പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Thursday 20 October 2011

വാള്‍സ്ട്രീറ്റില്‍ നിന്നും വാര്‍ത്തകളുണ്ട്....


വാര്‍ത്തകളില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത് “വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍” (Occupy Wallstreet) ആണല്ലോ. എത്രയൊക്കെ  ശ്രമിച്ചിട്ടും കുത്തകപ്പത്രങ്ങള്‍ക്കു പോലും മൂടിവെക്കാന്‍ പറ്റാത്ത വിധം അതു വളര്‍ന്നു കഴിഞ്ഞു. ശരി, എന്താണീ “വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍” ?

അമേരിയ്ക്കയിലെ കോര്‍പറേറ്റ് ബാങ്കുകളുടെയും ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്റെയുമെല്ലാം ആസ്ഥാന മന്ദിരങ്ങള്‍ സ്ഥിതിചെയ്യുന്ന ന്യൂയോര്‍ക്കിലെ ഒരു തെരുവാണ് “വാള്‍ സ്ട്രീറ്റ്”. ഇക്കഴിഞ്ഞ സെപ്തംബര്‍ 17-ന് ഒരു കൂട്ടം ചെറുപ്പക്കാര്‍ വാള്‍ സ്ട്രീറ്റിലെ സ്റ്റോക്ക് എക്സ്ചേഞ്ചിനു സമീപം ടെന്റു കെട്ടി കുത്തിയിരിയ്ക്കാന്‍ വന്നു. എന്നാല്‍ പൊതുസ്ഥലത്ത് ടെന്റ് കെട്ടാന്‍ പോലീസ് സമ്മതിയ്ക്കാത്തതിനാല്‍ അടുത്തുള്ള സ്വകാര്യ പാക്കായ “സൂക്കോട്ടി”ലേയ്ക്ക് അവര്‍ക്ക് മാറേണ്ടി വന്നു. അവരുടെ മുദ്രാവാക്യം വളരെ ലളിതമായിരുന്നു:  “ഞങ്ങളാണ് 99 ശതമാനം”.

ഇതിന്റെ അര്‍ത്ഥം മനസ്സിലാകണമെങ്കില്‍ അമേരിയ്ക്കയിലെ നിലവിലുള്ള സാമ്പത്തിക സ്ഥിതിയെ പറ്റി അല്പം അറിയണം. ലോകസമ്പത്തിന്റെ നല്ലൊരു പങ്കും കൈകാര്യം ചെയ്യുന്നത് അമേരിയ്ക്കയാണ്. ആ അമേരിയ്ക്കയുടെ ആകെ സമ്പത്തിന്റെ 40% ത്തിന്റെ ഉടമസ്ഥര്‍ ജനസംഖ്യയുടെ കേവലം 1% വരുന്ന അതിസമ്പന്നര്‍ ! 80% ജനങ്ങള്‍ക്കാകെയുള്ള സമ്പത്ത് വെറും 7%..!!

2008-ലെ സാമ്പത്തിക തകര്‍ച്ചയില്‍ വാള്‍സ്ട്രീറ്റിലെ കോര്‍പറേറ്റ് ബാങ്കുകള്‍ പലതും പൊട്ടിപ്പോയി. ഓഹരികള്‍ കൂപ്പുകുത്തി. ഈ തകര്‍ച്ചയില്‍ നിന്നു രക്ഷിയ്ക്കാന്‍ സര്‍ക്കാര്‍, ജനങ്ങളുടെ നികുതിപ്പണം അവര്‍ക്കു വാരിക്കോരി നല്‍കി. ഫലം, സര്‍ക്കാരിനു സാമ്പത്തിക പ്രതിസന്ധി. (ഒപ്പം ലോക പോലീസ് ചമയുന്നതിന്റെ ചിലവുകളും). ഈ പ്രതിസന്ധിയെ നേരിടാന്‍ കോര്‍പറേറ്റുകളുടെ നികുതി കൂട്ടാന്‍ ഒബാമ തീരുമാനിച്ചെങ്കിലും സമ്പന്നന്മാരും റിപ്പബ്ലിക്കന്‍ പാര്‍ടിയും വാള്‍സ്ട്രീറ്റുമെല്ലാം ചേര്‍ന്ന് അതിനെ എതിര്‍ത്തു. ജനങ്ങളുടെ ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറച്ച് ആ കാശെടുത്ത് പ്രതിസന്ധി തീര്‍ക്കാന്‍ അവര്‍ പറഞ്ഞു. 90, 000 കോടി ഡോളര്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതോടെ 30 മില്യന്‍ പേര്‍ക്ക് പണിപോയി. 9.20% മായി തൊഴിലില്ലായ്മ. ആകെയുള്ള 30 കോടി ജനങ്ങളില്‍ 4.62 കോടി പേര്‍ ദരിദ്രര്‍! ഇങ്ങനെ സഹികെട്ട അവസ്ഥയിലാണ് ജനങ്ങള്‍ വാള്‍സ്ട്രീറ്റിലേയ്ക്ക് വന്ന് കുടില്‍ കെട്ടിയത്. 1% പേര്‍ക്ക് വേണ്ടി ബാക്കിയുള്ളവരെ ചൂഷണം ചെയ്യുന്നതിനെതിരെയാണ് ആ മുദ്രാവാക്യം, “ഞങ്ങളാണ് 99 ശതമാനം”. ഇന്നിപ്പോള്‍ പതിനായിരങ്ങള്‍ ആ സമരത്തില്‍ അണിചേര്‍ന്നിരിയ്ക്കുന്നു. അമേരിയ്ക്കയിലെ 150 നഗരങ്ങളിലേയ്ക്ക് അതു പടര്‍ന്നു കഴിഞ്ഞു. ഒപ്പം യൂറോപ്പിലേയ്ക്കും ഏഷ്യയിലേയ്ക്കും.


മുതലാളിത്തത്തിലെ ഇത്തരം പ്രതിസന്ധികള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ മാര്‍ക്സ് പ്രവചിച്ചതാണ്. എങ്ങനെയാണ് ഈ കുഴപ്പങ്ങള്‍ ഉണ്ടാകുന്നത്?
മാര്‍ക്സിയന്‍ വീക്ഷണത്തില്‍ സമൂഹത്തില്‍ രണ്ടു വര്‍ഗങ്ങളാണുള്ളത്. ഉല്പാദന ഉപാധികളുടെ (ഫാക്ടറി, തൊഴില്‍ശാല, കൃഷിയിടം..etc ) ഉടമകളായ മുതലാളിമാരും, സ്വന്തം അധ്വാനശേഷിമാത്രം കൈമുതലായ തൊഴിലാളികളും. ചിലവുകഴിച്ച് മുതലാളി നേടുന്ന ലാഭം തൊഴിലാളിയുടെ അധ്വാനമാണ്. അതായത്, ലോകത്തുള്ള എല്ലാ സമ്പത്തും മനുഷ്യന്റെ -തൊഴിലാളിയുടെ- സംഭൃതമാക്കപ്പെട്ട അധ്വാനമാണ്.

നല്ല നിരപ്പായ ഒരു പരന്ന പാത്രത്തില്‍ ഒഴിച്ചുവെച്ച വെള്ളത്തെ ഒന്നു സങ്കല്‍പ്പിയ്ക്കൂ. എല്ലായിടത്തും ഒരേപോലെ പരന്നിരിയ്ക്കുന്നതിനാല്‍ എല്ലാം സംതുലിതം ആണ്. പാത്രം ഏതെങ്കിലും ഭാഗത്തേയ്ക്ക് ചരിഞ്ഞാല്‍ വെള്ളം അവിടെ കുമിയും, ബാക്കി സ്ഥലം ഉണങ്ങും. ഈയവസ്ഥയാണ് സമ്പത്തിന്റേതും. സമൂഹത്തില്‍ എവിടെയെങ്കിലും പണം കുമിഞ്ഞുകൂടിയാല്‍ മറ്റുള്ളിടത്ത് അതിന്റെ പ്രത്യാഘാതം ഉണ്ടാകും. ജനങ്ങളുടെ കൈയില്‍ പണമില്ലാതാകുന്നതോടെ അവരുടെ വാങ്ങല്‍ ശേഷി കുറയും. അപ്പോള്‍ മുതലാളിയുടെ ഉല്പന്നം കെട്ടിക്കിടക്കും. അതോടെ തൊഴിലാളിയ്ക്ക് പണിയില്ലാതാകും. വാങ്ങല്‍ശേഷി പിന്നെയും കുറയും. ഇതൊരു പ്രതിസന്ധിയിലെത്തും.

സോവിയറ്റ് തകര്‍ച്ചയോടെ ആണ് ഉദാരവല്‍ക്കരണം ആരംഭിച്ചത്. അതോടെ മുതലാളിത്തം സാമ്രാജ്യത്വമായി മാറി. നേരത്തെ മുതലാളിമാര്‍ ലാഭമുണ്ടാക്കാന്‍ ഉല്പാദനമേഖലയിലായിരുന്നു കാശിറക്കിയത്. അതായത് ഫാക്ടറികളും മറ്റും സ്ഥാപിച്ച്. അപ്പോള്‍ സ്വാഭാവികമായും തൊഴിലവസരങ്ങളും അടിസ്ഥാനസൌകര്യങ്ങളും വികസിക്കും. എന്നാല്‍ ഉദാരവല്‍ക്കരണത്തോടെ, ഫിനാന്‍സ് മൂലധനത്തിന്റെ ആഗോള കുത്തൊഴുക്കുണ്ടായി. ഉലാദനമേഖയില്‍ നിന്നുമാറി കാശെറിഞ്ഞ് കാശുപിടിക്കല്‍ ആയി. ഓഹരിക്കമ്പോളങ്ങളിലേക്കാണ് പണം ഒഴുകിയത്. അവിടെ ഊഹക്കച്ചവടം വഴി കൃത്രിമമായി വിലയുയര്‍ത്തി ലാഭം ഉണ്ടാക്കുന്നു. അങ്ങനെ നാട്ടിലെ പണം കൊള്ളയടിച്ച് ചിലരുടെ പോക്കറ്റിലേയ്ക്കെത്തും.

റിയല്‍ എസ്റ്റേറ്റ് മേഖലയിലുണ്ടായ കുതിപ്പില്‍ നിന്നു പണം വാരാനാണ് അമേരിയ്ക്കയിലെ ചില ബാങ്കുകള്‍ നാടാകെ ഹൌസിങ്ങ് ലോണുകള്‍ കൊടുത്തത്. പണിയുന്ന വീടുമാത്രം ഈട്. എന്നാല്‍ ഇങ്ങനെ ഭീമന്‍ ലോണെടുത്തവര്‍ക്ക് തിരിച്ചടയ്ക്കാന്‍ പാങ്ങില്ലായിരുന്നു. അതോടെ ബാങ്കുകള്‍ പ്രതിസന്ധിയിലായി. വീട് ജപ്തിചെയ്തെങ്കിലും ആരും മേടിയ്ക്കാനില്ല. ബാങ്കുകള്‍ പൊട്ടാന്‍ അധിക നേരം വേണ്ടി വന്നില്ല. അതാണ് നേരത്തെ പറഞ്ഞ 2008-ലെ പ്രതിസന്ധി. ആ പ്രതിസന്ധി ലോകമൊട്ടാകെ ബാധിച്ചു. ഇന്നിപ്പോള്‍ അമേരിയ്ക്കയിലെ പ്രക്ഷോഭവും ലോകമാകെ പടരാന്‍ പോകുന്നു. കോര്‍പറേറ്റുകളുടെ കൂട്ടുകാരായ ഇന്ത്യന്‍ ഭരണവര്‍ഗത്തിനും ഇതൊരു പാഠമാണ്. എന്തും തുടക്കമിടുന്നത് പടിഞ്ഞാറാണല്ലോ, ഇവിടെയും അതെത്തും താമസിയാതെ. ഭരണകൂടം കോര്‍പറേറ്റുകളെ തളയ്ക്കുന്നില്ലെങ്കില്‍ ജനം നിലനില്‍പ്പിനായി തെരുവിലിറങ്ങും. അതാണ് സാമൂഹ്യവിപ്ലവങ്ങളിലേയ്ക്കു നയിയ്ക്കുന്നത്.

മാര്‍ക്സിയന്‍ വീക്ഷണവും സിദ്ധാന്തവും തികച്ചും ശരിയാണെന്നാണ് ഈ ചരിത്രങ്ങള്‍ നമ്മെ പഠിപ്പിയ്ക്കുന്നത്. സമൂഹത്തില്‍ തുല്യമായി വിന്യസിയ്ക്കപ്പെടുന്ന സമ്പത്താണ് ഇതിനൊരു പരിഹാരം.

3 comments:

  1. നല്ല പോസ്റ്റ്. വിശധീകരണം കൊള്ളാം..

    ReplyDelete
  2. ഗൌരമായി ചര്‍ച്ച ചെയ്തു ..എല്ലാ നന്മകളും നേരുന്നു

    ReplyDelete
  3. ഇങ്ങനെയൊരു കാലം വരുമെന്ന് പ്രവിചച്ചവര്‍ വിരളമായിരുന്നു. കമ്മ്യൂണിസത്തിനു പിന്നാലെ മുതലാളിത്തവും അതിന്റെ ദൗര്‍ബല്യങ്ങളാല്‍ ഈറ്റില്ലങ്ങളില്‍ നിലനില്‍പിനായുള്ള പോരാട്ടത്തില്‍.
    അഭിനന്ദനങ്ങള്‍.

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.