പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Saturday 19 February 2011

അമ്മാവചരിതം.

വല്യാട്ടിലെ അമ്മവീട്ടില്‍ ഞാനും  കുഞ്ഞമ്മാവനും ആന്റിമാരും തല്ലും പിടിയുമായി കഴിഞ്ഞുവരുന്ന കാലം. ഞാനൊരാറാം ക്ലാസുകാരന്‍. മൊത്തത്തില്‍  ഗ്രൂപ്പ് മൂന്നാണ്. ഷീബയാന്റി, ജയമ്മയാന്റിയും ഞാനും, പിന്നെ കുഞ്ഞമ്മാവന്‍.   മൂത്തയാളായതു കൊണ്ടും കരുത്തനായതു കൊണ്ടും കുഞ്ഞമ്മാവനാണ് ഞങ്ങള്‍ക്കിടയില്‍ ആധിപത്യം. അതു കൊണ്ട് ചിലപ്പോഴൊക്കെ ഞാന്‍ പുള്ളിയോടൊപ്പവും കൂടും. ഞങ്ങള്‍ക്ക് മുകളില്‍ വീണ്ടും കുഞ്ഞമ്മമാര്‍ മോളി, പങ്കജവല്ലി, തങ്കയമ്മ, ഓമനയമ്മ, മണിയമ്മ, പത്മിനിയമ്മ പിന്നെ എന്റെ അമ്മ ഭാനുമതി- ഇങ്ങനെയാണ് ലിസ്റ്റ്. ഇതില്‍ മുകളില്‍ നിന്ന് താഴേയ്ക്ക് മണിയമ്മ വരെയുള്ളവര്‍ അക്കാലത്ത് വിവാഹിതരായി പോയിരുന്നു. ആന്റിമാരെന്നു വിളിയ്ക്കുന്നവരൊഴിച്ചുള്ള കുഞ്ഞമ്മമാര്‍ മുതിര്‍ന്നവരായതിനാല്‍ എന്റെ സമ്പര്‍ക്കം ഔപചാരികം മാത്രമാണ്. പിന്നെ, അവര്‍ക്കെന്നോട് നല്ല സ്നേഹം തോന്നുമ്പോള്‍ മടിയില്‍ കിടത്തി, മുറിഞ്ഞ അരിവാള്‍ ചുണ്ടു കൊണ്ട് തലയിലെ പേന്‍ കൊന്നു തരും. അരിവാള്‍ ചുണ്ട് തലയില്‍ അമരുമ്പോഴുള്ള വേദന കൊണ്ട്  പലപ്പോഴും ഈപരിപാടിയ്ക്ക് ഞാന്‍ സമ്മതിയ്ക്കില്ല. അങ്ങനെ ഞങ്ങളെല്ലാവരും ആ വലിയ വീടിനുള്ളില്‍ സ്നേഹിച്ചും കലഹിച്ചും കുശുമ്പു പറഞ്ഞും അടികൂടിയും ജീവിച്ചു വന്നു. ഇതില്‍ പറയാന്‍ വിട്ടു പോയ വലിയൊരു കണ്ണിയാണ് വലിയമ്മാവന്‍ പൊന്നപ്പന്‍.  അതിനു കാരണമുണ്ട്, എനിയ്ക്ക് ഓര്‍മ്മ വയ്ക്കുന്നതിനു മുന്‍പേ കക്ഷി ലോക സഞ്ചാരിയായിരുന്നു. പറഞ്ഞു കേള്‍വിയല്ലാതെ ആളെ നേരിട്ടു കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ സ്ഥാനം തങ്കയമ്മയുടെയും ഓമനയമ്മയുടെയും ഇടയ്ക്കാകുന്നു.

“എന്റെ പൊന്നന്‍ ഉണ്ടായിരുന്നെങ്കില്‍ ഞാനിത്രേം കഷ്ടപെടേണ്ടി വരത്തില്ലായിരുന്നു..”

ഇടയ്ക്കിടെ ആന്റിമാരുമായി ഉടക്കിക്കഴിയുമ്പോള്‍, അമ്മമ്മ ആകാശത്തേയ്ക്ക് കണ്ണുകളുയര്‍ത്തി പിരാകുന്നപോലെ പറയും.

“നിങ്ങടെ ശല്യം കൊണ്ടായിരിയ്ക്കും അണ്ണന്‍ നാടുവിട്ടുപോയത്..” ആന്റിമാര്‍ തിരിച്ചടിയ്ക്കും.

അപ്പോള്‍ അമ്മമ്മ ചാടിയെഴുനേല്‍ക്കുകയും, അടുപ്പില്‍ വയ്ക്കാനായി കീറി ഉണങ്ങാനിട്ട വിറകില്‍ മുഴുത്തൊരെണ്ണം കൈയിലെടുത്ത് ചീറി വരുകയും ചെയ്യും. അതോടെ ടിയര്‍ഗ്യാസ് പൊട്ടിയ മാതിരി ആന്റിമാര്‍ ചിതറും. ആഴ്ചയില്‍ ഒരിയ്ക്കലെങ്കിലും ഈ കലാപരിപാടി അരങ്ങേറാറുണ്ട്. എന്നാല്‍ ആന്റിമാര്‍ സംസാരിയ്ക്കുമ്പോഴൊക്കെ “അണ്ണ”നെ പറ്റി നല്ല ബഹുമാനത്തിലാണ് പറയാറ്. എന്തായാലും “അണ്ണന്‍” എന്നു പറയപ്പെടുന്ന ഒരു വലിയമ്മാവന്‍ എനിയ്ക്കുണ്ടെന്നും അദ്ദേഹം ഒരു മഹാനുഭാവന്‍ ആണെന്നും എനിയ്ക്ക് മനസ്സിലായി.

ഒരു ദിവസം രാവിലെ കോട്ടപ്പറമ്പിലെ വീട്ടില്‍ എന്തോ ആവശ്യത്തിനു പോയ തങ്കയമ്മ ഉച്ചത്തില്‍ കൂവി വിളിച്ച് വീട്ടിലേയ്ക്ക് ഓടി വന്നു.

“അണ്ണന്‍ വരുന്നുണ്ടേ......! “

രാവിലത്തെ അടിപിടിയില്‍ വ്യാപൃതരായിരുന്ന ഞാനും കുഞ്ഞമ്മാവനും ആന്റിമാരും അതു നിര്‍ത്തിയിട്ട് ചെവി വട്ടം പിടിച്ചു.

“അണ്ണന്‍ വരുന്നുണ്ടേ.. കോട്ടപ്പറമ്പില്‍ എത്തിയേ...! “

അതു കേട്ടതോടെ മോളിയാന്റി, ജയമ്മയാന്റി, ഞാന്‍ എന്നിവരുള്‍പ്പെട്ട സംഘം അതിവേഗം കോട്ടപ്പറമ്പിലേയ്ക്കോടി. വീട്ടില്‍ നിന്നും അഞ്ചുമിനിട്ടു ദൂരമേയുള്ളു അങ്ങോട്ടേയ്ക്ക്. വല്യാട് തന്നെ ഈ കോട്ടപ്പറമ്പും. ഞങ്ങള്‍ ഓടി അവിടെയെത്തവേ, അതാ ഒരാജാനബാഹു നടന്നു വരുന്നു. ഒരടിയ്ക്കുമേല്‍ വീതിയുള്ള ബെല്‍ബോട്ടം പാന്റ്. ഇന്‍സേര്‍ട്ട് ചെയ്ത ഫുള്‍ക്കൈ ഷര്‍ട്ട് -കൈപ്പത്തിയ്ക്കുമേല്‍ തെറുത്തു വച്ചിരിയ്ക്കുന്നു. മൂന്നര ഇഞ്ച് വീതിയുണ്ട് അരയിലെ ബെല്‍റ്റിന്. കട്ടി സോളുള്ള കറുത്ത ഷൂവും  മുഖത്തിന്റെ പകുതി മറയുന്ന കൂളിങ്ങ് ഗ്ലാസും. കുരുവികൂടുകെട്ടിയ  ഹെയര്‍സ്റ്റൈല്‍. വലതുകൈയില്‍ വലിയൊരു സ്യൂട്ട്കേസ് കഷ്ടപ്പെട്ട് തൂക്കിപ്പിടിച്ചിരിയ്ക്കുന്നു. മറ്റേക്കൈയില്‍ എരിയുന്ന സിഗററ്റ്. വല്യാട്ടുകാരൊന്നും ഇത്രയ്ക്കൊരു പരിഷ്ക്കാരിയെ ഇതിനുമുന്‍പ് കണ്ടിട്ടേ ഇല്ലായെന്ന് അവരുടെ അമ്പരന്ന നോട്ടം കണ്ടാലറിയാമല്ലോ.

ഞങ്ങള്‍ ഓടി അടുത്തു ചെന്നു. ഹൌ.. അത്തറിന്റെ മുല്ലപ്പൂ മണം. ഞങ്ങളെ കണ്ടപ്പോള്‍ സിഗററ്റ് ഒന്നുകൂടി ആഞ്ഞു വലിച്ചിട്ട് ബാക്കി എറിഞ്ഞു കളഞ്ഞു. പിന്നെ നിറഞ്ഞ ഒരു ചിരി ചിരിച്ചു.

“അണ്ണാ...”

മോളിയാന്റി  അമ്മാവനെ വട്ടം പിടിച്ചു. ഒപ്പം ജയമ്മയാന്റിയും. ഞാന്‍ ഒന്നും മിണ്ടാതെ ആദ്യമായി കാണുന്ന അമ്മാവനെ ആകെയൊന്നു വീക്ഷിച്ചു.

“ഇവന്‍ ഭാനുച്ചേച്ചീടെ മോനല്ലേ..കുട്ടായി..?”

അമ്മാവന്‍ ആന്റിമാരോട് ചോദിച്ചു.

“അതേ അണ്ണാ.. അവനിവിടെയാ പള്ളിക്കൂടത്തില്‍ പോണത്..”

“വാടാ..”

അമ്മാവന്‍ അരുകില്‍ വിളിച്ച് എന്റെ എല്ലുന്തിയ നെഞ്ചിന്മേല്‍ വിരലോടിച്ചു. എന്നിട്ട് കീശയില്‍ നിന്ന് കുറച്ച് മിഠായി എടുത്ത് ഞങ്ങള്‍ക്ക് തന്നു. പിന്നെ സ്യൂട്ട് കേസും തൂക്കി   വീട്ടിലെയ്ക്ക് നടന്നു.  മിഠായിയുടെ പൊതിയല്‍ അഴിച്ചുകൊണ്ട് ഞങ്ങള്‍ പുറകെ. ഇതിനിടയില്‍ എതിരെ വന്ന  ചിലര്‍ ഒറ്റയടി പാതയില്‍ നിന്ന് ഇറങ്ങി നിന്ന് അമ്മാവന് വഴിമാറിക്കൊടുത്തു. എന്നിട്ട് കണ്ണും തള്ളി പുള്ളിയെ തന്നെ നോക്കി നിന്നു. അമ്മാവനാകട്ടെ ആരെയും അത്ര ഗൌനിച്ചുമില്ല.

ഞങ്ങള്‍ വീട്ടിലെത്തുമ്പോള്‍ വല്യച്ഛനൊഴികെ എല്ലാവരും മുറ്റത്ത് അമ്മാവന്റെ വരവും കാത്ത് നില്‍പ്പാണ്. അമ്മാവന്‍ മുറ്റത്ത് കാലെടുത്തു വച്ചതും വീക്കന്‍ ചെണ്ടയടിപോലെ അടുപ്പിച്ചു മൂന്നാലു ശബ്ദം.

“പ്ധോം..പ്ധോം..പ്ധോം..” വല്യമ്മ നെഞ്ചത്തടിച്ചതാണ്. “എന്നാലും എന്നെയിട്ടിട്ട് നീയെവിടെ ആയിരുന്നെടാ ഇത്രേം കാലം..! ”

അമ്മാവന്‍ വന്ന സന്തോഷത്തിന്റെ ശോഭ കെടുത്തുന്നതായിരുന്നു അമ്മമ്മയുടെ അനവസരത്തിലുള്ള ഈ പ്രകടനം. കുഞ്ഞമ്മമാര്‍ കയറിപ്പിടിച്ചതുകൊണ്ട് അതവിടം കൊണ്ടു നിന്നു.

അമ്മാവന്‍ വന്നതിന്റെ സന്തോഷമൊന്നും പുറത്തു കാണിയ്ക്കാത്ത ഒരാള്‍ വല്യച്ഛനായിരുന്നു. അദ്ദേഹം പ്രത്യേകിച്ചൊന്നും സംഭവിയ്ക്കാത്തതുപോലെ നിശബ്ദനായി കോലായിലെ കസേരയിലിരുന്നു പത്രം നോക്കി.
കൈയിലൊരു പൊതിയുമായി അമ്മാവന്‍ വല്യച്ഛന്റെ അടുത്ത് സാവകാശം ചെന്നു. അദ്ദേഹം തലയുയര്‍ത്തിയതേ ഇല്ല.

“അച്ഛാ...” അമ്മാവന്‍ മെല്ലെ വിളിച്ചു.

“ഉം..” വല്യച്ഛന്‍ പത്രം വായന തുടര്‍ന്നു.

“ചുരുട്ട്..”

കൈയിലിരുന്ന പൊതി കസേരക്കൈയിന്മേല്‍ വച്ചിട്ട് അമ്മാവന്‍ മാറിനിന്നു. വല്യച്ഛന്റെ ഏറ്റവും ഇഷ്ടപെട്ട വസ്തുവാണ് നന്ദി ബ്രാന്‍ഡ് ചുരുട്ട്. അല്പസമയം കഴിഞ്ഞ് അദ്ദേഹം ആ പൊതിയെടുത്ത് ഒന്നു നോക്കിയ ശേഷം അതുപൊട്ടിച്ച് ഒരു ചുരുട്ടെടുത്ത് വലിച്ചു.  വീണ്ടും പത്രം നിവര്‍ത്തി. അമ്മാവന്‍ സന്തോഷത്തോടെ അകത്തേയ്ക്ക് പോയി.

അന്നത്തെ ദിവസത്തെ എങ്ങനെ വര്‍ണ്ണിയ്ക്കാന്‍..! ഒത്തിരി മധുരപലഹാരങ്ങള്‍ അമ്മാവന്റെ പെട്ടിയിലുണ്ടായിരുന്നു. പിന്നെ ആന്റിമാര്‍ക്കെല്ലാം തുണികള്‍. എന്നെ പ്രതീക്ഷിയ്ക്കാത്തതുകൊണ്ടാവാം എനിയ്ക്കൊന്നുമില്ലായിരുന്നു. എങ്കിലും എനിയ്ക്ക് വേറെ എടുത്തു തരാമെന്ന് അമ്മാവന്‍ പറഞ്ഞു. വീട്ടിലെ ഒരു മുറി അമ്മാവന്‍ സ്വന്തമാക്കിയിരിയ്ക്കുകയാണ്. മറ്റാരും അങ്ങോട്ട് പോയതേയില്ല. അന്ന് രാത്രി ഞാനും  ആന്റിമാരുമെല്ലാം നടുമുറിയിലെ നിലത്ത് നാലഞ്ച് പായകള്‍ നിരത്തിയിട്ട് വിശാലമായി കിടന്നുറങ്ങി.

പിറ്റേന്ന് രാവിലെ തന്നെ അമ്മാവന്‍ കുളിച്ചൊരുങ്ങി പുതിയ ഡ്രെസ്സെല്ലാം ധരിച്ചു. അതു കണ്ടപ്പോള്‍ എല്ലാവര്‍ക്കും വിഷമമായി.

“നീയിനി എവിടെ പോണൂ..?” ഉത്കണ്ഠയോടെ അമ്മമ്മ ചോദിച്ചു. ഒപ്പം ഞങ്ങളെല്ലാം അമ്മാവനെ നോക്കി.

“കോട്ടയം വരെ. വൈകുന്നേരം ഇങ്ങു വരും..” കൈകളുയര്‍ത്തി കക്ഷത്തില്‍  സ്പ്രേയടിച്ചുകൊണ്ട് അമ്മാവന്‍ പറഞ്ഞു. അതോടെ എല്ലാവര്‍ക്കും ആശ്വാസമായി.

വൈകിട്ട് ഇരുട്ടായി അമ്മാവന്‍ തിരികെ വരുമ്പോള്‍. അപ്പോള്‍ ഞങ്ങള്‍ തിണ്ണയില്‍ നിലവിളക്കിനു ചുറ്റുമിരുന്ന് നാമജപമായിരുന്നു. പുറത്തെ ഇരുട്ടില്‍ നിന്ന് അമ്മാവന്‍, പലകയടിച്ച് മറയിട്ട തിണ്ണയിലേയ്ക്ക് കയറി.

“വാ..” പുറത്തേയ്ക്ക് നോക്കി ആരെയോ വിളിച്ചു.

അപ്പോള്‍ ആ ഇരുട്ടില്‍ നിന്ന് കൈയിലൊരു കുഞ്ഞുമായി ഒരു സ്ത്രീ കയറി വന്നു. വല്ലാതെ ഭയന്ന ഭാവമായിരുന്നു ആ മുഖത്ത്. കണ്ണുകള്‍ വല്ലാതെ ചിമ്മിക്കൊണ്ടിരുന്നു. ചുണ്ടുകള്‍ വിറയ്ക്കുന്നുണ്ട്. കൈയിലിരുന്ന കുഞ്ഞ് ഒന്നു ചിണുങ്ങിയിട്ട് തോളിലേയ്ക്ക് കിടന്നു. നാമജപം നിര്‍ത്തി ഞങ്ങളെല്ലാം എഴുനേറ്റു. വല്ലാത്ത നിശബ്ദത. വീര്‍പ്പുമുട്ടല്‍. അകത്തുനിന്ന് അമ്മമ്മയും മുതിര്‍ന്ന ആന്റിമാരും വാതില്‍ക്കല്‍ വന്ന് എത്തിനോക്കി..

“ ആ മുറിയിലെയ്ക്ക് പൊയ്ക്കോളൂ.. കൊച്ച് മടുത്തുകാണും. അവനെ അവിടെ കിടത്ത്..” അമ്മാവന്‍ തന്റെ മുറിചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു. അവര്‍ കുഞ്ഞിനെയുമായി അങ്ങോട്ട് പോയി.

“കുസുമം.. ഞങ്ങടെ കല്യാണം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷമായി..” ഇത്ര മാത്രം പറഞ്ഞ അമ്മാവനും മുറിയിലേയ്ക്കു പോയി. ആരുമൊന്നും മിണ്ടിയില്ല. എന്തോ അത്യാഹിതം സംഭവിച്ചതു പോലെയാണ് എല്ലാവരുടെയും ഭാവം. അല്പം കഴിഞ്ഞപ്പോള്‍ അകത്തു നിന്നും ആന്റിമാരുടെ അടക്കം പറച്ചില്‍  കേള്‍ക്കാം. അമ്മാവനോടൊപ്പം വന്നത് അമ്മായി ആണെന്നു മാത്രം എനിയ്ക്കു മനസ്സിലായി.

അപ്പോള്‍ അകത്തു നിന്നും കുഞ്ഞിന്റെ കരച്ചില്‍ ഉയര്‍ന്നു. അതിനെ ആശ്വസിപ്പിയ്ക്കാന്‍ അമ്മായി എന്തൊക്കെയോ പതിഞ്ഞ ശബ്ദത്തില്‍ പറയുന്നുണ്ട്. എന്നിട്ടും കരച്ചില്‍ കൂടി കൂടി വന്നു. അപ്പോള്‍ അമ്മമ്മ മുറിയുടെ വാതില്‍ക്കല്‍ പോയി വിളിച്ചു പറഞ്ഞു:

 “എടാ പൊന്നാ.. നീയാ കൊച്ചിനെ ഇങ്ങുകൊണ്ടുവാ..”

അമ്മായി പേടിയോടെ കുഞ്ഞിനെ അമ്മമ്മയുടെ കൈയില്‍ കൊടുത്തു. കനത്ത മുഖത്തോടെ, അമ്മായിയെ ഒന്നു നോക്കുക പോലും ചെയ്യാതെ അമ്മമ്മ കുഞ്ഞിനെ മേടിച്ചു. എന്നിട്ട് “വാവോ..വാവോ..” എന്നും പറഞ്ഞ് അതിനെ കൈകളില്‍ ആട്ടി. എങ്ങനെയോ എന്തോ, കുഞ്ഞ് കരച്ചില്‍ നിര്‍ത്തി. അപ്പോളതിനെ തോളില്‍ കിടത്തി മെല്ലെ പുറത്തു തട്ടി നല്ല ഈണത്തില്‍ താരാട്ടു പാടാന്‍ തുടങ്ങി. കുഞ്ഞുറക്കമായപ്പോള്‍ കൊണ്ടു പോയി അകത്തു കൊടുത്തു.

പിറ്റേന്ന് രാവിലെ ആണ് അമ്മായിയെ ശരിയ്ക്കും കണ്ടത്.  ഇരുപത്തഞ്ചു വയസ്സു തോന്നിയ്ക്കുന്ന സ്ത്രീ. ഇരുനിറമുള്ള അവരെ കാണാന്‍ നല്ല ഐശ്വര്യമുണ്ടായിരുന്നു. അടുക്കളയില്‍, എന്താണ് ചെയ്യേണ്ടതെന്നറിയാതെ അവര്‍ വല്ലാതെ പകച്ച് നില്‍ക്കുകയാണ്. ആരും അവരോടൊന്നും ചോദിയ്ക്കുകയോ പറയുകയോ ചെയ്യുന്നില്ല.  അപ്പോഴാണ് തലേന്നത്തെ പാത്രങ്ങള്‍ കഴുകാനായി, ഓമനയമ്മ ചരുവത്തില്‍ എടുക്കുന്നതു കണ്ടത്. അമ്മായി വേഗം വന്ന് ആ ചരുവം പിടിച്ചുകൊണ്ട് പറഞ്ഞു:

“ഞാന്‍ കഴുകാം ചേച്ചീ..”

“വേണ്ട വേണ്ട..അങ്ങോട്ട് മാറി നില്ല്..” ഓമനയാന്റി പിടി വിടാതെ പറഞ്ഞു. എന്നിട്ട് അതുമെടുത്ത് പിന്നാമ്പുറത്തേയ്ക്ക് പോയി. അമ്മായി പുറകേ ചെന്നു. അവിടെ ആന്റി കഴുകുന്നതിനൊപ്പം അമ്മായിയും ഓരോ പാത്രമെടുത്ത് കഴുകാന്‍ തുടങ്ങി. എനിയ്ക്കതു കണ്ടിട്ട് പാവം തോന്നി.

ഞാന്‍ കുഞ്ഞിന്റെ അടുത്തേയ്ക്കു പോയി. അവന്‍ ഉറക്കമാണ്. ഒരു വയസ്സു കാണും. നല്ല മിടുക്കന്‍ കുഞ്ഞ്. ഞാന്‍ കുറേ നേരം അവനെ നോക്കിയിരുന്നു. അപ്പോഴാണ് അമ്മാവന്റെ വലിയ സ്യൂട്ട്കെയ്സ് അവിടെ വച്ചിരിയ്ക്കുന്നതു കണ്ടത്. അതിന്മെല്‍ തിളങ്ങുന്ന അക്ഷരത്തില്‍ ഇംഗ്ലീഷില്‍ എഴുതിയിരിയ്ക്കുന്നു. “കെ.എസ്. അശോക് കുമാര്‍”.

ഇതാരപ്പാ ഈ അശോക് കുമാര്‍? ഞാന്‍ അല്‍ഭുതപ്പെട്ടു നില്‍ക്കുമ്പോള്‍ അമ്മാവന്‍ അങ്ങോട്ട് കയറി വന്നു:

“നിനക്കിന്നു പള്ളിക്കൂടത്തില്‍ പോകണ്ടേടാ..?” അമ്മാവന്‍ ചോദിച്ചു.

പോകണം..” ഞാന്‍ ബഹുമാനത്തോടെ എഴുനേറ്റുനിന്നു.

“നീയെവിടെയാ പഠിയ്ക്കുന്നെ..?”

“അയ്മനത്ത്, കല്ലുമട സ്കൂളില്‍..”

“ചേച്ചിയ്ക്കും അളിയനും സുഖമാണോടാ ?” ചോദ്യം എന്റെ അമ്മയെയും അച്ചനെയും കുറിച്ചാണ്.

“അതേ.. അമ്മാവന്റെ പേര് അശോക് കുമാര്‍ന്നാണോ..?” ഒരു സംശയം തോന്നിയാല്‍ അതു തീര്‍ക്കാതെ സ്വസ്ഥത കിട്ടില്ല എനിയ്ക്ക്. അമ്മാവന്‍ അല്‍ഭുതത്തോടെ അല്പനേരം എന്നെ നോക്കി.

“അതെന്താ നീയങ്ങനെ ചോദിച്ചത്?” പുള്ളി ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഇവിടെ ആന്റിമാര് പറഞ്ഞു പൊന്നപ്പന്‍‌ ന്നാണെന്ന്..”

“അതു പഴേ പേര്.. ഇപ്പം അശോക് കുമാര്‍ന്നാക്കി..” അമ്മാവന്‍ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

അന്ന് ഞാന്‍ വൈകുന്നേരം സ്കൂള്‍ വിട്ട് വരുമ്പോള്‍ അമ്മായി അടുക്കളയില്‍  ചിരവപുറത്തിരുന്ന് കുഞ്ഞിന് മുലയൂട്ടുകയായിരുന്നു. അടുത്ത് ഉരലിന്മേല്‍ ഓമനയമ്മ, വാതില്പടിയില്‍ തങ്കയമ്മ, അല്പം മാറി ഒരു കുരണ്ടിമേല്‍ പങ്കിയമ്മ. അവര്‍ അമ്മായിയെ ക്രോസ് വിസ്താരം നടത്തുകയാണെന്നെനിയ്ക്ക് തോന്നി.

“സന്ധ്യ നേരത്താണോ ഒരു വീട്ടിലേയ്ക്ക് വന്നു കേറുന്നെ.? നിങ്ങടെയൊക്കെ നാട്ടില്‍ അങ്ങനെയാ ?” ഒരാളുടെ കനത്ത ശബ്ദം.

“ചേച്ചീ ഞാന്‍ പറഞ്ഞതാ..ചേട്ടന്‍ കേള്‍ക്കണ്ടെ. വീട്ടില്‍ വന്നപാടെ പിള്ളേരേം കൂട്ടി ഇറങ്ങുകയായിരുന്നു. മൂത്തമോളെ എന്റെ വീട്ടിലാക്കിയിട്ടാ ഞങ്ങള്‍ വന്നത്..” അമ്മായി ദയനീയമായി പറഞ്ഞു.

“നിങ്ങടെ കൂട്ടത്തില്‍ പെട്ട ആരെയും കണ്ടില്ലായിരുന്നോ നിനക്ക്..?”

അമ്മായി ഒന്നും മിണ്ടാതെ മുഖം കുനിച്ചിരുന്നു.എനിയ്ക്കെന്തോ ഇതൊന്നും കേള്‍ക്കാന്‍ താല്പര്യം തോന്നിയില്ല. ഞാന്‍ അവിടെ നിന്നും പോന്നു.

അമ്മാവന്‍ മിക്ക ദിവസവും വീട്ടില്‍ കാണില്ല. പുള്ളി എന്തോ വലിയ പദ്ധതിയ്ക്കുള്ള ആലോചനയിലാണെന്ന് വീട്ടിലെ സംസാരങ്ങളില്‍ നിന്ന് എനിയ്ക്ക് മനസ്സിലായി. ഇതിനിടെ അമ്മാവന്റെ മൂത്തകുട്ടിയെയും വീട്ടില്‍ കൊണ്ടു വന്നു. നാലു വയസ്സുള്ള ഒരു പെണ്‍കുട്ടി. അല്പം ഇരുണ്ടതാണവള്‍. അമ്മായിയെപോലെ. അവളെപ്പൊഴും എന്നോട് കൂട്ടുകൂടി നടന്നു. ഇളയ കുഞ്ഞിന്റെ പേര് മണിക്കുട്ടന്‍ എന്നാണ്.  നല്ല വെളുത്ത മണിക്കുട്ടന്‍, വലിയ കുസൃതിയാണ്. മുട്ടുകാലില്‍ ഇഴഞ്ഞു നടക്കും വീടാകെ. അവനെ എല്ലാര്‍ക്കും വലിയ കാര്യമാണ്.

“മണിക്കുട്ടന്‍ അണ്ണനെ പോലെ തന്നെയാണ്.. ഇവള് അസല്‍ കണിയാട്ടി..”

ആന്റിമാരുടെ സംഭാഷണത്തിനിടയില്‍ ഈയൊരു വാചകം കേട്ടു. അപ്പോള്‍ ആ കൊച്ചു പെണ്‍കുട്ടി ചിരിച്ചു കൊണ്ട് നിലത്തിരുന്നു കളിയ്ക്കുകയാണ്. ഞാന്‍ നിശബ്ദനായി പിന്നാമ്പുറത്തെയ്ക്കു നോക്കി. അവിടെ അമ്മായി ആരും കാണാതെ തേങ്ങുന്നു. ഞാന്‍ ആ കുട്ടിയെയും കൂട്ടി മുറ്റത്തേയ്ക്ക് കളിയ്ക്കാന്‍ പോയി.

ക്രമേണ അമ്മായിയോടുള്ള ബഹിഷ്കരണം കുറഞ്ഞു വന്നു. ഈ ബഹിഷ്കരണത്തിനുള്ള കാരണം പിന്നീട് എനിയ്ക്ക്  മനസ്സിലായി. അമ്മായി ഗണക സമുദായത്തില്‍ പെട്ടതായിരുന്നു.

(അവസാനിയ്ക്കുന്നില്ല)

13 comments:

  1. ബാക്കീം കൂടെ പോരട്ടെ.. പിന്നെ നീരാളീം..

    ReplyDelete
  2. വളരെ നന്നായി എഴുതി...
    ഓരോ രംഗങ്ങളും നല്ല ഒഴുക്കോടെ മനസില്‍ തട്ടുന്ന വിധം വിവരിച്ചിരിക്കുന്നു.ബാക്കി ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.

    ReplyDelete
  3. നന്നായി എഴുതി.
    ആ വീട്ടിലൂടെ ഒന്ന് ചുറ്റിക്കറങ്ങിയ പ്രതീതി.
    ബാക്കി വൈകിക്കില്ല എന്ന് കരുതട്ടെ..

    ReplyDelete
  4. എഴുത്ത് ഇഷ്ടമായി. ആലക്കോട് തളിപ്പറമ്പ് താലൂക്കിലാണോ?

    ReplyDelete
  5. ''അതു പഴേ പേര്.. ഇപ്പം അശോക് കുമാര്‍ന്നാക്കി''.പോരട്ടെ അശോക് കുമാറിന്റെ കഥകള്‍..നന്നായിട്ടുണ്ട്.

    ReplyDelete
  6. @ കാര്‍ന്നോര്‍: തീര്‍ച്ചയായും. നീരാളികള്‍ തുടരുന്നതാണ്.
    @ റിയാസ്: നന്ദി. കാത്തിരിയ്ക്കൂ..:-))
    @ ~ex-pravasini* : ഇല്ല..ഉടനെ ഉണ്ടാകും.
    @ ശങ്കരനാരായണന്‍ മലപ്പുറം : അതേ. ആലക്കോട് തളിപ്പറമ്പ് താലൂക്കിലാണ്.
    @ pravasi : കാത്തിരിയ്ക്കൂ..:-))

    എല്ലാവര്‍ക്കും നിറഞ്ഞ നന്ദി.

    ReplyDelete
  7. nalla ezhuthu Bijukumar. vaayichu valare santhosham thonni, ezhuthinte reethi kandu. thudaroo.

    ReplyDelete
  8. കാത്തിരിക്കാം..

    ReplyDelete
  9. സംഭവങ്ങൾ എല്ലാം വളരെ നന്നായിരിക്കുന്നു.

    ReplyDelete
  10. എഴുത്ത് ഇഷ്ടമായി

    ReplyDelete
  11. അശോക്‌ കുമാറിന്റെ വിരുതുകള്‍ പോരട്ടെ..

    ReplyDelete
  12. മൂന്നു ഭാഗങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്..:-)

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.