പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Wednesday 9 February 2011

മരുഭൂമിയിലെ നീരാളികള്‍ - 4

ഭാഗം-4

അല്‍-സലൈസിയയില്‍ നിന്നും തിരിച്ചെത്തിയ ശേഷം റിയാദിലെ “പ്രവാസ ജീവിതം” പ്രവര്‍ത്തകര്‍ വീണ്ടും ഒരു ആലോചനാ യോഗം ചേര്‍ന്നു. ഇനിയും ഈ അന്വേഷണം മുന്നോട്ടുകൊണ്ടു പോകണോ എന്നതാണ് മുഖ്യ വിഷയം. ഇപ്പോള്‍ തന്നെ എകദേശം ഒരു മാസത്തോളം സമയവും കാശും ചിലവഴിച്ച് അന്വേഷണം നടത്തിയിട്ടും ആശാവഹമായ ഒരു തുമ്പും ലഭിച്ചിട്ടില്ല. നാലു വര്‍ഷം മുന്‍പ് ഏതോ ഒരു മലയാളി നല്‍കിയ വിസ വഴി ഉഷസൌദിയില്‍ എത്തി എന്നുമാത്രമേ അറിയാനായിട്ടുള്ളൂ. അവരിപ്പോള്‍ എവിടെ, ജീവിച്ചിരിയ്ക്കുന്നോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് യാതൊരുത്തരവും ഇല്ല.

“സുബൈര്‍ക്കാ, നമുക്കാവുന്ന പോലൊക്കെ നമ്മള്‍ അന്വേഷിച്ചില്ലെ, ഇനിയും വെറുതെ മെനക്കെടണോ..? ആ സമയത്ത് നമുക്ക് മറ്റെന്തെങ്കിലും ദൌത്യം ഏറ്റെടുക്കാമല്ലോ..” ബാബു നിരാശയോടെ പറഞ്ഞു.

“ശരിയാണ് ഇക്ക.. ഇനിയിത് മുന്നോട്ട് കൊണ്ടു പോകാന്‍ നമുക്കാവുമെന്ന് തോന്നുന്നില്ല. പോലീസില്‍ പറഞ്ഞിട്ടും കാര്യമില്ല. നമുക്കിത് തല്‍ക്കാലം അവസാനിപ്പിയ്ക്കാം..” വിജയിന്റെ അഭിപ്രായവും അതു തന്നെ.

“നിങ്ങളുടെ അഭിപ്രായം തന്നെയാണ് എനിയ്ക്കും. നമ്മള്‍ ഏറ്റെടുത്ത എല്ലാ പ്രശ്നങ്ങളിലും നമുക്ക് വിജയിയ്ക്കാന്‍ കഴിഞ്ഞിരുന്നു, ഇതൊഴിച്ച്. വല്ലാത്തൊരു നിരാശാ ബോധമുണ്ട്. നമുക്കൊരൊറ്റ മാര്‍ഗം കൂടി നോക്കിയിട്ട് ഇത് അവസാനിപ്പിയ്ക്കാം. ..” സുബൈര്‍ എല്ലാവരുടെയും മുഖത്തു നോക്കി.

“പറ ഇക്കാ, എന്താണ്..?” വിജയ് ചോദിച്ചു.

“ഊഹം വച്ചൊരു അന്വേഷണം. ഈശ്വരന്‍ തുണച്ചാല്‍ എന്തെങ്കിലും തുമ്പു കിട്ടിയേക്കും. നമുക്കറിയാമല്ലോ, സൌദിയില്‍ നിന്നു കേരളത്തിലേയ്ക്കുള്ള വിസകള്‍ വക്കാലത്ത് എഴുതുന്നത് ഇവിടെ  മൂന്നോ നാലോ ട്രാവല്‍ ഏജന്‍സികളാണ്. അവര്‍ക്ക് ഒരു പക്ഷെ അറിയാന്‍ സാധ്യതയുണ്ട്, ആരാണ് ഈ വിസ വക്കാലത്ത് എഴുതിച്ചതെന്ന്. പക്ഷെ, നാലു വര്‍ഷമായതിനാല്‍ എങ്ങനെയാണ് സാധ്യതയെന്നു പറയാനാവില്ല. എങ്കിലും നമുക്ക് അവരെ ഒന്നു സമീപിച്ചു നോക്കാം. കിട്ടിയാല്‍ കിട്ടി, അത്ര മാത്രം... “

“സാധ്യത കുറവാണ് ഇക്ക. അവിടെ ആരെല്ലാം വക്കാലത്ത് എഴുതിയ്ക്കാന്‍ വരുന്നു. നാലു വര്‍ഷം മുന്‍പ് ആരാണ് ഇതെഴുതിയ്ക്കാന്‍ വന്നതെന്ന് അവര്‍ എങ്ങനെ അറിയാനാണ്..? “ ബാബു ചോദിച്ചു.

“അതേ..എനിയ്ക്കറിയാം, സാധ്യത കുറവാണ്. എന്നാല്‍ തീരെയില്ല എന്നല്ലല്ലോ അര്‍ത്ഥം? കുറവാണെന്നല്ലേ ഉള്ളൂ. ഒന്നന്വേഷിച്ചിട്ട് സാധ്യതയില്ല എങ്കില്‍ വിട്ടേക്കാം..”

“ആവട്ടെ, ഇക്ക.. ആ ഒരു വഴികൂടി നോ‍ക്കിയില്ല എന്ന് ഖേദിയ്ക്കാനിട വേണ്ട. നമുക്ക് നാളെ തന്നെ അന്വേഷിയ്ക്കാം. ആ ഏജന്‍സികളുടെ പേരൊക്കെ അറിയാമല്ലോ അല്ലേ? “ വിജയ് അന്വേഷിച്ചു.

“അറിയാം, നാളെ ഡ്യൂട്ടിയ്ക്ക ശേഷം വൈകിട്ട് നമുക്ക് തുടങ്ങാം..” സുബൈര്‍ പറഞ്ഞു.

ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമാണ് സൌദിയിലെ വിസ സംവിധാനം. മറ്റിടങ്ങളില്‍ വിസ അനുവദിയ്ക്കുന്നത്, അവിടേയ്ക്ക് വരാനാഗ്രഹിയ്ക്കുന്ന വ്യക്തിയുടെ പേരിലാണ്. അതിനായ് മുന്‍‌കൂര്‍ പാസ്പോര്‍ട്ട് കോപ്പിയും മറ്റും നല്‍കി അപേക്ഷ സമര്‍പ്പിയ്ക്കണം. നടപടിക്രമങ്ങള്‍ക്കു ശേഷം അയാളുടെ പേരില്‍ വിസ അനുവദിയ്ക്കും. അതിന്റെ ഒരു കോപ്പിയുമായി അയാള്‍ക്ക് ആ രാജ്യത്തേയ്ക്ക് വരാം. ഒറിജിനല്‍ വിസ പിന്നീട് പാസ്പോര്‍ട്ടില്‍ അടിയ്ക്കും. ആരുടെ പേരിലാണോ വിസ അനുവദിച്ചത്, അയാള്‍ക്കു മാത്രമേ ഇപ്രകാരം വരാനാകൂ.

 എന്നാല്‍ സൌദിയിലെ രീതി മറ്റൊന്നാണ്. ഓരോ തൊഴിലിനായാണ് വിസ അനുവദിയ്ക്കുന്നത്. അത്, പ്രത്യേക ഫോമില്‍ അതാതു രാജ്യത്തെ സൌദി എംബസിയ്ക്കുള്ള അറിയിപ്പായി എഴുതിയ്ക്കും. ഇതിനെ ആണ് “വക്കാലത്ത്“ എന്നു പറയുക. ഈ വക്കാലത്ത് നാട്ടില്‍ എത്തിച്ച് അനുയോജ്യരായവരെ തിരഞ്ഞെടുത്ത ശേഷം മുംബായിലെ സൌദി കോണ്‍സുലേറ്റിലേയ്ക്ക് പാസ്പോര്‍ട്ട് സഹിതം അയയ്ക്കുന്നു. അവിടെ വച്ച് പാസ്പോര്‍ട്ടില്‍ ഒറിജിനല്‍ വിസ തന്നെ സ്റ്റാമ്പ് ചെയ്യും. ഈ രീതിയുടെ പ്രത്യേകത വിസ എന്തു തന്നെ ആയാലും വ്യാജം ആയിരിയ്ക്കില്ല എന്നതാണ്.

സൌദിയില്‍ വക്കാലത്ത് ചെയ്തു കൊടുക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ ധാരാളമുണ്ട്. തീര്‍ച്ചയായും ഒരു വിസ കരസ്ഥമാക്കിയ ആരും ഇതിലേതെങ്കിലും ഒരു സ്ഥാപനത്തില്‍ നിന്ന് വക്കാലത്ത് എഴുതിച്ചിട്ടുണ്ടാകും. റിയാദിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയാണ് “അല്‍-സഫര്‍“. ഇന്ത്യയിലെയ്ക്കുള്ള ഒട്ടുമിക്ക വിസകളും വക്കാലത്ത് എഴുതുവാന്‍  വന്നു പോകുന്നത് ഇവിടെയാണ്. പിറ്റേന്ന് മഗ്രിബ് നിസ്കാരശേഷം സുബൈറും  ബാബുവും  ജോസഫും അവിടെയെത്തി.  “അല്‍-സഫര്‍“ നടത്തുന്നത് മലയാളിയാണ്. ജീവനക്കാര്‍ എല്ലാവരും മലയാളികള്‍. 

ഓഫീസില്‍ തിരക്ക് ആയിട്ടില്ല.

“മാനെജരെ ഒന്നു കാണാനാവുമോ? “സുബൈര്‍ കൌണ്ടറില്‍ ഇരുന്ന ചെറുപ്പക്കാരനോട് ചോദിച്ചു.

“എന്താണ് സര്‍, ആരാണെന്നു പറയണം..?”

“എനിയ്ക്ക് ആളെ മുന്‍പരിചയമില്ല. ഇവിടുത്തെ ഒരു സോഷ്യല്‍ വര്‍ക്കര്‍ ആണെന്നു പറഞ്ഞാല്‍ മതി. ഒരു അത്യാവശ്യ കാര്യം ചോദിയ്ക്കനാണ്..”

ആ ചെറുപ്പക്കാരന്‍ സുബൈറിനെ അല്പ നേരം നോക്കി. പിന്നെ സാവകാശം എഴുനേറ്റ് മാനേജരുടെ മുറിയിലേയ്ക്ക് പോയി.
ഉടനെ തന്നെ വെളിയില്‍ വന്നു.

“ചെല്ലൂ..” അയാള്‍ പറഞ്ഞു.

സുബൈറും മറ്റുള്ളവരും കൂടി മാനേജറുടെ ക്യാബിനില്‍ ചെന്നു. മധ്യവയസ്ക്കനായ അയാള്‍ അവരെ നോക്കി ചിരിച്ചു.

“ഇരിയ്ക്കൂ.. എന്താണ് പ്രശ്നം?”

“ഒന്നുമില്ല സര്‍, ഒരു സഹായം കിട്ടുമോ എന്നറിയാനാണ് വന്നത്. ഞങ്ങള്‍ “പ്രവാസജീവിതം” കൂട്ടായ്മയുടെ ഇവിടുത്തെപ്രവര്‍ത്തകരാണ്. നാലു വര്‍ഷം മുന്‍പ് ഒരു സ്ത്രീ ഇവിടെ മിസ്സിംഗായ ഒരു കേസില്‍ ഞങ്ങള്‍ ഒരു മാസമായി അന്വേഷിയ്ക്കുകയാണ്.”

“പ്രവാസജീവിതം... ഓ ഞാന്‍ കേട്ടിട്ടുണ്ട്. ആ ചാനലില്‍ ആഴ്ച തോറും ഈ പേരില്‍ ഒരു പരിപാടിയുണ്ടല്ലോ. അതല്ലേ..? എന്തു സഹായമാണ് ഞാന്‍ ചെയ്യേണ്ടത് ?”

“ആ സ്ത്രീയുടെ കഫീലിനെ ഞങ്ങള്‍ കണ്ടുപിടിച്ചു. അവര്‍ കഫീലിന്റെ അടുത്ത് എത്തിയിട്ടേ ഇല്ല. അയാള്‍ വിസയെടുത്ത് ഒരു മലയാളിയ്ക്ക് മറിച്ചു വില്‍ക്കുകയാണ് ചെയ്തത്. അതാര്‍ക്കാണെന്ന് അയാള്‍ക്കറിയില്ലത്രേ. വിസയെടുത്ത ആള്‍ വക്കാലത്തെഴുതാന്‍ ഇവിടെ വന്നിട്ടുണ്ടോ, ഉണ്ടെങ്കില്‍ ആളെ അറിയാനാകുമോ എന്നറിഞ്ഞാല്‍ ഉപകാരമായിരുന്നു.”

“ഇവിടെ എത്രയോ പേര്‍ വന്നു പോകുന്നു..! അതും നാലുവര്‍ഷം മുന്‍പ് ഇവിടെ ആരൊക്കെ വന്നു എന്ന് എങ്ങനെ അറിയാനാണ്..സുഹൃത്തേ..?”

“അറിയാം സാര്‍, അതു ബുദ്ധിമുട്ടാണ്. എങ്കിലും വിസക്കച്ചവടം ഉള്ളവര്‍ മിക്കവാറും വരാന്‍ സാധ്യതയുണ്ടല്ലോ.. അങ്ങനെ വല്ല പരിചയവും..?”

“ഒരു മിനിട്ട്, കഫീലിന്റെ പേരുണ്ടല്ലോ..? അങ്ങനെ ഒരു വിസ ഇവിടെ വക്കാലത്തെഴുതിയോ എന്നു നോക്കാം..” അയാള്‍ ബസറില്‍ വിരലമര്‍ത്തി. അപ്പോള്‍ ഒരു യുവാവ് അങ്ങോട്ട് വന്നു.

“റഫീക്ക്, ഇവരുടെ കൈയിലെ പേരിലുള്ള അറബിയുടെ ഏതെങ്കിലും വിസ ഇവിടെ വക്കാലത്ത് എഴുതിയിട്ടുണ്ടോ എന്ന് നമ്മുടെ കമ്പ്യൂട്ടറില്‍ നോക്കൂ..ശരി നിങ്ങള്‍ അവന്റെ കൂടെ ചെല്ലൂ. അവന്‍ ചെക്ക് ചെയ്യും.” മാനേജര്‍ പറഞ്ഞു.

“വളരെ ഉപകാരം സാര്‍..” അവര്‍ എഴുനേറ്റു.

റഫീക്ക്,  “അബ്ദുള്ള ബിന്‍ ആലി അല്‍  ഖലീലി“ എന്ന പേര് കമ്പ്യൂട്ടറില്‍ സെര്‍ച്ച് ചെയ്തു.

“ഇല്ല ഭായി, അങ്ങനെയൊരു പേരില്‍ ഇതേ വരെ ഇവിടെ ആരും വക്കാല എഴുതിയിട്ടില്ല..” റഫീക്ക് അവരോട് പറഞ്ഞു.

സുബൈറും കൂട്ടരും നിരാശയോടെ എഴുനേറ്റു.

അടുത്ത ദിവസം “അല്‍-ഹിന്ദ്” ട്രാവെത്സില്‍ പോയപ്പൊഴും നിരാശയായിരുന്നു ഫലം. എന്നിട്ടും അവര്‍ അന്വേഷണം തുടര്‍ന്നു. അവസാനം അതിനു ഫലമുണ്ടായി. “അല്‍-സലഫിയ” ഏജന്‍സിയിലെ കമ്പ്യൂട്ടറില്‍ “അബ്ദുള്ള ബിന്‍ ആലി അല്‍  ഖലീലി“ എന്ന പേരുണ്ടായിരുന്നു, ഒന്നിലേറെ തവണ. നാലു വര്‍ഷം മുന്‍പ് പല മാസങ്ങളിലായി അയാളുടെ പേരില്‍  ഇന്ത്യയിലേയ്ക്കുള്ള  മൂന്ന് വിസകള്‍ അവിടെ വക്കാലത്ത് എഴുതിയിട്ടുണ്ടായിരുന്നു. ഒരെണ്ണം ഹൌസ് ഡ്രൈവര്‍ വിസ, ഒരെണ്ണം ആട്ടിടയന്റെ വിസ, ഇനിയൊരെണ്ണം വേലക്കാരിയുടെ വിസ..!

വല്ലാത്ത ആവേശമായി സുബൈറിനും കൂട്ടര്‍ക്കും. ഇവിടെ കൊണ്ടു വന്ന് എഴുതിച്ച ആളെക്കൂടി മനസ്സിലായാല്‍ അന്വേഷണം എളുപ്പമാകും.

“സര്‍, ഈ വിസ ഇവിടെ വക്കാലത്ത് എഴുതിയ്ക്കാന്‍ വന്ന ആളെപറ്റി അറിയാമോ?” സുബൈര്‍, “അല്‍-സലഫിയ” മാനേജരോട് അന്വേഷിച്ചു.

“എന്റെ ഓര്‍മ്മയിലില്ല സുഹൃത്തേ, തന്നെയുമല്ല ഞാന്‍ കക്ഷികളെ നേരിട്ടു കാണാറുമില്ല. കൌണ്ടറില്‍ ഇരിയ്ക്കുന്നവരില്‍ ഒരാളൊഴിച്ച് എല്ലാവരും പുതിയ പിള്ളേരാണ്. മറ്റേയാളോട് ചോദിച്ചു നോക്കാം..” അയാള്‍ ബസര്‍ പ്രസ്സ് ചെയ്തു. വാതില്‍ക്കല്‍ അറ്റ‌ഡര്‍ തല കാണിച്ചു.

“അഹമ്മദിനോടു വരാന്‍ പറയൂ..”

അല്പസമയത്തിനകം അഹമ്മദ് കയറി വന്നു. ഒരു മെലിഞ്ഞ മധ്യവയസ്കന്‍. അയാള്‍ സംശയത്തോടെ അവരെ നോക്കി.

“അഹമ്മദ്, “അബ്ദുള്ള ബിന്‍ ആലി അല്‍  ഖലീലി“ എന്ന ഒരറബിയുടെ പേരില്‍ വക്കാലത്ത് എഴുതിയ്ക്കാന്‍ വന്ന മലയാളികള്‍ ആരെയെങ്കിലും ഓര്‍മ്മയുണ്ടോ? നാലു വര്‍ഷം മുന്‍പത്തെ കാര്യമാണ്..” മാനേജര്‍ അയാളോട് ചോദിച്ചു.

“ഇല്ല സാര്‍, ഞാനോര്‍ക്കുന്നില്ല...” അഹമ്മദ് പറഞ്ഞു.

“ഒന്നു കൂടി ഓര്‍ത്തു നോക്കൂ...” മാനേജര്‍ പറഞ്ഞു.

“ഇല്ല, ഇവിടെ എത്ര പേര്‍ ദിവസവും വരുന്നു. നാലു വര്‍ഷം മുന്‍പ് ആരാണു വന്നതെന്ന് എങ്ങനെ ഓര്‍ക്കാനാണ് സര്‍..?”

“അപ്പോള്‍ സുഹൃത്തുക്കളെ, ഇനിയെന്തു ചെയ്യും? “ മാനേജര്‍ അവരോടു ചൊദിച്ചു.

“അന്ന് ഇവിടെ ജോലിചെയ്തിരുന്ന മറ്റുള്ളവര്‍ എവിടെ ആണെന്ന് സാറിന് അറിയാമോ ?” സുബൈര്‍ ചോദിച്ചു.

“അന്നിവിടെ മൂന്നു പേരാണുണ്ടായിരുന്നത്. അതില്‍ ഒരാള്‍ നാട്ടിലെയ്ക്ക് തിരികെ പോയി, മറ്റേയാള്‍ ഇവിടെ റിയാദില്‍ എവിടെയോ ഉണ്ട്. അഹമ്മദിനറിയോ അയാള്‍ എവിടെ ആണെന്ന് ?” മാനേജര്‍ അഹമ്മദിനെ നോക്കി.

“ജാഫര്‍ അല്ലേ, അയാളുടെ നമ്പര്‍ എനിയ്ക്കറിയാം. നിങ്ങള്‍ അന്വേഷിച്ചു നോക്കൂ..” അയാള്‍ തന്റെ മൊബൈലില്‍ നിന്നും ജാഫറിന്റെ നമ്പര്‍ എടുത്ത് സുബൈറിനു നല്‍കി.

അവര്‍ക്ക് നന്ദി പറഞ്ഞ് സുബൈറും ബാബുവും ജോസഫും ഇറങ്ങി. കാറിലിരുന്ന് സുബൈര്‍, ജാഫറിന്റെ മൊബൈല്‍ നമ്പര്‍ ഡയല്‍ ചെയ്തു.

“ഹലോ, ജാഫര്‍ അല്ലേ..?”

“അതേ.. ആരാണ്?”

“താങ്കളെ ഒന്നു കാണണമായിരുന്നു. ഒരു സംശയം ചോദിയ്ക്കാനായിരുന്നു. എവിടെയാണെന്നു പറഞ്ഞാല്‍ ഞങ്ങള്‍ അങ്ങോട്ടു വരാം.”

“ആരാണ് വിളിയ്ക്കുന്നത് ?”

“ഞങ്ങള്‍ പ്രവാസ ജീവിതം” പ്രവര്‍ത്തകരാണു ഭായി‍. അത്യാവശ്യമായ ഒരു സഹായം വേണമായിരുന്നു. കാര്യങ്ങളെല്ലാം നേരില്‍ പറയാം..”

“ഞാനിപ്പോള്‍ ബത്തയില്‍ ആണുള്ളത്. പാരഡൈസ് റെസ്റ്റോറന്റില്‍ . അരമണിയ്ക്കൂറിനകം എത്താമെങ്കില്‍ കാണാം..”

“ആകട്ടെ ഭായി, ഞങ്ങളുടന്‍ എത്താം..”

ഏതാണ്ട് പതിനഞ്ചു മിനിട്ടിനകം അവര്‍ ബത്തയില്‍ പാരഡൈസ് റെസ്റ്റോറന്റില്‍, ജാഫറിനെ കണ്ടുമുട്ടി.

“ജാഫര്‍ ഭായി, ഞങ്ങളാണ് വിളിച്ചത്, താങ്കളുടെ ഒരു സഹായമുണ്ടാകുമോ ?” സുബൈര്‍ ചോദിച്ചു.

“എന്തു സഹായം..?”

“ഭായി, അല്‍-സലഫിയ ട്രാവത്സില്‍ നേരത്തെ ഉണ്ടായിരുന്നല്ലോ. ഒരു നാലു വര്‍ഷം മുന്‍പ് അവിടെ സ്ഥിരമായി വക്കാലത്ത് എഴുതിയ്ക്കാനും ടിക്കറ്റെടുക്കാനുമൊക്കെ വന്നിരുന്ന മലയാളികളെ ആരെയെങ്കിലും ഓര്‍മ്മയുണ്ടോ ?”

“വിഷമമാണല്ലോ സുഹൃത്തേ..”

“പ്ലീസ്, ഒന്നോര്‍ത്തു നോക്ക്യേ.. ഒരു നല്ല കാര്യത്തിനാണ്..” സുബൈര്‍ അയാളുടെ കൈയില്‍ സ്പര്‍ശിച്ചു.

അയാള്‍ സുബൈറിന്റെ മുഖത്തേയ്ക്ക് നോക്കി. പിന്നെ അല്പനേരം ആലോചിച്ചു.

“എന്റെ ഓര്‍മ്മയില്‍ മൂന്നു നാലു പേരുണ്ട്. എന്നാല്‍ അവരെക്കുറിച്ച് കൂടുതലൊന്നും എനിയ്ക്കറിയില്ല. എന്നാല്‍ അന്ന് സലഫിയയില്‍ പണിയെടുത്തിരുന്ന നാസീറിന് അവരെയെല്ലാം അറിയാം. ഒരര്‍ത്ഥത്തില്‍ അവന്‍ അവരുടെ വലംകൈ ആയിരുന്നു. പക്ഷെ അവനിപ്പോള്‍ ഇവിടെ നിന്നു നിര്‍ത്തി നാട്ടില്‍ ട്രാവല്‍ ഏജന്‍സി ഇട്ടിരിയ്ക്കുകയാണ്..”

“ആ ഏജന്‍സിയെക്കുറിച്ച് വിവരം തരാമോ ?”

“തരാം.. പക്ഷെ എന്നെ ഇതിലൊന്നും വലിച്ചിഴയ്ക്കരുത്. എനിയ്ക്ക് എന്റെ കുടുംബം നോക്കി ജീവിയ്ക്കണം..”

“ഹേയ് ഇതില്‍ ഭയപ്പെടാനൊന്നുമില്ല. താങ്കളെ ഞങ്ങള്‍ കണ്ടിട്ടുമില്ല, സംസാരിച്ചിട്ടുമില്ല. ഒരു പാവം സ്ത്രീയെ കണ്ടുപിടിയ്ക്കാനല്ലേ, ഭായിയെ ഈശ്വരന്‍ അനുഗ്രഹിയ്ക്കും..”

“കൊച്ചി പനമ്പിള്ളി നഗറില്‍ പി.പി. ട്രാവെത്സ്.. ഇനിയൊന്നും എന്നോട് ചോദിയ്ക്കണ്ട..” അയാള്‍ എഴുനേറ്റു.

പതിവുപോലെ റിയാദ് നഗരം രാത്രി ദീപക്കാഴ്ചകളില്‍ മുങ്ങി നിന്നു. തലങ്ങും  വിലങ്ങും പായുന്ന ആഡംബര വാഹനങ്ങള്‍. ഭാഗ്യം ചെയ്തവരായ അറബികള്‍ അതിനുള്ളിലെ ശീതളിമയില്‍, അറബിക് പോപ്പിന്റെ ചടുല താളത്തില്‍ ലയിച്ച് മതിമറന്നിരിയ്ക്കുമ്പോള്‍, അവര്‍ക്ക് വിടുപണി ചെയ്യാന്‍ വിധിയ്ക്കപെട്ട അഭിശപ്ത ജന്മങ്ങള്‍ ഉഷ്ണക്കാറ്റിന്റെ കാഠിന്യത്തില്‍ മനസ്സും ശരീരവും തളര്‍ന്ന് ഉറക്കത്തിലേയ്ക്കു നീങ്ങുകയായിരുന്നു. അടുത്ത പ്രഭാതത്തിലും പതിവു പോലെ നേരത്തെ ഉണരണമല്ലോ...

(തുടരും)

2 comments:

  1. കഥ പെട്ടെന്ന് പറഞ്ഞുതീർക്കുന്നതുപോലെ, തുടരുക,

    ReplyDelete
  2. വായിക്കുന്നു.......സസ്നേഹം

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.