പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Sunday 6 February 2011

മരുഭൂമിയിലെ നീരാളികള്‍ - 2

ഭാഗം-2

അവര്‍ പ്രതീക്ഷിച്ചിരുന്ന വിവരം തന്നെയാണ് സാഹിബിന് നല്‍കാനുണ്ടായിരുന്നത്. ഐ.ജിയുടെ പ്രത്യേക താല്പര്യാര്‍ത്ഥം നടത്തിയ അന്വേഷണത്തിനൊടുവില്‍ ഉഷയുടെ പാസ്പോര്‍ട്ട് നമ്പര്‍ കണ്ടു പിടിയ്ക്കാനായി. പാസ്പോര്‍ട്ട് ഓഫീസിലെ രേഖകള്‍ ചികഞ്ഞാണ് അത് കണ്ടെത്തിയത്. ഒപ്പം, എമിഗ്രേഷന്‍ വകുപ്പില്‍ നടത്തിയ അന്വേഷണത്തില്‍ 2006 മാര്‍ച്ച് 17 നാണ് അവര്‍ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും റിയാദിലേയ്ക്ക് പോയതെന്നും മനസ്സിലായി. മറ്റു കാര്യമായ വിവരങ്ങളൊന്നും കിട്ടിയിട്ടില്ല.

“ഇപ്പോള്‍ നമ്മുടെ കൈയിലുള്ളത് ഉഷയുടെ പാസ്പോര്‍ട്ട് നമ്പരും അവര്‍ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും കയറിയ തീയതിയും, പിന്നെ അവരുടെ പഴയ ഒരു ഫോട്ടോയുമാണ്. ഇത്രയും വിവരങ്ങള്‍ വച്ചു വേണം നമുക്ക് അന്വേഷണം തുടങ്ങാന്‍. പറയൂ നിങ്ങളുടെ നിര്‍ദേശങ്ങള്‍..” “പ്രവാസ ജീവിതം” പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിയ്ക്കുന്ന റിയാദിലെ കൂട്ടായ്മയുടെ സെക്രട്ടറി സുബൈര്‍ മറ്റുള്ളവരോടായി പറഞ്ഞു.

റിയാദിലെ ഒരു കണ്‍സള്‍ട്ടിങ്ങ് ഓഫീസില്‍ കോര്‍ഡിനേറ്ററാണ് സുബൈര്‍. റിയാദില്‍ പത്തു വര്‍ഷത്തിലധികമായി. നാട്ടിലുള്ള കാലം മുതലെ ഉണ്ടായിരുന്ന സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ ഇവിടെയും തുടരുന്നു. അതുകൊണ്ടു തന്നെയാവാം രണ്ടു വര്‍ഷത്തിലൊരിയ്ക്കലാണു നാട്ടില്‍ പോകാനാവുന്നത്. കിട്ടുന്ന ശമ്പളത്തിന്റെ ഒരു ഭാഗം സേവന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്ക്കുകയാണ് സുബൈര്‍.

“2006 മാര്‍ച്ച് 17-18 തീയതികളിലെ  റിയാദ് എയര്‍പോര്‍ട്ട് എമിഗ്രേഷന്‍ രേഖകള്‍ പരിശോധിയ്ക്കാനായാല്‍ അവര്‍ ഇവിടെ ഇറങ്ങിയ സമയവും വിസയുടെ വിവരവും കിട്ടിയേക്കും. എന്നാല്‍ ഇക്കാര്യങ്ങള്‍ നമ്മുടെ കഴിവിന് അപ്പുറത്താണ്. ഏതെങ്കിലും സ്വാധീനമുള്ള അറബിയുടെ സഹായം തേടല്‍ മാത്രമേ രക്ഷയുള്ളു. അങ്ങനെ ആരെയെങ്കിലും വല്ല പരിചയമുണ്ടോ നമുക്ക് ആര്‍ക്കെങ്കിലും?” കൂട്ടായ്മയുടെ മറ്റൊരു പ്രവര്‍ത്തകനായ വിജയ്  ചോദിച്ചു.

ഈ രാജ്യത്ത് തൊഴിലെടുക്കാനായി വന്ന വിദേശികള്‍ക്ക് ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ഗവണ്മെന്റ് ഓഫീസിലൊന്നും പോയിക്കൂടാ. അങ്ങനെ എന്തെങ്കിലും ചോദിച്ചു കൊണ്ട് അങ്ങോട്ട് ചെന്നാല്‍ ഒന്നാന്തരം ചീത്തയും മേടിച്ച് തിരികെ പോരാം. അതുകൊണ്ട്  ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് സുമനസ്സുകളായ അറബികളുടെ സഹായം തേടല്‍ മാത്രമെ രക്ഷയുള്ളു. പക്ഷേ അതും അത്ര എളുപ്പമായ കാര്യമല്ലല്ലോ. സഹായമനസ്ഥിതിയുള്ളവരെ കണ്ടെത്താന്‍ പ്രയാസം. കണ്ടെത്തിയാല്‍ തന്നെ,  പുതിയ  മോഡല്‍ കാറിനെക്കുറിച്ചും ലേറ്റസ്റ്റ് മൊബൈലിനെ പറ്റിയും ഒട്ടക ഓട്ടമത്സരത്തില്‍ ആര്‍ക്കു പന്തയം വെക്കണമെന്നതിനെ പറ്റിയും ഭാര്യയുമായി രാവിലെ വഴക്കിട്ടതിനെപറ്റിയുമൊക്കെ ഗഹനമായി ചിന്തിച്ചിരിയ്ക്കുന്നതിനിടയില്‍ നിന്നും, അവരെ പിടിച്ചു വലിച്ച് ഇത്തരം ചെറിയ കാര്യങ്ങളിലേയ്ക്ക് കൊണ്ടു വരുക അതിലും പ്രയാസം.

“എനിയ്ക്ക് തോന്നുന്നത്, നമുക്കാദ്യം ഇന്ത്യന്‍ എംബസിയെ സമീപിയ്ക്കാം. അവരുടെ സഹായം ഉണ്ടെങ്കില്‍  ഈ വിവരങ്ങള്‍ കിട്ടാന്‍ പ്രയാസമില്ല. നമ്മള്‍ മെനക്കെട്ട് അറബികളുടെ പുറകേ നടക്കുന്നതിലും ഭേദം അതാണ്..” മറ്റൊരാളുടെ നിര്‍ദേശം.

“ശരിയാണ് ജോസഫ് പറഞ്ഞത്, നമുക്ക് ആദ്യം ഇക്കാര്യം ഇന്ത്യന്‍ എംബസിയില്‍ അറിയിയ്ക്കാം. അവര്‍ സഹായിക്കണമല്ലോ..” സുബൈറിന് ആ നിര്‍ദേശം ഇഷ്ടമായി. എംബസിയുടെ സഹായമുണ്ടെങ്കില്‍ കാര്യങ്ങള്‍ പെട്ടെന്നു നീങ്ങും.

പിറ്റേദിവസം രാവിലെ സുബൈറും വിജയും കൂടി റിയാദ് ഇന്ത്യന്‍ എംബസിയിലേയ്ക്ക് തിരിച്ചു. സുബൈര്‍ ഒരു ദിവസത്തെ ലീവെടുത്തിരിയ്ക്കുകയാണ്. വിജയിന് നൈറ്റ് ഡ്യൂട്ടി ആയതിനാല്‍ ലീവെടുക്കേണ്ടി വന്നില്ല. എന്നാല്‍ അന്നത്തെ ഉറക്കം കുളമാകുമെന്നു മാത്രം. റിയാദ് നഗരമധ്യത്തില്‍ നിന്നും അല്പം വടക്കു പടിഞ്ഞാറേക്ക് നീങ്ങിയാണ് എംബസി കെട്ടിടം സ്ഥിതി ചെയ്യുന്ന ഡിപ്ലോമാറ്റിക് ഏരിയ. നഗരത്തിലെ ട്രാഫിക്കില്‍  ഇഴഞ്ഞും സിഗ്നലുകളില്‍ കാത്തുകിടന്നും അവരുടെ പഴയകാര്‍ എംബസി ലക്ഷ്യമാക്കി ഓടി.

അവരെത്തുമ്പോള്‍ ഒരു പൂരത്തിനുള്ള ആളുണ്ട്. എന്നും തിരക്കാണിവിടെ. പാസ്പോര്‍ട്ട് പുതുക്കാനും, രേഖകള്‍ അറ്റസ്റ്റു ചെയ്യിയ്ക്കാനും മറ്റുമാണ് ഭൂരിപക്ഷം പേരും എത്തുന്നത്. പലരും വിദൂര പ്രദേശങ്ങളില്‍ നിന്നും തലേദിവസം രാത്രി പുറപ്പെട്ട് എത്തുന്നവരാണ്. നമ്മുടെ നാടിന്റെ വൈവിധ്യപൂര്‍ണമായ എല്ലാ സവിശേഷതകളും ആ കെട്ടിടവളപ്പിലും പ്രതിഫലിയ്ക്കുന്നു. മലയാളിയും തമിഴനും തെലുങ്കനും ഹിന്ദിക്കാരനുമെല്ലാമുണ്ട്. ദരിദ്രതൊഴിലാളിയും കാശുള്ള ജോലിക്കാരനുമുണ്ട്. എംബസി വളപ്പിനു വെളിയില്‍ ഫോറം പൂരിപ്പിച്ചു കൊടുക്കാന്‍ കുറേപ്പേര്‍ മേശയിട്ടിരിയ്ക്കുന്നു. അവരെ വളഞ്ഞ് വിദ്യാഭ്യാസം കുറഞ്ഞ തൊഴിലാളികള്‍. അവര്‍ക്കിടയിലൂടെ ചില ഏജന്റുമാര്‍ ഇരകളെ അന്വേഷിച്ച് നടക്കുന്നു. ഓഫീസില്‍ സ്വാധീനം ചെലുത്തി രേഖകള്‍ പെട്ടെന്നു സംഘടിപ്പിച്ചു കൊടുക്കാമെന്നാണവരുടെ വാഗ്ദാനം. അവരെയെല്ലാം പിന്നിട്ട് സുബൈറും വിജയും കൂടി കെട്ടിടത്തിലേയ്ക്കു ചെന്നു. അവിടെയും നിറയെ ആളുകള്‍. ചിലര്‍ ക്യൂവില്‍, മറ്റുചിലര്‍ മാറി നിന്നു കലപിലാ സംസാരിയ്ക്കുന്നു.

എംബസിയിലെ കമ്യൂണിറ്റി വെല്‍ഫെയര്‍ വിംഗിലാണ് ഇവിടുത്തെ ഇന്ത്യന്‍ പൌരന്മാരുടെ പ്രശ്നങ്ങള്‍  അവതരിപ്പിയ്ക്കേണ്ടത് . കൌണ്ടറുകള്‍ കടന്ന്, കമ്യൂണിറ്റി വെല്‍ഫയര്‍ വിംഗിലെ  സെക്രട്ടറിയുടെ ഓഫീസ് ലക്ഷ്യമാക്കി നടന്നു. അവിടെ ബോര്‍ഡ് കാണാം. “അബ്ദുള്‍ റസാക്ക്. ഫസ്റ്റ് സെക്രട്ടറി.”  സെക്രട്ടറിയുടെ അടഞ്ഞ ഓഫീസിനു വെളിയില്‍ നിരത്തിയിട്ട കസേരകളില്‍ ചിലര്‍ ഇരിപ്പുണ്ട്. അവരൊക്കെ നേരത്തെ എത്തിയവരാണ്. ഒരു അറ്റന്‍ഡര്‍ അവിടെയുണ്ടായിരുന്നു. എഴുതി തയ്യാറാക്കിയ അപേക്ഷ അയാളുടെ കൈയില്‍ ഏല്പിച്ച് അവര്‍ ഒഴിഞ്ഞ രണ്ടു കസേരകളില്‍ ഇരുന്നു.

ഒച്ചിഴയുന്ന വേഗതയില്‍ കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു. ഏതാണ്ട് ഒന്നര മണിക്കൂറിനു ശേഷം അവര്‍ക്കു പ്രവേശനം കിട്ടി. ശീതീകരിച്ച മനോഹരമായ ഓഫീസിലെയ്ക്ക് അവര്‍ കയറിച്ചെന്നു.  സെക്രട്ടറി ആരോടോ മൊബൈലില്‍ സംസാരമാണ്. ആള്‍ ഉത്തരേന്ത്യക്കാരനാണെന്ന് കാണുമ്പോഴെ മനസ്സിലാകും. തങ്ങള്‍ കടന്നു ചെന്നതു ഗൌനിയ്ക്കാതെ ഫോണ്‍ സംഭാഷണം തുടരുന്ന അദ്ദേഹം പറയാതെ എങ്ങനെ ഇരിയ്ക്കും എന്ന് ശങ്കിച്ച് അവര്‍ അല്പനേരം നിന്നു.

അഞ്ച് മിനുട്ടിനു ശേഷം, ഫോണ്‍ മേശയില്‍ വച്ചിട്ട് അദ്ദേഹം അവര്‍ കൊടുത്ത കടലാസില്‍ കൂടി ഒന്നോടിച്ചു നോക്കി.

“നാലു വര്‍ഷമായ  കേസാണല്ലോ..? ഇത്രകാലമായിട്ടും ഒരന്വേഷണവും നടത്തിയില്ലേ..?“  ചോദ്യത്തില്‍ ഗൌരവം.

“സര്‍, ഈ സ്ത്രീയ്ക്ക് അമ്മയും രണ്ടു കുട്ടികളും മാത്രമേ ബന്ധുക്കള്‍ ഉള്ളു. അവര്‍ ആദ്യം എപ്പോഴോ പോലീസില്‍ പരാതി കൊടുത്തിരുന്നു. എന്നാല്‍ കാര്യമായ അന്വേഷണം ഒന്നും നടന്നില്ല. പിന്നീട്  ഒരു ന്യൂസ് ചാനലിലെ പരിപാടിയില്‍ അവരുടെ പ്രശ്നങ്ങള്‍ പറഞ്ഞാണ് ഞങ്ങള്‍ അറിയുന്നത്. ആ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞപ്പോള്‍ ഇക്കാര്യത്തില്‍ അവരെ സഹായിയ്ക്കണമെന്ന് തോന്നി ഞങ്ങള്‍ ഇടപെട്ടതാണ്. നാട്ടില്‍ പോലീസ് അന്വേഷണത്തില്‍ അവരുടെ പാസ്പോര്‍ട്ട് നമ്പരും, അവിടെ നിന്ന് റിയാദിലേയ്ക്ക് പുറപ്പെട്ട തീയതിയും കണ്ടുപിടിച്ചിട്ടുണ്ട്. ആ അപേക്ഷയില്‍ അത് എഴുതിയിട്ടുണ്ടല്ലോ. ഇവിടെ അവരെത്തിയോ എന്നും, അവരുടെ സ്പോണ്‍സര്‍ ആരാണ് എന്നും അറിഞ്ഞാല്‍ കൂടുതല്‍ അന്വേഷിയ്ക്കാമായിരുന്നു. ദയവായി എംബസി ഇടപെട്ട് സൌദി ഇമിഗ്രേഷനില്‍ നിന്നും ഇക്കാര്യങ്ങള്‍ അറിയുവാന്‍ സഹായിയ്ക്കണം..” സുബൈര്‍  സെക്രട്ടറിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.

“ഉം..ഞാന്‍ ശ്രമിയ്ക്കാം. ഇത്രയും പഴക്കമുള്ള ഒരു കേസല്ലേ, അത്ര പെട്ടെന്നു  നടക്കുമോ എന്നറിയില്ല. ഇവിടെ ഇതു പോലെ അനേകം പരാതികള്‍ കിടപ്പുണ്ട്. ഏതായാലും നിങ്ങള്‍ ഒരാഴ്ച കഴിഞ്ഞു വരൂ..” സെക്രട്ടറി ആ കടലാസെടുത്തു മാറ്റി വച്ചു. അയാള്‍ക്കിതിലെന്ത് പുതുമ? ഇങ്ങനെ എന്തെല്ലാം കേസുകള്‍ ഇവിടെ നടക്കുന്നു. ഇതിന്റെയെല്ലാം പുറകേ പോകാനാണെങ്കില്‍ അതിനേ നേരം കാണൂ..

“പ്ലീസ് സര്‍..ഇക്കാര്യത്തില്‍ അങ്ങ് ഒന്നു താല്പര്യമെടുക്കണം. അവരുടെ സ്പോണ്‍സറുടെ വിവരമെങ്കിലും കിട്ടിയാല്‍ ബാക്കി ഞങ്ങള്‍ എങ്ങനെയും അന്വേഷിയ്ക്കാം..” സുബൈര്‍ വീണ്ടും അയാളോടപേക്ഷിച്ചു.

“ഓകെ..ഓകെ..ഞാന്‍ ശ്രമിയ്ക്കാം. നിങ്ങള്‍ ചെല്ലൂ...”

കൂടുതല്‍ പറഞ്ഞിട്ടു കാര്യമില്ലെന്നു മനസ്സിലായതോടെ അവര്‍ ഇറങ്ങി.

“സുബൈര്‍ക്കാ, അയാള്‍ എന്തെങ്കിലും ചെയ്യുമോ..? വിജയ് സംശയം പ്രകടിപ്പിച്ചു.

“നമുക്കു നോക്കാം വിജയ്. എന്തു ചെയ്യാനാണ്, ഇത്തരം നോര്‍ത്ത് ഇന്ത്യന്‍ താപ്പാനകളെയാണ് നമ്മുടെ സര്‍ക്കാര്‍ ഇങ്ങോട്ട് കെട്ടിയെഴുന്നെള്ളിച്ചിരിയ്ക്കുന്നത്. അവന്മാര്‍ക്ക് ശമ്പളം മേടിയ്ക്കുക എന്നതില്‍ കവിഞ്ഞ് എന്തു ബാധ്യത..?  അയാളുടെ മട്ടും ഭാവവും കണ്ടിട്ട് എനിയ്ക്കും സംശയമുണ്ട്. ഏതായാലും നമുക്ക് ഒരാഴ്ച ക്ഷമിയ്ക്കാം...”

ഒരാഴ്ച കഴിഞ്ഞു. വീണ്ടും  സുബൈറും വിജയും എംബസിയിലെത്തി. നീണ്ട കാത്തിരിപ്പിനൊടുവില്‍  സെക്രട്ടറിയെ മുഖം കാണിച്ചു.

“ഹാ..നിങ്ങളുടെ റിക്വസ്റ്റ് ഞാന്‍ അംബാസിഡര്‍ക്ക് ഫോര്‍വേഡ് ചെയ്തിരിയ്ക്കുകയാണ്. അംബാസിഡറുടെ ഇടപെടലില്ലാതെ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ല. നിങ്ങള്‍ അദ്ദേഹത്തെ ഒന്നു കാണു.ഞാന്‍ ഒരു ലെറ്റര്‍ തരാം.”

ഏറെക്കുറെ ഇത്തരമൊരു മറുപടി പ്രതീക്ഷിച്ചിരുന്നതിനാല്‍ വലിയ നിരാശ തോന്നിയില്ല. അംബാസിഡറെ പോയിക്കാണുക അത്ര എളുപ്പമല്ല. എങ്കിലും പരമാവധി ശ്രമിയ്ക്കുക തന്നെ. ഒരു തെലുങ്കനാണത്രേ അംബാസിഡര്‍. അങ്ങേര് വിചാരിച്ചാല്‍ നടക്കാവുന്ന കാര്യമേ ഉള്ളൂ.

അവര്‍ അംബാസിഡറുടെ ഓഫീസ് തേടിപ്പോയി. വിശാലമായ ഒരു ഹാളിനോട് ചേര്‍ന്നാണ് ആ ഓഫീസ്. അവിടെ കോട്ടും സ്യൂട്ടും ധരിച്ച ചില മാന്യന്മാര്‍ ഇരിപ്പുണ്ട്. ചെറിയൊരു ക്യാബിനില്‍ പി.എ.യും. അല്പം സങ്കോചത്തോടെ സുബൈറും വിജയും പി.എ.യുടെ അടുത്തേയ്ക്കു ചെന്നു. കമ്യൂണിറ്റി വെല്‍ഫയര്‍ വിംഗിലെ സെക്രട്ടറിയുടെ ലെറ്റര്‍ അവിടെ ഏല്‍പ്പിച്ചു. അയാള്‍ അതു വായിച്ച ശേഷം പറഞ്ഞു:

“മൂന്ന് ദിവസത്തേയ്ക്ക് ഒഴിവില്ല. ഇന്നേയ്ക്ക് നാലാം ദിവസം രാവിലെ പതിനൊന്നു മണിയ്ക്ക് വരൂ...”

കൂടുതലൊന്നും പറയാനില്ലാത്തതിനാല്‍ അവര്‍ അവിടെ നിന്നും പോന്നു.

“നമ്മളെ പോലെ സാധാരണക്കാര്‍ ചെന്നാലൊന്നും അംബാസിഡറെ പെട്ടെന്നു കാണാനാവില്ല. അവിടെയിരിയ്ക്കുന്ന മാന്യന്മാരെ കണ്ടോ, അതു പോലെ കോട്ടും സ്യൂട്ടും ഇട്ടവരാണെങ്കില്‍ ചെല്ലുമ്പൊഴേ കാര്യം സാധിച്ചു പോരാം..” വിജയ് നിരാശയോടെ പറഞ്ഞു.

“സാരമില്ല വിജയ്, അംബാസിഡര്‍ ചെറിയ ഒരാളല്ല, ഓടിച്ചെന്നു കാണാന്‍. അവര്‍ക്ക് അനേകം ഔദ്യോഗിക തിരക്കുകളുണ്ട്. എല്ലാം മുന്‍‌കൂട്ടി തീരുമാനിച്ചവയാകും. അതിനിടയില്‍ നമ്മള്‍ ഇതു പോലുള്ള ചെറിയ പ്രശ്നങ്ങളുമായി ചെന്നാല്‍ അവരെ ഉടനെ കണ്ടെന്നു വരില്ല. ഏതായാലും മൂന്നു ദിവസം കഴിയട്ടെ. നമുക്ക് വീണ്ടും വരാം. എനിയ്ക്കിപ്പോള്‍ രണ്ടു ദിവസത്തെ ലീവായി. ഇനിയൊന്നു കൂടി കിട്ടുമോയെന്നു സംശയമാണ്. അതാണൊരു പ്രശ്നം..”

“ശരിയാണ് സുബൈര്‍ക്കാ, പക്ഷേ നിങ്ങളെയല്ലാതെ മറ്റാരെയെങ്കിലും കൂട്ടിയിട്ടു കാര്യമില്ല. അല്ലെങ്കില്‍ ഞാന്‍ നോക്കി ക്കൊള്ളാമായിരുന്നു..”

“ഓ..അതൊന്നും പ്രശ്നമില്ല , നമുക്ക് ഇങ്ങനെയൊക്കെയല്ലേ എന്തെങ്കിലും ചെയ്യാനാവൂ..എങ്ങനെയും ഒരു ദിവസം കൂടി ലീവെടുക്കാം..”

നാലാം ദിവസം വീണ്ടും അവരെത്തി, അംബാസിഡറുടെ ഓഫീസില്‍. പ്രൈവറ്റ് സെക്രട്ടറിയെ മുഖം കാണിച്ചു.

“സര്‍, മൂന്നു ദിവസം മുന്‍പ് ഞങ്ങള്‍ അംബാസിഡറെ കാണാന്‍ അപ്പോയിന്റ്മെന്റ് എടുത്തിരുന്നു. ഇന്നു കാണാമല്ലോ അല്ലേ..?

“സോറി ജെന്റില്‍മെന്‍, അടുത്തയാഴ്ച ഫോറിന്‍ മിനിസ്റ്റര്‍ ഡെല്‍ഹിയില്‍ നിന്നു വരുന്നുണ്ട്. അംബാസിഡര്‍ അതിന്റെ തിരക്കിലാണ്. ഇനി അതു കഴിഞ്ഞേ കാണാന്‍ പറ്റൂ. നിങ്ങള്‍ ഒരു പത്തു ദിവസം കഴിഞ്ഞു വരൂ..”

സുബൈറും വിജയ്‌യും മുഖത്തോടു മുഖം നോക്കി. ഇന്നൊരു ദിവസത്തെ ലീവൊപ്പിച്ചെടുക്കാന്‍ പെട്ട ബദ്ധപ്പാടിനെ പറ്റി സുബൈര്‍ ഒരു നിമിഷം ചിന്തിച്ചു പോയി. ഉള്ളില്‍ തികട്ടി വന്ന ദേഷ്യമെല്ലാം തൊണ്ടക്കുഴിയില്‍ പിടിച്ചു നിര്‍ത്തി ചിരിച്ചതു പോലെ വരുത്തി അവര്‍ ഇറങ്ങിപ്പോയി.

ഈ രാജ്യത്തെ ഇന്ത്യാക്കാരുടെ ക്ഷേമം അന്വേഷിയ്ക്കാന്‍ ഉത്തരവാദപ്പെട്ടവരുടെ കര്‍ത്തവ്യബോധം എത്ര ഉന്നതം ! അല്പനേരം മിനക്കെട്ടാല്‍ ചെയ്തു തരാവുന്ന ഒരു കാര്യം, ഒരു പക്ഷെ, ഒരു ജീവിതത്തെ കഷ്ടതയില്‍ നിന്നു മോചിപ്പിയ്ക്കുവാന്‍ നിമിത്തമായേക്കാവുന്ന ചെറിയൊരു കാര്യം, അതു നിര്‍വഹിച്ചു തരാന്‍ അവര്‍ക്കു സമയമോ സന്മനസ്സോ ഇല്ല. ഈ രാജ്യത്ത് കഷ്ടതയിലും ദുരിതത്തിലും കഴിയുന്ന ലക്ഷോപലക്ഷം സാധാരണ ഇന്ത്യന്‍ പൌരന്മാര്‍ അവരെ സംബന്ധിച്ച് ഒരു വിഷയമേ ആകുന്നില്ല. ആരോടു പരാതി പറയും..?

അന്ന് വീണ്ടും “പ്രവാസജീവിതം” പ്രവര്‍ത്തകര്‍ ഒന്നിച്ചു ചേര്‍ന്നു. പാസ്പോര്‍ട്ടു നമ്പരും ഉഷ പുറപ്പെട്ട ദിവസവും അറിവായിട്ട് രണ്ടാഴ്ചയോളമാകുന്നു. ഒരിഞ്ച് മുന്നോട്ട് നീങ്ങാനായിട്ടില്ല. എംബസിയെ സമീപിയ്ക്കാന്‍ തോന്നിയ നിമിഷത്തെ അവര്‍ ശപിച്ചുപോയി.

“നല്ല സ്വാധീനമുള്ള എതെങ്കിലും അറബിയെ കണ്ടെത്താന്‍ എന്താണു വഴി..? കണ്ടെത്തിയാല്‍ തന്നെ സഹായിയ്ക്കാനുള്ള സന്മനസ്സുണ്ടാകുമോ അവര്‍ക്ക്..?”

“എന്റെ ഖഫീലിന്റെ  ഒരു സുഹൃത്തുണ്ട്, ജവാസാത്ത് ഉദ്യോഗസ്ഥനാണ്. അങ്ങേരെ ഒന്നു ബന്ധപ്പെടാനായാല്‍  കാര്യം നടന്നേക്കുമെന്നു തോന്നുന്നു. അവിടെയിരുന്നവരില്‍ ബാബു എന്നയാള്‍ പറഞ്ഞു.

“തീര്‍ച്ചയായും നമുക്ക് ആ വഴിയ്ക്കൊന്നു ശ്രമിച്ചു നോക്കാം. ബാബുവിന്റെ ഖഫീലെങ്ങനെ, സഹായിയ്ക്കുന്നവനാണോ..?” സുബൈര്‍ ചോദിച്ചു.

“വലിയ കുഴപ്പമില്ലാത്തവനാണ്. നല്ല മൂഡുള്ള സമയമാണെങ്കില്‍ രക്ഷപെട്ടു. ബുധനാഴ്ച ഉച്ചയ്ക്കു ശേഷമേ പുള്ളിയെ കാണാന്‍ പറ്റൂ. നിങ്ങള്‍ ഒന്നോ രണ്ടൊ പേര്‍ എന്റെ കൂടെ വന്നാല്‍ മതി. ഞാനൊന്നു സംസാരിച്ചു നോക്കാം. ഭാഗ്യമുണ്ടെങ്കില്‍ കാര്യം നടക്കും..”

ബുധനാഴ്ച ദിവസം സൌദികള്‍ക്കു പൊതുവെ സന്തോഷകരമാണ്.  അടുത്ത രണ്ടു ദിവസം അവധിയാണല്ലോ. പൊതുവെ എല്ലാ കാര്യങ്ങളിലും അലസന്മാരാണ് അറബികള്‍. എവിടെയും അവര്‍ക്കു വേണ്ട ജോലികള്‍ ചെയ്യാന്‍ തുച്ഛശമ്പളത്തിന് ആളുണ്ടല്ലോ. ആഴ്ചയുടെ അവസാനമായ വ്യാഴം വെള്ളി ദിവസങ്ങളില്‍ ഒത്തു ചേര്‍ന്നും യാത്ര പോയും ഷോപ്പിങ്ങുമൊക്കെയായി അവര്‍ അടിച്ചു പൊളിയ്ക്കും.

ആ ബുധനാഴ്ച തന്നെ ബാബുവിന്റെ ഖഫീലിനെ കാണാന്‍ അവര്‍ തീരുമാനിച്ചു.

റിയാദ് ബലദിയയിലെ ഒരുദ്യോഗസ്ഥനാണ് ബാബുവിന്റെ ഖഫീലായ “മുഹമ്മദ് ബിന്‍ സാലെ അല്‍ ഖത്തീരി”. അദ്ദേഹത്തിന്റെ കുടുംബം വകയായ ഒരു ഷോപ്പിങ്ങ് മാളിലെ അക്കൌണ്ടന്റാണ് ബാബു. ഇടയ്ക്കിടെയുള്ള സന്ദര്‍ശനം വഴി മുഹമ്മദ് സാലെയുമായി ബാബുവിന്  പരിചയമുണ്ട്. ജോലിയില്‍ സമര്‍ത്ഥനെന്നും വിശ്വസ്ഥനെന്നുമുള്ള ഒരു മതിപ്പ് അറബികളില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ അറബികള്‍ക്ക് മലയാളികളെ പൊതുവെ ഇഷ്ടമാണ്. ഭാഗ്യവശാല്‍ ബാബു അത്തരത്തില്‍ പെട്ട ആളായിരുന്നു.

റിയാദിന്റെ പ്രാന്തപ്രദേശത്തെ റെസിഡന്‍ഷ്യല്‍ ഏരിയയിലാണ് മുഹമ്മദ് സാലെയുടെ വീട്. സുന്ദരമായ മതില്‍ കെട്ടിനുള്ളില്‍ ഒരുക്കിയ ഉദ്യാനത്തിനു നടുവിലാണ് ആ വീട് വെച്ചിരിയ്ക്കുന്നത്. മതിലിനോട് ചേര്‍ന്ന് സെക്യൂരിറ്റിയുടെ മുറി. അതിനടുത്തായി സന്ദര്‍ശകരെ സ്വീകരിയ്ക്കാനും സുഹൃത്തുക്കളോടൊത്ത് ഉല്ലസിയ്ക്കാനുമായി പണികഴിപ്പിച്ച ഒരു ഔട്ട് ഹൌസുണ്ട്. ഒഴിവു സമയങ്ങളില്‍ മുഹമ്മദ് സാലെ അവിടെയാകും ഉണ്ടാകുക.

ബാബുവും സുബൈറും വിജയും തങ്ങളുടെ പഴയകാറില്‍ അവിടെയെത്തുമ്പോള്‍ പുറത്ത് ആഡംബര കാറുകളുടെ വലിയ ഒരു നിര തന്നെയുണ്ട്. മുഹമ്മദ് സാലെയും കൂട്ടുകാരും അവിടെയുണ്ടെന്നര്‍ത്ഥം. എന്നാല്‍ അദ്ദേഹം വല്ല തിരക്കിലുമാണെങ്കില്‍ കാണല്‍ ബുദ്ധിമുട്ടാകും. എന്തായാലും വന്ന സ്ഥിതിയ്ക്ക് ഒന്നു ശ്രമിയ്ക്കാം എന്നു തന്നെ അവര്‍ കരുതി. വണ്ടി നിര്‍ത്തി ബാബു ഇറങ്ങി സെക്യൂരിറ്റിയുടെ റൂമിലേയ്ക്ക് ചെന്നു. സുഡാനിയായ സെക്യൂരിറ്റിക്കാരന്‍ ബാബുവിനെ തടഞ്ഞു:

“ഉള്ളിലേയ്ക്കു പോകാന്‍ പറ്റില്ല..”

“ഞാന്‍ അബു സാലെയുടെ ജോലിക്കാരന്‍ ആണ്. എനിയ്ക്കദ്ദേഹത്തെ ഒന്നു കണ്ടേ തീരു..വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ്..” ബാബു സെക്യൂരിറ്റിക്കാരനോട് കെഞ്ചി.

“ഇപ്പോള്‍ എന്തായാലും പറ്റില്ല. അബു സാലെയുടെ സുഹൃത്തുക്കള്‍ എല്ലാവരുമുണ്ട്. അവരുടെ മജ്‌ലിസ് സമയമാണ്. കുറേ കഴിഞ്ഞു വരൂ. അപ്പോള്‍ നോക്കാം..”  സുഡാനി പുറത്തേയ്ക്ക് കൈയാട്ടി കാണിച്ചു. കൂടുതല്‍ സംസാരിച്ചിട്ടു കാര്യമില്ല. മജ്‌ലിസ് കഴിയുന്നതു വരെ കാത്തിരിയ്ക്കുക തന്നെ. ബാബു തിരികെ കാറില്‍ വന്നിരുന്നു..

“അവിടെ പാര്‍ട്ടി നടക്കുകയാണ്, അതു കഴിഞ്ഞാലേ കാണാന്‍ പറ്റൂ. എന്താ സുബൈര്‍ക്കാ, വെയിറ്റു ചെയ്യുന്നോ..?”

“വെയിറ്റു ചെയ്യാം.. അല്ലാതെ നമ്മള്‍ തിരികെ പോയിട്ടെന്തു ചെയ്യാന്‍..ഏതായാലും കാര്‍ കുറച്ചങ്ങു മാറ്റിയിട്ടേര്..”

രണ്ടു മണിക്കൂര്‍ നേരം അവര്‍ കാറില്‍ കാത്തിരുന്നു. ഒടുവില്‍ അറബികള്‍ പുറത്തേയ്ക്കു വന്നു കാറുകളില്‍ കയറാന്‍ തുടങ്ങി. കുറേപ്പേര്‍ സ്ഥലം വിട്ടതോടെ അവര്‍ വീണ്ടും സെക്യൂരിറ്റിക്കാരന്റെ അടുത്തെത്തി.

“പ്ലീസ് ഒന്നു കയറ്റി വിടൂ..” ബാബു വീണ്ടും സുഡാനിയോട് പറഞ്ഞു.

“ഇവിടെ നില്‍ക്കൂ..ഞാന്‍ അബു സാലെയോട് ചോദിയ്ക്കട്ടെ.. പേര് പറയൂ..”

ബാബു തന്റെ പേരും മറ്റു വിവരങ്ങളും സുഡാനിയെ അറിയിച്ചു. അയാള്‍ ഔട്ട് ഹൌസിലേയ്ക്കു കയറിപ്പോയി. അല്പ സമയത്തിനകം അയാള്‍ തിരികെ വന്നു.

“അബു സാലെ പുറത്തു പോകുകയാണ്. ഇന്ന് കാണാന്‍ പറ്റില്ല..”

കഷ്ടം..! രണ്ടു മണിക്കൂര്‍ കാത്തു കിടന്നതു വെറുതെയായല്ലോ. ഇനി അയാളെ കാണണമെങ്കില്‍ അടുത്ത ബുധനാഴ്ച വരെ കാത്തിരിയ്ക്കണം. അന്നും കാണാമെന്ന ഉറപ്പൊന്നുമില്ല. അവര്‍ ആകെ നിരാശരായി. എന്തുചെയ്യണമെന്ന് കുഴങ്ങി നില്‍ക്കുമ്പോഴാണ് ഗേറ്റു വഴി തടിച്ച ഒരു അറബി ഇറങ്ങി വരുന്നതു കണ്ടത്. പുറത്ത് നിര്‍ത്തിയിട്ടിരിയ്ക്കുന്ന ലാന്‍ഡ് ക്രൂസറിനു നേരെയാണ് അയാള്‍ നടന്നത്.

“മുഹമ്മദ് സാലെ..! ” ബാബു പറഞ്ഞു. അയാള്‍ വേഗം അറബിയുടെ നേരെ ഓടിച്ചെന്നു.

“അസലാമു അലൈക്കും..അബു സാലെ..”

“വ.. അലൈക്കു മുസലാം.. ഓ ബാബു..നീയെന്താ ഇവിടെ..?”

“ഓ അബു സാലെ, ഞാന്‍ അങ്ങയെ ഒന്നു കാണാന്‍ വന്നതാണ്..” ബാബു വിനയത്തോടെ പറഞ്ഞു.

“എന്തു പറ്റീ..എന്താ നിന്റെ പ്രശ്നം..?”

“അബു സാലെ, എനിയ്ക്കൊരു സഹായം വേണം..വിശദമായി പറയുവാന്‍ ദയവായി അനുവദിയ്ക്കുമോ..?”

“ഇപ്പോള്‍ സമയമില്ലല്ലോ..നീ ശനിയാഴ്ച ബലദിയയില്‍ വരൂ, അവിടെ വച്ചു കാണാം.. ഇതാ എന്റെ നമ്പര്‍ ഈ കാര്‍ഡിലുണ്ട്. വിളിച്ചിട്ടു വരൂ ” മുഹമ്മദ് സാലെ ലാന്‍ഡ് ക്രൂസര്‍  മുന്നോട്ടെടുത്തു. ബാബു തിരികെ കാറിലെത്തി.

“എന്താ ബാബു അയാള്‍ പറഞ്ഞത്? “ സുബൈര്‍ ഉത്കണ്ഠയോടെ ചോദിച്ചു.

“ശനിയാഴ്ച ബലദിയയില്‍ വച്ചു സംസാരിയ്ക്കാമെന്നാണ് പറഞ്ഞത്. നമ്പര്‍ തന്നിട്ടുണ്ട്. ഏതായാലും നമുക്കു പോയി നോക്കാം..”

“എനിയ്ക്ക് ഇനിയും ഒരു ലീവു കൂടി എടുക്കാന്‍ പറ്റില്ല. വിജയ് നീ കൂടി ബാബുവിനൊപ്പം പോകണം..”

“ശരി സുബൈര്‍ക്കാ, ഞങ്ങള്‍ പോയി സംസാരിയ്ക്കാം..” വിജയ് പറഞ്ഞു.

ശനിയാഴ്ച ഒന്‍പതു മണിയോടെ ബാബുവും വിജയും കൂടി ബലദിയ ഓഫീസിലെത്തി. ആഴ്ചയിലെ ആദ്യ ദിവസമായതിനാല്‍ അവിടെ നല്ല തിരക്കുണ്ട്. അതി ബൃഹത്തായ കെട്ടിട സമുച്ചയമാണ് ബലദിയ അഥവാ മുനിസിപ്പല്‍ ഓഫീസ്. അവിടെ ഹെല്‍ത്ത് സെക്ഷനിലാണ് മുഹമ്മദ് സാലെ ജോലി ചെയ്യുന്നത്. ബാബു അവിടെ നിന്ന് സാലെയുടെ മൊബൈലിലേയ്ക്കു വിളിച്ചു:

“അബു സാലെ.. ബാബുവാണ്. ഞാന്‍ ബലദിയയില്‍ എത്തിയിട്ടുണ്ട്. അങ്ങയെ കാണാനാവുമോ?“

“ഹാ..ബാബു.. ഞാനിവിടെ തിരക്കിലാണ്. നീ കുറച്ചു സമയം കാത്തിരിയ്ക്കൂ...” അയാള്‍ ഫോണ്‍ കട്ടു ചെയ്തു.

വീണ്ടും കാത്തിരിപ്പ്. ധാരാളം അറബികളും അല്ലാത്തവരും ബലദിയയില്‍ വന്നും പോയും ഇരുന്നു. ഏകദേശം പതിനൊന്നര ആയപ്പോള്‍ ബാബുവിന്റെ മൊബൈലില്‍ സാലെയുടെ കോള്‍ വന്നു.

“നീ ഓഫീസിലേയ്ക്കു വരൂ..“

ഉടനെ ബാബുവും വിജയും കൂടി ബലദിയയിലെ ഹെല്‍ത്ത് സെക്ഷന്‍ അന്വേഷിച്ചു പോയി. അവിടെ കണ്ട ഒരു ബംഗ്ലാദേശി  തൂപ്പുകാരന്‍ അവര്‍ക്കു വഴികാണിച്ചു കൊടുത്തു. അതി വിശാലവും കമനീയവുമാണ് മുഹമ്മദ് സാലെയുടെ ഓഫീസ്. അവിടെയുണ്ടായിരുന്ന സൌദിക്കാരന്‍  സെക്രട്ടറിയോട് കാര്യം പറഞ്ഞു. അവന്‍ അകത്തു പോയി സാലെയോട് അനുവാദം മേടിച്ച ശേഷം അവരെ ഉള്ളിലേയ്ക്കു വിട്ടു.

“അസലാമു അലൈയ്ക്കും, അബു സാലെ..”

“സലാം.. എന്താണ് നിന്റെ പ്രശ്നം ?” സാലെ ബാബുവിനെയും വിജയിനെയും നോക്കി.

“എന്റെ നാട്ടില്‍ നിന്നും ഒരു സ്ത്രീ സൌദിയിലേയ്ക്കു വീട്ടു ജോലിയ്ക്കായി വന്നിട്ട് നാലു വര്‍ഷമായി. ഇതു വരെ അവരെക്കുറിച്ച് ഒരു വിവരവും അറിയില്ല. വളരെ ദരിദ്രമായ അവരുടെ കുടുംബം പട്ടിണിയിലാണ്. അവര്‍ക്കെന്തു പറ്റി എന്നറിയാന്‍ ഞങ്ങള്‍ അന്വേഷിയ്ക്കുകയാണ്.  2006 മാര്‍ച്ച് 17 നു അവര്‍ റിയാദിലേയ്ക്കു വിമാനം കയറിയിട്ടുണ്ട്.  അവര്‍ ഇവിടെ എത്തിയോ, ആരാണവരുടെ ഖഫീല്‍ എന്ന്  ജവാസാത്തില്‍ അന്വേഷിച്ചാല്‍ അറിഞ്ഞേക്കും. അങ്ങ് ഒന്നു സഹായിച്ചാല്‍ ഇക്കാര്യങ്ങള്‍ സാധിയ്ക്കുമായിരുന്നു...” ബാബു വിവരങ്ങള്‍ ചുരുക്കി പറഞ്ഞു.

മുഹമ്മദ് സാലെ കസേരയിലേയ്ക്കു ചാരിക്കിടന്നു. അല്പനേരം എന്തോ ചിന്തിച്ചു.

“നിന്റെ ആരാണ് ഈ സ്ത്രീ..?”

“എന്റെ ആരുമല്ല അബു സാലെ, ഒരു പാവം സ്ത്രീ. അവരുടെ കുടുംബത്തെ സഹായിയ്ക്കാന്‍ ആരുമില്ല. പ്രായമുള്ള അമ്മയും രണ്ടു കുട്ടികളും മാത്രമാണ് അവര്‍ക്കുള്ളത്. ആരുമില്ലാത്തവരെ സഹായിയ്ക്കേണ്ടതു നമ്മുടെ കടമയല്ലേ..”

“കൊള്ളാം നീ നല്ല പണിക്കാരന്‍ മാത്രമല്ല, നല്ല മനുഷ്യനുമാണല്ലോ.. ഞാന്‍ ഒന്നാലോചിയ്ക്കട്ടെ. നീയിപ്പോള്‍ പോയ്ക്കൊള്ളു. ഞാന്‍ പിന്നീട് വിളിയ്ക്കാം..”

“നന്ദി അബു സാലെ..ഈശ്വരന്‍ അങ്ങയെ അനുഗ്രഹിയ്ക്കട്ടെ..”

അവര്‍ തിരികെ പോന്നു.

“ബാബു, അയാള്‍ എന്തെങ്കിലും ചെയ്യുമോ, അതോ മറന്നു പോകുമോ..?”

“നമുക്കു നോക്കാം.“ ബാബുവിന്റെ വാക്കുകളില്‍ ചെറിയ നിരാശ ഇല്ലാതിരുന്നില്ല. വലിയ വലിയ കാര്യങ്ങള്‍ക്കിടയ്ക്ക് ഇതൊക്കെ അവര്‍ ഓര്‍ത്തിരിയ്ക്കുമോ..?

യാതൊരു പ്രതികരണവുമില്ലാതെ രണ്ടു ദിവസങ്ങള്‍ പിന്നെയും കടന്നു പോയി. ആ വഴിയും അടഞ്ഞതായി അവര്‍ക്കു തോന്നി. ഇനിയാരെ ആണ് സമീപിയ്ക്കുക.. വീണ്ടും എംബസിയിലേയ്ക്കു പോയാലോ? എങ്ങനെയും അംബാസിഡറെ ഒന്നു കാണാനായാല്‍ ഒരു പക്ഷെ അദ്ദേഹം ഇടപെട്ടേക്കും. എന്നാല്‍ ലീവെടുത്തുള്ള പോക്കാണ് വലിയ പ്രശ്നം. എംബസിയില്‍ പോകുക എന്നു പറഞ്ഞാല്‍ ഒരു ദിവസം നഷ്ടം എന്നര്‍ത്ഥം. ഒരു പരിധിയിലധികം ലീവെടുത്താല്‍ ഉള്ള ജോലിയില്‍ മണ്ണു വീഴും.

ഇത്രയും ദിവസങ്ങള്‍ മെനക്കെട്ടിട്ടും ഒരിഞ്ചു പോലും മുന്നോട്ട് നീങ്ങാനാവാത്തതില്‍  “പ്രവാസ ജീവിതം” പ്രവര്‍ത്തകര്‍ക്കെല്ലാം വല്ലാത്ത നിരാശ തോന്നി. മുന്‍പ് ഇടപെട്ടിട്ടുള്ള പല പ്രശ്നങ്ങളിലും ഈ സമയത്തിനുള്ളില്‍ ആളെ കണ്ടുപിടിയ്ക്കാനോ അല്ലെങ്കില്‍ ആളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാനോ കഴിഞ്ഞിട്ടുണ്ട്. അടുത്ത വഴികളെ കുറിച്ച് ആലോചിയ്ക്കാന്‍ അവര്‍ വീണ്ടും സന്ധ്യയ്ക്ക് ഒത്തുകൂടി. പലര്‍ക്കും പഴയ ഉത്സാഹം നഷ്ടമായതു പോലെ. ഇത്രയേറെ പഴയ ഒരു കേസില്‍ ഒരു അന്യരാജ്യത്ത് ഇതിനപ്പുറം എന്തു ചെയ്യാന്‍ എന്ന് ചിലര്‍ക്കു തോത്താതിരുന്നില്ല.
ആ സമയത്ത് ബാബുവിന്റെ മൊബൈല്‍ റിംഗ് ചെയ്തു. മുഹമ്മദ് സാലെയുടെ നമ്പര്‍..! ബാബു ഉദ്വേഗത്തോടെ ഫോണ്‍ ചെവിയില്‍ വച്ചു.

“ഹലോ അബു സാലെ..”

“ഹാ..ബാബു.. നീ വേഗം എന്റെ വീട്ടിലേയ്ക്കു വരൂ..” ഫോണ്‍ കട്ടായി.

“അബു സാലെ വീട്ടിലെയ്ക്ക് വേഗം ചെല്ലാന്‍ പറഞ്ഞിരിയ്ക്കുന്നു..! സുബൈര്‍ക്കാ, വിജയ് , പറ്റാവുന്നവര്‍ വരൂ. നമുക്ക് പോയി നോക്കാം...”ബാബു എല്ലാവരോടുമായി പറഞ്ഞു.

അവര്‍ അഞ്ചുപേര്‍ മുഹമ്മദ് സാലെയുടെ വീട്ടിലേയ്ക്കു പറന്നു. അവിടെ വീടിനു വെളിയില്‍ രണ്ടു കാറുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. സെക്യൂരിറ്റി സുഡാനി അധികം തടസ്സം പറയാതെ ബാബുവിനെയും സുബൈറിനെയും ഉള്ളിലേയ്ക്കു കടത്തി വിട്ടു.

ഔട്ട് ഹൌസിന്റെ ഹാളില്‍ നല്ല ഒന്നാന്തരം കാര്‍പെറ്റ് വിരിച്ചിരുന്നു. പിന്നെ ഭിത്തിയോട് ചേര്‍ന്ന് നെടുനീളത്തില്‍ സ്പോഞ്ച് ഇരിപ്പിടങ്ങള്‍ നിലത്ത് സജ്ജീകരിച്ചിരുന്നു. വെല്‍‌വെറ്റ് ഉരുളന്‍ തലയിണകള്‍ ഇരിപ്പിടങ്ങളില്‍ കിടപ്പുണ്ട്. അതിലൊന്നില്‍ കൈമുട്ട് താങ്ങി മുഹമ്മദ് സാലെ ചരിഞ്ഞ് കിടക്കുന്നു. തൊട്ടടുത്തു തന്നെ മറ്റൊരു അറബിയും അതു പോലെ കിടക്കുന്നു. അവരുടെ മുന്‍പില്‍ സ്വര്‍ണനിറമുള്ള താലത്തില്‍ രണ്ടു ജഗുകള്‍, കുറച്ച് ഗ്ലാസുകള്‍, ഈത്തപ്പഴം, മറ്റു ചില വിഭവങ്ങള്‍ ഇവയെല്ലാമുണ്ട്. ഏലത്തിന്റെയും ചുക്കിന്റെയും മറ്റെന്തൊക്കെയോ സുഗന്ധ ദ്രവ്യങ്ങളുടെയും ഗന്ധം അവിടെ തങ്ങി നില്‍ക്കുന്നു. അറബികളുടെ ഇഷ്ടപാനീയമായ “ഗാവ”യുടെ മണമാണത്.

“അസലാമു അലൈക്കും..” ബാബുവും സുബൈറും ഒന്നിച്ചു പറഞ്ഞു.

“സലാം..ഇരിയ്ക്ക്..” മുഹമ്മദ് സാലെ കൈകള്‍ കൊണ്ട് ആംഗ്യം കാണിച്ചു. “ ഇത് എന്റെ സുഹൃത്ത് അബു റാഷിദ് ജവാസാത്തിലാണ് ജോലി. ഇദ്ദേഹത്തിനു നിന്നെ സഹായിയ്ക്കാന്‍ പറ്റും.” അദ്ദേഹം മറ്റേ അറബിയെ ചൂണ്ടി പറഞ്ഞു.

“ഹാ പറയൂ..എന്താണ് നിനക്ക് വേണ്ടത്..?”

“സലാം അബു റാഷിദ്. എന്റെ നാട്ടിലെ ഒരു സ്ത്രീ 2006 മാര്‍ച്ച് 17 ന് റിയാദിലെയ്ക്ക് വന്നതാണ്. പിന്നെ ഇതേ വരെ ഒരു വിവരവുമില്ല. ദയവായി അങ്ങ്, അവള്‍ ഇവിടെ എത്തിയോ, ആരാണ് അവളുടെ കഫീല്‍ എന്ന്  ജവാസാത്തില്‍ അന്വേഷിച്ച് പറയാമോ..?”

“പാസ്പോര്‍ട്ട് നമ്പര്‍ ഉണ്ടോ.. എയര്‍പോര്‍ട്ട് ഇമിഗ്രേഷന്‍ കമ്പ്യൂട്ടര്‍ ഡോക്യുമെന്റ്സ് നോക്കിയാല്‍ അറിയാം. നീ നാളെ ജവാസാത്തില്‍ വരൂ. ഞാന്‍ നോക്കട്ടെ. അബു സാലെ പറഞ്ഞാല്‍ ഒരു കാര്യം എനിയ്ക്കു ചെയ്യാതിരിയ്ക്കാന്‍ പറ്റുമോ..!”

“വളരെ നന്ദി അബു റാഷിദ്, അങ്ങയെ ഈശ്വരന്‍ അനുഗ്രഹിയ്ക്കട്ടെ..” ബാബു അദ്ദേഹത്തിനു നേരെ തലകുനിച്ചു.

“ബാബൂ, നീ നാളെ ബലദിയയില്‍ വരൂ, ഞാനും വരാം നിന്നോടൊപ്പം ജവാസാത്തിലേയ്ക്ക്..! “ അബുസാലെ പറഞ്ഞു.

“നന്ദി നന്ദി അബു സാലെ, അവിടുത്തെ ഈശ്വരന്‍ ആയിരം വട്ടം അനുഗ്രഹിയ്ക്കും..” ബാബുവിനും സുബൈറിനും സന്തോഷം അടക്കാനായില്ല. അവസാനം ഈശ്വരന്‍ കനിഞ്ഞിരിയ്ക്കുന്നു. സ്വന്തം നാടിന്റെ ഉത്തരവാദിത്വപെട്ടവര്‍ ചെയ്യാത്ത സഹായമാണ് ഈ അറബികള്‍ ചെയ്യാമെന്നേറ്റിരിയ്ക്കുന്നത്.

പിറ്റേന്ന് ബാബുവും വിജയും കൂടി ബലദിയയിലെത്തി മുഹമ്മദ് സാലെയെ കണ്ടു. അദ്ദേഹം ഉടന്‍ തന്നെ അവരെ തന്റെ കാറില്‍ കയറ്റി ജവാസാത്ത് ഓഫീസിലേയ്ക്ക് പോയി. പാസ്പോര്‍ട്ട്-വിസകാര്യ വകുപ്പിന്റെ പേരാണ് ജവാസാത്ത്. സൌദിയിലെത്തുന്ന എല്ലാ വിദേശികളുടെയും വിവരങ്ങള്‍ അവരുടെ കമ്പ്യൂട്ടറില്‍ ഉണ്ടാകും.

ജവാസാത്ത് ഓഫീസിലെ സ്വീകരണ മുറിയില്‍ അവരെ ഇരുത്തിയ ശേഷം മുഹമ്മദ് സാലെ അകത്തേയ്ക്കു പോയി. ഉഷയുടെ പാസ്പോര്‍ട്ട് നമ്പര്‍ അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നു. അദ്ദേഹം അബു റാഷിദിനെ പോയിക്കണ്ടു, പാസ്പോര്‍ട്ട് നമ്പര്‍ ഏല്‍പ്പിച്ചു. അബു റാഷിദ് അത് അവിടുത്തെ കമ്പ്യൂട്ടര്‍ സെക്ഷനില്‍ ഏല്‍പ്പിച്ചിട്ട്, ഈ പാസ്പോര്‍ട്ട് നമ്പരില്‍ ആരെങ്കിലും ഇവിടെ എത്തിയോ എന്നു നോക്കാന്‍ പറഞ്ഞു. അവിടെയിരുന്ന അറബി യുവാവ് നമ്പര്‍ കമ്പ്യൂട്ടറില്‍ എന്റെര്‍ ചെയ്ത് സെര്‍ച്ച് കൊടുത്തു. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കൂടി മിന്നല്‍ പോലെ അക്ഷരങ്ങള്‍ പോയി ക്കൊണ്ടിരുന്നു. ഏതാനും സെക്കന്‍ഡുകള്‍ക്കകം ഒരു പേര്‍ തെളിഞ്ഞു നിന്നു.

“ഉഷ രാജന്‍, 31 വയസ്സ്, ഇന്ത്യന്‍ സിറ്റിസണ്‍, 2006 മാര്‍ച്ച് 17 രാത്രി 7.35ന് റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇമിഗ്രേഷനില്‍ നിന്നും എന്‍‌ട്രി ക്ലീയറന്‍സ് നല്‍കിയിട്ടുണ്ട്. സ്പോണ്‍സര്‍: അബ്ദുള്ള ബിന്‍ ആലി അല്‍  ഖലീലി., അല്‍- സലൈസിയ, അല്‍-ഖസീം പ്രോവിന്‍സ്. ഇക്കാമ ഇല്ല. അനധികൃത താമസക്കാരി.“

കിട്ടിയ ഇത്രയും വിവരങ്ങള്‍ പ്രിന്റൌട്ട് എടുത്തു മുഹമ്മദ് സാലെയ്ക്ക് കൊടുത്തു. മുഹമ്മദ് സാലെ ആ കടലാസ് സ്വീകരണ മുറിയിലിരിയ്ക്കുകയായിരുന്ന ബാബുവിനെയും വിജയിനെയും ഏല്‍പ്പിച്ചു.

“ഇതാ നീ പറഞ്ഞ വിവരങ്ങള്‍. പക്ഷെ ഇവള്‍ ജീവനോടെ ഉണ്ടെങ്കില്‍  ജയിലില്‍ പോകുമല്ലോ? ഇക്കാമയൊന്നും അടിച്ചിട്ടില്ല. എന്തായാലും അന്വേഷിയ്ക്കൂ. വിവരങ്ങള്‍ എന്നെയും അറിയിയ്ക്കണം..”

ഒരു വലിയ പര്‍വതം കീഴടക്കിയ സന്തോഷമായിരുന്നു അവര്‍ക്കപ്പോള്‍. ഇത്രയും വിവരങ്ങള്‍ കിട്ടാനാണ് രണ്ടു മൂന്നാഴ്ചയായി അലയുന്നത്. നല്ലവരായ രണ്ട് അറബികള്‍ സഹായിച്ചപ്പോള്‍ എത്ര പെട്ടെന്നു കാര്യം നടന്നു..! ഇന്ത്യന്‍ എംബസിയെക്കുറിച്ചോര്‍ത്തപ്പോള്‍ മനസ്സില്‍ വന്ന വാക്കുകള്‍ വെളിയിലേയ്ക്കു വരാതെ അവര്‍ പിടിച്ചു നിര്‍ത്തി.

(തുടരും)

7 comments:

  1. ഇന്ത്യന്‍ എംബസിയെ കുറിച്ച് പറയാതെ ഇരിക്കുന്നത നല്ലത് ,അവര്‍ക്ക് ഇവിടെ വല്ല ക്ലബ്ബിലും മീറ്റിംഗ് ,അല്ലെങ്ങില്‍ പകുതി ബ്ളുസും വയറും കാണിച്ചു കല്ച്ചരല്‍ പരിപ്പാടി എന്നും പറഞ്ഞു രാത്ത്രി കറങ്ങി നടക്കുന്ന പെണ്ണുങ്ങളുടെ പരിപ്പാടി ഉള്കാടനം ചെയ്യാനാ thallappariyam..allengil minister varumbhol avarude koode biriyani kazhichu pepparil 1 photto adichu varunnathum nokki erikkum,engane ulla kariyatthinu minakketta photto varillallo.thendikal.

    ReplyDelete
  2. സ്വന്തം നാട്ടിലെ ഉത്തരവാദിത്വപ്പെട്ടവര്‍. അതെപറ്റി നമുക്കെല്ലാം അറിവുള്ളതാണല്ലോ.

    ആകാംഷയുണര്‍ത്തുന്ന രംഗങ്ങളാണല്ലോ

    ReplyDelete
  3. കൂടുതൽ വായിക്കാനായി സെയ്‌വ് ചെയ്യുകയാണ്. തുടരുക,

    ReplyDelete
  4. ബിജു കാലഘട്ടത്തിന്റെ അനിവാര്യതയാണ്‌ ഇത്തരം കുറിപ്പുകൾ അടയാളപ്പെടുത്തുന്നത്. ശൂന്യതയിൽ നിന്ന് ത്യാഗത്തിലൂടെ സമൂഹസേവ നടത്തുന്നവർ. ഇവരാണ്‌ സമൂഹത്തിന്റെ യഥാർത്ഥ സേവകർ. 
    ഉഷയെപ്പോലെ ആയിരക്കണക്കിനു നമ്മുടെ സഹോദരിമാരാണ്‌ ഈ ഊഷരഭൂമിയിൽ ഉഴലുന്നത്.
    വാണിഭസംഘങ്ങളിൽ കുരുങ്ങികിടക്കുന്നവർ.
    ദുബായിൽ കുറച്ചു നിയന്ത്രണങ്ങളും, 20 വർഷം ശിക്ഷയും, ചാടിവന്നാൽ ആരെങ്കിലും രക്ഷപെടുത്തുമെന്ന ബോധവും, ഒരു പാട് ഇടപാടുകാർ തിരികെ പോയതുകൊണ്ടും കുറച്ചു കുറവുണ്ട്.

    ReplyDelete
  5. Very good effort, Biju anna...It is really touching and wonderful way of writing.

    (Manoj Allumpuram gives good advertisement for your posts here.)

    Arun.

    ReplyDelete
  6. അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു

    ReplyDelete
  7. biju chilappo nammute embassy oru international waste storage aanennu thonnippokum

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.