പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Monday 24 May 2010

ചില വിപ്ലവ പ്രവര്‍ത്തനങ്ങള്‍

രയറോം കഥകള്‍-4
ഞങ്ങളുടെ രയറോത്തോളം രാഷ്ട്രീയ പ്രബുദ്ധതയുള്ള ഒരു പ്രദേശം കേരളത്തില്‍ തന്നെ അപൂര്‍വമായിരിയ്ക്കും. എതാണ്ട് ഒട്ടുമിക്കവാറും പാര്‍ട്ടികള്‍ ഇവിടെയുണ്ട്. പൊതുവില്‍ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ എല്ലാവരും സഹകരിച്ച് സന്തോഷിച്ച് ജനങ്ങളെ സേവിച്ചൂ പോന്നു. പിന്നെ ചട്ടീം കലവുമൊക്കെയാവുമ്പോള്‍ വല്ലപ്പോഴുമൊന്നു തട്ടിയെന്നും മുട്ടിയെന്നുമൊക്കെയിരിയ്ക്കും. അതിത്ര കാര്യമാക്കാനുണ്ടോ! പണ്ടൊക്കെ കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ്-ലീഗ് ഇവറ്റകളൊക്കെ അടക്കിവാണിരുന്ന ഇവിടേയ്ക്ക് ആരൊക്കെയോ ചേര്‍ന്ന് ചുവപ്പു തീപ്പൊരി വാരിയിട്ടു. കോളേജില്‍ പോയ ചെക്കന്മാര്‍ പലരും അതില്‍ കേറിപ്പിടിച്ചു. അങ്ങനെ ചുവപ്പിനും അത്യാവശ്യം അഡ്രസ്സൊക്കെ ആയി. ഇപ്പറയുന്ന ഞാനും അതില്‍ പെട്ടു. എന്റെ കൂടെ എറ്റവും അടുത്ത സുഹൃത്ത് ഭാസിയും എല്ലാത്തിനുമൊപ്പം കാണും.ഞങ്ങള്‍ യുവജന നേതാക്കള്‍ . അത്യാവശ്യം പിരിവുകള്‍ , മെംബര്‍ഷിപ്പ് ചേര്‍ക്കല്‍ ,രയറോത്ത് പ്രകടനം നടത്തല്‍ ഇതൊക്കെയാണ് ഞങ്ങള്‍ ചെക്കന്മാരുടെ ഡ്യൂട്ടി. പിന്നെ വല്ലപ്പോഴുമൊക്കെ തളിപ്പറമ്പ്, കണ്ണൂര്‍ മുതലായ വിദൂരദിക്കുകളിലും പോകും,സമരത്തിന് .
ഞങ്ങളുടെ നാട്ടിലേയ്ക്ക് അന്ന് ബസ് നാലാണ് തളിപ്പറമ്പില്‍ നിന്നും കണ്ണൂരുനിന്നുമായിട്ട്. അതില്‍ തന്നെ രണ്ടു ബസ് ഒരാളുടേതാണ്. അയാളോ മഹാ അഹങ്കാരിയും. ഞങ്ങള്‍ വിദ്യാര്‍ത്ഥികളുടെ നിതാന്ത ശത്രുക്കളായിരുന്നു ഈ ബസുകളിലെ ജീവനക്കാര്‍. കാരണം അവന്മാര്‍ക്ക് കണ്‍സെഷന്‍ തരണമെങ്കില്‍ പാസ് നിര്‍ബന്ധമാണുപോലും. പിന്നെ ഒരു മാതിരി ചോദ്യങ്ങളും. അങ്ങനെയിരിയ്ക്കെ സര്‍ക്കാര്‍ ഒരു ദിവസം വണ്ടിക്കൂലിയെല്ലാം കൂട്ടി വിളംബരമിറക്കി. ഹാ..ഞങ്ങളെല്ലാം സമരത്തിലായില്ലേ. ഒറ്റ ബസും ഓടാന്‍ സമ്മതിയ്ക്കില്ല. ഞങ്ങള്‍ പ്രഖ്യാപിച്ചു.(കേരളത്തിലെല്ലായിടത്തും അങ്ങനെ തന്നെയായിരുന്നു അന്ന്). ആ എരണം കെട്ട മുതലാളിയുടെ ഒഴിച്ച് രണ്ടു ബസും അന്നങ്ങോട്ട് വന്നേയില്ല. അവര്‍ക്ക് കാര്യമറിയാം. എന്നാ ഇവന്‍ അങ്ങനെ ഒതുങ്ങുന്നവനല്ലല്ലോ? അത്യാവശ്യം പോലീസിലും രാഷ്ട്രീയത്തിലും നല്ല പിടിപാടുമുണ്ട്. ഞങ്ങളെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് അയാളുടെ “എമ്പയര്‍ “ ബസ്സു രയറോത്തേയ്ക്ക് ഹോണുമടിച്ച് വന്നു. അന്നേരം രയറോത്ത് ഞങ്ങള്‍ പത്തിരുപതു പേരുണ്ട്. പിന്നെ മറ്റുള്ളവരായി കുറച്ചു പേരും. ഞങ്ങള്‍ അട്ടഹസിച്ചുകൊണ്ട് ബസിനു മുന്നില്‍ ചാടി. അങ്ങനെയങ്ങു പോകാനോ? നില്ലവിടെ...
യാത്രക്കരൊക്കെ കുറച്ചുപേര്‍ മാത്രം.
അവേശം പൂണ്ട് ഞങ്ങള്‍ കുറച്ച് മുദ്രാവാക്യമൊക്കെ വിളിച്ച് രംഗം ചൂടാക്കി. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ ബസൊരിടത്ത് ഒതുക്കി പണിക്കാര്‍ മാറി നില്‍ക്കുകയേ ഒള്ളൂ. എന്നാല്‍ കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്നാണല്ലോ. അവന്മാരൊരു ചൂടാകല്. ആരൊ കിട്ടിയ ഒരു വിറകു കമ്പെടുത്ത് ബസിന്റെ ബോഡിയ്ക്കൊരടി അടിച്ചു. (ബസിനെന്നാ പറ്റാനാ). പിന്നെ കൂടുതല്‍ മൂപ്പിച്ച കിളിയ്കിട്ടൊരു തള്ളും കൊടുത്തു. ഇത്ര മാത്രമേ ഞങ്ങള്‍ ചെയ്തൊള്ളു. അവന്മാരതൊരു വലിയ ഇഷ്യൂ ആയിട്ടെടുത്തു. ഒരുത്തന്‍ ഒരു ജീപ്പും പിടിച്ച് പാഞ്ഞു പോകുന്നതു കണ്ടു. ഏതാണ്ടു പതിനഞ്ചു മിനിട്ടുകഴിഞ്ഞില്ല നീലവണ്ടി വന്നു ബ്രേക്കിട്ടു, മനസ്സിലായല്ലോ പൊലീസ്! പോലീസ് പുല്ലാണെന്നൊക്കെ പറയുമെങ്കിലും സത്യം പറഞ്ഞാല്‍ ചെറിയൊരു പേടി ഇല്ലാതില്ല. വകതിരിവില്ലാത്തവന്മാരാണ്.
എന്തായാലും ആളു കൂടി. പലരും നമ്മുടെ പരിചയക്കാരൊക്കെയാണല്ലോ. പിന്നെ ഞങ്ങള്‍ നല്ലൊരു കാര്യത്തിനാണല്ലോ സമരം ചെയ്യുന്നതും. സാമാന്യം നല്ലൊരു ആള്‍ക്കൂട്ടം. എസ്.ഐ.ഒരു മര്യാദക്കാരനാണെന്നു തോന്നുന്നു, അങ്ങനെ വിരട്ടിയൊന്നുമില്ല. മാത്രമല്ല കുറച്ചു മര്യാദയോടെ സംസാരിയ്ക്കുകയും ചെയ്യുന്നു! അതോടെ നമുക്കു കുറച്ചു വീര്യം വച്ചു. മേലു നോവില്ലെങ്കില്‍ പിന്നെ അല്പം യൌവനം തിളച്ചാലെന്താ? കുറേ നേരം വിപ്ലവ വായാടിത്തം നടത്തി.
അപ്പോള്‍ എസ്.ഐ ഏമാന്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു: “നിങ്ങളൊരു കാര്യം ചെയ്യ്. ഒരു മാസ് പെറ്റീഷന്‍(ഭീമ ഹര്‍ജി) ഒപ്പിട്ട് ഇങ്ങു താ..ഞാന്‍ മുകളിലോട്ടു കൊടുക്കാം. വെറുതെ കിടന്ന് ഒച്ചേം ബഹളോം വച്ചിട്ടെന്തു കാര്യാടോ?” അതൊരു നല്ല ഐഡിയാ ആണല്ലോ. അതാണ് വിദ്യാഭ്യാസമുള്ളവരെ പോലീസിലെടുക്കണമെന്നു പറയുന്നത്. ഞങ്ങള്‍ വേഗം ഒരു പായ വെള്ളക്കടലാസ്, ബോള്‍ പേന ഇവ സംഘടിപ്പിച്ചു. ഒന്നാമതായി ഞാന്‍ , പിന്നെ ഭാസി അങ്ങനെ അവിടെ ഉണ്ടായിരുന്ന എല്ലാവരെയും കൊണ്ട് ഒപ്പിടുവിച്ചു. എന്നിട്ടും കടലാസങ്ങോട്ട് നിറയുന്നില്ല. ഒരു പായ ബാക്കി കിടക്കുന്നു. പെറ്റീഷനൊരു ഗുമ്മുവേണമെങ്കില്‍ നിറയെ ആളുടെ ഒപ്പു വേണം. അല്ല അതിനെന്താ വിഷമം? എല്ലാവരേം നമ്മളറിയുന്നതു തന്നെയല്ലേ..പേരും ഒപ്പും അങ്ങോട്ട് വച്ചു കാച്ചണം! ഒരു നല്ല കാര്യത്തിനല്ലേ? അങ്ങനെ ഞങ്ങള്‍ ഒരിടത്ത് കുത്തിയിരുന്ന് പേപ്പര്‍ നിറയുവോളം ഒരു മാതിരി അറിയുന്നവരുടെ പേരും വീട്ടുപേരും ഒപ്പുമങ്ങ് തട്ടി. വളരെ അഭിമാനത്തോടെ ആണ് ഞാന്‍ ആ ഭീമ ഹര്‍ജി എസ്.ഐ യെ ഏല്പിച്ചത്. ബസ് കൂലി കുറയ്ക്കേണ്ടതിന്റെ ആവശ്യകത, ചാര്‍ജ് കൂട്ടിയ സര്‍ക്കാരിന്റെ നെറികെട്ട നയത്തിനെതിരെ തീതുപ്പുന്ന രണ്ട് ഡയലോഗ് എന്നിവ കൂടി ഉള്‍പ്പെടുന്നതായിരുന്നു ഹര്‍ജി.
അതേല്പിയ്ക്കുമ്പോള്‍ പരമാവധി വിപ്ലവവീര്യം മുഖത്തു വരുത്താനും ഞാന്‍ മറന്നില്ല. അപ്പോള്‍ ഭാസിയും കൂട്ടരും ചുരുട്ടിയ മുഷ്ടികള്‍ കൊണ്ട് വായുവില്‍ ആഞ്ഞിടിച്ച് മുദ്രാവാക്യം വിളിച്ചു.  ഞങ്ങളുടെ ആള്‍ബലം കണ്ടിട്ടോ എന്തോ കിളിയെ തള്ളിയതിനെയോ  ബസിനിട്ട് അടിച്ചതിനെയോ കുറിച്ച് ഒരു വാക്ക് പോലീസ് ചൊദിച്ചില്ല. അങ്ങനെ രയറോത്ത് ഒരു കൊച്ചു സഖാവ് ഉദയം ചെയ്തു.
എതാണ്ട് ഒരു മാസം കഴിഞ്ഞു. രയറോത്ത് ഒരു പോലീസുകാരന്‍ ബസിറങ്ങി. ആലിക്കായുടെ ചായക്കടയില്‍ കേറി ഒരു ചായയും കടിയും കഴിയ്ക്കുന്നതിനിടെ തിരക്കി:
“ഈ മഠത്തില്‍ ബിജുകുമാറിന്റെ വീടെവിടെയാ..?“ ആലിക്കാ റൂട്ടും പറഞ്ഞുകൊടുത്തു. എന്തിനു കൂടുതല്‍ വിസ്തരിയ്ക്കണം, ബിജുകുമാര്‍ , ഭാസി തുടങ്ങി നൂറ്റിയിരുപതു പേരുടെ പേരില്‍ കേസ്! കോടതിയില്‍ നിന്നും സമന്‍സുമായി വന്നതാണ്. എന്റമ്മേ..കള്ളനെ വിശ്വസിച്ചാലും ഈ പോലീസിനെ വിശ്വസിക്കരുതെന്നു പറയുന്നതെത്ര ശരി. അല്ലേലും ബസ് ചാര്‍ജ് കൂട്ടിയതിന് പോലീസിനെന്തിനാ പെറ്റീഷന്‍ കൊടുക്കുന്നതെന്ന് ചിന്തിക്കാനുള്ള സാമാന്യബുദ്ധി ഇല്ലാതായിപ്പോയല്ലോ! ഞങ്ങടെ കാര്യം പോട്ട്. വെറുതെ വീട്ടിലിരുന്നവരുടെ പേരിലും കേസായില്ലേ. പണ്ടാരടങ്ങാനായിട്ട് ആരുടെയൊക്കെ പേരുണ്ടെന്നു പോലും ഓര്‍മ്മയില്ല.
ഏതായാലും മൂത്ത സഖാക്കന്മാര് ഇടപെട്ടതു കൊണ്ട് ആരും അങ്ങനെ ചീത്ത വിളിയ്ക്കുകയോ കൈവക്കുകയോ ചെയ്തില്ല.അങ്ങനെയിരിക്കെയാണ് യുവ വിപ്ലവ സംഘടനയുടെ മെംബര്‍ ഷിപ്പ് ചേര്‍ക്കല്‍ പരിപാടി വന്നത്. സെക്രട്ടറി, പ്രസിഡണ്ട് എന്നീ നിലകളില്‍ എനിയ്ക്കും ഭാസിയ്ക്കും ഒഴിയാനേ പറ്റില്ല.  പിന്നെ നമ്മുടെ തന്നെ സഖാക്കന്മാരുടെ വീടുകളാണല്ലോ. ഇടയ്ക്കു കാപ്പി, ചായ, ചിലപ്പോള്‍ ബിസ്കറ്റ്, റസ്ക് പോലുള്ള കടികള്‍ ഒക്കെ കിട്ടും. അങ്ങനെ ചേര്‍ത്തു ചേര്‍ത്തു വരുന്ന സമയം.
ഒരു അച്ചായന്റെ വീടുണ്ട്. ആളു ചെറിയൊരു അനുഭാവിയെന്നു പറയാം. വോട്ടൊക്കെ ചെയ്യും എന്നാല്‍ പാര്‍ട്ടിയെ ചീത്ത വിളിക്കുകേം ചെയ്യും. ഒരു മാതിരി പൂള അച്ചായന്‍ . എന്നാല്‍ പുള്ളീടെ മോന്‍ നമ്മുടെ ഒരു മെംബറാണ്, രഹസ്യമായി. അച്ചായനീ പരിപാടിയൊന്നും പിടിക്കത്തില്ല. രാവിലെ പറമ്പിലിറങ്ങിക്കോണം കിളച്ചോണം ആ ഒരു ലൈനാണ് കക്ഷിയ്ക്ക്. നമ്മുടെ ഈ യുവ മെംബര്‍ ആകെ ആഴ്ചയിലൊരിയ്ക്കല്‍ അതായത് ശനിയാഴ്ചയാണ് രയറോത്തിറങ്ങുക. മനോരമ ആഴ്ചപതിപ്പ്, ഉണക്ക മത്തി അല്ലെങ്കില്‍ അയല, ദിനേശ് ബീഡി, പിന്നെ വല്ല ചൂടിക്കയറോ മറ്റോ അങ്ങനെ ഒരാഴ്ചത്തേയ്ക്ക് വേണ്ട പര്‍ച്ചേസിങ്ങാണ് ലക്ഷ്യം. ആകെ പുറം ലോകവുമായുള്ള ബന്ധം അതാണ്. കക്ഷിയെ നമുക്ക് മത്തിയാസേന്നു വിളിയ്ക്കാം. അങ്ങനെ ഈ മത്തിയാസിനെയാണ് ഇനി ചേര്‍ക്കേണ്ടത്. ഞങ്ങളു നോക്കുമ്പോള്‍ മത്തിയാസും അച്ചായനും ആരോടോ കലി തീര്‍ക്കുന്ന മാതിരി വെട്ടുതൂമ്പായെടുത്ത് ആഞ്ഞു കിളയ്ക്കുകയാണ്.
“എടാ ഭാസീ..ഇയാടെ പേര് മറ്റേ ലിസ്റ്റിലുണ്ടായിരുന്നോ? “ഞാന്‍ ചൊദിച്ചു. ആ.. അവനോര്‍മ്മയില്ല പോലും. ഉണ്ടെങ്കില്‍ എന്തായാലും അയാള്‍ക്കോര്‍മ്മയില്ലാതിരിയ്ക്കില്ല.
“അവിടെ കേറണോ?” എനിയ്ക്ക് സംശയം. “പിന്നെ കേറാതെ..” ഭാസി. യുവ വിപ്ലവകാരികള്‍ ഒരു പൂളച്ചേട്ടനെ പേടിച്ച് കര്‍ത്തവ്യത്തില്‍ നിന്നും വ്യതിചലിയ്ക്കുകയോ?
പുറകില്‍ നിന്നും ആരോ തള്ളി മലകയറ്റുന്നതു പോലെ ഞങ്ങള്‍ രസീത് കുറ്റി, പേന ഇവയൊക്കെ കൈയിലെന്തി പറമ്പിലെയ്ക്ക് കയറി. അച്ചായന്റെ നോട്ടത്തില്‍ എന്തോ ഒരു പന്തികേടില്ലേ..ആ സാരമില്ല. വേഗം രസീതെഴുതികൊടുത്തിട്ട് സ്ഥലം കാലിയാക്കണം.
ചെറിയൊരു ഉപചാര വചനങ്ങള്‍ക്കു ശേഷം ഞങ്ങള്‍ മത്തിയാസിനോടു പറഞ്ഞു.: “മത്തിയാസെ, ഈ വര്‍ഷത്തെ മെംബര്‍ഷിപ്പ് പുതുക്കേണ്ടെ?” മത്തിയാസ് വിളറിയ ഒരു ചിരി ചിരിച്ചിട്ട് അപ്പച്ചനെ ഒളികണ്ണിട്ട് നോക്കി.
ഭാസിയും ഞാനും കുന്തങ്കാലില്‍ ഇരുന്നു കൊണ്ട് രസീത് താളു മറിച്ചു, പുതിയത് എഴുതിക്കൊടുക്കാന്‍.
“എഴുന്നെക്കടാ അവ്ട്ന്ന്. ഒരു കുറ്റീം കൊണ്ടിറങ്ങിയിരിയ്ക്കുന്നു! നിന്റെയൊക്കെ മറ്റേടത്തെ പണികൊണ്ട് ഞാനിപ്പം കോടതി കേറി നടക്കുവാ..മര്യാദയ്ക്ക് പറമ്പിപണിതോണ്ടിരുന്ന എന്റെ പേര് ആരാടാ പോലീസില്‍ കൊടുത്തത്?” ‘പിള്ളേരെ വഴിതെറ്റിക്കാനായിട്ട് ഇറങ്ങിക്കോളും ഒരു പണീം ഇല്ലാതെ”. (ഏതാണ്ട് ഈ അര്‍ത്ഥം വരുന്ന വാക്കുകളാണ് ടിയാന്‍ പ്രയോഗിച്ചത്.അതിന്റെ ഏറ്റവും മാന്യവും നിലവാരമുള്ളതുമായ പരിഭാഷയാണ് ഈ എഴുതിയത്.)
വഴിയിലേയ്ക്ക് ചാടുന്നതിനിടയില്‍ എന്റെ കാല് ഒരു കല്ലില്‍ തട്ടുകയും ചെയ്തു. ഹോ..എന്നാലും മനുഷ്യര്‍ക്ക് ഇങ്ങനെയൊക്കെ പറയാന്‍ പറ്റുമോ? ഒന്നുവല്ലേ അയാടെ മകന്റെ പ്രായമല്ലേ ഞങ്ങള്‍ക്കും? വെറുതെയല്ല ആള്‍ക്കാര്‍ നക്സലും മാവോയിസ്റ്റുമൊക്കെയാകുന്നത്. ആര്‍ക്കായാലും തലയെടുക്കാന്‍ തോന്നിപ്പോകും. മത്തിയാസ് നിരപരാധിയും സ്ഥിരം മെംബറുമായതുകൊണ്ട് എന്റെ പോക്കറ്റില്‍ നിന്നും ഒരു രൂപ ഫീസടച്ച് അവന്റെ പേരില്‍ രെസീത് കീറി.
വാല്‍ക്കഷണം: പണിയെടുക്കാതെ രാഷ്ട്രീയം കളിച്ചു നടക്കുന്ന എന്നെപ്പോലുള്ള തലതെറിച്ചവന്മാരോട് അപ്പനമ്മമാര്‍ പറയാറുള്ളത്. “ നീയൊക്കെ ആ മത്തിയാസിനെ കണ്ടു പടിക്കടാ.. രാവിലെ അപ്പന്റെ കൂടെ പറമ്പിലെറങ്ങിയാല്‍ വൈകിട്ടേ കേറുകയുള്ളൂ. അങ്ങനെയാ അധ്വാനിയ്ക്കുന്ന ചൊവ്വൊള്ള പിള്ളേര്.കുടുംബം മുടിക്കാനായിട്ട് ഓരോന്നൊക്കെ രാവിലെ എറങ്ങിക്കോളും നാടു നന്നാക്കാന്‍ “
മത്തിയാസിനെ ഈ അടുത്ത ഇടയ്ക്കും ഞാന്‍ കണ്ടു. കക്ഷത്തില്‍ മനോരമ വീക്കിലി. തലയില്‍ ഒരു സഞ്ചിപിണ്ണാക്ക്, ഉണക്കമീന്‍ , പിന്നെ കൈയില്‍ കയറും. ഓ പിന്നെ, എനിയ്ക്കത്രയ്ക്കങ്ങോട്ട് നന്നാകണ്ടാ.

[അമേരിയ്ക്കയിലും യൂറോപ്പിലുമൊക്കെയുള്ള എന്റെ വായനക്കാരേ എന്താ നിങ്ങക്കൊരു കമന്റിട്ടാല്?ഹ.ഹ..ഹ]
(ഇഷ്ടപ്പെട്ടെങ്കില്‍ ഒരു വോട്ട് കുത്തിയേക്ക്)

7 comments:

  1. ഇഷ്ടപ്പെട്ടിരിക്കുന്നു ബിജുവേട്ടാ.ഡീറ്റെയില്‍ കമന്‍റ് ഇത്തിരി കഴിഞ്ഞ് തരാം.ബിസി ബിസി :)

    ReplyDelete
  2. ennatte bhai aa paripaaTiyokke nirththiyO?
    :-)

    ReplyDelete
  3. :)
    ഇഷ്ട്ടപ്പെട്ടു. ആശംസകള്‍

    ReplyDelete
  4. പൂമാലകൾ ഇപ്പോൾ തരുന്നു, കല്ലേറ് പിന്നിൽ നിന്ന് വരും.

    ReplyDelete
  5. @ജിപ്പൂസ്: ശരി അങ്ങനെയാവട്ടെ. നന്ദി
    @ഉപാസന:ഹാ..അതൊക്കെ ഒരു കാലം.
    @ജിവി: ;)))
    @ചെറുവാടി: സന്തോഷം. നന്ദി.
    @മിനി: ടീച്ചറേ, പൂമാല സ്വീകരിച്ചിരിയ്ക്കുന്നു. പിന്നെ ടീച്ചര്‍ കല്ലെറിയില്ലാന്ന് എനിയ്ക്കുറപ്പാ..:)

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.