പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Monday 20 December 2010

പുരാവൃത്തം

എന്റെ സ്വന്തം നാടിന്റെ കഥയാണിത്. സത്യത്തിനും മിത്തിനുമിടയിലെ കൊച്ചു തുരുത്തായ രയറോത്തിന്റെ പുരാവൃത്തം.

രയറോം പുഴയുടെ വടക്കേക്കരയിലെ കടവു കടന്നാല്‍  “ടൌണ്‍‌ “ എന്നറിയപ്പെടുന്ന നാല്‍ക്കവല. അതിനെ നെടുനീളം രണ്ടായി പകുത്ത്, കിഴക്കു നിന്നും പടിഞ്ഞാറേയ്ക്കൊരു ടാറിട്ട റോഡ്.  റോഡിനിരുവശവുമുള്ള നാലഞ്ചു  കടകളിലും മൂന്നാലു ചായപ്പീടികകളിലുമായി രയറോംകാര്‍ കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിപ്പോന്നു.

ടൌണു വിട്ടൊരു ഫര്‍ലോംഗ് കഴിഞ്ഞാല്‍ സര്‍ക്കാര്‍ സ്കൂള്‍. അവിടുന്നുമൊരു വിളിപ്പാട് പിന്നിട്ടാല്‍  മൈതാനി ആയല്ലോ. മൈതാനിയെത്തുമ്പോള്‍ റോഡിനിരുവശവും ഓരോ ചെറുകുന്നുകള്‍. ഇടതേ കുന്നില്‍ രയറോത്തിന്റെ സ്വന്തം മഖാമുണ്ട്. മഖാമില്‍ ഔലിയാക്കള്‍ കാലങ്ങളോളമായി നിദ്ര പാര്‍ക്കുന്നു.  മഖാമരികിലെ  ഖബര്‍സ്ഥാനില്‍ നിര നിരയായി മീശാങ്കല്ലുകള്‍ . ആ കുന്നിനും താഴെ വിശാലമായ നിരപ്പ്  കാടു മൂടി കിടക്കുന്നു.  വലതു വശത്തെ കുന്നില്‍ സെബസ്റ്റ്യാനോസ് പുണ്യാളന്റെ കൊച്ചുപള്ളി ഉയര്‍ന്നു നില്‍ക്കുന്നു. പള്ളിയ്ക്ക ചാരെ, സിമിത്തേരി.

മഖാമിന്റെ താഴ്വാരത്ത് തിങ്ങിത്തഴച്ച പച്ചത്തുരുത്തുകള്‍ക്കിടയിലൂടെ രയറോം പുഴ പൊട്ടിച്ചിരിച്ച് ഗതകാലത്തെപ്പോഴോ തുടങ്ങിയ പ്രയാണം തുടരുന്നു. ആ ഓരം പറ്റിയൊരല്പം മുന്നോട്ടു ചെന്നാല്‍ എടത്തുംകര കാവായല്ലോ. മനുഷ്യശല്യമില്ലാതെ, കരിനാഗങ്ങളിഴയുന്ന  കാവില്‍ ഭഗവതി എപ്പോഴും ഒറ്റയ്ക്കായിരുന്നു.

രാവിന്റെ മധ്യയാമങ്ങളില്‍ ഖബര്‍സ്ഥാനില്‍ മീശാങ്കല്ലുകള്‍ക്കു താഴെ നിന്നും രയറോത്തിന്റെ മുന്നവകാശികളായ റൂഹുകള്‍ എഴുനേറ്റു വരും. എന്നിട്ട് മഖാമിന്റെ ചെറു മിനാരങ്ങളില്‍ വന്നിരുന്ന് കുന്നിനപ്പുറത്തെ സെമിത്തേരിയിലേയ്ക്ക് എത്തി നോക്കും. കൃത്യം അതേ സമയത്തു തന്നെ, മരക്കുരിശുകള്‍ നാട്ടിയ കുഴിമാടങ്ങളില്‍ നിന്നും പിതാക്കള്‍ ഉറക്കം വിട്ടെണീറ്റിരിക്കും. അവര്‍ പിന്നെ മിനാരങ്ങളില്‍ വന്നിരിയ്ക്കുന്ന റൂഹുകളെ നോക്കി കൈവീശും. എന്നിട്ട് രണ്ടു കൂട്ടരും ഉച്ചത്തില്‍ വിളിയ്ക്കും:

“പൂഹോയ്..!“

കാവിലേയ്ക്കാണ്.

ഭഗവതിയപ്പോള്‍ പുഴയില്‍ മുങ്ങി നിവര്‍ന്ന്, വള്ളിക്കൂട്ടത്തിന്റെ മറയില്‍ നിന്നീറന്‍ മാറ്റി, പനങ്കുലതോല്‍ക്കും വാര്‍ മുടി കോതിയൊതുക്കി, ഒരു നുള്ളു കുങ്കുമം നെറ്റിയില്‍ ചാര്‍ത്തി, മൈതാനിയിലേയ്ക്ക് പറന്നു വരും. പിന്നെ, സെമിത്തേരിയിലെ പിതാക്കളും ഖബര്‍സ്ഥാനിലെ റൂഹുകളും ഭഗവതിയും ചേര്‍ന്ന്  അന്നത്തെ വിശേഷങ്ങള്‍ കൈമാറും. പൊട്ടിച്ചിരിയ്ക്കും. അപ്പോള്‍ മൈതാനിയില്‍ കാലന്‍ കോഴികള്‍ ചിറകടിച്ച് ഉച്ചത്തില്‍ കൂവുമത്രേ!

രാത്രി വൈകി അതു വഴിവന്ന എത്രയോ രയറോത്തുകാര്‍ ഇതു കേട്ടിരിയ്ക്കുന്നു. അപ്പോള്‍ പേടിയ്ക്കരുത്. മുസല്‍മാനെങ്കില്‍ കലിമ ചൊല്ലണം. ക്രിസ്ത്യാനിയാണെങ്കില്‍ പുണ്യാളനെ സ്തുതിയ്ക്കണം. ഹൈന്ദവനെങ്കില്‍ ഭഗവതിയെ ജപിയ്ക്കണം. അവരതുകേട്ട് മനം നിറഞ്ഞ് വാത്സല്യത്തോടെ പഥികരെ മൈതാനി കടത്തിവിടും.
പേടിച്ചു മിണ്ടാതെ പോയവരെ ജ്വരവിത്തുകളെറിഞ്ഞ് ദീനം പിടിപ്പിയ്ക്കും.

പണ്ടിതിലെ പകല്‍ പോലും ആള്‍ക്കാര്‍ വഴി പോകാന്‍ മടിച്ചിരുന്നുവത്രേ! അന്നൊക്കെ രയറോത്തേയ്ക്കു കുടിയേറ്റക്കാര്‍ കടന്നു വരുന്നതേയുള്ളു. പല ദിവസങ്ങളിലും തിരുവിതാംകൂറില്‍ നിന്നും വേരുകള്‍ പറിച്ചടുക്കിയ ലോറികള്‍ രയറോം പുഴ കടന്നു. പിന്നെ ഏതെങ്കിലും മലഞ്ചെരുവില്‍ തെളിച്ചെടുത്ത കന്നിമണ്ണില്‍ കുടില്‍ കെട്ടി അടിഞ്ഞു.  കാടു വെട്ടി തീയില്‍ ചുട്ടു. ഉണ്ടന്‍ കല്ലുകള്‍ പെറുക്കി കയ്യാലകള്‍ കെട്ടി. കന്നിമണ്ണില്‍ തൂമ്പകള്‍ ആഞ്ഞുപതിച്ചു. കന്യാചര്‍മ്മം പൊട്ടിയ മണ്ണിന്റെ കരിമേനിയില്‍ കുഴിയും കൂനകളും തീര്‍ത്തു. കുഴികളില്‍ വാഴയും കാച്ചിലും കിഴങ്ങും ചേനയും കൂനകളില്‍ കപ്പയും തഴച്ചു. കല്ലന്‍ ശരീരവും ശൌര്യവുമുള്ള കുടിയേറ്റമക്കള്‍ കന്നിമണ്ണിനെ പൊന്നാക്കി മാറ്റി. അവരവിടെ കോഴിയും, പശുവും, പന്നിയും  വളര്‍ത്തി. ഇടയ്ക്കിടെ മലമ്പനിയും വസൂരിയുമെറിഞ്ഞ് ഭഗവതിയവരെ പരീക്ഷിച്ചു.

അന്നൊക്കെ കര്‍ക്കിടകത്തില്‍ തുമ്പിക്കൈ വണ്ണത്തില്‍ മഴപെയ്യും. രണ്ടു രാവും രണ്ടു പകലും നിര്‍ത്താതെ പെയ്യുമത്രേ. അപ്പോള്‍ പറമ്പിലൊക്കെ പെരുങ്കൂണ്‍ പൊന്തിവരും. വറുതിക്കാലത്തെ പശിയകറ്റാന്‍ ഭഗവതി കനിഞ്ഞു നല്‍കുന്നതാണത്.

അങ്ങനെയുള്ള പെരുമ്പെയ്ത്തുകാലത്താണ് ഉരുള്‍ പൊട്ടുക. പെയ്ത് പെയ്ത് തിടം നിറഞ്ഞ മലദേവതയുടെ നെടും മാറില്‍ നിന്നൊരു ചീന്ത് കൂലം കുത്തി താഴേയ്ക്ക് പായും. ആ പാച്ചിലിനിടയില്‍ കാണുന്നതൊക്കെ അവള്‍ കലിപൂണ്ട് തകര്‍ത്തെറിയും. ഒടുക്കം പുഴയുടെ മടിയില്‍ തളര്‍ന്നു മയങ്ങും. ഭഗവതിയവള്‍ക്ക് താരാട്ടു പാടും. അങ്ങനെ എത്രയോ കാലങ്ങള്‍ ..

അന്നൊക്കെ മനുഷ്യനും മൃഗങ്ങള്‍ക്കും ദീനം വന്നാല്‍ ഓത്തുപള്ളിയിലെ മുക്രിയുടെ ചരടും വെള്ളവും മതിയല്ലോ. ശത്രുരക്ഷയ്ക്ക്  ഉറുക്കും. ആര്‍ത്തന്മാര്‍ ആരെയും മുക്രി കൈവിടില്ല. മഖാമിലെ റൂഹുകളെ മുക്രി ഓതിയോതി വിളിയ്ക്കും. എന്നിട്ട് ചരടിലും നീരിലും  ഉറുക്കിലും ആവാഹനം ചെയ്യും. അവര്‍ പിന്നെ രയറോത്തുകാരെയും അവരുടെ വളര്‍ത്തുജാതികളേയും രക്ഷിച്ചു കൊള്ളും, അരയില്‍ കെട്ടിയ ചരടിലും ഉറുക്കിലും കൂടെ.
രാത്രികാലങ്ങളിലെ കൂടിച്ചേരലുകളില്‍ മൈതാനിയില്‍ വന്നിരുന്ന് റൂഹുകള്‍ ഇതും പറഞ്ഞ് പൊട്ടിച്ചിരിയ്ക്കും..

“ഹി ഹി ഹി..“

ദീനക്കാര്‍ രാവില്‍ ഉറങ്ങാതെ ചെവിവട്ടം പിടിച്ചാല്‍ ഇതു കേള്‍ക്കാമത്രെ..

മൈതാനിയിലെ മഖാമില്‍ വര്‍ഷം തോറും ഉറൂസുണ്ട്. അന്നത്തെ രാത്രി രയറോംകാരെല്ലാം മഖാമിലെത്തി റൂഹുകളെ വണങ്ങും. സത്യവിശ്വാസികള്‍ സ്വലാത്ത് നടത്തും. അല്ലാത്തവര്‍ക്ക് നേര്‍ച്ചക്കഞ്ഞിയുണ്ട്. അപ്പോള്‍ അപ്പുറത്ത് പള്ളിമേടയിലിരുന്ന്‍ പുണ്യാളന്‍ റുഹുകള്‍ക്ക് വണക്കം പറയും.

പിന്നെ പുണ്യാളന്റെ പെരുന്നാളാണ്. അന്നു പള്ളിയില്‍ നിന്നും രയറോം കാണിപ്പാന്‍ പുണ്യാളനെ തോളിലേറ്റി എഴുന്നെള്ളിയ്ക്കും. അപ്പോള്‍ മഖാമിന്റെ മിനാരങ്ങളില്‍ വന്നിരുന്ന് റൂഹുകള്‍ സലാം പറയും. തന്റെ നാടിനെ കണ്‍കുളിര്‍ക്കെ കണ്ട് പുണ്യാളന്‍ തിരിച്ച് പള്ളിയിലേയ്ക്ക് യാത്രയാകും, അടുത്ത വര്‍ഷം വരേയ്ക്കുമുള്ള  ഓര്‍മ്മകള്‍ സൂക്ഷിച്ചുകൊണ്ട്.

അപ്പോഴും ഭഗവതിയുടെ കാവില്‍ മനുഷ്യരാരും കാലുകുത്താന്‍ ധൈര്യപ്പെട്ടില്ല. പടര്‍ന്നു കയറിയ വള്ളിപ്പടര്‍പ്പില്‍ പെരുമ്പാമ്പുകള്‍ തൂങ്ങിയാടി. കിളിക്കൂട്ടം അതിനിടയില്‍ കൂടുകൂട്ടിയും മുട്ടയിട്ടും കഴിഞ്ഞു പോന്നു. ആര്‍ക്കും കാണാന്‍ പറ്റാത്തൊരിടത്ത് കാലന്‍ കോഴികള്‍ മറഞ്ഞിരുന്നു. പുഴക്കരയിലെ മണ്‍പുറ്റുകള്‍ക്കിടയില്‍ കരിനാഗങ്ങള്‍ ഭഗവതിയ്ക്ക് കാവലിരുന്നു‍..അവരോടൊപ്പം എടത്തുംകര ദേവി  സ്വൈര്യമായി ഉല്ലസിച്ചു നടന്നു, ഭഗവതിയ്ക്കവിടെ അമ്പലമില്ല, ആനയോളം പോന്ന ഒരു കല്ലിടുക്കാണത്രേ വാസ സ്ഥലം.

എന്നും പുലര്‍ച്ചെ ഭഗവതി, വെള്ളച്ചിയില്‍ ആവേശിയ്ക്കും. കിഴക്ക് വൈതല്‍ കുന്നുകളില്‍ ചുവപ്പുരാശി പടരുമ്പോള്‍ വെള്ളച്ചി പുളിയിലംകുണ്ടിറങ്ങും. പിന്നെ പടിഞ്ഞാറ് എരിഞ്ഞടങ്ങുന്ന വരെ രയരോത്തെ ഓരോ കല്ലിനോടും  മരത്തോടും വിശേഷം പങ്കിട്ട് നടപ്പ്.

കഴുത്തില്‍ കല്ലുമാലയിട്ട, കാതില്‍ തോടയിട്ട , ഇരുകൈമുട്ടോളവും ലോഹ വളയിട്ട, നിറം മങ്ങിയ ജമ്പറും മുഷിഞ്ഞ കാവിമുണ്ടുമണിഞ്ഞ വെള്ളച്ചിയിലൂടെ ഭഗവതി തന്റെ മക്കളെ എന്നും കണ്ടു. മുറുക്കിന്റെ രുധിരനീരൊഴുകുന്ന ആ നാവിലൂടെ ഭഗവതി ഞങ്ങളോട് സംസാരിച്ചു. ഞങ്ങളുടെ സുഖദു:ഖങ്ങള്‍ ചോദിച്ചു. വല്ലപ്പോഴും ചെറിയ നാണയതുട്ടുകള്‍ ഞങ്ങള്‍ കാണിയ്ക്കയര്‍പ്പിച്ചു.

കാലങ്ങളോളമായി വെള്ളച്ചിയുടെ നടപ്പു തുടര്‍ന്നു കൊണ്ടേയിരുന്നു. എപ്പോഴുമുണ്ടല്ലോ മാറത്തടുക്കിയ ഒരു കെട്ട് പുല്‍ചൂലുകള്‍. അവയെല്ലാം വെള്ളച്ചി കെട്ടിയുണ്ടാക്കിയത്. ഓരോ ചന്ദ്രപക്ഷം ഇടവിട്ട് മാറി മാറി ഞങ്ങളുടെയെല്ലാം വീടുകളിലെത്തും വെള്ളച്ചി. ഞങ്ങള്‍ക്കു വേണ്ടെങ്കിലും ഒരെണ്ണം വാങ്ങും. പകരം ഒരു നേരത്തെ ആഹാരവും കഴിച്ച് കിട്ടുന്ന ദക്ഷിണയും വാങ്ങി വെള്ളച്ചി അടുത്ത ലക്ഷ്യത്തിലേയ്ക്ക്.

ഞങ്ങള്‍ക്കറിയാം ഭഗവതി വീടു കാണാനെത്തിയതാണെന്ന്.

ഇടയ്ക്കൊക്കെ പുഴയുടെ കരയില്‍ വെള്ളച്ചി  ഇരിയ്ക്കും. പിന്നെ  പുഴയുമായി വര്‍ത്തമാനം. പുഴയിലെ മീനുകളപ്പോള്‍ ഓരം ചേര്‍ന്നു നില്‍ക്കും പോലും,  സംസാരം ഒളിഞ്ഞുകേള്‍ക്കാന്‍ . എന്നാലും പുഴക്കരയിലെ മുളങ്കൂട്ടത്തെ പടിഞ്ഞാറന്‍ കാറ്റ് ഇളക്കിക്കൊണ്ടേയിരിയ്ക്കുന്നതിനാല്‍ കാര്യമായൊന്നും കേട്ടെന്നു വരില്ല.

കഴിഞ്ഞവര്‍ഷം വെള്ളച്ചി ഞങ്ങളെ ഉപേക്ഷിച്ചു പോയി, ഒന്നും പറയാതെ. എടത്തുംകര കാവിലെ പച്ച പുല്ലില്‍ വീണുറങ്ങുകയായിരുന്നത്രേ. അന്നു മൈതാനിയില്‍ കാലന്‍ കോഴികള്‍ നിര്‍ത്താതെ കൂവിക്കൊണ്ടേയിരുന്നു..

ഭഗവതിയിപ്പോള്‍ ഞങ്ങളെ കാണാറില്ല. റൂഹുകളുമതേ, മുക്രിയും പോയ്ക്കഴിഞ്ഞല്ലോ.

ഞങ്ങളിപ്പോള്‍ അനാഥരാണ്.

അടിക്കുറിപ്പ്: ഇതൊരു റീപോസ്റ്റാണ്.

2 comments:

  1. ഭഗവതിയിപ്പോള്‍ ഞങ്ങളെ കാണാറില്ല. റൂഹുകളുമതേ, മുക്രിയും പോയ്ക്കഴിഞ്ഞല്ലോ.


    ഞങ്ങളിപ്പോള്‍ അനാഥരാണ്
    ...ഇഷ്ട്ടമായി ....

    ReplyDelete
  2. ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു! അതും അർദ്ധരാത്രി. ഒന്നോടിച്ച് വായിച്ചതേയുള്ളൂ. ഉറക്കംതന്നെ കാരണം.നന്നായിട്ടുണ്ട്. ഈ ബ്ലോഗൊന്നും കണ്ടു പിടിച്ചില്ലായിരുന്നെങ്കിൽ ഇതൊന്നും വായിക്കാൻ കഴിയുമായിരുന്നില്ല. വിശദമായ വായനയ്ക്ക് ഇനിയും വരും. ആശംസകൾ!

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.