പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Tuesday 4 January 2011

കണ്ണൂര്‍ ഡിക്ഷിണറി

ഒരു തേങ്ങാപ്പൂളിന്റെ രൂപത്തില്‍ കിടക്കുന്ന നമ്മുടെ കൊച്ചു കേരളത്തില്‍ തെക്കും വടക്കും നടുക്കും പിന്നെ ഇടയ്ക്കുമൊക്കെയായി “പറച്ചില്‍“ ഭാഷയിലുള്ള വ്യത്യാസങ്ങള്‍ അത്യത്ഭുതങ്ങള്‍ തന്നെ. വെറും വ്യത്യാസമല്ല്ല്ല, ചിലപ്പോള്‍ വിപരീത അര്‍ത്ഥവും കൂടിയായിരിയ്ക്കും ചില വാക്കുകള്‍ക്ക്. മലയാളത്തിന് 22 കാരറ്റ് അഥവാ 916 പ്യൂരിറ്റി അവകാശപ്പെടാവുന്ന കോട്ടയത്താണ് ഞാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ. അതുകൊണ്ടു തന്നെ വലിയ നീട്ടലും കുറുക്കലുമില്ലാത്ത ഭാഷയാണ് ഈയുള്ളവന്‍ ശീലിച്ചു പോന്നത്. എന്നാല്‍ പിന്നീട് താമസം കണ്ണൂരിലെ മലയോരമേഖലയായ രയറോത്തേയ്ക്കു മാറിയപ്പോള്‍ കണ്ണൂരുകാരുടെ നീട്ടലും കുറുക്കലുമൊക്കെയായി ഇടപഴകേണ്ടി വന്നു. ആദ്യഘട്ടങ്ങളിലൊക്കെ  കളിയാക്കലുകളും ചിലപ്പോള്‍ ശകാരങ്ങളും വരെ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്തു ചെയ്യാന്‍, കണ്ണൂരുകാര്‍ അവകാശപ്പെടുന്നത് അവരുടേതാണ് “ശുദ്ധമലയാളം” എന്നത്രെ !

എണ്‍പതുകളുടെ തുടക്കത്തിലാണ് എന്റെ മാതാപിതാക്കള്‍ കണ്ണൂരില്‍ താമസമാക്കുന്നത്. അക്കാലത്ത് ഞാന്‍ കോട്ടയത്തു പഠിയ്ക്കുന്നു. സ്ക്കൂള്‍ അവധിയ്ക്കു മാത്രം കണ്ണൂരെത്തും. എന്റെ നാടായ രയറോത്ത് തദ്ദേശീയരായ മുസ്ലീങ്ങളാണ് കച്ചവടക്കാരില്‍ അധികവും. അവരിലൊരാളാണ് അറമുക്ക. പ്രായമുള്ള ഒരാള്‍. താടിയും തലേല്‍ക്കെട്ടും ഇടത്തോട്ടു മുണ്ടും അരയില്‍ പച്ചബെല്‍ട്ടുമൊക്കെയുള്ള ടിപ്പിക്കല്‍ “മലബാര്‍ മാപ്പിള”. (രസകരമായ ഒരു കാര്യം, “മാപ്പിള“ മലബാറില്‍ മുസ്ലീമും കോട്ടയത്ത് ക്രിസ്ത്യാനിയുമാണ് !) അറമുക്കായുടെ മുഖ്യകച്ചവടം മണ്‍പാത്രങ്ങളാണ്. എല്ലായിനം മണ്‍പാത്രങ്ങളും അങ്ങേരുടെ ചെറിയ തട്ടിക്കടയിലുണ്ട്. അങ്ങനെയിരിയ്ക്കെ വീട്ടിലെ മണ്‍കുടം പൊട്ടിപ്പോയി. ഒരെണ്ണം വാങ്ങിക്കൊണ്ടു വരാനായി, ആയിടെ അവധിയ്ക്ക് കോട്ടയത്തു നിന്നും വന്ന എന്നെ, അമ്മ അറമുക്കാന്റെ കടയിലേയ്ക്കു പറഞ്ഞു വിട്ടു. ഞാന്‍ കടയില്‍ ചെന്നു.

“എന്തേയിനി?”

ചോദ്യം പൂര്‍ണമായും മനസ്സിലായില്ലെങ്കിലും അര്‍ത്ഥം ഊഹിച്ച് ഞാന്‍ പറഞ്ഞു:

“ഒരു കൊടം വേണാരുന്നു..” അതു കേട്ടതോടെ എറമുക്കാന്റെ മുഖഭാവം മാറി. അയാളെന്നെ തുറിച്ചു നോക്കി.

“എന്തേ പറഞ്ഞിനി..?”

“ഒരു കൊടം..” ഞാന്‍ പേടിയോടെ പറഞ്ഞു.

“നായീന്റെ മോന്റെ മോനേ..അനക്കു കൊടം ബേണല്ലേ. ഒന്നല്ല രണ്ടെണ്ണം തരാം ” അയാള്‍ ചാടിയെഴുനേറ്റു. ഞാന്‍ പേടിച്ച് റോഡിലേയ്ക്കു ചാടി. ഇതും കണ്ടുകൊണ്ടാണ് ഞങ്ങളുടെ അയല്‍‌വാസി ഔസേപ്പ് ചേട്ടന്‍ വന്നത്.

“എന്താ എറമുക്കാ ആ കൊച്ചനോടു കലമ്പൊണ്ടാക്കുന്നേ..?”

“ഓന്‍ പറഞ്ഞതു കേട്ടിനാ..? ഓനു കൊടം വേണം പോലും..! “ എറമുക്കാ രോഷത്തോടെ പറഞ്ഞു.

“ഹ ഹ ഹ..എറമുക്കാ, അവന്‍ ഒരു പാനി വേണോന്നാ പറഞ്ഞെ..”

പാനിയോ? ഞാനല്‍ഭുതപ്പെട്ടു. “പാനി”യെന്നാല്‍ വീട്ടില്‍ അമ്മ, ശര്‍ക്കര ചൂടുവെള്ളത്തില്‍ അലിയിച്ചെടുക്കുന്ന മധുരദ്രാവകത്തിന്റെ പേരാണ്. അരിയുണ്ട ഉരുട്ടിയെടുക്കുന്നത് അതിലാണ്. ഇവിടെ കുടത്തിന്റെ പേരാണത്രേ പാനി !!

“ഓ..എന്നാ ഓനതു പറയണ്ടേ..”

എറമുക്കാ ചിരിച്ചു കൊണ്ട് ഒരു മണ്‍കുടം എടുത്തു തന്നു. ഈ “കൊട”മെന്നു പറഞ്ഞപ്പോള്‍ അയാളെന്തിനാണ് ചൂടായതെന്നു മാത്രം എനിയ്ക്കു മനസ്സിലായില്ല, ഔസേപ്പുചേട്ടന്‍ പറഞ്ഞു തന്നുമില്ല.

ഇതേപോലെ തന്നെ മറ്റൊരബദ്ധവും രയറോത്തു നിന്നുതന്നെ പറ്റി. ഒരു ദിവസം വീട്ടില്‍ നിന്നും ഉണക്കമീന്‍ മേടിയ്ക്കാനായി എന്നെ കടയില്‍ പറഞ്ഞു വിട്ടു. അന്നൊക്കെ പ്രിയപ്പെട്ട മീന്‍ “കുറിച്ചി” ആണ്. ഒരിനം പരന്ന ചെറിയമീന്‍. (കോട്ടയത്തെ ഒരു പ്രധാന സ്ഥലത്തിന്റെ പേരും “കുറിച്ചി“ എന്നാണ്). അവുള്ളക്കാന്റെ പലചരക്കു കടയിലാണ് ചെന്നത്.

“കാല്‍ക്കിലോ കുറിച്ചി വേണം..”

ഞാന്‍ പറഞ്ഞു. അതു കേട്ടപ്പോള്‍ അവുള്ളക്കായും എന്നെ തുറിച്ചു നോക്കി.

“നീയെവിടുത്തെയാ..?”

“മഠത്തിലെ..”

“ങാ..മേലാല്‍ ഇജ്ജാതി ബര്‍ത്താനോം കൊണ്ടിങ്ങോട്ടു വന്നേക്കറ്.”

സംഗതി എന്തോ പന്തികേടാണെന്നു മനസ്സിലായ ഞാന്‍ കൊട്ടയിലിരിയ്ക്കുന്ന മീന്‍ ചൂണ്ടിക്കാട്ടി പറഞ്ഞു:

“എനിയ്ക്കീ മീനാ വേണ്ടത്..”

“ഓ..മുള്ളനോ..അതിനാണോ നീ ഇമ്മാതിരി ബെടക്കു വര്‍ത്താനം പറഞ്ഞെ..?” അതോടെ “കുറിച്ചി” എന്ന വാക്കിനും എന്തോ കുഴപ്പമുണ്ടെന്നെനിയ്ക്ക് മനസ്സിലായി.

കോട്ടയം, പാലാ പ്രദേശത്തൊക്കെ പൊതുവെ പക്ഷികളെ “പക്കി” എന്നു പറയാറുണ്ട്. (“ഇത്തിക്കര പക്കി” എന്ന പേരില്‍ ഒരു സിനിമയുമുണ്ട് ) ഞങ്ങളൊക്കെ ചെറുപ്പത്തില്‍  തെറ്റാലി കൊണ്ട് ധാരാളം “പക്കി“കളെ പിടിച്ചിട്ടുണ്ട്. അതൊരു രസമാണ്. പിന്നീട് കണ്ണൂരില്‍ സ്കൂള്‍ അവധിയ്ക്ക് എത്തിയപ്പോള്‍ അവിടുത്തെ ചില കുട്ടികളുമായി ഞാന്‍ രയറോത്തെ പുഴവക്കത്ത് പോയി. അവന്മാരുടെ കൈയില്‍ തെറ്റാലിയുണ്ട്. അങ്ങനെ പക്ഷികളെ തിരഞ്ഞു  നടക്കുമ്പോള്‍ ഒരു മരക്കൊമ്പില്‍ ഒരു പച്ചക്കിളിയെ കണ്ടു.

“ആണ്ടെടാ..നമുക്കാ പക്കിയെ പിടിയ്ക്കാടാ..”

ഞാന്‍ ആവേശത്തോടെ വിളിച്ചു പറഞ്ഞു. അതുകേട്ടതോടെ അവന്മാരെല്ലാം കൂടി എന്നെ നോക്കി പൊട്ടിച്ചിരിയ്ക്കാന്‍ തുടങ്ങി. എനിയ്ക്കൊന്നും മനസ്സിലായില്ല.

“ഓന്‍ പക്കിയെ പിടിയ്ക്കാന്‍ നടക്കുന്നു.. പൂയ്..”

ഒരുത്തന്‍ എന്നെ കളിയാക്കി കൂവി വിളിച്ചു. ഞാനാകെ ചമ്മിപ്പോയി. പിന്നെ അവന്മാര്‍ അതിന്റെ അര്‍ത്ഥം പറഞ്ഞു തന്നപ്പോള്‍ അവര്‍ കളിയാക്കിയതില്‍ അത്ഭുതമില്ലെന്നു മനസ്സിലായി.

ഇനി പറയാന്‍ പോകുന്നത് എനിയ്ക്കു പറ്റിയതല്ല, കോട്ടയംകാരനായ എന്റെ ഒരു ബന്ധുവിന് പറ്റിയതായി പറഞ്ഞു കേട്ടതാണ്. അങ്ങേര്  ഒരിയ്ക്കല്‍ ഞങ്ങളെ സന്ദര്‍ശിയ്ക്കാനായി വരുകയാണ്. കോട്ടയത്തു നിന്നും  കണ്ണൂര് ട്രെയിനു വന്നിറങ്ങിയ ശേഷം ഒരു ഹോട്ടലില്‍ ചോറുണ്ണാന്‍ കയറി. ഊണൊക്കെ കഴിഞ്ഞ് ഇല മടക്കി വച്ച്  കൈകഴുകാന്‍ എഴുനേറ്റു, കോട്ടയത്തൊക്കെ അങ്ങനെയാണ്. അതു കണ്ട് സപ്ലൈയര്‍ പറഞ്ഞു:

“ഇലയെടുത്ത് ചാടണം..”

പാവം ബന്ധു അന്തം വിട്ടു നിന്നു. ആദ്യമായാണ് കണ്ണൂരില്‍ വരുന്നത്. ഊണുകഴിഞ്ഞാല്‍ ഇവിടെ ഇങ്ങനെ ഒരു വ്യായാമപരിപാടിയുണ്ടെന്ന് എങ്ങനെ അറിയാന്‍ ? പറഞ്ഞതു തന്നോടല്ലന്ന മട്ടില്‍ അങ്ങേര്‍ പോകാനാഞ്ഞു. അപ്പോള്‍ വീണ്ടും സപ്ലൈയര്‍ ഉച്ചത്തില്‍:

“ഇങ്ങളോടല്ലേ പറഞ്ഞീനി ഇലയെടുത്ത് ചാടാന്‍..”

അതോടെ ബന്ധുവിന്, രക്ഷയില്ലെന്ന് മനസ്സിലായി. സ്വതവേ തന്റേടമില്ലാത്ത ആ സാധു ഇലയെടുത്ത് കൈയില്‍ പിടിച്ച്  മേല്‍പ്പോട്ടും കീഴ്പ്പോട്ടും രണ്ടു ചാട്ടം ചാടി. ഇതു കണ്ട് അന്തം വിട്ടത് സപ്ലൈയറും മറ്റുള്ളവരുമാണ്.

“ഇയാളെന്തിനേ ഇലയെടുത്തു തുള്ളുണേ..! ഇങ്ങളത് അവ്ടെ കൊണ്ടു ചാടറാ ! “

കൈകഴുകുന്നിടം ചൂണ്ടി സപ്ലൈയര്‍ പറഞ്ഞു. പാവം ബന്ധു ! കാര്യങ്ങളൊക്കെ മനസ്സിലാക്കി വന്നപ്പോഴേയ്ക്കും നാണക്കേടിന്റെ പരകോടിയിലെത്തിയിരുന്നു.

ഇനിയിപ്പോള്‍ ബസ്‌സ്റ്റാന്‍ഡിലേയ്ക്കാണു പോകണ്ടത്. കണ്ണൂര് രണ്ടുണ്ട് ബസ്‌സ്റ്റാന്‍ഡ്. ഒന്നു മുനിസിപ്പല്‍ ബസ്‌സ്റ്റാന്‍ഡും മറ്റൊന്ന് സിറ്റി സ്റ്റാന്‍ഡും. സിറ്റിബസ് മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ കയറാതെ, സമീപത്തു കൂടി പോകുകയേ ഉള്ളു. ഇതൊന്നുമറിയാത്ത പാവം, സിറ്റി ബസില്‍ കയറി മുനിസിപ്പല്‍ സ്റ്റാന്‍ഡിലേയ്ക്ക് ടിക്കറ്റെടുത്തു. സ്റ്റാന്‍ഡെത്തിയിട്ടും ബന്ധു ഇറങ്ങാത്തതു കണ്ട കണ്ടക്ടര്‍ പറഞ്ഞു:

“ഈടെ കീഞ്ഞാളാ..ഈടെ കീഞ്ഞാളാ..”

 പാവം, കണ്ണു തള്ളി കണ്ടക്ടറെ നോക്കി.

“ഇങ്ങളു കീയുന്നില്ലേനി ?“ കണ്ടക്ടര്‍.

“ എനിയ്ക്ക് മുനിസിപ്പല്‍ സ്റ്റാന്‍ഡിലായിരുന്നു ഇറങ്ങേണ്ടത്..”

“ഇതന്നെപ്പാ മുനിസിപ്പസ്റ്റാന്റ്..ഇങ്ങളു കീഞ്ഞാട്ടെ..”

ബന്ധു പിന്നെ വീടെത്തുന്ന വരെ വായ് തുറന്നില്ലത്രേ..!

കാര്യങ്ങള്‍ ഇതു വരെ ബോധ്യമാകാത്തവര്‍ക്കായി, “കണ്ണൂര്‍ ഡിക്ഷിണറി“ പ്രകാരം മുകളിലെ വാക്കുകളുടെ അര്‍ത്ഥങ്ങള്‍.

“ഓന്‍” = അവന്‍
“പാനി” = കുടം
“കുടം“ അല്ലെങ്കില്‍ “കൊടം“ = വൃഷണം.
“കലമ്പല്‍” = വഴക്ക്
“കുറിച്ചി” = സ്ത്രീ ജനനേന്ദ്രിയം.
“മുള്ളന്‍” = കുറിച്ചിയെന്ന മീന്‍.
“പക്കി” =  ലിംഗം.
“ചാടുക” = കളയുക
“തുള്ളുക” = ചാടുക
“ഈടെ” = ഇവിടെ
“കീയുക” = ഇറങ്ങുക.
“പക്കിയും കൊടവും” = ആത്മസുഹൃത്തുക്കള്‍.


“ഇരിക്കറാ, നിക്കറാ, പോകറാ, ചെയ്യറാ, ചാടറാ “ എന്നൊക്കെ കേട്ടാല്‍ നമ്മള്‍ കരുതും മര്യാദയില്ലാതെ നമ്മെ “എടാ” എന്നു സംബോധന ചെയ്യുകയാണെന്ന്. എന്നാല്‍ ഇതു മര്യാദാപൂര്‍വം പറയുന്നതാണ്. അവസാനത്തെ “റാ” ബഹുമാനം കാണിക്കാനാണ് ചേര്‍ക്കുന്നത് ! “ഇല്ലപ്പാ, വന്നപ്പാ, പോയപ്പാ” എന്നൊക്കെ പറഞ്ഞാല്‍ അപ്പനു വിളിയ്ക്കുകയാണെന്നു തെറ്റിദ്ധരിയ്ക്കരുത്. സൌഹാര്‍ദം കാണിയ്ക്കാനാണ് “അപ്പാ” എന്നു ചേര്‍ക്കുന്നത്.
കണ്ണൂരു പഠിയ്ക്കുമ്പോള്‍ ഒപ്പമുള്ള പെണ്‍കുട്ടികള്‍ “നീ” എന്നു വിളിയ്ക്കുന്നതു കേട്ട് എനിയ്ക്ക് കലി വന്നിട്ടുണ്ട്. കോട്ടയത്തൊക്കെ പെണ്‍കുട്ടികള്‍ പേരു മാത്രമേ വിളിയ്ക്കു. പിന്നെയല്ലേ മനസ്സിലായത്, നമ്മളോടുള്ള അടുപ്പം കൊണ്ടാണ് കണ്ണൂര്‍ സുന്ദരികള്‍ “നീ”യെന്നു വിളിയ്ക്കുന്നതെന്ന് !

കണ്ണൂരുകാരോളം നിഷ്കളങ്കതയും സ്നേഹവും വിശ്വാസവുമുള്ളവരെ ഞാന്‍ വേറെ കണ്ടിട്ടില്ല.

വാല്‍കഷണം:
സൌദിയില്‍ എന്നോടൊപ്പം മലപ്പുറംകാരായ കുറേ ചെറുപ്പക്കാര്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ അവരിലൊരാളുടെ വീട്ടില്‍ നടന്ന സംഭാഷണം എനിയ്ക്കു പറഞ്ഞു തന്നു.
.......................
“....ജ്ജാ കജ്ജൊണ്ടൊരു കുജ്ജെട്ത്താ തജ്ജങ്ങു ബെച്ചള..”
“ ന്തജ്ജ്.. മൂച്ചിത്തജ്ജാ ? “
“..ല്ലേ..പറങ്കൂച്ചിതജ്ജ്..!”

ഇതെന്തു ഭാഷ !! ഏതോ ആദിവാസി ഭാഷയായിരിയ്ക്കണം. പക്ഷേ ഇവന്മാരൊക്കെ നല്ല കുടുംബത്തിലെയാണല്ലോ..! അവസാനം വിവര്‍ത്തനം ചെയ്തു തന്നു. അതിപ്രകാരം:

“...നീ  കൈകൊണ്ടൊരു കുഴിയെടുത്ത് ആ തൈ വയ്ക്ക്..”
“എന്തു തൈ ..മാവിന്‍തൈ ആണോ?”
“അല്ല..കശുമാവിന്‍‌തൈ.”

46 comments:

  1. ഞാനേതായാലും കണ്ണുര്‍ക്കില്ല. നല്ല തല്ല് എന്റെ നാട്ടില്‍ കിട്ടും.

    ReplyDelete
  2. ഉവ്വ കണ്ണൂരില്‍ നല്ല നിഷ്കളങ്കതയാ പോയാല്‍ അറിയാം നിനക്ക് ഞാന്‍ അനുബവിച്ചതാ ഒരു പാട്

    ഇപ്പോയും ഒരു പാട് ബാക്കി ഉണ്ട് കയ്യില്‍

    ReplyDelete
  3. "കൊള്ളിന്റെ തെമ്പത്ത് കുത്തിരിക്കണ്ട, ബെയ്ക്കലിച്ച് ബ്അ് ന്നെ ചരേച്ചോളീ..."

    എന്തെങ്കും തിരിഞ്ഞോ? (വല്ലതും മനസ്സിലായോ എന്ന്!)

    "കയ്യാലയുടെ അറ്റത്ത്‌ ഇരിക്കേണ്ട, വഴുതി വീഴുന്നത് ശ്രദ്ധിച്ചോളൂ.."

    ഇതാണ് കുറ്റ്യാടി ഭാഷ!

    കുറ്റ്യാടിക്കാരന്റെ ബ്ലോഗ്

    ReplyDelete
  4. രയറോത്തേ കഥ പറയുന്ന കൂട്ടത്തില്‍ ബിജുവെട്ടന്‍റെതായ ഒരെണ്ണം 'മുഖ പുസ്തകത്തില്‍' വായിച്ചതോര്‍ക്കുന്നു. രയറോത്തേ ജനതയുടെ സഹോദര്യത്തെയും സൌഹാര്‍ദത്തെയും അവര്‍ ആചരിക്കപ്പെടുന്ന സഹിഷ്ണുതയെയും പറഞ്ഞു വെക്കുന്ന ഒരു നല്ല ആഖ്യാനം. ഇന്ന് അതിന്‍റെ നിഷ്കളങ്കതയും സ്നേഹത്തെയും കൂടുതല്‍ വെളിവാക്കപ്പെടുന്ന ചില നുറുങ്ങുകളും പങ്ക് വെക്കപ്പെട്ടിരിക്കുന്നു. ഓരോ വരിയിലും ചിരിയുണര്‍ത്തുന്ന ഒരു നല്ല നര്‍മ്മ സല്ലാപം തന്നെയാണിത്.

    ഒരു പക്ഷെ, മലയാളത്തിലെ ഇത്തരം ശൈലീ മാറ്റങ്ങള്‍ കാരണം അബദ്ധം പിണഞ്ഞ ആളുകള്‍ ധാരാളം. ഓരോ പ്രദേശത്തുകാരനും അപരനില്‍ ഇത് ആരോപിക്കപ്പെടാം... അതിനു അയാള്‍ക്ക് അതിന്‍റെതായ ന്യായവും ഉണ്ട്. ബിജുവേട്ടന്‍ തന്നെയും ഒരു കണ്ണൂരുകാരനെപ്പോലെ കോട്ടയത്തെ പറഞ്ഞിരുന്നുവെങ്കില്‍ ഒന്ന് ഓര്‍ത്ത്‌ നോക്കിക്കേ...!!! രണ്ടു തരത്തില്‍ സാഹിത്യത്തെ നിര്‍വ്വചിക്കുന്നതിനെ ഞാന്‍ കേട്ടിട്ടുണ്ട്. അവയില്‍ ഒന്നിനെ പൊതുവായും മറ്റൊന്നിനെ അല്പം സ്വകാര്യമായും ഒരു പക്ഷെ പരിഗണനയുടെ ഭാഗമായും പറഞ്ഞു വെക്കുന്നതാണ്. ഒന്ന്, സഭ്യവും ഹിതകരവുമായ തന്‍റെ സത്യത്തെ ആവിഷ്കരിക്കുന്ന ഒന്നിനെ { ഭാഷയെ } ശുദ്ധ സാഹിത്യമായും. മറ്റൊന്ന്, ഏതൊരു നാടിന്‍റെയും സംസാര ഭാഷ അവിടത്തെ സാഹിത്യമാണ് എന്നും പറയാറുണ്ട്‌. ഇതില്‍ രണ്ടാകിലും രണ്ടും പൂരകമാണ് എന്നാണ് എന്‍റെ അഭിപ്രായം.

    നമ്മള്‍, 'കണ്ണൂര്‍ ഡിക്ഷിണറിയിലേക്ക്' തന്നെ മടങ്ങിയാല്‍, നേരത്തെ എന്‍റെ ഒരു സുഹൃത്ത് പറഞ്ഞ അയാളുടേതായ ഒരനുഭവം ഞാന്‍ ഓര്‍ക്കുന്നു. അദ്ദേഹം ജോലി ആവശ്യാര്‍ത്ഥം ഒരു പരീക്ഷയില്‍ മത്സരാര്‍തിയായി കോട്ടയത്തിന്‌ പോകുന്നു . ഇദ്ദേഹത്തിന് സ്ഥലം അത്ര പരിചയവുമില്ലാ... വഴിയില്‍ കണ്ട ഒരാളോട് പരീക്ഷാ ഹാള്‍ തിരക്കിയപ്പോള്‍ "അവിടെ എങ്ങാനും കാണും" എന്നുത്തരം നല്‍കിയത്രെ... എന്‍റെ സുഹൃത്ത് കരുതിയത് ഇദ്ദേഹത്തിന് ആ സ്ഥലം വലിയ നിശ്ചയമില്ലാ... ആ പരിസരത്ത് എവിടെ എങ്കിലും കാണുമായിരിക്കും എന്നാണ്. ആ ശബ്ദത്തിന് അല്പം മുഷിപ്പ് ഉണ്ടോ എന്നും ചിന്തിച്ച് സുഹൃത്ത് വീണ്ടും യാത്ര തുടര്‍ന്നു. പിന്നീട് ഒരു ഓട്ടോക്കാരന്‍റെ സഹായത്താല്‍ അയാള്‍ സ്ഥലം കണ്ടു പിടിച്ചു. ഇതിലെ 'തമാശ' എന്നത്, "അവിടെ എങ്ങാനും കാണും" എന്ന മറുപടിയില്‍ തന്നെ... "ദേ, ആ കാണുന്നത്" എന്നര്‍ത്ഥം ഉണ്ട് പോലും..!! എന്തിന്നധികം, കേവലം കിലോമീറ്റരുകളുടെ വ്യത്യാസത്തില്‍ വാക്കുകള്‍ വിപരീതാര്‍ത്ഥത്തില്‍ പ്രയോഗിക്കുന്നതിനെ എനിക്കറിയാം. ഉദാഹരണത്തിന്, കിഴിശ്ശെരിയില്‍ നിന്നും കുണ്ടോട്ടിയിലെക്ക് അധികമായാല്‍ പത്തു കിലോമീറ്റരെ ഒള്ളൂ.. കിഴിശ്ശെരിയില്‍ താഴ്ന്നു പോകുന്നതിനെ പറയാന്‍ ആണ്ടു പോവുക എന്നാണ് പ്രയോഗിക്കാര്‍. എന്നാല്‍, അത് കുണ്ടോട്ടിയിലെക്ക് എത്തുമ്പോള്‍ അങ്ങോട്ട്‌ പോവുക എന്നര്‍ത്ഥം വരുന്നു...!!!!!ഇതും പറഞ്ഞു കൊണ്ടിരുന്നാല്‍ ഇനിയും ധാരാളം പറയേണ്ടി വരും. അത് കൊണ്ട് ഞാന്‍ ഇതിനെ ഇവിടെ അവസാനിപ്പിക്കുന്നു,. ശേഷം വരുന്ന ആളുകള്‍ക്ക് ഇനിയും ധാരാളം പറയാനുണ്ടാകും... അതിനെയും വായിക്കാന്‍ ഞാന്‍ വീണ്ടും വരാം...

    { "മതിലുകള്‍ക്കപ്പുറം" എന്നതിനെ വായിച്ച ആവേശത്തില്‍ എനിക്ക് മറ്റൊന്നിനെയും വായിക്കാന്‍ ആയിട്ടില്ലാ.. അതിന്‍റെ അനുഭവം ഒന്ന് വേറെ തന്നെയാ.....!}

    ReplyDelete
  5. വളരെ നന്നായിരിക്കുന്നു.
    കൊല്ലം, കോട്ടയം ജില്ലയിൽ നിന്നുള്ള അദ്ധ്യാപകർ ഹൈ സ്ക്കൂളിലും കോളേജിലും വെച്ച് പഠിപ്പിക്കുന്നതു കാരണം പലഭാഷകളും കണ്ണൂരിലെ പലർക്കും അറിയാം.
    കണ്ണൂർ ഭാഷ; ഇപ്പോൾ കണ്ണൂർ‌ക്കാർ പറയുന്നത് ഇംഗ്ലീഷ് കലർന്ന ഭാഷയാണ്.
    വർഷങ്ങൾക്ക് മുൻപ് കൊടമ്പുളി വാങ്ങാൻ പോയ എന്റെ ഒരു അനുഭവം.
    കണ്ണൂരിലെ കുടമ്പുളി
    വായിച്ച് ചിരിക്കാം

    ReplyDelete
  6. മാസങ്ങൾക്ക് മുൻപ് കണ്ണൂരിലെ ബ്ലോഗർ‌മാർ ഗൂഗിൾ ബസ്സിൽ കടന്ന് കണ്ണൂർ ഭാഷയിൽ അനേകം ഡയലോഗ് പറഞ്ഞതാണ്. കുമാരനാണ് തുടങ്ങിയത്, “ഓൻ കണ്ടീമ്മെന്ന് ബീണിറ്റ് ബൈരംബെച്ച്”

    ReplyDelete
    Replies
    1. എന്ന് വെച്ചാൽ എന്താ

      Delete
  7. ഓരോ നാട്ടുകാരും പറയും അവരുടേതാണ് അച്ചടിഭാഷ എന്ന്. എറണാ‍കുളംകാരു പറയും അവരാണു മലയാളാഭാഷ എന്ന്. അങ്ങനെ ഓരോ നാട്ടുകാരും. കോട്ടയംകാരു എന്താ എന്നു ചോദിക്കില്ല. ‘എന്നാ”. അതുപോലെ ‘ത്തില്ല’കളുടെ ഒരു തില്ലാനയാണ്. പറ്റത്തില്ല, കാണത്തില്ല മിണ്ടത്തില്ല. അങ്ങനെ. കോഴിക്കോട്ടുകാരൻ ഡോ‍ക്ടർ‘കുരയുണ്ടോ’ എന്നു ചോദിച്ചതുകേട്ട് കാര്യം മനസ്സിലാവാതെ അന്തം വിട്ട്‘പട്ടി കടിച്ചിട്ടു വന്നതല്ല്ല‘ എന്നു തറുതല പറഞ്ഞ തൃശൂക്കരനേയും അറിയാം. കണ്ണൂരുകാരുതന്നെ നായനാരെ കുറ്റം പറയുന്നതുകേട്ടിട്ടുണ്ട്. ആളുടെ സംസാരഭാഷയെപ്രതി. ‘ഓനൊരു മുഖ്യമന്ത്രിയല്ലേനീ..’ മര്യാദയ്ക്കു സംസാരിച്ചൂടെ എന്നാണ്.. നായനാർക്കു വിവരമുള്ളതുകൊണ്ടു തന്റെ ശുദ്ധി കളഞ്ഞില്ല.

    ഓരോ നാടിന്റേയും സുഗന്ധമാണവരുടെ ഭാഷ. മുലപ്പാലിനൊപ്പം കേട്ടുപഠിക്കുന്നത് അമ്മയ്ക്കൊപ്പം പ്രിയങ്കരം. അതിനെ ആരും മേലെ കീഴെ എന്നു കരുതരുത് എന്നാണു എന്റെ അഭിപ്രായം.

    ബിജുകുമാർ അങ്ങനെ ചെയ്തു എന്നല്ല ട്ടോ. പൊതുവെയുള്ള മനോഭാവത്തെപ്രതിപറഞ്ഞതാണ്. ഇതും പറഞ്ഞ് പരിഹസിക്കുന്നതും കടിപിടി കൂ‍ടുന്നതും കാണാ‍റുണ്ട്.എനിക്കു കിഴുക്കാൻ തോന്നാറുണ്ട് എല്ല്ലാത്തിനേയും അതു കാണുമ്പോൾ.അതുകൊണ്ടു പറഞ്ഞതാണ്.

    ReplyDelete
    Replies
    1. തീര്ച്ചയായും ഓരോ നാടിന്റെ വാമൊഴിയും ആ നാടിന്റെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു . അത് പതിയെ മറന്നു പോയ ഒരു പുതിയ തലമുറ ഇവിടെ വളര്ന്നു വരുമ്പോൾ ഒരുപാട് വേദന തോന്നാറുണ്ട് ..!!

      Delete
  8. @ സണ്ണിക്കുട്ടന്‍: കുരുത്തക്കേടിന് എവിടെയും ഒരേ മരുന്നാണ്.
    @ കെ.പി.എസ് : നന്ദി.
    @ iylaserikkaran : ചങ്ങാതി, നിന്റെ കൈയിലെ പാട് കൈയിലിരിപ്പിന്റെയാകും. അതിനു കണ്ണൂരുകാരെ കുറ്റം പറയുന്നതെന്തിന് ? :-)
    @ റിയാസ്: നന്ദി
    @ ശ്രദ്ധേയന്‍ : അഭിപ്രായത്തിന് നന്ദി
    @ നാമൂസ്: വിശദമായ കമന്റിനു നന്ദി. വീണ്ടും വരുക.
    @ മിനി ടീച്ചര്‍: കണ്ണൂരുകാരിയായ ടീച്ചറോട് ഒന്നും വിശദീകരിയ്ക്കണ്ടല്ലോ.. നന്ദി
    @ മുകില്‍ :ഓരോ നാടിനും തനതായ ഭാഷയുണ്ട്. അതിന്റേതായ സൌന്ദര്യവുമുണ്ട്. അവയുടെ അര്‍ത്ഥങ്ങള്‍ വിപരീതമായാലുള്ള അവസ്ഥയാണ് ഇവിടെ സൂചിപ്പിച്ചത്. കോട്ടയം ഭാഷ 22 കാരറ്റാണ് എന്നല്ലേ പറഞ്ഞത്. അവിടെയും ഉണ്ട് ധാരാളം വൈചിത്ര്യങ്ങള്‍. പാലാക്കാര്‍ക്ക് “..ര്‍ന്നു”, “..ന്നാക്രി” എന്നൊക്കെ ചില പ്രയോഗങ്ങളുണ്ട്. അഭിപ്രായത്തിനു നന്ദി.

    ReplyDelete
  9. കണ്ണൂരിനു കണ്ണൂരിന്റെതായ ഒരു ഭാഷയുണ്ട് അതു പലപ്പോഴും സ്നേഹത്തിന്റെ യും ലാളിത്യത്തിന്റെയും പ്രയോഗങ്ങളായിരിക്കാം ..നായിന്റെ മ്മോനെ എന്ന തെറി പോലും രണ്ടു തരത്തിൽ ധ്വനിപ്പിക്കുന്നുണ്ട് , ഒന്ന് സ്നേഹത്തോടെയും മറ്റൊന്ന് വിരോധത്തോടെയും പ്രയോഗിക്കുന്നു. സ്നേഹത്തിന്റെ ഭാഷയാണു കൂടുതലും

    ReplyDelete
  10. കണ്ണൂര് കാരനായ എനിക്കിത് വല്ല്യ ഇഷ്ടമായി. ഓരോ നാടിന്റെയും ശൈലീ പ്രയോഗങ്ങളാണ് ആ നാടിന്റെ ഭാഷ സമ്പന്നത എന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ട് തന്നെ എല്ലാ നാട്ടിലെയും ഭാഷാപ്രയോഗങ്ങളെ ഞാന്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷികാറുണ്ട്‌. ബിജു പറഞ്ഞതെല്ലാം എനിക്കരിവുള്ളതായിരുന്നുവെങ്കിലും രസകരമായ എഴുത്ത് രസിച്ചുതന്നെ വായിച്ചു......സസ്നേഹം

    ReplyDelete
  11. എന്ത് തന്നെയായാലും ആ അവസാനത്തെ ജ്ജ്...... സംഭവം ഞാന്‍ ഒന്ന് ചൂണ്ടി എന്റെ സ്റ്റാറ്റസില്‍ തേച്ചു.
    മുകിലിന്റെ കമന്റ് ചിരിപ്പിച്ചു.

    ReplyDelete
  12. ഹ ഹ ഹ കൊള്ളാം ബിജു ചേട്ടാ............ വായിച്ചു താഴോട്ടു വരുമ്പോള്‍ നല്ല ആകാംക്ഷയുണ്ടായിരുന്നു . ഈ ബിജു ചേട്ടനെന്താ ഇതിന്റെയൊന്നും അര്‍ഥം പറയാത്തത് എന്ന സംശയവും . ഏറ്റവും അവസാനം ആ ഡിക്ഷ്ണറി വായിച്ചപ്പോഴാണ് സമാധാനമായത്. ഇതെല്ലാം വായിച്ചു ഒരാളെങ്കിലും കണ്ണൂരുകാരുടെ തല്ലില്‍ നിന്നും രക്ഷപ്പെടട്ടെ!!!!!!!!!!!!!!!!!

    ReplyDelete
  13. :D
    കണ്ണൂരെ ചാടല്‍ പ്രയോഗം ആദ്യകാലത്ത് എന്നേം കുഴപ്പിച്ചിട്ടുണ്ട്..

    ReplyDelete
  14. നല്ല രസമായി പറഞ്ഞു..കണ്നുര്‍ക്കാരിയെന്ന നിലക്ക് എനിക്കും പല വാക്കുകളും മാറ്റാനാവാതെ മറ്റു നാട്ടുകാരുടെ മുന്നില്‍ ചമ്മി നില്‍ക്കേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. എത്ര ശ്രമിച്ചാലും മാറ്റാന്‍ കഴിയാതെ "അതങ്ങ് ചാടിയേക്ക്"
    എന്നത് ചിരി തൂകി നില്‍ക്കുന്നു.

    ReplyDelete
  15. :)... കൊട്ടയംകാരിയാനെങ്കിലും വളര്‍ന്നത്‌ തിരുവനന്തപുരത്ത്,പഠിക്കാന്‍ പോയത് കാസര്‍ഗോഡ്‌,പിന്നെ കല്യാണം കഴിഞ്ഞു എത്തിപ്പെട്ടത് പാലക്കാട്... ചേട്ടത്തിമാര്‍ ഒരാള്‍ തലശ്ശേരി,ഒരാള്‍ ചേര്‍ത്തല... അത് കൊണ്ട് ഈ ഭാഷ നര്‍മ്മങ്ങള്‍ ഇടയ്ക്കിടെ എന്റെ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്....

    ReplyDelete
  16. ഇപ്പറഞ്ഞതൊക്കെ കോയിക്കോടും അങ്ങിനെ തന്നെയാ... ഇങ്ങക്കിതൊന്നും അറിയാത്തേന് ഇങ്ങള് ഞങ്ങളെ ക്കൊള്ളെ തട്ടിക്കേറീറ്റെന്താ,, ഇങ്ങക്കിതെന്തിന്റെ സൂക്കേടാ.....ഇതൊക്കെ ഞങ്ങളെ ബർത്താനം അതൊണ്ട് ഇതൊക്കെ നോക്കീറ്റ് ഇനി ബർത്താനം പറഞ്ഞാ മതി കേട്ട്ക്കോ ഇങ്ങള്.. അപ്പോ ഞാനങ്ങ് പോട്ടെ ഈ എയ്ത്ത് ബായിക്കാൻ രസണ്ട്ട്ടോ ഇങ്ങള് ഇനീം എയ്തിക്കോട്ടോ..........

    ReplyDelete
  17. ഒരിക്കല്‍ ഒരു ഉമ്മയും മകനും ബസ്സില്‍ കയറി .. ഇറങ്ങേണ്ട സ്ഥലം എത്തിയപ്പോള്‍ തിരക്കുള്ളതുകൊണ്ട് മകന്‍ വിളിച്ചു പറഞ്ഞു ''ബേങ്കിയുമ്മാ ബേങ്കിയുമ്മാ, ഉമ്മ റിപ്ലേ ചെയ്തു ''കീയാം മോനെ കീയാം മോനെ" .. ഈ വിചിത്രമായ ഭാഷ ഏതു നാട്ടിലെ ആണെന്ന് അറിയാന്‍ ബസ്സിലുള്ള ഒരാള്‍ തല പുറത്തിട്ടു നോക്കി .. സ്ഥലം മറ്റെവിടെയുമല്ല ഇതാണ് 'മാഹി' (Mahe ) മലയാളത്തില്‍ മയ്യഴി എന്ന് പറയും .. വടകരയ്ക്കും തലശേരിക്കും ഇടയിലാണ് ഈ കൊച്ചു ഗ്രാമം .

    ReplyDelete
  18. ഒരു പെണ്ണുങ്ങൾ എന്നു കേക്കണമെങ്കിൽ കണ്ണൂരുചെല്ലണം.

    ReplyDelete
  19. ഹോ... ഓരോരോ നാട്ടിലെ വ്യത്യാസങ്ങളേയ്...

    പോസ്റ്റ് രസമായി

    ReplyDelete
  20. "കണ്ണൂരുകാരോളം നിഷ്കളങ്കതയും സ്നേഹവും വിശ്വാസവുമുള്ളവരെ ഞാന്‍ വേറെ കണ്ടിട്ടില്ല."

    കണ്ണൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ ബോംബ്,കൊലപാതകം എന്നീ പര്യായങ്ങള്‍ ഓര്‍മ്മിക്കുന്നവരോട് , ഇങ്ങിനെ കൊലച്ചതി ചെയ്യരുതായിരുന്നു ബിജു. എന്റെ നാട്ടുകാരുടെ നിഷകളങ്കത അറിയണമെങ്കില്‍ വഴിയറിയാത്തവനെ പോലെ ഒരു സ്ഥലത്തിന്റെ വഴിചോദിച്ചാല്‍ മതി, എത്ര തിരക്കുള്ളവനായാലും നിങ്ങളെ ഒരു വഴിക്കാ‍ക്കിയിട്ടേ അയാളൊഴിവാകൂ.

    @ചാര്‍‌വാകാ : സ്ത്രീ ജനത്തെ ബഹുമാനിച്ചുകൊണ്ടു പറയുന്നാണപ്പാ‍.

    ReplyDelete
  21. @നിഷാം : നന്ദി.
    @ ബിജു കൊട്ടില: പൂര്‍ണമായും യോജിയ്ക്കുന്നു. കണ്ണൂരുകാരുടെ സ്നേഹം എനിയ്ക്കറിയാവുന്നതാണ്. (എന്നു വച്ച് എല്ലാവരും ഭയങ്കര സ്നേഹക്കാരാണന്നല്ല.) ആ സ്നേഹവും ബന്ധവുമാണ് കണ്ണൂരെ രാഷ്ട്രീയ പാതകങ്ങളുടെ മൂലകാരണങ്ങളില്‍ ഒന്ന്!
    @ യാത്രികന്‍: വളരെ നന്ദി.
    @ ആളവന്താന്‍: “ജ്ജി“നെ ചൂണ്ടിയില്ലേ..? ചിലവു ചെയ്യണം.
    @ വിനയാന്വിതന്‍ : ഒരു സസ്പെന്‍സ് ഇരിയ്ക്കട്ടെ എന്നു കരുതി. നന്ദി വായനയ്ക്ക്.
    @ Rare Rose: :-) നന്ദി .
    @ jazmikkutty : “ചാടല്‍” ആണു പലര്‍ക്കും പ്രശ്നം അല്ലേ.. നന്ദി വായനയ്ക്ക്.
    @ സ്നേഹപൂര്‍വ്വം ശ്യാമ..: ഇപ്പോള്‍ കണ്ണൂരുകാരുടെ പല തനതു പ്രയോഗങ്ങളും ഇല്ലാതായി. ചാനലുകള്‍ വന്നതോടെ അതിനാക്കം കൂടിയിരിയ്ക്കുന്നു. പലരും ഇപ്പോള്‍ “ല്യ” എന്നൊക്കെ പറഞ്ഞു തുടങ്ങി. പുതുതലമുറ “കണ്ണൂര്‍ ഭാഷ”യെ കൈവിട്ടു തുടങ്ങി. അധികം താമസിയാതെ കണ്ണൂര്‍ ഡിക്ഷിണറി നാമാവശേഷമായേക്കും. നന്ദി അഭിപ്രായത്തിന്.
    @ നൌഷു : :-)
    @ ഉമ്മുഅമ്മാർ: ഇങ്ങളൊരു മൊതലന്നപ്പാ..സമ്മതിച്ചീനി. ഇങ്ങടെ കോയിക്കോടും നമ്മടെ കണ്ണൂരും ഒക്കെ മലബാറന്നേനി. പക്കേ കാസറോഡോട്ടു പോയാ കഥ മാറും..ആടെ പാത്രം “കയുകൂ‘ല്ലാ, “മോറുകേ“ള്ളു. ചെലപ്പോ “കവ്വു“കേം ചെയ്യും. ആടെ ബെറക് കീറണത് “മയൂ”നല്ല, “മവൂ“നാണ്. മഷി, “മശി“യാകും മോശം “മോഷ”മാകും.
    തോനെ നന്ദീണ്ട് ബായിച്ച് ബിശ്യം പറഞ്ഞേന്.
    @ ലാല്‍: കണ്ണൂര്‍ എന്നു ഞാന്‍ പറഞ്ഞെങ്കിലും കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പൊതുവില്‍ ഇതു തന്നെ സംസാര ഭാഷ. മാഹി ഇതിനുള്ളില്‍ കിടക്കുന്ന പ്രദേശമാണല്ലോ. "ബേങ്കിയുമ്മ” = ബേം കീയുമ്മ = വേഗം ഇറങ്ങ് ഉമ്മാ
    കണ്ണൂര്‍ വിശേഷം പറയാനാണെങ്കില്‍ ധാരാളമുണ്ട്. നന്ദി വായനയ്ക്ക്.
    @ ചര്‍വാകന്‍:സ്ത്രീകളോടുള്ള ബഹുമാന സൂചകമായാണ് കണ്ണൂരുകാര്‍ “പെണ്ണുങ്ങള്‍” എന്ന് ഒരു സ്ത്രീയെ വിശേഷിപ്പിയ്ക്കുന്നത്. “പെണ്ണ്” എന്നതിന്റെ ബഹുവചനം. അവന്‍, അയാള്‍ എന്നതിനു പകരം ബഹുമാനമുള്ളവരെ “ഓറ്” അഥവാ “അവര്‍” എന്നാണ് പറയുക. കോട്ടയം ഭാഗത്തൊക്കെ സ്തീയെ “അവര്‍” എന്നു വിശേഷിപ്പിയ്ക്കാറുണ്ട്. പുരുഷനെ ബഹുമാനപുരസ്സരം “അദ്ദേഹം” എന്നാണ് വിശേഷിപ്പിയ്ക്കുക.
    @ ശ്രീ: നന്ദി വായനയ്ക്ക്.
    @ യരലവ : ശര്യന്നെ..നന്ദി.

    ReplyDelete
  22. ഒരു ടിണ്റ്റുമോന്‍ കഥയില്‍ വായിച്ചത്‌.. മലപ്പുറത്തുള്ള സ്കൂള്‍..റ്റീച്ചര്‍ തിരുവിതാകൂര്‍ നിന്നും, വിദ്യാര്‍ത്ഥിയാകട്ടെ, തനി ലോക്കല്‍.
    റ്റീച്ചര്‍: നീ നോട്ട്‌ ബുക്ക്‌ വാങ്ങിയൊ?
    വിദ്യാര്‍ത്ഥി: അടക്ക ബിറ്റിറ്റ്‌ മാങ്ങ.
    റ്റീച്ചര്‍: നീ ഫീസ്‌ അടച്ചോ?
    വിദ്യാര്‍ത്ഥി: മാങ്ങ ബിറ്റിറ്റ്‌ അടക്ക

    ReplyDelete
  23. [co="red"]എല്ലാവര്‍ക്കും നന്ദി. പുതിയ വിദ്യ ഒന്നു ടെസ്റ്റ് ചെയ്തതാ[/co]

    ReplyDelete
  24. ഞാന്‍ പറയാന്‍ വന്നത് മുകില്‍ പറഞ്ഞു. ഓരോ നാട്ടുകാര്‍ക്കും അവരവരുടെ നാട്ടുഭാഷയാണ് പ്രിയപ്പെട്ടതും ഏറ്റവും നല്ലതും.... ഈ ഭാഷാ വ്യത്യാസത്തിന്റെ പേരില്‍ പലര്‍ക്കും അമളികള്‍ പിണയാറുണ്ടെങ്കിലും മറ്റുള്ളവരെ കളിയാക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.
    ബിജു, വളരെ രസകരമായി എഴുതി ട്ടോ...

    ReplyDelete
  25. ആഹ കളിച്ചു കളിച്ചു ഒടുക്കം മലപ്പുറം വരെ എത്തിയോ ... മാണ്ടുട്ട്യെ മാണ്ടാ ...

    ReplyDelete
  26. ഞാന്‍ കോഴിക്കോട് വര്‍ക്ക്‌ ചെയുന്ന കാലം...
    പഴയങ്ങടിന്നു കേഴികൊട്ടെക്ക് ദ്വ്സോം പൊയ്വരികയാണ്‌ ചെത്യെ...
    ണ്ടെ ചെഞായി ഒരിസം പരശുറാം എക്ഷ്പ്രെസ്സില് എന്ടെ മുന്നിലിരുന്ന പെണ്ണ് എന്നോട് വര്‍ത്താനം പറഞ്ഞു....
    നമ്മള്‍ കണ്ണൂര്ന്നു ‍ തൊടങ്ങി കോഴിക്കോട് ബെരെ വര്‍ത്താനം പറഞ്ഞു....
    മംഗലാപുരത്തെ ഓളെ പഠിപ്പിനെ പറ്റിം...
    ഓളെ കോളജിനെ പറ്റിം...
    കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ നെ പറ്റിം...
    ചെലെസതെ ബണ്ടിലെ യാത്രകളെ പറ്റി....
    അങ്ങന പലെനെപറ്റിം നമ്മ ബിശ്യം പറഞ്ഞോണ്ട് കൊഴികൊടെതി....
    ഞാന്‍ ഏര്ങ്ങാന്‍ പോമ്പം ആ നയിന്ടെയ് മോള് എന്നോട് ചോയിച്ചു...
    "ഇ... ഭാഷ കേരളത്തില്‍ എവ്ടയ്യാണ് സംസാരിക്കുനത്.....?!!!!"

    വിജിത്ത്

    ReplyDelete
  27. മ്മപ്പാ ...എനക്കറിയില്ല .ഈ കണ്ണൂര്‍ എടെയാ ....

    ReplyDelete
  28. തിരുവനംന്തപുരം അനുഭവം ഞാന്‍ എന്റെ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്. വായിക്കുക
    aralipoovukal.blogspot.com

    ReplyDelete
  29. ഇതു നല്ല പാങ്ങായിറ്റ്ണ്ടല്ലോപ്പാ... ഏട്ന്ന് പടിച്ചിനീ ഇത്രക്കൊക്കെ കണ്ണൂര് പറച്ചില്?

    ReplyDelete
  30. ഭയ്ങ്കര ഇഷ്ടായി പോസ്റ്റ്

    ReplyDelete
  31. ഇത് വച്ച് ഒരു ബസ്സിറക്കീ..http://goo.gl/Avbr2 കൊഴപ്പൂല്ലല്ലോ അല്ലേ?

    ReplyDelete
  32. ഇതിലെനിക്കേറ്റവും രസകരമായി തോന്നിയത് പക്കി ലിംഗമായ കണ്ണൂരിൽ പക്കിഹാജി ഒരു പേരുമാണെന്നതാണു-

    ReplyDelete
  33. ഹ ഹ ഹ
    നല്ല രസമായിട്ട് പറഞു, കൊള്ളാം :)

    ReplyDelete
  34. thanks... tooo oru kannur kari mongathiey vaya nokkunnatha... valarey sahayakaramayi..

    ReplyDelete
  35. http://rajvengara.blogspot.com/search/label/%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%AD%E0%B4%BE%E0%B4%B7-%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D%20%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%BE%20%E0%B4%A8%E0%B4%BF%E0%B4%98%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81.


    Kannur Bhasha Nikhandu ivide vaayikkaam...www.rajvengara.blogspot.com

    ReplyDelete
  36. ഒരു കണ്ണൂർ സദ്യയ്ക്ക് പോയപ്പോൾ
    ഇലയേടുത്ത് ചാട് എന്നൊരാൾ പറഞ്ഞ കേട്ട് ഞാൻ ഞെട്ടിത്തരിച്ച് പോയിട്ടുണ്ട്..

    ReplyDelete
  37. അപ്പോള്‍ തെക്കൂന്നു വടക്കോട്ട് വന്നു എന്തേലും പറഞ്ഞത് പാളിയാല്‍ തെക്കോട്ട് തന്നെ എടുക്കും എന്ന് സാരം ...:)

    ReplyDelete
  38. കണ്ണൂരുകാരോളം നിഷ്കളങ്കതയും സ്നേഹവും വിശ്വാസവുമുള്ളവരുടെ തലയറുക്കുന്നവരെ ഞാന്‍ വേറെ കണ്ടിട്ടില്ല.

    ReplyDelete
  39. കണ്ണൂര് ഭാഷ .

    ഭാഷ ആശയ വിനിമയതിനുള്ളതാണ്.അതിൽ നല്ല ഭാഷയോ മോശം ഭാഷയോ ഇല്ല .കേരളത്തിന്റെ എല്ലാ ഭാഗത്തും വേറെ വേറെ ഭാഷകൾ നമുക്ക് കാണാൻ പറ്റും .എല്ലാവരുടെയും പൊതുവായ ആശയ വിനിമയത്തിന് വേണ്ടിയാണ് അച്ചടി മലയാളം നിലവിൽ വന്നത് .അച്ചടി ഭാഷയോട് മറ്റു ഭാഷകൾ താരതമ്യം ചെയ്യുമ്പോളാണ് മറ്റു ഭാഷകൾ അരോചകമായി തോന്നുന്നത് .

    ആശയവിനിമയം പ്രാവർതകമാകുന്ന ഏതു ഭാഷയും ഭാഷ തന്നെ .
    കണ്ണൂരിൽ നില നിന്നതും ഇപ്പോളും നിലനില്ക്കുന്നതും എന്നാൽ പുതിയ തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്നതും ആയ ചില വാക്കുകൾ താഴെ ചേർക്കുന്നു.

    നമുക്കും നമ്മുടെതായ ഭാഷ ഉണ്ടായിരുന്നു അല്ലെങ്ങിൽ ഉണ്ട് എന്ന് പുതിയ തലമുറ അറിയട്ടെ .നമുക്ക് അഭിമാനിക്കാം.

    കണ്ണൂര് ഭാഷ അറിയുന്നവരോട് നമുക്ക് ഈ ഭാഷ ഉപയോഗിക്കാം ,എന്നാൽ അറിയാതവരോട് ഈ ഭാഷ ഉപയോഗിക്കരുത് ,അത് മണ്ടത്തരമാണ് .അവിടെയാണ് അച്ചടി ഭാഷയുടെ പ്രസക്തി .
    അറിയാതവരോട് ഈ ഭാഷ ഉപയോഗിച്ചാൽ അവർ ചിരിക്കും ,കളിയാക്കും അത് സ്വാഭാവികം മാത്രം .പിന്നെ എന്റെ ഭാഷ ഇത്ര മോശമാണോ എന്ന് വിലപിക്കരുത് .

    ഇത് വര്ഷങ്ങളായി നില നില്ക്കുന്ന ഭാഷയാണ് .അതുകൊണ്ട് തന്നെ ഇതിൽ അഭിമാനിക്കാൻ അല്ലാതെ മോശമായി ഒന്നും ഇല്ല.

    നന്ദി പൂർവ്വം,
    വിനേഷ് നമ്പിയാർ - പാച്ചേനി

    കണ്ണൂര് ഭാഷ
    ഓൻ - അവൻ
    ഓൾ - അവൾ
    ഓർ- അവർ , അദ്ദേഹം
    തൊണ്ടൻ - വയസ്സൻ
    തൊണ്ടി - വയസ്സി
    സുംബ്ലൻ - സുന്ദരൻ
    എണ- ഇണ,ഭാര്യ , അർഥം മനസ്സിലാക്കാതെ ഇപ്പോളും തന്നെക്കാൾ വയസ്സ് കുറഞ്ഞ എല്ലാ സ്ത്രീയെയും കണ്ണൂരിൽ ഇങ്ങനെ ആണ് വിളിക്കുന്നത്. eg.എട്യാണെ പോയിനി (എവിടെ ഇണേ പോയിരുന്നത് )

    കൊത്തംബാരി - മല്ലി ,( കൊത്തി മിരി - ഹിന്ദി )
    കരിയാമ്പ് -- കറിവേപ്പില
    കൈപ്പക്ക --- പാവക്ക
    പറങ്കി ----മുളക് (Brought by Portuguese)
    കപ്പ പറങ്കി---- കാന്ദാരി മുളക്
    പറങ്ക്യാവ്----- പറങ്കി മാവ് , കശു മാവ്
    മൊള്----- കുരു മുളക്
    ഉപ്പേരി ------ തോരൻ
    അടിചൂറ്റി---- അടച്ച് ഊറ്റി,ചോറിലെ വെള്ളം മാറ്റാൻ കലം അടച്ചു വെക്കുന്ന വൃത്തത്തിലുള്ള പല

    കുളുത്ത്---- പഴം കഞ്ഞി
    മുണ്ടച്ചക്ക---- കൈതച്ചക്ക
    ജാതി------ തേക്ക് മരം
    മൂട് -----മുഖം
    കൊര---- ചുമ
    പൊട്ട---- ചീത്ത,മോശം
    കൊച്ച ----------കൊക്ക് ,കൊറ്റി
    പാത്തി---- തോണി
    ചിമ്മിണി----- മണ്ണെണ്ണ
    മൂടി -----അടപ്പ്
    കലമ്പൽ --------വഴക്ക്
    പൂട്ടുക----- അടക്കുക , switch off .
    പൈപ്പ് ------വിശപ്പ്

    ഇട്ടാണി--- ഏണി പല
    പൈ ---പശു
    കരിങ്കണ്ണ് -------പഴുതാര
    ഉറൂളി ------ചിലന്തി
    കീ --------ഇറങ്ങൂ
    കീഞ്ഞു -------ഇറങ്ങി
    ചാട്------ എറിയൂ
    തുള്ളു -------ചാടു , Jump
    നൊടിച്ചൽ -------വീംബ്
    പൊങ്ങൽ-------- പൊങ്ങച്ചം
    പയമ------ വായാടിത്തം , സംസാരം
    ഒരണം -------വെല്ലുവിളിയോടു കൂടിയ പിടിവാശി
    തൊപ്പൻ ---------ഒരുപാട്
    പാനി----- കുടം
    ബെര്തം ------രോഗം
    തുമ്പ് -------വരമ്പ് പോലെ മണ്ണ് കൊണ്ടുണ്ടാക്കുന്ന കളത്തിന്റെ / മുറ്റത്തിന്റെ അതിര് .

    പടിഞ്ഞാറ്റ---- പടിഞ്ഞാറേ അറ്റം ,പടിഞ്ഞാറേ അകം ,പൂജാ മുറി
    തോല്------ വളത്തിനായി വെട്ടുന്ന ചെടിയുടെയോ മരത്തിന്റെയോ ഇളം കൊമ്പ്
    തോക്കത്തി ------- തോല് വെട്ടുന്ന കത്തി (തോല് -ചെടിയുടെ / മരത്തിന്റെ ഇളം കൊമ്പു )
    കത്ത്യാൾ ---------കത്തി വാൾ , വാൾ കത്തി
    കുങ്ങൊട്ട് -----------തൂമ്പ
    മാച്ചി------- ചൂൽ
    കടച്ചി----- കിടാവ് +അച്ചി (പശു കിടാവ് ,അച്ചി = അമ്മ ,സ്ത്രീ ) .അച്ചി ഉള്ളതുകൊണ്ട് ഈ പശു കുട്ടി ഒരു പെണ് ആണെന്നർത്ഥം.

    കോട്ടം----- ക്ഷേത്രം ,കളിയാട്ടം പോലെ വർഷത്തിൽ ഒന്നോ രണ്ടോ ചടങ്ങുകൾ മാത്രം പൊതുവെ കാണാം .ഒരു കുടുംബതിന്റെയോ സമുദായത്തിന്റെയോ ആയിരിക്കും .സന്ധ്യാ സമയത്ത് മാത്രം വിളക്ക് വെക്കും .പുഷ്പാഞ്ജലി പോലുള്ള വഴിപാടു ഉണ്ടാകാറില്ല.പൂജാരി നിത്യ പൂജാ ചെയ്യാറില്ല .വിവാഹം പോലുള്ള ചടങ്ങുകളും ഇല്ല .

    കാവ്------ ക്ഷേത്രം ,കളിയാട്ടം പോലെ വർഷത്തിൽ ഒന്നോ രണ്ടോ ചടങ്ങുകൾ കൂടാതെ മറ്റു വിശിഷ്ട ദിവസങ്ങളിലും ചടങ്ങുകൾ പൊതുവെ കാണാം .ഒരു കുടുംബതിന്റെയോ സമുദായത്തിന്റെയോ ആയിരിക്കും .സന്ധ്യാ സമയത്ത് മാത്രം വിളക്ക് വെക്കും .പുഷ്പാഞ്ജലി പോലുള്ള വഴിപാടു ഉണ്ടാകാറില്ല.പൂജാരി നിത്യ പൂജാ ചെയ്യാറില്ല .വിവാഹം പോലുള്ള ചടങ്ങുകളും ഇല്ല .കാവുകളോട് ബന്ദപ്പെട്ടു പൊതുവെ നാഗവും കാടും ഉണ്ടാകും .

    അമ്പലം --------ക്ഷേത്രം ,അമ്പലം പൊതുവെ ക്ഷേത്ര കമ്മിറ്റിയും നാട്ടുകാരും നിയന്ദ്രിക്കുന്നു.നിത്യ പൂജാ ഉണ്ടായിരിക്കും .പുഷ്പാഞ്ജലി പോലുള്ള വഴിപാടുകൾ ഉണ്ടാകും .കളിയാട്ടത്തിന് പകരം തിടമ്പ് നൃത്തവും ശീവേലിയും മറ്റും ഉണ്ടാകും .വിവാഹം പോലുള്ള ചടങ്ങുകളും ഉണ്ടാകും .പക്ഷികളെയും മൃഗങ്ങളെയും പൊതുവെ ബലി കൊടുക്കാറില്ല.
    അമ്പലം പൊതുവെ അറിയപ്പെടുന്നതായിരിക്കും .

    ഉമ്ബ്രാശൻ------ നമ്പൂതിരി
    പൊടോറി----- കല്യാണം
    വത്തക്ക --------തണ്ണി മത്തൻ
    കപ്പക്കാ-------- പപ്പായ
    മുള്ളൻ----- കുറുച്ചി

    വെറി------- കൊതി








    ReplyDelete
  40. വളരെ നന്ദി. പ്രാചീനമലയാളം പഠിയ്ക്കുന്നവര്‍ക്ക് ഈ താള്‍ പ്രയോജനപ്പെടും.

    'ചാടുക' എന്നതു തൃശൂരും ഇങ്ങു തെക്കു വൈക്കത്തും കേട്ടിട്ടുണ്ട്.
    തൃശൂര്‍ വച്ചു കേട്ടതു 'ചാടുക' എന്നു തന്നെയോ എന്നു സംശയിച്ചു. വൈക്കത്തു വച്ചു കേട്ടത് ആവര്‍ത്തിക്കാന്‍ ചായക്കടക്കാരനോടു പറഞ്ഞപ്പോള്‍ വ്യക്തമായി - 'ചാണ്ടുക'. ശുദ്ധവരമൊഴി. വടക്കന്‍ കേരളത്തില്‍ വാമൊഴിയില്‍ 'ചാടുക' എന്നായിപ്പോയി. ‘ചാണ്ടുക’ എന്നു തന്നെയാവണം അഭ്യസ്തവിദ്യര്‍ ഉപയോഗിച്ചത്. സാധാരണക്കാരന്‍ അതു ‘ചാടുക’ എന്നാക്കി.
    ‘പോടോറി’യ്ക്കും പറ്റിയത് അതു തന്നെ. ‘പുടമുറിക്കല്യാണ’ത്തിലെ ‘പുടമുറി’ വാമൊഴിയുടെ സൗകര്യാര്‍ത്ഥം ‘പോടോറി’ ആയി.
    ‘ബെച്ചള’ എന്നതു ‘വച്ചുകള’ എന്ന തെക്കന്‍ വാമൊഴിയ്ക്കു തുല്യമാണ്. അര്‍ത്ഥം ഒന്നു തന്നെ.

    മറ്റൊന്നു കൂടി. കോട്ടയത്തിനടുത്ത തൊടുപുഴയ്ക്കു കിഴക്കായി ഒരു ആലക്കോട് പഞ്ചായത്തുണ്ട്. അവിടുത്തെ ഒരു പ്രദേശത്തിന്റെ പേരിതാ – ചവര്‍ണ്ണ. വടക്കന്‍ ആലക്കോട്ടെ ‘തേര്‍ത്തല്ലി’ മറ്റൊരു കീറാമുട്ടി. ‘രയരോം’ അതിലേറെ കട്ടിയുള്ളത്. ഇതെല്ലാം സാധാരണവാമൊഴിയല്ല. പ്രാചീനമലയാളമാണ്. കേരളത്തിലെ സ്ഥലനാമങ്ങള്‍ പലതും പ്രാചീനമലയാളത്തിലാണ്.

    വടക്കന്‍കേരളത്തിലെ പ്രാദേശികഭാഷയ്ക്കു പ്രാചീനമലയാളവുമായി ബന്ധമുണ്ട്.

    കേരളത്തില്‍ നാലു ‘കോട്ടയക’ങ്ങള്‍ (‘കോട്ടയ’ങ്ങള്‍) ഉണ്ടായതു ഭാഷ ഒന്നായതുകൊണ്ടു തന്നെ. പ്രസിദ്ധമായവ പഴശ്ശിയുടെ കോട്ടയം, പിന്നെ തെക്കുള്ള കോട്ടയം. ആദ്യത്തേതു വടക്കന്‍ കോട്ടയം എന്നു ധരിച്ചെങ്കില്‍ തെറ്റി. ‘വടക്കന്‍ കോട്ടയം’ എന്നൊരു സ്ഥലം പത്തനംതിട്ട ജില്ലയിലുണ്ട്. ഇതു കൂടാതെ, ചെങ്ങന്നൂരിനു സമീപം ഒരു ‘പാണ്ടനാട്‌ കോട്ടയം’ ഉണ്ടായിരുന്നു. (ഇപ്പോള്‍ ഈ പേര് ഉപയോഗത്തിലില്ല. പാണ്ടനാട്‌ ഇപ്പോഴുമുണ്ട്). പ്രാചീനമലയാളത്തെ പറ്റി എന്റെ ഈ ചെറിയ ലേഖനത്തില്‍ വായിയ്ക്കാം.

    http://ramukaviyoor.blogspot.in/2015/08/blog-post.html

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.