന്നു എന്ന് മനസിലാക്കി തന്നതിന് ബിജുവേട്ടാണ് നന്ദി.
ഒരു സംശയം ബാക്കി ,ചുവപ്പ് കൊടിയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം , അതില്‍ നക്ഷത്രത്തിന് എന്താണ് പ്രാധാന്യം ? ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ഒന്ന് പറഞ്ഞു തരണേ. :)
ഈ എഴുത്തിലൂടെ ഞാന്‍ ആരെയും വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല , അത് ചെയ്യുകയുമില്ല , അങ്ങനെ ആര്‍ക്കെങ്കിലും തോന്നിയാല്‍ മാപ്പ്.
പറയണം എന്ന് കരുതിയ എന്തൊക്കെയോ വിട്ടു പോയത് പോലെ തോന്നുന്നു , പറ്റിയെങ്കില്‍ , താത്പര്യമുണ്ടെങ്കില്‍ ഈ പുസ്തകം വാങ്ങണം , വായിക്കണം . എന്ത് കൊണ്ടാണ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ വേരുകള്‍ ഇത്ര ആഴത്തില്‍ കേരളത്തില്‍ പതിഞ്ഞു എന്ന് എനിക്ക് മനസിലാക്കി തന്നത് ഈ പുസ്തകമാണ് . അത് നിങ്ങള്‍ക്കും മനസിലാക്കി തരാന്‍ ഇതിനു കഴിയും എന്നെനിക്കു ഉറപ്പുണ്ട്.

To the author : ഈ പുസ്തകം വായിച്ചതിനു ശേഷമാണ് എന്നോട് കാണാന്‍ പറഞ്ഞിരുന്നത് എങ്കില്‍ ഒരു പക്ഷെ ഞാന്‍ അത്ര നേരത്തെ നിങ്ങളെ വിട്ടയക്കില്ലയിരുന്നു. കാരണം എന്തൊക്കെയോ ഇനിയും പറയാന്‍ ബാക്കി ഉള്ള പോലെ ഒരു തോന്നല്‍ . ഈ പുസ്തകം മുഴുവനാക്കാന്‍ തിടുക്കപ്പെട്ടത്‌ പോലെയാണ് അവസാനം , പെട്ടെന്ന് എഴുത്ത് നിര്‍ത്തിയത് പോലെ , പറ്റുമെങ്കില്‍ ഒരു രണ്ടാം ഭാഗം എഴുതണം ഈ പുസ്തകത്തിന്റെ അവസാനം മുതല്‍ , ഈ പുസ്തകം എഴുതാന്‍ തിരുമാനം എടുത്ത നിമിഷം വരെയുള്ള ജീവിതം, അതും കൂടി അറിയണമെന്ന ആഗ്രഹം എനിക്കുണ്ട് , ചിലപ്പോള്‍ പലര്ക്കുമുണ്ടാകാം.
Posted by Ebin at 10:15 PM

ശ്രീ. അഭയ് ജയപാലന്‍ ഫേസ്ബുക്കില്‍ എഴുതിയ നോട്ട്.

ശ്രീ ബിജുകുമാര്‍ (Biju Kumar) ആലക്കോടിന്‍റെ "ഒരു സഖാവിന്‍റെ വിപ്ലവാന്വേഷണങ്ങള്‍" എന്ന പുസ്തകം വായിച്ചു. പുസ്തകത്തെ കുറിച്ച് എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ (എന്‍റെ മാത്രം അഭിപ്രായങ്ങള്‍) പറയാം.

ഈ പുസ്തകരചനക്ക് പിന്നിലെ ഹോം വര്‍ക്ക്‌ അങ്ങേയറ്റം അഭിനന്ദനം അര്‍ഹിക്കുന്നു. പ്രത്യേകിച്ചും, ചരിത്രത്തെ അതര്‍ഹിക്കുന്ന ബഹുമാനത്തോടെ പക്വമായ രീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ട് എന്ന് തന്നെയാണ് എനിക്ക് അനുഭവപ്പെട്ടത്. എഴുത്തുകാരന് പാര്‍ട്ടിയോടും ചരിത്രം മറന്നുപോയ ധീരനായകന്മാരോടും ഉള്ള അനുഭാവത്തിന്‍റെ, ആരാധനയുടെ തീവ്രത കൊണ്ടാവും, ചിലപ്പോഴെല്ലാം കഥനം നോവലിന്‍റെ വഴിവിട്ടു, നോവല്‍ പറയുന്ന കാര്യങ്ങളില്‍ അങ്ങേയറ്റം അഭിമാനിക്കുന്ന ഒരാളുടെ ചരിത്ര വിവരണം എന്ന രീതിയിലേക്ക് വഴുതിപ്പോകാന്‍ ഉള്ള പ്രവണത കാണിച്ചെങ്കിലും, മുഷിപ്പിക്കാതെ ആ ഘട്ടങ്ങള്‍ മറികടക്കാന്‍ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്.

മനശാസ്ത്രപരമായ ഒരു കഥനശൈലി ഇത്തരം ഒരു വിഷയത്തില്‍ കൈയടക്കത്തോടെ പ്രയോഗിച്ചതിലും എഴുത്തുകാരന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. എങ്കിലും ഇടയ്ക്കെവിടെയോ വര്‍ത്തമാനത്തില്‍ നിന്നും ഭൂതകാലത്തേക്ക് പോകുന്നതില്‍, ആ ഒരു ശൈലി കൊണ്ട് ഉദ്ദേശിക്കുന്ന സുഖം കിട്ടാതെ പോയി എന്ന് തോന്നി. രാഷ്ട്രീയം സ്ഥിരമായ നയങ്ങളുടെ പ്രയോഗം അല്ല എന്നിരിക്കെ, ചരിത്രത്തിനു സമാന്തരമായി നോവല്‍ കാണിച്ചു കൊണ്ട് വന്ന വര്‍ത്തമാന കാഴ്ചകള്‍, ഒരു സിനിമയുടെ ക്ലൈമാക്സ് പോലെ വികാരപ്രക്ഷുബ്ധമായ രീതിയില്‍ അവസാനിച്ചുവെങ്കിലും, അതുവരെ എഴുത്തുകാരന്‍ പരിചയപ്പെടുത്തിയ വസ്തുതകള്‍ മനസ്സിലുള്ള വായനക്കാരന് സന്തോഷിക്കാനാവില്ല. കാരണം സഖാവിന്റെ ധാര്‍മ്മിക രോഷം നിറഞ്ഞ പ്രസംഗം പ്രസ്ഥാനത്തെ ഏതെങ്കിലും രീതിയില്‍ സ്വാധീനിക്കും എന്ന് ഉറപ്പിക്കാനാവുകയില്ല. ഗോപിയേട്ടന്റെ (സഖാവ് ഗോപി എന്ന് പറയുന്നത് ഒരു അകല്‍ച്ച സൃഷ്ടിക്കുന്നു.) സാന്നിധ്യം നേരിട്ട് അനുഭവിച്ചു. അനുഭവങ്ങളില്‍ സമാനസ്വഭാവമുള്ള ആളുകള്‍ ഉള്ളത് കൊണ്ടാവും.

ശാസ്ത്രത്തിലും അതിന്റെ പ്രയോഗങ്ങളിലും ഉള്ള വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിച്ചതോടൊപ്പം, ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് അനുഭാവം ഉള്ളവര്‍ക്ക് തോന്നാവുന്ന സാമാന്യ സംശയങ്ങളെ അവയുടെ പ്രായോഗികതയുടെ തലം ചൂണ്ടിക്കാട്ടി വിശദീകരിച്ചതും ഭംഗിയായി. മൊറാഴയും കാവുമ്പായിയും ഒക്കെ നേരിട്ട് കണ്ട പ്രതീതിയായിരുന്നു. സഖാവ് അറക്കല്‍, രൈരു നമ്പ്യാര്‍, തളിയന്‍, വിഷ്ണു ഭാരതീയന്‍ മുതല്‍ ഇങ്ങേയറ്റം ചടയന്‍ ഗോവിന്ദന്‍ വരെയുള്ളവരെ കുറഞ്ഞ സമയം കൊണ്ട് മറന്നു പോകാത്ത വിധം പരിചയപ്പെടുത്തുന്നതില്‍ എഴുത്തുകാരന്‍ വിജയിച്ചു. മാനുഷിക ബന്ധങ്ങളുടെ ആഴവും അര്‍ത്ഥവും വലിയ ചോദ്യങ്ങളായി മുന്നില്‍ നിരന്നു. ഭാര്യമാരുടെ കഥാപാത്രങ്ങള്‍ വേദനയുണ്ടാക്കി, പ്രത്യേകിച്ചും ജാനകി. പിന്നെ, പ്രസവത്തില്‍ മരിച്ചു പോയ ഇരട്ടക്കുട്ടികള്‍, അവിടെ വന്നു കയറിയ ഭര്‍ത്താവിനു നേരെ ഭാര്യ നോക്കിയ നോട്ടം അങ്ങനെ ഹൃദയത്തില്‍ തൊട്ട നിരവധി മുഹൂര്‍ത്തങ്ങള്‍.

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കുമ്പോഴും, പാര്‍ട്ടിയുടെ നയത്തെ ബഹുമാനിക്കുന്ന ഗോപിയേട്ടനെ പോലെയുള്ളവരുടെ സാന്നിധ്യം ആണ് ഇന്നും പാര്‍ട്ടിയുടെ നന്മ എന്ന് ഏതു വായനക്കാരനും തോന്നും. പാര്‍ട്ടി എന്നാല്‍ ജനങ്ങള്‍ ആണ്. ജനങ്ങള്‍ പ്രകൃതിയുടെ ഭാഗമാണ്. മുത്തപ്പന്‍, പ്രകൃതിയുടെ നമുക്ക് തൊട്ടറിയാന്‍ ആവാത്ത നന്മകളുടെ പ്രതീകമാണ്. ഏതൊക്കെ പാതകളിലൂടെ പോയാലും എത്തിച്ചേരുന്ന നന്മ ഒന്ന് തന്നെയെന്നത് സത്യമായിരിക്കുമ്പോള്‍, മുത്തപ്പന്‍ എന്ന ബിംബത്തെ (കഥയില്‍) വസ്തുതകളില്‍ നിന്നും ഒഴിവാക്കാതിരുന്നതും ഭംഗിയായി.

എങ്കിലും, വെറും ക്ലീഷേ ആയിപ്പോയ ഒരു (വര്‍ത്തമാനകാല) പ്രണയം അവതരിപ്പിക്കാന്‍ നോവലിസ്റ്റ് നടത്തിയ ശ്രമങ്ങള്‍ ഒരല്‍പം അരോചകമായി അനുഭവപ്പെട്ടു. എന്റെ അഭിപ്രായത്തില്‍ നോവലിന്റെ ഗതിയില്‍ തീര്‍ത്തും അനാവശ്യമായ ഒരു ഘടകം ആയിപ്പോയെന്ന് തോന്നി. ആ പെണ്‍കുട്ടിയുടെ സാന്നിധ്യം പോലും അവതരിപ്പിക്കാതെ, ആ പ്രണയം പറയാമായിരുന്നു എന്ന് തോന്നി. ഇനി പറഞ്ഞില്ലെങ്കിലും, അത് നോവലിനെ ഒരു തരത്തിലും ബാധിക്കുന്നേയില്ല. പ്രത്യേകിച്ചും വര്‍ത്തമാനകാല ദൃശ്യങ്ങളുടെ നോവലിലെ പരിസമാപ്തി കൂടി കണക്കിലെടുക്കുമ്പോള്‍.

ബൃഹത്തായ ചരിത്രത്തെ, ഒരു ജനതയുടെ പോരാട്ടങ്ങളെ, ഒരു നോവലിന്റെ വിഷയമാക്കാന്‍ തോന്നിപ്പിച്ച പ്രേരണയ്ക്ക് നന്ദി. തുടര്‍ന്നും നല്ല രചനകള്‍ നടത്താന്‍ ഉള്ള സൌകര്യവും സാഹചര്യവും നന്മയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

Saturday 25 August 2012

"ഒരു സഖാവിന്റെ വിപ്ലവാന്വേഷണങ്ങള്‍”. പ്രകാശനം.

"ഒരു സഖാവിന്റെ വിപ്ലവാന്വേഷണങ്ങള്‍”  നോവല്‍ പ്രകാശനം, 18-08-2012 നു കണ്ണൂരില്‍ വെച്ചു നടന്നു. പാടിക്കുന്നിലെ പഴയകാല വിപ്ലവകാരി സ: പോതോടി രാഘവന്‍ മാസ്റ്റര്‍ക്ക് ഒരു കോപ്പി നല്‍കി  സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സ: എം.വി.ഗോവിന്ദനാണ് പ്രകാശനം  ചെയ്തത്. ആ നിമിഷങ്ങളിലേയ്ക്ക്.
 
 
എം.വി.ഗോവിന്ദന്‍ മാസ്റ്ററും കെ.പി. കുഞ്ഞികൃഷ്ണനും
ജയറാം അറാക്കല്‍
ഡോ.കെ.മോഹന്‍ ദാസ്
കെ.പി.കുഞ്ഞികൃഷ്ണന്‍
ശാന്താ കാവുമ്പായി
ശാന്ത കാവുമ്പായി
വേദി
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ സംസാരിയ്ക്കുന്നു

എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ സംസാരിയ്ക്കുന്നു

പ്രകാശനം

നന്ദി പ്രകാശനം: മിനി ബിജുകുമാര്‍

Saturday 28 July 2012

പേജറും ഞാനും..

ശ്വാസോച്ഛ്വാസം കഴിഞ്ഞാല്‍ മനുഷ്യര്‍ ഏറ്റവും അത്യാവശ്യമായിക്കാണുന്നത് സംസാരത്തെയാണ്. ഒരു നേരം ഭക്ഷണമോ വെള്ളമോ കിട്ടിയില്ലെങ്കിലും സഹിയ്ക്കാം, എന്നാല്‍ ആരോടെങ്കിലുമൊക്കെ മിണ്ടാതിരിയ്ക്കുന്ന കാര്യം ചിന്തിയ്ക്കാന്‍ പറ്റുമോ? ആരും അടുത്തില്ലെങ്കില്‍ അകലെയുള്ളവരോടു സംസാരിയ്ക്കണം. മനുഷ്യന്റെ സഹജമായ ഗുണവിശേഷമാണ്, സന്തോഷമുള്ളതോ സങ്കടമുള്ളതോ ആയ എന്തെങ്കിലുമൊക്കെ സംഭവിച്ചാല്‍ അടുപ്പമുള്ളവരോട് അതേ പറ്റി രണ്ടുവാക്കു പറയണമെന്ന്. ഈ സ്വഭാവമാണ് ടെണിഫോണിന്റെയും, മൊബൈലിന്റെയും, ചാറ്റിന്റെയും, ഫേസ്ബുക്കിന്റെയുമൊക്കെ വിജയരഹസ്യം.

പ്രായത്തിന്റെ കാര്യത്തില്‍ മുതുമുത്തച്ഛനാണു നമ്മുടെ സാദാ ലാന്‍ഡ് ഫോണ്‍. 1870 കളില്‍ അലക്സാണ്ടര്‍ ഗ്രഹാംബെല്‍ കണ്ടുപിടിച്ച ആ അപ്പൂപ്പന്‍ ഇപ്പോഴും ഇവിടെയൊക്കെ ജീവിച്ചിരിപ്പുണ്ട്. 1973 -ല്‍ മോട്ടോറോള കമ്പനിയിലെ മാര്‍ട്ടിന്‍ കൂപ്പര്‍ അവതരിപ്പിച്ച മൊബൈല്‍ ഫോണ്‍ പിന്നീട് ലോകം കീഴടക്കുന്ന കാഴ്ചയാണു കണ്ടത്. ഇപ്പോള്‍ കക്ഷിയാണ് സൂപ്പര്‍ ഡ്യൂപ്പര്‍ മെഗാസ്റ്റാര്‍..! സാദാ ലാന്‍ഡ് ഫോണില്‍ നിന്നും മൊബൈല്‍ ഫോണിലേയ്ക്കുള്ള നമ്മുടെ നാട്ടിലെ കുടിയേറ്റം നടക്കുന്നത് ഏതാണ്ട് 1990 കളുടെ മധ്യഭാഗത്തോടെയാണ്. അക്കാലത്തെ വിശേഷങ്ങള്‍ കേട്ടാല്‍ പലരും ഇന്നു അമ്പരന്നു പോകും.

അന്ന് ഈയുള്ളവന്‍ സ്വന്തം നാട്ടില്‍ ചില തട്ടുമുട്ടു പരിപാടികളുമായി നടക്കുന്നു. ആദ്യമായി കണ്ട മൊബൈല്‍ ഫോണിനു ഏകദേശം അരക്കിലോ ഭാരമുണ്ടായിരുന്നു. എറിക്സന്‍ എന്നു പേര്. കലമാനിന്റേതു പോലുള്ള നീണ്ട കൊമ്പ്, ആവശ്യാനുസരണം നീട്ടാം. അന്നു മൊബൈല്‍ ടവര്‍ ഉള്ളത് കണ്ണൂര്. അവിടെ നിന്നും 20 കിലോമീറ്ററോളം ഇപ്പുറത്ത് തളിപ്പറമ്പില്‍ ഒരു റിപ്പീറ്ററുണ്ട്.
അവിടെ നിന്നും 23 കിലോമീറ്റര്‍ അകലെ ആലക്കോട് സിഗ്നല്‍ കിട്ടണമെങ്കില്‍ ഒന്നുകില്‍ മലമുകളില്‍ കയറണം, അല്ലെങ്കില്‍ മൂന്നുനിലകെട്ടിടത്തിന്റെ മുകളില്‍ കയറണം. ഈ സാധനവും താങ്ങിയെടുത്ത് കെട്ടിടത്തിനു മുകളില്‍ പോയി നിന്ന്, മിനുട്ടിനു 10 രൂപാ നിരക്കില്‍ അന്നു ഫോണ്‍ വിളിയ്ക്കുന്ന ചിലരുണ്ടായിരുന്നു. (അരിയ്ക്ക്  വില കിലോയ്ക്ക് 6 രൂപ).
പിന്നെ പിന്നെ മൊബൈലിന്റെ തൂക്കം കുറഞ്ഞു തുടങ്ങി. ആയിടെ ഒരു ഗല്‍ഫുകാരന്‍ കൊണ്ടുവന്ന മൊബൈലിനു കാല്‍ക്കിലോയില്‍ താഴെ മാത്രമേ ഭാരമുണ്ടായിരുന്നുള്ളു. 36,000 രൂപയ്ക്കു വേണമെങ്കില്‍ അതെനിയ്ക്കു തരാമെന്നയാള്‍ പറഞ്ഞു..! (അരയേക്കര്‍ സ്ഥലം കിട്ടാന്‍ ഈ കാശുമതി).

ഈയൊരു ഘട്ടത്തിലാണു പുതിയൊരു സാധനം അവതാരമെടുത്തത്. “പേജര്‍” (Pager) അഥവാ “ബീപ്പര്“‍. ഒരു മുഴുത്ത തീപ്പെട്ടിക്കൂടിന്റെ വലുപ്പം. വെയിറ്റ് കുറവ്. പണ്ടത്തെ മൊബലിന്റേതു പോലുള്ള സ്ക്രീന്‍. അക്കാലത്തെ ചിലപത്രാസുകാര്‍ പേജറിനെ അരയില്‍ കെട്ടിയിട്ടു കൊണ്ടു നടന്നു. ഇന്നത്തെ SMS ന്റെ പരിപാടിയാണ് പേജര്‍ നിര്‍വഹിയ്ക്കുന്നത്. ബീപ് ബീപ് എന്നു കേട്ടാല്‍ എടുത്തു ഞെക്കി നോക്കിയാല്‍ ഒരു വരി മെസേജ് കാണാം. ഇതില്‍ കൂടി ഒരു മെസേജ് അയയ്ക്കണമെങ്കില്‍ ചില്ലറ പങ്കപ്പാടൊന്നും പോരാ.  സര്‍വീസ് പ്രൊവൈഡറുടെ (BPL or Escotel) ഫോണിലെയ്ക്കു വിളിച്ച് അയയ്ക്കാനുള്ള മെസേജ് പറഞ്ഞുകൊടുക്കണം, ഒപ്പം കിട്ടേണ്ട പേജര്‍ നമ്പറും. അവരാണ് പേജറിലേയ്ക്ക് മെസേജയയ്ക്കുന്നത്. ചുരുക്കത്തില്‍ ലാന്‍ഡ്ഫോണും, ടെലഗ്രാമും SMSഉം എല്ലാം കൂടി ചേര്‍ന്ന ഒരു അവിയല്‍ സംവിധാനം.

ഈ അരയില്‍കെട്ടുന്ന പത്രാസു കണ്ട്, ഇതെക്കൂട്ടൊരെണ്ണം മേടിച്ചാലോ എന്നൊരു പൂതി എനിയ്ക്കും. അന്വേഷിച്ചപ്പോള്‍ ഏകദേശം 10,000 രൂപാ മുടക്കു വരും..! പേജര്‍ ഭ്രാന്ത് കയറിയ ഞാന്‍ കമ്പനിയില്‍ നിന്നു ക്വൊട്ടേഷന്‍ മേടിച്ച് അടുത്തുള്ള ബാങ്കില്‍ പോയി ലോണ്‍ ചോദിച്ചു.
അതു ഓടിച്ചു നോക്കിയിട്ട് നല്ലവനായ മാനേജര്‍ എന്നോടു ചോദിച്ചു: “ഇയാള്‍ക്കെന്താ ജോലി?”
“ഞാനിങ്ങനെ ചെറിയ പ്ലാനും എസ്റ്റിമേറ്റും ഒക്കെയായി..................” ഞാന്‍ സങ്കോചത്തോടെ പറഞ്ഞു.
“ഇയാള്‍ടെ ജോലിയ്ക്ക് ഇതുകൊണ്ടു വല്ല മെച്ചവും കിട്ടുമോ..?” മാനേജര്‍.
“അങ്ങനെയൊന്നുമില്ല...”
“പിന്നെന്തിനാണ് ഇത്രയും കാശു മുടക്കി ഇതു മേടിയ്ക്കുന്നത്? ഇതൊക്കെ വലിയ വലിയ എക്സിക്യൂട്ടീവുകള്‍ക്കു മാത്രമേ കാര്യമുള്ളു.. പിന്നെ നിര്‍ബന്ധമാണെങ്കില്‍ ഞാന്‍ ലോണ്‍ തരാം..”

ഞാനൊന്നാലോചിച്ചു. അയാള്‍ പറയുന്നതില്‍ കാര്യമില്ലേ..? ഒരു പവന്‍ സ്വര്‍ണം കിട്ടാന്‍ 6000 രൂപാ മതി. 10,000 യ്ക് പേജര്‍ അരയില്‍ കെട്ടുന്നതിലും നല്ലത് ഒന്നരപ്പവന്റെ അരഞ്ഞാണം അറയില്‍ കെട്ടുന്നതല്ലേ? അത്യാവശ്യം വന്നാല്‍ പണയം വെക്കാമല്ലോ..
എന്തായാലും തല്‍ക്കാലം പേജര്‍ പൂതി മാറ്റിവെച്ചു. ഒരു വര്‍ഷം പോലും കഴിഞ്ഞില്ല, പേജര്‍ എന്ന സാധനം അപ്രത്യക്ഷമായി. മൊബൈല്‍ ഇടിച്ചു കയറി. നാട്ടിലെല്ലാവരുടെയും കൈയിലും അരയിലും മൊബൈലുകള്‍  തൂങ്ങി. ഞാന്‍ ആ മാനേജര്‍ക്കു മനസ്സാ നൂറു നന്ദി പറഞ്ഞു. അന്ന് 10,000 രൂപ കടമെടുത്ത് പേജര്‍ മേടിച്ചിരുന്നെങ്കില്‍ വല്ല പട്ടിയെയും എറിയാനല്ലാതെ ആ കുന്ത്രാണ്ടം കൊണ്ടു ഞാന്‍ എന്തുചെയ്തെനേ?

Thursday 26 July 2012

“ആപേക്ഷികതാ സിദ്ധാന്ത“ത്തെ പറ്റി..

ഒരുമാതിരിപ്പെട്ട മനുഷ്യരുടെ തലച്ചോറിനു ഉള്‍ക്കൊള്ളാവുന്ന ഒന്നല്ല ഐന്‍സ്റ്റീന്റെ “ആപേക്ഷികതാ സിദ്ധാന്തം“ അഥവാ Theory of Relativity. എന്നെപ്പോലെ എട്ടാം ക്ലാസും ഗുസ്തിയും മാത്രം വിദ്യാഭ്യാസമുള്ളവരുടെ കാര്യം പറയുകയും വേണ്ട.
ഭൂമിയില്‍ ജനിച്ച് ജീവിച്ച് മരിയ്ക്കുന്ന നമ്മളെ സംബന്ധിച്ചിടത്തോളം ഇതൊന്നും അറിയേണ്ട കാര്യമേ ഇല്ല. കണ്ണൂരു നിന്നും ആലക്കോടിനു നേരെ പോയാല്‍ 50 കിലോമീറ്റര്‍ എന്നു പറഞ്ഞാല്‍ എങ്ങനെ അളന്നാലും അമ്പതു കിലോമീറ്റര്‍ തന്നെ. മണിക്കൂറില്‍ 60 കിലോമീറ്റര്‍ സ്പീഡില്‍ എങ്ങും നിര്‍ത്താതെ പോയാല്‍ 50 മിനുട്ട് യാത്ര.
അതായത് 50KM/ (60km/hr) = 50 മിനുട്ട്. സംഗതി സിമ്പിള്‍.

എന്നാല്‍ ഭൂമിയില്‍ നിന്നു വെളിയില്‍ കടന്നു ശൂന്യാകാശത്തേയ്ക്കു പോയാല്‍ സംഗതിയെല്ലാം തെറ്റും. ഒരുദാഹരണം പറയാം. ഒരു റെയില്‍ പാളത്തിന്റെ സൈഡിലെ റോഡില്‍ നാലു കാറുകള്‍ ഓടുന്നു എന്നു കരുതുക. കാര്‍ (a)യുടെ വേഗത മിനുട്ടില്‍ 1 കിലോമീറ്റര്‍, (b) മിനുട്ടില്‍ 1.50 കിലോമീറ്റര്‍. (c)യുടെ വേഗത മിനുട്ടില്‍ 2 കിലോമീറ്റര്‍. (d)യുടെ വേഗത മിനുട്ടില്‍ 2.50 കിലോമീറ്റര്‍. അപ്പോള്‍ ഒരു ട്രെയിന്‍ കാറുകള്‍ ഓടൂന്ന ദിശയിലേയ്ക്കു തന്നെ കടന്നു വരുന്നു. അതിന്റെ വേഗത മിനുട്ടില്‍ 2 കിലോമീറ്റര്‍. ട്രെയിനിന്റെ നീളം 1 കിലോമീറ്റര്‍. ഓരോ കാറിനെയും കടന്നു പോകാന്‍ ട്രെയിന്‍ എത്ര സമയം എടുക്കും? ഈ നാലുപേരും തമ്മില്‍ തമ്മില്‍ ഇതിനെ പറ്റി സംസാരിച്ചാല്‍ വലിയ തര്‍ക്കമാകും.
(a)യെ സംബന്ധിച്ച് വെറും അരമിനിട്ടുകൊണ്ട് ട്രെയിന്‍ കടന്നു പോകും. (b)യ്ക്ക്  മുക്കാല്‍ മിനിട്ടു വേണ്ടിവരും. (c)യെ സംബന്ധിച്ച് ട്രെയിന്‍ കടന്നു പോകുകയേ ഇല്ല. (d)യാകട്ടെ ട്രെയിനിനെ കാണുകപോലും ഇല്ല.

ഇതാണു പ്രപഞ്ചത്തെ സംബന്ധിച്ച് നമ്മുടെയും അവസ്ഥ. നമ്മള്‍ ചുറ്റിലും ആകാശത്തുമൊക്കെ കാണുന്നതു നമ്മളെ സംബന്ധിച്ചു മാത്രമുള്ള കാഴ്ചകളാണ്. അതല്ല യാഥാര്‍ത്ഥ്യം. പ്രപഞ്ചത്തില്‍ എല്ലാ വസ്തുക്കളും ചലിച്ചുകൊണ്ടിരിയ്ക്കുന്നു. അവയ്ക്കോരോന്നിനും മറ്റുള്ളവയുമായി വ്യത്യസ്തമായ ആപേക്ഷിക ബന്ധമാണുള്ളത്. നമ്മളും സദാ ചലിയ്ക്കുകയാണ്. അനന്തമായ പ്രപഞ്ചത്തില്‍ സ്ഥിരവേഗമുള്ളത് എന്ന അര്‍ത്ഥത്തില്‍ പ്രകാശത്തെയാണ് ആശ്രയിയ്ക്കാവുന്നത്. ഒരു സെക്കന്‍ഡില്‍ ഏകദേശം 3,00,000 കിലോമീറ്റര്‍. സൂര്യനില്‍ നിന്നും പുറപ്പെടുന്ന പ്രകാശം ഭൂമിയിലെത്താന്‍ 8 മിനുട്ടെടുക്കും. അതായത് നമ്മള്‍ കാണുന്നത് 8 മിനുട്ട് പഴക്കമുള്ള പ്രകാശത്തെയാണ്. നക്ഷത്രങ്ങളെ സംബന്ധിച്ച് വര്‍ഷങ്ങള്‍ പഴക്കമുള്ളവയെ ആണു നാം കാണുന്നത്.  ആ പ്രകാശം നമ്മുടെ കണ്ണിലെത്തുമ്പോള്‍ നമ്മളുടെയും  സൂര്യന്റെയും (നക്ഷത്രത്തിന്റെയും)  സ്ഥാനം യഥാര്‍ത്ഥത്തില്‍ മറ്റൊരിടത്താണ്..!

ഒരു ബലൂണ്‍ വീര്‍ക്കുന്നതു സങ്കല്‍പ്പിയ്ക്കുക. അനുനിമിഷം അതു വലുതായി വരും. അതുപോലെയാണ് സ്പേസിലെ ഒരു ബിന്ദുവില്‍ നിന്നു പ്രകാശം പ്രസരിയ്ക്കുന്നത്. അനുനിമിഷം ആ പ്രസരണ “ഗോളം” വലുതാകും. ഒരു സെക്കന്‍ഡില്‍ മൂന്നുലക്ഷം കിലോമീറ്റര്‍ വച്ച് വ്യാസാര്‍ദ്ധം (Radius) കൂടി വരും. ആ ബിന്ദു പ്രപഞ്ചത്തില്‍ ചലിയ്ക്കുന്നതിനാല്‍ അതിന്റെ സ്ഥാനവും മുന്നോട്ടു നീങ്ങിക്കൊണ്ടേയിരിയ്ക്കും. ഇതിനെ ഒരു ഗ്രാഫ് രൂപത്തിലാക്കിയതു കാണുക.

അനുനിമിഷം വലുതായിവരുന്ന വൃത്തം സൂചിപ്പിയ്ക്കുന്നത് സ്പേസി(Space)ലുള്ള പ്രകാശത്തിന്റെ സഞ്ചാരമാണ്. ഇതു നീളം, വീതി, ഉയരം (3D) ഇവയിലെല്ലാം ഒരു പോലെയാണല്ലോ. സമയം കൂടും തോറും വലുതാകുന്ന വൃത്തങ്ങളെ അടുക്കിവെച്ചാല്‍ ഒരു സ്തൂപിക(Cone)യുടെ രൂപം കിട്ടും. ഈ സ്തൂപികയുടെ നീളം അഥവാ ഉയരമാണു സമയം (Time). അപ്പോള്‍ ഗ്രാഫ് 4D ആയി മാറി. അതായത് പ്രപഞ്ചത്തെ നിര്‍വചിയ്ക്കുന്നത് 3D യിലല്ല, 4Dയിലാണ്. ഇതാണു സ്ഥലകാലം (SpaceTime)

നമ്മളിപ്പോള്‍ കാണുന്ന കാഴ്ച ഒരു ഫോട്ടെയെടുത്താല്‍ കിട്ടുന്നൊരു ഫ്രെയിമാണ്. അതിന്റെ അളവുകളും ബന്ധങ്ങളും നമ്മളെവിടെ നില്‍ക്കുന്നോ ആ സ്ഥലകാലത്തേ ബാധകമാവൂ. മറ്റൊരിടത്ത് മറ്റൊരു ഫ്രെയിമില്‍ (സ്ഥലകാലത്ത്) മറ്റൊരു അളവായിരിയ്ക്കും. ഇങ്ങനെയുള്ള അനന്തമായ ഫ്രെയിമുകളാണ് പ്രപഞ്ചം. അവയിലോരോന്നിലെയും സ്ഥലകാലബന്ധങ്ങള്‍ ആപേക്ഷികമായിരിയ്ക്കും. (കാര്‍-ട്രെയിന്‍ ഓര്‍ക്കുക) ഇതാണു ആപേക്ഷികതയുടെ രത്നച്ചുരുക്കം. അതുകൊണ്ട് നിങ്ങള്‍ കാണുന്നതെല്ലാം നിത്യസത്യമാണെന്നൊന്നും വിചരിയ്ക്കരുത് കേട്ടോ. ഒന്നും സത്യമല്ല, കേവലം ആപേക്ഷികം മാത്രം. വല്ലതും മനസ്സിലായോ? ഇല്ലേ..? എനിയ്ക്കും ഒന്നും മനസ്സിലായിട്ടില്ല....

Tuesday 24 July 2012

ഒരു സഖാവിന്റെ വിപ്ലവാന്വേഷണങ്ങള്‍ (നോവല്‍)

സ്വന്തം ജീവിതത്തെ ധീരതയുടെയും ത്യാഗത്തിന്റെയും ഇതിഹാസമാക്കി മാറ്റിയ ഒരു കൂട്ടം പൂര്‍വപിതാക്കള്‍. ഇന്നിന്റെ പ്രായോഗിക രാഷ്ട്രീയത്തോടു സന്ധിചെയ്യാന്‍ വിസമ്മതിയ്ക്കുന്ന ഒരു സഖാവ് അവരുടെ ജീവിതത്തിലൂടെ നടത്തുന്ന മായാസഞ്ചാരമാണീ നോവല്‍. കണ്ണൂരിന്റെ മണ്ണില്‍ 1940-50 കാലഘട്ടത്തില്‍ നടന്ന പോരാട്ടങ്ങളുടെ ചോരപൊടിയുന്ന ആവിഷ്കാരം. സ്വന്തം രക്തം ഒരു ജനതയുടെ മോചനത്തിനായി സമര്‍പ്പിച്ച അനേകം ധീര രക്തസാക്ഷികള്‍ക്കായി ഈ പുസ്തകം സമര്‍പ്പിച്ചു കൊള്ളുന്നു..
കേരളത്തിലെ ചുവന്ന മണ്ണാണു കണ്ണൂര്‍. കാലമേറെ കഴിഞ്ഞിട്ടും, സംസ്കാരവും മൂല്യങ്ങളും ഏറെ മാറിയിട്ടും, കണ്ണൂരിന്റെ ചുവപ്പിനു നരപറ്റാത്തതിനു കാരണം ഈ മണ്ണിലൊഴുകിപ്പരന്ന,അനേകം ധീരരുടെ ചോരച്ചാലുകളാണ്. 1935 ജൂലൈ 13 നു കണ്ണൂരിലെ കൊളച്ചേരി എന്ന സ്ഥലത്ത് മുപ്പതോളം പേര്‍ ചേര്‍ന്നു കൊളുത്തിയ ദീപശിഖയാണ് പിന്നീട് “കര്‍ഷകസംഘം“ എന്ന പേരില്‍ മലബാറിനെയാകെ പിടിച്ചു കുലുക്കിയ കാട്ടുതീയായി പടര്‍ന്നത്. 1939 ല്‍ കണ്ണൂരിലെ പിണറായി പാറപ്രത്ത് കമ്യൂണിസ്റ്റു പാര്‍ടിയുടെ കേരള ഘടകം രൂപീകൃതമായി.  എന്നിട്ടും കോണ്‍ഗ്രസിന്റെയും കര്‍ഷകസംഘത്തിന്റെയും ലേബലിലാണ് അന്ന് പാര്‍ടി പ്രവര്‍ത്തിച്ചത്. കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ 1940 സെപ്തംബര്‍-15 നു മൊറാഴയില്‍ ചേര്‍ന്ന മര്‍ദ്ദനപ്രതിഷേധ യോഗത്തോടെയാണ് കമ്യൂണിസ്റ്റുപാര്‍ടി പരസ്യമായി രംഗത്തു വന്നത്. അന്നു നടന്ന ഏറ്റുമുട്ടലില്‍ വളപട്ടണം പോലീസ് ഇന്‍സ്പെക്ടര്‍ കുട്ടികൃഷ്ണമേനോനും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. പിന്നീട് നരനായാട്ടിന്റെയും മര്‍ദ്ദനങ്ങളുടെയും നാളുകള്‍. എന്നിട്ടും വിപ്ലവവീര്യം ചോരാതെ സഖാക്കള്‍ പിടിച്ചു നിന്നു. സഖാവ് കൃഷ്ണപിള്ളയും, കെ.പി.ആറും, നായനാരും നേതൃത്വം നല്‍കി. 
കാവുമ്പായി രക്തസാക്ഷി മണ്ഡപം.
മലബാറിലെ ജന്മിമാരില്‍ ക്രൂരത കൊണ്ടും പ്രതാപം കൊണ്ടും കുപ്രസിദ്ധരായിരുന്നു ഇരിക്കൂര്‍ ഫര്‍ക്കയിലെ കരക്കാട്ടിടം നായനാരും കല്യാട്ട് യെശമാനനും. ഇവരുടെ കൊടുംക്രൂരതകള്‍ക്കെതിരെ കര്‍ഷകസംഘവും കമ്യൂണിസ്റ്റു പാര്‍ടിയും ഐതിഹാസികമായ പോരാട്ടമാണു നടത്തിയത്. അതായിരുന്നു കാവുമ്പായി കലാപം. പോലീസും പാര്‍ടിയും നേര്‍ക്കുനേര്‍ ആയുധമേന്തി നടത്തിയ ഏറ്റുമുട്ടല്‍. എന്നാല്‍ മെഷീന്‍ ഗണ്ണുകള്‍ക്കു മുന്‍പില്‍ നാടന്‍ തോക്കും വാരിക്കുന്തവും പരാജയപ്പെട്ടു. അഞ്ചു രക്തസാക്ഷികള്‍. പിന്നെയും നരനായാട്ടും ഗുണ്ടാവിളയാട്ടവും അടിച്ചമര്‍ത്തലും. കമ്യൂണിസ്റ്റുകാരനെന്നു പറഞ്ഞാല്‍ അടിയും തലയില്‍ മോസ്കോ റോഡും. എന്നാല്‍ സഖാക്കള്‍ പിന്തിരിഞ്ഞില്ല. ഒളിവിലിരുന്ന് ശക്തമായി പ്രതിരോധിച്ചു. പോലീസിന്റെ സകല പിന്തുണയുണ്ടായിട്ടും ജന്മിയുടെ ഗുണ്ടാത്തലവന്‍ കൊല്ലപ്പെട്ടു.
അടിച്ചമര്‍ത്തലുകള്‍ക്ക് തിരിച്ചടി കിട്ടിയപ്പോള്‍ പോലീസും കോണ്‍ഗ്രസ് ഭരണാധികാരികളും ചേര്‍ന്ന് നേതാക്കളെ ഉന്മൂലനം ചെയ്യാന്‍ പരിപാടിയിട്ടു. അങ്ങനെയാണ് മൂന്നു കമ്യൂണിസ്റ്റുകാരെ പിടികൂടി പാടിക്കുന്നില്‍ വെടിവെച്ചു കൊന്നത്. അതിനുമെത്രയോ കാലങ്ങള്‍ക്കു ശേഷമാണു വയനാട്ടില്‍ സഖാവ് വര്‍ഗീസ് അതേ രീതിയില്‍ കൊല്ലപ്പെട്ടത്.
പാടിക്കുന്ന് രക്തസാക്ഷി മണ്ഡപം.
ഈ കാലഘട്ടത്തിലെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കരുത്തനായ ഒരു സഖാവുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജയില്‍ വാസമനുഷ്ടിച്ച കമ്യൂണിസ്റ്റ്. പാടിപ്പതിഞ്ഞ കഥകളിലൊന്നും അദ്ദേഹത്തെ കാണാനില്ല. മൊറാഴയില്‍ ഇന്‍സ്പെക്ടറെ ആദ്യം നേരിട്ടത് കേവലം 22 വയസ്സുണ്ടായിരുന്ന അദ്ദേഹമാണ്. സഖാവ് കെ.പി.ആറിന്റെ വലംകൈ, വളണ്ടിയര്‍ ക്യാപ്റ്റന്‍. സഖാവ് അറാക്കല്‍ കുഞ്ഞിരാമന്‍. ചിറയ്ക്കല്‍ താലൂക്കില്‍ വളണ്ടിയര്‍ സൈന്യത്തെ വളര്‍ത്താന്‍ അദ്ദേഹം ഓടി നടന്നു. കാവുമ്പായി കലാപകാലത്തും പിന്നണിയില്‍ അദ്ദേഹമുണ്ടായിരുന്നു. അടിഅയ്ക്ക് തിരിച്ചടി. പോലീസും ഗുണ്ടകളും ഒരേ പോലെ ആ പേരിനെ ഭയപ്പെട്ടു. അറാക്കലിനെ കൊന്നുകളയാനാണു പാടിക്കുന്ന് വെടിവെപ്പ്  ആസൂത്രണം ചെയ്തതെങ്കിലും  പിടികിട്ടാത്തതിനാല്‍ രക്ഷപെട്ടു. ഈ ഉജ്വല പോരാട്ടങ്ങള്‍ക്കിടയില്‍ ജീവിതത്തില്‍ ഒട്ടേറെ തിരിച്ചടികള്‍ നേരിടേണ്ടി വന്നു അദ്ദേഹത്തിന്.

കാവുമ്പായി കലാപത്തിന്റെ നേതാക്കളില്‍ ഒരാള്‍ സഖാവ് തളിയന്‍ രാമന്‍ നമ്പ്യാരായിരുന്നു.
കാവുമ്പായിക്കുന്നില്‍ പോലീസുമായി ഏറ്റുമുട്ടിയ പാര്‍ടി വളണ്ടിയര്‍മാരെ നയിച്ചത് അദ്ദേഹം.
പിടിയിലായ ആ സഖാവ് പിന്നീട് സേലം ജയിലില്‍ വെടിയേറ്റു മരിച്ചു. പാടിക്കുന്നില്‍ വെടിയേറ്റുമരിച്ച മൂന്നുപേരിലൊരാള്‍, സഖാവ് രൈരു നമ്പ്യാര്‍ അറാക്കലിന്റെ ബന്ധുവായിരുന്നു. പാര്‍ടിയെ അടിച്ചമര്‍ത്തിയ അക്കാലത്ത് പോലീസിനെ വെല്ലുവിളിച്ച് പാര്‍ടിപ്രകടനം നടത്തി ഞെട്ടിച്ച ധീരന്‍.
പറഞ്ഞാലും പറഞ്ഞാലും തീരില്ല കണ്ണൂരിന്റെ വിപ്ലവ കഥകള്‍.

ജീവിതം ആഘോഷമായ ഈ ഡിജിറ്റല്‍ കാലത്തെ ഒരു സഖാവ്, ആ പഴയകാലത്തിലേയ്ക്കു നടത്തുന്ന യാത്രയില്‍ കാണുന്ന ചോരയിറ്റുന്ന പോരാട്ടങ്ങളാണ്, “ഒരു സഖാവിന്റെ വിപ്ലവാന്വേഷണങ്ങള്‍” എന്ന നോവലില്‍ വരച്ചു ചേര്‍ത്തിരിയ്ക്കുന്നത്. മുകളില്‍ സൂചിപ്പിച്ച മൂന്നു സഖാക്കളെയും ഈ യാത്രയില്‍ നിങ്ങള്‍ കണ്ടുമുട്ടും. വായനയ്ക്കൊടുവില്‍ നിങ്ങളുടെ മനസ്സില്‍ “ഇങ്ക്വിലാബ് സിന്ദാബാദ്” എന്നൊരു മുദ്രാവാക്യം തിക്കിതള്ളി വരുന്നുവെങ്കില്‍ എഴുത്തുകാരന്‍ കൃതാര്‍ത്ഥനായി.
സൈകതം ബുക്സ് പ്രസിദ്ധീകരിയ്ക്കുന്ന ഈ നോവല്‍ ഓഗസ്റ്റ് ആദ്യം ബുക്ക് സ്റ്റാളുകളില്‍ ലഭ്യമാകും.

Sunday 24 June 2012

അനന്തപുരി വിശേഷങ്ങള്‍ - യാത്രാവിവരണം - 4

തെന്മല, അരുവിക്കര. (തുടര്‍ച്ച).

കൊണോപ്പി ചെന്നവസാനിച്ചത് ഒരു മണ്‍പാതയില്‍. ചുറ്റും തിങ്ങിനിറഞ്ഞ വനഭംഗി. ഇരുട്ടിനു പോലും പച്ചനിറം. കുളിരിറ്റുന്ന ചെറുകാറ്റ്. മരങ്ങളില്‍ അവിടവിടെയായി കുരങ്ങുകളുടെ സംഘങ്ങള്‍ ഓടുകയും ചാടുകയും ചെയ്യുന്നുണ്ട്. അവിടെ ഇരിയ്ക്കാന്‍ ചെറുബഞ്ചുകളുണ്ട്. അല്പനേരം ആ കുളിര്‍മ്മയില്‍ ചീവീടുകള്‍ക്ക് ചെവിയോര്‍ത്തിരുന്നു. പിന്നെ നടന്നു.

 



താഴേയ്ക്ക് ചെന്നാല്‍ കുളമുണ്ട്, മറ്റു സാഹസികവിനോദങ്ങളുമുണ്ട്. കല്ലിങ്കൂട്ടത്തിനിടയിലെ ഒറ്റയടിപ്പാതയിലൂടെ ഞങ്ങള്‍ താഴേയ്ക്കിറങ്ങി. അവിടെ ചെന്നപ്പോള്‍ വിനോദ സഞ്ചാരികളുടെ തിരക്ക്. അധികം ഉത്തരേന്ത്യന്‍ സഞ്ചാരികളാണെന്നു തോന്നുന്നു. കുട്ടികള്‍ ഉത്സാഹത്തോടെ അതിലെയെല്ലാം ഓട്ടവും ചാട്ടവും. സാഹസിക വിനോദങ്ങളില്‍ കയറേണി കൊണ്ടുള്ള "പാലം കടക്കല്‍" കൊള്ളാം. മാതാപിതാക്കള്‍ നിര്‍ബന്ധിച്ചിട്ടും പലകുട്ടികളും അതില്‍ കയറാന്‍ മടികാണിച്ചു നില്ക്കുന്നു. നഗരത്തിലും ഫ്ലാറ്റുകളിലും വളര്‍ന്ന അവര്‍ക്ക് ഇതില്‍ കയറാനുള്ള ധൈര്യം പോരാ. ആലക്കോട്ടെ മലഞ്ചെരുവുകളില്‍ ഓടിയും ചാടിയും വളര്‍ന്ന എന്റെ മക്കളെ സംബന്ധിച്ചിടത്തോളം ഇതൊന്നും ഒരു വിഷയമേ ആയിരുന്നില്ല. ഉണ്ണിയും അനന്തിരവന്‍ കുട്ടിയും വളരെ നിസ്സാരമായി കയറേണി കടന്നുപോകുന്നത് മറ്റുകുട്ടികള്‍ നോക്കി നിന്നു. എന്നാല്‍ ശരിയായ സാഹസിക സഞ്ചാരം വരാനിരിയ്ക്കുന്നതേ ഉണ്ടായിരുന്നുള്ളു. കുളത്തിനു കുറുകെ ഒരു ഇരുമ്പുവടം കെട്ടിയിട്ടുണ്ട്. അരയില്‍ ബന്ധിച്ച ഒരു കൊളുത്ത് വടത്തില്‍ ഘടിപ്പിച്ച ശേഷം കൈകള്‍ കൊണ്ട് വടത്തില്‍ പിടിച്ചു പിടിച്ച് അക്കരെ പോയി തിരികെ വരണം. കൈകള്‍ കുഴഞ്ഞു പോകുന്നവരെ വലിച്ച് കരയിലെത്തിക്കാന്‍ മറ്റൊരു കയറും ഉണ്ട്. ധാരാളം പേര്‍ ഇതില്‍ സാഹസികത പരീക്ഷിയ്ക്കാന്‍ കാത്തുനില്‍ക്കുന്നു. മിക്കവാറും എല്ലാവരും കുളത്തിനു മധ്യേ എത്തുമ്പോള്‍ തളര്‍ന്നവശരാകുകയാണ്. പിന്നെ അവരെ  വലിച്ച് കയറ്റുന്നു. ഉണ്ണിയ്ക്ക് അതില്‍ കയറാന്‍ നിര്‍ബന്ധം. ഞാന്‍ തടഞ്ഞില്ലെങ്കിലും അവന്‍ കുളം കടക്കുമോ എന്ന് എനിയ്ക്ക് സംശയമുണ്ടായിരുന്നു. എന്തായാലും അരയില്‍ കൊളുത്തിട്ട് അവന്‍ വടത്തില്‍ തൂങ്ങി. പിന്നെ നടന്നത് എന്നെയും മറ്റു കാഴ്ചക്കാരെയും അത്ഭുതപ്പെടുത്തിയ പ്രകടനമായിരുന്നു. കേവലം അരമിനിട്ടിനുള്ളില്‍ അക്കരെ പോയി അതേ സ്പീഡില്‍ തിരിച്ചെത്താന്‍ അവനു കഴിഞ്ഞു. കണ്ടു നിന്നവര്‍ എല്ലാം കൈയടിച്ച് അവനെ അഭിനന്ദിച്ചു. ചെറുപ്പത്തിലെ കരാട്ടെ പഠനവും ഫുട്ബോള്‍ കളിയുമാണ് അവന് ഇതു സാധ്യമാക്കിയത്. കുട്ടികളെ ഓടാനും ചാടാനും വിടാതെ വളര്‍ത്തുന്നവര്‍ ഓര്‍ക്കുക, അവരോടു ചെയ്യുന്ന വലിയ അനീതിയാണത്.











അടുത്തതായി പോയത് ഷൂട്ടിങ്ങ് റേഞ്ചിലേയ്ക്കാണ്. അഞ്ചുവെടിയ്ക്ക് 10 രൂപ. ഞങ്ങള്‍ ചെല്ലുമ്പോള്‍ ഒരു പയ്യന്‍ ഷൂട്ട് ചെയ്യുന്നുണ്ട്. മിക്കവാറും എല്ലാ വെടിയും അവന്‍ ബോര്‍ഡില്‍ കൊള്ളിച്ചു. ഒരെണ്ണം കൃത്യം സെന്റര്‍ പോയിന്റില്‍ തന്നെ കൊള്ളിയ്ക്കുകയും ചെയ്തു. അടുത്ത ഊഴം ഉണ്ണിയായിരുന്നു. അഞ്ചുവെടിയും ബോര്‍ഡിനു മുകളില്‍ കൂടി അന്തരീക്ഷത്തില്‍ പറന്നു പോയി..! അതോടെ ആ പരിപാടി നിര്‍ത്തി. കുളത്തിലെ പെഡല്‍ ബോട്ടില്‍ കയറണമെന്നുണ്ടായിരുന്നെങ്കിലും വെള്ളത്തിന്റെ അവസ്ഥ കണ്ടപ്പോള്‍  അതുവേണ്ടായെന്നു വെച്ചു. ആ തടാകക്കരയിലൂടെ ഞങ്ങള്‍ കുറെ നടക്കുകയും ഇരിയ്ക്കുകയും ഒക്കെ ചെയ്തു. സമയം രണ്ടുമണി കഴിഞ്ഞിരിയ്ക്കുന്നു. എല്ലാവര്‍ക്കും നല്ല വിശപ്പ്. ഞങ്ങള്‍ മുകളിലേയ്ക്കു നടന്നു. പിന്നെ കൊണോപ്പിയില്‍ കൂടി താഴെയെത്തി. അവിടെ ഞങ്ങളുടെ ഡ്രൈവര്‍ ചേട്ടന്‍ വണ്ടിയുമായി തയ്യാര്‍.



അടുത്തുകണ്ട ഒരു കാന്റീനില്‍ ചെന്നപ്പോള്‍ അവിടെ ചോറില്ല. വണ്ടി മറ്റൊരു ഭാഗത്തെയ്ക്കു വിട്ടു. അവിടെ വനത്തിന്റെ അരികത്ത് ഒരു നാടന്‍ ഹോട്ടല്‍. ചോറു ലഭ്യം. ആറ്റുമീന്‍ വറുത്തതും, ചിക്കന്‍ പൊരിച്ചതും ഒക്കെ കൂട്ടി മോശമല്ലാത്ത ഊണ്‍. അപ്പോഴെയ്ക്കും മഴ തൂളാന്‍ തുടങ്ങി. വനപ്രദേശത്ത് പെയ്യുന്ന മഴയ്ക്ക് പ്രത്യേക താളമുണ്ട്. ഏതോ ആദിവാസിക്കൂട്ടങ്ങളുടെ അനുഷ്ഠാന നൃത്തത്തിന്റെ തമ്പേറടി പോലെ വന്യവും എന്നാല്‍ സുന്ദരവുമാണത്. മഴത്തൂളലില്‍ നനഞ്ഞ് ഞങ്ങള്‍ വണ്ടിയില്‍ കയറി. “ഡീയര്‍ പാര്‍ക്കി“ല്‍ ചെന്നെങ്കിലും മഴയുള്ളതിനാല്‍ കയറാന്‍ അനുമതി കിട്ടിയില്ല. അധികം നേരം കളയാതെ ഞങ്ങള്‍ തെന്മല വിട്ടു. അല്പനേരത്തിനകം മഴ മാറുകയും ചെയ്തു. കാര്‍ കുറച്ച് ഓടിയപ്പോള്‍ തെന്മല റിസര്‍വോയറിന്റെ ഒരു ഭാഗം കണ്ടു. വണ്ടി അങ്ങോട്ടു വിട്ടു. വിശാലമായ റിസര്‍വോയറില്‍ വെള്ളം വളരെ കുറവ്. എങ്കിലും കാഴ്ചയുടെ അപാര ഭംഗി.




യാത്ര തുടര്‍ന്നു. “സമയം മൂന്നര ആകുന്നതേയുള്ളു. അരുവിക്കര ഡാം കാണാനുള്ള സമയമുണ്ട്..” ഡ്രൈവര്‍ ചേട്ടന്‍ പറഞ്ഞു. “ശരി അങ്ങോട്ടു തന്നെ..” ഞങ്ങള്‍ അരുവിക്കരയിലേയ്ക്കു വണ്ടി തിരിച്ചു.
താരതമ്യേന ചെറിയ ഡാമാണ് അരുവിക്കരയിലേത്. ഇതും ജലസേചന ആവശ്യത്തിനുള്ളതാണ്. ഡാമിനോടു ചേര്‍ന്ന് ചെറിയൊരു പാര്‍ക്കുണ്ട്. വൈകുന്നേരങ്ങളില്‍ മാനസികോല്ലാസം ലഭിയ്ക്കാന്‍ ഏറെ സഹായകമാണിവിടം. കുട്ടികളും മുതിര്‍ന്നവരുമൊക്കെ ഏറെ നേരം അവിടെ ഉല്ലസിച്ചു. കനത്ത പാറക്കെട്ടുകളാണ് ഡാമിനു താഴെ. പാറക്കെട്ടിനോടു ചേര്‍ന്ന് ഒരു ക്ഷേത്രവുമുണ്ട്. ഞങ്ങളെത്തുമ്പോള്‍ അവിടെ സന്ധ്യാപൂജ നടക്കുകയാണ്. പാറക്കെട്ടില്‍ നല്ല വഴുക്കല്‍. ഇറങ്ങുന്നത് അപകടകരമാണെന്ന് മുന്നറിപ്പ് എഴുതിവച്ചിരിയ്ക്കുന്നു. എങ്കിലും സൂക്ഷ്മതയോടെ ഞങ്ങള്‍ അതിന്മേല്‍ അല്പനേരം ഇറങ്ങിയിരുന്നു.






സുന്ദരമായ ഒരു സന്ധ്യ കൂടി എത്തിച്ചേര്‍ന്നിരിയ്ക്കുന്നു. ദിവസം മുഴുവന്‍ നീണ്ട യാത്രയില്‍ എല്ലാവരും ക്ഷീണിതര്‍. അവിടെ കണ്ട ഒരു ടീഷോപ്പില്‍ നിന്നും ചായയും കടിയും ഐസ്ക്രീമുമൊക്കെ കഴിച്ച് തല്‍ക്കാലം ക്ഷീണമകറ്റി. അപ്പോഴേയ്ക്കും ഇരുട്ടു വീണിരുന്നു. ക്ഷേത്രത്തില്‍ മണിയടിയും ഭക്തരുടെ പ്രാര്‍ത്ഥനകളും, അതിനോടൊപ്പം ഡാമിലെ വെള്ളത്തിന്റെ കുത്തൊഴുക്കു പാട്ടും. മനസാകെ നിറഞ്ഞു. 



 രണ്ടാം ദിവസത്തെ യാത്രയ്ക്കു തിരശ്ശീലയിട്ടുകൊണ്ട് ഞങ്ങള്‍ വീടുലക്ഷ്യമാക്കി തിരിച്ചു.

(തുടരും)


Thursday 21 June 2012

അനന്തപുരി വിശേഷങ്ങള്‍ - യാത്രാവിവരണം - 3

കുളത്തൂപ്പുഴ, തെന്മല, അരുവിക്കര.

തിരുവനന്തപുരത്തെ രണ്ടാമത്തെ ദിവസം. ഇന്നു വളരെ വിപുലമായ ഒരു ട്രിപ്പാണ് ഉദ്ദേശിയ്ക്കുന്നത്. പ്രധാനലക്ഷ്യം തെന്മല ഇക്കോ ടൂറിസം. ഞങ്ങളോടൊപ്പം വരാനായി പ്രേംകുമാര്‍ ഇന്നത്തേയ്ക്ക് അവധിയെടുത്തിരിയ്ക്കുകയാണ്. നല്ല തെളിഞ്ഞ കാലാവസ്ഥ. രാവിലെ തന്നെ പുറപ്പെട്ടാലേ എല്ലായിടവും നന്നായി കാണാനൊക്കൂ. അടുക്കളയില്‍ ഹേമയോടൊപ്പം എന്റെ സഹധര്‍മ്മിണിയും കൂടി. ഏഴുമണിയായപ്പോള്‍ ചൂട് ഇഡലിയും സാമ്പാറും ചായയും റെഡി. വയറുനിറയെ തട്ടി. ഏഴരയ്ക്ക് എല്ലാവരും യാത്രയ്ക്ക് തയ്യാറായി. കുടിയ്ക്കാനുള്ള വെള്ളം, അത്യാവശ്യം ലഘുഭക്ഷണം എന്നിവയൊക്കെ ഹേമ ഒരു സഞ്ചിയിലാക്കി തൂക്കിയെടുത്തു.  ഇന്നോവ  റെഡിയായി റോഡില്‍ നില്‍ക്കുന്നു.

വണ്ടിയ്ക്കരുകിലേയ്ക്ക് നടക്കുമ്പോഴാണ് തൊട്ടടുത്ത ഫ്ലാറ്റിന്റെ മുന്‍പില്‍ നില്‍ക്കുന്ന ഒരു സുന്ദരി വൃക്ഷം ശ്രദ്ധയില്‍ പെട്ടത്. അക്ഷരാര്‍ത്ഥത്തില്‍ അടിമുടി പൂക്കള്‍ ചൂടിയ സുന്ദരി. “നാഗവൃക്ഷം” എന്നോ മറ്റോ ഒരു പേര് ഹേമ പറഞ്ഞു. ഈ മരത്തിനു പാമ്പുകളെ ആകര്‍ഷിയ്ക്കാന്‍ പ്രത്യേക കഴിവുണ്ടത്രേ. ആയതിനാല്‍ ഐശ്വര്യദായിനി. എന്തായാലും നമ്മുടെ കണ്ണുകള്‍ക്കൊരു വിരുന്നുതന്നെ ഈ വൃക്ഷം.
നാഗവൃക്ഷം
തെന്മല ലക്ഷ്യമാക്കി വാഹനം ഓടിത്തുടങ്ങി. നഗരം പിന്നിട്ടതോടെ നാട്ടിന്‍പുറ കാഴ്ചകള്‍. പാലോട് വഴി തിരുവനന്തപുരം - ചെങ്കോട്ട റോഡിലൂടെയാണു യാത്ര. കുറെയങ്ങെത്തിയതോടെ വനമേഖലയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ഉദ്ദേശം ഒരുമണിക്കൂര്‍ യാത്ര കഴിഞ്ഞപ്പോള്‍ ചെറിയൊരു പുഴകണ്ടു, സമീപത്തായി ഒരു ബോര്‍ഡും.
“കുളത്തൂപ്പുഴ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം”. ശബരിമല തീര്‍ത്ഥാടനകാലത്ത് ഏറെ കേള്‍ക്കുന്ന ഒരു പേരാണല്ലോ കുളത്തൂപ്പുഴയിലെ ബാലശാസ്താവ്. ഇറങ്ങികാണുക തന്നെ.  തിരുവനന്തപുരത്തു നിന്നും 60 കിലോമീറ്റര്‍  അകലമുണ്ട് ഇങ്ങോട്ടേയ്ക്ക്. അമ്പലപരിസരത്ത് വാഹനം പാര്‍ക്കു ചെയ്തശേഷം ഞങ്ങളിറങ്ങി.  ഭക്തശിരോമണിയായ സഹധര്‍മ്മിണിയ്ക്കു വലിയ സന്തോഷം. നീണ്ടനേരത്തെ യാത്രയ്ക്കു ശേഷം കുറച്ചുനേരം മടുപ്പുമാറ്റാമല്ലോ എന്നോര്‍ത്തപ്പോള്‍ എനിയ്ക്കും സന്തോഷം. ഞങ്ങളെല്ലാവരും അമ്പലത്തിലേയ്ക്കു പോയി. അമ്പലപരിസരം ശൂന്യം. ഒന്നോ രണ്ടോ ജീവനക്കാര്‍ അതിലെ നടന്നു പോയി.

“ശബരിമല കാലത്ത് ഇവിടെ കാലുകുത്താന്‍പറ്റാത്തത്ര തിരക്കായിരിയ്ക്കും..” പ്രേം കുമാര്‍ പറഞ്ഞു. മലകയറാന്‍ പോകുന്നവരെല്ലാം ഇവിടെയിറങ്ങി തൊഴുതിട്ടേ പോകുകയുള്ളു. അമ്പലത്തിനുള്ളില്‍ ഒന്നു വലം വെച്ചു. അപ്പോള്‍ ഇടതുവശത്ത് ഒരു കാവു കണ്ടു. ഞങ്ങള്‍ അങ്ങോട്ടു നടന്നു. വള്ളിപ്പടര്‍പ്പുകള്‍ മേലാപ്പിട്ട ഹരിതകൂടാരം. എന്തൊരു കുളിര്‍മ്മ..! പ്രകൃതിയുടെ എയര്‍കണ്ടീഷനിങ്..! അവിടെ നിന്നിറങ്ങിയപ്പോള്‍ ചെറിയ ഒരു ദേവതാക്ഷേത്രമുണ്ട് മുന്‍പില്‍. അതിന്റെ ചുറ്റുപാടും കൊച്ചു കൊച്ചു തൊട്ടിലുകള്‍..! അതേ, കുട്ടികളില്ലാത്തവരുടെ വഴിപാടാണ്. അനപത്യതാദു:ഖത്തിന്റെ കണ്ണീര്‍ ആ ഓരോ തൊട്ടിലിനെയും നനച്ചിരുന്നു.

അമ്പലമതിലിനു വെളിയില്‍ വന്നപ്പോഴാണ് മറ്റൊരു ബോര്‍ഡ് കണ്ടത് ,“തിരുമക്കള്‍ക്കുള്ള മീനൂട്ട് വഴിപാട്”. “ഇവിടെ പുഴയില്‍ വമ്പന്മാരു മീനുകളുണ്ട്. ദേവന്റെ മക്കളായതു കൊണ്ട് ആരും പിടിയ്ക്കില്ല. അവര്‍ക്കു തീറ്റ കൊടുക്കുന്നത് ഇവിടുത്തെ വഴിപാടാണ്..” പ്രേംകുമാര്‍ വിശദീകരിച്ചു തന്നു. അപ്പോള്‍ മക്കള്‍ക്കവയെ കാണണമെന്നു നിര്‍ബന്ധമായി. അവിടെ രണ്ടു മാടക്കടകളുണ്ട്. ദേവസ്വം വകയാണത്രെ. ഞങ്ങള്‍ അവിടെ പോയി പറഞ്ഞു “എല്ലാവര്‍ക്കും ഓരോ മീനൂട്ട് വഴിപാട്..” കടയിലിരുന്ന പെണ്‍കുട്ടി ഓരോ പായ്ക്കറ്റ് “വഴിപാട്” തന്നിട്ട് പത്തുരൂപ വീതം മേടിച്ചു. സംഗതി വേറെയൊന്നുമല്ല, പച്ച നിലക്കടല (കപ്പലണ്ടി). ഞങ്ങള്‍ അതുമായി പുഴക്കടവിലേയ്ക്കു പോയി.

വീതികുറഞ്ഞ പുഴയിലെ വെള്ളം അല്പം കലങ്ങിയിട്ടുണ്ട്. ഇന്നലെയൊക്കെ നല്ല മഴയായിരുന്നല്ലോ.. “എവിടെ മീനുകള്‍..?” ഞാന്‍ ചോദിച്ചു.
“ഈ കടല ഒന്നിട്ടു നോക്കൂ..” പ്രേം കുമാര്‍ ചിരിച്ചു. ഞങ്ങള്‍ കടല വെള്ളത്തിലേയ്ക്കു വിതറി. പെട്ടെന്നതാ വെള്ളം ഇളക്കിമറിച്ച് കുറേ മീനുകള്‍. അവരുടെ മുതുകിലെ ചിറക് വെള്ളത്തിനു മേലെ കാണാം. നാലോ അഞ്ചോ കിലോയെങ്കിലും തൂക്കമുണ്ടാകുമെന്നു തോന്നുന്നു. “പണ്ടൊരിയ്ക്കല്‍ ഒരാള്‍ ഇവിടെ നിന്നും ഒരു മീനിനെ പിടിച്ചു കൊണ്ടുപോയി. വീട്ടിലെത്തിയിട്ട് അയാള്‍ക്ക് നില്‍ക്കാനും ഇരിയ്ക്കാനും പറ്റുന്നില്ല. ആകെ കുഴപ്പം. അപ്പോള്‍ ആരോ പറഞ്ഞു, ശാസ്താവിന്റെ തിരുമത്സ്യത്തെ പിടിച്ചതാണു കാരണമെന്ന്. അയാള്‍ ഓടി ക്ഷേത്രത്തില്‍ വന്നു മാപ്പിരന്നത്രേ. അന്നു മുതല്‍ ആരും ഈ പുഴയില്‍ നിന്നും മീനുകളെ പിടിയ്ക്കില്ല.“ പ്രേംകുമാര്‍ ആരാധനയുടെ ചരിത്രം പറഞ്ഞു.
തിരുമക്കളെ ആവോളം കണ്ടശേഷം ഞങ്ങള്‍ കടവ് കയറി.  അവിടെ ഒരു നാട്ടുമാവില്‍ നിന്നും മാങ്ങ പറിയ്ക്കുന്നുണ്ട്. നിലത്താകെ പച്ചമാങ്ങ. എല്ലാവര്‍ക്കും അതുകണ്ടപ്പോള്‍ നാവില്‍ വെള്ളമൂറി. മാങ്ങപെറുക്കിക്കൂട്ടുന്ന അമ്മച്ചിയോട് കുറച്ചു മാങ്ങാ തരാമോ എന്നു ചോദിച്ചു. ‘ആവശ്യം പോലെ എടുത്തുകൊള്ളു മക്കളെ..” അവര്‍ പറഞ്ഞു. എല്ലാവരും കൈയില്‍ കൊള്ളാവുന്നിടത്തോളം മാങ്ങയെടുത്തു. കടിച്ചും പൊട്ടിച്ചുമൊക്കെ പറ്റുന്നത്ര അകത്താക്കി.
കുളത്തൂപുഴ ക്ഷേത്രം


മീനൂട്ട്

ദൈവമക്കള്‍


ഇനി നേരെ തെന്മലയിലേയ്ക്കാണ് യാത്ര. പന്ത്രണ്ട് കിലോമീറ്റര്‍ കൂടി മതിയാകും അങ്ങോട്ട്. കുളത്തൂപുഴയും തെന്മലയും കൊല്ലം ജില്ലയുടെ തെക്കു കിഴക്കു ഭാഗമാണ്. തികഞ്ഞ വനപാതയിലൂടെയായിരുന്നു യാത്ര. വിസ്തൃതമായ തേക്കു തോട്ടം. നിറഞ്ഞ പ്രകൃതിഭംഗി. എല്ലാവര്‍ക്കും ഉത്സാഹം.

 ഞങ്ങള്‍ തെന്മല ഇക്കോ ടൂറിസം കവാടത്തിലെത്തി. എങ്ങും നിറഞ്ഞു നില്‍ക്കുന്ന വന്യഭംഗി. വാഹനം പാര്‍ക്ക് ചെയ്ത്  ടിക്കറ്റ് കൌണ്ടറില്‍ വന്നു. അവിടെ നിന്നും തെന്മല ഡാം കാണാനുള്ള ടിക്കറ്റ് കിട്ടും. ഇവിടെ ക്യാമറ നിരോധിച്ചിരിയ്ക്കുന്നതിനാല്‍ ഫോട്ടോയൊന്നുമില്ല. വിശാലമായ പാതയിലൂടെ ഞങ്ങള്‍ ഡാമിനടുത്തേയ്ക്കു നടന്നു. അല്പം അകലെ ഡാം തലയെടുപ്പോടെ നില്‍കുന്നതു കാണാം. വഴിയരുകിലെ മരങ്ങളില്‍ കുരങ്ങന്മാര്‍ ഞങ്ങളെ സാകൂതം വീക്ഷിയ്ക്കുന്നു. പെട്ടെന്നാണ് ഒരു ആണ്‍കുരങ്ങ് വഴിതടഞ്ഞ് പാതയ്ക്കു കുറുകെ നിന്നത്..! എല്ലാവരും അമ്പരന്നു പോയി. അവന്റെ നോട്ടം മോളുടെ കൈയിലിരുന്ന പൊതിയിലേയ്ക്കാണ്. അവള്‍ പേടിച്ച് എന്റെ പിന്നില്‍ മറഞ്ഞു നിന്നെങ്കിലും കുരങ്ങന്‍ അവളുടെ നേരെ തന്നെ ചെന്നു. അപ്പോള്‍ ഒരു ജീവനക്കാരന്‍ വന്ന് കുരങ്ങനെ ഓടിച്ചു വിട്ടു. “ഇവരുടെ മുന്‍പില്‍ കൂടി ഭക്ഷണസാധനങ്ങളുമായി നടക്കരുത്..” അയാള്‍ ഉപദേശിച്ചു.

ഞങ്ങള്‍ ഡാമിന്റെ മുകളിലേയ്ക്കുള്ള റോഡുവഴിയെ കയറി. കുറെ എത്തിയപ്പോള്‍ പിന്നെ പടികളാണ്. പത്തിരുനൂറു പടികള്‍ കയറേണ്ടി വന്നു മുകളിലെത്താന്‍. മടുത്തു പോയി. എങ്കിലും മുകളില്‍ നിന്നും ചുറ്റും നോക്കിയപ്പോള്‍ കണ്ട കാഴ്ചകള്‍ മടുപ്പിനെ വീശിയകറ്റിക്കളഞ്ഞു. കല്ലടയാറിനു കുറുകെ കെട്ടിയിരിയ്ക്കുന്ന ഈ ഡാമിന്റെയും ഉദ്ദേശം ജലസേചനമാണ്. വേനലായതുകൊണ്ടാവാം റിസര്‍വോയറില്‍ വെള്ളം വളരെ കുറവ്. ഡാമിനു മുകളില്‍ ഗാര്‍ഡുമാര്‍ കാവലുണ്ട്. അവിടെ നിന്നും ടിക്കറ്റ് പരിശോധിച്ചശേഷമേ കടത്തി വിടുകയുള്ളു. ഡാമിന്റെ സുരക്ഷയെ കരുതിയാവാം ഈ നിയന്ത്രണങ്ങള്‍. (എന്നാല്‍ നെയ്യാര്‍ ഡാമില്‍ ഇങ്ങനെ യാതൊരു നിയന്ത്രണവുമില്ലായിരുന്നു.)

ഞങ്ങള്‍ ഡാമിന്റെ അങ്ങേകരയിലെത്തി. അവിടെ നിബിഡവനമാണ്. വനത്തിലൂടെ താഴേയ്ക്ക് റോഡുണ്ട്. റോഡിന്റെ ആരംഭസ്ഥലത്ത് ചെറിയൊരു കട. അവിടെ ചില വിശിഷ്ട വിഭവങ്ങള്‍ വില്പനയ്ക്ക് വച്ചിരുന്നു. ഉപ്പിലിട്ട നെല്ലിക്കയും മാങ്ങാചീളുകളും..! ഞങ്ങള്‍ കുറേ മേടിച്ചു. അതും നുണഞ്ഞ് കാട്ടുവഴിയെ താഴേയ്ക്കു നടന്നു. വഴിയരുകില്‍ കുരങ്ങന്മാര്‍ ചാടിക്കളിയ്ക്കുന്നു. മുകള്‍ സൈഡില്‍ കറുത്തിരുണ്ട വനം. താഴെ കല്ലടയാറ് ഒഴുകുന്ന ശബ്ദം. എന്തൊരു കുളിര്‍മ്മയാണ് അവിടെയെല്ലാം...! ക്യാമറ എടുക്കാന്‍ പറ്റാത്തതിന്റെ വിഷമം.

ഏതാണ്ട് ഒരു കിലോമീറ്റര്‍ നടന്നപ്പോള്‍ താഴെ മെയിന്‍ റോഡിലെത്തി. ഇരുന്നൂറ് മീറ്ററോളം നടന്നാല്‍ ഞങ്ങള്‍ വാഹനം പാര്‍ക്കു ചെയ്ത സ്ഥലത്തെത്താം. അപ്പോഴാണ്, ഇരുസൈഡിലും തൂക്കിയിട്ട കരിമ്പനക്കുലകളും പുറകില്‍ പ്ലാസ്റ്റിക്ക് കുടവും പിന്നെ തൊങ്ങല്‍ പോലെ നിറയെ പ്ലാസ്റ്റിക്കു കുപ്പികള്‍ വെച്ചുകെട്ടിയതുമായ M80 മോപഡുമായി ഒരു തമിഴന്‍ ഞങ്ങളുടെ അടുത്തെത്തിയത്..
”നൊങ്ക് വേണമാ സാര്‍..നൊങ്ക്..”
ഞാനിതേവരെ ഈ സാധനം തിന്നിട്ടില്ല, ആയതിനാല്‍ ഒന്നു ട്രൈ ചെയ്യാമെന്നു വെച്ചു. അയാള്‍ ഉത്സാഹത്തോടെ വണ്ടി നിര്‍ത്തി. “നല്ല കരിമ്പനക്കള്ളുണ്ട് സാര്‍..തേങ്ങവെള്ളവുമുണ്ട് സാര്‍...”
എല്ലാം എടുക്കാന്‍ പറഞ്ഞു. പനയോല വളച്ചുകൂട്ടി അയാള്‍ കരിമ്പനത്തേങ്ങാവെള്ളവും കള്ളും ഒഴിച്ചു തന്നു. രണ്ടും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല, നല്ല മധുരം. കുടിയ്ക്കാന്‍ നല്ല സുഖം. എല്ലാവരും ആവശ്യം പോലെ കുടിച്ചു. പിന്നെ നൊങ്ക് പൊട്ടിച്ച് അകത്തേ കാമ്പും എടുത്തു തന്നു. അത്ര രുചിയൊന്നുമില്ലെങ്കിലും തിന്നാം. “എത്ര കാശായി?“ ഞാന്‍ ചോദിച്ചു.
 “അഞ്ഞൂറ്റിമുപ്പതു രൂപ സാര്‍..!”
എന്തു പറയാനാണ്, കള്ളിന്റെ മധുരത്തിനു വല്ലാത്ത കയ്പ് തോന്നി. ഞങ്ങള്‍ പാര്‍കിംഗ് ഏരിയയിലേയ്ക്കു നടന്നു.

ഇനി തെന്മല ഇക്കോ ടൂറിസത്തിലെ കാഴ്ചകളിലേയ്ക്കാണ് പോകുന്നത്. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത പരിസ്ഥിതിവിനോദസഞ്ചാര മേഖലയാണിത്. അഡ്വഞ്ചര്‍ സോണ്‍, ലെഷര്‍ സോണ്‍, കള്‍ച്ചര്‍ സോണ്‍, മാന്‍ സംരക്ഷണ കേന്ദ്രം, സഫാരി ട്രെക്കിംഗ്, ബോട്ടിംഗ്, അക്വേറിയം അങ്ങനെ കാണാന്‍ അനവധി. എല്ലായിടവും കാണണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടി വരും. ഞങ്ങളുടെ പരിമിതമായ സമയത്തിനുള്ളില്‍ അക്വേറിയവും അഡ്വഞ്ചര്‍ സോണും മാത്രം കാണാം എന്നു വിചാരിച്ചു. പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും മുന്നൂറ് മീറ്ററോളം അകലത്ത്, ഉയര്‍ന്ന പ്രദേശത്താണ് ഇതു രണ്ടും. അങ്ങോട്ട് പോകും മുന്‍പ് ഒരു ചായകുടിയാവാം. (കരിമ്പനക്കള്ളും നൊങ്കുമൊക്കെ എങ്ങോട്ടു പോയെന്നറിയില്ല). അവിടെ കുറെ അമ്മച്ചിമാര്‍ തട്ടുകട നടത്തുന്നുണ്ട്. സമോവറില്‍ ചായയും അടുപ്പത്ത് എണ്ണയില്‍ പൊരിയുന്ന ഉള്ളിവടയും. എന്തൊരു നല്ല ചായ..! ചൂടു ഉള്ളിവടയും കൂടെ ആയപ്പോള്‍ അപാര സുഖം. ഇത്രയും നല്ല ചായയും കടിയും കഴിച്ചിട്ട് എത്രയോ കാലമായി. കുറച്ച് ഉള്ളിവട പൊതിഞ്ഞു മേടിച്ച് ഞങ്ങള്‍ അഡ്വഞ്ചര്‍ സോണിലേയ്ക്കു നടന്നു.

ആദ്യം കണ്ടത് അക്വേറിയമാണ്. പത്തുരൂപ ടിക്കറ്റിന്. അത്ര വലുതൊന്നുമല്ലങ്കിലും ഉള്ളവ കാണാന്‍ നല്ല ഭംഗിയുണ്ട്. അതു കണ്ടു നടക്കുന്ന നേരത്തു തന്നെ കറന്റു പോയി, ഉള്ളിലാകെ ഇരുട്ട്. അഞ്ചുമിനിട്ടു അതില്‍ തപ്പിതടഞ്ഞു. അപ്പോഴേയ്ക്കും കറന്റെത്തി. അതു കണ്ടിറങ്ങി.
തെന്മലയിലെ ഉള്ളിവടയുടെ രുചിയില്‍

അക്വേറിയം






ഇനി അഡ്വഞ്ചര്‍ സോണാണ്. അങ്ങോട്ട് കയറാന്‍ പ്രത്യേക ടിക്കറ്റെടുക്കണം. പിന്നെ ഓരോ ഐറ്റത്തിനും വെവ്വേറെ ടിക്കറ്റ്.  വലിച്ചുകെട്ടിയ ഇരുമ്പുവടത്തില്‍ തൂങ്ങിക്കിടന്ന് താഴെയുള്ള തടാകക്കരയില്‍ പോയിറങ്ങുന്ന ഒരു സൂത്രം കണ്ടു. നല്ല തിരക്കാണവിടെ. ഒരാള്‍ക്ക് 75 രൂപ. എന്തായാലും കയറാമെന്നു കരുതി ഞങ്ങള്‍ ക്യൂ നിന്നു. ദൈവസഹായം കൊണ്ട് ഞങ്ങളുടെ ഊഴമെത്തിയപ്പോള്‍ വടം ബ്ലോക്കായി. അതിന്റെ മോട്ടോര്‍ സംവിധാനം കേടായത്രെ..! ക്യൂ നിന്നതു മിച്ചം.

കൌണ്ടറിനടുത്തുള്ള ഡെക്ക് പ്ലാസായില്‍ നിന്നും മുകളില്‍ ഡാം നിരപ്പിലേയ്ക്ക് വനത്തിനുമുകളിലൂടെ നടന്നു പോകാവുന്ന ഇരുമ്പുപാതയുണ്ട്. “കൊണോപ്പി വാക് വേ” (Canopy Walk Way)  എന്നാണിതിന്റെ പേര്. 120 മീറ്റര്‍ നീളം. 11 കൊണോപ്പികളിലായി 109 സ്റ്റെപ്പുകളുണ്ട്. അതിന്റെ മുകളില്‍ കൂടി നടക്കുക വല്ലാതൊരനുഭൂതിയാണ്. നമ്മുടെ കാലടിയ്ക്കു താഴെ വന്‍ വൃക്ഷങ്ങള്‍. ചുറ്റും പ്രകൃതിയുടെ ഹരിതാഭ. ചീവീടുകളുടെ മര്‍മ്മരഗീതം. കുളിര്‍മ്മയുള്ള കാറ്റ്. തെന്മലയിലെ എനിയ്ക്കേറ്റവും ഇഷ്ടപെട്ടത് ഈ കൊണോപ്പി സഞ്ചാരമാണ്. 
കൊണോപ്പി വാക്ക് വേ






 തെന്മല ഇക്കോ ടൂറിസത്തെ പറ്റി അറിയാന്‍ ഈ വീഡിയോയുംസൈറ്റും സന്ദര്‍ശിയ്ക്കു
 തെന്മലയിലെ വിശേഷങ്ങള്‍ അവസാനിച്ചിട്ടില്ല.

(തുടരും)