പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Monday 7 February 2011

മരുഭൂമിയിലെ നീരാളികള്‍ - 3

ഭാഗം-3

“അല്‍-ഖസീമില്‍ നമ്മുടെ ഏതെങ്കിലും പ്രവര്‍ത്തകര്‍ ഉണ്ടോ?“ സുബൈര്‍ മറ്റുള്ളവരോട് ചോദിച്ചു.

“അവിടെ “പ്രവാസ ജീവിതം” യൂണിറ്റ് ഇല്ലെന്നാണ് തോന്നുന്നത് സുബൈര്‍ക്കാ, എന്നാല്‍ എനിയ്ക്ക് പരിചയമുള്ള ഒരാളുണ്ട്. ഒരു മജീദ് ഭായി. വല്ലപ്പോഴും വിളിയ്ക്കാറുണ്ട്. ഞാന്‍ ഒന്നു  സംസാരിച്ചു നോക്കാം. ഈ അല്‍-സലൈസിയ എവിടെ ആണോ ആവോ..!” വിജയ് പറഞ്ഞു.

വിജയ് അപ്പോള്‍ തന്നെ മജീദ് ഭായിയുടെ നമ്പര്‍ ഡയല്‍ ചെയ്തു. അല്പസമയത്തിനകം മറുതലയ്ക്കല്‍ മജീദ് ഭായി.

“ഹലോ വിജയ്..”

“ഹായ് മജീദ് ഭായി, സുഖമല്ലേ..?”

“ആ..ഇങ്ങനെ പോണൂ, എന്തൊക്കെ റിയാദ് വിശേഷങ്ങള്‍ ? നിങ്ങളുടെ “പ്രവാസജീവിതം” എങ്ങനെ ?”

“അതിന്റെ  കാര്യം സംസാരിയ്ക്കാനാണ് ഭായി, ഇപ്പോള്‍ വിളിച്ചത്. ഞങ്ങള്‍ ഒരു വലിയ ഇഷ്യൂ ഏറ്റെടുത്തിരിയ്ക്കുകയാണ്. ഒരു സ്ത്രീയെ കാണാതായ വിഷയം. നേരത്തെ നമ്മുടെ ചാനലില്‍ വന്നിരുന്നു, കണ്ടോ ആവോ..? കുറേ ആഴ്ചകള്‍ മെനക്കെട്ട് അവരുടെ സ്പോണ്‍സറുടെ വിവരം സംഘടിപ്പിച്ചിട്ടുണ്ട്. അയാള്‍ അല്‍-ഖസീം ഏരിയയിലാണ്. അല്‍-സലൈസിയ എന്ന ദീരയില്‍. ഞങ്ങള്‍ക്ക് ഭായിയുടെ ചെറിയ സഹായം വേണം..”

“ഞാനിവിടെ ബുറൈദയിലാണ് വിജയ്. ഈ അല്‍-സലൈസിയ എന്ന സ്ഥലത്തെപ്പറ്റി ഞാന്‍ കേട്ടിട്ടേ ഇല്ലല്ലോ..?”

ബുറൈദ, അല്‍-ഖസീം പ്രവിശ്യയുടെ തലസ്ഥാനമാണ്. സാമാന്യം വലിയ നഗരം. അവിടെ താമസിയ്ക്കുന്ന ഒരാള്‍ക്ക് ഉള്‍പ്രദേശത്തെവിടെയോ ഉള്ള ഒരു ഗ്രാമത്തെപറ്റി എന്തറിയാനാണ്?

“മജീദ് ഭായി ഇക്കാര്യത്തില്‍ ഒന്നു സഹായിയ്ക്കണം. ഖസീമില്‍ എവിടെയോ ആണ്  ഈ സലൈസിയ. പരിചയക്കാര്‍ ആരോടെങ്കിലും ഒന്നന്വേഷിച്ചാല്‍ ഉപകാരമായിരുന്നു..”

“ഉം..ഞാന്‍ നോക്കാം.. ഖസീമില്‍ ഒട്ടാകെ വണ്ടിയില്‍ സ്റ്റേഷനറി സപ്ലൈ ചെയ്യുന്ന ഒന്നു രണ്ടു പേരെ എനിയ്ക്കറിയാം, ഞാന്‍ അവരോടൊന്നു അന്വേഷിയ്ക്കട്ടെ..”

“ശരി ഭായി..”

അന്നു വൈകുന്നേരം മജീദ് ഭായിയുടെ ഫോണെത്തി. ഒരു വണ്ടിക്കാരനില്‍ നിന്നും അല്‍-സലൈസിയയെ സംബന്ധിച്ച് വിവരം കിട്ടിയിട്ടുണ്ട്. ബുറൈദയില്‍ നിന്നും നൂറ് കിലോമീറ്റര്‍ അകലെ “അല്‍-റാസ്” മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള ഒരു കൊച്ചു ബദുവിയന്‍ ഗ്രാമമാണ് സലൈസിയ. മറ്റു വിവരങ്ങള്‍ അവിടെ പോയി അന്വേഷിയ്ക്കേണ്ടിയിരിയ്ക്കുന്നു.

കാര്യങ്ങള്‍ വിജയ്, സുബൈറിനെയും മറ്റുള്ളവരെയും അറിയിച്ചു.  റിയാദില്‍ നിന്നും മുന്നൂറ്റന്‍പത് കിലോമീറ്റര്‍ അകലെയാണ് ബുറൈദ. വ്യാഴാഴ്ച വൈകിട്ട് ഒരു കാറില്‍ പുറപ്പെട്ടാല്‍ വെള്ളിയാഴ്ച അന്വേഷണം നടത്തി രാത്രിയോടെ തിരിച്ചെത്താം. ആ നിര്‍ദ്ദേശം എല്ലാവര്‍ക്കും സ്വീകാര്യമായി. കാറില്‍ മൂന്നൊ നാലോ പേര്‍ക്കു പോകാനാകും.  സുബൈര്‍, വിജയ്, ബാബു, ജോസഫ് ഇത്രയും പേര്‍ യാത്രയ്ക്ക് തയ്യാറായി.

വ്യാഴാഴ്ച  വൈകുന്നേരം അവരുടെ കാര്‍ ബുറൈദ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. വിജയ് ഡ്രൈവിങ്ങില്‍ മിടുക്കനാണ്.  വിജനമായ മരുഭൂമിയില്‍ നീണ്ടു കിടക്കുന്ന റിയാദ്- മദീന എക്സ്പ്രസ് ഹൈവേയില്‍ കൂടി അവരുടെ കാര്‍ പാഞ്ഞു. മൂന്നു മണിക്കൂര്‍ കൊണ്ട് ബുറൈദയെത്താം.

അറേബ്യന്‍ മരുഭൂമിയുടെ ഉള്ളറയിലെവിടെയോ മറഞ്ഞിരിയ്ക്കുന്ന, തങ്ങള്‍ ഇന്നേവരെ കാണുകയോ പരിചയപ്പെടുകയോ ചെയ്യാത്ത അജ്ഞാത സഹോദരിയ്ക്കു വേണ്ടി ആ പ്രവാസികള്‍ അന്വേഷണം ആരംഭിച്ചിട്ട് ഇരുപത്തിയഞ്ച് ദിവസങ്ങളായി. ഇപ്പോഴും അവര്‍ എവിടെയാണ്, ജീവനോടെ ഉണ്ടോ എന്നൊന്നും യാതൊരറിവുമില്ല. തങ്ങളുടെ ഈ അധ്വാനം ഫലവത്താകുമോ എന്നും ഉറപ്പില്ല. എങ്കിലും മനുഷ്യസ്നേഹം എന്ന ഒരേയൊരു വികാരം, യാതൊരു പ്രതിഫലവുമില്ലാത്ത ഈ ജോലി തുടരാന്‍ അവരെ പ്രേരിപ്പിയ്ക്കുകയാണ്. ഒരു പക്ഷെ സ്വന്തം നാട്ടിലായിരുന്നെങ്കില്‍ ഇതിനൊന്നും മെനക്കെടാന്‍ തയ്യാറാവുമായിരുന്നില്ല. എന്നാല്‍ ഈ അന്യരാജ്യത്ത്, ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും തീവ്രത ശരിയ്ക്കും മനസ്സിലാക്കിയതു കൊണ്ടാവാം ഉള്ളിലെ സഹജീവി സ്നേഹം അവരെക്കൊണ്ടിതൊക്കെ ചെയ്യിയ്ക്കുന്നത്.

രാത്രി ഒന്‍പതു മണിയോടെ ബുറൈദയിലെത്തി. അവിടെ അവരെ കാത്ത് മജീദ് ഭായി ഉണ്ടായിരുന്നു. പ്രാന്തപ്രദേശത്തുള്ള ഒരു പഴയ കെട്ടിടത്തിലാണ് അദ്ദേഹത്തിന്റെ താമസം. ബുറൈദയില്‍ ചെറിയൊരു കട നടത്തുകയാണയാള്‍. തന്റെ താമസ സ്ഥലത്തേയ്ക്ക് അദ്ദേഹം അവരെ കൂട്ടിക്കൊണ്ടു പോയി. സാമാന്യം വലിയ ആ മുറിയില്‍ നാലു കട്ടിലുകള്‍ ഉണ്ട്. അയാളടക്കം നാലുപേര്‍ താമസിയ്ക്കുന്നു എന്നര്‍ത്ഥം. ഇന്നത്തെയ്ക്ക് മറ്റുള്ളവരെ മറ്റു ചിലയിടത്തെയ്ക്ക് മാറ്റി റിയാദില്‍ നിന്നു വന്ന അതിഥികള്‍ക്ക് സൌകര്യമൊരുക്കിയിരിയ്ക്കുന്നു.

“സൌകര്യങ്ങള്‍ ഒക്കെ കുറവാണ്...” മജീദ് ഭായി സങ്കോചത്തോടെ പറഞ്ഞു.

“ഹേയ്.. ഇതൊക്കെ ധാരാളം ഭായി. പാവം, ഇവിടുത്തെ മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടായി അല്ലേ..?”

“ഇല്ലില്ല.. നിങ്ങള്‍ എന്തിനാണു വരുന്നതെന്നറിഞ്ഞപ്പോള്‍ അവര്‍ സ്വയം ഒഴിഞ്ഞതാണ്. നിങ്ങളെപോലുള്ളവരെ സഹായിച്ചില്ലെങ്കില്‍ പിന്നെയാരെയാണു സഹായിയ്ക്കേണ്ടതെന്നാണ് അവര്‍ ചോദിച്ചത്..”

“ഓ ഇതൊന്നും വലിയ കാര്യമല്ല ഭായി, മറ്റുള്ളവരോട് നമുക്കുള്ള ഒരു കടമ, അത്രയേ ഉള്ളൂ. ഇക്കാര്യത്തില്‍ ആരെയെങ്കിലും ആദരിയ്ക്കണമെങ്കില്‍ ഇതാ ഈ സുബൈറിക്ക മാത്രമാണ് അതിനു യോഗ്യന്‍. ഞങ്ങളെയെല്ലാം ഇതില്‍ പിടിച്ചു നിര്‍ത്തുന്നത് ഇക്കായാണ്. കിട്ടുന്ന ശമ്പളത്തില്‍ നല്ലൊരു പങ്ക് ഇതിനു വേണ്ടി മാറ്റി വയ്ക്കുകയാണ് ഇക്ക..”

“ഓ..നീയൊന്നു നിര്‍ത്തൂ വിജയ്, എന്നെയിങ്ങനെ പൊക്കാതെ.. നിങ്ങളൊന്നുമില്ലാതെ ഞാന്‍ തനിയെ എന്തു ചെയ്യാന്‍..? മിക്കവാറും എല്ലാവരിലും  നല്ല ഒരു മനസ്സുണ്ട്. പല സാഹചര്യങ്ങളാലും അതു വെളിയില്‍ വരുന്നില്ല എന്നു മാത്രം. അതിനെ വെളിയിലേയ്ക്കു കൊണ്ടുവരുക എന്നതാണ് നമ്മളെ പോലുള്ളവരുടെ കടമ. ഇപ്പോള്‍ നമ്മളിവിടെ വരാന്‍ കാരണം മജീദ് ഭായിയുടെ സന്മനസ്സല്ലേ..”

“സുബൈര്‍ ഭായ്, നിങ്ങളെപ്പോലുള്ള നല്ല മനുഷ്യര്‍ക്ക് എന്ത് സഹായം ചെയ്യാനും എനിയ്ക്കു സന്തോഷമേ ഉള്ളു. വരൂ ഭക്ഷണം കഴിച്ച് കിടക്കാം. രാവിലെ നമുക്ക് അന്വേഷണം തുടങ്ങാം. ഞാന്‍ ആ വണ്ടിക്കാരനോട്  പറഞ്ഞിട്ടുണ്ട്..”

ഭക്ഷണശേഷം, അതിഥികളെ കട്ടിലില്‍ കിടത്തി മജീദ് ഭായി താഴെ കിടന്നു. യാത്രക്ഷീണത്താല്‍ അവരെല്ലാം പെട്ടെന്ന് ഉറങ്ങിപ്പോയി.

വെള്ളിയാഴ്ച ദിവസം പ്രവാസികളെ സംബന്ധിച്ച്, മതിമറന്നുറങ്ങാനുള്ളതാണ്. പലരും ഒരാഴ്ചത്തെ കുടിശ്ശിക ഉറക്കം തീര്‍ക്കുന്നത് അന്നാണ്. രാവിലെ ഒന്‍പതു മണിയ്ക്ക് മുന്‍പേ എഴുനേല്‍ക്കുന്നവര്‍ അപൂര്‍വം. എന്നാല്‍ സുബൈറിനും കൂട്ടര്‍ക്കും അതിനാവുമായിരുന്നില്ല. രാവിലെ ഏഴുമണിയ്ക്കു തന്നെ എല്ലാവരും എഴുനേറ്റ് കുളിച്ച് റെഡിയായി. അവര്‍ അഞ്ചുപേരും കൂടി സലൈസിയയെ പറ്റി അറിയാവുന്ന ആ വണ്ടിക്കാരന്റെ റൂമിലേയ്ക്കു പോയി. അവിടെ ആരും എഴുനേറ്റിട്ടുണ്ടായിരുന്നില്ല.

മജീദ് ഭായി അയാളുടെ റൂമിന്റെ വാതിലില്‍ തട്ടി. അല്പ സമയത്തിനു ശേഷം ഉറക്കച്ചടവോടെ ഒരാള്‍ വാതില്‍ തുറന്നു. ശല്യപ്പെടുത്തിയതിന്റെ ഈര്‍ഷ്യ ആ മുഖത്തു കാണാം.

“ക്ഷമിയ്ക്കണം, രവി, ഞാന്‍ ഇന്നലെ പറഞ്ഞിരുന്നില്ലേ.. ആ കാര്യത്തിനു റിയാദില്‍ നിന്നും വന്നവരാണിവര്‍..” മജീദ് ഭായി അയാളോട് പറഞ്ഞു.

“സാരമില്ല മജീദ്, വഴി ഞാന്‍ പറഞ്ഞു തരാം. നിങ്ങള്‍ നേരെ അല്‍-റാസ് എത്തുക. അവിടെ നിന്നും തെക്കോട്ട് ഉള്ളത് അഫീഫ് ഹൈവേ ആണ്. നൂറ് കിലോമീറ്റര്‍ ചെല്ലുമ്പോള്‍ ദരിയയ്ക്കു തിരിയുന്ന റോഡ്. ആ വഴി  പത്തു കിലോ മീറ്റര്‍ ചെല്ലുമ്പോള്‍ വീണ്ടും തിരിയും. അതിലെ ഇരുപത്തഞ്ചു കിലോമീറ്റര്‍ ചെന്നാല്‍ അല്‍-സലൈസിയ ആയി. തീരെ ചെറിയ ഒരു ഗ്രാമമാണ്. എട്ടോ പത്തോ കടകളേ അവിടെ ഉള്ളൂ. മുഴുവന്‍ ബദുക്കളാണ്. അവിടെ ഞാന്‍ സാധനം സപ്ലൈ ചെയ്യുന്ന ഒരു മലയാളി കടയുണ്ട്. ഒരു ഹമീദിന്റേത്. നമ്പര്‍ തരാം. അയാളെ കണ്ട് കാര്യങ്ങള്‍ അന്വേഷിയ്ക്കൂ. എന്തെങ്കിലും ആവശ്യം വന്നാല്‍ എന്നെ വിളിച്ചാല്‍ മതി...”

“വളരെ നന്ദി രവിയേട്ടാ.. ഞങ്ങള്‍ രാവിലെ തന്നെ അങ്ങോട്ട് പുറപ്പെടുകയാണ്..” സുബൈര്‍ അയാളോട് പറഞ്ഞു.

അവര്‍ തിരികെ മജീദ് ഭായിയുടെ റൂമിലെത്തി. അയാളെ അവിടെ ഇറക്കി.

“അപ്പോള്‍ ഞങ്ങള്‍ പുറപ്പെടുകയാണ് ഭായ്.. വൈകുകയാണെങ്കില്‍ നേരെ റിയാദിനു പോകും. പിന്നീട് നമുക്കു കാണാം..”

സുബൈര്‍ അയാളുടെ കൈകള്‍ പിടിച്ചു കൊണ്ടു പറഞ്ഞു.

“അല്പം ഇരിയ്ക്കാമെങ്കില്‍ ഞാന്‍ ചായ ഇടാം. ഭക്ഷണം കഴിച്ചു പോകാം..”

“വേണ്ട ഭായി, ഭക്ഷണം ഞങ്ങള്‍ ഹോട്ടലില്‍ നിന്നു കഴിച്ചുകൊള്ളാം. സലൈസിയയില്‍ എത്തുക എന്നതാണ് ഇപ്പോള്‍ അത്യാവശ്യം..”

അങ്ങനെ മജീദ് ഭായിയോട് യാത്ര പറഞ്ഞ് അവര്‍ സലൈസിയ ലക്ഷ്യമാക്കി നീങ്ങി. ആദ്യം അല്‍-റാസ്, പിന്നെ അഫീഫ് ഹൈവേ, പിന്നെ ദരിയ റോഡ്, അവസാനം അല്‍-സലൈസിയ. ഒന്നരമണിക്കൂര്‍ യാത്ര. ഇടയ്ക്ക് ഭക്ഷണം കഴിയ്ക്കാന്‍ അല്‍-റാസില്‍ അരമണിയ്ക്കൂര്‍. മൊത്തം രണ്ടുമണിക്കൂര്‍ കൊണ്ട് അല്‍-സലൈസിയ എത്തി.

സമയം ഒന്‍പതര ആകുന്നു. വളരെ ചെറിയ ഒരു കുഗ്രാമം. ഏതാനും ചിലതൊഴിച്ചാല്‍ എല്ലാം പഴയ വീടുകള്‍. വെള്ളിയാഴ്ച ആയതിനാല്‍ റോഡില്‍ ബദുക്കളുടെ പഴയ പിക്കപ്പുകള്‍ ധാരാളമുണ്ട്. റോഡുകള്‍ക്കിരുവശവും മരുഭൂമി അനന്തമായി കിടക്കുന്നു. ഇവിടെ ആണോ ആ പാവം സ്ത്രീ വന്നു പെട്ടത് !

അവര്‍ മലയാളിയുടേതെന്നു തോന്നിയ്ക്കുന്ന പഴയ ഒരു കട കണ്ടു. ബക്കാല അഥവാ പലചരക്കു കട. അരികില്‍ കാര്‍ നിര്‍ത്തി അവിടേക്കു ചെന്നു. രണ്ടു ബദുക്കള്‍ സാധനം മേടിയ്ക്കാന്‍ അവിടെ നില്‍പ്പുണ്ട്. അവര്‍ പോകും വരെ നിശബ്ദരായി കാത്തു നിന്നു.

“ഹമീദിക്കയാണോ..?” ബദുക്കള്‍ പോയിക്കഴിഞ്ഞപ്പോള്‍ സുബൈര്‍ അയാളോട് ചോദിച്ചു.

“അതേ..ആരാണു മനസ്സിലായില്ലല്ലോ..?” ഹമീദ് ചിരിച്ചു കൊണ്ട് ചോദിച്ചു.

“ഞങ്ങള്‍ റിയാദില്‍ നിന്നു വരുന്നവരാണ്. “പ്രവാസ ജീവിതം” എന്ന ഒരു കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍. ബുറൈദയിലുള്ള രവിയേട്ടനില്ലെ, ഇവിടെ വണ്ടിയില്‍ സാധനങ്ങള്‍ സപ്ലൈ ചെയ്യുന്നയാള്‍, അങ്ങേരാണ് ഇക്കായുടെ കാര്യം പറഞ്ഞത്. ഞങ്ങള്‍ ഒരാളെ അന്വേഷിച്ച് വന്നതാണ്. ഹമീദിക്ക ഞങ്ങളെ ഒന്നു സഹായിയ്ക്കണം..”

“ആരെയാണ് നിങ്ങള്‍ അന്വേഷിയ്ക്കുന്നത്..?”

“ഒരു സ്ത്രീയെ ... നാലു വര്‍ഷം മുന്‍പ് കാണാതായ.. ”

അതു കേട്ടതോടെ അയാള്‍ അവരെ തുറിച്ചു നോക്കി.

“പൊന്നു സഹോദരന്മാരെ, നിങ്ങളു പോയാട്ടെ, ഞാനിവിടെ ഈ ചെറിയ കച്ചവടവുമായി കുടുംബം പുലര്‍ത്തുന്നയാളാണ്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ അന്വേഷിച്ച് അകത്താകാന്‍ എന്നെക്കൊണ്ടാവൂലാ..” അയാള്‍ അവരെ ശ്രദ്ധിയ്ക്കാതെ കടയിലെ സാധനങ്ങള്‍ അടുക്കിവെയ്ക്കാന്‍ തുടങ്ങി.

“ഇക്കാ..അങ്ങനെയല്ല അതിന്റെ കാര്യങ്ങള്‍.. നാലു വര്‍ഷം മുന്‍പ് അവര്‍ റിയാദില്‍ വന്നിറങ്ങിയതാണ്. ഇവിടെയുള്ള ഒരു അറബിയാണ് വിസ കൊടുത്തിരിയ്ക്കുന്നത്. വന്നതിനു ശേഷം അവരെക്കുറിച്ച് ഒരു വിവരവുമില്ല. ആ അറബിയെ കണ്ടെത്താനായാല്‍, അവര്‍ക്കെന്തു പറ്റി എന്നറിയാന്‍ പറ്റും...”

“ഇതൊന്നും എന്നോട് പറയേണ്ട, എനിയ്ക്കിതിലൊന്നും താല്പര്യവുമില്ല. നിങ്ങള്‍ക്കറിയാമോ ഇവിടെ മുഴുവന്‍ ബദുക്കളാണ്. അവരുടെ വീട്ടില്‍ വേലക്കാരിയുണ്ടോ പെണ്ണുങ്ങളുണ്ടോ എന്നൊക്കെ അന്വേഷിയ്ക്കാന്‍ പോയാല്‍ തല കാണില്ല. നിങ്ങള്‍ എന്നെ ഉപദ്രവിയ്ക്കാതെ പോയേ...”

“ഇക്കാ ഒരൊറ്റ ഉപകാരം ചെയ്താല്‍ മതി, അബ്ദുള്ള ബിന്‍ ആലി അല്‍  ഖലീലി എന്നൊരാള്‍ ഇവിടെ ഉണ്ടോ എന്നു മാത്രം പറഞ്ഞാല്‍ മതി.”

“നിങ്ങളോടല്ലേ പോകാന്‍ പറഞ്ഞത്..എനിക്കൊരു ഖലീലിയെയും അറിയില്ല..” ഹമീദിക്ക അവരോട് പൊട്ടിത്തെറിച്ചു.

അയാളോട് ഇനി സംസാരിച്ചിട്ടു കാര്യമില്ലെന്നു മനസ്സിലായതോടെ അവര്‍ തിരികെ കാറിലേയ്ക്കു വന്നു. എന്തൊരു കഷ്ടമാണ്, ഒരു സഹജീവിയെ സഹായിയ്ക്കാന്‍ ഇറങ്ങി പുറപ്പെട്ടിട്ട് സ്വന്തം നാട്ടുകാരന്റെ ദുര്‍മുഖം കാണേണ്ടി വരുക..!

“സുബൈര്‍ക്ക, നിങ്ങള്‍ ആ രവിയേട്ടനെ ഒന്നു വിളിച്ചേ.. അയാള്‍ പറഞ്ഞാല്‍ ഒരു പക്ഷേ ഈ ചങ്ങാതി സമ്മതിച്ചേക്കും..” വിജയ് പറഞ്ഞു. സുബൈര്‍ ഉടനെ രവിയുടെ നമ്പര്‍ ഡയല്‍ ചെയ്തു.

“രവിയേട്ടാ.. ഹമീദിക്ക ഒട്ടും അടുക്കുന്നില്ലല്ലോ.. ഞങ്ങളോട് സംസാരിയ്ക്കാന്‍ പോലും അയാള്‍ സമ്മതിയ്ക്കുന്നില്ല. ഒന്നു വിളിച്ച് കാര്യങ്ങള്‍ പറയാമോ..?”

“ഓഹോ..ഞാനൊന്നു സംസാരിയ്ക്കാം. അയാള്‍ ആളു ശുദ്ധനാ. നിങ്ങളെ മനസ്സിലാകാത്തതു കൊണ്ടായിരിയ്ക്കും. പിന്നെ അയാളവിടെ ഒറ്റയ്ക്കല്ലേ. ബദുക്കളുടെ കാര്യമായതു കൊണ്ട് അങ്ങനെയൊന്നും അന്വേഷിച്ചു കൂടാ.. ഏതായാലും അല്പം വെയിറ്റ് ചെയ്യ്..”

അല്പസമയത്തിനകം കടയില്‍ ഹമീദിക്കയുടെ മൊബൈല്‍ ശബ്ദിയ്ക്കുന്നതും അയാള്‍ സംസാരിയ്ക്കുന്നതും കണ്ടു. രവിയായിരിയ്ക്കും. ആ സംഭാഷണ ശേഷം അയാള്‍ കടയില്‍ നിന്ന് അവരെ കൈയാട്ടി വിളിച്ചു. സുബൈറും വിജയും അങ്ങോട്ട് ചെന്നു.

“നിങ്ങള്‍ ഒന്നും വിചാരിയ്ക്കരുത്, ആരാ എന്താ എന്നൊന്നും അറിയാതെ ഇത്തരം കാര്യങ്ങളില്‍ തലയിട്ടാല്‍ കുഴപ്പമാകും അതുകൊണ്ടാണ് നേരത്തെ അങ്ങനെ പറഞ്ഞത്. ഇപ്പോള്‍ രവി വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. എന്താ നിങ്ങള്‍ക്ക് അറിയേണ്ടത്..?”

“സാരമില്ല ഇക്കാ, “അബ്ദുള്ള ബിന്‍ ആലി അല്‍  ഖലീലി“ എന്ന പേരുള്ള ഒരു അറബി ഇവിടെ ഉള്ളതായി അറിയാമോ..?”

“ഇവിടെ ഖലീലി കുടുംബക്കാര്‍ നാലെണ്ണമുണ്ട്. അതില്‍ അബ്ദുള്ളമാര്‍ രണ്ടു പേരും. ഇതിലാരെയാണ് നിങ്ങള്‍ അന്വേഷിയ്ക്കുന്നത് ?”

“അതാണ് പ്രശ്നം. ഇതിലാരെയാണെന്ന് ഞങ്ങള്‍ക്കും അറിയില്ല. ആ സ്ത്രീ വന്നിരിയ്ക്കുന്നത് ഈ പേരിലുള്ള ഒരു അറബിയുടെ വിസയിലാണ്. വീട്ടു വേലയ്ക്കായിരിയ്ക്കും. ഇവിടെ മലയാളി ഗദാമമാര്‍ ആരെങ്കിലുമുള്ളതായി അറിയാമോ..?” സുബൈര്‍ ചോദിച്ചു.

“ഞാനിവിടെ കട തുടങ്ങിയിട്ട് പതിനൊന്നു വര്‍ഷമായി. ഇന്നേ വരെ ഇവിടെ മലയാളി ഗദാമയുള്ളതായി അറിഞ്ഞിട്ടില്ല. നിങ്ങള്‍ക്കു സ്ഥലം തെറ്റിയോ..?”

“ഏയ്, ജവാസാത്തില്‍ നിന്നും കിട്ടിയതാണ് ഈ അറബിയുടെ അഡ്രസ്. തെറ്റാകാന്‍ വഴിയില്ല. ഈ അറബിയെ ഒന്നു കണ്ടു പിടിയ്ക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ?”

“ഈ നാലു കുടുംബക്കാരുടെ വീട് ഞാന്‍ പറഞ്ഞു തരാം. നിങ്ങള്‍ അന്വേഷിച്ചു കൊള്ളണം. എന്നെ ഇക്കാര്യത്തിലൊന്നും വലിച്ചിഴയ്ക്കരുത്. എനിയ്ക്കിനിയും ഇവിടെ ജീവിയ്ക്കാനുള്ളതാണ്..” ഹമീദിക്ക പറഞ്ഞു.

“ആവട്ടെ ഇക്ക, ആ വീട് പറഞ്ഞു തരൂ. ഞങ്ങള്‍ അന്വേഷിച്ചുകൊള്ളാം...”

ഹമീദിക്ക ആ നാലു വീടുകളുടെയും അടയാളങ്ങള്‍ പറഞ്ഞു കൊടുത്തു. നാലും അടുത്തടുത്താണ്. അയാള്‍ക്ക് നന്ദി പറഞ്ഞ് അവര്‍ കാര്‍ മുന്നോട്ടെടുത്തു. ആ വീടുകള്‍ ഒന്നു കണ്ടു കളയാം.

വഴിയുടെ ഇരു വശത്തുമായി രണ്ടു വീടുകള്‍ വീതം. അല്പം പഴക്കമുണ്ട്. ഏകദേശം ഒരേ വലിപ്പവും രൂപവും. വലിയ കനത്ത മതില്‍ എല്ലാത്തിന്റെയും മുന്‍പില്‍ കെട്ടിയുയര്‍ത്തിയിട്ടുണ്ട്. തുറന്ന ഗേറ്റില്‍ കൂടി ഒരു വീട് അല്പം കാണാം. ആകെ വിജനമായിരുന്നു അവിടം. അവര്‍ വളരെ പതുക്കെ അവയുടെ മുന്‍പില്‍ കൂടി കാറോടിച്ച് അല്പദൂരം പോയി. വീണ്ടും തിരിച്ച് അതേ പോലെ വന്നു.  ആ വീടുകളുടെ മു‌ന്‍‌വശത്തെത്തിയതും ഒരു മുതിര്‍ന്ന അറബിയും നാലു ചെറുപ്പക്കാരും കൂടി കാറിനു മുന്നിലേയ്ക്കു ചാടി വീണു. അറബികളുടെ തലയില്‍ കെട്ടുന്ന  കയര്‍ പോലുള്ള കറുത്ത ബട്ട് ഊരി കൈയില്‍ പിടിച്ചിരുന്നു അവര്‍. വിജയ് ഭയന്ന് കാര്‍ നിര്‍ത്തി.

“എന്തിനാടാ വീട്ടിനുള്ളിലേയ്ക്ക് നോക്കിയത്..? “ പ്രായം ചെന്ന അറബി സൈഡ് ഗ്ലാസിനുള്ളില്‍ കൂടി അലറി.

“ക്ഷമിയ്ക്കണം അബു..ഞങ്ങള്‍ നോക്കിയില്ല..”

“എന്തിനാണ് ഇതിലെ കാറുമായി നടക്കുന്നത്..?”

“ക്ഷമിയ്ക്കണം അബു, ഒരു ഹിന്ദിയെ നോക്കുകയായിരുന്നു..” വിജയ് വീണ്ടും താഴ്മയോടെ പറഞ്ഞു.

“നുണ..ഇവിടെ ഹിന്ദികളാരുമില്ല..” അയാള്‍ വീണ്ടും അലറി.

“ക്ഷമിയ്ക്കണേ..ഞങ്ങളിനി ഇതിലെ വരുകയില്ല, വഴി തെറ്റിപ്പോയതാണ്..” സുബൈറും താഴ്മയായി പറഞ്ഞു.

“മേലാല്‍ ഇവിടെ കണ്ടു പോകരുത്..” അയാള്‍ കൈയിലിരുന്ന ബട്ട് കാറിന്റെ ബോണറ്റില്‍ ആഞ്ഞടിച്ചു. ആ ചെറുപ്പക്കാരും അടിയ്ക്കാനോങ്ങുന്നതു കണ്ടതോടെ വിജയ് കാര്‍ അതിവേഗം മുന്നോട്ടെടുത്തു. ഒരു വിധത്തില്‍ അവിടെ നിന്നു രക്ഷപെട്ടു. ഇനി ഇവിടെ തങ്ങി അന്വേഷിയ്ക്കുന്നത് അത്ര നല്ലതായിരിയ്ക്കില്ല. ബദുക്കളുടെ ശ്രദ്ധയില്‍ പെട്ടു കഴിഞ്ഞ സ്ഥിതിയ്ക്ക് എത്രയും വേഗം സ്ഥലം വിടുന്നതാണ് സുരക്ഷിതം.

അവര്‍ അഫീഫ് റോഡിലെത്തി. കാര്‍ ഒരു സൈഡില്‍ നിര്‍ത്തി. എല്ലാവരുടെയും മുഖത്ത് ഭയവും നിരാശയും തെളിഞ്ഞു നിന്നു. ഇവിടെ വരെ എത്തിയിട്ട് വെറുംകൈയോടെ എങ്ങനെ തിരികെപ്പോകും ? ഇത്രദിവസം കഷ്ടപെട്ടിട്ട് യാതൊരു ഫലവുമില്ലാതെ അന്വേഷണം എങ്ങനെ നിര്‍ത്തും?

“നമുക്കൊരു കാര്യം ചെയ്താലോ..? മുഹമ്മദ് സാലെയെ വിളിച്ച് കാര്യം പറഞ്ഞാലോ. അദ്ദേഹം സഹായിച്ചേക്കു- മെന്നെനിയ്ക്ക് തോന്നുന്നു..” ബാബുവാണ് പറഞ്ഞത്.

“റിയാദിലിരിയ്ക്കുന്ന അയാള്‍ ഈ കുഗ്രാമത്തിലെ ഒരു ബദുവിന്റെ കാര്യത്തില്‍ എങ്ങനെ ഇടപെടാനാണ് ബാബു ?” സുബൈര്‍ ചോദിച്ചു.

“അതെനിയ്ക്കുമറിയില്ല ഇക്ക. എങ്കിലും നമുക്കൊന്നു ശ്രമിയ്ക്കാം. നടന്നാല്‍ നടക്കട്ടെ..ഈശ്വരന്‍ തുണയ്ക്കും..”

“എന്നാല്‍ ശരി വിളിച്ച് നോക്കൂ, നമ്മള്‍ എല്ലാവഴിയും നോക്കണമല്ലോ..”

“ഇന്ന് വെള്ളിയാഴ്ചയല്ലേ..ഇപ്പോള്‍ വിളിച്ചിട്ടു കാര്യമില്ല, പള്ളിയിലാവും. ഉച്ചയ്ക്കു ശേഷമാകട്ടെ..നമുക്ക് അല്‍-റാസിലേയ്ക്ക് പോകാം..”

അവര്‍ അല്‍-റാസിലെയ്ക്കു പോയി.

ഉച്ചയ്ക്ക് രണ്ടു മണിയായപ്പോള്‍ ബാബു, മുഹമ്മദ് സാലെയ്ക്കു ഫോണ്‍ ചെയ്തു.

“ക്ഷമിയ്ക്കണം, അബു സാലെ, ഞാന്‍ അല്‍-റാസിലാണുള്ളത്. ആ സ്ത്രീയെ അന്വേഷിച്ച് അല്‍-സലൈസിയയില്‍ പോയി. അവരുടെ ഖഫീലിന്റെ വീടും കണ്ടു. എന്നാല്‍ അവിടെ അന്വേഷിയ്ക്കാന്‍ പറ്റിയില്ല. ഞങ്ങളെ അവര്‍ ഓടിച്ചു. ദയവായി അങ്ങ് എന്തെങ്കിലും ചെയ്യണെ..”

“ഓഹോ..നീയൊരു കാര്യം ചെയ്യ്, ഞാന്‍  അല്‍-റാസ് ബലദിയ റാ‌ഈസി (മേധാവി)നോട്  സംസാരിയ്ക്കാം. നാളെ നീ ബലദിയയില്‍ ചെല്ലൂ. അദ്ദേഹം സഹായിയ്ക്കും..” നല്ലവനായ മുഹമ്മദ് സാലെ പറഞ്ഞു.

അദ്ദേഹത്തിന്റെ മറുപടി അവരില്‍ വീണ്ടും പ്രതീക്ഷകള്‍ കിളിര്‍പ്പിച്ചു. ഇന്ന് ഇവിടെ തങ്ങണം. നാളെ ബലദിയയില്‍ പോയി റാ‌ഈസിനെ കണ്ടാല്‍ അറിയാം എന്താണ് അടുത്ത നടപടി എന്ന്. അന്ന് അവര്‍ വീണ്ടും ബുറൈദയ്ക്ക് തിരിച്ചു. മജീദ് ഭായിയുടെ അടുത്തു തന്നെ തങ്ങി, രാവിലെ എട്ടരയോടെ അല്‍-റാസ് ബലദിയ ഓഫീസിലെത്തി.

ഓഫീസില്‍ അറബികള്‍ എത്തിത്തുടങ്ങുന്നു. ഒന്‍പതു മണിയായപ്പോള്‍ ബലദിയ മേധാവി ഓഫീസിലെത്തി. ഉടന്‍ ബാബു, റിയാദിലേയ്ക്ക്  മുഹമ്മദ് സാലെയെ വിളിച്ചു. അദ്ദേഹം റാ‌ഈസിനോട് സംസാരിയ്ക്കാമെന്നു സമ്മതിച്ചു.  ഏതാണ്ട് അരമണിക്കൂറിനു ശേഷം അവര്‍ ബലദിയ റാഈസിന്റെ ഓഫീസിലേയ്ക്ക് വിളിപ്പിയ്ക്കപ്പെട്ടു. അവിടെ അവര്‍ കാര്യങ്ങളെല്ലാം പറഞ്ഞു. അല്‍-സലൈസിയയില്‍ തങ്ങള്‍ സംശയിയ്ക്കുന്ന അറബികളുടെ പേരും വീടുകളും പറഞ്ഞു കൊടുത്തു.

റാഈസ് അപ്പോള്‍ തന്നെ അല്‍-സലൈസിയ ദീര അമീറിനെ (ഗ്രാമ മുഖ്യന്‍) ഫോണില്‍ വിളിച്ചു. വീട്ടില്‍ ഗദാമയുള്ള “അബ്ദുള്ള  ബിന്‍ ആലി അല്‍  ഖലീലി“ എന്ന ആളെയും കൂട്ടി ഉച്ചയ്ക്ക് തന്റെ ഓഫീസിലെത്താന്‍ ആവശ്യപ്പെട്ടു.

“ശരി നിങ്ങള്‍ ഉച്ചയ്ക്ക് നിസ്കാരശേഷം വരൂ..” റാഈസ് അവരെ അറിയിച്ചു.

വീണ്ടും കാത്തിരുപ്പ്. ഉച്ചയ്ക്ക് ഒന്നരയോടെ അവര്‍ വീണ്ടും റാഈസിന്റെ ഓഫീസിലെത്തി. അവിടെ അപ്പോള്‍ മൂന്ന് അറബികള്‍ കൂടി ഉണ്ടായിരുന്നു.  പ്രായമുള്ള രണ്ടു പേരും താരതമ്യേന ചെറുപ്പക്കാരനായ ഒരാളും. അവര്‍ കടന്നു ചെന്നപ്പോള്‍ ആ ചെറുപ്പക്കാരന്‍ അവരെ തുറിച്ചു നോക്കി.

“ഇവന്മാര്‍ ആണോ എന്നെ അന്വേഷിച്ചത്?“ അയാള്‍ റാഈസിനു നേരെ തിരിഞ്ഞു ചോദിച്ചു.

“അതേ..” റാഈസ് പറഞ്ഞു. “ നിന്റെ വീട്ടില്‍ ഒരു ഹിന്ദി ഗദാമ ഉണ്ടോ..?”

“ഇല്ല അബു ഫായീസ്, എന്റെ വീട്ടില്‍ ഇതേ വരെ ഹിന്ദി ഗദാമ ഇല്ല. ഇന്തോനീഷി ആണുള്ളത്...” അയാള്‍ കൈ മലര്‍ത്തിക്കാണിച്ചു.

“ക്ഷമിയ്ക്കണം മുദീര്‍, ഈ പാസ്പോര്‍ട്ടിലുള്ള ഗദാമ താങ്കളുടെ വിസയില്‍ നാലു വര്‍ഷം മുന്‍പ് വന്നതായി ജവാസാത്തിലുണ്ട്. അവരെക്കുറിച്ച് ഒരു വിവരവും അറിയില്ല..” സുബൈര്‍ വിനയപൂര്‍വം പറഞ്ഞു.

“ആഹാ..നീയാരാണെന്നെ ചോദ്യം ചെയ്യാന്‍ ഹിന്ദിക്കഴുതേ..?” അയാള്‍ ചാടിയെഴുനേറ്റു.

“അബ്ദുള്ള അവിടെയിരിയ്ക്കൂ.. അയാള്‍ ചോദിച്ചതിനു മറുപടി പറയൂ..” റാഈസ് കര്‍ക്കശമായി പറഞ്ഞു. അതോടെ അയാള്‍ അടങ്ങിയിരുന്നു.

“അള്ളയാണെ സത്യം, എന്റെ വീട്ടില്‍ ഇതേവരെ ഹിന്ദി ഗദാമ ഇല്ല.” അബ്ദുള്ള വീണ്ടും പറഞ്ഞു.

“പിന്നെയെങ്ങനെ നിന്റെ വിസയില്‍ ഗദാമ വന്നു?” റാഈസ് അയാളെ തുറിച്ചു നോക്കി.

“നാലുവര്‍ഷം മുന്‍പ് ഞാന്‍ കുറച്ചു വിസയെടുത്തിരുന്നു. അത് ഒരു ഹിന്ദിക്കാരന് കൊടുത്തു. അവന്‍ എനിയ്ക്ക് കുറേ കാശ് തന്നു. പിന്നെയൊന്നും എനിയ്ക്കറിയില്ല..സത്യം..” അയാള്‍ നിസഹായനായി തലയാട്ടിക്കാണിച്ചു.

“ക്ഷമിയ്ക്കണം മുദീര്‍, ആര്‍ക്കാണ് കൊടുത്തതെന്നു പറയാന്‍ ദയവുണ്ടാകുമോ?” സുബൈര്‍ വിനയത്തോടെ വീണ്ടും അബ്ദുള്ളയോട് ചോദിച്ചു.

“ഞാനോര്‍ക്കുന്നില്ല, നാലു വര്‍ഷം മുന്‍പത്തെ കാര്യമാണ്. നിന്റെ നാട്ടുകാരന്‍ തന്നെ, ഒരു കേരളാക്കാരന്‍..” അയാള്‍ പറഞ്ഞു.

“കേട്ടല്ലോ, നിങ്ങള്‍ അന്വേഷിയ്ക്കുന്ന ഗദാമ ഇവിടെയില്ല. ശരി ഇനി പൊയ്ക്കൊള്ളൂ..” റാഈസ് അവരോടു പറഞ്ഞു.

പുറത്തുവന്ന് അവര്‍ നാലുപേരും പരസ്പരം നോക്കി. അന്വേഷണം ഏറെക്കുറെ അവസാനിച്ചിരിയ്ക്കുന്നു. അവര്‍ അല്‍-സലൈസിയയില്‍ ഉള്ളതായി കരുതേണ്ടതില്ല. വര്‍ഷങ്ങളായി അവിടെയുള്ള ഹമീദിക്കയ്ക്കും അവിടെ ഒരു മലയാളി ഗദാമ ഉള്ളതായി അറിവില്ല.

“സുബൈര്‍ക്കാ.. ഇനിയെന്താ നമ്മള്‍ ചെയ്യുക..?“ ബാബു നിസഹായതയോടെ സുബൈറിനെ നോക്കി ചോദിച്ചു.

“ഞാനും അതാണ് ചിന്തിയ്ക്കുന്നത്.. ഇനിയെന്താണ് നമ്മള്‍ ചെയ്യുക? എനിയ്ക്ക് തോന്നുന്നത്, അബ്ദുള്ള ബിന്‍ ആലി അല്‍  ഖലീലിയുടെ കൈയില്‍ നിന്നും വിസ മേടിച്ച ആളാണ് ഉഷയെ ഇവിടെ വരുത്തിയിരിയ്ക്കുന്നത്. അയാള്‍ തന്നെയാവും അവരെ കൂട്ടിക്കൊണ്ടു പോയതും. എന്നാല്‍ അതാരാണെന്ന് എങ്ങനെ അറിയാന്‍ ?വര്‍ഷങ്ങള്‍ ഇത്രയും ആയ സ്ഥിതിയ്ക്ക് അയാളിപ്പോള്‍ എവിടെ ആണെന്നു തന്നെ ആര്‍ക്കറിയാം..? പോലീസില്‍ പരാതി കൊടുത്താലും കാര്യമില്ല. അവര്‍ അറബിയ്ക്ക് അനുകൂലമാ‍യേ നില്‍ക്കുകയുള്ളു... എന്തായാലും നമുക്ക് റിയാദിനു തിരിച്ചു പോകാം. അവിടെ എത്തിയിട്ട് ചിന്തിയ്ക്കാം, എന്തെങ്കിലും മാര്‍ഗമുണ്ടോ എന്ന്..”

എല്ലാവരുടെയും അഭിപ്രായം അതു തന്നെയായിരുന്നു. അധികം താമസിയാതെ അവര്‍ റിയാദിലേയ്ക്കു തിരിച്ചു.

(തുടരും)

8 comments:

  1. മാഷേ,നന്നാവുന്നുണ്ട്,പിന്നെ ആരാണ്‌ കഥപറയുന്നതെന്ന ഒരു കൺഫ്യൂഷൻ ഇല്ലേ.അതോ എല്ലാവരും കൂടി?
    (OT), മീറ്റിനു കാണുമോ?

    ReplyDelete
  2. കഥ നന്നാവുന്നുണ്ട്

    ReplyDelete
  3. നല്ല വിവരണം, നല്ല രചനാ ശൈലി.

    പക്ഷേ, ‘ആടുജീവിതം’ വായിച്ചതിന് ശേഷം ‘ആടായും ഒട്ടകമായും മനുഷ്യനായും’ വായിച്ചത് കൊണ്ടും, ‘ഗദ്ദാമ’ സിനിമയിറങ്ങിയതിന് ശേഷം ‘മരുഭൂമിയിലെ നീരാളികള്‍‘ വായിക്കുന്നത് കൊണ്ടും, ‘ദേവാസുരം’ എന്ന സിനിമയ്ക്ക് ശേഷം അതേ പാറ്റേണിൽ വന്ന മോഹൻ ലാലിന്റെ മീശ പിരിയൻ സിനിമകൾ കാണുന്ന ഒരു പ്രതീതി. :)

    ReplyDelete
  4. എല്ലാവര്‍ക്കും നന്ദി.
    @ അനില്‍: ആടുജീവിതത്തിനും ‘ആടായും ഒട്ടകമായും മനുഷ്യനായും’ തമ്മിലും സൌദി പശ്ചാത്തലമെന്നല്ലാതെ യാതൊരു സാമ്യവുമില്ല. ആടു ജീവിതത്തില്‍ ഒരു വ്യക്തിയാന് അവതരിപ്പിയ്ക്കപെട്ടതെന്കില്‍ മറ്റേതില്‍ സാധാരണ പ്രവാസി ജീവിതം, ഞാന്‍ കണ്ടതും അനുഭവിച്ചതും ആണ്.
    ഗദാമ ഞാന്‍ കണ്ടിട്ടില്ല. വേലക്കാരി ആയിരിയ്ക്കും കഥയെന്നു മനസിലാക്കുന്നു. അതും ഇതും തമ്മില്‍ ഒരു ബന്ധവുമില്ല എന്ന് പിന്നീട് മനസ്സിലാകും.

    ReplyDelete
  5. ഇത് കഥയോ അതോ അനുഭവമോ? എന്തായാലും അടുത്ത പോസ്റ്റിനു കാത്തിരിക്കുന്നു.

    Color Testing...
    [co="red"]ബസ് പ്രൊഫൈല്‍ ലിങ്കില്‍ നിന്നുമാണിവിടെയെത്തിയത്[/co]

    ReplyDelete
  6. എത്താന്‍ അല്‍പ്പം വൈകി...തുടരൂ...ഈ കഥ കൂടി ഇറക്കാന്‍ പോകുന്ന പുസ്തകത്തില്‍ ഉള്‍കൊള്ളിക്കുമെന്നു കരുതുന്നു.

    ReplyDelete
  7. സുഹൃത്തേ എനിക്കും നിങ്ങളെ ഒന്ന് കെട്ടിപിടിക്കണമെന്ന് തോന്നുന്നു.. ഇനി കാണുന്പോഴാവാം... കഥാപാത്രങ്ങള്ക്ക് ചുറ്റും ജീവിക്കുന്നവരുമായി പേരില് മാത്രമേ മാറ്റമുള്ളു.. കാത്തിരിക്കുന്നു..

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.