പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Tuesday 29 March 2011

മൈസൂരില്‍ ‍ഒരവധിക്കാലത്ത് - 3

മൃഗശാലയും മൈസൂര്‍ പാലസും.

ചാമുണ്ഡിക്കുന്നില്‍ നിന്നുള്ള ഇറക്കവും രസകരമായിരുന്നു. വളരെ പെട്ടെന്ന്‍ താഴെയെത്തി. കുട്ടികള്‍ നല്ല ഉഷാറിലാണ്, ഒപ്പം എന്റെയും സുരേഷിന്റെയും വാമഭാഗങ്ങളും. നഗരത്തിലെ ഏതോ പാതയിലൂടെ ഞങ്ങളുടെ ക്വാളിസ് മൈസൂര്‍ മൃഗശാലയ്ക്കു മുന്‍പിലെത്തി.  ഉച്ചനേരമാകുന്നതേയുള്ളു. നല്ല ജനത്തിരക്ക്. ആ തിരക്കിന് ഒരു പ്രത്യേകതയുണ്ട്. ചിലപ്പോള്‍ ഒരേ വസ്ത്രം ധരിച്ച ഒരു കൂട്ടം. അല്ലെങ്കില്‍ ഒരേ പ്രായക്കാരായ ഒരു കൂട്ടം, അല്ലെങ്കില്‍ സ്ത്രീകളുടെ മാത്രം ഒരു കൂട്ടം അങ്ങനെയൊക്കെയാണ്. എല്ലാം പലദേശങ്ങളില്‍ നിന്നു വരുന്ന സഞ്ചാരികള്‍. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, ടൂറിസ്റ്റുകള്‍ അങ്ങനെ അനവധി കൂട്ടങ്ങള്‍.

ടിക്കറ്റെടുത്ത് ഞങ്ങള്‍ ഉള്ളില്‍ കയറി. ഹൌ..എന്തൊരു കുളിര്‍മ്മ..! നഗരത്തിനു നടുവിലെ ഒരു കാട്ടിലെത്തപ്പെട്ട മാതിരി. ചുറ്റും ഹരിതാഭം..! പൂത്തുലഞ്ഞ മരങ്ങള്‍ക്കു താഴെ, കൊഴിഞ്ഞുവീണ  പുഷ്പങ്ങള്‍. മരങ്ങളില്‍ കിളികളുടെ ഒച്ചകള്‍.  കമിതാക്കള്‍ ആണെങ്കില്‍ റൊമാന്‍സ് പൊട്ടിവിരിയാന്‍ ഇവിടെ ഒരു നിമിഷം മതി. കൈകള്‍ കോര്‍ത്തു പിടിച്ച് പ്രണയപരവശരായി അതിലെയൊക്കെ നടക്കാന്‍ തോന്നിപ്പോകും. കുട്ടികള്‍ ഞങ്ങളെ പിന്നിട്ട് മുന്നോട്ടോടി. അവര്‍ തകര്‍ക്കട്ടെ..! ആ സമയം ഞാന്‍ മിനിയുടെ കൈകള്‍ എന്റേതുമായി ചേര്‍ത്തു പിടിച്ചു. അല്പം റൊമാന്‍സായേക്കാം. കല്യാണം കഴിഞ്ഞാലും കമിതാക്കളാകാമല്ലോ..! സുരേഷും പ്രിയയും അതായിക്കഴിഞ്ഞു. സുജാതച്ചേച്ചിയും ലളിതാമ്മയും ഒന്നും കാണാത്തമാതിരി എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു.

അല്പം മുന്നോട്ട് ചെന്നപ്പോള്‍ വിശാലമായ ഒരു തകിടിയില്‍ വമ്പന്മാരായ നാലു പൊക്കക്കാര്‍.  ജിറാഫുകള്‍. അവര്‍ക്ക് തീറ്റകൊടുക്കുകയാണ് ജോലിക്കാര്‍. ഇലകള്‍ വലിയ കമ്പിന്മേല്‍ വച്ചുകെട്ടി ഉയര്‍ത്തിക്കൊടുക്കുന്നു. രസകരമായ കാഴ്ച..! അല്പനേരം അതു കണ്ട ശേഷം മുന്നോട്ട് നീങ്ങി. നല്ലൊരു ഉദ്യാനത്തിലെത്തപ്പെട്ട പ്രതീതിയാണ്. അതി വിശാലമായി പരന്നു കിടക്കുന്നു ഈ മൃഗശാല. ഇടയ്ക്ക് ലഘുഭക്ഷണ ശാലകളുണ്ട്. അവിടെ നിന്ന് കുടിയ്ക്കാനും തിന്നാനുമൊക്കെ ചില്ലറ സാധനങ്ങള്‍ മേടിച്ചു.


പലവിധ കാഴ്ചകള്‍ കണ്ട് കുറേയെത്തിയപ്പോള്‍ ഒരു കടുവയുടെ അലര്‍ച്ച കേട്ടു. ഞങ്ങള്‍ അങ്ങോട്ട് ചെന്നു. ഒരു കടുവയെ  കൂട്ടിലാക്കാന്‍ കുറേ ജോലിക്കാര്‍ ശ്രമിയ്ക്കുന്നതിന്റെ പുകിലാണത്. അവന്‍ വെറും കടുവയല്ല, വെള്ള ക്കടുവയാണ്..! അതിശൂരനായ ആ വെളുമ്പന്‍ ജോലിക്കാരോട് പ്രതിഷേധിച്ചു കൊണ്ടിരുന്നു. അവിടെ തന്നെ മറ്റു രണ്ടെണ്ണം കൂടിയുണ്ട്. അതിനടുത്ത് വിശാലമായ ഒരു കുറ്റിക്കാട്ടിലേയ്ക്ക് നോക്കി കുറേ പേര്‍ നില്‍ക്കുന്നതു കണ്ട് അങ്ങോട്ട് ചെന്ന് ഞങ്ങളും നോക്കി. അതാ അല്പം അകലെ ഒരു കടുവ നില്‍ക്കുന്നു. അവന്‍ ഞങ്ങളെ  അല്പ നേരം നോക്കിയിട്ട് എവിടെയോ മറഞ്ഞു.

വേറൊരു ഭാഗത്ത് എത്തിയപ്പോള്‍ വലിയ കൂവലും ബഹളവും. ഗോറില്ലകള്‍..! അതും വിശാലമായ ഒരു പ്രദേശം. കുറെ ആഴത്തിലാണത് നിര്‍മ്മിച്ചിരിയ്ക്കുന്നത്.  അവിടെ കറമ്പന്മാരായ മൂന്നു ഗോറില്ലകള്‍ എന്തൊക്കെയോ കലപിലകൂട്ടുന്നു. അത് കഴിഞ്ഞ് കൊടുംകൈ കുത്തി നടന്നു മറഞ്ഞു. മറ്റൊരിടത്ത് കാണ്ടാമൃഗത്തെ കണ്ടു. പിന്നത്തെ കാഴ്ചകളില്‍ ഒട്ടകപക്ഷി, പലയിനം വര്‍ണ്ണപക്ഷികള്‍, മാനുകള്‍, കുറുക്കന്‍. ചെന്നായ, കുരങ്ങുകള്‍, കരടി, ഹിപ്പോ അങ്ങനെ അനവധി ജന്തുക്കള്‍. (എല്ലാമൊന്നും ഓര്‍ക്കുന്നില്ല.)  ഇവിടെ എല്ലാ ജന്തുക്കള്‍ക്കും തികച്ചും സ്വഭാവികമായ ആവാസവ്യവസ്ഥയാണ് ഒരുക്കിക്കൊടുത്തിരിയ്ക്കുന്നത്. അതുകൊണ്ടു തന്നെയാവാം ജീവഛവമായ ഒരു മൃഗത്തെയും കണ്ടില്ല.

കുറേ കാഴ്ചകള്‍ക്കു ശേഷം ഞങ്ങള്‍ ഒരു മരത്തണലിലെ ബഞ്ചിലിരുന്നു. അവിടെ കുട്ടികള്‍ക്കു കളിയ്ക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ട്. അവര്‍ അതിന്മേലൊക്കെ കയറി മറിഞ്ഞു. വിശാലമായ വളപ്പില്‍ എമ്പാടും കൂറ്റന്‍ വൃക്ഷങ്ങളും അവയുടെ തണലില്‍ ഇരിപ്പിടങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. ധാരാളം പേര്‍  അവിടവിടെ ഇരുന്നു കിന്നാരം പറയുന്നു. ഇതു തന്നെയാണ് ഇവിടുത്തെ  പ്രത്യേകത. വെറും മൃഗങ്ങളെ കാണല്‍ മാത്രമല്ല, നല്ല മാനസികോല്ലാസവും ശുദ്ധവായുവും സ്വച്ഛന്ദതയും ആവോളം ലഭ്യമാണ് ഇതിനുള്ളില്‍. ശരിയ്ക്കും ഒരു ദിവസം മുഴുവന്‍ ഇവിടെ ചിലവിടാം, താല്പര്യമുണ്ടെങ്കില്‍. മൈസൂര്‍ സന്ദര്‍ശിയ്ക്കുന്നുവെങ്കില്‍ ഒരിയ്ക്കലും ഒഴിവാക്കരുതാത്ത ഒരു ആകര്‍ഷണമാണ് ഈ മൃഗശാല. ഞങ്ങള്‍ക്ക് ഇനിയും സഞ്ചരിയ്ക്കാനുള്ളതിനാല്‍  മൃഗശാലയില്‍ നിന്നിറങ്ങാന്‍ നിര്‍ബന്ധിതരായി.

പുറത്തുവന്നപ്പോള്‍ പ്രത്യേക നിറമുള്ള ഒരു ട്രാന്‍സ്പോര്‍ട്ട് ബസ് കണ്ടു. അതില്‍ നിന്നും ധാരാളം പേര്‍ ഇറങ്ങുന്നു. അന്വേഷണത്തില്‍ ഒരു കാര്യം മനസ്സിലായി. മൈസൂര്‍ നഗരത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള പ്രത്യേക സര്‍വീസ് ആണിത്. ഇരുപത്തഞ്ചു രൂപ മുടക്കിയാല്‍ ഒരു ദിവസം എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം. അരമണിക്കൂര്‍ ഇടവിട്ട് ഈ ബസുകള്‍ വന്നു കൊണ്ടേയിരിയ്ക്കും. ചുരുങ്ങിയ ചിലവില്‍ കാഴ്ചകള്‍ ആസ്വദിയ്ക്കേണ്ടവര്‍ക്ക് അനുഗ്രമാണ് ഈ ബസുകള്‍. കേരളത്തില്‍ നിന്നും മറ്റും യുവാക്കള്‍ക്ക് ബസ് സര്‍വീസു വഴി മാത്രം മൈസൂരെത്തി എല്ലാ കാഴ്ചകളും കാണാവുന്നതാണ്.

അടുത്തതായി പോയത് സുപ്രസിദ്ധമായ മൈസൂര്‍ പാലസിലേയ്ക്ക്.  അല്പ നേരത്തെ യാത്രയ്ക്കൊടുവില്‍ അവിടെ എത്തിച്ചേര്‍ന്നു. ഒരുത്സവത്തിന്റെ തിരക്കാണ് കൊട്ടാരവളപ്പിനു വെളിയില്‍. കാഴ്ചകള്‍ കണ്ടു മടങ്ങുന്നവരും കാണാന്‍ വരുന്നവരും ഇടകലര്‍ന്നൊഴുകുന്നു. അതിനിടയില്‍ ടൂറിസ്റ്റ് ഗൈഡുകളുടെ ബഹളം. വിദേശികളെയും സ്വദേശികളെയും അവര്‍ സമീപിയ്ക്കുന്നുണ്ട്. എന്നെ സമീപിച്ചവരെയൊക്കെ നിരാശരാക്കി വിട്ടു.

വലിയ ക്യൂവാണ് ടിക്കറ്റിന്. നിരക്ക് ഇന്ത്യാക്കാര്‍ക്ക് 20 രൂപയും വിദേശികള്‍ക്ക് 200 രൂപയും !! ടിക്കറ്റെടുത്തു. കൊട്ടാരത്തില്‍ പ്രവേശിയ്ക്കുന്നതിനു മുന്‍പേ എല്ലാവരുടെയും പാദരക്ഷകള്‍ പുറത്തു വയ്ക്കണം. നഗ്നപാദരായി മാത്രമേ ഉള്ളില്‍ കയറാവൂ. ഫോട്ടോഗ്രഫി കര്‍ശനമായി നിരോധിച്ചിരിയ്ക്കുകയാണ്. ഇന്ത്യയിലെ തന്നെ പ്രമുഖ രാജകൊട്ടാര- ങ്ങളിലൊന്നും ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നുമാണ് മൈസൂര്‍ കൊട്ടാരം. ചരിത്രം, ശില്പഭംഗി, രാജകീയത ഇവ ഒന്നായി ലയിച്ചിരിയ്ക്കുന്നു ഇവിടെ. ഈ കൊട്ടാരത്തെ പറ്റി  അല്പം വിവരങ്ങള്‍ പറഞ്ഞുതരാം.

മൈസൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും കേവലം ഒരു കിലോമീറ്ററും റെയില്‍‌വേ സ്റ്റേഷനില്‍ നിന്ന് മൂന്നു കിലോമീറ്ററും മാത്രം അകലമേ പാലസിലേയ്ക്കുള്ളു. രാവിലെ 10 മണിമുതല്‍ 5.30 വരെയാണ് പ്രവേശനസമയം.

ചരിത്രത്തിലേയ്ക്കു സഞ്ചരിച്ചാല്‍, മൈസൂര്‍ ഭരണാധികാരികളായിരുന്ന വൊഡയാര്‍ രാജവംശം 14-ആം നൂറ്റാണ്ടിലാണ് ആദ്യമായി ഇവിടെ കൊട്ടാരം പണിതതെന്നു കാണാം. പിന്നീട് പല പ്രാവശ്യം അത് നശിപ്പിയ്ക്കപ്പെടുകയും പുനര്‍നിര്‍മ്മിയ്ക്കപ്പെടുകയും ചെയ്തു, ഇപ്പൊഴത്തെ കൊട്ടാരം 1897-ല്‍ നിര്‍മാണം ആരംഭിച്ച് 1912-ല്‍ പൂര്‍ത്തീകരിയ്ക്കുകയും 1940-ല്‍ വിപുലീകരിയ്ക്കുകയും ചെയ്തതാണ്.

1399 മുതല്‍ 1947 വരെയാണ് വൊഡയാര്‍ രാജവംശം മൈസൂര്‍ ഭരിച്ചത്. ആദ്യകാലം മുതല്‍ മൈസൂര്‍ ആയിരുന്നു വൊഡയാര്‍ രാജാക്കന്മാരുടെ തലസ്ഥാനമെങ്കിലും, 1610-ല്‍ “രാജ വൊഡയാര്‍“ തലസ്ഥാനം ശ്രീരംഗപട്ടണത്തേയ്ക്കു മാറ്റുകയുണ്ടായി. 1638-ല്‍ ഇടിമിന്നലേറ്റ് മൈസൂര്‍ കൊട്ടാരത്തിന് ഭാഗികമായ നാശം സംഭവിച്ചതായും ചരിത്രം പറയുന്നു. രണധീര കണ്ഠീവര നരസ രാജ വൊഡയാര്‍ പിന്നീടത് നവീകരിയ്ക്കുകയും വിപുലീകരിയ്ക്കുകയും ചെയ്തു.

1762-ല്‍ മൈസൂര്‍ അധിപനായ ഹൈദരാലിയുടെ കീഴിലായി പിന്നീട് പാലസ്. എന്നാല്‍ ഹൈദരാലിയുടെ മകനായ ടിപ്പു, 1787-ല്‍ പാലസുള്‍പ്പെടെ നഗരം പൂര്‍ണമായി നശിപ്പിയ്ക്കുകയും അവശിഷ്ടങ്ങള്‍ ഉപയോഗിച്ച്  “നാസറാബാദ്“എന്നൊരു പുതിയ നഗരം മാറ്റി പണികഴിപ്പിയ്ക്കുകയും ചെയ്തു. 1799-ലെ നാലാം മൈസൂര്‍ യുദ്ധത്തില്‍ ടിപ്പു പരാജയപ്പെട്ടതിനെ തുടര്‍ന്ന്, ബ്രിട്ടീഷ് - ഇന്ത്യ ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന “ലോര്‍ഡ് മോര്‍ണിഗ്ടന്‍“ വൊഡയാര്‍ രാജവംശത്തെ മൈസൂര്‍ ഭരണമേല്‍പ്പിക്കാന്‍ തീരുമാനിച്ചു. അങ്ങനെ 1799-ല്‍, കേവലം അഞ്ചു വയസ്സുമാത്രമുള്ള “കൃഷ്ണരാജ വൊഡയാര്‍“ രാജാവായി അധികാരമേറ്റു.

1803-ല്‍ “നാസറാബാദ്“ കൊട്ടാരം തകര്‍ത്ത് അവശിഷ്ടങ്ങള്‍ തിരികെ ഇവിടെയെത്തിച്ച് പുതിയ കൊട്ടാരം പണികഴിപ്പിച്ചു. . 1897-ല്‍ ഒരു വിവാഹാഘോഷത്തോടനുബന്ധിച്ച് കൊട്ടാരം തീപിടിച്ച് നശിച്ചു. തുടര്‍ന്ന് മൈസൂര്‍ മഹാറാണി “വാണി വിലാസ് സന്നിധ്‌നാ“, “ഹെന്‍‌ട്രി ഇര്‍വിന്‍“ എന്നു പേരായ ഒരു ബ്രിട്ടീഷ് ആര്‍ക്കിടെക്ടിനെ പുതിയ കൊട്ടാരം രൂപകല്‍പന ചെയ്യാന്‍ ചുമതലപ്പെടുത്തി. 1912-ല്‍ ഇന്നത്തെ മൈസൂര്‍ പാലസ് പൂര്‍ത്തിയായി. പിന്നീടും പലവിധ വിപുലീകരണങ്ങളും മോടിപിടിപ്പിയ്ക്കലും നടന്നു. ഇപ്പോളുള്ള ദര്‍ബാര്‍ ഹാള്‍ 1940-ലാണ് പണികഴിപ്പിച്ചത്. ഇതാണ് സംക്ഷിപ്ത ചരിത്രം. പാലസ് ഓഫീസില്‍ നിന്നും 20 രൂപയ്ക്ക് ഒരു ചെറിയ പുസ്തകം വാങ്ങാന്‍ കിട്ടും.  കൊട്ടാരത്തെപറ്റിയുള്ള പൂര്‍ണ വിവരങ്ങളും ചിത്രങ്ങളും അതില്‍ ലഭ്യമാണ്.

ഞങ്ങള്‍ പാലസ് കാഴ്ചകളിലേയ്ക്ക് നടന്നു.  പണ്ട് അമര്‍ചിത്രകഥകളില്‍ മാത്രം കണ്ടുപരിചയിച്ച കൊട്ടാര അലങ്കാരങ്ങള്‍. അപൂര്‍വ വസ്തുക്കള്‍, വാളുകള്‍, ഇരിപ്പിടങ്ങള്‍. ദര്‍ബാര്‍ ഹാള്‍, കല്യാണ മണ്ഡപം, നൃത്തമണ്ഡപം ഇവയെ ഒക്കെ വാക്കുകളില്‍ ചിത്രീകരിയ്ക്കാന്‍ ഞാന്‍ ആളല്ല. കണ്ടു തന്നെ അറിയുക. ചിത്രങ്ങളൊന്നും നേര്‍ക്കാഴ്ചയ്ക്ക് പകരമാവില്ല. കാരണം അവിടെ തങ്ങിനില്‍ക്കുന്ന പൌരാണികത നിറഞ്ഞ നിശബ്ദത, രാജകീയ ഗാംഭീര്യം, ശില്പ ചാതുരി, ഇതൊന്നും ഒരു ചിത്രത്തിനും പകര്‍ന്നു തരാനാവില്ല. പലയിടത്തും വലിയ പെയിന്റിങ്ങുകളും ചിത്രങ്ങളും പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്. അവയൊക്കെ അന്നത്തെ ആളുകളെയും ആചാരങ്ങളെയും ആഘോഷങ്ങളെയും മനസ്സിലാക്കാന്‍ നമ്മെ സഹായിയ്ക്കും.

പണ്ട് രാജകുടുംബാംഗങ്ങള്‍ക്കു മാത്രം പ്രവേശനമുണ്ടായിരുന്ന ഇടങ്ങളിലൂടെയാണ് ഞാന്‍ നടക്കുന്നതെന്നോര്‍ത്ത- പ്പോള്‍ ഒരു രോമാഞ്ചമുണ്ടായി. പാലസിന്റെ മുന്‍‌മട്ടുപ്പാവില്‍ നിന്നു നോക്കിയാല്‍ അതി വിശാലമായ കൊട്ടാരമുറ്റം കാണാം. പണ്ട് രാജഭടന്മാര്‍ കവാത്ത് നടത്തിയത് ആ മുറ്റത്ത് ആയിരിയ്ക്കാം. അന്ന് രാജാവും അനുയായികളും അതൊക്കെ തൃക്കണ്‍ പാര്‍ത്ത സ്ഥലത്താണ് ഞാന്‍ നില്‍ക്കുന്നത് ! സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ വരാറുള്ള ദസറ ആഘോഷം പാലസിനെ ദീപാലങ്കാരങ്ങളാള്‍ സൌന്ദര്യമണിയിയ്ക്കും. മൈസൂര്‍ രാജാക്കന്മാരുടെ പ്രധാന ഉത്സവമായിരുന്നു ദസറ.

പരിമിതമായ സമയം കൊണ്ട് എല്ലാം കാണാനാവില്ലെന്ന ബോധ്യത്താല്‍ ഞങ്ങള്‍ പ്രധാന ഇടങ്ങള്‍ മാത്രം വേഗം കണ്ടു തീര്‍ത്തു. കൊട്ടാരത്തോട് ചേര്‍ന്ന് തന്നെ ഒരു ക്ഷേത്രമുണ്ട്. അവിടെയും പോയി. അതിലെ ഒരു ആനയെ കൊണ്ടു നടക്കുന്നുണ്ട്. ഇതിനിടെ കുട്ടികള്‍ എതിലേയൊക്കെയോ പോയിരുന്നു. അവര്‍ ഒരു ഗ്രൂപ്പായിട്ടാണല്ലൊ നടപ്പ്. അവരുടെ ലോകത്ത് അതിക്രമിച്ചു കയറേണ്ട എന്നതിനാല്‍ ഞാന്‍ കുറച്ച് സ്വാതന്ത്ര്യം കൊടുത്തതാണ്. ഏതായാലും അല്പസമയം കൊണ്ട് എല്ലാത്തിനെയും തപ്പിപ്പെറുക്കിയെടുത്തു.

ഏതാണ്ട് നാലുമണിയോടെ കൊട്ടാരത്തിനു വെളിയിലിറങ്ങി. വിശാലമായ ആ മുറ്റത്തെ തകിടിയില്‍ അല്പനേരം ഇരുന്നു. ചരിത്രത്തെ തഴുകിവന്ന ഇളം കാറ്റ് മുഖത്തു തട്ടി. നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ അന്തപ്പുരവാസികളുടെ ശബ്ദം അതില്‍ അലയടിച്ചിരുന്നു. കുറേ പേര്‍ മുറ്റത്ത് നിന്ന് പാലസിന്റെ ഫോട്ടോ എടുക്കുന്നുണ്ട്. ഒരു ദിവസം മുഴുവന്‍ കണ്ടാല്‍ തീരാത്തത്ര കാഴ്ചകള്‍ ഇവിടുണ്ട്. എങ്കിലും ഇനിയും സഞ്ചാരം ബാക്കിയുള്ളതിനാല്‍  മടങ്ങിയേ മതിയാകൂ. അങ്ങനെ അതിസുന്ദരമായ ആ കൊട്ടാരത്തോട് ഞങ്ങള്‍ യാത്ര പറഞ്ഞു. അടുത്ത ലക്ഷ്യമായ “നിമിഷാംബ“ ക്ഷേത്രത്തിലേയ്ക്ക്.

(തുടരും)

5 comments:

  1. പാലസ് മാത്രം മതി, ഒരു ദിവസം മുഴുവന്‍ ചുറ്റിനടന്ന് കണ്ടാലും മതിവരില്ല.

    ReplyDelete
  2. Thanks bijuetta. Pandu 10 ill padikkumbol poyathaanu.. Ormmakal podithatti ezhunelkkunnundu.. Brinthavan il poyille?

    ReplyDelete
  3. 600 കിലോ സ്വർണ്ണം കൊണ്ടു നിർമ്മിച്ച ഒരു സിംഹാസനത്തെക്കുറിച്ചു വിവരിച്ചു കേട്ടതോർക്കുന്നു. ഓർമ്മകൾ പൊടിതട്ടാൻ ബിജുവിന്റെ എഴുത്തു സഹായിക്കുന്നു.

    ReplyDelete
  4. ഞാന്‍ രണ്ടില്‍ പഠിക്കുമ്പോള്‍ പോയതാണ് ..ഇനി എന്നാണാവോ ഒന്ന് കാണാന്‍ പറ്റുക?

    ReplyDelete
  5. മൃഗശാലയും കൊട്ടാരവുമൊക്കെ ഒന്നുകൂടി കാണാൻ മോഹമുണ്ട്.

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.