പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Saturday 16 July 2011

കര്‍ക്കിടകത്തോട്...

എന്റെ കര്‍ക്കിടമേ, നീ വീണ്ടും വന്നു. അന്ന്  അസംഖ്യം ശ്വാസത്തുളകളിലൂടെ നീ എന്റെ ഓലപ്പുരയിലെ നിത്യസന്ദര്‍ശകനായിരുന്നല്ലോ. അമ്മയെപ്പോഴും ശപിയ്ക്കും നിന്നെ.  എങ്കിലും എനിയ്ക്കിഷ്ടമായിരുന്നു നിന്നെ.

അങ്ങു തെക്ക്, പുഴയ്ക്കക്കരെ കറുത്തമലകള്‍ക്കുമേലെ, ഇരുണ്ട പുകയായിട്ടാണ് നീ വരവറിയിയ്ക്കുന്നത്. അമ്മൂമ്മ ക്കഥയിലെ രാക്ഷസനെപ്പോലെ തടിച്ചിരുണ്ട നീ, കൈകള്‍ വിരിച്ചു പറന്ന് പുഴകടക്കും. നിന്റെ തലയിലെ ആ രണ്ടു കൊമ്പുകള്‍ ഞാനെത്രവട്ടം കണ്ടിരിയ്ക്കുന്നു.  പുഴകടന്നാല്‍ ആദ്യം നൂല്‍ വണ്ണത്തില്‍  പെയ്തു തുടങ്ങും, പിന്നെ വിരല്‍ വണ്ണത്തില്‍. തെക്കന്‍ കാറ്റില്‍ നീ ചരിഞ്ഞു പെയ്യുമ്പോള്‍, വീടിന്റെ തിണ്ണയാകെ നിന്റെ എറിച്ചില്‍ പാറി വീഴുമ്പോള്‍, അമ്മ പറയും:
“കള്ളക്കര്‍ക്കിടകം വരവായി..”
കള്ളനെന്നു നിന്നെ വിളിച്ചുവെങ്കിലും നീയൊന്നും കട്ടതു  ഞാന്‍ കണ്ടിട്ടിട്ടില്ല.

എനിയ്ക്കറിയാം അമ്മയുടെ വേവലാതി. അകത്തെമുറിയിലെ  മണ്‍കലത്തില്‍, മിഥുനത്തിന്റെ ബാക്കിയായ കാല്‍ഭാഗം അരിയും, ചാണകത്തറ തൊടാതെ കട്ടമേല്‍ ഉയര്‍ത്തിവെച്ച മുക്കാല്‍ ചാക്ക് ഉണക്കക്കപ്പയും, പിന്നെ അല്ലറചില്ലറ പലവ്യഞ്ജനങ്ങളും കൊണ്ടുവേണം നിന്നെ താണ്ടാന്‍. പറമ്പിലെ ചേമ്പിന്‍ താളും, മുരിങ്ങയിലയും, മുള്ളന്‍‌ചീരയും കറിയുടെ കാര്യം ഭദ്രമാക്കും. ഈര്‍പ്പം മാറാത്ത പച്ചവിറക് ഊതിയൂതി അമ്മയുടെ കണ്ണും മുഖവും പുകയുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. പുകകയറിയ ശ്വാസക്കുഴലിനെ ചുമച്ച് ശുദ്ധപ്പെടുത്തി അമ്മ പിന്നേം അടുപ്പിലേയ്ക്ക് മുഖം പൂഴ്ത്തും.

ഇറയോരത്ത് ഊര്‍ന്നുവീഴുന്ന പെരുംതുള്ളികള്‍, താഴെ പെയ്ത്തുവെള്ളത്തില്‍ തീര്‍ക്കുന്ന വൃത്തങ്ങള്‍. 
മുറ്റത്തെ വലിയ ചെമ്പരത്തിയുടെ ഓരോ ഇലത്തുമ്പിലും നിന്റെ താളം കേള്‍ക്കാം. അപ്പോള്‍ മഴനനഞ്ഞും കുതിര്‍ന്നും ഒരു മഞ്ഞശലഭം പൂ അന്വേഷിച്ചു നടക്കുന്നുണ്ടാവും, പൂമ്പൊടിയുണ്ണാന്‍. അതോ നിന്റെ മധുരം നുകരാനോ..?

എന്തു തന്നെയായാലും എന്റെ കര്‍ക്കിടമേ, നീയെനിയ്ക്കെന്നും പ്രിയപ്പെട്ടതാണ്.

കര്‍ക്കിടകമേ, നിന്റെ മാത്രം അനുഗ്രഹമാണല്ലോ പറമ്പിലെ പെരും‌കൂണ്‍ കൂട്ടം. നേരത്തോടു നേരം ഇടമുറിയാതെ പെയ്താല്‍ പിന്നെ ഒരിടവേളയുണ്ട് നിനക്ക്. അന്നേരം ഞങ്ങള്‍ മേലേപ്പറമ്പിലെ ഞാങ്ങണകള്‍ക്കപ്പുറം കാട്ടുവള്ളിക്കൂട്ടത്തില്‍ കൂണ്‍ പരതാന്‍ പോകും. വലിയ മണ്‍‌പുറ്റിനു ചുറ്റുമായി, തൂവെള്ളക്കുട നിവര്‍ത്തി, സൌരഭ്യം പൊഴിച്ച്, പെരും‌കൂണുകള്‍ ആകാശം നോക്കി ചിരിയ്ക്കുന്നുണ്ടാവും അപ്പോള്‍. ഞങ്ങള്‍ മത്സരിച്ച് പറിച്ചുകൂട്ടും, വലിയ കൊട്ട നിറയുവോളം പറിയ്ക്കും. ഞങ്ങള്‍ക്കുള്ളതു കഴിഞ്ഞാല്‍ അയലത്തും കൊടുക്കും.

ഒരിയ്ക്കല്‍ രണ്ടുരാവും രണ്ടുപകലും നിര്‍ത്താതെ നീ പെയ്തു. മുറ്റമൊക്കെ കാലുമൂടാന്‍ വെള്ളം. മുകളിലെ ചരിവോരങ്ങളില്‍കൂടി  കടുംചായനിറമുള്ള നിന്റെ പെയ്തുവെള്ളം ഒഴുകിക്കൊണ്ടേയിരുന്നു. ഇലകൂമ്പിയ മുരുക്കിന്മേല്‍ നനഞ്ഞുകുതിര്‍ന്ന ഒരു കാക്ക വന്നിരുന്നു ക്ഷീണത്തോടെ കരഞ്ഞു. അപ്പോള്‍ അമ്മ പുറകിലെ ഉരല്‍ത്തറയുടെ മൂലയില്‍ കൂട്ടിവെച്ചിരുന്ന “മൂട” പൊട്ടിച്ചു. മെടഞ്ഞ തെങ്ങോല വളച്ചുക്കൂട്ടി, മണ്ണുവിരിച്ച് അതില്‍ ചക്കക്കുരുനിറച്ച്, പിന്നേം മണ്ണിട്ടു മൂടി സൂക്ഷിച്ച മൂട. കര്‍ക്കിടകത്തിലേയ്ക്കുള്ള കരുതല്‍. മൂടപൊട്ടിച്ചെടുത്ത ചക്കക്കുരു വറുത്ത്, തേങ്ങയിട്ടിടിച്ചെടുത്ത് കട്ടന്‍‌കാപ്പിയും കൂട്ടി കഴിയ്ക്കാന്‍ തന്നു. ഒരു നേരത്തെ വിശപ്പിന് അതു ധാരാളം. ആ പെയ്ത്തിനാണ് അപ്പുറത്തെ മലയില്‍ ഉരുളുപൊട്ടിയത്. കലികയറിയ നിന്റെ പെരുമ്പെയ്ത് താങ്ങാതെ, മലയുടെ മാറുപിളര്‍ന്നു പോയിരുന്നു. കൂലംകുത്തിപ്പാഞ്ഞ മലവെള്ളം പുഴയുടെ മടിയോളമെത്തി കിതപ്പാറ്റി.

എന്നിട്ടും  കര്‍ക്കിടകമേ നിന്നെയെനിയ്ക്കിഷ്ടമായിരുന്നു. ചിരിച്ചും ചിണുങ്ങിയും കരഞ്ഞും പിന്നെ കലിതുള്ളിയും എങ്ങനെയാണ് പ്രണയിയ്ക്കേണ്ടതെന്ന് എന്നെ പഠിപ്പിച്ചത് നീയാണല്ലോ. ഒരു നനവായി, കുളിരായി എപ്പോഴും നീ കൂടെയുണ്ടായിരുന്നു. പുറത്തെ രൌദ്രതാളം കേട്ട്, തലയോളം മൂടിപ്പുതച്ച്, കൈകള്‍ രണ്ടും തുടയിടുക്കില്‍ തിരുകി, വളഞ്ഞുകൂടി, നനവാര്‍ന്ന സ്വപ്നങ്ങള്‍ കാണുന്നതെങ്ങനെയെന്നു പഠിപ്പിച്ചതും നീ തന്നെ. പുതപ്പിന്റെ കീറലിനിടയിലൂടെ കൈനീട്ടി എന്നെ ഇക്കിളിയിട്ടതു ഓര്‍മ്മിയ്ക്കുന്നുവോ നീ.. എന്റെ ചിരിയെ, നിന്റെ പൊട്ടിച്ചിരിയില്‍ മുക്കിക്കളഞ്ഞു നീ..

എന്റെ കര്‍ക്കിടകമേ, നീ വീണ്ടും വന്നുവല്ലോ.. ഇനിയും എത്രയോ പുനര്‍ജനികളില്‍ ഞാന്‍ കാതോര്‍ക്കും നിനക്കായി.

9 comments:

  1. വളരെ നന്നായിരിക്കുന്നു .
    ആശംസകള്‍

    ReplyDelete
  2. മഴയെ കുറ്റപ്പെടുത്തുന്നത് ആർക്കും ഇഷ്ടപ്പെടാറില്ലെങ്കിലും കുട്ടിക്കാലം മുതൽ മഴയും മഴക്കാലവും ഒരിക്കലും ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല. കാരണം ഏത് നേരവും വെള്ളം കയറി മുങ്ങുന്ന എപ്പോഴും ചോർന്നൊലിക്കുന്ന ഓലപ്പുരയിലായിരുന്നു 33 വർഷം ജീവിച്ചത്. മഴ അനുഭവം ഒരു പോസ്റ്റ് ഉണ്ട്,
    ‘തുള്ളിക്കൊരുകുടം പേമാരി’
    http://mini-minilokam.blogspot.com/2009/07/27.html

    ReplyDelete
  3. വളരെ ഇഷ്ടമായി. നന്നായിരിക്കുന്നു

    ReplyDelete
  4. കര്‍കിടകത്തോട്‌ എന്ന് വായിക്കുമ്പോള്‍ ഒരു സുഖക്കുറവ്‌ തോന്നുന്നു.എന്റെ കര്‍ക്കിടമേ എന്നതുടക്കം തന്നെ മതിയായിരുന്നു തലക്കെട്ടിനും.
    ഭാവുകങ്ങള്‍ ..

    ReplyDelete
  5. കര്‍ക്കിടകത്തെ ഞാനും ഒരുപാട് ഇഷ്ടപ്പെടുന്നു.ഞാന്‍ എല്ലാ കര്‍ക്കിടകങ്ങള്‍ക്കും കാത്തിരിക്കാറുണ്ട്.എന്‍റെ പിറന്നാള്‍ കര്‍ക്കിടകത്തിലാണ്.പിന്നെ,രാമായണ മാസമായതുകൊണ്ട്,അച്ഛമ്മയുടെ കൂടെ കൂട്ടുകൂടും.കൂട്ടത്തില്‍ ഇത്തിരി കര്‍ക്കിടക കഞ്ഞിയും..എല്ലാം വീണ്ടും ഓര്‍ത്തു. നല്ല കുറിപ്പ്..

    ReplyDelete
  6. പണ്ടത്തെ പഞ്ഞ കര്‍ക്കിടകം ഇതാ രാമായണമാസമെന്ന പുണ്യമാസമായിരിക്കുന്നു. കര്‍ക്കിടകം ഒരര്‍ത്ഥത്തില്‍ ഒരു തീറ്റക്കാലംകൂടിയായിരുന്നു. ചക്കക്കുരു പുഴുങ്ങിയത് കാന്താരി മുളക് ചമ്മന്തി കൂട്ടി തിന്നുക, പുളിങ്കുരു വറുത്തതും, കുതിര്‍ത്തു പുഴുങ്ങിയതും, ചെറുകിഴങ്ങ് പുഴുങ്ങിയത്, കാച്ചില്‍ പുഴുങ്ങിയത്, ചേമ്പ് പുഴുങ്ങിയത്, ആഞ്ഞിലിക്കുരു വറുത്തത് , മധുരന്‍ ചേമ്പ് പുഴുങ്ങിയത് ..ഇങ്ങനെ വൈവിധ്യമാര്‍ന്ന നാടന്‍ വിവഭവങ്ങള്‍ മഴയുടെ വായ്താരിക്കും, തണുപ്പിനുമൊപ്പം നുണഞിറക്കുക എത്ര രസകരമായിരുന്നു ..പിന്നെ ഉലുവയും മറ്റെന്തൊക്കെയോ പച്ച മരുന്നുകളിട്ട മരുന്ന് കഞ്ഞിയും ....അത് മാത്രം അച്ഛനെ പേടിച്ചു കഴിച്ചിരുന്നതാണ്...അല്ലാതെ തീരെ ഇഷ്ടം തോന്നിയിട്ടല്ല ..

    ReplyDelete
  7. ഒരുപാട് ഓര്‍മ്മകള്‍ കൊണ്ട് വന്നു ..നന്ദി .

    ReplyDelete
  8. കള്ളക്കർകിടകമേ :)

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.