പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Wednesday 11 May 2011

ദയാവധം.

"നമസ്കാരം, ന്യൂസ് അവറിലേയ്ക്ക് സ്വാഗതം.. മുപ്പതുവര്‍ഷമായി ജീവച്ഛവാവസ്ഥയില്‍ കഴിയുന്ന പ്രഭാദേവിയെ ദയാവധത്തിനു അനുവദിയ്ക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഇന്ത്യയില്‍ ദയാവധം അനുവദിയ്ക്കാനാവില്ലയെന്നും സുപ്രീം കോടതി. ഈ വിഷയത്തില്‍ നമ്മോട് പ്രതികരിയ്ക്കാനായി നിയമവിദഗ്ധന്‍ അഡ്വക്കറ്റ് കോയ‍, സാമൂഹ്യപ്രവര്‍ത്തകന്‍ രാമന്‍, ഫാദര്‍: തറപ്പേല്‍ എന്നിവര്‍ സ്റ്റുഡിയോയിലുണ്ട്. ആദ്യം അഡ്വക്കറ്റ് കോയ, എന്തുകൊണ്ടാണ് സുപ്രീംകോടതി ഇങ്ങനെയൊരു വിധി പുറപ്പെടുവിച്ചത്..?

“ഇന്ത്യയില്‍ ഇന്നു നിലവിലുള്ള നിയമപ്രകാരം, മസ്തിഷ്ക മരണം സംഭവിയ്ക്കാത്ത ഒരാളെ ദയാവധത്തിനു വിധേയമാക്കാന്‍ പറ്റില്ല. പ്രഭാദേവിയ്ക്ക് മസ്തിഷ്കമരണം സംഭവിയ്ക്കാത്തതിനാല്‍ കോടതിയ്ക്ക് അതനുവദിയ്ക്കാനാവില്ലല്ലോ. ”

“പക്ഷേ അഡ്വക്കേറ്റ് കോയ, പ്രഭാദേവി മുപ്പതുവര്‍ഷമായി ജീവഛവമായി കിടക്കുകയാണ്. പഴയ അവസ്ഥയിലേയ്ക്ക് തിരിച്ചു വരില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ സ്ഥിതിയ്ക്ക് അവരെ മരിയ്ക്കാന്‍ അനുവദിയ്ക്കുകയല്ലേ വേണ്ടത് ?“

“ദയാവധം ഇന്ത്യയില്‍ നിയമവിധേയമല്ലാത്ത സ്ഥിതിയില്‍ അത് അനുവദിയ്ക്കാനാവില്ല..”

“തിരിച്ചുവരാം അഡ്വക്കേറ്റ് കോയ, മി.രാമന്‍ എന്താണ് താങ്കളുടെ അഭിപ്രായം?”

“തീര്‍ച്ചയായും പ്രഭാദേവിയ്ക്ക്  ദയാവധം അനുവദിയ്ക്കുകയാണ് വേണ്ടത്. മുപ്പതുവര്‍ഷം മുന്‍പ് നടന്ന ഒരു ബലാത്സംഗശ്രമത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന് നിശ്ചേഷ്ടാവസ്ഥയില്‍ കിടക്കുകയാണവര്‍. ആ ദുരിതത്തില്‍ നിന്നും എത്രയും വേഗം മോചനം നല്‍കുകയാണ് അവരോട് ചെയ്യാവുന്ന ഏറ്റവും വലിയ കാരുണ്യം.”

“ഫാദര്‍ തറപ്പേല്‍, താങ്കള്‍ ഇതിനോട് എങ്ങനെ പ്രതികരിയ്ക്കുന്നു..?”

“ദൈവം നല്‍കിയ ജീവന്‍ ദൈവത്തിനു മാത്രമേ തിരിച്ചെടുക്കാനവകാശമുള്ളു. പ്രഭാദേവി കിടക്കുന്ന ആശുപത്രിയിലെ നേഴ്സുമാരും ഡോക്ടര്‍മാരും വളരെ സന്തോഷത്തോടെയാണ് അവരെ പരിചരിയ്ക്കുന്നത്. അവര്‍ക്ക് സ്വഭാവിക മരണം സംഭവിയ്ക്കും വരെ ദയാവധത്തെ പറ്റി ചിന്തിയ്ക്കുക പോലും അരുത്. ഇത് കോടതി അനുവദിച്ചാല്‍ നമ്മുടെ നാട്ടില്‍ ധാരാളം അകാലമരണങ്ങള്‍ ഉണ്ടാകും. ഇക്കാര്യത്തില്‍ കോടതിയുടെ നിലപാട് വളരെ ശരിയാണ്..”

“പക്ഷേ ഫാദര്‍ തറപ്പേല്‍....................”

മതി. ടി.വിയ്ക്കു മുന്‍പില്‍ നിന്നും സ്വാമി എഴുനേറ്റു പോന്നു. ലോകം ഇങ്ങനെയൊക്കെയാണ്. ജീവിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവരെ കൊന്നുകളയും, മരണം ആഗ്രഹിയ്ക്കുന്നവരെ ജീവിയ്ക്കാനും വിടും. എന്തൊരു തമാശ..! മനസ്സുകൊണ്ടും പ്രവര്‍ത്തികൊണ്ടും പരസ്പരം ഹിംസിയ്ക്കാന്‍ നടക്കുന്ന മനുഷ്യരുടെ ഈ രാജ്യത്ത് ദുരിതക്കുഴിയില്‍ നിന്നു കയറിപ്പോരാനും സമ്മതിയ്ക്കുകയില്ലെന്നു വച്ചാല്‍..

സര്‍പ്പം ഉറയുരിയ്ക്കുമ്പോലെ പൂര്‍വാശ്രമകെട്ടുകള്‍  പിന്നിലുപേക്ഷിച്ച് ജീവിതം നടന്നു തീര്‍ക്കുകയാണ് സ്വാമികള്‍. നരച്ച മുടിയിലും താടിയിലും കാലം കെട്ടുപിണഞ്ഞു കിടന്നു. കറുത്ത ഓര്‍മ്മകളെ പോലെ വലിയ പേനുകള്‍ അവയ്ക്കിടയില്‍ അരിച്ചരിച്ചു നടന്നു.

“ബ്രഹ്മണ്യാധ്യായ കര്‍മാണി സംഗം ത്യാക്ത്വാ കരോതി യ:
ലിപ്യതേ ന സ പാപേന പദ്മപത്രമിവംഭസാ..”

അതാണു സ്വാമി. ആസക്തി കൈവിട്ട്, വെള്ളത്താല്‍ നനയ്ക്കാന്‍ പറ്റാത്ത താമരയിലയെ പോലെ, മോഹവും പാപവും സ്പര്‍ശിയ്ക്കാത്ത മനസ്സോടെ...

സ്വാമി തിരിഞ്ഞുനോക്കി. ടി.വിയില്‍  പ്രഭാദേവിയുടെ ദൃശ്യങ്ങള്‍ കാണിയ്ക്കുന്നു. ഹോ.. എന്തൊരു ദുരിതജന്മം !
മൂക്കില്‍ നെടുനീളന്‍ കുഴല്‍. കുഴിയിലാണ്ട, ചത്ത കണ്ണുകളുടെ ക്ലോസപ്പ് ഷോട്ടുകള്‍. തൊലിമൂടിയ അസ്ഥിപജ്ഞരം. തുറന്ന വായിലൂടെ പുറത്തേയ്ക്ക് തള്ളി നില്‍ക്കുന്ന പൂപ്പല്‍ പിടിച്ച പല്ലുകള്‍. ഹോ.. അറപ്പു തോന്നും..! ഭഗവാനേ, താനെന്താണ് ചിന്തിച്ചത്? അറപ്പു വരുമെന്നോ..! സ്വാമി നെറ്റിയില്‍ ശക്തിയായി മൂന്നടി അടിച്ചു. ബ്രഹ്മജ്ഞാനിയായ താനങ്ങനെ ചിന്തിച്ചതിനുള്ള ശിക്ഷ..

ഓര്‍മ്മകള്‍ കുത്തിനിറച്ച  ഭാണ്ഡക്കെട്ടുമായി  സ്വാമി പാതയിലൂടെ നടന്നുപോയി. സത്യത്തില്‍ സന്യാസം സുഖകരമായ ഒരു അവസ്ഥ തന്നെയാണ്. ഒന്നിനെക്കുറിച്ചും വിചാരിയ്ക്കാതെ എങ്ങനെയെങ്കിലുമൊക്കെ ജീവിയ്ക്കാന്‍ കഴിയുക. ചുറ്റുപാടുകളില്‍ നിന്ന് വേറിട്ടു നില്‍ക്കുക,നനയാത്ത താമരയില പോലെ. എന്തിനാണ് മനുഷ്യനിത്ര സുഖാസക്തനാകുന്നത്? എത്ര വിലകൂടിയ ഭക്ഷണമായാലും തൊണ്ടയില്‍ നിന്ന് താഴേയ്ക്കിറങ്ങിയാല്‍ പഴങ്കഞ്ഞിയുമായി എന്തു വ്യത്യാസം? തൂവല്‍ കിടക്കയില്‍ കിടന്നിട്ടും ഉറക്കമില്ലെങ്കില്‍, മണ്ണിലുറങ്ങുന്നവനെക്കാള്‍ എന്തു മെച്ചം..?

കുറെ നടന്നപ്പോള്‍ വഴിയരുകില്‍ വലിയൊരാള്‍ക്കൂട്ടം. സ്വാമി അങ്ങോട്ട് ചെന്നു. നിലമാകെ വിരിച്ചിട്ട ചോരപ്പൂക്കള്‍. അവയുടെ പതുപതുപ്പിനു നടുവില്‍ ഒടിഞ്ഞുമടങ്ങിയ ഒരു ചെറുപ്പക്കാരന്‍. പച്ചച്ചോരയുടെ ഗന്ധമാര്‍ന്ന  വെയില്‍ അയാളുടെ തൊലിയ്ക്ക് കരുവാളിപ്പ് പൂശിക്കൊണ്ടിരുന്നു. ചുറ്റും കൂടിനിന്നവരുടെ മൊബൈല്‍ ക്യാമറയുടെ ലെന്‍സിലേയ്ക്ക് അയാളുടെ തുറിച്ച കണ്ണുകളില്‍ നിന്ന് ഫ്ലാഷ് പ്രതിഫലിച്ചു. സ്വാമി എത്തിവലിഞ്ഞു നോക്കി. ജീവന്റെ അവസാന നിമിഷങ്ങള്‍‍, തകര്‍ന്ന മുഖത്തിന്റെ വെട്ടിവിറയ്ക്കലില്‍ നിന്ന് സ്വാമിയ്ക്ക് മനസ്സിലായി. ജനം അയാളെ ദയാവധത്തിന് അനുവദിച്ചിരിയ്ക്കുന്നു.

നിശബ്ദനായി അദ്ദേഹം നടപ്പ് തുടര്‍ന്നു.

സ്പെഷ്യല്‍ റൂം അഞ്ച്, ആ ആശുപത്രിയില്‍ എല്ലാവര്‍ക്കും അറിയാം. കഴിഞ്ഞ മുപ്പതുവര്‍ഷമായി അവിടെ ഒരൊറ്റ രോഗിയേ ഉള്ളൂ. തങ്ങളുടെ ജീവിതപാപങ്ങള്‍ക്കു പരിഹാരമായി ആ റൂമിലെ രോഗിയെ, ആശുപത്രി ജീവനക്കാര്‍ ആഴ്ചയിലൊരിയ്ക്കല്‍ ഊഴമിട്ട് പരിചരിയ്ക്കുന്നു. ആ നിമിഷങ്ങളില്‍ ജീവിതത്തിന്റെ അര്‍ത്ഥം അവര്‍ അറിയുന്നു.

സ്വാമി, ആ റൂമിലേയ്ക്ക് എത്തിനോക്കി. മുപ്പതു വര്‍ഷങ്ങള്‍, മരവിച്ച് ചലനമറ്റ്  കനത്ത ഇരുട്ടു പോലെ ആ മുറിയില്‍ വിങ്ങി നില്‍ക്കുകയാണ്. അവയ്ക്കിടയില്‍ ശൂന്യതയിലെ വിളക്കുതിരി പോലെ പ്രഭാദേവി. മരണം അവരെ തൊടാന്‍ മടിച്ച് കുഴങ്ങി നില്‍ക്കുന്നത് സ്വാമി കണ്ടു. നിമിഷങ്ങള്‍ക്ക്  നിലവിളിയുടെ ശബ്ദം.

സ്വാമി മെല്ലെ പ്രഭാദേവിയുടെ അടുത്തേയ്ക്കു ചെന്നു. അവരുടെ അടുത്തിരുന്ന നേഴ്സ്  ഒതുങ്ങിയിരുന്നു. പ്രഭാദേവിയുടെ തുറന്ന കണ്ണുകളിലേയ്ക്ക് സ്വാമി അല്പം വെളിച്ചം ഇറ്റിച്ചു കൊടുത്തു. അപ്പോള്‍ ആ ഇമകള്‍ മെല്ലെ വെട്ടിത്തുടങ്ങി. അവയുടെ തിളക്കം സ്വാമി തിരിച്ചറിഞ്ഞു. മന്ത്രജപത്തോടെ അദ്ദേഹം അവരുടെ നെറ്റിയില്‍ തൊട്ടു. പിന്നെ ആ കൈകള്‍ മെല്ലെ താഴേയ്ക്ക് . കഴുത്തിലെത്തിയപ്പോള്‍ മന്ത്രജപം ഉച്ചത്തിലായി. പിന്നെ അദ്ദേഹം രണ്ടുകൈകളും കൊണ്ട്  ആ കഴുത്ത് ഞെരിച്ചു. ഒരു പിടച്ചില്‍ പോലുമില്ലാതെ പ്രഭാദേവി യാത്രയായി.

നേഴ്സിന്റെ കരച്ചില്‍ കേട്ട് ഓടിവന്നവര്‍ക്കു മുന്നില്‍ സ്വാമി തൊഴുകൈകളോടെ നിന്നു.

"അല്ല ഇതു ദയാവധമല്ല, പ്രായശ്ചിത്തമാണ്..”

സ്വാമി പറഞ്ഞുകൊണ്ടിരുന്നു. മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ്, പൂര്‍വാശ്രമത്തില്‍ ഇതുപോലൊരുനാള്‍ ജനം ഓടിക്കൂടിയതും തലയടിച്ചുവീണു നിശ്ചേഷ്ടയായ പ്രഭാവതിയുടെ അരികില്‍ നിന്നും  കൊണ്ടുപോയതും ഏഴുവര്‍ഷത്തിനുശേഷം സെന്‍‌ട്രല്‍ ജയിലിന്റെ പടിയിറങ്ങിയതും പശ്ചാത്താപകടലിനിപ്പുറം ഒരു താമരയിലപോല്‍ നടന്നു പോന്നതുമെല്ലാം ഒളിച്ചുവച്ച ഭാണ്ഡക്കെട്ട് സ്വാമി നെഞ്ചോടിറുക്കിപ്പിടിച്ചു, ആര്‍ക്കും വിട്ടുകൊടുക്കാതെ.

10 comments:

  1. അവതരണത്തില്‍ പുതുമ ഉണ്ട് .നല്ല പോസ്റ്റ്‌ .

    ReplyDelete
  2. adyathe interview ittiri bore adichangillum
    climax kiddilan.......
    loved your style of writing........

    ReplyDelete
  3. സമകാലികസംഭവത്തെ കഥയാക്കിയെടുത്തു അല്ലേ. നന്നായിരിക്ക്കുന്നു.

    ReplyDelete
  4. പുതുമയുള്ള അവതരണം, സ്വാമിയുടെ ദയാവധം, ക്ലൈമാക്സ് വളരെ നന്നായി ബിജൂ....

    ReplyDelete
  5. നമ്മുടെ സമൂഹത്തില്‍ നാം കണ്ടിട്ടും കാണാതെപോകുന്ന ഒരുപാടു കാര്യങ്ങള്‍ ഇതിലുണ്ട്. അതെല്ലാം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
    ക്ലൈമാക്സ് അപ്രതീക്ഷിതം.
    ഈ കഥ, വീണ്ടും നമ്മള്‍ ഓര്‍ക്കും. കാരണം ഒരുപാടൊരുപാട് ആസ്വാമിമാര്‍ ഈ ലോകത്ത് ബാക്കിയുണ്ട്, അവര്‍ക്കുന്നംവെക്കാന്‍ കുറേ പാവം പ്രഭാദേവിമാരും.

    ReplyDelete
  6. തെറ്റ് ചെയ്ത ഭീകരന് സാമി ആയപ്പോൾ കുറ്റബോധം ഉണ്ടായി. ഇങ്ങനെ സംഭവിക്കുമോ?

    ReplyDelete
  7. ഹായ്‌.. നല്ല കഥ. ശുഭ പര്യവസായി എന്ന് പറയാം ല്ലേ...?

    ReplyDelete
  8. ബിജുവേട്ടാ നന്നായി ട്ടാ!

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.