പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Wednesday 17 August 2011

വിപ്ലവബാക്കി..

നായരുമലയുടെ പടിഞ്ഞാറേ ചെരുവില്‍  ഒരു ചുമപ്പു തിരശ്ശീല ബാക്കിവെച്ച് സൂര്യന്‍ ഇറങ്ങിപ്പോയി. തൊടിയിലെ വാഴക്കുടപ്പനു ചുറ്റും ചെറിയൊരു അടയ്ക്കാ വാവല്‍ തേനന്വേഷിച്ചു ചുറ്റിത്തിരിയുന്നുണ്ട്. അന്നേരം തൊഴുത്തിലെ കറമ്പിപ്പശു കാടിവെള്ളത്തിന്, അക്ഷമയോടെ മെല്ലെ അമറി.

“ആ ചോന്ന പൂവന്‍ ഇന്നലേം കൂട്ടിക്കയറീല്ല. വല്ല കുറുക്കന്റേം വായില്‍ ചാടാനായിക്കൊണ്ട്..”

 അമ്മ ഉച്ചത്തില്‍ പറഞ്ഞുകൊണ്ട്, മുറ്റത്ത് ചിക്കിപ്പെറുക്കുന്ന കോഴികളെ തെക്കേ മുറ്റത്തെ കൂട്ടിലേയ്ക്ക് കൈവീശി ഓടിച്ചു. അപ്പോള്‍ ഞാന്‍ രയരോത്തേയ്ക്കുള്ള പതിവു സന്ധ്യായാത്രയ്ക്കൊരുങ്ങി മുറ്റത്തിറങ്ങി.

“ഈ ചെക്കന് വീട്ടിലിരുന്നുകൂടായോ..? സന്ധ്യാനേരത്തെന്താ അവ്ടെ തെയ്യം കെട്ടുണ്ടോ..”

അമ്മയെന്റെ നേരെ ചീറി. ഞാനതത്ര കാര്യമാക്കിയില്ല. ഇതെന്നും പതിവുള്ളതാണല്ലോ..!

“നീ പോരുമ്പം ഒരു കുപ്പി വായുഗുളിക മേടിച്ചേക്കണം.“

അമ്മ നെഞ്ചില്‍ തിരുമ്മികൊണ്ട് പറഞ്ഞു.  പനിമുതല്‍ വായുകോപം വരെയുള്ള സകല രോഗങ്ങള്‍ക്കും അമ്മയുടെ മറുമരുന്നാണല്ലോ അയമോദകസത്ത് വായു ഗുളിക. തലയാട്ടി സമ്മതിച്ച് ഞാന്‍ വേഗം രയറോത്തേയ്ക്ക് നടന്നു. മൊയ്തുക്കായുടെ റബര്‍തോട്ടം വഴി ഷോര്‍ട്ട്കട്ടുണ്ട്. അഞ്ചാറ് മിനിട്ടു ലാഭിയ്ക്കാം. ഒരു കുഴപ്പമുള്ളത്, ഉണക്ക റബറില മൂടിയ വഴിയില്‍   സൂക്ഷിച്ചു നടന്നില്ലെങ്കില്‍ ഉരുളന്‍‌കല്ലില്‍ ചവിട്ടി നടുവും തല്ലി വീഴും എന്നതു മാത്രമാണ്. എന്തായാലും ഞാന്‍ താഴേയ്ക്ക് വെച്ചുപിടിച്ചു. ആ സ്പീഡിനു ഒരു കാരണമുണ്ട്.
ഇന്നേയ്ക്ക് ഇരുപത്തഞ്ചാം ദിവസം നിയമസഭാ ഇലക്ഷനാണ്. ഇലക്ഷന്റെ മുഖ്യ പ്രവര്‍ത്തനമാണല്ലോ ചുവരെഴുത്തും പോസ്റ്ററൊട്ടിയ്ക്കലും. രയറോത്തെ വിപ്ലവയുവജനങ്ങളായ ഞങ്ങള്‍ ഇന്ന് വിശാലമായ ചുവരെഴുത്ത് പ്ലാന്‍ ചെയ്തിട്ടുണ്ട്. രാത്രിയില്‍ ആളൊഴിഞ്ഞ നേരത്താണ് ഇതൊക്കെ ചെയ്യേണ്ടത്. അതിനാലാണ് ഞാന്‍ ഇന്നിത്ര വൈകിയതും.

ഞാനെത്തുമ്പോള്‍ മമ്മാലിയ്ക്കാന്റെ ചായപ്പീടികയില്‍ മൂന്നാലു സഖാക്കള്‍ ചായയും പരിപ്പുവടയും കഴിയ്ക്കുന്നു.  അവരോടൊപ്പം കൂടി. എനിയ്ക്ക് സുഖിയനാണ് ഇഷ്ടമെങ്കിലും ഐക്യദാര്‍ഡ്യമെന്ന നിലയില്‍ പരിപ്പുവട തന്നെ മതിയെന്നു വെച്ചു. ചായകുടിയ്ക്കിടയില്‍ പരസ്യമായി പറയാവുന്ന അത്യാവശ്യകാര്യങ്ങളൊക്കെ ഞങ്ങള്‍ സംസാരിച്ചു. സീക്രട്ടായ കാര്യങ്ങള്‍ പാര്‍ടി ആപ്പീസില്‍ വെച്ചേ പറയാറുള്ളു.

മമ്മാലിക്കായോട് പറ്റിലെഴുതിക്കോളാന്‍ പറഞ്ഞ് ചായപ്പീടികയില്‍ നിന്നിറങ്ങി  പടിഞ്ഞാറേമുക്കിലെ ആപ്പീസിലേയ്ക്കു  ഞങ്ങള്‍ നടന്നു. രയറോത്ത് വൈകിട്ടത്തെ തിരക്കും ബഹളോം. ആസ്ഥാന കുടിയന്മാര്‍ രണ്ടു പേര്‍ മുണ്ടു തലയില്‍കെട്ടി തന്നന്നം തുള്ളുന്നുണ്ട്. അവരെ ശ്രദ്ധിയ്ക്കാതെ രയറോംകാര്‍ അവരവരുടെ പാടു നോക്കി പോകുന്നു.  ചീര്‍ത്ത പൂവാകയുടെ മൂത്തുമുരടിച്ചു തൊലിയടര്‍ന്ന വേരും‌കൂട്ടത്തിനു മേലെ കാലു കവച്ചുവെച്ച് ഞങ്ങള്‍ ആപ്പീസു മുറ്റത്തേയ്ക്കു നടന്നു. മുറ്റത്തെ കൊടിമരത്തില്‍ കെട്ടിയിരുന്ന ചെങ്കൊടി നരച്ചിരിയ്ക്കുന്നു. മാറ്റിക്കെട്ടാനായി. ഇനി, ഉടനെ എ.കെ.ജി. ദിനം വരുന്നുണ്ടല്ലോ, അന്നു മാറ്റാം. തൊട്ടടുത്ത പറമ്പിലെ ആലിക്കുട്ടീടെ കൊന്നത്തെങ്ങ് വലിയ ശല്യം തന്നെ. ഇന്നും ഓലവീണ് ഓട് രണ്ടുമൂന്നെണ്ണം പൊട്ടിയിട്ടുണ്ട്. സാരമില്ല, ഓരോ തവണ പൊട്ടുമ്പോഴും ആലിക്കുട്ടി തന്നെ വന്ന് മാറ്റിയിട്ടു തരും.

തൂളമഴയേറ്റു കരിമ്പന്‍ തട്ടിയ പലകക്കതകു തുറന്ന് ഞങ്ങള്‍ അകത്തുകയറി. മരപ്പട്ടിക അടിച്ചുകൂട്ടി വെള്ളത്തുണിവലിച്ചു കെട്ടിയ എട്ടുപത്തു ബോര്‍ഡുകളും കുറേ പോസ്റ്ററുകളും നാലഞ്ച് കുമ്മായ ബക്കറ്റുകളുമൊക്കെയായി ആപ്പീസാകെ നിറഞ്ഞിരിയ്ക്കുന്നു. അവയ്ക്കിടയിലെ നാല് ബെഞ്ചിലും പഴകിയ തടിമേശയിലുമായിട്ടാണ് ഞങ്ങള്‍ കമ്മിറ്റി കൂടുകയും ആപ്പീസു വര്‍ക്ക് നടത്തുകയും ചെയ്യുന്നത്.
ആപ്പീസിലെത്തിയാല്‍ ദിനേശ് ബീഡി വലിയ്ക്കുക എന്നത് സഖാക്കളുടെ ദൌര്‍ബല്യമായിരിയ്ക്കുന്നു. ഇത്തവണയും അവരതിനു വഴങ്ങി. ഞാനും ബ്രാഞ്ച് സെക്രട്ടറി, സഖാവ് കൊച്ചേട്ടനും ബീഡി വലിയ്ക്കാറില്ല. ഞങ്ങള്‍ക്കിഷ്ടം മൂക്കുപ്പൊടിയാണ്. കൊച്ചേട്ടന്‍ വലിയ്ക്കുന്നതു കാണാന്‍ തന്നെ നല്ല ചന്തമാണ്. ഒരു നുള്ളു പൊടിയെടുത്ത് പതുക്കെ ഒന്നു തട്ടിക്കുടഞ്ഞ്, ചുറ്റുമൊന്നു നോക്കും. പിന്നെ ഒരു മൂക്കു വിരലുകൊണ്ടടച്ച്, മറ്റേമൂക്കിലേയ്ക്ക് പൊടി തള്ളിക്കയറ്റി ആഞ്ഞൊരു വലിയാണ്..! അകമ്പടിയായി എന്തോ ഒരു സൌണ്ടും കേള്‍ക്കാം ‍. അതേ പോലെ മറ്റേ മൂക്കിലും പ്രയോഗിയ്ക്കും.  എല്ലാം കഴിഞ്ഞ്, മേലാകെയൊന്നു വിറപ്പിച്ച്, തലയ്ക്കടി കിട്ടിയ പോലെ അരമിനിട്ട് അങ്ങനെ നില്‍ക്കും. പിന്നെ കൊച്ചേട്ടന്‍  നോര്‍മലാകും. എനിയ്ക്ക് അത്രയൊന്നും പറ്റില്ല. ചെറുതായൊരു വലി മാത്രം.

“ഒന്‍പതു മണിയായാല്‍ കടയൊക്കെ പൂട്ടും. അന്നേരം നമുക്ക് വര്‍ക്കു തുടങ്ങാം..” സെക്രട്ടറി സഖാവ് കൊച്ചേട്ടന്‍ ഞങ്ങളോടു പറഞ്ഞു.” അതു വരെ ഇവിടെ ചില്ലറ പണീണ്ട്. ഓട്ടര്‍ പട്ടിക നോക്കി എത്ര ഓട്ടുകിട്ടുമെന്ന് ലീസ്റ്റെടുക്കണം. ലോക്കല്‍ കമ്മിറ്റിയ്ക്ക് അയയ്ക്കാനുള്ളതാണ്...”

തടിമേശയുടെ ഡ്രായര്‍ തുറന്നു വോട്ടര്‍ പട്ടികയെടുത്ത് ഞങ്ങള്‍ പരിശോധനതുടങ്ങി. ഞങ്ങളുടെ ലിസ്റ്റില്‍ മൂന്നു കാറ്റഗറിയാണുള്ളത്. “ഉറപ്പുള്ളത്“, “ഉറപ്പില്ലാത്തത്”, “ആടിക്കളിയ്ക്കുന്നത്”. ആദ്യത്തെ രണ്ടു കാറ്റഗറിയും എളുപ്പമാണ്. വോട്ടു തരുന്നവരെയും തരില്ലാത്തവരെയും കൃത്യമായി ഞങ്ങള്‍ക്ക് അറിയാം. എന്നാല്‍ ആടിക്കളിയ്ക്കുന്നവരെ കണ്ടെത്തലാണു പാട്. അവന്മാര്‍ കണ്ടാല്‍ ചിരിയ്ക്കും, ഉറപ്പായി വോട്ടു തരുമെന്നും പറയും. പക്ഷെ കിട്ടുമെന്ന് യാതൊരുറപ്പുമില്ല. ഞങ്ങള്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ അധികപേരും ആടിക്കളിയ്ക്കുന്നവരാണ്. ഇലക്ഷനു മുന്‍പായി അവരില്‍ പകുതിപേരെയെങ്കിലും ഇങ്ങോട്ട് മറിച്ചേ ഒക്കൂ. ലിസ്റ്റുണ്ടാക്കലും ചര്‍ച്ചയും ഉപചര്‍ച്ചയുമൊക്കെയായി നേരം ഒന്‍പതുമണിയായത് അറിഞ്ഞില്ല.

രണ്ടു ബക്കറ്റില്‍ കുമ്മായം കലക്കിയതും നാലഞ്ചു ചകിരി ബ്രഷുകളുമായി ഞങ്ങള്‍ ആപ്പീസു പൂട്ടിയിറങ്ങി.
വെളുത്തപക്ഷത്തിലെ പാതിനിലാവ് മാനത്തുണ്ട്.  കനത്ത നിഴല്‍ പരന്നുകിടക്കുന്ന പൂവാകച്ചുവട്ടിലൂടെ ഞങ്ങള്‍ കവലയിലേയ്ക്കു നടന്നു. ചുമര് എന്നു പറയാവുന്നത്, പഴയ ഒരു തട്ടിപ്പീടികയുടെ ഇരുവശവും പിന്നെ മമ്മാലിക്കായുടെ ചായപ്പീടികയുടെ സൈഡുമാണ്. ഉറച്ച ലീഗുകാരനാണെങ്കിലും ചുമരിന്റെ കാര്യത്തില്‍ മമ്മാലിക്കാ ആരോടും വിവേചനം  പുലര്‍ത്തിയിരുന്നില്ല. ചായകുടിയുടെ കാര്യത്തില്‍ പാര്‍ടിക്കാര്‍ക്കും വിവേചനമൊന്നുമില്ല. പഴയ തട്ടിപ്പീടികയുടെ സൈഡ് ബുക്ക് ചെയ്തിട്ട് ഞങ്ങള്‍ മമ്മാലിക്കായുടെ ചായപ്പീടികയുടെ അടുത്തേയ്ക്കു ചെന്നു.
ഞെട്ടിപ്പോയി....
കോണ്‍ഗ്രസുകാര്‍ ആ സൈഡ് മൊത്തം ബുക്കു ചെയ്തു കഴിഞ്ഞിരിയ്ക്കുന്നു...!
ഇതെപ്പോള്‍ സംഭവിച്ചു? ബുക്ക് ചെയ്ത കുമ്മായം ഉണങ്ങിയിട്ടുപോലുമില്ല..!
ഞങ്ങള്‍ അമ്പരപ്പോടെ ചുറ്റും നോക്കി.
അതാ ജമായത്ത് പള്ളിയുടെ മുന്‍പിലെ റോഡില്‍ ഒരു പെട്രോമാക്സ് വെളിച്ചം. ആരൊക്കെയോ റോഡില്‍ കുമ്മായം കൊണ്ട് എഴുതുന്നു..!

“എടാ അവന്മാര്‍ പണി പറ്റിച്ചല്ലോ..” സഖാവ് കൊച്ചേട്ടന്‍ നിരാശയോടെ പറഞ്ഞു. രയറോത്തെ ഏറ്റവും നോട്ടം കിട്ടുന്ന ചുമരായിരുന്നു മമ്മാലിക്കായുടേത്. അതു പോയതു കൂടാതെ അവന്മാര്‍ റോഡും ബുക്ക് ചെയ്യാന്‍ തുടങ്ങി..

“സഖാവെ നമ്മുക്കും റോഡ് ബുക്ക് ചെയ്യാം..” യുവജന സഖാവ് രഘുവിന്റെ ആവേശം മുറ്റിയ വാക്കുകള്‍.

സഖാവ് കൊച്ചേട്ടന്റെ ഓര്‍ഡര്‍ കിട്ടും മുന്‍പേ ഞങ്ങള്‍ റോഡിലേയ്ക്കിറങ്ങി. ആദ്യം മമ്മാലിക്കയുടെ വാതില്‍ക്കല്‍ തന്നെയാകട്ടെ. അപ്പോള്‍ കോണ്‍ഗ്രസുകാര്‍ പള്ളിസൈഡില്‍ നിന്നും ബുക്ക് ചെയ്ത് ചെയ്ത് ഇങ്ങോട്ടു വന്നുകൊണ്ടിരുന്നു. ഞങ്ങള്‍ ഇവിടുന്നു ബുക്ക് ചെയ്ത് അങ്ങോട്ടും.

ഞാന്‍ തല ഉയര്‍ത്തി അവരുടെ എണ്ണമെടുത്തു. എട്ടു പേരുണ്ട്. ഞങ്ങള്‍ അഞ്ചു പേരും. ഒരേറ്റുമുട്ടലുണ്ടായാല്‍ പിടിച്ചു നില്‍ക്കാനാവുമോ എന്തോ..? സഖാവ് രഘുവാകട്ടെ, ആവേശം തലയ്ക്കു പിടിച്ച് ബുക്കിങ്ങാണ്. മിനിട്ടുകള്‍ കഴിയവെ അവരും ഞങ്ങളും ഒരു വരയുടെ ഇരുവശത്തുമായി മുഖാമുഖം എത്തി. പെട്രോമാക്സിന്റെ വെളിച്ചത്തില്‍ ഞാന്‍ ആള്‍ക്കാരെ കണ്ടു. നായരുമലയിലെ മാത്യുവും നാരായണനുമുണ്ട്. രണ്ടുപേരും എന്റെ പരിചയക്കാര്‍. എന്നാല്‍ ആ ഭാവമൊന്നും അവരുടെ മുഖത്ത് കണ്ടില്ല.

സഖാവ് രഘു എഴുത്ത് നിര്‍ത്തിയിട്ട് നെഞ്ചു വിരിച്ച് അവരുടെ നേര്‍ക്കുനേര്‍ നിന്നു. ഞാന്‍ പതിയെ രഘുവിനെ തോണ്ടി..“ഹേയ് വേണ്ടാ സഖാവെ....”

സഖാവ് കൊച്ചേട്ടനാകട്ടെ ഒരക്ഷരം മിണ്ടുന്നില്ല. ആള്‍ബലം ഞങ്ങള്‍ക്കു കുറവാണെന്നു തോന്നിയതിനാലാണോ എന്തോ അവന്മാര്‍ ഞങ്ങളുടെ വര മുറിച്ച് ഒറ്റക്കടക്കല്‍. പിന്നെയെന്താണു സംഭവിച്ചതെന്നെനിയ്ക്കറിയില്ല. സഖാവ് രഘുവിന്റെ അലറലും ചീറലും. ഒപ്പമുണ്ടായിരുന്ന മറ്റു സഖാക്കന്മാര്‍ എന്നെ തള്ളിമാറ്റി മുന്നോട്ട് കുതിച്ചു. എനിയ്ക്ക് ഒന്നിനും ആകുമായിരുന്നില്ല. കൂട്ടയടി എന്നൊക്കെ കേട്ടിട്ടേയുള്ളു, ഞാനാരെയും തല്ലാനും പോയിട്ടില്ല, തല്ലു മേടിച്ചിട്ടുമില്ല. ഒരു പേടി വന്ന് എന്നെ പൊതിഞ്ഞു.  ഒരു നാലഞ്ചു മിനിട്ടുനേരത്തെ കൂട്ടപ്പൊരിച്ചില്‍. കടിപിടി കൂടുന്ന നായ്ക്കളെപ്പോലെ മറിയലും നിലം പറ്റലും. എന്റെ കണ്ണിനു മുന്നില്‍ ഇരുട്ടുവന്നു മറയിട്ടകാരണം ഒന്നും കാണാനായില്ല. അപ്പോഴേയ്ക്കും എവിടുന്നൊക്കെയോ പട്ടി കുരച്ചു. ആരൊക്കെയോ അവിടുന്നും ഇവിടുന്നും വരാന്‍ തുടങ്ങി.

പരിസരബോധം മെല്ലെയെത്തിത്തുടങ്ങിയപ്പോള്‍ കണ്ടത്, റോഡിലാകെ തട്ടിത്തൂവിയ കുമ്മായം. എഴുതിയതും വരച്ചതുമെല്ലാം നാനാവിധമായി. കോണ്‍ഗ്രസുകാരുടെ പെട്രോമാക്സൊക്കെ പപ്പടം പരുവത്തില്‍. സഖാവ് രഘുവിന്റെയും മറ്റൊരു സഖാവിന്റെയും ഷര്‍ട്ടും മുണ്ടും കീറിപ്പോയി. അവര്‍ അല്പം അവശതയോടെ റോഡിലിരിയ്ക്കുകയാണ്. മേലാകെ കുമ്മായം പൂശിയ മാതിരി. എന്നാല്‍ മറുപക്ഷത്തെ ഒറ്റയെണ്ണം പോലും ആ പരിസരത്തുണ്ടായിരുന്നില്ല. എനിയ്ക്കാണെങ്കില്‍ മേലാകെ ഒരു കിടുകിടുപ്പും വിറയലും. ഒരു പെരുമഴ പെയ്തൊഴിഞ്ഞപോലെയുണ്ട്.

ഓടിയെത്തിയവര്‍ക്ക്  വിശദീകരണമൊന്നുമില്ലാതെ കാര്യം ബോധ്യമായി. പാര്‍ടിക്കാരാണെന്നു കണ്ടതോടെ ചില മൂരാച്ചികളൊക്കെ പുളിച്ച ചിരിയോടെ തിരിച്ചു പോയി. കുറച്ച് സഖാക്കള്‍ മാത്രം അവിടെ നിന്നു. അല്ലെങ്കിലും രയറോം ടൌണില്‍ ഞങ്ങള്‍ക്കത്ര വോട്ടൊന്നുമില്ല. അപ്പോള്‍ സഖാവ് കൊച്ചേട്ടന്‍ എന്നെ മെല്ലെ തോണ്ടിയിട്ട് ഒരു വശത്തേയ്ക്ക് തലയാട്ടി വിളിച്ചു.

“എന്താ സഖാവേ..?” ഞാന്‍ ഉത്കണ്ഠയോടെ ചോദിച്ചു.

“ഇവരെ ആശുപത്രിയില്‍ കൊണ്ടു പോകേണ്ടെ..?”

“ആശുപത്രിയിലോ..? അതിനവര്‍ക്ക് പരിക്കൊന്നുമില്ലല്ലോ..?”

“അതിനല്ല, കേസിനു ബലം വരണമെങ്കില്‍ ആശുപത്രിയില്‍ കിടക്കണം..”

“ഇനി കേസുമുണ്ടോ..?” എനിയ്ക്കല്‍പം പരിഭ്രമമായി.

“ഇലക്ഷനല്ലേ വരുന്നത്.. നമുക്ക് ഇതൊന്നു ചൂടാക്കണം. ആടിക്കളിയ്ക്കുന്ന കുറച്ചു പേരെയെങ്കിലും മറിയ്ക്കാം..” സഖാവ് കൊച്ചേട്ടന്‍ അതിന്റെ പ്രായോഗിക വശം എനിയ്ക്കു ചെവിയില്‍ പറഞ്ഞു തന്നു.

“എങ്കില്‍ ഉടനെ ആശുപത്രിയാലാക്കാം സഖാവെ..” ഞാനും സമ്മതിച്ചു.

“ഒരു കാര്യം ചെയ്യു, ഞാന്‍ ജീപ്പ്  ഏര്‍പ്പാടാക്കാം, സഖാവും ഇവരോടൊപ്പം ആശുപത്രിയില്‍ പോണം. ഏരിയാ കമ്മിറ്റി ഓഫീസില്‍ പോയിട്ട് ആശുപത്രീലോട്ട് പോയാല്‍ മതി..”

“അയ്യോ കൊച്ചേട്ടാ ഞാനോ..! എനിയ്ക്ക് ഇതൊന്നും പരിചയമില്ല. സഖാവ് തന്നെ പോകുന്നതാ നല്ലത്..”

“ഇങ്ങനെയൊക്കെയല്ലേ പഠിയ്ക്കുന്നത്.. വീട്ടില്‍ അവളും പിള്ളേരും മാത്രമേയുള്ളു.. സഖാവ് തന്നെ പോകണം..”
ആ വാക്കുകള്‍ക്ക് ബ്രാഞ്ച് സെക്രട്ടറിയുടെ ഓര്‍ഡറിന്റെ കനമുണ്ടോ എന്നു ഞാന്‍ സംശയിച്ചു. ഇനിയിപ്പോള്‍ മടിച്ചു നില്‍ക്കാനാവില്ല. തന്നെയുമല്ല, കൂടെയുള്ള സഖാക്കളെ ആശുപത്രിയിലെത്തിയ്ക്കാന്‍ അമാന്തം കാണിയ്ക്കുന്നത് ഒരു  സഖാവിനു യോജിച്ചതുമല്ല.
ഡ്രൈവര്‍ വാസുവേട്ടന്റെ പഴഞ്ചന്‍ ഡീസല്‍ ജീപ്പ് തളിപ്പറമ്പെത്താന്‍ ഒരു മണിക്കൂര്‍ പിടിച്ചു. ആദ്യം ഞങ്ങള്‍ ഏരിയാ കമ്മിറ്റി ഓഫീസിലേയ്കാണ് പോയത്. ഓടിട്ട ആ പഴയകെട്ടിടത്തിന്റെ വരാന്തയില്‍ ചില സഖാക്കളിരുന്ന് ബീഡി പുകയ്ക്കുന്നു. ഭാഗ്യം, ഇലക്ഷന്‍ കാലമായതുകൊണ്ടാവാം
എരിയാ സെക്രട്ടറി അവിടെയുണ്ടായിരുന്നു. തലമുഴുവന്‍ നരച്ച, മെലിഞ്ഞുണങ്ങിയ സഖാവിന്റെ വേഷം ഇളം മഞ്ഞ മുണ്ടും വെള്ള ഷര്‍ട്ടും. ആദ്യമായാണ് ഒരു ഏരിയാ സെക്രട്ടറിയോട് നേരില്‍ സംസാരിയ്ക്കാന്‍ പോണത്. അതിന്റെയൊരു സങ്കോചമുണ്ട്.

“സഖാവെ, ഞങ്ങള്‍ രയറോത്തൂന്ന് വര്യാണ്.. അവിടെ കോണ്‍ഗ്രസുകാര്‍ നമ്മുടെ രണ്ട് സഖാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയിരിയ്ക്കുന്നു. പോലീസിലൊന്ന് വിളിച്ചു പറഞ്ഞാല്‍....” ആവുന്നത്ര വിനയത്തില്‍ ഞാന്‍ പറഞ്ഞു.

അദ്ദേഹം എന്നെ മുഖമുയര്‍ത്തി നോക്കി. നല്ല ഗൌരവത്തില്‍ തന്നെയാണ്. പിന്നെ കൈയിലിരുന്ന പത്രത്തിലേയ്ക്കു തന്നെ മുഖം പൂഴ്ത്തിയിട്ട് ചോദിച്ചു: “എവിടെ അവര്‌ ‍..?”

അപ്പോള്‍ ഞാന്‍ മുറ്റത്ത് ഇരുട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിനു നേരെ തിരിഞ്ഞ് സഖാവ് രഘുവിനേയും മറ്റേ ആളെയും വിളിച്ചു. രണ്ടു പേരും വേച്ചു വേച്ച് ഇറങ്ങി വന്നു. ജീപ്പിനകത്തിരുന്ന് ഇവര്‍ക്ക് അവശത കൂടിയോ,,!
ഏരിയാ സെക്രട്ടറി അവരെയൊന്നു നോക്കിയ ശേഷം മേശപ്പുറത്തിരുന്ന ടെലഫോണ്‍ എടുത്ത് പോലീസ് സ്റ്റേഷനിലേയ്ക്കു വിളിച്ചു:
“ഇത് ഏരിയ കമ്മിറ്റി ഓഫീസില്‍ നിന്നാണ്. സര്‍ക്കിള്‍ ഇല്ലേ..? ആ.. സര്‍ക്കിള്‍ ആണോ.. ശരി. രയറോത്തു നിന്ന് കോണ്‍ഗ്രസുകാര്‍ മര്‍ദിച്ച രണ്ടു സഖാക്കള്‍ ഇവിടെയെത്തിയിട്ടുണ്ട്. ഉടനെ കേസെടുക്കണം...... എന്ത്.. നോക്കട്ടെന്നോ..? നോക്കുകയൊന്നും വേണ്ടാ.. നടപടിയെടുക്കണം........ ... ഓഹോ ഇലക്ഷനായതിന്റെ പവറായിരിയ്ക്കും അല്ലേ.. ഞങ്ങള്‍ വീണ്ടും വരില്ലാന്നു കരുതിയാവും അല്ലേ... കാണാം ..”
ഏരിയാ സെക്രട്ടറി ക്ഷോഭത്തോടെ ഫോണ്‍ ശക്തിയായി വെച്ചു.

“ഹും പോലീസുകാരുടെയൊരു മാറ്റം.. നിങ്ങളെന്തായാലും ആശുപത്രിയില്‍ പോയി അഡ്മിറ്റാക്.. ബാക്കി നമുക്ക് നാളെ നോക്കാം...വേണോന്നു വെച്ചാ എസ് പിയെ തന്നെ വിളിയ്ക്കാം....”

തളിപ്പറമ്പ് ഗവണ്മെന്റാശുപത്രിയിലേയ്ക്ക് പോകും വഴി ഞങ്ങള്‍ ജീപ്പു നിര്‍ത്തി തട്ടുകടയില്‍ നിന്നു ചായയും കടിയും കഴിച്ചു. സഖാക്കള്‍ ഓരൊ ബീഡിയും വലിച്ചു.  ആശുപത്രി അത്യാഹിതവിഭാഗത്തില്‍ കുറച്ചു നേരം തര്‍ക്കിച്ചു. അത്യാഹിതമൊന്നും അവരു കാണുന്നില്ലാത്രെ..! സഖാവ് രഘുവും മറ്റേ സഖാവും തളര്‍ന്ന് ബഞ്ചില്‍ കിടക്കുകയായിരുന്നു.  എന്തായാലും അവസാനം  അഡ്മിഷന്‍ കിട്ടി‍. ഇലക്ഷന്‍ കാലമായപ്പോള്‍ എല്ലാവര്‍ക്കും പത്തി പൊങ്ങിയിരിയ്ക്കുന്നു..!
 എല്ലാം കഴിഞ്ഞ് ജീപ്പ് രയറോത്തെത്തിയപ്പോള്‍ സമയം രാത്രി ഒരു മണി..! ഒരൊറ്റ മനുഷ്യക്കുഞ്ഞു പോലുമില്ല അവിടെയെങ്ങും. പുഴയുടെ ഒഴുക്കും പള്ളി മിനാരത്തിലെ വെള്ളിമൂങ്ങയുടെ മൂളലും മാത്രം ബാക്കി.
 ഇത്രയും വൈകി ആദ്യമായാണ് നായരുമല കയറുന്നത്. കിതപ്പടക്കി അരണ്ട വെളിച്ചത്തില്‍ വഴി തപ്പി വീടു പിടിച്ചു. തൊഴുത്തില്‍ കറമ്പി ആളനക്കം കേട്ടപ്പോള്‍ ഉച്ചത്തില്‍ മൂളി.
മെല്ലെ കതകിനു തട്ടി. അമ്മ ഉണര്‍ന്നു കിടപ്പാവും. എത്ര വൈകിയാലും ഞാനെത്താതെ ഉറക്കം പതിവില്ലല്ലോ. അകത്ത് തീപ്പെട്ടിയുരസുന്ന ശബ്ദം. മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കുമായി അമ്മ വാതില്‍ തുറന്നു..

“അമ്മയ്ക്കു വായു ഗുളിക മേടിയ്ക്കാന്‍ പറഞ്ഞു വിട്ടിട്ടു വരുന്ന നേരമായിരിയ്ക്കും അല്ലേ..?“

അപ്പോഴാണ് ഞാനോര്‍ത്തത്, ഈശ്വരാ.. അമ്മ പറഞ്ഞുവിട്ട വായു ഗുളിക...!
അപ്പോള്‍ പുറത്തെ ഇരുട്ടില്‍ ഒരു പുള്ളിനത്തു ചിലച്ചും കൊണ്ടു പറന്നുപോയി. മലഞ്ചെരിവില്‍ എവിടെയോ പട്ടി നിര്‍ത്താതെ കുരയ്ക്കുന്നു. നിലാവ് നേരത്തെ അസ്തമിച്ചതാണല്ലോ..?

“ചോറ് വെളമ്പി വെച്ചിട്ടുണ്ട്.. എടുത്തു കഴിച്ചോ..”

നെഞ്ചില്‍ തടവികൊണ്ട് അമ്മ  കട്ടിലില്‍ പോയി കിടന്നു. അപ്പോള്‍ തള്ളിവന്ന വിങ്ങല്‍ പുറത്തു ചാടാതെ ഞാന്‍ നെഞ്ചത്തിറുക്കിപ്പിടിച്ചു.

10 comments:

  1. അടി കിട്ടിയില്ലെ? മോശം ...
    :)

    ReplyDelete
  2. :) നന്നായിരിക്കുന്നു. ഒരു പതിവ് രാഷ്ട്രീയതല്ല്.....:):) വളരെ ഭംഗിയായി എഴുതിയിരിക്കുന്നു. കാലം മറന്ന പരിപ്പുവടയും ചായയും, ചകിരിബ്രഷും ഒക്കെ വളരെ നന്നായി... പുതുകാലത്തില്‍ ഇവക്ക് പകരം പെറോട്ടയും ചില്ലിചിക്കനും റമ്മും അക്കെയാണ്. തേച്ചുവടിയാക്കിയ ഷര്‍ട്ടും ...:)

    ReplyDelete
  3. “ചോറ് വെളമ്പി വെച്ചിട്ടുണ്ട്.. എടുത്തു കഴിച്ചോ..”
    അവിടെ കിട്ടി അടി!

    നല്ല എഴുത്ത്.

    ReplyDelete
  4. രണ്ട് തല്ല് കിട്ടിയിരുന്നെങ്കിൽ അതെന്നേ മറന്നു പോകുമായിരുന്നു
    ഈ ശിക്ഷ ബിജു ഒരിക്കലും മറക്കില്ല

    ReplyDelete
  5. പരിപ്പുവടയും ചായയും കുടിച്ച സഖാവേ അടി കിട്ടാത്തത് കഷ്ട്ടമായി പോയി കേട്ടോ......നാട്ടില്‍ കാണുന്ന സ്ഥിരം രാഷ്ട്രീയ തല്ലു തന്നെ. വളരെ നന്നായിട്ടുണ്ട്....

    ReplyDelete
  6. അതു ശരി!
    തല്ലു കൊള്ളാത്ത സഖാവാ അല്ലേ!?
    കൊള്ളാം.

    ReplyDelete
  7. അനുഭവം കൊണ്ട് പറയുകയാ, അടി നടക്കുമ്പോ ഉണ്ടാകുന്ന ആ വിമ്മിഷ്ടം അത്ര നല്ലതല്ല സഖാവേ

    ReplyDelete
  8. സ്നേഹമുള്ള അമ്മയും മകനും.. നിങ്ങടെ സാഹചര്യം എനിക്ക് മനസ്സിലായ്, അമ്മയ്ക്കും അറിയാമായിരിക്കും അമ്മ ക്ഷമിച്ചും കാണും..!
    അതു പോട്ടെ കൂട്ടുകാര്‍ക്ക് അടി കിട്ടിയതിന്‍റെ വല്ല പ്രയോജനവും ഉണ്ടൊ.. ഇങ്ങടെ സ്ഥാനാര്‍ത്ഥി ജയിച്ചൊ :)

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.