പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Monday 28 March 2011

മൈസൂരില്‍ ‍ഒരവധിക്കാലത്ത്.-2

ചാമുണ്ഡേശ്വരി ക്ഷേത്രം

ചെറുതെങ്കിലും മനോഹരമായ ഒരു വീട്ടിലേയ്ക്കാണ് ഞങ്ങള്‍ കയറിച്ചെന്നത്. അവിടെ സുജാതചേച്ചിയുടെ രണ്ടു കുട്ടികള്‍ -മൂത്തത് പെണ്‍കുട്ടി അടുത്തത് ആണ്‍കുട്ടി- ഉണ്ടായിരുന്നു. അവര്‍ ഞങ്ങളെ കാത്തിരിയ്ക്കുകയാണ്. ഹാളിലിരുന്ന് ഞങ്ങള്‍ വിശ്രമിച്ചപ്പോള്‍ ചേച്ചി ശീതളപാനീയം തയ്യാറാകുകയായിരുന്നു. ഏപ്രില്‍ മാസമായതിനാല്‍ നല്ല ഉഷ്ണമുണ്ടല്ലൊ.
കൂടെ വന്ന പ്രായമുള്ള ചേച്ചി ലളിതാമ്മ, അടുത്തുള്ള ഒരു മലയാളി കുടുംബത്തിലേതാണ്. സുജാതചേച്ചിയ്ക്ക് കൂട്ടു വന്നതായിരുന്നു. ഞങ്ങള്‍ കുളിച്ച് ക്ഷീണമെല്ലാം മാറ്റി വന്നപ്പോഴേയ്ക്കും ലളിതാമ്മയും സുജാതചേച്ചിയും കൂടി ഭക്ഷണം തയ്യാറാക്കി. ഭക്ഷണം കഴിഞ്ഞ് അല്പനേരം കുശലം പറഞ്ഞിരുന്നു. എല്ലാവരും യാത്രാക്ഷീണത്തിലായതിനാല്‍ വൈകാതെ ഉറങ്ങാന്‍ കിടന്നു. സ്ത്രീകളും കുട്ടികളും വീട്ടിനകത്ത്. ഞാനും സുരേഷും ടെറസില്‍. ചൂടുതന്നെ മുഖ്യ കാരണം. ടെറസില്‍ നല്ല ഇളം കാറ്റും മേലെ ആകാശത്ത് പൂനിലാവും. മങ്ങിയ വെളിച്ചത്തില്‍ നിരയൊപ്പിച്ച് വീടുകള്‍ കാണാം. സുന്ദരമായ ആ കാഴ്ചകളും വിശേഷങ്ങളും പങ്കിട്ട് ഞങ്ങള്‍ ഉറങ്ങി. 

രാവിലെ, ഉണര്‍ന്നപ്പോള്‍ നല്ല കുളിര്‍മ്മയുള്ള പ്രഭാതം. അല്പസമയം കൊണ്ടു തന്നെ കുട്ടികള്‍ കൂട്ടുകാരായി കഴിഞ്ഞിരുന്നു. അവര്‍ പുറത്തിറങ്ങി കളികള്‍ ആരംഭിച്ചു കഴിഞ്ഞു. ഞാന്‍ എല്ലായിടവും ഒന്നു ചുറ്റിനടന്നു കണ്ടു. “C” ടൈപ്പ് കോളനി ആണിത്. രണ്ട് സെന്റിലൊതുങ്ങുന്ന വീടുകള്‍. കാര്യമായ മുറ്റം ഒരു വീടിനുമില്ല. എന്നാല്‍ എല്ലാം തന്നെ മനോഹരമായ വീടുകളാണു താനും. ഒട്ടു മിക്കവാറും  ഇടത്തരം കന്നഡ കുടുംബങ്ങളാണ്.

പ്രഭാതഭക്ഷണശേഷം അന്നത്തെ പ്രോഗാം ആസൂത്രണം ചെയ്തു. ഒരു വാഹനം വാടകയ്ക്കെടുത്ത് മൈസൂര്‍ ചുറ്റിക്കറങ്ങുക എന്നതാണ് പദ്ധതി. അതിന്‍ പ്രകാരം സുജാത ചേച്ചി അപ്പോള്‍ തന്നെ  വിളിച്ച് വാഹനം എത്താന്‍ ഏര്‍പ്പാട് ചെയ്തു.
ഉടനെ തന്നെ യാത്രയ്ക്കിടയില്‍ കഴിയ്ക്കാന്‍ വേണ്ട ഭക്ഷണം തയ്യാറാക്കാനും ആരംഭിച്ചു. പോകുമ്പോള്‍ പൊതിഞ്ഞുകെട്ടി എടുക്കാനാണ്. വഴിയില്‍ ഹോട്ടലില്‍ നിന്നു കഴിയ്ക്കുക, ചെലവേറിയതും ആരോഗ്യത്തിന് ഉചിതവുമല്ല.
ഇതിനിടെ പലവട്ടം മുത്തുവേട്ടന്‍ സുജാത ചേച്ചിയെ വിളിയ്ക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ക്ക് വേണ്ടതെല്ലാം ഒരുക്കിക്കൊടുക്കുന്നുണ്ടോ എന്ന അന്വേഷണമാണ്. ഒപ്പം എന്നോട് ഒരാഴ്ച താമസിയ്ക്കണമെന്നും ആവശ്യപ്പെട്ടു..!
ഞങ്ങളെ സല്‍ക്കരിയ്ക്കാന്‍ ആ ചേച്ചി കഷ്ടപെടുന്നതു കണ്ടപ്പോള്‍ തന്നെ ടൂര്‍ രണ്ടു ദിവസത്തേയ്ക്ക് ഞാന്‍ ചുരുക്കിയിരുന്നു.

ഒരു മണിക്കൂറിനകം ഒരു ടൊയോട്ട ക്വാളിസ് വാന്‍ എത്തി. ഞങ്ങള്‍ എല്ലാവരും, ലളിതാമ്മ ഉള്‍പ്പെടെ, യാത്ര ആരംഭിച്ചു. സുജാത ചേച്ചി ആണ് “ടൂര്‍ മാനേജര്‍”. ആയതിനാല്‍ എല്ലാം കാര്യവും പുള്ളിക്കാരിയ്ക്ക് വിട്ടു കൊടുത്തിരിയ്ക്കുകയാണ്. ആദ്യ യാത്ര ചാമുണ്ഡി ഹില്‍‌സിലേയ്ക്കാകട്ടെ എന്ന് “മാനേജര്‍“  നിദേശിച്ചു.  ക്വാളിസ് അങ്ങോട്ടേയ്ക്ക് പ്രയാണം ആരംഭിച്ചു.

നഗരം പിന്നിട്ട് ചാമുണ്ഡിക്കുന്നിലേയ്ക്ക് വാഹനം കയറാന്‍ ആരംഭിച്ചു. അതിസുന്ദരമായ കാഴ്ചകള്‍. ഒരു വശം അഗാധമായ കൊക്കയാണ്. ദൂരെ നെല്‍‌വയലുകള്‍, തടാകം,  കരിനീലനിറമുള്ള പര്‍വതങ്ങള്‍ ഇവയൊക്കെ മാറി മാറി വന്നു. ഇടയ്ക്കൊരിടത്ത് ഞങ്ങള്‍ വണ്ടി നിര്‍ത്തി ഇറങ്ങി കാഴ്ചകള്‍ കണ്ടു. അങ്ങകലെ ഏതോ ഗ്രാമവും അവിടുത്തെ സോപ്പുപെട്ടികള്‍ പോലുള്ള വീടുകളും അതിനപ്പുറം അതിര്‍ത്തിയിട്ടുനില്‍ക്കുന്ന മലകളും എല്ലാം കൂടി മോഹിപ്പിയ്ക്കുന്ന കാഴ്ച..! വീണ്ടും കയറ്റം തുടങ്ങി. വഴിയില്‍ ധാരാളം പേര്‍ നടന്നു മലകയറുന്നുണ്ട്. അതൊക്കെ നേര്‍ച്ചയാണെന്ന് സുജാത ചേച്ചി പറഞ്ഞു. കുറേ കൂടി ചെന്നപ്പോള്‍ ഒരു കൊച്ചു ശിവ ക്ഷേത്രം കണ്ടു. കൂറ്റനൊരു കാളയുടെ പ്രതിമ ക്ഷേത്രത്തിനു മുന്‍പില്‍ സ്ഥാപിച്ചിരിയ്ക്കുന്നു . ശിവന്റെ വാഹനമായ നന്ദികേശ്വരന്‍. ഞങ്ങള്‍ വാഹനം നിര്‍ത്തി അവിടെയിറങ്ങി.  24 അടി നീളവും 15 അടി ഉയരവുമുള്ള ആ പ്രതിമ ഗ്രാനൈറ്റില്‍ തീര്‍ത്തതാണ്. ദൊഡ്ഡ ദേവരാജ എന്ന രാജാവാണ് ഇത് സ്ഥാപിച്ചത്. ഞാനും മക്കളും അടുത്തു പോയി നന്ദികേശ്വരനെ തൊട്ടു.

‘നന്ദി” പ്രതിമ: ചിത്രത്തിനു കടപ്പാട് ഗൂഗിള്‍

പിന്നെയും കയറ്റം. അതാ വഴിയോരമാകെ ധാരാളം തണല്‍ മരങ്ങള്‍. ചിലതെല്ലാം പൂത്ത് പൂക്കള്‍ വഴിയാകെ ചിതറിക്കിടക്കുന്നു.  ആള്‍ക്കാരെ ധാരാളം കണ്ടു തുടങ്ങി. ധാരാളം വാഹനങ്ങളും. കുറച്ചു കൂടി ചെന്നപ്പോള്‍  വലിയൊരു പ്രതിമ കണ്ടു. ഒരു കൈയില്‍ വാളും മറുകൈയില്‍ നാഗവും. മഹിഷാസുരന്റെ പ്രതിമയാണിത്. അതിനപ്പുറം പാര്‍ക്ക് ചെയ്തിരിയ്ക്കുന്ന അനവധി വാഹനങ്ങള്‍, സഞ്ചാരികളുടെയും ഭക്തന്മാരുടെയും തിരക്ക്, അനവധി കച്ചവടക്കാര്‍. ചാമുണ്ഡേശ്വരി ക്ഷേത്രപരിസരമെത്തി.

മഹിഷാസുര പ്രതിമ: ചിത്രത്തിനു കടപ്പാട്- ഗൂഗിള്‍
ഞങ്ങളെ ഇറക്കിയിട്ട് ഡ്രൈവര്‍ വാഹനം പാര്‍ക്കു ചെയ്യാന്‍ പോയി. വിശാലമായ വീഥിയ്ക്കപ്പുറം തലയുയര്‍ത്തി നില്‍ക്കുന്ന ക്ഷേത്രം. ഈ അമ്പലത്തെ പറ്റി അല്പം പറയാം. കുന്നിന്റെ താഴെ നിരപ്പില്‍ നിന്നും ഏകദേശം 1000 മീറ്റര്‍ ഉയരമാണ് ക്ഷേത്രത്തിലേയ്ക്ക്. ഇവിടുത്തെ പ്രതിഷ്ഠയാണ് ചാമുണ്ഡേശ്വരി അഥവാ ദുര്‍ഗ. “ഹോയ്സാല” രാജവംശം 12-ആം നൂറ്റാണ്ടില്‍ ആണ് ഈ പ്രതിഷ്ഠ സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നു. ക്ഷേത്ര ഗോപുരം നിര്‍മ്മിച്ചത് 17-ആം നൂറ്റാണ്ടിലെ വിജയനഗര രാജാക്കന്മാരാണ്.  ഏഴുനില കെട്ടിടത്തിന്റെ ഉയരമുണ്ട് ഗോപുരത്തിന്. പിന്നീട് 1827-ല്‍ കൃഷ്ണരാജ വൊഡയാര്‍ മൂന്നാമന്‍ ക്ഷേത്രം നവീകരിയ്ക്കുകയുണ്ടായി. വൊഡയാര്‍ രാജവംശത്തിന്റെ കുലദേവതയത്രെ ചാമുണ്ഡേശ്വരി. ധാരാളം സുവര്‍ണ അലങ്കാരങ്ങള്‍ അവര്‍ ദേവിയ്ക്ക് സമര്‍പ്പിച്ചു. മൈസൂര്‍ സുല്‍ത്താന്മാരായിരുന്ന ഹൈദരാലിയും ടിപ്പുവും ചാമുണ്ഡേശ്വരിയുടെ ആരാധകരായിരുന്നത്രേ..!
ചാമുണ്ഡേശ്വരി ക്ഷേത്രം: ചിത്രത്തിനു കടപ്പാട്- ഗൂഗിള്‍
ഞങ്ങള്‍ അങ്ങോട്ടേയ്ക്ക് നടന്നു. അടുക്കുംതോറും അതിന്റെ വലുപ്പം ബോധ്യപ്പെടുന്നു. കണ്ടിട്ട് കരിങ്കല്‍ മാത്രം ഉപയോഗിച്ചു നിര്‍മ്മിച്ചതാണെന്നു തോന്നുന്നു. വലിയ മുറ്റത്തു കൂടി ഞങ്ങള്‍ ക്ഷേത്ര നടയിലെത്തി. നെടുനീളത്തില്‍ മേലേയ്ക്ക് കയറുന്ന പത്തോ പതിനഞ്ചോ പടികള്‍. ചെരിപ്പുകള്‍ ഊരി അകത്തേയ്ക്കു പ്രവേശിച്ചു. അവാച്യമായ കുളിര്‍മ്മ. കാലടികള്‍ നനയാന്‍ പാകത്തില്‍ പരന്നൊഴുകുന്ന ജലധാര. കാലുകള്‍ ശുദ്ധീകരിയ്ക്കാനാണത്. ചുറ്റിലും കരിങ്കല്‍ കെട്ടുകള്‍ മാത്രം . ഉള്ളിലേയ്ക്കു പോയി. ചാമുണ്ഡേശ്വരിയെ  ദര്‍ശിച്ചു. പുറത്തെ തിരക്കുകളൊന്നും അകത്തെ പ്രശാന്തതയ്ക്ക് ഭംഗം വരുത്തുന്നില്ല.

തിരികെ ഇറങ്ങി ആ പടിക്കെട്ടില്‍ അല്പ നേരം ഇരുന്നു. വല്ലാത്ത ഒരനുഭൂതി തോന്നി അപ്പോള്‍. മുറ്റത്തുകൂടി വിദേശ സഞ്ചാരികളടക്കം ധാരാളം പേര്‍ നടക്കുന്നു. കേരളത്തില്‍ നിന്നു വ്യത്യസ്തമായി ഇവിടെ “ഹിന്ദുക്കളെ പ്രവേശിയ്ക്കാവൂ” എന്ന യാതൊരു വിധ വിലക്കുകളും എഴുതിവെച്ചിട്ടില്ല.

അമ്പലത്തിലെ ഭക്ഷണം കഴിച്ചിട്ടേ പോകാവു എന്ന് സുജാത ചേച്ചി പറഞ്ഞു. സമയം പത്തര കഴിഞ്ഞിരിയ്ക്കുന്നു. ഞങ്ങള്‍ ഭക്ഷണശാലയിലേയ്ക്ക് നടന്നു. ക്ഷേത്രമുറ്റത്തു നിന്നും കുറെ ഇപ്പുറത്താണ് അതുള്ളത്. അവിടെയെത്തി. വലിയൊരു കെട്ടിടം‍.  ഒരു മുറിയില്‍ വൃത്തിയാക്കിയ സ്റ്റീല്‍ പ്ലേറ്റുകള്‍ അടുക്കിവെച്ചിരിയ്ക്കുന്നു. ഓരൊ പ്ലേറ്റെടുത്ത് ഭക്ഷണഹാളിലേയ്ക്ക് പോയി. നിലത്ത് വിരിപ്പിന്മേല്‍ ധാരാളം പേര്‍ ഇരിപ്പുണ്ട്. ഞങ്ങളും അതില്‍ സ്ഥാനം പിടിച്ചു. അല്പസമയത്തിനകം വിളമ്പുകാര്‍ എത്തി. ആദ്യം തന്നത് ഓരോ ലഡു. തുടര്‍ന്ന് ഒന്നാന്തരം പായസം. മധുരം ആദ്യം കഴിയ്ക്കണമെന്നാണെന്നു തോന്നുന്നു. അതിനു പിന്നാലെ ചോറ്, ഒഴിച്ചു കറി എന്നിവ എത്തി. എന്തൊരു രുചിയാണ് ആ  ഭക്ഷണത്തിന്..!

ഭക്ഷണശേഷം പ്ലേറ്റ് കഴുകി പഴയസ്ഥാനത്തു തന്നെ തിരികെ വച്ചു. വെള്ളം കുടിയ്ക്കാനുള്ള ഗ്ലാസും വെള്ളവും അടുത്ത മുറിയിലുണ്ട്. അവിടുത്തെ ശുചിത്വമാണ് എന്നെ ഏറെ ആകര്‍ഷിച്ചത്. നമ്മുടെ പറശ്ശിനി കടവിലെ ഭക്ഷണശാലയൊക്കെ വൃത്തികേടായി കിടക്കുന്നതു ഞാനോര്‍ത്തു പോയി. ഭക്ഷണശേഷം ഞങ്ങള്‍ തിരികെ ഇറക്കമാരംഭിച്ചു. അടുത്തതായി മൈസൂര്‍ വന്യമൃഗശാലയാണ് ലക്ഷ്യം.

(തുടരും)

8 comments:

  1. ചിത്രങ്ങളും,വിവരണവും നന്നായിട്ടുണ്ട്.. :)

    ReplyDelete
  2. കോളേജില്‍ പഠിച്ചിരുന്നപ്പോഴാണ് ആദ്യമായി അങ്ങോട്ട് പോകുന്നത്.

    ആ മഹിഷാസുരന്റെ പ്രതിമ കണ്ട് സുഹൃത്തായ മത്തന്‍ 'മനുഷ്യാസുരന്‍' എന്ന് പറഞ്ഞതോര്‍ക്കുമ്പോള്‍ ഇപ്പോഴും ചിരി വരും.

    ReplyDelete
  3. പണ്ട് മൈസുരില്‍ പോയത് ഓര്‍മ്മ വരുന്നു.. നല്ല വിവരണം... ആശംസകള്‍

    ReplyDelete
  4. ചിത്രങ്ങളും,വിവരണവും നന്നായിട്ടുണ്ട് ...

    ReplyDelete
  5. ഞാനും പോയിട്ടുണ്ട് വർഷങ്ങൾക്കു മുൻപ്.

    ReplyDelete
  6. നല്ല വിവരണം... ബാക്കിയും പോരട്ടെ..

    ReplyDelete
  7. ഞാനും മൈസൂർ ഒന്ന് കറങ്ങി വന്ന പ്രതീതി :)
    നന്ദി ബിജു

    ReplyDelete
  8. ഞാനും പോയി. അതിനെക്കാള്‍ നല്ല അനുഭവങ്ങളാണ് ഈ വിവരണത്തില്‍ നിന്നും കിട്ടിയത്. നന്ദി

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.