പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Saturday 26 November 2011

പ്രിയപ്പെട്ട കസബ് ഭായിയ്ക്ക്......

പ്രിയപ്പെട്ട കസബ് ഭായിയ്ക്ക്......

26-11-11
പ്രിയപ്പെട്ട കസബ് ഭായി,
പിറന്നാളാശംസകള്‍..! താങ്കള്‍ക്ക് സുഖമല്ലേ? ഞങ്ങളെ സംബന്ധിച്ച് അങ്ങയുടെ മൂന്നാം പിറന്നാളാണിന്ന്.
ജയിലില്‍ ആവശ്യത്തിനു മുട്ടയും പാലും ബിരിയാണിയുമൊക്കെ കിട്ടുന്നുണ്ടെന്നു കരുതുന്നു. പാകിസ്ഥാനിലുള്ള അങ്ങയുടെ ബന്ധുക്കളെ വിളിയ്ക്കാന്‍ സാധിയ്ക്കുന്നുണ്ടോ? ഇല്ലെങ്കില്‍ ദയവായി അക്കാര്യം ഞങ്ങളുടെ സര്‍ക്കാരിനെ അറിയിയ്ക്കണം. അതിഥി ദേവോ ഭവ: എന്ന തത്വശാസ്ത്രക്കാരാണ് ഞങ്ങള്‍. ഞങ്ങള്‍ ഉണ്ടില്ലെങ്കിലും, വീട്ടില്‍ വരുന്ന അതിഥിയെ ആവോളം സല്‍ക്കരിയ്ക്കും.  ജയിലില്‍ ആക്കിയത്, സത്യത്തില്‍ അങ്ങയുടെ സുരക്ഷയെ കരുതി മാത്രമാണ്.  വെളിയില്‍ വിട്ടാല്‍ ചിലപ്പോള്‍ വിവരമില്ലാത്ത ചില വിഡ്ഡികള്‍ ആക്രമിച്ചേക്കാന്‍ വഴിയുണ്ട്. സാദാ ജയിലിലിട്ടാലും ഈ പ്രശ്നമുണ്ട്. അതുകൊണ്ടു മാത്രമാണ് അങ്ങേയ്ക്കായി പ്രത്യേക സംവിധാനങ്ങളോടെ ഞങ്ങളൊരു ജയിലുണ്ടാക്കിയത്. അവിടെ എല്ലാ സൌകര്യങ്ങളോടും കൂടി ജീവിയ്ക്കുമ്പോള്‍ ഇടയ്ക്കെങ്കിലും ഞങ്ങളെ ഓര്‍ക്കണം, ഞങ്ങളോടു നന്ദിയുള്ളവരായിരിയ്ക്കണം. ഞങ്ങളുടെ മാധ്യമങ്ങളെ നോക്കു, ഏകാന്തവാസത്തിലുള്ള അങ്ങയുടെ ഓരോ മൊഴിമുത്തുകളും എത്ര കൃത്യമായാണ് അവര്‍ ഞങ്ങള്‍ക്കെത്തിച്ചു തരുന്നത്. അതു കേട്ടു ഞങ്ങള്‍ പുളകം കൊള്ളാറുണ്ട്.

കാശിന്റെ പുളപ്പുകൊണ്ടൊന്നുമല്ല പതിനാറു കോടി രൂപാ മുടക്കി ഇത്ര സൌകര്യങ്ങള്‍ ചെയ്തു തരുന്നത്. ഇവിടെ നാട്ടിലൊക്കെ പ്രശ്നങ്ങളാണ്. വെറും അരലക്ഷോം ഒരു ലക്ഷോം കടമുള്ളവന്മാരൊക്കെ ആത്മഹത്യ ചെയ്തോണ്ടിരിയ്ക്കുന്നു, കൈയില്‍ കാശില്ലാന്നും പറഞ്ഞ്. അങ്ങേയ്ക്കായി മുടക്കുന്ന കാശിന്റെ ഒരംശം ഉണ്ടായിരുന്നെങ്കില്‍ ഇവരൊക്കെ ജീവിച്ചിരിയ്ക്കുമായിരുന്നില്ലേ എന്നു ചില മണ്ടന്മാര്‍ ചോദിയ്ക്കുന്നുണ്ട്. അവരോടൊക്കെ അതിഥി ദേവോ ഭവ: എന്നു പറഞ്ഞാണ് ഞങ്ങളുടെ സര്‍ക്കാര്‍ പിടിച്ചു നില്‍ക്കുന്നത്.
ഇന്നലെ ഞാനൊരു കൊച്ചു കുട്ടിയെ കണ്ടു. ദേവിക എന്നു പേരുള്ള ഒരു പതിമൂന്നുകാരി. മുടന്തി മുടന്തിയാണ് അവള്‍ സ്കൂളില്‍ പോകുന്നത്. മൂന്നുവര്‍ഷം മുന്‍പ് അങ്ങയും കൂട്ടുകാരും, ഞങ്ങടെ മുംബായില്‍ നടത്തിയ ഓപ്പറേഷനില്‍ വെടികിട്ടിയതാണു പോലും. വേദനയുണ്ടെങ്കിലും അവളു പക്ഷേ ചിരിച്ചു കൊണ്ടാ അതൊക്കെ പറഞ്ഞത്. ആരെന്തൊക്കെ പറഞ്ഞാലും, അന്നത്തെ ആ വെടീം പുകയുമൊക്കെ ഞങ്ങള്‍ അതിനു മുന്‍പ് ഇംഗ്ലീഷ് സിനിമകളിലേ കണ്ടിട്ടുള്ളു. മെഷീന്‍ ഗണ്ണുമായി ചറ പറാ വെടിവെക്കുന്ന അങ്ങയുടെ ആ ഫോട്ടോയ്ക്ക് എന്തൊരു എടുപ്പാണ്...! സിനിമയിലെ ഡ്യൂപ്പ് ഹീറോകളേക്കാള്‍ ഒറിജിനല്‍ ഹീറോ അങ്ങാണ്. 175 പേരെയല്ലേ പുഷ്പം പോലെ തട്ടിക്കളഞ്ഞത്..! ലോകം മുഴുവന്‍ അതു നേരിട്ടു കണ്ടതായതു കൊണ്ട്, നാട്ടാരുടെ കണ്ണില്‍ പൊടിയിടാനെങ്കിലും ഞങ്ങളുടെ സര്‍ക്കാര്‍ കേസ്, കോടതി, വധശിക്ഷ എന്നൊക്കെ പറയും. ആ മാമാങ്കം കഴിഞ്ഞുകിട്ടിയാല്‍ എല്ലാ സൌകര്യത്തോടെയും പരിപാലിച്ചു കൊള്ളും. വധശിക്ഷ എന്നു പറയുന്നതു തന്നെ കൊല്ലില്ല എന്നുറപ്പു തരാനാണ്. അല്ലെങ്കില്‍ നോക്ക്, ഞങ്ങളുടെ മുന്‍ പ്രധാനമന്ത്രിയെ ബോംബുവെച്ചവര്‍ ഇരുപതു വര്‍ഷമായി സുഖമായിരിയ്ക്കുന്നു. പാര്‍ലമെന്റില്‍ ബോബുവെച്ചയാള്‍ക്ക് ഒരു പോറല്‍ പോലുമില്ല. ഇനി അങ്ങേയ്ക്കും വര്‍ഷങ്ങളോളം സുഖമായി ജീവിച്ചിരിയ്ക്കാം. അതിനിടയില്‍ ഞങ്ങള്‍ വധശിക്ഷ നിരോധിച്ചു നിയമം പാസാക്കും. അതോടെ ആയുസ്സ് തീരും വരെ ഞങ്ങളുടെ ചിലവില്‍ കഴിയാമല്ലോ. എന്നാല്‍ ഞങ്ങള്‍ ഇന്ത്യക്കാര്‍ക്ക് സ്വന്തം ജീവനില്‍ അങ്ങനെ യാതൊരുറപ്പുമില്ല. വിലയൊക്കെ ഇങ്ങനെയാണു കേറുന്നതെങ്കില്‍ ആത്മഹത്യ തന്നെ ഗതി.

കിട്ടിയപാടെ അറുപതു രൂപയുടെ ഒരു വെടിയുണ്ടയില്‍ തീര്‍ത്തിരുന്നെങ്കില്‍ ഇക്കണ്ട കോടികളൊക്കെ പാഴാക്കണമായിരുന്നോ എന്ന് ചില വിവരദോഷികള്‍ ചോദിച്ചേക്കാം. അപ്പോള്‍ ഞങ്ങളുടെ സര്‍ക്കാര്‍ ചോദിയ്ക്കും, അങ്ങനെ കൊന്നാല്‍ അങ്ങ് പാകിസ്ഥാന്‍കാരനാണെന്ന് തെളിയിയ്ക്കാന്‍ പറ്റുമോ എന്ന്. തെളിയിച്ചിട്ടിപ്പോ എന്തുണ്ടായി എന്നു ചോദിച്ചാല്‍ പറയും അതിഥി ദേവോ ഭവ: ഒരര്‍ത്ഥത്തില്‍ ഞങ്ങളുടെ സര്‍ക്കാര്‍ അങ്ങയോടു ചെയ്യുന്നത് വലിയ തെറ്റാണ്. ജിഹാദ് നടത്തി ഉടലോടെ സ്വര്‍ഗത്തില്‍ പോകാന്‍ വന്ന അങ്ങയെയാണ് അതിനു സമ്മതിയ്ക്കാതെ ബിരിയാണിയും തീറ്റിച്ച് കിടത്തിയിരിയ്ക്കുന്നത്.

പാവം  ലാദന്‍ സാഹിബിന്, ഞങ്ങളുടെ ആര്‍ഷ ഭാരത ഔദാര്യത്തെപ്പറ്റി ഒരു വിവരവുമില്ലായിരുന്നു എന്നു തോന്നുന്നു. അല്ലെങ്കില്‍ ചുമ്മാ ഒരു തോക്കുമെടുത്ത് ആ മുംബായിലെങ്ങാനും വന്ന് പത്തിരുപതെണ്ണത്തിനെ ചുട്ടിരുന്നെങ്കില്‍, ഇപ്പോള്‍ കോഴിബിരിയാണിയും തിന്ന്, നല്ലൊന്നാന്തരം ജയിലില്‍ സുഖമായി താമസിയ്ക്കാമായിരുന്നു. ഹാ.. ഇനിയിപ്പോ അതു പറഞ്ഞിട്ടു കാര്യമില്ലല്ലോ. കത്തു നിര്‍ത്തട്ടെ.
ഇനിയും അനേകം പിറന്നാളുകള്‍ ആഘോഷിയ്ക്കാന്‍ ഇടവരട്ടെ എന്നാശംസിച്ചു കൊണ്ട്,

അങ്ങയെ പരിപാലിയ്ക്കാന്‍ നികുതികൊടുക്കുന്ന ഒരു ഗതികെട്ട ഇന്ത്യാക്കാരന്‍.

(ഒപ്പ്)

ആത്മഗതം:  അന്ന് കസബ് ഭായിയോടൊപ്പം വന്ന ബാക്കി ഒന്‍പതു പേരെയും ജീവനോടെ പിടിച്ചിരുന്നെങ്കില്‍  സര്‍ക്കാര്‍ ലോകബാങ്കില്‍ നിന്നു കടമെടുക്കേണ്ടിവന്നേനെ.

5 comments:

  1. കസബിനെ പോലെ ഒരു തീവ്ര വാദിയെ വധ ശിക്ഷക്ക് വിധിക്കാന്‍ കെല്‍പ്പില്ലാത്ത നമ്മുടെ നീതിന്യായ വ്യവസ്ഥയോട് .മേല്‍ കോടതികളില്‍ അപ്പീല്‍ പോയി കേസ് പെട്ടെന്ന് തീര്‍ക്കാന്‍ ആവശ്യം ഉന്നയിക്കാന്‍ ആര്‍ജവമില്ലാത്ത രാഷ്ട്രീയക്കാരോട് എനിക്ക് പുച്ഛം തോന്നുന്നു..

    ReplyDelete
  2. എന്താ പുള്ളിയുടെ കൂടെ പോയി താമസിക്കാന്‍ വല്ല പ്ലാന്‍ ഉണ്ടോ ?
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    ReplyDelete
  3. കസബ് ആര് .....hedli യെ വേണ്ടേ ?> HEDLY >>>BARMUDA MATTETHU VALLI TROUSER>>>

    ReplyDelete
  4. കത്തിനെക്കാളും ‘കത്തി’യത് ആ ആത്മഗതമാണ് !! ഈ കണക്കിന് പോയാൽ, ഈ കസബിനെ പോറ്റാൻ വേണ്ടിത്തന്നെ ലോകബാങ്കിന്റെ മുന്നിൽ തെണ്ടേണ്ടി വരും..

    ReplyDelete
  5. നീതിപീഠത്തിന്റെ കഴിവുകേടോ (എനിക്കെതിരെ സ്വമേധയാ കേസെടുക്കുമോ?) അതോ ഭരണവര്‍ഗ്ഗത്തിന് നീതിപീഠത്തിലുള്ള അദ്റിശ്യ നിയന്ത്രണമോ? ധാര്‍മ്മികരോഷം പ്രകടിപ്പിക്കാന്‍ പോലും സാധാരണക്കാരനായ ഭാരതീയന് സ്വാതന്ത്ര്യമില്ലാത്ത നാട്ടില്‍ ഒരു കൊടും കുറ്റവാളി എല്ലാ സുഖസൗകര്യങ്ങളോടും കൂടി വാഴുന്നത് തങ്ങളുടെ രാജ്യസ്നേഹത്തെ ഭരണവര്‍ഗ്ഗം കൊഞ്ഞനം കുത്തുന്നത് സഹിച്ചു കൊണ്ടു തന്നെയാണ്.

    ആര്‍ക്കുവേണ്ടിയാണ് നീതി നീട്ടിവെക്കുന്നത്? ആരെയാണ് നമുക്ക് പ്രീണിപ്പിക്കാനുള്ളത്? ഒര് തമാശ പോസ്റ്റില്‍ വായിച്ചത് ചിലപ്പോള്‍ ശരിയായി വന്നേക്കാം. അന്‍‌പത് വര്‍ഷത്തിനുശേഷമുള്ള ഒരു പത്രവാര്‍ത്ത "ബിരിയാണിയുടെ അമിത ഉപയോഗം മൂലം അജ്മല്‍ കസബ് (വയസ്സ്) ജയിലില്‍ അന്തരിച്ചു."

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.