പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Monday 13 December 2010

അഥവാ ഭാഗ്യം ആയുസ്സിന്റെ ബലം.

ജീവിതത്തിനും മരണത്തിനുമിടയിലുള്ള ആ ഒരു നിമിഷത്തെ ആണോ നാം ഭാഗ്യം എന്നു വിളിയ്ക്കുന്നത്? അങ്ങനെയെങ്കില്‍ നാം ജീവനോടെയിരിയ്ക്കുന്ന ഓരോ നിമിഷവും ഭാഗ്യം തന്നെ ആണല്ലൊ..!  എന്റെ ജീവിതത്തില്‍, ശ്വാസം എടുക്കുകയും വിടുകയും ചെയ്യുന്ന ഓരോ നിമിഷവും ഭാഗ്യത്തിന്റെ ആനുകൂല്യമാണെന്നു ഞാന്‍ കരുതുന്നു.

ഞാന്‍ ഏഴാം ക്ലാസില്‍ പഠിയ്ക്കുന്ന കാലം. കോട്ടയം, അയ്മനത്തുള്ള പി.ജോണ്‍ മെമ്മോറിയല്‍ യു.പി.സ്കൂളിലാണെന്റെ പഠനം. എന്റെ ക്ലാസിലെ മിടുക്കന്മാരായ മൂന്നുപേരിലൊരാള്‍ ഈയുള്ളവനായിരുന്നു. ഏറ്റവും മിടുക്കന്‍ “ശംഭു“  എന്നു പേരുള്ള ഒരു നമ്പൂതിരിക്കുട്ടി. എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. അവനെ എപ്പോഴും കാച്ചെണ്ണയുടെ മണമാണ്. ഗോതമ്പിന്റെ നിറമുള്ള പൊക്കം കുറഞ്ഞ സുന്ദരനാണ് ശംഭു. പുരാണങ്ങളെ പറ്റിയും കവികളെ പറ്റിയുമൊക്കെ നല്ല അറിവാണ് അവന്. അവന്റെ അച്ഛന്‍ ഒരു പൂജാരി ആയിരുന്നു.  ഞങ്ങളുടെ മാഷന്മാരില്‍ എനിയ്ക്കേറ്റവും ഇഷ്ടം കരുണാകരന്‍ മാഷിനോടായിരുന്നു. നല്ല കറുത്ത് തടിച്ച് സാമാന്യം ഉയരമുള്ളയാളാണ് കരുണാകരന്‍ മാഷ്. അവിവാഹിതന്‍. അദ്ദേഹം വിവാഹം കഴിയ്ക്കാത്തത് സ്കൂളിലെ തന്നെ ഒരു ടീച്ചറുമായുള്ള “പ്രേമബന്ധം“ തകര്‍ന്നിട്ടാണെന്നൊക്കെ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ പറച്ചിലുണ്ട്.

അക്കാലത്ത് സ്കൂളില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മേല്‍നോട്ടത്തില്‍ “യുറീക്ക വിജ്ഞാന പരീക്ഷ” എന്നൊരു പരിപാടിയുണ്ട്. ക്വിസ് മത്സരമാണത്. സ്കൂളില്‍ നിന്നും ഒന്നാമതാകുന്ന ആളെ ജില്ലാതലമത്സരത്തില്‍ പങ്കെടുപ്പിയ്ക്കും.
ആ വര്‍ഷം സ്കൂളില്‍ ഒന്നാമന്‍ ഞാനായിരുന്നു. (നുണയല്ല, സത്യം തന്നെയാണ്.) കോട്ടയത്ത് നടക്കുന്ന ജില്ലാ മത്സരത്തിന് എന്നെ കൊണ്ടു പോയത് കരുണാകരന്‍ മാഷാണ്. രാവിലെ ഹോട്ടലില്‍ നിന്നും ചായയും പലഹാരവും മേടിച്ചു തന്നു. എന്റെ അന്നത്തെ ജീവിത സാഹചര്യത്തില്‍ ഒരു പലഹാരം കഴിയ്ക്കുക എന്നത് അത്യപൂര്‍വ ഭാഗ്യമായിരുന്നു. (“കൊതി” എന്ന ഈ കുറിപ്പ് വായിയ്ക്കൂ ). പരീക്ഷയില്‍ ഞാന്‍ തോറ്റു പോയി. അഞ്ചാം സ്ഥനമേ കിട്ടിയുള്ളു. എങ്കിലും ഉച്ചയ്ക്ക് ചോറും മേടിച്ചു തന്നിട്ടാണ് മാഷ് എന്നെ വീട്ടിലേയ്ക്ക് വിട്ടത്. ആ വാത്സല്യം ഇന്നും മനസ്സില്‍ കുളിര്‍മയായി നില്‍ക്കുന്നു.

ആയിടെ ഒരു ദിവസം രാവിലെ സ്കൂളില്‍ എന്നെ കണ്ടപ്പോള്‍ അദ്ദേഹം വാത്സല്യത്തോടെ ചേര്‍ത്തു നിര്‍ത്തിയിട്ട് എന്റെ നെറ്റിയില്‍ സംശയത്തോടെ അമര്‍ത്തി നോക്കി.

“എന്താടാ നിന്റെ മുഖത്ത് നീരു പോലെ? എന്തു പറ്റി?“

എനിയ്ക്കും അങ്ങനെ എന്തൊക്കെയോ ഒരു മാറ്റം തോന്നിയിരുന്നു. എങ്കിലും ഒരു പതിമൂന്നു വയസ്സുകാരന് അതില്‍ അത്ര വലിയ പ്രാധാന്യം തോന്നണമെന്നില്ലല്ലോ. മലബാറിലെ സ്വന്തം വീട്ടില്‍ നിന്നും വിട്ട് അമ്മവീട്ടിലാണ് അന്നെന്റെ താമസവും പഠനവും. വളരെ വലിയ അംഗസംഖ്യയും ചെറിയ വരുമാനവുമുള്ള അമ്മവീട്ടില്‍ എന്റെ കാര്യങ്ങള്‍ക്ക് പ്രത്യേകശ്രദ്ധ ലഭിയ്ക്കാനുള്ള സാഹചര്യമല്ല ഉണ്ടായിരുന്നത്.

“വീട്ടില്‍ പറഞ്ഞിട്ട് ഏതെങ്കിലും ഡോക്ടറെ കാണിക്കെടാ..”

മാഷ് പുറത്തു തട്ടിക്കൊണ്ട് പറഞ്ഞു. അന്നേരം തലയാട്ടിയെങ്കിലും ഞാനതത്ര കാര്യമാക്കിയില്ല. ഏതാനും ദിവസം കഴിഞ്ഞതോടെ മൂത്രത്തിനു നിറവ്യത്യാസം വന്നു. ഒഴിയ്ക്കുമ്പോള്‍ അസഹ്യമായ വേദന. നീര്‍കെട്ട് കണ്‍പോളകളിലേയ്ക്കും വ്യാപിച്ചു. മൂത്രത്തിനു മഞ്ഞ നിറം കണ്ട കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ അത് മഞ്ഞപ്പിത്തം ആയിരിയ്ക്കും എന്നാണ് വല്യച്ഛനും വല്യമ്മയും കരുതിയത്. അവര്‍ അടുത്തു തന്നെയുള്ള ഒരു ഒറ്റമൂലി ചികിത്സകന്റെ അടുത്തു കൊണ്ടു പോയി. അയാ‍ള്‍ മഞ്ഞ നിറമുള്ള എന്തോ ഒരു കൂട്ട് കുടിയ്ക്കാന്‍ തന്നു. രണ്ടു മൂന്നു ദിവസം കഴിച്ചെങ്കിലും യാതൊരു മാറ്റവും ഉണ്ടായില്ലെന്നു മാത്രമല്ല നീര് മുഖത്താകെയും കാലുകളിലേയ്ക്കും വ്യാപിച്ചു കഴിഞ്ഞിരുന്നു. ഞാന്‍ വളരെ അവശനായി. അതോടെ എന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാണിച്ചു.

എ.കെ.വിജയന്‍ എന്ന ഒരു ഡോക്ടറാണ് എന്നെ പരിശോധിച്ചത്. ഉടന്‍ തന്നെ എന്നെ വാര്‍ഡില്‍ അഡ്മിറ്റാക്കി. എന്റെയൊപ്പം പാവം വല്യമ്മ (അമ്മയുടെ അമ്മ) മാത്രമാണുള്ളത്. പിറ്റേന്ന് രാവിലെ ഒരു സംഘം ഡോക്ടര്‍മാര്‍ എന്റെ ചുറ്റും നിന്ന് എന്തൊക്കെയോ ചര്‍ച്ച ചെയ്തു. ഒക്കെ ഇംഗ്ലീഷിലാണല്ലോ. പിന്നെ കുറേയേറെ മരുന്നുകള്‍..
എന്നിട്ടും എന്റെ ക്ഷീണം കൂടി കൂടി വന്നു.

പിറ്റേന്ന് രാവിലെ തന്നെ എന്റെ അമ്മ മലബാറില്‍ നിന്നും വന്നു. കരഞ്ഞു പിഴിഞ്ഞാണ് വരവ്. പിന്നെ ആന്റിമാര്‍, ഏതോ ബന്ധുക്കള്‍ , അങ്ങനെ കുറേ പേര്‍ എന്നെ കാണാന്‍ വന്നു. എല്ലാവരുടെയും നടുവില്‍ ഞാന്‍ നിസ്സഹായനായി കിടന്നു. അവര്‍ കൊണ്ടുവന്ന ഓറഞ്ചും മുന്തിരിയും ഞാന്‍ ശ്രദ്ധിച്ചതേയില്ല. ക്ഷീണം കൊണ്ടനങ്ങാന്‍ വയ്യ.

അന്ന് ഉച്ച കഴിഞ്ഞ് ഒരു വീല്‍ചെയറിലിരുത്തി എന്നെ ഒരു വലിയ മുറിയില്‍ കൊണ്ടു പോയി. അവിടെ കസേരകളില്‍ ധാരാളം പേര്‍ ഇരിപ്പുണ്ട്. നടുവില്‍ വിജയന്‍ ഡോക്ടറും. എന്നെ ഒരു കട്ടിലില്‍ ഇരുത്തി. വിജയന്‍ ഡോക്ടര്‍ എന്റെ അടുത്തുവന്നു ചിരിച്ചുകൊണ്ടു പറഞ്ഞു:

“മോനിവിടെ കിടന്നോളു..”

പിന്നെ അദ്ദേഹം ഇംഗ്ലീഷില്‍ അവിടെ ഇരുന്നവരെ നോക്കി എന്തെല്ലാമോ പറഞ്ഞുകൊണ്ടിരുന്നു; ഇടയ്ക്കിടെ എന്നെയും. അതൊരു ക്ലാസ്സാണെന്നെനിയ്ക്ക് മനസ്സിലായി. ഒന്നൊ രണ്ടോ മണിയ്ക്കൂറിനു ശേഷം എന്നെ തിരിച്ചു കൊണ്ടാക്കി.

“ഭാനുമതിയേ, ഡോക്ക്ടറെ വീട്ടില്‍ പോയി കണ്ട് കാശെന്തെങ്കിലും കൊടുത്തില്ലേല്‍ ചെറുക്കനെ ശരിയ്ക്കു നോക്കത്തില്ല കേട്ടോ..”

വല്യമ്മ ഒരു മുന്നറിയിപ്പെന്നോണം അമ്മയോടു പറഞ്ഞു. അമ്മ എന്റെ മുഖത്തു നോക്കി ദയനീയമായി വിതുമ്പി. അന്നു വൈകിട്ട് അമ്മയും വല്യമ്മയും കൂടി ഡോക്ടറുടെ വീട്ടില്‍ പോയി.

“പോയിട്ടെന്തായി അമ്മേ..കാശു കൊടുത്തോ?”

അവര്‍ തിരിച്ചു വന്നപ്പോള്‍ ഞാന്‍ ചോദിച്ചു.

“ഡോക്ടറു കാശു മേടിച്ചില്ല..”

അമ്മ ഒരു തേങ്ങലോടെ പറഞ്ഞു.

“എന്റെ സൂക്കേടിനെ പറ്റി എന്തു പറഞ്ഞു..?”

“കൊച്ച് സങ്കടപെടണ്ട. ഒക്കെ ദൈവത്തിന്റെ കൈയിലല്ലേ..”

അമ്മ വേറൊന്നും പറഞ്ഞില്ല. വെറുതെ എന്റെ തലയില്‍ തലോടിക്കൊണ്ടിരുന്നു.

അന്നു രാത്രിയില്‍ എനിയ്ക്കുറങ്ങാനേ പറ്റിയില്ല. എന്തെല്ലാമോ വിചിത്ര രൂപങ്ങള്‍ കണ്മുന്നില്‍ തുള്ളിയാടി. ഞാനതു വരെ കാണാത്തവ. തലച്ചോറിനുള്ളില്‍ തേനീച്ച മുരളുമ്പോലെ വല്ലാത്ത ശബ്ദം. പിന്നെ പിന്നെ അതു നിലച്ചു. വിചിത്ര രൂപങ്ങള്‍ മാഞ്ഞുപോയി. ഇരുട്ട് മാത്രം ബാക്കിയായി. ഇടയ്ക്ക് ആരുടെയോ കരച്ചില്‍ വന്നു കാതുകളില്‍ മുട്ടും, കണ്ണുകളില്‍ ഏതോ നിഴലുകളും. പിന്നെ അതങ്ങനെ അകന്നു പോകും.

പിന്നെയെപ്പോഴോ ആരോ തട്ടിവിളിച്ചു. വെളുത്ത പഞ്ഞിക്കെട്ടു പോലെ ഒരു രൂപം. ഞാന്‍ പ്രയാസപെട്ടു കണ്ണുകള്‍ വലിച്ചു തുറന്നു. പ്രകാശത്തിന്റെ തീക്ഷ്ണതയില്‍ അതു വീണ്ടും  അടഞ്ഞുപോയി. തലയില്‍ ആരോ തലോടുന്നതു പോലെ തോന്നി, ഒപ്പം ഒരു നനവും പടര്‍ന്നു. ഒരു വിധം വീണ്ടും കണ്ണു തുറന്നു നോക്കി. അമ്മയാണ്. അവര്‍ വല്ലാതെ കരയുന്നു.. ചുറ്റിലും ആരൊക്കെയോ ഉണ്ട്. അച്ഛന്‍, വല്യമ്മ, ആന്റിമാര്‍, ചില ബന്ധുക്കള്‍. എല്ലാമുഖങ്ങളിലും ആശ്വാസത്തിന്റെ വെള്ളിരേഖകള്‍. അഞ്ചുദിവസത്തിനു ശേഷമാണല്ലോ ഞാന്‍ കണ്ണു തുറന്നത്..!! മരണക്കയത്തിലേക്ക് ഊളിയിട്ടിരുന്ന എന്നെ, പ്രാര്‍ത്ഥനയുടെ നൂലിഴ ഇട്ട് വലിച്ചുയത്താന്‍ ശ്രമിയ്ക്കുകയായിരുന്നു  അവര്‍  ഈ സമയമത്രയും..

ക്രമേണ ഞാന്‍ സുഖം പ്രാപിച്ചു. രണ്ടാഴ്ചയ്ക്കു ശേഷം വീട്ടില്‍ പോയി. “നെഫ്രൈറ്റിസ്” എന്ന ഗുരുതരമായ വൃക്കരോഗമായിരുന്നു എനിയ്ക്ക്. അത് വളരെ മൂര്‍ച്ഛിച്ച ശേഷമാണ് ഞാന്‍ ആശുപത്രിയിലെത്തുന്നത്. ഈയവസ്ഥയില്‍ രക്ഷപെടുന്നവര്‍ അപൂര്‍വമാണത്രെ! ഭാഗ്യം  അഥവാ ആയുസിന്റെ ബലം   എന്ന ഒരൊറ്റ ആനുകൂല്യമാണ് എന്നെ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നത്. 

എന്നാല്‍ ഇതിലും വലിയൊരു ആനുകൂല്യം ഞാന്‍ നേരത്തെ കൈപ്പറ്റിയിരുന്നു. അന്നെനിയ്ക്ക് പത്തു വയസ്സ്.  അന്ന് സ്വന്തം വീട്ടിലാണ് ഞാന്‍. പാലായില്‍ തോടനാല്‍ എന്ന സ്ഥലത്താണ്  വീട്. വീട്ടില്‍ അച്ഛന്റെ അച്ഛന്‍ അഥവാ അച്ചാച്ചന്‍, എന്റെ അച്ഛന്‍, അമ്മ, ഞാന്‍, അഞ്ച് വയസ്സുള്ള അനുജന്‍ സുദര്‍ശനന്‍ അഥവാ ബാബുക്കുട്ടന്‍, രണ്ട് വയസ്സുള്ള സുജ അഥവാ മാളി എന്നിവരാണുള്ളത്. ബാബുക്കുട്ടന്‍ ഒന്നാം ക്ലാസ്സിലും ഞാന്‍ നാലിലും പഠിയ്ക്കുന്നു. ബാബുക്കുട്ടന്‍ എന്നെക്കാള്‍ സുന്ദരനും ഊര്‍ജസ്വലനുമാണ്. അച്ചാച്ചന്റെ ചെല്ലക്കുട്ടി. എന്നെ വല്ലപ്പോഴുമേ അച്ചാച്ചന്‍ ലാളിയ്ക്കുകയുള്ളു. എന്തു കൊണ്ടുവന്നാലും ആദ്യം നല്‍കുക ബാബുക്കുട്ടനാണ്. അതു കൊണ്ടു തന്നെ എനിയ്ക്ക് അവനോട് കുറച്ച് അസൂയയുമുണ്ടായിരുന്നു.

അക്കാലത്തെ എറ്റവും വലിയ ആഘോഷം ക്ഷേത്ര ഉത്സവങ്ങളാണ്. വൈകിട്ട് സ്റ്റേജ് പരിപാടികളായി കഥാപ്രസംഗം, ബാലെ ഇവയൊക്കെ ഉണ്ടാകും. അവ കാണാനായി എത്ര ബുദ്ധിമുട്ടു സഹിച്ചും ആളുകള്‍ പോകും. പുല്‍പ്പായയും പന്തവുമൊക്കെ ആയാണ് പോക്ക്. തിരിച്ചു വരവ് രാവിലെ ആണല്ലോ..

ഞാന്‍ പഠിയ്ക്കുന്ന കാഞ്ഞിരമറ്റം സ്കൂളിനു അടുത്താണ് മൂഴൂര്‍ അമ്പലം. അന്ന് അവിടെ ഉത്സവമാണ്. ഒരു കഥാപ്രസംഗവും പ്രശസ്തരായ ഏതോ ട്രൂപ്പുകാരുടെ ബാലെയും ഉണ്ട്. അന്നുച്ചയോടെ എന്റെ വീട്ടില്‍ ഒരുക്കം തുടങ്ങി,
ഉത്സവത്തിനു പോകാന്‍. സന്ധ്യ ആയിട്ടും അച്ഛനെത്തിയില്ല. ഏതോ കൂട്ടുകാരോടൊത്തു ഉത്സവപ്പറമ്പിലാകും. അച്ചാച്ചന്‍ ദേഷ്യത്തോടെ അച്ചനെ രണ്ടു ചീത്ത പറഞ്ഞിട്ട് ഞങ്ങളോട് വേഷം മാറാന്‍ പറഞ്ഞു. കുട്ടികളായ ഞങ്ങളും അമ്മയും ഉത്സാഹത്തോടെ ഭക്ഷണമൊക്കെ കഴിച്ച് റെഡിയായി.  രാത്രി ഏതാണ്ട് ഏഴര മണി കഴിഞ്ഞപ്പോള്‍ ഞങ്ങളിറങ്ങി.

ഏറ്റവും മുന്‍പില്‍  ഞാനും പിന്നെ മാളിയെ തോളില്‍ കിടത്തി അമ്മയും ഇറങ്ങി. പുറകിലായി ബാബുക്കുട്ടന്റെ കൈ പിടിച്ച് അച്ചാച്ചന്‍. കൈയില്‍ വലിയൊരു ടോര്‍ച്ചുമുണ്ട്, ഞങ്ങള്‍ക്ക് വഴികാട്ടാന്‍. അന്ന് നല്ല ഇരുട്ടുണ്ട്. ഏതാണ്ട് അരമണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ കാഞ്ഞിരമറ്റത്ത് സ്കൂളിനടുത്തെത്തി. അവിടെ നിന്നും ഒരു കിലോമീറ്ററോളം കഴിഞ്ഞാല്‍ അമ്പലമായി. അമ്പലത്തിലെ പാട്ടും മേളവുമൊക്കെ കുറേശ്ശെ കേള്‍ക്കാം. ആകെയൊരുത്സാഹം...

സ്കൂളിനടുത്തു വച്ച് വഴി രണ്ടായി പിരിയുകയാണ്. ഒന്ന് പ്രധാന വഴി. അവിടെ ഇടവിട്ട് തെരുവു വിളക്കുകളുണ്ട്. മറ്റൊന്നു ഇടവഴി. ഇടവഴിയെ പോയാല്‍ പകുതി സമയം ലാഭിയ്ക്കാം. പക്ഷെ വല്ലത്ത ഇരുട്ടാണെന്നു മാത്രം. ഞങ്ങള്‍ ഇടവഴിയെ നടന്നു. ടോര്‍ച്ചുണ്ടല്ലോ കൈയില്‍.

 ടോര്‍ച്ചുവെളിച്ചത്തില്‍ കനത്ത ഇരുട്ടിനെ വകഞ്ഞു മാറ്റി ഞങ്ങള്‍ നടന്നു. ബാബുക്കുട്ടന്‍ അച്ചാച്ചന്റെ വിരല്‍ തുമ്പില്‍ പിടിച്ചാണു നടപ്പ്. ഞാനാണേറ്റവും മുന്‍പില്‍. അമ്മയുടെ തോളില്‍ മാളി ഉറക്കമാണെന്നു തോന്നുന്നു. ദൂരെയെവിടെയോ പട്ടി കുരയ്ക്കുന്ന ശബ്ദം. പനങ്കായ തിന്നാന്‍ കൂറ്റന്‍ കടവാവലുകള്‍ ചിറകടിച്ചു പറക്കുന്നുണ്ട്. ഒരിളം കാറ്റുപോലുമില്ലാത്ത രാത്രി.

പെട്ടെന്ന് ഒരു ഭീകരശബ്ദത്തോടെ എന്തോ ഒന്ന് എന്റെ പുറകില്‍ തകര്‍ന്നു വീണു. പിന്നെയത് തലയ്ക്കു മുകളിലൂടെ പറന്ന് എന്റെ തൊട്ടുമുന്നില്‍ നിലത്ത് വന്നടിച്ചു. അതൊരു പച്ച തെങ്ങിന്‍ തടിയായിരുന്നു. ഞാനതിനെ കവച്ചു കടന്നു. എന്നിട്ട് പുറകോട്ടു നോക്കി. കനത്ത ഇരുട്ടു മാത്രം..

പെട്ടെന്നാണ് അമ്മയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടത്..എങ്ങനെയോ കൈയില്‍ തടഞ്ഞ ടോര്‍ച്ചെടുത്ത് അമ്മ ചുറ്റിനും തെളിച്ചു നോക്കി. ആ വെളിച്ചത്തില്‍ ഞാനും കണ്ടു......
ഏറ്റവും പുറകില്‍ തകര്‍ന്നു പോയ തലയുമായി അച്ചാച്ചന്‍ കിടക്കുന്നു. ആ തല ചെറുതായി ഒന്നു വിറച്ചു; നിശ്ചലമായി. ബാബുക്കുട്ടനെ അവിടെ കണ്ടില്ല. പിന്നെ അവനെയും കണ്ടു. എന്റെ മുന്നിലായി പച്ച തെങ്ങോലയ്ക്കു മേല്‍ നിലത്ത് അവനും കിടപ്പുണ്ട്, യാതൊരു പരിയ്ക്കുമില്ലാതെ. ചെവിയില്‍ നിന്നല്പം രക്തം ഒഴുകുന്നുണ്ട്.  അവിടെയും അവന്‍ അച്ചാച്ചന്റെ കൈവിരല്‍ വിട്ടില്ല. അമ്മയുടെ കരച്ചില്‍ കേട്ട് ആള്‍ക്കാര്‍ ഓടിക്കൂടി. വെളിച്ചം വന്നു. എനിയ്ക്കോ അമ്മയ്ക്കോ അനുജത്തിയ്ക്കോ ഒരു പോറല്‍ പോലും ഏറ്റിരുന്നില്ല.

എല്ലാം വ്യക്തമായി കണ്ടെങ്കിലും മനസാകെ മരവിച്ച എനിയ്ക്ക് ഒരു തുള്ളി കണ്ണീര്‍ പോലും വന്നില്ല. പിറ്റേന്ന് കുളിപ്പിച്ചു പൌഡറിട്ടു വെള്ളത്തുണിയില്‍ പൊതിഞ്ഞ ബാബുക്കുട്ടനെ ഞാനൊത്തിരി നേരം നോക്കിയിരുന്നു. അവന്റെ തലയ്ക്കല്‍ കത്തിച്ചിരുന്ന സാമ്പ്രാണിയുടെ ഗന്ധം എനിയ്ക്കൊട്ടും ഇഷ്ടമായില്ല. അപ്പോള്‍, ഇവിടെയും അച്ചാച്ചനൊപ്പം അവനാ പോകുന്നതെന്ന് കള്ളച്ചിരിയോടെ അവനെന്നോടു പറഞ്ഞു.

റോഡരുകിലുണ്ടായിരുന്ന ഒരു പച്ചതെങ്ങ് കടപുഴകി ഞങ്ങള്‍ക്കു മേല്‍ വീഴുകയായിരുന്നു. എല്ലാവര്‍ക്കും അവിശ്വസനീയമായിരുന്നു ഈ സംഭവം. രണ്ടു ദിവസം മുന്‍പു വരെ അതില്‍ നിന്നും തേങ്ങ ഇട്ടതായിരുന്നു..! ഇളം കാറ്റു പോലും വീശാത്തൊരു രാത്രിയില്‍ എങ്ങനെ ആ തെങ്ങ് കൃത്യം ഞങ്ങള്‍ക്കു മേല്‍ പതിച്ചു? എന്തു കൊണ്ട് ഞങ്ങള്‍  മൂന്നുപേര്‍ക്കു മാത്രം യാതൊന്നും സംഭവിച്ചില്ല..? അന്നുമിന്നും എനിയ്ക്കുത്തരമില്ല, ഇതൊഴിച്ച്. ഭാഗ്യം  അഥവാ ആയുസിന്റെ ബലം.

16 comments:

  1. ആയുസിന്റെ ബലം

    ReplyDelete
  2. പടച്ചോനേം വെട്ടിച്ച് നടക്കാല്ലേ ബിജുവേട്ടാ :) അവസാനത്തേതിന് തൊട്ട് മുമ്പുള്ള പാര രണ്ടാം വട്ടം വായിച്ചപ്പോഴാണ് കേട്ടോ സംഗതിയുടെ ഗൗരവം മനസ്സിലായത്.എന്തായാലും നോക്കീം കണ്ടും ഒക്കെ നടന്നോ.ഗഡി പിന്നാലെ തന്നെ ഉണ്ട് :) :)

    ReplyDelete
  3. ഹ ഹ നന്ദി ജിപ്പൂസെ..
    വരാനുള്ളതു വഴിയില്‍ തങ്ങ്വോ? സമയമാകാതെ അതൊട്ടു വര്വെമില്ല. ഇതിനിടേല്‍ നമ്മളു പേടിച്ചിട്ടെന്തു കാര്യം?

    ReplyDelete
  4. എല്ലാം ദൈവാനുഗ്രഹം.. എല്ലാവരെയും ഒരു നാള്‍ ദൈവം തിരിച്ചു വിളിക്കും..
    നന്നായി എഴുതി.. എന്റെ ഇതിലെ വരവ് ആദ്യത്തെതാ.. ഇനിയും വരാം. ആശംസകള്‍ ..

    ReplyDelete
  5. ദൈവാനുഗ്രഹം...അല്ലാതെന്തു പറയാനാ ബിജു ഭായ്...
    ദൈവത്തിനു നന്ദി പറയുക...
    അച്ചാച്ചന്റെയും ബാബുക്കുട്ടന്റേയും ഓര്‍മ്മകള്‍ക്കു മുന്നില്‍
    ഒരു പിടി കണ്ണീര്‍പ്പൂക്കള്‍...

    ReplyDelete
  6. ഭാഗ്യം,അതില്‍ ചിലപ്പോള്‍ വിശ്വസിക്കേണ്ടിവരും അല്ലേ.ഭാഗ്യമുള്ളവന്‍ തന്നെ സംശയം ഇല്ല. പിന്നെ ഈ തെങ്ങ് കഥ മുന്‍പ് ബിജുവിന്റെ വേറൊരു പോസ്റ്റില്‍ വായിച്ചിട്ടില്ലേ എന്നൊരു സംശയം:))

    ReplyDelete
  7. ഒന്നും എഴുതാന്‍ തോന്നുന്നില്ല ബിജു..

    ReplyDelete
  8. അതേ ഷാജീ, മറ്റൊരു പൊസ്റ്റിലും ഇത് (കഥയല്ല കേട്ടോ) സൂചിപ്പിച്ചിരുന്നു.

    ReplyDelete
  9. പാവം അചാച്ചനും ബാബുകുട്ടനും ....മരണം നേരില്‍ പല പ്രാവശ്യം കണ്ട ആളാല്ലേ ........നന്നായി എഴുതി ..

    ReplyDelete
  10. യോഗം-അനിയന്റേയും അച്ഛാച്ച്ന്റെയും മരണം വല്ലാത്ത അവിശ്വസനീയമായ അനുഭവം തന്നെ.

    ReplyDelete
  11. ബിജു, അനുഭവമൊ? കഥയോ? അനുഭവമാണെങ്കില്‍ എങ്ങനെ എഴുതാന്‍ കഴിഞ്ഞു ഇത്?

    ReplyDelete
  12. വായിച്ചു മനസ്സിടിഞ്ഞു പോയി...
    എന്തോ ഒരു നീ‍റ്റല്‍..കഥയല്ലെന്നറിയാം..

    ReplyDelete
  13. വായിച്ചു തുടങ്ഗ്യപ്പോള്‍ എന്തോ തമാശ ആകുമെന്ന് കരുതി. ബാബുക്കുട്ടന്‍ സങ്കടപ്പെടുതി മാഷെ... എന്തായാലും ഭാഗ്യം ഉണ്ട്.

    ReplyDelete
  14. ബിജൂ....അവിശ്വസനീയം....വല്ലാത്ത അനുഭവം തന്നെ.......സസ്നേഹം

    ReplyDelete
  15. @സ്മിത: ഈ രണ്ടു സംഭവങ്ങളിലും അല്പം പോലും ഭാവനയില്ല. നൂറുശതമാനം സത്യം മാത്രം. അത്രയും ചെറുപ്രായമായതിനാല്‍ ആ നഷ്ടത്തിന്റെ തീവ്രത അറിയാത്തതുകൊണ്ടാകും ഇതെഴുതാന്‍ കഴിഞ്ഞത്.

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.