പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Wednesday 31 March 2010

ജാറില്‍ കുടുങ്ങിയ ജീവന്‍

(ഫോട്ടോ കേരള കൌമുദിയില്‍ നിന്നും)
അത്യാര്‍ത്തി മൂത്ത് എന്തിലും പോയി തലയിടുന്ന നരജന്മത്തിന്റെ നേര്‍ക്കാഴ്ചയാണോ ഇത്? അതോ ജീവിതപ്രാരാബ്ധം കൊണ്ട് പൊറുതിമുട്ടി ദുരിതക്കയത്തില്‍ തലയിട്ടുപോയ ശാപജന്മമോ?
ദയ വറ്റിപ്പോയ ഇക്കാലത്ത് ഈ അഭിശപ്ത ജീവിതം ആരു ശ്രദ്ധിയ്ക്കാന്‍ !
ആറ്റില്‍ മുങ്ങിപ്പോയ സഹജീവികളുടെ, വിറങ്ങലിച്ച ജഡത്തിന്റെ, നനഞ്ഞൊട്ടിയ വസ്ത്രത്തിന്റെ ക്ലോസപ്പ് ഫോട്ടോ മൊബൈലില്‍ പകര്‍ത്താന്‍ മത്സരിയ്ക്കുന്ന സാക്ഷരകേരളം, യാതൊരു “സാധ്യത”യുമില്ലാത്ത ഈ കാഴ്ച എവിടെ ശ്രദ്ധിയ്ക്കാന്‍ !
അവര്‍ വിപണിയില്‍ പരതുകയാണല്ലോ പുതിയ മോഡല്‍ മൊബൈലിന്. കൂടുതല്‍ മെഗാ പിക്സല്‍ ഉണ്ടെങ്കിലേ ക്ലിയര്‍ ഫോട്ടോ ലഭിയ്ക്കുകയുള്ളൂ. ടോയിലറ്റുകളിലാണെങ്കില്‍ പ്രകാശം കുറവാണ്. അപ്പോള്‍ ക്ലാരിറ്റി കുറവായിരിയ്ക്കും. ക്ലാരിറ്റി കുറവാണെങ്കില്‍ ഫോട്ടോയെടുക്കുന്ന മെനക്കേട് മുതലാവില്ല.
പിന്നെ നാളെ മുതല്‍ കുപ്പിയ്ക്ക് വിലകൂടും, പിന്നെന്തൊക്കെയോ അവധികളുമുണ്ട് ബിവറേജസിന്. സാധനം കിട്ടണമെങ്കില്‍  ഇപ്പോഴേ ക്യൂ നില്‍ക്കണം. അതിനെടേലാ...

Monday 29 March 2010

“പടക്കം“ വച്ചത് മുഹമ്മദായിരുന്നെങ്കിലോ?

അങ്ങനെ വിമാനത്തില്‍ “പടക്കം” വെച്ച ആളും പിടിയിലായി. കേരളപോലീസിന് അഭിമാനിയ്ക്കാം. ഞാനോര്‍ക്കുകയായിരുന്നു രാജശേഖരന്‍ നായര്‍‌ക്കു പകരം ഒരു മുഹമ്മദോ മുസ്തഫയോ മറ്റോ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു പുകില്‍ ? അന്വേഷണം തീര്‍ച്ചയായും അല്‍ ഖായിദയിലോ ലഷ്കര്‍ - ഇ- ത്വയിബയിലോ എത്തുമായിരുന്നു. ഏതായാലും ഇപ്പോഴത്തെ പേര് വച്ച് ആരും തീവ്രവാദബന്ധം ആരോപിയ്ക്കാന്‍ ഇടയില്ല.(അന്വേഷിച്ചാലേ സത്യം അറിയൂ).
 ആ പടക്കമെങ്ങാനും വല്ലവരും ചവിട്ടിയോ മറ്റോ ആകാശത്ത് വച്ച് പൊട്ടിയിരുന്നെങ്കിലോ?
 നമ്മുടെ “സുരക്ഷാസംവിധാനം” കേമം തന്നെ!
ഇക്കഴിഞ്ഞ മാസം ഞാന്‍ കോഴിക്കോട് നിന്ന് ദോഹയ്ക്ക് വെളുപ്പിന് 6.30 നുള്ള വിമാനം കയറാന്‍ എയര്‍പോര്‍ട്ടില്‍ എത്തി. അല്പം നേരത്തെ, അതായത് രാത്രി 2 മണിയ്ക്ക് എത്തിപ്പോയി. എയര്‍പോര്‍ട്ടിനുള്ളില്‍ കയറിയാല്‍ ഒന്നു മൂത്രമൊഴിച്ചിട്ടൊക്കെ മര്യാദയ്ക്കിരിയ്ക്കാമല്ലോ എന്നു വിചാരിച്ച് കയറാന്‍ ചെന്നപ്പോള്‍ എന്തൊരു “സെക്യൂരിറ്റി”?
വിമാനം പുറപ്പെടുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പല്ലാതെ കയറ്റില്ലത്രേ! (മറ്റൊരിടത്തുമില്ലാത്ത സുന്ദര നിയമം. ടിക്കറ്റുണ്ടെങ്കില്‍ എത്ര നേരത്തെയും ഉള്ളില്‍ കയറാം). എന്തു ചെയ്യാം , പുറത്തൊന്നും യാതൊരു സൌകര്യവും ഉണ്ടാക്കിയിട്ടുമില്ല. സഹിച്ചിരുന്നു. അതാണ്, കാശു മുടക്കി യാത്ര ചെയ്യുന്നവരുടെ കാര്യത്തില്‍ സെക്യൂരിറ്റി കടുകട്ടി. ഇത്തരം വേന്ദ്രന്മാര്‍ക്ക് എന്തുമാവാം. ആരു ചോദിയ്ക്കാന്‍ ? ദൈവത്തിന്റെ സ്വന്തം നാടേ നമോവാകം!!

Sunday 28 March 2010

മരുപ്പച്ചകള്‍

ഖത്തറിലെ സുഖകരമായ താമസസ്ഥലത്ത്, മനോഹരമായ ഈ വില്ലയിലിരിയ്ക്കുമ്പോള്‍ എന്റെ മനസ്സ് സൌദി അറേബ്യയിലെ ആ പഴയ ഓര്‍മ്മകളിലേയ്ക്ക് പോകുകയാണ്. സൌദിയുടെ മധ്യപ്രവിശ്യയായ അല്‍ ഖസീം കൃഷിസ്ഥലങ്ങള്‍ക്ക് പേരുകേട്ടതാണ്. ഈന്തപ്പന, പുല്ല്, ഗോതമ്പ് തുടങ്ങിയവയൊക്കെ വ്യാപകമായി കൃഷിചെയ്യുന്നുണ്ട് അവിടെ. തദ്ദേശീയരായ ബദവികളാണ് ഏറെപ്പേരും. അവരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടില്ല. പൊതുവെ ഇരുണ്ട നിറവും കരുത്തുറ്റ ശരീരവുമാണവര്‍ക്ക്. മരുഭൂമിയുടെ വന്യത അവരില്‍ തെളിഞ്ഞുകാണാം. ഒന്നിനെയും കൂസാത്തവര്‍ . 
അല്‍ ഖസീമില്‍ ധാരാളം  ബദവി ഗ്രാമങ്ങളുണ്ട്. സൌദിയിലെ ഗ്രാമങ്ങള്‍ കാണുക രസകരമാണ്. പരന്നുകിടക്കുന്ന മരുഭൂവില്‍ അങ്ങിങ്ങായി ചില പച്ചപ്പുകള്‍ കാണാം. അവയുടെ ചുറ്റിലുമായി ചിതറിക്കിടക്കുന്ന ബദൂവിയന്‍ പാര്‍പ്പിടങ്ങള്‍ . ഉറപ്പായും ചെറിയൊരു പള്ളിയുടെ മിനാരവും കാണാനുണ്ടാവും. അലഞ്ഞു നടക്കുന്ന ഒട്ടകങ്ങളും ആടുകളും ഉണ്ടായേക്കും. പിന്നെ പ്രതീക്ഷിയ്ക്കേണ്ടത് ഒരു മലയാളിയെ!
ഞാന്‍ സൌദിയില്‍ ജോലി ചെയ്തിരുന്ന മുനിസിപ്പാലിറ്റി(മുജമ)  തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലുള്ളതായിരുന്നു. അക്കാലത്ത് വികസനത്തിന്റെ ആദ്യ ഘട്ടത്തിലാണ് അവിടം. അതിന്റെ വിസ്തീര്‍ണം കേരളത്തിലെ ഏതു ജില്ലയെക്കാളും അധികമുണ്ട്. അല്‍ ദരിയ (റിയാദിലുള്ള ദരിയ വേറെയാണ്) എന്ന ആ മുജമയുടെ കീഴില്‍ അറുപതിലധികം ഗ്രാമങ്ങള്‍ അഥവാ “ധീര”കള്‍ ഉണ്ട്. എല്ലാം പിന്നോക്കാവസ്ഥയിലാണ് അന്ന്.
ദരിയയില്‍ നിന്നും നൂറ്റന്‍പതിലധികം കിലോമീറ്റര്‍ അകലെയുള്ള “രഫായ അല്‍ നജാജ്” എന്നൊരു ഗ്രാമത്തില്‍ ഒരിയ്ക്കല്‍ എനിയ്ക്ക് ഔദ്യാഗിക ആവശ്യത്തിന് പോകേണ്ടി വന്നു. അന്നവിടെ റോഡുകള്‍ ഒന്നും ടാര്‍ ചെയ്തിട്ടില്ല. വൈദ്യുതി എത്തിയിട്ടേ ഒള്ളൂ. പോയ അന്ന്  മടങ്ങാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് താമസിക്കാന്‍ ഒരിടം അന്വേഷിച്ചു. അടുത്തു തന്നെ താമസിയ്ക്കുന്ന കുറച്ച് മലയാളികളെ കണ്ടെത്തി. വളരെ സന്തോഷത്തോടെയാണ് അവര്‍ സ്വീകരിച്ചത്.തൃശ്ശൂര്‍കാരനായ ഒരു ജയന്‍ ചേട്ടന്‍ . തയ്യല്‍കാരനാണ്. പിന്നൊരു അബ്ദുള്ള, വാനില്‍ തുണിത്തരങ്ങള്‍ വില്‍പനയാണ് ജോലി. രണ്ടുപേരും ഒന്നിച്ച് താമസിയ്ക്കുന്നു.അവരുണ്ടാക്കിയ ഭക്ഷണത്തിന് എന്തൊരു രുചി!
സന്ധ്യയായപ്പോള്‍ എനിയ്ക്ക് ചില സന്ദര്‍ശകരെത്തി. അടുത്ത് തന്നെ താമസിയ്ക്കുന്ന ചില മലയാളികള്‍ . (ഇത്രയും മലയാളികള്‍ അവിടെ ഉണ്ടെന്നു ഞാന്‍ കരുതിയതേയില്ല.) അവരുടെ സന്തോഷം കണ്ടപ്പോള്‍ എനിയ്ക്ക് അല്‍ഭുതമായിരുന്നു. അതില്‍ വെളുത്തുമെലിഞ്ഞ ഒരു മുഹമ്മദിക്കയുടെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല. അദ്ദേഹം അഞ്ചു വര്‍ഷമായി നാട്ടില്‍ പോയിട്ട്. ഇനി ഉടനെ പോകണം. മകളുടെ കല്യാണമായി. ആ ഒരു സന്തോഷമാണ് ആ മനുഷ്യന്. എന്നെ അങ്ങേരുടെ താമസസ്ഥലത്തേയ്ക്ക് ക്ഷണിയ്ക്കുകയും ചെയ്തു.
ജയേട്ടന്റെ റൂമില്‍ സൌകര്യമില്ലാത്തതിനാല്‍ അടുത്ത റൂമിലെ ഒരു ആന്ധ്രക്കാരന്റെ റൂമിലാണ് കിടക്കാന്‍ സൌകര്യമാക്കിയത്. അയാള്‍ക്ക് ഹിന്ദിയും തെലുങ്കുമേ അറിയൂ, എനിക്കവ രണ്ടും അറിയുകയുമില്ല. സ്നേഹത്തിന് ഭാഷ തടസ്സമല്ലെന്ന് ആ മനുഷ്യനില്‍ നിന്നും എനിയ്ക്കു മനസ്സിലായി. എതെല്ലാമോ രീതിയില്‍ ഞങ്ങള്‍ “സംസാരിച്ചു”! വിശേഷങ്ങള്‍ പങ്കു വെച്ചു. രാവിലെ എഴുനേറ്റ് എനിക്ക് പാല്‍ചായ ഒരുക്കിത്തരാനും ആ മനുഷ്യന്‍ മറന്നില്ല.
തികഞ്ഞ കഷ്ടപ്പാടിലും ഒറ്റപ്പെടലിലും മരുഭൂമിയില്‍ കഴിയുന്ന ആ മനുഷ്യര്‍ക്ക് പുറത്തു നിന്നൊരാള്‍ വരുന്നത് വലിയ സന്തോഷമാണ്. അവിടെ നിന്നും മടങ്ങുമ്പോള്‍ അവരുടെ സ്നേഹവും ആഥിത്യമര്യാദയും എന്റെ മനസ്സില്‍ തിളങ്ങിനിന്നു.
 മറ്റൊരിയ്ക്കലും, ഇതേ പോലെ ഞാന്‍ ഉള്‍ഗ്രാമത്തില്‍ എത്തിപ്പെട്ടു. വളരെ ചെറിയൊരു ഗ്രാമം. മലയാളികളുടെ ഒരു ലാഞ്ചന പോലുമില്ല. വേനല്‍ക്കാലത്തെ ഉച്ച സമയമാണ്. ഭക്ഷണം കിട്ടാന്‍ ഒരു മാര്‍ഗവുമില്ല.  ഒരു ചെറിയ ബക്കാല (കട) ഉണ്ടെങ്കിലും ഉച്ചയായതിനാല്‍ അതു അടച്ചിരിയ്ക്കുകയാണ്. അതിന്റെ പുറകില്‍ ആള്‍താമസത്തിന്റെ ലക്ഷണമുണ്ട്. ഞാനും എന്റെയൊപ്പമുള്ള യു.പി. സ്വദേശിയും അങ്ങോട്ടെയ്ക്കു നടന്നു. ചാരിയിട്ട വാതിലില്‍ മുട്ടി. ഒരാള്‍ ഇറങ്ങി വന്നു. കഷണ്ടി കയറിയ തല. നീട്ടിവളര്‍ത്തിയ താടി. കുഴിയിലാണ്ട കണ്ണുകള്‍ . ആകെ ഒരു പ്രാകൃത രൂപം.
എന്നെ കണ്ടാവാം അയാള്‍ ചോദിച്ചു: “ആരാ?!“
മലയാളി തന്നെ! ഞങ്ങള്‍ കാര്യം പറഞ്ഞു. ആ മനുഷ്യന്‍ ഞങ്ങളെ ഉള്ളിലേയ്ക്ക് വിളിച്ചു. കക്ഷി കുറച്ച് കുബുസ് ചൂടാക്കി ഒരു കിഴങ്ങു കറിയൊക്കെ റെഡിയാക്കി തന്നു. തുടര്‍ന്ന് വിശേഷങ്ങള്‍ പറഞ്ഞു. മലപ്പുറംകാരനായ സെയ്ദ്. ആ ഗ്രാമത്തില്‍ സൌദിക്കാരനല്ലാത്ത ഏക ആള്‍ അയാള്‍ മാത്രമാണ്. വല്ലപ്പോഴും അതിലെ വരുന്ന മലയാളികള്‍ ആണ് പുറം ലോകവുമായുള്ള ബന്ധം. പിന്നെ ഡിഷ് ആന്റിനയില്‍ കൂടി കിട്ടുന്ന മലയാളം ചാനലുകളും.
“ഇതു കൂടിയില്ലായിരുന്നെങ്കില്‍ എനിയ്ക്കു ഭ്രാന്തു പിടിച്ചേനെ!” ആ മനുഷ്യന്റെ ഈ വാക്കുകള്‍ ഒരിയ്ക്കലും മറക്കാനാവില്ല.
അയാള്‍ക്ക് ഒരു കൊച്ചു മകളുണ്ട്. കഴിഞ്ഞയിടെ കിട്ടിയ ഫോട്ടോ എന്നെ കാണിച്ചു. അപ്പോള്‍ ആ കണ്ണുകള്‍ നിറയുന്നത് എനിയ്ക്ക് വ്യക്തമായി കാണാമായിരുന്നു. സഹോദരിമാരെ കെട്ടിച്ചയച്ച കടങ്ങള്‍ തീരാന്‍ ഒരഞ്ചുവര്‍ഷമെങ്കിലും കഴിയണം. അതു വരെ എങ്ങെനെ ഇവിടെ കഴിയും? പക്ഷെ മറ്റെന്തു വഴി? അരമണിക്കൂര്‍ നേരത്തെ പരിചയം മാത്രമുള്ള എന്നോട് അയാളുടെ വിഷമങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ആ മനസ്സിന് കുറച്ചൊരാശ്വാസം കിട്ടിയിരിയ്ക്കാം.
മനുഷ്യനിലെ നിഷ്കളങ്കതയും നിസ്സഹായതയും തെളിഞ്ഞുകാണുക ഇത്തരം മുഹൂര്‍ത്തങ്ങളിലാണ്.
ഞാനീപ്പറഞ്ഞപോലുള്ള ധാരാളം അനുഭവം പിന്നീടും എനിയ്ക്കുണ്ടായിട്ടുണ്ട്.  യഥാര്‍ത്ഥ മനുഷ്യസ്നേഹം ഇത്തരം ദുരിതങ്ങളില്‍ ജീവിയ്ക്കുന്ന മനുഷ്യരിലാണ് നാം കാണുക. സ്വയം എരിഞ്ഞു തീരുമ്പോഴും മറ്റുള്ളവരെ സ്നേഹിയ്ക്കാനുള്ള മനസ്സവര്‍ക്കുണ്ട്.
ഇന്ന് ഗള്‍ഫിലെ സൌകര്യങ്ങളില്‍ കഴിയുമ്പോള്‍ , നമ്മുടെ ആശങ്ക, കാറിനും മദ്യത്തിനും വിലകൂടുന്നതിനെക്കുറിച്ചും വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലിനെക്കുറിച്ചും വീടിന്റെ പ്ലാനില്‍ വന്ന ചില പോരായ്മകളെക്കുറിച്ചുമൊക്കെമാണ്.
തങ്ങളെക്കാള്‍ സ്റ്റാറ്റസ് കുറഞ്ഞവരെ ഗൌനിയ്ക്കാത്തവര്‍‌‌ , സ്വന്തം കാര്യത്തിനപ്പുറം മറ്റുള്ളവരുടെ വേദന കാണാത്തവര്‍ അങ്ങനെ പല വിശേഷണങ്ങളും നമുക്ക് ചേരില്ലേ? കഷ്ടപ്പാടിലും ദുരിതത്തിലും കഴിയുമ്പോള്‍ മാത്രമേ നമുക്ക് മനുഷ്യത്വം ഉണ്ടാവുകയുള്ളോ?
നമ്മുടെയെല്ലാം മനസ്സാകുന്ന ആ മരുഭൂമിയിലെ കാരുണ്യത്തിന്റെ നീറുറവ തൊട്ടടുത്തു നില്‍ക്കുന്ന വേദനിയ്ക്കുന്ന സഹോദരന്റെ നേര്‍ക്ക് ഒഴുകേണ്ടതല്ലേ?
മണല്‍ക്കാറ്റടിയ്ക്കുന്ന സൌദിമരുഭൂമിയില്‍ , എനിയ്ക്ക് ഒരു നേരത്തെ ഭക്ഷണമായിട്ടാണെങ്കിലും സ്നേഹം പകര്‍ന്ന ആ സഹോദരങ്ങളുടെ ഓര്‍മ്മ എന്റെ മനസ്സില്‍ ഇന്നും ഒരു മരുപ്പച്ചയായി നില്‍ക്കുന്നു.
(26-03-2010 -ലെ ഗള്‍ഫ് മാധ്യമം “ചെപ്പ് “ സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ച ലേഖനം)

Saturday 27 March 2010

തമോദ്വാരങ്ങള്‍ക്ക് കേരളത്തിലെ പ്രസക്തി.

ഭൌതികശാസ്ത്രത്തിലെ ഒരു പ്രധാന കണ്ടെത്തലാണ് തമോദ്വാരങ്ങള്‍ (BLACK HOLES). നക്ഷത്രങ്ങള്‍ക്കും ബാല്യ-യൌവന-വാര്‍ധക്യ കാലം ഉണ്ടെന്നും വാര്‍ധക്യത്തിലെത്തിയ ഒരു നക്ഷത്രം വെള്ളക്കുള്ളന്‍ (WHITE DWARF) അവസ്ഥയിലെത്തുമെന്നും തുടര്‍ന്ന് തമോദ്വാര അവസ്ഥയിലെത്തുമെന്നുമാണ് കണ്ടെത്തല്‍ . ഈ അവസ്ഥയിലെത്തിയ നക്ഷത്രം പ്രകാശത്തെ പുറത്തേയ്ക്ക് അല്‍പം പോലും വിടാതെ സ്വയം തമസ്സാകുന്നു!
ഈ കണ്ടെത്തല്‍ കേരളീയ സമൂഹത്തെ നിര്‍വചിയ്ക്കുന്നതില്‍ വലിയ സംഭാവനയാണ് നല്‍കിയത്.
ഇതു മാത്രമല്ല, ഒറ്റപ്പെടല്‍ (Singularity), അങ്ങനെയും ഇങ്ങനെയും  (Duality), നിശ്ചയമില്ലായ്ക/ഉറപ്പില്ലായ്ക  (Uncertainty Principle ), പൊതുവായ ആപേക്ഷികത, പ്രത്യേക ആപേക്ഷികത (Both General theory of Reatlivity and Special theory of Relativity),  പൊട്ടിത്തെറിയ്ക്കല്‍  (Bing Bang), മുതലായ ഭൌതികശാസ്ത്ര സിദ്ധാന്തങ്ങളും നമ്മുടെ സമൂഹത്തെ സംബന്ധിച്ച പല സമസ്യകളും വിശദമാക്കാന്‍ സഹായകമാണ്. പായ്ക്കറ്റ് സിദ്ധാന്തം (Quantum Mechanics) ഇന്ന് വളരെ ഏറെ പ്രസക്തമായിരിയ്ക്കുന്നു.
അവ വിശദമായി പിന്നീട് വിവരിക്കാം.
നമുക്ക് തമോദ്വാരങ്ങളെ മാത്രം ഇപ്പോള്‍ പരിഗണിയ്ക്കാം. കേരളീയ സമൂഹത്തെ ഒരു നക്ഷത്രമായി സങ്കല്പിച്ചാല്‍ , അതിന് തിളക്കമാര്‍ന്ന ഒരു യൌവനകാലമുണ്ടായിരുന്നു എന്നു മനസ്സിലാക്കാം. അക്കാലത്ത് കുറച്ചുകൂടി സഹിഷ്ണുതയുണ്ടായിരുന്നു, സൌഹൃദമുണ്ടായിരുന്നു, മനുഷ്യത്വമുണ്ടായിരുന്നു. അക്കാലത്ത് വയലാര്‍ രാമവര്‍മ്മ എഴുതി:
“മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു,
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു,
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കു വച്ചൂ
മനസ്സു പങ്കു വച്ചു.
ഹിന്ദുവായി മുസല്‍‌മാനായി കൃസ്ത്യാനിയായി
നമ്മള്‍ കണ്ടാലറിയാതായി...
തെരുവില്‍ മനുഷ്യന്‍ മരിയ്ക്കുന്നു;
മതങ്ങള്‍ ചിരിയ്ക്കുന്നു..
ഇന്നിങ്ങനെ ഒരു വരി എഴുതാനാവുമോ? യൌവനകാലം കഴിഞ്ഞ നക്ഷത്രം വെള്ളക്കുള്ളനായി തമോദ്വാരമായി മാറും. ആ അവസ്ഥയാല്‍ സഹിഷ്ണുതയാകുന്ന, സൌഹൃദമാകുന്ന ഒരു തരി വെട്ടം പോലും പുറത്തുവരില്ല. അദൃശ്യമായി നിന്ന് സകലതിനേയും തന്നിലേക്കാകര്‍ഷിച്ച് ഒടുക്കം ഒന്നായി നശിയ്ക്കും. നമ്മുടെ സമൂഹം ഇന്നിപ്പോള്‍ വെള്ളക്കുള്ളന്റെ അവസ്ഥയിലെത്തിയിരിയ്ക്കുന്നു. പുറമേ കാണുന്ന തിളക്കം നാശത്തിലേയ്ക്കുള്ള പടിയാണ്.
മുകളിലെ വാര്‍ത്ത വായിച്ചുകാണുമല്ലോ? കാമ്പസിലെ ഏതാനും വിദ്യാര്‍ത്ഥികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു ചോദ്യപ്പേപ്പറിലെ ചെറിയൊരു ചൊദ്യത്തിന് ഇത്രയും ചെയ്തുകൂട്ടാമെങ്കില്‍ നമ്മുടെ സമൂഹം തമോദ്വാരത്തിലേയ്ക്ക് കടക്കാന്‍ ഇനിയെത്ര സമയം ബാക്കി? നിങ്ങള്‍ പറയൂ.
ഒടുക്കത്തെ പാര:
ഞാന്‍ മേല്‍ പറഞ്ഞ ചൊദ്യത്തെയോ ചോദ്യകര്‍ത്താവിനെയോ ന്യായീകരിച്ചിട്ടില്ല. അതുസംബന്ധിച്ച് ആരും എന്നെ ചീത്ത പറയരുത്.
ഗോഡ്ഫാദര്‍ സിനിമയില്‍, മുകേഷിനെ തല്ലിയവനെ പിടിക്കാന്‍ എത്തിയ ചേട്ടന്മാരെ കണ്ട് , വെറുതെ ഓടിയ ജഗദീഷിനെ പിടിച്ച് അവര്‍ പൊതിരെ തല്ലുന്നു. തുടര്‍ന്നാണ് അറിഞ്ഞത് കക്ഷി മുകേഷിന്റെ കൂട്ടുകാരനാണെന്ന്.
അപ്പോള്‍ ഒരു ചേട്ടനായ ഇന്നസെന്റ് ജഗദീഷിനെ വിളിച്ചിട്ട്: “എന്തിനാ പഠിയ്ക്കുന്നേ ?
ജഗദീഷ്: എല്ലെല്‍‌ബീക്ക്...
ഇന്നച്ചന്‍ :- “അതല്ലടാ.. നീയൊക്കെ എന്തിനാ പഠിക്കുന്നേന്ന് !”

Thursday 25 March 2010

ബാലശാപം തീരാശാപം


ബാലശാപം തീരാശാപമാണ്. നിഷ്കളങ്കരായ കുഞ്ഞുങ്ങള്‍ വിശപ്പുകൊണ്ട് പൊറുതിമുട്ടി ഒളിച്ചോടിയെന്ന ഈ വാര്‍ത്ത മനസാക്ഷിയുള്ളവരുടെ കണ്ണു തുറപ്പിയ്ക്കണം. അവരുടെ അച്ഛനമ്മമാരെക്കുറിച്ച് കൂടുതലറിയാത്തതിനാല്‍ എന്താണ് അവസ്ഥ എന്നു പറയുക വയ്യ. പക്ഷെ ഒന്നുറപ്പാണ് ഇത്തരം സാഹചര്യങ്ങളില്‍ ഏറ്റവും അധികം വില്ലനാവുന്നത് മദ്യമാണ്. പല (തൊഴിലാളി)കുടുംബങ്ങളിലും ഗൃഹനാഥന്‍ കിട്ടുന്നതിന്റെ സിംഹഭാഗവും മദ്യഷാപ്പിലാണ് ചിലവഴിയ്ക്കുന്നത്. അതിന്റെ ബാക്കിപത്രമാണ് ഇത്തരം വാര്‍ത്തകള്‍ .(ഞാന്‍ അടച്ചാക്ഷേപിയ്ക്കുകയല്ല, വളരെ മാതൃകാപരമായി ജീവിയ്ക്കുന്ന അനേകം തൊഴിലാളി കുടുംബങ്ങള്‍ തീര്‍ച്ചയായുമുണ്ട്.)
എനിയ്ക്കറിയുന്ന ചിലരുണ്ട്. പകല്‍ മുഴുവന്‍ കഠിനാധ്വാനം. വൈകിട്ട് പൂക്കുറ്റിപ്പൂസ്! വീട്ടില്‍ അടി-പിടി-ബഹളം. ഇതിന്റെയെല്ലാം ദുരിതം അനുഭവിയ്ക്കുന്നത് പാവം പിഞ്ചുമക്കള്‍ . ഇന്ന് മിക്ക മധ്യ-ഉപരിവര്‍ഗ കുടുംബങ്ങളില്‍ കുട്ടികള്‍ക്ക് വളരെ വലിയ പരിഗണനയാണ്.   വിശപ്പ് എന്തെന്ന് അറിയേണ്ടതായ ഒരു അവസരമെങ്കിലും അവര്‍ക്കുണ്ടായിരിയ്ക്കാന്‍ തരമില്ല. നാമതിനനുവദിയ്ക്കുകയുമില്ല. ഇതേ മനോഭാവം കൊണ്ടാണ് കൂട്ട ആത്മഹത്യചെയ്യുന്നവര്‍ തങ്ങളുടെ പിഞ്ചുമക്കളെക്കൂടി നിഷ്കരുണം കൊല്ലുന്നത്. എന്നാല്‍ നമ്മിലെത്രപേര്‍ അയല്‍‌പക്കത്തെ അല്ലെങ്കില്‍ നമ്മുടെ അറിവിലുള്ള പാവപ്പെട്ട കുഞ്ഞുങ്ങളുടെ ദുരിതം കാണുന്നുണ്ട്? അവരുടെ കഷ്ടതയില്‍ ഒരു കൈ സഹായിയ്ക്കുന്നുണ്ട്. നിസ്സഹായരായ കുഞ്ഞുങ്ങളിലൂടെയാണ് ഈശ്വരന്‍ നമ്മെ സമീപിയ്ക്കുന്നത്. ആരാധനാലയങ്ങളില്‍ അര്‍പ്പിയ്ക്കുന്ന വഴിപാടിന്റെ കനക്കൂടുതല്‍ അല്ല, ഇത്തരം അവസരങ്ങളിലുള്ള സന്മനോഭാവമാണ് നിങ്ങളുടെ ദൈവവിശ്വാസത്തിന്റെ അളവുകോല്‍ .
വാല്‍ക്കഷണം : പോലീസുകാര്‍ എപ്പോഴും പഴികേള്‍ക്കാന്‍ വിധിക്കപ്പെട്ടവരാണല്ലോ? ഇവിടെ നോക്കൂ, കാക്കിയിട്ട കണ്ടക്ടറെക്കാളും മനുഷ്യത്വം കാക്കിയിട്ട പോലീസ് തന്നെയാണ് കാട്ടിയത്. അവര്‍ ചെയ്തത് ഡ്യൂട്ടിയാണെങ്കില്‍ കൂടി ഒരഭിനന്ദനം അര്‍ഹിയ്ക്കുന്നുണ്ട്.

Wednesday 24 March 2010

മാധ്യമങ്ങളുടെ ശവരതി.



വീണ്ടുമൊരു ദുരന്തം കൂടി കേരളീയര്‍ കാണേണ്ടി വന്നിരിയ്ക്കുന്നു. അത്യന്തം സങ്കടകരമായ ഈ ദുരന്തത്തെക്കാള്‍ എന്നെ വിഷമിപ്പിയ്ക്കുന്നത് നാം എങ്ങനെയാണ് ഇത്തരം അവസ്തകളോട് പ്രതികരിയ്ക്കുന്നത് എന്നതാണ്. ദുരന്തമുഖത്തുനിന്നുള്ള വിവരണങ്ങളില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും മനസ്സിലാവുന്നത് ഏറ്റവും അധികം ആളുണ്ടായത് കാഴ്ചക്കാരാവാനാണ് എന്നതാണ്. പലരും രംഗങ്ങള്‍ മൊബൈലില്‍ “ഷൂട്ട്” ചെയ്ത് രസിയ്ക്കുകയായിരുന്നു! ഇതിവിടെ മാത്രമല്ല, പല അപകടസ്ഥലത്തും ഇതു തന്നെ അവസ്ഥ. വാഹനാപകടരംഗത്തെ ഭീകരതയും രക്തക്കളവും യാതൊരറപ്പും കൂടാതെയാണ് മലയാളികള്‍ “കരുതി വയ്ക്കുന്നത്”.  മനുഷ്യാവയവങ്ങള്‍ ചിതറിക്കിടക്കുന്ന രംഗമൊക്കെ ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഇങ്ങനെ പിടിക്കണമെങ്കില്‍ എന്താണിവരുടെ(നമ്മുടെ) മാനസികാവസ്ഥ?
ഇതിലും ഭീകരര്‍ മറ്റൊരു കൂട്ടരാണ് ,ചാനലുകാര്‍ . ഇന്നു രാവിലെ തന്നെ ഒരു ചാനലില്‍ കാണുന്നത് പോസ്റ്റ്മോര്‍ട്ടം നടക്കുന്ന ആശുപത്രിയില്‍ നിന്നുമുള്ള “ലൈവാ”ണ്. “അഞ്ചെണ്ണം പോസ്റ്റ്മോര്‍ട്ടം ടേബിളില്‍ കിടക്കുന്നു. നാലെണ്ണം തയ്യാറാക്കുന്നു..” സ്ക്രീനില്‍ , ശവപ്പെട്ടികള്‍ അടുക്കിവയ്ക്കുന്നു. പത്രങ്ങളും മോശമാക്കിയില്ല. ജഡങ്ങളുടെ “ഫോട്ടോജനിക്” സാധ്യത പരമാവധി ഉപയോഗപ്പെടുത്തി.എന്താണിവര്‍ സമൂഹത്തോട് ചെയ്തുകൊണ്ടിരിയ്ക്കുന്നത്? ഇവര്‍ക്ക് നൂറ് ന്യായങ്ങള്‍ പറയാനുണ്ടാവും.
കുറെ നാള്‍ മുന്‍പ് ഇരിക്കൂറില്‍ പത്തോളം പിഞ്ചോമനകള്‍ വാഹനം കയറി മരിച്ചല്ലോ? അന്ന് ആ കോമള മേനികള്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചവരാണിവര്‍ . കോട്ടയത്തെ (കൂതറ)പത്രം ഒന്നാം പേജില്‍ കളര്‍ ചിത്രമാണ് നല്‍കിയത്‌! മനസ്സാക്ഷിയുടെ കണികയെങ്കിലുമുള്ളവര്‍ക്ക് ആ ചിത്രം കാണാന്‍ കഴിയില്ല.
പലരും പറഞ്ഞു പഴകിയതിനാല്‍ അമേരിയ്ക്കയിലെ 9/11 ആക്രമണത്തിന്റെ റിപ്പോര്‍ട്ടിങ്ങില്‍ അവിടുത്തെ മാധ്യമങ്ങള്‍ കാണിച്ച സംയമനം ഞാന്‍ ആവര്‍ത്തിയ്ക്കുന്നില്ല. സുനാമികാലത്ത്, കൂട്ടം കൂട്ടമായി ബുള്‍ഡോസറില്‍ ശവങ്ങള്‍ വാരിയെടുത്ത് മറവു ചെയ്യുന്നത് ഒരു മടിയും കൂടാതെ കാണിച്ചവരാണ് നമ്മുടെ നാട്ടിലെ മാധ്യമസിങ്കങ്ങള്‍ .
ഇപ്പോള്‍ രാത്രിയില്‍ ചില ചാനലുകള്‍ F.I.R, ട്രയല്‍ , പോലീസ് ഫയല്‍ എന്നൊക്കെ പേരു പറഞ്ഞ് ചില പരിപാടികള്‍ കാണിയ്ക്കുന്നുണ്ട്. തൂങ്ങിയാടുന്ന ജഡങ്ങള്‍ , കൊലചെയ്യപ്പെട്ട ജഡങ്ങള്‍  ഇവയൊക്കെ ഭീകരമായ ശബ്ദത്തിന്റെ അകമ്പടിയോടെയാണ് കാണിയ്ക്കുന്നത്.
ചില ഉത്തരേന്ത്യന്‍ ചാനലുകള്‍ മനുഷ്യനെ പച്ചയ്ക്ക് അടിച്ചുകൊല്ലുന്നതും കത്തിച്ച് കളയുന്നതുമൊക്കെ മിക്കവാറും കാണിയ്ക്കുന്നുണ്ട്. എന്താണിവര്‍ ലക്ഷ്യമാക്കുന്നത്? മനുഷ്യന്റെ മൃഗീയത ഉണര്‍ത്തുകയോ?   മനുഷ്യന്‍ ഇത്തരം ദൃശ്യങ്ങള്‍ കണ്ട് അവന്റെ മനസാക്ഷി മരവിച്ച് എന്തും ചെയ്യാന്‍ മടിയില്ലാത്ത അവസ്ഥയിലെത്തിയിട്ടുണ്ട്.
കുറച്ചെങ്കിലും സംസ്കാരം സൂക്ഷിയ്ക്കുന്നവര്‍ ഇത്തരം മാധ്യമ കാട്ടാളത്തത്തിനെതിരെ പ്രതികരിയ്ക്കേണ്ട സമയം അതിക്രമിച്ചു.

Monday 22 March 2010

ടോമിനും ജെറിയ്ക്കും എഴുപത്!

ടോമിനും ജെറിയ്ക്കും വയസ്സ് എഴുപത്! കുറേക്കാലമായി ഞാനിവരുടെ “ഫാനാ”ണെങ്കിലും ഈ അടുത്തിടെയാണ് ഇവര്‍ക്കിത്രയും പ്രായമുണ്ടെന്ന് അറിഞ്ഞത്. ഞാനടുത്തകാലം വരെ വിചാരിച്ചത് കമ്പ്യൂട്ടറിന്റെ സഹായത്തോടെ നിര്‍മിച്ചവയാണ് ഇവയെന്നായിരുന്നു. പിന്നെ ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായി അവരുടെ ഫോണ്‍ വളരെ പഴയ “കറക്കു” ഫോണാണ്, പാട്ടു കേള്‍ക്കുന്നത് ഗ്രാമഫോണിലാണ് അങ്ങനെ പലതും പഴയ കാലത്തേതാണ് എന്ന്.
 ഇത്രയും പഴക്കമുള്ള സ്ഥിതിയ്ക്ക്  ഇവരുടെ സൃഷ്ടാക്കള്‍  അവരെ കൈകൊണ്ടോ മറ്റോ വരച്ചുണ്ടാക്കിയതാവാനാണ് സാധ്യത.

ഇന്നും എന്തൊരു തികവും ഭംഗിയുമാണ് ഓരോ ടോം - ജെറിക്കഥയ്ക്കും. ഞാനും എന്റെ മോനും മോളുമെല്ലാം ഒന്നിച്ചിരുന്ന് അവ ആസ്വദിയ്ക്കാറുണ്ട് നാട്ടിലുള്ളപ്പോള്‍ . ഇവിടെ പ്രവാസിയായിരിയ്ക്കുമ്പോഴും ഒരു ദിവസം പോലും മുടങ്ങാതെ രാത്രി 9.30 മുതല്‍ 10.00 മണി വരെ MBC 3 ചാനലിലുള്ള ടോം-ജെറി കാര്‍ട്ടൂണ്‍ ഞാന്‍ കാണുന്നുണ്ട്. കണ്ടവ തന്നെ വീണ്ടും വീണ്ടും കണ്ടിട്ടും എനിയ്ക്ക് യാതൊരു മടുപ്പുമില്ല-സുഹൃത്തുക്കള്‍ കളിയാക്കാറുണ്ടെങ്കിലും.

അല്പം മണ്ടനും കുസൃതിയുമാണെങ്കിലും എനിക്കിഷ്ടം ടോമിനെയാണ്. പക്ഷെ നല്ലവന്‍ ജെറിയാണെന്ന കാര്യത്തില്‍ തര്‍ക്കവുമില്ല. ചിലപ്പോഴൊക്കെ രണ്ടുപേരും നല്ലവരാകും. ഞാന്‍ കണ്ടിടത്തോളം മൂന്ന് രീതിയിലുള്ള ടോമും ജെറിയുമുണ്ട്.
കെന്നത്ത് മ്യൂസ്, റേ പാറ്റേഴ്സണ്‍ , ഇര്‍വിന്‍ സ്പെന്‍സ്, എഡ്  ബാര്‍ജ് എന്നിവര്‍ ചേര്‍ന്ന് ആനിമേഷന്‍ തയ്യാറാക്കിയവ. മറ്റൊന്ന് ഡിക്ക് തോം‌പ്സണ്‍ , ബെന്‍ വാഷാം , കെന്‍ ഹാരിസ് , ഡോണ്‍ ടൊവ്‌സ്‌ലി തുടങ്ങിയവരുടെ വക.(ഇവരുടെയല്ലാം പേരുകള്‍ ചിലപ്പോള്‍ മാറി മാറി കാണാറുണ്ട്). ഇതു കൂടാതെ ജീന്‍ ഡെയ്‌ച് എന്നോരാളുടെ സംവിധാനത്തിലും ചുരുക്കം ചില കാര്‍ട്ടൂണുകള്‍ കണ്ടിട്ടുണ്ട്. ഇതിലേറ്റവും ആസ്വാദ്യവും തമാശ നിറഞ്ഞതും ഞാനേറ്റവും ഇഷ്ടപ്പെടുന്നതും ആദ്യം പറഞ്ഞ വിഭാഗത്തിലുള്ളതാണ്. അവസാനം പറഞ്ഞ കൂട്ടത്തിലുള്ളവ തീരെ ഭംഗിയില്ല എന്നു പറയാതെ വയ്യ.
സംഭാഷണം വളരെ അപൂര്‍വമാണ് എന്നതാണ് ഈ കാര്‍ട്ടൂണുകളെ വ്യത്യസ്തമാക്കുന്നത്. ഏതു ഭാഷക്കാരനും എന്തിന് ബധിരര്‍ക്കുപോലും അവ ആസ്വദിയ്ക്കാം. സിറ്റ്വേഷന്‍ കോമഡി ആയതിനാല്‍ എക്കാലവും അവയ്ക്ക് പ്രസക്തി ഉണ്ടാവുന്നു.
യൂട്യൂബില്‍ ധാരാളം ടോം&ജെറി കാര്‍ട്ടൂണുകള്‍ ലഭ്യമാണ്.

Saturday 20 March 2010

മാതൃസ്നേഹത്തിന്റെ നോവ്

കണ്ണുനനയാതെ എനിക്കീ വാര്‍ത്ത വായിച്ചു തീര്‍ക്കാനായില്ല. ആ അമ്മയുടെ മുഖത്തേയ്ക്കൊന്നു സൂക്ഷിച്ചുനോക്കൂ. മാതൃസ്നേഹത്തിന്റെ നോവ് നമുക്കു വായിച്ചെടുക്കാനാവുന്നില്ലേ? ആ മോന്‍ ഇന്നു ജീവിച്ചിരുന്നെങ്കില്‍ ആ അമ്മയ്ക്കൊരു തുണയാവുമായിരുന്നു.
സുഖത്തിലും സൌകര്യങ്ങളിലും മതിമറക്കുന്ന ഇന്നത്തെ തലമുറ ഈ മാതൃ-പിതൃ സ്നേഹം കാണാതെ പോവുകയാണോ? വയസ്സാകുന്നവര്‍ നമുക്കൊരു ഭാരവും ബാധ്യതയുമാവുകയാണോ?
എനിയ്ക്കറിയാവുന്നൊരു കുടുംബം. അച്ഛന്‍ , അമ്മ, നാല് മക്കള്‍ . ആ മനുഷ്യന് മക്കളെന്നു വച്ചാല്‍ ജീവന്‍ . ഞാനൊക്കെ അവരെ അസൂയയോടെ നോക്കിയിട്ടുണ്ട്, ഇത്ര നല്ല ഒരു അച്ഛനെ കിട്ടിയതില്‍ .ഒന്നുമില്ലായ്മയില്‍ നിന്നും ആ അച്ഛന്റെ കഠിനപരിശ്രമത്തിലൂടെ കുറച്ച് ഭൂസ്വത്ത് ,വീട് എന്നിവ സമ്പാദിച്ച്. ഉണ്ടായിരുന്ന രണ്ട് പെണ്‍‌മക്കളെ കെട്ടിച്ചു വിട്ടു. ആണ്മക്കളില്‍ ഒരാള്‍ വേറെ താമസം, മറ്റെയാള്‍ കുടുംബത്തോടെ ഒപ്പം. അപ്പനുമമ്മയും രോഗികളായി. അച്ഛന്‍ പലപ്പോഴും ആശുപത്രിയില്‍ . പണം കുറെ ചിലവായി. ഒരു ദിവസം ആശുപത്രിയില്‍ രോഗം മൂര്‍ച്ഛിച്ച് കിടക്കുന്ന അച്ഛനോട് മറ്റു മക്കളെ സാക്ഷി നിര്‍ത്തി ഇളയമകന്‍ പറഞ്ഞു: “എന്നെക്കൊണ്ട് പറ്റില്ല ഇനിയുമിങ്ങനെ ചുമക്കാന്‍ . വേണമെങ്കില്‍ നിങ്ങളെല്ലാം കൂടി നോക്ക്...“
ഏതായാലും ആരെയും അധികം ബുദ്ധിമുട്ടിയ്ക്കാതെ ആ മനുഷ്യന്‍ പിറ്റേന്ന് മരിച്ചു.
ഇന്ന് ആ അമ്മയുടെ സ്ഥിതിയും വ്യത്യസ്തമല്ല. പണമോ സൌകര്യങ്ങളോ പോകട്ടെ, ഇങ്ങനെ കഠിനമായി
സംസാരിയ്ക്കാന്‍ എങ്ങനെ സാധിയ്ക്കുന്നു? നാളെ നമ്മെ കാത്തിരിയ്ക്കുന്നതും ഇതേ വിധിയല്ലേ?
നമുക്കൊരു കുഞ്ഞുണ്ടാവുമ്പോള്‍ എന്തൊരു സന്തോഷമാണ്! അതിനെ ലാളിയ്ക്കാന്‍ , കളിപ്പിയ്ക്കാന്‍ , അണിയിച്ചൊരുക്കാന്‍ എന്തൊരുത്സാഹമാണ്. മക്കളെ ഒന്നാമതാക്കാന്‍ , ഉന്നതനിലയിലെത്തിയ്ക്കാന്‍ എന്തെല്ലാം കഷ്ടതയാണ് ഇന്നോരോ മാതാപിതാക്കളും ചെയ്യുന്നത്! അതിന്റെ പത്തിലൊരു ശ്രദ്ധ പോലും , ഒരിക്കല്‍ ഇതേ സ്നേഹത്തോടെ തന്നെ ലാളിച്ച ആ പാവങ്ങള്‍ക്ക് നാം കൊടുക്കുന്നുണ്ടോ? (ചെയ്യുന്നവരുണ്ട്, ഇല്ലെന്ന് ഞാന്‍ പറയില്ല)
നമ്മെ മൃഗത്തില്‍ നിന്നും വ്യത്യസ്തമാക്കുന്ന ഏറ്റവും പ്രധാന കാര്യം , മുതിര്‍ന്ന ശേഷം മാതാപിതാക്കളോടുള്ള ഈ സ്നേഹമല്ലേ?
നിങ്ങള്‍ക്ക് ഓര്‍ക്കാന്‍ കഴിയുന്ന ഏറ്റവും പഴയ കാലത്തേയ്ക്കൊന്നു സഞ്ചരിക്കൂ. അവിടെ, നിങ്ങളൊന്നു വീണാല്‍ ഓടി വന്ന് ആശ്വസിപ്പിച്ച് നിങ്ങളുടെ കവിളില്‍ ഉമ്മ വയ്ക്കുന്ന ഒരു സ്നേഹവതിയുടെ മുഖം കാണുന്നില്ലേ.  നിങ്ങളെ തോളിലെടുത്ത് കല്ലും മുള്ളും മണ്ണുമൊന്നും കൊള്ളിയ്ക്കാതെ ഈ ലോകം കാട്ടിത്തന്ന ഒരാളെ കാണുന്നില്ലേ.. അവരെ മറക്കരുത്. അവരുടെ അവശതയില്‍ ശപിക്കരുത്. മറ്റൊന്നും കൊടുത്തില്ലെങ്കിലും ഒരിറ്റു സ്നേഹം കൊടുക്കാന്‍ മറക്കരുത്.
അടിക്കുറുപ്പ്:- “ബാലേട്ടന്‍ “ എന്ന സിനിമയിലെ “ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍‌വിളക്കൂതിയില്ലേ..” എന്ന ആ പാട്ട് ഒന്നു കേള്‍ക്കാനപേക്ഷ.

Monday 1 March 2010

ഒരു പ്രവാസിയുടെ അന്ത്യം



15 വര്‍ഷത്തിനു ശേഷം നാട്ടിലെത്തിയ പ്രവാസി റെയില്‍‌വേ ട്രാക്കില്‍ വീണു മരിച്ചു.
ഇന്നത്തെ പത്രത്തിലെ ഈ വാര്‍ത്ത എത്രപേര്‍ ശ്രദ്ധിച്ചു എന്നറിയില്ല. പക്ഷെ ഒരു പ്രവാസി എന്ന നിലയില്‍ എന്റെ മനസ്സില്‍ വല്ലാതെ ഈ വാര്‍ത്ത തറച്ചു. കല്ലമ്പലം നാവായിക്കുളം നാസറുദ്ദീനാണ് നീണ്ട 15 വര്‍ഷത്തെ ദുരിതപൂര്‍ണമായ പ്രവാസ ജീവിതത്തിനൊടുവില്‍ വര്‍ക്കലയിലെ ഒരു റെയില്‍‌ട്രാക്കില്‍ കുഴഞ്ഞു വീണു മരിച്ചത്‌!
ഒരു സിനിമക്കഥ പോലെ തോന്നാം. വിദേശത്തെ നീണ്ടകാലത്തെ കഷ്ടതക്കൊടുവില്‍ സ്വന്തം മണ്ണില്‍ വീണു മരിയ്ക്കുക.
15 വര്‍ഷം സൌദി അറേബ്യയില്‍ നിര്‍മ്മാണ തൊഴിലാളിയായിരുന്നു അയാള്‍ . ഇത്ര കാലത്തിനു ശേഷവും രോഗങ്ങള്‍ മാത്രം സമ്പാദ്യം. അവസാനം ദാരുണമായ അന്ത്യവും.
ഗള്‍ഫിലെ പ്രവാസികളില്‍ ബഹുഭൂരിപക്ഷത്തിന്റെയും നേര്‍പ്രതിനിധിയാവുന്നു നസറുദ്ദീന്‍ . സ്വന്തം കുടുംബം പോറ്റാന്‍ അന്യ നാട്ടിലെത്തി, സകല ദുരിതങ്ങള്‍ക്കും അവസാനം സമ്പാദ്യം വട്ടപ്പൂജ്യം. പലര്‍ക്കും കുടുംബ ബന്ധങ്ങള്‍ പോലും നഷ്ടം. ഇത്തരം ധാരാളം പേരെ എനിയ്ക്കറിയാം.
സൌദിയില്‍ ഏഴു വര്‍ഷം ജീവിച്ച എനിയ്ക്കറിയാം അവിടുത്തെ അവസ്ഥ. മനുഷ്യത്തം പോലും കമ്മിയായ കാട്ടറബികളുടെ കീഴിലാണ് പണിയെങ്കില്‍ കൂടുതലൊന്നും പറയേണ്ട കാര്യമില്ല. ഇന്ന് നാട്ടില്‍ കിട്ടുന്ന കൂലി പോലും സാധാരണ തൊഴിലാളിയ്ക്ക് ലഭിയ്ക്കില്ല. നാട്ടിലാണെങ്കില്‍ പണിയെടുക്കാന്‍ ആളുമില്ല. എന്നിട്ടും ആളുകള്‍ അറിഞ്ഞുകൊണ്ട് ദുരിതക്കടലിലേയ്ക്ക് എടുത്തുചാടുകയാണ്, അറബിപ്പൊന്നിന്റെ മോഹിപ്പിയ്ക്കുന്ന വന്യസ്വപ്നങ്ങളുമായി. അവരുടെ ചോരയൂറ്റാന്‍ കാത്തിരിയ്ക്കുന്നു വിസക്കച്ചവടക്കാര്‍ . പലരും ഉള്ളതെല്ലാം വിറ്റു പെറുക്കി വിസ മേടിയ്ക്കുന്നതു കൊണ്ടാണ് തീരാക്കടത്തിന്റെ കുരുക്കില്‍ പെടുന്നത്. ഗള്‍ഫില്‍ ചില അറബികളും മലയാളികളും ചേര്‍ന്നുള്ള വിസ റാക്കറ്റ് സജീവമാണ്. ഇങ്ങനെയുള്ളവരുടെ വലയില്‍ പെട്ടുപോവുന്നവരാണ് നസറുദ്ദീനെപ്പോലുള്ള നിര്‍ഭാഗ്യവാന്മാര്‍ .
ഈ നെറികേടിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി എടുത്തേ തീരൂ.
നിര്‍ഭാഗ്യവാനായ ആ സഹോദരന് എന്റെ ആദരാഞ്ജലികള്‍ .