പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Monday 14 February 2011

മരുഭൂമിയിലെ നീരാളികള്‍ - 5

ഭാഗം-5

കൊച്ചി പനമ്പള്ളി നഗറിലെ ഒരു ഇടത്തരം കെട്ടിടത്തിലാണ് പി.പി.ട്രാവെത്സ്. ചെറുതെങ്കിലും മനോഹരമായി ഫര്‍ണിഷ് ചെയ്തിരിയ്ക്കുന്നു. എ.സി.യുടെ കുളിര്‍മ്മ. അവിടെ അടച്ചിട്ട ക്യാബിനു മുന്നിലെ സീറ്റില്‍ രണ്ടു യുവതികള്‍ ഇരുപ്പുണ്ട്. വല്ലാത്ത അപരിചിതത്വം അവരില്‍ തങ്ങി നില്‍ക്കുന്നു‍. കൌണ്ടറില്‍ രണ്ടു പേര്‍ കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്നു. അല്പ നേരത്തിനു ശേഷം അവിടെ ബസറിന്റെ ശബ്ദം മുഴങ്ങി. അപ്പോള്‍ കൌണ്ടറിലിരുന്ന യുവാവ് ആ യുവതികളെ നോക്കി അകത്തെയ്ക്ക് ചെല്ലാന്‍ ആംഗ്യം കാണിച്ചു.

കൂളിങ്ങ് ഫിലിം ഒട്ടിച്ച ഗ്ലാസ് ഡോര്‍ തുറന്ന് അവര്‍ അകത്തു കയറി. അവിടെ കറങ്ങുന്ന ഒന്നാന്തരം കസേരയില്‍ പി.പി. ട്രാവെത്സിന്റെ ഉടമയും മാനേജറുമായ നസീര്‍ ഇരിപ്പുണ്ടായിരുന്നു.

“വരൂ വരൂ..ഇരിയ്ക്കൂ...” അയാള്‍ അവരെ പുഞ്ചിരിയോടെ സ്വാഗതം ചെയ്തു.

“ഞങ്ങള്‍ ചന്ദ്രേട്ടന്‍ പറഞ്ഞിട്ടു വന്നതാണ്..” അല്പം പ്രായമുള്ള  യുവതി പറഞ്ഞു.

“ഓ..അതു ശരി, ചന്ദ്രന്‍ എന്നോട് സൂചിപ്പിച്ചിരുന്നു. എങ്ങനെ താല്പര്യമുണ്ടോ?”

“ഞാന്‍ വളരെ പാവപ്പെട്ട വീട്ടിലേതാണ് സാര്‍. ഇവിടെ കൂലിവേലയ്ക്കു പോകാന്‍ വയ്യ. അതാണ് ചന്ദ്രേട്ടന്‍ പറഞ്ഞപ്പോള്‍ താല്പര്യം തോന്നിയത്..”

“അതെ..ഇവിടെ കഷ്ടപെട്ട് പണിയെടുത്താല്‍ എന്തു കിട്ടാനാ.? ആ സമയം ഗള്‍ഫില്‍ രണ്ടു വര്‍ഷം ജോലിചെയ്താല്‍ നല്ലൊരു തുക ബാക്കിയാകും. കുട്ടികളുടെ പഠിത്തം, കുറച്ച് സ്വര്‍ണം അങ്ങനെ പലകാര്യങ്ങളും നടത്താം..”

“എന്തു ശമ്പളം കിട്ടും സാര്‍ ?”

“ശമ്പളവും ഓവര്‍ ടൈമും എല്ലാംകൂടി ആയി ഏറ്റവും ചുരുങ്ങിയത് ഇരുപതിനായിരം രൂപ കിട്ടും. താമസവും ഭക്ഷണവും ഫ്രീയാണ്. രണ്ടുവര്‍ഷം കഴിയുമ്പോള്‍ ഫ്രീ ടിക്കറ്റ്. എങ്ങനെ ആയാലും ശമ്പളം അതേപടി ബാക്കിയാകും. അഞ്ചു വിസ വന്നതില്‍ നാലെണ്ണത്തിനും ആളായി. ഇനി ഈ ഒരെണ്ണമേ ബാക്കിയുള്ളു. ” നസീര്‍ അവരോട് പറഞ്ഞു.

“താല്പര്യമുണ്ട്. ഇതു വേറെ ആര്‍ക്കും കൊടുക്കണ്ട സര്‍. എങ്ങനെയും നല്ലൊരു ജോലി കിട്ടിയേ മതിയാകൂ. എന്തൊക്കെയാണ് വേണ്ടത് ?”

“ഒരു മിനുട്ട്..” നസീര്‍ മേശയില്‍ നിന്നും ഒരു ഫയലെടുത്തുകൊണ്ടു പറഞ്ഞു. അതു തുറന്ന് താളുകള്‍ മറിച്ച് നോക്കി.
“സാധാരണ ഇത്രയും ശമ്പളമുള്ള വിസയ്ക്ക് ഒരു ലക്ഷം രൂപ വരെ മേടിയ്ക്കും. എന്നാല്‍ ഞങ്ങള്‍ വളരെ ചുരുങ്ങിയ കാശേ മേടിയ്ക്കുന്നുള്ളു. അന്‍പതിനായിരം രൂപ സര്‍വീസ് ചാര്‍ജ്ജാകും..” നസീര്‍ അവരോട് പറഞ്ഞു.

“അത് കൂടുതലാണ് സര്‍. തീരെ നിവൃത്തിയില്ലാതെയാണ് ഗള്‍ഫില്‍ പോകാന്‍ നോക്കുന്നത്. അല്പം കൂടി കുറയില്ലേ..?”

“ഹ ഹ.. ഇനിയെന്തു കുറയാന്‍? ഈ കാശിന് വേറൊരിടത്തും നിങ്ങള്‍ക്ക് വിസകിട്ടില്ല. ങാ പേരു പറഞ്ഞില്ലല്ലോ..?”

“എന്റെ പേര് നഫീസ. ഇതെന്റെ ഒരു സുഹൃത്താണ്. അവള്‍ കൂട്ടിനു വന്നു എന്നേയുള്ളു. ഇങ്ങനെ ഗള്‍ഫില്‍ വീട്ടുവേലയ്ക്കു പോകുന്നവര്‍ക്കു പല ബുദ്ധിമുട്ടൊക്കെ ഉണ്ടാകുന്നൂന്നു കേള്‍ക്കുന്നതു നേരാണോ സാര്‍?”

“എന്തു ബുദ്ധിമുട്ട്? ഇതൊക്കെ ഓരോരുത്തര്‍ പറഞ്ഞുണ്ടാക്കുന്നതല്ലേ..! ചില പെണ്ണുങ്ങള്‍ അവിടെ പോയി തിന്നും കുടിച്ചും മടിപിടിച്ച് പണിയൊന്നുമെടുക്കില്ല. അങ്ങനെ വരുമ്പോള്‍ അറബികള്‍ വഴക്കു പറഞ്ഞൂന്നൊക്കെ വരും. അതിവിടെ ആയാലും അങ്ങനെ തന്നെ. എത്രയോ ലക്ഷക്കണക്കിനു പേര് ഗള്‍ഫില്‍ പണിയെടുക്കുന്നു. അങ്ങനെയെന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ ആരെങ്കിലും അവിടെ നില്‍ക്കുമോ? പിന്നെ കാശുണ്ടാക്കാന്‍ അല്പം കഷ്ടപെടണം.  ഞാന്‍ നിര്‍ബന്ധിയ്ക്കുന്നില്ല, താല്പര്യമുണ്ടെങ്കില്‍ മാത്രം നോക്കിയാല്‍ മതി..”

“അതല്ല സാര്‍, സംശയം ചോദിച്ചെന്നേയുള്ളു, എനിയ്ക്ക് ഈ വിസ വേണം..” നഫീസ പറഞ്ഞു.

“ശരി. പാസ്പോര്‍ട്ടൊക്കെ ഉണ്ടല്ലോ അല്ലേ? പ്രായം മുപ്പതിനു മുകളില്‍ വേണം..”

“പാസ്പോര്‍ട്ടിന് അപേക്ഷിച്ചിട്ടെ ഉള്ളു സര്‍. ഗള്‍ഫില്‍ പോകാനുള്ള പരിപാടിയൊന്നും ഇല്ലായിരുന്നു. പ്രായം മുപ്പത്തിരണ്ടുണ്ട് ”
“പ്രായം ഓകെ. പാസ്പോര്‍ട്ട് ഉടന്‍ കിട്ടുമോ? ഇല്ലെങ്കില്‍ അല്പം കാശുകൂടി മുടക്കാമെങ്കില്‍ സാധനം പെട്ടെന്ന് സംഘടിപ്പിയ്ക്കാം.“ നസീര്‍ പറഞ്ഞു.

“ഒരു മാസമായി അപേക്ഷിച്ചിട്ട്. ഉടനെ കിട്ടുമെന്നാണ് പറഞ്ഞത്.”

“ഉം..എങ്കില്‍ പിന്നെ അഡ്വാന്‍സ് കൊടുത്തോളു. മെഡിയ്ക്കലും എടുത്തുകൊള്ളു..”

“അഡ്വാന്‍സ് ഇപ്പോള്‍ തന്നെ തരാം. മെഡിയ്ക്കല്‍ ഉടനെ എടുക്കുന്നുണ്ട് സാര്‍..”

നഫീസ ഹാന്‍ഡ് ബാഗ് തുറന്ന് പതിനായിരം രൂപ എടുത്ത് നസീറിനെ ഏല്പിച്ചു.

“ആവട്ടെ, ഉടനെ പാസ്പോര്‍ട്ട് ഇവിടെ എത്തിയ്ക്കണം മറക്കരുത് കേട്ടോ..” കാശ് വാങ്ങിക്കൊണ്ട് നസീര്‍ പറഞ്ഞു.

“സൌദിയില്‍ ആണെന്നെ ചന്ദ്രേട്ടന്‍ പറഞ്ഞുള്ളു. സൌദിയില്‍ എവിടെ ആണ് ജോലി..?”

“റിയാദില്‍ തന്നെ. അവിടെ നല്ല കാശുകാരനായ ഒരു അറബിയുടെ വീട്ടിലാണ്. സത്യത്തില്‍ കാര്യമായ ജോലിയൊന്നുമില്ല. അവിടെയൊക്കെ എല്ലാം മെഷീനല്ലേ.. എല്ലാം സ്വിച്ചിടുക.. ഓഫാക്കുക. അവര്‍ക്കിഷ്ടപെട്ടാല്‍ കാശായും സ്വര്‍ണമായും ഒക്കെ സഹായിയ്ക്കുകേം ചെയ്യും..”

“റിയാദില്‍ എത്തിയാല്‍ ഞാനെങ്ങനെ അവരെ കണ്ടുപിടിയ്ക്കും? എനിയ്ക്കാണെങ്കില്‍ മലയാളമല്ലാതെ മറ്റൊന്നും അറിയുകയുമില്ല..” നഫീസ ഉത്കണ്ഠയോടെ ചോദിച്ചു.

“ഹേയ്, അതൊന്നും പേടിയ്ക്കണ്ട. നിങ്ങളെ സഹായിയ്ക്കാന്‍ നമ്മുടെ തന്നെ ആള്‍ക്കാര്‍ അവിടെയുണ്ട്. അവര്‍ അറബിയുടെ അടുത്ത് നിങ്ങളെ എത്തിയ്ക്കും.”

“ആരെയെങ്കിലും ഒന്നുപരിചയപെടുത്താമോ സാര്‍?”

“നിങ്ങള്‍ പേടിയ്ക്കണ്ടന്നേ, വിസയുടെ കാര്യങ്ങള്‍ ശരിയാകട്ടെ. നിങ്ങളെ സുരക്ഷിതമായി അവിടെ എത്തിയ്ക്കും ധൈര്യമായിരിയ്ക്കൂ. പാസ്പോര്‍ട്ട് കിട്ടിയാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ എല്ലാം ശരിയാകും..”

“ശരി സാര്‍..എന്നാല്‍ അതു പോലെ ചെയ്യാം..”

നഫീസയും കൂട്ടുകാരിയും ഇറങ്ങി.

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം നഫീസ വീണ്ടും വന്നു. കൈയില്‍ മെഡിയ്ക്കലി ഫിറ്റ് ആണെന്ന റിപ്പോര്‍ട്ടും ഉണ്ടായിരുന്നു.

“സര്‍, മെഡിയ്ക്കല്‍ കുഴപ്പമില്ല. പാസ്പോര്‍ട്ട് അല്പം കൂടി താമസിയ്ക്കുമെന്നു തോന്നുന്നു. സാര്‍ അന്നു പറഞ്ഞ പോലെ പെട്ടെന്നു കിട്ടാന്‍ വല്ല വഴിയുമുണ്ടോ..?”

“അതൊക്കെ കിട്ടും. അയ്യായിരം രൂപ ആകും എന്നുമാത്രം. അങ്ങനെയാണെങ്കില്‍ അധികം താമസിയ്ക്കാതെ കയറി പോകുകയും ചെയ്യാം. ”

“എന്നാല്‍ അങ്ങനെ ആകട്ടെ, ഇതാ സാര്‍ പതിനയ്യായിരം രൂപ കൂടി. ബാക്കി വിസ വരുമ്പോള്‍ തന്നാല്‍ മതിയല്ലോ.”

നഫീസ ബാഗ് തുറന്ന് പതിനയ്യായിരം രൂപ കൂടി അയാളെ ഏല്‍പ്പിച്ചു.

“പാസ്പോര്‍ട്ട് മൂന്ന് ദിവസത്തിനുള്ളില്‍ ശരിയാകും. മൂന്നാലു ഫോട്ടോ തന്നേക്കൂ. ബാക്കി കാശ് കൂടി റെഡിയാക്കിക്കോ, രണ്ടാഴ്ചയ്ക്കകം വിമാനം കയറാം..” നസീര്‍ പണം എണ്ണിയ്ക്കൊണ്ടു പറഞ്ഞു.

“എനിയ്ക്ക് അവിടെ എത്തിയ ശേഷമുള്ള കാര്യത്തിലാണു പേടി. ഒരു പരിചയവുമില്ലാത്തിടത്ത് എന്തു ചെയ്യും? ആരെയെങ്കിലും ഒരു പരിചയമുണ്ടെങ്കില്‍ എന്തെങ്കിലുമൊരു സഹായത്തിനൊന്നു വിളിയ്ക്കാമായിരുന്നു.”

“നഫീസ പേടിയ്ക്കണ്ടാന്നു ഞാന്‍ പറഞ്ഞില്ലേ. അവിടെ നമ്മുടെ ആള്‍ക്കാരുണ്ട്. അവര്‍ നഫീസയെ അറബിയുടെ വീട്ടിലെത്തിയ്ക്കും. ഞാനല്ലേ ഉറപ്പു തരുന്നത്..?”

“എന്നാലും ആരുടെയെങ്കിലും ഒരു നമ്പരെങ്കിലും തരൂ സാര്‍, ഒന്നു പരിചയപ്പെട്ടു പോയാല്‍ എന്തെങ്കിലും ആവശ്യം വന്നാല്‍ വിളിയ്ക്കാമല്ലോ.. ഞാനാണെങ്കില്‍ ദൂരെയെങ്ങും ഒറ്റയ്ക്കു പോയിട്ടുമില്ല..”

നഫീസയുടെ മുഖത്ത് വല്ലാത്ത ഉത്കണ്ഠ തളം കെട്ടി നിന്നിരുന്നു.

“ശരി, ഒരു നമ്പര്‍ തരാം. വേണമെങ്കില്‍ ഒന്നു വിളിച്ചു പരിചയപ്പെട്ടോളൂ, നഫീസയുടെ പേടി മാറട്ടെ. സാധാരണ ഞാന്‍ ആര്‍ക്കും ഒരു നമ്പരും കൊടുക്കില്ല. അവിടെ എത്തിയിട്ട് എന്തു സഹായത്തിനും ആളെ ഏര്‍പ്പെടുത്തുകയേ ഉള്ളു.”

നസീര്‍ ഒരു തുണ്ടു കടലാസില്‍  നമ്പര്‍ കുറിച്ചു കൊടുത്തു. ഒരു സൌദി നമ്പരാണത്.

“ഇതാ ഇതു കൈയില്‍ വച്ചുകൊള്ളൂ. ഉടന്‍ പോകാന്‍ വേണ്ട കാര്യങ്ങള്‍ നോക്കിക്കോ..” നസീര്‍ അവരോടു പറഞ്ഞു.

സഹായത്തിനായി ഒരു നമ്പര്‍ കിട്ടിയതോടെ നഫീസയുടെ ആശങ്ക അല്പം കുറഞ്ഞു. അവര്‍ നസീറിന് നന്ദി പറഞ്ഞ് ഇറങ്ങി.

************** ***************** ********************

റിയാദിലെ ഒലയ റോഡിലൂടെ പായുകയാണ് ഉസ്മാന്റെ കാരവന്‍ വാന്‍. വാനില്‍ നാലുപേര്‍ ഇരിപ്പുണ്ട്. തികച്ചും പരിക്ഷീണിതരാണവര്‍. പെട്ടെന്ന് ഉസ്മാന്റെ മൊബൈല്‍ ശബ്ദിച്ചു തുടങ്ങി. അയാള്‍ മൊബൈല്‍ ഡിസ്‌പ്ലേയില്‍ നോക്കി. പരിചയമില്ലാത്ത നമ്പര്‍. കട്ട് ചെയ്ത് ഫോണ്‍ പോക്കറ്റിലിട്ടു, ഡ്രൈവിങ്ങിനിടയില്‍ അത്യാവശ്യമില്ലാത്ത കോളുകള്‍ എടുക്കാറില്ല. അല്പസമയത്തിനകം വീണ്ടും റിങ്ങിങ്ങ്.. ഉസ്മാന്‍ വണ്ടി ഒരു സൈഡിലേയ്ക്കൊതുക്കി. മൊബൈല്‍ കാതോടു ചേര്‍ത്തു. “ഹലോ”

“ഹലോ.. ഞാന്‍ സിദ്ധീക്ക് ആണ്. താങ്കള്‍ എവിടെയാണെന്ന് ഒന്നു പറയാമോ?”

“ഏതു സിദ്ധീക്ക്?”

“നമ്മള്‍ മുന്‍‌പരിചയം ഇല്ല. നസീര്‍ഭായി പറഞ്ഞിട്ടാണ് വിളിയ്ക്കുന്നത്..”

“ആര്, നാട്ടിലെ നസീര്‍ഭായിയോ..?

“അതേ, ഭായി ആണ് നിങ്ങളുടെ നമ്പര്‍ തന്നത്. ഞാനിപ്പോള്‍ ബത്തയിലാണ്. ഒന്നു കാണാന്‍ പറ്റുമോ?”

“ഞാന്‍ ഒലയയില്‍ ആണുള്ളത്. എന്താണ് കാര്യം ?”

“ഒരു കാര്യം സംസാരിയ്ക്കാനായിരുന്നു. ഫോണില്‍ കൂടി പറയുന്നതിലും നല്ലത് നേരിട്ട് പറയുന്നതാണ്. ഞാന്‍ ബത്തയില്‍ വെയിറ്റ് ചെയ്യാം, പ്ലീസ് ഒന്നു വരൂ..”

“ശരി, വൈകിട്ട് എട്ടരയ്ക്കു ബത്തയില്‍ കാണാം. ഞാനിപ്പോള്‍ ഒരു ഓട്ടത്തിലാണ്.”

“ഓകെ..ആയിക്കോട്ടെ, ഞാന്‍ ഷാര ഖദീമില്‍ ഉണ്ടാകും..”

ഓട്ടമെല്ലാം കഴിഞ്ഞ് ഉസ്മാന്‍ ബത്തയിലെത്തുമ്പോള്‍ രാത്രി എട്ടര കഴിഞ്ഞു. ഷാര ഖദീമിലെ ചെറിയൊരു ബൂഫിയയില്‍ സിദ്ധീക്ക് അയാളെ കാത്തു നില്‍പ്പുണ്ടായിരുന്നു. ബൂഫിയയിലെ ചെറിയ മേശയ്ക്കിരുവശവും അവര്‍ ഇരുന്നു. ഉസ്മാന്‍, സിദ്ധീക്കിനെ തുറിച്ചു നോക്കി. അയാള്‍ക്കിതു വരെ സിദ്ധീക്കിനെ മനസ്സിലായിട്ടില്ല.

“എന്റെ നമ്പര്‍ ആരു തന്നൂന്നാണ് പറഞ്ഞത് ?” അല്പസമയത്തെ മൌനത്തിനു ശേഷം ഉസ്മാന്‍ ചോദിച്ചു.

“നമ്മുടെ നസീര്‍ ഭായ്, കൊച്ചീലെ. പുള്ളിക്കാരനെ എനിയ്ക്കു പരിചയമുണ്ട്..”

“ശരി പറയൂ, എന്താണ് കാര്യം?”

“എന്റെ ഖഫീലിന്റെ വീട്ടിലേയ്ക്ക് ഗദാമയെ വേണം, കിട്ടുമോ?”

“അതെന്താ അയാള്‍ക്ക് ഗദാമ വിസയെടുത്താല്‍ പോരെ..?”

“അതിനൊക്കെ വലിയ പൊല്ലാപ്പല്ലേ, എംബസി അറ്റസ്റ്റേഷനും മറ്റും. ഇതാകുമ്പോള്‍ റിസ്കില്ലല്ലോ..”

“ഇതൊക്കെ ബഡാഭായിയുടെ കാര്യങ്ങളാണ്. ഞാന്‍ അദ്ദേഹത്തോട് പറയാം.”

“മതി അതുമതി, അധികം താമസിയ്ക്കാതെ അറിഞ്ഞിരുന്നെങ്കില്‍ എനിയ്ക്ക് ഖഫീലിന് വാക്കു കൊടുക്കാമായിരുന്നു.“

“രണ്ടു ദിവസത്തിനകം പറയാം..” ഉസ്മാന്‍ എണീറ്റു.

സൌദിയിലെ അറബിവീടുകളില്‍ വേലയെടുക്കാന്‍ വിദേശങ്ങളില്‍ നിന്നു റിക്രൂട്ട് ചെയ്ത് കൊണ്ടുവരുന്ന സ്ത്രീകളെയാണ് ഗദാമ എന്ന് അറബിയില്‍ പറയുന്നത്. ഇന്ത്യ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ശ്രീലങ്ക, ബംഗ്ലാദേശ്  എന്നിവിടങ്ങളില്‍ നിന്നാണ് ഗദാമമാര്‍ അധികവും എത്തുന്നത്. മിക്കവാറും തുച്ഛശമ്പളത്തിന് എത്തുന്ന ഇവര്‍ പലവിധ ചൂഷണങ്ങള്‍ക്ക് ഇരയായപ്പോള്‍ വിദേശ ഗവണ്മെന്റുകള്‍ ചില നിബന്ധനകള്‍ വച്ചു. അതനുസരിച്ച് ഇന്ത്യയില്‍ നിന്നും മുപ്പതു വയസ്സു കഴിഞ്ഞവരെ മാത്രമേ ഗദാമ ജോലിയ്ക്ക് റിക്രൂട്ട് ചെയ്യാന്‍ പറ്റുകയുള്ളു. ഒരു നിശ്ചിതതുക കെട്ടിവയ്ക്കുകയും തൊഴില്‍ കരാര്‍ എംബസിയില്‍ സാക്ഷ്യപ്പെടുത്തുകയും വേണം. ഇത്തരം നിബന്ധനകളോട് താല്പര്യമില്ലാത്ത അറബികള്‍ മറ്റു തരത്തില്‍ ഗദാമമാരെ സംഘടിപ്പിയ്ക്കാന്‍ തുടങ്ങി. അങ്ങനെ സംഘടിപ്പിച്ചു കൊടുക്കുന്ന ഒരാളാണ് ബഡാഭായി എന്നാണ് ഉസ്മാന്‍ പറഞ്ഞത്.

രണ്ടുദിവസത്തിനു ശേഷം സിദ്ധീക്ക്, ഉസ്മാനെ ഫോണില്‍ വിളിച്ചു.

“ഉസ്മാന്‍ ഭായി, ഗദാമയുടെ കാര്യം ശരിയായോ? ഖഫീല്‍ ചോദിച്ചു കൊണ്ടിരിയ്ക്കുന്നു...”

“ഞാന്‍ സംസാരിച്ചിരുന്നു. ഉണ്ട്, ആളുണ്ട്. രണ്ട് ഇന്തോനേഷ്യയും ഒരു മലയാളിയും. ഏതാണ് വേണ്ടതെന്ന് ചോദിയ്ക്ക്..”

“മലയാളി മതി. ഖഫീലിന്റെ വീട്ടില്‍  ഇന്തോനേഷ്യക്കാരി ഒരാളുണ്ട്. എങ്ങനെ ആണ് അതിന്റെ മറ്റു ഏര്‍പ്പാടുകള്‍ ?”

“രണ്ടായിരം റിയാല്‍ കമ്മീഷന്‍ ആകും. ശമ്പളം മാസം ആയിരം റിയാല്‍. അത് ഓരോ മാസവും ഇവിടെ ഓഫീസില്‍ ഏല്‍പ്പിയ്ക്കണം. സമ്മതമാണെങ്കില്‍ ആളെ അവിടെ എത്തിയ്ക്കാം..”

“ശരി, ഭായി ഞാന്‍ ഖഫീലിനോട് പറഞ്ഞ് കാശുമായി വരാം..” സിദ്ധീക്ക് പറഞ്ഞു.

റിയാദിലെ “പ്രവാസജീവിതം” പ്രവര്‍ത്തകര്‍, കാണാതായ ഉഷയെ അന്വേഷിയ്ക്കുന്നതോടൊപ്പം പുതുതായി  ചില ദൌത്യങ്ങള്‍ കൂടി ഏറ്റെടുത്തിരുന്നു. ഉദ്ദേശം രണ്ടുമാസത്തോളം ഉഷയെ അന്വേഷിച്ചിട്ടും കാര്യമായ ഒരു ഫലവും കിട്ടാതെ വന്നതോടെ സ്വഭാവികമായും അതിന്റെ ആവേശം ചോര്‍ന്നുപോയി. അപ്പോഴെയ്ക്കും ഒരു  ആതുര സഹായാപേക്ഷ അവരെ തേടിയെത്തി. 

റിയാദിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ മേസനായി ജോലിചെയ്യുന്ന തോമസ് എന്നയാളിന്റേതായിരുന്നു അപേക്ഷ. മതിയായ സേഫ്റ്റി സംവിധാനങ്ങള്‍ ഇല്ലാത്ത ഒരു നിര്‍മ്മാണ സൈറ്റിലെ രണ്ടാം നിലയില്‍ നിന്നും താഴെ വീണ് ഗുരുതരമായ പരിക്ക് പറ്റി ആശുപത്രിയിലാണ് തോമസിപ്പോള്‍. ശരീരം അരയ്ക്കു താഴേയ്ക്ക് തളര്‍ന്നു പോയി. . ആരോരുമില്ലാത്ത ആ മനുഷ്യനെപറ്റി ആരോ “പ്രവാസജീവിതം” കൂട്ടായ്മയെ അറിയിയ്ക്കുകയായിരുന്നു.
 സുബൈറും വിജയും ബാബുവും കൂടി തോമസിനെ കാണാനെത്തി. റിയാദിലെ പ്രമുഖമായ ഒരു ആശുപത്രിയായിരുന്നു അത്. അത്യാധുനിക സംവിധാനങ്ങളെല്ലാമുണ്ട്. അവിടെ ഒരു മുറിയില്‍ ഏകാന്തനായി തോമസ് കിടക്കുന്നു. മുഖമൊഴിച്ച് ശരീരമാകെ മൂടിയിരിയ്ക്കുകയാണ്. മൂക്കില്‍ കൂടി ട്യൂബിട്ടിട്ടുണ്ട്. മരുന്നുകളുടെയും മൂത്രത്തിന്റെയും വിസര്‍ജ്യത്തിന്റെയും സമ്മിശ്രഗന്ധം അവിടെ തങ്ങി നില്‍ക്കുന്നു. തന്നെ കാണാനെത്തിയ അപരിചിതരെ കണ്ടപ്പോള്‍ നിര്‍ജീവമായിരുന്ന ആ കണ്ണുകള്‍ നിറഞ്ഞു.
 കണ്ണീര്‍ ധാര ധാരയായി ഒഴുകാന്‍ തുടങ്ങി..

“തോമസ്.” സുബൈര്‍ അയാളുടെ തലയില്‍ മൃദുവായി തൊട്ടു.

തോമസിന്റെ ചുണ്ടുകള്‍ വിറച്ചുകൊണ്ടിരുന്നു. മുഖമാകെ ചുളുങ്ങി ഇത്തിരിയോളമായി. അതുവരെ കെട്ടി നിര്‍ത്തിയ സങ്കടമെല്ലാം പുറത്തേയ്ക്കൊഴുകി.

“കരയാതിരിയ്ക്കൂ.. എല്ലാം ശരിയാകും. ഞങ്ങള്‍ ഇപ്പോള്‍ അറിഞ്ഞതേയുള്ളു..” സുബൈര്‍ വീണ്ടും മെല്ലെ പറഞ്ഞു.
“എത്ര നാളായി ഇവിടെ..?”

“ഒന്നരമാസമായി സാറെ.. എങ്ങനെയെങ്കിലും എന്റെ വീട്ടിലൊന്നെത്തിയ്ക്കാമോ..? അവിടെ കിടന്ന് ഞാന്‍ മരിച്ചോളാം. എല്ലാവരെയും ഒന്നു കണ്ടാല്‍ മതിയെനിയ്ക്ക്..” അമര്‍ത്തിയ കരച്ചിലിനിടയില്‍ ഒരു വിധം അയാള്‍ പറഞ്ഞൊപ്പിച്ചു.

“എത്തിയ്ക്കാം..എത്തിയ്ക്കും. എന്തായിരുന്നു സംഭവിച്ചത് ?”

“സ്കാഫോള്‍ഡില്‍ നിന്നു കാലുതെറ്റി വീണതാണ്. നിലത്തു വീണിട്ട് രണ്ടു മണിക്കൂര്‍ അവിടെ കിടന്നു. ഒരാളും തിരിഞ്ഞു നോക്കിയില്ല. ഫോര്‍മാന്‍ സമ്മതിച്ചില്ല. അവനു പണിയായിരുന്നു മുഖ്യം. അവസാനം ഒരു മലയാളി എഞ്ചിനീയര്‍ കണ്ടിട്ടാണ് അടുത്തൊരു ആശുപത്രിയിലാക്കിയത്.  അവിടുന്ന് ഇവിടെ കൊണ്ടു വന്നു. അരയ്ക്കു താഴോട്ട് എനിയ്ക്കൊന്നും അറിയില്ല. എഴുനേല്‍ക്കാനോ തിരിഞ്ഞു കിടക്കാനോ പറ്റില്ല. ആദ്യത്തെ കുറച്ചു ദിവസം കമ്പനിയുടെ ആള്‍ക്കാരുണ്ടായിരുന്നു. പിന്നെ ആരെയും കണ്ടിട്ടില്ല. കാശില്ലാത്തതോടെ ശരിയായ ചികിത്സയൊന്നുമില്ല.  കുറച്ചു മലയാളി നേഴ്സുമാര് പിള്ളേര്‍ വരുമ്പോള്‍ എന്തെങ്കിലുമൊക്കെ മരുന്നു തരും. എന്നെ തിരിച്ചു കിടത്തും. അല്ലാത്തപ്പോള്‍ ഇതേ കിടപ്പു തന്നെ. ആശുപത്രി ബില്ലടയ്ക്കാതെ ഇവിടുന്നു വിടുകയില്ലല്ലോ. നിങ്ങള്‍ എങ്ങനെയെങ്കിലും എന്നെ ഒന്നു നാട്ടിലെത്തിയ്ക്കാന്‍ കരുണയുണ്ടാകണെ..” ഒട്ടേറെ സമയമെടുത്ത് ഒരു വിധം തോമസ് പറഞ്ഞു.

അവരുടെയെല്ലാം കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. ഇത്തരം പല അനുഭവങ്ങളും ഇതിനു മുന്‍പും കണ്ടിട്ടുണ്ട്. മിക്കവാറും കമ്പനികളിലൊന്നും ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടാവില്ല. തൊഴിലാളിയ്ക്ക് എന്തെങ്കിലും ആപത്ത് പിണഞ്ഞാല്‍ ഏതെങ്കിലും ആശുപത്രിയില്‍ തള്ളി അവര്‍ കൈകഴുകും. ഉയര്‍ന്ന ആശുപത്രിചിലവ് സാധാരണക്കാരന് താങ്ങാനാവില്ല. ഒന്നുകില്‍ ആള്‍ മരിയ്ക്കും. അല്ലെങ്കില്‍ ആരുടെയെങ്കിലും കാരുണ്യം കാത്തു കിടക്കും, ശരിയായ യാതൊരു ചികിത്സയും ലഭിയ്കാതെ.

അവര്‍ തോമസിനെ തിരിച്ചു കിടത്തി. ശരീരം തുടച്ചു കൊടുത്തു. ആ മനുഷ്യന് എന്തെന്നില്ലാത്ത ആശ്വാസമാണ് അവരുടെ സന്ദര്‍ശനം നല്‍കിയത്.  പിന്നെ, അവര്‍ ഹോസ്പിറ്റല്‍ കൌണ്ടറില്‍ തോമസിന്റെ ബില്ലിനെക്കുറിച്ച് അന്വേഷിച്ചു. നാല്പതിനായിരം റിയാല്‍ അടയ്ക്കണം. ഏതാണ്ട് അഞ്ചു ലക്ഷം രൂപ..! ആ മനുഷ്യന്‍ ആയുഷ്കാലം പണിയെടുത്താലും സ്വരൂപിയ്ക്കാനാവത്ത തുക. ഇക്കാര്യത്തില്‍ വേണ്ടതു ചെയ്യാനും ജോസഫിനെ എത്രയും വേഗം നാട്ടിലെത്തിയ്ക്കാനും അവര്‍ ഉറപ്പിച്ചു.

ഇത്തരം ആവശ്യങ്ങള്‍ക്ക് അവര്‍ സുമനസ്സുകളില്‍ നിന്നും സംഭാവന സ്വീകരിയ്ക്കുകയാണ് പതിവ്. ധാരാളം മനുഷ്യ സ്നേഹികള്‍ അവരെ ഇതില്‍ സഹായിയ്ക്കാറുണ്ട്. അതില്‍ എടുത്തു പറയേണ്ട ആളാണ് അബ്ദുല്‍  സലാം റാവുത്തര്‍ എന്ന സലാംഭായി. നീണ്ട ഇരുപത്തഞ്ചു വര്‍ഷമായി  ഇവിടെ ഉണ്ട്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള അദ്ദേഹം ഇവിടെയെത്തി വളരെക്കാലം കഷ്ടപ്പെട്ട്, അവസാനം സ്വപ്രയത്നത്താല്‍ വളര്‍ന്നു. ഇന്ന് വിവിധ ബിസിനസ് സ്ഥാപനങ്ങള്‍  നടത്തുന്നു. നാട്ടിലും ധാരാളം ബിസിനസ്സുണ്ട്. മാസം നല്ലൊരു തുക ഇങ്ങനെ സേവനത്തിനായി അദ്ദേഹം മാറ്റി വയ്ക്കുന്നു. റിയാദിലെ കേരളീയരുടെ പൊതുരംഗത്തും അദ്ദേഹം സജീവമാണ്.

“നമുക്ക് സലാംഭായിയെ കാണാം. അദ്ദേഹം നല്ലൊരു തുക തരാതിരിയ്ക്കില്ല.” സുബൈര്‍ മറ്റുള്ളവരോടു പറഞ്ഞു. അക്കാര്യത്തില്‍ എല്ലാവര്‍ക്കും ഉറപ്പുണ്ട്. അടുത്തൊരു ദിവസം തന്നെ അവര്‍ ഭായിയെ കാണാന്‍ പുറപ്പെട്ടു.

(തുടരും)

6 comments:

  1. സൌദിയിൽ വീട്ടുജോലിക്കെന്ന് പറഞ്ഞ് സ്ത്രീകളെ കൊണ്ടുപോകുന്ന ഒരു സ്ത്രീയെ ഏതാനും വർഷം മുൻപ് സ്ക്കൂളിൽ വെച്ച് കാണാനിടയായിട്ടുണ്ട്. അവർക്ക് മലയാളമോ ഇംഗ്ലീഷോ എഴുതാനും വായിക്കാനും അറിയില്ല. നന്നായി സംസാരിക്കാനറിയാം. കഥ തുടരുക,

    ReplyDelete
  2. തുടക്കംതൊട്ടു വായിക്കുന്നുണ്ട്. നല്ല പ്രമേയം. എത്രയും വേഗം പ്രവാസജീവിതം പ്രവര്‍ത്തകര്‍ക്ക് ഉഷയിലേക്ക് എത്തിച്ചേരാന്‍ കഴിയട്ടെ. എനിക്ക് അറിയാവുന്ന ഒരു ചേച്ചിയുണ്ട്‌, ഇത് പോലെ ഗള്‍ഫില്‍ പോയി ചതിക്കെണിയില്‍ പെട്ടുപോയ ഒരാള്‍. എപ്പോഴെങ്കിലും അവരുടെ കഥ ഞാന്‍ ഒരു പോസ്റ്റായി എഴുതാം.

    ReplyDelete
  3. nannavunnundu........alla ee salam bai aano.bada bai?..........oru samshyam..........pinne chetta ninagl ethinde next bagam post cheyyunnath ariyan pattunnilla....munppu ling inboxil varumayirunnu....

    ReplyDelete
  4. നമ്മുടെ പഴയ കലാകാരി നിലമ്പൂര്‍ ആയിഷയെ റിയാദ് ഷിഫയില്‍ വെച്ച് ഒരിക്കല്‍ കാണാനിടയായിട്ടുണ്ട്. പ്രായമായിട്ടും ഒത്തിരി കഷ്ടപ്പാടില്‍ ഒരു വീട്ടുവേലക്കാരിയായി അവരെ കണ്ടതില്‍ ദുഖം തോന്നിയിരുന്നു. ഏതായാലും പിന്നീട് അവര്‍ നാട്ടിലെത്തിയെന്ന് കേട്ടു.

    ‘ഗദ്ദാമ’ എന്നെഴുതുന്നതിനേക്കാള്‍ “ഖദ്ദാമ” എന്നെഴുതുന്നതാവും ശരി...! ഏതായാലും കമലിനും ഗദ്ദാമയില്‍ തെറ്റിയെന്നാണ് എന്റെ എളിയ അഭിപ്രായം.

    തുടരുക.... നന്നാവുന്നുണ്ട്....പിന്തുടരുന്നുണ്ട്...!

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.