പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Saturday 29 October 2011

കനല്‍‌വഴികളിലൂടെ നടന്നൊരാള്‍....

ചില പുസ്തകങ്ങള്‍ ഉണ്ട്. അവയില്‍ ഉറങ്ങിക്കിടക്കുന്ന തീക്ഷ്ണാനുഭവങ്ങള്‍ അക്ഷരങ്ങളില്‍ നിന്നിറങ്ങിവന്ന് വായനക്കാരനെ പൊതിഞ്ഞു കളയും. അവ സമ്മാനിയ്ക്കുന്ന നടുക്കം നമ്മെ വിടാതെ പിന്‍‌തുടരും. ഇത്തരം പുസ്തകങ്ങള്‍ എല്ലാക്കാലത്തേയ്ക്കുമുള്ളതാണ്. തലമുറകള്‍ അവയെ ഏറ്റുവാങ്ങും.അനന്തമായ സ്വാതന്ത്ര്യം അനുഭവിയ്ക്കുന്ന ഈ തലമുറ പൂര്‍വസൂരികള്‍ നമുക്കതു നേടിത്തരാനായി അനുഭവിച്ച കഷ്ടപ്പാടുകളെ പറ്റി വല്ലപ്പോഴുമെങ്കിലും ഓര്‍ക്കണം. അല്ലാത്തപക്ഷം നന്ദികെട്ടവരുടെ വെറും കൂട്ടമായി നാം മാറും. പറഞ്ഞുവരുന്നത് മോഴികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ ആത്മകഥയെന്നോ കലാപകഥയെന്നോ ദേശചരിത്രമെന്നോ ഒക്കെ വിശേഷിപ്പിയ്ക്കാവുന്ന “ഖിലാഫത്ത് സ്മരണകള്‍“ എന്ന പുസ്തകത്തെ പറ്റിയാണ്. ഈ പുസ്തകം വായിച്ചു ഞാന്‍ നടുങ്ങിയെന്നോ കണ്ണുനിറച്ചെന്നോ പറഞ്ഞാല്‍ അതു അതിശയോക്തി ആയി കരുതരുത്, സത്യം മാത്രമാണ്. ഇന്ന് എത്ര പേര്‍ക്ക് മോഴികുന്നത്തെ അറിയാമെന്നെനിയ്ക്കറിയില്ല, പക്ഷെ തീര്‍ച്ചയായും നാം അറിയണം.

1897-ല്‍ ചെര്‍പ്പുളശ്ശേരിയിലെ മോഴികുന്നം ഇല്ലത്താണ് അദ്ദേഹം ജനിച്ചത്. ദേശീയപ്രസ്ഥാനത്തില്‍ ആകൃഷ്ടനായ ബ്രഹ്മദത്തന്‍ 1918-ല്‍ സജീവ രാഷ്ട്രീയത്തിലിറങ്ങി. അധികം താമസിയാതെ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടുമായി. 1921 ആഗസ്റ്റ് -1 ന് ലോകമാന്യ തിലകന്റെ  ചരമവാര്‍ഷികത്തിന് ചെര്‍പ്പുളശ്ശേരിയില്‍ അദ്ദേഹം പ്രസംഗിയ്ക്കുകയുണ്ടായി. ഈയൊരു പ്രസംഗമാണദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്.  ഖിലാഫത്ത് പ്രസ്ഥാനത്തെതുടര്‍ന്നുള്ള മലബാര്‍ കലാപത്തിന്റെ കാലമാണത്. 1921 ഓഗസ്റ്റ് 20 നു ബ്രിട്ടീഷ് പട്ടാളം മമ്പറം പള്ളി ആക്രമിയ്ക്കുകയും ഏറ്റുമുട്ടലില്‍ രണ്ട് ബ്രിട്ടീഷ് ഓഫീസര്‍മാര്‍ കൊല്ലപ്പെടുകയും ചെയ്തു. തുടര്‍ന്ന് വ്യാപകമായ ലഹള നടന്നു.  അതു വര്‍ഗീയകലാപമായും പരിണമിച്ചു.  അതോടെ പോലീസ് നായാട്ടു തുടങ്ങി. മുന്‍പേ പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്ന മോഴികുന്നത്തെയും കേസില്‍ പെടുത്തി, കലാപത്തിന് ആഹ്വാനം ചെയ്തു എന്നപേരില്‍. 1921 സെപ്തംബര്‍ 21-ന് മോഴികുന്നത്തെ ഇല്ലത്തുനിന്നും പിടിച്ചുകൊണ്ടുപോയി. ആ രംഗം ഇതാണ്:

“ഇല്ലത്തെ ചെറിയ ഉണ്ണി നീലകണ്ഠന്‍ പത്തായപ്പുരയുടെ മുകളില്‍ ഓടി വന്ന് “പട്ടാളം വന്നു” എന്ന് കിതച്ചു പറഞ്ഞു. ഞാന്‍ ഈറന്‍ പിഴുതിരുന്നത് ഒരു ശീലയായിരുന്നു.കൃഷ്ണേട്ടന്‍ ഒരു ഇണമുണ്ട് പിഴുത് ക്ഷണത്തില്‍ ഈറന്‍ മാറ്റിത്തന്നു.
“തിരുമനസ്സ് കൊണ്ട് പേടിയ്ക്കാതെ താഴേയ്ക്കെഴുന്നെള്ളൂക..”
സബ് ഇന്‍സ്പെക്ടര്‍ മൊയ്തീന്‍ കോണിപ്പടിയ്ക്കല്‍ വന്ന് എന്നെ പരിഹസിച്ചു പറഞ്ഞു.
“എനിയ്ക്കു ഭയമൊന്നുമില്ല. രാവിലെ ഒന്നും കഴിച്ചിട്ടില്ല. ഊണു കഴിഞ്ഞിട്ടു പോരെ?” ഞാന്‍ ചോദിച്ചു.
“ഇപ്പോ ഊണു കഴിയ്ക്കണ്ട..” ഇന്‍സ്പെക്ടര്‍ എന്നെ മുറ്റത്തേയ്ക്കിറക്കി. ഉടന്‍ പട്ടാളം എന്നെ ചൂഴ്‌ന്നു. രണ്ടുമാറു നീളമുള്ള കയറെടുത്ത് ഒരുവന്‍ എന്നെ കൈ പിന്നോട്ടാക്കി വരിഞ്ഞുകെട്ടി. കയറിന്റെ മറ്റേതല കഴുത്തിലിട്ടുമുറുക്കിയ ശേഷം അല്പം അയച്ച് ഒരു പട്ടാളക്കാരന്‍ പിടിച്ചു. നാലുപുരയുടെ മുറ്റത്തൂടെ വടക്കേപ്പടി കടത്തിയിട്ടാണ് എന്നെ കൊണ്ടുപോയത്. പടിഞ്ഞാറ്റിയുടെ മുകളീല്‍ വന്ന് അമ്മമാരും മറ്റ് അന്തര്‍ജനങ്ങളും പെണ്‍കിടാങ്ങളും മുറവിളികൂട്ടി. “എന്റെ കുട്ടി..അവനെ കൊണ്ടു പോകല്ലെ, അവനെ കൊണ്ടു പോകല്ലെ, ഇങ്ങോട്ടു തരണെ..” എന്റെ അമ്മ കരഞ്ഞുവിളിച്ചു.” (രംഗം സംഗ്രഹിച്ചെഴുതിയത്).

പലസ്ഥലത്തു നിന്നും പിടിച്ചവരെ ഇങ്ങനെ വരിഞ്ഞു കെട്ടിയ ശേഷം, ഈരണ്ടുപേരായി കൂട്ടിക്കെട്ടി. എന്നിട്ട് പട്ടാളക്കാര്‍ കുതിരപ്പുറത്തിരുന്ന് ഇവരെ ആട്ടിത്തെളിച്ചു. ഷൊര്‍ണൂര്‍ റെയിവേസ്റ്റേഷന്‍ വരെ ഇങ്ങനെ മനുഷ്യരെ കൂട്ടിക്കെട്ടി ഓടിച്ചുകൊണ്ടിരുന്നു. ആ രംഗങ്ങള്‍ ഹൃദയം പൊടിയാതെ ആര്‍ക്കും വായിയ്ക്കാനാവില്ല.

“കാറല്‍മണ്ണ പൊട്ടത്തിപ്പറമ്പില്‍ വെച്ച് പട്ടാളങ്ങളുടെ വെപ്പും തീനും കഴിഞ്ഞു. ഞങ്ങളെ തടവുകാരെ ഒന്നുകൂടി അന്യോന്യം പിടിച്ചു മുറുകെ കെട്ടി. പട്ടാളക്കാര്‍ കുതിരപ്പുറത്തുകയറി. ഞങ്ങളെ വളഞ്ഞ് നേരെ തെക്കോട്ട് ഓടിച്ചു തുടങ്ങി. ഞങ്ങള്‍ ചെര്‍പ്പുളശ്ശേരി ചന്തയുടെ  പടിഞ്ഞാറു വശത്തെത്തി. പിന്നീട് വെട്ടുവഴി വിട്ട് കുറുക്കുവഴിയിലൂടെ ഒറ്റപ്പാലം നിരത്തിലേയ്ക്ക് ഞങ്ങളെ ആട്ടിവിട്ടു. കുറുക്കുവഴി, ഇല്ലിക്കോല്‍ നിറഞ്ഞ ഇടവഴി - ഒരു കുണ്ടുപാടം - പിന്നീട് കുത്തനെ കയറ്റമായ മറ്റൊരു വഴി- ഇങ്ങനെയാണ്. ആ കുണ്ടുപാടത്തെ ചേറ്റില്‍കൂടി ഞങ്ങളെ ഓടിച്ചതും കുത്തനെയുള്ള വഴി കുതിരകള്‍ക്കൊപ്പം ഓടിച്ചു കയറ്റിയതും അപ്പോഴത്തെ എന്റെ കിതപ്പും ആര്‍ദ്രഹൃദയന്മാര്‍ ഒന്നു വിചാരിച്ചു നോക്കു. ഓട്ടത്തിന് വേഗത പോരാഞ്ഞിട്ട് പട്ടാളക്കാര്‍ ഞങ്ങളുടെ തലയ്ക്ക് വടികൊണ്ടും മുഷ്ടികൊണ്ടും അടി തുടങ്ങി. ഓടുവാനാണെങ്കില്‍ ഞങ്ങള്‍ക്കു വയം ഇല്ല, വായു ഇല്ല. കൈകള്‍ പിന്നോട്ട് വലിച്ചുകെട്ടിയിരിയ്ക്കുന്നു, പോരെങ്കില്‍ ചെമ്മരിയാടുകളെ പോലെ എല്ലാവരെയും അന്യോന്യം പിരിച്ചു കെട്ടിയിട്ടുമുണ്ട്........”

തുടര്‍ന്ന് ജയിലിലാകുന്നതും ഭീകരമര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതും എല്ലാം വിശദമായി പുസ്തകത്തില്‍ പറയുന്നുണ്ട്. മോഴികുന്നം കോയമ്പത്തൂര്‍ ജയിലിലായപ്പോള്‍ ഇല്ലത്തുനിന്ന് ആരും തിരിഞ്ഞു നോക്കിയില്ല. ഉടുത്തിരുന്ന ഒരേ ഒരു മുണ്ട് നാലുമാസക്കാലം ഉടുത്തു. പിഞ്ഞികീറിയപ്പോള്‍ മടക്കി ഉടുത്തു. അവസാനം ജയില്‍ സൂപ്രണ്ട് നിര്‍ബന്ധം ചെലുത്തി ഇല്ലത്തു നിന്നൊരാളെ വരുത്തുകയാണുണ്ടായത്.
കേസ് വിചാരണയ്ക്കുവെച്ചു. കാക്കാത്തോട് തീവണ്ടിപ്പാലം പൊളിച്ചു എന്നതായിരുന്നു ഒരു കുറ്റം. സെഷന്‍സ് കോടതി അദ്ദേഹത്തെ ജീവപര്യന്തം ശിക്ഷിച്ച് ബെല്ലാരി ജയിലിലേയ്ക്കയച്ചു. അവിടുത്തെ പീഡനം കണ്ണുനനയിയ്ക്കും. വെളിമ്പ്രദേശത്ത് കെട്ടിയ ഷെഡുകളാണവിടുത്തെ ജയില്‍. എങ്ങനെയാണ് അവിടെ അദ്ദേഹത്തെ ഇട്ടതെന്നു നോക്കു:

 “വാര്‍ഡര്‍മാര്‍ വന്ന് ഞങ്ങളെ ഏറ്റെടുത്തു. എന്നെയും ബാക്കി തടവുകാരെയും ജയിലിന്റെ ഉള്ളിലാക്കി. കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ കാലില്‍ കോല്‍ ചങ്ങല വെയ്ക്കുവാന്‍ വിളിച്ചു. ഏഴുകൊല്ലത്തിലധികം ശിക്ഷിച്ചവരെ ചങ്ങല വെയ്ക്കണമെന്നാണ് ബെല്ലാരി ജയിലിലെ നിയമം. ബാക്കി തടവുകാര്‍ കനം കുറഞ്ഞ ചങ്ങല കിട്ടുവാന്‍ വേണ്ടി എന്റെ മുന്നില്‍ ഓടിച്ചാടി ചെന്നു. ഞാന്‍ ഒഴിഞ്ഞു നിന്നു, എനിയ്ക്ക് ഉള്ളതിലും കനം കൂടിയത് തന്നെ ആയ്യിക്കോട്ടെ. ഒടുവില്‍ ഒരു കൈവണ്ണത്തിലുള്ള ആനച്ചങ്ങല എന്റെ കാലില്‍ വെച്ച് കരുവാന്‍ മേടി ഉറപ്പിച്ചു. ചങ്ങല ഒരു മാറു നീളം. അതിന്റെ രണ്ടു തലയിലും ഓരോ വട്ടക്കണ്ണി. ആ രണ്ട് വട്ടക്കണ്ണികളും രണ്ടു കാലിന്റേയും ഞെരിയാണിക്കണ്ടത്തില്‍ വെച്ച് ആണി ഉറപ്പിച്ചു. ചങ്ങലയുടെ നടുക്ക് ഒരു വട്ടക്കണ്ണിയുണ്ട്. അന്നു വൈകിട്ട്, ഞങ്ങളെ ജയില്‍ ഷെഡിലാക്കി. ഒരു നീണ്ട ആനച്ചങ്ങല നടുവിലെ വട്ടക്കണ്ണിയ്ക്കുള്ളില്‍കൂടിയിട്ട്  നൂറോളം പേരെ ഒന്നിച്ച് കോര്‍ത്തു, നീണ്ട ചങ്ങലയുടെ രണ്ടറ്റവും മണ്ണില്‍ കുഴിച്ചിട്ട് പൂട്ടിയിട്ടു...”

ഒരിയ്ക്കല്‍ രാത്രി കനത്തമഴയില്‍ ഷെഡ് ഇടിഞ്ഞു വീണു . ചങ്ങലയിട്ടതിനാല്‍ ആര്‍ക്കും ഓടിരക്ഷപെടാന്‍ പറ്റിയില്ല. കുറേ തടവുകാര്‍ മരിച്ചു. ആയുസിന്റെ ബലം കൊണ്ട് അന്ന് മോഴികുന്നം രക്ഷപെട്ടു. കൊടും വെയിലത്ത് ദാഹപരവശരായിട്ടാണ് തടവുകാര്‍ ഷെഡുകളില്‍ കിടന്നത്.

ഏതായാലും മാസങ്ങള്‍ക്കകം അപ്പീലില്‍ മദ്രാസ് ഹൈക്കോടതി മോഴികുന്നത്തെ വെറുതെ വിട്ടു. തിരിച്ചെത്തിയ അദ്ദേഹത്തെ വീണ്ടും ഭീകര അനുഭവങ്ങള്‍ കാത്തിരിയ്ക്കുകയായിരുന്നു. ജയിലില്‍ പോയതിനും തീണ്ടിത്തിന്നതിനും “സമുദായ ഭ്രഷ്ട്.” സ്വന്തം ഇല്ലത്തു നിന്നും ഇറങ്ങേണ്ടി വന്നു. അമ്മയുടെ അന്ത്യകര്‍മ്മം ചെയ്യാന്‍ പോലും അനുവദിച്ചില്ല. ഇതൊക്കെ ആയിട്ടും അദ്ദേഹം തളര്‍ന്നില്ല.ധീരമായ ആ ജീവിതം സാമൂഹ്യമാറ്റത്തിനായി മുന്നോട്ടു തന്നെ പോയി.

അദ്ദേഹത്തിന്റെ ഔന്നത്യം എന്തെന്നറിയാന്‍ ഒരൊറ്റ സംഭവം മാത്രം മതിയാകും. സമുദായപ്രവര്‍ത്തനമുപേക്ഷിച്ച് മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനാകാന്‍ സഖാവ് ഇ.എം.എസ് യാത്ര പറഞ്ഞത് പെറ്റമ്മയോടായിരുന്നില്ല, മറിച്ച് തൃശൂരില്‍ പോയി വി.ടി.യോടും മോഴികുന്നത്തോടുമായിരുന്നു. 1964 ജൂലായ് 26 ന് അദ്ദേഹം അന്തരിച്ചു.

 മാതൃഭൂമിബുക്സ് പ്രസിദ്ധീകരിച്ച 176 പേജുള്ള ഈ പുസ്തകത്തിന് 100 രൂപയാണു വില. നിങ്ങളുടെ മനസ്സില്‍ ആര്‍ദ്രതയും മനുഷ്യസ്നേഹവും നിറയ്ക്കാന്‍ ഈ പുസ്തകത്തിനാവുമെന്ന് ഞാന്‍ ഉറപ്പു തരുന്നു.

Tuesday 25 October 2011

“കണ്ണൂര്‍ കോട്ട” : കണ്ണൂരിന്റെ പുരാവൃത്തം.

സ്ഥലം ചിറക്കല്‍ കോവിലകം. വലിയ കോലത്തിരി രാജാവ് അസ്വസ്ഥനായി ഉലാത്തുന്നു. പരിഭ്രാന്തനായ കാര്യക്കാരന്‍ തിരുവുള്ളമാരാഞ്ഞു. സംഗതി നിസാരം, കൊട്ടാരത്തിലെ അടിച്ചുതളിക്കാരിയായ തീയത്തിപെണ്ണ് സുന്ദരിയാണ്. ഒരു രാത്രി അവളോടൊപ്പം കിടക്കണം. അത്രയേ ഉള്ളു.  തമ്പുരാന്റെ അഭീഷ്ടം, കാര്യക്കാരന്‍ രഹസ്യമായി തമ്പുരാട്ടിയെ അറിയിച്ചു. വിഷയം താന്‍ കൈകാര്യം ചെയ്തുകൊള്ളാമെന്ന് തമ്പുരാട്ടി പറഞ്ഞു. തീയത്തിയെ പത്തായപ്പുരയിലെത്തിച്ചിട്ടുണ്ടെന്ന് കാര്യക്കാരന്‍ വന്ന് തമ്പുരാനെ ഉണര്‍ത്തിച്ചു. രാത്രി തമ്പുരാന്‍ പത്തായപ്പുരയിലെത്തിയപ്പോള്‍  നേര്‍ത്ത വെളിച്ചത്തില്‍ തീയത്തിയെ കണ്ടു. കാര്യം നടന്നു.

മാസം പത്തുകഴിഞ്ഞു.  കോവിലകത്തെ തമ്പുരാട്ടി പ്രസവിച്ചു, ഒന്നാന്തരം ചുണക്കുട്ടനെ. അവന്‍ വളര്‍ന്നു. എന്നാല്‍ ചെക്കന്‍ ആയുധവിദ്യ അഭ്യസിയ്ക്കാനോ രാജ്യകാരങ്ങള്‍ പഠിയ്ക്കാനോ തയ്യാറായില്ല, പകരം തെങ്ങില്‍ കയറലും ഇളനീര്‍ പറിയ്ക്കലും പരിപാടി. പോരാഞ്ഞിട്ട് തെങ്ങിന്‍ കുലയില്‍ വടികൊണ്ടടിയും..!
സംശയാലുവായ രാജാവ് തമ്പുരാട്ടിയെ വിളിച്ചു.

”ദുഷ്ടേ നീ നമ്മെ ചതിച്ചു അല്ലെ? ഏതു തീയന്റെയാടീ ഈ ചെക്കന്‍?”

“അയ്യോ ഞാന്‍ ചതിച്ചെന്നോ..! ഇവന്‍ അവിടുത്തെ ചെക്കന്‍ തന്നെ..”

“പിന്നെന്താടീ ഇവന്‍ തെങ്ങില്‍ കയറുന്നത്..?”

അപ്പോഴാണ് രാജ്ഞിയ്ക്ക് കാര്യം പിടികിട്ടിയത്. അവര്‍ പൊട്ടിച്ചിരിച്ചു.

“ആര്യപുത്രാ, അന്ന് ആ പത്തായപ്പുരയില്‍ വന്നത് ആരാണെന്നാ അങ്ങ് കരുതിയത് ..? തീയത്തിയോടൊപ്പം കിടക്കുകയാണെന്ന ബോധത്തോടെയല്ലേ അങ്ങ് എന്നോടൊപ്പം കിടന്നത്..”

കാര്യങ്ങളെല്ലാം മനസ്സിലായ രാജാവിന് കലിയടങ്ങിയില്ല. തമ്പുരാട്ടിയെയും ചെക്കനെയും  ചുഴലിയിലേക്ക്  നാടുകടത്തി. ഒരു മലയോരം ചാര്‍ത്തിക്കൊടുക്കുകയും ചെയ്തു. ആ ചെക്കനാണ് കേരളത്തിലെ ഒരേയൊരു ഈഴവ രാജവംശത്തിന്റെ സ്ഥാപകനായ “മന്നനാര്‍”.

കൌതുകകരമായ ഈ വിവരണം ഉള്ളത് പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ശ്രീ,കെ.ബാലകൃഷ്ണന്‍ രചിച്ച “കണ്ണൂര്‍ കോട്ട” എന്ന ഗ്രന്ഥത്തിലാണ്. 402 പേജുകളിലായി പരന്നു കിടക്കുന്ന ഈ പുസ്തകത്തില്‍ കണ്ണൂര്‍ ജില്ലയുടെ പുറത്തറിയാത്ത അനേകം ഐതിഹ്യങ്ങളും ചരിത്രങ്ങളും പുരാവൃത്തങ്ങളും ചുരുളഴിയുന്നു. അത്ഭുതത്തോടെ മാത്രമാണ് എനിയ്ക്കിത് വായിച്ചു തീര്‍ക്കാനായത്.

വളപട്ടണം പാലത്തിനു തൊട്ടുമുന്‍പുള്ള കുന്നിന്മുകളില്‍ ഒരു കൊട്ടാരമുണ്ടായിരുന്നു. അതിന്റെ അവശിഷ്ടങ്ങള്‍ ഇപ്പൊഴുമുണ്ടത്രേ.! പരശ്ശുരാമന്‍ ബ്രാഹ്മണരെ കൊണ്ടു വന്നു പാര്‍പ്പിച്ച പ്രധാനപ്പെട്ട ഇടമായ പെരിഞ്ചെല്ലൂര്‍ ആണ് ഇന്നത്തെ തളിപ്പറമ്പ്. കേരളത്തിലെ ഏക മുസ്ലീം രാജവംശമായ അറയ്ക്കലിന്റെ ചരിത്രവും കൌതുകകരമാണ്. ഒരു കാലത്ത് ഇംഗ്ലീഷുകാരും ഡച്ചുകാരും പോര്‍ത്തുഗീസുകാരും വ്യാപാരം നടത്തിയിരുന്ന കണ്ണൂര്‍ ആണ്  ഇന്നത്തെ “സിറ്റി”. (ഇപ്പൊഴത്തെ ടൌണ്‍ അല്ല). അനേക നൂറ്റാണ്ടുകളുടെ ചരിത്രം പേറി നില്‍ക്കുന്ന കണ്ണൂര്‍ കോട്ടയും കന്റോണ്മെന്റും. ബര്‍ണശ്ശേരിയിലെ ചട്ടക്കാര്‍ (ആംഗ്ലോ ഇന്ത്യന്‍സ്). “ഉറൂമി” സിനിമയില്‍ വികൃതമായി അവതരിപ്പിച്ച മുരിയ്ക്കഞ്ചേരി കേളുവിന്റെ ശരിയായ ചരിത്രം, കൃഷ്ണഗാഥയെഴുതിയ ചെറുശ്ശേരിയുടെ ചരിത്രം, രണ്ടായിരം വര്‍ഷം മുന്‍പ് ഗ്രീക്ക് കൃതിയായ പെരപ്ലസില്‍ പരാമര്‍ശിയ്ക്കപ്പെട്ട “നൌറ” എന്ന നാറാത്തിന്റെ ചരിത്രം അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത അറിവുകളാണ് ഇതില്‍ നിറച്ചു വെച്ചിരിയ്ക്കുന്നത്.

കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഈറ്റില്ലവും പോരാട്ട ഭൂമിയുമായ കണ്ണൂരില്‍ നടന്ന അനേകം പോരാട്ടങ്ങളുടെ വിവരണം ആരെയും ആവേശം കൊള്ളിയ്ക്കും. അടിമത്തവും തീണ്ടലും ഉറഞ്ഞാടിയ പൂര്‍വകാലത്ത്, ഒരു നമ്പൂതിരിയുടെയും ആശ്രിതനായ പുലയന്റെയും മൃതദേഹം അടുത്തടുത്ത് ഒന്നിച്ച് സംസ്കരിച്ച ചരിത്രമുണ്ട് കണ്ണൂരിന്. ഫ്യൂഡലിസത്തോടുള്ള അടിയാളന്റെ പോരാട്ടമാണ് പല തെയ്യക്കോലങ്ങളുടെയും തോറ്റം പാട്ട്. അടിയാളന്‍ “ദൈവ“മായി അവതരിയ്ക്കുന്ന  അനന്യസുന്ദര സങ്കല്പം.      
  
ഓരോ കണ്ണൂരുകാരനും അതിലുപരി ചരിത്ര സ്നേഹിയായ ഓരോ മലയാളിയും നിര്‍ബന്ധമായും ഈ പുസ്തകം വായിയ്ക്കണം. ഒട്ടും മുഷിപ്പില്ലാതെ വായിച്ചു പോകാവുന്ന ഹൃദ്യമായ എഴുത്താണ് രചയിതാവിന്റേത്. ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് 195 രൂപയാണ് വില. വായനയ്ക്കൊടുവില്‍ നിങ്ങള്‍ തലകുലുക്കി സമ്മതിയ്ക്കും മുടക്കുമുതലിലും എത്രയോ മടങ്ങാണ് ഇതിന്റെ മൂല്യമെന്ന്.                                                   

Thursday 20 October 2011

വാള്‍സ്ട്രീറ്റില്‍ നിന്നും വാര്‍ത്തകളുണ്ട്....


വാര്‍ത്തകളില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത് “വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍” (Occupy Wallstreet) ആണല്ലോ. എത്രയൊക്കെ  ശ്രമിച്ചിട്ടും കുത്തകപ്പത്രങ്ങള്‍ക്കു പോലും മൂടിവെക്കാന്‍ പറ്റാത്ത വിധം അതു വളര്‍ന്നു കഴിഞ്ഞു. ശരി, എന്താണീ “വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍” ?

അമേരിയ്ക്കയിലെ കോര്‍പറേറ്റ് ബാങ്കുകളുടെയും ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്റെയുമെല്ലാം ആസ്ഥാന മന്ദിരങ്ങള്‍ സ്ഥിതിചെയ്യുന്ന ന്യൂയോര്‍ക്കിലെ ഒരു തെരുവാണ് “വാള്‍ സ്ട്രീറ്റ്”. ഇക്കഴിഞ്ഞ സെപ്തംബര്‍ 17-ന് ഒരു കൂട്ടം ചെറുപ്പക്കാര്‍ വാള്‍ സ്ട്രീറ്റിലെ സ്റ്റോക്ക് എക്സ്ചേഞ്ചിനു സമീപം ടെന്റു കെട്ടി കുത്തിയിരിയ്ക്കാന്‍ വന്നു. എന്നാല്‍ പൊതുസ്ഥലത്ത് ടെന്റ് കെട്ടാന്‍ പോലീസ് സമ്മതിയ്ക്കാത്തതിനാല്‍ അടുത്തുള്ള സ്വകാര്യ പാക്കായ “സൂക്കോട്ടി”ലേയ്ക്ക് അവര്‍ക്ക് മാറേണ്ടി വന്നു. അവരുടെ മുദ്രാവാക്യം വളരെ ലളിതമായിരുന്നു:  “ഞങ്ങളാണ് 99 ശതമാനം”.

ഇതിന്റെ അര്‍ത്ഥം മനസ്സിലാകണമെങ്കില്‍ അമേരിയ്ക്കയിലെ നിലവിലുള്ള സാമ്പത്തിക സ്ഥിതിയെ പറ്റി അല്പം അറിയണം. ലോകസമ്പത്തിന്റെ നല്ലൊരു പങ്കും കൈകാര്യം ചെയ്യുന്നത് അമേരിയ്ക്കയാണ്. ആ അമേരിയ്ക്കയുടെ ആകെ സമ്പത്തിന്റെ 40% ത്തിന്റെ ഉടമസ്ഥര്‍ ജനസംഖ്യയുടെ കേവലം 1% വരുന്ന അതിസമ്പന്നര്‍ ! 80% ജനങ്ങള്‍ക്കാകെയുള്ള സമ്പത്ത് വെറും 7%..!!

2008-ലെ സാമ്പത്തിക തകര്‍ച്ചയില്‍ വാള്‍സ്ട്രീറ്റിലെ കോര്‍പറേറ്റ് ബാങ്കുകള്‍ പലതും പൊട്ടിപ്പോയി. ഓഹരികള്‍ കൂപ്പുകുത്തി. ഈ തകര്‍ച്ചയില്‍ നിന്നു രക്ഷിയ്ക്കാന്‍ സര്‍ക്കാര്‍, ജനങ്ങളുടെ നികുതിപ്പണം അവര്‍ക്കു വാരിക്കോരി നല്‍കി. ഫലം, സര്‍ക്കാരിനു സാമ്പത്തിക പ്രതിസന്ധി. (ഒപ്പം ലോക പോലീസ് ചമയുന്നതിന്റെ ചിലവുകളും). ഈ പ്രതിസന്ധിയെ നേരിടാന്‍ കോര്‍പറേറ്റുകളുടെ നികുതി കൂട്ടാന്‍ ഒബാമ തീരുമാനിച്ചെങ്കിലും സമ്പന്നന്മാരും റിപ്പബ്ലിക്കന്‍ പാര്‍ടിയും വാള്‍സ്ട്രീറ്റുമെല്ലാം ചേര്‍ന്ന് അതിനെ എതിര്‍ത്തു. ജനങ്ങളുടെ ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറച്ച് ആ കാശെടുത്ത് പ്രതിസന്ധി തീര്‍ക്കാന്‍ അവര്‍ പറഞ്ഞു. 90, 000 കോടി ഡോളര്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതോടെ 30 മില്യന്‍ പേര്‍ക്ക് പണിപോയി. 9.20% മായി തൊഴിലില്ലായ്മ. ആകെയുള്ള 30 കോടി ജനങ്ങളില്‍ 4.62 കോടി പേര്‍ ദരിദ്രര്‍! ഇങ്ങനെ സഹികെട്ട അവസ്ഥയിലാണ് ജനങ്ങള്‍ വാള്‍സ്ട്രീറ്റിലേയ്ക്ക് വന്ന് കുടില്‍ കെട്ടിയത്. 1% പേര്‍ക്ക് വേണ്ടി ബാക്കിയുള്ളവരെ ചൂഷണം ചെയ്യുന്നതിനെതിരെയാണ് ആ മുദ്രാവാക്യം, “ഞങ്ങളാണ് 99 ശതമാനം”. ഇന്നിപ്പോള്‍ പതിനായിരങ്ങള്‍ ആ സമരത്തില്‍ അണിചേര്‍ന്നിരിയ്ക്കുന്നു. അമേരിയ്ക്കയിലെ 150 നഗരങ്ങളിലേയ്ക്ക് അതു പടര്‍ന്നു കഴിഞ്ഞു. ഒപ്പം യൂറോപ്പിലേയ്ക്കും ഏഷ്യയിലേയ്ക്കും.


മുതലാളിത്തത്തിലെ ഇത്തരം പ്രതിസന്ധികള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ മാര്‍ക്സ് പ്രവചിച്ചതാണ്. എങ്ങനെയാണ് ഈ കുഴപ്പങ്ങള്‍ ഉണ്ടാകുന്നത്?
മാര്‍ക്സിയന്‍ വീക്ഷണത്തില്‍ സമൂഹത്തില്‍ രണ്ടു വര്‍ഗങ്ങളാണുള്ളത്. ഉല്പാദന ഉപാധികളുടെ (ഫാക്ടറി, തൊഴില്‍ശാല, കൃഷിയിടം..etc ) ഉടമകളായ മുതലാളിമാരും, സ്വന്തം അധ്വാനശേഷിമാത്രം കൈമുതലായ തൊഴിലാളികളും. ചിലവുകഴിച്ച് മുതലാളി നേടുന്ന ലാഭം തൊഴിലാളിയുടെ അധ്വാനമാണ്. അതായത്, ലോകത്തുള്ള എല്ലാ സമ്പത്തും മനുഷ്യന്റെ -തൊഴിലാളിയുടെ- സംഭൃതമാക്കപ്പെട്ട അധ്വാനമാണ്.

നല്ല നിരപ്പായ ഒരു പരന്ന പാത്രത്തില്‍ ഒഴിച്ചുവെച്ച വെള്ളത്തെ ഒന്നു സങ്കല്‍പ്പിയ്ക്കൂ. എല്ലായിടത്തും ഒരേപോലെ പരന്നിരിയ്ക്കുന്നതിനാല്‍ എല്ലാം സംതുലിതം ആണ്. പാത്രം ഏതെങ്കിലും ഭാഗത്തേയ്ക്ക് ചരിഞ്ഞാല്‍ വെള്ളം അവിടെ കുമിയും, ബാക്കി സ്ഥലം ഉണങ്ങും. ഈയവസ്ഥയാണ് സമ്പത്തിന്റേതും. സമൂഹത്തില്‍ എവിടെയെങ്കിലും പണം കുമിഞ്ഞുകൂടിയാല്‍ മറ്റുള്ളിടത്ത് അതിന്റെ പ്രത്യാഘാതം ഉണ്ടാകും. ജനങ്ങളുടെ കൈയില്‍ പണമില്ലാതാകുന്നതോടെ അവരുടെ വാങ്ങല്‍ ശേഷി കുറയും. അപ്പോള്‍ മുതലാളിയുടെ ഉല്പന്നം കെട്ടിക്കിടക്കും. അതോടെ തൊഴിലാളിയ്ക്ക് പണിയില്ലാതാകും. വാങ്ങല്‍ശേഷി പിന്നെയും കുറയും. ഇതൊരു പ്രതിസന്ധിയിലെത്തും.

സോവിയറ്റ് തകര്‍ച്ചയോടെ ആണ് ഉദാരവല്‍ക്കരണം ആരംഭിച്ചത്. അതോടെ മുതലാളിത്തം സാമ്രാജ്യത്വമായി മാറി. നേരത്തെ മുതലാളിമാര്‍ ലാഭമുണ്ടാക്കാന്‍ ഉല്പാദനമേഖലയിലായിരുന്നു കാശിറക്കിയത്. അതായത് ഫാക്ടറികളും മറ്റും സ്ഥാപിച്ച്. അപ്പോള്‍ സ്വാഭാവികമായും തൊഴിലവസരങ്ങളും അടിസ്ഥാനസൌകര്യങ്ങളും വികസിക്കും. എന്നാല്‍ ഉദാരവല്‍ക്കരണത്തോടെ, ഫിനാന്‍സ് മൂലധനത്തിന്റെ ആഗോള കുത്തൊഴുക്കുണ്ടായി. ഉലാദനമേഖയില്‍ നിന്നുമാറി കാശെറിഞ്ഞ് കാശുപിടിക്കല്‍ ആയി. ഓഹരിക്കമ്പോളങ്ങളിലേക്കാണ് പണം ഒഴുകിയത്. അവിടെ ഊഹക്കച്ചവടം വഴി കൃത്രിമമായി വിലയുയര്‍ത്തി ലാഭം ഉണ്ടാക്കുന്നു. അങ്ങനെ നാട്ടിലെ പണം കൊള്ളയടിച്ച് ചിലരുടെ പോക്കറ്റിലേയ്ക്കെത്തും.

റിയല്‍ എസ്റ്റേറ്റ് മേഖലയിലുണ്ടായ കുതിപ്പില്‍ നിന്നു പണം വാരാനാണ് അമേരിയ്ക്കയിലെ ചില ബാങ്കുകള്‍ നാടാകെ ഹൌസിങ്ങ് ലോണുകള്‍ കൊടുത്തത്. പണിയുന്ന വീടുമാത്രം ഈട്. എന്നാല്‍ ഇങ്ങനെ ഭീമന്‍ ലോണെടുത്തവര്‍ക്ക് തിരിച്ചടയ്ക്കാന്‍ പാങ്ങില്ലായിരുന്നു. അതോടെ ബാങ്കുകള്‍ പ്രതിസന്ധിയിലായി. വീട് ജപ്തിചെയ്തെങ്കിലും ആരും മേടിയ്ക്കാനില്ല. ബാങ്കുകള്‍ പൊട്ടാന്‍ അധിക നേരം വേണ്ടി വന്നില്ല. അതാണ് നേരത്തെ പറഞ്ഞ 2008-ലെ പ്രതിസന്ധി. ആ പ്രതിസന്ധി ലോകമൊട്ടാകെ ബാധിച്ചു. ഇന്നിപ്പോള്‍ അമേരിയ്ക്കയിലെ പ്രക്ഷോഭവും ലോകമാകെ പടരാന്‍ പോകുന്നു. കോര്‍പറേറ്റുകളുടെ കൂട്ടുകാരായ ഇന്ത്യന്‍ ഭരണവര്‍ഗത്തിനും ഇതൊരു പാഠമാണ്. എന്തും തുടക്കമിടുന്നത് പടിഞ്ഞാറാണല്ലോ, ഇവിടെയും അതെത്തും താമസിയാതെ. ഭരണകൂടം കോര്‍പറേറ്റുകളെ തളയ്ക്കുന്നില്ലെങ്കില്‍ ജനം നിലനില്‍പ്പിനായി തെരുവിലിറങ്ങും. അതാണ് സാമൂഹ്യവിപ്ലവങ്ങളിലേയ്ക്കു നയിയ്ക്കുന്നത്.

മാര്‍ക്സിയന്‍ വീക്ഷണവും സിദ്ധാന്തവും തികച്ചും ശരിയാണെന്നാണ് ഈ ചരിത്രങ്ങള്‍ നമ്മെ പഠിപ്പിയ്ക്കുന്നത്. സമൂഹത്തില്‍ തുല്യമായി വിന്യസിയ്ക്കപ്പെടുന്ന സമ്പത്താണ് ഇതിനൊരു പരിഹാരം.

Monday 17 October 2011

ഇതു കാണാതെ പോകരുതേ...

സ്നേഹവും കരുതലും അനുനിമിഷം ആവിയായിക്കൊണ്ടിരിയ്ക്കുന്ന ഈ ഊഷരകാലത്ത് അവിടവിടെ കാണുന്ന ചില പച്ചപ്പുകള്‍ വല്ലാത്ത ആര്‍ദ്രത ഉണ്ടാക്കും, നമ്മളില്‍ പലര്‍ക്കും. സുഖ സൌകര്യങ്ങളില്‍ പുളച്ചു മതിമറക്കുമ്പോള്‍ ഭാര്യയെ നിഷ്കരുണം വലിച്ചെറിഞ്ഞ് നൈമിഷിക സുഖങ്ങളിലേയ്ക്ക് ഊളിയിടുന്ന ഭര്‍ത്താക്കന്മാരും, ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം ഇറങ്ങിപ്പോകുന്ന ഭാര്യമാരും ഇന്ന് അപൂര്‍വമല്ലല്ലോ. അതിനിടയിലാണ് ദുരിതക്കിടക്കയിലായ തന്റെ ഭര്‍ത്താവിനെ കൂലിപ്പണിയെടുത്തു പരിചരിയ്ക്കുന്ന ഈ യുവതിയുടെ വാര്‍ത്ത കാണാനിടയായത്. ഉള്ളില്‍ മനുഷ്യത്വം അവശേഷിക്കുന്നവരെല്ലാം ദയവായി ഇതു വായിയ്ക്കണം.

ഇത് കണ്ണൂര്‍ കോളയാട് പെരുവയിലെ ഉമ്മക്കരോട്ട് വീട്ടില്‍ പ്രഭ. ഭര്‍ത്താവ്  ചെന്നൈ സ്വദേശി കമ്പ്യൂട്ടര്‍ എഞ്ചിനീയറായ സായിറാം.  ചെന്നൈയില്‍ സ്ഥിര താമസമാക്കിയ പ്രഭയുടെ സഹോദരി മുഖേനെയാണ്  ഈ വിഹാഹം നടന്നത്. ജോലിയോടൊപ്പം ബിസിനസ്സുമുണ്ടായിരുന്ന സായിറാമിനെ കൂട്ടുപങ്കാളി ചതിച്ചതിനെ തുടര്‍ന്ന് പത്തുലക്ഷം രൂപയോളം നഷ്ടപ്പെട്ടു. മാനസികമായി തളര്‍ന്ന സായിറാമിന്റെ പ്രഷറും പ്രമേഹവും ഉയര്‍ന്ന് തലച്ചോറില്‍ രക്തസ്രാവം  ഉണ്ടായി. അതോടെചലനശേഷിയും സംസാരശേഷിയും കാഴ്ചശക്തിയും നഷ്ടമായി. ചുരുക്കത്തില്‍ ജീവച്ഛവം. വിവാഹം കഴിഞ്ഞിട്ട് ആറു മാസം കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളു അപ്പോള്‍. പിന്നെ ചെന്നൈയിലെ വിവിധ ആശുപത്രികളില്‍ രണ്ടുവര്‍ഷത്തിലേറെ നീണ്ട ചികിത്സകള്‍. ചെന്നൈയില്‍ സായിറാമിന്റെ വൃദ്ധരായ അച്ഛനമ്മമാരും സഹോദരിമാരും ആണുള്ളത്. സഹോദരിമാരില്‍ രണ്ടുപേര്‍ ബധിരരും മൂകരുമത്രേ..

ഒടുക്കം ചികിത്സാ ചിലവ് താങ്ങാനാകാതെ പ്രഭ ഭര്‍ത്താവിനെ കണ്ണൂരേയ്ക്കു കൊണ്ടു വന്നു. മൂന്നുമാസമായി കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ചികിത്സയിലാണ്. ചുരുങ്ങിയ നാളത്തെ ചികിത്സ കൊണ്ട് ചലനശേഷിയും കേള്‍വി ശക്തിയും കാഴ്ചയും തിരികെ കിട്ടി. ഇനിയും ദീര്‍ഘകാലത്തെ ചികിത്സ ആവശ്യമുണ്ട്. ഇവിടെ കൂലിപ്പണിയ്ക്ക് പോയി ചികിത്സയ്ക്കുള്ള പണം കണ്ടെത്തുകയാണിപ്പോള്‍ പ്രഭ. . അവരുടെ കുടുംബവും തീരെ ദരിദ്രമാണ്. കൂനിന്മേല്‍ കുരുവെന്ന പോലെ പ്രഭയുടെ ഗര്‍ഭപാത്രത്തില്‍ മുഴയുണ്ടെന്ന് കണ്ടെത്തിയിരിയ്ക്കുന്നു. ഇനി ആ സാധുവിന് അതിന് ഓപ്പറേഷന്‍ ചെയ്യണം.

നമ്മുടെ ചുറ്റും അനേകം പേര്‍ സഹായം ആവശ്യമുള്ളവരുണ്ട്. എല്ലാവരെയും നമുക്ക് സഹായിയ്ക്കാന്‍ കഴിഞ്ഞേക്കില്ല. എന്നാല്‍ സ്വന്തം രോഗത്തെ മറന്നുകൊണ്ട്, രോഗശയ്യയിലായ ഭര്‍ത്താവിനെ കൈവിട്ടു കളയാതെ, കൂലിപ്പണിയെടുത്തു ചികിത്സിയ്ക്കുന്ന ഈ യുവതി നമ്മളുടെയൊക്കെ സഹായം അര്‍ഹിയ്ക്കുന്നില്ലേ? ഇതൊന്നും കാണുന്നില്ലെങ്കില്‍  എന്തിനാണ് നമുക്ക് കണ്ണുകള്‍?

ഏതായാലും കണ്ണൂരിലെ ഒരു യുവജന സംഘടന ചെറിയൊരു സഹായം എത്തിച്ചിട്ടുണ്ട്. ഒപ്പം നമ്മളും ചെറിയ ഒരു തുക - അതെത്രയുമാകട്ടെ -  നല്‍കിയാല്‍ അവര്‍ക്കതു വലിയൊരു സഹായമായിരിയ്ക്കും.
രാഷ്ട്രീയകാര്യങ്ങളില്‍ വീറോടെ അടികൂടുന്ന നമ്മള്‍ ഇക്കാര്യത്തില്‍ ഒന്നിച്ചു നില്‍ക്കണമെന്ന് അപേക്ഷിയ്ക്കുന്നു.

പ്രഭയെ സഹായിയ്ക്കാന്‍ താല്പര്യമുള്ളവര്‍ക്ക് അവരുടെ ഫോണില്‍ ബന്ധപ്പെടാം:
ഫോണ്‍: 0091 9846271334

Sunday 16 October 2011

സൂസന്ന വെയിര്‍മാന്റെ ശവകുടീരത്തില്‍..

ഇരുമ്പുമുള്ളുകള്‍ തറച്ച കനത്ത വാതില്‍ കടന്ന് ഞാന്‍ കോട്ടയിലേയ്ക്കു കാല്‍ വച്ചു. അപ്പോള്‍ അറബിക്കടലിന്റെ ഹുങ്കാരവും ഉപ്പിന്റെ ആവരണവുമിട്ട തണുപ്പന്‍ കാറ്റു വന്ന് മേലാകെ പൊതിഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൂതിഗന്ധം മൂക്കിലേയ്ക്ക് തള്ളിക്കയറി. ഇരുണ്ട കൂറ്റന്‍ മതില്‍ക്കല്ലുകളില്‍ കുതിരച്ചിനപ്പുകളും പീരങ്കികളുടെ അലര്‍ച്ചയും പിന്നെ അനേകം പടയാളികളുടെ അട്ടഹാസങ്ങളും ചരിത്രത്തില്‍ നിന്നിറങ്ങിവന്ന് തൊങ്ങിക്കിടപ്പുണ്ട്. അഞ്ചാള്‍ പൊക്കത്തില്‍ സെയിന്റ് ഏഞ്ചലോ തലയുയര്‍ത്തി  നില്‍പ്പാണല്ലോ.

നിലമാകെ ശരപ്പുല്ലുകള്‍. നൂറ്റാണ്ടുകളുടെ ചവിട്ടടിയില്‍ നിന്ന് അവ കൃത്യമായ ഇടവേളകളില്‍ കിളിര്‍ക്കുകയും പൂക്കുകയും മണ്ണില്‍ ലയിയ്ക്കുകയും ചെയ്തുകൊണ്ടേയിരിയ്ക്കുന്നു. അവയ്ക്കിടയില്‍ പാകിയ കല്ലുകളിലൂടെ ഞാന്‍ നടന്നു. കോട്ടയ്ക്കുള്ളിലെ കുതിരലായത്തിനപ്പുറം ഇരുണ്ട ബാരക്കുകള്‍. ഒരിയ്ക്കലും ഈര്‍പ്പം മാറാത്ത അവയുടെ ചുമരുകളില്‍, ഏതൊക്കെയോ നാടന്‍ സാഹിത്യകാരന്മാര്‍ ആത്മപ്രകാശനം ചെയ്തിരിയ്ക്കുന്നു. നെടുനീളത്തില്‍ ഇരുട്ടും നിശ്ശബ്ദതയും നിറച്ചുവെച്ച ബാരക്കിനുള്ളില്‍ ആരുടെയൊക്കെയോ തേങ്ങലും നിശ്വാസവും ഗതികിട്ടാതെ അലയുന്ന പോലെ. അതിന്റെ മാറ്റൊലി ചെവി കുത്തിത്തുളച്ചപ്പോള്‍ ഇറങ്ങിപ്പോന്നു.

ബാരക്കിനു വെളിയിലെ ചെങ്കല്‍ പടവു കയറി ഞാന്‍ കോട്ടയുടെ മേല്‍ത്തട്ടിലെത്തി. അവിടെയും മുട്ടോളം ശരപ്പുല്ലുകള്‍ .അവയെ വകഞ്ഞ്  തുരുമ്പിച്ച നെടുങ്കന്‍ കൊടിമരച്ചുവട്ടിലേയ്ക്ക്. അവിടെ സൂസന്നയുടെ ശവകുടീരമുണ്ട്. ഒരാള്‍ പൊക്കമുള്ള വെണ്ണക്കല്‍ ഫലകത്തില്‍,  സൂസന്നയ്ക്ക് വിടവാചകങ്ങള്‍ കൊത്തിയിരിയ്ക്കുന്നു, ഡച്ചു ഭാഷയില്‍. പതിനെട്ടുകാരിയായ സൂസന്ന വെയിര്‍മാന്‍, ഡച്ച് ഗവര്‍ണരുടെ പ്രിയ കാമിനി. നൂറ്റാണ്ടുകളായി, അറബിക്കടലിന്റെ താരാട്ട് കേട്ട് ഇവിടെ ഉറങ്ങുന്നു.
സൂസന്ന വെയിര്‍മാന്റെ ശവകുടീരം.
സൂസന്നയുടെ കല്ലറയ്ക്കരികെ, കല്‍ത്തട്ടിന്മേല്‍ ഞാന്‍ ചാരിയിരുന്നു. അരികിലെ കല്ലിന്മേല്‍ അറിയാതെ കൈയോടി. കാലം മൂര്‍ച്ചയുരച്ചു കളഞ്ഞ അതിന്മേല്‍ ശൂന്യത മാത്രം ബാക്കി. അല്പനേരം അതിലേയ്ക്കു തന്നെ തുറിച്ചു നോക്കി.

ഇവിടെ ആയിരുന്നല്ലോ അവള്‍ ഇരുന്നത്..എന്നോടൊപ്പം, നെഞ്ചോട് ചേര്‍ന്ന്..

അന്നെന്തിനാണവള്‍ കരഞ്ഞത്..? ഒരിയ്ക്കലും മുഖം തരാതിരുന്നത്..? ഇനിയൊരിയ്ക്കലും നമ്മള്‍ കണ്ടില്ലെങ്കിലോ എന്നു പറഞ്ഞതിനാണോ..? അതു പറഞ്ഞപ്പോള്‍ അവള്‍ നുള്ളിയ പാട് ഇന്നും കൈത്തണ്ടയില്‍. തൊലി പറിഞ്ഞുപോകുന്ന വേദനയുണ്ടായിട്ടും ചിരിയ്ക്കുക മാത്രമേ ചെയ്തുള്ളു.

കോട്ടമതിലിനു താഴെ, കരിങ്കല്‍ കൂമ്പാരത്തിന്മേല്‍ തിരമാലകള്‍ ആഞ്ഞലച്ചു ചിതറിക്കൊണ്ടേയിരുന്നു. തണുത്ത മൌനം വലകെട്ടാന്‍ തുടങ്ങിയ ആ നിമിഷങ്ങളിലെപ്പോഴോ സൂസന്ന ഞങ്ങളുടെ അരുകില്‍ വന്നു. തൂമഞ്ഞിന്റെ നിറവും വെള്ള അംഗവസ്ത്രങ്ങളും ധരിച്ച സൂസന്ന എന്നെ നോക്കി പൂവിടരും പോലെ ചിരിച്ചു. അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത് സൂസന്ന അവളെ പോലെ തന്നെയാണ്. അതേ മുഖം, കണ്ണിറുങ്ങിയ അതേ ചിരി. ദൂരെ ചക്രവാകത്തില്‍ നിന്നു മെല്ലെ വന്ന കടല്‍കാറ്റ് എന്റെ കവിളില്‍ തഴുകി. ലില്ലിപ്പൂക്കളുടെ ഗന്ധമായിരുന്നു അതിന്. ഒരു നിമിഷം, ഞാന്‍ മെല്ലെ കൈയുയര്‍ത്തി അവളുടെ മുഖം എന്റെ നേരെ തിരിച്ചു. അവള്‍ കണ്ണടച്ചിരിയ്ക്കുകയായിരുന്നു. നനഞ്ഞ ആ ചുണ്ടില്‍  അമര്‍ത്തി ചുംബിച്ചു. പെട്ടെന്ന് ഒരു പൊട്ടിച്ചിരിയോടെ സൂസന്ന എങ്ങോ മറഞ്ഞു. ഞാന്‍ ഞെട്ടിയെഴുന്നേറ്റപ്പോള്‍ അവള്‍ അമ്പരപ്പോടെ ചോദിച്ചു..
”എന്തേ..? “
“.സൂസന്ന.....”
“സൂസന്നയോ...? ഏതു സൂസന്ന..? “
“ഹേയ് ഞാനാ സൂസന്നയുടെ കാര്യം ഓര്‍ത്തുപോയി.. സൂസന്ന വെയിര്‍മാന്‍...” ശവകുടീരത്തിലേയ്ക്കു  വിരല്‍ ചൂണ്ടി ഞാന്‍ ചിരിച്ചു.  അവള്‍ ഒന്നും മിണ്ടാതെ എന്റെ നെഞ്ചോടു ചേര്‍ന്നു നിന്നു. നെഞ്ചിലാകെ പടരുന്ന നനവ്... 

ഞാന്‍ മെല്ലെ നെഞ്ചില്‍ വിരലോടിച്ചു നോക്കി . ഇല്ല, ഒന്നുമില്ല.

അപ്പോള്‍ കോട്ടപ്പുറത്തേയ്ക്ക് ഒരു യുവാവും പെണ്‍കുട്ടിയും കയറി വരുന്നുണ്ടായിരുന്നു. സൂസന്നയുടെ ശവകുടീരം നോക്കിയാണ് അവരും വരുന്നത്. ഞാന്‍ മെല്ലെ എഴുനേറ്റു. താഴേയ്ക്കുള്ള പടികള്‍ ഇറങ്ങും മുന്‍പ് ഒന്നു കൂടി തിരിഞ്ഞു നോക്കി. അവര്‍ സൂസന്നയുടെ അടുത്തുള്ള അതേ കല്‍ത്തട്ടിന്മേല്‍. അപ്പോള്‍ കടലിലേയ്ക്കു നോക്കി മുഖം താഴ്ത്തിയിരുന്ന അവളുടെ മുഖം അവന്‍ കൈകൊണ്ട് മെല്ലെ തിരിയ്ക്കുകയായിരുന്നു..

നെഞ്ചിലേയ്ക്കു തള്ളിവന്ന തേങ്ങലടക്കി ഞാന്‍ വേഗം പടവുകളിറങ്ങി പോന്നു.

Thursday 13 October 2011

“പോസ്റ്റുമോര്‍ട്ടം ടേബിളില്‍ നിന്നും സൌമ്യ നിലവിളിയ്ക്കുന്നു...”


“ട്രെയിന്‍ കമ്പാര്‍ട്ട്മെന്റിനുള്ളില്‍ വെച്ച് സൌമ്യ ആക്രമിയ്ക്കപ്പെട്ടിരുന്നു. മുടി കുത്തിപ്പിടിച്ച് പലതവണ നെറ്റി തീവണ്ടിയുടെ കനം കൂടിയ ഭാഗത്ത് ഇടിച്ചതിന്റെ ലക്ഷണങ്ങള്‍ തലയിലുണ്ട്. നാലിലധികം തവണ തുടര്‍ച്ചയായി ഇടിച്ചിട്ടുണ്ട്. തലയില്‍ മുറിവു വന്നത് ഇത്തരത്തില്‍ അവസാനത്തിലേതാകാമെന്നതിനാലാണ് ട്രെയിനിനുള്ളില്‍ രക്തപ്പാടുകള്‍ കണ്ടെത്താനാകാത്തത്. പുറമേയ്ക്ക് അധികം രക്തമൊഴുകിയില്ലെങ്കിലും തലയ്ക്കുള്ളില്‍ ആഴത്തില്‍ പരിക്കേറ്റിരുന്നു. ഇടിയുടെ ആഘാതത്തില്‍ പിറ്റ്യൂട്ടറി ഗ്രന്ഥിയും തലച്ചോറും തമ്മിലുള്ള ബന്ധം വേര്‍പെട്ടതായും കണ്ടെത്തിയിരുന്നു. ഈ ആഘാതത്താല്‍ അവര്‍ക്ക് ശബ്ദം വയ്ക്കാനോ പ്രതികരിയ്ക്കാനോ ഉള്ള കഴിവ് നഷ്ടപ്പെട്ടു. റെയില്പാളത്തില്‍ മുഖമടിച്ച് പിന്നീട് വീണതിന്റെ ആഘാതത്തില്‍ പതിമൂന്ന് പല്ലുകള്‍ നഷ്ടപ്പെട്ടു. മുഖത്തിനടിയിലെ അസ്ഥികള്‍ പൊട്ടുകയും തലച്ചോറിന്റെ ആഘാതം വര്‍ദ്ധിയ്ക്കുകയും ചെയ്തു. വീഴ്ചയ്ക്കു ശേഷം ബോധശൂന്യയായ അവരെ എടുത്തുകൊണ്ടുപോയി മലര്‍ത്തിക്കിടത്തി മാനഭംഗം ചെയ്യുന്നതിനിടെ പല്ലടര്‍ന്നു പോയ ഭാഗത്തു നിന്നുള്ള രക്തവാര്‍ച്ച ശ്വാസകോശങ്ങളിലേയ്ക്കായത് അവരെ മൃതപ്രായയാക്കി.”

ജൂലൈ 12 മുതല്‍ 15 വരെ തൃശൂര്‍ ഒന്നാം നമ്പര്‍ ഫാസ്റ്റ്ട്രാക്ക് കോടതി മുന്‍പാകെ തൃശൂര്‍ ശവ: മെഡിക്കല്‍ കോളേജ് ഫോറെന്‍സിക് വിഭാഗം മേധാവി ഡോ: ഷെര്‍ലി വാസു നല്‍കിയ മൊഴി.

കഴിഞ്ഞ ദിവസങ്ങളിലെ രാഷ്ട്രീയ സംഘര്‍ഷ വിവാദങ്ങള്‍ക്കിടയില്‍ നാമാരും ശ്രദ്ധിയ്ക്കാത്ത വലിയൊരു സംഭവം തൃശൂര്‍ ഫാസ്റ്റ് ട്രാക് കോടതിയില്‍ നടന്നു. കേരള മനസ്സാക്ഷിയെ നടുക്കിയ സൌമ്യവധക്കേസിന്റെ വിചാരണ ആ കോടതിയില്‍ നടന്നു കൊണ്ടിരിയ്ക്കുകയാണ്. പ്രതിയായ ഗോവിന്ദച്ചാമിയ്ക്ക് കഠിന ശിക്ഷ കിട്ടുവാന്‍ ഓരോ മനുഷ്യസ്നേഹിയും ഉള്ളുരുകി പ്രാര്‍ത്ഥിയ്ക്കുന്നു. “യാചകനാ“യ ഗോവിന്ദച്ചാമി വലിയ ബുദ്ധിമുട്ടില്ലാതെ ശിക്ഷിയ്ക്കപ്പെടുമെന്ന് കരുതിയിരുന്നപ്പോഴാണ് കേരളീയരെ ആകെ അമ്പരപ്പിച്ചുകൊണ്ട്, അയാള്‍ക്കു വേണ്ടി വാദിയ്ക്കാന്‍ മുംബായില്‍ നിന്നും അഞ്ചംഗ വക്കീല്‍ കൂട്ടം പറന്നിറങ്ങിയത്..! ലക്ഷങ്ങള്‍ ഫീസു വാങ്ങുന്ന ഈ വക്കീല്‍ കൂട്ടത്തെ ഏര്‍പ്പാടാക്കുന്ന കാര്യം സാമാന്യം സാമ്പത്തികമുള്ളവര്‍ക്കു പോലുംആലോചിക്കാന്‍ കഴിയില്ല. അപ്പോഴാണ് നാമറിയുന്നത് ഈ ഗോവിന്ദചാമി യാചകനല്ലെന്നും, തീവണ്ടി കൊള്ളയടിയ്ക്കുന്ന വന്‍ മാഫിയയിലെ സംഘമാണെന്നും. ഈ മാഫിയ ആണ് അയാള്‍ക്കു വേണ്ടി ഇത്രവലിയ സന്നാഹം ഒരുക്കിയത്..! ഇപ്പോള്‍ തൃശൂരിലെ വന്‍ ഹോട്ടലില്‍ തമ്പടിച്ചാണ് വക്കീല്‍ സംഘം അയാള്‍ക്കായി വാദിയ്ക്കുന്നത്. മലയാളിയായ ബി.എം. ആളൂര്‍ നയിയ്ക്കുന്ന ഈ സംഘം വിചാരണ തടസ്സപ്പെടുത്താനും കേസ് അട്ടിമറിയ്ക്കാനും സകല തന്ത്രങ്ങളും പയറ്റുകയാണ്. അതിനെയെല്ലാം പ്രതിരോധിച്ച് ശാസ്ത്രീയ തെളിവുകളുടെ ബലത്തില്‍ പ്രോസിക്യൂഷന്‍  നല്ലനിലയില്‍ മുന്നോട്ട് പോകുമ്പോഴാണ് അപ്രതീക്ഷിതമായ ഒരു “ബോംബ്” പൊട്ടുന്നത്...!

കൊലപാതകക്കേസുകളിലെ ഏറ്റവും മുഖ്യതെളിവാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആ റിപ്പോര്‍ട്ടിന്റെ ആധികാരികതയാണ് കൊലയിലേയ്ക്കും കൊലപാതകിയിലേയ്ക്കും നിയമത്തെ എത്തിയ്ക്കുന്നത്. ഈ കേസില്‍ ഫോറെന്‍സിക് മേധാവി ഡോ:ഷേര്‍ലി വാസു നല്‍കിയ മൊഴിയാണ് മേല്‍ക്കൊടുത്തത്. എന്നാല്‍ കഴിഞ്ഞ ദിവസം ഫോറെന്‍സിക് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ:എന്‍.കെ. ഉന്മേഷ് നല്‍കിയ മൊഴി പ്രോസിക്യൂഷനെയും ജനങ്ങളെയും ഒന്നാകെ ഞെട്ടിച്ചിരിയ്ക്കുകയാണ്.

ഡോ:ഷേര്‍ലി വാസു പോസ്റ്റ് മോര്‍ട്ടം നടത്തിയിട്ടില്ലെന്നും, താനും ജൂനിയറായ രാജേന്ദ്രപ്രസാദും ചേര്‍ന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതെന്നും പ്രതിഭാഗം വിചാരണവേളയില്‍ ഡോ:ഉന്മേഷ് മൊഴി നല്‍കി. എന്നാല്‍ ഡോ:ഷേര്‍ലി ഇതു നിഷേധിയ്ക്കുന്നു. താന്‍ തന്നെയാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതെന്നാണ് അവര്‍ പറയുന്നത്.
ഉള്ളടക്കത്തില്‍ മാറ്റമില്ലെങ്കിലും ഈ വൈരുദ്ധ്യം കേസിനെ  ദുര്‍ബലമാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കോടതി ഇന്ന് (13-10-2011) ഡോ:ഉന്മേഷിനെ വിളിച്ചു വരുത്തിചോദിച്ചപ്പോഴും അദ്ദേഹം തന്റെ മൊഴിയില്‍ ഉറച്ചു നിന്നു.  ഇതോടെ അദ്ദേഹത്തെ വീണ്ടും വിസ്തരിയ്ക്കാന്‍ കോടതി ഉത്തരവിട്ടിരിയ്ക്കുകയാണ്.

ഇനി ഡോ:ഉന്മേഷ് തന്നെയാണ് പോസ്റ്റുമോര്‍ട്ടം ചെയ്തതെങ്കില്‍ പോലും, ഉള്ളടക്കത്തില്‍ മാറ്റമില്ലാത്തതിനാല്‍ കോടതിയ്ക്കുള്ളില്‍ വിവാദമാക്കാതിരിയ്ക്കാമായിരുന്നു, കേസിന്റെ ഭാവിയെ കരുതിയെങ്കിലും. ആ ഒരു ബോധം ഇല്ലാത്തയാളാണ് ഈ ഡോക്ടര്‍ എന്നു കരുതാനാവില്ല. എന്താണ് ഇയാളെ ഇത്തരമൊരു സാഹചര്യം സൃഷ്ടിയ്ക്കാന്‍ പ്രേരിപ്പിച്ചത്? ഡോ:ഷേര്‍ലി ആരോപിച്ചതുപോലെ ബാഹ്യശക്തികള്‍ അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ടോ? മെഡിക്കല്‍ കോളേജിലെ ഫോറെന്‍സിക് വിഭാഗത്തിലെ തൊഴുത്തില്‍ കുത്താണ് കാരണമെന്ന് ചിലര്‍ പറയുന്നു. കുത്തഴിഞ്ഞു കിടന്ന ഈ വിഭാഗത്തില്‍, ഡോ:ഷേര്‍ലി വാസു ചാര്‍ജെടുത്തതോടെ താപ്പാനകളുടെ എതിര്‍പ്പുകള്‍ ഉണ്ടായി. ഷേര്‍ലി വാസുവിനെ കുടുക്കാന്‍ പലവട്ടം ശ്രമം ഉണ്ടായെന്നും  അതിന്റെ ഫലമാണ് ഈ വിവാദമെന്നും വ്യാഖ്യാനമുണ്ട്.

ഡോ:ഉന്മേഷിന്റെ മൊഴി തങ്ങളെ ഞെട്ടിച്ചു എന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ:ബാലഗോപാല്‍ പറഞ്ഞത്. വകുപ്പുമേധാവിയെ കൂടാതെ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ പാടില്ല എന്നാണ് നിയമം. അതു മറികടന്നുവെങ്കില്‍ തെറ്റാണ് എന്നും അദ്ദേഹം പറഞ്ഞു. ഇവിടെയാണ് കേസ് അട്ടിമറിയ്ക്കപ്പെടാനുള്ള സാധ്യത കിടക്കുന്നത്. ഡോ:ഉന്മേഷ് പറഞ്ഞതാണ് ശരിയെന്നു തെളിഞ്ഞാല്‍ നിയമവിരുദ്ധമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അപ്പാടെ തള്ളിപ്പോകാന്‍ സാധ്യതയുണ്ട്. ഫലം, ഗോവിന്ദചാമി ഈസിയായി ഊരിപ്പോകും. ഇതാണോ ഡോ:ഉന്മേഷിന്റെ ലക്ഷ്യം...? ഇതിനു പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ വല്ലതും ഉണ്ടായോ..?

സെപ്തംബര്‍ ലക്കം “പച്ചക്കുതിര”യില്‍ ഡോ:ഷേര്‍ലി വാസുവിന്റെ ഒരു ലേഖനമുണ്ട്. സൌമ്യയുടെ പോസ്റ്റുമോര്‍ട്ടം സംബന്ധിച്ചാണ് ആ ലേഖനം. അതില്‍ നിന്നും:

“വികാരങ്ങളും വിചാരങ്ങളും വിട്ടൊഴിഞ്ഞ, യാതൊന്നും അനുഭവവേദ്യമാകാത്ത മൃതദേഹം തന്റേതായൊരു ആവശ്യത്തിനുമല്ല ഇപ്രകാരം കിടക്കുന്നതെന്നോര്‍ക്കണം. അവര്‍ക്ക് നീതി ലഭിയ്ക്കണം എന്നു പറയുന്നവരുമോര്‍ക്കണം. നീതി ലഭ്യമാകുന്നതിനപ്പുറത്തേയ്ക്കുള്ള മറ്റൊരു ലോകത്തേയ്ക്കവര്‍ പോയിക്കഴിഞ്ഞിരിയ്ക്കുന്നു. ഇനി അവര്‍ക്കെന്ത് നീതി? നീതി ലഭിയ്ക്കേണ്ടത് സമൂഹത്തിനാണ്. ആ സമൂഹത്തിന് ചില ചോദ്യങ്ങളുണ്ട്. അവയുടെ ഉത്തരം തേടാനുള്ള ആദ്യ നടപടിയാണ് ഇ‌ന്‍‌ക്വസ്റ്റും അതിന്റെ തന്നെ ഭാഗമായ ജഡപരിശോധനയും..”(ജഡപരിശോധന സംബന്ധിച്ച് ഇന്ത്യന്‍ ഭാഷകളില്‍ എഴുതപ്പെട്ട ആദ്യഗ്രന്ഥമായ “പോസ്റ്റുമോര്‍ട്ടം ടേബിള്‍“ -ന്റെ രചയിതാവാണ് ഡോ: ഷേര്‍ലി വാസു.)

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടം ടേബിളില്‍ നിന്നും സൌമ്യയുടെ നീതിയ്ക്കു വേണ്ടിയുള്ള നിസ്സഹായ നിലവിളി നിങ്ങള്‍ കേള്‍ക്കുന്നില്ലേ..അതേ,  ഇനി നീതി വേണ്ടത് സൌമ്യയ്ക്കല്ല നമുക്കോരോരുത്തര്‍ക്കുമാണ്. അതു  അട്ടിമറിയ്ക്കാന്‍ ഒരാളെയും നാം അനുവദിച്ചു കൂടാ..

Wednesday 12 October 2011

നിരപരാധിയുടെ ചോര...

ഒന്നര പവന്റെ മോതിരം ബാങ്കില്‍ പണയം വെച്ചെടുത്ത 19,500 രൂപ, ശമ്പളമായി കൈയിലുള്ള 12,000 രൂപ, പിന്നെ അമ്മയോട് കടമായി വാങ്ങിയ 4000 രൂപയും ചേര്‍ത്ത് 35,000 ത്തോളം രൂപയുമായാണ് ആ യുവാവ് ബസില്‍ കയറിയത്. ഗുജറാത്തിലുള്ള ഭാര്യയ്ക്ക് അയച്ചു കൊടുക്കാനുള്ളതാണ് ഈ തുക. തന്റെ ജോലിസ്ഥലമായ പെരുമ്പാവൂരില്‍ അടുത്തദിവസം എത്തുന്ന ബന്ധുവശം ഈ തുക കൊടുത്തുവിടാനായിരുന്നു പരിപാടി.

എന്നാല്‍ യാത്രയ്ക്കിടയില്‍ അടുത്ത സീറ്റിലിരുന്ന യാത്രക്കാരന്റെ മൊബൈല്‍ കാണാതായതിന്റെ പേരില്‍ ആ യുവാവിന് ചെറിയ മര്‍ദ്ദനമേറ്റു. കണ്ടക്ടര്‍ ഇടപെട്ട് പ്രശ്നം താല്‍ക്കാലികമായി പരിഹരിച്ച് ബസ് പെരുമ്പാവൂരിലെത്തി. എന്നാല്‍ അപ്പോഴും കലിപ്പു തീരാത്ത സഹയാത്രികനും ബസ്സിലുണ്ടായിരുന്ന പോലീസ് കോണ്‍സ്റ്റബിളും മറ്റു ചിലരും ചേര്‍ന്ന് ആ യുവാവിനെ പിടികൂടി. പരിശോധനയില്‍ 35,000 രൂപ കണ്ടെത്തിയതോടെ ആള്‍ പോക്കറ്റടിക്കാരനാണെന്ന് “ഉറപ്പായി”. അതോടെ അവര്‍ “കുറ്റവാളി”യ്ക്ക് മേല്‍ കര്‍ശനശിക്ഷ നടപ്പാക്കി. പോലീസുകാരന് തന്റെ കര്‍ത്തവ്യബോധം സടകുടഞ്ഞെണീറ്റതിനാല്‍ ആ യുവാവിന്റെ കൈകള്‍ പിന്നോട്ടാക്കി നെഞ്ചിനും തലയ്ക്കുമൊക്കെ ആവുന്നത്ര പെരുമാറി. അവശനായ യുവാവ് അല്പം വെള്ളത്തിനു കരഞ്ഞപ്പോള്‍ നിയമപാലകന്‍ അതും വിലക്കി. ആദ്യമൊക്കെ കണ്ടുനിന്ന ജനം അതോടെ ഇടപെട്ട് യുവാവിനെ ആശുപത്രിയിലേയ്ക്കു കൊണ്ടു പോയെങ്കിലും ആ ഹതഭാഗ്യന്റെ ജീവന്‍ പൊലിഞ്ഞിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഏമാനെയും മര്‍ദ്ദനത്തിനു മുന്‍പില്‍ നിന്ന സഹയാത്രികനെയും തടഞ്ഞുവെച്ചു. പോലീസെത്തി അവരെ കൊണ്ടു പോയി. അപ്പോഴാണ് ഏമാന്‍ ആക്രോശിച്ചത്: “ഞാന്‍ കെ.സുധാകരന്റെ ഗണ്മാനാണ്. നെടുമ്പാശ്ശേരിയിലെത്തുന്ന സുധാകരന് അകമ്പടി സേവിയ്ക്കാനാണ്  പോകുന്നത്..” അതോടെ പോലീസ് പിന്‍‌വാങ്ങിയെങ്കിലും ചാനലുകള്‍ വാര്‍ത്ത പുറത്തുവിട്ടതിനാല്‍ കേസൊതുക്കാനായില്ല. ഇപ്പോള്‍ മൂന്നുപേര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്. രണ്ടുപേരാണ് പിടിയിലുള്ളത്.   പോക്കറ്റടി ആരോപിയ്ക്കപ്പെട്ട, പാലക്കാട് പെരുവെമ്പ് തങ്കയം വീട്ടില്‍ പരേതനായ ചന്ദ്രന്റെ മകന്‍ രഘു (37) നിരപരാധിയാണെന്ന് പോലീസിന്റെ അന്വേഷണത്തില്‍ ബോധ്യമായിട്ടുമുണ്ട്.
(ഇപ്പറഞ്ഞ വിവരങ്ങള്‍ മുഴുവന്‍ മാതൃഭൂമി, കേരളകൌമുദി, മംഗളം, ദേശാഭിമാനി എന്നീ പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളില്‍ നിന്നു ശേഖരിച്ചതാണ്.)

ശ്രീ.കെ.സുധാകരന് ഈ സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ട് എന്നും, മര്‍ദ്ദിച്ച പോലീസുകാരന് രഘുവിനെ കൊല്ലണമെന്ന് ഉദ്ദേശമുണ്ടായിരുന്നു എന്നും ആരും പറയാന്‍ സാധ്യതയില്ല. എന്നാല്‍ സംഭവത്തിനു ശേഷം കെ.സുധാകരന്റേതായി വന്ന പ്രസ്താവന ഇതാണ്.: “തന്റെ ഗണ്മാന്‍ നിരപരാധിയാണ്. അയാള്‍ രഘുവിനെ ഒരു വശത്തേക്ക് മാറ്റി നിര്‍ത്തുക മാത്രമാണുണ്ടായത്. സി.പി.എമ്മുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഗണ്മാനെതിരെ കേസെടുത്തത്..!”

തന്റെ ഗണ്മാന്‍ തെറ്റു ചെയ്തെങ്കില്‍ ശിക്ഷിയ്ക്കപ്പെടട്ടെ എന്നായിരുന്നു ശ്രീ.സുധാകരന്‍ പറഞ്ഞിരുന്നതെങ്കില്‍ എത്ര മാന്യമായ  നിലപാടാകുമായിരുന്നു..! സുധാകരന്റെ ഗണ്‍‌മാന്മാര്‍ കൊലക്കേസില്‍ പ്രതിയാകുന്നത് ആദ്യമായല്ല. നാല്‍പ്പാടി വാസു കൊലക്കേസില്‍ ആദ്യം ഒന്നാം പ്രതിസ്ഥാനത്തുണ്ടായിരുന്ന സുധാകരന്റെ പേരു വെട്ടി പകരം ചേര്‍ത്തത് അന്നത്തെ ഗണ്മാനെ ആയിരുന്നു. അതെന്തുമാകട്ടെ, പറയാന്‍ വന്നത് മറ്റൊരു കാര്യമാണ്.

നമ്മുടെ സമൂഹത്തിനെന്താണ് സംഭവിയ്ക്കുന്നത് ? നാമെല്ലാവരും സ്വയം വിധികര്‍ത്താക്കളും ശിക്ഷ നടപ്പാക്കുന്നവരുമായി തീര്‍ന്നിരിയ്ക്കുന്നു. അപരിചിതരായ ഒരു സ്ത്രീയെയും പുരുഷനെയും ഒന്നിച്ചു കണ്ടാല്‍ അതു അവിഹിതമാണെന്നും സമൂഹത്തിന് കൈകാര്യം ചെയ്യാമെന്നും തീരുമാനിക്കുന്നു. സംശയം ആരോപിയ്ക്കപ്പെട്ട ഒരു വ്യക്തിയുടെ കൈയില്‍ കുറച്ചധികം രൂപ കണ്ടാല്‍ അത് മോഷണവസ്തുവാണെന്നും അയാളെ കൈകാര്യം ചെയ്യാമെന്നും ഉറപ്പിയ്ക്കുന്നു. വഴിവക്കില്‍ ഒരാള്‍ തളര്‍ന്നു കിടന്നാല്‍ “വെള്ളമടിച്ചു” കിടക്കുകയാണെന്നു നാം വിധിയ്ക്കുന്നു.  ഏതെങ്കിലും ഒരു സ്ത്രീ പുരുഷനു നേരെ കൈ ചൂണ്ടിയാല്‍ വേട്ടപ്പട്ടികളെ പോലെ അയാളുടെ മേല്‍ ചാടി വീണ് കൈകാര്യം ചെയ്യുന്നു.  ടോയിലറ്റിലും ബാത്ത് റൂമിലും ഒളിക്യാമറ വയ്ക്കാന്‍ മടിയ്ക്കാത്ത, അവസരമൊത്താല്‍ സ്ത്രീരൂപമുള്ള ആരെയും തോണ്ടാന്‍ മടിയ്ക്കാത്ത, വഴിവക്കില്‍ ചോരയില്‍ കുളിച്ച് കിടക്കുന്നവന്റെ ദൃശ്യം മൊബൈലില്‍ പകര്‍ത്തി അതിവേഗം സ്ഥലം കാലിയാക്കുന്ന, കാശ് ഇരട്ടിയ്ക്കുമെന്നറിഞ്ഞാല്‍ ഏത് ഏടാകൂടത്തിലും തലവെയ്ക്കാന്‍ മടിയ്ക്കാത്ത, കുടിവെള്ളത്തെക്കാള്‍ അധികം മദ്യം സേവിയ്ക്കുന്ന നമ്മുടെ സമൂഹമാണ് ഇത്തരം കട്ടപ്പഞ്ചായത്ത് വേലകള്‍ കാട്ടുന്നതെന്നോര്‍ക്കണം.

പെരുമ്പാവൂരില്‍ കാട്ടാളനീതിയ്ക്കിരയായി ജീവന്‍ വെടിഞ്ഞ ആ യുവാവിന്റെ ചോരയുടെ നിലവിളി നമ്മളെ ഓരോരുത്തരെയും അസ്വസ്ഥമാക്കേണ്ടതാണ്.

Tuesday 11 October 2011

യുവറോണര്‍, ഇതു മഹാനാണക്കേടാണ്..


ഇന്നത്തെ “കേരള കൌമുദി” പത്രത്തില്‍ നിന്നാണ് ഈ വാര്‍ത്ത. നമ്മുടെ ഹൈക്കോടതി ഇപ്പോള്‍ വളരെ ഗൌരവമായ ഒരന്വേഷണത്തിലാണ്. “ശുംഭന്‍“ എന്ന വാക്കിന് മലയാളത്തിലും സംസ്കൃതത്തിലുമുള്ള അര്‍ത്ഥമെന്ത്? ആരെങ്കിലും മറ്റൊരാളെ “ശുംഭന്‍” എന്നു വിളിച്ചാല്‍ നാട്ടിന്‍ പുറങ്ങളിലെ “ ക. മ .പ.ത. “ ഗ്രേഡില്‍ വരുന്ന ചീത്തയാണൊ അതോ അതിലും കുറവാണോ? ഇതൊക്കെയാണ് അന്വേഷണ വിഷയം.. “ശുംഭ“ന്റെ അര്‍ത്ഥമറിയാന്‍ വല്ല നിഘണ്ഡുവും നോക്കിയാല്‍ പോരേ, സര്‍ക്കാരിന്റെ കാശു മുടക്കി, ഒരധ്യാപകന്റെ ഒരു ദിനം മെനക്കെടുത്തി, കൂട്ടില്‍ കേറ്റി തന്നെ ചോദിയ്ക്കണോ (അവരും നിഘണ്ഡു നോക്കിയല്ലേ പറയുക, അല്ലാതെ സ്വന്തമായി അര്‍ത്ഥം ഉണ്ടാക്കാനാവില്ലല്ലോ) എന്നൊന്നും ചോദിയ്ക്കാന്‍ നമുക്ക് അവകാശമില്ല. ചിലപ്പോള്‍ കേസാകും. അന്വേഷണം തീര്‍ന്നിട്ടില്ല, തുടരുകയാണ്, അടുത്ത വ്യാഴാഴ്ച ഡോ: പി.വി. നാരായണനെ വിളിച്ച് അര്‍ത്ഥം അന്വേഷിയ്ക്കുമത്രേ. കോടതിയലക്ഷ്യമായാലും വേണ്ടില്ല ഒന്നു പറഞ്ഞോട്ടെ യുവറോണര്‍, ഇതു മഹാനാണക്കേടാണ്.

എന്താണ് സാര്‍ എം.വി.ജയരാജന്‍ ചെയ്ത കുറ്റം? “പൊതുസ്ഥലത്ത് പ്രകടനം പാടില്ല എന്നു വിധിച്ചാല്‍ അതു നടപ്പാകുമെന്നു കരുതുന്ന ജഡ്ജിമാര്‍ വെറും ശുംഭന്മാര്‍ ആണെ“ന്ന് പറഞ്ഞതോ? ജഡ്ജിമാരെ വിഡ്ഡികള്‍ എന്നു തന്നെയാണ് വിളിച്ചതെന്ന് വാദത്തിനു സമ്മതിയ്ക്കാം. അതോടെ കോടതിയുടെ സകല അന്തസ്സും ഇടിഞ്ഞുതാഴ്ന്നു പോയി എന്നാണോ ന്യായാധിപരുടെ വിഷമം? എങ്കില്‍ ഒന്നു ചോദിച്ചോട്ടെ, സകല വിനയത്തോടും കൂടി :

1). സുപ്രീം കോടതി ജഡ്ജിയ്ക്ക് ലക്ഷങ്ങള്‍ കൈക്കൂലി കൊടുക്കുന്നതിന് താന്‍ ദൃക്‌സാക്ഷിയാണെന്ന് ഒരു പാര്‍ലമെന്റംഗം പരസ്യമായി പ്രഖ്യാപിച്ചു. കൂടാതെ ജഡ്ജിമാര്‍ രാഷ്ട്രീയക്കാരുടെ തിണ്ണനിരങ്ങികളാണെന്നും അദ്ദേഹം പറഞ്ഞു.  മാലോകരെല്ലാം കണ്ടതാണ്. ആ മാന്യദേഹം യാതൊരു കുഴപ്പവുമില്ലാതെ ഇതിലെയൊക്കെ നടപ്പുണ്ടല്ലോ, എന്താണു സാര്‍  കോടതിയലക്ഷ്യകേസൊന്നും കാണാത്തത്?

2).കേരളാ ഗവണ്മെന്റ് ചീഫ് വിപ്പ്, ഒരു വിജിലന്‍സ് ജഡ്ജിയെ പരസ്യമായി പാകിസ്ഥാന്‍കാരനെന്ന് - അദ്ദേഹത്തിന്റെ നാമധേയത്തെ അടിസ്ഥാനപ്പെടുത്തി - വിളിച്ചു. ഒരു കേസില്‍ തുടരണ്വേഷത്തിന് ഉത്തരവിട്ടു എന്നതുമാത്രമാണ് ജഡ്ജി ചെയ്ത തെറ്റ്. ചീഫ് വിപ്പ് ഇപ്പോഴും പിഞ്ഞാണക്കടയില്‍ കയറിയ മൂരിക്കുട്ടനെപ്പോലെ വിളയാടുന്നു. ഹൈക്കോടതി ഒന്നും കാണുന്നുമില്ല കേള്‍ക്കുന്നുമില്ലല്ലോ..?

അതോ മേല്‍പ്പറഞ്ഞവയേക്കാള്‍ ഗൌരവതരമായ കുറ്റമാണോ സര്‍ “ശുംഭന്‍” പ്രയോഗം?

ഇനി കോടതി നിരോധിച്ച പ്രകടനകാര്യത്തിലേയ്ക്കു വരാം. കേരളത്തിലെ ഇടതുപക്ഷരാഷ്ട്രീയക്കാരുടെ മാത്രം തോന്ന്യാസമാണ് “പ്രകടനങ്ങള്‍” എന്നാണല്ലോ ഹൈക്കോടതിയും കുറെ മാധ്യമങ്ങളും ചില “ബുദ്ധിജീവി“കളും കൂടെ പ്രചരിപ്പിച്ചിരുന്നത്. സാറുമ്മാരെ ‍, പ്രകടങ്ങളില്ലാത്ത സ്വര്‍ഗമെന്നു വിശേഷിപ്പിച്ച അമേരിയ്ക്കയിലേയ്ക്കും യൂറോപ്പിലേയ്ക്കും കണ്ണുതുറന്നൊന്നു നോക്കൂ. ആഴ്ചകളായി, ആയിരക്കണക്കിന് യുവാക്കളാണ് തെരുവില്‍ ചെങ്കൊടിയുമേന്തി പ്രക്ഷോഭം നടത്തുന്നത്. എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്?

അനീതിയും ചൂഷണവും എവിടെയുണ്ടോ അവിടെയൊക്കെ പ്രതിഷേധവും പ്രകടനവും ഉണ്ടാകും. അതു മനസ്സിലാക്കാതെ, കോടതി ഉത്തരവ് കൊണ്ട് നിരോധിച്ചു കളയാം എന്നു കരുതുന്ന ജഡ്ജിമാര്‍ “ശുംഭന്മാര്‍ അല്ലെങ്കില്‍ വിഡ്ഡികള്‍” ആണെന്ന് പറഞ്ഞാല്‍ എന്താണതിലെ തെറ്റ്?

അനേകം കേസുകള്‍ തീര്‍പ്പാക്കാന്‍ ബാക്കി കിടക്കുമ്പോള്‍, നീതിയ്ക്കായി ജനങ്ങള്‍ വലയുമ്പോള്‍, മറ്റു ജോലികളുള്ള മാന്യന്മാരെ കൂട്ടില്‍ കയറ്റി “ശുംഭ“ന്റെ അര്‍ത്ഥം ചോദിയ്ക്കുന്ന ഈ പരിപാടിയെ “ശുംഭത്തരം” എന്നു വിളിച്ചാല്‍ കോടതിയലക്ഷ്യമാകുമോ സാര്‍.!

ജനകീയപ്രശ്നങ്ങളില്‍ പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിയ്ക്കുമ്പോള്‍, വാക്കൌട്ട് നടത്തുമ്പോള്‍, “പാഴാകുന്ന“ സമയത്തെ പറ്റി വിലപിയ്ക്കുന്നവര്‍, ഇമ്മാതിരികാര്യങ്ങള്‍ക്ക് കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുന്നതിനെ പറ്റി എന്തു പറയുന്നു?

Monday 10 October 2011

ആസനം തകര്‍ക്കുന്ന ആക്സിഡന്റോ..!

ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സേന എതെന്നതിന് ഒറ്റ ഉത്തരമേയുള്ളു; കേരളാ പോലീസ്.
ചില പുഴുക്കുത്തുകള്‍  അവശേഷിയ്ക്കുന്നുണ്ടെങ്കിലും കാര്യക്ഷമതയിലും അന്വേഷണമികവിലും നമ്മുടെ പോലീസിനെ വെല്ലാന്‍ മറ്റൊരു സംസ്ഥാനപോലീസും ഇല്ല. പ്രമാദമായ പല കേസുകളിലും മാധ്യമങ്ങള്‍ നിക്ഷിപ്ത താല്പര്യത്തോടെ ബഹളമുണ്ടാക്കി ജനത്തെ വഴിതെറ്റിയ്ക്കാറുണ്ടെങ്കിലും പോലീസ് നേരായ വഴിയിലൂടെ  പോകുകയാണ് പതിവ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കുറ്റകൃത്യങ്ങള്‍ തെളിയിയ്ക്കുന്നതില്‍ പോലീസ് കാട്ടിയ മിടുക്ക് അംഗീകരിയ്ക്കേണ്ടതു തന്നെയാണ്.

മുത്തൂറ്റ് പോള്‍ വധക്കേസില്‍ കേവലം രണ്ട് ദിവസത്തിനകം കേസിനു തുമ്പുണ്ടാക്കി പ്രതികളെ വലയിലാക്കാന്‍ കഴിഞ്ഞു. എന്നാല്‍ അന്ന് “എസ്” കത്തി എന്ന പേരില്‍ കുറെ മാധ്യമങ്ങള്‍ പോലീസിനെ അപഹസിയ്ക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. “എസ്” കത്തി വിവാദമാക്കാന്‍ കാരണം പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അക്കാര്യം പരാമര്‍ശിച്ചു എന്നതു മാത്രമാണ്. പോലീസിനെ താറടിയ്ക്കാന്‍ “ഏഷ്യാനെറ്റ്”  ചാനല്‍ ഒരു കൊല്ലന്റെ ആലയില്‍ പോയി സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തി..!  അവരുടെ ഗള്‍ഫ് ലേഖകന്‍ ദുബായിലെ ഒരു ഹോട്ടലിനു മുന്നില്‍ നിന്നുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തു, “ഇവിടെയാണ് പോള്‍ വധക്കേസിലെ പ്രതികള്‍ ഒളിവില്‍ താമസിയ്ക്കുന്നത്” എന്ന്!! ഒടുവില്‍ യഥാര്‍ത്ഥപ്രതികള്‍ നാട്ടില്‍ നിന്നു തന്നെ അറസ്റ്റിലായി. അപ്പോള്‍  വാദം മാറി. അവരല്ല പോലും ശരിയ്ക്കും പ്രതികള്‍. അവസാനം കേസ് CBI അന്വേഷിച്ചപ്പോള്‍ പോലീസിന്റെ കണ്ടെത്തലുകള്‍ എല്ലാം ശരിയായിരുന്നു . അതുവരെ ബഹളം വെച്ചവരെ ആരെയും ഇപ്പോള്‍ കാണാനില്ല. ഇക്കഴിഞ്ഞയിടെ നാനോ എക്സല്‍ മേധാവിയെ ആന്ധ്രയില്‍ നിന്നും അറസ്റ്റുചെയ്തു കൊണ്ടു വന്നത് സിനിമക്കഥയെ വെല്ലുന്ന ശൈലിയിലായിരുന്നു.

ഇത്രയും മികച്ച ഈ സേനയുടെ സകല വിശ്വാസ്യതയും ചോര്‍ത്തുന്നതാണ് ഇപ്പോഴത്തെ “വാളകം” കേസ്.
സംഭവം കഴിഞ്ഞ് ആഴ്ചകള്‍ ആയിട്ടും എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്നു പോലും കണ്ടെത്താന്‍ പോലീസിനു “കഴിഞ്ഞിട്ടി”ല്ല. ഓരോ ദിവസവും പൊലീസ് തന്നെ പുതിയ കഥകള്‍ സൃഷ്ടിയ്ക്കുന്നു.
ആദ്യം പറഞ്ഞത് അധ്യാപകന്റെ പൃഷ്ഠത്തില്‍ ആക്രമണം നടന്നു എന്നും അതു കൊണ്ട് തീവ്രവാദികള്‍ക്കെതിരെ ആണ് അന്വേഷണം എന്നും ആയിരുന്നു. പൃഷ്ഠത്തില്‍ ആക്രമിച്ചു എന്ന് റിപ്പോര്‍ട്ട് ചെയ്തത് രാഷ്ട്രീയക്കാരല്ല, അസ്സല്‍ ഡോക്ടര്‍മാര്‍ തന്നെ.
തുടര്‍ന്ന് പുതിയൊരു കഥ വന്നു, അധ്യാപകന് പരസ്ത്രീ ബന്ധം ഉണ്ട് എന്നും അതിനായി പോയപ്പോള്‍ ആക്രമണം നടന്നതാണ് എന്നും. അധ്യാപകന്റെ “രഹസ്യക്കാരി”യെ കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ട് വന്നു.  എന്തോ സാമ്പത്തിക ഇടപാടുകളാണ് കാരണം എന്നും അധ്യാപകന്റെ അക്കൌണ്ടില്‍ “ഒത്തിരി” ഇടപാടുകള്‍ നടന്നതായുമുള്ള വാര്‍ത്തയായിരുന്നു അടുത്തത്.

പിന്നെയെത്തിയ വാര്‍ത്തയാണ് ഏറ്റവും കേമം. അധ്യാപകന്റെ ആസനത്തിന് ഒന്നും സംഭവിച്ചിട്ടേയില്ല..! ഒരു  മെഡിക്കല്‍ ബോര്‍ഡ് ഇക്കാര്യം പരിശോധിച്ചു മനസ്സിലാക്കിയത്രെ. സംഭവം വെറും വാഹനാപകടം മാത്രം. മാത്രമല്ല അപകടം നേരില്‍ കണ്ട ആളുമുണ്ടത്രേ..! ഏതായാലും ഒടുവിലത്തെ ക്ലൈമാക്സില്‍, ദൃക്‌സാക്ഷി അപകടം നേരില്‍ കണ്ടില്ല എന്നും ആള്‍ വീണുകിടക്കുന്നത് കണ്ടതേയുള്ളു എന്നുമാണ് എത്തിനില്‍ക്കുന്നത്. എന്തായാലും വണ്ടി ഇടിച്ചതാണെന്ന് പോലീസിനു ഉറപ്പായിക്കഴിഞ്ഞു. അപ്പോള്‍ സാമാന്യബുദ്ധിയുള്ളവര്‍ക്ക് ചില സംശയം തോന്നും.

1) ആദ്യഘട്ടം മുതല്‍ കഴിഞ്ഞദിവസം “മെഡിക്കല്‍ ബോര്‍ഡ്” പരിശോധിക്കുംവരെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത് പൃഷ്ഠത്തിലും ലൈംഗികാവയവത്തിലും ആക്രമണം നടന്നു എന്നാണ്. മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞതാണ് ശരിയെങ്കില്‍ ആദ്യം പറഞ്ഞവര്‍ തീര്‍ച്ചയായും വ്യാജഡോക്ടര്‍മാര്‍ ആയിരിയ്ക്കണം. നമ്മുടെ മെഡിക്കല്‍ കോളേജില്‍ കയറിപ്പറ്റിയിരിയ്ക്കുന്ന ഈ വ്യാജഡോക്ടര്‍മാരെ ഉടന്‍ പുറത്താക്കുമോ സാര്‍ ?

2) ഇത്തരം ആക്രമണം നടന്നോ ഇല്ലയോ എന്നു തിരിച്ചറിയാന്‍ സ്കാനിങ്ങ് അത്യാവശ്യമാണ്. നാളിതേവരെ അതു ചെയ്യാതെ എങ്ങനെയാണു സാര്‍ ബോര്‍ഡ് ഈ നിഗമനത്തിലെത്തിയത്?

3) ലൈംഗീക പീഡനകേസുകളില്‍ തെളിവിനായി ഇരകളെ വൈദ്യപരിശോധന നടത്തി പീഡനം നടന്നതായി റിപ്പോര്‍ട്ട് മേടിയ്ക്കാറുണ്ട്. ഇമ്മാതിരിയാണ് പരിശോധനയെങ്കില്‍ ആ റിപ്പോര്‍ട്ടുകള്‍ എങ്ങനെ വിശ്വസിയ്ക്കും സാര്‍ ?

4) വാഹനം ഇടിച്ചവരെ നാം നേരിട്ടും ടി.വിയിലും ധാരാളം കണ്ടിട്ടുണ്ട്. തല, കൈകാലുകള്‍, നട്ടെല്ല്, നെഞ്ച് ഇവിടെയൊക്കെയാണ് പരിക്കേല്‍ക്കാറുള്ളത്, പ്രത്യേകിച്ചും തലക്ക്. എന്നാല്‍ ഇവിടെയൊന്നും പരിക്കില്ലാതെ ആസനത്തിനും ലിംഗത്തിനും മാത്രം പരിക്കേല്‍ക്കുന്ന ഇടിച്ചു തെറിപ്പിയ്ക്കല്‍ ആദ്യം കേള്‍ക്കുകയാണ്. അതൊന്നു തെളിയിയ്ക്കാന്‍ ഒരു ഡെമ്മി പരീക്ഷണം നടത്തുമോ സാര്‍ ?

ഇതൊരു സാധാരണക്കാരന്റെ സംശയങ്ങള്‍ ആണ്. അറിവുള്ള ആരെങ്കിലും മറുപടി തന്നാല്‍ ഉപകാരം.

Saturday 1 October 2011

“കാവുമ്പായി സമരക്കുന്നില്‍.............”

ശ്രീകണ്ഠാപുരത്തുനിന്നും പയ്യാവൂരിലേയ്ക്കുള്ള പൊട്ടിപ്പൊളിഞ്ഞ പാതയിലൂടെ ബസ്, കൂട്ടുമുഖം  സ്റ്റോപ്പിലെത്തുമ്പോള്‍ സമയം കൃത്യം ഒന്നര. കത്തുന്ന വെയിലിലേയ്ക്ക് ബസിറങ്ങി. അടുത്തുള്ള കടയും അവിടെ നില്‍ക്കുന്ന മൂന്നുപേരുമൊഴിച്ചാല്‍  വിജനം. ആദ്യമായെത്തിയ സ്ഥലമായതിനാല്‍ ആരോടെങ്കിലു, ചോദിയ്ക്കണമല്ലോ ഉദ്ദിഷ്ടസ്ഥാനത്തെത്താന്‍. കടയ്ക്കലേയ്ക്ക് നടന്നു. മൂവരില്‍ രണ്ടുപേര്‍ ചൂടുപിടിച്ച ചര്‍ച്ചയില്‍. വിഷയം അന്നു നടന്ന കള്ളുഷാപ്പു ലേലം. തുക വല്ലാതെ കൂടുതലാണത്രേ. അല്പം മാറി ആരെയോ കാത്തുനില്‍ക്കുന്ന ഒരു സാദാഗ്രാമീണനാണ് മൂന്നാമന്‍ ‍. ഞാന്‍ അയാളുടെ അടുത്തേയ്ക്ക് ചെന്നു.

“ഇവിടുന്നു കാവുമ്പായിലേയ്ക്ക് എത്ര ദൂരം ഉണ്ടാകും?”

“ഈ റോഡേ രണ്ടു കിലോമീറ്ററേയുള്ളു. ബസൊന്നും ഇല്ല. വല്ല ഓട്ടോയ്ക്കും പോണം. ഞായറായോണ്ട് ഓട്ടോക്കാരും ലീവാണ്. ആരെ കാണാനാണ്?”

“ഹേയ് അങ്ങനെയൊന്നുമില്ല. വെറുതെ കാവുമ്പായി ഒന്നു കാണാന്‍. ഒത്തിരി കേട്ടിട്ടുണ്ട്. ഈ സമരോം വെടിവെപ്പുമൊക്കെ നടന്ന...... “ ഞാനല്‍പ്പം സങ്കോചത്തോടെ പറഞ്ഞു.

“ഓ.. സമരക്കുന്ന്. അത് ഈ റൂട്ടിലല്ല. ദാ ആ ഭാഗത്താണ്. ഏയ്.. സുരേന്ദ്രാ...” അപ്പോള്‍ അതിലെ പോയ ഒരു ഓട്ടോക്കാരനെ അയാള്‍ ഉച്ചത്തില്‍ വിളിച്ചു. ഭാഗ്യത്തിന് ആ ഓട്ടോക്കാരന്‍ നിര്‍ത്തി. ഞാന്‍ ഓടിപ്പോയി അതില്‍ കയറി. “സമരക്കുന്ന്..”

മെയിന്‍ റോഡ് വിട്ട്  ഒരു ചെറുപാതയിലൂടെ ഓട്ടോ ഓടിത്തുടങ്ങി. പാതയില്‍ വീണുകിടന്ന വലിയമരനിഴലുകള്‍ മണ്ണിലൊഴുകി കട്ടപിടിച്ചുകറുത്തുപോയ ചോരയെ ഓര്‍മ്മിപ്പിച്ചു. ചരിത്രം ചോര ചിന്തിയ പോരാട്ട വീഥികളാണല്ലോ ഇതൊക്കെ. ചെറിയൊരു കയറ്റമാണ് ആ പാത. ഇടയ്ക്കിടെ കുറച്ചു വീടുകള്‍. ഏറെക്കുറെ കുന്നിനുമുകളിലെത്തിയപ്പോള്‍ ഓട്ടോക്കാരന്‍ നിര്‍ത്തി.

“എവിടെയാണ് നിങ്ങള്‍ക്ക് ഇറങ്ങേണ്ടത് ?“

“സമരക്കുന്ന്. വെടിവെപ്പൊക്കെ നടന്ന സ്ഥലം...? “

“ഇതൊക്കെ തന്നെ സമരക്കുന്ന്..”

“ശരി. ഞാനിവിടെ ഇറങ്ങിക്കൊള്ളാം..”

ഓട്ടോക്കാരനെ പറഞ്ഞുവിട്ടശേഷം ഞാന്‍ ചുറ്റുമൊന്നു കണ്ണോടിച്ചു. റോഡിനു മുകള്‍ വശം വിശാലമായ റബര്‍ തോട്ടമാണ്. താഴെ ഭാഗത്ത് കുറച്ചു വീടുകളും. റബര്‍തോട്ടത്തില്‍ അല്പം മുകളിലായി  ഒരു ചെങ്കൊടിത്തുമ്പിന്റെ ഇളക്കം, ആരോ കൈയാട്ടി വിളിക്കും പോലെ. ഞാന്‍ അങ്ങോട്ടേയ്ക്ക് നടന്നു. അതാ, കുന്നിന്റെ ഉച്ചിയില്‍ ചെറിയൊരു സ്‌മൃതിമണ്ഡപം. മുന്‍പിലെ ചെറുകൊടിമരത്തില്‍, ചുടുനിണം വീണു നിറംവെച്ച ചെങ്കൊടി. കഴിഞ്ഞുപോയ ഏതോ അനുസ്മരണബാക്കിയായ കുറച്ച് ചുവപ്പുതോരണം അഴിഞ്ഞു നിലത്തുകിടക്കുന്നു. എങ്ങും ഉണക്ക റബറിലകള്‍ മൂടിയിരിയ്ക്കുന്നു. മണ്ഡപത്തിനു മുന്‍ഭാഗം ഇരുണ്ട ചെറിയൊരു കാടാണ്. കനത്ത നിശബ്ദതയ്ക്ക് പോറലേല്‍പ്പിയ്ക്കാന്‍ ചെങ്കൊടിയുടെ ഉലച്ചില്‍ ശബ്ദം മാത്രം. ഈ കുന്നിന്‍പുറത്തിന്റെ വിപ്ലവസ്മൃതികള്‍ക്കുമേല്‍ കൊഴുത്തു തടിച്ച റബര്‍മരങ്ങള്‍  വേരാഴ്‌ത്തിയോ..! ജന്മിത്വത്തിനും ചൂഷണത്തിനും അടിച്ചമര്‍ത്തലിനുമെതിരെ, വടക്കേ മലബാറിലെ ഏറ്റവും ഉജ്വലപോരാട്ടം നടന്നതിവിടെയാണ്. കയ്യൂരിനേക്കാള്‍, കരിവെള്ളൂരിനേക്കാള്‍ തീക്ഷ്ണമായ ചരിത്രമാണിതിന്റേത്.
കാവുമ്പായി രക്തസാക്ഷി മണ്ഡപം
1946 ഡിസംബര്‍ 29. രാത്രിനേരം.

മലബാറിലെ ചുവപ്പുകോട്ടയായ ഇരിക്കൂര്‍ ഫര്‍ക്കയിലെ ഫ്യൂഡല്‍ ജന്മി “കരക്കാട്ടിടം നായനാരു“ടെ പത്തായപ്പുരയ്ക്ക് സമീപത്തുള്ള ഈ കുന്നില്‍ (കാവുമ്പായിക്കുന്ന്) ഇരുനൂറോളം കര്‍ഷക വളണ്ടിയര്‍മാര്‍ ഒത്തു ചേര്‍ന്നിരിയ്ക്കുന്നു. ഫര്‍ക്കയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നവരാണവര്‍. പതിമൂന്നോളം നാടന്‍ തോക്കുകകളും വാരിക്കുന്തം, കവണ, മടവാള്‍, കത്തി മുതലായ മറ്റു ആയുധങ്ങളും അവര്‍ കരുതിയിട്ടുണ്ട്.
കാവുമ്പായിക്കുന്ന്
അവര്‍ അവിടെ ഒത്തുചേരാനുള്ള സാഹചര്യം, ജന്മിയുടെയും പോലീസിന്റെയും ക്രൂരമര്‍ദ്ദനങ്ങളുമായി ചേര്‍ന്നു കിടക്കുന്നു. നേരിട്ടു ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്ന മലബാറില്‍ ജന്മിമാര്‍ക്ക് അതിരില്ലാത്ത അധികാരങ്ങളായിരുന്നു. കരക്കാട്ടിടം (കല്യാട്ട്) ജന്മിയ്ക്ക് ഏഴുപേരെ കൊല്ലാനുള്ള അധികാരമുണ്ട്. കൃഷിഭൂമിയില്‍ കുടിയാന് യാതൊരു അവകാശവുമില്ല. എപ്പോള്‍ വേണമെങ്കിലും ഇറക്കിവിടാം. വാശി, നുരി, വെച്ചുകാണല്‍, കള്ളപ്പറ, അന്യായപ്പാട്ടം അങ്ങനെ പലവിധ അക്രമപ്പിരിവുകള്‍. ഇതിനെല്ലാമുപരിയായി സ്ത്രീകളോടുള്ള ഉപദ്രവങ്ങള്‍. കുടിയാന്‍ വിവാഹം കഴിച്ചാല്‍ നവവധു ആദ്യരാത്രിയില്‍ അന്തിയുറങ്ങേണ്ടത് ജന്മിയ്ക്കൊപ്പമായിരുന്നു. കുടിയാന്റെ വീട് ഓടിട്ടുകൂടാ, ചെരുപ്പു ധരിയ്ക്കരുത്, മീശ വയ്ക്കരുത് അങ്ങനെ അനേകം കിരാത നിയമങ്ങള്‍. എതിര്‍ക്കുന്നവരെയൊക്കെ മുക്കാലിയില്‍ കെട്ടിയടിയ്ക്കുകയോ നിഷ്കരുണം കൊന്നുതള്ളുകയോ ചെയ്യും. കൊല്ലുന്നവരെ വലിച്ചെറിയാന്‍ “പയശ്ശായിക്കുണ്ഡം” എന്നൊരു കൊക്ക തന്നെയുണ്ടായിരുന്നു. പോലീസ് എപ്പോഴും ജന്മിയ്ക്ക് കൂട്ടായി നിന്നു. ഈ സാഹചര്യത്തിലാണ് കര്‍ഷകസംഘം രൂപീകൃതമാകുന്നതും, കമ്യൂണിസ്റ്റ്പാര്‍ടിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ ജന്മിയ്ക്കെതിരായി തിരിഞ്ഞതും.

വിശാലമായ കാടുകള്‍ വെട്ടിത്തെളിച്ച് കൃഷിയിറക്കുന്നതിനെ “പുനം കൃഷി“യെന്നാണ് വിളിയ്ക്കുക. ഭൂമിയെല്ലാം ജന്മിയുടേതായതിനാല്‍ അയാളുടെ അനുമതിയുണ്ടെങ്കിലേ പുനം കൊത്താനാവൂ. കര്‍ഷകസംഘം രൂപീകൃതമായതോടെ ജന്മി, കര്‍ഷകര്‍ക്ക് പൂനം കൊത്താന്‍ അനുമതി നിഷേധിച്ചു. അപ്പോള്‍ കര്‍ഷകര്‍ കാടു കയ്യേറി പൂനം കൊത്തി. ഇതിനെ നേരിടാന്‍ ജന്മി പോലീസിന്റെ സഹാ‍യം തേടി. മലബാര്‍ സ്പെഷല്‍ പോലീസ് ഇരിക്കൂര്‍ ഫര്‍ക്കയിലാകെ വ്യാപകമായ അതിക്രമങ്ങളാണ് ചെയ്തത്. കൂടാതെ ജന്മിഗുണ്ടകളുടെ അഴിഞ്ഞാട്ടവും. പുരുഷന്മാര്‍ക്ക് വീടുകളില്‍ പാര്‍ക്കാന്‍ കഴിയാതായി. ഈ സാഹചര്യത്തിലാണ് കര്‍ഷകസംഘം വളണ്ടിയര്‍മാര്‍ കാവുമ്പായിക്കുന്നില്‍ ഒത്തുചേര്‍ന്നത്. കുന്നിന്റെ വടക്കു, പടിഞ്ഞാറ് ഭാഗങ്ങളില്‍ വയലാണ്. പോലീസിന്റെ ആക്രമണം ഭയന്ന് കുന്നിന്റെ മൂന്നു വശത്തും കാവലിന് ആളെ നിര്‍ത്തിയിട്ടുണ്ട്.
കുന്നിനു താഴെയുള്ള വയല്‍.
ഡിസംബറിന്റെ തണുപ്പ് അവിടെയെല്ലാം പരന്നിരിയ്ക്കുന്നു. അര്‍ദ്ധരാത്രിയായിട്ടും യാതൊന്നും സംഭവിയ്ക്കാത്തതിനാല്‍ സഖാക്കളുടെ ജാഗ്രത കുറഞ്ഞു. പലരും ഉറക്കമായി. ചിലരൊക്കെ സമീപത്തെ തങ്ങളുടെ വീടുകളിലേയ്ക്കും പോയി.
എന്നാല്‍ നേരം വെള്ളകീറും മുന്‍പ്, പോലീസ് വയലിലെത്തി. ഒറ്റുകാരാരോ, കുന്നിന്‍‌മുകളില്‍ സഖാക്കള്‍ തമ്പടിച്ച വിവരം അവരെ അറിയിച്ചിരുന്നു. വയലിലെത്തിയ പോലീസ് സമീപത്തെ വീടുകളില്‍ ഉറങ്ങിക്കിടന്ന ചിലരെ പിടികൂടി മര്‍ദ്ദിച്ചു. അവരുടെ നിലവിളി ശബ്ദം കുന്നിന്‍ മുകളിലിരുന്ന സഖാക്കളുടെ ചെവിയിലെത്തി. ഉടന്‍ മുദ്രാവാക്യം വിളികളുയര്‍ന്നു..

”ഇങ്ക്വിലാബ് സിന്ദാബാദ്.. ”.

അതോടെ സഖാക്കള്‍ ജാഗ്രതയിലായി. അനിവാര്യമായ ഏറ്റുമുട്ടലിന് ഏവരും തയ്യാറെടുത്തു. മരംകോച്ചുന്ന തണുപ്പിലും ആ ധീരരുടെ സിരകളിലൂടെ പോരാട്ടവീര്യം ഇരമ്പിയൊഴുകി. സംഘബോധത്തിന്റെ കരുത്തോടെ അവര്‍ നിലയുറപ്പിച്ചു.
താഴെ, മര്‍ദ്ദനമേറ്റവരുടെ നിലവിളി വീണ്ടും. പെട്ടെന്ന് മലമുകളില്‍ നിന്ന് വെടി പൊട്ടി. രണ്ടു തവണ. എം.എസ്.പി. ജമേദാര്‍ രാമകൃഷ്ണന്റെ ചുമലിനു വെടിയേറ്റു. പോലീസ് തിരിഞ്ഞോടി. എന്നാല്‍ ഉടന്‍ തന്നെ കൂടുതല്‍ പേരുമായി അവര്‍ തിരിച്ചെത്തി. പിന്നെ മുഴങ്ങിയത് മെഷീന്‍ ഗണ്ണിന്റെ ഗര്‍ജനമാണ്. വളണ്ടിയര്‍മാര്‍ ചിതറിപ്പോയി. വെളുപ്പാന്‍ കാലത്തുള്ള ആക്രമണത്തിനുമുന്നില്‍ അവര്‍ക്കു പിടിച്ചു നില്‍ക്കാനായില്ല. അഞ്ചുപേര്‍ വെടിയേറ്റു രക്തസാക്ഷികളായി.


അന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും ഇരിക്കൂര്‍ ഫര്‍ക്കയിലാകെ പോലീസ് നരനായാട്ട് തുടര്‍ന്നു. കാവുമ്പായിയില്‍ പരാജയപ്പെട്ടെങ്കിലും സഖാക്കളുടെ ആത്മബലം ഒട്ടും ചോര്‍ന്നില്ല. പോലീസ് - ഗുണ്ടാവിളയാട്ടത്തെ ഒളിവിലിരുന്നുകൊണ്ടു തന്നെ അവര്‍ പ്രതിരോധിച്ചു.  അനേകം കര്‍ഷക സ്ത്രീകള്‍ ധീരോദാത്തമായി ഈ സമരത്തില്‍ അണിചേര്‍ന്നു. അതിലൊരാളായ “ചെറിയമ്മ”യുടെ കഥ ആരിലും ആവേശമുണര്‍ത്തുന്നതാണ്. കാവുമ്പായി പോരാട്ടത്തിനു ശേഷം രംഗത്തിറങ്ങിയ ജന്മിഗുണ്ടകള്‍ ആ ധീരവനിതയെ കഠിനമായി ഉപദ്രവിയ്ക്കുകയും ഗുഹ്യഭാഗത്ത് ലാത്തികൊണ്ടാ‍ക്രമിയ്ക്കുകയും ചെയ്തു. ഗുണ്ടാമര്‍ദ്ദനങ്ങളില്‍ പൊറുതിമുട്ടിയ സഖാക്കള്‍ ശക്തമായി തിരിച്ചടിച്ചു. ഒരു ഗുണ്ടാത്തലവന്‍ കൊല്ലപ്പെട്ടു. പല ഗുണ്ടകളെയും പിടിച്ചുകെട്ടി കൈകാര്യം ചെയ്തു. ജന്മിയുടെ പിണിയാളുകള്‍ പലരും ഒറ്റുകാരായി രംഗത്തു വന്നു. ക്രമേണ പല സഖാക്കളും പോലീസ് പിടിയിലായി.

കാവുമ്പായികേസില്‍ ആകെ 180 പ്രതികളാണുണ്ടായിരുന്നത്. അതില്‍ 105 പേര്‍ ശിക്ഷിയ്ക്കപ്പെട്ടു. 20 പേരെ പിടികിട്ടിയില്ല. 49 പേരെ വെറുതെ വിട്ടു. 4 പേര്‍ മാപ്പുസാക്ഷികളായി. 2 പേര്‍ കേസില്‍ നിന്നൊഴിവാക്കപ്പെട്ടു. കാവുമ്പായി പ്രക്ഷോഭവും വെടിവെപ്പും വ്യാപക ശ്രദ്ധയാകര്‍ഷിയ്ക്കുകയും ജന്മിത്വത്തിന്റെ അടിക്കല്ലിളക്കുകയും ചെയ്തു.

സ്മൃതിമണ്ഡപത്തെ തഴുകിവന്ന കാറ്റ് മുഖത്തുതട്ടിയപ്പോള്‍ ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നു. ധീരരായ കാവുമ്പായി പോരാളികളുടെ ചുടുനിശ്വാസമാണോ ആ കാറ്റ് എന്ന് ഞാന്‍ സംശയിയ്ക്കാതിരുന്നില്ല.

സമരക്കുന്നിറങ്ങുമ്പോള്‍ മനസ്സ് പ്രക്ഷുബ്ധമായിരുന്നു. ഒരു കാലഘട്ടത്തിന്റെയാകെ പോരാട്ട ചരിത്രമാണ് ഇവിടെ ഉറങ്ങിക്കിടക്കുന്നത്. ആ പോരാട്ടത്തിന്  ഈ സ്മൃതിമണ്ഡപം മതിയായോ? കാവുമ്പായിയിലെ പുതുതലമുറ ഇക്കാര്യം ഉള്ളില്‍ തട്ടി ചിന്തിയ്ക്കുമെന്ന് ഞാന്‍ കരുതുന്നു.