പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Sunday 13 November 2011

വരാനിരിയ്ക്കുന്ന സ്വാശ്രയ ദുരന്തം.

കേരളം ഒരു വിദ്യാഭ്യാസ ദുരന്തത്തിലേയ്ക്ക് നടന്നടുക്കുകയാണ്. സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ “വിപ്ലവം” എന്നു വിശേഷിപ്പിച്ചു കൊണ്ട് മുന്‍ ആന്റണി സര്‍ക്കാര്‍ തുറന്നു വിട്ട “സ്വാശ്രയ ഭൂതം” ആണ് ഈ ദുരന്തവാഹകന്‍. സാങ്കേതിക വിദ്യാഭ്യാസരംഗത്ത് ഇക്കഴിഞ്ഞ അഞ്ചു വര്‍ഷത്തെ റിസള്‍ട്ട്, വിവരാവകാശ നിയമപ്രകാരം “സേവ് എജ്യുക്കേഷന്‍ കമ്മിറ്റി” ചെയര്‍മാന്‍ ശ്രീ. ഷാജര്‍ ഖാന് ലഭിയ്ക്കുകയുണ്ടായി. അമ്പരപ്പിയ്ക്കുന്ന, എന്നാല്‍ “പ്രതീക്ഷിച്ച” വിവരങ്ങളാണ് അതിലുള്ളത്.

കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ കീഴിലുള്ള സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകളിലെ വിജയനിരക്ക് 44% മുതല്‍ 10% കേവലം വരെ മാത്രം..!  സര്‍ക്കാരിനു കീഴിലുള്ള സ്വാശ്രയക്കോളേജുകളില്‍ ഇത് 64% മുതല്‍ 28% വരെയാണ്. എന്നാല്‍ സര്‍ക്കാര്‍- എയ്ഡഡ് മേഖലയിലെ എഞ്ചിനീയറിങ്ങ് കോളേജുകളില്‍ ശരാശരി  80% വിജയമുണ്ട്. കേരളത്തില്‍ ആകെയുള്ള 119 എഞ്ചിനീയറിങ് കോളേജുകളില്‍ 14 എണ്ണമൊഴിച്ച് ബാക്കിയെല്ലാം സ്വാശ്രയക്കോളേജുകളാണ്.

ഇനി ആലോചിച്ചു നോക്കൂ, എന്തു “വിപ്ലവ”മാണ് നമ്മുടെ വിദ്യാഭ്യാസ രംഗത്തുണ്ടായതെന്ന്..! വട്ടിപ്പലിശക്കാരനും കശുവണ്ടിമുതലാളിയും ഇറച്ചിവെട്ടുകാരനും “വിഭ്യാഭാസ” സ്ഥാപനം നടത്തിയാല്‍ ഇതല്ല ഇതിലപ്പുറവും നടക്കും. വന്നവര്‍ക്കെല്ലാം വാരിക്കോരി അനുമതി നല്‍കിയിട്ട് ഒന്നും അറിയാത്തവനെപ്പോലെ പാവം നടിച്ച ആന്റണി തന്നെയാണ് ഇതിന്റെ മുഖ്യ ഉത്തരവാദി.

ഇന്നലെ നടന്ന ടി.വി.ചര്‍ച്ചയില്‍ ഒരു എഞ്ചി.കോളേജ് അധ്യാപകന്‍ വെളിപ്പെടുത്തിയതും ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് ‍. പാലക്കാടുള്ള ചില കോളേജുകളില്‍, അവിടെ പഠിച്ച് തോറ്റവര്‍ തന്നെയാണത്രെ ക്ലാസെടുക്കുന്നത്..! യാതൊരു യോഗ്യതയുമില്ലാത്തവരാണ് പല കോളേജിലെയും അധ്യാപകര്‍. 10,000 - 20,000 ശമ്പളനിരക്കില്‍ M.Tech ബിരുദമുള്ള ആരാണ് ക്ലാസെടുക്കാന്‍ വരുക? പലകോളേജിലും യാതൊരു അടിസ്ഥാന സൌകര്യവുമില്ല. AICTE പരിശോധന സമയത്ത് പരസ്പരം “കൊടുക്കല്‍ വാങ്ങല്‍“ നടത്തിയാണ് അംഗീകാരം ഒപ്പിയ്ക്കുന്നത്. വിദ്യാര്‍ത്ഥി പ്രവേശനത്തിന് മെറിറ്റ് ഒരു ഘടകമേ അല്ല. കൂടുതല്‍ കാശു കൊടുക്കുന്നവര്‍ക്ക് സീറ്റ്, അതാണ് രീതി.

ഈ അരാജകത്വത്തിന് മുഖ്യ ഉത്തരവാദി കേരള ഹൈക്കോടതിയിലെ ചില ജഡ്ജിമാരാണ്.
സ്വാശ്രയമേഖലയെ നിയന്ത്രിയ്ക്കാനായി കൊണ്ടു വന്ന സകല നിയമങ്ങളും തട്ടുമുട്ടു ന്യായം പറഞ്ഞ് റദ്ദാക്കുക മാത്രമല്ല, സ്വാശ്രയക്കാര്‍ക്കു അനുകൂലമായി പല “സംശയാസ്പദ” ഉത്തരവുകളും അവര്‍ ഇട്ടു കൊടുത്തു. ഒരു കോളേജിനു അനുകൂലമായ സ്റ്റേ നല്‍കാനായി, ഉച്ചയ്ക്കു പിരിഞ്ഞ കോടതി തിരക്കിട്ടു ചേര്‍ന്ന് ഉത്തരവുകൊടുത്തത് അന്നു വ്യാപകമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അഹങ്കാരവും ധാര്‍ഷ്ട്യവും കൊണ്ടു കുത്തഴിഞ്ഞ ഈ  മേഖലയ്ക്ക് അനിവാര്യമായ തിരിച്ചടിയാണ് ഇന്ന് കിട്ടിക്കൊണ്ടിരിയ്ക്കുന്നത്.

ഇതു സമൂഹത്തിലുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതം ചെറുതല്ല. ലക്ഷക്കണക്കിനു രൂപ ലോണെടുത്താണ് പല കുട്ടികളും കോഴ്സിനു പോയത്. പരാജിതരാകുന്നതോടെ അവര്‍ വെറും പ്ലസ് ടൂ നിലവാരക്കാരാകുന്നു. ഒരു തൊഴിലിനും വേണ്ട യോഗ്യതയില്ലാത്ത ഈ കുട്ടികള്‍ നാടിനും കുടുംബത്തിനും ബാധ്യതയായി തീരും. ധനികരായവര്‍ക്ക് വലിയ കുഴപ്പമൊന്നുമില്ലെങ്കിലും ഇടത്തരം - താഴ്ന്ന സാമ്പത്തിക നിലവാരമുള്ളവര്‍ക്ക് ഇതു താങ്ങാനാവില്ല. അടിയന്തിരമായി സര്‍ക്കാരും സമൂഹവും വേണ്ടതു ചെയ്തില്ലെങ്കില്‍, നിരപരാധികളായ ഈ കുട്ടികളെ ദുരന്തത്തിലേയ്ക്കു തള്ളിവിടുകയാവും ഫലം.  മക്കളുടെ അഭിരുചി തെല്ലും പരിഗണിയ്ക്കാതെ, എഞ്ചിനീയറും ഡോക്ടറുമാക്കാന്‍ കച്ചകെട്ടിയ രക്ഷിതാക്കളെ,   നിങ്ങള്‍ക്കും ഈ ദുരന്തത്തില്‍ പങ്കുണ്ട്.

6 comments:

  1. students are not passing.. there is not enough professors... whats your problem? who ever pay money will find out which college to go..

    ReplyDelete
  2. ഇതിനു ആന്റണി അല്ല ഉത്തരവാദി പരിഷത്തും കെ എസ ടീ ഇ യും ഗ്രേഡിംഗ് പരിഷ്കാരവും ആണ് ഇന്ന് സ്കൂളില്‍ പഠിത്തം ഇല്ല എന്തെഴുതിയാലും ജയിക്കും കണക്ക് ഫിസിക്സ് കെമിസ്ട്രി ഒകെ ഒരു മണ നാം കട്ടയും പഠിപ്പിക്കുന്നില്ല എന്ത് എഴുതിയാലും മാര്‍ക്കിട്ടു കുറെ എന്നതിനെ ജയിപ്പിക്കുന്നു ഇംഗ്ലീഷ് അറിയുകയേ ഇല്ല ടെസ്റ്റ്‌ പേപ്പര്‍ വേണ്ട ടീച്ചര്‍ അടിച്ചാല്‍ കുറ്റം നുള്ളിയാല്‍ കുറ്റം പ്രാഥമിക വിദ്യാഭ്യാസം തകര്‍ത്തു തരിപ്പണമാക്കി ഇന്ന് പ്ലസ് ട പാസാകുന്ന കുട്ട്ടികളില്‍ പകുതിക്ക് പോലും അതിനു യോഗ്യത ഇല്ല എം എസ സി മത്സ് പഠിക്കാന്‍ വന്ന കുട്ടികളോട് ഒന്ന് മുതല്‍ പത്തു വരെ ഇംഗ്ലീഷ് എഴുതാന്‍ പറഞ്ഞപ്പോള്‍ അതുപോലും അറിയില്ല
    Instead of Nine some wrote Nion?!!!!!!!

    സഖാക്കളും ഗ്രേഡിങ്ങിന്റെ തല തൊട്ടപ്പനായ സുരേഷ് കുമാര്‍ ഐ ഇ എസും ഉത്തരവാദം ഏല്‍ക്കുക

    ReplyDelete
  3. Now we will see the spectacle that is already happening in TamilNad. There it is possible to get Engineers, who are ready to operate lathes. A job for which not even a tenth class pass is really required.

    Let this be a warning for all folks who want to turn their children into Engineers. Give the children some say in their future.

    BTW I do not think all folks who do not complete Engineering go on to become jobless people. In fact one of the guys with whom I studies, dropped out and starting selling insurance. I guess he found his calling there - he makes more money than most of us who went on to become engineers. Well he has a good list of clients to start with - his own old class mates and batch mates.

    To each, his own.

    ReplyDelete
  4. സുശീലാ പയറെന്നു പറയുമ്പോള്‍ അരിയെന്ന് കേള്‍ക്കരുത്.ഇവിടെ പോസ്റ്റിട്ടത് സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജിനെക്കുറിച്ചാണ്.അതിന് സഖാക്കളും ഗ്രേഡിംഗും കെ എസ് ടി ഇ യുമൊക്കെ എന്തു പിഴച്ചു.ഇനി പിള്ളേര്‍ക്ക് എഴുതാനറിയില്ലെന്നാണല്ലോ സുശീലന്‍ പറയുന്നത്.അപ്പോള്‍ അത് ഗവ.എഞ്ചിനീയരിംഗ് കോളെജിലും പ്രതിഫലിക്കണ്ടേ? (എന്നാല്‍ സര്‍ക്കാര്‍- എയ്ഡഡ് മേഖലയിലെ എഞ്ചിനീയറിങ്ങ് കോളേജുകളില്‍ ശരാശരി 80% വിജയമുണ്ട്. - പോസ്റ്റില്‍ നിന്ന്) അപ്പോള്‍ ഈ കുട്ടികള്‍ ആകാശത്തുനിന്നും നൂലേല്‍ കെട്ടിയിറക്കിയതല്ലല്ലോ.

    ReplyDelete
  5. മെരിറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം ഇല്ലാത്തിടത്തോളം കാലം ഇതല്ല ഇതിനപ്പുറവും സംഭവിക്കും..

    ReplyDelete
  6. പ്രാഥമിക വിദ്യഭ്യാസത്തിന്റെ നിലവാരം തികച്ചും പരിതാപകരമാണ്. പഠിച്ചില്ലെങ്കിലും പാസാകും എന്ന ഒരു തോന്നൽ കുട്ടികളിൽ വളർന്നിട്ടുണ്ട്. സ്ക്കൂളിൽ നിന്നല്ലാതെതന്നെ കുറച്ചെങ്കിലും പഠിക്കാൻ കഴിയുന്ന ചിലർ ഉണ്ട്. അവരാണ് എഞ്ചിനീയറിംഗിന് സർക്കാർ കോളേജുകളിൽ മെരിറ്റിൽ കയറുന്നത്. അവർക്ക് പഠിച്ച് ജയിക്കാൻ അറിയാം. പഠിക്കാതെ ജയിച്ചു വന്നവരുടെ ശീലം മാറ്റാൻ അത്ര എളുപ്പമല്ല. മെരിറ്റിൽ കയറാൻ കഴിഞ്ഞില്ലെങ്കിൽ സാമ്പത്തിക ഭദ്രതയില്ലാത്തവർ എഞ്ചിനീയറിംഗിന് പോകാതിരിക്കുന്നതാണ് നല്ലത്. നിർബന്ധമായും മെരിറ്റ് അനുസരിക്കുന്ന സ്വാശ്രയ കോളേജിന് ഇപ്പറഞ്ഞ കുഴപ്പമൊന്നും ഇല്ല എന്നതും വസ്തുതയാണ്.

    കഴിഞ്ഞ മാസത്തിൽ ജോണിന്റെ ‘അമ്മ അറിയാൻ’ എന്ന സിനിമ ഒരിക്കൽ കൂടി കണ്ടു. ആ സിനിമയുടെ 25-ആം വർഷം അനുസ്മരിച്ചതായിരുന്നു. അതിൽ മെഡിക്കൽ കോളേജ്, സ്വാശ്രയ മേഖലയ്ക്ക് അനുവദിക്കരുതെന്നു പറഞ്ഞ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ സമരം ചെയ്യുന്ന ഒരു സീൻ ഉണ്ട്. അദ്ദേഹം ഈ ദുരന്തം മുൻ‌കൂട്ടി കണ്ടു. ജീനിയസ് എന്ന് പറയുന്നത് ഇത്തരം ദീർഘദർശികളെയാണ്.

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.