പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Wednesday 24 March 2010

മാധ്യമങ്ങളുടെ ശവരതി.



വീണ്ടുമൊരു ദുരന്തം കൂടി കേരളീയര്‍ കാണേണ്ടി വന്നിരിയ്ക്കുന്നു. അത്യന്തം സങ്കടകരമായ ഈ ദുരന്തത്തെക്കാള്‍ എന്നെ വിഷമിപ്പിയ്ക്കുന്നത് നാം എങ്ങനെയാണ് ഇത്തരം അവസ്തകളോട് പ്രതികരിയ്ക്കുന്നത് എന്നതാണ്. ദുരന്തമുഖത്തുനിന്നുള്ള വിവരണങ്ങളില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും മനസ്സിലാവുന്നത് ഏറ്റവും അധികം ആളുണ്ടായത് കാഴ്ചക്കാരാവാനാണ് എന്നതാണ്. പലരും രംഗങ്ങള്‍ മൊബൈലില്‍ “ഷൂട്ട്” ചെയ്ത് രസിയ്ക്കുകയായിരുന്നു! ഇതിവിടെ മാത്രമല്ല, പല അപകടസ്ഥലത്തും ഇതു തന്നെ അവസ്ഥ. വാഹനാപകടരംഗത്തെ ഭീകരതയും രക്തക്കളവും യാതൊരറപ്പും കൂടാതെയാണ് മലയാളികള്‍ “കരുതി വയ്ക്കുന്നത്”.  മനുഷ്യാവയവങ്ങള്‍ ചിതറിക്കിടക്കുന്ന രംഗമൊക്കെ ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഇങ്ങനെ പിടിക്കണമെങ്കില്‍ എന്താണിവരുടെ(നമ്മുടെ) മാനസികാവസ്ഥ?
ഇതിലും ഭീകരര്‍ മറ്റൊരു കൂട്ടരാണ് ,ചാനലുകാര്‍ . ഇന്നു രാവിലെ തന്നെ ഒരു ചാനലില്‍ കാണുന്നത് പോസ്റ്റ്മോര്‍ട്ടം നടക്കുന്ന ആശുപത്രിയില്‍ നിന്നുമുള്ള “ലൈവാ”ണ്. “അഞ്ചെണ്ണം പോസ്റ്റ്മോര്‍ട്ടം ടേബിളില്‍ കിടക്കുന്നു. നാലെണ്ണം തയ്യാറാക്കുന്നു..” സ്ക്രീനില്‍ , ശവപ്പെട്ടികള്‍ അടുക്കിവയ്ക്കുന്നു. പത്രങ്ങളും മോശമാക്കിയില്ല. ജഡങ്ങളുടെ “ഫോട്ടോജനിക്” സാധ്യത പരമാവധി ഉപയോഗപ്പെടുത്തി.എന്താണിവര്‍ സമൂഹത്തോട് ചെയ്തുകൊണ്ടിരിയ്ക്കുന്നത്? ഇവര്‍ക്ക് നൂറ് ന്യായങ്ങള്‍ പറയാനുണ്ടാവും.
കുറെ നാള്‍ മുന്‍പ് ഇരിക്കൂറില്‍ പത്തോളം പിഞ്ചോമനകള്‍ വാഹനം കയറി മരിച്ചല്ലോ? അന്ന് ആ കോമള മേനികള്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചവരാണിവര്‍ . കോട്ടയത്തെ (കൂതറ)പത്രം ഒന്നാം പേജില്‍ കളര്‍ ചിത്രമാണ് നല്‍കിയത്‌! മനസ്സാക്ഷിയുടെ കണികയെങ്കിലുമുള്ളവര്‍ക്ക് ആ ചിത്രം കാണാന്‍ കഴിയില്ല.
പലരും പറഞ്ഞു പഴകിയതിനാല്‍ അമേരിയ്ക്കയിലെ 9/11 ആക്രമണത്തിന്റെ റിപ്പോര്‍ട്ടിങ്ങില്‍ അവിടുത്തെ മാധ്യമങ്ങള്‍ കാണിച്ച സംയമനം ഞാന്‍ ആവര്‍ത്തിയ്ക്കുന്നില്ല. സുനാമികാലത്ത്, കൂട്ടം കൂട്ടമായി ബുള്‍ഡോസറില്‍ ശവങ്ങള്‍ വാരിയെടുത്ത് മറവു ചെയ്യുന്നത് ഒരു മടിയും കൂടാതെ കാണിച്ചവരാണ് നമ്മുടെ നാട്ടിലെ മാധ്യമസിങ്കങ്ങള്‍ .
ഇപ്പോള്‍ രാത്രിയില്‍ ചില ചാനലുകള്‍ F.I.R, ട്രയല്‍ , പോലീസ് ഫയല്‍ എന്നൊക്കെ പേരു പറഞ്ഞ് ചില പരിപാടികള്‍ കാണിയ്ക്കുന്നുണ്ട്. തൂങ്ങിയാടുന്ന ജഡങ്ങള്‍ , കൊലചെയ്യപ്പെട്ട ജഡങ്ങള്‍  ഇവയൊക്കെ ഭീകരമായ ശബ്ദത്തിന്റെ അകമ്പടിയോടെയാണ് കാണിയ്ക്കുന്നത്.
ചില ഉത്തരേന്ത്യന്‍ ചാനലുകള്‍ മനുഷ്യനെ പച്ചയ്ക്ക് അടിച്ചുകൊല്ലുന്നതും കത്തിച്ച് കളയുന്നതുമൊക്കെ മിക്കവാറും കാണിയ്ക്കുന്നുണ്ട്. എന്താണിവര്‍ ലക്ഷ്യമാക്കുന്നത്? മനുഷ്യന്റെ മൃഗീയത ഉണര്‍ത്തുകയോ?   മനുഷ്യന്‍ ഇത്തരം ദൃശ്യങ്ങള്‍ കണ്ട് അവന്റെ മനസാക്ഷി മരവിച്ച് എന്തും ചെയ്യാന്‍ മടിയില്ലാത്ത അവസ്ഥയിലെത്തിയിട്ടുണ്ട്.
കുറച്ചെങ്കിലും സംസ്കാരം സൂക്ഷിയ്ക്കുന്നവര്‍ ഇത്തരം മാധ്യമ കാട്ടാളത്തത്തിനെതിരെ പ്രതികരിയ്ക്കേണ്ട സമയം അതിക്രമിച്ചു.

5 comments:

  1. നല്ല കുറിപ്പ്. പൂർണമായി യോജിക്കുന്നു.

    പക്ഷേ ഇതിന്റെ അന്ത:സത്തയ്ക്കു നിരക്കുന്നതല്ല ഇവിടെ ഏറ്റവും മുകളിൽ കൊടുത്ത ചിത്രം. അത് ഡിലീറ്റ് ചെയ്യു, ദയവായി.

    ReplyDelete
  2. ഹായ് ജയന്‍, അഭിപ്രായത്തിന് നന്ദി. ഞാന്‍ ആ ചിത്രം കൊടുത്തത് നമ്മുടെ ഒരു “വലിയ” പത്രത്തില്‍ നിന്നാണ്. എന്റെ വിമര്‍ശനത്തിന് ഒരു തെളിവു കൊടുക്കുക എന്ന ഉദ്ദേശമായിരുന്നു ഉണ്ടായിരുന്നത്. ചിത്രം പിന്നീട് നീക്കം ചെയ്യുന്നതാണ്.

    ReplyDelete
  3. manoramekku ithilum nalla peridanilla.......abinathanagal

    ReplyDelete
  4. ഈ കൂതറപ്പത്രങ്ങള്‍ ടോയിലെറ്റ്‌ പേപ്പര്‍ ആയി ഉപയോഗിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.... സസ്നേഹം

    ReplyDelete
  5. ആഷിക്ക്, യാത്രികന്‍ നന്ദി. പത്രങ്ങളെക്കാള്‍ ദ്രോഹം ചാനലുകളാണെന്നാണ് എന്റെ അഭിപ്രായം. കാരണം കുട്ടികളെവരെ സ്വാധീനിയ്ക്കാന്‍ അവര്‍ക്കു കഴിയും. ഇവറ്റകളെ നിയന്ത്രിക്കാന്‍ ആര്‍ക്കുകഴിയും? റിമോട്ട് എന്ന ആയുധം മാത്രമേ ഞാന്‍ കാണുന്നുള്ളൂ

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.