പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Tuesday 22 May 2012

കൊച്ചീ, നീ അതിസുന്ദരി.

മലബാര്‍ എക്സ്പ്രസ് എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ എത്തുമ്പോള്‍ സമയം വെളുപ്പിന് നാലര. ഉറക്കച്ചടവോടെ പെട്ടിതൂക്കിയും അല്ലാതെയും ജനം തിക്കിത്തിരക്കിയിറങ്ങി, ഒപ്പം  ഞാനും. വളരെ വേഗം പ്ലാറ്റ്ഫോം ശൂന്യമായി. സ്വന്തമായി കിടപ്പാടമില്ലാത്ത കുറച്ചു ഭാരത പൌരന്മാര്‍ മാത്രം ഇരുണ്ട കോണുകളില്‍ ഉടുമുണ്ട് പുതച്ചുറങ്ങുന്നു. വേറെ ചിലര്‍ കുത്തിയിരുന്ന് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിയ്ക്കുന്നുണ്ട്. ഞാന്‍ പുറം സഞ്ചിയും തൂക്കി ഒരു ചായ കുടിയ്ക്കാന്‍ വല്ല പാങ്ങുമുണ്ടോയെന്നു നോക്കി നടന്നു. അല്പം ചെന്നപ്പോള്‍ ഒരു വെജിറ്റേറിയന്‍ ടീസ്റ്റാള്‍ കണ്ടു. വായും മുഖവും കഴുകി വന്നപ്പോള്‍ ഹിന്ദിക്കാരന്‍ പയ്യന്‍ വന്നു ചോദിച്ചു:
“ക്യാ ചയ്യേ സാര്‍ ? “.
ഉള്ള കാര്യം പറയണമല്ലോ അവന്‍ കൊണ്ടു വന്ന ചായ ഒന്നാംതരമായിരുന്നു. ചായകുടിയൊക്കെ കഴിഞ്ഞിറങ്ങിയതോടെ ഒരു ടോയിലറ്റ് കം ബാത് റൂം കൂടി കണ്ടെത്തേണ്ടത് ആവശ്യമായി. അതും പരിസരത്തു തന്നെയുണ്ടായിരുന്നു. പതിനഞ്ചു രൂപാ മുടക്കില്‍ കുളിയടക്കം എല്ലാം കഴിഞ്ഞു വെളിയിലെത്തുമ്പോള്‍ നേരം നന്നായി വെളുത്തിട്ടുണ്ട്. വീണ്ടും സസ്യഭോജന ശാലയിലേയ്ക്ക്. വെള്ളയപ്പവും കറിയും ചായയും മോശമല്ലാത്ത രീതിയില്‍ അകത്താ‍ക്കി.

മരൈന്‍ ഡ്രൈവ്
എട്ടുമണിയോടടുത്ത് ഒരു ഓട്ടോയില്‍ നേരെ മറൈന്‍ ഡ്രൈവിലേയ്ക്കു വിട്ടു. ഞാന്‍ എറണാകുളത്തെത്തുമ്പോഴെല്ലാം സന്ദര്‍ശിയ്ക്കാറുള്ളതാണ് അവിടം. നാലു വര്‍ഷം മുന്‍പാണ് അവസാനമായി എത്തിയത്. അന്നത്തേക്കാള്‍ വളരെ മാറിയിരിയ്ക്കുന്നു. ടൈത്സിട്ട പാതകള്‍. പൂത്തു നില്‍ക്കുന്ന വാകമരങ്ങള്‍. അരികുപറ്റി കുഞ്ഞലകളിളക്കുന്ന കൊച്ചിക്കായല്‍, കായലോരം നിറയെ ബോട്ടുകളും. തിരക്ക് വളരെ കുറവ്, പ്രഭാതമായതല്ലേയുള്ളു. എങ്കിലും ചില യുവമിഥുനങ്ങള്‍ കൈകോര്‍ത്ത് അതിലെ നടക്കുന്നുണ്ടായിരുന്നു. ഞാന്‍ അതിലെയെല്ലാം കുറേ നേരം നടന്നു. എല്ലാം കൊള്ളാം ഒന്നൊഴികെ. കായലോരത്തുനിന്നും ഉയരുന്ന ഗന്ധം അസഹ്യമാണ്. അക്കാര്യത്തില്‍ അധികാരികള്‍ ഒന്നു മനസ്സുവെച്ചിരുന്നെങ്കില്‍.

കായല്‍ കാഴ്ച
കുറേനേരം ഒരു ബഞ്ചിലിരുന്ന് കായല്‍ കാഴ്ചകള്‍ ആസ്വദിച്ചു. ദൂരെ മെല്ലെ കടന്നു പോകുന്ന ബോട്ടുകള്‍. അക്കരെ ബോള്‍ഗാട്ടി തുരുത്ത്. എന്റെ തൊട്ടു താഴെ ഒരു നീര്‍ക്കാക്ക ഏറെ നേരെമായി മുങ്ങാം കുഴിയിടുന്നുണ്ട്, പാവത്തിനു രാവിലത്തെ  വിശപ്പ് കലശലാണെന്നു തോന്നുന്നു.


പിന്നീട് പോയത് മട്ടാഞ്ചേരിയിലേയ്ക്കാണ്. അവിടുത്തെ പ്രധാന കാഴ്ച ജൂതത്തെരുവാണ്. പണ്ടിവിടെ യഹൂദര്‍ തിങ്ങിപ്പാര്‍ത്തിരുന്നു. അധികം പേരും ഇസ്രായേലിലേയ്ക്കു തിരികെ പോയി. അപൂര്‍വം പേര്‍ മാത്രമേ ഇപ്പോളിവിടെയുള്ളു. ജൂതത്തെരുവിലെ റോഡുകളെല്ലാം ഇടുങ്ങിയതെങ്കിലും മനോഹരം.
 
ജൂതത്തെരുവില്‍
 സുഗന്ധലേപനങ്ങളുടെ നറും ഗന്ധം അവിടെയെല്ലാം പരന്നു കിടന്നു. അതിനു കാരണമുണ്ട്. റോഡിനിരുവശവും കടകളാണ്. അവിടെ സുഗന്ധ വസ്തുക്കള്‍, പെര്‍ഫ്യൂമുകള്‍, കരകൌശല സാധനങ്ങള്‍, വിഗ്രഹങ്ങള്‍, മാലകള്‍, എന്നു വേണ്ട ഈ ലോകത്തുള്ള സകല കൌതുകവസ്തുക്കളും വില്‍പ്പനയ്ക്കായി വച്ചിരിയ്ക്കുന്നു. ഖത്തറിലെ ഹെരിട്ടേജ് വില്ലേജില്‍ കണ്ടതിനേക്കാള്‍ മനോഹരമാണ് ഈ തെരുക്കാഴ്ചകള്‍.

എന്നെപ്പോലെ ധാരാളം സഞ്ചാരികള്‍ വേറെയുമുണ്ടായിരുന്നു, പ്രത്യേകിച്ചും സായിപ്പന്മാരും മദാമ്മമാരും. തെരുവില്‍ കൂടി നടന്ന് ഞാന്‍ സിനഗോഗിനടുത്തെത്തി. ജൂതപ്പള്ളിയുടെ പേരാണ് സിനഗോഗ്. അഞ്ചുരൂപയുടെ ടിക്കറ്റെടുത്താല്‍ പള്ളിയും അതിനോടു ചേര്‍ന്നുള്ള മ്യൂസിയവും കാണാം. എന്നാല്‍ ഫോട്ടോഗ്രാഫി നിഷിദ്ധം. ക്യാമറ കൌണ്ടറില്‍ ഏല്പിച്ചാലേ പ്രവേശനമുള്ളു. യഹൂദരുടെ ഇന്ത്യയിലേയ്ക്കുള്ള ആഗമനവും മറ്റും വിവരിയ്ക്കുന്ന മ്യൂസിയം കാഴ്ചകള്‍ക്കു ശേഷം ഞാന്‍ സിനഗോഗില്‍ കയറി. ഇടത്തരം മുറിയുടെ വലുപ്പം. പഴയ കുറച്ചു ബഞ്ചുകള്‍. മധ്യത്തില്‍ അള്‍ത്താര പോലൊരു സ്ഥലം. അത് ഒരു കണ്ണാടി ദീപക്കൂടുകൊണ്ട് മനോഹരമാക്കിയിരിയ്ക്കുന്നു. അല്പനേരത്തിനു ശേഷം ഞാന്‍ അവിടെ നിന്നിറങ്ങി. ഒരു കൂട്ടം യൂറോപ്യന്മാര്‍ അങ്ങോട്ടു കയറി. അപ്പോള്‍ മദാമ്മയെ പോലുള്ള ഒരു യുവതി നല്ല മലയാളം സംസാരിച്ചുകൊണ്ട് അവിടെ നിന്നും തെരുവിലേയ്ക്കിറങ്ങിപ്പോകുന്നതു കണ്ടു. ജൂതപ്പെണ്ണാവും.

തെരുവില്‍ കൂടി നടക്കുമ്പോള്‍ ഒരു വീട്ടുവാതില്‍ക്കല്‍ ഹീബ്രുവിലെഴുതിയ ഫലകം കണ്ടു. ഉള്ളില്‍ വെളുത്തവരായ യഹൂദര്‍ സംസാരിച്ചിരിയ്ക്കുന്നു. അല്പം കൂടി നടന്നപ്പോള്‍ ജൂതരുടെ സിമിത്തേരി കണ്ടു. പുല്ലുമൂടിക്കിടക്കുന്ന അവിടെ കുറെ കല്ലറകള്‍. നടന്നു ക്ഷീണിച്ച ഞാന്‍ ജൂതതെരുവിലെ ഒരു റസ്റ്റാറന്റില്‍ കയറി. റസ്റ്റാറെന്റെന്നു പറഞ്ഞുകൂടാ, വലിയൊരു കരകൌശലക്കട. ഒപ്പം ചായയും കാപ്പിയുമൊക്കെ. ഒരു ചായയും കേക്കും കഴിച്ചു. ബില്ലു വന്നത് 75 രൂപ..!





സിനഗൊഗ്




ജൂതസെമിത്തേരി
ജൂത സെമിത്തേരി
ജൂതക്കല്ലറകള്‍


ജൂതതെരുവിനോടു ചേര്‍ന്നു തന്നെ കേരള പോലീസിന്റെ ഒരു മ്യൂസിയം ഉണ്ട്. അവിടെ പ്രവേശനം സൌജന്യമാണ്. പോലീസിന്റെ ചരിത്രവും പ്രാചീന ആയുധങ്ങളുടെ പ്രദര്‍ശനവുമൊക്കെ അവിടെയുണ്ട്. വളരെ വിജ്ഞാനദായകമാണ് ഈ മ്യൂസിയം.

പോലീസ് മ്യൂസിയം
അവിടെ നിന്നിറങ്ങിയാല്‍ അടുത്തായി കൊച്ചിരാജാക്കന്മാരുടെ ഒരു കൊട്ടാരമുണ്ട്. ടിക്കറ്റെടുത്ത് കയറിയാല്‍ കൊട്ടാരവും അവിടുത്തെ മ്യൂസിയവും കാണാം. കാണേണ്ടതു തന്നെയാണ്. അതിനോടു ചേര്‍ന്നുള്ള മനോഹരമായ കുളം അനാഥമായിക്കിടക്കുന്നതു കണ്ടാല്‍ സങ്കടം വരും. ഇതൊന്നും പുറം ലോകം അറിയാതിരിയ്ക്കാനാവും ഇവിടെയും പടം പിടുത്തം വിരോധം. എങ്കിലും കുളത്തിന്റെ ചിത്രം ഞാനെടുത്തു. കൊട്ടാരം ചെറുതെങ്കിലും അവിടെ ഒരുക്കിവെച്ചിരിയ്ക്കുന്ന വിജ്ഞാനശേഖരം അതി വിപുലം.


അടുത്തതായി പോയത് ഫോര്‍ട്ട്കൊച്ചിയിലേയ്ക്കാണ്. ചീനവലകളുടെ സ്വന്തം ഫോര്‍ട്ടുകൊച്ചി. ഉച്ചയായിട്ടും നല്ല തിരക്ക്. അപ്പോള്‍ ഒരു ചീനവല കായലില്‍ നിന്നുയരുന്നുണ്ട്. നാലഞ്ചുപേര്‍ തൂങ്ങിക്കിടന്നു വലിച്ചാണ് അതുയര്‍ത്തുന്നത്. വെള്ളത്തില്‍ നിന്നുയര്‍ന്ന വലയില്‍ പത്തിരുപതു മത്സ്യങ്ങള്‍ പിടയ്ക്കുന്നു. ഒരാള്‍ ഒരു കോരുവലയുമായി നീണ്ടമരക്കാലിന്റെ അറ്റത്തോളം ചെന്ന് അവയെ കോരിയെടുത്തു.
കായലോരത്തുകൂടി കുറേ നടന്നു. അപ്പോള്‍ പുറം കടലില്‍ നിന്നും ചരക്കു കപ്പല്‍ ഹാര്‍ബര്‍ ലക്ഷ്യമാക്കി പോകുന്നു. മനോഹരമാണ് ആ കാഴ്ചകള്‍ കണ്ടിരിയ്ക്കാന്‍.

ആവോളം കണ്ടിരുന്ന ശേഷം വെല്ലിംഗ്ടന്‍ ഐലണ്ടിലേയ്ക്കാണു പോയത്. പോകുന്ന വഴി ഒരു വെജിറ്റേറിയന്‍ ശാപ്പാടും കഴിച്ചു. ഐലണ്ട് ഏറെക്കുറെ വിജനവും ശാന്തവുമാണ്. വൈപ്പിനിലേയ്ക്കും എറണാകുളത്തേയ്ക്കുമുള്ള ബോട്ടുകള്‍ക്കായി ബോട്ടുജെട്ടിയുണ്ട്. പിന്നെ കായലോരത്തെ നടപ്പാതകള്‍. ഇടയ്ക്കിടെ കടന്നു പോകുന്ന ബോട്ടുകളും പിന്നെ വലിയ കപ്പലുകളും. അവയുടെ സൈറണ്‍ വിളി, ഡിനോസറിന്റെ അലര്‍ച്ച പോലെ തോന്നിച്ചു. കായല്‍ കാറ്റേറ്റ് കുറേ നേരം ഇരുന്നു.

ഫോര്‍ട്ട് കൊച്ചി





വെല്ലിംഗ്ടന്‍ ഐലണ്ട്




അടുത്ത യാത്ര വൈപ്പിനിലേയ്ക്ക്. നേരത്തെ ബോട്ടുമാത്രമായിരുന്നു ആശ്രയമെങ്കില്‍ ഇപ്പോള്‍ ഗോശ്രീ പാലവുമുണ്ട്. യാത്ര ഗോശ്രീ വഴിയാക്കി. വൈപ്പിനിലെത്തിയ എന്നെ സ്വാഗതം ചെയ്തത് നെറ്റിപ്പട്ടം കെട്ടിയ മൂന്നു ഗജവീരന്മാരാണ്..! പിന്നെയാണു കാര്യം മനസ്സിലായത്, അവിടെ ഒരുത്സവം നടക്കുന്നു. പിന്നാലെ രണ്ട് ആനകള്‍ കൂടി വന്നതോടെ മൊത്തം അഞ്ചാനകള്‍. റോഡിനിരുവശവും നല്ല ജനക്കൂട്ടം. മനോഹരമായ ആ കാഴ്ച എന്റെ ക്യാമറ ഒപ്പിയെടുത്തു.
ആനകളെ പിന്നിട്ട് ഞാന്‍ കായല്‍ തീരത്തേയ്ക്കു പോയി. അവിടെയും ചീനവലകള്‍. കായലോരത്തെ ഓടുപാകിയ നടപ്പാതയില്‍ സൊറ പറഞ്ഞിരിപ്പുണ്ട് കുറേ പേര്‍. സമയം സായന്തനത്തോടടുത്തു. കൊച്ചിക്കായലില്‍ സ്വര്‍ണം കലക്കിയൊഴിച്ച പോലെ.. അങ്ങകലെ നിരനിരയായി കപ്പലുകള്‍.. വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനല്‍ അകലെ കാണാം. കണ്ണിനെ കുളിരണിയിയ്ക്കുന്ന കാഴ്ചകള്‍.

വൈപ്പിന്‍






പിന്നെ ഞാന്‍ കൊച്ചിയിലെ തിരക്കിലേയ്ക്കു മുങ്ങി. തലങ്ങും വിലങ്ങും വാഹനങ്ങളും ജനങ്ങളും കൂടിക്കലര്‍ന്ന കൊളാഷ്. ഒരു ചായയും കടിയുമൊക്കെ കഴിച്ച് മറൈന്‍ ഡ്രൈവിലെത്തിയപ്പോള്‍ നേരമിരുട്ടിയിരുന്നു.
വര്‍ണവിളക്കുകകളില്‍ തിളങ്ങി റെയിന്‍ബോ പാലം. അപ്പോഴാണ് പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു ബോട്ട് കണ്ടത്. അന്‍പതു രൂപ മുടക്കിയാല്‍ ഒരു മണിക്കൂര്‍ നേരം കൊച്ചിക്കായലില്‍ സവാരി ചെയ്യാം. സന്തൊഷത്തോടെ ടിക്കറ്റെടുത്ത് ഞാനും കയറി. ബോട്ടിന്റെ മുകളില്‍ നിരത്തിയിട്ട കസേരയിലൊന്നില്‍ സ്ഥാനം പിടിച്ചു. ഏകദേശം ഇരുപത്തഞ്ചു പേരായപ്പോള്‍ ബോട്ട് മെല്ലെ കായലിലേയ്ക്കു നീങ്ങി. മനോഹരമാണ് കാഴ്ചകള്‍. കൊച്ചി ദീപങ്ങളാല്‍ തിളങ്ങുന്നു. കായലോളങ്ങളില്‍ വര്‍ണം വാരിവിതറിയപോലെ അവ പ്രതിഫലിച്ചു. കുളിര്‍ത്ത കായല്‍ കാറ്റ്. ഡക്കിലിരിയ്ക്കുന്ന ജീന്‍സിട്ട സുന്ദരി എന്തോ പാട്ടു പാടി. അവളാകെ ഹരത്തില്‍. ഫോര്‍ട്ട് കൊച്ചിയെയും വൈപ്പിനെയും ബോള്‍ഗാട്ടിയെയും ചുറ്റി ബോട്ട് തിരികെ മറൈന്‍ ഡ്രൈവിലെത്തി. ഒരു മണിക്കൂര്‍ പോയതറിഞ്ഞില്ല.






വൈകിട്ടത്തെ മാവേലി എക്സ്പ്രസില്‍ കണ്ണൂര്‍ക്ക് തിരിയ്ക്കുമ്പോള്‍ കഴിഞ്ഞ ഒരു പകലിലെ നഗരക്കാഴ്ചകള്‍ മനസ്സില്‍ വര്‍ണം പൊഴിയ്ക്കുന്നുണ്ടായിരുന്നു. കൊച്ചീ, നീ അതിസുന്ദരി.




8 comments:

  1. കൊച്ചി പഴയ കൊച്ചിയല്ല പക്ഷെ ബിജുവേട്ടന്‍ പഴയ ബിജുവേട്ടന്‍ തന്നെയല്ലേ? വിവരണം നല്ല രസകരമായിട്ടോ.

    ReplyDelete
  2. കൊച്ചി കണ്ടാല്‍ അച്ചി വേണ്ടെന്ന് പറയുന്നതില്‍ വല്ല ശരിയും അനുഭവപ്പെട്ടോ ബിജു..??


    (കൊച്ചിക്ക് ഇത്ര ഭംഗിയുണ്ടെന്ന് ഈ ഫോട്ടോകള്‍ കാണുമ്പോള്‍ തോന്നുന്നുണ്ട് കേട്ടോ)

    ReplyDelete
  3. കൊച്ചി എന്നും മനോഹരി തന്നെയാ...

    സിറ്റിയും പരിസരങ്ങളും മാത്രമേ കണ്ടുള്ളൂ ല്ലേ...അടുത്ത തവണ ഒന്നുകൂടി ഉള്‍നാടുകളിലേക്ക് പോകണം ട്ടോ... ഗൃഹാതുരത യുണര്‍ത്തുന്ന വിവരണവും ചിത്രങ്ങളും...!!

    ReplyDelete
  4. ബിജു....വർഷങ്ങൾക്കുമുൻപ് എല്ലാ അവധിക്കാലങ്ങളിലും സന്ദർശിയ്ക്കുന്ന ഒരു സ്ഥലമായിരുന്നു കൊച്ചി...ഇപ്പോൾ വർഷങ്ങൾ ഏറെക്കഴിഞ്ഞിരിയ്ക്കുന്നു...കൊച്ചിയുടെ മുഖത്തിന് ഏറെ മാറ്റം വന്നിരിയ്ക്കുന്നു... അന്ന് മറൈൻഡ്രൈവിനുണ്ടായിരുന്ന സ്വഭാവിക സൗന്ദര്യം, ഇന്ന് നഷ്ടപ്പെട്ടതുപോലെ തോന്നുന്നു....ഒരു കൃത്വിമത്വം അനുഭവപ്പെടുന്നു.. പക്ഷെ അക്ഷരങ്ങളിൽ അനുഭവപ്പെടുന്ന സ്വഭാവികത ഈ കാഴ്ചകളുടെ മാറ്റ് കൂട്ടുന്നുവെന്ന് പറയാതെ വയ്യ.. ചിത്രങ്ങളും വളരെ മനോഹരമായിരിയ്ക്കുന്നു.....

    ReplyDelete
  5. കൊച്ചിക്കാഴ്ചകൾ നേരിട്ട് കണ്ടതുപോലെ.. നല്ല വിവരണവും ചിത്രങ്ങളൂം..

    പണ്ട്, കൊച്ചിയിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ സ്ഥിരമായി പോകാറുള്ള സ്ഥലങ്ങളാണ് മറൈൻ ഡ്രൈവും ഫോർട്ട്കൊച്ചിയുമൊക്കെ.. ഈ പോസ്റ്റിലൂടെ പഴയ ആ ഓർമ്മകകളിലേയ്ക്ക് തിരികെ നടത്തിയതിന് നന്ദി, ബിജുവേട്ടാ..

    ReplyDelete
  6. അതേ മനോഹരിയായ കൊച്ചി...നല്ല വിവരണം..ചിത്രങ്ങള്‍..

    ReplyDelete
  7. Kochi valare sundaram....enikk marakkanavatha oru varsham sammanichath kochi aanu ...

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.