പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Wednesday 22 June 2011

സദാചാരഗുണ്ടായിസം...

"സാധാരണ നൈറ്റ് ഡ്യൂട്ടി ഉണ്ടാവുന്ന സമയത്ത് ഓഫീസില്‍ നിന്നും വണ്ടി അയക്കുകയാണ് പതിവ്. എന്നാല്‍ അന്ന് മീറ്റിംങ് ഉണ്ടായിരുന്നതിനാല്‍ വണ്ടി അയച്ചിരുന്നില്ല. അതിനാല്‍ എന്റെ സുഹൃത്തിനൊപ്പം ബൈക്കിലാണ് അന്ന് കാക്കനാട്ടേക്ക് പോയത്. മറൈന്‍ ഡ്രൈവിന് സമീപത്തുള്ള ഒരുകടയുടെ സമീപം ചായ കുടിക്കാനായി ഇറങ്ങിയതായിരുന്നു ഞങ്ങള്‍. അവിടെ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ഓട്ടോയുടെ ഡ്രൈവര്‍ എന്റെ നേര്‍ക്ക് വന്ന് “നിന്റെ പേരെന്താ, വീടെവിടെയാ“ തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ചു. “നിങ്ങളോട് പേരും അഡ്രസും പറയാന്‍ എനിക്ക് താല്‍പര്യമില്ലെ“ന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അയാള്‍ വളരെ മോശമായ ഭാഷയില്‍ എന്നെ ചീത്തവിളിച്ചു.   “നിങ്ങളെന്താ വിളിച്ചത്“ എന്ന് ഞാന്‍  ചോദിച്ചു. ഓട്ടോക്കാരന്‍ എന്റെ നേര്‍ക്ക് വന്ന് കരണത്തടിച്ചു. അടികൊണ്ട് ഞാന്‍ തെറിച്ചുവീണു. അപ്പോള്‍ ഒരാള്‍ കൈ വളച്ച്തിരിച്ചു. എട്ടിനും പതിനഞ്ചിനും ഇടയ്ക്ക് ആളുകളുണ്ടായിരുന്നു അവിടെ. അവരെല്ലാവരും മദ്യപിച്ചിട്ടുണ്ടായിരുന്നു. എനിക്ക് നേരെയുള്ള ആക്രമണം കര്‍ണാടയില്‍ ശ്രീരാമസേന നടത്തിയതുപോലുള്ള ഒന്നാണെന്ന് ഞാന്‍  കരുതുന്നില്ല. കാരണം ജാതീയപരമായോ മതപരമായോ ഉള്ള വാക്കുകളോ കുറ്റപ്പെടുത്തലുകളോ അവരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല..”

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി കൊച്ചിയില്‍ “സദാചാരഗുണ്ടകളു”ടെ കൈയേറ്റത്തിനിരയായ “തസ്നി ബാനു“ എന്ന യുവതിയുടെ വാക്കുകളാണ് മേല്‍ക്കൊടുത്തത്. കുറേകാലം മുന്‍പു നടന്ന ചില വിവാദങ്ങളിലെ ഒരു കക്ഷിയായതിനാല്‍, മതശക്തികളാണോ ഇതിനു പിന്നിലെന്ന് സംശയിച്ചു. എന്നാല്‍ അവരാരുമല്ല യുവതിയെ കൈയേറ്റം ചെയ്തത്. മദ്യപിച്ച ഒരു കൂട്ടം തെരുവുഗുണ്ടകളും ഓട്ടോ ഡ്രൈവര്‍മാരുമാണത്രേ സദാചാരം പാലിയ്ക്കാന്‍ ഇറങ്ങിത്തിരിച്ചത്. സമൂഹത്തെ നന്നാക്കിക്കളയാം എന്ന സല്‍ച്ചിന്തയൊന്നുമല്ല ഇതിനു പിന്നിലെന്ന്  ആര്‍ക്കും മനസ്സിലാകും. മത-സാമുദായിക അനുയായികള്‍ക്ക് അവരുടേതായ എന്തെങ്കിലും “ആദര്‍ശം” പറയാനുണ്ടാകും. ഇവര്‍ക്കു അതൊന്നും ബാധകമല്ലാത്തതിനാല്‍ ഈ സാമൂഹ്യ സേവനത്തിനു പിന്നില്‍ കാരണം വേറെയാണെന്നുറപ്പ്.

നമ്മുടെ നഗരങ്ങളില്‍ രാത്രി ഒന്‍പതുമണിയ്ക്കു ശേഷം സഞ്ചരിച്ചു നോക്കിയാല്‍ അറിയാം,  നാട്ടിലെ നിയമ സംവിധാനങ്ങള്‍ക്കു പകരം തെരുവിന്റെ നിയമങ്ങളാണ് അവിടെ നടപ്പുള്ളതെന്ന്. ചിലയിടത്ത്പകലും ഇതു തന്നെ സ്ഥിതി. നഗരത്തിലെ രാത്രിയാത്രക്കാര്‍ക്ക് ഏറെ അനുഗ്രഹമാണ് ഓട്ടോകള്‍. മിക്കവാറും ഡ്രൈവര്‍മാര്‍ കുടുംബം പുലര്‍ത്താനായി രാത്രി സവാരികള്‍ നടത്തുമ്പോള്‍, കുറേപ്പേര്‍ മറ്റുലക്ഷ്യങ്ങളോടെ ഈ പണിചെയ്യുന്നവരാണ്. അവര്‍ സാധാരണ യാത്രക്കാര്‍ വിളിച്ചാല്‍ ഓട്ടം പോകില്ല. എവിടെയെങ്കിലും തമ്പടിച്ച് കിടക്കും. മദ്യം, മയക്കുമരുന്ന്, ലൈംഗിക തൊഴിലാളികള്‍ ഇവരെയൊക്കെ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കലാണ് ഇവരുടെ തൊഴില്‍.  ഇത്തരം ആള്‍ക്കാര്‍ മിക്ക നഗരങ്ങളിലും രാത്രിനേരങ്ങളില്‍ തെരുവുഭരണം നടത്താറുണ്ട്. അസമയത്ത് ഒരു സ്ത്രീയെയും പുരുഷനെയും ഒന്നിച്ച് തെരുവില്‍ കണ്ടാല്‍, അവരെ ചോദ്യം ചെയ്യല്‍ ഇത്തരക്കാര്‍ക്ക് ഹരമാണ്. അവര്‍ മുന്‍‌കൂട്ടിതീരുമാനിച്ചു കഴിഞ്ഞു, “അവള്‍ പോക്കാണ്..”.

നമ്മുടെ സമൂഹത്തില്‍ ഒരു ചിന്തയുണ്ട്, ഒരു സ്ത്രീ മോശക്കാരിയാണ് അല്ലെങ്കില്‍ വ്യഭിചാരിണിയാണ് എന്ന് “ഉറപ്പിച്ചു”കഴിഞ്ഞാല്‍ ആര്‍ക്കും അവളെ ചോദ്യം ചെയ്യാം, ആക്ഷേപിയ്ക്കാം, വേണമെങ്കില്‍ കൈയേറ്റം തന്നെ ചെയ്യാമെന്ന്. എന്താണ് ഇതിന്റെ മനശ്ശാസ്ത്രം? 

രണ്ടു തലമുണ്ട് ഇതിന്.

ഒന്ന്, കാലാകാലങ്ങളായുള്ള പുരുഷമേധാവിത്വചിന്ത തന്നെ. സ്ത്രീ പുരുഷന്റെ അടിമയാണെന്നും സ്വകാര്യ സ്വത്താണെന്നും അതില്‍ നിന്നുള്ള ഏതു വ്യതിചലനവും അവളെ “മോശക്കാരി”യാക്കുമെന്നും, അങ്ങനെ സംഭവിച്ചാല്‍ അവള്‍ സമൂഹത്തിന്റെ അവഹേളനപാത്രമാണെന്നുമുള്ള ചിന്ത.

രണ്ട്, സ്ത്രീ പുരുഷന്റെ ഉപഭോഗവസ്തുവാണ്. സുന്ദരിയായ ഒരുവളെ സ്വന്തമായുള്ളവനോട് സ്വഭാവികമായും മറ്റുള്ളവര്‍ക്ക് (മിക്കവാറും പേര്‍ക്ക്) അസൂയ ഉണ്ടാകും. “പതിവ്രത”യോ “ചാരിത്രവതി”യോ ആണെങ്കില്‍ അവളെ തൊടാന്‍ പറ്റില്ല. എന്നാല്‍ അവള്‍ “ശരിയല്ലാത്തവളാണ്” എന്നു തെളിഞ്ഞാല്‍ അവളില്‍ മറ്റുള്ളവര്‍ക്കും “അവകാശം” സിദ്ധിയ്ക്കുന്നു. “ഞങ്ങള്‍ക്കു കൂടി വഴങ്ങാമെങ്കില്‍ പ്രശ്നമില്ല. അല്ലെങ്കില്‍ നീ അനുഭവിയ്ക്കും”, ഈയൊരു ബോധം നമ്മുടെ സമൂഹത്തിലെ ബഹുഭൂരിപക്ഷം പുരുഷന്മാരുടേയും ബോധതലത്തില്‍ പതിഞ്ഞു കിടക്കുന്നു. ചെറുപ്പത്തില്‍ വിധവകളാകേണ്ടി വരുന്നവര്‍, അവിവാഹിതകള്‍ എന്നിവരും പലപ്പോഴും ഈ കാഴ്ചപ്പാടിന്റെ ഇരകളായി തീരുന്നു.

കൊച്ചിയില്‍ തസ്നി ബാനുവിനെ കൈയേറ്റം ചെയ്തവരെയും ഭരിച്ച സൈക്കോളജി ഇതു തന്നെയാണ്. . എന്നെ ഏറ്റവും ഞെട്ടിച്ചത്, വാക്കുകള്‍പ്പുറം ആ യുവതിയെ മര്‍ദ്ദിയ്ക്കാനുള്ള തന്റേടം എങ്ങനെ ഇവര്‍ക്കുണ്ടായി എന്നതാണ്..! സാധാരണ എത്ര ശൂരന്മാരായ പുരുഷന്മാരും സ്ത്രീകളെ മര്‍ദ്ദിയ്ക്കാന്‍ മടിയ്ക്കും. ഇവിടെ തികച്ചും അന്യയായ, ശാരീരികമായി ദുര്‍ബലയായ ഒരു സ്ത്രീയെ മര്‍ദ്ദിച്ചവര്‍ എത്ര മ്ലേച്ഛന്മാരും സാമൂഹ്യവിരുദ്ധരുമാണ്..!
നമ്മുടെ പോലീസും മോശമല്ല. സ്ത്രീകള്‍ക്ക് രാത്രി ഭയമില്ലാതെ വഴിനടക്കാനുള്ള സാഹചര്യം ഉണ്ടാക്കാന്‍ അവരെക്കൊണ്ടാവില്ലെന്നതോ പോട്ടെ, ഒരു അതിക്രമം സംഭവിച്ചാല്‍ ഉടന്‍ യുക്തമായ നടപടിയെടുക്കുകയെങ്കിലും വേണ്ടേ? ഹെല്‍മറ്റു വേട്ട നടത്താനും ചീട്ടുകളികാരെ ഓടിച്ചിട്ടു പിടിയ്ക്കാനും കാണിയ്ക്കുന്ന ശൌര്യത്തിന്റെ പകുതിയെങ്കിലും ഇക്കാര്യത്തിലും കാണിയ്ക്കേണ്ടതല്ലേ..? ഇതൊരു തസ്നിബാനുവിന്റെ പ്രശ്നമല്ല. നാളെ ഞാനോ നിങ്ങളോ സഹോദരിയോടൊപ്പമോ ഭാര്യയോടൊപ്പമോ അല്ലെങ്കില്‍ കാമുകിയോടൊപ്പമോ രാത്രി ഒരു നഗരത്തിലെത്തിപ്പെട്ടാല്‍, വഴിയില്‍ കാണുന്നവന്റെയൊക്കെ ചോദ്യത്തിനു മറുപടി പറഞ്ഞേ ഒക്കുകയുള്ളു എന്നും, അല്ലെങ്കില്‍ തല്ലുകൊള്ളുമെന്നുമുള്ള അവസ്ഥ എത്ര ഭീകരമാണ്..! നിയമപാലകര്‍ ക്വൊട്ടേഷന്‍ കൊടുക്കുകയും മണിച്ചെയിന്‍ നടത്തുകയും  മേലധികാരിയോടൊപ്പം മദ്യപിച്ച് തമ്മിലടിച്ച് കൊലപാതകം നടത്തുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ ഇത്തരം സദാചാരപോലീസുകാര്‍ തലപൊക്കും.

ഇത് സാമൂഹ്യ-നിയമപ്രശ്നങ്ങള്‍ മാത്രമല്ല, സാംസ്കാരിക പ്രശ്നം കൂടിയാണ്. സ്ത്രീയുടെ ആയാലും പുരുഷന്റെ ആയാലും സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും മാനിയ്ക്കാനോ അംഗീകരിയ്ക്കാനോ ഇപ്പോഴും നമുക്കാവുന്നില്ല. രണ്ടുപേര്‍ ഉഭയസമ്മതത്തോടെ സ്വകാര്യമായി ഒന്നിച്ചിരുന്നാല്‍   ഒളിഞ്ഞുനോക്കുകയും വളഞ്ഞുപിടിയ്ക്കുകയും ചെയ്യുന്നതാണ് നമ്മുടെ സംസ്കാരം. അതിന്റെ മനശാസ്ത്രം ഞാന്‍ മേല്‍  പറഞ്ഞതു തന്നെയാണ്. വാഹനത്തിലെ തിരക്കില്‍  നിസ്സഹായയായ സ്ത്രീയുടെ ശരീരത്തില്‍ തടവി നിര്‍വൃതികൊള്ളുന്നത്, രോഗാതുരമായ മനസ്സിന്റെ ലക്ഷണമാണ്. അതിലും എത്രയോ അന്തസ്സാണ് പണം കൊടുത്തോ കൊടുക്കാതെയോ താല്പര്യമുള്ള ഒരു സ്ത്രീയോടൊപ്പം സഹശയനം നടത്തുന്നത്..

പലരും അടക്കിവെച്ച ലൈംഗീകതയുമായാണ്  ജീവിയ്ക്കുന്നത്. മനുഷ്യരുടെ ഏറ്റവും ഉദാത്തമായ വികാരങ്ങളിലൊന്നാണ് ലൈംഗീക വികാരം. ഇണയോടുള്ള തീവ്രസ്നേഹത്തിന്റെ പാരമ്യത്തിലാണ് യഥാര്‍ത്ഥ ലൈംഗീക അനുഭൂതി. പല ഭാര്യാ- ഭര്‍തൃബന്ധങ്ങളിലും ഔപചാരികതയില്‍ കവിഞ്ഞ സ്ഥാനമൊന്നും ലൈംഗീക ജീവിതത്തിനില്ല. പരസ്പരവിരക്തിയിലേയ്ക്കാണിത് നയിയ്ക്കുന്നത്. മറ്റൊരു ഭാഗത്ത് പ്രണയവും സ്നേഹവും ആസ്വദിയ്ക്കേണ്ട യുവതലമുറ അതിനൊന്നും കഴിയാതെ തുറിച്ചു നോട്ടത്തിലും തോണ്ടലിലും സംതൃപ്തി അടയുന്നു. നീലച്ചിത്രങ്ങളിലും ഇന്റെര്‍നെറ്റിലുമാണ് പലരുടെയും ലൈംഗീകവിദ്യാഭ്യാസം നടക്കുന്നത്. സ്നേഹം എന്ന വികാരം വിട്ടൊഴിഞ്ഞ് വെറും മൃഗീയപ്രക്രിയ മാത്രമായി ലൈംഗീകതയെ അവര്‍ അറിയുന്നു. തീര്‍ച്ചയായും ലൈംഗിക അരാജകത്വത്തെ പ്രോത്സാഹിപ്പിയ്ക്കുകയല്ല ഞാന്‍. ജീവിതത്തില്‍  അച്ചടക്കം സ്വയം ബോധ്യപ്പെട്ട് പാലിയ്ക്കേണ്ടതാണ്.

പരസ്യങ്ങളിലെ “എക്സ്ട്രാ പവറു“കളുടെയും “വാജീകരണതൈല“ങ്ങളുടേയും “ലിംഗവര്‍ധക യന്ത്ര”ങ്ങളുടെയും ആധിക്യം നോക്കിയാല്‍ മാത്രം മതി എത്രമാത്രം ലൈംഗീകദാരിദ്ര്യം അനുഭവിയ്ക്കുന്ന സമൂഹമാണ് നമ്മുടേതെന്ന്. “രതിനിര്‍വേദം” എന്ന സിനിമയുണ്ടാക്കിയ ആകാംക്ഷ ഇതിനുദാഹരണമാണ്. ഈ ദാരിദ്ര്യത്തിന്റെ അത്യാര്‍ത്തി ആണ് നമ്മുടെ സമൂഹത്തിലെ ഇമ്മാതിരി കുഴപ്പങ്ങള്‍ക്കെല്ലാം കാരണം. യുവതലമുറയെങ്കിലും ഇത് തിരിച്ചറിഞ്ഞ്  പ്രണയത്തെ ജീവിതത്തിലേയ്ക്ക് തിരിച്ചു പിടിയ്ക്കണം. മൃഗീയതയല്ല, സ്നേഹം തുളുമ്പുന്ന സുന്ദരവികാരമാണ് ലൈംഗികത എന്നു തിരിച്ചറിയുക. സംഗീതവും സുഗന്ധവും വഴിയുന്ന ഒരു ഉദ്യാനത്തിലൂടെ ഇണയുമായി കൈകോര്‍ത്തു നടക്കുന്നതു പോലെയാവണം അത്.

അടിക്കഥ: 
എന്റെ നാട്ടില്‍ മഹാമാന്യനായ ഒരു പഞ്ചാരക്കുട്ടപ്പനുണ്ടായിരുന്നു. ബസ്സില്‍ മുന്‍‌ഭാഗത്ത് സ്ത്രീകളുടെ ഇടയിലേ ഇഷ്ടന്‍ യാത്ര ചെയ്യൂ. അതില്‍ പ്രത്യേകമായ ഒരു സുഖമാണങ്ങേര്‍ക്ക്. ഒരിയ്ക്കല്‍ കുറച്ചുപേര്‍ ഇഷ്ടനെ ഒന്നു പറ്റിച്ചു. നല്ല തിരക്കുള്ള ബസില്‍ ,സ്ത്രീകള്‍ക്കിടയില്‍ ഇഷ്ടനിങ്ങനെ നിര്‍വൃതികൊണ്ടു പോകുമ്പോള്‍ പുറകില്‍ നിന്ന ഒരു ചങ്ങാതി പതിയെ അയാളുടെ തുടയില്‍ തഴുകി. കക്ഷി കരുതി അടുത്തു നില്‍ക്കുന്ന സ്തീയായിരിയ്ക്കും തഴുകിയതെന്ന്. അര്‍ത്ഥം വെച്ചൊരു ചിരിയോടെ അല്പം കൂടി അവരോടു ചേര്‍ന്നു നിന്നു. അപ്പോള്‍ വീണ്ടും തഴുകല്‍ മുകളിലേയ്ക്ക്. ഉന്മാദം കയറിയ ഇഷ്ടന്‍ ആ സ്ത്രീയെ അറിയാതെ വട്ടം പിടിച്ചു പോയി. പിന്നെ നടന്ന പൂരം പറയേണ്ടല്ലൊ.

13 comments:

  1. ലൈംഗികത ദൈവികമാണ്.പക്ഷെ അത് ആഭാസത്തിലേക്ക് നയിക്കുമ്പോള്‍ മൃഗീയതയായിതീരുന്നു. ('മൃഗീയത'എന്നത് മൃഗങ്ങള്‍ക്ക് മനാസിലാവാത്തത് നന്നായി!)
    നമ്മുടെ ചുറ്റുപാടും ഈ മൃഗീയത ഉണര്‍ത്തുന്ന കാഴ്ചകളാണ്.ആധുനിക കമ്പോളസംസ്കാരം ഇതിനു വളമിടുകയും ചെയ്യുന്നു. ശേഷം ചിന്ത്യം!
    മൂല്യബോധമുള്ള ഒരു തലമുറ വളര്‍ന്നു വരാതെ രക്ഷയില്ല

    (വിശകലനം വളരെ നന്നായി)

    ReplyDelete
  2. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല, യാത്രയിലെ പ്രശ്നങ്ങൾ പറഞ്ഞാൽ തീരാത്തവയുണ്ട്. കൃത്യം ഏഴ് വർഷം, 6.30നു ശേഷം കണ്ണൂർ ബസ് സ്റ്റാന്റിൽ വന്നിറങ്ങി നാട്ടിലേക്ക് പോകാനുള്ള ബസ്സിനെ കാത്തിരിക്കുന്ന ഞാൻ, കണ്ട കാഴചകൾ അനേകമാണ്. ഉപദ്രവമൊന്നും നേരിട്ട് ഉണ്ടായിട്ടില്ല.
    ഒരിക്കൽ അഭിമുഖമായി നിന്ന്, ഞാനും മറ്റൊരു യാത്രക്കാരിയും തമ്മിൽ കണ്ണൂർ ബസ് സ്റ്റാന്റിൽ വെച്ച്, സംസാരിച്ചു കൊണ്ടിരിക്കെ രണ്ട് മാന്യവേഷധാരികൾ ഗൌരവമായി സംസാരിച്ചുകൊണ്ട് സമീപത്തുകൂടി നടന്നുപോയി. അതിനിടയിൽ ഒരു മാന്യന്റെ ഇടതുകൈ എന്റെ കൂടെയുള്ളവളുടെ ദേഹത്ത്കൂടി സഞ്ചരിക്കുന്ന കാഴ്ചയാണ് ഞാൻ കണ്ടത്. അവളുടെ പ്രതിഷേധം കേൾക്കാത്തമട്ടിൽ, ഒന്നും സംഭവിക്കാത്തമട്ടിൽ, ഏതാണ്ട് അൻപത് കഴിഞ്ഞ രണ്ട്‌പേരും നടന്നുപോയി.
    സമയോചിതമായ പോസ്റ്റ്.

    ReplyDelete
  3. അവസരോചിതമായ പോസ്റ്റ്‌..കേരളത്തിലെ മഹാനഗരം എന്ന് വിശേഷിപ്പിക്കുന്ന കൊച്ചിയിലെ സ്ഥിതി ഇതാണേല്‍ ബാക്കിയുള്ള സ്ഥലങ്ങളിലെ കാര്യം എന്തായിരിക്കും? ഉന്നത വിദ്യാഭ്യാസവും ഐ ടി കമ്പനിയില്‍ ജോലിയും ഉള്ള സ്ത്രീകളുടെ സ്ഥിതി ഇതാണേല്‍ സാധാരണ സ്ത്രീകളുടെ സ്ഥിതി എന്തായിരിക്കും? തസ്നി ബാനുവിനു അത്യാവശ്യം ധൈര്യം ഉള്ളതുകൊണ്ട് ഇത് തുറന്നു പറഞ്ഞു..മാനക്കേട്‌ പേടിച്ചു ഇതൊക്കെ ആരോടും പറയാതെ എന്തോരം സ്ത്രീകള്‍ തങ്ങളുടെ വിധിയോര്‍ത്ത് കരഞ്ഞു ജീവിക്കുന്നുണ്ടാകും ? സംഭവം കഴിഞ്ഞു ഒന്നര ദിവസം കഴിഞ്ഞു കേസ് എടുത്ത് നമ്മുടെ കേരള പോലീസും ഇത്തരം സദാചാരഗുണ്ടകളെ പ്രോത്സാഹിക്കുമ്പോള്‍ നമ്മുടെ സഹോദരിമാരെ ദൈവം കാക്കട്ടെ..

    ReplyDelete
  4. ശ്രീരാമസേനയുടെ കേരളാ മോഡല്‍... !!!

    ReplyDelete
  5. Biju 2 thalangal und ithinu ennezhuthikkantu. Pakshe paranjnjirikkunnathu otakkaaryavum.

    ennaal

    Biju ezhuthiyirikkunnathu poleyanu sambhavam enkil, ithu gauravatharam thanne. ithinenthu cheyyaan nammalekkontu patumennu valare kaaryamaayi alochikkentiyirikkunnu.

    ReplyDelete
  6. @ജസ്റ്റിന്‍: ഞാനെഴുതിയത് ശ്രദ്ധയോടെ വായിച്ചിരുന്നുവെങ്കില്‍ മനസ്സിലായേനെ ആ തലങ്ങള്‍. ആദ്യത്തേത് സാമൂഹ്യതല മനശാസ്ത്രം. രണ്ടാമത്തേത് വ്യക്തിതലമനശാസ്ത്രം

    ReplyDelete
  7. സ്ത്രീയെ ഇപ്പോഴും ലൈഗീക ഉപകരണം മാത്രമായി കാണുന്ന കാഴ്ചപ്പാടു മാറാത്തകാലത്തോളം ഇത്തരം അതിക്രമങ്ങൾ നടന്നുകൊണ്ടേയിരിക്കും.

    ReplyDelete
  8. ക്ഷമ ചിലപ്പോള്‍ ആട്ടിന്‍ സൂപ്പിനേക്കാള്‍ ഫലം ചെയ്യും.. തസ്നി 10 ഓട്ടോ ഡ്രൈവര്‍മാരോട് പേര് പറഞ്ഞാല്‍ ഇതുണ്ടാവുമായിരുന്നോ? ശരിയാണു, ഗുണ്ടകളോട് പേരും അഡ്രസ്സും പറയേണ്ട ആവശ്യമില്ലാ, പക്ഷേ ചിലപ്പോള്‍ അത് ആട്ടിന്‍ സൂപ്പിനേക്കാള്‍ ഗുണം ചെയ്യില്ലേ? ഞാന്‍ ഗുണ്ടകളെ ന്യായീകരിച്ചതല്ലാട്ടോ!

    ReplyDelete
  9. കുറച്ചു കാലം മുന്‍പ് ഒരാള്‍ ഗള്‍ഫില്‍ നിന്നും അവധിക്കു നാട്ടില്‍ പോയി. എയര്‍ ഇന്ത്യ യുടെ കാരുണ്യത്താല്‍ ഉച്ചക്ക് കോഴിക്കോട്ടു ഇറങ്ങേണ്ട കക്ഷി രാത്രി കൊച്ചിയിലാണ് എത്തിയത്. വീട്ടില്‍ എത്തിയപോള്‍ നേരം വെളുക്കാറായി. വീടിന്റെ ഗേറ്റ് തുറന്നപ്പോള്‍ 'സദാചാര കമ്മറ്റി' ക്കാര്‍ എത്തി ആരാണ് ? എന്താണ് ? എന്നൊക്കെ അറിഞ്ഞലെ അകത്തേക്ക് വിടൂ എന്നായി.. പിന്നെ കയ്യിലുരുന്ന ബ്രീഫ് കേസ് ആണ് മറുപടി പറഞ്ഞത്. അയല്‍ക്കാരും കൂടി 2-3 'സദാചാര കമ്മറ്റി' ക്കാര്‍ ആശുപത്രിയിലായി .. ഇടക്കൊക്കെ നമ്മളൊക്കെ ബ്രീഫ് കേസ് ഒന്നെടുത്താല്‍ കുറെ ഒക്കെ നേരെ ആക്കാവുന്നതെ ഉള്ളു കുറെയൊക്കെ കാര്യങ്ങള്‍ ...ആണുങ്ങള്‍ ആയാലും പെണ്ണുങ്ങള്‍ ആയാലും ...

    ReplyDelete
  10. ഇമ്മാതിരി കയ്യടികിട്ടാനുള്ള എഴുത്ത് നിര്‍ത്തി എഴുത്തുകാരനും വായനക്കാരും സമൂഹത്തില്‍ അല്പം മനുഷ്യത്വവും മാന്യതയും കാണിച്ചാല്‍ മതി.. നാടു രക്ഷപെടും. ബിജുകുമാര്‍ ദോഹയിലല്ലേ? അറിയാമല്ലോ അവിടത്തേയും സ്ത്രീകളോടുള്ള സമീപനം? ഇതുവരെ ബിജുകുമാറിന് എന്തു ചെയ്യാന്‍ കഴിഞ്ഞു എന്ന് എഴുതിയാല്‍ കൊള്ളാം. വായിക്കുന്ന ചില ഷണ്ഡന്മാര്‍ക്കെങ്കിലും ഒരു പ്രചോദനമാവട്ടെ.

    ReplyDelete
  11. കാള പെറ്റൂ എന്നറിയുംപോഴേക്കും കയറെടുക്കുകയാണ് മാധ്യമങ്ങളും കുറെ സ്ത്രീവാദ തംബുരാട്ടികളും..!
    പ്രശ്നത്തെ ഏകപക്ഷീയമായി വായിച്ചെടുക്കുകയാണ് ഇവര്‍ ചെയ്യുന്നത് .
    പട്ടിണിപ്പാവങ്ങളായ , അവിവാഹിതകളായ , ദരിദ്രരും വിധവകലുമായ ഒരു പാട് സ്ത്രീ വിഷയങ്ങള്‍ ഉണ്ടാകുമ്പോഴും പാതിരാത്രിയില്‍ പര പുരുഷനൊപ്പം ചുറ്റിയടിക്കാനുള്ള സ്വാതന്ത്ര്യമാണ് അടിസ്ഥാനമായി സ്ത്രീ നേരിടുന്ന പ്രശ്നം എന്ന രീതിയിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്

    ReplyDelete
  12. മാന്യമായി വസ്ത്രം ധരിച്ച്‌ പകൽ ഒപ്പം യാത്ര ചെയ്യുന്നവരോടൊപ്പമോ തനിച്ചോ രാത്രി യിലും ഏതു സ്ത്രീയിക്കും ഈ കേരളത്തിൽ നടക്കാം എന്നാണു് എന്റെ അഭിപ്പ്രായം. പിന്നെ നിങ്ങൾ പറയുന്നതുപോലെ അമ്മയോടും, പെങ്ങളോടും,ഭാര്യയോടും,കാമുകിയോടും മകളോടും കൂടെയല്ല താനും രാത്രിയിൽ പോയതും. ഏതായാലും, "നിങ്ങൾ എന്താ വിളിച്ചത്‌" എന്നു പറഞ്ഞപ്പോൾ കരണത്ത്‌ അടിച്ചു എന്നു കേൾക്കുമ്പോഴും സ്റ്റേഷനിൽ പരാതി എഴുതി ൻൽകാൻ സാധിച്ചില്ലാ എന്നു വരുമ്പോഴും പോലീസ്‌ അപ്പോൾ ത്തന്നെ നടപടി ഒന്നും എടുത്തില്ലാ എന്നു കാണുമ്പോഴും ഒരു പന്തികേട്‌ തോനുന്നത്‌ സാധാരണം മാത്രം. ഏതായാലും കേസ്സ്‌ കോടതിയിൽ വരുമ്പോൾ തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ. ഒരുപക്ഷേ അസമയത്തു ബലമായി ആരെങ്കിലും ആ സ്ത്രീയെ കടത്തുക ആയിരുന്നൂ എങ്കിൽ ഇപ്പോൾ കഥ ആകെ മാറിയേനെ. ഇതുപോലെ കൂടെ യാത്ര ചെയ്തിട്ട്‌ അലാറം വച്ചു് ആൽമഹത്യ ചെയ്യുന്ന സ്ത്രീകളുടെ നാടാണു് കേരളം

    ReplyDelete
  13. അസമയത്ത് പരപുരുഷനൊപ്പം നടക്കേണ്ടവളല്ല സ്ത്രീ. തല്ലു കൊണ്ടത്‌ നന്നായി. ITകള്ക്കെന്താ കൊമ്പുണ്ടോ? പെണ്ണായാല്‍ അച്ചടക്കം വേണം. തന്തമാര്‍ അപ്രകാരം വളര്‍ത്തുകയും വേണം.

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.