പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Monday 17 October 2011

ഇതു കാണാതെ പോകരുതേ...

സ്നേഹവും കരുതലും അനുനിമിഷം ആവിയായിക്കൊണ്ടിരിയ്ക്കുന്ന ഈ ഊഷരകാലത്ത് അവിടവിടെ കാണുന്ന ചില പച്ചപ്പുകള്‍ വല്ലാത്ത ആര്‍ദ്രത ഉണ്ടാക്കും, നമ്മളില്‍ പലര്‍ക്കും. സുഖ സൌകര്യങ്ങളില്‍ പുളച്ചു മതിമറക്കുമ്പോള്‍ ഭാര്യയെ നിഷ്കരുണം വലിച്ചെറിഞ്ഞ് നൈമിഷിക സുഖങ്ങളിലേയ്ക്ക് ഊളിയിടുന്ന ഭര്‍ത്താക്കന്മാരും, ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം ഇറങ്ങിപ്പോകുന്ന ഭാര്യമാരും ഇന്ന് അപൂര്‍വമല്ലല്ലോ. അതിനിടയിലാണ് ദുരിതക്കിടക്കയിലായ തന്റെ ഭര്‍ത്താവിനെ കൂലിപ്പണിയെടുത്തു പരിചരിയ്ക്കുന്ന ഈ യുവതിയുടെ വാര്‍ത്ത കാണാനിടയായത്. ഉള്ളില്‍ മനുഷ്യത്വം അവശേഷിക്കുന്നവരെല്ലാം ദയവായി ഇതു വായിയ്ക്കണം.

ഇത് കണ്ണൂര്‍ കോളയാട് പെരുവയിലെ ഉമ്മക്കരോട്ട് വീട്ടില്‍ പ്രഭ. ഭര്‍ത്താവ്  ചെന്നൈ സ്വദേശി കമ്പ്യൂട്ടര്‍ എഞ്ചിനീയറായ സായിറാം.  ചെന്നൈയില്‍ സ്ഥിര താമസമാക്കിയ പ്രഭയുടെ സഹോദരി മുഖേനെയാണ്  ഈ വിഹാഹം നടന്നത്. ജോലിയോടൊപ്പം ബിസിനസ്സുമുണ്ടായിരുന്ന സായിറാമിനെ കൂട്ടുപങ്കാളി ചതിച്ചതിനെ തുടര്‍ന്ന് പത്തുലക്ഷം രൂപയോളം നഷ്ടപ്പെട്ടു. മാനസികമായി തളര്‍ന്ന സായിറാമിന്റെ പ്രഷറും പ്രമേഹവും ഉയര്‍ന്ന് തലച്ചോറില്‍ രക്തസ്രാവം  ഉണ്ടായി. അതോടെചലനശേഷിയും സംസാരശേഷിയും കാഴ്ചശക്തിയും നഷ്ടമായി. ചുരുക്കത്തില്‍ ജീവച്ഛവം. വിവാഹം കഴിഞ്ഞിട്ട് ആറു മാസം കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളു അപ്പോള്‍. പിന്നെ ചെന്നൈയിലെ വിവിധ ആശുപത്രികളില്‍ രണ്ടുവര്‍ഷത്തിലേറെ നീണ്ട ചികിത്സകള്‍. ചെന്നൈയില്‍ സായിറാമിന്റെ വൃദ്ധരായ അച്ഛനമ്മമാരും സഹോദരിമാരും ആണുള്ളത്. സഹോദരിമാരില്‍ രണ്ടുപേര്‍ ബധിരരും മൂകരുമത്രേ..

ഒടുക്കം ചികിത്സാ ചിലവ് താങ്ങാനാകാതെ പ്രഭ ഭര്‍ത്താവിനെ കണ്ണൂരേയ്ക്കു കൊണ്ടു വന്നു. മൂന്നുമാസമായി കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ചികിത്സയിലാണ്. ചുരുങ്ങിയ നാളത്തെ ചികിത്സ കൊണ്ട് ചലനശേഷിയും കേള്‍വി ശക്തിയും കാഴ്ചയും തിരികെ കിട്ടി. ഇനിയും ദീര്‍ഘകാലത്തെ ചികിത്സ ആവശ്യമുണ്ട്. ഇവിടെ കൂലിപ്പണിയ്ക്ക് പോയി ചികിത്സയ്ക്കുള്ള പണം കണ്ടെത്തുകയാണിപ്പോള്‍ പ്രഭ. . അവരുടെ കുടുംബവും തീരെ ദരിദ്രമാണ്. കൂനിന്മേല്‍ കുരുവെന്ന പോലെ പ്രഭയുടെ ഗര്‍ഭപാത്രത്തില്‍ മുഴയുണ്ടെന്ന് കണ്ടെത്തിയിരിയ്ക്കുന്നു. ഇനി ആ സാധുവിന് അതിന് ഓപ്പറേഷന്‍ ചെയ്യണം.

നമ്മുടെ ചുറ്റും അനേകം പേര്‍ സഹായം ആവശ്യമുള്ളവരുണ്ട്. എല്ലാവരെയും നമുക്ക് സഹായിയ്ക്കാന്‍ കഴിഞ്ഞേക്കില്ല. എന്നാല്‍ സ്വന്തം രോഗത്തെ മറന്നുകൊണ്ട്, രോഗശയ്യയിലായ ഭര്‍ത്താവിനെ കൈവിട്ടു കളയാതെ, കൂലിപ്പണിയെടുത്തു ചികിത്സിയ്ക്കുന്ന ഈ യുവതി നമ്മളുടെയൊക്കെ സഹായം അര്‍ഹിയ്ക്കുന്നില്ലേ? ഇതൊന്നും കാണുന്നില്ലെങ്കില്‍  എന്തിനാണ് നമുക്ക് കണ്ണുകള്‍?

ഏതായാലും കണ്ണൂരിലെ ഒരു യുവജന സംഘടന ചെറിയൊരു സഹായം എത്തിച്ചിട്ടുണ്ട്. ഒപ്പം നമ്മളും ചെറിയ ഒരു തുക - അതെത്രയുമാകട്ടെ -  നല്‍കിയാല്‍ അവര്‍ക്കതു വലിയൊരു സഹായമായിരിയ്ക്കും.
രാഷ്ട്രീയകാര്യങ്ങളില്‍ വീറോടെ അടികൂടുന്ന നമ്മള്‍ ഇക്കാര്യത്തില്‍ ഒന്നിച്ചു നില്‍ക്കണമെന്ന് അപേക്ഷിയ്ക്കുന്നു.

പ്രഭയെ സഹായിയ്ക്കാന്‍ താല്പര്യമുള്ളവര്‍ക്ക് അവരുടെ ഫോണില്‍ ബന്ധപ്പെടാം:
ഫോണ്‍: 0091 9846271334

6 comments:

  1. ഒരു ജീവിത യാഥാര്‍ത്ഥ്യം .....എല്ലാം നന്മയിലേക്ക്

    ReplyDelete
  2. സ്വാര്‍ഥതയുടെ ലോകത്ത് ഈ നുറുങ്ങുവെട്ടങ്ങള്‍ ആശ്വാസം പകരുന്നതാണ്‌..
    കഴിയാവുന്നത് ചെയ്യാം..
    ഇതിവിടെ പോസ്റ്റ് ചെയ്തതിനു നന്ദി

    ReplyDelete
  3. ഈയൊരു ശ്രദ്ധയില്‍പെടുത്തല്‍ അവര്‍ക്ക് നല്ലൊരു സഹായമാവട്ടെ... എല്ലാവരും തങ്ങളാലാവുന്നത് പോലെ അവരുമായി സഹകരിക്കട്ടെ.

    ReplyDelete
  4. സുമനസ്സുകളുടെ പ്രാര്‍ത്ഥന കൊണ്ട് ഇവര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം കിട്ടുമെങ്കില്‍ നമ്മള്‍ ധന്യരായി...

    ReplyDelete
  5. കനിവിന്റെ നീരുറവകള്‍ വറ്റിയിട്ടില്ല ...
    നമ്മാലാവുന്നതൊക്കെ ചെയ്യണം , കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും നല്ലൊരു റിസള്‍ട്ട് ഉണ്ടാവും

    ReplyDelete
  6. കനിവിന്റെ നീരുറവുകള്‍ ഒഴുകട്ടെ.

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.