പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Tuesday 17 May 2011

ആശ്രമവിശുദ്ധിയില്‍....

ബെന്നട്ടയില്‍ ഞങ്ങള്‍ ബസിറങ്ങി. വേറാരും ഇറങ്ങാനുണ്ടായിരുന്നില്ല. ഇറങ്ങും മുന്‍പ് കൈയിലെ ടിക്കറ്റ്  ജയരാജേട്ടന്‍ കണ്ടക്ടര്‍ക്ക് തിരികെ കൊടുത്തു‍. കണ്ടക്ടര്‍ കുറച്ച് രൂപ ജയരാജേട്ടനും കൊടുത്തു. പിന്നെ ഞങ്ങളെ അവിടെ ഉപേക്ഷിച്ച് കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ മുതുക്കന്‍ ബസ് തുമ്മിയും കുരച്ചും വിജനമായ കാനനപാതയിലൂടെ മുന്നോട്ട് പോയി.

“ഇതെന്താ ഏര്‍പ്പാട് ജയേട്ടാ?” പുള്ളിയുടെ കൈയിലേയ്ക്ക് നോക്കി ഞാന്‍ ചോദിച്ചു.

“ഹ ഹ ഇതാണെടാ ഇവിടുത്തെ പരിപാടി. ആ പോയ പാട്ടവണ്ടി “എക്സ്പ്രസാ”ത്രേ !. ഡബിള്‍ ചാര്‍ജ്. നമ്മടെ ടിക്കറ്റ് കൊടുത്താല്‍ പകുതി കാശ് തിരിച്ചു തരും. അവര് ആ ടിക്കറ്റ് ആര്‍ക്കെങ്കിലും കൊടുത്തോളും. രണ്ടുകൂട്ടര്‍ക്കും ലാഭം..”

ബെന്നട്ടയില്‍ ഒരു ചെറിയ പെട്ടിക്കടയും ഒരു വീടിനോട് ചേര്‍ന്ന പലചരക്കു കടയും മാത്രമേ കണ്ടുള്ളു. വഴിയരുകിലെ നാലഞ്ച് വീടുകളൊഴിച്ചാല്‍ പിന്നെ വിജനം. റോഡിനിരുവശവും നിബിഡവനമാണ്. വന്മരങ്ങളുടെ ധാരാളിത്തം. ബെന്നട്ടയെ സ്പര്‍ശിച്ചു പോകുന്ന ഈ റോഡ് ഷിമോഗയിലേയ്ക്കാണ്.

സമയം അഞ്ചുമണി കഴിഞ്ഞു. സൂര്യന്‍ ആകാശത്തെവിടെയോ ഉണ്ടെന്നല്ലാതെ അവിടെ നിന്നാല്‍ കാണാനാവില്ല. വനത്തിന്റെ നേര്‍ത്ത ഇരുളിമയില്‍  മൃദുവായ കുളിര് പൊഴിയുന്നു. കാട്ടുപക്ഷികള്‍ ചേക്കാറാനുള്ള വട്ടത്തിലാണെന്നു തോന്നുന്നു. അപ്പോള്‍, അടുത്തുള്ള മരത്തിന്റെ ഇലക്കൂട്ടത്തില്‍ വലിയൊരു ഇളക്കം. ഒരു വാനരകുടുംബം കടന്നു പോകുന്നു.

“വാ..” ജയരാജേട്ടന്‍ മുന്നോട്ട് നടന്നു. വലിയ ബാഗ് തോളില്‍ തൂക്കി ഞാന്‍ അദ്ദേഹത്തിന്റെ പിന്നാലെ. കാഴ്ചയില്‍ ഭീമാകാരനാണ് ജയരാജേട്ടന്‍. മുഖത്ത് കട്ടി ഗ്ലാസ്. അവിടവിടെ നരച്ച മുടിയും താടിയും. നീണ്ട യാത്രയ്ക്കൊടുവില്‍ മുഷിഞ്ഞ തൂവെള്ള മുണ്ടും ഷര്‍ട്ടും. അങ്ങേരുടെ തോളത്തുമുണ്ടല്ലോ വലിയൊരു ബാഗ്. അതിന്റെ ആയാസം കൊണ്ടാവം അല്പാല്പം കിതയ്ക്കുന്നുണ്ട്. പുള്ളിയ്ക്ക് ദേഹമനങ്ങിയുള്ള പണിയൊന്നും ശീലമുണ്ടാവില്ല. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ചീഫ് അക്കൌണ്ടന്റ് ആണദ്ദേഹം. ആകെ രണ്ടു ദിവസത്തെ പരിചയമാണ് ഞങ്ങള്‍ തമ്മിലുള്ളത്. ഇന്നലെ രാവിലെ, രയറോത്ത് എന്റെ വീട്ടില്‍ ആയാസപ്പെട്ട് കയറിവരുമ്പോഴാണ് ആദ്യമായി കാണുന്നത്. കര്‍ണാടകത്തിലെ ഷിമോഗ ജില്ലയിലെ ഫോറസ്റ്റ് ഏരിയയോട് ചേര്‍ന്ന് പത്തേക്കര്‍ വനഭൂമി അദ്ദേഹവും അളിയനും ചേര്‍ന്ന് മേടിച്ചിരുന്നു. അത് സര്‍വേ ചെയ്ത് തിട്ടപ്പെടുത്തികൊടുക്കുക എന്നതായിരുന്നു ആവശ്യം. സര്‍വേയിങ്ങ് എന്റെ തൊഴിലല്ല എങ്കിലും, കോഴ്സിന്റെ ഭാഗമായി അതു പഠിച്ചിരുന്നതു കൊണ്ടും, നാട്ടില്‍ പ്രത്യേകിച്ച് പണിയൊന്നുമില്ലാതിരുന്നതുകൊണ്ടും, അത്യാവശ്യം ചില്ലറ തരപ്പെടുമെന്നതു കൊണ്ടും, കര്‍ണാടകം ഒന്നു കാണാമെന്നതുകൊണ്ടും ജയരാജേട്ടന്റെ ആവശ്യം നിര്‍വഹിച്ചു കൊടുക്കുന്ന കാര്യത്തില്‍ അല്പം പോലും ആലോചിച്ചില്ല. അങ്ങനെ, ഇന്ന് വെളുപ്പിനെ ഞങ്ങള്‍ രയറോത്തു നിന്നു പുറപ്പെടുകയും, ദീര്‍ഘയാത്രയ്ക്കൊടുവില്‍, മംഗലാപുരം, കുന്താപുര, കൊല്ലൂര്‍, കുടജാദ്രി എല്ലാം പിന്നിട്ട് ഇവിടെ ബന്നട്ടയില്‍ എത്തിച്ചേരുകയും ചെയ്തു.

വിജനമായ വനപാതയിലൂടെ ഞങ്ങള്‍ നിശബ്ദം നടന്നു. ഈ കാട്ടില്‍ എവിടേയ്ക്കാണ് പോകുന്നതെന്ന് എനിയ്ക്കു  സംശയം തോന്നാതിരുന്നില്ല. അല്പം മനുഷ്യവാസമുള്ളത് ബന്നട്ടയിലാണ്. കാട്ടില്‍ നിന്നും ചീവീടുകളുടെ നിലയ്ക്കാത്ത സംഗീതം കേള്‍ക്കാം. പിന്നെ ഏതെല്ലാമോ പക്ഷികളുടെ ചിലയ്ക്കലും. അഞ്ചുമിനിട്ടുകൊണ്ട് ഞങ്ങള്‍ ഒരു കൊച്ചു തോട്ടിനരുകിലെത്തി. ചെറിയ ഉരുളന്‍ പാറകള്‍ക്കിടയിലൂടെ പതഞ്ഞൊഴുകുന്ന തെളിനീര്‍. മുട്ടിനു താഴെ വെള്ളം മാത്രം. കാല്‍ അതില്‍ സ്പര്‍ശിച്ചപ്പോള്‍ ഐസിന്റെ തണുപ്പ്. ഞങ്ങള്‍ അവിടെ മുഖം കഴുകി. വേണമെങ്കില്‍ കുടിയ്ക്കാം. അത്ര ശുദ്ധജലം. തോട്ടിനു മറുകരയെത്തി അല്പം കൂടി നടന്നു. അപ്പോഴതാ വിസ്തൃതമായ തെളിഞ്ഞ ഒരു സ്ഥലം. ചുറ്റുംഅതിരു തീര്‍ത്ത് നില്‍ക്കുന്ന കൂറ്റന്‍ കാട്ടുവൃക്ഷങ്ങള്‍. ആ തെളിഞ്ഞ സ്ഥലത്തിന്റെ മധ്യത്തിലായി പുല്ലുമേഞ്ഞ സാമാന്യം വലിയ ഒരു വീടുണ്ട്. വീടിനു വിശാലമായ മുറ്റവും മുറ്റത്ത് ഒരു കാലിത്തൊഴുത്തും. പണ്ട് കഥകളില്‍ വായിച്ചിട്ടുള്ള, ഏതോ താപസന്റെ പര്‍ണശാലയിലെത്തിയ പ്രതീതി.

“ഇതു കണ്ടിട്ടെന്തു തോന്നുന്നു ?” ജയരാജേട്ടന്‍ ചെറിയ ചിരിയോടെ എന്നോടു ചോദിച്ചു.

“ഇതേതോ സ്വാമിമാരുടെ ആശ്രമം പോലുണ്ടല്ലോ...? ഇവിടെ ആണോ സ്ഥലം മേടിച്ചത്?”

“ഹേയ്..അത് എട്ടു പത്തുകിലോമീറ്റര്‍ അകലെ ആണ്. ഇത് നീ പറഞ്ഞപോലെ തന്നെ ഒരു സ്വാമിയുടെ ആശ്രമം തന്നെ..!”

എന്തായാലും ആ സന്ധ്യാ നേരത്ത് ഞാനും ജയരാജേട്ടനും ആ ആശ്രമത്തിലേയ്ക്ക് കാലെടുത്തുകുത്തി. ആ വീട് ശൂന്യമായിരുന്നു. ആരെയും കാണാനുണ്ടായിരുന്നില്ല . സിമിന്റിട്ട് മിനുക്കിയ ചെറിയ വരാന്തയില്‍ രണ്ടു മരക്കസേരകള്‍. ഞാന്‍ ഒരെണ്ണത്തില്‍ ഇരുന്നു. നേരം ഇരുട്ടിയിരിയ്ക്കുന്നു. ജയരാജേട്ടന്‍ തന്നെ വരാന്തയിലെ ഒരു സ്വിച്ച് അമര്‍ത്തി. മങ്ങിയ വെളിച്ചത്തോടെ ഒരു ബള്‍ബ് കത്തി.

അപ്പോള്‍ തൊഴുത്തില്‍ നിന്നും  മണികിലുങ്ങുന്ന ശബ്ദം താളാത്മകമായി കേട്ടു. ഒപ്പം ഒരു സ്ത്രീയുടെ പതിഞ്ഞ ഒച്ചയും. കന്നഡയില്‍ എന്തോ പറയുന്നു. തൊഴുത്തിലെ പശുവിനോടാണെന്ന് തോന്നുന്നു.

“വള്ളീ..” ജയരാജേട്ടന്‍ വിളിച്ചു.

ഒരു സ്ത്രീ വന്ന് വിനയപൂര്‍വം സൈഡിലൊതുങ്ങി നിന്നു. വളരെ മെല്ലിച്ച ഒരു രൂപം. നിറം മങ്ങി മുഷിഞ്ഞ സാരി ചുറ്റിയുടുത്തിരിയ്ക്കുന്നു. പാറിപ്പറന്ന മുടി. അവര്‍ ചിരിച്ചു കൊണ്ട് ജയരാജേട്ടനോട് കന്നടയില്‍ എന്തോ പറഞ്ഞു. പുള്ളിയും എന്തോ പറഞ്ഞു.

എന്തായാലും ഉടന്‍ തന്നെ “ആശ്രമത്തി“ലെ അടുക്കളയില്‍ തീ പുകഞ്ഞു. പത്തുമിനിട്ടിനകം, പാലൊഴിച്ച ചൂടു ചായ എത്തി. കൂടാതെ ഞങ്ങള്‍ക്കുള്ള രാത്രി ഭക്ഷണത്തിനുള്ള ഒരുക്കവും തുടങ്ങി. അപ്പോള്‍ പുറത്ത് തണുപ്പ് കനത്തു തുടങ്ങി. പരിസരത്തുള്ള വനത്തില്‍ നിന്നും പലവിധ ഒച്ചകള്‍. എനിയ്ക്ക് അല്പം പേടി തോന്നാതിരുന്നില്ല. വനത്തിന്റെ ഉള്‍പ്രദേശത്തുള്ള ഈ “ആശ്രമ”ത്തില്‍ ഞങ്ങള്‍ മൂന്നുപേര്‍ മാത്രം. അതിലൊന്ന് ഈ സ്ത്രീ. ഇവര്‍ ആരാണോ ആവോ..!

ഞങ്ങള്‍ ഉള്ളിലെ മുറിയിലേയ്ക്കു പോയി. ചുവരെല്ലാം തേച്ച് വെള്ളയടിച്ചതാണ്. നിലം സിമന്റിട്ടതും. പഴക്കമുള്ള ഒരു മരക്കട്ടിലുണ്ട് മുറിയില്‍. അകത്ത് അധികം തണുപ്പില്ല. അടുക്കളയില്‍ തീ ഊതുന്നതിന്റെയും പാത്രങ്ങള്‍ മുട്ടുന്നതിനെയും ശബ്ദം.

ഒരു മണിക്കൂറിനകം അത്താഴം റെഡി ആയി. ആ സ്ത്രീ ചുമരിനു മറഞ്ഞു നിന്ന് ഭക്ഷണത്തിനു വിളിച്ചു. ഞങ്ങള്‍ മുറ്റത്ത്, കോരിവെച്ചിരുന്ന വെള്ളത്തില്‍ കൈകാലുകളും മുഖവും കഴുകി നിലത്ത് ഭക്ഷണത്തിനിരുന്നു. വെളുത്ത ഒരിനം അരിയുടെ ചോറും മഞ്ഞ നിറമുള്ള ഒരു ചാറ് കറിയും. നല്ല രുചിയുള്ള ഭക്ഷണം. ഞങ്ങളുടെ ഊണ് കഴിഞ്ഞതോടെ പാത്രമെല്ലാം എടുത്ത് കഴുകി വച്ചിട്ട് ആ സ്ത്രീ ഇരുട്ടിലേയ്ക്ക് പോയി. കൈയില്‍ ചെറിയൊരു ടോര്‍ച്ചുണ്ട്.

“ആരാ രാജേട്ടാ അവര്..?”

“അത് ഇവിടുത്തെ പണിക്കാരിയാ. ബെന്നട്ടയ്ക്കടുത്താണ് വീട്...”

“ഇവിടെ ശരിയ്ക്കും ആരാ താമസം?”

“ഇത് മംഗലാപുരത്തുള്ള ഒരു സ്വാമിയുടെ ആശ്രമമാണ്. വല്ലപ്പോഴും ഇവിടെ വന്നു താമസിയ്ക്കും. ആള് എന്റെ ഒരു പരിചയക്കാരനാണ്. ഞാന്‍ പലപ്പോഴും ഇവിടെ വന്നിട്ടുണ്ട്. അയാള് പറഞ്ഞാണ് ഞാന്‍ ഇവിടെ സ്ഥലമെടുത്തത്..”

മുറ്റത്ത് നല്ല തണുപ്പ്. നേര്‍ത്ത നിലാവെട്ടം അവിടെയെങ്ങും ചിതറിക്കിടക്കുന്നു. വനജീവികളുടെ ആക്രോശവും കുറുക്കന്റെ കൂവലും ഇടയ്ക്കിടെ കേട്ടു. യാത്രാക്ഷീണം കൊണ്ട് കിടന്ന പാടെ ഞങ്ങള്‍ ഉറങ്ങിപ്പോയി. പുലര്‍ച്ചെ, വൃത്തികെട്ട സ്വരത്തില്‍ ഉച്ചത്തിലുള്ള അലര്‍ച്ച കേട്ടാണ് ഉണര്‍ന്നത്. അത് ഇടവിട്ട് മുഴങ്ങിക്കൊണ്ടിരുന്നു. വല്ല നരിയോ ചെന്നായോ ആണോ ആവോ..?

“നീ പേടിയ്ക്കേണ്ട.. അതു മയിലിന്റെ ശബ്ദമാണ്. അവ ഇതിലെയെല്ലാം പറന്നും ചാടീം നടക്കും..”

ജയരാജേട്ടന്‍ പുതപ്പില്‍ നിന്ന് തലപൊന്തിച്ച് പറഞ്ഞു. കുളിരുകൊണ്ട് വിറയ്ക്കുന്നുണ്ടെങ്കിലും ഞാന്‍ എഴുനേറ്റ് പുറത്ത് വന്നു നോക്കി. നേരിയ മഞ്ഞ്. മുറ്റത്തെ ചെടികളുടെ ഇലത്തുമ്പിലൊക്കെ സ്ഫടികബിന്ദുക്കളായി അതു പറ്റിയിരിയ്ക്കുന്നു. ചെടികള്‍ക്കപ്പുറം പറമ്പില്‍ നാലഞ്ച് മയിലുകള്‍. ഒരു പൂവനും ബാക്കി പിടകളും. എന്നെക്കണ്ടതു കൊണ്ടാവാം അവ മെല്ലെ അകലത്തേയ്ക്കു പോയി.

തൊഴുത്തില്‍ നിന്നു നിലയ്ക്കാത്ത മണിനാദം. ഞാന്‍ അങ്ങോട്ട് പോയി നോക്കി. ഓലമേഞ്ഞ തൊഴുത്തിലെ അഴിയിട്ട പുല്‍ക്കൂടിനപ്പുറം ചാരനിറമുള്ള ഒരു ചെറിയ നാടന്‍ പശു. പുല്‍ക്കൂട്ടില്‍ ബാക്കികിടക്കുന്ന പുല്ല് തിന്നുമ്പോള്‍ കഴുത്തിലെ കുടമണി കിലുങ്ങിക്കൊണ്ടേയിരുന്നു. അടുത്തു തന്നെ ഒരു കിടാവും. അതിന്റെ കഴുത്തിലുമുണ്ട് ഒരു കൊച്ചു മണി.
വള്ളി രാവിലെ തന്നെയെത്തി പശുവിനെ കറന്ന് ഞങ്ങള്‍ക്ക് ചായ വച്ചു തന്നു. ചായകുടിച്ചിട്ട് ഞങ്ങള്‍ തോട്ടിലേയ്ക്കു പോയി. തോട്ടിലെ വെള്ളത്തില്‍ നീരാവി പൊന്തുന്നു. കൈക്കുമ്പിളില്‍ കോരുമ്പോള്‍ സുഖകരമായ ഊഷ്മളത. രാവിലത്തെ കുളിയെല്ലാം കഴിഞ്ഞ് ഞങ്ങള്‍ വസ്ത്രം മാറി, ജയരാജേട്ടന്റെ സ്ഥലത്തെയ്ക്കു പുറപ്പെട്ടു.

ബെന്നട്ടയില്‍ നിന്നു ബസ് കയറി ജഡ്ക്കല്‍ എന്നൊരു സ്ഥലത്തെത്തി. അവിടെ ഒരു ഹോട്ടലില്‍ നിന്നു പ്രഭാതഭക്ഷണം കഴിച്ചു. തുടര്‍ന്ന് വനമേഖലയിലെ റോഡ് വഴി അരമണിക്കൂര്‍ നടപ്പ്. നല്ല കുളിരാണ് പ്രകൃതിയ്ക്ക്. ചുറ്റും വന്മരങ്ങള്‍. അവയുടെ പരിസരത്തായി ചില ചെറുവൃക്ഷങ്ങള്‍ അടയാളമിട്ടു വച്ചിരിയ്ക്കുന്നു.
“ഇതേതാ മരമെന്ന് നിനക്കറിയാമോ? തന്റെ ഭീമന്‍ ശരീരം ആയാസത്തോടെ  മുന്നോട്ട് നീക്കുന്നതിന്റെ ‍, കിതപ്പോടെ  ജയരാജേട്ടന്‍ ചോദിച്ചു.
“ഇല്ല”.
“ഇതാണ് ചന്ദനമരം. മറ്റുമരങ്ങളുടെ അടുത്താ ഇവന്‍ വളരുക. കാരണം അവയുടെ വേരില്‍ നിന്നാണ് ഇവന്‍ വെള്ളവും വളവുമൊക്കെ വലിച്ചെടുക്കുക..” അതെനിയ്ക്കൊരു പുതിയ അറിവായിരുന്നു.
വന്മരങ്ങളുടെ ഇലക്കൂട്ടത്തിനിടയില്‍ ഇടയ്ക്കിടെ കുരങ്ങന്മാരുടെ കടിപിടിയും ചാട്ടവും കേള്‍ക്കാം. അവസാനം ഞങ്ങള്‍  തെളിഞ്ഞ ഒരു സ്ഥലത്ത് ചെന്നെത്തി. അവിടെ ഒരു മല മുഴുവന്‍ മരങ്ങള്‍ വെട്ടി തെളിച്ചിട്ടിരിയ്ക്കുന്നു. നിസഹായ ആയ വനദേവത നിലവിളിയ്ക്കുന്നതു പോലെ തോന്നി. താഴെ മലയുടെ അടിവാരം വലിയൊരു ജലാശയമാണ്. നീണ്ടുപരന്ന ആ ജലാശയത്തില്‍ അവിടവിടെ ഓരോ വന്‍മലകള്‍ പൊന്തിനില്‍ക്കുന്നു..! അത്ഭുതകരമായ കാഴ്ച..!

“ഇതെന്താ സംഗതി രാജേട്ടാ...?” ഞാന്‍ അമ്പരപ്പോടെ ചോദിച്ചു. “കടലില്‍ മലകള്‍ മുളച്ചു പൊന്തിയതുപോലെ..!”

“ഇത് കൃഷ്ണരാജസാഗര്‍ ഡാമിന്റെ റിസര്‍വോയറാണ്. ഡാം കെട്ടിയതോടെ ധാരാളം ഭൂമി മുങ്ങിപ്പോയി. ആ മുങ്ങിക്കിടക്കുന്ന മലകളുടെ താഴ്വാരത്ത്  കൃഷിഭൂമികള്‍ ഉണ്ടായിരുന്നു. അതൊക്കെ മുങ്ങിയപ്പോള്‍ പകരം ഭൂമികൊടുത്തതാണ് ഈ മലകളില്‍. ഭൂമികിട്ടിയ പലരും അതു മറിച്ചു വിറ്റു. ധാരാളം മലയാളികള്‍ ഇവിടെ സ്ഥലം മേടിച്ചിട്ടുണ്ട്. നീ വാ..ഒരാളെ പരിചയപ്പെടാം...”

അല്പം നടന്നപ്പോള്‍ വിശാലമായ  കൃഷിയിടങ്ങള്‍ കണ്ടു. എല്ലായിടത്തും കുലച്ചു നില്‍ക്കുന്ന കവുങ്ങുകളുടെ സമൃദ്ധി. കുറച്ചു പറമ്പുകള്‍ പിന്നിട്ടപ്പോള്‍ അനേകം റബര്‍ തൈകള്‍ വച്ചു പിടിപ്പിച്ച ഒരു പറമ്പിലെത്തി. റബര്‍ തൈകള്‍ക്കിടയില്‍  കുലച്ച വാഴകള്‍. ശരിയ്ക്കും വാഴത്തോട്ടം തന്നെ. ആ പറമ്പിന്റെ മധ്യത്തിലായി ഓലമേഞ്ഞ വലിയൊരു വീട്. ഞങ്ങളെ കണ്ടപാടെ ഗൃഹനാഥന്‍ ചിരിയോടെ ഇറങ്ങിവന്നു. ജയരാജേട്ടന്റെ പരിചയക്കാരന്‍. എന്നെയും പരിചയപ്പെടുത്തി.  ആള് കോതമംഗലംകാരന്‍ അച്ചായന്‍. ഇവിടെ നൂറോളം ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥന്‍. കൃഷികാര്യങ്ങള്‍ക്കായി ഇവിടെ കൂടിയിരിയ്ക്കുകയാണ്. വീട്ടില്‍ അച്ചായന്റെ കുടുംബവും ഉണ്ടായിരുന്നു.

ആ പറമ്പിന്റെ താഴെ വരെ, റിസര്‍വോയറിലെ വെള്ളം ഉണ്ട്. വലിയ തടാകം പോലെ പരന്നു വിശാലമായി കിടക്കുന്ന അതില്‍ വട്ടത്തോണിയില്‍ ആരൊക്കെയോ മീന്‍ പിടിയ്ക്കുന്നുണ്ട്. അച്ചായന്റെ സല്‍ക്കാരങ്ങള്‍ക്കിടയില്‍ എനിയ്ക്കു കാര്യം മനസ്സിലായി, അച്ചായനോടാണ് ജയരാജേട്ടന്‍ സ്ഥലം മേടിച്ചത്. ഉച്ചയ്ക്ക്, ഡാമില്‍ നിന്നു പിടിച്ച  മീന്‍ പൊരിച്ചതും കറിവെച്ചതുമൊക്കെയായി ഒന്നാന്തരം ഊണ്. തുടര്‍ന്ന് ഞങ്ങള്‍ സ്ഥലം കാണാന്‍ പോയി. മരങ്ങള്‍ വെട്ടിയൊഴിച്ച ഒരു മലഞ്ചെരിവ്. മുള്ളും വള്ളികളും മൂടിക്കിടക്കുന്നു. അതിനുള്ളില്‍ കൂടി വേണം സര്‍വേ നടത്താന്‍..! 

തുടര്‍ന്നുള്ള ദിവസങ്ങള്‍ ജോലിത്തിരക്കിന്റേതായിരുന്നു. വനംവകുപ്പിന്റെ ഒരു മാപ്പ് ഉണ്ടായിരുന്നതിനാല്‍ ആറു ദിവസം കൊണ്ട് ഒരു വിധം ആ ജോലി ചെയ്തു തീര്‍ത്തു, . സഹായത്തിനായി, ജയരാജേട്ടന്റെ അളിയനും എത്തിയിരുന്നു. കൈയും കാലുമൊക്കെ മുള്ളുകൊണ്ടു വരഞ്ഞുകീറി. ഇടയ്ക്ക് തൊട്ടുമുന്നില്‍ ഒരു കാട്ടുപന്നി ചാടിവന്നു. എന്തായാലും ബുദ്ധിമുട്ടിയ്ക്കാതെ അതു പാഞ്ഞുപോയി. ജയരാജേട്ടന്റെ പറമ്പിന് അതിരിട്ട് വലിയൊരു കുളമുണ്ട്. അതില്‍ ആമ്പലുകള്‍ തിങ്ങി നിറഞ്ഞിരുന്നു. കരയില്‍ മുറ്റിത്തഴച്ച കൈതക്കൂട്ടം.

പകല്‍ പണി കഷ്ടമായിരുന്നെങ്കിലും വൈകുന്നേരങ്ങളിലെ “ആശ്രമവാസം” അപൂര്‍വ അനുഭവം തന്നെ. അവിടുത്തെ സ്വച്ഛതയും വനത്തിലെ കാട്ടുതേന്‍ സുഗന്ധവും മയിലിന്റെയും കാട്ടുപക്ഷികളുടെയും ഒച്ചപ്പാടും മഞ്ഞിന്റെ നനുത്ത കുളിരും തോട്ടിലെ അമൃതജലവും മനസ്സിനെ മറ്റേതോ ലോകത്തെത്തിച്ചു. മറക്കാനാവാത്ത ആറു പ്രഭാതങ്ങളും സന്ധ്യകളും. മനുഷ്യശബ്ദം വികൃതമാക്കാത്ത, വന്യഭൂവിന്റെ ശുദ്ധസംഗീതം മാത്രമുള്ള സ്വര്‍ഗീയ നിമിഷങ്ങള്‍. ഇനിയും എത്ര ജന്മങ്ങള്‍ വേണമെങ്കിലും ഇവിടെ ജീവിയ്ക്കാന്‍ ആഗ്രഹിച്ചു പോയി.

ഒരു പ്രഭാതത്തില്‍ ഞാനും ജയരാജേട്ടനും കൂടി ബെന്നട്ടയില്‍ നിന്നും അല്പം അകലെ ഒരാളെ കാണാന്‍ പോയി. അതിവിശാലമായ ഒരു വയല്പരപ്പായിരുന്നു അവിടെ. വയലില്‍ കൃഷി ചെയ്തിരുന്നത് തെരുവപ്പുല്‍ത്തൈകള്‍..! അതില്‍ നിന്നുമാണ് പുല്‍ത്തൈലം ഉണ്ടാക്കുന്നത്. പ്രഭാതക്കുളിരില്‍ ആ അനന്തവിശാലതയിലൂടെ, നേര്‍ത്ത മഞ്ഞിനെ തൊട്ടുരുമ്മി നടക്കുമ്പോള്‍ മനസ്സില്‍ സംഗീതം കിനിഞ്ഞുവന്നു. അകലെ പ്രഭാതസൂര്യന്‍ തലയുയര്‍ത്തിയിരുന്നു. കാട്ടുപക്ഷിക്കൂട്ടം ദൂരെയേതോ ദിക്കുതേടി പറക്കുന്നു..വയല്‍ക്കരയില്‍ ചെറിയൊരു പുല്‍‌വീട്ടില്‍ ആ കന്നഡിഗനെ കണ്ട് ഞങ്ങള്‍ അധികം താമസിയാതെ തിരികെ പോന്നു. എന്നിട്ടും എനിയ്ക്കവിടെ നിന്ന് മനസ്സിനെ പറിച്ചെടുക്കാന്‍ പറ്റിയില്ല.

ഏഴാം ദിവസം രാവിലെ പോകാനിറങ്ങുമ്പോള്‍, ഇത്രയും ദിവസം വെച്ചുവിളമ്പിയ വള്ളിയ്ക്ക് നൂറിന്റെ ഒരു നോട്ട് ജയരാജേട്ടന്‍ നീട്ടി. കൈ തന്റെ മുഷിഞ്ഞ ചേലയില്‍ തുടച്ചിട്ട് നിഷ്കളങ്കമായ ചിരിയോടെ അവര്‍ അതു മേടിച്ചു.
വേലിയ്ക്കപ്പുറത്തെ വനത്തില്‍ നിന്നും കാട്ടുതേന്‍ മണം പുരണ്ട നേര്‍ത്ത കാറ്റു വീശി. എവിടെ നിന്നോ മയിലുകളുടെ ഒച്ച മുഴങ്ങുന്നുണ്ട്. കാക്കത്തമ്പുരാട്ടിയും കാവിപ്പക്ഷിയും മരച്ചില്ലകളില്‍ കണ്ണാം‌പൊത്തിക്കളി കളിച്ചു. തൊഴുത്തില്‍ മണിനാദം ഉള്ളിലും എവിടെയോ മുഴങ്ങി. മനസ്സില്‍ അവ്യക്തമായ ഒരു നൊമ്പരത്തോടെ ആ ആശ്രമവീടിനെ ഒന്നുകൂടി നോക്കി ഞങ്ങള്‍ തോടു കടന്നു.  ബെന്നട്ടയില്‍ നിന്ന് ആദ്യ ബസ് പിടിയ്ക്കണം.

13 comments:

  1. വായിച്ചു തീര്‍ന്നപ്പോള്‍ ഒരു പിക്നിക്കിനു പോയി തിരിച്ചുവന്ന അനുഭൂതി. യാത്രക്ക് അനുസരിച്ച്, ബ്ലോഗിനും അല്പം നീളം കൂടുതല്‍ ആയിരുന്നു വെങ്കിലും വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല.
    തുടര്‍ന്നും എഴുതുക.
    ആശംസകള്‍.

    ReplyDelete
  2. ആഹാ...അടിപൊളി വിവരണം..കലക്കീട്ടോ.
    ആശംസകൾ
    ഫോട്ടോകൾ ഒന്നും എടുത്തില്ലേ മാഷേ..അതും കൂടി ഉണ്ടായിരുന്നെങ്കിൽ സംഗതി ജോറായേനെ..

    ReplyDelete
  3. ആദ്യം പോസ്റ്റിന്റെ നീളം കണ്ടപ്പോൾ വായിക്കാൻ തോന്നിയില്ല പക്ഷെ തുടങ്ങിയപ്പോൾ വളര രസകരമായി ഈ യാത്ര ഞാനും സഞ്ചരിച്ചതു പോലെ ....... വിവരണ ശൈലി നന്നായി പിന്നെ ജയരാജേട്ടൻ പിശുക്കനാല്ലെ 7 ദിവസം ഭക്ഷണം ഉണ്ടാക്കി തന്നിട്ടു നൂറുലുവയാ കൊടുത്തത് അല്ലെ നമ്മുടെ നാട്ടിലായിരുന്നെങ്കിൽ കുത്തിയിരിപ്പു സമരം എപ്പോ തുടങ്ങീ എന്നു ചോദിച്ചാൽ മതി.. ഏതായാലും നല്ലൊരു യാത്രയിൽ ഞങ്ങളെ കൂടെ കൊണ്ടു പോയതിനു നന്ദി......

    ReplyDelete
  4. Ashraf Ambalathu, കമ്പർ,ഉമ്മു അമ്മാര്‍, mini//മിനി: അഭിപ്രായങ്ങള്‍ക്കെല്ലാം നന്ദി. ഇത് ഇപ്പോഴത്തെ യാത്രയല്ല കേട്ടോ. “തേന്മാവിന്‍ കൊമ്പത്ത്” സിനിമയിറങ്ങിയ കാലത്തെ സംഭവമാണ്. അന്ന് ഫോട്ടോയെടുക്കലൊന്നും ചിന്തിയ്ക്കാനേ പറ്റില്ല. തന്നെയുമല്ല വിനോദയാത്രയയിരുന്നില്ലല്ലോ..അന്നൊക്കെ നൂറു രൂപ നല്ലൊരു തുക തന്നെയാണ് ഉമ്മു...:-)))

    ReplyDelete
  5. നല്ല അനുഭവം,നല്ല വിവരണം..ആശംസകള്‍ ബിജു

    ReplyDelete
  6. വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിനു കുളിര്‍ച്ചോലയുടെ തണുപ്പ്..

    ReplyDelete
  7. കൈകുംബിൾ നിറയെ കാട്ടു തേൻ നുകർന്ന പൊലെ...കാടിന്റെ സ്വച്ഛദയും കുളിരും മനസ്സിൽ നിറഞ്ഞ് വന്നു...നല്ല എഴുത്തു...ഭാവുകങ്ങൾ...

    ReplyDelete
  8. നല്ല കുളിരൻ യാത്രാവിവരണം...

    ReplyDelete
  9. ഒരാഴ്ച് അവിടെ പോയി താമസിക്കാൻ പറ്റുവോ.......

    ReplyDelete
  10. വിവരണം വളരെ നന്നായി ..

    ReplyDelete
  11. ആഹാ.. നല്ല വിവരണം.. മുന്‍കമന്റില്‍ കമ്പര്‍ പറഞ്ഞതുപോലെ കുറച്ചു ഫോട്ടോസ് കൂടിയുണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു.

    ;) ബൈ ദ വേ, ആ കോതമംഗലം അച്ചായന്റെ നമ്പര്‍ കിട്ടാന്‍ വല്ല വഴിയുമുണ്ടോ ?

    ReplyDelete
  12. പോസ്റ്റിന്റെ നീളം കണ്ടപ്പോള്‍ ബോറായി തോന്നിയെങ്കിലും വായിച്ചു കഴിഞ്ഞപ്പോള്‍
    ഒരു വേനലവധി ആസ്വദിച്ച പ്രതീതി ,നല്ല യാത്രാവിവരണം...

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.