പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Thursday 7 April 2011

വൈകിപ്പോയ വണ്ടി.

മേലേപ്പറമ്പിലെ ‌തോട്ടത്തില്‍ കശുവണ്ടി പെറുക്കുകയായിരുന്നു ഞാനും അമ്മയും. മധ്യവേനലവധിയ്ക്ക് കോട്ടയത്തു നിന്ന് വന്നിട്ട് ഒന്നര മാസമാകുന്നു. പത്തിലേയ്ക്കാണ് ജയിച്ചിരിയ്ക്കുന്നത്. അവധിക്കാലത്ത് രയറോത്ത് വരുന്നത് രസകരമാണ്. കശുവണ്ടിയുടെയും മാമ്പഴത്തിന്റെയും ചക്കപ്പഴത്തിന്റെയും സീസണാണല്ലോ.. രയറോത്തെ വീട്ടിലാണെങ്കില്‍ ഈ വക ധാരാളം ഉണ്ടു താനും. അപ്പോള്‍ പറമ്പാകെ പൊഴിഞ്ഞു വീണ കശുമാങ്ങയുടെയും ചക്കപ്പഴത്തിന്റെയും മാമ്പഴത്തിന്റെയും സമ്മിശ്ര ഗന്ധമായിരിയ്ക്കും. അവയില്‍ ആര്‍ക്കുന്ന മണിയനീച്ചകളുടെ മൂളല്‍ എമ്പാടും കേള്‍ക്കാം. പിന്നെ, കശുവണ്ടി തുരക്കാന്‍ വരുന്ന അണ്ണാന്റെ ചില്‍ ചില്‍ ശബ്ദവും, കൂഴച്ചക്ക തിന്നാന്‍ വരുന്ന ചാവാലിപ്പട്ടികളുടെ മുറുമുറുപ്പും,  മാമ്പഴം കൊത്താന്‍ വരുന്ന പച്ചക്കിളികളുടെ ചിലയ്ക്കലും, വൈകുന്നേരങ്ങളില്‍ അങ്ങെവിടെയോ മറഞ്ഞിരുന്ന് “ചക്കയ്ക്കുപ്പുണ്ടോ” എന്നു ചോദിയ്ക്കുന്ന വിഷുപ്പക്ഷിയുടെ ചക്രവാകപ്പാട്ടും. ആകെപ്പാടെ അതൊരു തിമിര്‍പ്പുകാലം.

അപ്പോഴാണ് താഴെനിന്ന് പ്രായമായ ഒരാള്‍ വിയര്‍ത്ത് തളര്‍ന്ന് കയറിവരുന്നത് കണ്ടത്. ഒറ്റനോട്ടത്തില്‍ അമ്മയ്ക്കാളെ മനസ്സിലായി. രയറോത്തെ കുഞ്ഞപ്പേട്ടനാണ്. തപാല്‍ ശിപായി. കുഞ്ഞപ്പേട്ടനെ കണ്ടതോടെ അമ്മയുടെ മുഖം വിളറുകയും എന്തോ അത്യാപത്ത് അടുത്തു വന്നാലെന്ന പോലെ ആശങ്കപ്പെടുകയും ചെയ്തു.

“ഒരു കമ്പി ഉണ്ട്..”

കുഞ്ഞപ്പേട്ടന്‍ തളര്‍ന്ന സ്വരത്തില്‍ വിളിച്ചു പറഞ്ഞു. അതു തന്നെയാണ് അമ്മയുടെ ആശങ്കയുടെ കാരണം. കുഞ്ഞപ്പേട്ടനാണല്ലോ സാധാരണ “കമ്പി“ അഥവാ “ടെലഗ്രാം“ വിതരണം ചെയ്യാറ്. ടെലഗ്രാം എന്നു പറഞ്ഞാല്‍ മരണദൂതാണ്.

“വിക്രമന്‍ സീരിയസ്. കം സൂണ്‍..” കുഞ്ഞപ്പേട്ടന്‍ ടെലഗ്രാം വായിച്ചു കേള്‍പ്പിച്ചു. “വിക്രമന് കൂടുതലാണ്. ഉടന്‍ ചെല്ലണംന്ന്. ആരാ വിക്രമന്‍?” അയാള്‍ അമ്മയോട് ചോദിച്ചു.

“ന്റെ എളേ ആങ്ങള..” അമ്മ പകുതി കരച്ചിലോടെ പറഞ്ഞു.

എന്നാല്‍ എനിയ്ക്കാണ് അത് വലിയ ഷോക്കായത്. ഈ വിക്രമന്‍  എന്റെ കുഞ്ഞമ്മാവനാണ്‍. എന്നെക്കാള്‍ നാലഞ്ച് വയസ്സ് മൂപ്പേയുള്ളു. ഞങ്ങള്‍ അടികൂടിയും ചിരിച്ചും കളിച്ചുമാണ് കോട്ടയത്ത് അമ്മവീട്ടില്‍ താ‍മസിച്ചു പോരുന്നത്. ഇത്തവണ അവധിയ്ക്കു പോരുമ്പോഴും കുഞ്ഞാമ്മാവനോട് യാത്ര പറഞ്ഞാണല്ലോ പോന്നത്. ഇത്ര സീരിയസായിട്ട് എന്തു പറ്റി ആവോ..?

അന്ന് വൈകുന്നേരം, കോട്ടയത്ത് പോകാനുള്ള കാര്യങ്ങള്‍ക്ക് തീരുമാനമായി. അതിരാവിലെ ആലക്കോട് നിന്നും പാലായ്ക്ക് സര്‍ക്കാര്‍ ബസുണ്ട്. അതില്‍ ഞാനും അമ്മയും നാളെ കോട്ടയത്തിനു പോകുന്നു. വീട്ടിലെ  കാര്യങ്ങള്‍ ഒതുക്കിയ ശേഷം നാളെ വൈകിട്ട് കണ്ണൂരു നിന്നും ട്രെയിനില്‍ അച്ഛനും അനിയത്തിയും പോകും. ഞങ്ങള്‍ നാളെ വൈകിട്ട് കോട്ടയത്തെത്തും, അവര്‍ നാളെ കഴിഞ്ഞ് രാവിലെയുമെത്തും.

അങ്ങനെ വെളുപ്പിനെ അഞ്ചുമണിയ്ക്ക് ചൂട്ടുകറ്റ വെളിച്ചത്തില്‍ ഞാനും അമ്മയും അച്ഛനും രയറോത്തു നിന്നും ആലക്കോട് വരെ നടന്നു. ഭാഗ്യം സമയത്തിനു ബസ് കിട്ടി. തിരക്കൊന്നുമില്ല. ഇടയ്ക്കിടെ സ്റ്റോപ്പൊന്നുമില്ലാത്ത ഫാസ്റ്റ് പാസഞ്ചറാണ്. തളിപ്പറമ്പ്, കണ്ണൂര്‍,  തലശ്ശേരി എല്ലാം പിന്നിട്ട് ബസ് കോഴിക്കോടെത്തി.  സമയം രാവിലെ ഒന്‍പതു മണി. നിറയെ യാത്രക്കാരുണ്ട്. പെട്ടെന്നാണ് പിന്നിലെ ഒരു ടയര്‍ പൊട്ടിയത്. വണ്ടി അവിടെ കിടന്നു. സ്വയം ശപിച്ച് ഞങ്ങളെല്ലാം മൂന്നുമണിക്കൂര്‍ ഒപ്പം കിടന്നു. ഗ്യാരേജില്‍ വിവരമറിയിച്ച് അവിടെ നിന്നും ടയര്‍ കൊണ്ടു വരണമത്രേ..! (സ്വകാര്യ ബസിലാണെങ്കില്‍ ക്ലീനറും കണ്ടക്ടറും കൂടി സ്റ്റെപ്പിനി ടയര്‍ മാറ്റാന്‍ പരമാവധി പത്തു മിനിട്ടെടുക്കും.)

ഉച്ചയോടെ ടയര്‍ മാറ്റി ബസ് കോഴിക്കോട് വിട്ടു. തൃശൂര്‍ ജില്ലയിലെത്തിയപ്പോള്‍ തന്നെ നേരം മയങ്ങിത്തുടങ്ങി. ഒല്ലൂരിനടുത്ത് ഒരു വയല്പ്രദേശമായപ്പോള്‍ മാറ്റിയിട്ട ടയര്‍ വീണ്ടും പൊട്ടി... !
ബസ് ഉടനെയെങ്ങും പോകില്ലായെന്ന് കണ്ടക്ടര്‍ പ്രഖ്യാപിച്ചു. ടിക്കറ്റ് കാശ് ചോദിച്ചവരോട് ഇനി വരുന്ന സര്‍ക്കാര്‍ വണ്ടിയില്‍ എല്ലാവരെയും കയറ്റി വിടാമെന്ന് പറഞ്ഞു. റീഫണ്ടിനു വകുപ്പില്ലത്രേ.

ഞങ്ങളെല്ലാം വെളിയിലിറങ്ങി നിന്നു. വിജനമായ പ്രദേശം. വയലില്‍ ദൂരെ കുറെ കരിമ്പനകള്‍ കണ്ടു. ചുറ്റുപാടും ഇരുട്ടു മെല്ലെ വന്നുകൊണ്ടിരിയ്ക്കുന്നു. ചെറിയ കാറ്റും. കുറേയേറെ നേരം കാത്തു നിന്നപ്പോള്‍ പാലായ്ക്കുള്ള ഒരു സര്‍ക്കാര്‍ വണ്ടി വന്നു. അപ്പോള്‍ നല്ല ഇരുട്ടായി. ഞാനും അമ്മയും ആകെ പേടിച്ചു. പാലായിലെത്തിയാലും അവിടെനിന്നു കോട്ടയത്തിനും പിന്നെ വല്യാട്ടിലേയ്ക്കും ബസു കിട്ടുമോ എന്ന് സംശയമാണ്..

ഞങ്ങള്‍ കയറിയ ബസ് ഓര്‍ഡിനറിയാണ്. വഴിമുഴുവന്‍ നിര്‍ത്തി ആളെപ്പെറുക്കി അത് പാലായിലെത്തി യപ്പോള്‍ രാത്രി ഒന്‍പത്... ബസ്റ്റാന്‍ഡില്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി നിന്ന ഞങ്ങളെ, ഒപ്പം സഞ്ചരിച്ചിരുന്ന ഒരു ചേച്ചി ശ്രദ്ധിച്ചു. അവര്‍ ഞങ്ങളുടെ അടുത്തു വന്നു.

“നിങ്ങളെങ്ങോട്ടാണ്..?”

അമ്മ കാര്യങ്ങള്‍ മുഴുവന്‍ പറഞ്ഞു.

“പേടിയ്ക്കണ്ട. എന്റെ കൂടെ പോന്നു കൊള്ളു. വീട് അതിരമ്പുഴയാണ്. വീട്ടില്‍ നിന്നും കാര്‍ വന്നിട്ടുണ്ട്. രാവിലെ പോകാം..” അവര്‍ ഞങ്ങളെ വിളിച്ചു.

ആ സാഹചര്യത്തില്‍ വേറൊന്നും ആലോചിയ്ക്കാനില്ല. ഞങ്ങള്‍ അവരോടൊപ്പം പോയി. അവരുടെ വീട്ടിലെത്തിയപ്പോള്‍ പത്തുമണി ആയി. പിന്നെ കുളിച്ച് ഭക്ഷണം കഴിച്ച് കിടന്നു. പിറ്റേന്ന് അവരോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മണി എട്ട്.  പിന്നെയും ബസുകള്‍ കയറി വല്യാട്ടിലെത്തുമ്പോള്‍ സമയം പത്തര ആയി.

രാവിലത്തെ ട്രെയിനില്‍ വന്ന അച്ഛനും അനിയത്തിയും വീട്ടിലെത്തിയപ്പോഴാണ് അറിയുന്നത് ഞങ്ങള്‍ എത്തിയിട്ടില്ല എന്ന്. എന്തു പറ്റിയെന്നറിയാതെ  എല്ലാവരും ആകെ പരിഭ്രമിച്ചിരിയ്ക്കുകയാണ്. ഞങ്ങളെ കണ്ട് വിവരങ്ങള്‍ അറിഞ്ഞപ്പോഴാണ് ആശ്വാസമായത്.

വീട്ടില്‍ ആകെ നിശബ്ദത. അകത്തു നിന്നും നേരിയ തേങ്ങല്‍ മാത്രം.. എന്നെ കണ്ടതും ആന്റിമാര്‍ അലറിക്കരഞ്ഞു. എനിയ്ക്കൊന്നും മനസ്സിലായില്ല. എവിടെ കുഞ്ഞമ്മാവന്‍..? അപ്പോള്‍ പിന്നില്‍ നിന്നും അമ്മയുടെ കരച്ചിലും കേട്ടു..

ഇളയ ആന്റി എന്റെ കൈപിടിച്ച് തെക്കു വശത്തേയ്ക്ക് കൊണ്ടു പോയി. അവിടെ ചെറിയൊരു കുഴിമാടം. അതില്‍ കുറേ ചാരം കിടപ്പുണ്ട്. പിന്നെ പുകയുന്ന ചില അസ്ഥിക്കഷണങ്ങളും.  ഞാനതിലേയ്ക്കു തുറിച്ചു നോക്കി. അവധിയ്ക്കു പോയപ്പോള്‍ എന്നെ യാത്രയാക്കിയ ആള്‍. ഇന്നലെ വൈകിട്ട് എത്തിയിരുന്നെങ്കില്‍ ആ ശരീരമെങ്കിലും കാണാമായിരുന്നു. ഞാന്‍ കരഞ്ഞെന്നു തോന്നുന്നു, എങ്കിലും കണ്ണീര്‍ വന്നില്ല.

8 comments:

  1. പ്രിയപ്പെട്ടവരുടെ മരണം വല്ലതെ സങ്കടപ്പെടുത്തുന്ന ഒന്നാണ്... എന്തായിരുന്നു പറ്റിയത് പുള്ളിക്ക്?

    ReplyDelete
  2. തികട്ടി വരുന്ന നൊമ്പരം മനോഹരമായി എഴുതി. ഉറ്റവരുടെ മൃതേദഹങ്ങള്‍ പോലും കാണാന്‍ അവസരം തരാതെ ഗള്‍ഫുകാരെ ദുരിത്തിലാക്കുന്ന എയര്‍ ഇന്ത്യയെ ഓര്‍ത്തു പോയി.

    ReplyDelete
  3. പ്രിയപ്പെട്ടവരുടെ മരണം പലപ്പോഴും വിശ്വസിക്കാൻ പറ്റാത്ത വിധത്തിലാവും. അതുൾക്കൊള്ളാൻ നമുക്ക് ചിലപ്പോൾ വർഷങ്ങൾ തന്നെ വേണ്ടി വരും.

    എന്തായിരുന്നു കുഞ്ഞമ്മാവനു സംഭവിച്ചതു??

    ReplyDelete
  4. കുഞ്ഞമ്മാവന് ടെറ്റനസ് ആയിരുന്നു എന്നാണ് പറഞ്ഞു കേട്ടത്. മുറിവ് പഴുത്ത് ടെറ്റനസ് ആവുകയായിരുന്നത്രേ.... ഒരാഴ്ചയോളം ആശുപത്രിയില്‍ കിടന്നിരുന്നു..

    ReplyDelete
  5. വിഷമത്തില്‍ പങ്കു ചേരുന്നു.

    ReplyDelete
  6. മുന്‍പൊരിക്കല്‍ ഈ കുഞ്ഞമ്മാവനെ പറ്റി ബിജുകുമാര്‍ എഴുതിയിരുന്നല്ലോ..അല്ലേ? ഇങ്ങനെ ആകും പര്യവസാനം എന്ന് തീരെ കരുതിയില്ല..[co="red"]അദ്ദേഹം വിളിച്ചു കൊണ്ടു വന്ന അമ്മായി പാവം...[/CO]ഈ പോസ്റ്റിലെ ആദ്യ ഖണ്ഡിക ഒത്തിരി ഇഷ്ടമായി.

    ReplyDelete
  7. പ്രവാസികളുടെ ഓര്‍മ്മകള്‍ കൂനും പേറി നടക്കുന്ന ഒട്ടകങ്ങളെപ്പോലെയാണ്.ഇടയ്ക്ക് ഇടയ്ക്ക് തൊണ്ട നനക്കാനുള്ള നീരുപോലെ അതു അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഓര്‍മ്മകളെ നനക്കാറുണ്ട്.

    ReplyDelete
  8. ജീവിതത്തിലെ ഏറ്റവും വലിയ സത്യം മരണം തന്നെ

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.