പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Sunday 22 May 2011

എന്തെല്ലാം വേഷങ്ങള്‍...!

എട്ടാംക്ലാസില്‍ പഠിയ്ക്കാന്‍ കോട്ടയം ആര്‍പ്പൂക്കര ഹൈസ്ക്കൂളില്‍ പ്രവേശനം കിട്ടിയ കാലത്താണ് ഞാനെന്റെ വേഷവിധാനങ്ങളെ പറ്റി ബോധവാനാ‍യത്. അതുവരെ “നിക്കര്‍“ എന്നു പൊതുവിലും “കാച്ചട്ട” (കാല്‍ചട്ട) എന്നു കോട്ടയംകാരും പറയുന്ന മുറിട്രൌസറും ഷര്‍ട്ടും ആയിരുന്നു  വേഷം. ഈര്‍ക്കില്‍ പോലെ ശോഷിച്ച എന്റെ കാലുകള്‍ ഇപ്പറയുന്ന നിക്കറിനകത്ത് കാണാന്‍ തീരെ ഭംഗിയില്ല എന്ന്  എപ്പോഴോ ഞാന്‍ തിരിച്ചറിഞ്ഞു.  പരിഷ്കാരികളെപോലെ ഒരു പാന്റ്സിടണം എന്നത് വലിയൊരാഗ്രഹമായിരുന്നു. എന്നാല്‍  മറ്റുള്ള കുട്ടികളെപ്പോലെ ആഗ്രഹങ്ങള്‍ അങ്ങനെ പെട്ടെന്ന് നിവര്‍ത്തിയ്ക്കാവുന്ന ഒരു സാഹചര്യമായിരുന്നില്ല എന്റേത്. എങ്കിലും ആ സ്വപ്നം അമ്മാവന്റെ കാരുണ്യത്താല്‍ സാധിച്ചു കിട്ടി. മീറ്ററിന് 15 രൂപ വിലയുള്ള പച്ച കോട്ടണ്‍ തുണി അദ്ദേഹം മേടിച്ചു തന്നു. അത് തയ്ച് കിട്ടിയ അന്ന് ലോകം വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു. അതിന്റെ പുത്തന്‍ മണം ഹരം പിടിപ്പിച്ചു. മൂന്ന് ദിവസം ഇട്ടുകൊണ്ട് നടന്നു. നാലാം ദിവസം തോട്ടിലെ വെള്ളത്തില്‍ തല്ലിയലക്കിയപ്പോഴാണ് അവന്റെ തനിനിറം വെളിയിലായത്. വെള്ളത്തില്‍ മുക്കിയെടുത്തപ്പോള്‍, ഒരു ടിന്‍ പെയിന്റ് കലക്കിയൊഴിച്ചപോലെ തോടാകെ ഹരിതവര്‍ണം. ഉണങ്ങിക്കഴിഞ്ഞപ്പോള്‍ ചുരുട്ടികൂട്ടിയ പഴഞ്ചാക്ക് പോലെയായി പാന്റിന്റെ അവസ്ഥ. എത്ര തേച്ചിട്ടും ചുളുക്ക് നിവര്‍ന്നില്ല. പിന്നെ അധികനാള്‍ അതിട്ടുനടക്കാന്‍ യോഗമുണ്ടായില്ല.

കാലമെത്ര മാറി. എന്തെല്ലാം വേഷങ്ങള്‍..! വസ്ത്രങ്ങള്‍..! എന്റെ ചെറിയ ജീവിതത്തിനിടയില്‍  മനസ്സില്‍ തങ്ങി നില്‍ക്കുന്ന ചില വേഷവിശേഷങ്ങള്‍ പറയാം.

പണ്ട് എന്റെ അപ്പൂപ്പന്‍‍, വല്യച്ഛന്‍ ആ റേഞ്ചിലുള്ള ആള്‍ക്കാരുടെ പ്രധാന വേഷം കൈലി മുണ്ടും വെള്ളത്തോര്‍ത്തുമായിരുന്നു. കൈലിമുണ്ട് മടക്കികുത്തി, തോര്‍ത്ത് തോളത്ത് മടക്കിയിടും. കൈലിത്തുമ്പ് പോക്കറ്റിനു പകരം ഉപയോഗിയ്ക്കാം. അതിനുള്ളില്‍  ബീഡി, മുറുക്കാന്‍ പൊതി, കുറച്ച് കാശ് ഇത്രയും സാമഗ്രികള്‍ വച്ച് ഒന്നാക്കി എളിയിലേയ്ക്കു തിരുകി വയ്ക്കും. പ്രമാണിമാര്‍ കാതു കുത്തി കടുക്കന്‍ ഇട്ടിരിയ്ക്കും. ചില “ശൂര”ന്മാര്‍ ഉറയിലിട്ട ഒരു കഠാരി എളിയിലും തിരുകാറുണ്ട്.

ആണ്‍കുട്ടികള്‍ പൊതുവെ നിക്കറും ഷര്‍ട്ടും, മുതിര്‍ന്നാല്‍ മുണ്ടും ഷര്‍ട്ടും. പരിഷ്കാരികള്‍ മാത്രമേ പാന്റ്സിടാറുള്ളു. അക്കാലത്തുള്ളത് “ആനക്കാലന്‍” ബെല്‍ബോട്ടം പാന്റ്സാണ്. പെണ്‍കുട്ടികള്‍ വയര്‍ മൂടുന്ന ബ്ലൌസും പാവാടയും. കൌമാരക്കാരികളുടെ വേഷം ഹാഫ് സാരി അഥവാ ദാവണിയാണ്. പാവാടയും ബ്ലൌസും അതിനുമേലെ ഷാള്‍ പോലെയുള്ള ഹാഫ് സാരി ചുറ്റി ഉടുത്തതാണ് ഈ ദാവണി. അല്പംകൂടി മുതിര്‍ന്നാല്‍ സാരിയും ബ്ലൌസുമായി. അത് അന്നുമിന്നും ഒരുപോലെ. ബ്ലൌസിന്റെ കൈകള്‍ക്കു  അല്പം “കയറ്റിയിറക്ക“ങ്ങള്‍ സംഭവിയ്ക്കാറുണ്ടെന്നു മാത്രം. പ്രായമായ സ്ത്രീകളുടെ വേഷം മുണ്ടും നേര്യതുമാണ്. ദാവണിയുടെ മറ്റൊരു പതിപ്പ്. അവരുടെയും മുണ്ടിന്‍‌തുമ്പ് പോക്കറ്റിന്റെ ധര്‍മ്മം കൂടി നിര്‍വഹിയ്ക്കുന്നു. അക്കാലത്തെ പരിഷ്കാരി പെണ്‍കിടാങ്ങളുടെ വേഷമാണ് “മിഡിയും ടോപ്പും”. ഇതിനിടയിലേയ്ക്കാണ് ഒരു കൊടുങ്കാറ്റു പോലെ സല്‍‌വാറും കമ്മീസും എത്തിയത്. അതുവരെയുണ്ടായിരുന്ന സകല സൌന്ദര്യസങ്കല്പങ്ങളേയും അതു മാറ്റിയെഴുതി. അതണിഞ്ഞ പെണ്‍കുട്ടികള്‍ക്ക് ഒരു പ്രത്യേക സൌന്ദര്യമായിരുന്നു. സല്‍‌വാറും കമ്മീസും പിന്നീട്“ചുരിദാറാ”യി മാറി. പിന്നെ അതിന്മേല്‍ പലവിധ തൊങ്ങലുകള്‍. അക്കാലത്ത് പക്ഷെ, വിവാഹപ്രായം വരെയേ ഈ വേഷം ധരിയ്ക്കുമായിരുന്നുള്ളു. അതുകഴിഞ്ഞാല്‍ സാരി മാത്രം. പക്വതയുടെ ലക്ഷണമായാണ് സാരി കരുതി പോന്നത്. ക്രമേണ വിവാഹം കഴിഞ്ഞവരും, ഇപ്പോള്‍ മധ്യവയസു കഴിഞ്ഞവരും ചുരിദാറിലായിക്കഴിഞ്ഞു.

എന്റെ ബാല്യകാലസഖി ഒരു ക്രിസ്ത്യാനികുട്ടിയായിരുന്നു. എന്റെ അയല്‍ക്കാരിയായ അവളുടെ വീട്ടുകാര്‍ വലിയ സമ്പന്നരാണ്. അവളുടെ അമ്മയും അമ്മയുടെ അമ്മയും അണിഞ്ഞിരുന്ന വേഷമാണ് “ചട്ടയും മുണ്ടും”. ഇന്ന് അത് കലോത്സവങ്ങളിലെ “മാര്‍ഗം കളി”യില്‍ മാത്രമേ കാണാനുള്ളു. വെള്ളമുണ്ട് ഒരു തുമ്പ് നന്നായി ഞൊറിഞ്ഞ് പുറകില്‍ വിശറിപോലെയിടും. ഇന്നത്തെ ടോപ്പിന്റെ മറ്റൊരു രൂപമാണ് “ചട്ട”. അതു കൂടാതെ കാതുകളില്‍ വലിയ കനത്തിലുള്ള ഒരു റിംഗും ഉണ്ടാകും. “കുണുക്ക്” “തോട” എന്നൊക്കെയാണ് അതിനെ പറയുക. കഴുത്തില്‍ വെന്തിങ്ങയും ധരിയ്ക്കും.  അക്കാലത്തെ ക്രൈസ്തവ സ്ത്രീകളുടെ പരമ്പരാഗത വേഷമാണിത്. ഇന്നത് അന്യം നിന്നുപോയെന്നു തോന്നുന്നു. ക്രൈസ്തവ പുരുഷന്മാര്‍ കൈലിമുണ്ടും തോര്‍ത്തും തന്നെയാണ് ധരിയ്ക്കുക. കഴുത്തില്‍ വെന്തിങ്ങയോ സ്റ്റീല്‍  മാലയോ ഉണ്ടാകും.

കണ്ണൂരില്‍ ഞങ്ങളുടെ നാട്ടിലെ മുസ്ലീം സ്ത്രീകളുടെ വേഷം പച്ചനിറമുള്ള മുണ്ട് അഥവാ “കാച്ചി“യും മുട്ടു കവിയുന്ന കൈയോടെയുള്ള ഫുള്‍ബ്ലൌസ് അഥവാ “കുപ്പായ”വും “തട്ട“വും ആയിരുന്നു. ബ്ലൌസില്‍ കുറുകെയും വിലങ്ങനെയുമായി രണ്ടോ മൂന്നോ തൊങ്ങല്‍ ഉണ്ടാകും. തട്ടം തലമറയ്ക്കാനുള്ളതാണ്.
ഇതിനേക്കാളൊക്കെ ആകര്‍ഷകം അവരുടെ ആഭരണങ്ങളാണ്. കൈനിറയെ വളകള്‍, ചെവിക്കുടയുടെ മുകള്‍മുതല്‍ താഴെ വരെ ചെറിയ “അലുക്കു“കള്‍, കഴുത്തില്‍ മാലകള്‍. ഈ വേഷം അണിഞ്ഞുനടന്ന,എന്റെ വീട്ടിനടുത്തുള്ള “സൈബുത്താത്ത”യെ ഇപ്പോഴും ഓര്‍മ്മ വരുന്നു. പ്രായമായ മുസ്ലീം പുരുഷന്മാരുടെ വേഷം കൈലിമുണ്ടും നീളന്‍ കുപ്പായവും തലയിലൊരു കെട്ടുമാണ്. കഴുത്തിനു പിന്നിലോ കുപ്പായക്കൈയ്ക്കുള്ളിലോ ഒരു തൂവാല ഉണ്ടാകും. സമൃദ്ധമായി അത്തര്‍ പൂശിയിരിയ്ക്കും. യുവാക്കള്‍ക്ക് തലയില്‍ കെട്ട് ഉണ്ടാകാറില്ല. ചിലര്‍ തൂവാല തലയില്‍ കെട്ടും അത്രമാത്രം.

തിരുവിതാംകൂറില്‍ നിന്നും മലബാറിലേയ്ക്ക് കുടിയേറിയ കര്‍ഷകരുടെ “ഔദ്യോഗിക” വേഷമാണ് “കുറിയതും പാളത്തൊപ്പി”യും. “കുറിയത്“ എന്നു പറഞ്ഞാല്‍ മുട്ടോളമെത്തുന്ന കട്ടിത്തോര്‍ത്താണ്. മണ്ണിന്റെ നിറമാണ് അതിനെപ്പോഴും. കമുകിന്‍ പാള, തലയില്‍ വയ്ക്കാന്‍ പാകത്തില്‍ വളച്ചുകൂട്ടി, മുന്‍പില്‍ ചെറിയ കയറിനു കെട്ടിയുറപ്പിച്ച് ഉണ്ടാക്കുന്നതാണ് “പാളത്തൊപ്പി“.  തലയില്‍ മഴകൊള്ളിയ്ക്കാതിരിയ്ക്കലാണ്  മുഖ്യ ഉപയോഗമെങ്കിലും, ബീഡി, മുറുക്കാന്‍, കാശ് എന്നിവയുടെ സൂക്ഷിപ്പുസ്ഥലം കൂടിയാണ് മിക്ക പാളത്തൊപ്പികളും. രാവിലെ അരയില്‍ കെട്ടിമുറുക്കപ്പെടുന്ന കുറിയതും തലയില്‍ കയറുന്ന തൊപ്പിപ്പാളയും വൈകീട്ട് സൂര്യാസ്തമയത്തിനു ശേഷമേ സ്വതന്ത്രമാകാറുള്ളു.

അക്കാലത്ത് “കൊള്ളാവുന്ന” ആള്‍ക്കാരുടെ വേഷം പോളിസ്റ്റര്‍ ഡബിള്‍ മുണ്ടും ഫുള്‍ക്കൈ ടെറിലിന്‍ ഷര്‍ട്ടുമാണ്. ചിലരുടെ തെറുത്തുവച്ച കുപ്പായക്കൈക്കുള്ളില്‍ ഒരു ടൌവല്‍ ഉണ്ടാകും. ചിലര്‍ മടക്കി അരയില്‍ തിരുകിയിരിയ്ക്കും. ഇങ്ങനെ ഒരു വേഷത്തില്‍ ഒരാളെ കണ്ടാല്‍ ഊഹിയ്ക്കാം ആളൊരു മാന്യനാണെന്ന്. അല്പം ഗാംഭീര്യമുള്ളവരുടെ മറ്റൊരു വേഷമാണ് മുണ്ടും ജൂബയും. വി.എസ്, കെ. കരുണാകരന്‍, കെ.എം.മാണി ഇവരെയൊക്കെ ജുബായിലല്ലാതെ നമ്മള്‍ കണ്ടിട്ടുണ്ടോ? ഇപ്പോള്‍ പുതുതലമുറ ആഘോഷാവസരങ്ങളിലാണ്  ജുബാ ഉപയോഗിച്ചു കാണുന്നത്.

അടുത്തകാലം വരെ ഹിന്ദു-മുസ്ലീം പുരുഷന്മാരുടെ വിവാഹ വേഷം വെള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു. ഇപ്പോള്‍ അതെല്ലാം മാറി ഉത്തരേന്ത്യന്‍ വേഷമായ ഷെര്‍വാണി ആയിരിയ്ക്കുന്നു. പുതുതലമുറയില്‍ നിന്ന് നമ്മുടെ പരമ്പരാഗത വേഷമായ മുണ്ട് അതിവേഗം ഒഴിഞ്ഞു പോകുകയാണ്. വീടുകളില്‍ പോലും മുണ്ടിന്റെ സ്ഥാനത്ത് ബര്‍മുഡകള്‍ എത്തിക്കഴിഞ്ഞു. അടുത്ത തലമുറയോടെ മുണ്ട് നാമാവശേഷം ആയേക്കും.

വേഷവിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല.

7 comments:

  1. പരമ്പരാഗതമായ പല വേഷങ്ങളും ഇന്നു മലയാളിക്ക് അന്യമായിത്തുടങ്ങീട്ടുണ്ട്....

    ReplyDelete
  2. എന്തെല്ലാം വേഷങ്ങള്‍! സ്ഥിതിവിവരക്കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ ബര്‍മുഡ ഇനിയും ചെറുതാവാനാണ്‌ സാധ്യത!! വെയിറ്റ് ആന്‍ഡ്‌ സീ :)

    ReplyDelete
  3. ഇനിയും എന്തെല്ലാം കാണണം?
    എനിക്കേറ്റവും ഇഷ്ടപ്പെട്ട വേഷം ആ മാർഗംകളി വേഷമാണ്. സിനിമയിലെ മീരാജാസ്മിനെ ഓർത്തു,

    ReplyDelete
  4. എന്റെ കുട്ടിക്കാലത്തെ കുറിച്ച് ഞാൻ അറിയാതെ ഓർത്തുപോയി. ഇപ്പറഞ്ഞ പോലെ, വേഷത്തോടൊപ്പം നാടിന്റെ മുഖഛായ തന്നെ മാറിയിരിക്കുന്നു.

    ReplyDelete
  5. ആവശ്യാനുസരണം കേറ്റിയും ഇറക്കിയുമൊക്കെ മടക്കിക്കുത്തി മുണ്ടുകള്‍തന്നെ ബര്‍മുണ്ടുകളാവുന്നകാലംതിരിച്ചുവരും..:)

    ReplyDelete
  6. [co="indigo"]വേഷ വിധാനങ്ങള്‍...നന്നായി വിവരിച്ചു..[/co]

    ReplyDelete
  7. വേഷവിശേഷണങ്ങൾ വളരെ നന്നായി :‌‌-)

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.