പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Sunday 4 December 2011

മുല്ലപ്പെരിയാര്‍ ഡാം: അല്പം ചരിത്രവും വസ്തുതകളും.

തമിഴ്‌നാട്ടിലെ തേനിയിലും മറ്റും ഗ്രാമദേവതകളോടൊപ്പം ഗ്രാമീണര്‍ കോവില്‍ കെട്ടി ആരാധിയ്ക്കുന്ന ഒരു സായിപ്പു ദേവനുമുണ്ട്. ക്യാപ്റ്റന്‍ പെനി ക്വിക്ക് എന്നാണ് ആ ദേവന്റെ പേര്. ജനങ്ങള്‍ രണ്ടു നേരം വിളക്കുകൊളുത്തി അദ്ദേഹത്തിനു അര്‍ച്ചനയര്‍പ്പിയ്ക്കുന്നു. തങ്ങള്‍ക്കു ജീവിതം തിരിച്ചു തന്ന ഐശ്വര്യത്തിന്റെ ദേവാനാണ് ഗ്രാമീണര്‍ക്ക് പെനി ക്വിക്ക്. ആരാണീ ദേവന്‍?

പതിനെട്ടാം നൂറ്റാണ്ടിലെ കടുത്ത വരള്‍ച്ചയില്‍ മധുരയും സമീപ രാജ്യമായ രാമനാടും ഉണങ്ങിക്കരിഞ്ഞു. വെള്ളം കിട്ടാതെ മനുഷ്യരും ജന്തുക്കളും മരിച്ചുവീണു. അവശേഷിച്ചവരില്‍ ചിലര്‍ കൊടുവാളുമായി കൊള്ളയ്ക്കിറങ്ങി. അക്കാലത്ത് രാമനാട് രാജ്യത്തിലെ മുഖ്യ കാര്യസ്ഥന്റെ തലയിലുദിച്ച ആശയമാണ് പെരിയാറിലെ വെള്ളം മധുരയിലെ വൈഗ നദിയിലേയ്ക്ക് തിരിച്ചു വിടുക എന്നത്. 1789-ല്‍ ഇക്കാര്യം മധുരയുടെ ആധിപത്യമുണ്ടായിരുന്ന ബ്രിട്ടീഷുകാരുമായി പങ്കുവെച്ചെങ്കിലും നടന്നില്ല. പിന്നീട് 1808-ല്‍ ഈ സാധ്യത ബ്രിട്ടീഷുകാര്‍ പരിഗണിച്ചെങ്കിലും പ്രായോഗികമല്ലെന്നു കണ്ട് ഉപേക്ഷിച്ചു. 1850 ലും 1867 ലും വീണ്ടും ശ്രമങ്ങള്‍ ഉണ്ടായെങ്കിലും ഫലവത്തായില്ല.  പിന്നീട് 1882-ല്‍ ക്യാപ്ടന്‍ പെനിക്വിക്കും ആന്‍സ് സ്മിത്തും ചേര്‍ന്നാണ് ഇന്നത്തെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രൂപരേഖയുണ്ടാക്കിയത്. 1886 ഒക്ടോബര്‍ 29 ന് തിരുവിതാംകൂര്‍ രാജാവ് വിശാഖം തിരുനാള്‍ രാമവര്‍മ്മയ്ക്കു വേണ്ടി ദിവാന്‍, ബ്രിട്ടീഷുകാരുമായി 999 വര്‍ഷത്തെ പാട്ടക്കരാര്‍ ഒപ്പു വെച്ചു.
ക്യാപ്ടന്‍ പെനിക്വിക്ക്

1887-ല്‍ ഡാം നിര്‍മ്മാണം ആരംഭിച്ചു. ആദ്യവര്‍ഷങ്ങളിലെ ശ്രമങ്ങളെല്ലാം പാഴായിപ്പോയി.ശര്‍ക്കരയും ചുണ്ണാമ്പും കരിമ്പിന്‍ നീരും മുട്ടവെള്ളയും ചേര്‍ത്തുണ്ടാക്കുന്ന സുര്‍ക്കി ചാന്തുകൊണ്ട് കരിങ്കല്ല് കെട്ടിയാണ് അടിത്തറ പണിതത്. ഓരോ കാലവര്‍ഷത്തിലും കെട്ടിയതെല്ലാം പെരിയാര്‍ കൊണ്ടു പോയി. ഒടുക്കം  പദ്ധതി ഉപേക്ഷിച്ചു പോരാന്‍ ബ്രിട്ടനില്‍ നിന്ന് പെനിക്വിക്കിന് നിര്‍ദേശം കിട്ടി. എന്നാല്‍  ബ്രിട്ടനിലെത്തിയ അദ്ദേഹം തന്റെ കുടുംബസ്വത്ത് വിറ്റു കിട്ടിയ കാശുമായെത്തി ഡാം പണി തുടര്‍ന്നു. രാമനാമപുരത്തെയും കമ്പത്തെയും തിരുച്ചിയിലെയും തൊഴിലാളികളും കൊച്ചിയിലെ പോര്‍ത്തുഗീസ് ആശാരിമാരും ഗുജറാത്തിലെ കുമ്മായം തേപ്പുകാരുമെല്ലം പണിയില്‍ പങ്കാളികളായി. അനേകം പേര്‍ മലേറിയ ബാധിച്ചു മരിച്ചു വീണു. ഒടുക്കം 1895-ല്‍ ഡാം പൂര്‍ത്തിയായി.  തേനി, മധുര, ദിണ്ഡുക്കല്‍, രാമനാട്, ശിവഗംഗ ജില്ലകളില്‍ കൃഷിയ്ക്കും കുടിവെള്ളത്തിനും അന്നുമുതല്‍ ഈ ജലം ഉപയോഗിയ്ക്കുന്നു. സ്വന്തം സ്വത്ത് തങ്ങള്‍ക്കു ജീവജലം എത്തിയ്ക്കാനായി ചിലവഴിച്ച പെനിക്വിക്കിനെ തമിഴര്‍ ദേവനായി ആരാധിയ്ക്കുന്നതില്‍ തെറ്റില്ലല്ലോ. ഒരര്‍ത്ഥത്തില്‍ ഭഗീരഥന്‍ തന്നെയാണല്ലോ അദ്ദേഹം.

1940-ല്‍ മുല്ലപ്പെരിയാറിലെ വെള്ളമുപയോഗിച്ച് വൈദ്യതി ഉല്പാദിപ്പിയ്ക്കാന്‍ മദ്രാസ് സര്‍ക്കാര്‍ നീക്കമാരാംഭിച്ചു. ഇതിനെതിരെ അന്നത്തെ തിരുവിതാംകൂര്‍ ദിവാന്‍ സര്‍.സി.പി. രാമസ്വാമി അയ്യര്‍ കേസ് നല്‍കി. കല്‍ക്കത്താ ഹൈക്കോടതി ജഡ്ജി മുമ്പാകെ മദ്രാസിനു വേണ്ടി അല്ലാടി കൃഷ്ണസ്വാമി അയ്യരും തിരുവിതാംകൂറിനു വേണ്ടി സര്‍ സി.പിയും വാദിച്ചു. 1941 മെയ് 12 നു തിരുവിതാംകൂറിന് അനുകൂലമായി  വിധിയുണ്ടായി. എന്നാല്‍ ബ്രിട്ടീഷുകാരെ ഭയന്ന് ആ വിധി നടപ്പായില്ല. 1947 ജൂലൈ 21 ന്, സര്‍ സി.പി, വീണ്ടും മൌണ്ട് ബാറ്റന് നിവേദനം നല്‍കി. എന്നാല്‍ അധികം വൈകാതെ സര്‍ സി.പി.യ്ക്ക് ഇവിടെ നിന്ന് പലായനം ചെയ്യേണ്ടി വന്നു. തുടര്‍ന്ന് നടപടികള്‍ ഒന്നും ഉണ്ടായില്ല.

ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ചതോടെ ബ്രിട്ടീഷുകാരും നാട്ടുരാജ്യങ്ങളും തമ്മിലുള്ള കരാറുകളെല്ലാം അസാധുവായി.
കേരള രൂപീകരണത്തെ തുടര്‍ന്ന് 1958-‘60-‘69 വര്‍ഷങ്ങളില്‍ തമിഴ്‌നാടുമായി ചര്‍ച്ച നടന്നെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല. വീണ്ടും ചര്‍ച്ചകളെ തുടര്‍ന്ന് 1976-ല്‍ (അടിയന്തിരാവസ്ഥക്കാലം, 1975-1977) അച്യുതമേനോന്റെ  കാലത്ത് അനുബന്ധകരാര്‍ ഒപ്പുവച്ചു. പഴയ കരാരില്‍ കാര്യമായ മാറ്റമില്ലാതെ, 30 വര്‍ഷത്തെ മുന്‍‌കാല പ്രാബല്യത്തോടെ ആയിരുന്നു അത്. അങ്ങനെയാണ് തമിഴുനാട് മുല്ലപ്പെരിയാറിലെ വെള്ളമുപയോഗിച്ച് വൈദ്യുതി ഉല്പാദനം തുടര്‍ന്നത്.

ഡാമില്‍ ചോര്‍ച്ച കൂടിയതിനെ തുടര്‍ന്ന് 1979-ല്‍ കേന്ദ്ര ജലക്കമ്മീഷന്‍,  ജലനിരപ്പ് 136 അടിയാക്കി കുറയ്ക്കണമെന്നും പുതിയ ഡാം പണിയണമെന്നും നിര്‍ദേശിച്ചു. തുടര്‍ന്ന് കേരള-തമിഴുനാട് എഞ്ചിനീയര്‍മാര്‍ ഒരുമിച്ച് സര്‍വേ നടത്തി സ്ഥലം കണ്ടെത്തി. എന്നാല്‍ കേരളത്തിന്റെ അലംഭാവം മൂലം പിന്നീടൊന്നും സംഭവിച്ചില്ല. തമിഴുനാട് പുതിയ ഡാം ആശയത്തില്‍ നിന്നു പിന്മാറുകയും ചെയ്തു.  അഴിമതിക്കാരായ കേരള ഉദ്യോഗസ്ഥര്‍ക്കും വക്കീലന്മാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും വേണ്ടത് കൊടുത്ത് തമിഴ്‌നാട് കോടതികളില്‍ കേസുകള്‍ ജയിച്ചുകൊണ്ടിരുന്നു. മുല്ലപ്പെരിയാര്‍ വെള്ളത്തില്‍ നിന്നും കോടികള്‍ ഉണ്ടാക്കുന്നവര്‍ക്ക് ഏതാനും കോടി അതിനായി ചിലവഴിയ്ക്കുന്നതില്‍  വിഷമിയ്ക്കേണ്ടതില്ലല്ലോ. കഴിഞ്ഞ LDF സര്‍ക്കാരിലെ ജലവിഭവ വകുപ്പുമന്ത്രി പ്രേമചന്ദ്രനാണ് ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരുത്തിയത്. അദ്ദേഹത്തിന്റെയും അര്‍പ്പണമനസ്സുള്ള ഏതാനും ഉദ്യോഗസ്ഥരുടെയും അശ്രാന്ത പരിശ്രമ ഫലമായി സുപ്രീം കോടതിയില്‍ കേരളത്തിന് അല്പം മേല്‍ക്കൈ ലഭിയ്ക്കുകയുണ്ടായി.

ഏതാനും ആഴ്ചകള്‍ മുന്‍പുണ്ടായ ചില ഭൂചലനങ്ങളോടെയാണ് മുല്ലപ്പെരിയാര്‍ ജീവന്മരണ പ്രശ്നമായി കേരളീയരുടെ മേല്‍ പതിച്ചത്. വിഷയം ചാനലുകളും രാഷ്ട്രീയക്കാരും ഏറ്റെടുത്തു. മുല്ലപ്പെരിയാറിലേയ്ക്ക് ജനപ്രവാഹം, നിരാഹാരം, കോലം കത്തിയ്ക്കല്‍, നേതാക്കളുടെ തീര്‍ത്ഥാടനം, ലൈവ് സം‌പ്രേക്ഷണം.. അങ്ങനെ ആകെ പൊടിപൂരം. കറക്ട് ടൈമില്‍ “ഡാം 999” ഉം എത്തി. ദിവസവും ചാനലുകളില്‍ ചര്‍ച്ച പൊടിപൊടിയ്ക്കുന്നു. എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു, “ഡാം ഏതു നേരവും പൊട്ടാം..”. പാവം ജനം ജീവഭയത്താല്‍ ഉറക്കം നഷ്ടപ്പെട്ടു കഴിയുന്നു. അതിനിടയില്‍ ചില ചാനല്‍ വിദഗ്ദ്ധരുടെ പ്രവചനം കണ്ടു, ഇടുക്കിയില്‍ റിച്ചര്‍ സ്കെയില്‍ 7.5 തീവ്രതയുള്ള ഭൂകമ്പം ഉണ്ടാകുമത്രേ..! അതായത് ചൈനയിലും ഗുജറാത്തിലുമൊക്കെ ഉണ്ടായത്ര തീവ്രതയുള്ളത്. അങ്ങനെയൊന്നുണ്ടായാല്‍ ഇടുക്കി ജില്ലയില്‍ എന്തെങ്കിലും ബാക്കിയുണ്ടാകുമോ?

ജനങ്ങളെ ഇങ്ങനെ ഭീതിയിലാഴ്ത്തുന്ന മാധ്യമങ്ങളോടും രാഷ്ട്രീയക്കാരോടും ഒന്നു ചോദിയ്ക്കട്ടെ? മുല്ലപ്പെരിയാര്‍ ഡാം ദുര്‍ബലമാണെന്നും പുതിയ ഡാം വേണമെന്നുമുള്ള കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ പുതിയ ഡാം ഒരു ദിവസം കൊണ്ടോ മാസം കൊണ്ടോ വര്‍ഷം കൊണ്ടോ സാധ്യമാണോ? ഇപ്പോള്‍ പൊട്ടും എന്ന അവസ്ഥയിലാണ് ഡാമെങ്കില്‍ പുതിയ ഡാമിനുള്ള സാവകാശം ലഭിയ്ക്കുമോ? ഇങ്ങനെ ജനങ്ങളെ ഭീതിപ്പെടുത്തി ഭ്രാന്താവസ്ഥയിലെത്തിച്ചാലുള്ള ഭവിഷ്യത്തുകളെ പറ്റി നിങ്ങള്‍ക്കു വല്ല ധാരണയുമുണ്ടോ? വ്യാജബോംബു ഭീഷണി പോലെ ആരെങ്കിലും “ഡാം പൊട്ടി” എന്നൊരു കിംവദന്തി പരത്തിയാല്‍ സാധാരണ മനുഷ്യരുടെ അവസ്ഥയെന്തായിരിയ്ക്കും? (പത്രമോഫീസുകളില്‍ ഇത്തരം പരിഭ്രാന്തമായാ അന്വേഷണങ്ങള്‍ വരാന്‍ തുടങ്ങിയിട്ടുണ്ട്).

ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഒഫ് സയന്‍സിലെ ഭൂകമ്പ ശാസ്ത്രഞ്ജന്‍ ഡോ:സി.പി.രാജേന്ദ്രന്റെ അഭിപ്രായത്തില്‍, ഇപ്പോഴുണ്ടായ ഭൂകമ്പങ്ങള്‍ അണക്കെട്ടിന് കേടുപാടുണ്ടാക്കാന്‍ പോന്നവയല്ല. മാത്രമല്ല ഇതിലും വലിയ ഭൂകമ്പങ്ങള്‍ അവിടെ നേരത്തെ ഉണ്ടായിട്ടുമുണ്ട്. അണക്കെട്ടിന്റെ ചോര്‍ച്ച, ഭൂകമ്പം കൊണ്ടല്ല, മറിച്ച് സുര്‍ക്കി മിശ്രിതം ഒലിച്ചു പോകുന്നതു മൂലമാണ്. ഇടുക്കി അണക്കെട്ടിന്റെ പ്രേരിത ചലനങ്ങളാണ് ഇപ്പോഴുണ്ടായത്. ഇതു സാധാരണവും അപകട സാധ്യതയില്ലാത്തതുമാണ്. കേരളം വലിയ ഭൂകമ്പങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മേഖലയിലല്ല. എന്നാല്‍ മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലാണെന്നതിനും, പുതിയ ഡാം പണിയണമെന്നതിലും യാതൊരു സംശയവുമില്ല. പക്ഷേ, ഇപ്പോഴത്തെ ഭീതിയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല.

തമിഴുനാടിനെതിരെ കേരളീയരെ ഇളക്കിയാല്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തിനു പരിഹാരമാകുമോ? ഇവിടെയുള്ളതു പോലുള്ള സമ്മര്‍ദ്ദം അവിടെയുമുണ്ട്. ഒരു പാര്‍ടിയ്ക്കും അതില്‍ നിന്നു മാറി നില്‍ക്കാനാകില്ല. പരസ്പരം വൈരം ഉണ്ടാക്കാമെന്നല്ലാതെ എന്തു പ്രയോജനം? ഇവിടെ എന്തെങ്കിലും ചെയ്യേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. അവരുടെ മുന്നില്‍ പല വഴികളുമുണ്ട്. അത് സ്വീകരിയ്ക്കാന്‍ സമ്മര്‍ദ്ദം അവര്‍ക്കു നേരെയാണുണ്ടാകേണ്ടത്.
ഇതിനിടെ ചില വിദ്വാന്മാര്‍ ദേശീയപാര്‍ടികളുടെ മുതുകത്താണു കയറുന്നത്. ഒരു ദേശീയപാര്‍ടിയ്ക്കും ഏതെങ്കിലുമൊരു പക്ഷം ചേരാനാവില്ല. നമുക്കുള്ളതുപോലുള്ള ന്യായങ്ങള്‍ മറു പക്ഷത്തും ഉണ്ടാകും. ആയതിനാല്‍ രണ്ടു പക്ഷവും കേള്‍ക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. തീരുമാനമെടുക്കാനുള്ള ചുമതല സര്‍ക്കാരിന്റേതാണ്. ഇരു സംസ്ഥാനങ്ങളെയും ഒന്നിച്ചിരുത്തി ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തുന്നതിനു പകരം, വഷളായി കലാപമാകുന്നതു വരെ കാത്തിരിയ്ക്കുന്ന കേന്ദ്രത്തിനെതിരെയാണ് ഓരോ കേരളീയനും ശബ്ദിയ്ക്കേണ്ടത്. അല്ലാതെ, ജയലളിതയുടെ കോലം കത്തിയ്ക്കുന്നതും, തമിഴരെ തെറി പറയുന്നതും ജനങ്ങളെ ഭീതിയിലാഴ്ത്തുന്നതും യാതൊരു പ്രയോജനവും ചെയ്യില്ല.
(ഇതിലെ ചില വിവരങ്ങള്‍ക്ക് “ദേശാഭിമാനി”യില്‍ ശ്രീ.കെ.ജെ. മാത്യു എഴുതിയ ലേഖനത്തോട് കടപ്പാട്)

അടിക്കുറിപ്പ്: എനിയ്ക്ക് തമിഴ്‌നാടിനോട് യാതൊരു പക്ഷഭേദവുമില്ല. അവരുടെ കടും പിടുത്തത്തോട് അല്പം പോലും യോജിപ്പുമില്ല. വേണ്ടി വന്നാല്‍ അവരുടെ ഉല്പന്നങ്ങള്‍ ബഹിഷ്കരിച്ച് പ്രതിഷേധിയ്ക്കണം എന്ന പക്ഷക്കാരനാണ് ഞാന്‍. എന്നാല്‍ ഇപ്പോള്‍ നമ്മുടെ പ്രചാരണങ്ങള്‍ വഴിവിട്ടുപോയില്ലേ എന്നു സംശയിയ്ക്കുന്നു.

6 comments:

  1. Water sharing is tricky even amongst good neighbhors. Some legal precedents of doing this can be found from the way the waters of the Colorado river are being shared by the Western states in the USA. Forget about the raw deal which Mexico got in this bargain, at least for the moment.

    Water has to be treated on par with oil, if not above par. That mean sharing of water needs to be done on an economic basis - the folks who are end beneficiaries of water should pay for the upkeep of the dam and the privilege of using the resource. That means in this case, the people from the south western areas of Tamilnad need to pay for the new dam as well as the water that they are using.

    Also, any contract signed will have an exit clause for the parties to get out. Kerala can also think about annulling the contract by paying Tamilnad some form of indemnity amount, which in most cases would be equal to the pittanec they pay Kerala as the rent for the land and the dam.

    Oh well ..

    ReplyDelete
  2. Dear Mr. Biju,

    I feel pity on you in your vain effort to support and justify CPI (M) polit bureau's unfair stance in this fatal issue. A communist should stand for the truth and justice for the poor and helpless when it is most needed rather than taking an ambiguous stance. We could found such a real comrade in Sree V.S. Achuthanandan.

    For the Keralites it is not an issue of any regionalism but a fight for the survival. They cannot be deaf and dumb and sacrifice their lives for the appeasement politics of the national parties.

    Even after we continuously promise our readiness to provide water for Tamil Nadu, see what an inhumane attitude they have in this issue.
    For people like you it may not be a worrisome issue but please don't try to deoxidise the efforts of millions by your biased articles.

    ReplyDelete
  3. നല്ല പോസ്റ്റ്.
    ഒന്നൂടെയൊന്ന് വായിക്കട്ടെ

    ReplyDelete
  4. പതിവ് പോലെ തന്നെ ബിജു കാര്യങ്ങള്‍ നന്നായി മനസ്സിലാക്കി നന്നായി പഠിച്ച്‌ നല്ലൊരു ലേഖനം തയ്യാറാക്കിയിരിക്കുന്നു .

    അഭിനന്ദനങ്ങള്‍ .

    എന്‍റെ അഭിപ്രായത്തില്‍ , ഈ പാവം ജനങ്ങളുടെ (അതായത് നമ്മുടെ ) ആശങ്ക മാറ്റുവാനായി സര്‍ക്കാര്‍ പെട്ടെന്ന് ചെയ്യേണ്ട കാര്യങ്ങള്‍ -ഒന്ന് ഡാമിന്‍റെ സംഭരണ ശേഷി 120 അടിയായി കുറക്കുകയും ഡാമിന് എന്തെങ്കിലും അപകടം ഉണ്ടായാല്‍ ഉടനെ എടുക്കേണ്ട സുരക്ഷ നടപടികള്‍ എന്തൊക്കെയാണെന്ന് ജനങ്ങളെ അറിയിക്കുകയും ചെയ്യണം .


    പുതിയ ഡാം സാവകാശം മതിയല്ലോ .പക്ഷെ ഇതൊന്നുമല്ലല്ലോ ഇവിടെ നടക്കുന്നത് .എന്‍റെ ഒരു സുഹൃത്ത് പറഞ്ഞത് പോലെ ദൈവം മാത്രമാണ് നമുക്കൊക്കെ രക്ഷ .

    ReplyDelete
  5. thikachum yukthiparamaya nireekshanangal

    ReplyDelete
  6. Well said sir, well said.My hearty congratulations

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.