പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Sunday 24 June 2012

അനന്തപുരി വിശേഷങ്ങള്‍ - യാത്രാവിവരണം - 4

തെന്മല, അരുവിക്കര. (തുടര്‍ച്ച).

കൊണോപ്പി ചെന്നവസാനിച്ചത് ഒരു മണ്‍പാതയില്‍. ചുറ്റും തിങ്ങിനിറഞ്ഞ വനഭംഗി. ഇരുട്ടിനു പോലും പച്ചനിറം. കുളിരിറ്റുന്ന ചെറുകാറ്റ്. മരങ്ങളില്‍ അവിടവിടെയായി കുരങ്ങുകളുടെ സംഘങ്ങള്‍ ഓടുകയും ചാടുകയും ചെയ്യുന്നുണ്ട്. അവിടെ ഇരിയ്ക്കാന്‍ ചെറുബഞ്ചുകളുണ്ട്. അല്പനേരം ആ കുളിര്‍മ്മയില്‍ ചീവീടുകള്‍ക്ക് ചെവിയോര്‍ത്തിരുന്നു. പിന്നെ നടന്നു.

 



താഴേയ്ക്ക് ചെന്നാല്‍ കുളമുണ്ട്, മറ്റു സാഹസികവിനോദങ്ങളുമുണ്ട്. കല്ലിങ്കൂട്ടത്തിനിടയിലെ ഒറ്റയടിപ്പാതയിലൂടെ ഞങ്ങള്‍ താഴേയ്ക്കിറങ്ങി. അവിടെ ചെന്നപ്പോള്‍ വിനോദ സഞ്ചാരികളുടെ തിരക്ക്. അധികം ഉത്തരേന്ത്യന്‍ സഞ്ചാരികളാണെന്നു തോന്നുന്നു. കുട്ടികള്‍ ഉത്സാഹത്തോടെ അതിലെയെല്ലാം ഓട്ടവും ചാട്ടവും. സാഹസിക വിനോദങ്ങളില്‍ കയറേണി കൊണ്ടുള്ള "പാലം കടക്കല്‍" കൊള്ളാം. മാതാപിതാക്കള്‍ നിര്‍ബന്ധിച്ചിട്ടും പലകുട്ടികളും അതില്‍ കയറാന്‍ മടികാണിച്ചു നില്ക്കുന്നു. നഗരത്തിലും ഫ്ലാറ്റുകളിലും വളര്‍ന്ന അവര്‍ക്ക് ഇതില്‍ കയറാനുള്ള ധൈര്യം പോരാ. ആലക്കോട്ടെ മലഞ്ചെരുവുകളില്‍ ഓടിയും ചാടിയും വളര്‍ന്ന എന്റെ മക്കളെ സംബന്ധിച്ചിടത്തോളം ഇതൊന്നും ഒരു വിഷയമേ ആയിരുന്നില്ല. ഉണ്ണിയും അനന്തിരവന്‍ കുട്ടിയും വളരെ നിസ്സാരമായി കയറേണി കടന്നുപോകുന്നത് മറ്റുകുട്ടികള്‍ നോക്കി നിന്നു. എന്നാല്‍ ശരിയായ സാഹസിക സഞ്ചാരം വരാനിരിയ്ക്കുന്നതേ ഉണ്ടായിരുന്നുള്ളു. കുളത്തിനു കുറുകെ ഒരു ഇരുമ്പുവടം കെട്ടിയിട്ടുണ്ട്. അരയില്‍ ബന്ധിച്ച ഒരു കൊളുത്ത് വടത്തില്‍ ഘടിപ്പിച്ച ശേഷം കൈകള്‍ കൊണ്ട് വടത്തില്‍ പിടിച്ചു പിടിച്ച് അക്കരെ പോയി തിരികെ വരണം. കൈകള്‍ കുഴഞ്ഞു പോകുന്നവരെ വലിച്ച് കരയിലെത്തിക്കാന്‍ മറ്റൊരു കയറും ഉണ്ട്. ധാരാളം പേര്‍ ഇതില്‍ സാഹസികത പരീക്ഷിയ്ക്കാന്‍ കാത്തുനില്‍ക്കുന്നു. മിക്കവാറും എല്ലാവരും കുളത്തിനു മധ്യേ എത്തുമ്പോള്‍ തളര്‍ന്നവശരാകുകയാണ്. പിന്നെ അവരെ  വലിച്ച് കയറ്റുന്നു. ഉണ്ണിയ്ക്ക് അതില്‍ കയറാന്‍ നിര്‍ബന്ധം. ഞാന്‍ തടഞ്ഞില്ലെങ്കിലും അവന്‍ കുളം കടക്കുമോ എന്ന് എനിയ്ക്ക് സംശയമുണ്ടായിരുന്നു. എന്തായാലും അരയില്‍ കൊളുത്തിട്ട് അവന്‍ വടത്തില്‍ തൂങ്ങി. പിന്നെ നടന്നത് എന്നെയും മറ്റു കാഴ്ചക്കാരെയും അത്ഭുതപ്പെടുത്തിയ പ്രകടനമായിരുന്നു. കേവലം അരമിനിട്ടിനുള്ളില്‍ അക്കരെ പോയി അതേ സ്പീഡില്‍ തിരിച്ചെത്താന്‍ അവനു കഴിഞ്ഞു. കണ്ടു നിന്നവര്‍ എല്ലാം കൈയടിച്ച് അവനെ അഭിനന്ദിച്ചു. ചെറുപ്പത്തിലെ കരാട്ടെ പഠനവും ഫുട്ബോള്‍ കളിയുമാണ് അവന് ഇതു സാധ്യമാക്കിയത്. കുട്ടികളെ ഓടാനും ചാടാനും വിടാതെ വളര്‍ത്തുന്നവര്‍ ഓര്‍ക്കുക, അവരോടു ചെയ്യുന്ന വലിയ അനീതിയാണത്.











അടുത്തതായി പോയത് ഷൂട്ടിങ്ങ് റേഞ്ചിലേയ്ക്കാണ്. അഞ്ചുവെടിയ്ക്ക് 10 രൂപ. ഞങ്ങള്‍ ചെല്ലുമ്പോള്‍ ഒരു പയ്യന്‍ ഷൂട്ട് ചെയ്യുന്നുണ്ട്. മിക്കവാറും എല്ലാ വെടിയും അവന്‍ ബോര്‍ഡില്‍ കൊള്ളിച്ചു. ഒരെണ്ണം കൃത്യം സെന്റര്‍ പോയിന്റില്‍ തന്നെ കൊള്ളിയ്ക്കുകയും ചെയ്തു. അടുത്ത ഊഴം ഉണ്ണിയായിരുന്നു. അഞ്ചുവെടിയും ബോര്‍ഡിനു മുകളില്‍ കൂടി അന്തരീക്ഷത്തില്‍ പറന്നു പോയി..! അതോടെ ആ പരിപാടി നിര്‍ത്തി. കുളത്തിലെ പെഡല്‍ ബോട്ടില്‍ കയറണമെന്നുണ്ടായിരുന്നെങ്കിലും വെള്ളത്തിന്റെ അവസ്ഥ കണ്ടപ്പോള്‍  അതുവേണ്ടായെന്നു വെച്ചു. ആ തടാകക്കരയിലൂടെ ഞങ്ങള്‍ കുറെ നടക്കുകയും ഇരിയ്ക്കുകയും ഒക്കെ ചെയ്തു. സമയം രണ്ടുമണി കഴിഞ്ഞിരിയ്ക്കുന്നു. എല്ലാവര്‍ക്കും നല്ല വിശപ്പ്. ഞങ്ങള്‍ മുകളിലേയ്ക്കു നടന്നു. പിന്നെ കൊണോപ്പിയില്‍ കൂടി താഴെയെത്തി. അവിടെ ഞങ്ങളുടെ ഡ്രൈവര്‍ ചേട്ടന്‍ വണ്ടിയുമായി തയ്യാര്‍.



അടുത്തുകണ്ട ഒരു കാന്റീനില്‍ ചെന്നപ്പോള്‍ അവിടെ ചോറില്ല. വണ്ടി മറ്റൊരു ഭാഗത്തെയ്ക്കു വിട്ടു. അവിടെ വനത്തിന്റെ അരികത്ത് ഒരു നാടന്‍ ഹോട്ടല്‍. ചോറു ലഭ്യം. ആറ്റുമീന്‍ വറുത്തതും, ചിക്കന്‍ പൊരിച്ചതും ഒക്കെ കൂട്ടി മോശമല്ലാത്ത ഊണ്‍. അപ്പോഴെയ്ക്കും മഴ തൂളാന്‍ തുടങ്ങി. വനപ്രദേശത്ത് പെയ്യുന്ന മഴയ്ക്ക് പ്രത്യേക താളമുണ്ട്. ഏതോ ആദിവാസിക്കൂട്ടങ്ങളുടെ അനുഷ്ഠാന നൃത്തത്തിന്റെ തമ്പേറടി പോലെ വന്യവും എന്നാല്‍ സുന്ദരവുമാണത്. മഴത്തൂളലില്‍ നനഞ്ഞ് ഞങ്ങള്‍ വണ്ടിയില്‍ കയറി. “ഡീയര്‍ പാര്‍ക്കി“ല്‍ ചെന്നെങ്കിലും മഴയുള്ളതിനാല്‍ കയറാന്‍ അനുമതി കിട്ടിയില്ല. അധികം നേരം കളയാതെ ഞങ്ങള്‍ തെന്മല വിട്ടു. അല്പനേരത്തിനകം മഴ മാറുകയും ചെയ്തു. കാര്‍ കുറച്ച് ഓടിയപ്പോള്‍ തെന്മല റിസര്‍വോയറിന്റെ ഒരു ഭാഗം കണ്ടു. വണ്ടി അങ്ങോട്ടു വിട്ടു. വിശാലമായ റിസര്‍വോയറില്‍ വെള്ളം വളരെ കുറവ്. എങ്കിലും കാഴ്ചയുടെ അപാര ഭംഗി.




യാത്ര തുടര്‍ന്നു. “സമയം മൂന്നര ആകുന്നതേയുള്ളു. അരുവിക്കര ഡാം കാണാനുള്ള സമയമുണ്ട്..” ഡ്രൈവര്‍ ചേട്ടന്‍ പറഞ്ഞു. “ശരി അങ്ങോട്ടു തന്നെ..” ഞങ്ങള്‍ അരുവിക്കരയിലേയ്ക്കു വണ്ടി തിരിച്ചു.
താരതമ്യേന ചെറിയ ഡാമാണ് അരുവിക്കരയിലേത്. ഇതും ജലസേചന ആവശ്യത്തിനുള്ളതാണ്. ഡാമിനോടു ചേര്‍ന്ന് ചെറിയൊരു പാര്‍ക്കുണ്ട്. വൈകുന്നേരങ്ങളില്‍ മാനസികോല്ലാസം ലഭിയ്ക്കാന്‍ ഏറെ സഹായകമാണിവിടം. കുട്ടികളും മുതിര്‍ന്നവരുമൊക്കെ ഏറെ നേരം അവിടെ ഉല്ലസിച്ചു. കനത്ത പാറക്കെട്ടുകളാണ് ഡാമിനു താഴെ. പാറക്കെട്ടിനോടു ചേര്‍ന്ന് ഒരു ക്ഷേത്രവുമുണ്ട്. ഞങ്ങളെത്തുമ്പോള്‍ അവിടെ സന്ധ്യാപൂജ നടക്കുകയാണ്. പാറക്കെട്ടില്‍ നല്ല വഴുക്കല്‍. ഇറങ്ങുന്നത് അപകടകരമാണെന്ന് മുന്നറിപ്പ് എഴുതിവച്ചിരിയ്ക്കുന്നു. എങ്കിലും സൂക്ഷ്മതയോടെ ഞങ്ങള്‍ അതിന്മേല്‍ അല്പനേരം ഇറങ്ങിയിരുന്നു.






സുന്ദരമായ ഒരു സന്ധ്യ കൂടി എത്തിച്ചേര്‍ന്നിരിയ്ക്കുന്നു. ദിവസം മുഴുവന്‍ നീണ്ട യാത്രയില്‍ എല്ലാവരും ക്ഷീണിതര്‍. അവിടെ കണ്ട ഒരു ടീഷോപ്പില്‍ നിന്നും ചായയും കടിയും ഐസ്ക്രീമുമൊക്കെ കഴിച്ച് തല്‍ക്കാലം ക്ഷീണമകറ്റി. അപ്പോഴേയ്ക്കും ഇരുട്ടു വീണിരുന്നു. ക്ഷേത്രത്തില്‍ മണിയടിയും ഭക്തരുടെ പ്രാര്‍ത്ഥനകളും, അതിനോടൊപ്പം ഡാമിലെ വെള്ളത്തിന്റെ കുത്തൊഴുക്കു പാട്ടും. മനസാകെ നിറഞ്ഞു. 



 രണ്ടാം ദിവസത്തെ യാത്രയ്ക്കു തിരശ്ശീലയിട്ടുകൊണ്ട് ഞങ്ങള്‍ വീടുലക്ഷ്യമാക്കി തിരിച്ചു.

(തുടരും)


8 comments:

  1. പച്ചയാം വിരിപ്പിട്ട.....എന്റെ കേരളം

    ReplyDelete
  2. മനോഹരമായ ചിത്രങ്ങളും വിവരണവും.. പുഴയ്ക് കുറുകെയുള്ള ഉണ്ണിയുടെ അഭ്യാസം കലക്കി.. വടക്കന്മാരോടാണോ വടം കൊണ്ട് കളി, അല്ലേ ബിജുവേട്ടാ..

    അടുത്ത യാത്ര എങ്ങോട്ടാ?

    ReplyDelete
  3. യാത്രകള്‍ തുടരട്ടെ, യാത്രാവിവരണവും.

    ReplyDelete
  4. അസ്സലായി വിവരണവും ചിത്രങ്ങളും. അഭിനന്ദനങ്ങള്‍..

    ReplyDelete
  5. നല്ല ചിത്രങ്ങളും, വിവരണവും, ഒരിക്കൽ പോകണം

    ReplyDelete
  6. നന്നായിരിക്കുന്നു സുഹൃത്തേ..

    ReplyDelete
  7. വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍

    ReplyDelete
  8. വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.