പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail
Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Sunday, 16 October 2011

സൂസന്ന വെയിര്‍മാന്റെ ശവകുടീരത്തില്‍..

ഇരുമ്പുമുള്ളുകള്‍ തറച്ച കനത്ത വാതില്‍ കടന്ന് ഞാന്‍ കോട്ടയിലേയ്ക്കു കാല്‍ വച്ചു. അപ്പോള്‍ അറബിക്കടലിന്റെ ഹുങ്കാരവും ഉപ്പിന്റെ ആവരണവുമിട്ട തണുപ്പന്‍ കാറ്റു വന്ന് മേലാകെ പൊതിഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൂതിഗന്ധം മൂക്കിലേയ്ക്ക് തള്ളിക്കയറി. ഇരുണ്ട കൂറ്റന്‍ മതില്‍ക്കല്ലുകളില്‍ കുതിരച്ചിനപ്പുകളും പീരങ്കികളുടെ അലര്‍ച്ചയും പിന്നെ അനേകം പടയാളികളുടെ അട്ടഹാസങ്ങളും ചരിത്രത്തില്‍ നിന്നിറങ്ങിവന്ന് തൊങ്ങിക്കിടപ്പുണ്ട്. അഞ്ചാള്‍ പൊക്കത്തില്‍ സെയിന്റ് ഏഞ്ചലോ തലയുയര്‍ത്തി  നില്‍പ്പാണല്ലോ.

നിലമാകെ ശരപ്പുല്ലുകള്‍. നൂറ്റാണ്ടുകളുടെ ചവിട്ടടിയില്‍ നിന്ന് അവ കൃത്യമായ ഇടവേളകളില്‍ കിളിര്‍ക്കുകയും പൂക്കുകയും മണ്ണില്‍ ലയിയ്ക്കുകയും ചെയ്തുകൊണ്ടേയിരിയ്ക്കുന്നു. അവയ്ക്കിടയില്‍ പാകിയ കല്ലുകളിലൂടെ ഞാന്‍ നടന്നു. കോട്ടയ്ക്കുള്ളിലെ കുതിരലായത്തിനപ്പുറം ഇരുണ്ട ബാരക്കുകള്‍. ഒരിയ്ക്കലും ഈര്‍പ്പം മാറാത്ത അവയുടെ ചുമരുകളില്‍, ഏതൊക്കെയോ നാടന്‍ സാഹിത്യകാരന്മാര്‍ ആത്മപ്രകാശനം ചെയ്തിരിയ്ക്കുന്നു. നെടുനീളത്തില്‍ ഇരുട്ടും നിശ്ശബ്ദതയും നിറച്ചുവെച്ച ബാരക്കിനുള്ളില്‍ ആരുടെയൊക്കെയോ തേങ്ങലും നിശ്വാസവും ഗതികിട്ടാതെ അലയുന്ന പോലെ. അതിന്റെ മാറ്റൊലി ചെവി കുത്തിത്തുളച്ചപ്പോള്‍ ഇറങ്ങിപ്പോന്നു.

ബാരക്കിനു വെളിയിലെ ചെങ്കല്‍ പടവു കയറി ഞാന്‍ കോട്ടയുടെ മേല്‍ത്തട്ടിലെത്തി. അവിടെയും മുട്ടോളം ശരപ്പുല്ലുകള്‍ .അവയെ വകഞ്ഞ്  തുരുമ്പിച്ച നെടുങ്കന്‍ കൊടിമരച്ചുവട്ടിലേയ്ക്ക്. അവിടെ സൂസന്നയുടെ ശവകുടീരമുണ്ട്. ഒരാള്‍ പൊക്കമുള്ള വെണ്ണക്കല്‍ ഫലകത്തില്‍,  സൂസന്നയ്ക്ക് വിടവാചകങ്ങള്‍ കൊത്തിയിരിയ്ക്കുന്നു, ഡച്ചു ഭാഷയില്‍. പതിനെട്ടുകാരിയായ സൂസന്ന വെയിര്‍മാന്‍, ഡച്ച് ഗവര്‍ണരുടെ പ്രിയ കാമിനി. നൂറ്റാണ്ടുകളായി, അറബിക്കടലിന്റെ താരാട്ട് കേട്ട് ഇവിടെ ഉറങ്ങുന്നു.
സൂസന്ന വെയിര്‍മാന്റെ ശവകുടീരം.
സൂസന്നയുടെ കല്ലറയ്ക്കരികെ, കല്‍ത്തട്ടിന്മേല്‍ ഞാന്‍ ചാരിയിരുന്നു. അരികിലെ കല്ലിന്മേല്‍ അറിയാതെ കൈയോടി. കാലം മൂര്‍ച്ചയുരച്ചു കളഞ്ഞ അതിന്മേല്‍ ശൂന്യത മാത്രം ബാക്കി. അല്പനേരം അതിലേയ്ക്കു തന്നെ തുറിച്ചു നോക്കി.

ഇവിടെ ആയിരുന്നല്ലോ അവള്‍ ഇരുന്നത്..എന്നോടൊപ്പം, നെഞ്ചോട് ചേര്‍ന്ന്..

അന്നെന്തിനാണവള്‍ കരഞ്ഞത്..? ഒരിയ്ക്കലും മുഖം തരാതിരുന്നത്..? ഇനിയൊരിയ്ക്കലും നമ്മള്‍ കണ്ടില്ലെങ്കിലോ എന്നു പറഞ്ഞതിനാണോ..? അതു പറഞ്ഞപ്പോള്‍ അവള്‍ നുള്ളിയ പാട് ഇന്നും കൈത്തണ്ടയില്‍. തൊലി പറിഞ്ഞുപോകുന്ന വേദനയുണ്ടായിട്ടും ചിരിയ്ക്കുക മാത്രമേ ചെയ്തുള്ളു.

കോട്ടമതിലിനു താഴെ, കരിങ്കല്‍ കൂമ്പാരത്തിന്മേല്‍ തിരമാലകള്‍ ആഞ്ഞലച്ചു ചിതറിക്കൊണ്ടേയിരുന്നു. തണുത്ത മൌനം വലകെട്ടാന്‍ തുടങ്ങിയ ആ നിമിഷങ്ങളിലെപ്പോഴോ സൂസന്ന ഞങ്ങളുടെ അരുകില്‍ വന്നു. തൂമഞ്ഞിന്റെ നിറവും വെള്ള അംഗവസ്ത്രങ്ങളും ധരിച്ച സൂസന്ന എന്നെ നോക്കി പൂവിടരും പോലെ ചിരിച്ചു. അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത് സൂസന്ന അവളെ പോലെ തന്നെയാണ്. അതേ മുഖം, കണ്ണിറുങ്ങിയ അതേ ചിരി. ദൂരെ ചക്രവാകത്തില്‍ നിന്നു മെല്ലെ വന്ന കടല്‍കാറ്റ് എന്റെ കവിളില്‍ തഴുകി. ലില്ലിപ്പൂക്കളുടെ ഗന്ധമായിരുന്നു അതിന്. ഒരു നിമിഷം, ഞാന്‍ മെല്ലെ കൈയുയര്‍ത്തി അവളുടെ മുഖം എന്റെ നേരെ തിരിച്ചു. അവള്‍ കണ്ണടച്ചിരിയ്ക്കുകയായിരുന്നു. നനഞ്ഞ ആ ചുണ്ടില്‍  അമര്‍ത്തി ചുംബിച്ചു. പെട്ടെന്ന് ഒരു പൊട്ടിച്ചിരിയോടെ സൂസന്ന എങ്ങോ മറഞ്ഞു. ഞാന്‍ ഞെട്ടിയെഴുന്നേറ്റപ്പോള്‍ അവള്‍ അമ്പരപ്പോടെ ചോദിച്ചു..
”എന്തേ..? “
“.സൂസന്ന.....”
“സൂസന്നയോ...? ഏതു സൂസന്ന..? “
“ഹേയ് ഞാനാ സൂസന്നയുടെ കാര്യം ഓര്‍ത്തുപോയി.. സൂസന്ന വെയിര്‍മാന്‍...” ശവകുടീരത്തിലേയ്ക്കു  വിരല്‍ ചൂണ്ടി ഞാന്‍ ചിരിച്ചു.  അവള്‍ ഒന്നും മിണ്ടാതെ എന്റെ നെഞ്ചോടു ചേര്‍ന്നു നിന്നു. നെഞ്ചിലാകെ പടരുന്ന നനവ്... 

ഞാന്‍ മെല്ലെ നെഞ്ചില്‍ വിരലോടിച്ചു നോക്കി . ഇല്ല, ഒന്നുമില്ല.

അപ്പോള്‍ കോട്ടപ്പുറത്തേയ്ക്ക് ഒരു യുവാവും പെണ്‍കുട്ടിയും കയറി വരുന്നുണ്ടായിരുന്നു. സൂസന്നയുടെ ശവകുടീരം നോക്കിയാണ് അവരും വരുന്നത്. ഞാന്‍ മെല്ലെ എഴുനേറ്റു. താഴേയ്ക്കുള്ള പടികള്‍ ഇറങ്ങും മുന്‍പ് ഒന്നു കൂടി തിരിഞ്ഞു നോക്കി. അവര്‍ സൂസന്നയുടെ അടുത്തുള്ള അതേ കല്‍ത്തട്ടിന്മേല്‍. അപ്പോള്‍ കടലിലേയ്ക്കു നോക്കി മുഖം താഴ്ത്തിയിരുന്ന അവളുടെ മുഖം അവന്‍ കൈകൊണ്ട് മെല്ലെ തിരിയ്ക്കുകയായിരുന്നു..

നെഞ്ചിലേയ്ക്കു തള്ളിവന്ന തേങ്ങലടക്കി ഞാന്‍ വേഗം പടവുകളിറങ്ങി പോന്നു.

Wednesday, 17 August 2011

വിപ്ലവബാക്കി..

നായരുമലയുടെ പടിഞ്ഞാറേ ചെരുവില്‍  ഒരു ചുമപ്പു തിരശ്ശീല ബാക്കിവെച്ച് സൂര്യന്‍ ഇറങ്ങിപ്പോയി. തൊടിയിലെ വാഴക്കുടപ്പനു ചുറ്റും ചെറിയൊരു അടയ്ക്കാ വാവല്‍ തേനന്വേഷിച്ചു ചുറ്റിത്തിരിയുന്നുണ്ട്. അന്നേരം തൊഴുത്തിലെ കറമ്പിപ്പശു കാടിവെള്ളത്തിന്, അക്ഷമയോടെ മെല്ലെ അമറി.

“ആ ചോന്ന പൂവന്‍ ഇന്നലേം കൂട്ടിക്കയറീല്ല. വല്ല കുറുക്കന്റേം വായില്‍ ചാടാനായിക്കൊണ്ട്..”

 അമ്മ ഉച്ചത്തില്‍ പറഞ്ഞുകൊണ്ട്, മുറ്റത്ത് ചിക്കിപ്പെറുക്കുന്ന കോഴികളെ തെക്കേ മുറ്റത്തെ കൂട്ടിലേയ്ക്ക് കൈവീശി ഓടിച്ചു. അപ്പോള്‍ ഞാന്‍ രയരോത്തേയ്ക്കുള്ള പതിവു സന്ധ്യായാത്രയ്ക്കൊരുങ്ങി മുറ്റത്തിറങ്ങി.

“ഈ ചെക്കന് വീട്ടിലിരുന്നുകൂടായോ..? സന്ധ്യാനേരത്തെന്താ അവ്ടെ തെയ്യം കെട്ടുണ്ടോ..”

അമ്മയെന്റെ നേരെ ചീറി. ഞാനതത്ര കാര്യമാക്കിയില്ല. ഇതെന്നും പതിവുള്ളതാണല്ലോ..!

“നീ പോരുമ്പം ഒരു കുപ്പി വായുഗുളിക മേടിച്ചേക്കണം.“

അമ്മ നെഞ്ചില്‍ തിരുമ്മികൊണ്ട് പറഞ്ഞു.  പനിമുതല്‍ വായുകോപം വരെയുള്ള സകല രോഗങ്ങള്‍ക്കും അമ്മയുടെ മറുമരുന്നാണല്ലോ അയമോദകസത്ത് വായു ഗുളിക. തലയാട്ടി സമ്മതിച്ച് ഞാന്‍ വേഗം രയറോത്തേയ്ക്ക് നടന്നു. മൊയ്തുക്കായുടെ റബര്‍തോട്ടം വഴി ഷോര്‍ട്ട്കട്ടുണ്ട്. അഞ്ചാറ് മിനിട്ടു ലാഭിയ്ക്കാം. ഒരു കുഴപ്പമുള്ളത്, ഉണക്ക റബറില മൂടിയ വഴിയില്‍   സൂക്ഷിച്ചു നടന്നില്ലെങ്കില്‍ ഉരുളന്‍‌കല്ലില്‍ ചവിട്ടി നടുവും തല്ലി വീഴും എന്നതു മാത്രമാണ്. എന്തായാലും ഞാന്‍ താഴേയ്ക്ക് വെച്ചുപിടിച്ചു. ആ സ്പീഡിനു ഒരു കാരണമുണ്ട്.
ഇന്നേയ്ക്ക് ഇരുപത്തഞ്ചാം ദിവസം നിയമസഭാ ഇലക്ഷനാണ്. ഇലക്ഷന്റെ മുഖ്യ പ്രവര്‍ത്തനമാണല്ലോ ചുവരെഴുത്തും പോസ്റ്ററൊട്ടിയ്ക്കലും. രയറോത്തെ വിപ്ലവയുവജനങ്ങളായ ഞങ്ങള്‍ ഇന്ന് വിശാലമായ ചുവരെഴുത്ത് പ്ലാന്‍ ചെയ്തിട്ടുണ്ട്. രാത്രിയില്‍ ആളൊഴിഞ്ഞ നേരത്താണ് ഇതൊക്കെ ചെയ്യേണ്ടത്. അതിനാലാണ് ഞാന്‍ ഇന്നിത്ര വൈകിയതും.

ഞാനെത്തുമ്പോള്‍ മമ്മാലിയ്ക്കാന്റെ ചായപ്പീടികയില്‍ മൂന്നാലു സഖാക്കള്‍ ചായയും പരിപ്പുവടയും കഴിയ്ക്കുന്നു.  അവരോടൊപ്പം കൂടി. എനിയ്ക്ക് സുഖിയനാണ് ഇഷ്ടമെങ്കിലും ഐക്യദാര്‍ഡ്യമെന്ന നിലയില്‍ പരിപ്പുവട തന്നെ മതിയെന്നു വെച്ചു. ചായകുടിയ്ക്കിടയില്‍ പരസ്യമായി പറയാവുന്ന അത്യാവശ്യകാര്യങ്ങളൊക്കെ ഞങ്ങള്‍ സംസാരിച്ചു. സീക്രട്ടായ കാര്യങ്ങള്‍ പാര്‍ടി ആപ്പീസില്‍ വെച്ചേ പറയാറുള്ളു.

മമ്മാലിക്കായോട് പറ്റിലെഴുതിക്കോളാന്‍ പറഞ്ഞ് ചായപ്പീടികയില്‍ നിന്നിറങ്ങി  പടിഞ്ഞാറേമുക്കിലെ ആപ്പീസിലേയ്ക്കു  ഞങ്ങള്‍ നടന്നു. രയറോത്ത് വൈകിട്ടത്തെ തിരക്കും ബഹളോം. ആസ്ഥാന കുടിയന്മാര്‍ രണ്ടു പേര്‍ മുണ്ടു തലയില്‍കെട്ടി തന്നന്നം തുള്ളുന്നുണ്ട്. അവരെ ശ്രദ്ധിയ്ക്കാതെ രയറോംകാര്‍ അവരവരുടെ പാടു നോക്കി പോകുന്നു.  ചീര്‍ത്ത പൂവാകയുടെ മൂത്തുമുരടിച്ചു തൊലിയടര്‍ന്ന വേരും‌കൂട്ടത്തിനു മേലെ കാലു കവച്ചുവെച്ച് ഞങ്ങള്‍ ആപ്പീസു മുറ്റത്തേയ്ക്കു നടന്നു. മുറ്റത്തെ കൊടിമരത്തില്‍ കെട്ടിയിരുന്ന ചെങ്കൊടി നരച്ചിരിയ്ക്കുന്നു. മാറ്റിക്കെട്ടാനായി. ഇനി, ഉടനെ എ.കെ.ജി. ദിനം വരുന്നുണ്ടല്ലോ, അന്നു മാറ്റാം. തൊട്ടടുത്ത പറമ്പിലെ ആലിക്കുട്ടീടെ കൊന്നത്തെങ്ങ് വലിയ ശല്യം തന്നെ. ഇന്നും ഓലവീണ് ഓട് രണ്ടുമൂന്നെണ്ണം പൊട്ടിയിട്ടുണ്ട്. സാരമില്ല, ഓരോ തവണ പൊട്ടുമ്പോഴും ആലിക്കുട്ടി തന്നെ വന്ന് മാറ്റിയിട്ടു തരും.

തൂളമഴയേറ്റു കരിമ്പന്‍ തട്ടിയ പലകക്കതകു തുറന്ന് ഞങ്ങള്‍ അകത്തുകയറി. മരപ്പട്ടിക അടിച്ചുകൂട്ടി വെള്ളത്തുണിവലിച്ചു കെട്ടിയ എട്ടുപത്തു ബോര്‍ഡുകളും കുറേ പോസ്റ്ററുകളും നാലഞ്ച് കുമ്മായ ബക്കറ്റുകളുമൊക്കെയായി ആപ്പീസാകെ നിറഞ്ഞിരിയ്ക്കുന്നു. അവയ്ക്കിടയിലെ നാല് ബെഞ്ചിലും പഴകിയ തടിമേശയിലുമായിട്ടാണ് ഞങ്ങള്‍ കമ്മിറ്റി കൂടുകയും ആപ്പീസു വര്‍ക്ക് നടത്തുകയും ചെയ്യുന്നത്.
ആപ്പീസിലെത്തിയാല്‍ ദിനേശ് ബീഡി വലിയ്ക്കുക എന്നത് സഖാക്കളുടെ ദൌര്‍ബല്യമായിരിയ്ക്കുന്നു. ഇത്തവണയും അവരതിനു വഴങ്ങി. ഞാനും ബ്രാഞ്ച് സെക്രട്ടറി, സഖാവ് കൊച്ചേട്ടനും ബീഡി വലിയ്ക്കാറില്ല. ഞങ്ങള്‍ക്കിഷ്ടം മൂക്കുപ്പൊടിയാണ്. കൊച്ചേട്ടന്‍ വലിയ്ക്കുന്നതു കാണാന്‍ തന്നെ നല്ല ചന്തമാണ്. ഒരു നുള്ളു പൊടിയെടുത്ത് പതുക്കെ ഒന്നു തട്ടിക്കുടഞ്ഞ്, ചുറ്റുമൊന്നു നോക്കും. പിന്നെ ഒരു മൂക്കു വിരലുകൊണ്ടടച്ച്, മറ്റേമൂക്കിലേയ്ക്ക് പൊടി തള്ളിക്കയറ്റി ആഞ്ഞൊരു വലിയാണ്..! അകമ്പടിയായി എന്തോ ഒരു സൌണ്ടും കേള്‍ക്കാം ‍. അതേ പോലെ മറ്റേ മൂക്കിലും പ്രയോഗിയ്ക്കും.  എല്ലാം കഴിഞ്ഞ്, മേലാകെയൊന്നു വിറപ്പിച്ച്, തലയ്ക്കടി കിട്ടിയ പോലെ അരമിനിട്ട് അങ്ങനെ നില്‍ക്കും. പിന്നെ കൊച്ചേട്ടന്‍  നോര്‍മലാകും. എനിയ്ക്ക് അത്രയൊന്നും പറ്റില്ല. ചെറുതായൊരു വലി മാത്രം.

“ഒന്‍പതു മണിയായാല്‍ കടയൊക്കെ പൂട്ടും. അന്നേരം നമുക്ക് വര്‍ക്കു തുടങ്ങാം..” സെക്രട്ടറി സഖാവ് കൊച്ചേട്ടന്‍ ഞങ്ങളോടു പറഞ്ഞു.” അതു വരെ ഇവിടെ ചില്ലറ പണീണ്ട്. ഓട്ടര്‍ പട്ടിക നോക്കി എത്ര ഓട്ടുകിട്ടുമെന്ന് ലീസ്റ്റെടുക്കണം. ലോക്കല്‍ കമ്മിറ്റിയ്ക്ക് അയയ്ക്കാനുള്ളതാണ്...”

തടിമേശയുടെ ഡ്രായര്‍ തുറന്നു വോട്ടര്‍ പട്ടികയെടുത്ത് ഞങ്ങള്‍ പരിശോധനതുടങ്ങി. ഞങ്ങളുടെ ലിസ്റ്റില്‍ മൂന്നു കാറ്റഗറിയാണുള്ളത്. “ഉറപ്പുള്ളത്“, “ഉറപ്പില്ലാത്തത്”, “ആടിക്കളിയ്ക്കുന്നത്”. ആദ്യത്തെ രണ്ടു കാറ്റഗറിയും എളുപ്പമാണ്. വോട്ടു തരുന്നവരെയും തരില്ലാത്തവരെയും കൃത്യമായി ഞങ്ങള്‍ക്ക് അറിയാം. എന്നാല്‍ ആടിക്കളിയ്ക്കുന്നവരെ കണ്ടെത്തലാണു പാട്. അവന്മാര്‍ കണ്ടാല്‍ ചിരിയ്ക്കും, ഉറപ്പായി വോട്ടു തരുമെന്നും പറയും. പക്ഷെ കിട്ടുമെന്ന് യാതൊരുറപ്പുമില്ല. ഞങ്ങള്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ അധികപേരും ആടിക്കളിയ്ക്കുന്നവരാണ്. ഇലക്ഷനു മുന്‍പായി അവരില്‍ പകുതിപേരെയെങ്കിലും ഇങ്ങോട്ട് മറിച്ചേ ഒക്കൂ. ലിസ്റ്റുണ്ടാക്കലും ചര്‍ച്ചയും ഉപചര്‍ച്ചയുമൊക്കെയായി നേരം ഒന്‍പതുമണിയായത് അറിഞ്ഞില്ല.

രണ്ടു ബക്കറ്റില്‍ കുമ്മായം കലക്കിയതും നാലഞ്ചു ചകിരി ബ്രഷുകളുമായി ഞങ്ങള്‍ ആപ്പീസു പൂട്ടിയിറങ്ങി.
വെളുത്തപക്ഷത്തിലെ പാതിനിലാവ് മാനത്തുണ്ട്.  കനത്ത നിഴല്‍ പരന്നുകിടക്കുന്ന പൂവാകച്ചുവട്ടിലൂടെ ഞങ്ങള്‍ കവലയിലേയ്ക്കു നടന്നു. ചുമര് എന്നു പറയാവുന്നത്, പഴയ ഒരു തട്ടിപ്പീടികയുടെ ഇരുവശവും പിന്നെ മമ്മാലിക്കായുടെ ചായപ്പീടികയുടെ സൈഡുമാണ്. ഉറച്ച ലീഗുകാരനാണെങ്കിലും ചുമരിന്റെ കാര്യത്തില്‍ മമ്മാലിക്കാ ആരോടും വിവേചനം  പുലര്‍ത്തിയിരുന്നില്ല. ചായകുടിയുടെ കാര്യത്തില്‍ പാര്‍ടിക്കാര്‍ക്കും വിവേചനമൊന്നുമില്ല. പഴയ തട്ടിപ്പീടികയുടെ സൈഡ് ബുക്ക് ചെയ്തിട്ട് ഞങ്ങള്‍ മമ്മാലിക്കായുടെ ചായപ്പീടികയുടെ അടുത്തേയ്ക്കു ചെന്നു.
ഞെട്ടിപ്പോയി....
കോണ്‍ഗ്രസുകാര്‍ ആ സൈഡ് മൊത്തം ബുക്കു ചെയ്തു കഴിഞ്ഞിരിയ്ക്കുന്നു...!
ഇതെപ്പോള്‍ സംഭവിച്ചു? ബുക്ക് ചെയ്ത കുമ്മായം ഉണങ്ങിയിട്ടുപോലുമില്ല..!
ഞങ്ങള്‍ അമ്പരപ്പോടെ ചുറ്റും നോക്കി.
അതാ ജമായത്ത് പള്ളിയുടെ മുന്‍പിലെ റോഡില്‍ ഒരു പെട്രോമാക്സ് വെളിച്ചം. ആരൊക്കെയോ റോഡില്‍ കുമ്മായം കൊണ്ട് എഴുതുന്നു..!

“എടാ അവന്മാര്‍ പണി പറ്റിച്ചല്ലോ..” സഖാവ് കൊച്ചേട്ടന്‍ നിരാശയോടെ പറഞ്ഞു. രയറോത്തെ ഏറ്റവും നോട്ടം കിട്ടുന്ന ചുമരായിരുന്നു മമ്മാലിക്കായുടേത്. അതു പോയതു കൂടാതെ അവന്മാര്‍ റോഡും ബുക്ക് ചെയ്യാന്‍ തുടങ്ങി..

“സഖാവെ നമ്മുക്കും റോഡ് ബുക്ക് ചെയ്യാം..” യുവജന സഖാവ് രഘുവിന്റെ ആവേശം മുറ്റിയ വാക്കുകള്‍.

സഖാവ് കൊച്ചേട്ടന്റെ ഓര്‍ഡര്‍ കിട്ടും മുന്‍പേ ഞങ്ങള്‍ റോഡിലേയ്ക്കിറങ്ങി. ആദ്യം മമ്മാലിക്കയുടെ വാതില്‍ക്കല്‍ തന്നെയാകട്ടെ. അപ്പോള്‍ കോണ്‍ഗ്രസുകാര്‍ പള്ളിസൈഡില്‍ നിന്നും ബുക്ക് ചെയ്ത് ചെയ്ത് ഇങ്ങോട്ടു വന്നുകൊണ്ടിരുന്നു. ഞങ്ങള്‍ ഇവിടുന്നു ബുക്ക് ചെയ്ത് അങ്ങോട്ടും.

ഞാന്‍ തല ഉയര്‍ത്തി അവരുടെ എണ്ണമെടുത്തു. എട്ടു പേരുണ്ട്. ഞങ്ങള്‍ അഞ്ചു പേരും. ഒരേറ്റുമുട്ടലുണ്ടായാല്‍ പിടിച്ചു നില്‍ക്കാനാവുമോ എന്തോ..? സഖാവ് രഘുവാകട്ടെ, ആവേശം തലയ്ക്കു പിടിച്ച് ബുക്കിങ്ങാണ്. മിനിട്ടുകള്‍ കഴിയവെ അവരും ഞങ്ങളും ഒരു വരയുടെ ഇരുവശത്തുമായി മുഖാമുഖം എത്തി. പെട്രോമാക്സിന്റെ വെളിച്ചത്തില്‍ ഞാന്‍ ആള്‍ക്കാരെ കണ്ടു. നായരുമലയിലെ മാത്യുവും നാരായണനുമുണ്ട്. രണ്ടുപേരും എന്റെ പരിചയക്കാര്‍. എന്നാല്‍ ആ ഭാവമൊന്നും അവരുടെ മുഖത്ത് കണ്ടില്ല.

സഖാവ് രഘു എഴുത്ത് നിര്‍ത്തിയിട്ട് നെഞ്ചു വിരിച്ച് അവരുടെ നേര്‍ക്കുനേര്‍ നിന്നു. ഞാന്‍ പതിയെ രഘുവിനെ തോണ്ടി..“ഹേയ് വേണ്ടാ സഖാവെ....”

സഖാവ് കൊച്ചേട്ടനാകട്ടെ ഒരക്ഷരം മിണ്ടുന്നില്ല. ആള്‍ബലം ഞങ്ങള്‍ക്കു കുറവാണെന്നു തോന്നിയതിനാലാണോ എന്തോ അവന്മാര്‍ ഞങ്ങളുടെ വര മുറിച്ച് ഒറ്റക്കടക്കല്‍. പിന്നെയെന്താണു സംഭവിച്ചതെന്നെനിയ്ക്കറിയില്ല. സഖാവ് രഘുവിന്റെ അലറലും ചീറലും. ഒപ്പമുണ്ടായിരുന്ന മറ്റു സഖാക്കന്മാര്‍ എന്നെ തള്ളിമാറ്റി മുന്നോട്ട് കുതിച്ചു. എനിയ്ക്ക് ഒന്നിനും ആകുമായിരുന്നില്ല. കൂട്ടയടി എന്നൊക്കെ കേട്ടിട്ടേയുള്ളു, ഞാനാരെയും തല്ലാനും പോയിട്ടില്ല, തല്ലു മേടിച്ചിട്ടുമില്ല. ഒരു പേടി വന്ന് എന്നെ പൊതിഞ്ഞു.  ഒരു നാലഞ്ചു മിനിട്ടുനേരത്തെ കൂട്ടപ്പൊരിച്ചില്‍. കടിപിടി കൂടുന്ന നായ്ക്കളെപ്പോലെ മറിയലും നിലം പറ്റലും. എന്റെ കണ്ണിനു മുന്നില്‍ ഇരുട്ടുവന്നു മറയിട്ടകാരണം ഒന്നും കാണാനായില്ല. അപ്പോഴേയ്ക്കും എവിടുന്നൊക്കെയോ പട്ടി കുരച്ചു. ആരൊക്കെയോ അവിടുന്നും ഇവിടുന്നും വരാന്‍ തുടങ്ങി.

പരിസരബോധം മെല്ലെയെത്തിത്തുടങ്ങിയപ്പോള്‍ കണ്ടത്, റോഡിലാകെ തട്ടിത്തൂവിയ കുമ്മായം. എഴുതിയതും വരച്ചതുമെല്ലാം നാനാവിധമായി. കോണ്‍ഗ്രസുകാരുടെ പെട്രോമാക്സൊക്കെ പപ്പടം പരുവത്തില്‍. സഖാവ് രഘുവിന്റെയും മറ്റൊരു സഖാവിന്റെയും ഷര്‍ട്ടും മുണ്ടും കീറിപ്പോയി. അവര്‍ അല്പം അവശതയോടെ റോഡിലിരിയ്ക്കുകയാണ്. മേലാകെ കുമ്മായം പൂശിയ മാതിരി. എന്നാല്‍ മറുപക്ഷത്തെ ഒറ്റയെണ്ണം പോലും ആ പരിസരത്തുണ്ടായിരുന്നില്ല. എനിയ്ക്കാണെങ്കില്‍ മേലാകെ ഒരു കിടുകിടുപ്പും വിറയലും. ഒരു പെരുമഴ പെയ്തൊഴിഞ്ഞപോലെയുണ്ട്.

ഓടിയെത്തിയവര്‍ക്ക്  വിശദീകരണമൊന്നുമില്ലാതെ കാര്യം ബോധ്യമായി. പാര്‍ടിക്കാരാണെന്നു കണ്ടതോടെ ചില മൂരാച്ചികളൊക്കെ പുളിച്ച ചിരിയോടെ തിരിച്ചു പോയി. കുറച്ച് സഖാക്കള്‍ മാത്രം അവിടെ നിന്നു. അല്ലെങ്കിലും രയറോം ടൌണില്‍ ഞങ്ങള്‍ക്കത്ര വോട്ടൊന്നുമില്ല. അപ്പോള്‍ സഖാവ് കൊച്ചേട്ടന്‍ എന്നെ മെല്ലെ തോണ്ടിയിട്ട് ഒരു വശത്തേയ്ക്ക് തലയാട്ടി വിളിച്ചു.

“എന്താ സഖാവേ..?” ഞാന്‍ ഉത്കണ്ഠയോടെ ചോദിച്ചു.

“ഇവരെ ആശുപത്രിയില്‍ കൊണ്ടു പോകേണ്ടെ..?”

“ആശുപത്രിയിലോ..? അതിനവര്‍ക്ക് പരിക്കൊന്നുമില്ലല്ലോ..?”

“അതിനല്ല, കേസിനു ബലം വരണമെങ്കില്‍ ആശുപത്രിയില്‍ കിടക്കണം..”

“ഇനി കേസുമുണ്ടോ..?” എനിയ്ക്കല്‍പം പരിഭ്രമമായി.

“ഇലക്ഷനല്ലേ വരുന്നത്.. നമുക്ക് ഇതൊന്നു ചൂടാക്കണം. ആടിക്കളിയ്ക്കുന്ന കുറച്ചു പേരെയെങ്കിലും മറിയ്ക്കാം..” സഖാവ് കൊച്ചേട്ടന്‍ അതിന്റെ പ്രായോഗിക വശം എനിയ്ക്കു ചെവിയില്‍ പറഞ്ഞു തന്നു.

“എങ്കില്‍ ഉടനെ ആശുപത്രിയാലാക്കാം സഖാവെ..” ഞാനും സമ്മതിച്ചു.

“ഒരു കാര്യം ചെയ്യു, ഞാന്‍ ജീപ്പ്  ഏര്‍പ്പാടാക്കാം, സഖാവും ഇവരോടൊപ്പം ആശുപത്രിയില്‍ പോണം. ഏരിയാ കമ്മിറ്റി ഓഫീസില്‍ പോയിട്ട് ആശുപത്രീലോട്ട് പോയാല്‍ മതി..”

“അയ്യോ കൊച്ചേട്ടാ ഞാനോ..! എനിയ്ക്ക് ഇതൊന്നും പരിചയമില്ല. സഖാവ് തന്നെ പോകുന്നതാ നല്ലത്..”

“ഇങ്ങനെയൊക്കെയല്ലേ പഠിയ്ക്കുന്നത്.. വീട്ടില്‍ അവളും പിള്ളേരും മാത്രമേയുള്ളു.. സഖാവ് തന്നെ പോകണം..”
ആ വാക്കുകള്‍ക്ക് ബ്രാഞ്ച് സെക്രട്ടറിയുടെ ഓര്‍ഡറിന്റെ കനമുണ്ടോ എന്നു ഞാന്‍ സംശയിച്ചു. ഇനിയിപ്പോള്‍ മടിച്ചു നില്‍ക്കാനാവില്ല. തന്നെയുമല്ല, കൂടെയുള്ള സഖാക്കളെ ആശുപത്രിയിലെത്തിയ്ക്കാന്‍ അമാന്തം കാണിയ്ക്കുന്നത് ഒരു  സഖാവിനു യോജിച്ചതുമല്ല.
ഡ്രൈവര്‍ വാസുവേട്ടന്റെ പഴഞ്ചന്‍ ഡീസല്‍ ജീപ്പ് തളിപ്പറമ്പെത്താന്‍ ഒരു മണിക്കൂര്‍ പിടിച്ചു. ആദ്യം ഞങ്ങള്‍ ഏരിയാ കമ്മിറ്റി ഓഫീസിലേയ്കാണ് പോയത്. ഓടിട്ട ആ പഴയകെട്ടിടത്തിന്റെ വരാന്തയില്‍ ചില സഖാക്കളിരുന്ന് ബീഡി പുകയ്ക്കുന്നു. ഭാഗ്യം, ഇലക്ഷന്‍ കാലമായതുകൊണ്ടാവാം
എരിയാ സെക്രട്ടറി അവിടെയുണ്ടായിരുന്നു. തലമുഴുവന്‍ നരച്ച, മെലിഞ്ഞുണങ്ങിയ സഖാവിന്റെ വേഷം ഇളം മഞ്ഞ മുണ്ടും വെള്ള ഷര്‍ട്ടും. ആദ്യമായാണ് ഒരു ഏരിയാ സെക്രട്ടറിയോട് നേരില്‍ സംസാരിയ്ക്കാന്‍ പോണത്. അതിന്റെയൊരു സങ്കോചമുണ്ട്.

“സഖാവെ, ഞങ്ങള്‍ രയറോത്തൂന്ന് വര്യാണ്.. അവിടെ കോണ്‍ഗ്രസുകാര്‍ നമ്മുടെ രണ്ട് സഖാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയിരിയ്ക്കുന്നു. പോലീസിലൊന്ന് വിളിച്ചു പറഞ്ഞാല്‍....” ആവുന്നത്ര വിനയത്തില്‍ ഞാന്‍ പറഞ്ഞു.

അദ്ദേഹം എന്നെ മുഖമുയര്‍ത്തി നോക്കി. നല്ല ഗൌരവത്തില്‍ തന്നെയാണ്. പിന്നെ കൈയിലിരുന്ന പത്രത്തിലേയ്ക്കു തന്നെ മുഖം പൂഴ്ത്തിയിട്ട് ചോദിച്ചു: “എവിടെ അവര്‌ ‍..?”

അപ്പോള്‍ ഞാന്‍ മുറ്റത്ത് ഇരുട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിനു നേരെ തിരിഞ്ഞ് സഖാവ് രഘുവിനേയും മറ്റേ ആളെയും വിളിച്ചു. രണ്ടു പേരും വേച്ചു വേച്ച് ഇറങ്ങി വന്നു. ജീപ്പിനകത്തിരുന്ന് ഇവര്‍ക്ക് അവശത കൂടിയോ,,!
ഏരിയാ സെക്രട്ടറി അവരെയൊന്നു നോക്കിയ ശേഷം മേശപ്പുറത്തിരുന്ന ടെലഫോണ്‍ എടുത്ത് പോലീസ് സ്റ്റേഷനിലേയ്ക്കു വിളിച്ചു:
“ഇത് ഏരിയ കമ്മിറ്റി ഓഫീസില്‍ നിന്നാണ്. സര്‍ക്കിള്‍ ഇല്ലേ..? ആ.. സര്‍ക്കിള്‍ ആണോ.. ശരി. രയറോത്തു നിന്ന് കോണ്‍ഗ്രസുകാര്‍ മര്‍ദിച്ച രണ്ടു സഖാക്കള്‍ ഇവിടെയെത്തിയിട്ടുണ്ട്. ഉടനെ കേസെടുക്കണം...... എന്ത്.. നോക്കട്ടെന്നോ..? നോക്കുകയൊന്നും വേണ്ടാ.. നടപടിയെടുക്കണം........ ... ഓഹോ ഇലക്ഷനായതിന്റെ പവറായിരിയ്ക്കും അല്ലേ.. ഞങ്ങള്‍ വീണ്ടും വരില്ലാന്നു കരുതിയാവും അല്ലേ... കാണാം ..”
ഏരിയാ സെക്രട്ടറി ക്ഷോഭത്തോടെ ഫോണ്‍ ശക്തിയായി വെച്ചു.

“ഹും പോലീസുകാരുടെയൊരു മാറ്റം.. നിങ്ങളെന്തായാലും ആശുപത്രിയില്‍ പോയി അഡ്മിറ്റാക്.. ബാക്കി നമുക്ക് നാളെ നോക്കാം...വേണോന്നു വെച്ചാ എസ് പിയെ തന്നെ വിളിയ്ക്കാം....”

തളിപ്പറമ്പ് ഗവണ്മെന്റാശുപത്രിയിലേയ്ക്ക് പോകും വഴി ഞങ്ങള്‍ ജീപ്പു നിര്‍ത്തി തട്ടുകടയില്‍ നിന്നു ചായയും കടിയും കഴിച്ചു. സഖാക്കള്‍ ഓരൊ ബീഡിയും വലിച്ചു.  ആശുപത്രി അത്യാഹിതവിഭാഗത്തില്‍ കുറച്ചു നേരം തര്‍ക്കിച്ചു. അത്യാഹിതമൊന്നും അവരു കാണുന്നില്ലാത്രെ..! സഖാവ് രഘുവും മറ്റേ സഖാവും തളര്‍ന്ന് ബഞ്ചില്‍ കിടക്കുകയായിരുന്നു.  എന്തായാലും അവസാനം  അഡ്മിഷന്‍ കിട്ടി‍. ഇലക്ഷന്‍ കാലമായപ്പോള്‍ എല്ലാവര്‍ക്കും പത്തി പൊങ്ങിയിരിയ്ക്കുന്നു..!
 എല്ലാം കഴിഞ്ഞ് ജീപ്പ് രയറോത്തെത്തിയപ്പോള്‍ സമയം രാത്രി ഒരു മണി..! ഒരൊറ്റ മനുഷ്യക്കുഞ്ഞു പോലുമില്ല അവിടെയെങ്ങും. പുഴയുടെ ഒഴുക്കും പള്ളി മിനാരത്തിലെ വെള്ളിമൂങ്ങയുടെ മൂളലും മാത്രം ബാക്കി.
 ഇത്രയും വൈകി ആദ്യമായാണ് നായരുമല കയറുന്നത്. കിതപ്പടക്കി അരണ്ട വെളിച്ചത്തില്‍ വഴി തപ്പി വീടു പിടിച്ചു. തൊഴുത്തില്‍ കറമ്പി ആളനക്കം കേട്ടപ്പോള്‍ ഉച്ചത്തില്‍ മൂളി.
മെല്ലെ കതകിനു തട്ടി. അമ്മ ഉണര്‍ന്നു കിടപ്പാവും. എത്ര വൈകിയാലും ഞാനെത്താതെ ഉറക്കം പതിവില്ലല്ലോ. അകത്ത് തീപ്പെട്ടിയുരസുന്ന ശബ്ദം. മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കുമായി അമ്മ വാതില്‍ തുറന്നു..

“അമ്മയ്ക്കു വായു ഗുളിക മേടിയ്ക്കാന്‍ പറഞ്ഞു വിട്ടിട്ടു വരുന്ന നേരമായിരിയ്ക്കും അല്ലേ..?“

അപ്പോഴാണ് ഞാനോര്‍ത്തത്, ഈശ്വരാ.. അമ്മ പറഞ്ഞുവിട്ട വായു ഗുളിക...!
അപ്പോള്‍ പുറത്തെ ഇരുട്ടില്‍ ഒരു പുള്ളിനത്തു ചിലച്ചും കൊണ്ടു പറന്നുപോയി. മലഞ്ചെരിവില്‍ എവിടെയോ പട്ടി നിര്‍ത്താതെ കുരയ്ക്കുന്നു. നിലാവ് നേരത്തെ അസ്തമിച്ചതാണല്ലോ..?

“ചോറ് വെളമ്പി വെച്ചിട്ടുണ്ട്.. എടുത്തു കഴിച്ചോ..”

നെഞ്ചില്‍ തടവികൊണ്ട് അമ്മ  കട്ടിലില്‍ പോയി കിടന്നു. അപ്പോള്‍ തള്ളിവന്ന വിങ്ങല്‍ പുറത്തു ചാടാതെ ഞാന്‍ നെഞ്ചത്തിറുക്കിപ്പിടിച്ചു.

Tuesday, 28 June 2011

കൂരാച്ചുണ്ട് കഥകള്‍ - 8 : “ലോക്കപ്പില്‍“

സന്ധ്യയാകുന്നു. ഞാനും അച്ചായനും രയറോത്ത് വര്‍ത്തമാനം പറഞ്ഞുകൊണ്ടു നില്‍ക്കുകയായിരുന്നു. അപ്പുറം പുഴക്കരയില്‍ ചെറിയ അനക്കങ്ങള്‍ കേള്‍ക്കുന്നുണ്ട്. പള്ളിയില്‍ നിന്നു ബാങ്കുവിളിയ്ക്കുന്നു. അപ്പോഴാണ് പാലം കടന്ന് നീലജീപ്പ് പാഞ്ഞുവന്നു ബ്രേക്കിട്ടതും ചടപടാന്ന് നാലഞ്ചു പോലീസുകാര്‍ ചാടിയിറങ്ങിയതും. ഇറങ്ങിയ പാടെ അവര്‍ പുഴക്കരയിലേയ്ക്ക് ഓടി. ഞങ്ങളെല്ലാം അന്തം വിട്ടുനില്‍ക്കെ പുഴക്കരയിലെ കാട്ടുവള്ളിക്കൂട്ടത്തില്‍ കൂടി ആരൊക്കെയോ ഓടുന്നതും ചാടുന്നതും കേട്ടു. അല്പസമയത്തിനകം വാറ്റുകാരന്‍ കുഞ്ഞാപ്പനെയും കുഞ്ഞൌതയേയും കൈക്കു കൂട്ടിപ്പിടിച്ച് പോലീസുകാര്‍ കൊണ്ടുവരുന്നതു കണ്ടു. കൈയില്‍ ഒരു കന്നാസും. പുതിയ എസ്സൈ ആളൊരു മുറ്റനാണ്. പിടിയ്ക്കും എന്നു വെച്ചാല്‍ പിടിച്ചിരിയ്ക്കും. കുഞ്ഞാപ്പനെയും കുഞ്ഞൌതയേയും വണ്ടിയിലേയ്ക്ക് തള്ളിക്കയറ്റിയിട്ട് പോലീസ് ആലക്കോടിനു പോയി.

“ഇന്നവന്മാരുടെ കാര്യം പോക്കാ..” ഞാന്‍ അച്ചായനോട് പറഞ്ഞു.

“നല്ല ധൈര്യത്തില്‍ നിന്നാ കുഴപ്പമൊന്നുമില്ല..” അച്ചായന്‍ ഈസിയാക്കി എന്നോട് പറഞ്ഞു.

“എന്തു ധൈര്യം..? മാക്രി പാണ്ടിലോറിയ്ക്ക് മസിലുപിടിച്ചമാതിരിയുണ്ടാകും. പോലീസുകാര് ഇടിച്ച് ഇഞ്ചപ്പരുവമാക്കും..”

“പണ്ടു കൂരാച്ചുണ്ടില്‍ വെച്ച് എന്നേം വേറെ മൂന്നുപേരേം പോലീസൊന്നു പൊക്കിയതാ...ചീട്ടുകളിച്ചേന്..”

“എന്നിട്ടോ..?”

“എന്നിട്ടെന്താ.. ഒരു ദിവസം അകത്തു കിടന്നു. എന്നോട് മാത്രം പോലീസ് നല്ല ഡീസന്റായിരുന്നു..”

“എന്തു ഡീസന്റ് ?”

“എടാ കൊച്ചേ സ്റ്റേഷനില്‍ കൊണ്ടു പോയാ ആദ്യത്തെ പരിപാടിയെന്താ..? മുണ്ടഴിപ്പിയ്ക്കും. മറ്റേ മൂന്നവന്മാരുടേം മുണ്ടഴിപ്പിച്ചാ അകത്തിട്ടത്. എന്നോട് മാത്രം ഉടുത്തോളാന്‍ പറഞ്ഞു..”

“ആഹാ അച്ചായനെ എസ്സൈയ്ക്കു പരിചയം കാണും അല്ലേ..?”

“ഏയ് പരിചയമൊന്നുമില്ല. ചെന്നപാടെ എല്ലാവനോടും മുണ്ടഴിയ്ക്കാന്‍ പറഞ്ഞു. മറ്റവന്മാര്‍ അഴിച്ചു. എന്നാല്‍ ഞാന്‍ നല്ല ധൈര്യത്തിലങ്ങു നിന്നു. അന്നേരം എസ്സൈ “അഴിയ്ക്കെടാ റാസ്കല്‍” എന്നും പറഞ്ഞ് എന്നെ തല്ലാനൊരു ചാട്ടം. ഞാനഴിച്ചതും “ഫാ ഉടുക്കെടാ റാസ്കല്‍” എന്നും പറഞ്ഞ് പുറകോട്ടു ചാടിയതും ഒരേസമയത്ത്. ഞാനന്ന് മുണ്ടുടുത്തിട്ടു തന്നെയാ അകത്തു കിടന്നത്..”

“ഒരു സാധനം വാങ്ങീട്ടു വരാം.” ഞാന്‍ രവിച്ചേട്ടന്റെ കടയിലേയ്ക്കു നടന്നു.

Monday, 13 June 2011

കൂരാച്ചുണ്ട് കഥകള്‍ (7) : പല്ലെടുക്കല്‍.

“എന്താടാ കൊച്ചെ.. രാവിലെ കരണക്കുറ്റീം പൊത്തിപ്പിടിച്ചോണ്ട്..?“ രയറോത്തേയ്ക്കുള്ള വഴിയ്ക്കുവെച്ചു കണ്ടപ്പോള്‍ അച്ചായന്‍ ചോദിച്ചു.

“ഇന്നലെ ഒരുപോള കണ്ണടച്ചിട്ടില്ല അച്ചായാ.. അണപ്പല്ലിന് മുടിഞ്ഞ വേദന. ആലക്കോട്ടെ ദന്തനെ കാണിച്ച് പറിച്ചു കളയാന്‍ പോകുവാ...”

“ഒരു പല്ലുപറിയ്ക്കാനാണോ ദന്തനെ കാണുന്നത്..? ചുമ്മാ എന്തിനാടാ  കൊച്ചെ കാശുകളയുന്നത്? ഞങ്ങളു കൂരാച്ചുണ്ടിലായിരുന്നകാലം ഏലിയാമ്മയ്ക്കു പല്ലുവേദന വന്നപ്പോ ഞാനല്ലേ പറിച്ചത്. എനിയ്ക്ക് പല്ലുവേദന വന്നപ്പം അവളും പറിച്ചു തന്നു..”

“ഓ.. നിങ്ങള് അങ്ങോട്ടുമിങ്ങോട്ടും കരണക്കുറ്റിയ്ക്ക് അടിച്ച് പറിച്ചാ‍യിരിയ്ക്കും..”

“അതൊന്നുമല്ലെടാ.. ഇത് ശരീരത്ത് തൊടുകപോലും വേണ്ട..വേദനയറിയാതെ ഓട്ടോമാറ്റിക്കായി സംഗതി നടക്കും..”

“ഓഹോ..ആ ടെക്നിക്കൊന്നു പറഞ്ഞു താ അച്ചായാ..  ദന്തനു ചുമ്മാ കാശുകൊടുക്കണ്ടല്ലോ..”

“ഒരാളുടെ സഹായം ഉണ്ടങ്കിലേ ഓട്ടോമാറ്റിക്കായിട്ട് പരിപാടി നടക്കത്തൊള്ളു. ഞാന്‍ ഏലിയാമ്മേടെ പല്ലെടുത്ത വിധം പറഞ്ഞു തരാം. നല്ല നൈലോണ്‍ നൂല് ഒരു മൂന്നടി  നീളത്തില്‍ എടുത്തു. എന്നിട്ട് ഏലിയാമ്മോട് നിലത്ത് കുത്തിയിരിയ്ക്കാന്‍ പറഞ്ഞു.. വേദനയുള്ള പല്ലേല്‍ നൂലിന്റെ ഒരറ്റം നല്ല ബലത്തില്‍ കെട്ടി. മറ്റേ അറ്റം കാലിന്റെ പെരുവിരലിലും കെട്ടി. ഇത്രയും ചെയ്തിട്ട് ഒരു അഞ്ചടി ദൂരെയോട്ട് ഞാന്‍ മാറി നിന്നു. പിന്നെ  മുഖത്തു നോക്കി അവള്‍ടെ അപ്പനേം അമ്മയേം നല്ല പുളിച്ച തെറി ആത്മാര്‍ത്ഥമായിട്ടങ്ങോട്ട് പറഞ്ഞു.  കാണിച്ചു കൊടുത്തപ്പോഴാ പല്ലു പറിഞ്ഞകാര്യം അവളറിഞ്ഞത്.. പക്ഷെ അന്നെനിയ്ക്കൊരബദ്ധം പറ്റി. അവളുടെ കൈയകലത്തില്‍ ചെരവ ഇരുന്നതു ഞാന്‍ ശ്രദ്ധിച്ചില്ലായിരുന്നു..” നെറ്റിയിലെ പാട് തടവിയ്ക്കൊണ്ട് അച്ചായന്‍ പറഞ്ഞു.

“എട്ടരേടെ ബസ് പോയോ ആവോ..?” ഞാന്‍ വേഗം രയറോത്തേയ്ക്ക് നടന്നു.

Saturday, 11 June 2011

കൂരാച്ചുണ്ട് കഥകള്‍ (6) - ശോധനാസനം.

രാവിലെ ഞാനും അച്ചായനും കൂടി രയറോത്തിനു പോകുകയായിരുന്നു. അപ്പോഴാണ് പത്തായക്കുണ്ടിലെ ചോമന്‍ നമ്പ്യാര്‍ വൈക്ലബ്യത്തോടെ നടന്നു വരുന്നതു കണ്ടത്. ഇടയ്ക്കിടെ വയറില്‍ തിരുമ്മുന്നുണ്ടായിരുന്നു അങ്ങേര്. അച്ചായന്റെ ഒരു പരിചയക്കാരനാണ് ഈ നമ്പ്യാര്‍.

“എന്തുവാ നമ്പ്യാരെ വയറും തിരുമ്മി നടക്കുന്നേ...?”

“ഒന്നും പറയണ്ട അച്ചായാ വയറുവേദനകൊണ്ടു കെടക്കപ്പൊറുതിയില്ല.. വല്ല വൈദ്യനേം കാണിയ്ക്കാന്‍ പോകുവാ..”

“ശോധനയുണ്ടോ?”

“അതാ പ്രശ്നം. മര്യാദയ്ക്ക് പോയിട്ട് മൂന്നു ദിവസായി...”

“അതിനു വൈദ്യനെ കാണുകയൊന്നും വേണ്ട നമ്പ്യാരെ.. “ശോധനാസനം“ ചെയ്താല്‍ മതി..”

“അതെന്താസനമാ അച്ചായാ ഈ ശോധനാസനം? ഇങ്ങനെയൊരു ആസനത്തെപ്പറ്റി ഇന്നേവരെ കേട്ടിട്ടില്ലല്ലോ?” ഞാന്‍ ഇടയ്ക്കു കയറി അച്ചായനോടു ചോദിച്ചു.

“നീയൊക്കെ ഇവിടെ കുക്കുടാസനം കുടുകുടാസനം എന്നൊക്കെ പറഞ്ഞു നടക്കുന്ന ആചാര്യന്മാരെയല്ലേ കണ്ടിട്ടുള്ളു. ഞാന്‍ കൂരാച്ചുണ്ടില്‍ ഉള്ള കാലത്ത് ഹിമാലയത്തില്‍ നിന്നും വന്ന ഒരു സന്യാസി പഠിപ്പിച്ച ആസനമാണിത്..”

“ആസനങ്ങളൊക്കെ കൊറേക്കാലം കൊണ്ടല്ലേ പഠിച്ചെടുക്കാന്‍ പറ്റൂ. നമ്പ്യാരുടെ ഇപ്പോഴത്തെ പ്രശ്നത്തിന് അതുകൊണ്ടെന്തു പ്രയോജനം ?”

“ഇതാര്‍ക്കും എപ്പോ വേണമെങ്കിലും ചെയ്യാവുന്ന ആസനമാടാ കൊച്ചേ.. കേട്ടോളൂ..”

ഞാനും ചോമന്‍ നമ്പ്യാരും ശോധനാസനം പഠിയ്ക്കാന്‍ ചെവികൂര്‍പ്പിച്ചു നിന്നു.

“ആദ്യം കക്കൂസില്‍ വലിയൊരു ചെരുവം നിറയെ വെള്ളം പിടിച്ചുവെയ്ക്കണം. പിന്നെ കക്കൂസ് അടച്ചു ഭദ്രമാക്കിയശേഷം ചരുവത്തിന്റെ മുന്നില്‍ കാലുകള്‍ മൂന്നടി അകത്തി നേരെ നില്‍ക്കുക. ശ്വാസം ഉള്ളിലേയ്ക്കു വലിച്ചിട്ട്, കുനിഞ്ഞ് രണ്ടുകൈകളും കൊണ്ട് ചെരുവം വെള്ളത്തോടെ ഒറ്റപ്പൊക്കല്‍.. ഒന്നോ രണ്ടോ മിനിട്ട്  ശ്വാസം വിടാതെ അങ്ങനെ നില്‍ക്കുക. കൂരാചുണ്ടിലായിരുന്നപ്പോള്‍  പറമ്പില്‍ വലിയ കല്ലുപൊക്കിയിട്ടാണ് ഞാന്‍ ഈ ആസനം ചെയ്തിരുന്നത്..”

“രാവിലെ പച്ചമീന്‍ വന്നുകാണുമോ എന്തോ..?” ഞാന്‍ വേഗം രയറോത്തേയ്ക്കു നടന്നു.

Thursday, 9 June 2011

കൂരാച്ചുണ്ട് കഥകള്‍ (5) - പാമ്പുപിടുത്തം.

“അച്ചായാ പുളിയിലംകുണ്ടിലെ ചീരനെ പാമ്പുകടിച്ചു. മെഡിക്കല്‍ കോളേജിലാ”

രയറോത്തുനിന്നും രാവിലെ കിട്ടിയ ന്യൂസ്, പറമ്പില്‍ കിളയ്ക്കുകയായിരുന്ന അച്ചായനു ഞാന്‍ കൈമാറി. കിള നിര്‍ത്തിയിട്ട് അച്ചായന്‍ എന്റെ നേരെ നോക്കി.

“എന്തു പാമ്പാടാ കൊച്ചെ കടിച്ചത്..?”

“കരിമൂര്‍ഖന്‍. എല്ലാരും കൂടെ അതിനെ തല്ലിക്കൊന്നു...”

“ഹും.. ആള്‍ക്കാര്‍ക്ക് വല്ല വിവരോമൊണ്ടോ..? പാമ്പു കര്‍ഷകന്റെ മിത്രമല്ലേ.. ഇക്കണ്ട എലികളെയൊക്കെ പാമ്പല്ലേ തിന്നു തീര്‍ക്കുന്നത്..?” അച്ചായന്‍ തൂമ്പാ ചാരി വെച്ചിട്ട് എന്റെ അടുത്തേയ്ക്ക് വന്നു.

“അതൊക്കെ പറഞ്ഞിട്ടു കാര്യമൊണ്ടോ അച്ചായാ.. ജീവനെ പേടിച്ചിട്ടല്ലേ ആള്‍ക്കാര് ഇതുങ്ങളെ തല്ലിക്കൊല്ലുന്നത്..?”

“എടാ ഞാന്‍ കൂരാച്ചുണ്ടില്‍ ഉള്ളപ്പോള്‍ ഒറ്റപ്പാമ്പിനെപ്പോലും കൊല്ലുകേലായിരുന്നു. പിടിച്ച് പല്ലു പറിച്ചു കളഞ്ഞിട്ടു ഓടിച്ചു വിടും. അതുങ്ങളു പിന്നെ കടിച്ചാലും കടിയേക്കുകേല...”

“പല്ലുപറിയ്ക്കുകയോ..? അച്ചായന് അപ്പോ പാമ്പുപിടുത്തം അറിയാമോ..!”

“ഓ അതിനു പാമ്പുപിടുത്തം അറിയുകോന്നും വേണ്ടെടാ കൊച്ചേ. ആര്‍ക്കുവേണമെങ്കിലും ചെയ്യാവുന്നതേ ഉള്ളു. ചെറിയൊരു ടെക്നിക്കൊണ്ട്..”

“എന്തു ടെക്നിയ്ക്ക്...?“

“നമ്മളു നടക്കുന്നവഴി ഒരു പാമ്പിനെ കണ്ടെന്നിരിയ്ക്കട്ടെ. ഉടനെ ഉടുത്തിരിയ്ക്കുന്ന മുണ്ട് പറിച്ച് പാമ്പിന്റെ നേരെ  വിരിച്ചു പിടിയ്ക്കുക. ഈ കഥകളിയ്ക്കൊക്കെ തുണി വിരിച്ചു പിടിയ്ക്കുന്നതു കണ്ടിട്ടില്ലേ അതുപോലെ. എന്നിട്ട് പതുക്കെ തുണി എളക്കിക്കാണിക്കണം. ഇതു കാണുമ്പോള്‍ ദേഷ്യം പിടിച്ചിട്ട് പാമ്പ് ആഞ്ഞൊരു കൊത്തുകൊത്തും മുണ്ടിനിട്ട്. കടിയുടെ ശക്തിയില്‍ രണ്ടു പല്ലും തുണിയേലൊടക്കും. പിന്നെ നമ്മളെ ഒന്നും ചെയ്യാന്‍പറ്റത്തില്ല.  ഉടനെ തന്നെ മുണ്ടുകൊണ്ട് പാമ്പിനെ  മൊത്തം മൂടീട്ട് തലയ്ക്കങ്ങോട്ട് പിടിയ്ക്കുണം. പല്ല് രണ്ടും നുള്ളിക്കളഞ്ഞിട്ട് വിട്ടേയ്ക്കുക. വല്ല കമ്യൂണിസ്റ്റുപച്ചേടെ തളിരോ മറ്റോ ഞരടി പല്ലുപറിച്ചെടത്തു വെച്ചുകൊടുക്കാമെങ്കില്‍  പഴുക്കുകേല. കൂരാച്ചുണ്ടില്‍ വെച്ച് നാലഞ്ച് രാജവെമ്പാലേടെ പല്ലു പറിച്ചിട്ടൊണ്ടു ഞാന്‍..”

“പിന്നെക്കാണാം അച്ചായാ, തിരക്കുണ്ട്..” ഞാന്‍ വീട്ടിലേയ്ക്കു നടന്നു.

Wednesday, 8 June 2011

കൂരാച്ചുണ്ട് കഥകള്‍ (4) - ആനക്കൊമ്പുവേട്ട.

“കഷ്ടം തന്നെ..!”

കൂരാച്ചുണ്ടുകാരന്‍ അച്ചായന്‍, രയരോത്തെ മമ്മാലിക്കായുടെ ചായപ്പീടികയിലെ പഴയ ഡസ്കിലേയ്ക്ക്, കാലിയായ ചായഗ്ലാസ് ആഞ്ഞുവെച്ചുകൊണ്ട് പറഞ്ഞു.

“എന്താ അച്ചായാ...?”

പരിപ്പുവടയുടെ മൊരിഞ്ഞഭാഗം നോക്കിക്കടിക്കുന്നതിനു തൊട്ടുമുന്‍പ് ഞാന്‍ ചോദിച്ചു.

“നോക്കെടാ കൊച്ചേ പത്രത്തിലെ വാര്‍ത്ത... കൊമ്പെടുക്കാന്‍വേണ്ടി കൊറേ ആനകളെ കാട്ടുകള്ളന്മാര്‍ വെടിവെച്ചു കൊന്നൂന്ന്...”

“ഇതിലിപ്പോ എന്താത്ര പുതുമ..? പണ്ടേ ഇതൊക്കെ ഉള്ളതാണല്ലൊ..”

“എടാ ഞാന്‍ കൂരാച്ചുണ്ട് ഫോറസ്റ്റീന്ന് എന്തുമാത്രം ആനക്കൊമ്പ് കടത്തീട്ടൊണ്ടെന്ന് അറിയാമോ, ഒറ്റയാനയെപ്പോലും കൊല്ലാതെ..? “

“പുളുവടിയ്ക്കാതെ അച്ചായാ.. കൊല്ലാതെ പിന്നെയെങ്ങനെയാ കൈകൊണ്ട് ഊരിയെടുക്ക്വൊ കൊമ്പ്..?“

“നിനക്ക് വിശ്വാസം വരുകേലാ.. നീ കൂരാച്ചുണ്ടില്‍ ഒന്നന്വേഷിയ്ക്ക് ശരിയാണോന്ന്. ഒരുത്തന്റേം സഹായമില്ലാതെ ഞാനൊറ്റയ്ക്കാ കൊമ്പെടുക്കാന്‍ പോണത്. ഒരു അറക്കവാളും ഒരു ഉറുമ്പുംകൂടും മാത്രമേ കൈയിലെടുക്കൂ..”

“അതെങ്ങിനെയാ ആ ടെക്നിക്ക്..?“

“ഫോറസ്റ്റില്‍ ആനത്താരയുണ്ട്. അവിടെ ഏതെങ്കിലും നല്ല വണ്ണമുള്ള മരം കണ്ടുവെയ്ക്കണം. എന്നിട്ട് ആനവരുന്ന നേരം നോക്കിയിരിയ്ക്കും. ആനയെ കണ്ടുകഴിഞ്ഞാല്‍ ഈ ഉറുമ്പുംകൂട് അവന്റെ മേത്തേയ്ക്ക് ഒറ്റ ഏറാണ്. ഒറ്റയാനാണെങ്കില്‍ സംഗതി എളുപ്പമാണ്, ആംഗ്യം കാണിച്ചാലും മതി. എന്തായാലും ആനയ്ക്ക് ദേഷ്യം കയറി നമ്മുടെ നേരെ പാഞ്ഞുവരും. അപ്പോള്‍ ഓടിപ്പോയി ആ മരത്തോട് ചേര്‍ന്ന് നില്‍ക്കുക.  ഓടിവന്ന് ആന നമ്മുക്കിട്ട് ഒറ്റകുത്തുകുത്തും. പെട്ടെന്ന് തെന്നിമാറിക്കോണം അല്ലെങ്കില്‍ കഴിഞ്ഞു... ആ ശക്തിയില്‍ രണ്ടുകൊമ്പും തടിയ്ക്കകത്തോട്ടു കയറിപ്പോകും. പഠിച്ചപണി പതിനെട്ടും നോക്കിയാലും ഊരിക്കിട്ടുകില്ല. അപ്പോള്‍ പതുക്കെ അറക്കവാളെടുത്ത് രണ്ടുകൊമ്പും മുറിച്ചു വിടണം..  ആന രക്ഷപെട്ടു സ്ഥലംവിട്ടുകഴിയുമ്പോള്‍ സാവകാശം  കൊമ്പും ഊരിയെടുത്ത് നമ്മളിങ്ങുപോരും...”

“മമ്മാലിക്കാ ഒരു പരിപ്പുവടകൂടി..” ഞാന്‍ വിളിച്ചു പറഞ്ഞു.

Tuesday, 7 June 2011

കൂരാച്ചുണ്ട് കഥകള്‍ (3) - പന്നിവേട്ട.

“അച്ചായാ നല്ല പന്നിയെറച്ചിയൊണ്ട് രയറോത്ത്. വരുന്നോ..?”

പന്നിയിറച്ചിയും കപ്പയും നാടന്‍ റാക്കുമാണ് കൂരാച്ചുണ്ടുകാരന്‍ അച്ചായന് ഏറ്റവും പ്രിയം. രയറോത്ത് വല്ലപ്പോഴും പന്നിവെട്ടുണ്ട്. ആ വിവരം ആരെങ്കിലും പറഞ്ഞുകേട്ടാല്‍ ഞാന്‍ അച്ചായനെ  അറിയിയ്ക്കും. എന്തായാലും കേട്ടപാടെ ഒരു തോര്‍ത്തും തോളിലിട്ട് അച്ചായന്‍ എന്നോടൊപ്പം വന്നു.

“ വളര്‍ത്തുപന്നിക്കൊന്നും ഒരു ടേസ്റ്റില്ലെടാ.. തിന്നുകയാണെങ്കില്‍ കാട്ടുപന്നീടെ എറച്ചി തിന്നണം..”

“അതിനു തോക്കും ലൈസന്‍സുമൊക്കെ വേണ്ടേ അച്ചായാ....”

“ഇവിടെ അതൊക്കെ വേണം. എന്നാല്‍ കൂരാച്ചുണ്ടില്‍ ഞാന്‍ വെറുംകൈ കൊണ്ട് കാട്ടുപന്നിയെ പിടിയ്ക്കുമായിരുന്നു..”

“വെറുംകൈ കൊണ്ടോ..! ഞാന്‍ വിശ്വസിക്കില്ല...”

“ഇവിടെ ആരും വിശ്വസിക്കുകേലാ..  കൂരാച്ചുണ്ടില്‍ അന്വേഷിച്ചാലറിയാം നേരാണോന്ന്..”

“അതെങ്ങനെയാ അച്ചായാ ആ ടെക്നിക്ക്...?”

“കൂരാച്ചുണ്ട് ഫോറസ്റ്റിനടുത്താണല്ലോ എന്റെ വീട്. പന്നിവേട്ടയ്ക്കു മുന്പ് വീട്ടുമുറ്റത്ത് വലിയൊരു കുഴി കുഴിയ്ക്കും. പിന്നെ കുറച്ച് ചക്കമടലുമായി (ചക്കയുടെ പുറന്തോട് ) ഫോറസ്റ്റിലേയ്ക്കു കയറും. കാട്ടുപന്നിയ്ക്ക് വലിയ ഇഷ്ടമാണ് ചക്കമടല്.  ഏതെങ്കിലും മരത്തിന്റെ ചുവട്ടില്‍ ചക്കമടല്‍ വിതറിയിട്ട് മരത്തിന്മേല്‍ഒന്നരയാള്‍ പൊക്കത്തില്‍ കയറിയിരിയ്ക്കും. ചക്കമടലിന്റെ മണമടിച്ചാല്‍ എവിടേന്നെങ്കിലും കാട്ടുപന്നി വരാതിരിയ്ക്കില്ല.  മരചുവട്ടില്‍ വന്നു മടല് തിന്നുന്ന നേരം നോക്കി ഒരൊറ്റചാട്ടമാണ് പന്നിയുടെ പുറത്തേയ്ക്ക്. ആ ചാട്ടത്തിനൊപ്പം പന്നീടെ രണ്ടു ചെവിയിലും പിടിയ്ക്കണം. അതൊരു കഴിവാ കേട്ടോ.. പിടുത്തം തെറ്റിയാല്‍ പോയി... പന്നി പേടിച്ച് ഓട്ടം തുടങ്ങും. അപ്പോള്‍ നമ്മള്‍ ചെവി പിടിച്ച് തിരിച്ചുകൊടുക്കണം മുറ്റത്തെ കുഴിയുടെ നേര്‍ക്ക്. ഈ  മോട്ടോര്‍സൈക്കിളൊക്കെ  ഓടിയ്ക്കുകേലേ.. അതു പോലെ. ഓടിയോടി വന്നു കൃത്യം കുഴിയില്‍ വീണാല്‍ പിന്നെ ഒരു കല്ലെടുത്ത് തലയ്ക്കിട്ടൊരു അടി. സംഗതി  കഴിഞ്ഞു.  അന്നൊക്കെ വീട്ടില്‍ മൂന്നുനേരോം കാട്ടുപന്നീടെ എറച്ചിയായിരുന്നു.”

അപ്പോഴേയ്ക്കും രയറോത്തെത്തിയതു കൊണ്ട് ഞാന്‍ ബാക്കിയൊന്നും ചോദിച്ചില്ല.

Monday, 6 June 2011

കൂരാച്ചുണ്ട് കഥകള്‍ (2) - ബിരിയാണി അരി.

ഒരു ദിവസം എന്റെ വീട്ടില്‍ കുറെ വിരുന്നുകാര്‍ വന്നപ്പോള്‍ ബിരിയാണി വെയ്ക്കാമെന്നു അമ്മ പറഞ്ഞു. രയറോത്തു നിന്ന് ബസു മതി അരി(വെളുത്ത് നേരിയ ബിരിയാണി അരി)യും മേടിച്ച് നടക്കുന്ന വഴിയാണ് കൂരാച്ചുണ്ടുകാരന്‍ അച്ചായന്‍ എന്റെയൊപ്പം വന്നത്. ഞങ്ങളു വലിയ ലോഹ്യമാണല്ലോ..

“എന്താടാ കൊച്ചേ കൈയിലൊരു പൊതി..?”

“ഇതു ബിരിയാണി അരിയാ അച്ചായാ..”

“ഇവിടെ എത്രയാ ഇതിന്റെ വെല?”

“കിലോയ്ക്ക് മുപ്പതു രൂപാ..”

“അല്ലേലും ഈ രയറോത്ത് എല്ലാത്തിനും മുടിഞ്ഞ വെലയാ..”

“ബിരിയാണി അരിയ്ക്ക് വെലക്കൂടുതലല്ലേ അച്ചായാ..?”

“എന്തോന്ന് വെലക്കൂടുതല്‍? ഇതൊക്കെ ഇവന്മാരുടെ തട്ടിപ്പല്ലേ..?”

“അതെന്താ അങ്ങനെ പറഞ്ഞത്..?”

“പച്ചരിയ്ക്കെത്രയാടാ വെല..?“

“കിലോയ്ക്ക് പത്ത് രൂപാ..”

“അതു തന്നെയാ പറഞ്ഞത് തട്ടിപ്പാന്ന്. ശരിയ്ക്കും പച്ചരീടെ വെലപോലും ആകത്തില്ല ബിരിയാണി അരിയ്ക്ക്. ഞാന്‍ കൂരാച്ചുണ്ടില്‍ ഈ അരി എന്തുമാത്രം കൃഷി ചെയ്തതാ....!”

“സത്യമാണോ അച്ചായാ..? അതിന് ബസുമതി വിത്തൊക്കെ എവിടുന്നു കിട്ടി..?”

“എന്തോന്ന് ബസുമതി വിത്ത്..? പച്ചരീടെ വിത്തു തന്നെയാടാ ഇതിനും വിതയ്ക്കുന്നെ.. കിളിര്‍ത്തു ഞാറായാല്‍ ഒരു ടെക്നിയ്ക്കൊണ്ട്.  നെല്ലിന് നേരാം വണ്ണം വെള്ളമോ വളമോ കൊടുക്കരുത്.. ”

“അതെന്താ...?”

“എടാ കൊച്ചേ..വാഴയ്ക്കും തെങ്ങിനുമൊക്കെ വെള്ളോം വളോം കിട്ടാതെ വരുമ്പം കണ്ടിട്ടില്ലേ ഇത്തിരിപ്പോന്ന കൊലേം തേങ്ങായുമൊക്കെ.  അതുപോലെ വെള്ളോം വളോം കിട്ടാതെ പച്ചരിനെല്ല് മൊത്തം മൊരടിക്കും. ആ കോലം കണ്ടാല്‍ ഒറ്റ ചാഴിയോ മുഞ്ഞയോ ആ ഭാഗത്തെയ്ക്കു വരില്ല. കീടനാശിനിയും വേണ്ടാന്നു ചുരുക്കം. പിന്നെ,  ഇടയ്ക്കിടെ അല്പം അത്തറ് വെള്ളത്തില്‍ കലക്കി സ്പ്രേ അടിച്ചുകൊടുക്കണം, നല്ല മണം കിട്ടാന്‍. വിളവെടുത്തപ്പോള്‍  മെലിഞ്ഞ് ചെറുതായ നല്ല ഒന്നാന്തരം ബിരിയാണി അരി. അതിനാണ് ഇവന്മാര്  ഈ അന്യായവെല മേടിയ്ക്കുന്നത്..”

എന്റെ വീടെത്തിയതുകൊണ്ട്, അച്ചായനോട് ഒന്നും മിണ്ടാതെ കയറിപ്പോന്നു.

Sunday, 5 June 2011

കൂരാച്ചുണ്ട് കഥകള്‍ (1) - മീന്‍പിടുത്തം.

രയറോത്ത് എന്റെ വീടിനു സമീപത്തായി ഒരു അച്ചായന്‍ താമസമുണ്ട്. അദ്ദേഹത്തിന്റെ സ്വന്തം നാട്  കോഴിക്കോട്, കൂരാച്ചുണ്ട് ഡാമിനടുത്താണ്. ഇപ്പോള്‍ രയറോത്ത് സ്ഥലം മേടിച്ച് സകുടുംബം താമസം. മെലിഞ്ഞുണങ്ങിയ ശരീരം. മുടിയും മീശയും നരച്ചെങ്കിലും മുറ്റിത്തഴച്ചതാണ്. അച്ചായന്റെ അഭിപ്രായത്തില്‍ കൂരാച്ചുണ്ടുകാരോളം വരില്ല രയറോംകാര്‍. എന്റെ വലിയ സുഹൃത്തായതിനാല്‍ കൂരാച്ചുണ്ടിലെ വീരകഥകള്‍ അച്ചായന്‍ പറയാറുണ്ട്. ഇതാ ചിലതൊക്കെ :-

ഒരു ദിവസം ഞാനും അച്ചായനും രയറോത്ത് പച്ചമീന്‍ മേടിയ്ക്കാന്‍ പോയി. കഷ്ടകാലത്തിന് അന്ന് മീന്‍‌കാരന്‍ പരീതിക്കാ അവധിയിലായിരുന്നു. മീനില്ലാതെ ചോറുണ്ണന്ന കാര്യം ഓര്‍ത്തപ്പോഴേ എനിയ്ക്കും അച്ചായനും വിഷമമായി. ആ വിഷമത്തില്‍ ഞങ്ങള്‍ നടക്കുമ്പോഴാണ് അച്ചായന്‍ പറഞ്ഞത്:

“ഇവിടെ പൊഴേം വെള്ളോമൊക്കെ ഉണ്ടായിട്ടെന്താ കാര്യം.. മീനില്ലല്ലോ.. ഉണ്ടെങ്കില്‍ നല്ല ഫ്രെഷ് മീന്‍ പിടിയ്ക്കാമായിരുന്നു..”

“അതിനു ചൂണ്ടക്കോലും പിടിച്ച് ആരാ അച്ചായാ പുഴവക്കത്ത് മെനക്കെട്ടിരിയ്ക്കാന്‍ പോണത്..?”

“ഹ ഹ എന്തിനാടാ ചൂണ്ടേം കോലും...? ഞാന്‍ കൂരാച്ചുണ്ട് ഡാമില്‍ നിന്നു വെറുംകൈയ്ക്കാ മീന്‍ പിടിച്ചിരുന്നത്..!”

“വെറുംകൈയ്ക്കോ...?”

“അതേ വെറുംകൈക്ക്. വീട്ടില്‍ കറിയ്ക്ക് മീനില്ലാന്നു പറഞ്ഞാല്‍, ഞാന്‍ ഒരു പിടി ചോറും കൈയിലെടുത്ത് ഡാമിലോട്ടു പോകും. എന്നിട്ടാ കൈയങ്ങു  വെള്ളത്തില്‍ മുക്കിപിടിയ്ക്കും. മീന്‍ വന്ന് ചോറു കൊത്തും. അന്നേരം വിരലുകൊണ്ട് പതിയെ മീനിന്റെ വയറില്‍ ചൊറിഞ്ഞുകൊടുക്കണം. ഇക്കിളികൊണ്ട് സുഖം പിടിച്ച് മീന്‍ കൈയിലേയ്ക്ക് ചാഞ്ഞു കിടക്കും. അന്നേരം ഒറ്റപ്പിടുത്തം. ഒരു നേരത്തെ കറിയ്ക്കുള്ളത് ആയാല്‍ കേറിപ്പോരും..”

“ആഹാ ഇതുകൊള്ളാല്ലോ..

“വീട്ടില്‍ വല്ല വിരുന്നുകാരും വന്നാല്‍ വേറൊരു ടെക്നിയ്ക്കൊണ്ട്. ഒരു മുഴുത്ത വല്ലക്കൊട്ടയില്‍ രണ്ടു തവി ചോറെടുക്കും. വല്ലക്കൊട്ട അതേപടി തലയില്‍ വെച്ച് ഡാമിലെ വെള്ളത്തിലേയ്ക്ക് ഒറ്റമുങ്ങലാണ്. വല്ലത്തിലെ ചോറു തിന്നാന്‍ ഇഷ്ടം പോലെ മീന്‍ വരും. പത്തുപതിനഞ്ച് മിനിട്ടായാല്‍ പെട്ടെന്നൊരു പൊങ്ങല്‍. ഒറ്റ ട്രിപ്പിന് രണ്ടോ മൂന്നോ കിലോ മീന്‍ കിട്ടും...”

ഒന്നും മിണ്ടാതെ ഞാന്‍ സലാമുക്കായുടെ ഉണക്കമീന്‍ കടയിലേയ്ക്കു കയറി. പച്ചമീനില്ലെങ്കില്‍ ഉണക്കമീനെങ്കിലും മേടിയ്ക്കാം.

Wednesday, 11 May 2011

ദയാവധം.

"നമസ്കാരം, ന്യൂസ് അവറിലേയ്ക്ക് സ്വാഗതം.. മുപ്പതുവര്‍ഷമായി ജീവച്ഛവാവസ്ഥയില്‍ കഴിയുന്ന പ്രഭാദേവിയെ ദയാവധത്തിനു അനുവദിയ്ക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഇന്ത്യയില്‍ ദയാവധം അനുവദിയ്ക്കാനാവില്ലയെന്നും സുപ്രീം കോടതി. ഈ വിഷയത്തില്‍ നമ്മോട് പ്രതികരിയ്ക്കാനായി നിയമവിദഗ്ധന്‍ അഡ്വക്കറ്റ് കോയ‍, സാമൂഹ്യപ്രവര്‍ത്തകന്‍ രാമന്‍, ഫാദര്‍: തറപ്പേല്‍ എന്നിവര്‍ സ്റ്റുഡിയോയിലുണ്ട്. ആദ്യം അഡ്വക്കറ്റ് കോയ, എന്തുകൊണ്ടാണ് സുപ്രീംകോടതി ഇങ്ങനെയൊരു വിധി പുറപ്പെടുവിച്ചത്..?

“ഇന്ത്യയില്‍ ഇന്നു നിലവിലുള്ള നിയമപ്രകാരം, മസ്തിഷ്ക മരണം സംഭവിയ്ക്കാത്ത ഒരാളെ ദയാവധത്തിനു വിധേയമാക്കാന്‍ പറ്റില്ല. പ്രഭാദേവിയ്ക്ക് മസ്തിഷ്കമരണം സംഭവിയ്ക്കാത്തതിനാല്‍ കോടതിയ്ക്ക് അതനുവദിയ്ക്കാനാവില്ലല്ലോ. ”

“പക്ഷേ അഡ്വക്കേറ്റ് കോയ, പ്രഭാദേവി മുപ്പതുവര്‍ഷമായി ജീവഛവമായി കിടക്കുകയാണ്. പഴയ അവസ്ഥയിലേയ്ക്ക് തിരിച്ചു വരില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ സ്ഥിതിയ്ക്ക് അവരെ മരിയ്ക്കാന്‍ അനുവദിയ്ക്കുകയല്ലേ വേണ്ടത് ?“

“ദയാവധം ഇന്ത്യയില്‍ നിയമവിധേയമല്ലാത്ത സ്ഥിതിയില്‍ അത് അനുവദിയ്ക്കാനാവില്ല..”

“തിരിച്ചുവരാം അഡ്വക്കേറ്റ് കോയ, മി.രാമന്‍ എന്താണ് താങ്കളുടെ അഭിപ്രായം?”

“തീര്‍ച്ചയായും പ്രഭാദേവിയ്ക്ക്  ദയാവധം അനുവദിയ്ക്കുകയാണ് വേണ്ടത്. മുപ്പതുവര്‍ഷം മുന്‍പ് നടന്ന ഒരു ബലാത്സംഗശ്രമത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന് നിശ്ചേഷ്ടാവസ്ഥയില്‍ കിടക്കുകയാണവര്‍. ആ ദുരിതത്തില്‍ നിന്നും എത്രയും വേഗം മോചനം നല്‍കുകയാണ് അവരോട് ചെയ്യാവുന്ന ഏറ്റവും വലിയ കാരുണ്യം.”

“ഫാദര്‍ തറപ്പേല്‍, താങ്കള്‍ ഇതിനോട് എങ്ങനെ പ്രതികരിയ്ക്കുന്നു..?”

“ദൈവം നല്‍കിയ ജീവന്‍ ദൈവത്തിനു മാത്രമേ തിരിച്ചെടുക്കാനവകാശമുള്ളു. പ്രഭാദേവി കിടക്കുന്ന ആശുപത്രിയിലെ നേഴ്സുമാരും ഡോക്ടര്‍മാരും വളരെ സന്തോഷത്തോടെയാണ് അവരെ പരിചരിയ്ക്കുന്നത്. അവര്‍ക്ക് സ്വഭാവിക മരണം സംഭവിയ്ക്കും വരെ ദയാവധത്തെ പറ്റി ചിന്തിയ്ക്കുക പോലും അരുത്. ഇത് കോടതി അനുവദിച്ചാല്‍ നമ്മുടെ നാട്ടില്‍ ധാരാളം അകാലമരണങ്ങള്‍ ഉണ്ടാകും. ഇക്കാര്യത്തില്‍ കോടതിയുടെ നിലപാട് വളരെ ശരിയാണ്..”

“പക്ഷേ ഫാദര്‍ തറപ്പേല്‍....................”

മതി. ടി.വിയ്ക്കു മുന്‍പില്‍ നിന്നും സ്വാമി എഴുനേറ്റു പോന്നു. ലോകം ഇങ്ങനെയൊക്കെയാണ്. ജീവിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവരെ കൊന്നുകളയും, മരണം ആഗ്രഹിയ്ക്കുന്നവരെ ജീവിയ്ക്കാനും വിടും. എന്തൊരു തമാശ..! മനസ്സുകൊണ്ടും പ്രവര്‍ത്തികൊണ്ടും പരസ്പരം ഹിംസിയ്ക്കാന്‍ നടക്കുന്ന മനുഷ്യരുടെ ഈ രാജ്യത്ത് ദുരിതക്കുഴിയില്‍ നിന്നു കയറിപ്പോരാനും സമ്മതിയ്ക്കുകയില്ലെന്നു വച്ചാല്‍..

സര്‍പ്പം ഉറയുരിയ്ക്കുമ്പോലെ പൂര്‍വാശ്രമകെട്ടുകള്‍  പിന്നിലുപേക്ഷിച്ച് ജീവിതം നടന്നു തീര്‍ക്കുകയാണ് സ്വാമികള്‍. നരച്ച മുടിയിലും താടിയിലും കാലം കെട്ടുപിണഞ്ഞു കിടന്നു. കറുത്ത ഓര്‍മ്മകളെ പോലെ വലിയ പേനുകള്‍ അവയ്ക്കിടയില്‍ അരിച്ചരിച്ചു നടന്നു.

“ബ്രഹ്മണ്യാധ്യായ കര്‍മാണി സംഗം ത്യാക്ത്വാ കരോതി യ:
ലിപ്യതേ ന സ പാപേന പദ്മപത്രമിവംഭസാ..”

അതാണു സ്വാമി. ആസക്തി കൈവിട്ട്, വെള്ളത്താല്‍ നനയ്ക്കാന്‍ പറ്റാത്ത താമരയിലയെ പോലെ, മോഹവും പാപവും സ്പര്‍ശിയ്ക്കാത്ത മനസ്സോടെ...

സ്വാമി തിരിഞ്ഞുനോക്കി. ടി.വിയില്‍  പ്രഭാദേവിയുടെ ദൃശ്യങ്ങള്‍ കാണിയ്ക്കുന്നു. ഹോ.. എന്തൊരു ദുരിതജന്മം !
മൂക്കില്‍ നെടുനീളന്‍ കുഴല്‍. കുഴിയിലാണ്ട, ചത്ത കണ്ണുകളുടെ ക്ലോസപ്പ് ഷോട്ടുകള്‍. തൊലിമൂടിയ അസ്ഥിപജ്ഞരം. തുറന്ന വായിലൂടെ പുറത്തേയ്ക്ക് തള്ളി നില്‍ക്കുന്ന പൂപ്പല്‍ പിടിച്ച പല്ലുകള്‍. ഹോ.. അറപ്പു തോന്നും..! ഭഗവാനേ, താനെന്താണ് ചിന്തിച്ചത്? അറപ്പു വരുമെന്നോ..! സ്വാമി നെറ്റിയില്‍ ശക്തിയായി മൂന്നടി അടിച്ചു. ബ്രഹ്മജ്ഞാനിയായ താനങ്ങനെ ചിന്തിച്ചതിനുള്ള ശിക്ഷ..

ഓര്‍മ്മകള്‍ കുത്തിനിറച്ച  ഭാണ്ഡക്കെട്ടുമായി  സ്വാമി പാതയിലൂടെ നടന്നുപോയി. സത്യത്തില്‍ സന്യാസം സുഖകരമായ ഒരു അവസ്ഥ തന്നെയാണ്. ഒന്നിനെക്കുറിച്ചും വിചാരിയ്ക്കാതെ എങ്ങനെയെങ്കിലുമൊക്കെ ജീവിയ്ക്കാന്‍ കഴിയുക. ചുറ്റുപാടുകളില്‍ നിന്ന് വേറിട്ടു നില്‍ക്കുക,നനയാത്ത താമരയില പോലെ. എന്തിനാണ് മനുഷ്യനിത്ര സുഖാസക്തനാകുന്നത്? എത്ര വിലകൂടിയ ഭക്ഷണമായാലും തൊണ്ടയില്‍ നിന്ന് താഴേയ്ക്കിറങ്ങിയാല്‍ പഴങ്കഞ്ഞിയുമായി എന്തു വ്യത്യാസം? തൂവല്‍ കിടക്കയില്‍ കിടന്നിട്ടും ഉറക്കമില്ലെങ്കില്‍, മണ്ണിലുറങ്ങുന്നവനെക്കാള്‍ എന്തു മെച്ചം..?

കുറെ നടന്നപ്പോള്‍ വഴിയരുകില്‍ വലിയൊരാള്‍ക്കൂട്ടം. സ്വാമി അങ്ങോട്ട് ചെന്നു. നിലമാകെ വിരിച്ചിട്ട ചോരപ്പൂക്കള്‍. അവയുടെ പതുപതുപ്പിനു നടുവില്‍ ഒടിഞ്ഞുമടങ്ങിയ ഒരു ചെറുപ്പക്കാരന്‍. പച്ചച്ചോരയുടെ ഗന്ധമാര്‍ന്ന  വെയില്‍ അയാളുടെ തൊലിയ്ക്ക് കരുവാളിപ്പ് പൂശിക്കൊണ്ടിരുന്നു. ചുറ്റും കൂടിനിന്നവരുടെ മൊബൈല്‍ ക്യാമറയുടെ ലെന്‍സിലേയ്ക്ക് അയാളുടെ തുറിച്ച കണ്ണുകളില്‍ നിന്ന് ഫ്ലാഷ് പ്രതിഫലിച്ചു. സ്വാമി എത്തിവലിഞ്ഞു നോക്കി. ജീവന്റെ അവസാന നിമിഷങ്ങള്‍‍, തകര്‍ന്ന മുഖത്തിന്റെ വെട്ടിവിറയ്ക്കലില്‍ നിന്ന് സ്വാമിയ്ക്ക് മനസ്സിലായി. ജനം അയാളെ ദയാവധത്തിന് അനുവദിച്ചിരിയ്ക്കുന്നു.

നിശബ്ദനായി അദ്ദേഹം നടപ്പ് തുടര്‍ന്നു.

സ്പെഷ്യല്‍ റൂം അഞ്ച്, ആ ആശുപത്രിയില്‍ എല്ലാവര്‍ക്കും അറിയാം. കഴിഞ്ഞ മുപ്പതുവര്‍ഷമായി അവിടെ ഒരൊറ്റ രോഗിയേ ഉള്ളൂ. തങ്ങളുടെ ജീവിതപാപങ്ങള്‍ക്കു പരിഹാരമായി ആ റൂമിലെ രോഗിയെ, ആശുപത്രി ജീവനക്കാര്‍ ആഴ്ചയിലൊരിയ്ക്കല്‍ ഊഴമിട്ട് പരിചരിയ്ക്കുന്നു. ആ നിമിഷങ്ങളില്‍ ജീവിതത്തിന്റെ അര്‍ത്ഥം അവര്‍ അറിയുന്നു.

സ്വാമി, ആ റൂമിലേയ്ക്ക് എത്തിനോക്കി. മുപ്പതു വര്‍ഷങ്ങള്‍, മരവിച്ച് ചലനമറ്റ്  കനത്ത ഇരുട്ടു പോലെ ആ മുറിയില്‍ വിങ്ങി നില്‍ക്കുകയാണ്. അവയ്ക്കിടയില്‍ ശൂന്യതയിലെ വിളക്കുതിരി പോലെ പ്രഭാദേവി. മരണം അവരെ തൊടാന്‍ മടിച്ച് കുഴങ്ങി നില്‍ക്കുന്നത് സ്വാമി കണ്ടു. നിമിഷങ്ങള്‍ക്ക്  നിലവിളിയുടെ ശബ്ദം.

സ്വാമി മെല്ലെ പ്രഭാദേവിയുടെ അടുത്തേയ്ക്കു ചെന്നു. അവരുടെ അടുത്തിരുന്ന നേഴ്സ്  ഒതുങ്ങിയിരുന്നു. പ്രഭാദേവിയുടെ തുറന്ന കണ്ണുകളിലേയ്ക്ക് സ്വാമി അല്പം വെളിച്ചം ഇറ്റിച്ചു കൊടുത്തു. അപ്പോള്‍ ആ ഇമകള്‍ മെല്ലെ വെട്ടിത്തുടങ്ങി. അവയുടെ തിളക്കം സ്വാമി തിരിച്ചറിഞ്ഞു. മന്ത്രജപത്തോടെ അദ്ദേഹം അവരുടെ നെറ്റിയില്‍ തൊട്ടു. പിന്നെ ആ കൈകള്‍ മെല്ലെ താഴേയ്ക്ക് . കഴുത്തിലെത്തിയപ്പോള്‍ മന്ത്രജപം ഉച്ചത്തിലായി. പിന്നെ അദ്ദേഹം രണ്ടുകൈകളും കൊണ്ട്  ആ കഴുത്ത് ഞെരിച്ചു. ഒരു പിടച്ചില്‍ പോലുമില്ലാതെ പ്രഭാദേവി യാത്രയായി.

നേഴ്സിന്റെ കരച്ചില്‍ കേട്ട് ഓടിവന്നവര്‍ക്കു മുന്നില്‍ സ്വാമി തൊഴുകൈകളോടെ നിന്നു.

"അല്ല ഇതു ദയാവധമല്ല, പ്രായശ്ചിത്തമാണ്..”

സ്വാമി പറഞ്ഞുകൊണ്ടിരുന്നു. മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ്, പൂര്‍വാശ്രമത്തില്‍ ഇതുപോലൊരുനാള്‍ ജനം ഓടിക്കൂടിയതും തലയടിച്ചുവീണു നിശ്ചേഷ്ടയായ പ്രഭാവതിയുടെ അരികില്‍ നിന്നും  കൊണ്ടുപോയതും ഏഴുവര്‍ഷത്തിനുശേഷം സെന്‍‌ട്രല്‍ ജയിലിന്റെ പടിയിറങ്ങിയതും പശ്ചാത്താപകടലിനിപ്പുറം ഒരു താമരയിലപോല്‍ നടന്നു പോന്നതുമെല്ലാം ഒളിച്ചുവച്ച ഭാണ്ഡക്കെട്ട് സ്വാമി നെഞ്ചോടിറുക്കിപ്പിടിച്ചു, ആര്‍ക്കും വിട്ടുകൊടുക്കാതെ.

Tuesday, 10 May 2011

ചിന്നന്‍.

“ഏടാ..നീയാ കുഞ്ഞമ്പൂനെ കണ്ടാല്‍ നാളെ ഈലെ വരാമ്പറയണം..”

വൈകുന്നേരത്തെ രയറോം യാത്രയ്ക്കായി കണ്ണാ‍ടീടെ മുന്നില്‍ നിന്നു തലമുടി വാരുകയായിരുന്ന എന്നോട് അടുക്കളയില്‍ നിന്ന് അമ്മ വിളിച്ചു പറഞ്ഞു.

"ആ കണ്ടാ പറഞ്ഞേക്കാം..”

ഞാന്‍ പോണ്‍‌ഡ്സിന്റെ പൌഡറ്, ടിന്നോടെ കക്ഷത്തിലേയ്ക്ക് കുടഞ്ഞോണ്ട് പറഞ്ഞു. ഇപ്പോ രയറോത്ത് അസ്സുവാജീടെ പീടികകെട്ടിടത്തിന്റെ മേലേതട്ടില്‍ എല്ലാവന്മാരും എത്തിക്കാണും, വൈകിട്ടത്തെ ഗുലാന്‍ പരിശിന്. ആറുമുറി പീടികയാണ് അസുവാജീടെ ഓടിട്ട കെട്ടിടം. സൈഡിലെ  പലകക്കോണീന്മേക്കൂടി, തൂക്കിയിട്ട കയറ് ബാലന്‍സ് പിടിച്ച് മേളില്‍ കയറിയാല്‍ മണ്ണിട്ട് അടിച്ചുറപ്പിച്ച തട്ടിന്മേല്‍ എത്തും. മേളിലെ മുറികളില്‍ തിരുവനന്തപുരംകാര് ആശാരിമാരും രണ്ടു ലോഡിങ്ങുകാരും താമസമുണ്ട്. മുറിയ്ക്ക് മുന്നിലെ അഞ്ചടി വീതി വരാന്തയില്‍, കടലാസ് വിരിച്ച് ചുറ്റും കുന്തിച്ചിരുന്നാണ് ഞങ്ങള് ഗുലാന്‍പരിശ് കളിയ്ക്കുക. അറിയില്ലേ ഗുലാന്‍ പരിശ്? ലേലം കളി, ഇരുപത്തെട്ട് കളി എന്നൊക്കെ പറയുന്ന ചീട്ടുകളി. മേലെതട്ടിന് നാലടിപൊക്കത്തില്‍ അരഭിത്തിയുള്ളതു കൊണ്ട് ഞങ്ങള് കളികാരെ രയറോം അങ്ങാടിക്കൂടെ നടക്കുന്നോരാരും കാണില്ലല്ലോ..

പെട്ടെന്നാണ് ഞാന്‍ ചിന്തിച്ചത്, അല്ലാ കുഞ്ഞമ്പുവേട്ടനോട് വരാമ്പറഞ്ഞത്..? രയറോത്തെ കശാപ്പു കാരനാണല്ലോ കുഞ്ഞമ്പുവേട്ടന്‍. ഒറ്റക്കാരണമേ ഉണ്ടാകൂ, ചിന്നനെ കൊടുക്കാനായിരിയ്ക്കും. എന്റെ ഉള്ളൊന്നു പിടഞ്ഞു. പാവം ചിന്നന്റെ ആയുസെത്തിയോ..?

അവനെ കുഞ്ഞായിരിയ്ക്കുമ്പോള്‍ ഒരു ചാക്കിലാക്കിയാണ് കൊണ്ടുവന്നത്. നല്ല തൂവെള്ള നിറം. നീണ്ടമൂക്കും അറ്റം മടങ്ങിയ ചെവിയും. ഒന്നാന്തരം ശീമപന്നിക്കുഞ്ഞ്. അവന് ചിന്നന്‍‌ന്ന് പേരിട്ടതു ഞാനാണ്. പടിഞ്ഞാറെപുറത്തെ കയ്യാലയോട് ചേര്‍ന്ന് കല്ല് അടുക്കിവെച്ച് ചെറിയൊരു കൂടുണ്ടാക്കിയാണ് അവനെ ഇട്ടിരുന്നത്. എന്നും രണ്ടുതൊട്ടി വെള്ളം ദേഹത്ത് പാറ്റിക്കൊടുക്കും. പഴങ്കഞ്ഞി, ബാക്കി വന്ന കപ്പപ്പുഴുക്ക്, ചക്കച്ചകിണിയും കുരുവും, അങ്ങനെ നല്ല വെജിറ്റേറിയനായിട്ടാണ് ഞങ്ങളവനെ വളര്‍ത്തിയത്. നല്ല ബുദ്ധിയും ഇണക്കവും ആണ് ചിന്നന്. തീറ്റയ്ക്കു നേരമാകുമ്പോള്‍ മാത്രം ബഹളം വെയ്ക്കും. വീട്ടിലുള്ളവരെ കാണുമ്പോള്‍ ഒരു പ്രത്യേക ഒച്ചയോടെ ഒതുങ്ങി നില്‍ക്കും. അഞ്ചെട്ട് മാസംകൊണ്ട് അവനങ്ങു തടിമാടനായി. തീറ്റ, കിടപ്പ് ഇതേയുള്ളല്ലോ പണി. എന്തുചെയ്യാം, തടിയെത്തിയാ പിന്നെ കൊടുത്തല്ലേ പറ്റൂ..

രയറോത്ത് ചെന്നാല്‍ ആദ്യപണി മമ്മാലിക്കാന്റെ ചായപ്പീടികേന്ന് ഒരു സൂപ്പര്‍ ചായയും കടിയും കഴിയ്ക്കലാണ്. ഈ സൂപ്പര്‍ചായെന്നു പറഞ്ഞാ, സാദാചായ തന്നെ, അടിച്ച് പതപ്പിയ്ക്കുന്നില്ലാന്നേയുള്ളു. ഒരു വെയിറ്റിനങ്ങു പറേന്നതല്ലേ സൂപ്പര്‍ ചായേന്ന്. ചായേം കടീം കഴിഞ്ഞ്, കയറില്‍ തൂങ്ങി പലകേണിന്മേക്കൂടെ,  പീടികത്തട്ടിമ്മേ കയറിപറ്റി. ഹാ..! എല്ലാവന്മാരും നെരന്നിരിപ്പുണ്ട്. സാമ്പിള്‍ കളിയാന്നു തോന്നുന്നു.

അവിടെ മൊത്തം ബീഡിപ്പൊകയാണ്. എല്ലാവന്റേം ചുണ്ടിമ്മേ ദിനേശ് ബീഡി. അതിന്റെ മൂട്ടിമ്മേന്ന് പഞ്ഞിനൂലുപോലെ പിരിപിരിഞ്ഞ് വെള്ളപ്പുക മേലോട്ട്. ഇടയ്ക്കിടെ ഒന്നാഞ്ഞു വലിച്ചിട്ട് ഇടത്തേ വായ്ക്കോണ് തുറന്ന് പുക പുറത്തേയ്ക്ക് ചീറ്റിച്ചു വിടും, ആവിവണ്ടി പുകതള്ളുന്ന മാതിരി. ഞാന്‍ ഇവന്മാരോട് കൂട്ടുണ്ടെങ്കിലും ബീഡിവലിയ്ക്കു കൂട്ടില്ല. എനിയ്ക്ക് പൊടിവലിയാണ് ഇഷ്ടം. നല്ല ടെന്‍ഷന്‍ കേറുമ്പം ഒരു നുള്ളു പൊടിയെടുത്ത് മൂക്കിലേക്കു തള്ളി ഒരു വലിയുണ്ട്. ഹായ്! തലച്ചോറിന്റെ ഒബ്ലാംകട്ടേടെ ഉള്ളില്‍ വരെ അതങ്ങുകേറും. അപ്പോഴത്തെ ആ നീറ്റലും പുകച്ചിലും ഒക്കെ കൂടി ഒരിതൊണ്ട്. ബീഡി വലിച്ചാലൊന്നും ആ സുഖമില്ല.

നാലുകോട്ട് കളി കഴിഞ്ഞപ്പോള്‍ രാത്രി എട്ടരയായി. അപ്പോഴാണ് ഓര്‍ത്തത്, കുഞ്ഞമ്പുവേട്ടനെ കാണേണ്ട കാര്യം. കയറിമ്മേ തൂങ്ങിയിറങ്ങി, രയരോത്തൊന്നു കണ്ണു ചുറ്റിച്ചു. ഊഹം തെറ്റിയില്ല, രവിയേട്ടന്റെ മുറുക്കാന്‍ പീടികേടെ സൈഡില്‍ നിന്ന് വല്യ ഒച്ചത്തില്‍ ആരോടോ സംസാരിയ്ക്കുന്നുണ്ട് ആള്‍. മെല്ലെ അങ്ങോട്ട് ചെന്നു.

“കുഞ്ഞമ്പുവേട്ടാ, നാളെ പൊരയ്ക്കൂടെ ഒന്നെറങ്ങാന്‍ പറഞ്ഞിന്..”

“എന്തേയിനി..?”

“അറീല്ല.. പന്നീനെ നോക്കാനാന്നു തോന്നുണു..” ഇത്രേം പറഞ്ഞ് ഞാന്‍ പോന്നു. ഹോ.. എന്തൊരു  നാറ്റമാണ് അയാളെ. പകലുമുഴുവന്‍ എറച്ചീടേം ചോരേടേം നാറ്റം. സന്ധ്യയായാല്‍ റാക്ക് നാറ്റം.

പിറ്റേന്ന് കുഞ്ഞമ്പുവേട്ടന്‍ വീട്ടില്‍ വന്ന് പന്നിയെകണ്ട് വിലയുറപ്പിച്ച് അഡ്വാന്‍സും കൊടുത്തു പോയി. അടുത്താഴ്ച വന്ന് കൊണ്ടുപൊയ്ക്കൊള്ളും.

ഞായറാഴ്ച രാവിലെ ഏഴുമണിയോടെ കുഞ്ഞമ്പുവേട്ടനും ഒരു സഹായിചെക്കനും കൂടി തോളത്തൊരു കോടാലിയുമായി വീട്ടില്‍ കയറി വന്നു. ചിന്നനെ കൊണ്ടുപോകാനായിരിയ്ക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അവരുടെ മട്ടും ഭാവവും കണ്ടിട്ട് എന്തോ ഒരു പന്തികേട് പോലെ..

രണ്ടുപേരുംകൂടി പടിഞ്ഞാറെപ്പുറത്തെ വലിയ കശുമാവിന്റെ താഴെ കരിയിലമാറ്റി കുറെ വാഴയില വെട്ടി നിരത്തിയിട്ടു. കൊമ്പിന്മേന്ന് കൊമ്പിലെയ്ക്ക് വിലങ്ങനെ വല്യൊരു കഴയും കെട്ടി. ദൈവമേ, ചിന്നനെ ഇവിടെയിട്ട് കശാപ്പ് ചെയ്യാനാണോ പരിപാടി?

“ദെന്താ അമ്മേ, ഓറ് ഈടെയിട്ട് പന്നീനെ വെട്ടാന്‍പോവാണോ..?” ഞാന്‍ ദേഷ്യത്തോടെ അമ്മയോട് ചോദിച്ചു.

“ആ..എനിയ്ക്കറീല്ല. വെട്ടുന്നെങ്കില്‍ വെട്ടട്ടെ..!”

ഹോ..! ഈ അമ്മയ്ക്ക്  തീരെ കണ്ണിച്ചോരയില്ലാതായല്ലോ. ഇത്രേം നാളും പോറ്റിവളര്‍ത്തിയ ജന്തുവിനെ കണ്മുന്നിലിട്ട് കൊല്ലുകാന്നു വെച്ചാല്‍..? കുഞ്ഞമ്പുവേട്ടനോട് പോയി പറഞ്ഞാലോ എന്നും കരുതി ഞാന്‍ ചെന്നു. അവിടെയപ്പോള്‍ ഒരുക്കമൊക്കെ പൂര്‍ത്തിയായി. സഹായിച്ചെക്കന്‍ എവിടുന്നോ കുറെ തേക്കില കൊണ്ടുവെച്ചിരിയ്ക്കുന്നു, ഇറച്ചി പൊതിയാന്‍. ഞാന്‍ കണ്ണുപാളി ചിന്നനെ നോക്കി. എന്തോ മനസിലായപോലെ അവന്‍ അസ്വസ്ഥതയോടെ മുറുമ്മിക്കൊണ്ട് ചുറ്റി എളകുന്നു. പാവം...!
വലിയ കശാപ്പ് കത്തിയെടുത്ത് കുഞ്ഞപ്പേട്ടന്‍ രാകിമിനുക്കി.

കാര്യങ്ങള്‍ കൈവിട്ടു പോയെന്ന് മനസ്സിലായ ഞാന്‍ വേഗം വീട്ടിലേയ്ക്ക് പോന്നു. എനിയ്ക്ക് വയ്യ ഇതൊന്നും കാണാന്‍. രയറോത്തിനു പോയേക്കാമെന്നു കരുതി ഞാന്‍ തുണിമാറാന്‍ നോക്കി. അപ്പോള്‍ ചിന്നന്റെ ഉച്ചത്തിലുള്ള പ്രതിഷേധവും കരച്ചിലും കേട്ടു. ജനലിലൂടെ പടിഞ്ഞാറെപ്പുറത്തേയ്ക്ക് പാളി നോക്കി. കുഞ്ഞമ്പുവേട്ടനും ചെക്കനും കൂടി കയറിട്ട് ചിന്നനെ വലിയ്ക്കുകയാണ്, വാഴയില വിരിച്ച സ്ഥലത്തേയ്ക്ക്. അവിടെയാണല്ലോ അവന്റെ കൊലക്കളം.

“ഇതിനെയൊന്നും വളത്തണ്ടായിരുന്നു, ചുമ്മാ ശാപം മേടിയ്ക്കാന്..”

അമ്മ കേള്‍ക്കാനായിട്ട് ദേഷ്യത്തോടെ ഞാന്‍ പറഞ്ഞു. അമ്മയ്ക്കൊരു കൂസലുമില്ല. ഒരു ചിരിപോലെ. പെട്ടെന്ന്, പടിഞ്ഞാറെപ്പുറത്തു നിന്ന് “ഠക്ക്” എന്നൊരു ശബ്ദവും ചിന്നന്റെ ദീനമായ കരച്ചിലും കേട്ടു. ഞാന്‍ ചെവി പൊത്തി. പുറത്തേയ്ക്ക് പോകാനായി ഞാന്‍ അടുക്കളവാതിലില്‍ നിന്നിറങ്ങുകയും ചോരയൊലിയ്ക്കുന്ന നെറ്റിയോടെ ദീനമായി കരഞ്ഞുകൊണ്ട് ചിന്നന്‍ ഓടിവന്നതും ഒപ്പമായിരുന്നു. കഴുത്തില്‍ പൊട്ടിയ കയറിന്റെ ബാക്കി..  അവന്‍ എന്റെ കാല്‍ചുവട്ടില്‍ പതുങ്ങി നിന്നു. ചോര അവിടെയൊക്കെ ഇറ്റിറ്റു വീണു. അപ്പോഴേയ്ക്കും  കുഞ്ഞമ്പുവേട്ടനും ചെക്കനും പുറകേ ഓടിവന്നു. അയാളുടെ കൈയില്‍  കോടാലി, അതിന്റെ അറ്റത്ത് ചോര പറ്റിയിരിയ്ക്കുന്നു.

“ആഹാ..പന്നി ഇവിടെ വന്നു നിക്കുവാണോ..പിടിയ്ക്കെടാ അതിനെ..”

കുഞ്ഞമ്പുവേട്ടന്‍ ചെക്കനോട് പറഞ്ഞു. അവന്‍ കുനിഞ്ഞ് ചിന്നന്റെ കഴുത്തില്‍ കിടന്ന മുറിക്കയറില്‍ പിടിച്ചു. ചിന്നന്‍ പ്രാണവേദനയോടെ എന്റെ കാല്‍ചുവട്ടിലേക്ക് വലിഞ്ഞു നിന്നെങ്കിലും രക്ഷയുണ്ടായിരുന്നില്ല. സങ്കടവും കരച്ചിലും എന്റെ നെഞ്ചില്‍ തള്ളിവന്നു. ചിന്നന്റെ നെറ്റിയില്‍ നിന്നൊഴുകിയ ചൂടുചോര എന്നെ പൊള്ളിച്ചു. വിങ്ങലൊതുക്കി ഞാന്‍ വേഗം രയറോത്തേയ്ക്ക് ഇറങ്ങിപ്പോയി.

ഉച്ചകഴിഞ്ഞ് ഞാന്‍ വീട്ടിലെത്തിയപ്പോള്‍ പടിഞ്ഞാറെപുറത്തെ കശുമാവിന്‍ ചുവട്ടിലേയ്ക്ക് പോയി നോക്കി. വാടിയ വാഴയിലകളില്‍ ചോര ഉണങ്ങിപ്പറ്റിയിരിയ്ക്കുന്നു. അവിടെ മൊത്തം ചോണനുറുമ്പുകള്‍. ചിന്നന്റെ ദീനവിലാപം കാതില്‍ പിന്നെയും പിന്നെയും. എന്റെ കാലിലെന്തോ മുട്ടിയുരുമ്മിയതു പോലെ തോന്നി. താഴെക്കു നോക്കുമ്പോള്‍ ഒന്നുമുണ്ടായിരുന്നില്ല, ചോരത്തുള്ളികള്‍ തെറിച്ചുവീണ കുറെ കരിയിലകളല്ലാതെ.

Saturday, 26 March 2011

തെണ്ടിപുരാണം.

ആദിയില്‍ ഈ ഭൂമിയും ഇവിടുത്തെ വിഭവങ്ങളും എല്ലാവര്‍ക്കും ഒരേ പോലെ അവകാശമുള്ളതായിരുന്നു. ഓരോരുത്തര്‍ക്കും വേണ്ടതെല്ലാം  എടുക്കാം, ഉപയോഗിയ്ക്കാം, അധ്വാനിച്ചാല്‍ മാത്രം മതി. ബുദ്ധിയും കഴിവും ഓരോരുത്തര്‍ക്കും വ്യത്യസ്ഥ അളവിലായതിനാല്‍ മിടുക്കന്മാര്‍ കാലക്രമേണ  മുന്നിലെത്തുകയും മറ്റുള്ളവരെ തനിയ്ക്കു വേണ്ടി പണിയെടുപ്പിക്കാന്‍ തക്കവണ്ണം സമൂഹത്തെ ആക്കി തീര്‍ക്കുകയും ചെയ്തു. അങ്ങനെ ലോകത്ത് വിഭവ വിതരണം അസന്തുലിതമായി. ഉള്ളവനും ഇല്ലാത്തവനും ഉണ്ടായി. ഉള്ളവന്‍ മുതലാളിയും ഇല്ലാത്തവന്‍ ദരിദ്രനും ആയി. അവര്‍ തമ്മിലുള്ള സംഘര്‍ഷം തുടര്‍ന്നു കൊണ്ടേയിരിയ്ക്കുന്നു. ശുദ്ധ കമ്യൂണിസമാണീപ്പറഞ്ഞു വച്ചത്. ഈ രണ്ടുകൂട്ടരെയും എവിടെ നോക്കിയാലും കാണാം. ദരിദ്രന്മാരില്‍  കിടപ്പാടമില്ലാത്തവര്‍ ജീവിയ്ക്കാന്‍ തെരുവിലിറങ്ങേണ്ടി വരുന്നു. മറ്റു തൊഴിലൊന്നും ചെയ്യാന്‍ ആവതില്ലാതാകുമ്പോള്‍ അവര്‍ നമ്മുടെ മുന്‍പില്‍ കൈനീട്ടും, അപ്പോള്‍ അവരെ നാം ഭിക്ഷക്കാരെന്നോ പിച്ചക്കാരെന്നോ പച്ചമലയാളത്തില്‍ തെണ്ടികളെന്നോ വിളിയ്ക്കുന്നു.

ആധുനിക കാലത്ത് തെണ്ടികളുടെ നിര്‍വചനം വല്ലാതെ മാറിയിട്ടുണ്ട്. തെണ്ടല്‍ ഒരു തൊഴിലായി സ്വീകരിച്ചവരെയെല്ലാം തെണ്ടികളെന്നു വിളിയ്ക്കാവുന്നതാണ്. നമ്മുടെ ജീവിതത്തില്‍ എന്നും പല ഇനം തെണ്ടികളെ കണ്ടുകൊണ്ടിരിയ്ക്കുന്നു.

നിവൃത്തികേടു കൊണ്ടു തെണ്ടികളാകുന്നവരാണ് ആദ്യ ഇനം. അംഗവൈകല്യം, രോഗങ്ങള്‍, വാര്‍ധക്യം, അനാഥത്വം ഇങ്ങനെ വിവിധ അവസ്ഥകളില്‍ മനുഷ്യന്‍ ഇമ്മാതിരി ആയിപ്പോകും. തീര്‍ച്ചയായും നമ്മുടെ കാരുണ്യവും ശ്രദ്ധയും അര്‍ഹിയ്ക്കുന്നു ഇവര്‍. സഹതാപം എന്നതിനപ്പുറം സഹജീവിസ്നേഹമാണ് നാം ഇവരോട് പുലര്‍ത്തേണ്ടത്. ജീവിത സൌഭാഗ്യങ്ങളാല്‍ അനുഗ്രഹിയ്ക്കപ്പെട്ടവരെന്ന നിലയില്‍ അത് നമ്മുടെയെല്ലാം കടമയുമാണ്. ഇവരെ ധര്‍മ്മക്കാര്‍ എന്നോ ധര്‍മ്മാര്‍ത്ഥികള്‍ എന്നോ വിളിയ്ക്കാം.

എന്നാല്‍ ധര്‍മ്മക്കാരോടുള്ള സമൂഹത്തിന്റെ സഹാനുഭൂതി ചൂഷണം ചെയ്യുന്ന മറ്റൊരു കൂട്ടരുണ്ട്. ഇല്ലാത്ത അവശത അഭിനയിച്ച്, മറ്റുള്ളവരെ പറ്റിച്ച് ജീവിയ്ക്കുന്നവര്‍. നല്ല വരുമാനമുള്ളതു കൊണ്ട് ഇപ്പരിപാടി തൊഴിലാക്കിയവരാണ് ഇക്കൂട്ടര്‍. ഇവരെ തെണ്ടികള്‍ എന്നു വിളിയ്ക്കുന്നതില്‍ തെറ്റില്ല.

ഞാന്‍ കണ്ണൂരു പഠിയ്ക്കുന്ന കാലത്ത് തളിപ്പറമ്പ് സ്റ്റാന്‍ഡില്‍ ഒരു സ്ഥിരം “തെണ്ടല്‍ തൊഴിലാളി” ഉണ്ടായിരുന്നു. തന്റെ കണ്ണ് കാണുന്നില്ല എന്നാണ് അയാള്‍ പറയുക. കൂടെ ഒരു കൊച്ച് പെണ്‍കുട്ടിയും ഉണ്ടാകും. മിക്കവരും അയാള്‍ക്ക് കാശ് കൊടുക്കും. ഒരു ദിവസം ഞാന്‍ ടൌണിലെ ഒരു ഹോട്ടലില്‍ ചായകുടിയ്ക്കാന്‍ കയറിയപ്പോള്‍ ഇയാളുണ്ടവിടെ. ബ്രൂ കോഫിയും പൊറോട്ടയും ബീഫുമാണ് മുന്നില്‍. നമ്മള്‍ വെറും ചായയും കടിയും. “പിച്ചക്കാരനായതു കൊണ്ട് അയാള്‍ക്ക്  ബ്രൂ കാപ്പിയും പൊറോട്ടയും ബീഫുമടിച്ചു കൂടെന്നുണ്ടോ” എന്നു ചോദിച്ചാല്‍ ഞാന്‍ തെണ്ടിപ്പോകുകയേ ഉള്ളു. പക്ഷേ അന്ന് ചായയ്ക്ക് രണ്ടു രൂപയും ബ്രൂ കോഫിയ്ക്ക് നാലു രൂപയുമാണ് വിലയെന്നോര്‍ക്കണം. സാമാന്യം കാശുകാരു മാത്രമേ മേല്‍ ഡിഷസ് കഴിയ്ക്കാറുള്ളൂ.

തളിപ്പറമ്പില്‍ തന്നെ, ഇഴഞ്ഞു നടന്നു ഭിക്ഷയെടുക്കുന്ന ഒരു സ്ത്രീയുണ്ട് അന്ന്. മിക്കവാറും എല്ലാവരും അവരെ സഹായിയ്ക്കും. പിന്നീട് അവര്‍ മരണപെട്ടപ്പോള്‍ കൈയിലെ പൊതിക്കെട്ടില്‍ നിന്ന് പതിമൂവായിരം രൂപയാണ് കിട്ടിയത്!! നാട്ടില്‍ പത്തോ പതിനഞ്ചോ സെന്റ് സ്ഥലവും മേടിച്ചിരുന്നു. അന്ന് അരി  കിലോയ്ക്ക് ആറ് രൂപ.
എന്തായാലും അവരെ ഞാന്‍ ധര്‍മ്മക്കാരിയായിട്ടേ കൂട്ടുന്നുള്ളു.

ഇനിയൊരു കൂട്ടര്‍ അച്ചടിവിദ്യ ഉപയോഗിച്ചാണ് പിച്ചയെടുക്കല്‍. ബസില്‍ മാത്രമേ ഈ പരിപാടിയുള്ളു. സീറ്റിലിരിയ്ക്കുന്നവരുടെ മടിയിലേയ്ക്ക് ഇവര്‍ ഒരു കാര്‍ഡ് എറിഞ്ഞിട്ട് പോകും. വീട്ടില്‍ അച്ഛന്‍ കിടപ്പിലാണ്, അമ്മയ്ക്ക് വലിവാണ്, പെങ്ങളെ കെട്ടിയ്ക്കാനുണ്ട് ഇങ്ങനെ പല ആവലാതികളും അതിലുണ്ടാകും. വിതരണം കഴിഞ്ഞ് അല്പസമയത്തിനകം വന്ന്‍ കാര്‍ഡ് തിരികെയെടുക്കും. ചിലര്‍ എന്തെങ്കിലും ഒപ്പം കൊടുക്കും. കിട്ടിയാലുമില്ലെങ്കിലും അവര്‍ നിശബ്ദരായി ഇറങ്ങി പൊയ്ക്കോളും. വാക്കുകളുടെ ഉപയോഗം ഈ പരിപാടിയില്‍ ഒട്ടും തന്നെയില്ല. “അമ്മാ, വല്ലതും തരണേ” രീതിയേക്കാള്‍ കുറച്ചു കൂടി “മാന്യ“വുമാണ്.

ഒരിയ്ക്കല്‍ കണ്ണൂര്‍ സ്റ്റാന്‍ഡില്‍ ബസിലിരിയ്ക്കുമ്പോള്‍  ഒരു യുവതി ഇതു പോലെ വന്ന് കാര്‍ഡ് മടിയിലിട്ടു. വീട്ടില്‍ മൂത്ത രണ്ടു സഹോദരിമാര്‍ ഉണ്ടെന്നും അവരുടെ വിവാഹത്തിനായി സഹായിയ്ക്കണമെന്നുമാണ് കാര്‍ഡിലുള്ളത്. പെണ്ണ് കാര്‍ഡ് തിരികെയെടുക്കാന്‍ വന്നു.  കൈനീട്ടിയപ്പോള്‍ എന്റെ അടുത്തിരുന്ന യുവാവ് പറഞ്ഞു:

“ഞാന്‍ കുറച്ച് ചില്ലറ തന്നിട്ട് എന്താകാനാ.. ഒരു ചേച്ചിയെ ഞാന്‍ കെട്ടിക്കോളാം..”. അവള്‍ ഒന്നു രൂക്ഷമായി നോക്കിയിട്ട് കാര്‍ഡുകളും പെറുക്കി സ്ഥലം വിട്ടു.

ഇനി മറ്റൊരു കൂട്ടര്‍. അവര്‍ ബസില്‍ വന്നിട്ട് ആദ്യം ഷര്‍ട്ടൂരും. പിന്നെ ശരീരത്തിലെ വടുക്കളോ, “ക്ണേ”ന്നിരിയ്ക്കുന്ന കൈയോ കാണിച്ചിട്ട്, വലിയ ഒരു ഓപ്പറേഷന്‍ ചെയ്യാനുണ്ടെന്നും അതിനു സഹായിയ്ക്കണമെന്നും പറയും. ചിലരൊക്കെ ഇതില്‍ വീഴും, എന്തെങ്കിലുമൊക്കെ കൊടുക്കും. എന്നാല്‍ പുറത്തേയ്ക്ക്  മാറിക്കഴിയുമ്പോള്‍ രോഗിയ്ക്ക് അസുഖമെല്ലാം ഭേദമാകും.

ഇതൊക്കെ നാടന്‍ ഇനങ്ങളാണ്. ഇതല്ലാതെ തമിഴ്നാട്ടില്‍ നിന്നും മറ്റും വലിയ ഭിക്ഷാടന മാഫിയ ഇറക്കുമതി ചെയ്യുന്ന കൂട്ടരുണ്ട്. വലിയ സംഘമാണിവര്‍. അത്യാവശ്യം മേക്കപ്പൊക്കെ ഇട്ട് പരമാവധി, ദൈന്യത തോന്നിയ്ക്കാന്‍ പാകത്തിലാക്കിയാണ് ഇവറ്റകളെ ഫീല്‍ഡിലിറക്കുന്നത്. പ്രൊഫഷണല്‍ തെണ്ടികളായ ഇവര്‍ ഒന്നും കൊടുക്കാത്തവരെ ചീത്തവിളിയ്ക്കാന്‍ ഒട്ടും മടിയ്ക്കില്ല. വീടുകളില്‍ വരുമ്പോള്‍ കണ്ണു തെറ്റിയാല്‍ കിട്ടുന്നത് കൊണ്ടുപോകും.  പല ടൌണുകളിലും ഇവര്‍ക്ക് ഒരു ദിവസം നിശ്ചയിച്ചിട്ടുണ്ട്. അന്ന്  ഒരു പാത്രത്തില്‍ കുറേ ചില്ലറ പുറത്തു വച്ചിരിയ്ക്കും. ഓരോരുത്തര്‍ വന്ന് അതില്‍ നിന്ന് ഓരോ ചില്ലറ  എടുത്തുകൊള്ളൂം. എന്നാല്‍ കടയുടമയുടെ കണ്ണുതെറ്റിയാല്‍ പാത്രമടക്കം അടിച്ചുമാറ്റുമെന്നു മാത്രം.

ആലക്കോട്ട് സ്ഥിരം തമിഴ് പിച്ചക്കാര്‍ താമസമുണ്ടായിരുന്നു. ടൌണിലെ ഒരു റസ്റ്റോറന്റിലാണ് അവരുടെ അക്കൌണ്ട്. എന്നും തെണ്ടിക്കിട്ടുന്ന കാശ് അവിടെ ഏല്‍പ്പിയ്ക്കും. പിന്നെ പൊങ്കല്‍ ആകുമ്പോള്‍ കണക്ക് തീര്‍ത്ത് ഒന്നാകെ മേടിച്ച് നാട്ടിലേയ്ക്ക് ആഘോഷമായി പോകും. പ്രവാസികള്‍ നാട്ടില്‍ പോകുമ്പോലെ.

ഇവരെല്ലാം തന്നെ  “ഭിക്ഷക്കാരായി“ തന്നെയാണ് നമ്മെ സമീപിയ്ക്കുന്നത്. നമ്മുടെ സഹാനുഭൂതിയെയാണിവര്‍ ലക്ഷ്യം വെക്കുന്നത്. എന്നാല്‍ വേറൊരു വിഭാഗം ഭക്തിയെയാണ് ചൂഷണം ചെയ്യുക. പല സിനിമകളിലും കണ്ടിട്ടുള്ളതു പോലെ, ഹിന്ദുവിന്റെ വീട്ടില്‍ പളനിയ്ക്കു പോകാനും കൃസ്ത്യാനിയുടെ വീട്ടില്‍ വേളാങ്കണ്ണിയ്ക്കു പോകാനും മുസ്ലീമിന്റെ വീട്ടില്‍ അജ്മീറിനു പോകാനും സഹായം ചോദിച്ച് ഒരേ ആള്‍ തന്നെ വരും.

പറശ്ശിനിക്കടവ് അമ്പലത്തില്‍ പോയാല്‍ രണ്ടു തരം തെണ്ടല്‍ക്കാരെ കാണാം. ഒരു കൂട്ടര്‍ മുകളില്‍ പറഞ്ഞ ഭിക്ഷക്കാര്‍ തന്നെ. മറ്റേക്കൂട്ടര്‍ ഭിക്ഷക്കാരാണെന്ന് സമ്മതിയ്ക്കില്ല. അവര്‍ ഏതൊക്കെയോ അമ്പലക്കമ്മിറ്റി ക്കാരാണു പോലും. കൈയില്‍ ഒരു കെട്ട് കൂപ്പണ്‍ കാണും. പത്ത് രൂപയുടെ. നമ്മളെ കണ്ടാല്‍ ഒന്നും പറയാതെ കൂപ്പണ്‍ കൈയിലേയ്ക്ക് തരും. അമ്പലം പുതുക്കിപ്പണിയാനുള്ള പിരിവത്രെ..!  ഇക്കൂട്ടരില്‍ യുവതികളും യുവാക്കളുമൊക്കെ -യുണ്ട്. ചുരുങ്ങിയത് നാലഞ്ച് അമ്പലങ്ങളുടെ പുതുക്കിപണിയല്‍ ഏതു സമയവും ഉണ്ടാകും. ആയിരക്കണക്കിന് ഭക്തര്‍ ദിനം തോറും വരുന്ന അമ്പലനടയില്‍ നിന്ന് നൂറോ ഇരുനോറോ  പേരെ വലയില്‍ വീഴിയ്ക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാവുമെന്ന് തോന്നുന്നില്ല. ഇതേ പോലെ പള്ളി നിര്‍മാണം, അനാഥാലയ നിര്‍മ്മാണം എന്നിങ്ങനെ പലപേരില്‍ കുറിപ്പടിക്കാരുണ്ട് മിക്കയിടത്തും. ഇവരാരും സ്വന്തം നാട്ടില്‍ പിരിവ് നടത്താറില്ല.

ഇനിയുള്ളത്, നിങ്ങള്‍ വിചാരിച്ച കൂട്ടര്‍ തന്നെ. രാഷ്ട്രീയ പിരിവുകാര്‍. ചെലവുകാശ് പോക്കറ്റില്‍ നിന്നെടുത്ത്, സത്യസന്ധമായി പിരിവെടുക്കുന്ന അനേകം രാഷ്ട്രീയക്കാരെ എനിയ്ക്കറിയാം. അവരെക്കുറിച്ചല്ല ഈ പറയുന്നത്. എന്തിന്റെയെങ്കിലും പേരില്‍ കുറെ രസീത് കുറ്റിയുമടിച്ച് പിരിവിനിറങ്ങുന്ന ഒരു കൂട്ടം രാഷ്ട്രീയക്കാരുണ്ട്, ഒന്നാന്തരം തെണ്ടികള്‍. അവരെപറ്റി മാത്രം.

ഇനി ഈ ഷോര്‍ട്ട് ഫിലിം കാണൂ. നായകന്‍ സാര്‍ - ബിജുകുമാര്‍

സീന്‍-1

“എന്തെങ്കിലും കഴിച്ചിട്ട് മൂന്നു ദിവസമായി സാറെ, വല്ലതും തരണേ...”

“എന്റെ കൈയില്‍ ചില്ലറയൊന്നുമില്ല. .”

“എന്തെങ്കിലും കൊട് സാറെ..”

“പോ അവിടുന്ന് ! മനുഷ്യനെ മെനക്കെടുത്താനായിട്ട്...“

“നീ മുടിഞ്ഞു പോകുമെടാ പാപീ..”

“ആ.. പൊക്കോട്ടെ, ഞാന്‍ സഹിച്ചു.

സീന്‍-2

“സാറെ.. പ്ലീസ് , കോത്താഴം കോവില്‍ പുനരുദ്ധാരണ ഫണ്ടിലേയ്ക്ക് സംഭാവന കൊടുക്ക് സാറെ.. അഞ്ച് കൂപ്പണ്‍ എടുക്കട്ടെ..”

“വേണ്ട.. “

“എന്നാല്‍ മൂന്ന് കൂപ്പണ്‍. മുപ്പതു രൂപയേ ഉള്ളു സാര്‍..”

“വേണ്ടാന്നു പറഞ്ഞില്ലേ..”

“ഒരു കൂപ്പണെങ്കിലും... പത്തു രൂപാ മാത്രം...”

“ഒന്നു പോയാടേ.. കൂപ്പണും കൊണ്ടെറങ്ങീരിയ്ക്കുന്നു..!”

“ഓ.. അയാടെ വേഷം കണ്ടാ വല്യ മറ്റടത്തെ സാറ്. തന്നെയൊന്നും ഭഗവതി വെറുതെ വിടില്ലടോ..”

“വേണ്ട.. നീയൊന്നു പോടാ ചെക്കാ..”

സീന്‍-3

“ആ സാറെ, അടുത്തയാഴ്ച സെക്രട്ടറിയറ്റിനു മുന്നില്‍ ധര്‍ണയുണ്ട്. അതിന്റെയൊരു പിരിവാണ്. ആയിരം രൂപ എഴുതട്ടെ..?”

“ആയിരം രൂപയോ..! ധര്‍ണ നടത്തുന്നതിനെന്തിനാ ഇത്രേം വലിയ പിരിവ്..?”

“പ്രവര്‍ത്തകന്മാര്‍ക്ക് തിരുവനന്തപുരത്തെണ്ടയോ.. പിന്നെ കൊടി, വടി..എല്ലാത്തിനും കാശു വേണ്ടേ സാറെ “

“എന്തായാലും ആയിരമൊന്നും എന്നെക്കൊണ്ടു പറ്റത്തില്ല. അന്‍പതു രൂപാ എഴുതിയ്ക്കോ..”

“അമ്പതു കൂവായോ..! അഞ്ഞൂറെങ്കിലും വേണം..”

“പറ്റത്തില്ലാന്നേ.. കാശ് തെകയാഞ്ഞിട്ട് പ്രഷറിന്റെ മരുന്നുപോലും മേടിയ്ക്കാന്‍ പറ്റിയില്ല അന്നേരമാ.. “

“അങ്ങനെ പറയാതെ.. ഇതാ, ഇരുനൂറ്റമ്പതേ എഴുതീട്ടുള്ളു.. കാശ് കൊടുക്ക്..”

“എന്നെക്കൊണ്ടാവില്ല മക്കളെ.. നിങ്ങളെല്ലാം കൂടി വന്ന സ്ഥിതിയ്ക്കാ അന്‍പതു തരാന്നു പറഞ്ഞെ, നിവൃത്തി ഉണ്ടായിട്ടല്ല..”

”താനെന്നാ കോപ്പു വര്‍ത്താനാ ഈ പറയുന്നെ.. ഇരുനൂറ്റമ്പത് എടുക്കടോ. താനിയ്ക്കീ നാട്ടില്‍ തന്നെയല്ലേ ജീവിയ്ക്കണ്ടെ..!”

“എന്താ പിള്ളേരെ നിങ്ങളിങ്ങനെയൊക്കെ സംസാരിയ്ക്കുന്നെ. കൈയിലൊള്ളതല്ലേ തരാന്‍ പറ്റൂ?  ശരി. ഇന്നാ നൂറു രൂപയുണ്ട്. ഇതു കൊണ്ട് തൃപ്തിപ്പെടണം.”

“നൂറു ഉലുവാ..!  എന്തായാലും   കൊട്.. നൂറിനൊന്നും രസീതെഴുതാറില്ല. തന്നെ ഞങ്ങള് പിന്നെ കണ്ടോളാം..“

(ശുഭം)

Monday, 7 March 2011

എന്റെ സ്ത്രീധനം

എല്ലാ ജീവികളും തങ്ങളുടെ ജീവിതത്തില്‍ ഒരു ഇണയുടെ സാമിപ്യം  കാംക്ഷിയ്ക്കുന്നുണ്ട്. സത്യത്തില്‍ ഇണയില്ലാത്ത ജീവിതം അപൂര്‍ണമത്രേ. നമ്മുടെ പുരാണ സങ്കല്‍പ്പമനുസരിച്ച് അര്‍ധനാരീശ്വര സങ്കല്പമാണ് പൂര്‍ണതയുടെ അടയാളം. പാതി “പുരുഷനും“ പാതി “പ്രകൃതി“ അഥവാ “സ്ത്രീ“യും ചേര്‍ന്നതാണ് അര്‍ധനാരീശ്വരം. ആധുനിക ശാസ്ത്രം മറ്റൊരു തരത്തില്‍ ഇതിനെ അംഗീകരിയ്ക്കുന്നു. മനുഷ്യജാതിയുടെ നൈരന്തര്യത്തിന്റെ അടിസ്ഥാനമായ ജീനുകളിലെ ക്രോമോസോം വിന്യാസത്തില്‍ ലിംഗനിര്‍ണയ ജോഡി  “XX“ ആണെങ്കില്‍ സ്ത്രീയും, “ XY“ ആണെങ്കില്‍  പുരുഷനും ആകുമെന്ന് ശാസ്ത്രം പഠിപ്പിയ്ക്കുന്നു. അതായത് “X“ സ്ത്രൈണതയെയും “Y“ പൌരുഷ്യത്തെയും സൂചിപ്പിയ്ക്കുന്നു. എല്ലാ പുരുഷന്മാരും പാതി സ്ത്രീയാണെന്നര്‍ത്ഥം. അതുകൊണ്ടാവാം പുരുഷന് അവന്റെ ജീവിതം പൂര്‍ണമാകാന്‍ ഒരു സ്ത്രീ കൂടിയേ കഴിയൂ.

സമൂഹം അംഗീകരിച്ച് ഒരു സ്ത്രീയെ സ്വന്തമാക്കുന്ന ഏര്‍പ്പാടാണല്ലോ വിവാഹം. വിവാഹത്തോടെ ഒരു പുതു കുടുംബം ജനിയ്ക്കുന്നു എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് സ്ത്രീധന ഏര്‍പ്പാട് തുടങ്ങിയതെന്നു തോന്നുന്നു. സ്ത്രീയ്ക്ക് അവളുടെ കുടുംബത്തില്‍ നിന്നുള്ള ന്യായമായ വിഹിതം എന്ന അര്‍ത്ഥത്തില്‍ സ്ത്രീധനം അംഗീകരിയ്കാവുന്നതാണെങ്കിലും, അത് വിലപേശിയും നിര്‍ബന്ധിച്ചും വാങ്ങുന്ന പരിപാടി തുടങ്ങിയതോടെ പാവം പെണ്ണിന്റെ കഴുത്തിലെ കുരുക്കായി മാറുന്ന അവസ്ഥയുമായി. ചോദിയ്ക്കുന്ന കാശ് കൊടുക്കാന്‍ കഴിയാത്ത എത്രയോ അപ്പനമ്മമാരുടെ പെണ്‍കുട്ടികള്‍ മംഗല്യ ഭാഗ്യമില്ലാതെ വീട്ടുകാര്‍ക്ക് “ഭാര“മായി യൌവനം ഹോമിയ്ക്കുന്നു...!

പൊടി വിപ്ലവകാരിയായിരുന്ന എന്റെ മനസ്സില്‍ ഈ ഏര്‍പ്പാടിനോട് പണ്ടേ വലിയ വിരോധമായിരുന്നു. കേവലം രണ്ടായിരം രൂപയ്ക്ക് സുന്ദരിയായ ഒരു പെണ്ണിനെ വേണ്ടെന്നു വയ്ക്കേണ്ടി വന്ന ഗോപ്യേട്ടനെ പറ്റി ഞാന്‍ നേരത്തെ പറഞ്ഞിരുന്നല്ലോ. ഇതു കൊണ്ടൊക്കെ തന്നെ, ഞാന്‍ കെട്ടുമ്പോള്‍ സ്ത്രീധം ചോദിയ്ക്കില്ല എന്ന് നേരത്തെ തീരുമാനിച്ചു. എന്നു വച്ച് അവളുടെ വീട്ടുകാര്‍ ഇഷ്ടപെട്ടു കൊടുക്കുന്നത് വേണ്ടാ എന്നു പറയില്ല, മറിച്ച് ഒന്നും ആവശ്യപ്പെടില്ല. അത്ര തന്നെ.

അങ്ങനെ ഞാന്‍ പെണ്ണു കണ്ടു; ഇഷ്ടമായി. എന്നു പറഞ്ഞാല്‍ പെരുത്തിഷ്ടായി. അടുത്ത സ്റ്റെപ്പ്, അവളുടെ വീട്ടില്‍ നിന്ന് എന്റെ വീട്ടില്‍ വരുക എന്നതാണ്. അവര്‍ക്കും ഇഷ്ടമായാല്‍ സംഗതി നടന്നു കിട്ടും.  അങ്ങനെ നിശ്ചിതദിവസം ഭാവി അമ്മായി അപ്പനും കുറച്ചുപേരും കൂടി എന്റെ വീട്ടിലെത്തി.

ഞാന്‍ അമ്മയോട് അടുക്കളയുടെ മൂലയിലേയ്ക്ക് മാറ്റിനിര്‍ത്തിയിട്ട് കടുപ്പിച്ച് പറഞ്ഞു: -

“അമ്മേ ദേ അച്ഛനോട് പറഞ്ഞേക്കണം, സ്ത്രീധനമൊന്നും ചോദിച്ചേക്കരുതെന്ന്. അവരെന്തെങ്കിലും തരുന്നത് സമ്മതിച്ചേക്കുക..” അമ്മ എന്നെ ശരിയ്ക്കൊന്നു നോക്കിയിട്ട് തലയാട്ടി.

വന്നവര്‍ക്ക് വീടും പരിസരവുമൊക്കെ പിടിച്ചൂന്നു തോന്നുന്നു. ഇനിയാണ് ബാക്കി കാര്യങ്ങള്‍ തീരുമാനിയ്ക്കല്‍‍. അച്ഛനും അതിഥികളും തിണ്ണയിലിരിയ്ക്കുന്നു. മേശമേല്‍ ചായ, കടികള്‍. ഞാന്‍ അകത്തെ മുറിയില്‍ നിന്ന് തിണ്ണയിലേയ്ക്ക് ചെവി കൂര്‍പ്പിച്ചു പിടിച്ചു..

“അപ്പോ കാര്യങ്ങളെങ്ങനെയാ..?” ആരോ ചോദിച്ചു.

“ഒന്നേകാല്‍ ലക്ഷം രൂപയ്ക്കുള്ള സ്വത്ത് തരാം. അതിനപ്പുറം എനിയ്ക്ക് ശേഷിയില്ല..” അത് അവളുടപ്പനാണെന്നു തോന്നുന്നു. “സമ്മതമാന്ന്‍ പറയച്ഛാ”.. ഞാന്‍ മനസ്സില്‍ പറഞ്ഞു.

“ഹ ഹ ഹ... മൂന്നു ലക്ഷത്തില്‍ കുറഞ്ഞ് ആലോചിയ്ക്കുകയേ വേണ്ട. എനിയ്ക്കൊറ്റ മോനേയുള്ളു..!”.

മനസ്സില്‍ എന്തോ പൊട്ടിത്തെറിച്ചതു പോലെ തോന്നി. അമ്മയെക്കൊണ്ട് പറയിച്ചിട്ടും സമയമായപ്പോള്‍ അപ്പന്‍ തനി മൂരാച്ചി സ്വഭാവം കാണിച്ചല്ലോ..! ഞാന്‍ വേഗം അമ്മയെ തോണ്ടി:

“ഇതെന്നാ കോപ്പിലെ പരിപാടിയാ അമ്മേ, ഞാന്‍ പറഞ്ഞതല്ലേ..? ഇങ്ങോട്ട് വിളിച്ചേ, അച്ഛനെ..”

അമ്മ പോയി അച്ഛനെ കണ്ണും കൈയും കാണിച്ചു. അച്ഛനാകട്ടെ, “നീ പോടീ”യെന്ന മട്ടില്‍ മുഖം തിരിച്ചു കളഞ്ഞു. അവസാനം, എന്റെയും അമ്മയുടെയും തുടര്‍ച്ചയായ നവരസാഭിനയത്തിന്റെ ഫലമായി അച്ഛന്‍ അടുക്കളയിലേയ്ക്കു വന്നു.

“നിങ്ങളെന്തിനാ അങ്ങനെ പറഞ്ഞേ..അവനു വേണ്ടെങ്കില്‍ നിര്‍ബന്ധിയ്ക്കാന്‍ പോണതെന്തിനാ..?”

“അവനതൊക്കെ പറയും. നാട്ടുകാരറിഞ്ഞാ എനിയ്ക്കാ നാണക്കേട്..!”

“ഓ..പിന്നേ, വല്യ നാടുവാഴിയല്ലേ”..ഞാന്‍ മനസ്സില്‍ പറഞ്ഞു. എന്തായാലും കുറേ നേരത്തെ കുശുകുശുക്കലിനുശേഷം അച്ഛന്‍ സമ്മതിച്ചു.

“ശരി..നിങ്ങടെ കാശു കിട്ടിയിട്ടുവേണ്ട ഇവിടെ ചെലവിനു കഴിയാന്‍. നിങ്ങള്‍ക്കിഷ്ടമുള്ളതു കൊടുക്ക്”. അച്ഛന്‍ പോയി അവരോട് പറഞ്ഞു. അങ്ങനെ കാര്യങ്ങള്‍ ഒരു വിധം കരയ്ക്കടുത്തു.

അവളുടെ ഒരു ഫോട്ടോ കിട്ടി. സാരിയുടുത്ത് നില്‍ക്കുന്ന ചിത്രം. മനസ്സിലെ സുന്ദരചിത്രം തന്നെ. ഞാന്‍ കൂട്ടുകാരെയൊക്കെ അത് കാണിച്ചു കൊടുത്തു. എന്നിട്ട്, “നോക്കെടാ നല്ല  സുന്ദരിയല്ലേന്ന്..അസൂയപ്പെട്ടോ..” എന്നു മനസ്സില്‍ പറഞ്ഞു.

ഇനി ഒരു ചടങ്ങുകൂടി ബാക്കിയുണ്ട്. ഞങ്ങളുടെ കുറെ ബന്ധുക്കള്‍ കൂടി അവളുടെ വീട്ടില്‍ പോയി കല്യാണം ഉറപ്പിയ്ക്കണം. ഓരോരോ ഏര്‍പ്പാടുകളേ.. രണ്ട് ജീപ്പിനാണ് ആളു പോയത്. അച്ഛനും അമ്മാവനുമൊക്കെ.  ബന്ധുക്കള്‍ പലരും വഴിയ്ക്കുന്നും മറ്റും കയറുകയായിരുന്നു.  പെണ്ണിന്റെ വീട്ടിലെത്തി, ചടങ്ങുകള്‍ ആരംഭിച്ചു. അപ്പോഴാണ് എന്റെ പ്രമാണി ബന്ധു ചോദിച്ചത്:

“അല്ലാ തുകയുടെ ഏര്‍പ്പാടൊക്കെ എങ്ങനെയാ..?”

“അതൊക്കെ പറഞ്ഞിട്ടുണ്ട് ചേട്ടാ..” അച്ഛന്‍ അങ്ങേരോട് പറഞ്ഞു.

“എന്നാലും അങ്ങനെയല്ലല്ലോ, ഞങ്ങളും അറിയട്ടെ..” പ്രമാണി വിടുന്നില്ല

“ഒന്നേകാല്‍ ലക്ഷമാണ് ഞങ്ങള്‍ക്കു കൊടുക്കാനാവുന്നത്. അതു കൊടുക്കും...” അവളുടച്ഛന്‍ പറഞ്ഞു.

“ഛായ്, ഒന്നേകാല്‍ ലച്ചം ഉലുവയോ..!” പ്രമാണി ചാടിയെഴുനേറ്റു...”കുടുംബത്തിന്റെ വെല കളയാനായിട്ട്..”

കൂടുതല്‍ പറയണ്ടല്ലോ, സംഗതി കൊളമായി. കല്യാണം ഉറപ്പിക്കല്‍ അലസിപ്പിരിഞ്ഞു. കലികയറിയാണ് അച്ഛന്‍ വീട്ടിലെത്തിയത്.

“തള്ളേം മകനും പറഞ്ഞത് കേട്ടു പോയിട്ട് ഞാന്‍ നാണം കെട്ടു. കുടുംബക്കാര്‍ ഒറ്റയാളും സമ്മതിച്ചില്ല..”

എന്റെ വിപ്ലവബോധം തിളച്ചുയര്‍ന്നു. “ഞാന്‍ കെട്ടുന്ന പെണ്ണിനെ ഞാനാണ് പോറ്റുന്നത്. ഒരൊറ്റ കുടുംബക്കാരുടെ അടുത്തേയ്ക്കും വിടുന്നില്ല. എനിയ്ക്കിഷ്ടപെട്ട ഈ കല്യാണം നടത്താന്‍ പറ്റില്ലെങ്കില്‍ എനിയ്ക്കിനി കല്യാണമേ വേണ്ട..”

സ്ത്രീധനത്തിന്റെ പേരില്‍  ഈ കല്യാണം മുടങ്ങിയാല്‍,  വിപ്ലവ യുവജന നേതാവായ എനിയ്ക്ക് പിന്നെ നാട്ടില്‍ ഇറങ്ങാനാവില്ല. തന്നെയുമല്ല അവള്‍ എന്റെ മനസ്സില്‍ വല്ലാതെ കയറിക്കൂടുകയും ചെയ്തിരുന്നു. “ഞങ്ങടെ ചെറുക്കന് കാശൊള്ള പെണ്ണ് കിട്ടുമോന്ന് നോക്കട്ടെ” എന്ന് എന്റെ ബന്ധുക്കളും, “നിങ്ങളുടെ ചെറുക്കനെ എന്റെ മോള്‍ക്ക് വേണ്ട” എന്ന് അവള്‍ടച്ഛനും, തമ്മില്‍ പറഞ്ഞാണ് അവിടെ നിന്ന് പിരിഞ്ഞതെന്ന അറിവ് വല്ലാത്ത ഷോക്കായിപ്പോയി. ഈ വിവാഹം ഉഴപ്പി എന്നത് എനിയ്ക്ക് വിശ്വസിയ്ക്കാവുമായിരുന്നില്ല.

എന്തു പറയാനാണ്,  ഞാന്‍ നിസഹകരണ പ്രസ്ഥാനം ആരംഭിച്ചു. ഷേവിങ്ങ് വേണ്ടാ എന്നും തീരുമാനമായി. ഇടയ്ക്ക് അവളുടെ ഫോട്ടോയെടുത്ത്  നോക്കും,  അപ്പോള്‍ ആ പ്രമാണിബന്ധുവിനെ ഒറ്റച്ചവിട്ടിന് മലത്താന്‍ തോന്നും. മറ്റുള്ളവരുടെ ജീവിതം കൊളമാക്കാന്‍ ഓരോന്നൊക്കെ എഴുന്നെള്ളും..

ഒറ്റപ്പുത്രന്റെ വിഷമം കണ്ടാവാം അച്ഛന്റെയും അമ്മയുടെയും മനസ്സ് ആര്‍ദ്രമായി, അവര്‍ക്കും അവളെ ഇഷ്ടമായിരുന്നു. ഒടുവില്‍ ഞങ്ങളുടെ ബന്ധുവായ ഒരധ്യാപകനോട് അവര്‍ കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹം വന്ന് എന്നോട് ചോദിച്ചു.

“നിനക്ക് ഈ കല്യാണം  തന്നെ ചെയ്യാനാണോ താല്പര്യം?”

“അതേ”

“ശരി.. ഞാന്‍ അവരോട് സംസാരിയ്ക്കട്ടെ..”

അദ്ദേഹം അവരുടെ വീട്ടില്‍ പോയി. എന്റെ കാര്യം കേട്ടപ്പോഴേ അവര്‍ ചീറി.

“ഇത്രേം വെലയൊള്ള ചെറുക്കനെ എന്റെ മോള്‍ക്ക് വേണ്ട.”

നയതന്ത്രജ്ഞനായ അദ്ദേഹം കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തി. അവസാനം അവര്‍ സമ്മതിച്ചു. കല്യാണം നിശ്ചയമായി. ഞാന്‍ നിസഹകരണം അവസാനിപ്പിച്ചു. വീണ്ടും ബ്ലേഡ് വാങ്ങി. ഒടക്ക് ബന്ധുക്കള്‍ ഈ വിവരങ്ങള്‍ അറിഞ്ഞതോടെ അവരുടെ തീരുമാനം വന്നു.:

“ഞങ്ങള്‍ ഒരൊറ്റയാളും അവന്റെ കല്യാണത്തിനു പങ്കെടുക്കില്ല..”

“ആരും വേണ്ട.” ഞാന്‍ തന്റേടത്തോടെ അമ്മയോട് പറഞ്ഞു. ഏകപുത്രന്റെ കല്യാണം ഇങ്ങനെയായതില്‍ അപ്പനമ്മമാര്‍ക്ക് ഖേദമില്ലാതില്ല. വിവാഹിതയായിരുന്ന ഏക സഹോദരിയും വന്ന് മൂക്കു പിഴിഞ്ഞു.

കല്യാണ ദിവസമായി. പറഞ്ഞപോലെ അച്ഛന്റെ ബന്ധുക്കള്‍ ആരും പങ്കെടുത്തില്ല. എന്നാല്‍  എന്റെ നാട്ടുകാര്‍, സുഹൃത്തുക്കള്‍, ശിഷ്യര്‍ അങ്ങനെ വലിയൊരു സഞ്ചയമാണ് അന്ന് എത്തിച്ചേര്‍ന്നത്. അവരുടെ മുഖത്തെ സ്നേഹപൂര്‍ണമായ പുഞ്ചിരി എനിയ്ക്കു തന്ന ധൈര്യം അപാരമായിരുന്നു. എല്ലാവരുടെയും മുന്‍പില്‍ വച്ച് അഗ്നിസാക്ഷിയായി, സ്ത്രീധനത്തിനു വിലപേശാതെ ഞാന്‍ അവളുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി.

പിറ്റേ ദിവസം അവളെന്നോടു ചോദിച്ചു: “ഏട്ടനു നല്ല കാശുള്ള പെണ്ണിനെ കെട്ടിയാല്‍ പോരായിരുന്നോ?”

“മതിയായിരുന്നു“ അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു. “പക്ഷെ നിന്നെ കിട്ടില്ലല്ലോ..”

വാല്‍ക്കഷണം: അന്ന് പിണങ്ങി മാറിയ ബന്ധുക്കള്‍ പിന്നീട് പശ്ചാത്തപിയ്ക്കുകയും ഞങ്ങളെ അവരുടെയെല്ലാം വീടുകളിലേയ്ക്ക് ക്ഷണിയ്ക്കുകയും ചെയ്തു. ഇന്ന് എല്ലാവരും ഹാപ്പി. സ്ത്രീ  തന്നെയാണ് ധനം എന്നത്  എത്രയോ പ്രാവശ്യം എനിയ്ക്ക്  ബോധ്യമായിരിയ്ക്കുന്നു. ഈ കുറിപ്പ് വിവാഹിതരാകാന്‍ പോകുന്ന അനുജന്മാര്‍ക്കായി സമര്‍പ്പിയ്ക്കുന്നു.

Tuesday, 1 March 2011

ഓട്ടം പലവിധം....

അത്‌ലറ്റിക്സിലെ ഗ്ലാമര്‍ ഇനം ഏതെന്നു ചോദിച്ചാല്‍, നൂറുമീറ്റര്‍ ഓട്ടം എന്നാണുത്തരം. ഈ മത്സരത്തിലെ ഒന്നാം സ്ഥാനക്കാരാണ് എറ്റവും മികച്ച ഓട്ടക്കാരായി പരിഗണിയ്ക്കപെടുന്നത്. മനുഷ്യന്റെ ചരിത്രം പഠിച്ചാല്‍ ഓട്ടത്തിന് പല രംഗത്തുമുള്ള പ്രാധാന്യം മനസ്സിലാക്കാം. പണ്ടുകാലത്ത് സന്ദേശ വാഹകരായി ഉപയോഗപ്പെടുത്തിയിരുന്നത് മികച്ച ഓട്ടക്കാരെയായിരുന്നു. തിരുവിതാംകൂര്‍ തപാല്‍ വകുപ്പില്‍  ഉരുപ്പടികള്‍ നിര്‍ദിഷ്ടലക്ഷ്യത്തിലെത്തിരിച്ചിരുന്നത് “അഞ്ചലോട്ടക്കാര്‍” ആയിരുന്നു.

ഇന്നും ചില സാഹചര്യങ്ങളില്‍ നാമൊക്കെ ഓടാറുണ്ടല്ലോ. കൊളസ്ട്രോള്‍, പ്രഷര്‍, ഷുഗര്‍ ഇവയൊക്കെ കണ്ടമാനം വര്‍ദ്ധിച്ച ഈ കാലത്ത് ഡോക്ടര്‍മാര്‍ ഏറ്റവും അധികം ഉപദേശിയ്ക്കുന്നത് നിത്യവും ഓടുവാനാണ്. ഒരത്യാഹിതമുണ്ടായാല്‍, വാഹന സൌകര്യങ്ങളോ ഫോണ്‍-മൊബൈല്‍ സൌകര്യങ്ങളോ ഇല്ലാത്ത പക്ഷം വിവരം അറിയിയ്ക്കുവാന്‍ ഓടുകയേ രക്ഷയുള്ളു. അതുപോലെ സമരത്തിനിടെ പോലീസിന്റെ ലാത്തിച്ചാര്‍ജ്, ടിയര്‍ ഗ്യാസ്, വെടിവെയ്പ് എന്നിവയുണ്ടായാല്‍, നടന്നുപോകുമ്പോള്‍ വല്ല പട്ടിയും കടിയ്ക്കാന്‍ വന്നാല്‍, ഉത്സവത്തിന് ആനയിടഞ്ഞാല്‍, ഇങ്ങനെ അനേകം അവസരങ്ങളില്‍ സ്വയരക്ഷയ്ക്കായും ഓടേണ്ടി വരും. ചുരുക്കിപ്പറഞ്ഞാല്‍ ശാരീരിക വൈകല്യങ്ങളില്ലാത്ത ഏതൊരാളും ജീവിതത്തില്‍ ഒരിയ്ക്കലെങ്കിലും ഓടിയിട്ടുണ്ടാവും.

എന്നെ സംബന്ധിച്ചാണെങ്കില്‍ ഞാനോടിയിട്ടുള്ളതിന് കൈയും കണക്കുമില്ല. ചെറുപ്പത്തില്‍ വലിയ സ്പോര്‍ട്ട്സ് താരമായിരുന്നു. ഗ്ലാസ്, കുപ്പിപ്പിഞ്ഞാണം, റൂളിപെന്‍സില്‍ എന്നിങ്ങനെ സമ്മാനങ്ങള്‍ ധാരാളം നേടിയിട്ടുമുണ്ട്. പക്ഷേഅവയൊന്നും തന്നെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കാന്‍ മാത്രം പ്രാധാന്യമുള്ളതായി തോന്നിയിട്ടില്ല.

എന്നാല്‍ തീരെ മറക്കാന്‍ പറ്റാത്ത മൂന്ന് ഓട്ടങ്ങള്‍ ഞാന്‍ ഓടിയിട്ടുണ്ട്. ഞാന്‍ കോട്ടയത്ത്, ആര്‍പ്പൂക്കരയിലുള്ള മെഡിക്കല്‍ കോളേജ് ഹൈസ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിയ്ക്കുന്ന കാലം. സ്കൂളിന് അടുത്തുതന്നെയുള്ള കുടമാളൂരില്‍ എന്റെ കുഞ്ഞമ്മയുടെ വീട്ടില്‍ നിന്നാണ് അക്കാലത്ത് സ്കൂളില്‍ പോക്ക്. ഞങ്ങളുടെ വീടിന്റെ അയലത്തുള്ള സാബു എന്നൊരാള്‍ എന്റെ അടുത്ത ചങ്ങാതിയായി. എന്നേക്കാള്‍ നാലോ അഞ്ചോ വയസ്സിനു മുതിര്‍ന്നയാളാണ്  സാബു. ഞങ്ങള്‍ ഒത്തിരികാര്യങ്ങള്‍ സംസാരിയ്ക്കും. ആ പ്രായത്തില്‍ എനിയ്ക്കുണ്ടായിരുന്നതും മറ്റുള്ളവരോട് ചോദിയ്ക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ പല സംശയങ്ങള്‍ക്കും തൃപ്തികരമായ ഉത്തരം തന്നത് സാബുവാണ്, വൈകീട്ട് ഏഴുമണിയ്ക്കുശേഷം മുറ്റത്തെ മാവിന്‍ ചോട്ടിലിരുന്ന്.

കുഞ്ഞമ്മ വീടിന് ഒരു കിലോമീറ്റര്‍ അപ്പുറം “കരിപ്പൂത്തട്ട്“ എന്നൊരു സ്ഥലമാണ്. ഈ സ്ഥലത്ത് റോഡരുകില്‍ ഇരുവശവും വിശാലമായ വയല്‍ പ്രദേശം. ഈ വയലാകെ കരിമ്പു കൃഷിയും. അക്കാലം, കരിമ്പ് വിളഞ്ഞ് പാകമായി നില്‍ക്കുന്ന സമയമാണ്.  വല്യാട്ടിലെ അമ്മവീട്ടിലേയ്ക്ക് നടന്നു പോകുമ്പോള്‍ ഈ കരിമ്പ് ഞാന്‍ പലപ്രാവശ്യം കണ്ടിട്ടുണ്ട്. കൊതിയൂറി നോക്കി നിന്നിട്ടുമുണ്ട്.

വൈകിട്ടത്തെ വര്‍ത്തമാനത്തിനിടയില്‍ സാബുവിനോട് ചോദിച്ചു:

“ആ കരിമ്പിലൊരെണ്ണം കിട്ടാനെന്താ വഴി?”

“നമുക്കു പോയി രണ്ടെണ്ണം ഒടിയ്ക്കാം..”

“ഒടിയ്ക്കാന്‍ ചെന്നാല്‍ അവര് ഓടിച്ച് വയറിളക്കുകേലെ..?”

“ഈ രാത്രിയിലാരാടാ അവിടെ കുത്തിയിരിയ്ക്കുന്നെ.. നിനക്കു വേണമെങ്കില്‍ വാ, നമുക്കു പോയി ഒടിച്ചിട്ടുവരാം..”

സാബുവിന്റെ വാക്കുകളെ അവഗണിച്ചു തള്ളാന്‍ പറ്റിയില്ല. ഞാന്‍ വീട്ടിലേയ്ക്കു നോക്കി, കുഞ്ഞമ്മയും മക്കളും നാമം ജപിയ്ക്കലാണ്. ചുരുങ്ങിയത്, ഒരു മണിയ്ക്കൂര്‍ നീളുന്ന പരിപാടി. ഈ സമയത്തിനകം പോയിവരാം.

ഞങ്ങള്‍ മണ്‍പാതയിലൂടെ കരിപ്പൂത്തട്ടിനു വച്ചു പിടിച്ചു. നല്ല നിലാവുള്ള രാത്രി,  വഴിയിലെങ്ങും ആരുമില്ല. കരിമ്പിന്‍ പാടത്തെത്തി. നല്ല കറുത്തുരുണ്ട കരിമ്പില്‍ തണ്ടുകള്‍ നിലാവില്‍ തിളങ്ങി. വായില്‍ നിറഞ്ഞ കൊതിയോടെ ഞാന്‍ അവയെ നോക്കി.

“ഇറങ്ങി ഒടിച്ചോടാ..” സാബു ശബ്ദം താഴ്ത്തി പറഞ്ഞു. ഞാന്‍ പാടത്തേയ്ക്ക് ഇറങ്ങി, മുഴുത്ത ഒരു കരിമ്പു നോക്കി പിടിച്ചു. ഉണങ്ങിയ കരിമ്പോലകള്‍ കലപിലകൂട്ടി. ചവിട്ടി ഒടിയ്ക്കാന്‍ കാലു പൊന്തിയ്ക്കുകയും അല്പം അകലെ നിന്നൊരു അലര്‍ച്ച:

“ആരാടാ .........  അത്..!!”

അതുകേട്ടതും കരിമ്പിനെ വിട്ട് ഞാന്‍ ചാടി റോഡില്‍ കയറി. പെട്ടെന്ന് ഒരു കല്ല് ഞങ്ങളുടെ അടുത്ത് പതിച്ചു. പിന്നെ എനിയ്ക്കൊന്നും ഓര്‍മ്മയില്ല, നൂറ് കിലോമീറ്റര്‍ സ്പീഡില്‍ പറക്കുകയായിരുന്നു ഞങ്ങള്‍, പുറകെ  തുരുതുരാ കല്ലും, കൂടെ അതിലും കടുപ്പമേറിയ തെറിയും. കുറച്ചോടിയ ശേഷം അണച്ചുകൊണ്ട് തിരിഞ്ഞുനോക്കുമ്പോള്‍ ആരോ പാഞ്ഞു വരുന്നുണ്ട്, വിടാന്‍ ഭാവമില്ല ദുഷ്ടന്മാര്‍ക്ക്. ഞങ്ങള്‍ വീണ്ടും പറന്നു. തിരിഞ്ഞുനോക്കാനൊന്നും നിന്നില്ല. മെയിന്‍ റോഡ് വിട്ട് വളഞ്ഞും പുളഞ്ഞുമാണ് ഓട്ടം, നേരെ ഓടിയാല്‍ ചിലപ്പോള്‍ വീടു കണ്ടു പിടിച്ചാലോ..!

മാവിന്‍ ചോട്ടില്‍ അരമണിക്കൂര്‍ മലര്‍ന്നുകിടന്നിട്ടാണ് അണപ്പ് മാറിയത്. ഞാന്‍ നോക്കുമ്പോള്‍ സാബു കൈവളച്ച് പുറം തിരുമ്മുന്നു. പാവം. ഒരു കല്ല് ലക്ഷ്യം കണ്ടിരുന്നു. കരിമ്പ് പാകമായാല്‍ രാത്രി കാവലുണ്ടെന്ന് അറിയാതിരുന്നതിന്റെ ശിക്ഷ.

രണ്ടാമത്തെ ഓട്ടവും കുഞ്ഞമ്മ വീട്ടില്‍ നിന്നു പഠിയ്ക്കുന്ന കാലത്തായിരുന്നു. ക്ലാസില്‍, അതിരമ്പുഴക്കാരനായ ഒരു ചങ്ങാതിയുണ്ടെനിയ്ക്ക്.  പേരുകേട്ടതാണ് അതിരമ്പുഴയിലെ പള്ളിപ്പെരുന്നാള്‍. അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു ശനിയാഴ്ച ഞാന്‍ പെരുന്നാളു കൂടാന്‍ പോയി. പകല്‍ സമയത്ത് പള്ളിയില്‍ പരിപാടിയൊന്നുമില്ല. എന്നാല്‍ പുറത്ത് റോഡില്‍ വലിയ പൂരമാണ്.  ചിന്തിക്കടകള്‍ , പീപ്പി ബലൂണ്‍, സ്റ്റീല്‍ പാത്രം അങ്ങനെ പലവിധ കച്ചവടങ്ങള്‍ ‍.  ഞങ്ങള്‍ക്ക് അതിലൊന്നും താല്പര്യമില്ല. അല്പം മാറിയാല്‍ റോഡരുകില്‍ നെടുനീളത്തില്‍ കിലുക്കികുത്തു കളിക്കാര്‍ ഇരിപ്പുണ്ട്, ഓരോരുത്തരുടെ ചുറ്റിലും  കൂഴച്ചക്കപ്പഴത്തില്‍ മണിയനീച്ച ആര്‍ക്കുന്നതു പോലെ ജനസഞ്ചയവും.. ഞങ്ങളുടെ ലക്ഷ്യം  കിലുക്കിക്കുത്ത് കളിയാണ്. ഭാഗ്യമുണ്ടെങ്കില്‍ കുറച്ച് കാശുകിട്ടും, ഹോട്ടലില്‍ കയറി പൊറോട്ടേം മുട്ടക്കറിയും കഴിയ്ക്കാം. ആയിടെ കോലേട്ട് അമ്പലത്തിലെ ഉത്സവത്തിന് കിലുക്കിക്കുത്ത് കളിച്ച് ഒന്‍പതു രൂപ ഞാന്‍ നേടിയിരുന്നു. അതുകൊണ്ട് തന്നെ എനിയ്ക്കിപ്പോള്‍ ഭാഗ്യദശയാണെന്നൊരു തോന്നലും ഉണ്ടായിരുന്നു.

നില്‍ക്കുന്ന വലിയവരുടെ കാലുകള്‍ക്കിടയിലൂടെ  നൂഴ്ന്ന് തല മുന്നോട്ടിട്ട് ഞങ്ങളും കളിയില്‍ കൂടി. ആദ്യം വച്ച ക്ലാവറും, പിന്നെ വച്ച ഇസ്പേഡും എട്ടുനിലയില്‍ പൊട്ടി. അടുത്തതായി, അന്‍പതു പൈസ ഡൈമണില്‍ വച്ചിരിയ്ക്കുകയാണ്. പെട്ടെന്നാണ് റോഡില്‍ ഒരു ജീപ്പ് പാഞ്ഞു വന്നു നിന്നത്.  ജനം ചിതറി ഓടി. കിലുക്കിക്കുത്തുകാരന്‍ കൈയില്‍ കിട്ടിയതു വാരിപ്പെറുക്കി വേറൊരു വഴിയ്ക്കും ഓടി. സംഗതി എന്താന്നറിയാതെ നോക്കിയ ഞങ്ങള്‍ കണ്ടത്, രണ്ട് പോലീസുകാര്‍ പാഞ്ഞു വരുന്നതാണ്...! കാലുകള്‍ക്ക് റോഡില്‍ സ്പര്‍ശിയ്ക്കാന്‍ അവസരം കൊടുക്കാതെ ഞങ്ങള്‍ പറന്നു. എങ്ങോട്ടൊക്കെയോ പാഞ്ഞ്, തീരെ മടുത്തപ്പോള്‍ ഒരു കടയുടെ പിന്നില്‍ പോയി പതുങ്ങിയിരുന്ന് , പട്ടി അണയ്ക്കുമ്പോലെ അണച്ചു. ഒരു നാരങ്ങാ വെള്ളത്തിനുള്ള കാശുപോലും ബാക്കിയില്ല, ഉണ്ടായിരുന്ന ചില്ലറ ഓട്ടത്തിനിടയില്‍ എവിടെയോ പോയിരുന്നു. പിന്നെ പൈപ്പില്‍ നിന്നു വെള്ളം കുടിച്ചു ദാഹം മാറ്റി. അതിനിടയിലും ഇത്രയൊക്കെ സ്പീഡില്‍ ഓടാനാവുമോ എന്നു ഞാന്‍ അല്‍ഭുതപ്പെടുകയായിരുന്നു.

മൂന്നാമത്തെ ഓട്ടം, ഞാന്‍ പഠനമൊക്കെ കഴിഞ്ഞ് കണ്ണൂരിലെ രയറോത്ത് വിപ്ലവ രാഷ്ട്രീയപ്രവര്‍ത്തനവുമായി നടക്കുന്ന കാലത്താണ്. ആയിടെ ഒരു പ്രമാദമായ  തല്ലുകേസില്‍ ഞങ്ങള്‍ കുറേയേറെ പേര്‍ പ്രതി ചേര്‍ക്കപ്പെട്ടു. മുന്‍‌കൂര്‍ ജാമ്യം കിട്ടും വരെ, പാര്‍ടി നിര്‍ദേശ പ്രകാരം ഞങ്ങള്‍ അഞ്ചെട്ടുപേര്‍ ഒളിവില്‍ താമസമാണ്, ഒരു വിശാലമായ പറമ്പിനടുത്തുള്ള വീട്ടില്‍. ആ വീട്ടിലെ ചേച്ചി സമയാസമയങ്ങളില്‍ ഭക്ഷണം ഉണ്ടാക്കി തരും. ബാക്കിസമയങ്ങളില്‍ മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ ചീട്ടുകളിച്ചും കഥകള്‍ പറഞ്ഞും സമയം പോക്കി.

ഒരു ദിവസം പകല്‍  ചീട്ടു കളി നടക്കുന്നു. കളിയ്ക്കിടയില്‍ ചുറ്റുപാടും ശ്രദ്ധിയ്ക്കുന്നുമുണ്ട്, പോലീസ് വരുന്നുണ്ടോ എന്ന്. ഒളിവില്‍ നിന്ന് പിടിച്ചിട്ട് അവരുടെ തല്ലുമേടിയ്ക്കരുതല്ലൊ. അങ്ങനെ കളിച്ചു വരവെ, കൂടെയിരുന്ന ഒരുവന്‍ “ആണ്ടെടാ ..പോലീസ് വരുന്നേ..” എന്നു പറഞ്ഞുകൊണ്ട് ഇറങ്ങി ഒരോട്ടം. കൈയിലിരുന്ന ചീട്ടെല്ലാം വലിച്ചെറിഞ്ഞ് ഞങ്ങളും ഒപ്പം ഓടി. വലിയ കയ്യാലകള്‍ ഒറ്റച്ചാട്ടത്തിനാണ് കയറിയത്. തെരുവക്കാട്ടിലൂടെയും തൊട്ടാവാടികള്‍ക്കിടയിലൂടെയും പാഞ്ഞു. ശരീരമാകെ ഉരഞ്ഞും വരിഞ്ഞും പൊട്ടി, എങ്കിലും പോലീസിന്റെ ഇടിയെക്കാള്‍ ഭേദമാണല്ലോ..

കുറേ ഓടിയപ്പോള്‍ കണ്ടത്, ആദ്യം അലറിക്കൂവിയവന്‍ നിലത്തു കിടന്നു ചിരിയ്ക്കുന്നതാണ്..

“പറ്റിച്ചേ..എല്ലാവനെയും പറ്റിച്ചേ..”

അന്ന് തല്ലുകേസിനൊപ്പം,ഒരു കൊലക്കേസില്‍ കൂടി പ്രതിയാകാതിരുന്നത് വീട്ടുകാരുടെ ഭാഗ്യം.

Tuesday, 22 February 2011

അമ്മാവചരിതം. 3

അങ്ങനെയിരിയ്ക്കെ ഒരു ദിവസം അമ്മാവന്‍ എന്നോട് പറഞ്ഞു:

“എടാ.. നാളെ നമുക്കു മലബാറിനു പോകാം. സ്കൂളില്‍ പറഞ്ഞ് രണ്ടു ദിവസം അവധി മേടിച്ചേക്ക്..”

മലബാറിനു പോകാം എന്നതുകൊണ്ട് ഉദ്ദേശിച്ചത് എന്റെ വീട്ടില്‍ പോകാം എന്നാണ്. ഞാന്‍ കണ്ണൂരുകാരന്‍ ആണല്ലോ. വലിയ അവധിയ്ക്ക് സ്കൂള്‍ അടയ്ക്കുമ്പോള്‍ മാത്രമേ സാധാരണ ഞാനെന്റെ വീട്ടില്‍ പോകാറുള്ളു. ഇതിപ്പോള്‍ ഓണം കഴിഞ്ഞതല്ലേയുള്ളു. എങ്കിലും എനിയ്ക്ക് വലിയ സന്തോഷമായി. അമ്മയെയും അനിയത്തിയെയും കാണാമല്ലോ. പിന്നെ, യാത്ര പണ്ടുമുതലേ വലിയ ഇഷ്ടവുമാണ്.

ഞാന്‍ അന്ന് സ്കൂളില്‍ ചെന്നപ്പോള്‍ ക്ലാസ് ടീച്ചര്‍ കോര സാറിനോട് പറഞ്ഞു:

“മലബാറില്‍, എന്റെ അമ്മയ്ക്ക് സുഖമില്ലാതിരിയ്ക്കുകയാണ്. പോകണം. അതുകൊണ്ട് രണ്ടു ദിവസം അവധി വേണം സാര്‍.”

ക്ലാസില്‍ “ഭേദപ്പെട്ട” കാറ്റഗറിയില്‍ പെട്ടതായതുകൊണ്ട് അധികം ചോദ്യമൊന്നുമില്ലാതെ സാര്‍ തലയാട്ടി.
പിറ്റേന്ന്, ശനിയാഴ്ച വൈകിട്ട് ഞാനും അമ്മാവനും, അമ്മാവന്റെ മോള്‍ നാലുവയസ്സുകാരി അമ്മുവും കൂടി മലബാറിനു പോകാനായി, കോട്ടയത്തേയ്ക്കു തിരിച്ചു. അമ്മാവന്‍ അവളെ തോളിലെടുത്തിരിയ്ക്കുകയാണ്. ഇടത്തരം ഒരു സ്യൂട്ട്കേസുള്ളത് എന്റെ കൈയിലും.

കോട്ടയത്തു നിന്നും എന്നും രാത്രി പത്തുമണിയ്ക്ക് മലബാര്‍ എക്സ്പ്രസുണ്ട്. അതിനു കയറിയാല്‍ രാവിലെ അഞ്ചര മണിയ്ക്ക് കണ്ണൂരെത്തും. ഞങ്ങള്‍ കോട്ടയത്തെത്തിയപ്പോള്‍ ഏഴുമണി ആയതേയുള്ളു. ചെന്നപാടെ ടിക്കറ്റെടുത്ത്  പ്ലാറ്റ്ഫോമിലേയ്ക്കു പോയി. അധികം താമസിയാതെ ഒരു ട്രെയിന്‍ വന്നു, അതില്‍ അമ്മാവന്‍ ഓടിച്ചെന്നു കയറി. പുറകേ ഞാനും.

തിരക്കു കുറവായതിനാല്‍ സീറ്റു കിട്ടി. സാധാരണ ഞാന്‍ കണ്ണൂര്‍ക്കു പോകുമ്പോഴൊക്കെ, കാലു നിലത്തു കുത്താന്‍ സാധിയ്ക്കാറില്ല. പിന്നെ, ഉറക്കം തൂങ്ങുമ്പോള്‍ നിലത്ത് ഏതെങ്കിലും സീറ്റിന്റെ അടിയില്‍ കിടന്നുറക്കമാണ് പതിവ്. ഇങ്ങനെ സീറ്റിലിരുന്ന് പോകുന്നത് ആദ്യം. പക്ഷേ, ഈ ട്രെയിന്‍ കണ്ണൂര്‍ക്കാണോ എന്നെനിയ്ക്ക് സംശയമുണ്ടായിരുന്നു. എങ്കിലും അമ്മാവനല്ലെ കൂടെയുള്ളത്, എന്തു പേടിയ്ക്കാന്‍..?

ഞാന്‍ കുറെ ഉറങ്ങിയെന്നു തോന്നുന്നു. രാത്രി ഏതോ നേരത്ത് അമ്മാവന്‍ എന്നെ തട്ടി വിളിച്ചു.

“എടാ..എഴുനേല്‍ക്ക്.. ഇവിടെ ഇറങ്ങാം..”

നോക്കുമ്പോള്‍ ട്രെയിന്‍ ഏറേക്കുറെ കാലിയാണ്. അതിലുണ്ടായിരുന്നവരെല്ലാം ഇറങ്ങിക്കഴിഞ്ഞു. ഞാന്‍ കണ്ണും തിരുമ്മി, സ്യൂട്ട്കേസ് വലിച്ചുപൊക്കി അമ്മാവനോടൊപ്പം ഇറങ്ങി. നല്ല രാത്രിയാണ്. വിശാലമായ പ്ലാറ്റ്ഫോമില്‍ ലൈറ്റുകള്‍ മുനിഞ്ഞു കത്തുന്നു. ഇപ്പോള്‍ ഇറങ്ങിയവരല്ലാതെ ആരുംതന്നെ അവിടെയെങ്ങുമില്ല. അമ്മു, അമ്മാവന്റെ തോളില്‍ ഒരേ ഉറക്കം. ഇതെവിടെയാ, എന്താ എന്നൊരു പിടിപാടും ഇല്ല. സത്യത്തില്‍ അമ്മാവനോട് ദേഷ്യം തോന്നിയ ഒരു സന്ദര്‍ഭം ഇതായിരുന്നു. അമ്മാവനു പിന്നാലെ പെട്ടീം തൂക്കി ഞാനും നടന്നു. അല്പം നടന്നപ്പോള്‍ വലിയൊരു ബോര്‍ഡ്, മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും: “ഷൊര്‍ണൂര്‍”.

ഓഫീസിന്റെ ഭാഗത്തെത്തിയപ്പോള്‍ നിരത്തിയിട്ട കസേരകളില്‍ അഞ്ചാറ് പേര്‍ ഇരിപ്പുണ്ട്. ഞങ്ങളും അവിടെ പോയി ഇരുന്നു. തണുത്ത കാറ്റാണ് സഹിയ്ക്കാന്‍ വയ്യാത്തത്..  ഇടയ്ക്കിടെ ഒരു പെണ്ണിന്റെ  അനൌണ്‍സ്മെന്റ് മുഴങ്ങും- ഈ പാതിരയ്ക്ക് കുത്തിയിരുന്ന് അനൌണ്‍സ് ചെയ്യുന്ന അവളെ സമ്മതിയ്ക്കണം- അപ്പോള്‍ തെക്കുനിന്നോ വടക്കുനിന്നോ  ഒരു ട്രെയിന്‍ വരും.  കുറച്ച് പേര്‍ ഇറങ്ങാനും കയറാനും ഉണ്ടാകും.

ആ ഇരിപ്പ് മണിക്കൂറുകള്‍ നീണ്ടു. പിന്നെ വന്ന ട്രെയിനില്‍ എഴുതിയിരിയ്ക്കുന്നത് ഞാന്‍ വായിച്ചു: “മലബാര്‍ എക്സ്പ്രസ്”. ഞങ്ങള്‍ വരേണ്ടിയിരുന്ന ട്രെയിന്‍. ഞാന്‍ അമ്മാവനെ നോക്കി. പുള്ളി ട്രെയിന്റെ അടുത്തൊന്നു ചെന്നിട്ട് തിരിച്ചു പോന്നു.  ഇപ്പോഴും നല്ല തിരക്കാണ് അതില്‍. ഞങ്ങളെ കൂടാതെ മലബാര്‍ എക്സ്പ്രസ് ചൂളം വിളിച്ച് മുന്നോട്ട് നീങ്ങി. എനിയ്ക്കാണെങ്കില്‍ നല്ല കലിവരുന്നുണ്ട്. എന്തു ചെയ്യാന്‍, സഹിയ്ക്കുകയല്ലാതെ..?

ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു ട്രെയിന്‍ തെക്കുനിന്നും വന്നു. അതില്‍ തിരക്കൊന്നുമില്ല. ഞങ്ങള്‍ ഓടിപ്പോയി അതില്‍ കയറി. ഭാഗ്യം സീറ്റുണ്ട്. തട്ടിയും മുട്ടിയും കണ്ണൂരെത്തിയപ്പോള്‍ രാവിലെ മണി എട്ട്. അവിടെ നിന്നും ബസ് കയറി ഞങ്ങള്‍ രയറോത്തെത്തിയപ്പോള്‍ ഉച്ചകഴിഞ്ഞു. സാധാരണ, പത്തുമണിയ്ക്കു മുന്‍പ് വീട്ടിലെത്തേണ്ടതാണ്.

ഞങ്ങളുടെ അപ്രതീക്ഷിത സന്ദര്‍ശനത്തില്‍ അച്ഛനും അമ്മയും ഒന്നു പകച്ചു. എങ്കിലും പെട്ടെന്ന് സല്‍ക്കാരങ്ങള്‍ ഒരുങ്ങി.

അന്ന്, രയറോത്തെ എന്റെ വീട് പുല്ല് മേഞ്ഞതാണ്. ഞങ്ങള്‍ അവിടെ താമസമാക്കിയിട്ട് രണ്ടു വര്‍ഷം ആകുന്നു. ഒരു മുസ്ലീം കുടുംബമായിരുന്നു നേരത്തെ അവിടെ താമസം. അവരുടെ രീതിയിലുള്ള ഒരു വീട്. പറമ്പില്‍ ധാരാളം കുരുമുളകു ചെടിയും കശുമാവും. പിന്നെ കുറേഭാഗത്ത് കപ്പ. രണ്ടര ഏക്കര്‍ സ്ഥലമുണ്ടവിടെ.  പറമ്പാകെ നല്ല പച്ചപ്പും കുളിര്‍മയും. എപ്പോഴും ഇളം കാറ്റ് വീശിക്കൊണ്ടിരിയ്ക്കും. സാധാരണ ഞാന്‍ വരുന്ന സമയം ചൂടുകാലമാണല്ലോ.. ഞാന്‍ എല്ലായിടവും ചുറ്റിനടന്നു. എന്തുമാത്രം പക്ഷികളാണ് പറമ്പാകെ, അതുപോലെ പൂമ്പാറ്റകളും. രണ്ടുദിവസം കഴിഞ്ഞത് അറിഞ്ഞില്ല. അമ്മാവന്‍ വന്നതിന്റെ ഉദ്ദേശം ഇതിനിടെ എനിയ്ക്കു മനസ്സിലായി. അച്ഛനോട് കുറച്ച് കാശ് കടം ചോദിയ്ക്കുക.  അതു കിട്ടിയോ ഇല്ലയോ എന്ന് കൃത്യമായി അറിയില്ല. എങ്കിലും അച്ഛന്റെ രീതി വച്ച്,   സാധ്യത കുറവാണ്.

ഞങ്ങളുടെ തിരിച്ചുള്ള യാത്രയും വന്നപോലെ തന്നെ. ആദ്യം കണ്ണൂരില്‍ നിന്നു കോഴിക്കോട്. അവിടെനിന്ന് ബസില്‍ എറണാകുളം. അപ്പോള്‍ രാത്രി ഒരുമണിയോളം ആയി. അവിടെ നിന്ന് റെയില്‍‌വേ സ്റ്റേഷനിലേയ്ക്ക് നടന്നു.  അമ്മാവന്റെ തോളില്‍ അമ്മു, എന്റെ കൈയില്‍ സ്യൂട്ട്കേസ്. കുറേ നടന്ന് വഴിതെറ്റിയപ്പോള്‍, അവിടെ സംസാരിച്ചു നിന്ന രണ്ടുപേരോട് അമ്മാവന്‍ വഴി ചോദിച്ചു. അവര്‍ വഴിപറഞ്ഞു തന്നിട്ട്, ഇത്രകൂടി പറഞ്ഞു:

“സുഹൃത്തേ, ഈ പാതിരയ്ക്ക് ഈ കുട്ടികളേം കൊണ്ട് ഇതിലെയിങ്ങനെ നടക്കുന്നത് അപകടമാണ്..” അമ്മാവനത്ര ഗൌനിച്ചില്ല.

എറണാകുളത്തു നിന്നും കോട്ടയത്തെത്തുമ്പോള്‍ മണി വെളുപ്പിനെ അഞ്ച്. വല്യാട്ടിലേയ്ക്ക് ബസ് ആറരയാകണം. അമ്മാവന്‍ ഒട്ടും മടിച്ചില്ല, അപ്പോള്‍ പോകാന്‍ കിടന്ന അയ്മനം-പരിപ്പ് ബസിനു കയറി. ഞങ്ങള്‍ അയ്മനത്തിറങ്ങി. ഇനി വല്യാട്ടിലേയ്ക്ക് നാലു കിലോമീറ്റര്‍ ദൂരമെയുള്ളു. സമയം പാഴാക്കിയില്ല, നടന്നു. ആറരയായപ്പോള്‍ വീട്ടിലെത്തി. സ്യൂട്ട്കേസ് തൂക്കി എന്റെ ഇരുകൈവെള്ളകളും തോളും നീരു വച്ചു. ഇത്ര ദൂരം നടന്നതായി എന്റെ ഓര്‍മ്മയിലുമില്ല. ഏതായാലും ഈ യാത്ര അമ്മാവനെപറ്റി നന്നായി മനസ്സിലാക്കാന്‍ എന്നെ സഹായിച്ചു. അപ്പോള്‍ തോന്നുന്നതെന്തോ അതു ചെയ്യുക എന്നതിനപ്പുറം, വരും വരായ്കകളെ പറ്റി യാതൊരു ചിന്തയുമില്ല കക്ഷിയ്ക്ക്. അതിന്റെ ഫലം ഏറെ കഴിയും മുന്‍പ് കണ്ടു.

ഒരു ദിവസം കേട്ടു, അമ്മാവന്‍ കട വിറ്റു..!

വീട്ടിലെല്ലാവര്‍ക്കും വലിയ ഷോക്കായിരുന്നു ആ വാര്‍ത്ത. അല്പം ഞെരുങ്ങിയായിരുന്നെങ്കിലും ഒരു വിധം മുന്നോട്ട് നീങ്ങുന്നുണ്ടായിരുന്നു കട. പരിശ്രമിച്ചാല്‍ ഇനിയും നന്നാക്കി എടുക്കാവുന്നതേയുള്ളു. അതിനു പകരം അതു വിറ്റുകളഞ്ഞത് അപ്രതീക്ഷിതമായിരുന്നു. പക്ഷെ ഒരാളും ഒന്നും മിണ്ടിയില്ല. അമ്മായി എന്തോ ചോദിച്ചതിന് കണക്കിനു കിട്ടി. വല്യച്ഛനാകട്ടെ പതിവുപോലെ നിസംഗത തുടര്‍ന്നു.

അമ്മാവന്റെ കട മേടിച്ചത്, വല്യാട്ടിലെ മറ്റൊരു കച്ചവടക്കാരനാണ് . മാടം ഒഴികെ, സാധനങ്ങള്‍ മാത്രം.   അവയെല്ലാം അയാള്‍ സ്വന്തം കടയിലേയ്ക്കു മാറ്റി. ആളൊഴിഞ്ഞ മാടം മാത്രം അനാഥപ്രേതം പോലെ കിടന്നു.
അമ്മാവന്‍ പിന്നെ കുറെ ദിവസത്തെയ്ക്ക് വീട്ടില്‍ വന്നില്ല. എല്ലാവര്‍ക്കും ഉത്കണ്ഠയായി. അമ്മായി ഒരറ്റത്തിരുന്ന് കണ്ണീര്‍ ഒഴുക്കി. മണിക്കുട്ടനും അമ്മുവും ഒന്നുമറിയാതെ കളിച്ചു നടന്നു.

ഏതാണ്ട് ഒരാഴ്ചയ്ക്കു ശേഷം, ഞങ്ങളുടെ വീടിന്റെ തെക്കുവശത്തെ കൈത്തോടു വഴി വലിയൊരു കെട്ടുവള്ളം കയറി വന്നു. അതു വീടിന്റെ കടവില്‍ അടുത്തു. നീലപെയിന്റടിച്ച, ഇരുമ്പു കൊണ്ടുള്ള വലിയ ഒരു യന്ത്രസാമഗ്രി ആ വള്ളത്തിലുണ്ടായിരുന്നു. ഒപ്പം അമ്മാവനും വേറെ രണ്ടു മൂന്നു പേരും. അമ്മാവന്‍ വലിയ ഒച്ചയില്‍ അവര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കി. എല്ലാവരും ചേര്‍ന്ന് അതു താങ്ങിപ്പിടിച്ച് വീടിന്റെ തെക്കേ മുറ്റത്തിറക്കി വച്ചു. വീട്ടിലെ കാലിത്തൊഴുത്തും വൈക്കോല്‍ തുറുവും അവിടെ തന്നെയാണുള്ളത്. 

ആദ്യം ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല. എല്ലാവരും അമ്പരപ്പോടെ നോക്കി നിന്നു. ആ സാമഗ്രികളെല്ലാം മുറ്റത്തു വച്ചു കൂട്ടിയോജിപ്പിച്ചപ്പോഴാണ് എന്താണ് സാധനമെന്നു തിരിഞ്ഞത്. അതൊരു “നെല്ലു പാറ്റുയന്ത്ര“മായിരുന്നു. അതായത്, കൊയ്തുമെതിച്ച നെല്ല്, പതിരു കളഞ്ഞു പാറ്റിയെടുക്കാന്‍ ഉപയോഗിയ്ക്കുന്ന യന്ത്രം.  ഒരു വലിയ വീപ്പയില്‍ സജീകരിച്ച യന്ത്രമാണ് പൊതുവില്‍ എല്ലായിടത്തും ഉപയോഗിയ്ക്കുന്നത്. ചെറിയൊരു മോട്ടോറും ഉണ്ടാകും അതിന്. എന്നാല്‍ അമ്മാവന്‍ കൊണ്ടുവന്നിരിയ്ക്കുന്നത് വളരെ വലിപ്പമേറിയ ഇനമാണ്. നല്ല ശക്തമായ മോട്ടോറും.

വല്യാടിനു പടിഞ്ഞാറ് ഭാഗം വലിയ പാടശേഖരങ്ങളാണ്. മേനോങ്കരി, മിത്രക്കരി അങ്ങനെ പലപേരുകളില്‍ കരിപ്പാടങ്ങള്‍. ഓരോന്നും നൂറുകണക്കിന് ഏക്കര്‍ വിസ്തൃതിയില്‍ അനന്തമായി പരന്നു കിടക്കുന്നു.  വല്യാട്ടുകാര്‍  മിക്കവര്‍ക്കും ഒന്നും രണ്ടും ഏക്കറുകള്‍  വീതം ഇവിടെ കൃഷിയുണ്ട്.  വര്‍ഷത്തില്‍ രണ്ടു കൃഷിയുണ്ടാകും. അതുകൊണ്ട് തന്നെ നെല്ല് പാറ്റ് യന്ത്രത്തിന് നല്ല സാധ്യതയുണ്ട്.

“മറ്റുള്ളവന്മാരുടേതിനെക്കാള്‍ ഇരട്ടിയുണ്ട് ഇത്... നല്ല സ്പീഡില്‍ കാര്യം നടക്കും..” അമ്മാവന്‍ യന്ത്രം ചൂണ്ടി പറഞ്ഞു. അതു ശരിയാണെന്ന് കാണുന്ന ആര്‍ക്കും ബോധ്യമാകും.

താമസിയാതെ കൊയ്തുകാലമായി. വയലുകളില്‍ കൊയ്തുകൂട്ടുന്ന നെല്‍ക്കറ്റകള്‍ വലിയ കെട്ടുവള്ളങ്ങളില്‍ വീടുകളിലെത്തിയ്ക്കും. എന്നിട്ട്, മെതിക്കളമുണ്ടാക്കി അവിടെയിട്ട് മെതിച്ച് നെല്ല് വേര്‍തിരിയ്ക്കും. അപ്പോഴാണ് പാറ്റ് യന്ത്രങ്ങള്‍ക്ക് പണി. ഞങ്ങള്‍ക്കുമുണ്ട് രണ്ട് ഏക്കര്‍ വയല്‍, മേനോങ്കരി പാടത്ത്.

വീട്ടിലെ വയലിലെ നെല്ലെല്ലാം കൊയ്ത് മെതിച്ച് കൂട്ടിയിരിയ്ക്കുകയാണ്, തെക്കേ മുറ്റത്തെ മെതിക്കളത്തില്‍. അമ്മാവന്റെ വലിയ പാറ്റുയന്ത്രത്തിന്റെ ഉദ്ഘാടനം അവിടെ തന്നെയാകട്ടെ എന്നു തീരുമാനിച്ചു. അക്കാലത്ത്  വല്യാട്ടില്‍ അപൂര്‍വം വീടുകളിലേ വൈദ്യുതിയുള്ളു. അതുകൊണ്ട് തന്നെ പാറ്റുയന്ത്രങ്ങള്‍ രാത്രിയാണ് പ്രവര്‍ത്തിപ്പിയ്ക്കാറ്. സന്ധ്യയോടെ മെതിക്കളത്തില്‍ യന്ത്രം സെറ്റുചെയ്ത് വെച്ചിട്ട് പത്തുമണിയാകാന്‍ കാത്തിരിയ്ക്കും. ഓപറേറ്ററുടെ കൈയില്‍ നെടുനീളന്‍ കറന്റ് വയര്‍ ഉണ്ടാകും. പത്തുമണിയോടെ അയാള്‍ വയറുമായി, വല്യാട്ടിലൂടെ കടന്നു പോകുന്ന കറന്റു ലൈനിന്റെ, അടുത്തുള്ള ഏതെങ്കിലും പോസ്റ്റില്‍ കയറിപ്പറ്റും. എന്നിട്ട് വയര്‍ ലൈനില്‍ കൊളുത്തിയിട്ട് കറന്റെടുക്കും. മിക്കവാറും ഒന്നോ രണ്ടോ മണിയ്ക്കൂര്‍ കൊണ്ട് നെല്ല് പാറ്റിതീരും. അന്നൊക്കെ ഇങ്ങനെ കറന്റെടുക്കുന്നത് തങ്ങളുടെ അവകാശമാണെന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്.

അമ്മാവന്റെ യന്ത്രത്തിനും ഇതേ അവകാശം തന്നെയാണല്ലോ ഉള്ളത്. മെതിക്കളത്തില്‍ കൂറ്റന്‍ യന്ത്രം സെറ്റുചെയ്ത് വെച്ചിട്ട് പത്തുമണിയായപ്പോള്‍ ഞാനും അമ്മാവനും നീളന്‍ വയറുമായി തൊട്ടടുത്ത പോസ്റ്റിനടുത്തു പോയി. വയര്‍ കടിച്ച് പിടിച്ച് അമ്മാവന്‍ പോസ്റ്റില്‍ വലിഞ്ഞു കയറി. എന്നിട്ട് വിദഗ്ധമായി ചൂണ്ടപോലെ അത് കമ്പിയില്‍ കൊളുത്തിയിട്ടു. അറിയാതെയെങ്ങാനും കമ്പിയില്‍ തൊട്ടുപോയാല്‍ പിന്നത്തെ കാര്യം പറയേണ്ടല്ലോ...

മെതിക്കളത്തില്‍ നൂറുവാട്സിന്റെ ബള്‍ബ് തെളിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് വലിയ ആഹ്ലാദമായി. അധികം വൈകാതെ യന്ത്രം പ്രവര്‍ത്തനം തുടങ്ങി. ഹെലികോപ്ടറിന്റെ ഒച്ച പോലെയുണ്ട് അതിന്റെ ഹുങ്കാരം. കുഞ്ഞമ്മമാരും അമ്മമ്മയും വലിയച്ഛനുമെല്ലാം ചേര്‍ന്ന് യന്ത്രത്തിന്റെ  ഹള്ളറിലേയ്ക്ക് , വലിയ മുപ്പറക്കൊട്ടയില്‍ നെല്ലുകോരിയിട്ടു കൊണ്ടേയിരുന്നു. ഒരു വശത്തുകൂടെ പതിരും വൈക്കോല്‍ തുണ്ടുകളും പുറത്തേയ്ക്ക് പറന്നു. മറുവശത്ത് നിന്ന് ശുദ്ധീകരിച്ച നെല്ല് കളത്തിലേയ്ക്ക് വീഴുന്നു. സാധാരണ രണ്ടു മണിക്കൂര്‍ വേണ്ടയിടത്ത് കഷ്ടിച്ച് മുക്കാല്‍ മണിക്കൂര്‍ കൊണ്ട് പണികഴിഞ്ഞു..!

“കണ്ടില്ലേ” എന്നമട്ടില്‍ അമ്മാവന്‍ എല്ല്ലാവരെയും നോക്കി ചിരിച്ചു. എന്നാല്‍ വല്യച്ഛന്റെയും അമ്മമ്മയുടെയും കുഞ്ഞമ്മമാരുടെയും മുഖത്ത് ആ ചിരി കണ്ടില്ല. എന്താണ് കാര്യമെന്ന് അമ്മാവനു മനസ്സിലായതുമില്ല. വലിയച്ഛന്‍ പതിരുകള്‍ പറന്നുകിടക്കുന്ന ഭാഗത്തെയ്ക്ക് പോയി. കൂടിക്കിടക്കുന്ന പതിരില്‍ കുറെ വാരിയെടുത്ത്  അമര്‍ത്തി നോക്കി. എന്നിട്ട് അമ്മാവനോട് പറഞ്ഞു ..

”നോക്കെടാ...”

അമ്മാവന്‍ അല്പം പതിരെടുത്തു ഞെക്കി നോക്കി. പകുതിയും പതിരല്ല,  നെല്ലാണ്..! അമ്മാവന്റെ മുഖം വിവര്‍ണമായി. നല്ല ശക്തിയേറിയ മോട്ടോറായതിനാല്‍ പതിരിനൊപ്പം കുറേ നെല്ലും പറന്നുപോയി. അത്രയും നെല്ല് വെറുതെകളയാന്‍ വല്യച്ഛന്‍ ഒരുക്കമല്ലായിരുന്നു. പതിരൊക്കെ കൊട്ടയില്‍ വാരി മുറത്തില്‍ പാറ്റിയെടുത്തു. നാലഞ്ചു പറ നെല്ലുണ്ടായിരുന്നു അത്.

തുടര്‍ന്ന് മറ്റൊരിടത്തു പാറ്റാന്‍ പോയപ്പോഴും അമ്മാവന്റെ യന്ത്രത്തിന് ഈ പറ്റു പറ്റി. അതോടെ ആകെ പേരുദോഷമായി. “പൊന്നപ്പന്റെ മെഷ്യനേ പാറ്റിയാല്‍ പകുതി നെല്ലു പോക്കാണ്..!”

വിശാലമായ തൊഴുത്തിന്റെ പുല്‍ക്കൂടിനോട് ചേര്‍ന്ന് കുറെ ഭാഗം വെറുതെ കിടപ്പുണ്ട്. അവിടെ വെയിലും മഴയുംകൊള്ളാതെ നല്ല സൌകര്യത്തില്‍ അമ്മാവന്റെ പാറ്റു യന്ത്രം വിശ്രമിച്ചു, സ്ഥിരമായി.

അതോടെ അമ്മാവന്‍ ആകെ നിരാശനായെന്നു തോന്നി. എങ്കിലും സംസാരത്തില്‍ അതൊന്നും കാണിയ്ക്കില്ല. “ഇതല്ലെങ്കില്‍ ഇതിലും നല്ല ബിസിനസ് എനിയ്ക്കറിയാം“  എന്ന് ഇടയ്ക്കിടെ പറയും. രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ വൈകിട്ടേ വരുകയുള്ളൂ. മിക്കവാറും നന്നായി കള്ളുകുടിച്ചിട്ടുമുണ്ടാവും...

അമ്മായിയുടെ കാര്യം ആകെ കഷ്ടമായെന്നു വേണം പറയാന്‍. കടയുണ്ടായിരുന്നപ്പോള്‍ അമ്മായിയ്ക്ക് ഒരു വിധം മതിപ്പുണ്ടായിരുന്നു വീട്ടില്‍. എന്നാല്‍ കാര്യങ്ങള്‍ ഈ രീതിയിലെത്തിയത് അവരെ നന്നായി ബാധിച്ചു. അമ്മു ഒന്നാം ക്ലാസില്‍ പഠിയ്ക്കുന്നുണ്ട്. മണിക്കുട്ടന്‍ പിച്ചവെച്ചു നടക്കുന്നു. വീട്ടിലെ അകത്തള സംസാരങ്ങള്‍ ഞാന്‍ അധികം ശ്രദ്ധിയ്ക്കാറില്ല, എങ്കിലും പലപ്പോഴും അമ്മായി തനിച്ചിരുന്നു കരയുന്നതു ഞാന്‍ കണ്ടു.

വീട്ടിലെ പ്രധാന വരുമാനമാര്‍ഗങ്ങള്‍ പശുവളര്‍ത്തല്‍, കുഞ്ഞമ്മമാരുടെ വയല്‍ പണി എന്നിവയാണ്. സ്വന്തം വയലുള്ളതിനാല്‍ അരിയ്ക്കു മുട്ടില്ല. കുറച്ച് തേങ്ങ കിട്ടാനുള്ളത് വീട്ടാവശ്യത്തിനുമായി. അമ്മാവനു കടയുണ്ടായിരുന്നപ്പോള്‍ വേണ്ട സാധനങ്ങളൊക്കെ കടയില്‍ നിന്നു കൊടുക്കുമായിരുന്നു. എന്നാല്‍ കട പൂട്ടുകയും അമ്മാവന്‍ വീട്ടുചെലവിനായി ഒന്നും കൊടുക്കാതിരിയ്ക്കുകയുമായപ്പോള്‍ അമ്മായിയുടെയും കുട്ടികളുടെയും കാര്യങ്ങള്‍ ആരു നോക്കും എന്നതായി പ്രശ്നം. പലപ്പോഴും അമ്മാവന്റെ മുറിയില്‍ നിന്നും പൊട്ടലും ചീറ്റലും കേട്ടു.ഞങ്ങളാരും അങ്ങോട്ട് പോയതേയില്ല.

എല്ലാ ദിവസവും വയലില്‍ പണിയുണ്ട്. ഞാറു നടീല്‍, കള പറിയ്ക്കല്‍, നെല്ല് കൊയ്യല്‍, മെതിയ്ക്കല്‍ അങ്ങനെയങ്ങനെ. വല്യാട്ടിലെ മിക്കവാറും എല്ലാവീട്ടില്‍ നിന്നും പെണ്ണുങ്ങള്‍ പണിയ്ക്കുപോകും, വീട്ടില്‍ നിന്നു കുഞ്ഞമ്മമാരും. അതിലൊന്നും ആര്‍ക്കും അഭിമാനക്ഷതവുമില്ല. പത്താം ക്ലാസില്‍ പഠിപ്പ് നിര്‍ത്തുന്ന പെണ്‍കുട്ടികള്‍ അടുത്ത ദിവസം മുതല്‍ പണിയ്ക്കു പോകുന്നത് പതിവാണ്. രാവിലെ ഏഴുമണി മുതല്‍ ചെറിയ ചെറിയ കൂട്ടമായി, പൊതിച്ചോറും കെട്ടി വയല്‍പ്പണിയ്ക്കു പോകുന്ന പെണ്ണുങ്ങളെ വല്യാട്ടിലെമ്പാടും കാണാം.
 എത്രപേര്‍ക്കു വേണമെങ്കിലും  പണി നല്‍കാന്‍  സന്നദ്ധരായി കരിപ്പാടങ്ങള്‍ വിശാലമായിക്കിടന്നു.

ഒരു ദിവസം ഞാന്‍ നോക്കുമ്പോള്‍ അമ്മായിയും പൊതിച്ചോറു കെട്ടി പണിയ്ക്കു പോകാന്‍ നില്‍ക്കുന്നതാണ് കണ്ടത്..! മണിക്കുട്ടന്‍ പിടിവിടാതെ കരഞ്ഞുകൂവിയെങ്കിലും അവരതത്ര കാര്യമാക്കിയില്ല. അവന്റെ കൈപിടിച്ച് വേര്‍പെടുത്തിയിട്ട്, അപ്പോള്‍ അതുവഴിവന്ന ഒരു കൂട്ടം പെണ്ണുങ്ങളോടോപ്പം അമ്മായിയും നടന്നു പോയി. ഞാന്‍ മണിക്കുട്ടനെ കൈയിലെടുത്ത് തെക്കുവശത്തെ കൈത്തോട്ടിലേയ്ക്കു പോയി. അവിടെ കരയോട് ചേര്‍ന്ന് വെള്ളപ്പരപ്പില്‍, നെറ്റിയില്‍ പൊട്ടുള്ള ധാരാളം പൂഞ്ഞാന്‍ മീനുകള്‍ ഉണ്ടായിരുന്നു. അവറ്റകളെ അവനു കാട്ടിക്കൊടുത്തു ‍. പിന്നെ മെല്ലെ താഴെ നിര്‍ത്തിയിട്ട്, കൂട്ടംകൂടി തഴച്ചു നില്‍ക്കുന്ന വെളിഞ്ചേമ്പുകള്‍ക്കിടയിലൂടെ പമ്മിച്ചെന്ന് ഒരു തുമ്പിയെയും പിടിച്ചു കൊടുത്തു. അതോടെ അവന്‍ കരച്ചില്‍ നിര്‍ത്തി..

അന്നു വൈകിട്ട് അമ്മാവന്‍ നിശബ്ദനായാണ് വന്നത്. കുടിച്ചിട്ടില്ല എന്നു തോന്നുന്നു. അമ്മായിയോട് ഒരക്ഷരം പോലും മിണ്ടിക്കണ്ടില്ല. പതിവില്ലാതെ, മണിക്കുട്ടനെയും അമ്മുവിനെയും  മടിയിലിരുത്തി പോക്കറ്റില്‍ നിന്നും കുറച്ചു മിഠായി എടുത്തു കൊടുത്തു. ഞാനും അമ്മാവന്റെ അടുത്തു പോയിരുന്നു. എന്നെ നോക്കി ഒന്നു ചിരിച്ചു, പിന്നെ രണ്ടു മിഠായി എനിയ്ക്കും തന്നു. അകത്ത് കുഞ്ഞമ്മമാര്‍ വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിയ്ക്കുന്നു. ആന്റിമാരും കുഞ്ഞമ്മാവനും വായനയും പഠനവും. വല്യച്ഛന്‍ റേഡിയോയില്‍ പാട്ടുകേള്‍ക്കുകയാണ്. അമ്മായി നിശബ്ദയായി എവിടെയോ ഇരിപ്പുണ്ടാകും.

പിറ്റേന്നും അമ്മായി വയലില്‍ പണിയ്ക്കുപോയി.  പതിവുപോലെ രാവിലെ കുളിച്ചൊരുങ്ങി അമ്മാവന്‍ ഇറങ്ങി. ഞങ്ങള്‍ സ്കൂളിലേയ്ക്കും. അന്ന് വൈകിട്ട് അമ്മാവന്‍ വന്നില്ല. ഇടയ്ക്കിത് പതിവാണല്ലോ. ആരും കാര്യമാക്കിയില്ല. എന്നാല്‍ അതിനടുത്ത ദിവസങ്ങളിലും കാണാതായതോടെ എല്ലാവര്‍ക്കും ഉത്കണ്ഠയായി. അമ്മായി കണ്ണീരിലും. “കരയണ്ട, അമ്മാവന്‍ തിരിച്ചു വരു“മെന്ന്  അവരെ ഞാന്‍ ആശ്വസിപ്പിച്ചു.

ദിവസങ്ങള്‍ ആഴ്ചകളായി. ആഴ്ചകള്‍ മാസങ്ങളായി. അമ്മാവന്‍ പുതിയൊരു ദേശാടനത്തിലാണെന്ന് ഞെട്ടലോടെ ഞങ്ങള്‍ മനസ്സിലാക്കി. എങ്കിലും ഞാന്‍ തെക്കു വശത്തെ കൈത്തോട്ടിലേയ്ക്ക് ഇടയ്ക്കൊക്കെ കാതോര്‍ക്കും. അതിലെ ഒരു കെട്ടുവള്ളം വരുന്നുണ്ടാകുമോ? ബെല്‍ബോട്ടം പാന്റിട്ട്, ഫുള്‍ക്കൈ ഷര്‍ട്ടിട്ട്, അരയില്‍ വീതിബെല്‍ട്ട് കെട്ടി, കറുപ്പ് ഷൂവിട്ട്, കൂളിങ്ങ് ഗ്ലാസ് വെച്ച്, കൈയിലൊരു സിഗരറ്റുമായി, പുതിയ എന്തെങ്കിലും പരിപാടിയുമായി എന്റെ അമ്മാവന്‍ അതിലുണ്ടാകുമോ..?

(അവസാനിച്ചു)

Sunday, 20 February 2011

അമ്മാവചരിതം. 2

നല്ല വീതിയില്‍ കിഴക്കുനിന്നും ഒഴുകിവരുന്ന മീനച്ചിലാറ് വല്യാട്ടില്‍ വച്ച് രണ്ടായി പിരിയുന്നു. ഒരെണ്ണം വടക്ക് പടിഞ്ഞാറോട്ട്, മറ്റൊന്ന് തെക്ക് പടിഞ്ഞാറോട്ട്. ഈ പിരിയുന്ന ഭാഗത്താണ് വല്യാട്ടിലെ അമ്പലം. അതിന്റെ വിശാലമായ മൈതാനത്താണ് ഞങ്ങള്‍ നാടന്‍ പന്തും ക്രിക്കറ്റും കളിച്ചത്. മീനച്ചിലാറിന്റെ തെക്കുപടിഞ്ഞാറന്‍ ശാഖ വല്യാടിനെ രണ്ടായി പകുക്കുന്നു. ആറിനക്കരെയാണ് വല്യാട്ടിലെ മൂന്നാലു കടകളും രണ്ട് ചായക്കടയുമുള്ളത്. ഇക്കരെ ഒരു മുറുക്കാന്‍ കട മാത്രമെയുള്ളു. പണ്ടു മുതലെ അക്കരെ കടക്കാനായി വലിയൊരു തടിപ്പാലം അവിടെയുണ്ട്. താഴെക്കൂടി കെട്ടുവള്ളങ്ങള്‍ക്കും മറ്റും കടന്നുപോകാവുന്നത്ര ഉയര്‍ത്തിയാണ് ആ പാലം പണിതിരുന്നത്. ആ പാലത്തെ പറ്റി  മറക്കാത്ത ഒരോര്‍മ്മയുണ്ട്. ഒരിയ്ക്കല്‍ ഞാന്‍ അതുവഴി അക്കരെയ്ക്കു പോകുമ്പോള്‍ എതിരെ അന്നത്തെ എം.എല്‍.എ.യും കൂട്ടരും വരുന്നുണ്ടായിരുന്നു. അദ്ദേഹം  അടുത്തെത്തിയപ്പോള്‍ എന്റെ തലയില്‍ ഒന്നു തലോടാനും വീര്‍ത്ത വയറിന്മേല്‍ ഒന്നു തട്ടാനും മറന്നില്ല. എനിയ്ക്ക് വലിയ സന്തോഷമായി. ഇത്രേം വലിയ ആള്‍ എന്നെ തൊട്ടല്ലോ.!

അമ്മാവന്റെ വരവോടെ എനിയ്ക്കും കുറച്ച് ഗമയൊക്കെ തോന്നി. അയലത്തെ അജിയോടും റെജിയോടും  പിന്നെ മറ്റു പലരോടും അമ്മാവനെ പറ്റി പൊടിപ്പും തൊങ്ങലും വച്ച് താങ്ങാന്‍ കിട്ടിയ ഒരവസരവും ഞാന്‍ പാഴാക്കിയില്ല. അമ്മാവന്‍ നല്ല സുന്ദരനാണ്. വെളുവെളാ വെളുത്തിട്ട്.  മുഖത്തെ താടി ആ സൌന്ദര്യം കൂട്ടുന്നേയുള്ളു. അമ്മാവന്റെ സംസാരമോ അതിലും സുന്ദരം. ഒരാള്‍ക്കും അമ്മാവനോട് പറഞ്ഞു ജയിയ്ക്കാന്‍ പറ്റില്ല. എന്തുകാര്യത്തെ പറ്റിയും അമ്മാവന് നന്നായറിയാം. അമ്മാവന്റെ മുന്നില്‍ അമ്മായി ഒന്നുമല്ല. എന്തു കണ്ടിട്ടാണ് അമ്മാവന്‍ അമ്മായിയെ പ്രേമിച്ച് കെട്ടിയതെന്ന് ഇടയ്ക്ക് ഞാനും ചിന്തിച്ചിട്ടുണ്ട്.

ഒരു മാസംകൊണ്ട് അമ്മാവനെ നല്ല പരിചയമായി. പുള്ളിയുടെ നടപ്പും സ്റ്റൈലുമൊക്കെ ഞാന്‍ ഇടയ്ക്കിടെ അനുകരിച്ചു നോക്കും. വന്ന് അധികം താമസിയാതെ അമ്മാവന് വല്യാട്ടില്‍ കുറേ കൂട്ടുകാരുണ്ടായി.  ചില ദിവസങ്ങളില്‍ അവരോടൊപ്പം പോകും. വൈകിട്ട്  തിരിച്ചെത്തുമ്പോള്‍ കള്ളിന്റെ നല്ല മണവും കണ്ണിനു ചുവപ്പും ഉണ്ടാവും, ഒപ്പം അമ്മായിയുടെ കണ്ണീരും.

ഒരിയ്ക്കല്‍ അദ്ദേഹം കോട്ടയത്തിനു പോയപ്പോള്‍ എന്നെയും കൂട്ടി. അവിടെ എത്തിയപ്പോഴാണ് അമ്മാവന്റെ സ്വാധീനം എത്ര വലുതാണെന്നെനിയ്ക്ക് മനസ്സിലായത്. മാര്‍ക്കറ്റിലെ കച്ചവടക്കാരൊക്കെ അമ്മാവന്റെ പരിചയക്കാര്‍. വളരെ ബഹുമാനത്തോടെയാണ് “അശോകാ” എന്നു വിളിയ്ക്കുന്നത്. ആപ്പിളും ഓറഞ്ചും വില്‍ക്കുന്ന ഒരു പരിചയക്കാരനോട് അമ്മാവന്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍, എന്റെ നോട്ടം മുഴുവന്‍ കൂട്ടിവച്ച ആപ്പിളിന്മേലും ഓറഞ്ചിന്‍മേലുമായിരുന്നു. അവയൊന്നിന്റെയും രുചി അതു വരെ അറിഞ്ഞതായി  ഓര്‍മ്മയിലില്ല. എന്റെ ആ നില്‍പ്പ് കണ്ടിട്ടാവും കച്ചവടക്കാരന്‍ ചോദിച്ചു:

“ഇവനേതാ അശോകാ..?”

“ചേച്ചീടെ മോനാ..” അമ്മാവന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.

ഉടനെ അയാള്‍ രണ്ട് ഓറഞ്ചും ഒരാപ്പിളും എടുത്ത് എനിയ്ക്ക് തന്നു. “തിന്നോടാ മോനെ ”

അന്ന് അമ്മാവന്റെ ഏതൊക്കെയോ കൂട്ടുകാരെ കാണാന്‍ പോയി. പിന്നെ ആര്യഭവനില്‍ നിന്ന് മസാലദോശയും കാപ്പിയും മേടിച്ചു തന്നു. അന്നത്തെ ദിവസം എനിയ്ക്ക് ഒട്ടും മറക്കാന്‍ പറ്റാത്തതായിരുന്നു. ഹോട്ടലില്‍ കയറി മസാലദോശയൊക്കെ തിന്നുക എന്നത് സ്വപ്നത്തില്‍ മാത്രമേ ചിന്തിച്ചിരുന്നുള്ളു അതുവരെ. അമ്മാവനോടുള്ള സ്നേഹം ഇരട്ടിയായി.

ഇത്രയും കാലം  എവിടെ ആയിരുന്നുവെന്നോ, എന്തെടുക്കുക ആയിരുന്നുവെന്നോ ഒന്നും അമ്മാവന്‍  പറഞ്ഞില്ല. എന്നാല്‍ അമ്മായി വീട്ടില്‍ പറഞ്ഞതില്‍ നിന്ന് ഏകദേശ ധാരണ കിട്ടി. ഹൈറേഞ്ച് ഭാഗത്തെവിടെയോ കെട്ടിടങ്ങളുടെ കരാറുപണിയായിരുന്നു അമ്മാവന്. മേസ്ത്രിപ്പണി, വാര്‍പ്പിനുള്ള തട്ടടിയ്ക്കല്‍ ഇതിലൊക്കെ അഗ്രഗണ്യനത്രെ ആള്‍. പിന്നെപ്പിന്നെയാണ് കരാറെടുത്ത് പണി തുടങ്ങിയത്. അങ്ങനെ കുറച്ച് കാശൊക്കെ ആയപ്പോഴാണ് വീട്ടിലേയ്ക്ക് തിരിച്ചു വരണമെന്ന് തോന്നിയത്. അമ്മായി ശരിയ്ക്കും കുട്ടനാട്ടിലെ എടത്വാ സ്വദേശിനിയാണ്. എങ്ങനെയാണ് അവര്‍ തമ്മില്‍ കണ്ടുമുട്ടിയതെന്നോ പ്രേമം തുടങ്ങിയതെന്നോ  ചോദിയ്ക്കാന്‍ എനിയ്ക്ക് പറ്റില്ലല്ലോ.

വല്യാട്ടിലെ പാലത്തിന്റെ ഇങ്ങേക്കരയിലെ ചുവടു ഭാഗത്ത് രണ്ടു സെന്റ് സ്ഥലം വിശാലമായി കിടപ്പുണ്ട്. ഒരു ദിവസം രാവിലെ അവിടുത്തെ കടവില്‍ വലിയൊരു കെട്ടുവള്ളം അടുപ്പിച്ചു. അതിന്മേല്‍ സാമാന്യം വലിയ ഒരു മാടം. (പെട്ടിക്കടയുടെ വലിയ രൂപം. തടിയില്‍ പണിതത്). അമ്മാവന്റെ നിര്‍ദേശപ്രകാരം നാലഞ്ചുപേര്‍ ചേര്‍ന്ന് വലിയ കഴകള്‍ തോളില്‍ താങ്ങി,  മാടം അവിടെ ഇറക്കി. എന്നിട്ട് ആ രണ്ടു സെന്റില്‍ കൊണ്ടു വച്ചു. കുറേപ്പേര്‍ കാഴ്ചക്കാരായി ചുറ്റും നില്‍പ്പുണ്ട്.

“എന്താ പൊന്നപ്പാ പരിപാടി ?”

ആരോ അമ്മാവനോട് ചോദിച്ചു. ചോദിച്ചയാളെ പുള്ളി രൂക്ഷമായി നോക്കി. പൊന്നപ്പനല്ല, അശോക് കുമാറാണെന്ന് അയാളോട് പറയണമെന്നെനിയ്ക്കുണ്ടായിരുന്നു. എങ്കിലും ഞാന്‍ മിണ്ടിയില്ല.

“ഇവിടെ കൊള്ളാവുന്ന ഒരു പലചരക്കു കടയുണ്ടോ..? നല്ല സാധനം വല്ലതും വേണമെങ്കില്‍ കോട്ടയത്തു പോകണ്ടെ..” അമ്മാവന്‍  എല്ലാവരും കേള്‍ക്കാനായി ഉച്ചത്തില്‍ പറഞ്ഞു. ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി. അമ്മാവന്‍ ഇവിടെ പലചരക്കു കട തുടങ്ങാന്‍ പോണു.

അന്ന് വൈകിട്ട് വീട്ടില്‍ ഞങ്ങളെല്ലാം ഇരിയ്ക്കുമ്പോള്‍ അമ്മാവന്‍ പറഞ്ഞു:

“ഇരുപത്തയ്യായിരം രൂപ മുടക്കിയാ ഞാന്‍ കടതുടങ്ങാന്‍ പോണത്..”

അന്ന്  പണികാര്‍ക്ക് പതിമൂന്നു രൂപയാണ് കൂലി.  ഒത്തിരി കടന്നു ചിന്തിയ്ക്കുകയും തന്മൂലമുണ്ടാകുന്ന മണ്ടത്തരം വിളിച്ചു പറയുകയും ചെയ്യുന്ന സ്വഭാവം, ഇന്നത്തേതു പോലെ അന്നും എനിയ്ക്കുണ്ടായിരുന്നു. അതുകൊണ്ട് എനിയ്ക്കിങ്ങനെ ചോദിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല.

“കട പൊട്ടിപ്പോയാല്‍ അമ്മാവനെന്തു ചെയ്യും ?”

വളരെ ആത്മാര്‍ത്ഥമായിട്ടാണ് ഞാനതു ചോദിച്ചതെങ്കിലും അമ്മാവന് അതത്ര പിടിച്ചെന്നു തോന്നുന്നില്ല.

“നീയാളു കൊള്ളാമല്ലോടാ.. പൊട്ടിപ്പോയാല്‍ പോകട്ടേന്നു വയ്ക്കും. അത്ര തന്നെ. ആ മഠത്തിക്കാരുടെ വക്രബുദ്ധി അതേ പടി കിട്ടിയിട്ടുണ്ടല്ലോടാ നിനക്ക്..” മഠത്തില്‍ , എന്റെ അച്ഛന്റെ വീട്ടുപേരാണ്.

അധികം താമസിയാതെ അമ്മാവന്റെ കട ഉദ്ഘാടനം ചെയ്തു. ഗംഭീരന്‍ കട. വല്യാട്ടിലെ ലൊട്ടുലൊടുക്കു കടകള്‍ പോലെയൊന്നുമല്ല. മാടത്തിനു മുന്‍പിലും സൈഡുകളിലും പന്തല്‍ കെട്ടി അവിടെയും  സാധനങ്ങള്‍ വച്ചിട്ടുണ്ട്. എന്തൊക്കെയുണ്ട് എന്നു പറയുന്നതിലും എളുപ്പം, എന്തൊക്കെയില്ല എന്നു പറയുന്നതാവും.  “ഇവിടെ വരുന്നവര്‍ ഒരു സാധനവും കിട്ടാതെ പോകരുത്“, അതാണ് അമ്മാവന്റെ പോളിസി. കട ഉദ്ഘാടനം ചെയ്യിച്ചത്, അമ്മമ്മയെ കൊണ്ട് നിലവിളക്ക് കത്തിച്ചാണ്. കടയുടെ പേര് “കേളന്‍സ്”. ഈ “കേളന്‍” എന്നയാള്‍ വല്യച്ഛന്റെ അച്ഛനാണത്രേ...

അമ്മാവന്‍ കരുതിയതു പോലെ തന്നെ, പൊടിപൂരം കച്ചവടമാണ് കടയില്‍. അന്ന് ദിവസം ആയിരം രൂപയുടെ കച്ചവടം എന്നു പറഞ്ഞാന്‍ വന്‍‌കച്ചവടം തന്നെയാണ്. സ്കൂള്‍ വിട്ടു വന്നാല്‍ ഞാന്‍ ഇടയ്ക്ക് കടയില്‍ പോകും. അവിടെ തട്ടിയും മുട്ടിയും കുറേ നേരം നിന്നാല്‍ അമ്മാവന്‍ രണ്ടൊ മൂന്നോ മിഠായി എടുത്തു തരും. അതു കിട്ടിയാലുടന്‍ വീട്ടിലേയ്ക്കും പോരും.

അമ്മാവന്‍ കോട്ടയത്തോ മറ്റോ പോകുന്ന ദിവസങ്ങളില്‍ അമ്മമ്മയെ കടയിലിരുത്തും. അമ്മമ്മയ്ക്ക് എഴുത്തും വായനയുമൊക്കെ വശമുണ്ട്. മന:ക്കണക്കില്‍ അഗ്രഗണ്യ. വീട്ടിലേയ്ക്കുള്ള പലവ്യജ്ഞനങ്ങള്‍ മേടിയ്ക്കുമ്പോള്‍ ഓരോന്നിന്റെയും വില മനസ്സില്‍ കണക്കുകൂട്ടിയിട്ട്, കൊടുത്തുവിട്ടതില്‍ എത്ര പൈസ ബാക്കിയുണ്ടെന്ന് കൃത്യമായി അമ്മമ്മ പറയും. കണക്കില്‍ തിരിമറി കാണിച്ച് പത്തോ ഇരുപതോ പൈസ ഒപ്പിയ്ക്കാനുള്ള കുഞ്ഞമ്മാവന്റെയും ആന്റിമാരുടെയും തന്ത്രം, അങ്ങനെ കൈയോടെ പൊളിയ്ക്കാന്‍ അമ്മമ്മയ്ക്കുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്.

അങ്ങനെ അമ്മമ്മ, കടയിലിരിയ്ക്കുന്ന ഒരു ദിവസം ഞാനും അവിടെയുണ്ട്. അമ്മമ്മയുടെ കണ്ണുവെട്ടിച്ച് ഒന്നോ രണ്ടോ മിഠായി അടിച്ചുമാറ്റുക എന്നതാണ് എന്റെ ലക്ഷ്യം. അമ്മാവനെപോലെ, പുള്ളിക്കാരി മനസ്സറിഞ്ഞ് തരികയില്ലല്ലോ.. അപ്പോഴൊരു പച്ചപരിഷ്കാരി കടയില്‍ വന്നു. നല്ല തിളങ്ങുന്ന കറുപ്പു നിറം. ബെല്‍ബോട്ടം പാന്റ്, ഫുള്‍ക്കൈ ഷര്‍ട്ട്, വീതി ബെല്‍ട്ട്, ഷൂ. അന്ന് അമ്മാവന്‍ വന്നപോലെ തന്നെ. വന്നയാള്‍ അമ്മമ്മയോട് നല്ല സ്ഫുടതയില്‍ പറഞ്ഞു:

“ഒരു പായ്ക്കറ്റ് മിക്സ്ചര്‍ വേണം..”

അല്പം കുഴങ്ങി നിന്നിട്ട് അമ്മമ്മ പറഞ്ഞു: “അതിവിടെയില്ലല്ലോ..”

അയാള്‍ കടയാകെ ഒന്നു നോക്കിയിട്ട് പറഞ്ഞു: “അതായിരിയ്ക്കുന്നു..”

“ഓ അതോ..”. അമ്മമ്മ അവിടെയിരുന്ന ഒരു പായ്ക്കറ്റ് മിക്സ്ചര്‍ എടുത്തു കൊടുത്തു. അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ പുച്ഛത്തോടെ എന്നോട് പറഞ്ഞു: “ഹും.. ഒരു കൂട് മിച്ചറിനാ, അവന്‍ വന്നിട്ട് “ഒരു പായ്ക്കറ്റ് മിക്സ്ചര്‍“ തരാമ്പറഞ്ഞത്..!

എനിയ്ക്കും അതേ അഭിപ്രായമായിരുന്നു, ഞങ്ങളിന്നേവരെ മിച്ചറെന്നേ പറഞ്ഞിട്ടുള്ളൂ. എന്തായാലും അമ്മമ്മ എങ്ങോട്ടോ തിരിഞ്ഞ നേരം നോക്കി ഞാന്‍ മൂന്നാല് മിഠായി കീശയിലാക്കി, പിന്നെ അധികം നില്‍ക്കാതെ വീട്ടിലേയ്ക്കു പോരുകയും ചെയ്തു.

വല്യാട്ടില്‍ രണ്ടു ക്രിസ്ത്യന്‍ പള്ളികളുണ്ട്. ഒന്ന് കത്തോലിക്ക വിഭാഗത്തിന്റേത്. മറ്റേത് യാക്കോബായ വിഭാഗത്തിന്റേത്. കത്തോലിയ്കരുടേത് “ഐക്കരച്ചിറപ്പള്ളി“യെന്നും യാക്കോബായക്കാരുടേത് “കല്ലുങ്കത്ര പള്ളി“യെന്നും വിളിയ്ക്കപ്പെടുന്നു. രണ്ടും പാലത്തിനക്കരെയാണ്. വല്യാടിന്റെ ഒരു സാമൂഹ്യഘടന എന്നു പറയുന്നത്, സമ്പന്നരായ ക്രൈസ്തവര്‍, ഇടത്തരക്കാരും തൊഴിലാളികളുമായ ഹിന്ദുക്കള്‍, ഹൈന്ദവരും ക്രൈസ്തവരുമായ കുറച്ച് ദളിതര്‍ എന്ന തരത്തിലാണ്. പള്ളികളില്‍ എല്ലാവര്‍ഷവും പെരുന്നാള്‍ ഉണ്ടാകും. അന്ന് ബാന്‍ഡ് മേളത്തോടെ വല്യാട്ടിലേയ്ക്ക് കഴുന്ന് എഴുന്നെള്ളിപ്പും  കാണും. പിന്നെ വൈകിട്ട് നാടകം, മറ്റുകലാപരിപാടികള്‍. വല്യാട്ട്കാരെല്ലാം ഇതിലൊക്കെ പങ്കെടുക്കും. എന്നാല്‍ എടുത്തു പറയേണ്ടത്, വൈകിട്ടത്തെ വെടിക്കെട്ടാണ്. കൂടുതലൊന്നുമില്ല, ഒരു പത്തു മിനിട്ടേ ഉള്ളുവെങ്കിലും എല്ലാവര്‍ക്കും വലിയ ഹരമാണത്. ഇക്കരെ അമ്പലത്തിലാകട്ടെ ചതയദിനത്തില്‍ കലാപരിപാടികള്‍ ഉണ്ടെങ്കിലും വെടിക്കെട്ടൊന്നുമില്ല. പള്ളിക്കാരുടെതിനെ അപേക്ഷിച്ച് പൊലിമ കുറവാണ് ഉത്സവത്തിന്.

ആ വര്‍ഷത്തെ ഉത്സവസമയമായപ്പോള്‍ അമ്മാവന്‍ കമ്മിറ്റിക്കാരെ സമീപിച്ചു.

“ഇത്തവണ ഉത്സവം ഗംഭീരമാക്കണം...”

“അതിനൊക്കെ കാശെത്ര വേണം അശോകാ... നമുക്കതിനും മാത്രം പിരിവൊന്നും കിട്ടാനില്ല..” കമ്മിറ്റി പ്രസിഡണ്ട് “അശോകാ“ എന്ന് മന:പൂര്‍വം വിളിച്ചതല്ലേ എന്നു തോന്നാതിരുന്നില്ല.

“ഒന്നാന്തരമൊരു വെടിക്കെട്ട് ഞാന്‍ നടത്തിക്കോളാം. പിന്നെ ഒരു “ബാലെ“യ്ക്കുള്ള കാശിന്റെ പകുതിയും. പോരേ..?”

അമ്മാവന്‍ നിസ്സാരമായി പറഞ്ഞു. കമ്മിറ്റി പ്രസിഡണ്ടിന് ഒന്നും ആലോചിയ്ക്കാനുണ്ടായിരുന്നില്ല. അങ്ങനെ അത്തവണത്തെ ഉത്സവം കേമമാക്കാനുള്ള ഒരുക്കങ്ങള്‍ ആയി. ഉത്സവദിവസം ഉച്ചയായപ്പോള്‍ അമ്മാവന്റെ സില്‍ബന്ധികളായ കുറേപ്പേര്‍ അമ്പലമുറ്റത്തെത്തി. മുറ്റത്തിന്റെ ഒരതിരില്‍ മീനച്ചിലാറാണ്. അവിടെ മുറ്റം കല്ലുകൊണ്ട് നന്നായി കെട്ടിയിട്ടുണ്ട്. വന്ന സില്‍ബന്ധികളുടെയെല്ലാം തോളില്‍ ഓരോ വാഴപ്പിണ്ടികള്‍ ഉണ്ടായിരുന്നു. അവര്‍  ആറ്റിന്‍‌കരയോട് ചേര്‍ന്ന് മുറ്റത്ത് നിരനിരയായി വാഴപ്പിണ്ടികള്‍ നാട്ടി. പിന്നെ അവിടെയൊക്കെ തോരണങ്ങള്‍ ചാര്‍ത്തി. ഞങ്ങള്‍ കുട്ടികളും തോരണം ഒട്ടിക്കാനും കെട്ടാനുമൊക്കെ കൂടി.

അന്നു സന്ധ്യ ആയപ്പോള്‍ വല്യാട്ടിലെ ജനസഞ്ചയം ഒന്നാകെ അമ്പലത്തിലേയ്ക്കൊഴുകി. അമ്പലമുറ്റത്ത് അവിടവിടെ കെട്ടിയ ഉച്ചഭാഷിണികളിലൂടെ ഭക്തിഗാനം ഒഴുകിക്കൊണ്ടിരുന്നു. ബലൂണ്‍ കച്ചവടക്കാര്‍, കുപ്പിവളയും ചാന്തും പാവകളും തോക്കും വില്‍ക്കുന്ന ചിന്തിക്കടക്കാര്‍, കിലുക്കികുത്തുകളിക്കാര്‍ അങ്ങനെ പലരും എത്തിയിട്ടുണ്ട്. കോട്ടയംകാരുടെ ബാലെട്രൂപ്പിന്റെ ചുവന്ന കര്‍ട്ടന്‍ നേരത്തെ സ്റ്റേജില്‍ കെട്ടിരിയ്ക്കുന്നു. അതില്‍ വലിയ വെള്ള അക്ഷരത്തില്‍ എഴുത്ത്, “സല്‍ക്കലാ തീയേറ്റേഴ്സ്”

സന്ധ്യ ആയപ്പോള്‍ അമ്മാവന്‍ ഫുള്‍സ്യൂട്ടില്‍ എത്തി. ബെല്‍ബോട്ടം പാന്റ്, ഫുള്‍ക്കൈ ഷര്‍ട്ട്, വീതിയുള്ള ബെല്‍ട്ട്, കറുത്ത ഷൂവ്. കൂളിങ്ങ് ഗ്ലാസ് വെച്ചിട്ടില്ല. അമ്മാവന്റെ രണ്ടു സില്‍ബന്ധികള്‍ വലിയ ഒരു പെട്ടി താങ്ങിപ്പിടിച്ചിട്ടുണ്ട്. നേരത്തെ നാട്ടിയിരിയ്ക്കുന്ന വാഴപ്പിണ്ടികളുടെ അടുത്ത് അവര്‍ പെട്ടി താഴ്തി വച്ചു. അപ്പോള്‍ ജനസഞ്ചയത്തിന്റെ കണ്ണുകള്‍ അങ്ങോട്ടായി. അമ്മാവന്‍ സിഗററ്റൊക്കെ വലിച്ച് നല്ല സ്റ്റൈലില്‍ അങ്ങനെ നിന്നു.

സില്‍ബന്ധികള്‍ പെട്ടി പൊട്ടിച്ചു. അതില്‍ നിന്ന് ചുവന്ന നിറമുള്ള മാലപ്പടക്കത്തിന്റെ വലിയൊരു ചുരുള്‍ നിവര്‍ത്തി. അത് നാട്ടിനിര്‍ത്തിയ വാഴപ്പിണ്ടികളില്‍ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നെടുനീളത്തില്‍ അവര്‍ കൊളുത്തിയിട്ടു. ഒരു ഇരുപത്തഞ്ചു മീറ്റര്‍ നീളമെങ്കിലും കാണും. പിന്നെ പെട്ടിയില്‍ നിന്നെടുത്തത് ഉഗ്രന്‍ ഗുണ്ടുകളാണ്. ഓരോന്നും പൊതിച്ച തേങ്ങയുടെ വലിപ്പം വരും. അവ മാലപ്പടക്കങ്ങളുടെ ഇടയില്‍ തൂക്കിയിട്ടു. ഏറ്റവും അവസാനം അമറന്‍ രണ്ടെണ്ണം വേറെയും.  ഗുണ്ടിന്റെ വലിപ്പം കണ്ടതോടെ ആള്‍ക്കാര്‍ അല്പം അകന്നു നിന്നു. അടുത്തു വരാന്‍ നോക്കിയവരെ അമ്മാവന്‍ വിറപ്പിയ്ക്കുന്നുമുണ്ട്.

 “അങ്ങോട്ട് മാറി നിക്കടാ.. എങ്ങാനും പൊട്ടിയാല്‍ നിന്റെയൊക്കെ പൊടി പോലും കിട്ട്വേല..”

അരമണിക്കൂര്‍ കൊണ്ട് വെടിക്കെട്ടിനുള്ള സജ്ജീകരണം റെഡിയായി. ആള്‍ക്കാരെല്ലാം അമ്പമുറ്റത്തോട് ഒതുങ്ങിനിന്നു. ഇനി വെടിക്കെട്ട് ആരംഭിയ്ക്കാം. അമ്മാവന്‍ പതുക്കെ തൂക്കിയിട്ടിരിയ്ക്കുന്ന പടക്കത്തിന്റെ അടുത്തേയ്ക്ക് ചെന്നു. ചുണ്ടില്‍ എരിയുന്ന സിഗററ്റ്. പടക്കമാലയുടെ ഒരറ്റത്തു ചെന്ന് അതിന്റെ തിരി പതുക്കെ കൈയില്‍ എടുത്തു. എന്നിട്ട് ചുണ്ടിലിരുന്ന സിഗററ്റു കൊണ്ട് അതില്‍ പതുക്കെ മുട്ടിച്ചു. തിരി ഒന്നു മടിച്ചിട്ട് തീപ്പൊരി ചിതറി കത്താന്‍ തുടങ്ങി. അപ്പോള്‍ അമ്മാവന്‍ പതുക്കെ നടന്നു പോന്നു..

വെടിക്കെട്ട് തുടങ്ങി. ഇടയ്ക്കിടെ ഊക്കന്‍ ഗുണ്ടും പൊട്ടി. ഗുണ്ട് പൊട്ടുമ്പോള്‍ നെഞ്ചിന് കൂടം കൊണ്ടടിയ്ക്കുന്ന പോലെ . സംഗതി കത്തിക്കയറിയതോടെ എല്ലാവരും ചെവി പൊത്തിപ്പോയി. ഒരു പതിനഞ്ച് മിനിട്ടോളം തീയും പുകയും വെടിയും മാത്രം. അവസാനത്തെ അമറന്‍ അമിട്ടുകള്‍ പൊട്ടിയപ്പോള്‍ മണല്‍ത്തരികള്‍ പറക്കുന്ന പോലെ തോന്നി. എല്ലാം തീര്‍ന്നപ്പോള്‍ അവിടെയാകെ കട്ടിപ്പുക . ഇടയ്ക്കിടെ, പൊട്ടാന്‍ വൈകിയ കുറെ പടക്കങ്ങളുടെ തുമ്മലും ചീറ്റലും. എന്തായാലും സംഗതി ജോറായി. പള്ളിയിലെ വെടിക്കെട്ടിനെക്കാളും അഞ്ചുമിനിട്ടോളം കൂടുതലാണ് അമ്മാവന്റെ വെടിക്കെട്ട്. ഞങ്ങള്‍ക്കെല്ലാം വലിയ അഭിമാനം തോന്നി.

ഉത്സവമെല്ലാം കഴിഞ്ഞ് കണക്കുകൂട്ടിയപ്പോള്‍ അമ്മാവന്റെ കൈയില്‍ നിന്ന് ആറായിരത്തോളം രൂപ ചിലവായിട്ടുണ്ട്.അതത്ര ചെറിയ തുകയൊന്നുമല്ല. അതിന്റെ ക്ഷീണം കടയ്ക്കനുഭവപ്പെടാന്‍ തുടങ്ങി. സ്റ്റോക്ക് അല്പാല്പം കുറഞ്ഞു വന്നു.എന്തുകൊണ്ടോ പിന്നെ, അമ്മാവന്‍ അധികം കടയില്‍ ഇരിയ്ക്കാതായി. അമ്മമ്മയാണ് മിക്കവാറും ഇരിയ്ക്കല്‍..

ഇക്കാലത്തൊക്കെയും വല്യച്ഛന്‍ അമ്മാവന്റെ ഒരു കാര്യവും അന്വേഷിയ്ക്കുകയോ ചോദിയ്ക്കുകയോ ചെയ്തിരുന്നില്ല. പണ്ടു മുതലേ അദ്ദേഹം ഒരു സാധനവും വീട്ടിലേയ്ക്കു മേടിയ്ക്കാറില്ല. കാശ് അമ്മമ്മയെ ഏല്‍പ്പിയ്ക്കുകയേ ഉള്ളു. അതുകൊണ്ട് തന്നെ അമ്മാവന്റെ കടയിലും വല്യച്ഛന്‍ ഒന്നിനും പോകാറില്ല. അദ്ദേഹത്തിനു വേണ്ട ഒരേ ഒരു സാധനം ചുരുട്ടാണ്. അതാകട്ടെ കോട്ടയത്തെ കിട്ടുകയുള്ളു. രണ്ടാഴ്ചയിലൊരിയ്ക്കല്‍ കോട്ടയത്തു പോകുമ്പോള്‍ അതു മേടിയ്ക്കുകയും ചെയ്യും.

(അവസാനിയ്ക്കുന്നില്ല)