പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Thursday 24 November 2011

അമ്മജീവിതം.

കോടാനുകോടി ഗ്യാലക്സികളും നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമുള്ള ആ അനന്തപ്രപഞ്ചത്തിന്റെ ഏതോ ചില കോണുകളിലായി കാലം കൊരുത്തുവെച്ച സുവര്‍ണമുത്തുകളാണ് ജൈവീകലോകം. അവിടെ ഒരു പിറവി ലഭിയ്ക്കുക എന്നത്  ഭാഗ്യമാണ്. അതില്‍ തന്നെ മനുഷ്യജീവിതം ലഭിയ്ക്കുക വലിയ ഭാഗ്യം. മനുഷ്യപ്പിറവികളില്‍ കഷ്ടതയും നിരാശയും നിരാസവും അവഗണനയും എന്നും ഏറ്റുവാങ്ങാന്‍ വിധിയ്ക്കപ്പെട്ട ഒരു കൂട്ടരുണ്ട്. മറ്റാരുമല്ല അമ്മമാരെന്ന പെണ്‍ജീവിതങ്ങള്‍. എല്ലാ അമ്മമാര്‍ക്കും ഈ വിധിയില്ല എങ്കിലും ഈ വിധിയേല്‍ക്കേണ്ടി വരുന്നവരില്‍ അധികവും അമ്മമാരത്രെ.

ജീവിതത്തില്‍, ഞാന്‍ അടുത്തുനിന്നു കണ്ടതില്‍ ഏറ്റവും കഷ്ടതയാര്‍ന്ന  അമ്മജീവിതം, മറ്റാരുടേതുമല്ല എന്റെ അമ്മമ്മ (അമ്മയുടെ അമ്മ)യുടേതായിരുന്നു. ഏതാണ്ടു പതിനൊന്നു മുതല്‍ പതിനേഴു വയസ്സുവരെ ഞാനവരോടൊപ്പമായിരുന്നു. അടുപ്പിലെ തീയ്ക്കും പുകയ്ക്കുമൊപ്പം അവഗണനയും പരിഹാസവും വേദനയും വേവലാതിയുമൊക്കെ  ഒരു അമ്മജീവിതത്തെ എങ്ങനെയാണ്  ദുരന്തമാക്കിതീര്‍ക്കുന്നതെന്ന്, അന്നു മനസ്സില്‍ പതിഞ്ഞ ഓര്‍മ്മച്ചിത്രങ്ങള്‍ ഇന്നെനിയ്ക്ക് ബോധ്യപ്പെടുത്തിത്തരുന്നു.

വല്യാട്ടിലെ അമ്മവീട്ടില്‍ ഒരഞ്ചാംക്ലാസുകാരനായാണ് ഞാന്‍ താമസം തുടങ്ങുന്നത്. കണ്ണൂരിലേയ്ക്ക് ചേക്കേറിയ എന്റെ അച്ഛനമ്മമാര്‍, നാട്ടിലെ പഠനം മുടക്കേണ്ട എന്നു കരുതിയാണ് എന്നെ അമ്മവീട്ടിലാക്കിയത്. മീനച്ചിലാറിന്റെ കരയില്‍, കൈത്തോടുകള്‍ അതിരിട്ട കൊച്ചു ഖണ്ഡങ്ങളായി വല്യാട് പരന്നു കിടന്നു. ചെറിയ തുണ്ടുഭൂമികളില്‍ വീടുവെച്ചു താമസിയ്ക്കുന്നവര്‍. നെല്‍‌വയലുകളിലും മീനച്ചിലാറിലുമായി അവര്‍ ജീവിതം തുഴഞ്ഞു.
വലിയൊരു കുടുംബമായിരുന്നു ഞങ്ങളുടെ കോട്ടപ്പറമ്പില്‍ വീട്. ഓലമേഞ്ഞ സാമാന്യം വലിയൊരു വീടും, അതിന്റെ കാല്‍ഭാഗം വലുപ്പമുള്ള തൊഴുത്തും, ഒരു കുന്നോളമുള്ള വൈക്കോല്‍ തുറുവും ചേര്‍ന്നാല്‍ കോട്ടപ്പറമ്പില്‍ വീടായി. അമ്മമ്മ ഉള്‍പ്പെടെ ഏഴു സ്ത്രീ ജനങ്ങളും, ഞാനുള്‍പ്പെടെ മൂന്നു ആണ്‍പ്രജകളും ഈ വീട്ടില്‍ താമസിച്ചു. ആറു പെണ്ണുങ്ങള്‍ അമ്മമ്മയുടെ മക്കള്‍ അഥവാ എന്റെ അമ്മയുടെ അനുജത്തിമാര്‍. വല്യച്ചനും (അമ്മയുടെ അച്ഛന്‍) ഇളയ അമ്മാവനുമാണ് മറ്റു ആണുങ്ങള്‍. മറ്റുള്ളവരെപോലെ തന്നെ അമ്മമ്മയെ ഞാനും അമ്മ എന്നു തന്നെയാണ് വിളിച്ചിരുന്നത്, എന്റെ അമ്മയുടെ അനുജത്തിമാരെല്ലാം ആന്റിമാര്‍. വിവാഹപ്രായം എത്തിയവര്‍ മുതല്‍ വിദ്യാര്‍ത്ഥിനികള്‍ വരെയുണ്ട് ഈ പെണ്‍കൂട്ടത്തില്‍.

വല്യച്ഛന്‍ തികച്ചും വ്യത്യസ്തനാണ്. പത്രങ്ങളും പുസ്തകങ്ങളുമൊക്കെ വായിയ്ക്കും. നല്ല അറിവ്.  നല്ലവൃത്തിയും വെടിപ്പും. ആരുടെയും മുന്നില്‍ ബഹുമാന്യത. കുടുംബചിലവിലേയ്ക്ക് ഒരു തുക അമ്മമ്മയെ ഏല്‍പ്പിച്ചുകഴിഞ്ഞാല്‍ പിന്നെ അക്കാര്യത്തിലെ ഉത്തരവാദിത്വം കഴിഞ്ഞു. വീടിന്റെ വരാന്ത, ഊണുകഴിയ്ക്കുന്ന സ്ഥലം, കിടപ്പുമുറി ഇത്രയുമല്ലാതെ മറ്റൊരിടത്തും അദ്ദേഹം പ്രവേശിച്ചു ഞാന്‍ കണ്ടിട്ടില്ല.

വളരെ മെലിഞ്ഞിട്ടാണ് അമ്മമ്മ‍. കണ്ണുകള്‍ വല്ലാതെ കുഴിഞ്ഞിരുന്നു. മുഖമൊക്കെ ചുളിഞ്ഞു പോയി. മുഷിഞ്ഞ വേഷം. വല്യച്ഛന്റെ ഗാംഭീര്യത്തിന്റെ ഒരംശം പോലും ആ പാവത്തിനുണ്ടായിരുന്നില്ല. കുടുംബത്തിന്റെ സകല ചുമതലയും അവരുടെ ചുമലിലായിരുന്നു.
അമ്മമ്മയ്ക്ക് ഉത്തരവാദിത്വങ്ങള്‍ പലതാണ്. വല്യച്ഛന്റെ കൈയില്‍ നിന്നു കിട്ടുന്ന തുച്ഛമായ കാശ് വീട്ടിലെ കാര്യങ്ങള്‍ക്കൊന്നും തികയില്ല. നെല്‍കൃഷി ഉള്ളതിനാല്‍ നെല്ലിനു ക്ഷാമമില്ല.  മറ്റു ചിലവുകള്‍ക്ക് വരുമാനം കണ്ടെത്താനായി അമ്മമ്മയ്ക്ക് ചില സ്വയം തൊഴിലുകളുണ്ട്. മുട്ടക്കോഴി വളര്‍ത്തല്‍, തഴപ്പായ നെയ്യല്‍ എന്നിങ്ങനെ. വീട്ടില്‍ അഞ്ചാറ് പിടക്കോഴികളുണ്ട്, മുട്ടയിടുന്നത്. അകത്തെമുറിയിലെ വലിയ നെല്പത്തായത്തിന്റെ മുകളിലാണ് അവയൊക്കെ മുട്ടയിടാന്‍ കയറുക. ആ കര്‍മ്മം കഴിഞ്ഞ് കോഴി കൊക്കിവിളിച്ചാലുടന്‍ അമ്മമ്മ മുട്ടയെടുത്ത് ചീനഭരണിയില്‍ വച്ച് ഭദ്രമായി അടയ്ക്കും. മുട്ടയുടെ വിനിമയം രണ്ടു രീതിയിലാണ്. ഒന്ന്, ആഴ്ചയിലൊരിയ്ക്കല്‍ മീനച്ചിലാറ് വഴി ഒരു കൊച്ചു വള്ളത്തില്‍ മുട്ടക്കച്ചവടക്കാരന്‍ വരാറുണ്ട്, അയാള്‍ക്ക് മുട്ട വിറ്റ് കാശു മേടിയ്ക്കും. മറ്റൊന്ന്, അടുത്തുള്ള പലചരക്കു കടയില്‍ കൊടുത്ത് അത്യാവശ്യം ചില്ലറ സാധനങ്ങള്‍ മേടിയ്ക്കും. എങ്ങനെ ആയാലും ഈ മുട്ടയിലൊന്നു പോലും വീട്ടിലുള്ളവര്‍ക്ക് രുചിച്ചു നോക്കാന്‍ കിട്ടില്ല. ആയതിനാല്‍ ഞങ്ങള്‍ ഇടയ്ക്ക് വല്ലപ്പോഴും അമ്മമ്മയുടെ കണ്ണുവെട്ടിച്ച് മോഷണം നടത്തും. ഞാനും ജയമ്മയാന്റിയുമാണ് കൃത്യം നടത്തുക. ആന്റി ഭരണി തുറന്ന് മുട്ടയെടുക്കുമ്പോള്‍ ഞാന്‍ അമ്മാമ്മ വരുന്നുണ്ടോ എന്നു നോക്കി വിവരം കൊടുക്കും.  ഇടയ്ക്ക് ഷീബയാന്റിയോ മറ്റോ കണ്ടാല്‍ അവര്‍ക്കും കിട്ടും ഒരു വിഹിതം. മുട്ട ഉടച്ച് അരിപ്പൊടിയും ചേര്‍ത്ത് പൊരിച്ചെടുക്കുന്ന ആ “അട”യ്ക്ക് നല്ല രുചിയാണ്.

വല്യാട്ടിലെ കൈത്തോടുകളുടെ കരയിലെല്ലാം കൈത സമൃദ്ധമായുണ്ട്. ചെറിയൊരു തോട്ടിയില്‍ അരിവാള്‍ വെച്ചുകെട്ടി അമ്മമ്മ കൈതയോല അറുത്തിടും, എന്നിട്ട് അവയെല്ലാം വലിച്ചുകൊണ്ടു വന്ന് മുറ്റത്ത് രണ്ടുമൂന്നുദിവസം വെയില്‍കൊള്ളാനിടും. നന്നായി വാടിക്കഴിഞ്ഞാല്‍  മുള്ളെല്ലാം നീക്കം ചെയ്ത്, വലിയ തിരിക പോലെ ചുരുട്ടിയെടുക്കും. സൈക്കിള്‍ ചക്രം പോലെയുള്ള ഇത്തരം തിരികകള്‍ വീട്ടില്‍ എപ്പോഴും കാണും.  രാത്രി നേരങ്ങളില്‍ അവ അഴിച്ച് ചെറുതായി നീളത്തില്‍ മുറിച്ചെടുത്തിട്ടാണ് പായ നെയ്യുന്നത്. മിക്ക ദിവസവും അര്‍ദ്ധരാത്രിവരെ അമ്മമ്മ ഈ ജോലി ചെയ്യും. നെയ്തെടുത്ത പായകള്‍ ആഴ്ചയിലൊരിയ്ക്കല്‍ കോട്ടയത്തെ ചന്തയില്‍  വിറ്റ് വീട്ടിലേയ്ക്കുള്ള സാധനങ്ങള്‍ മേടിക്കും. അന്ന് മിക്കവാറും മിക്സ്ചര്‍ പോലുള്ള എന്തെങ്കിലും പലഹാരവും മേടിയ്ക്കാറുണ്ട്.

പത്തായത്തിലെ നെല്ലെടുത്ത് പുഴുങ്ങി ഉണക്കി അരിയാക്കുക എന്നതും പൂര്‍ണമായും അമ്മമ്മയുടെ ചുമതലയാണ്. മുട്ടന്‍ ചെമ്പുകലത്തില്‍ നെല്ല് പുഴുങ്ങല്‍ തന്നെ വലിയൊരു പണിയാണ്. പിന്നീട് രണ്ടുമൂന്നു ദിവസമെങ്കിലും വെയിലത്ത് ഉണങ്ങിയാലേ പാകമാകൂ. നെല്ലുണക്കല്‍ ഒരു അരസികന്‍ ജോലിയാണ്. കോഴി, കാക്ക എന്നിവയെ ആട്ടിയോടിയ്ക്കാന്‍ ഒരാള്‍ മെനക്കെട്ടിരിയ്ക്കണം. ചിലപ്പൊഴൊക്കെ ആ ജോലി എന്നെ ഏല്പിയ്ക്കും. അല്പനേരം കഴിയുമ്പോള്‍ മടുത്തിട്ട് ഞാന്‍ തോട്ടില്‍ ചൂണ്ടയിടാനോ മറ്റോ പോകും. വല്യച്ചന്‍ വരുമ്പോള്‍ ഉണക്കാനിട്ട നെല്ലിന്മേല്‍ നിറയെ കാക്കയും കോഴിയും മത്സരിച്ച് നെല്ലുതീറ്റയാകും. കലിയിളകുന്ന വല്യച്ഛന്‍ അമ്മമ്മയെ ഉച്ചത്തില്‍ ചീത്ത വിളിയ്ക്കും. അമ്മമ്മ എന്നെയും. ഞങ്ങള്‍ മിക്കവാറും ഉടക്കാനുള്ള പ്രധാന കാരണം ഇതായിരുന്നു. ഇതുകൂടാതെ വീട്ടിലെ രണ്ടുകറവപ്പശുക്കളുടെ ശുശ്രൂഷ കൂടി അമ്മമ്മയ്ക്കാണ്. അവറ്റകളെ കുളിപ്പിയ്ക്കല്‍, തൊഴുത്ത് കഴുകല്‍, തുറുവില്‍ നിന്നു വൈക്കോല്‍ വലിച്ചു കൊടുക്കല്‍, കാടിയും പിണ്ണാക്കും കൊടുക്കല്‍ അങ്ങനെ പലതും. ഇക്കാര്യത്തില്‍ പക്ഷെ, ചീത്തയുടെയും ഭീഷണിയുടെയും ബലത്തില്‍ ആന്റിമാരെക്കൊണ്ടും കുറെ ജോലികള്‍ ചെയ്യിക്കുമായിരുന്നു.

അക്കാലത്തെ ഏറ്റവും വലിയ ബുദ്ധിമുട്ട് വിറക് ശേഖരണമാണ്. തെങ്ങല്ലാതെ മറ്റൊരു വൃക്ഷം കാണാനേയില്ല. വലിയൊരു ഭൂമുതലാളിയുടെ തോപ്പുകളും ചിറകളും, വല്യാട്ടുകാരുടെ തുണ്ടുഭൂമിയ്ക്കിടയില്‍ വിശാലമായി കിടപ്പുണ്ട്. ഈ തോപ്പുകളിലെ തെങ്ങില്‍ നിന്നു വീഴുന്ന മടല്‍, കൊതുമ്പ്, കുലാഞ്ഞില്‍ ഇവയ്ക്കൊക്കെ വലിയ പിടിച്ചു പറിയാണ്. മടല്‍ വീഴുന്ന ശബ്ദം കേട്ടാല്‍ രണ്ടോ മൂന്നോ വീടുകളില്‍ നിന്ന് പെണ്ണുങ്ങള്‍ പാഞ്ഞുവരും. ആദ്യമെത്തുന്നവര്‍ക്ക് സാധനം കിട്ടും. വലിയ കുടുംബമായതിനാല്‍ ഞങ്ങളുടെ വീട്ടില്‍ ധാരാളം വിറകിന്റെ ആവശ്യമുണ്ട്. ആയതിനാല്‍ അമ്മമ്മയുടെ ഒരു ചെവി എപ്പോഴും പൊഴിയുന്ന മടലുകള്‍ക്കു മേലായിരുന്നു.

എന്നാല്‍ ഇതിനേക്കാളൊക്കെ അവരെ വിഷമിപ്പിച്ചിരുന്നത് വീട്ടിലെ പെണ്‍ജനസംഖ്യ തന്നെയായിരുന്നു. ഒന്‍പത് പെണ്മക്കളും രണ്ട് ആണ്മക്കളുമാണുള്ളത്. മുതിര്‍ന്ന മൂന്നു പെണ്മക്കളുടെ വിവാഹം മാത്രമേ കഴിഞ്ഞിരുന്നുള്ളു. മുതിര്‍ന്ന ആണ്‍‌തരി, എന്റെ വലിയമ്മാവന്‍, ചെറുപ്പത്തിലെ ഊരുചുറ്റി നടക്കുകയാണ്. വീടുമായി യാതൊരു ബന്ധവുമില്ല. പിന്നെയുള്ളത് കുഞ്ഞമ്മാവനാണ്. ആള്‍ അക്കാലത്ത് ഒന്‍പതില്‍ പഠിയ്ക്കുന്നു. കുഞ്ഞമ്മാവനിലാണ് അമ്മമ്മയുടെ ഏക പ്രതീക്ഷ. പുള്ളിക്കാരനു മാത്രം രഹസ്യമായി ഇടയ്ക്കിടെ ഓരോ മുട്ട പുഴുങ്ങിയത് കൊടുക്കുന്നുണ്ടെന്ന വിവരം ഇളയ ആന്റിമാര്‍ അറിഞ്ഞു. അതിനുള്ള പ്രതികാരം കൂടിയായിട്ടായിരുന്നു മേല്‍പ്പറഞ്ഞ മുട്ട മോഷണം.

വിവാഹപ്രായമെത്തിയ പെണ്മക്കളുള്ള ഏതൊരമ്മയുടെയും ആധി വല്യമ്മയ്ക്ക് കലശലായുണ്ടായിരുന്നു. മക്കളെ നേര്‍വഴിയ്ക്കു നയിയ്ക്കാന്‍ ചീത്തവിളിയ്ക്കുക, അടിയ്ക്കുക എന്നീ വഴികളെ ആ പാവത്തിനറിയൂ. അതിന്റെ ഫലമായി ഇടയ്ക്കിടെ കരച്ചിലും ഓട്ടവും ബഹളവും ഉണ്ടാകും. ഓരോരുത്തര്‍ക്കും ഓരോ ശൈലിയാണ്. മുതിര്‍ന്ന ആന്റിമാരുടെ നേര്‍ക്ക് ഇടത്തരം ചീത്തയാണ് പ്രയോഗിയ്ക്കുക. കാരണം അവര്‍ തിരിച്ചും പറയും. എന്നാല്‍ ഇളയവരുടെ നേര്‍ക്ക് മര്‍ദ്ദനമുറകള്‍ തന്നെയാണ്. ജയമ്മയാന്റി അടികിട്ടിയാല്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് കരയുകമാത്രമേയുള്ളു. ഷീബയാന്റി, കിട്ടിയ അടിയേക്കാള്‍ ശക്തിയില്‍ സ്വന്തം നെഞ്ചത്തിനിട്ട് “പധോ പധോ” എന്ന് കൈ ചുരുട്ടി ഇടിയ്ക്കും. ഒപ്പം നിലത്ത് വീണ് അങ്ങോട്ടും ഇങ്ങോട്ടും ഉരുളുകയും ചെയ്യും. അതു കാണുന്നതോടെ വല്യമ്മ വേവലാതിപ്പെട്ട് പുള്ളിക്കാരിയെ പിടിച്ചെഴുനേല്‍പ്പിയ്ക്കും. എന്നാല്‍ കുഞ്ഞമ്മാവനെ അടിച്ചു കണ്ടിട്ടില്ല.

ഉണ്ടാക്കുന്ന ചോറും കറികളും ഒക്കെ എല്ലാവരെയും തൃപ്തിപ്പെടുത്തി വിളമ്പുക എന്നത് അമ്മമ്മയ്ക്ക് എന്നും ഒരു വെല്ലുവിളിയായിരുന്നു. വല്യച്ചന് പ്രത്യേക പിഞ്ഞാണത്തില്‍ വിളമ്പി ആദ്യമേ കൊടുക്കും. പിന്നെ മറ്റുള്ളവര്‍ക്കും കൊടുത്തതിന്റെ ബാക്കിയാണ് വല്യമ്മയുടെ ഭക്ഷണം. അതു പലപ്പോഴും ഒരു വായ ചോറുമാത്രമേ ഉണ്ടാകൂ. കടയില്‍ കൊടുത്തതിനു ശേഷമുള്ള ഏതാനും തുടം പാലില്‍ എത്രയോ ഇരട്ടി വെള്ളം ചേര്‍ത്തിട്ടാണ് ചായ ഉണ്ടാക്കുന്നത്..! അതിനെ തിരിച്ചും മറിച്ചും അടിച്ച് പതപ്പിച്ച് ഭംഗിയാക്കി എല്ലാവര്‍ക്കും വിളമ്പും. (പില്‍ക്കാലത്ത്, ചായക്കടയില്‍ നിന്ന് ചായകുടിച്ചപ്പോഴാണ്, ഞാനതുവരെ കുടിച്ചിരുന്നതല്ല ചായ എന്നു മനസ്സിലായത്.) എന്നാല്‍ ആ ചായയുടെ പുറകിലെ ദൈന്യത അന്നൊന്നും എനിയ്ക്ക് മനസ്സിലായതേ ഇല്ല.

എന്റെ സ്കൂള്‍ പഠനകാലത്ത് ഞാന്‍ രോഗബാധിതനായി മെഡിക്കല്‍ കോളേജില്‍ കുറേനാള്‍ കിടന്നു. അന്ന് എനിയ്ക്ക് ആശുപത്രിയില്‍ കാവലിരുന്നത് അമ്മമ്മയായിരുന്നു. അപ്പോള്‍ അവര്‍ ആകെ വ്യത്യസ്തയാണ്. സൌമ്യയായ സ്നേഹവതിയായ സ്വന്തം അമ്മ. എന്റെ പെറ്റമ്മയേക്കാള്‍ വാത്സല്യത്തോടെയാണ് എന്നെയന്ന് പരിചരിച്ചത്.

അമ്മമ്മയെ എപ്പോഴും കുഴമ്പിന്റെ മണമാണ്, ധന്വന്തരം കുഴമ്പിന്റെ. വാതത്തിന്റെ ഉപദ്രവമുണ്ടായിരുന്നു. പിന്നെ വായൂകോപവും.. ചിലരാത്രികളിലാണ് അതു വരുക. പിന്നെ ഒരു മരണവെപ്രാളമാണ്. കണ്ടു നില്‍ക്കുന്നവര്‍ പേടിച്ചുപോകും. ഉടന്‍ ആന്റിമാര്‍ മണല്‍കിഴി ചൂടാക്കി തിരുമ്മും. ഒപ്പം വായുഗുളികയും കൊടുക്കും. അരമണിക്കൂര്‍ കൊണ്ട് എല്ലാം ശരിയാകും. രാവിലെ ഒന്നുമറിയാത്തതു പോലെ പുള്ളിക്കാരി പണികളില്‍ വ്യാപൃതയാകുകയും ചെയ്യും.

ആ പാവത്തിനെ നിത്യദു:ഖത്തിലേയ്ക്ക് തള്ളിയിട്ടുകൊണ്ടാണ് ഇരുപതാം വയസ്സില്‍ കുഞ്ഞമ്മാവന്‍ മരിച്ചത്.  അന്ന് ഞാന്‍ മലബാറിലെ വീട്ടില്‍ സ്കൂള്‍ അവധിയ്ക്കു പോയിരിയ്ക്കുകയായിരുന്നു. അതിനുശേഷം ആ മുഖം തെളിഞ്ഞു കണ്ടിട്ടില്ല. അധികം താമസിയാതെ മുതിര്‍ന്ന ഒരു ആന്റിയും മരിച്ചു. തുടരെ ഉണ്ടായ രണ്ടു ദുരന്തങ്ങള്‍ അമ്മമ്മയെ കൂടുതല്‍ ക്ഷീണിതയാക്കി. ഒരു ദിവസം എന്റെ കണ്മുന്നില്‍ വെച്ച് അവര്‍ ബോധരഹിതയായി മുറ്റത്തു വീണു. നാലഞ്ചു ദിവസം ആശുപത്രിയില്‍ കിടന്നു. പിന്നെ തിരികെ വന്ന്  ജീവിതത്തോട് പടവെട്ടല്‍ തുടര്‍ന്നു.

അധികം താമസിയാതെ ഞാന്‍ മലബാറിലേയ്ക്കു പോയി. വല്ലപ്പോഴും ഞാന്‍ വല്യാട്ടില്‍ വന്ന് അമ്മമ്മയെയുംവല്യച്ഛനേയും കാണും. ആന്റിമാര്‍ ഓരോരുത്തരുടെയും വിവാഹം കഴിഞ്ഞു. വല്യച്ഛനും അമ്മമ്മയും ഒറ്റയ്ക്കായ അക്കാലത്താണ്, ഏറെനാളിനു ശേഷം വല്യമ്മാവന്‍ വീണ്ടും തിരികെയെത്തിയത്, ഒപ്പം കുടുംബവും. ജീവിതസായാഹ്നത്തില്‍ അതൊരു തുണയാകുമെന്നു കരുതിയെങ്കിലും വിപരീതമായിരുന്നു ഫലം. ആ കണ്ണീരിനും ദുരിതത്തിനും ഒരു ശമനവുമുണ്ടായില്ല.
അങ്ങനെ ഏതോ ഒരു ദിവസം അമ്മാമ്മ വീണ്ടും ബോധരഹിതയായി വീണു, ആരുടെയും കണ്ണില്‍ പെടാതെ. പിന്നീട് ആരോ ആശുപത്രിയിലെത്തിച്ചെങ്കിലും അധികം വൈകാതെ, എല്ലാ ദുരിതങ്ങളോടും വിടപറഞ്ഞ് അമ്മമ്മ പോയി.

ഞാനാലോചിയ്ക്കുകയായിരുന്നു, എന്തായിരുന്നു ആ ജീവിതത്തിന്റെ അര്‍ത്ഥം? ഒരായുസ്സുമുഴുവന്‍ മറ്റുള്ളവര്‍ക്കായി ഓടിപ്പാഞ്ഞ്, എല്ലാ കഷ്ടപ്പാടുകളും നെഞ്ചിലേറ്റി, ഒടുക്കം ആരുമറിയാതെ വീണുമരിയ്ക്കുക..!

നമ്മുടെ അമ്മജീവിതത്തിന്റെ നേര്‍പ്രതിനിധിയല്ലേ എന്റെ അമ്മമ്മ ?

2 comments:

  1. തീര്‍ച്ചയായും ......ഞാന്‍ അടുത്തറിയുന ഒരു ജീവിതത്തെ പോലെ തോന്നുന്നു കുടുംബത്തിന് വേണ്ടി .....പകലന്തിയോളം പ്രയത്നിക്കുന്ന അമ്മ മാര്‍ ഇപ്പോഴുമുണ്ട് എന്റെ നാട്ടില്‍ .....നനായി എഴുതി ബിജുട്ടാ ...ആ അമ്മ മ്മ ..ഒരു നക്ഷത്രമായ്‌ ....ബിജു ചേട്ടനെ നോക്കി സന്തോഷി ക്കുന്നുണ്ടാവണം....ആ പ്രാര്‍ത്ഥന അവിടെ എത്തുന്നുണ്ടാകണം ...എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  2. നന്നായി എഴുതി. തീര്‍ച്ചയായും ഇതൊരു നെടുംച്ഛേദം തന്നെയാണു, നമ്മുടെ സ്ത്രീ ജന്മങ്ങളുടെ.
    കൂടുതലെന്തു പറയാന്‍. ഒരു ജന്മം മുഴുവന്‍ കുടുംബം കുടുംബം എന്നു പറഞ്ഞുള്ള നെട്ടോട്ടം മാത്രം മിച്ചം. അവസാനം രോഗങ്ങളും അവഗണനയും എല്ലാമായി എങ്ങനെയെങ്കിലും ഒടുങ്ങിത്തീരും.. ജീവിതത്തില്‍ യാതൊരു സന്തോഷവുമറിയാതെ..

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.