പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Saturday 18 June 2011

ആസുരതയുടെ 20 വര്‍ഷങ്ങള്‍..

"വാപ്പച്ചി സുധീറാണ് എന്നെ മൂവര്‍ സംഘത്തിന് കൈമാറിയത്. താങ്കള്‍ ആരാണെന്ന ചോദ്യത്തിന് ബന്ധുവെന്നായിരുന്നു വാപ്പച്ചിയുടെ മറുപടി. എന്റെ അടുത്തു വന്നയാള്‍ കൂടെ വന്നത് ആരാണെന്ന് ചോദിച്ചു. വാപ്പച്ചിയാണെന്ന് പറഞ്ഞു. ഇതോടെ പുറത്തിറങ്ങിയ ആ ചെറുപ്പക്കാരന്‍ വാപ്പച്ചിയുടെ ചെകിടത്ത് നാലടി കൊടുത്ത് മടങ്ങിപ്പോയി. മൂന്നാറിലെ റിസോര്‍ട്ടിലെത്തിയ പലരും എന്റെ രൂപവും ദയനീയമായ അവസ്ഥയും കണ്ട്  മടങ്ങിപ്പോയിട്ടുണ്ട്. ഇതിന് വാപ്പച്ചി ദേഷ്യപ്പെടുമായിരുന്നു. പണം മുഴുവന്‍ വാപ്പച്ചി നേരിട്ടാണ് വാങ്ങിയിരുന്നത്. എന്നാല്‍ ചിലര്‍ ടിപ്പായി പണം നല്‍കിയിരുന്നു. ഈ തുക ഞാന്‍ ഒളിപ്പിച്ചു വെയ്ക്കും. ഇക്കാര്യം മനസ്സിലായ വാപ്പച്ചി ദേഹപരിശോധന നടത്തി തുക തട്ടിയെടുത്ത നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.... ആദ്യം പീഡിപ്പിച്ചത് വാപ്പച്ചി തന്നെയായിരുന്നു, വീട്ടില്‍ വെച്ച്. പിന്നീട് സിനിമയില്‍ അഭിനയിപ്പിയ്ക്കാമെന്ന് പ്രലോഭിപ്പിച്ച് വന്‍‌തുകയ്ക്ക് പലര്‍ക്കും കാഴ്ചവെച്ചു...” സ്വന്തം പിതാവിനാല്‍ പെണ്‍‌‌വാണിഭത്തിന് ഇരയായ പറവൂരിലെ പ്രായപൂര്‍ത്തിയാകാത്ത കൊച്ചുപെണ്‍‌കുട്ടിയുടെ മൊഴിയില്‍ നിന്നും.

കഴിഞ്ഞദിവസം തമിഴ്‌നാട്ടിലെ വലിയ ഒരു കോണ്‍‌ട്രാക്ടര്‍, മണികണ്ഠന്‍ ഈ കേസില്‍ അറസ്റ്റിലായിരുന്നു. കരാര്‍ ഇടപാടുകള്‍ അനുകൂലമാക്കാന്‍ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും സല്‍ക്കരിയ്ക്കാന്‍ അയാള്‍ കുട്ടിയെ കാരക്കോണത്തുള്ള സ്വന്തം ഗസ്റ്റ് ഹൌസില്‍ എത്തിച്ചിരുന്നു. സ്വന്തം മകളെ വ്യഭിചാരത്തിന് എത്തിച്ചുകൊടുത്തതിന് സുധീറിന് ലഭിച്ചത് 40,000 രൂപ. (കടപ്പാട്: കേരള കൌമുദി).

കേരളം എങ്ങോട്ടാണ് പോകുന്നത് ? സ്ത്രീ-ബാലിക പീഡനത്തിനു കാരണമായി നമ്മള്‍ സാധാരണ പറയുന്ന ലോജിക്കൊന്നും ഇവിടെ പ്രസക്തമാകുന്നില്ല. സ്വന്തം കുഞ്ഞിനെ പിതാവു തന്നെ പീഡിപ്പിയ്ക്കുക, പിന്നെ കാശിനായി വില്‍ക്കുക..! പണത്തിനോടുള്ള ആര്‍ത്തിമാത്രമല്ല മൃഗീയതയും തുല്യ അളവില്‍ സമ്മേളിച്ച ദുഷ്ടമനസ്സിനു മാത്രമേ ഇങ്ങനെ ചെയ്യാനാവൂ. പുറത്തറിയാത്ത എത്രയോ സംഭവങ്ങള്‍ വേറെയുണ്ടാകും?

ഈ രീതിയില്‍ പോയാല്‍, പെണ്‍കുഞ്ഞുള്ള  അച്ഛന്മാരുടെ അടുത്ത് മകളെ തനിയെ വിടാന്‍ അമ്മമാര്‍ ഭയക്കില്ലേ..? സ്വന്തം കുഞ്ഞിനെ വാത്സല്യത്തോടെ ഒന്നു സ്പര്‍ശിയ്ക്കാന്‍  അച്ഛന്മാര്‍ മടിയ്ക്കില്ലേ..?

എന്താണ് നമുക്ക് സംഭവിയ്ക്കുന്നത്? സാമ്പത്തിക സ്ഥിതിയിലുണ്ടായ ഉയര്‍ച്ച, മലയാളിയുടെ അടിച്ചമര്‍ത്തിയ ലൈംഗീക തൃഷ്ണകളെ കെട്ടഴിച്ചുവിടുകയാണോ? പണം നല്‍കിയാല്‍ എന്തും നേടാം എന്ന അവസ്ഥ, പെണ്‍കുട്ടികളെ വില്‍ക്കാനും മേടിയ്ക്കാനും മലയാളിയെ പ്രലോഭിപ്പിക്കുന്നുണ്ടോ? കഴിഞ്ഞ ഇരുപത് വര്‍ഷത്തെ കണക്കെടുത്താല്‍, ഇക്കാലയളവില്‍ ഏറ്റവും തഴച്ചു വളര്‍ന്നത് മദ്യ ഉപഭോഗവും ലൈംഗീകവ്യാപാരവുമാണെന്നു കാണാം. കേരളത്തിന്റെ ജീവിതനിലവാരം കുതിച്ചുയര്‍ന്ന കാലം കൂടിയാണ് ഇതെന്നോര്‍ക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കനത്ത ശമ്പളവും കിമ്പളവും ഇക്കാലയളവില്‍ ലഭ്യമായി.  സാമ്പത്തിക കുതിപ്പിന് കാരണക്കാരായ, വിദേശതൊഴില്‍, റീയല്‍ എസ്റ്റേറ്റ് ബിസിനസ്, വ്യാപാരമേഖല, നാണ്യവിള മുതലായവയില്‍ വിജയം കണ്ട 30 - 50 പ്രായപരിധിയിലുള്ള ആള്‍ക്കാരാണ് ഈ രണ്ടു ഉപഭോഗത്തിലും മുന്നില്‍ നില്‍ക്കുന്നത്. (ഈ പ്രായപരിധിയിലുള്ള മറ്റുള്ളവര്‍ അവരെ അനുകരിയ്ക്കുന്നുമുണ്ട്.) ആഗോളവല്‍ക്കരണത്തിന്റെയും ഇലക്ട്രോണിക് മാധ്യമരംഗത്തെ വിപ്ലവത്തിന്റെയും കാലഘട്ടം കൂടിയാണിത്. വേഷ, ഭാഷാ, സംസ്കാരങ്ങളിലെല്ലാം കഴിഞ്ഞ ഏതുകാലത്തേതിലും വമ്പിച്ച മാറ്റമാണ് ഈ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉണ്ടായത്. പട്ടിണി എന്നത് നാമാവശേഷമായി. ദേഹമനങ്ങിയുള്ള ജോലിയ്ക്ക് ആളില്ലാതായി. ക്യാന്‍സര്‍, പ്രമേഹം, പ്രഷര്‍, കൊളസ്ട്രോള്‍, കരള്‍ രോഗങ്ങള്‍, സിസേറിയന്‍ എന്നിവ ആരോഗ്യരംഗത്തെ പുതിയ വെല്ലുവിളികളായി.
പണം ആവശ്യത്തിലധികമായതോടെ  ഉണ്ടായിരുന്ന നന്മകള്‍ കൂടി ഒഴിഞ്ഞുകൊണ്ടിരിയ്ക്കുന്നു.
നാം ആസുരകാലത്താണ് ജീവിയ്ക്കുന്നത്.

3 comments:

  1. നല്ല ചിന്തിപ്പിക്കുന്ന ലേഖനം കേട്ടോ..

    ReplyDelete
  2. ഗൃഹപീഡനപാഠം
    ഒരിക്കൽ നേരിട്ടറിഞ്ഞ സംഭവം ഇവിടെയുണ്ട്.
    നമ്മുടെ ലോകം എങ്ങോട്ടാണ്?

    ReplyDelete
  3. എന്താണു മലയാളിക്ക് പറ്റിയത് ? ഇതു പോലുള്ള വാർത്തകൾ ഇപ്പോൾ ദിനംപ്രതി കേൾക്കുന്നു. കേരളം ഭ്രാന്താലയമായി മാറിക്കഴിഞ്ഞുവോ..?

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.