പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Saturday 25 December 2010

ഹാപ്പി ക്രിസ്തുമസ് !

ഇന്ന് ക്രിസ്തുമസ് നാള്‍. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രവാചകന്റെ തിരുപിറവി നാള്‍. “മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി“ എന്ന ഗുരുവചനത്തില്‍ വിശ്വസിയ്ക്കുന്നതിനാല്‍ എക്കാലവും ക്രിസ്തുമസ്, മനസ്സുകൊണ്ടെങ്കിലും ആഘോഷിയ്ക്കാതിരുന്നിട്ടില്ലല്ലോ..

ടീപ്പോയിലിരുന്ന മൊബൈലില്‍ സമയം 7.00 AM. ഓഫീസില്‍ പോകാനുള്ള ഒരുക്കങ്ങള്‍ക്കു സമയമായി. അതിനു മുന്‍പായി, വര്‍ഷങ്ങളായ പ്രവാസജീവിതത്തില്‍ തെറ്റിയ്ക്കാത്ത ഒരു പതിവുണ്ട്; ഒരഞ്ചു  മിനിട്ട് വീട്ടിലേയ്ക്ക് വിളിച്ച് വിശേഷങ്ങള്‍ തിരക്കുകയെന്ന പതിവ്.

ഇന്ന് “ഹാപ്പി ക്രിസ്തുമസോ“ടെയാവട്ടെ തുടക്കം.  ഈയിടെയായി പ്രിയതമയോടുള്ള സംസാരങ്ങള്‍ അല്പം യാന്ത്രികമായി പോകുന്നില്ലേ  എന്നൊരു സംശയം. നടന്നുകൊണ്ടിരിയ്ക്കുന്ന വീടുപണിയുടെ കാര്യങ്ങള്‍ പറയുക എന്നതിനപ്പുറം സ്നേഹ സംഭാഷണം കുറഞ്ഞു പോയില്ലേ? പ്രവാസത്തിന്റെ നരയും മരവിപ്പും വാക്കുകളെയും ബാധിച്ചു തുടങ്ങിയോ?  ഇന്നേതായാലും അല്പം റൊമാന്റിക്കായി സംസാരിയ്ക്കണം.

വീട്ടിലെ നമ്പര്‍ മൊബൈലില്‍ അമര്‍ന്നു. റിങ്ങ് ചെയ്യുന്നുണ്ട്.

“ഹലോ..”

ഏഴാംക്ലാസുകാരനായ വിഷ്ണുവെന്ന ഉണ്ണി .

“ഹലോ..ഹാപ്പി ക്രിസ്ത്‌മസ്...! എന്തൊക്കെയുണ്ട് ഉണ്ണീ, ക്രിസ്തുമസ് വിശേഷങ്ങള്‍..?

“ഇന്നലെ രാത്രി ഞാന്‍ കരോളുകാരുടെ കൂടെ പോയി അച്ഛേ..കൊറേ വീടുകളില്‍ കയറി. അടുത്ത വീട്ടിലെ ജയിംസ് ചേട്ടനും മോനും ഒക്കെ ഉണ്ടായിരുന്നു. രാത്രി പത്തുമണിയായി വന്നപ്പോള്‍. ഒത്തിരി പടക്കം പൊട്ടിച്ചു..നല്ല രസമുണ്ടായിരുന്നു..”

മോനും എന്റെ ചിന്താഗതിക്കാരനാണല്ലോ..! സ്വന്തം ജാതി, സ്വന്തം മതം എന്നു കുട്ടികള്‍ പോലും ചിന്തിയ്ക്കുന്ന ഇക്കാലത്ത് കരോള്‍ സംഘത്തില്‍ പോകാന്‍ മനസ്സുള്ള അവനെ ഓര്‍ത്ത് അഭിമാനം തോന്നി.

“ആഹാ...കൊള്ളാമല്ലോ. എവിടെ ശ്രീക്കുട്ടി ?”

“ഇതാ, അവള്‍ടെ കൈയില്‍ കൊടുക്കാം..”

“ഹലോ..”

നാലാം ക്ലാസുകാരിയായ മോള്‍.

“ഹലോ..ശ്രീക്കുട്ടീ, ഹാപ്പി ക്രിസ്തുമസ്..”

“സെയിം ടു യു അച്ഛേ.. എന്തൊക്കെയുണ്ട് വിശേഷം ?”

“അച്ഛയ്ക്കിവിടെ സുഖാണ്. ക്രിസ്തുമസിനു കേക്ക് മേടിച്ചോ..?”

“ഇല്ലച്ഛേ..ഇവിടെ പണിത്തിരക്കാന്നും പറഞ്ഞ് അമ്മ മേടിച്ചു തന്നില്ല. അമ്മയോടു പറയച്ഛേ ഒരു ക്രീം കേക്ക് മേടിച്ചു തരാന്‍. പ്ലീസ് അച്ഛേ..”

“അമ്മ തിരക്കിലായതു കൊണ്ടല്ലേ..സാരമില്ല. എവിടെ അമ്മ ? ഞാന്‍ പറയാം..”

“ദാ കൊടുക്കാം..”

എങ്ങനെ തുടങ്ങണം, പതിവില്‍ നിന്നു വിപരീതമായി?  ഹാപ്പി ക്രിസ്തുമസ്? മെറി ക്രിസ്തുമസ് ? അതോ അല്പം  റൊമാന്റിയ്ക്കായി “ഹലോ മൈ ഡാര്‍ലിങ്ങ്”?

“ഓ...”

ഫോണിന്റെ മറുതലയ്ക്കല്‍ ജീവനില്ലാത്ത ശബ്ദം. വിരസത മുറ്റിയ പോലെ. വല്ലാത്ത ദേഷ്യവും നിരാശയും ഇരച്ചു കയറി.

“ഫോണ്‍ വിളിച്ചാല്‍ ഇങ്ങനെയാണോ സംസാരിയ്ക്കേണ്ടത്?  നല്ലൊരു ദിവസമായിട്ട് രാവിലെ വിളിച്ചപ്പോള്‍ അവളുടെയൊരു “ഓ..!” നീയിത്ര വിഷമിച്ച് ഫോണെടുക്കണ്ട. ഞാന്‍ പിള്ളേരോട് സംസാരിച്ചു കൊള്ളാം.“

“................”

കുറേ നേരത്തേയ്ക്ക് നിശ്ശബ്ദത.

“നീയെന്താ മിണ്ടാത്തത്? ഞാനിവിടെ അന്യ നാട്ടില്‍ കിടന്ന് കഷ്ടപെടുമ്പോള്‍ ഒരു നല്ല വാക്കു കേള്‍ക്കാനാ വിളിയ്ക്കുന്നത്. മനസ്സിലായില്ലേ..”

പിന്നെയും കോപം നിന്നു കത്തി. അപ്പോള്‍ മറുതലയ്ക്കല്‍ നിന്ന് തേങ്ങല്‍. മറ്റൊന്നും കേള്‍ക്കാനില്ല.

“ഉം..എന്തു പറഞ്ഞാലുമൊരു കരച്ചില്‍..!”

കലി മൂത്ത് ഫോണ്‍ കട്ട് ചെയ്ത് ടീപ്പോയിലേയ്ക്കെറിഞ്ഞു. നല്ലൊരു ദിനം. ആകെ നാശമായി. മനസ്സിന്റെ സ്വസ്ഥതയും നശിച്ചു. ഓഫീസില്‍ പോകാന്‍ വൈകുമെന്നതിനാല്‍ വേഗം ബാത്തുറൂമിലേയ്ക്കോടി. ചെറുചൂടുള്ള വെള്ളം മേലാകെ പരക്കുമ്പോഴും ഉള്ളു പുകഞ്ഞുകൊണ്ടിരുന്നു. ഈ ക്രിസ്തുമസ് ദിനം ഇങ്ങനെ ആയല്ലോ..!

ഓഫീസിലിരുന്നിട്ടും മനസ്സ് ഉഴറിക്കൊണ്ടിരുന്നു. സഹപ്രവര്‍ത്തകരുടെ ക്രിസ്തുമസ് ആശംസകള്‍ക്ക് യാന്ത്രികമായി മറുപടി പറഞ്ഞൊഴിഞ്ഞു. സ്നേഹപ്രവാചകന്റെ തിരുപ്പിറവിദിനം, അങ്ങനെ ആയിരുന്നോ ഞാന്‍ പ്രതികരിയ്ക്കേണ്ടിയിരുന്നത്? അത്ര പെട്ടെന്ന് കോപിക്കേണ്ടിയിരുന്നോ? അവളുടെ തേങ്ങല്‍ മനസ്സിനെ നീറ്റാന്‍ തുടങ്ങി. ഒന്നു വിളിച്ചാലോ..?
അല്ലെങ്കില്‍ വേണ്ട. അല്പം പഠിയ്ക്കട്ടെ...

എങ്കിലും...?

“ദൈവം നിരുപമ സ്നേഹം..
സ്നേഹം നിറയും നിര്‍ഝരിയല്ലോ..“
പഴയൊരു ഭക്തിഗാനത്തിന്റെ വരികള്‍ മനസ്സിലെവിടെയോ മുഴങ്ങി. മനസ്സില്‍ വല്ലാത്തൊരു തിരതള്ളല്‍. മൊബൈല്‍ കൈയിലെടുത്തു. നമ്പര്‍ അമര്‍ത്തി. ചെവിയോടു ചേര്‍ത്തു.

“ഹലോ..”

ഇനിയുമടങ്ങാത്ത തേങ്ങലിന്റെ അലകള്‍ ഉള്ളിലൊളിപ്പിച്ച ശബ്ദം.

“ഹലോ ഞാനാണ് ”

നേരിയ തേങ്ങല്‍.

“കരയണ്ട..എനിയ്ക്കന്നേരം വല്ലാത്ത ദേഷ്യം വന്നതു കൊണ്ടു പറഞ്ഞതാണ്.”

“..ന്നാലും എന്നോടെന്തൊക്കെയാ പറഞ്ഞത്? എനിയ്ക്കു സഹിയ്ക്കിണില്ല. ഇന്നലെ ഗ്യാസുമില്ല, വിറകുമില്ല. എന്നിട്ട് ഞാന്‍ മേലേപറമ്പില്‍ നിന്നും ഒരു കെട്ട് വിറക് തലയിലെടുത്തു കൊണ്ടാ വന്നത്. പണിക്കാരുടെം മറ്റും കാര്യങ്ങള്‍ക്കായി ഓട്ടമായിരുന്നു. രാത്രിയില്‍ പനിയും തലവേദനയുമായി ഒരു പോള കണ്ണടച്ചില്ല. ഏട്ടന്റെ ഫോണ്‍ വന്നപ്പോള്‍ ഞാന്‍ കിടക്കയില്‍ നിന്നെഴുനേറ്റു വരുകയായിരുന്നു. എന്നിട്ടും..”

ഞാനൊന്നും മിണ്ടിയില്ല. വെയിലേറ്റ മഞ്ഞുപോലെ ഞാനപ്പോള്‍ ഉരുകിത്തീരുകയായിരുന്നു.

"ഹലോ, എന്താ ഒന്നും മിണ്ടാത്തെ? മന:പൂര്‍വമല്ല ഏട്ടാ..“

“സോറി മോളെ..കാര്യമറിയാതെ ഞാന്‍...”

“സാരമില്ല ഏട്ടാ..ഹാപ്പി ക്രിസ്തുമസ്..! ”

“ഹാപ്പി ക്രിസ്തുമസ്..”

ഞാന്‍ ഫോണ്‍ കട്ട് ചെയ്തു, മുഖം കുനിച്ചിരുന്നു. പുല്‍തൊട്ടിയില്‍ കിടക്കുന്ന ഒരു പിഞ്ചുബാലന്റെ മുഖം എന്നെ നോക്കി പുഞ്ചിരിച്ചു. അപ്പോള്‍ ആ ഈരടികള്‍ വീണ്ടും മുഴങ്ങി.

“ദൈവം നിരുപമ സ്നേഹം “
സ്നേഹം നിറയും നിര്‍ഝരിയല്ലോ..”

Monday 20 December 2010

പുരാവൃത്തം

എന്റെ സ്വന്തം നാടിന്റെ കഥയാണിത്. സത്യത്തിനും മിത്തിനുമിടയിലെ കൊച്ചു തുരുത്തായ രയറോത്തിന്റെ പുരാവൃത്തം.

രയറോം പുഴയുടെ വടക്കേക്കരയിലെ കടവു കടന്നാല്‍  “ടൌണ്‍‌ “ എന്നറിയപ്പെടുന്ന നാല്‍ക്കവല. അതിനെ നെടുനീളം രണ്ടായി പകുത്ത്, കിഴക്കു നിന്നും പടിഞ്ഞാറേയ്ക്കൊരു ടാറിട്ട റോഡ്.  റോഡിനിരുവശവുമുള്ള നാലഞ്ചു  കടകളിലും മൂന്നാലു ചായപ്പീടികകളിലുമായി രയറോംകാര്‍ കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിപ്പോന്നു.

ടൌണു വിട്ടൊരു ഫര്‍ലോംഗ് കഴിഞ്ഞാല്‍ സര്‍ക്കാര്‍ സ്കൂള്‍. അവിടുന്നുമൊരു വിളിപ്പാട് പിന്നിട്ടാല്‍  മൈതാനി ആയല്ലോ. മൈതാനിയെത്തുമ്പോള്‍ റോഡിനിരുവശവും ഓരോ ചെറുകുന്നുകള്‍. ഇടതേ കുന്നില്‍ രയറോത്തിന്റെ സ്വന്തം മഖാമുണ്ട്. മഖാമില്‍ ഔലിയാക്കള്‍ കാലങ്ങളോളമായി നിദ്ര പാര്‍ക്കുന്നു.  മഖാമരികിലെ  ഖബര്‍സ്ഥാനില്‍ നിര നിരയായി മീശാങ്കല്ലുകള്‍ . ആ കുന്നിനും താഴെ വിശാലമായ നിരപ്പ്  കാടു മൂടി കിടക്കുന്നു.  വലതു വശത്തെ കുന്നില്‍ സെബസ്റ്റ്യാനോസ് പുണ്യാളന്റെ കൊച്ചുപള്ളി ഉയര്‍ന്നു നില്‍ക്കുന്നു. പള്ളിയ്ക്ക ചാരെ, സിമിത്തേരി.

മഖാമിന്റെ താഴ്വാരത്ത് തിങ്ങിത്തഴച്ച പച്ചത്തുരുത്തുകള്‍ക്കിടയിലൂടെ രയറോം പുഴ പൊട്ടിച്ചിരിച്ച് ഗതകാലത്തെപ്പോഴോ തുടങ്ങിയ പ്രയാണം തുടരുന്നു. ആ ഓരം പറ്റിയൊരല്പം മുന്നോട്ടു ചെന്നാല്‍ എടത്തുംകര കാവായല്ലോ. മനുഷ്യശല്യമില്ലാതെ, കരിനാഗങ്ങളിഴയുന്ന  കാവില്‍ ഭഗവതി എപ്പോഴും ഒറ്റയ്ക്കായിരുന്നു.

രാവിന്റെ മധ്യയാമങ്ങളില്‍ ഖബര്‍സ്ഥാനില്‍ മീശാങ്കല്ലുകള്‍ക്കു താഴെ നിന്നും രയറോത്തിന്റെ മുന്നവകാശികളായ റൂഹുകള്‍ എഴുനേറ്റു വരും. എന്നിട്ട് മഖാമിന്റെ ചെറു മിനാരങ്ങളില്‍ വന്നിരുന്ന് കുന്നിനപ്പുറത്തെ സെമിത്തേരിയിലേയ്ക്ക് എത്തി നോക്കും. കൃത്യം അതേ സമയത്തു തന്നെ, മരക്കുരിശുകള്‍ നാട്ടിയ കുഴിമാടങ്ങളില്‍ നിന്നും പിതാക്കള്‍ ഉറക്കം വിട്ടെണീറ്റിരിക്കും. അവര്‍ പിന്നെ മിനാരങ്ങളില്‍ വന്നിരിയ്ക്കുന്ന റൂഹുകളെ നോക്കി കൈവീശും. എന്നിട്ട് രണ്ടു കൂട്ടരും ഉച്ചത്തില്‍ വിളിയ്ക്കും:

“പൂഹോയ്..!“

കാവിലേയ്ക്കാണ്.

ഭഗവതിയപ്പോള്‍ പുഴയില്‍ മുങ്ങി നിവര്‍ന്ന്, വള്ളിക്കൂട്ടത്തിന്റെ മറയില്‍ നിന്നീറന്‍ മാറ്റി, പനങ്കുലതോല്‍ക്കും വാര്‍ മുടി കോതിയൊതുക്കി, ഒരു നുള്ളു കുങ്കുമം നെറ്റിയില്‍ ചാര്‍ത്തി, മൈതാനിയിലേയ്ക്ക് പറന്നു വരും. പിന്നെ, സെമിത്തേരിയിലെ പിതാക്കളും ഖബര്‍സ്ഥാനിലെ റൂഹുകളും ഭഗവതിയും ചേര്‍ന്ന്  അന്നത്തെ വിശേഷങ്ങള്‍ കൈമാറും. പൊട്ടിച്ചിരിയ്ക്കും. അപ്പോള്‍ മൈതാനിയില്‍ കാലന്‍ കോഴികള്‍ ചിറകടിച്ച് ഉച്ചത്തില്‍ കൂവുമത്രേ!

രാത്രി വൈകി അതു വഴിവന്ന എത്രയോ രയറോത്തുകാര്‍ ഇതു കേട്ടിരിയ്ക്കുന്നു. അപ്പോള്‍ പേടിയ്ക്കരുത്. മുസല്‍മാനെങ്കില്‍ കലിമ ചൊല്ലണം. ക്രിസ്ത്യാനിയാണെങ്കില്‍ പുണ്യാളനെ സ്തുതിയ്ക്കണം. ഹൈന്ദവനെങ്കില്‍ ഭഗവതിയെ ജപിയ്ക്കണം. അവരതുകേട്ട് മനം നിറഞ്ഞ് വാത്സല്യത്തോടെ പഥികരെ മൈതാനി കടത്തിവിടും.
പേടിച്ചു മിണ്ടാതെ പോയവരെ ജ്വരവിത്തുകളെറിഞ്ഞ് ദീനം പിടിപ്പിയ്ക്കും.

പണ്ടിതിലെ പകല്‍ പോലും ആള്‍ക്കാര്‍ വഴി പോകാന്‍ മടിച്ചിരുന്നുവത്രേ! അന്നൊക്കെ രയറോത്തേയ്ക്കു കുടിയേറ്റക്കാര്‍ കടന്നു വരുന്നതേയുള്ളു. പല ദിവസങ്ങളിലും തിരുവിതാംകൂറില്‍ നിന്നും വേരുകള്‍ പറിച്ചടുക്കിയ ലോറികള്‍ രയറോം പുഴ കടന്നു. പിന്നെ ഏതെങ്കിലും മലഞ്ചെരുവില്‍ തെളിച്ചെടുത്ത കന്നിമണ്ണില്‍ കുടില്‍ കെട്ടി അടിഞ്ഞു.  കാടു വെട്ടി തീയില്‍ ചുട്ടു. ഉണ്ടന്‍ കല്ലുകള്‍ പെറുക്കി കയ്യാലകള്‍ കെട്ടി. കന്നിമണ്ണില്‍ തൂമ്പകള്‍ ആഞ്ഞുപതിച്ചു. കന്യാചര്‍മ്മം പൊട്ടിയ മണ്ണിന്റെ കരിമേനിയില്‍ കുഴിയും കൂനകളും തീര്‍ത്തു. കുഴികളില്‍ വാഴയും കാച്ചിലും കിഴങ്ങും ചേനയും കൂനകളില്‍ കപ്പയും തഴച്ചു. കല്ലന്‍ ശരീരവും ശൌര്യവുമുള്ള കുടിയേറ്റമക്കള്‍ കന്നിമണ്ണിനെ പൊന്നാക്കി മാറ്റി. അവരവിടെ കോഴിയും, പശുവും, പന്നിയും  വളര്‍ത്തി. ഇടയ്ക്കിടെ മലമ്പനിയും വസൂരിയുമെറിഞ്ഞ് ഭഗവതിയവരെ പരീക്ഷിച്ചു.

അന്നൊക്കെ കര്‍ക്കിടകത്തില്‍ തുമ്പിക്കൈ വണ്ണത്തില്‍ മഴപെയ്യും. രണ്ടു രാവും രണ്ടു പകലും നിര്‍ത്താതെ പെയ്യുമത്രേ. അപ്പോള്‍ പറമ്പിലൊക്കെ പെരുങ്കൂണ്‍ പൊന്തിവരും. വറുതിക്കാലത്തെ പശിയകറ്റാന്‍ ഭഗവതി കനിഞ്ഞു നല്‍കുന്നതാണത്.

അങ്ങനെയുള്ള പെരുമ്പെയ്ത്തുകാലത്താണ് ഉരുള്‍ പൊട്ടുക. പെയ്ത് പെയ്ത് തിടം നിറഞ്ഞ മലദേവതയുടെ നെടും മാറില്‍ നിന്നൊരു ചീന്ത് കൂലം കുത്തി താഴേയ്ക്ക് പായും. ആ പാച്ചിലിനിടയില്‍ കാണുന്നതൊക്കെ അവള്‍ കലിപൂണ്ട് തകര്‍ത്തെറിയും. ഒടുക്കം പുഴയുടെ മടിയില്‍ തളര്‍ന്നു മയങ്ങും. ഭഗവതിയവള്‍ക്ക് താരാട്ടു പാടും. അങ്ങനെ എത്രയോ കാലങ്ങള്‍ ..

അന്നൊക്കെ മനുഷ്യനും മൃഗങ്ങള്‍ക്കും ദീനം വന്നാല്‍ ഓത്തുപള്ളിയിലെ മുക്രിയുടെ ചരടും വെള്ളവും മതിയല്ലോ. ശത്രുരക്ഷയ്ക്ക്  ഉറുക്കും. ആര്‍ത്തന്മാര്‍ ആരെയും മുക്രി കൈവിടില്ല. മഖാമിലെ റൂഹുകളെ മുക്രി ഓതിയോതി വിളിയ്ക്കും. എന്നിട്ട് ചരടിലും നീരിലും  ഉറുക്കിലും ആവാഹനം ചെയ്യും. അവര്‍ പിന്നെ രയറോത്തുകാരെയും അവരുടെ വളര്‍ത്തുജാതികളേയും രക്ഷിച്ചു കൊള്ളും, അരയില്‍ കെട്ടിയ ചരടിലും ഉറുക്കിലും കൂടെ.
രാത്രികാലങ്ങളിലെ കൂടിച്ചേരലുകളില്‍ മൈതാനിയില്‍ വന്നിരുന്ന് റൂഹുകള്‍ ഇതും പറഞ്ഞ് പൊട്ടിച്ചിരിയ്ക്കും..

“ഹി ഹി ഹി..“

ദീനക്കാര്‍ രാവില്‍ ഉറങ്ങാതെ ചെവിവട്ടം പിടിച്ചാല്‍ ഇതു കേള്‍ക്കാമത്രെ..

മൈതാനിയിലെ മഖാമില്‍ വര്‍ഷം തോറും ഉറൂസുണ്ട്. അന്നത്തെ രാത്രി രയറോംകാരെല്ലാം മഖാമിലെത്തി റൂഹുകളെ വണങ്ങും. സത്യവിശ്വാസികള്‍ സ്വലാത്ത് നടത്തും. അല്ലാത്തവര്‍ക്ക് നേര്‍ച്ചക്കഞ്ഞിയുണ്ട്. അപ്പോള്‍ അപ്പുറത്ത് പള്ളിമേടയിലിരുന്ന്‍ പുണ്യാളന്‍ റുഹുകള്‍ക്ക് വണക്കം പറയും.

പിന്നെ പുണ്യാളന്റെ പെരുന്നാളാണ്. അന്നു പള്ളിയില്‍ നിന്നും രയറോം കാണിപ്പാന്‍ പുണ്യാളനെ തോളിലേറ്റി എഴുന്നെള്ളിയ്ക്കും. അപ്പോള്‍ മഖാമിന്റെ മിനാരങ്ങളില്‍ വന്നിരുന്ന് റൂഹുകള്‍ സലാം പറയും. തന്റെ നാടിനെ കണ്‍കുളിര്‍ക്കെ കണ്ട് പുണ്യാളന്‍ തിരിച്ച് പള്ളിയിലേയ്ക്ക് യാത്രയാകും, അടുത്ത വര്‍ഷം വരേയ്ക്കുമുള്ള  ഓര്‍മ്മകള്‍ സൂക്ഷിച്ചുകൊണ്ട്.

അപ്പോഴും ഭഗവതിയുടെ കാവില്‍ മനുഷ്യരാരും കാലുകുത്താന്‍ ധൈര്യപ്പെട്ടില്ല. പടര്‍ന്നു കയറിയ വള്ളിപ്പടര്‍പ്പില്‍ പെരുമ്പാമ്പുകള്‍ തൂങ്ങിയാടി. കിളിക്കൂട്ടം അതിനിടയില്‍ കൂടുകൂട്ടിയും മുട്ടയിട്ടും കഴിഞ്ഞു പോന്നു. ആര്‍ക്കും കാണാന്‍ പറ്റാത്തൊരിടത്ത് കാലന്‍ കോഴികള്‍ മറഞ്ഞിരുന്നു. പുഴക്കരയിലെ മണ്‍പുറ്റുകള്‍ക്കിടയില്‍ കരിനാഗങ്ങള്‍ ഭഗവതിയ്ക്ക് കാവലിരുന്നു‍..അവരോടൊപ്പം എടത്തുംകര ദേവി  സ്വൈര്യമായി ഉല്ലസിച്ചു നടന്നു, ഭഗവതിയ്ക്കവിടെ അമ്പലമില്ല, ആനയോളം പോന്ന ഒരു കല്ലിടുക്കാണത്രേ വാസ സ്ഥലം.

എന്നും പുലര്‍ച്ചെ ഭഗവതി, വെള്ളച്ചിയില്‍ ആവേശിയ്ക്കും. കിഴക്ക് വൈതല്‍ കുന്നുകളില്‍ ചുവപ്പുരാശി പടരുമ്പോള്‍ വെള്ളച്ചി പുളിയിലംകുണ്ടിറങ്ങും. പിന്നെ പടിഞ്ഞാറ് എരിഞ്ഞടങ്ങുന്ന വരെ രയരോത്തെ ഓരോ കല്ലിനോടും  മരത്തോടും വിശേഷം പങ്കിട്ട് നടപ്പ്.

കഴുത്തില്‍ കല്ലുമാലയിട്ട, കാതില്‍ തോടയിട്ട , ഇരുകൈമുട്ടോളവും ലോഹ വളയിട്ട, നിറം മങ്ങിയ ജമ്പറും മുഷിഞ്ഞ കാവിമുണ്ടുമണിഞ്ഞ വെള്ളച്ചിയിലൂടെ ഭഗവതി തന്റെ മക്കളെ എന്നും കണ്ടു. മുറുക്കിന്റെ രുധിരനീരൊഴുകുന്ന ആ നാവിലൂടെ ഭഗവതി ഞങ്ങളോട് സംസാരിച്ചു. ഞങ്ങളുടെ സുഖദു:ഖങ്ങള്‍ ചോദിച്ചു. വല്ലപ്പോഴും ചെറിയ നാണയതുട്ടുകള്‍ ഞങ്ങള്‍ കാണിയ്ക്കയര്‍പ്പിച്ചു.

കാലങ്ങളോളമായി വെള്ളച്ചിയുടെ നടപ്പു തുടര്‍ന്നു കൊണ്ടേയിരുന്നു. എപ്പോഴുമുണ്ടല്ലോ മാറത്തടുക്കിയ ഒരു കെട്ട് പുല്‍ചൂലുകള്‍. അവയെല്ലാം വെള്ളച്ചി കെട്ടിയുണ്ടാക്കിയത്. ഓരോ ചന്ദ്രപക്ഷം ഇടവിട്ട് മാറി മാറി ഞങ്ങളുടെയെല്ലാം വീടുകളിലെത്തും വെള്ളച്ചി. ഞങ്ങള്‍ക്കു വേണ്ടെങ്കിലും ഒരെണ്ണം വാങ്ങും. പകരം ഒരു നേരത്തെ ആഹാരവും കഴിച്ച് കിട്ടുന്ന ദക്ഷിണയും വാങ്ങി വെള്ളച്ചി അടുത്ത ലക്ഷ്യത്തിലേയ്ക്ക്.

ഞങ്ങള്‍ക്കറിയാം ഭഗവതി വീടു കാണാനെത്തിയതാണെന്ന്.

ഇടയ്ക്കൊക്കെ പുഴയുടെ കരയില്‍ വെള്ളച്ചി  ഇരിയ്ക്കും. പിന്നെ  പുഴയുമായി വര്‍ത്തമാനം. പുഴയിലെ മീനുകളപ്പോള്‍ ഓരം ചേര്‍ന്നു നില്‍ക്കും പോലും,  സംസാരം ഒളിഞ്ഞുകേള്‍ക്കാന്‍ . എന്നാലും പുഴക്കരയിലെ മുളങ്കൂട്ടത്തെ പടിഞ്ഞാറന്‍ കാറ്റ് ഇളക്കിക്കൊണ്ടേയിരിയ്ക്കുന്നതിനാല്‍ കാര്യമായൊന്നും കേട്ടെന്നു വരില്ല.

കഴിഞ്ഞവര്‍ഷം വെള്ളച്ചി ഞങ്ങളെ ഉപേക്ഷിച്ചു പോയി, ഒന്നും പറയാതെ. എടത്തുംകര കാവിലെ പച്ച പുല്ലില്‍ വീണുറങ്ങുകയായിരുന്നത്രേ. അന്നു മൈതാനിയില്‍ കാലന്‍ കോഴികള്‍ നിര്‍ത്താതെ കൂവിക്കൊണ്ടേയിരുന്നു..

ഭഗവതിയിപ്പോള്‍ ഞങ്ങളെ കാണാറില്ല. റൂഹുകളുമതേ, മുക്രിയും പോയ്ക്കഴിഞ്ഞല്ലോ.

ഞങ്ങളിപ്പോള്‍ അനാഥരാണ്.

അടിക്കുറിപ്പ്: ഇതൊരു റീപോസ്റ്റാണ്.

Saturday 18 December 2010

പാമ്പു പുരാണം.

ഋഗ്വേദത്തില്‍ കയറും പാമ്പും മനുഷ്യമനസ്സും ബന്ധപ്പെടുത്തിയ ഒരു ശ്ലോകമുണ്ട്. ഇരുട്ടത്തു കിടക്കുന്ന കയറിനെ പാമ്പെന്നു തെറ്റിദ്ധരിച്ച് ഭയപ്പെടുന്ന മനസ്സാണു പ്രതിപാദ്യവിഷയം. സംഗതി വലിയൊരു ദാര്‍ശനിക വിഷയമാണ്. അതെന്തു തന്നെയായാലും പാമ്പ് എപ്പോഴും ഭയപ്പെടുത്തുന്ന ഒരു സംഗതി തന്നെയാണ് മിക്കവര്‍ക്കും. എനിയ്ക്കും അങ്ങനെയൊക്കെ തന്നെ. എന്റെ ജീവിതത്തില്‍ പാമ്പ് കഥാപാത്രമായി വന്ന ഒട്ടേറെ സംഭവങ്ങള്‍ ഉണ്ട്. (കുടിച്ച് പാമ്പായവരുടെ കാര്യമല്ല, ഉരഗ ജീവിയായ പാമ്പിനെ പറ്റിയാണു പറഞ്ഞു വരുന്നത്.)

വല്യാട്ടിലെ എന്റെ സ്കൂള്‍ പഠനകാലം. അക്കാലത്ത് വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം മീനച്ചിലാറ്റില്‍ വെള്ളം പൊക്കമുണ്ട്. ഞങ്ങളുടെയൊക്കെ വീടുകളുടെ വാതില്പടി വരെ വെള്ളമെത്തും. മൂന്നോനാലോ ദിവസം അങ്ങനെ നിന്ന ശേഷം ഇറങ്ങി പോകും. ഈ ഇറങ്ങിപ്പോക്കു കഴിഞ്ഞാല്‍ കുറേ ദിവസത്തേയ്ക്ക് ആകെ വൃത്തികേടായിരിയ്ക്കും പരിസരം.  ചീഞ്ഞ പുല്ലിന്റെയും വെളിഞ്ചേമ്പിന്റെയും ഒക്കെ ദുര്‍ഗന്ധം, വെള്ളത്തില്‍ നിന്നൂറിക്കൂടിയ ചെളി എല്ലാംകൂടി വല്ലാത്തൊരവസ്ഥയാകും അപ്പോള്‍. രണ്ടു മൂന്നു ദിവസം നന്നായി വെയിലടിച്ചാല്‍ എല്ലാം ഉണങ്ങി നേരെയാകും.
ഇങ്ങനെ വെള്ളമിറങ്ങിപോയ ഒരു ദിവസം സന്ധ്യമയങ്ങിയ നേരം നാലു വീടിനപ്പുറത്തെ  സൂര്യന്‍ ചേട്ടന്‍ ഞങ്ങളുടെ വീട്ടിലേയ്ക്ക് വന്നു. ഒരു വിധം നല്ല ഇരുട്ടുണ്ട്, വെളിച്ചമൊന്നുമില്ല. പെട്ടെന്ന്, “ആരെങ്കിലും ഒന്നോടി വരണെ” എന്ന സൂര്യന്‍ ചേട്ടന്റെ അലറി വിളി കേട്ടു.

വീട്ടില്‍ നിന്ന് കുഞ്ഞമ്മാവനും ഞാനും ഓടി ചെന്നു. കൂടാതെ മറ്റാരൊക്കെയോ ഓടി വന്നു. ഞങ്ങള്‍ വെളിച്ചമടിച്ചു നോക്കിയപ്പോള്‍, സൂര്യന്‍ ചേട്ടന്‍ ഇരുട്ടത്ത് നിലത്തു കുത്തിയിരിയ്ക്കുകയാണ്. കാല് അമര്‍ത്തി പിടിച്ചിരിയ്ക്കുന്നു.

“എന്തു പറ്റി ചേട്ടാ..?

“എന്നെ ഒരു പാമ്പു കടിച്ചു..”

പെട്ടെന്ന് ഞെട്ടിക്കൊണ്ട് ഞങ്ങള്‍ നിന്നിടത്തു നിന്ന് അല്പം ചാടി മാറിനിന്നിട്ട് ചുറ്റും ലൈറ്റടിച്ചു നോക്കി.  ഒന്നും കണ്ടില്ലെങ്കിലും, ആ ഭീകരന്‍ അവിടെയെവിടെയോ പതുങ്ങിയിരുപ്പുണ്ടെന്നു ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. അല്പം സൂക്ഷിച്ച് ഞങ്ങള്‍ സൂര്യന്‍ ചേട്ടന്റെ അടുത്തിരുന്നു. കാലിലേയ്ക്ക് ലൈറ്റടിച്ചു. ശരിയാണ് തള്ള വിരലില്‍ ചോര പൊടിഞ്ഞു നില്പുണ്ട്. പെട്ടെന്നാണ് ക്ലാസില്‍ പഠിച്ച ശാസ്ത്രവിജ്ഞാനം കുഞ്ഞമ്മാവനും എനിയ്ക്കും തെളിഞ്ഞു വന്നത്.

“സൂര്യന്‍ ചേട്ടാ അനങ്ങരുത്...”

ഇതും പറഞ്ഞിട്ട് കുഞ്ഞമ്മാവന്‍ വേഗം സൂര്യന്‍ ചേട്ടന്റെ ലുങ്കി കീറി കാല്പത്തിയ്ക്കു മുകളിലായി നന്നായി മുറുക്കി കെട്ടി. ഞാനാണ് ലൈറ്റ് തെളിച്ച് പിടിച്ചത്. അപ്പോഴേയ്ക്കും നല്ലൊരു ജനസഞ്ചയം അവിടെ എത്തിക്കഴിഞ്ഞു. ആളെ വേഗം ആശുപത്രിയിലെത്തിയ്ക്കണമല്ലോ? വാഹന സൌകര്യം വളരെ കുറവ്. ഇനി വാഹത്തിലെത്തിയ്ക്കണമെങ്കിലോ, വള്ളത്തില്‍ കയറ്റി ആറ്റിലൂടെ ഒരു കിലോമീറ്ററോളം തുഴഞ്ഞുപോകണം.

ഇതിന്റെ ആലോചന നടക്കുന്നതിനിടയില്‍ ഒരാള്‍ക്ക് സംശയം, കാലിലെ കെട്ട് അവിടെ മതിയോ എന്ന്.  കുറേ വിഷം നേരത്തെ തന്നെ മുകളിലെത്തിയിട്ടുണ്ടെങ്കിലോ? ഉടന്‍ തന്നെ മുണ്ടില്‍ നിന്നും വേറൊരു തുണ്ട് കീറിയെടുത്ത് മുട്ടിനു താഴെ ആയി അല്പം കൂടി മുറുക്കികെട്ടി. എന്നാല്‍ ആ കെട്ടും ഫലപ്രദമല്ലെന്ന് തലമുതിര്‍ന്ന ഒരാള്‍ അഭിപ്രായപ്പെട്ടു. എല്ലാ ഞരമ്പുകളും മുറുകണമെങ്കില്‍ തുടയ്ക്കാണ് കെട്ടേണ്ടത്.. ഇനി കെട്ടു മോശമായതിന്റെ പേരില്‍ സൂര്യന്‍ ചേട്ടന് ആപത്തു പിണയണ്ട എന്നു കരുതി മുണ്ടിന്റെ ബാക്കി പീസ് എടുത്ത് തുടഭാഗത്തും നല്ല ശക്തിയായി കെട്ടി. ഈ കെട്ടിനിടയിലും പഴയ കെട്ടുകള്‍ അങ്ങനെ തന്നെ നിന്നു. ആരോ വള്ളം കൊണ്ടു വരാന്‍ പോയിട്ടുണ്ട്. മറ്റൊരാള്‍ കാര്‍ വരാന്‍ ഫോണ്‍ ചെയ്യാന്‍ പോയി. ഏതാണ്ട് അരമണിക്കൂര്‍ കഴിഞ്ഞാണ് വള്ളമെത്തുന്നത്. അപ്പോള്‍ സൂര്യന്‍ ചേട്ടന്‍ വേദന കൊണ്ടു ഞരങ്ങുണ്ട്. കാലില്‍ നീര്‍ കൊള്ളാന്‍ തുടങ്ങിക്കഴിഞ്ഞു.

ഏതായാലും രണ്ടു മൂന്നു മണിക്കൂറിനകം ആളെ മെഡിക്കല്‍ കോളേജ് അത്യാഹിത വാര്‍ഡിലെത്തിച്ചു. അപ്പോള്‍ കാല്‍ നല്ല നീരു വച്ച് സൂര്യന്‍ ചേട്ടന്റെ ശരീരത്തോളം വലിപ്പമായത്രെ..! കെട്ടുകള്‍ കണ്ടപാടെ, ഡോക്ടര്‍ അവിടെയെത്തിച്ചവരെയെല്ലാം കണക്കിനു ചീത്ത പറഞ്ഞു. പിന്നെ അതഴിച്ച്  പരിശോധിച്ചു. സൂക്ഷ്മ പരിശോധനയിലാണ് മനസ്സിലായത്, സൂര്യന്‍ ചേട്ടനെ പാമ്പു കടിച്ചിരുന്നില്ല. ഈര്‍ക്കിലി പോലെ എന്തോ കാലില്‍ കൊണ്ടതായിരുന്നു. അല്പം കൂടി വൈകിയിരുന്നെങ്കില്‍ രക്തയോട്ടം നിലച്ച് കാല്‍ മുറിച്ചു മാറ്റേണ്ടി വന്നേനെ.! സൂര്യന്‍ ചേട്ടന്റെ ഭാഗ്യത്തിന് മുണ്ടൊരെണ്ണം കീറിപ്പോയി എന്ന നഷ്ടമേ സംഭവിച്ചുള്ളൂ, പിന്നെ ടാക്സിക്കൂലിയും.

വല്യാട്ടിലെ ശാഖായോഗം മൈതാനമാണ് ഞങ്ങളുടെയെല്ലാം കളിസ്ഥലം. അതിനോട് ചേര്‍ന്ന് ഒരു വീടുണ്ട്. ആ വീട്ടുകാരെ എനിയ്ക്കു നല്ല പരിചയമാണ്. അവിടുത്തെ ചേച്ചി എന്റെ ആന്റിമാരുടെ കൂട്ടുകാരിയുമാണ്. ആയിടയ്ക്ക്, സഞ്ചാരിയായി നടന്ന എന്റെ മൂത്ത അമ്മാവന്‍ വലിയ കാശുകാരനായി തിരിച്ചു വന്ന് അവിടെ ഒരു കടയൊക്കെ ഇട്ട് പ്രതാപിയായി വിലസുകയാണ്. ഞാന്‍ മിക്കപ്പോഴും കടയില്‍ പോകും. അമ്മാവന്‍ ഇടയ്ക്ക് മിഠായിയോ മിക്ചറോ ഒക്കെ തരും. അങ്ങനെ ഒരു
വൈകിട്ട് എട്ടുമണി നേരത്ത്, ആ വീട്ടില്‍ നിന്നൊരാള്‍ അമ്മാവന്റെ കടയില്‍ ഓടി വന്നു. നീളമുള്ള ഇലക്ട്രിക് വയര്‍ ഉണ്ടോ എന്നന്വേഷിച്ചു.

“എന്തിനാ ഇത്രേം വയര്‍..?”

അമ്മാവന്‍ ചോദിച്ചു.

“വീടിന്റെ പുറകിലെ കക്കൂസിന്റെ അരുകില്‍ വലിയൊരു മൂര്‍ഖന്‍..! ”

ഞങ്ങളെല്ലാം ഞെട്ടിപ്പോയി. അമ്മാവന്‍ വേഗം വയര്‍ എടുത്തുകൊടുത്തു. വില്പനയല്ല, സ്വന്തം ആവശ്യത്തിനുള്ള വയര്‍ തല്‍ക്കാലം കൊടുത്തെന്നു മാത്രം. വന്നയാളോടൊപ്പം ഞാനും ഓടി ചെന്നു. അവിടെ ചെല്ലുമ്പോള്‍ ചെറിരൊരാള്‍ക്കൂട്ടം. ആ വീട്ടില്‍ കറണ്ടുണ്ട് പക്ഷെ, പുറകിലെ കക്കൂസിന്റെ അരികില്‍ ബള്‍ബില്ല. കഷ്ടകാലത്തിന് ആരുടെ അടുത്തും ടോര്‍ച്ചുമില്ല. അതാണ് കടയിലേയ്ക്ക് വയറും അന്വേഷിച്ച് ഓടിവന്നത്.  അവിടുത്തെ ചേച്ചിയാണ് പാമ്പിനെ ആദ്യം കണ്ടത്. പുള്ളിക്കാരി ഒരു വിളക്കുമായി ടോയിലറ്റില്‍ വന്നതാണ്, അപ്പോഴാണ് പുറത്ത് പത്തി വിരിച്ചു നില്‍ക്കുന്ന മൂര്‍ഖനെ കണ്ടത്.

“എവിടെ ചേച്ചി പാമ്പ്? “

മൂര്‍ഖനെ കാണാനുള്ള ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു.

“ദാ അങ്ങോട്ടു നോക്കടാ..നില്‍ക്കുന്ന കണ്ടോ..?”

ഞാന്‍ ഇരുട്ടില്‍ തുറിച്ചു നോക്കി. ശരിയാണ് കക്കൂസിന്റെ അരുകിലായി പത്തി വിരിച്ച് “അവന്‍” നില്‍പ്പുണ്ട്.

“അങ്ങോട്ട് മാറി നില്‍ക്കെടാ..എന്നാകാണാനാ തള്ളിതള്ളി വരുന്നേ..അതിന്റെ കടിയെങ്ങാനും കിട്ടിയാ നിന്റെ കഥ കഴിയും..”

ആരോ എന്നോട് ചീറി. ആള്‍ക്കാര്‍ വേഗം വയറിട്ട് ഒരു ബള്‍ബ് അങ്ങോട്ടേയ്ക്ക് എത്തിച്ചു. കുറേ പേര്‍ വടിയുമായി തയ്യാറെടുത്തു നിന്നു.

“എന്നാ സ്വിച്ചിട്ടോ..”

അകത്തേയ്ക്ക് വിളിച്ചു പറഞ്ഞതും ബള്‍ബു തെളിഞ്ഞു. വടികള്‍ ഉയര്‍ന്നു. ഇപ്പോ അടി വീഴും...

ഹോ..അവിടെ കണ്ട കാഴ്ച..! നിലം ചേര്‍ന്നു കെട്ടിയ ഒരു ചിലന്തി വലയില്‍ കുരുങ്ങികിടക്കുന്ന ഉണക്ക പ്ലാവില. ചെറുകാറ്റില്‍ അത് ഇടയ്ക്കിടെ അനങ്ങുന്നു.. അത്ര തന്നെ..!

അന്നവിടെ കേട്ട തെറികള്‍...ആ ചേച്ചി ഓടിപ്പോയ വഴി കണ്ടിട്ടില്ല.

എന്നാല്‍ യഥാര്‍ത്ഥ പാമ്പുമായി ഈയുള്ളവന്‍ ഏറ്റുമുട്ടിയ ഒരു സംഭവമുണ്ട്. അത് കുറേക്കാലത്തിനു ശേഷം തളിപ്പറമ്പു വാസത്തിനിടയിലാണ്. തളിപ്പറമ്പിലെ ബദരിയ നഗറിലാണ് താമസം. അവിടെയുള്ള കുറെ ചെറുപ്പക്കാരുമായി നല്ലൊരു കൂട്ടുകെട്ടുണ്ടായിരുന്നു എനിയ്ക്ക്. അല്പസ്വല്പം ആയോധന അഭ്യാസമൊക്കെയുള്ളതിനാല്‍ അവരുടെ മുന്നില്‍ ഞാന്‍ വലിയ ധീരനും ശൂരനുമൊക്കെയാണെന്നാണ് ഭാവിച്ചിരുന്നത്. (യാഥാര്‍ത്ഥ്യം നമുക്കല്ലെ അറിയൂ ).

ഒരു സന്ധ്യയ്ക്ക് ഞങ്ങള്‍ ഒരു മതിലിന്മേലിരുന്നു വര്‍ത്തമാനം പറയുകയാണ്. അപ്പോഴാണ് ഒരു ചെറുക്കന്‍ വന്ന് അവിടെയിരുന്ന ഒരുത്തനോട് വിളിച്ചു പറഞ്ഞത്:

“ഇക്കാ..ദാ അവിടെ വലിയൊരു പാമ്പ്..! “

ഉടനെ എല്ലാവരും കൂടി ചെറുക്കന്റെ പുറകെ ചെന്നു. മൂന്നു വശത്തും, നാലടി പൊക്കമുള്ള ചെറിയ മതില്‍ കെട്ടിയ ഒരു പ്ലോട്ടിലാണ് ചെന്നു കയറിയത്. ഒന്നു രണ്ട് വടികളും കരുതി. പ്ലോട്ടില്‍ എല്ലാവരും കൂടി ടോര്‍ച്ച് തെളിച്ചു നോക്കി. ധീരനായ ഞാനും ഉണ്ട് തിരച്ചിലിന്.. അതാ ഒന്നന്തരമൊരു അണലി പതിയെ നീങ്ങുന്നു. നാലടിയോളം നീളവും ഒത്ത വണ്ണവും.

പെട്ടെന്ന് “അള്ളാ..” എന്നൊരു വിളിയോടെ എല്ലാവന്മാരും ചാടി മതിലിനു മുകളില്‍ കയറി. ഞാന്‍ മാത്രം നിലത്ത്. എനിയ്ക്കും ചാടിക്കേറണമെന്നുണ്ടായിരുന്നെങ്കിലും നമ്മുടെ “ഇമേജ്” അതിനു സമ്മതിച്ചില്ല.

“അടിയ്ക്ക് ബിജു..ഇതാ വടി..”

ഒരുത്തന്‍ എന്റെ കൈയിലേയ്ക്ക് വടി തന്നു.

പന്നികള്‍, എന്റെ ഇമേജിനെ അവന്മാര്‍ മുതലെടുക്കുകയാണ്. എങ്ങനെ മേടിയ്ക്കാതിരിയ്ക്കും? ഞാന്‍ വടി മേടിച്ചു. അവന്മാര്‍ പാമ്പിന്റെ മേലേയ്ക്ക് ടോര്‍ച്ചടിച്ചു കാണിച്ചു. ഞാന്‍ പല ആംഗിളില്‍ നിന്ന് അടിയ്ക്കാന്‍ ഉന്നം നോക്കി. പണ്ടാര പാമ്പ് ഒരു കല്ലിനിടയിലേയ്ക്ക് കയറുകയാണ്. ഇപ്പോള്‍ അടിച്ചില്ലെങ്കില്‍ പിന്നെ കിട്ടുകയുമില്ല. അവസാനം ഞാന്‍ രണ്ടും കല്പിച്ച് അല്പം കൂടി അടുത്തു ചെന്നു. പാമ്പിന്റെ തലനോക്കി ഒരൊറ്റകുത്ത്. എന്നിട്ട് അമര്‍ത്തി പിടിച്ചു. കുത്ത് കൊണ്ടത് നടുവിനാണ്. തല പുറത്തിട്ട് പാമ്പൊരൊറ്റ ചീറ്റല്‍..

“ശൂ...”

ഈ ചീറ്റല്‍ കേട്ടത് മതിലിനു മുകളില്‍ കയറി നില്‍ക്കുന്ന വഞ്ചകന്മാരില്‍ നിന്നാണ്. ഞാന്‍ ദയനീയമായി അവന്മാരെ നോക്കി. വടി അയച്ചാല്‍ ചിലപ്പോള്‍ പാമ്പ് എന്നെ കയറി കടിയ്ക്കും. ഈ സമയത്ത് ആരെങ്കിലും പാമ്പിന്റെ തലയ്ക്ക് അടിച്ച് അതിനെ കൊല്ലണം. ഒരൊറ്റയൊരുത്തന്‍ താഴെ ഇറങ്ങണമല്ലോ..!

“അടിയ്ക്കെടാ ആരെങ്കിലും..”

ഞാന്‍ അലറി പറഞ്ഞു. ആരും അനങ്ങിയില്ല. പുലിവാലുപിടിച്ച അവസ്ഥയിലായി ഞാന്‍. അപ്പോഴാണ് വഴിയെ പോയ ഒരാള്‍ ഒച്ച കേട്ട് അവിടെ വന്നത്. അയാള്‍ വേഗം എന്റെ കൂടെ കൂടി അതിനെ തല്ലിക്കൊന്നു. അല്ലായിരുന്നെങ്കില്‍....

എന്തായാലും ശരി, അതില്‍ പിന്നെ എന്റെ ഇമേജ് അല്പം കൂടി ഉയര്‍ന്നു. എങ്കിലും ഒരുത്തനെയും വിശ്വസിക്കാന്‍ പറ്റില്ല എന്നുറപ്പായതിനാല്‍ പിന്നെ ഒരു “സാഹസിക”പ്രവര്‍ത്തിയ്ക്കും ഞാന്‍ പോയിട്ടില്ല.

Thursday 16 December 2010

ചില “പ്രണയാ“നുഭവങ്ങള്‍

ജീവിതാരാമത്തിലെ സുന്ദര പുഷ്പങ്ങളാണ് ഓരോ പ്രണയവും എന്നു ഞാന്‍ പറയും. ചിലര്‍ക്ക് ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന, നല്ല നിറവും സുഗന്ധവുമാര്‍ന്ന പനിനീര്‍ പുഷ്പം പോലുള്ള  പ്രണയമാണെങ്കില്‍ മറ്റു ചിലര്‍ക്ക് വലിപ്പവും സുഗന്ധവും ആയുസ്സും കുറഞ്ഞ  നാലുമണിപ്പൂക്കള്‍ പോലുള്ള കൊച്ചു പ്രണയങ്ങളായിരിയ്ക്കും. എന്നാല്‍ ഇതിലൊന്നും പെടാത്ത, കൊങ്ങിണി പൂക്കള്‍ പോലുള്ള “വണ്‍‌വേ” പ്രണയങ്ങളാണ് എനിയ്ക്കുണ്ടായിട്ടുള്ളവയില്‍ അധികവും. കൊങ്ങിണി പൂക്കളെക്കാള്‍ ഭംഗി അതിന്റെ ഇലകള്‍ക്കാണല്ലോ. ഇവിടെ പ്രണയത്തെക്കാള്‍ മാധുര്യം അതിന്റെ ഓര്‍മ്മകള്‍ക്കാണ്.

എന്റെ ആദ്യപ്രണയം (?) ഇതിനുമുന്‍പേ ഞാന്‍ പങ്കു വച്ചതാണ്. അതിനു ശേഷമുള്ള ചില വിശേഷങ്ങളാണ് ഇനി പറയുന്നത്. ചിലപ്പോള്‍ ഇതിലെ ചില നായികമാര്‍ക്ക് ഇങ്ങനെയൊരു സംഗതി തന്നെ ഉള്ളതായിട്ട്  യാതൊരറിവും ഉണ്ടാകാന്‍ വഴിയില്ല.

ഞാന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ഹൈസ്ക്കൂളില്‍ എട്ടാം ക്ലാസില്‍ പഠിയ്ക്കുന്ന കാലം. അക്കാലത്ത്  കുറച്ചു നാള്‍ കുടമാളൂര്‍ എന്ന സ്ഥലത്ത് ഒരു കുഞ്ഞമ്മയുടെ വീട്ടിലായിരുന്നു  താമസിച്ചിരുന്നത്. സ്കൂളിന് അടുത്താണ് ഈ സ്ഥലം. പോക്കുവരവ് എളുപ്പമാണല്ലോ.കുഞ്ഞമ്മയുടെ വീടിനടുത്ത് വലിയൊരു വീടുണ്ട്. അവിടുത്തെ ഭര്‍ത്താവും ഭാര്യയും സര്‍ക്കാര്‍ ജീവനക്കാര്‍. വലിയ സമ്പന്നരാണവര്‍.

കുഞ്ഞമ്മയുടെ വീട്ടില്‍ താമസമാക്കി അധികം താമസിയാതെ എനിയ്ക്കൊരു കാര്യം മനസ്സിലായി. അയല്‍ വീട്ടിലെ കാശുകാരുടെ മകള്‍ എന്റെ സ്കൂളിലാണു പഠിയ്ക്കുന്നത്. എന്നും രാവിലെയും വൈകിട്ടും അവള്‍, അമ്മയോടൊപ്പമാണ് സ്കൂളിലേയ്ക്ക് പോകുന്നതും വരുന്നതും. മഞ്ഞുതുള്ളി പോലെയുള്ള ഒരു കൊച്ചു സുന്ദരി, ഏഴില്‍ പഠിയ്ക്കുന്നു. പേര് പൂര്‍ണിമ.

ഏതോ ഒരവസരത്തില്‍, അമ്മയോടൊപ്പം പോകുന്ന പോക്കില്‍ അവള്‍ എന്നെ ഒന്നു നോക്കി, അയലത്തെ പുതിയ താമസക്കാരന്‍ എന്ന പരിഗണനയിലാവാം. ഏതായാലും എനിയ്ക്കതു വല്ലാതെ “കൊണ്ടു”. പിന്നെയുള്ള ചില ദിവസങ്ങളില്‍ ഞാന്‍ മന:പൂര്‍വം അവരുടെ യാത്രകള്‍ക്കിടയില്‍ ചാടി. അപ്പോഴൊക്കെ അവളൊന്നു നോക്കുകയും ചെയ്യും. ഓരോ പ്രാവശ്യവും അവള്‍ കടന്നു പോയിക്കഴിഞ്ഞാല്‍ ഞാന്‍ അന്നത്തെ നോട്ടത്തെ കൂലങ്കഷമായി “സ്കാന്‍” ചെയ്യും. അതിലെന്തെല്ലാം ഒളിപ്പിച്ചിട്ടുണ്ട് എന്ന് ഇഴകീറിയെടുത്തു പരിശോധന നടത്തും. പിന്നെ തൃപ്തിവരാത്ത മനസ്സുമായി അടുത്ത ദിവസത്തെ “നോട്ട”ത്തിനായി കാത്തിരിയ്ക്കും. ഏതായാലും  അല്പദിവസത്തിനകം ഈ നോട്ടമില്ലാത്ത  ദിവസത്തെക്കുറിച്ചെനിയ്ക്കു ചിന്തിയ്ക്കാന്‍ കൂടി കഴിയാതായി.

ഞങ്ങള്‍ പാല്‍ മേടിയ്ക്കുന്നത് പൂര്‍ണിമയുടെ വീട്ടില്‍ നിന്നാണ്. ഒരു ദിവസം രാവിലെ പാല്‍മേടിയ്ക്കാന്‍  കുഞ്ഞമ്മയോടൊപ്പം ഞാനും പോയി, മന:പൂര്‍വം തന്നെ. അവരുടെ അടുക്കളവശത്തെ കിണറിന്റെ കെട്ടിന്മേല്‍ ചാരി ഞാന്‍ നിന്നു. കുഞ്ഞമ്മയും അവളുടെ അമ്മയും ഭയങ്കര വിശേഷം പറച്ചിലാണ് ‍. ഞാനപ്പോഴൊക്കെ ഉള്ളിലേയ്ക്ക് ഉഴറി നോക്കിക്കൊണ്ടിരുന്നു, എവിടെ പൌര്‍ണമി തിങ്കള്‍?

അപ്പോള്‍, അവളുടെ അമ്മ ഒരു ചോദ്യം, എന്നെ നോക്കിക്കൊണ്ട് :

“ഇതേതാ ഈ കുട്ടി?”

“ഇതു ചേച്ചിയുടെ മോനാ. അവരങ്ങു മലബാറിലാണ്. “ കുഞ്ഞമ്മ പറഞ്ഞു.

പെട്ടെന്നതാ വാതില്‍ക്കല്‍ അമ്പിളിക്കല പോലെ ആ മുഖം..! എന്റെ ശരീരത്തു കൂടി എന്തോ ഒന്നു പാഞ്ഞു പോയി.. ഞാനേറു കണ്ണിട്ടവളെ നോക്കി. നോട്ടം തമ്മിലുടക്കി. അപ്പോള്‍ ഒരു പുഞ്ചിരി ആ മുഖത്ത്..
ഹോ..! ലോകം വെട്ടിപ്പിടിച്ച സന്തോഷം തോന്നി എനിയ്ക്ക്. അന്നൊന്നും  മനസില്‍ നിന്നും മാഞ്ഞില്ല ആ ചിരി. എന്തോ സുഖകരമായ ഒരു നൊമ്പരം ഉള്ളില്‍ നീറി പടര്‍ന്നു. പിന്നെ പലരാത്രികളിലും നിറതിങ്കള്‍ പോലെ ആ മുഖം എന്റെ സ്വപ്നങ്ങള്‍ക്ക്  വര്‍ണം പകര്‍ന്നു.

എന്തു ചെയ്യാം, കുഞ്ഞമ്മയുടെ വീട്ടിലെ താമസം അധിക നാള്‍ നീണ്ടില്ല. അവര്‍ മൂന്നാറിലേയ്ക്ക് പോയതാണു കാരണം. പിന്നീട് അവളെ അങ്ങനെ കാണാനും പറ്റിയില്ല. ഏറെ നാളത്തെ വിരഹ വേദനയ്ക്കൊടുവില്‍  ക്രമേണ ആ അഗ്നി കെട്ടടങ്ങി. അവള്‍ക്ക് എന്നോട് എന്തെങ്കിലും താല്പര്യമുണ്ടായിരുന്നോ എന്ന് അന്നും ഇന്നും എനിയ്ക്കറിയില്ല എങ്കിലും ആ മുഖം ഇന്നും മറന്നിട്ടില്ല ഞാന്‍.

പിന്നീട് ഞാന്‍ വല്യാട്ടില്‍ നിന്നുമാണ് സ്കൂളില്‍ പോയിക്കൊണ്ടിരുന്നത്. അക്കാലത്ത് മിഡിയും ടോപ്പും ബോബ് ചെയ്ത മുടിയുമൊക്കെ “മോഡേണ്‍” പെണ്‍കുട്ടികളുടെ വേഷമാണ്. എനിയ്ക്കെന്തോ ബോബ് ചെയ്ത പെണ്‍കുട്ടികളെ വലിയ ഇഷ്ടമാണ്. അങ്ങനെയൊരാള്‍ അന്ന് വല്യാട്ടില്‍ ഉണ്ടായിരുന്നു. “ട്രീസ” എന്നു പേരായ ഒരു ക്രിസ്ത്യന്‍ കുട്ടി. മോഡേണ്‍ വേഷമൊക്കെയാണെങ്കിലും വീട്ടുകാര്‍ സാധാരണക്കാരായിരുന്നു. അന്നത്തെ രീതിയ്ക്കു മോഡേണ്‍ വേഷക്കാരെ മറ്റുള്ളവര്‍ക്കു പരിഹാസമാണ്.

എന്തായാലും ട്രീസയെ എനിയ്ക്കു പിടിച്ചു. മിക്കവാറും അവരുടെ വീടിനടുത്തു കൂടെ പോകുമ്പോള്‍ ഞാന്‍ നോക്കും. ചിലപ്പോള്‍ വഴികളില്‍ മുഖാമുഖം കാണും. അപ്പോഴൊക്കെ ഞാന്‍ ചിരിയ്ക്കാന്‍ ശ്രമിച്ചു. അവള്‍ പക്ഷെ നേരെ നോക്കുകയില്ല. തലതാഴ്ത്തി വേഗം ഒറ്റ നടപ്പാണ്.. എനിയ്ക്കാണെങ്കില്‍ എന്തെങ്കിലും ചോദിയ്ക്കാന്‍ വലിയ പേടിയുമാണ്.

ഈ നോട്ടവും ചിരിയുമൊക്കെ ആയി കുറച്ചു നാള്‍ അങ്ങനെ പോകെ, ഞാന്‍ കുറച്ചു നാള്‍ ആശുപത്രിയില്‍ കിടന്നു. വിരസമായ ആശുപത്രിക്കിടക്കയില്‍ കിടന്ന് ഞാന്‍ വല്ലപ്പോഴും ട്രീസയെ ഓര്‍ക്കും. അങ്ങനെയിരിയ്ക്കെ ഒരു ദിവസം ഇളയ ആന്റി എന്നെ കാണാന്‍ ആശുപത്രിയില്‍ വന്നു. എന്നേക്കാള്‍ രണ്ടോ മൂന്നോ വയസ്സിന്റെ മൂപ്പേയുള്ളു പുള്ളിക്കാരിയ്ക്ക്. പലതും പറഞ്ഞ കൂട്ടത്തില്‍ ആന്റി എന്നോടു ചോദിച്ചു:

“ട്രീസയെ നിനക്കെങ്ങനാ പരിചയം ?”

എനിയ്ക്കാകെ പേടിയും ലജ്ജയും തോന്നി. ഇതെങ്ങിനെ ആന്റിയറിഞ്ഞു?

“ഹേയ്.. എനിയ്ക്കു പരിചയമൊന്നുമില്ല. കണ്ടിട്ടുണ്ട് അത്രയേ ഉള്ളൂ..”

“ഉം..”

ആന്റി ഒന്നമര്‍ത്തിമൂളി.

“അവള്‍ നിന്റെ കാര്യം അന്വേഷിച്ചു. അസുഖം കുറവുണ്ടോ, എന്നാണ് തിരിച്ചു വരുന്നത് എന്നൊക്കെ ചോദിച്ചു..”

ആന്റി ഒരു ചിരിയോടെ പറഞ്ഞു. ഒരു മിന്നല്‍ പിണര്‍ ഉള്ളില്‍ പാഞ്ഞു പോയി ! ആന്റിയുടെ മുഖത്തേയ്ക്കു നോക്കാനാവാതെ ഞാന്‍ തിരിഞ്ഞു കിടന്നു. അപ്പോള്‍ ട്രീസയുടെ സുന്ദരമുഖം മനസ്സില്‍ തെളിഞ്ഞു വന്നു.  എന്റെ രോഗമെല്ലാം ഒറ്റയടിയ്ക്കു ഭേദമായപോലെ. എനിയ്ക്കു മുഖം തന്നില്ലെങ്കിലും ലോലമായ ഒരിഷ്ടം ആ മനസ്സിലുണ്ടായിരുന്നോ..!

അസുഖം മാറി നാട്ടില്‍ തിരിച്ചെത്തിയ ഞാന്‍ പലവട്ടം ട്രീസയെ തിരഞ്ഞു. കണ്ടില്ല. പിന്നീടാണറിഞ്ഞത്, അവള്‍ ഏതോ ബന്ധുവീട്ടില്‍ പഠിയ്ക്കാന്‍ പോയിരിയ്ക്കുകയാണ്. കുറേക്കാലം നഷ്ടദു:ഖത്തോടെ നടന്നെങ്കിലും   ക്രമേണ ആ “പ്രണയ“വും അലിഞ്ഞു പോയി.

പിന്നീട്  കോളേജ് പഠനകാലത്തും മറ്റുമുണ്ടായ വണ്‍വേ പ്രണയങ്ങള്‍ തല്‍ക്കാലം ഇവിടെ പറയുന്നില്ല. അതങ്ങനെ നില്‍ക്കട്ടെ. പെണ്‍കുട്ടികളോടു സംസാരിയ്ക്കാനുള്ള ഭയം ആണ് പലപ്പോഴും ഈ പ്രണയങ്ങള്‍ ഒന്നും “പരസ്പരം“ ആകാതെ പോയതിനുള്ള കാരണം. മനസ്സില്‍ തോന്നിയതു പറയാനുള്ള വിമുഖത ഇങ്ങോട്ടു താല്പര്യം തോന്നിയവരെ പോലും പിന്തിരിപ്പിച്ചിരിയ്ക്കാം. അങ്ങനെയുള്ള ചില അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.

വല്യാട്ടിലെ പഠനകാലത്ത്, ഞാന്‍ അടുത്തുള്ള ഒരു വീട്ടില്‍ സ്ഥിരമായി പത്രം വായിയ്ക്കാന്‍ പോകുമായിരുന്നു. ആ വീട്ടില്‍ ഒരു പെണ്‍കുട്ടി ഉണ്ട്. എന്റെ സമപ്രായം. എന്നാല്‍ ആന്റിമാരുടെയൊക്കെ കൂട്ടുകാരി എന്ന നിലയില്‍ ഞാന്‍ അവളെ അവരെ പോലെ തന്നെയാണ് കണ്ടിരുന്നത്. അവള്‍ പലപ്പോഴും എന്നെ നോക്കി ചിരിയ്ക്കുകയും  വര്‍ത്തമാനം പറയുകയും എന്റെ അടുത്തു വന്നു നില്‍ക്കുകയും സ്പര്‍ശിയ്ക്കുകയുമൊക്കെ ചെയ്യുമെങ്കിലും എനിയ്ക്കതിലൊന്നും ഒരു പ്രത്യേകതയും തോന്നിയില്ല.

ഒരു ശനിയാഴ്ച ദിവസം രാവിലെ ഒന്‍പതു മണിയ്ക്ക് ഞാന്‍ പതിവുപോലെ പത്രം വായിയ്ക്കാനവിടെ എത്തി. അപ്പോള്‍ അവള്‍ അല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല അവിടെ. ഞാന്‍ വായിച്ചു കൊണ്ടിരിയ്ക്കെ എന്റടുത്ത് ഒരു കപ്പ് കാപ്പിയെത്തി. ഇത്രയും നാളായിട്ട് ആദ്യമായിട്ടാണല്ലോ ഈ കാപ്പി സല്‍ക്കാരം...!

“ഇത് കുടിയ്ക്ക്. ഞാന്‍ ഉപ്പേരി എടുത്തിട്ടു വരാം..”

അവള്‍ ഇത്രയും പറഞ്ഞിട്ട് അകത്തേയ്ക്കു പോയി. കാപ്പിയും ഉപ്പേരിയും എനിയ്ക്കിഷ്ടമാണെങ്കിലും ഈയവസരത്തില്‍ എന്തോ ഒരു പന്തികേട് തോന്നി. ഞാന്‍ ഒന്നും മിണ്ടാതെ വേഗം എഴുനേറ്റു പോന്നു. അതിനു ശേഷം അവള്‍ എന്നെ കണ്ടപ്പോള്‍ ദേഷ്യത്തോടെ മുഖം തിരിച്ചു കളഞ്ഞു. പിന്നീട്, വല്ലപ്പോഴും ഒന്നു മിണ്ടിയാലായി. എന്താണതിനു കാരണമെന്ന് പിന്നെയും എത്രയോ നാള്‍ കഴിഞ്ഞിട്ടാണ് ഞാന്‍ മനസ്സിലാക്കിയത്..!

വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ കണ്ണൂര്‍ തളിപ്പറമ്പില്‍ ഒരു ഓഫീസില്‍ ജോലിചെയ്യുന്ന കാലം. അന്ന് താമസവും തളിപ്പറമ്പില്‍ തന്നെ. എന്നും  രാവിലെ ഓഫീസിലേയ്ക്കുള്ള ഒരു കിലോമീറ്റര്‍ ദൂരം നടന്നാണു പോകുന്നത്. മെയിന്‍ റോഡില്‍ നിന്നും മാറി ഒരു പോക്കറ്റ് റോഡു വഴിയാണു സഞ്ചാരം. വാഹനങ്ങളെ ഭയപ്പെടാതെ നടക്കാമല്ലൊ. ഈ വഴിയെ ധാരാളം പേര്‍ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പോകുന്നുണ്ടാവും. അതില്‍ നാലു പെണ്‍കുട്ടികളുടെ ഒരു കൂട്ടം സ്ഥിരമായുണ്ട്. എനിയ്ക്കെതിരെയാണു അവരെന്നും പോകുന്നത്.  മിക്കവാറും ഒരേ സ്ഥലത്തു വച്ച് എന്നും കൂടിക്കാണും. ഏതൊ ചെറിയ കമ്പനിയിലാണവരുടെ ജോലി.

എന്തു കൊണ്ടോ ഞാനിവരെ അങ്ങനെ ശ്രദ്ധിയ്ക്കാറില്ല. ആരുടെയും മുഖത്തേയ്ക്കു പോലും നോക്കിയില്ല. അന്നെന്റെ മനസ്സിലെ സങ്കല്പ കാമുകിക്ക്  ഐശ്വര്യാ റോയിയുടെ അത്രയെങ്കിലും സൌന്ദര്യം ഉണ്ടാകും. ഇങ്ങനെ കുറേ നാളുകള്‍ പരസ്പരം കണ്ടെങ്കിലും ആ പെണ്‍കുട്ടികളെ ഗൌനിയ്ക്കാതെ കടന്നു പോകാന്‍ എനിയ്ക്കായി ! സത്യത്തില്‍ ഇവര്‍ നാലുപേര്‍ ഇങ്ങനെ പോകുന്നുണ്ടെന്നു പോലും ഞാനറിഞ്ഞോ എന്നു സംശയമാണ്. ഒരു ദിവസം ഇതേപോലെ ഞാനവരെ ശ്രദ്ധിയ്ക്കാതെ പോകുമ്പോഴാണ് നല്ല ശബ്ദത്തില്‍ ഒരുവള്‍ പറഞ്ഞത്:

“നമുക്കൊക്കെ എന്തെല്ലാമോ കുറവുകള്‍ ഉണ്ടെടീ..നമ്മളെയൊന്നും കണ്ണില്‍ പിടിയ്ക്കില്ല..!”

ഈ വാക്കുകള്‍ എന്റെ ചെവിയില്‍ വീണപ്പോഴാണ്, അതെന്നെ ഉദ്ദേശിച്ചാണല്ലോ എന്നെനിയ്ക്കു തോന്നിയത്. ഞാന്‍ തിരിഞ്ഞു നോക്കിയെങ്കിലും അവര്‍ മുന്നോട്ടു നീങ്ങിക്കഴിഞ്ഞിരുന്നു. സത്യത്തില്‍ എനിയ്ക്ക് വല്ലാത്ത ഒരു ഷോക്കായിരുന്നു ഈ സംഭവം. അവര്‍ എന്നെ ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു എന്നും, തിരിച്ച് ഒരു പരിചയഭാവം കാണിയ്ക്കാന്‍ പോലും ഞാന്‍ ശ്രമിച്ചില്ല എന്നതും എനിയ്ക്കപ്പോഴാണു മനസ്സിലായത്. എത്രയോ നാളുകളായി പരസ്പരം കാണുന്നു! ഇതിനിടയില്‍ പലപ്പോഴും അവര്‍ എന്നെ നോക്കി ചിരിച്ചു കാണും. എന്റെ സങ്കല്‍പ്പത്തിലുള്ള സ്വപ്നറാണിമാരുടെ ഭംഗിയില്ലാത്തതിനാലാവും ഞാനതൊന്നും കണ്ടതേയില്ല. ഒരു പക്ഷെ അതി സുന്ദരിയായ ഒരു പെണ്‍കുട്ടിയായിരുന്നു അവര്‍ക്കു പകരം അതിലെ വന്നിരുന്നതെങ്കില്‍ ? എനിയ്ക്ക് വല്ലാത്ത ലജ്ജ തോന്നി. നാളെ അവരെ കാണുമ്പോള്‍ ഒന്നു ചിരിയ്ക്കണമെന്നു ഞാന്‍ തീരുമാനിച്ചു.

പിറ്റേന്നും പതിവു പോലെ അവര്‍ വന്നു. ഞാനവരുടെ മുഖത്തു നോക്കി. ഒന്നു ചിരിയ്ക്കാന്‍ ശ്രമിച്ചു. ആ പെണ്‍കുട്ടികള്‍ എന്നെ ഗൌനിയ്ക്കാതെ കടന്നു പോയി. എന്നുമാത്രമല്ല പിന്നെയൊരിയ്ക്കലും അവരെന്നെ ശ്രദ്ധിച്ചില്ല.

പിന്നീട് ഞാന്‍ ആ വഴി നടപ്പു നിര്‍ത്തി. നമ്മള്‍ ഇഷ്ടപെടുന്നവരെ മാത്രം ശ്രദ്ധിച്ചാല്‍ പോരാ, നമ്മെ ഇഷ്ടപെടുന്നവരെയും ശ്രദ്ധിക്കണം.

അടിക്കുറിപ്പ്: ഇതില്‍ പരാമര്‍ശിച്ചിട്ടുള്ള പേരുകള്‍ യഥാര്‍ത്ഥമല്ല.

Tuesday 14 December 2010

ടിപ്പുസുല്‍ത്താന്‍: ചില യാഥാര്‍ത്ഥ്യങ്ങള്‍.

രാജരാജേശ്വര ക്ഷേത്രത്തിലെ ചരിത്ര ശേഷിപ്പുകള്‍
ഇക്കഴിഞ്ഞ നവമ്പറില്‍ ഞാന്‍ തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രം, ചില ചിത്രങ്ങള്‍ എടുക്കാനായി സന്ദര്‍ശിയ്ക്കുകയുണ്ടായി. (ക്ഷേത്ര വിശ്വാസി അല്ലാത്തതിനാല്‍ ആരാധനയ്ക്കായി ഞാന്‍ പോകാറില്ല). പൌരാണികത കൊണ്ട് മഹത്തായ ആ ക്ഷേത്രത്തിന്റെ വാതില്‍ക്കല്‍ തന്നെ തകര്‍ന്നടിഞ്ഞ ചില ഗോപുര അവശിഷ്ടങ്ങള്‍ കണ്ടു. ചില അന്വേഷണങ്ങള്‍ക്കൊടുവില്‍ അത് ടിപ്പു സുല്‍ത്താന്റെ ആക്രമണത്തില്‍ തകര്‍ന്നതാണെന്ന അറിവു കിട്ടി.

ചെറുപ്പത്തില്‍ പഠിച്ച പാഠപുസ്തകങ്ങളില്‍ അദ്ദേഹത്തെ, ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ധീരനായ സ്വാതന്ത്ര്യ പോരാളിയായാണ് ചിത്രീകരിച്ചിരുന്നത്. “മൈസൂര്‍ കടുവ” എന്ന അപരനാമത്തില്‍ അറിയപെട്ടിരുന്ന അദ്ദേഹത്തിന്റെ കഥകള്‍ വിവരിയ്ക്കുന്ന ടി.വി.സീരിയലും ഉണ്ടായിരുന്നു. (ഞാനതു കണ്ടിട്ടില്ല). എങ്കിലും മഹാനായ ഒരു ഭരണാധികാരിയായിട്ടാണ് അദ്ദേഹത്തെ പറ്റി മനസ്സില്‍ സൂക്ഷിച്ച ചിത്രം.

ഏതായാലും തളിപ്പറമ്പിലെ “ചരിത്ര ശേഷിപ്പ്” കണ്ടപ്പോള്‍ ടിപ്പു സുല്‍ത്താന്റെ കേരള ആക്രമണങ്ങളെ പറ്റി കൂടുതല്‍ അറിയാന്‍ താല്പര്യം തോന്നി. അതിനു പറ്റിയ ഗ്രന്ഥങ്ങള്‍ അന്വേഷിച്ചു നടന്നു. അപ്പൊഴാണ് പ്രമുഖ ചരിത്രകാരനായ പ്രൊഫ: എ. ശ്രീധരമേനോന്റെ “കേരള ചരിത്രം” ലഭിച്ചത്. പുസ്തകത്തിന്റെ പുരം ചട്ടയില്‍ പറയുന്നുണ്ട്:
“ഗതകാലസത്യങ്ങളെ തമസ്കരിച്ചുകൊണ്ട് സ്ഥാപിത താല്പര്യങ്ങള്‍ക്കു വേണ്ടി ചരിത്രത്തെ നിര്‍മ്മിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ ശരിയായ ചരിത്രാവബോധം വളരെ നിര്‍ണായകമാണ്.”

ഈ പ്രസ്താവം നല്‍കിയ ആത്മവിശ്വാസത്തോടെ ടിപ്പുവിന്റെ ആക്രമണകാലത്തെ പറ്റിയുള്ള ഭാഗം തിരഞ്ഞു. 21-ആം അധ്യായത്തില്‍ “മൈസൂര്‍ ആക്രമണം” എന്ന തലക്കെട്ടില്‍ ഹൈദരാലിയുടെയും മകന്‍ ടിപ്പുവിന്റെ കേരള ആക്രമണങ്ങളെ പറ്റി വിവരിയ്ക്കുന്നുണ്ട്. വിവരണങ്ങളില്‍ കൃത്യത കുറവെങ്കിലും അതില്‍ ടിപ്പുവിന്റെ ഭാഗം ഇങ്ങനെ സംക്ഷേപിയ്ക്കാം:

1782 ഡിസംബറില്‍ ഹൈദരാലി അന്തരിയ്ക്കുന്നതിനു മുന്‍പ് കേരളത്തിലെ അധികാരം പുന:സ്ഥാപിയ്ക്കുന്നതിനായി പുത്രന്‍ ടിപ്പുവിനെ നിയോഗിച്ചിരുന്നു. എങ്കിലും പിതാവിന്റെ മരണം മൂലം, കിരീട ധാരണത്തിനായി അദേഹത്തിനു തിരികെ പോകേണ്ടി വന്നു.

1788 ജനുവരിയില്‍ താമരശേരി ചുരം വഴി ടിപ്പു വലിയൊരു സൈന്യവുമായി മലബാറില്‍ കടന്നു. വഴിയില്‍ കാര്യമായ എതിര്‍പ്പൊന്നും കൂടാതെ കോഴിക്കോട്ടേയ്ക്ക് നീങ്ങി. (കേരള ചരിത്രം . പേജ്: 297.)

 “തന്റെ ജനവിരുദ്ധമായ നയങ്ങള്‍ അംഗീകരിയ്ക്കാന്‍ കൂട്ടാക്കാത്ത ജനങ്ങളില്‍ അവ വാള്‍മുനകൊണ്ടു നടപ്പാക്കാന്‍ ടിപ്പു തന്നെ 1789 ആദ്യം താമരശ്ശേരി ചുരം വഴി മലബാറില്‍ കടന്നു“ എന്നും ഇതേ പേജില്‍ തന്നെ കാണുന്നു.

എന്താണ് ആ ജനവിരുദ്ധ നയങ്ങള്‍? അതേ പേജില്‍ പറയുന്നു:
 “ മലബാറിലെ സാമൂഹികസമ്പ്രദായം ഉടച്ചുവാര്‍ക്കാനുള്ള ശ്രമത്തില്‍ കര്‍ക്കശമായ ചില  പുതിയ രീതികള്‍ സുല്‍ത്താന്‍ നടപ്പിലാക്കി നോക്കി. 1788-ല്‍ മലബാറിലെ ജനങ്ങളോടു പ്രഖ്യാപിച്ച ഒരു വിളമ്പരത്തില്‍ ബഹുഭര്‍തൃസമ്പ്രദായത്തെ അദ്ദേഹം കഠിനമായക്ഷേപിച്ചു. ടിപ്പുവിന്റെ ഈ പ്രവര്‍ത്തിയെ ജനങ്ങള്‍ സാര്‍വത്രികമായെതിര്‍ക്കുകയും രാജ്യം മുഴുവന്‍ പ്രക്ഷുബ്ധമാകുകയും ചെയ്തു.പടിഞ്ഞാറെ കോവിലകത്തെ രവിവര്‍മ്മയുടെ നേതൃത്വത്തില്‍ നായന്മാര്‍ 1788 നവമ്പറില്‍ കോഴിക്കോട്  ആക്രമിച്ചു. ”

നായന്മാരെ ചെറുക്കാന്‍ കോഴിക്കോട്ട് ഒരു സൈന്യത്തെ നിര്‍ത്തിയിട്ട് ടിപ്പു വടക്കോട്ട് പോയി. അവിടെയും വലിയ ആക്രമണങ്ങള്‍ അഴിച്ചു വിട്ടു. കണ്ണൂര്‍ വച്ച് തന്റെ പുത്രന്‍ അബ്ദുള്‍ ഖാലിക്കും അറയ്ക്കല്‍ ബീബിയുടെ മകളും തമ്മിലുള്ള വിവാഹം കൊണ്ടാടി” (കേരള ചരിത്രം. പേജ്- 298 )

1789 നവമ്പറില്‍ കോയമ്പത്തൂര്‍ നിന്ന് കൊച്ചി പ്രദേശത്തേയ്ക്ക് പ്രവേശിയ്ക്കുകയും കടന്നു പോന്ന പ്രദേശങ്ങളെ വിജനമാക്കി കൊണ്ടുള്ള ദീര്‍ഘമായ സൈനികയാത്രയ്ക്കു ശേഷം 1789 ഡിസംബര്‍ 14 നു തൃശൂര്‍ എത്തിച്ചേരുകയും ചെയ്തു. 1789 ഡിസംബര്‍ 29 നു, 7000 ഭടന്മാരോടു കൂടി തിരുവിതാംകൂര്‍ അതിര്‍ത്തിയിലുള്ള “നെടുങ്കോട്ട” ആക്രമിച്ചെങ്കിലും തകര്‍ക്കാനായില്ല. തുടര്‍ന്ന് 1790 ഏപ്രില്‍ 15-ആം തീയതി  കോട്ട ഭേദിച്ച് തിരുവിതാംകൂര്‍ സൈന്യത്തെ പുരകോട്ടോടിച്ചു. വഴിനീളെയുള്ള കോട്ടകള്‍ കീഴടക്കി അദ്ദേഹം ആലുവയില്‍ താവളമടിച്ചു. ഇതിനിടെ കാലവര്‍ഷം ആരംഭിച്ചതിനാല്‍ പടനീക്കം നിര്‍ത്തിവയ്ക്കേണ്ടി വന്നു. തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ ശ്രീരംഗപട്ടണം ആക്രമിച്ചതിനാല്‍ തിരിച്ചു പോകേണ്ടിയും വന്നു.” (പേജ്- 298).

ഈ വായനയിലൊന്നും ടിപ്പുസുല്‍ത്താന്റെ യശസ്സിനെ ബാധിയ്ക്കുന്ന ഒരു വിവരവും ഉണ്ടായിരുന്നില്ല. എന്നുമാത്രമല്ല ടിപ്പുവിന്റെ അധിനിവേശം മലബാറിലെ സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥയ്ക്ക് “നേട്ട”മുണ്ടാക്കിയതായും തുടര്‍ന്നുള്ള വായനയില്‍  ശ്രീധരമേനോന്‍  പറയുന്നു. ഒപ്പം ചില കോട്ടങ്ങളെ പറ്റിയും പറയുന്നുണ്ട്. അവയെല്ലാം ഇവിടെ വിവരിയ്ക്കുന്നില്ല.

ഈ വായന എനിയ്ക്ക് തൃപ്തി തരാത്തതിനാല്‍ അന്വേഷണം വീണ്ടും തുടര്‍ന്നു. അപ്പോഴാണ് ബ്രിട്ടീഷ് മലബാറിലെ കലക്ടറായിരുന്ന വില്യം ലോഗന്റെ അമൂല്യകൃതിയായ മലബാര്‍ മാനുവലിന്റെ ഒരു ഭാഗമായ  “മലബാര്‍ ചരിത്രം” ലഭിയ്ക്കുന്നത്.

വായിച്ചു. ഞാന്‍ തേടിയതെല്ലാം അതിലുണ്ടായിരുന്നു.

ശ്രീധരമേനോന്‍ വിട്ടുകളഞ്ഞതോ പറയാനാഗ്രഹിയ്ക്കാത്തതോ ആയ ചരിത്ര സത്യങ്ങള്‍ ലോഗന്‍ രേഖപ്പെടുത്തി വച്ചിട്ടുണ്ടായിരുന്നു. അവയിലെ ചില ഭാഗങ്ങള്‍ മാത്രം (എല്ലാമെഴുതണമെങ്കില്‍ മറ്റൊരു ഗ്രന്ഥം രചിയ്ക്കേണ്ടി വരും) ഞാന്‍ ഇവിടെ പങ്കു വെയ്ക്കാം.

ടിപ്പു എങ്ങനെയുള്ള ആളായിരുന്നു എന്നതിന് ചെറിയൊരു ഉദാഹരണം. ഹൈദരാലിയുടെ വിശ്വസ്ഥ സേവകനായിരുന്നു ഷേഖ് ആയാസ്. ഹൈദരാലിയുടെ മലബാര്‍ ആക്രമണത്തിനിടയില്‍ ചിറയ്ക്കലില്‍ നിന്നും പിടിച്ച ഒരു നായര്‍ അടിമയായിരുന്നു, പിന്നീട് മതം മാറ്റപെട്ട ആയാസ്. ഇയാള്‍ സുല്‍ത്താന്റെ പ്രീതിയ്ക്കു പാത്രമായതിനെ തുടര്‍ന്ന് ചിത്തല്‍ ദുര്‍ഗ് പ്രദേശത്തിന്റെ സിവില്‍-മിലിട്ടറി ഗവര്‍ണറായി നിയമിച്ചു. കിട്ടുന്ന ഏതവസരത്തിലും പുത്രനെയും വളര്‍ത്തു പുത്രനെയും താരതമ്യം ചെയ്യാന്‍ സുല്‍ത്താന്‍ മടിച്ചില്ല. ഒരിയ്ക്കല്‍ ചില കൊള്ളമുതലുകള്‍ സ്വകാര്യമായി ദുരുപയോഗം ചെയ്തതിന് സുല്‍ത്താന്‍ മകനെ ശാസിച്ചിട്ട് ഇങ്ങനെ പറഞ്ഞു:

“സ്വന്തം മുതലാണ് സ്വകാര്യമായി നീ അപഹരിയ്ക്കുന്നതെന്നറിയാനുള്ള സാമാന്യബുദ്ധി പോലും നിനക്കില്ലാതായല്ലോ..! ഇങ്ങനെയുള്ള നിനക്കു പകരം ആയാസാണ് എന്റെ മകനായി പിറന്നിരുന്നതെങ്കില്‍ എന്റെ ഭാഗ്യമായിരുന്നു.”

ഏതായാലും പിതാവിനു ശേഷം അധികാരത്തില്‍ വന്ന ടിപ്പു ആദ്യം ചെയ്തത് ബെദനൂറിന്റെ ഗവര്‍ണറായി നിയമിക്കപെട്ട ആയാസിനെ തട്ടിക്കളയാന്‍ ഉപഗവര്‍ണര്‍ക്ക് രഹസ്യാജ്ഞ നല്‍കലാണ്. സ്വന്തം ബുദ്ധിവൈഭവം കൊണ്ട് ആയാസ് രക്ഷപെട്ടു എന്നത് മറ്റൊരു കാര്യം.

എന്താണ് ശ്രീധരമേനോന്‍ പറഞ്ഞ “ജനവിരുദ്ധനയങ്ങള്‍”? വെറും ബഹുഭര്‍തൃത്വ പ്രശ്നം മാത്രമാണോ? നമുക്ക് ലോഗന്‍ രേഖപ്പെടുത്തിയ ചില സംഭവങ്ങള്‍ നോക്കാം.

“1788 ജൂലൈ 20 ന് കോഴിക്കോട്ട് നിന്ന് 200 ബ്രാഹ്മണന്മാരെ അന്വേഷിച്ച് പിടിച്ച് മുഹമ്മദന്‍ മതം സ്വീകരിപ്പിയ്ക്കുകയും മാട്ടിറച്ചി തീറ്റിപ്പിയ്ക്കുകയും ചെയ്തു. പരപ്പനാട്ടില്‍ നിന്നും നിലമ്പൂരില്‍ നിന്നും ധാരാളം പേരെ പിടിച്ച് കോയമ്പത്തൂരേയ്ക്ക് ആട്ടിത്തെളിച്ചു കൊണ്ടു പോയി മതം മാറ്റിച്ച് ഗോമാംസം തീറ്റിച്ചു.“

1788-ലെ ആക്രമണത്തിനുശേഷം തന്റെ സൈനികരെ കോഴിക്കോട്ട് നിര്‍ത്തി ടിപ്പു തിരികെ പോയതായാണ് ലോഗന്റെ സൂചന.  ആ ഘട്ടത്തിലായിരുന്നു രവിവര്‍മ്മയുടെ നേതൃത്തിലുള്ള നായര്‍കലാപം. അതിനെ തുടര്‍ന്നാണ് ടിപ്പു വീണ്ടും 1789-ല്‍ മലബാറിലെത്തുന്നത്. ഇത്തവണ ആക്രമണം രൂക്ഷമായിരുന്നു. കോട്ടയം (മലബാര്‍) മുതല്‍ പാലക്കാട് വരെയുള്ള നായര്‍ ജാതിക്കാരെ മുഴുവന്‍ തിരഞ്ഞു പിടിയ്ക്കാനും ഉന്മൂലനം ചെയ്യാനുമാണ് ടിപ്പു സൈന്യത്തിനു നല്‍കിയ കല്‍പ്പന എന്നാണ് ബ്രിട്ടീഷ് രേഖകളില്‍ കാണുന്നത്.

“കടത്തനാട്ട് രാജകുടുംബത്തിന്റെ  ആസ്ഥാനമായി വര്‍ത്തിച്ച കുറ്റിപ്പുറത്തു വച്ചാണ് ടിപ്പുവിന്റെ സൈന്യം രണ്ടായിരം നായന്മാരെയും കുടുംബാംഗങ്ങളെയും, അവര്‍ ദിവസങ്ങളോളം പിടിച്ചു നിന്ന പഴയ കോട്ടയില്‍ വളഞ്ഞിട്ടത്. പിടിച്ചു നില്‍ക്കാന്‍ സാധിയ്ക്കാത്ത ഗതി വന്നപ്പോള്‍ അവര്‍ “സ്വമേധയാ മുഹമ്മദന്‍ മതം സ്വീകരിയ്ക്കണമെന്ന വ്യവസ്ഥയ്ക്കു വഴങ്ങി. അല്ലെങ്കില്‍ അവരെ നിരബന്ധപൂര്‍വം മതം മാറ്റിയ്ക്കുകയും നാടു കടത്തുകയും ചെയ്യുമായിരുന്നു. എല്ലാവരുടെയും “ത്വക്ച്ഛേദനം” നടത്തുകയും തുടര്‍ന്ന് ഗോമാംസ സദ്യയില്‍ പങ്കെടുപ്പിയ്ക്കുകയും ചെയ്തു.“

ശ്രീധരമേനോന്‍ പറയുന്ന ബഹുഭര്‍തൃത്വത്തെ പറ്റിയുള്ള വിളംബരം ഇതാണ്:

“ ......ഇനിയങ്ങോട്ട് നിങ്ങള്‍ മറ്റു വഴിയില്‍ സഞ്ചരിയ്ക്കണം. അടങ്ങിയൊതുങ്ങി ജീവിയ്ക്കണം. രാജാവിനുള്ള കരം കൃത്യമായി അടയ്ക്കണം. നിങ്ങള്‍ക്കിടയില്‍ ഒരു സ്ത്രീ പത്തു പുരുഷന്മാരെ പ്രാപിയ്ക്കുക എന്ന ദുഷിച്ച സമ്പ്രദായമുള്ളത് അവസാനിപ്പിയ്ക്കണം. നിങ്ങള്‍ നിങ്ങളുടെ അമ്മമാരെയും പെങ്ങന്മാരെയും അനിയന്ത്രിതമായ ദുര്‍വൃത്തികള്‍ ചെയ്യാന്‍ അനുവദിയ്ക്കുന്നു. അങ്ങനെ നിങ്ങളെല്ലാം ജാര സന്തതികളത്രെ. ലൈംഗീക ബന്ധങ്ങളില്‍ മൃഗങ്ങളെക്കാള്‍ അധ:പതിച്ചവരാണ് നിങ്ങള്‍. ഈ നീചപ്രവര്‍ത്തികള്‍ നിങ്ങള്‍ ഉപേക്ഷിയ്ക്കുകയും ഇതര മനുഷ്യരെ പോലെ ജീവിയ്ക്കുകയും ചെയ്യണമെന്ന് ഇതിനാല്‍ ആവശ്യപ്പെട്ടുകൊള്ളുന്നു. ഈ കല്പനകള്‍ അനുസരിയ്ക്കതിരുന്നാല്‍ നിങ്ങളെ ഒന്നടങ്കം ഇസ്ലാം മതാവലംബികളാക്കി ബഹുമാനിയ്ക്കാനും നിങ്ങളുടെ നാട്ടു മുഖ്യന്മാരെ മുഴുവന്‍ എന്റെ ഗവണ്മെന്റ് ആസ്ഥാനത്തേയ്ക്ക് കൊണ്ടുപോകാനും ഞാന്‍ പ്രതിജ്ഞാബദ്ധനാണെന്ന് തെര്യപ്പെടുത്തുന്നു.”

1790-ല്‍ പാലക്കാട് കോട്ട ഇംഗ്ലീഷുകാര്‍ പിടിച്ചടക്കിയ ശേഷം അവിടെ നിന്നു ലഭിച്ച ഒരു കല്പനയുടെ കൈയെഴുത്തു പ്രതിയില്‍ പറയുന്നത്:

“പ്രവിശ്യയിലെ ഓരോരുത്തരെയും സ്ത്രീ പുരുഷ വക ഭേദമില്ലാതെ, ഇസ്ലാം മതത്തിലേയ്ക്ക് കൊണ്ടുവന്ന് അനുഗ്രഹിയ്ക്കണം. ഈ ബഹുമതി സ്വീകരിയ്ക്കാതെ ഒളിച്ചോടി പോകുന്നവരുടെ പാര്‍പ്പിടങ്ങള്‍ ചുട്ടു നശിപ്പിയ്ക്കുകയും അവരെ തേടിപിടിച്ച് നല്ലതോ ചീത്തയോ ആയ ഏതു മാര്‍ഗം പ്രയോഗിച്ചും സാര്‍വത്രികമായ മതപരിവര്‍ത്തനത്തിന് വിധേയമാക്കേണ്ടതാണ്.“

1790 മാര്‍ച്ച് 26 രാത്രി ടിപ്പുവിന്റെ ആക്രമണം ഭയന്ന് ചിറയ്ക്കല്‍ രാജാവ് ഒളിച്ചോടി. തുടര്‍ന്ന്, സുല്‍ത്താന്റെ സന്നിധിയില്‍ നേരിട്ടു ഹാജരായാല്‍ ആപത്തു സംഭവിയ്ക്കില്ല എന്ന വാഗ്ദാനം വിശ്വസിച്ച് അദ്ദേഹം അങ്ങനെ ചെയ്തത്രെ. ടിപ്പു അദ്ദേഹത്തെ ഉപദ്രവിയ്ക്കാതെ വിട്ടു എന്നും പറയുന്നു. ഏതായാലും അല്പദിവസത്തിനകം ടിപ്പുവിന് മനം മാറ്റം വരുകയും ചിറക്കല്‍ കൊട്ടാരം ആക്രമിയ്ക്കുകയും ചെയ്തു. കൊല്ലപ്പെട്ട രാജാവിന്റെ ശരീരം ആനകളെ കൊണ്ട് വലിച്ചിഴച്ച് തന്റെ ക്യാമ്പില്‍ കൊണ്ടു പോകുകയും, ജീവനോടെ പിടിയ്ക്കപെട്ട 17 നായന്മാരോടൊപ്പം കെട്ടിതൂക്കുകയും ചെയ്തു.

സഞ്ചാരിയായ ബര്‍ത്തോലോമിയോ ടിപ്പുവിന്റെ പടയൊരുക്കത്തെ പറ്റി ഒരു ദൃക്‌സാക്ഷി വിവരണം നല്‍കുന്നുണ്ട്.

”തന്റെ എല്ലാ കടന്നാക്രമണങ്ങള്‍ക്കും ടിപ്പു സൈന്യങ്ങളെ അണിനിരത്തുന്നത് ഒരു നിശ്ചിതരൂപത്തിലായിരുന്നു. ആദ്യം മുപ്പതിനായിരം ഭീകരന്മാരുടെ ഒരു കൊലയാളി സംഘം. തങ്ങളുടെ വഴിയില്‍ കണ്ട എല്ലാവരെയും ഈ ഭീകരന്മാര്‍ കശാപ്പ് ചെയ്തു. തൊട്ട് പിറകേ ആനപ്പുറത്തു കയറി ടിപ്പു. അതിനു പിറകേ മറ്റൊരു മുപ്പതിനായിരം പേര്‍ വരുന്ന കാലാള്‍ പട. ടിപ്പുവിന്റെ നാട്ടുകാരോടുള്ള പെരുമാറ്റം അങ്ങേയറ്റം പൈശാചികമായിരുന്നു. കോഴിക്കോട്ട് അയാള്‍ അമ്മമാരെ കഴുവില്‍ കേറ്റി കൊല്ലുകയും കൈക്കുഞ്ഞുങ്ങളെ അവരുടെ കഴുത്തില്‍ കെട്ടി ഞാത്തുകയും ചെയ്തിരുന്നു. ആനകളുടെ കാലിനു കെട്ടി നഗ്നരാക്കിയ ക്രിസ്ത്യാനികളേയും ഹിന്ദുക്കളെയും വഴിനീളെ വലിച്ചിഴച്ച് കൊണ്ടുപോയി. ക്രിസ്ത്യന്‍-ഹിന്ദു സ്ത്രീകളെ മുഹമ്മദീയര്‍ക്കു നിര്‍ബന്ധ വിവാഹം ചെയ്തു കൊടുത്തു. കണ്ണില്‍ ചോരയില്ലാത്ത ജനമര്‍ദകന്റെ മുന്‍പില്‍ നിന്ന്‍ ജീവനും കൊണ്ടോടിയ ക്രിസ്ത്യന്‍-ഹിന്ദു അഭയാര്‍ത്ഥികളില്‍ നിന്നാണ് ടിപ്പു വിവരങ്ങള്‍ ശേഖരിച്ചിരുന്നത്. ഈ അഭയാര്‍ത്ഥികളെ വേറാപൊളി പുഴ കടക്കുന്നതിന് ബര്‍ത്തോലോമിയോ നേരിട്ട് സഹായിയ്ക്കുകയുണ്ടായി. അങ്ങനെ ചെയ്തതിന് ബര്‍ത്തോലോമിയോ താമസിയ്ക്കുന്നതിന് അടുത്ത് ചെന്ന് മൈസൂര്‍ കൊലയാളി സംഘം തിരക്കുകയുണ്ടായി. അപ്പോഴേയ്ക്കും സഞ്ചാരി അവിടെ നിന്നും വഴിമാറി പോയിരുന്നു. ”:
“വോയേജ് ടു ഈസ്റ്റ് ഇന്‍ഡീസ്” എന്ന ഗ്രന്ഥത്തിലാണിത് വിവരിച്ചിരിയ്ക്കുന്നത്.

മേല്‍ക്കൊടുത്ത വിവരങ്ങളെല്ലാം വില്യം ലോഗന്‍ മലബാര്‍ മാനുവലില്‍ രേഖപ്പെടുത്തിയതാണ്. അക്കാലത്തെ ബ്രിട്ടീഷ് റിക്കാര്‍ഡുകള്‍ പഠിച്ചാണ് അദ്ദേഹം വിവരങ്ങള്‍ ശേഖരിച്ചത്. അതുകൊണ്ടു തന്നെ ഈ വിവരങ്ങളെല്ലാം അവരുടെ കണ്ണിലൂടെ ഉള്ളതാണ്. ടിപ്പു ആക്രമിച്ച പ്രദേശങ്ങളിലെല്ലാം ക്ഷേത്രങ്ങള്‍ കൊള്ളയടിയ്ക്കുകയും നശിപ്പിയ്ക്കുകയും ചെയ്തു. ടിപ്പുവിന്റെ മതധ്വംസനം സ്പഷ്ടമായിരിയ്ക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ അനുചരന്മാരിലും മന്ത്രിമാരിലും സൈന്യത്തിലും ഹിന്ദുക്കള്‍ ഉണ്ടായിരുന്നു എന്നതും കൌതുകകരമാണ്. 1790 ജനുവരിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ടിപ്പുവിന്റെ കുറെ ആള്‍ക്കാരെ തിരുവിതാംകൂര്‍ സൈന്യം തടവില്‍ പിടിച്ചിരുന്നു. ആ കൂട്ടത്തില്‍ ഒരു ബ്രാഹ്മണനും ഉള്‍പെട്ടിരുന്നു..!

ചിന്നിചിതറികിടന്ന മലബാര്‍ ഏകീകരിയ്ക്കപെട്ടു എന്നത് മൈസൂര്‍ അധിനിവേശത്തിന്റെ ബാക്കി പത്രമാണ്. തുടര്‍ന്നു വന്ന ബ്രിട്ടീഷ് ഭരണത്തിലും അതു തുടര്‍ന്നു. എന്നാല്‍ ടിപ്പു നടത്തിയ നിര്‍ബന്ധിത മതപരിവര്‍ത്തനം സമൂഹത്തെ ആകെ പരസ്പരവിദ്വേഷത്തില്‍ മുക്കുകയാണ് ചെയ്തത്.  പിന്നീട് കാലാകാലങ്ങളായി മലബാറില്‍ നടന്ന വര്‍ഗീയ ലഹളകളുടെയെല്ലാം അടിസ്ഥാനം ഈ മതധ്വംസനം ആയിരുന്നു.

അന്നത്തെ സാമൂഹ്യക്രമത്തില്‍ നാടുവാഴികളായിരുന്ന നായന്മാരും മറ്റു സവര്‍ണരും സാധാരണക്കാരായ അവര്‍ണരോടും മുസ്ലീങ്ങളോടും തികഞ്ഞ അനീതിയും അക്രമങ്ങളുമായിരുന്നു നടത്തിയിരുന്നത്. ഒരു പക്ഷെ ഇതാവം ടിപ്പുവിന്റെ നായര്‍ വിരോധത്തിന്റെ അടിസ്ഥാനം. എന്തായാലും കേരളത്തെ സംബന്ധിച്ചിടത്തോളം ഒരധിനിവേശ ശക്തി എന്നതില്‍ കവിഞ്ഞ് ടിപ്പു ഒന്നുമായിരുന്നില്ല എന്നതാണ് സത്യം. പിന്നാലെ വന്ന ബ്രിട്ടീഷ് അധിനിവേശം ടിപ്പുവിന്റേതുമായി തട്ടിച്ചു നോക്കുമ്പോള്‍ സഹിഷ്ണുതയുള്ളതും കുറേ കൂടി നീതിബോധമുള്ളതുമായിരുന്നു എന്നും കാണാം.
ഏതായാലും  ടിപ്പു സുല്‍ത്താനെ ഒരു മഹാനായ “സ്വാതന്ത്ര്യപോരാളി”യായി കാണാന്‍ എനിയ്ക്കാവുന്നില്ല.

Monday 13 December 2010

അഥവാ ഭാഗ്യം ആയുസ്സിന്റെ ബലം.

ജീവിതത്തിനും മരണത്തിനുമിടയിലുള്ള ആ ഒരു നിമിഷത്തെ ആണോ നാം ഭാഗ്യം എന്നു വിളിയ്ക്കുന്നത്? അങ്ങനെയെങ്കില്‍ നാം ജീവനോടെയിരിയ്ക്കുന്ന ഓരോ നിമിഷവും ഭാഗ്യം തന്നെ ആണല്ലൊ..!  എന്റെ ജീവിതത്തില്‍, ശ്വാസം എടുക്കുകയും വിടുകയും ചെയ്യുന്ന ഓരോ നിമിഷവും ഭാഗ്യത്തിന്റെ ആനുകൂല്യമാണെന്നു ഞാന്‍ കരുതുന്നു.

ഞാന്‍ ഏഴാം ക്ലാസില്‍ പഠിയ്ക്കുന്ന കാലം. കോട്ടയം, അയ്മനത്തുള്ള പി.ജോണ്‍ മെമ്മോറിയല്‍ യു.പി.സ്കൂളിലാണെന്റെ പഠനം. എന്റെ ക്ലാസിലെ മിടുക്കന്മാരായ മൂന്നുപേരിലൊരാള്‍ ഈയുള്ളവനായിരുന്നു. ഏറ്റവും മിടുക്കന്‍ “ശംഭു“  എന്നു പേരുള്ള ഒരു നമ്പൂതിരിക്കുട്ടി. എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. അവനെ എപ്പോഴും കാച്ചെണ്ണയുടെ മണമാണ്. ഗോതമ്പിന്റെ നിറമുള്ള പൊക്കം കുറഞ്ഞ സുന്ദരനാണ് ശംഭു. പുരാണങ്ങളെ പറ്റിയും കവികളെ പറ്റിയുമൊക്കെ നല്ല അറിവാണ് അവന്. അവന്റെ അച്ഛന്‍ ഒരു പൂജാരി ആയിരുന്നു.  ഞങ്ങളുടെ മാഷന്മാരില്‍ എനിയ്ക്കേറ്റവും ഇഷ്ടം കരുണാകരന്‍ മാഷിനോടായിരുന്നു. നല്ല കറുത്ത് തടിച്ച് സാമാന്യം ഉയരമുള്ളയാളാണ് കരുണാകരന്‍ മാഷ്. അവിവാഹിതന്‍. അദ്ദേഹം വിവാഹം കഴിയ്ക്കാത്തത് സ്കൂളിലെ തന്നെ ഒരു ടീച്ചറുമായുള്ള “പ്രേമബന്ധം“ തകര്‍ന്നിട്ടാണെന്നൊക്കെ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ പറച്ചിലുണ്ട്.

അക്കാലത്ത് സ്കൂളില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മേല്‍നോട്ടത്തില്‍ “യുറീക്ക വിജ്ഞാന പരീക്ഷ” എന്നൊരു പരിപാടിയുണ്ട്. ക്വിസ് മത്സരമാണത്. സ്കൂളില്‍ നിന്നും ഒന്നാമതാകുന്ന ആളെ ജില്ലാതലമത്സരത്തില്‍ പങ്കെടുപ്പിയ്ക്കും.
ആ വര്‍ഷം സ്കൂളില്‍ ഒന്നാമന്‍ ഞാനായിരുന്നു. (നുണയല്ല, സത്യം തന്നെയാണ്.) കോട്ടയത്ത് നടക്കുന്ന ജില്ലാ മത്സരത്തിന് എന്നെ കൊണ്ടു പോയത് കരുണാകരന്‍ മാഷാണ്. രാവിലെ ഹോട്ടലില്‍ നിന്നും ചായയും പലഹാരവും മേടിച്ചു തന്നു. എന്റെ അന്നത്തെ ജീവിത സാഹചര്യത്തില്‍ ഒരു പലഹാരം കഴിയ്ക്കുക എന്നത് അത്യപൂര്‍വ ഭാഗ്യമായിരുന്നു. (“കൊതി” എന്ന ഈ കുറിപ്പ് വായിയ്ക്കൂ ). പരീക്ഷയില്‍ ഞാന്‍ തോറ്റു പോയി. അഞ്ചാം സ്ഥനമേ കിട്ടിയുള്ളു. എങ്കിലും ഉച്ചയ്ക്ക് ചോറും മേടിച്ചു തന്നിട്ടാണ് മാഷ് എന്നെ വീട്ടിലേയ്ക്ക് വിട്ടത്. ആ വാത്സല്യം ഇന്നും മനസ്സില്‍ കുളിര്‍മയായി നില്‍ക്കുന്നു.

ആയിടെ ഒരു ദിവസം രാവിലെ സ്കൂളില്‍ എന്നെ കണ്ടപ്പോള്‍ അദ്ദേഹം വാത്സല്യത്തോടെ ചേര്‍ത്തു നിര്‍ത്തിയിട്ട് എന്റെ നെറ്റിയില്‍ സംശയത്തോടെ അമര്‍ത്തി നോക്കി.

“എന്താടാ നിന്റെ മുഖത്ത് നീരു പോലെ? എന്തു പറ്റി?“

എനിയ്ക്കും അങ്ങനെ എന്തൊക്കെയോ ഒരു മാറ്റം തോന്നിയിരുന്നു. എങ്കിലും ഒരു പതിമൂന്നു വയസ്സുകാരന് അതില്‍ അത്ര വലിയ പ്രാധാന്യം തോന്നണമെന്നില്ലല്ലോ. മലബാറിലെ സ്വന്തം വീട്ടില്‍ നിന്നും വിട്ട് അമ്മവീട്ടിലാണ് അന്നെന്റെ താമസവും പഠനവും. വളരെ വലിയ അംഗസംഖ്യയും ചെറിയ വരുമാനവുമുള്ള അമ്മവീട്ടില്‍ എന്റെ കാര്യങ്ങള്‍ക്ക് പ്രത്യേകശ്രദ്ധ ലഭിയ്ക്കാനുള്ള സാഹചര്യമല്ല ഉണ്ടായിരുന്നത്.

“വീട്ടില്‍ പറഞ്ഞിട്ട് ഏതെങ്കിലും ഡോക്ടറെ കാണിക്കെടാ..”

മാഷ് പുറത്തു തട്ടിക്കൊണ്ട് പറഞ്ഞു. അന്നേരം തലയാട്ടിയെങ്കിലും ഞാനതത്ര കാര്യമാക്കിയില്ല. ഏതാനും ദിവസം കഴിഞ്ഞതോടെ മൂത്രത്തിനു നിറവ്യത്യാസം വന്നു. ഒഴിയ്ക്കുമ്പോള്‍ അസഹ്യമായ വേദന. നീര്‍കെട്ട് കണ്‍പോളകളിലേയ്ക്കും വ്യാപിച്ചു. മൂത്രത്തിനു മഞ്ഞ നിറം കണ്ട കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ അത് മഞ്ഞപ്പിത്തം ആയിരിയ്ക്കും എന്നാണ് വല്യച്ഛനും വല്യമ്മയും കരുതിയത്. അവര്‍ അടുത്തു തന്നെയുള്ള ഒരു ഒറ്റമൂലി ചികിത്സകന്റെ അടുത്തു കൊണ്ടു പോയി. അയാ‍ള്‍ മഞ്ഞ നിറമുള്ള എന്തോ ഒരു കൂട്ട് കുടിയ്ക്കാന്‍ തന്നു. രണ്ടു മൂന്നു ദിവസം കഴിച്ചെങ്കിലും യാതൊരു മാറ്റവും ഉണ്ടായില്ലെന്നു മാത്രമല്ല നീര് മുഖത്താകെയും കാലുകളിലേയ്ക്കും വ്യാപിച്ചു കഴിഞ്ഞിരുന്നു. ഞാന്‍ വളരെ അവശനായി. അതോടെ എന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാണിച്ചു.

എ.കെ.വിജയന്‍ എന്ന ഒരു ഡോക്ടറാണ് എന്നെ പരിശോധിച്ചത്. ഉടന്‍ തന്നെ എന്നെ വാര്‍ഡില്‍ അഡ്മിറ്റാക്കി. എന്റെയൊപ്പം പാവം വല്യമ്മ (അമ്മയുടെ അമ്മ) മാത്രമാണുള്ളത്. പിറ്റേന്ന് രാവിലെ ഒരു സംഘം ഡോക്ടര്‍മാര്‍ എന്റെ ചുറ്റും നിന്ന് എന്തൊക്കെയോ ചര്‍ച്ച ചെയ്തു. ഒക്കെ ഇംഗ്ലീഷിലാണല്ലോ. പിന്നെ കുറേയേറെ മരുന്നുകള്‍..
എന്നിട്ടും എന്റെ ക്ഷീണം കൂടി കൂടി വന്നു.

പിറ്റേന്ന് രാവിലെ തന്നെ എന്റെ അമ്മ മലബാറില്‍ നിന്നും വന്നു. കരഞ്ഞു പിഴിഞ്ഞാണ് വരവ്. പിന്നെ ആന്റിമാര്‍, ഏതോ ബന്ധുക്കള്‍ , അങ്ങനെ കുറേ പേര്‍ എന്നെ കാണാന്‍ വന്നു. എല്ലാവരുടെയും നടുവില്‍ ഞാന്‍ നിസ്സഹായനായി കിടന്നു. അവര്‍ കൊണ്ടുവന്ന ഓറഞ്ചും മുന്തിരിയും ഞാന്‍ ശ്രദ്ധിച്ചതേയില്ല. ക്ഷീണം കൊണ്ടനങ്ങാന്‍ വയ്യ.

അന്ന് ഉച്ച കഴിഞ്ഞ് ഒരു വീല്‍ചെയറിലിരുത്തി എന്നെ ഒരു വലിയ മുറിയില്‍ കൊണ്ടു പോയി. അവിടെ കസേരകളില്‍ ധാരാളം പേര്‍ ഇരിപ്പുണ്ട്. നടുവില്‍ വിജയന്‍ ഡോക്ടറും. എന്നെ ഒരു കട്ടിലില്‍ ഇരുത്തി. വിജയന്‍ ഡോക്ടര്‍ എന്റെ അടുത്തുവന്നു ചിരിച്ചുകൊണ്ടു പറഞ്ഞു:

“മോനിവിടെ കിടന്നോളു..”

പിന്നെ അദ്ദേഹം ഇംഗ്ലീഷില്‍ അവിടെ ഇരുന്നവരെ നോക്കി എന്തെല്ലാമോ പറഞ്ഞുകൊണ്ടിരുന്നു; ഇടയ്ക്കിടെ എന്നെയും. അതൊരു ക്ലാസ്സാണെന്നെനിയ്ക്ക് മനസ്സിലായി. ഒന്നൊ രണ്ടോ മണിയ്ക്കൂറിനു ശേഷം എന്നെ തിരിച്ചു കൊണ്ടാക്കി.

“ഭാനുമതിയേ, ഡോക്ക്ടറെ വീട്ടില്‍ പോയി കണ്ട് കാശെന്തെങ്കിലും കൊടുത്തില്ലേല്‍ ചെറുക്കനെ ശരിയ്ക്കു നോക്കത്തില്ല കേട്ടോ..”

വല്യമ്മ ഒരു മുന്നറിയിപ്പെന്നോണം അമ്മയോടു പറഞ്ഞു. അമ്മ എന്റെ മുഖത്തു നോക്കി ദയനീയമായി വിതുമ്പി. അന്നു വൈകിട്ട് അമ്മയും വല്യമ്മയും കൂടി ഡോക്ടറുടെ വീട്ടില്‍ പോയി.

“പോയിട്ടെന്തായി അമ്മേ..കാശു കൊടുത്തോ?”

അവര്‍ തിരിച്ചു വന്നപ്പോള്‍ ഞാന്‍ ചോദിച്ചു.

“ഡോക്ടറു കാശു മേടിച്ചില്ല..”

അമ്മ ഒരു തേങ്ങലോടെ പറഞ്ഞു.

“എന്റെ സൂക്കേടിനെ പറ്റി എന്തു പറഞ്ഞു..?”

“കൊച്ച് സങ്കടപെടണ്ട. ഒക്കെ ദൈവത്തിന്റെ കൈയിലല്ലേ..”

അമ്മ വേറൊന്നും പറഞ്ഞില്ല. വെറുതെ എന്റെ തലയില്‍ തലോടിക്കൊണ്ടിരുന്നു.

അന്നു രാത്രിയില്‍ എനിയ്ക്കുറങ്ങാനേ പറ്റിയില്ല. എന്തെല്ലാമോ വിചിത്ര രൂപങ്ങള്‍ കണ്മുന്നില്‍ തുള്ളിയാടി. ഞാനതു വരെ കാണാത്തവ. തലച്ചോറിനുള്ളില്‍ തേനീച്ച മുരളുമ്പോലെ വല്ലാത്ത ശബ്ദം. പിന്നെ പിന്നെ അതു നിലച്ചു. വിചിത്ര രൂപങ്ങള്‍ മാഞ്ഞുപോയി. ഇരുട്ട് മാത്രം ബാക്കിയായി. ഇടയ്ക്ക് ആരുടെയോ കരച്ചില്‍ വന്നു കാതുകളില്‍ മുട്ടും, കണ്ണുകളില്‍ ഏതോ നിഴലുകളും. പിന്നെ അതങ്ങനെ അകന്നു പോകും.

പിന്നെയെപ്പോഴോ ആരോ തട്ടിവിളിച്ചു. വെളുത്ത പഞ്ഞിക്കെട്ടു പോലെ ഒരു രൂപം. ഞാന്‍ പ്രയാസപെട്ടു കണ്ണുകള്‍ വലിച്ചു തുറന്നു. പ്രകാശത്തിന്റെ തീക്ഷ്ണതയില്‍ അതു വീണ്ടും  അടഞ്ഞുപോയി. തലയില്‍ ആരോ തലോടുന്നതു പോലെ തോന്നി, ഒപ്പം ഒരു നനവും പടര്‍ന്നു. ഒരു വിധം വീണ്ടും കണ്ണു തുറന്നു നോക്കി. അമ്മയാണ്. അവര്‍ വല്ലാതെ കരയുന്നു.. ചുറ്റിലും ആരൊക്കെയോ ഉണ്ട്. അച്ഛന്‍, വല്യമ്മ, ആന്റിമാര്‍, ചില ബന്ധുക്കള്‍. എല്ലാമുഖങ്ങളിലും ആശ്വാസത്തിന്റെ വെള്ളിരേഖകള്‍. അഞ്ചുദിവസത്തിനു ശേഷമാണല്ലോ ഞാന്‍ കണ്ണു തുറന്നത്..!! മരണക്കയത്തിലേക്ക് ഊളിയിട്ടിരുന്ന എന്നെ, പ്രാര്‍ത്ഥനയുടെ നൂലിഴ ഇട്ട് വലിച്ചുയത്താന്‍ ശ്രമിയ്ക്കുകയായിരുന്നു  അവര്‍  ഈ സമയമത്രയും..

ക്രമേണ ഞാന്‍ സുഖം പ്രാപിച്ചു. രണ്ടാഴ്ചയ്ക്കു ശേഷം വീട്ടില്‍ പോയി. “നെഫ്രൈറ്റിസ്” എന്ന ഗുരുതരമായ വൃക്കരോഗമായിരുന്നു എനിയ്ക്ക്. അത് വളരെ മൂര്‍ച്ഛിച്ച ശേഷമാണ് ഞാന്‍ ആശുപത്രിയിലെത്തുന്നത്. ഈയവസ്ഥയില്‍ രക്ഷപെടുന്നവര്‍ അപൂര്‍വമാണത്രെ! ഭാഗ്യം  അഥവാ ആയുസിന്റെ ബലം   എന്ന ഒരൊറ്റ ആനുകൂല്യമാണ് എന്നെ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നത്. 

എന്നാല്‍ ഇതിലും വലിയൊരു ആനുകൂല്യം ഞാന്‍ നേരത്തെ കൈപ്പറ്റിയിരുന്നു. അന്നെനിയ്ക്ക് പത്തു വയസ്സ്.  അന്ന് സ്വന്തം വീട്ടിലാണ് ഞാന്‍. പാലായില്‍ തോടനാല്‍ എന്ന സ്ഥലത്താണ്  വീട്. വീട്ടില്‍ അച്ഛന്റെ അച്ഛന്‍ അഥവാ അച്ചാച്ചന്‍, എന്റെ അച്ഛന്‍, അമ്മ, ഞാന്‍, അഞ്ച് വയസ്സുള്ള അനുജന്‍ സുദര്‍ശനന്‍ അഥവാ ബാബുക്കുട്ടന്‍, രണ്ട് വയസ്സുള്ള സുജ അഥവാ മാളി എന്നിവരാണുള്ളത്. ബാബുക്കുട്ടന്‍ ഒന്നാം ക്ലാസ്സിലും ഞാന്‍ നാലിലും പഠിയ്ക്കുന്നു. ബാബുക്കുട്ടന്‍ എന്നെക്കാള്‍ സുന്ദരനും ഊര്‍ജസ്വലനുമാണ്. അച്ചാച്ചന്റെ ചെല്ലക്കുട്ടി. എന്നെ വല്ലപ്പോഴുമേ അച്ചാച്ചന്‍ ലാളിയ്ക്കുകയുള്ളു. എന്തു കൊണ്ടുവന്നാലും ആദ്യം നല്‍കുക ബാബുക്കുട്ടനാണ്. അതു കൊണ്ടു തന്നെ എനിയ്ക്ക് അവനോട് കുറച്ച് അസൂയയുമുണ്ടായിരുന്നു.

അക്കാലത്തെ എറ്റവും വലിയ ആഘോഷം ക്ഷേത്ര ഉത്സവങ്ങളാണ്. വൈകിട്ട് സ്റ്റേജ് പരിപാടികളായി കഥാപ്രസംഗം, ബാലെ ഇവയൊക്കെ ഉണ്ടാകും. അവ കാണാനായി എത്ര ബുദ്ധിമുട്ടു സഹിച്ചും ആളുകള്‍ പോകും. പുല്‍പ്പായയും പന്തവുമൊക്കെ ആയാണ് പോക്ക്. തിരിച്ചു വരവ് രാവിലെ ആണല്ലോ..

ഞാന്‍ പഠിയ്ക്കുന്ന കാഞ്ഞിരമറ്റം സ്കൂളിനു അടുത്താണ് മൂഴൂര്‍ അമ്പലം. അന്ന് അവിടെ ഉത്സവമാണ്. ഒരു കഥാപ്രസംഗവും പ്രശസ്തരായ ഏതോ ട്രൂപ്പുകാരുടെ ബാലെയും ഉണ്ട്. അന്നുച്ചയോടെ എന്റെ വീട്ടില്‍ ഒരുക്കം തുടങ്ങി,
ഉത്സവത്തിനു പോകാന്‍. സന്ധ്യ ആയിട്ടും അച്ഛനെത്തിയില്ല. ഏതോ കൂട്ടുകാരോടൊത്തു ഉത്സവപ്പറമ്പിലാകും. അച്ചാച്ചന്‍ ദേഷ്യത്തോടെ അച്ചനെ രണ്ടു ചീത്ത പറഞ്ഞിട്ട് ഞങ്ങളോട് വേഷം മാറാന്‍ പറഞ്ഞു. കുട്ടികളായ ഞങ്ങളും അമ്മയും ഉത്സാഹത്തോടെ ഭക്ഷണമൊക്കെ കഴിച്ച് റെഡിയായി.  രാത്രി ഏതാണ്ട് ഏഴര മണി കഴിഞ്ഞപ്പോള്‍ ഞങ്ങളിറങ്ങി.

ഏറ്റവും മുന്‍പില്‍  ഞാനും പിന്നെ മാളിയെ തോളില്‍ കിടത്തി അമ്മയും ഇറങ്ങി. പുറകിലായി ബാബുക്കുട്ടന്റെ കൈ പിടിച്ച് അച്ചാച്ചന്‍. കൈയില്‍ വലിയൊരു ടോര്‍ച്ചുമുണ്ട്, ഞങ്ങള്‍ക്ക് വഴികാട്ടാന്‍. അന്ന് നല്ല ഇരുട്ടുണ്ട്. ഏതാണ്ട് അരമണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ കാഞ്ഞിരമറ്റത്ത് സ്കൂളിനടുത്തെത്തി. അവിടെ നിന്നും ഒരു കിലോമീറ്ററോളം കഴിഞ്ഞാല്‍ അമ്പലമായി. അമ്പലത്തിലെ പാട്ടും മേളവുമൊക്കെ കുറേശ്ശെ കേള്‍ക്കാം. ആകെയൊരുത്സാഹം...

സ്കൂളിനടുത്തു വച്ച് വഴി രണ്ടായി പിരിയുകയാണ്. ഒന്ന് പ്രധാന വഴി. അവിടെ ഇടവിട്ട് തെരുവു വിളക്കുകളുണ്ട്. മറ്റൊന്നു ഇടവഴി. ഇടവഴിയെ പോയാല്‍ പകുതി സമയം ലാഭിയ്ക്കാം. പക്ഷെ വല്ലത്ത ഇരുട്ടാണെന്നു മാത്രം. ഞങ്ങള്‍ ഇടവഴിയെ നടന്നു. ടോര്‍ച്ചുണ്ടല്ലോ കൈയില്‍.

 ടോര്‍ച്ചുവെളിച്ചത്തില്‍ കനത്ത ഇരുട്ടിനെ വകഞ്ഞു മാറ്റി ഞങ്ങള്‍ നടന്നു. ബാബുക്കുട്ടന്‍ അച്ചാച്ചന്റെ വിരല്‍ തുമ്പില്‍ പിടിച്ചാണു നടപ്പ്. ഞാനാണേറ്റവും മുന്‍പില്‍. അമ്മയുടെ തോളില്‍ മാളി ഉറക്കമാണെന്നു തോന്നുന്നു. ദൂരെയെവിടെയോ പട്ടി കുരയ്ക്കുന്ന ശബ്ദം. പനങ്കായ തിന്നാന്‍ കൂറ്റന്‍ കടവാവലുകള്‍ ചിറകടിച്ചു പറക്കുന്നുണ്ട്. ഒരിളം കാറ്റുപോലുമില്ലാത്ത രാത്രി.

പെട്ടെന്ന് ഒരു ഭീകരശബ്ദത്തോടെ എന്തോ ഒന്ന് എന്റെ പുറകില്‍ തകര്‍ന്നു വീണു. പിന്നെയത് തലയ്ക്കു മുകളിലൂടെ പറന്ന് എന്റെ തൊട്ടുമുന്നില്‍ നിലത്ത് വന്നടിച്ചു. അതൊരു പച്ച തെങ്ങിന്‍ തടിയായിരുന്നു. ഞാനതിനെ കവച്ചു കടന്നു. എന്നിട്ട് പുറകോട്ടു നോക്കി. കനത്ത ഇരുട്ടു മാത്രം..

പെട്ടെന്നാണ് അമ്മയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടത്..എങ്ങനെയോ കൈയില്‍ തടഞ്ഞ ടോര്‍ച്ചെടുത്ത് അമ്മ ചുറ്റിനും തെളിച്ചു നോക്കി. ആ വെളിച്ചത്തില്‍ ഞാനും കണ്ടു......
ഏറ്റവും പുറകില്‍ തകര്‍ന്നു പോയ തലയുമായി അച്ചാച്ചന്‍ കിടക്കുന്നു. ആ തല ചെറുതായി ഒന്നു വിറച്ചു; നിശ്ചലമായി. ബാബുക്കുട്ടനെ അവിടെ കണ്ടില്ല. പിന്നെ അവനെയും കണ്ടു. എന്റെ മുന്നിലായി പച്ച തെങ്ങോലയ്ക്കു മേല്‍ നിലത്ത് അവനും കിടപ്പുണ്ട്, യാതൊരു പരിയ്ക്കുമില്ലാതെ. ചെവിയില്‍ നിന്നല്പം രക്തം ഒഴുകുന്നുണ്ട്.  അവിടെയും അവന്‍ അച്ചാച്ചന്റെ കൈവിരല്‍ വിട്ടില്ല. അമ്മയുടെ കരച്ചില്‍ കേട്ട് ആള്‍ക്കാര്‍ ഓടിക്കൂടി. വെളിച്ചം വന്നു. എനിയ്ക്കോ അമ്മയ്ക്കോ അനുജത്തിയ്ക്കോ ഒരു പോറല്‍ പോലും ഏറ്റിരുന്നില്ല.

എല്ലാം വ്യക്തമായി കണ്ടെങ്കിലും മനസാകെ മരവിച്ച എനിയ്ക്ക് ഒരു തുള്ളി കണ്ണീര്‍ പോലും വന്നില്ല. പിറ്റേന്ന് കുളിപ്പിച്ചു പൌഡറിട്ടു വെള്ളത്തുണിയില്‍ പൊതിഞ്ഞ ബാബുക്കുട്ടനെ ഞാനൊത്തിരി നേരം നോക്കിയിരുന്നു. അവന്റെ തലയ്ക്കല്‍ കത്തിച്ചിരുന്ന സാമ്പ്രാണിയുടെ ഗന്ധം എനിയ്ക്കൊട്ടും ഇഷ്ടമായില്ല. അപ്പോള്‍, ഇവിടെയും അച്ചാച്ചനൊപ്പം അവനാ പോകുന്നതെന്ന് കള്ളച്ചിരിയോടെ അവനെന്നോടു പറഞ്ഞു.

റോഡരുകിലുണ്ടായിരുന്ന ഒരു പച്ചതെങ്ങ് കടപുഴകി ഞങ്ങള്‍ക്കു മേല്‍ വീഴുകയായിരുന്നു. എല്ലാവര്‍ക്കും അവിശ്വസനീയമായിരുന്നു ഈ സംഭവം. രണ്ടു ദിവസം മുന്‍പു വരെ അതില്‍ നിന്നും തേങ്ങ ഇട്ടതായിരുന്നു..! ഇളം കാറ്റു പോലും വീശാത്തൊരു രാത്രിയില്‍ എങ്ങനെ ആ തെങ്ങ് കൃത്യം ഞങ്ങള്‍ക്കു മേല്‍ പതിച്ചു? എന്തു കൊണ്ട് ഞങ്ങള്‍  മൂന്നുപേര്‍ക്കു മാത്രം യാതൊന്നും സംഭവിച്ചില്ല..? അന്നുമിന്നും എനിയ്ക്കുത്തരമില്ല, ഇതൊഴിച്ച്. ഭാഗ്യം  അഥവാ ആയുസിന്റെ ബലം.

Monday 29 November 2010

സെന്റ് ആഞ്ചലോ കോട്ട - കണ്ണൂര്‍ : (ഫോട്ടോ ഫീച്ചര്‍)

കണ്ണൂര്‍ ജില്ലയിലെ എറ്റവും വലിയ ടൂറിസ്റ്റ് ആകര്‍ഷണം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. “കണ്ണൂര്‍ കോട്ട” എന്നറിയപ്പെടുന്ന “സെന്റ് ആഞ്ചലോ ഫോര്‍ട്ട്.” കണ്ണൂര്‍ ജില്ലാ ആശുപത്രിയുടെയും ടെറിട്ടോറിയല്‍ ആര്‍മി കണ്ടോണ്മെന്റിന്റെയും തൊട്ടടുത്തായി അറബിക്കടലിലേയ്ക്ക് തള്ളിനില്‍ക്കുന്ന ഒരു ചീന്ത് പോലെ ഈ കോട്ട സ്ഥിതി ചെയ്യുന്നു. അത്യധികം ചരിത്രപ്രാധാന്യമുള്ള ഈ കോട്ട ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ സംരക്ഷിയ്ക്കപെടുന്നു. രാവിലെ 8.00 മണിയ്ക്കും വൈകിട്ട് 6.00 ആറുമണിയ്ക്കുമിടയിലാണ് പ്രവേശനം. ഉള്ളില്‍ കയറുന്നതിനോ ചിത്രങ്ങള്‍ എടുക്കുന്നതിനോ യാതൊരു വിധ ഫീസും ഈടാക്കുന്നില്ല.

കോട്ട സന്ദര്‍ശിയ്ക്കുന്നതിനു മുന്‍പേ അല്പം ചരിത്രം അറിഞ്ഞിരിയ്ക്കേണ്ടതാണ്.
കണ്ണൂര്‍ കോട്ടയെപറ്റിയും അതിന്റെ ചരിത്രത്തെ പറ്റിയും വില്യം ലോഗന്റെ മലബാര്‍ മാനുവലില്‍ വിശദമായി പ്രതിപാദിയ്ക്കുന്നുണ്ട്. വായനക്കാരുടെ അറിവിലേയ്ക്കായി പ്രസക്തഭാഗങ്ങളില്‍ ചിലത് ഉദ്ധരിയ്ക്കാം.

“പോര്‍ച്ചുഗീസ് ചരിത്രത്തില്‍ 1505 അവിസ്മരണീയമായ ഒരു വര്‍ഷമത്രേ. കാരണം അക്കൊല്ലം ഒക്ടോ: 31ന് “സമസ്ത ഇന്‍ഡീസിന്റെ”യും ആദ്യത്തെ പോര്‍ച്ചുഗീസ് വൈസ്രോയി ആയി അഭിഷിക്തനായ  “ഡോണ്‍ ഫ്രാന്‍സിസ്കോ ഡ അല്‍മേഡ“ എട്ടു കപ്പലുകളും അവയിലെല്ലാം കൂടി 1500 പട്ടാളക്കാരുമായി കൊച്ചിയില്‍ എത്തി. അല്‍മേഡയുടെ നിയമന ഉത്തരവ് എമ്മാനുവല്‍ രാജാവ് പുറപ്പെടുവിച്ചത് അക്കൊല്ലം മാര്‍ച്ച് 25 വെച്ചായിരുന്നു. നിയമനം പ്രാബല്യത്തില്‍ വരണമെങ്കില്‍ പഞ്ചിമ തീരത്ത് 1.അഞ്ചദ്വീപ്, 2.കണ്ണൂര്, 3.കൊച്ചി, 4.ക്വയിലോണ്‍ എന്നിങ്ങനെ നാലിടങ്ങളില്‍ പോര്‍ച്ചുഗീസ് കോട്ട പണിയണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു.

കടലോരം വഴി വടക്കോട്ടുള്ള യാത്രയില്‍ അല്‍മേഡ കണ്ണൂരിലെത്തി, കോലത്തിരിയുടെ അനുമതിയോടെ  ഒക്ടോ: 28 ന് അവിടെ കോട്ടപണി തുടങ്ങി. അതിനു “സെന്റ് ആഞ്ചലോ“ കോട്ട എന്നു പേരുമിട്ടു. കോട്ട സംരക്ഷിയ്ക്കുന്നതിനു രണ്ടു കപ്പലുകളും 150 പോര്‍ച്ചുഗീസ് ഭടന്മാരും “ലോറെന്‍സൊ ഡി ബ്രിറ്റോ“വിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നിലകൊണ്ടു. കണ്ണൂരിലായിരുന്നപ്പോള്‍  വിജയനഗരം രാജാവിന്റെ മന്ത്രി  നരസിംഹറാവു തന്നെ സന്ദര്‍ശിയ്ക്കാന്‍ എത്തിയത് അല്‍മേഡ വലിയൊരു ബഹുമതിയായി കണക്കാക്കി. പോര്‍ച്ചുഗീസ് രാജാവിന്റെ മകന് വിജയനഗരം രാജാവിന്റെ മകളെ വിവാഹം ചെയ്തു കൊടുക്കാന്‍ സമ്മതമാണെന്ന ഒരു നിര്‍ദേശവും മന്ത്രി അല്‍മേഡയെ അറിയിച്ചു.

1506 മാര്‍ച്ച് 16 ന് കണ്ണൂര്‍ കടലിലേയ്ക്കു കുതിച്ചു വരുകയായിരുന്ന കോഴിക്കോട്ട് (സാമൂതിരി) നാവിക വ്യൂഹത്തിന്റെ ഒത്ത നടുവിലൂടെ അല്‍മേഡ തന്റെ കപ്പലുകള്‍ കയറ്റി ഓടിച്ചു. പോര്‍ട്ടുഗീസ് പീരങ്കിവെടികളും വെടിമരുന്നുവര്‍ഷവും ഏറ്റു നില്‍ക്കാനാവാതെ സാമൂതിരിയുടെ നാവികവ്യൂഹത്തിന് ചിന്നിചിതറി പിന്തിരിഞ്ഞ് ഓടേണ്ടി വന്നു. തെക്കോട്ടു പിന്‍‌വാങ്ങിയ സാമൂതിരിപ്പട പ്രതികൂലമായ കാറ്റില്‍  അവരറിയാതെ വടക്കോട്ടു കണ്ണൂരേക്കു നീങ്ങിയെത്തി. ഏറ്റുമുട്ടാന്‍ വന്നതല്ല തങ്ങളെന്നും വടക്കോട്ടു നീങ്ങാന്‍ അനുവദിയ്ക്കണമെന്നും സാമൂതിരി കപ്പിത്താന്മാര്‍ അല്‍മേഡയോടു നടത്തിയ അപേക്ഷ നിരസിയ്ക്കപ്പെടുകയും അവരുടെ മൂവായിരത്തോളം നാവികരെ തിരഞ്ഞു പിടിച്ചു കൂട്ടക്കൊല നടത്തുകയും ചെയ്തു.

സാമൂതിരിയുടെ സമുദ്രശക്തിയ്ക്കു മേല്‍ പോര്‍ച്ചുഗീസുകാര്‍ നേടിയ ഈ വിജയം അവരുടെ നാവികമേല്‍ക്കോയ്മ അനിഷേധ്യമാംവിധം തെളിയിച്ചു. 1506-ലെ കാലവര്‍ഷത്തിന്റെ അവസാനത്തില്‍, പോര്‍ച്ചുഗീസ് വൈസ്രോയി ബുദ്ധിപൂര്‍വകമായ ഒരു തീരുമാനമെടുത്തു. അഞ്ചദ്വീപ് കോട്ട ഉപേക്ഷിയ്ക്കുകയും കണ്ണൂര്‍, കൊച്ചി കോട്ടകള്‍ സുസ്ഥാപിതമാക്കുകയും ചെയ്താല്‍ പോര്‍ച്ചുഗീസ് വ്യാപാരതാല്പര്യങ്ങള്‍ ഇന്ത്യന്‍ തീരത്തില്‍ ഭദ്രമായി സംരക്ഷിയ്ക്കാന്‍ കഴിയും എന്നതായിരുന്നു അത്.

ഇതിനിടെ തദ്ദേശീയരുടെ വള്ളങ്ങളും നൌകകളും തീരക്കടലില്‍ സഞ്ചരിയ്ക്കണമെങ്കില്‍ പോര്‍ച്ചുഗീസുകാരുടെ പാസ് വേണമെന്നു നിര്‍ബന്ധമാക്കി. കണ്ണൂരിലെയോ കൊച്ചിയിലെയോ കോട്ടകളുടെ കമാണ്ടര്‍ ഒപ്പിട്ടതാവണം ഈ പാസുകള്‍.
കണ്ണില്‍‌പെടുന്ന നാടന്‍ സമുദ്രയാനങ്ങള്‍ കണ്ടുകെട്ടുന്നതിന്റെ ഭാഗമായി, കണ്ണൂര്‍ കടലില്‍ കണ്ട ഒരു നൌകയെ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ഗോണ്‍സലോവാസ് കൈയ്യേറാനിടയായി. കണ്ണൂര്‍ കമാണ്ടന്റ് ബ്രിറ്റോ കൊടുത്ത ഒരു പാസ് ഈനൌകയ്ക്കുണ്ടായിരുന്നു. പാസ് കൃത്രിമമാനെന്നു പറഞ്ഞ് ഗോണ്‍സലോവാസ് അതു പിടിച്ചടക്കി. ചരക്കുകള്‍ കൊള്ള ചെയ്ത ശേഷം നൌക മുക്കുകയും അതിലെ ജോലിക്കാരെ കപ്പല്‍പായയില്‍ തുന്നിക്കൂട്ടി കടലില്‍ തള്ളുകയും ചെയ്തു. പിറ്റേന്ന് ശവശരീങ്ങള്‍ കരയ്ക്കടിഞ്ഞപ്പോഴാണ് ഹതഭാഗ്യരില്‍ ഒരാള്‍ മമ്മാലിമരയ്ക്കാരുടെ സ്യാലനാണെന്ന് അറിയുന്നത്. കൊല്ലപ്പെട്ട വ്യാപാരിയുടെ പിതാവ് മലബാര്‍ തീരത്തെ അറിയപ്പെടുന്ന ഒരു കച്ചവട പ്രഭുവായിരുന്നു. അയാള്‍ രോഷാകുലനായി കണ്ണൂര്‍ കോട്ടയില്‍ ചെന്നു ബ്രിറ്റോവിനോട് വിശദീകരണം ആവശ്യപ്പെട്ടു. താന്‍ നിരപരാധിയാണെന്ന് ബ്രിറ്റോ പറഞ്ഞെങ്കിലും കൊല ചെയ്യപ്പെട്ടവരുടെ കുടുംബങ്ങള്‍  കോലത്തിരി രാജാവിന്റെ വളപട്ടണത്തുള്ള കൊട്ടാരത്തിലേയ്ക്ക് കൂട്ടമായി മാര്‍ച്ചു ചെയ്തു. പോര്‍ച്ചുഗീസുകാരുടെ വഞ്ചനയ്ക്കു പ്രതികാരം ചെയ്യണമെന്ന് അവര്‍ രാജാവിനോടാവശ്യപ്പെട്ടു. നാട്ടുകാര്‍ ആകെ ഇളകികഴിഞ്ഞിരുന്നു. അങ്ങനെ കണ്ണൂര്‍ കോട്ട ആക്രമിച്ചു കീഴടക്കാന്‍ കോലത്തിരി സമ്മതിച്ചു.

പ്രതികാരേച്ഛുക്കളാണ് നാട്ടുകാരെന്നു മനസ്സിലാക്കിയ പോര്‍ച്ചുഗീസുകാര്‍ തങ്ങളുടെ കോട്ടയ്ക്കുള്ളിലേയ്ക്കു വലിഞ്ഞു. 1507ഏപ്രില്‍ 27 മുതല്‍ നാലുമാസക്കാലം അവര്‍ സ്വയം കൊട്ടിയടച്ച കോട്ടയ്ക്കകത്തു പുറത്തിറങ്ങാന്‍ ധൈര്യപ്പെടാതെ കഴിച്ചു കൂട്ടി. ഈ അവസ്ഥ കൊച്ചിയിലുള്ള അല്‍മേഡയെ ബ്രിറ്റോ രഹസ്യമായി അറിയിച്ചു. സഹായത്തിനു കൂടുതല്‍ പട്ടാളക്കാരും സാധനസാമഗ്രികളും വന്നു. ഗോണ്‍സലാവോസിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. എന്നാല്‍ കോലത്തിരി ഇതില്‍ തൃപ്തനായില്ല. സാമൂതിരിയില്‍ നിന്നും 12 പീരങ്കികള്‍ കോലത്തിരിയ്ക്കു കിട്ടി. പോര്‍ച്ചുഗീസ് കോട്ടയും നഗരവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചുകൊണ്ട് ഒരു തോട് കീറി. നാല്പതിനായിരം നായന്മാരെക്കൊണ്ട് കോട്ട ഉപരോധിച്ചു. കരുതലായി സാമൂതിരി അയച്ചുകൊടുത്ത ഇരുപതിനായിരം ഭടന്മാരും ഒരുങ്ങിനിന്നു. ബ്രിറ്റോയും കോട്ടയുടെ ചെറുത്തു നില്പ് ശക്തമാക്കുകയായിരുന്നു.

ഇരുഭാഗത്തേയും തയ്യാറെടുപ്പ് തുടര്‍ന്നുപോകുന്നതിനിടെ ഒരു നാള്‍ രാവിലെ ഓരോ നിരയിലും രണ്ടായിരം ഭടന്മാരുള്‍പ്പെടുന്ന പന്ത്രണ്ടു നിരകളിലായി, കോലത്തിരിയുടെ ഉപരോധസേന കോട്ടയ്ക്കു നേരെ മൂന്നുഭാഗത്തു നിന്നും (സമുദ്രമുഖം ഒഴിച്ച്) ഒരേ സമയം പാഞ്ഞു കയറി. എന്നാല്‍ പോര്‍ച്ചുഗീസുകാരുടെ വെടിക്കോപ്പു വര്‍ഷത്തില്‍ കോലത്തിരിപ്പടയ്ക്ക്  കോട്ടഭിത്തികള്‍ക്ക്  അടുത്തെത്താന്‍ കഴിയും മുന്‍പ് പിന്തിരിഞ്ഞോടേണ്ടി വന്നു.

കോട്ടയില്‍ കുടുങ്ങിക്കിടക്കുന്ന പോര്‍ച്ചുഗീസ് ഗാരിസണ് കുടിവെള്ളം കിട്ടേണ്ടത് കോട്ടമതിലിനു വെളിയിലുള്ള കിണറ്റില്‍ നിന്നാണ്. വെള്ളമെടുക്കണമെങ്കില്‍ ഓരൊ തവണയും പുറത്തുള്ള കോലത്തിരി പടയുമായി കനത്ത പോരാട്ടം നടത്തണമെന്നു വന്നപ്പോള്‍ “ഫര്‍ണാണ്ടസ്” എന്ന പോര്‍ച്ചുഗീസ് എഞ്ചിനീയര്‍, കോട്ടയ്ക്കകത്തു നിന്നു കിണറിലേയ്ക്ക് ഭൂമിയ്ക്കടിയിലൂടെ മൈന്‍ നിരത്തി ഒരു ചാലു കീറിയെടുത്തു.

പീരങ്കിവെടികള്‍ ഉതിര്‍ത്തു കോട്ട ഭേദിയ്ക്കുകവാന്‍ പ്രയാസമാണെന്നു കണ്ടപ്പോള്‍, കോട്ടയിലുള്ളവരെ പട്ടിണിയ്ക്കിട്ട് കീഴ്പ്പെടുത്താനായി കോലത്തിരിയുടെ ശ്രമം. ആഗസ്തില്‍ ഓണാഘോഷങ്ങള്‍ക്കു മുന്‍പായി പോര്‍ച്ചുഗീസ് കോട്ട പിടിച്ചടക്കുവാന്‍ ഉപരോധസേന രണ്ടും കല്പിച്ച് ഒരു ശ്രമം കൂടി നടത്തി. കരവഴിയ്ക്കും കടല്‍ വഴിയ്ക്കും ഒരേ സമയത്തായിരുന്നു ആക്രമണം. കോലത്തിരിയുടെ വഞ്ചികളും ചാളത്തടികളും പോര്‍ച്ചുഗീസ് കപ്പലുകളുടെ പ്രത്യാക്രമണത്തില്‍ ചിന്നിച്ചിതറിയെങ്കിലും കരയില്‍, കോട്ടയുടെ ഭാഗത്തു കൂ‍ടി അകത്തുകടക്കാന്‍, നായര്‍ പടയ്ക്കു സാധിച്ചു. പക്ഷേ, പോര്‍ച്ചുഗീസ് തോക്കുകള്‍ക്കു മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ അവര്‍ക്കു സാധിച്ചില്ല. പരുക്കു പറ്റാത്തവരായി ആരുമുണ്ടായിരുന്നില്ല. ഒപ്പം പോര്‍ച്ചുഗീസ് ഗാരിസണിലും എല്ലാവരും തകര്‍ന്നിരുന്നു.

തുടര്‍ന്നു ചെറുത്തു നില്‍ക്കാനുള്ള ബ്രിറ്റോവിന്റെ വിഭവശേഷിയും നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. ഉപരോധസേനയെ അമ്പരപ്പിയ്ക്കാന്‍ ആ ഘട്ടത്തിലും ബ്രിറ്റോ ചെയ്തത്, പട്ടണത്തിനു മേല്‍ പീരങ്കി വെടി വര്‍ഷിയ്ക്കുകയായിരുന്നു. ഈ ആക്രമണത്തില്‍ വെള്ളിയാഴ്ച നിസ്കാരത്തിനു മുസ്ലീങ്ങള്‍ തടിച്ചു കൂടിയിരുന്ന ഒരു വലിയ പള്ളി നശിപ്പിയ്ക്കപെട്ടു. തക്കസമയത്തിനു (ആഗസ്റ്റ് 27 ) “ഡിക്കഞ“യുടെ നേതൃത്വത്തില്‍ പതിനൊന്നു കപ്പലടങ്ങിയ പുതിയ വ്യൂഹം പോര്‍ച്ചുഗലില്‍ നിന്നു മലബാര്‍ കരയിലെത്തിയതോടെ ബ്രിറ്റോവും കണ്ണൂരെ ഗാരിസനും രക്ഷപെട്ടുവെന്നു പറയാം. ഉപരോധ സേനയെ അടിച്ചു തുരത്താന്‍ പുതുതായി വന്ന മുന്നൂറു പോര്‍ച്ചുഗീസ് ഭടന്മാര്‍ക്ക് അനായാസേന കഴിഞ്ഞു.

1508 നവംബര്‍ 25ന് കണ്ണൂരെത്തിയ അല്‍മേഡയെ എതിരേറ്റത് ഈജിപ്തില്‍ നിന്നുള്ള ഒരു നാവികവ്യൂഹം അടുത്തെത്തിയിട്ടുണ്ടെന്ന വാര്‍ത്തയാണ്. ഒട്ടും താമസിച്ചില്ല, വൈസ്രോയി വടക്കോട്ടു നീങ്ങി മൌണ്ട് ഡേലിയില്‍ നങ്കൂരമിട്ടു. അകലെ നിന്നു ഒരു വലിയ നാവികവ്യൂഹം വരുന്നതു അല്‍മേഡ കണ്ടു. പക്ഷേ അത് “അല്‍ബുക്കര്‍ക്കി“ന്റേതായിരുന്നു. സമസ്ത ഇന്തീസിന്റെയും വൈസ്രോയി ആയ അല്‍മേഡയുടെ  സ്ഥാനം ഏറ്റെടുക്കാനുള്ള രാജകീയ ഉത്തരവുമായിട്ടായിരുന്നു അല്‍ബുക്കര്‍ക്കിന്റെ വരവെന്ന് പിന്നീടാണ് അല്‍മേഡ അറിയുന്നത്.

രണ്ടു കപ്പല്‍ വ്യൂഹങ്ങളും ഒരുമിച്ചു കണ്ണൂരേയ്ക്കു മടങ്ങി. ഇരു വൈസ്രോയിമാരും തമ്മില്‍ വഴക്കടിയ്ക്കാന്‍ പിന്നെ താമസമുണ്ടായില്ല. കൊച്ചിയിലെ ആസ്ഥാനത്തു മടങ്ങിയെത്തിയിട്ടും (1509 മാര്‍ച്ച് 8) അല്‍മേഡ വൈസ്രോയി സ്ഥാനം അല്‍ബുക്കര്‍ക്കിന് വിട്ടുകൊടുത്തില്ല. അവസാനം അല്‍ബുക്കര്‍ക്കിനെ തടവുകാരനായി കണ്ണൂര്‍ കോട്ടയിലേയ്ക്ക് അയച്ചു. ബ്രിറ്റോവിന്റെ ചുമതലയിലാണ് അല്‍ബുക്കര്‍ക്കിനെ കണ്ണൂരില്‍ തടവില്‍ പാര്‍പ്പിച്ചത്.

“ഡോണ്‍ ഫര്‍ണണ്ടോ കുടിഞ്ഞോ“വിന്റെ നേതൃത്വത്തില്‍ യൂറോപ്പില്‍ നിന്നു കൂടുതല്‍ സൈന്യം കണ്ണൂരില്‍ എത്തുന്നത് ആ വര്‍ഷം ഒക്ടോ:16 നാണ്. ആ രാത്രി തന്നെ കണ്ണൂരെ കമാണ്ടറായ ബ്രിറ്റോ രഹസ്യമായി കൊച്ചിയിലേയ്ക്കു യാത്ര തിരിച്ചു, അല്‍മേഡയെ വിവരങ്ങള്‍ ധരിപ്പിയ്ക്കാന്‍. കുടിഞ്ഞോ എത്തിയപാടെ അല്‍ബുക്കര്‍ക്കിനെ മോചിപ്പിച്ച് വൈസ്രോയി എന്ന അധികാരപത്രം നല്‍കി. ഒക്ടോ: 29ന് അല്‍മേഡ അധികാരമൊഴിഞ്ഞ് യൂറോപ്പിലേയ്ക്കു മടങ്ങി. എന്നാല്‍ ഗുഡ് ഹോപ്പ് മുനമ്പിനടുത്ത ഒരു സ്ഥലത്തു വച്ച് ആക്രമണത്തില്‍ മാരകമായി പരുക്കേറ്റ അല്‍മേഡ മരണമടഞ്ഞു. ബ്രിറ്റോയുടെ ഗതിയും അതു തന്നെ ആയിരുന്നു.
(കടപ്പാട്:  “മലബാര്‍ മാനുവല്‍“ : വില്യം  ലോഗന്‍. പരിഭാഷകന്‍ :ശ്രീ.ടി.വി.കൃഷ്ണന്‍ )

ബസിറങ്ങി നടന്നാല്‍ തണല്‍ ചൂടിയ ഈ വഴി കോട്ടയിലേയ്ക്ക് പോകാം.
അല്പം ചെല്ലുമ്പോള്‍ വഴി ഇങ്ങനെ രണ്ടായി പിരിയും. വലതു വശത്തേത് പട്ടാളക്യാമ്പിലേയ്ക്കും ഇടതു വശത്തേത് കോട്ടയിലേയ്ക്കുമാണ്.
ഇക്കാണുന്ന കൂറ്റന്‍ വൃക്ഷങ്ങള്‍ സൈനിക ക്യാമ്പിലേതാണ്. ഇതാ കോട്ടയിലെത്തിക്കഴിഞ്ഞു നാം.
നൂറ്റാണ്ടുകളുടെ ചരിത്ര സാക്ഷ്യം പേറുന്ന കണ്ണൂര്‍ കോട്ട നമ്മെ സ്വാഗതം ചെയ്യുന്നു.
കോട്ടയെ കരയില്‍ നിന്നു വേര്‍തിരിയ്ക്കുന്ന ചാലിന്റെ പാലത്തില്‍ നിന്നുള്ള കാഴ്ച.
പുറകോട്ടു തിരിഞ്ഞു നോക്കിയാല്‍ പാര്‍ക്കിങ്ങ് ഏരിയ കാണാം. ടൂറിസ്റ്റുകള്‍ വരുന്നുണ്ട്.
കോട്ടയുടെ കവാടത്തില്‍ ഈ മാപ്പുണ്ട്. അതില്‍ നോക്കി കോട്ടയുടെ രൂപ രേഖ മനസിലാക്കാം. പഴയ കോട്ടയുടെയും മാപ്പിളബേയുടെയും ഒരു പെയിന്റിങ്ങ് ആംസ്റ്റര്‍ഡാമിലെ “റെയ്ക്സ് മ്യൂസിയ(Rijks museum)ത്തില്‍ ഇപ്പോഴുമുണ്ട്.
കോട്ടയുടെ ചരിത്രമാണ് ഈ ഫലകത്തില്‍ പറയുന്നത്. സൌകര്യാര്‍ത്ഥം അതു മുഴുവന്‍ താഴെ കൊടുക്കുന്നു.

 സെന്റ് ആഞ്ചലോ കോട്ട, കണ്ണൂര്‍ ജില്ല.
പോര്‍ച്ചുഗീസുകാരുടെ വരവോടെ കണ്ണൂര്‍ കേരളത്തിലെ ഒരു പ്രധാന വ്യാപാരകേന്ദ്രമായി ഉയര്‍ന്നു. ക്രിസ്തുവര്‍ഷം 16-18 നൂറ്റാണ്ടുകളില്‍ കേരളത്തിലെ പ്രധാനസൈനിക കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു കണ്ണൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സെന്റ്. ആഞ്ചലോ കോട്ട. (അക്ഷാംശം 11ഡി. 51‘ 14” വടക്ക് ; രേഖാംശം 75ഡി. 22’ 42” കിഴക്ക് ). അത് അറബിക്കടലിന്റെ സാമിപ്യം കൊണ്ടും അക്കാലത്തെ രാഷ്ട്രീയ പരിതസ്ഥിതികളാലും വളരെയേറെ തന്ത്ര പ്രാധാന്യമര്‍ഹിയ്ക്കുന്നതാണ്. കണ്ണൂര്‍ നഗരത്തില്‍ നിന്നും 3 കിലോമീറ്റര്‍ അകലെയായി കടലിന് അഭിമുഖമായാണ് കോട്ട സ്ഥിതി ചെയ്യുന്നത്. പോര്‍ച്ചുഗീസുകാരുടെയും പിന്നീട് ബ്രിട്ടീഷുകാരുടെയും മലബാര്‍ തീരത്തുള്ള ഒരു പ്രധാന സൈനിക താവളം കൂടിയായിരുന്നു സെന്റ് ആഞ്ചലോ കോട്ട.

പോര്‍ച്ചുഗീസുകാരുടെ വരവിനു ശേഷം, അവരുമായി വ്യാപാരബന്ധം പുലര്‍ത്തുവാന്‍ തല്പരനായിരുന്ന കോലത്തിരി രാജാവ് അവരെ കണ്ണൂരിലേയ്ക്കു ക്ഷണിയ്ക്കുകയും അവിടെ ഒരു പണ്ടകശാല നിര്‍മ്മിയ്ക്കുവാന്‍ അനുമതി നല്‍കുകയും ചെയ്തു. പൊര്‍ച്ചുഗീസ് നാവികനായിരുന്ന പെഡ്രോ അല്‍‌വാരിസ് കബ്രാല്‍ ക്രിസ്തുവര്‍ഷം ക്രിസ്തുവര്‍ഷം 1500-ല്‍ ഫാക്ടറിയ്ക്കുവേണ്ടിയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നറ്റത്തി. തുടര്‍ന്ന് ക്രി.വ. 1501ല്‍ ജോഡി നോവ ഒരു ചെറിയ ഫാക്ടറി കണ്ണൂരില്‍ സ്ഥാപിച്ചതിനു ശേഷം പോര്‍ച്ചുഗലിലേയ്ക്ക് തിരിച്ചു പോയി. പൊര്‍ച്ചുഗീസ് നാവികനായിരുന്ന വാസ്കോ ഡ ഗാമയുടെ രണ്ടാം വരവോടെ (ക്രി.വ. 1502) കോലത്തിരി രാജാവുമായുണ്ടായിരുന്ന വ്യാപാരബന്ധം കൂടുതല്‍ ദൃഡമായി. കോലത്തിരിയുടെ അനുമതിയോടെ ഗാമ പണ്ടകശാലയ്ക്കു ചുറ്റും ഒരു സംരക്ഷണഭിത്തി നിര്‍മ്മിയ്ക്കുകയും അവിടെ 200 പോര്‍ച്ചുഗീസ് ഭടന്മാരെ നിയമിയ്ക്കുകയും ചെയ്ത ശേഷം പോര്‍ച്ചുഗലിലേയ്ക്കു തിരിച്ചു പോയി. തുടര്‍ന്ന് ക്രിസ്തുവര്‍ഷം 1505-ല്‍ ഇന്ത്യയിലെ ആദ്യത്തെ പൊര്‍ച്ചുഗീസ് വൈസ്രോയി ആയ ഫ്രാന്‍സിസ്കോ  ഡ അല്‍മേഡ കണ്ണൂരിലെത്തി. കോലത്തിരിയുടെ അനുമതിയോടെ അല്‍മേഡ അവിടെ ഒരു കോട്ട പണിയുവാന്‍ ആരംഭിച്ചു. കോട്ടയുടെ പണി ക്രി.വ. 1507-ല്‍ പൂര്‍ത്തിയായി. അതിന് സെന്റ് ആഞ്ചലോ എന്ന്  നാമകരണം ചെയ്തു. സെന്റ് ആഞ്ചലോ കോട്ടയുടെ നിര്‍മാണത്തോടു കൂടി ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ ഒരു പ്രധാന സൈനികകേന്ദ്രമായി കണ്ണൂര്‍ മാറി.

പോര്‍ച്ചുഗീസുകാര്‍ക്കു ശേഷം ഡച്ചുകാരും ഫ്രഞ്ചുകാരും ഇന്ത്യയില്‍ ആ‍ധിപത്യമുറപ്പിയ്ക്കാന്‍ ശ്രമിച്ചു. 1663-ല്‍ പോര്‍ച്ചുഗീസുകാരില്‍ നിന്നും ഡച്ചുകാര്‍ സെന്റ് ആഞ്ചലോ കോട്ട പിടിച്ചടക്കുകയും കോട്ടയ്ക്കുള്ളില്‍ ചില നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ക്രി.വ.1772-ല്‍ ഡച്ചുകാര്‍ ഈ കോട്ട കണ്ണൂരിലെ അലി രാജയ്ക്ക് കൈമാറി. ക്രി.വ. 1790-ല്‍ ബ്രിട്ടീഷുകാര്‍ കോട്ട പിടിച്ചെടുക്കുകയും മലബാറിലെ ഏറ്റവും വലിയ സൈനിക കേന്ദ്രമാക്കി മാറ്റുകയും ചെയ്തു.

സെന്റ് ആഞ്ചലോ കോട്ട പൊര്‍ട്ടുഗീസ്-ഡച്ച്-ഇംഗ്ലീഷ് വാസ്തുകലയുടെ ഉത്തമോദാഹരണമാണ്. വലിയ ചെങ്കല്ലില്‍ ത്രികോണാകൃതിയില്‍ പണികഴിപ്പിച്ച കോട്ട കടല്‍ തീരത്ത് വലിയ പാറയ്ക്കു മുകളിലാണു സ്ഥിതി ചെയ്യുന്നത്. മൂന്നു വശവും സമുദ്രത്താല്‍ ചുറ്റപ്പെട്ട കൊട്ടയുടെ പ്രധാന കവാടം കരയ്ക്ക് അഭിമുഖമായാണ് സ്ഥിതിചെയ്യുന്നത്. കരയില്‍ നിന്നുള്ള ആക്രമണം ചെറുക്കുന്നതിനായി പോര്‍ച്ചുഗീസുകാര്‍ കോട്ടയ്ക്കു മുന്‍പിലായി കിഴക്ക് പടിഞ്ഞാറ് ദിശയില്‍ അറബിക്കടലിനെയും മാപ്പിള ഉള്‍ക്കടലിനെയും ബന്ധിപ്പിയ്ക്കുന്ന തരത്തില്‍ ഒരു കിടങ്ങ് നിര്‍മ്മിയ്ക്കുകയുണ്ടായി. കോട്ടയ്ക്കുള്ളിലെ ഒട്ടുമിക്ക കെട്ടിടങ്ങളും ജയിലും ഓഫീസ് കെട്ടിടങ്ങളും നിര്‍മ്മിച്ചത് പോര്‍ച്ചുഗീസ് കാലഘട്ടത്തിലാണ്. ഡച്ചുകാരുടെ കാലത്താണ് കുതിരലായവും ആയുധശാലയും നിര്‍മ്മിച്ചത്.

കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഗോഡ്ഫ്രീഡ് വെയിര്‍മാന്റെ ആദ്യഭാര്യയായ സൂസന്ന വെയിര്‍മാന്റെ ശവക്കല്ലറയിലെ ശിലാഫലകം ഇന്നും കോട്ടയ്ക്കുള്ളില്‍ കാണാം. അതില്‍ അവര്‍ മരിച്ച ദിവസം 1745 മാര്‍ച്ച് 28 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

കോട്ടയ്ക്കുള്ളില്‍ സ്ഥാപിച്ചിരിയ്ക്കുന്ന പീരങ്കികള്‍ യൂറോപ്യന്‍ അധിനിവേശത്തിന്റെ നിത്യസ്മാരകമായി നിലകൊള്ളുന്നു.

നാം കോട്ടയിലേയ്ക്കു കടക്കുകയായി.
കോട്ടവാതിലിന്റെ കാര്‍ക്കശ്യം ശ്രദ്ധിയ്ക്കൂ. ഒപ്പം നമ്മെ എതിരേല്‍ക്കുന്ന പീരങ്കിയും.
തൊട്ടെതിര്‍വശത്താണ് ഈ പീരങ്കി

കോട്ടവളപ്പില്‍ പന്തലിച്ചു നില്‍ക്കുന്ന മാവുകള്‍.
കോട്ടയുടെ ഉള്ളിലെ ഒരു ദൃശ്യം.
കോട്ടയുടെ മുകളിലേയ്ക്ക് കയറാനുള്ള പടവുകള്‍
ഇതാണു ഓഫീസ് കവാടം. വൈസ്രോയിമാരടക്കമുള്ള ചരിത്രപുരുഷര്‍ വാണരുളിയ ഇടം.
ഈ വഴിയെ കോട്ടയുടെ മുകളില്‍ കയറാം. ഇപ്പോള്‍ നില്‍ക്കുന്നത് കടലിനഭിമുഖമായ മുകള്‍ഭാഗത്ത്. അക്കാണുന്നത് ബാരക്കുകളാണ്
എതിര്‍വശത്തേയ്ക്കു നോക്കിയാല്‍ കാണുന്നത്.
ബാരക്കുകളുടെ ഒരു മുകള്‍ ദൃശ്യം. താഴെക്കാണുന്നത് കോട്ടയിലെ കിണര്‍
 സുര്‍ഖിയും ചുണ്ണാമ്പും ചേര്‍ത്തു നിര്‍മ്മിച്ച ഈ ബാരക്കുകള്‍ കാലത്തെ അതിജീവിച്ച് യാതൊരു കേടുപാടുകളുമില്ലാതെ ഇന്നും നിലനില്‍ക്കുന്നു.
കോട്ടയുടെ മാപ്പില്‍ “കുതിരലായ”മെന്നാണ് ഈ ഭാഗത്തെ കാണിച്ചിരിയ്ക്കുന്നത്. എന്നാല്‍ അതു ശരിയല്ലെന്നാണ് പല വിദഗ്ദരുടെയും അഭിപ്രായം.
ബാരക്കുകളുടെ ഉള്‍വശം. ഏകദേശം ഒരു മീറ്ററോളം കനത്ത ഭിത്തിയാണിതിന്. കുതിരലായത്തിന് ഇത്ര കനത്ത ഭിത്തിയുടെ ആവശ്യമില്ലല്ലോ. ഇത് പട്ടാളബാരക്കാണെന്നതാണ് കൂടുതല്‍ വിശ്വസനീയം.
ഇത് കോട്ടയുടെ മുകള്‍ തട്ടാണ്
മുകള്‍തട്ടില്‍ നിന്നും കടലിലേയ്ക്ക് ഉന്നം വച്ചിരിയ്ക്കുന്ന പീരങ്കികള്‍. എത്ര തീ തുപ്പുന്ന കഥകളുണ്ടാവും ഇവയ്ക്ക്..!

കന്റോന്മെന്റിനഭിമുഖമായ കോട്ടയുടെ മുഖം.
കോട്ടമുകളിലെ വിളക്കുമരം. ഇപ്പോള്‍ ഇതു ജീര്‍ണാവസ്ഥയിലായി.
കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഗോഡ്ഫ്രീഡ് വെയിര്‍മാന്റെ ആദ്യഭാര്യയായ സൂസന്ന വെയിര്‍മാന്റെ ശവക്കല്ലറയിലെ ശിലാഫലകം . ഇതില്‍ അവര്‍ മരിച്ച ദിവസം 1745 മാര്‍ച്ച് 28 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
കോട്ടയ്ക്കു മുകളില്‍ നിന്നു കിഴക്കു വശത്തെയ്ക്കു നോക്കിയാല്‍ കാണുന്ന കാഴ്ച. അക്കാണുന്നതാണ് “മാപ്പിള ബേ” ഫിഷിങ്ങ് ഹാര്‍ബര്‍
മാപ്പിള ബേ
കോട്ടയ്ക്കുള്ളിലെ പഴയ ചര്‍ച്ച്.
കോട്ടയുടെ തെക്കേ മുനമ്പില്‍ നിന്നുള്ള കടല്‍ കാഴ്ച. അനവധി കമിതാക്കള്‍ സല്ലപിയ്ക്കാനിവിടെ എത്തുന്നു.
മുനമ്പില്‍ നിന്നൊരു കോട്ട ദൃശ്യം.
മാപ്പില്‍ കാണിച്ചിരിയ്ക്കുന്ന ഭൂഗര്‍ഭ അറ ഈ ഭാഗത്താണ്. എന്നാല്‍ അതു വെടിമരുന്നു ശാലയായിരുന്നു എന്നും അതല്ല ശുദ്ധജല സംഭരണി ആയിരുന്നു എന്നും വാദമുണ്ട്. ഇതൊരു തുരങ്കമാണെന്നു പറയുന്നവരുമുണ്ട്.
ചരിത്രപ്രാധാന്യമൂള്ള ഈ കോട്ട ഒരിയ്ക്കലെങ്കിലും സന്ദര്‍ശിയ്ക്കേണ്ടതാണ്.

സമര്‍പ്പണം: ഈ ചിത്രങ്ങളെടുക്കാന്‍ എന്നോടൊപ്പം സഹകരിച്ച പ്രിയ സുഹൃത്തിന്.

Saturday 27 November 2010

ഒരു ദിവസവും 200 റിയാലും പിന്നെ സൈഡ് സീറ്റും

വര്‍ഷത്തിലൊരിയ്ക്കല്‍ 30 ദിവസത്തെ വെക്കേഷന്‍. അതാണു കമ്പനി നിയമം. സാധാരണ കമ്പനികള്‍ സ്റ്റാഫിന്, വെക്കേഷന്‍ പോകുന്നതിന് ഒന്നോ രണ്ടോ ദിവസം മുന്‍പാണ് ടിക്കറ്റ് നല്‍കുന്നത്. എന്നാല്‍ എന്റെ കമ്പനി യൂറോപ്യനായതിനാല്‍ എല്ലാത്തിനും ഒരു പുതുക്കം കൊണ്ടു വന്നു. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ “പുത്തനച്ചി പുരപ്പുറം തൂക്കു“മെന്നു പറഞ്ഞപോലെ. നമ്മുടെ കമ്പനീടെ ഖത്തറിലെ ആദ്യ പ്രോജക്ടാണല്ലോ.

സംഗതി എന്താന്നു വച്ചാല്‍, ഞാന്‍ കമ്പനിയില്‍ ചേര്‍ന്ന ആദ്യ മാസം തന്നെ, ഒരു വര്‍ഷം അപ്പുറം കിടക്കുന്ന വെക്കേഷന്റെ തീയതിയും നിശ്ചയിച്ചു പോക്കുവരവിനുള്ള ടിക്കറ്റും തന്നു കളഞ്ഞു...! പതിനൊന്നു മാസമാണ് ഞാന്‍ ആ ടിക്കറ്റ് തലയിണക്കീഴില്‍ സൂക്ഷിച്ചത്. അന്ന് മറ്റൊരുപകാരം കൂടി കമ്പനി ചെയ്തു. ശനിയാഴ്ച ആരംഭിയ്ക്കുന്ന അവധിയ്ക്ക് വ്യാഴാഴ്ച രാത്രിയ്ക്കുള്ള വിമാനടിക്കറ്റ് നല്‍കി. അതായത് പൊതു ഒഴിവായ വെള്ളിയാഴ്ച ദിവസം ഫ്രീ.

അങ്ങനെ ഈ വര്‍ഷവും കമ്പനി മുന്നേക്കൂട്ടി ടിക്കറ്റ് തന്നു. ഒക്ടോബര്‍ 24 ശനിയാഴ്ച  ആരംഭിയ്ക്കുന്ന വെക്കേഷന്‍. യാത്രാ ദിവസം നോക്കിയ ഞാന്‍ നിരാശനായി. 23 വെള്ളിയാഴ്ച രാത്രി 2 മണിയ്ക്കുള്ള വിമാനത്തിനാണ് ടിക്കറ്റ്..! ദുഷ്ടന്മാര്‍..! ഒരു ദിവസം വെറുതെ കിട്ടേണ്ടത് നശിപ്പിച്ചു. കമ്പനിയിലിരിയ്ക്കുന്ന മേലാളന്മാരെ ഞാന്‍ പലവട്ടം പ്രാകി.

യാത്രയുടെ തലേദിവസം (ഒക്ടോ: 22) വ്യാഴാഴ്ച ഞാനും ഒരു സ്നേഹിതനും കൂടി “ഓണ്‍‌ലൈന്‍ ചെക്ക് ഇന്‍“ നടത്തി. അതായത് എനിയ്ക്കിഷ്ടപ്പെട്ട വിന്‍ഡോ സൈഡ് സീറ്റ് തന്നെ ബുക്ക് ചെയ്ത്, ബോര്‍ഡിങ്ങ് പാസ് പ്രിന്റ് ചെയ്തെടുത്തു...! ഇതേയ് ഖത്തര്‍ എയര്‍വേയ്സിന്റെ ടിക്കറ്റാണ്, അല്ലാതെ കണ്ട കൂതറ സര്‍വീസിന്റേതല്ല. (എയര്‍ ഇന്ത്യയെ ഉദ്ദേശിച്ചല്ല പറഞ്ഞത്)

അങ്ങനെ വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ ഞാന്‍ ദോഹ എയര്‍ പോര്‍ട്ടിലെത്തി. കൈയില്‍ അഞ്ഞൂറു റിയാല്‍ ബാക്കി വച്ചിട്ട് ബാക്കി തുക മൊത്തം നാട്ടിലേയ്ക്കയച്ചു. കാരണം നാട്ടില്‍ പോയി റിയാല്‍ മാറ്റിയാല്‍ നഷ്ടമാണ്.

അതൊക്കെ കഴിഞ്ഞ് ലഗേജ് അടുക്കിയ ട്രോളിയും തള്ളി ഞാന്‍ ഖത്തര്‍ എയര്‍വേയ്സിന്റെ കൌണ്ടറിലെത്തി. ഞാന്‍ അവരുടെ “പ്രിവിലേജ് കാര്‍ഡ്” ഹോള്‍ഡറാണ്. അതു കൊണ്ട് തന്നെ എനിയ്ക്ക് പ്രത്യേക പരിഗണനയുണ്ടല്ലോ.

 ചെന്നപാടെ പ്രിന്റ് ചെയ്ത ബോര്‍ഡിങ്ങ് പാസ് കൌണ്ടറിലേയ്ക്ക് ഇട്ടു കൊടുത്ത് ഞാന്‍ സ്റ്റൈലില്‍ നിന്നു. നമ്മള്‍ ആളു ഹൈടെക്കാണെന്ന് എവന്മാര്‍ മനസ്സിലാക്കട്ടെ..! കൌണ്ടറില്‍ ഇരുന്ന കക്ഷി അല്പ നേരം അതു തിരിച്ചും മറിച്ചും,പിന്നെ എന്റെ മുഖത്തേയ്ക്കും നോക്കി. എനിയ്ക്കൊരല്പം ആശങ്ക തോന്നാതിരുന്നില്ല.

“ഹേയ്.. ഞാന്‍ പ്രിവിലേജ് കാര്‍ഡ് ഹോള്‍ഡറാണ്. ഓണ്‍ലൈന്‍ ബോര്‍ഡിങ്ങ് പാസാണിത്..”

 അയാളുടെ സംശയം തീര്‍ക്കാന്‍ വേണ്ടി ഞാന്‍ പറഞ്ഞു.

“മനസ്സിലായി സര്‍. ദയവായി ആ ടിക്കറ്റ് ഒന്നു കാണിയ്ക്കൂ..!”

എനിയ്ക്കെന്തോ പന്തികേട് മണത്തു. കുഴപ്പമായോ..? ഞാന്‍ വേഗം ടിക്കറ്റ് എടുത്തു കൊടുത്തു.
കക്ഷി അതും കുറേ നേരം തിരിച്ചും മറിച്ചും നോക്കി. എന്നിട്ടു പറഞ്ഞു:

“ഇത് ഇന്നലത്തെ ഫ്ലൈറ്റിനുള്ള ടിക്കറ്റാണ് സര്‍..! ”

നിന്ന നില്‍പ്പില്‍ ഞാന്‍ വിയര്‍ത്തു പോയി..! തമ്പുരാനേ, എന്താ ഇതു കഥ ?

“ഏയ് അതു വെള്ളിയാഴ്ച രാത്രിയ്ക്കുള്ള ഫ്ലൈറ്റ് ടിക്കറ്റാണല്ലോ..?”

“അതേ. വ്യാഴാഴ്ച രാത്രി പന്ത്രണ്ട് കഴിഞ്ഞാല്‍ വെള്ളിയാണു സര്‍. നോക്കൂ, 23 Friday 2.00 AM എന്നല്ലേ എഴുതിയിരിയ്ക്കുന്നത്..?”

ഞാന്‍ സ്വയം തലയ്ക്കടിച്ചു പോയി. കഴിഞ്ഞ എത്രയോ മാസങ്ങളായി എന്റെ കൈയിലിരുന്ന ടിക്കറ്റാണിത്..! എന്തിന് ഇന്നലെ ബോര്‍ഡിങ്ങ് പാസ് എടുക്കുമ്പോള്‍ പോലും ഒന്നു ശ്രദ്ധിയ്ക്കാന്‍ കഴിഞ്ഞില്ല.

“ഇനിയിപ്പോ എന്തു ചെയ്യും..?”

ഞാന്‍ വിറയാര്‍ന്ന ശബ്ദത്തില്‍ ചോദിച്ചു.

“ഇവിടെ തന്നെ ഖത്തര്‍ എയര്‍വേയ്സിന്റെ ഓഫീസുണ്ട്. അവിടെ ചോദിച്ചു നോക്കൂ.”

ഞാന്‍ തള്ളിയ  കണ്ണും വറ്റിയ തൊണ്ടയും വിറയ്ക്കുന്ന കാലുകളുമായി ട്രോളിയും തള്ളി ഖത്തര്‍ എയര്‍വേയ്സിന്റെ ഓഫീസും നോക്കി നടപ്പായി. അല്പ സമയത്തിനകം കണ്ടെത്താന്‍ പറ്റി. അവിടെയിരിയ്ക്കുന്ന ഫിലിപ്പിനി സുന്ദരിയുടെ ചിരി ആസ്വദിയ്ക്കാന്‍ പറ്റുന്ന മാനസികാവസ്ഥ ആയിരുന്നില്ല. ഞാന്‍ ടിക്കറ്റ് കൊടുത്ത് അവളോട് കാര്യം പറഞ്ഞിട്ട് ആശങ്കയോടെ ആ ചപ്പിയ മുഖത്തേയ്ക്ക് തുറിച്ചു നോക്കി നിന്നു. അവള്‍ കമ്പ്യൂട്ടറില്‍ കുത്തി.

“സീറ്റുണ്ട് സര്‍, പക്ഷെ താങ്കള്‍ കൂടുതല്‍ പണം അടയ്ക്കണം.”

“എത്ര..?”

വെറും അഞ്ഞൂറ് റിയാല്‍ കിടക്കുന്ന പോക്കറ്റ് തപ്പിക്കൊണ്ട് ഞാന്‍ ചോദിച്ചു.

“ഇരുനൂറ് റിയാല്‍ സര്‍.”

ഹോ..ആശ്വാസമായി. ഇരുനൂറല്ലേ ഉള്ളൂ. വല്ല  അറുനൂറോ ആയിരമോ ആയിരുന്നെങ്കിലോ?

അങ്ങനെ ഇരുനൂറു റിയാല്‍ കൂടി കൊടുത്ത് ടിക്കറ്റെടുത്ത്, കിട്ടിയ സീറ്റില്‍, മുറുക്കിക്കെട്ടിയ ബെല്‍ട്ടിനുള്ളില്‍ സ്വയം നിക്ഷേപിച്ചിരിയ്ക്കുമ്പോള്‍ ഞാന്‍ നെടുവീര്‍പ്പോടെ വിന്‍ഡോ സീറ്റിലേയ്ക്കു നോക്കി. പാവം കമ്പനിയെ കാരണമില്ലാതെ പ്രാകിയതിനുള്ള ശിക്ഷയാവാം നഷ്ടപെട്ട  ഒരു ദിവസവും ഇരുനൂറു റിയാലും പിന്നെ സൈഡ് സീറ്റും.

Friday 26 November 2010

തളിപ്പറമ്പിന്റെ ക്ഷേത്രപ്പെരുമ: ഫോട്ടോ ഫീച്ചര്‍.

കണ്ണൂര്‍ ജില്ലയിലെ ഒരു പ്രധാന നഗരമാണ് തളിപ്പറമ്പ്. പുരാതനകാലത്ത് “പെരിഞ്ചെല്ലൂര്‍” എന്നാണത്രെ ഇവിടം അറിയപ്പെട്ടിരുന്നത്. വളരെ സമ്പന്നമായ ഒരു സാംസ്കാരിക പൈതൃകം അവകാശപ്പെടാനുണ്ട് തളിപ്പറമ്പിന്. അനേകം ക്ഷേത്രങ്ങളാല്‍ അനുഗ്രഹീതമാണ് ഇവിടം. നഗരത്തോട് ചേര്‍ന്നുള്ള പ്രധാനപെട്ട മൂന്നു ക്ഷേത്രങ്ങളാണ് “തളിപ്പറമ്പ-തൃച്ചംബരം-കാഞ്ഞിരങ്ങാട്” ക്ഷേത്രങ്ങള്‍. ഇവ മൂന്നും ഭരിയ്ക്കുന്നത് "T.T.K ദേവസ്വം” ആണ്. ഗാംഭീര്യം കൊണ്ടും വലുപ്പം കൊണ്ടും ഈ ക്ഷേത്രങ്ങള്‍ ശ്രദ്ധേയങ്ങളാണ്. അനേകകാലത്തെ ചരിത്രങ്ങള്‍ പറയാനുണ്ട് ഇവയ്ക്ക്. ഈ ക്ഷേത്രങ്ങളിലൂടെ ഒരോട്ട പ്രദക്ഷിണം.

തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ നിന്നും കഷ്ടിച്ച് ഒരു കിലോമീറ്റര്‍ അകലെയാണ് രാജരാജേശ്വര ക്ഷേത്രം. അങ്ങോട്ടേയ്ക്ക് ചെല്ലുമ്പോള്‍ ആദ്യം നമ്മെ വരവേല്‍ക്കുന്ന അതി വിശാലമായ ഈ “ചിറ”യാണ്. നാലോ അഞ്ചോ ഏക്കര്‍ വിസ്തൃതിയുണ്ട് ഈ “ചിറ”യ്ക്ക്. “ചിറവക്ക്“ എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.

രാജരാജേശ്വരന്‍ എന്നാല്‍ ശിവന്‍. ഇതൊരു ശിവക്ഷേത്രമാണ്. എങ്കിലും ഇവിടെയെത്തുന്ന ഭക്തര്‍  “വാസുദേവപുരം” എന്ന  ചെറിയൊരു കൃഷ്ണക്ഷേത്രമാണ് ആദ്യം സന്ദര്‍ശിയ്ക്കേണ്ടത്.
ദാ, ഇവിടെ നിന്നാണ് വാസുദേവക്ഷേത്രത്തിലേയ്ക്ക് തിരിയുന്നത്.
വാസുദേവപുരം ക്ഷേത്രം.
 ഇനി നാം ചിറക്കരയില്‍ കൂടി രാജരാജ ക്ഷേത്രത്തിലേയ്ക്കാണു പോകുന്നത്.

ചിറയുടെ ദൃശ്യങ്ങള്‍
ഈ ചിറക്കരയില്‍ പണ്ട് അഗസ്ത്യമുനിയുടെ ആശ്രമം ഉണ്ടായിരുന്നതായി വിശ്വസിക്കപെടുന്നു.
ചിറ ഇന്നത്തെ നിലയില്‍ പുതുക്കിപ്പണിതത് 460 വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഭക്തനായിരുന്ന ചിറ്റൂര്‍ നമ്പൂതിരിപ്പാടാണ്.
ചിറയിലെ കുളിക്കടവില്‍ ഈയൊരു ശിലാഫലകം കാണാം. എനിയ്ക്കിതു വായിയ്ക്കാന്‍ കഴിയുന്നില്ല.
നിങ്ങള്‍ ശ്രമിയ്ക്കൂ, വായിയ്ക്കാനാവുമോ എന്ന്.
കുളിക്കടവ്.
രാജരാജേശ്വര ക്ഷേത്രവഴിയില്‍ ഈയൊരു കൊച്ച് അമ്പലവും. ഭൂതനാഥ ക്ഷേത്രം.
നാഗം കുടിയിരിയ്ക്കും കാവ്. ക്ഷേത്ര വഴിയില്‍..
ആറേക്കറോളം വിസ്തൃതിയുള്ള ക്ഷേത്ര വളപ്പിന് അതിരിടുന്ന കൂറ്റന്‍ മതില്‍ക്കെട്ടിനരുകിലൂടെ നടന്ന് നാം കിഴക്കേ വാതിലിനടുത്തേയ്ക്ക് ചെല്ലുന്നു.
ഇതാണ് T.T.K ദേവസ്വം ഓഫീസ്. കിഴക്കേ ഗോപുര വാതില്‍
ഇത്  കവാടത്തില്‍ തന്നെയുള്ള “കൊട്ടുമ്പുറം“. ഇവിടം പണ്ഡിതന്മാരെയും കലാകാരന്മാരെയും സ്ഥാനമാനങ്ങളും, അധികാര ചിഹ്നങ്ങളും നല്‍കി ആദരിയ്ക്കുന്ന സ്ഥലമാണ്. ഇവിടെ വച്ച് നല്‍കുന്ന സ്ഥാനമാനങ്ങള്‍ ഏറ്റവും ഉല്‍കൃഷ്ടമായി കണക്കാക്കുന്നു. ഉദ്ദണ്ഡശാസ്ത്രികള്‍ തുടങ്ങിയ പണ്ഡിതരേയും മറ്റും ആദരിച്ചിരുന്നു. ഇന്നും ഈ കാര്യം തുടര്‍ന്നു വരുന്നു.
നാം ക്ഷേത്രത്തിലേയ്ക്കു കടക്കുന്നു.

നാം കടന്നു വന്ന വഴിയിലെ മതിലുള്ളിലെ പൌരാണിക ശേഷിപ്പുകള്‍. ഇവിടെ ഏഴു നിലയുള്ള ഗോപുരമുണ്ടായിരുന്നു. ടിപ്പുവിന്റെ ആക്രമണത്തിലാണ് അതു തകര്‍ന്നതെന്ന് ചരിത്രം പറയുന്നു.


വലതുവശത്തെ ശേഷിപ്പ്.
ഗംഗാദേവി ചിറ കടവ്.
ഗംഗാ തീര്‍ത്ഥ ചിറ.
ക്ഷേത്രത്തിനു തെക്കു കിഴക്കേ മൂലയിലെ കൂറ്റന്‍ യക്ഷിപ്പാല.
യക്ഷികള്‍ കുടിയിരിയ്ക്കും കൂറ്റന്‍ തായ്ത്തടി.
യക്ഷിപ്പാലയുടെ പന്തലിപ്പ്..!
എനിയ്ക്കതിനടുത്തേയ്ക്ക് പോകാനല്പം ഭയം തോന്നുന്നു. വല്ല യക്ഷീം കയറിക്കൂടിയാലോ..?
ക്ഷേത്രത്തിനു മുന്‍ വശം.
കേരളത്തിലെ 108 പൌരാണിക ശിവക്ഷേത്രങ്ങളിലൊന്നാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം. ഇവിടുത്തെ ശിവലിംഗത്തിന് ആയിരക്കണക്കിന് വര്‍ഷത്തെ പഴക്കമുണ്ടെന്ന് വിശ്വസിക്കപെടുന്നു. ശിവന്‍ പണ്ട് പാര്‍വതിയ്ക്ക് ദിവ്യമായ മൂന്ന് ശിവലിംഗങ്ങള്‍ ആരാധനയ്ക്കായി നല്‍കിയിരുന്നു എന്ന് പുരാണങ്ങള്‍ പറയുന്നു.
മാന്ദതന്‍ എന്ന മുനിയ്ക്ക് ഏറെക്കാലത്തെ തപസ്സിനു ശേഷം ശിവന്‍ പ്രത്യക്ഷനായി ഒരു ദിവ്യ ശിവലിംഗം നല്‍കിയിട്ട്, ഇതേ വരെ ശവസംസ്കാരം നടത്താത്ത ഒരിടത്ത് അതു പ്രതിഷ്ഠിയ്ക്കുവാന്‍ കല്പിച്ചു. അദ്ദേഹമാണ് ഇവിടം കണ്ടെത്തിയതത്രേ. അദ്ദേഹത്തിന്റെ മരണശേഷം ശിവലിംഗം അപ്രത്യക്ഷമായി. തുടര്‍ന്ന് അദ്ദേഹത്തിന്റെ പുത്രന്‍ മുചുകുന്ദനും തപസ്സു ചെയ്ത് രണ്ടാമത്തെ ശിവലിംഗം നേടി. കാലക്രമത്തില്‍ അതും നഷ്ടമായി. മൂഷക വംശത്തിലെ സതസോമന്‍ എന്ന രാജാവ് ഇവിടം വാണകാലത്ത് നിരന്തര പ്രാര്‍ത്ഥനയുടെ ഭാഗമായി മൂന്നാമത്തെ ശിവലിംഗം ലഭിച്ചത്രേ. അതാണ് രാജരാജേശ്വര ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്.

പ്രദക്ഷിണ വഴിയില്‍..
ചുറ്റമ്പലത്തിന്റെ ശില്പഭംഗി.
പടിഞ്ഞാറ് വശത്തെ “മാടായിക്കാവിലമ്മ”യുടെ ഇരിപ്പിടം. ഭദ്രകാളിയെ ആദ്യം ഇവിടെയായിരുന്നു ആരാധിച്ചിരുന്നത്. പിന്നീട് അത് “മാടായി” എന്ന സ്ഥലത്തേയ്ക്ക് മാറ്റി പ്രതിഷ്ഠിയ്ക്കുകയായിരുന്നത്രേ.
രാജരാജേശ്വരന്റെ കരിവീരന്‍
തളിപ്പറമ്പു നിന്നും അനുബന്ധ ക്ഷേത്രമായ തൃച്ചംബരത്തേയ്ക്കാണ് ഞാന്‍ പോയത്. ബസ് സ്റ്റാന്‍ഡില്‍ നിന്നും ഇരുനൂറ് മീറ്റര്‍ അകലെ പൂക്കോത്ത് നട എന്ന അരയാല്‍ തറയുണ്ട്. തൃച്ചംബരത്തെ ഉത്സവസമാപനമായ ‘കൂടിപ്പിരിയല്‍” ഇവിടെയാണ് നടക്കുന്നത്. തൃച്ചംബരത്തെ ദേവന്‍ കൃഷ്ണനാണ്. കൃഷ്ണ സഹോദരനായ “ബലരാമന്‍” ഉത്സവത്തിനെത്തുന്നു എന്നും അവസാനനാള്‍ ഇരുവരും ചേര്‍ന്ന് തിടമ്പു നൃത്തം ചെയ്ത് വിടചൊല്ലി പിരിയുന്നു എന്നുമാണ് കൂടിപ്പിരിയലിന്റെ പൊരുള്‍.

പൂക്കോത്ത് നട.
പൂക്കോത്ത്നടയില്‍ നിന്നും കിഴക്കോട്ട് അല്പം സഞ്ചരിച്ചാല്‍ ഈ ആല്‍ത്തറ കാണാം.
അല്പം കൂടി നടന്നാല്‍ തൃച്ചംബരം ക്ഷേത്രമായി.

തൃച്ചംബരം ക്ഷേത്രം.
ക്ഷേത്രത്തിനു മുന്‍‌വശം.
ക്ഷേത്രവളപ്പിനുള്ളിലെ ഒരുപക്ഷേത്രമാണിത്.  ഒരു കുളത്തിലാണ് ഈ ക്ഷേത്രം.
നോക്കൂ, ഒരു മീന്‍പിടുത്തക്കാരന്‍..!
ഞാന്‍ ചെല്ലുമ്പോള്‍ വിജനമായ ക്ഷേത്രത്തില്‍ ഇദ്ദേഹം മാത്രം എന്തോ ചിന്തിച്ചിരിയ്ക്കുന്നു. എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചെങ്കിലും ക്യാമറയ്ക്കു മുഖം തന്നില്ല.

ഇതാണ് ക്ഷേത്രക്കുളം.
ക്ഷേത്രവളപ്പിനുള്ളിലെ മറ്റൊരുപക്ഷേത്രം. ദുര്‍ഗയാണിവിടുത്തെ പ്രതിഷ്ഠ.

ഇനി നാം കാഞ്ഞിരങ്ങാട് വൈദ്യ നാഥ ക്ഷേത്രത്തിലെയ്ക്കാണു പോകുന്നത്. തളിപ്പറമ്പ്-ആലക്കോട് റോഡില്‍ ആറ് കിലോമീറ്റര്‍ അകലെയാണ് കാഞ്ഞിരങ്ങാട്.

ബസ് സ്റ്റോപ്പില്‍ നിന്നും നൂറുമീറ്റര്‍ നടന്നാല്‍ മതി.
ഞാനെത്തുമ്പോള്‍ ഉച്ചയായതിനാല്‍ ക്ഷേത്ര നട അടച്ചിരുന്നു.
ചുറ്റിനും ആല്‍ത്തറകളുടെ ധാരാളിത്തം.
മറ്റൊരെണ്ണം.
ക്ഷേത്രക്കുളം. ഉപയോഗമില്ലാത്തതിനാല്‍ പായല്‍ മൂടിക്കിടക്കുന്നു.
ക്ഷേത്രങ്ങള്‍ നട അടച്ച സമയമായതിനാല്‍ എനിയ്ക്ക് ഉള്‍ഭാഗങ്ങള്‍ ചിത്രീകരിയ്ക്കാനായില്ല. എങ്കിലും അവയുടെ മനോഹാരിത പരമാവധി കാണുവാന്‍ എനിയ്ക്ക് സാധിച്ചു. ഈ പരിമിത ചിത്രങ്ങളിലൂടെ അവ വായനക്കാരില്‍ എത്തിയ്ക്കുവാന്‍ കഴിഞ്ഞു എന്നു ഞാന്‍ കരുതുന്നു. രാജരാജേശ്വര ക്ഷേത്രത്തെപറ്റി കൂടുതല്‍ അറിയുവാന്‍ ഈ വിക്കി ലിങ്കില്‍ പോകുക.