പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Tuesday 2 October 2012

“ഒരു സഖാവിന്റെ വിപ്ലവാന്വേഷണങ്ങള്‍”: രണ്ട് നിരീക്ഷണങ്ങള്‍.

2012 ഓഗസ്റ്റ് 18 -നു പ്രകാശനം ചെയ്തശേഷം “ഒരു സഖാവിന്റെ വിപ്ലവാന്വേഷണങ്ങള്‍” നോവലിനു വായനക്കാരില്‍ നിന്നും ലഭിച്ച രണ്ടു പ്രതികരണങ്ങള്‍ ഇവിടെ പോസ്റ്റു ചെയ്യുന്നു. 


ഒരു സഖാവിന്റെ കഥകള്‍ വായിച്ചപ്പോള്‍..
പേര് : എബിന്‍ ജോണ്‍ .
വയസ് : 22

ഞാന്‍ ഒരു പാര്ട്ടിക്കാരനല്ല , ഇത് വരെ വോട്ടു ചെയ്തിട്ടുമില്ല . വീട്ടുകാര്‍ കോണ്‍ഗ്രസ്സ്കാര്‍ ആയതു കൊണ്ട് ഒരു 2 കൊല്ലം മുന്‍പേ വോട്ടു ചെയ്തിരുന്നെങ്കില്‍ അവര്‍ക്ക് തന്നെ കുത്തിയേനെ പക്ഷെ ഇപ്പൊ ചെയ്യില്ല കാരണം നമ്മുടെ നാറിയ UPA തന്നെ , കമ്മ്യൂണിസ്റ്റ്‌കാര്‍ക്ക് വോട്ടു ചെയ്യുമോ ? ഇല്ല കാരണം തലപ്പത് ഇരിക്കുന്നവര്‍ വളരെ നല്ല ആള്‍ക്കാര്‍ ആണെന്ന് മനസിലായി അത്ര തന്നെ. പിന്നെ ആര്‍ക്കു ചെയ്യും എന്ന് ചോദിച്ചാല്‍ BJP എന്ന് പറയും, അവരും ഒന്ന് വരട്ടെ എന്താകുമാന്നു നോക്കാല്ലോ.
ബിജു കുമാര്‍ ആലക്കോട് എന്റെ അയല്‍ക്കാരനാണ് , ഞാന്‍ ഒരു പ്രാവശ്യം കണ്ടിട്ടും ഉണ്ട് , പക്ഷെ അഭിമാനിക്കാനുള്ള വക അതല്ല , അദ്ദേഹം 2 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് ഒട്ടകമായും അടായും മനുഷ്യനായും പിന്നെ ഒരു സഖാവിന്റെ വിപപ്ലവാന്വേഷണങ്ങള്‍ .
ഏതോ രണ്ടു കമ്മ്യൂണിസ്റ്റ്‌ മലയാളം പടം കണ്ടിട്ടുണ്ട് എന്നതല്ലാതെ എനിക്ക് കമ്മ്യൂണിസവും ആയി യാതൊരു ബന്ധവുമില്ല, അത് കൊണ്ട് തന്നെയാണ് ഈ പുസ്തകം വായിക്കണമെന്ന് തോന്നിയതും ഓര്‍ഡര്‍ ചെയ്തതും , ഞാന്‍ ഒരു നിരൂപകനോന്നും അല്ല , പക്ഷെ വായിച്ചു കഴിഞ്ഞപ്പോള്‍ അത് കൊണ്ട് എനിക്ക് എന്ത് മാറ്റം വന്നു എന്നുള്ളത് മറ്റുള്ളവരോട് പറയണം എന്ന് തോന്നി അങ്ങനെയാണ് ഈ എഴുത്തിന്റെ പിറവി.
ബുക്ക്‌ കയ്യില്‍ കിട്ടിയപ്പോള്‍ ഉച്ച കഴിഞ്ഞു ഓഫീസില്‍ നല്ല തിരക്ക് ഇടയ്ക്ക് ഒന്ന് തുറന്നു നോക്കി വല്ല്യ സാഹിത്യം ഒന്നും ഇല്ല എന്നുറപ്പ് വരുത്തി , സത്യം പറയണമല്ലോ ആലക്കോട് എന്ന് ബുക്കില്‍ കണ്ടപ്പോള്‍ ഒരു കുളിര്. എഴുത്തുകാര്‍ നമ്മുടെ നാട്ടിലും ഉള്ളതിന്റെ ഒരു അഭിമാനം .176 പേജുകള്‍ ഒരു 5 ദിവസത്തിനുള്ളില്‍ വായിച്ചു തീര്‍ക്കാം എന്നാ വിചാരത്തോടെ വായന തുടങ്ങി . ഞാന്‍ വായിക്കുന്ന കാണുന്ന എല്ലാര്ക്കും അത്ഭുതം , അതിലേറെ എല്ലാവരും ചോദിക്കുന്നു are you a കമ്മ്യൂണിസ്റ്റ്‌? അല്ല എന്ന് പറഞ്ഞു ബുക്ക്‌ മടക്കി വച്ച് പണിയിലേക്ക്‌ തിരിഞ്ഞു , പക്ഷെ ഒരു ഭയങ്കര മടി പയ്യെ വീണ്ടും വായന തുടങ്ങി. ഒരു വിപ്പ്ലവകാരനാണ് എന്ന ഉറച്ച വിശ്വാസത്തോടെ ഉള്ള വരികള്‍ ഒരു പഴയ കാലത്തിലേക്കുള്ള മടങ്ങി പോക്ക് പോലെ ആണ് തോന്നിയത്.
. ഒരു ചരിത്ര പുസ്തകം പ്രതീക്ഷിച്ചു നിന്ന ഞാന്‍ കണ്ടത് പച്ചയായ അനുഭവങ്ങള്‍ , അഭിപ്പ്രയങ്ങള്‍ , ഒരു യവ്വനതിന്റെ ചോരത്തിളപ്പ്. ഞാനിതു വരെയും കേട്ടിട്ടില്ലാത്ത കേള്‍ക്കാന്‍ ഒരു സാധ്യതയുമില്ലാത്ത പേരുകള്‍, സ്ഥലങ്ങള്‍ , കഥകള്‍ . ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവി ആരാകണം ആരാകരുത് എന്ന് എനിക്ക് ആരോ പറഞ്ഞു തരുന്ന പോലെ തോന്നി. ഇതിനിടയില്‍ ഞാന്‍ വീട്ടിലെത്തിയിരുന്നു , ഭക്ഷണം കഴിച്ചു വീണ്ടും വായനയിലേക്ക് .

എന്നെപ്പോലെയുള്ള ഒരു പുതു തലമുറക്കാരനാണ് വിശ്വസിക്കാന്‍ ഏറെ പ്രയാസമുള്ള , ജന്മിതതിന്റെയും , കുടിയാന്മാരെയും കുറിച്ചുള്ള കഥകള്‍ . ഈ മൊത്തം പുസ്തകം വായിച്ചതില്‍ നിന്നും വിശ്വസിക്കാന്‍ പറ്റുന്ന ഒരേയൊരു കഥാപാത്രമേ ഉള്ളു അത് രമേശനാണ് , കാരണം ഇന്ന് ഞാന്‍ കാണുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെല്ലാം പല തരത്തില്‍ രമേശന്മാരാണ്.
കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം എങ്ങനെ വളര്‍ന്നു പന്തലിച്ചു എന്ന് അറിയില്ലാത്ത ഏതൊരാളും വായിക്കേണ്ട ഒരു പുസ്തകമായിട്ടാണ് എനിക്ക് "ഒരു സഖാവിന്റെ വിപ്പ്ലവാന്വേഷണങ്ങള്‍""` " തോന്നിയത് .
മൊറാഴ ദിനം എന്തിനാണ് എന്ന അറിയാത്ത എത്രയോ കമ്മ്യുണിസ്റ്കാരെ എനിക്കറിയാം, ഒരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അനുഭാവി ആകണമെങ്കില്‍ കടക്കേണ്ട കടമ്പകള്‍ വായിച്ചു മനസിലാക്കിയപ്പോള്‍ , 2 രൂപയ്ക്ക് SFI കൂപ്പണ്‍ വില്‍ക്കാന്‍ സ്കൂളില്‍ വന്നിരുന്ന കുട്ടി സഖാക്കന്മാരെ ഞാനോര്‍ത്തു പോയി.

കമ്മ്യുണിസ്റ്കാരെ കളിയാക്കുമ്പോള്‍ എന്തിനു ബിജുവേട്ടന്‍ ഇങ്ങനെ സപ്പോര്‍ട്ട് ചെയ്യുന്നത് എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് , കുറെ മനുഷ്യത്തമില്ലാത്ത ആള്‍ക്കാര്‍ ഭരിക്കുന്ന ഒരു പാര്‍ടിക്ക് വേണ്ടി എന്തിനു ഇങ്ങനെ സംസാരിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട് , പക്ഷെ അതിന്റെയെല്ലാം ഉത്തരം എനിക്ക് ഈ ഒരു പുസ്തകത്തിലൂടെ മനസിലായി. കമ്മ്യുണിസത്തെക്കുറിച്ചുള്ള എന്റെ ധാരണകള്‍ പലതും മാറ്റാന്‍ ഈ ഒരു വായനയെക്കൊണ്ട് സാധിച്ചു എന്നുള്ളത് മറ്റൊരു കാര്യം. ഇതില്‍ കുറച്ചു ഭാഗങ്ങള്‍ എനിക്ക് ദഹിക്കാതെ പോയിട്ടുണ്ട് പ്രത്യേകിച്ചും കഥയുടെ ഒരു മൂഡില്‍ നിന്ന് പെട്ടെന്ന് ഒരു സ്വപ്നത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോള്‍ എന്തോ വായിച്ചു തീര്‍ക്കാതെ പോയത് പോലെ പക്ഷെ അതൊന്നും എന്റെ വായനയ്ക്കൊരു തടസ്സമായില്ല. 4 ദിവസം കൊണ്ട് വായിച്ചു തീര്‍ക്കാമെന്ന് കരുതിയ ഞാന്‍ 4 മണിക്കൂര്‍ കൊണ്ട് വായിച്ചു തീര്‍ത്തു കിടന്നപ്പോള്‍ സമയം വെളുപ്പിനെ 2 : 30 .

എന്നെ മനസ്സിനെ ആഴത്തില്‍ താഴ്ത്തി എന്നൊന്നും ഞാന്‍ പറയുന്നില്ല പക്ഷെ interesting and unbelievable അതാണ് എനിക്ക് പറയാനുള്ളത്. ഒരു പക്ഷെ ഞാന്‍ ആയിരുന്നു എങ്കില്‍ ഞാനും ഇത് പോലെ തന്നെ ആയിപ്പോകുമായിരുന്നോ എന്നൊരു സംശയം. സഖാവ് എന്ന പദത്തിനു പുറകിലുള്ള ആദരവ് എന്താണെന്നു എനിക്ക് ഇപ്പോള്‍ വ്യക്തം.

ഈ പുസ്തകം വായിച്ചിട്ട് ഞാനൊരു കമ്മ്യുണിസ്റ്റ് അനുഭാവിയകുമോ ? ഒരിക്കലുമില്ല . ഞാന്‍ ഇപ്പോഴും ഇങ്ങനെ തന്നെയായിര്‍ക്കും , പിന്നെ എന്ത് മാറ്റമാണ് എനിക്കുണ്ടായതെന്നു ചോദിച്ചാല്‍ ബഹുമാനം , എല്ലാവരൂടുമില്ല പക്ഷെ ചില എനിക്കറിയാവുന്ന സഖാക്കളോട് അത്ര തന്നെ . ഞാന്‍ ഇത് വായിച്ചിട്ട് ഇടതു പക്ഷക്കാര്‍ക്ക് വോട്ടു ചെയ്യുമോ എന്ന് ചോദിച്ചാല്‍ ഉത്തരം ഇല്ല എന്ന് തന്നെ . കാരണം ഞാന്‍ ചെയ്യുന്ന വോട്ടിനു പ്രതീക്ഷിക്കുന്ന ഫലം ഒന്നും ഉണ്ടാവില്ല എന്ന് ഈ പുസ്തകം തന്നെ എന്നോട് പറയുന്നുണ്ട് , സഹകരണ ബാങ്കിലെ വോട്ടെടുപ്പ് തന്നെ വലിയ ഒരു ഉദാഹരണം.
ഞാന്‍ ജീവിക്കുന്നതിനു മുന്‍പും ഒരു ജീവിതം ഉണ്ടായിരുന്നുവെന്നും , അതിനു ചോരയുടെ ചുവപ്പും മണവും ഉണ്ടായിരുന്നു എന്ന് മനസിലാക്കി തന്നതിന് ബിജുവേട്ടാണ് നന്ദി.
ഒരു സംശയം ബാക്കി ,ചുവപ്പ് കൊടിയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം , അതില്‍ നക്ഷത്രത്തിന് എന്താണ് പ്രാധാന്യം ? ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ഒന്ന് പറഞ്ഞു തരണേ. :)
ഈ എഴുത്തിലൂടെ ഞാന്‍ ആരെയും വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല , അത് ചെയ്യുകയുമില്ല , അങ്ങനെ ആര്‍ക്കെങ്കിലും തോന്നിയാല്‍ മാപ്പ്.
പറയണം എന്ന് കരുതിയ എന്തൊക്കെയോ വിട്ടു പോയത് പോലെ തോന്നുന്നു , പറ്റിയെങ്കില്‍ , താത്പര്യമുണ്ടെങ്കില്‍ ഈ പുസ്തകം വാങ്ങണം , വായിക്കണം . എന്ത് കൊണ്ടാണ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ വേരുകള്‍ ഇത്ര ആഴത്തില്‍ കേരളത്തില്‍ പതിഞ്ഞു എന്ന് എനിക്ക് മനസിലാക്കി തന്നത് ഈ പുസ്തകമാണ് . അത് നിങ്ങള്‍ക്കും മനസിലാക്കി തരാന്‍ ഇതിനു കഴിയും എന്നെനിക്കു ഉറപ്പുണ്ട്.

To the author : ഈ പുസ്തകം വായിച്ചതിനു ശേഷമാണ് എന്നോട് കാണാന്‍ പറഞ്ഞിരുന്നത് എങ്കില്‍ ഒരു പക്ഷെ ഞാന്‍ അത്ര നേരത്തെ നിങ്ങളെ വിട്ടയക്കില്ലയിരുന്നു. കാരണം എന്തൊക്കെയോ ഇനിയും പറയാന്‍ ബാക്കി ഉള്ള പോലെ ഒരു തോന്നല്‍ . ഈ പുസ്തകം മുഴുവനാക്കാന്‍ തിടുക്കപ്പെട്ടത്‌ പോലെയാണ് അവസാനം , പെട്ടെന്ന് എഴുത്ത് നിര്‍ത്തിയത് പോലെ , പറ്റുമെങ്കില്‍ ഒരു രണ്ടാം ഭാഗം എഴുതണം ഈ പുസ്തകത്തിന്റെ അവസാനം മുതല്‍ , ഈ പുസ്തകം എഴുതാന്‍ തിരുമാനം എടുത്ത നിമിഷം വരെയുള്ള ജീവിതം, അതും കൂടി അറിയണമെന്ന ആഗ്രഹം എനിക്കുണ്ട് , ചിലപ്പോള്‍ പലര്ക്കുമുണ്ടാകാം.
Posted by Ebin at 10:15 PM

ശ്രീ. അഭയ് ജയപാലന്‍ ഫേസ്ബുക്കില്‍ എഴുതിയ നോട്ട്.

ശ്രീ ബിജുകുമാര്‍ (Biju Kumar) ആലക്കോടിന്‍റെ "ഒരു സഖാവിന്‍റെ വിപ്ലവാന്വേഷണങ്ങള്‍" എന്ന പുസ്തകം വായിച്ചു. പുസ്തകത്തെ കുറിച്ച് എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ (എന്‍റെ മാത്രം അഭിപ്രായങ്ങള്‍) പറയാം.

ഈ പുസ്തകരചനക്ക് പിന്നിലെ ഹോം വര്‍ക്ക്‌ അങ്ങേയറ്റം അഭിനന്ദനം അര്‍ഹിക്കുന്നു. പ്രത്യേകിച്ചും, ചരിത്രത്തെ അതര്‍ഹിക്കുന്ന ബഹുമാനത്തോടെ പക്വമായ രീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ട് എന്ന് തന്നെയാണ് എനിക്ക് അനുഭവപ്പെട്ടത്. എഴുത്തുകാരന് പാര്‍ട്ടിയോടും ചരിത്രം മറന്നുപോയ ധീരനായകന്മാരോടും ഉള്ള അനുഭാവത്തിന്‍റെ, ആരാധനയുടെ തീവ്രത കൊണ്ടാവും, ചിലപ്പോഴെല്ലാം കഥനം നോവലിന്‍റെ വഴിവിട്ടു, നോവല്‍ പറയുന്ന കാര്യങ്ങളില്‍ അങ്ങേയറ്റം അഭിമാനിക്കുന്ന ഒരാളുടെ ചരിത്ര വിവരണം എന്ന രീതിയിലേക്ക് വഴുതിപ്പോകാന്‍ ഉള്ള പ്രവണത കാണിച്ചെങ്കിലും, മുഷിപ്പിക്കാതെ ആ ഘട്ടങ്ങള്‍ മറികടക്കാന്‍ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്.

മനശാസ്ത്രപരമായ ഒരു കഥനശൈലി ഇത്തരം ഒരു വിഷയത്തില്‍ കൈയടക്കത്തോടെ പ്രയോഗിച്ചതിലും എഴുത്തുകാരന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. എങ്കിലും ഇടയ്ക്കെവിടെയോ വര്‍ത്തമാനത്തില്‍ നിന്നും ഭൂതകാലത്തേക്ക് പോകുന്നതില്‍, ആ ഒരു ശൈലി കൊണ്ട് ഉദ്ദേശിക്കുന്ന സുഖം കിട്ടാതെ പോയി എന്ന് തോന്നി. രാഷ്ട്രീയം സ്ഥിരമായ നയങ്ങളുടെ പ്രയോഗം അല്ല എന്നിരിക്കെ, ചരിത്രത്തിനു സമാന്തരമായി നോവല്‍ കാണിച്ചു കൊണ്ട് വന്ന വര്‍ത്തമാന കാഴ്ചകള്‍, ഒരു സിനിമയുടെ ക്ലൈമാക്സ് പോലെ വികാരപ്രക്ഷുബ്ധമായ രീതിയില്‍ അവസാനിച്ചുവെങ്കിലും, അതുവരെ എഴുത്തുകാരന്‍ പരിചയപ്പെടുത്തിയ വസ്തുതകള്‍ മനസ്സിലുള്ള വായനക്കാരന് സന്തോഷിക്കാനാവില്ല. കാരണം സഖാവിന്റെ ധാര്‍മ്മിക രോഷം നിറഞ്ഞ പ്രസംഗം പ്രസ്ഥാനത്തെ ഏതെങ്കിലും രീതിയില്‍ സ്വാധീനിക്കും എന്ന് ഉറപ്പിക്കാനാവുകയില്ല. ഗോപിയേട്ടന്റെ (സഖാവ് ഗോപി എന്ന് പറയുന്നത് ഒരു അകല്‍ച്ച സൃഷ്ടിക്കുന്നു.) സാന്നിധ്യം നേരിട്ട് അനുഭവിച്ചു. അനുഭവങ്ങളില്‍ സമാനസ്വഭാവമുള്ള ആളുകള്‍ ഉള്ളത് കൊണ്ടാവും.

ശാസ്ത്രത്തിലും അതിന്റെ പ്രയോഗങ്ങളിലും ഉള്ള വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിച്ചതോടൊപ്പം, ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് അനുഭാവം ഉള്ളവര്‍ക്ക് തോന്നാവുന്ന സാമാന്യ സംശയങ്ങളെ അവയുടെ പ്രായോഗികതയുടെ തലം ചൂണ്ടിക്കാട്ടി വിശദീകരിച്ചതും ഭംഗിയായി. മൊറാഴയും കാവുമ്പായിയും ഒക്കെ നേരിട്ട് കണ്ട പ്രതീതിയായിരുന്നു. സഖാവ് അറക്കല്‍, രൈരു നമ്പ്യാര്‍, തളിയന്‍, വിഷ്ണു ഭാരതീയന്‍ മുതല്‍ ഇങ്ങേയറ്റം ചടയന്‍ ഗോവിന്ദന്‍ വരെയുള്ളവരെ കുറഞ്ഞ സമയം കൊണ്ട് മറന്നു പോകാത്ത വിധം പരിചയപ്പെടുത്തുന്നതില്‍ എഴുത്തുകാരന്‍ വിജയിച്ചു. മാനുഷിക ബന്ധങ്ങളുടെ ആഴവും അര്‍ത്ഥവും വലിയ ചോദ്യങ്ങളായി മുന്നില്‍ നിരന്നു. ഭാര്യമാരുടെ കഥാപാത്രങ്ങള്‍ വേദനയുണ്ടാക്കി, പ്രത്യേകിച്ചും ജാനകി. പിന്നെ, പ്രസവത്തില്‍ മരിച്ചു പോയ ഇരട്ടക്കുട്ടികള്‍, അവിടെ വന്നു കയറിയ ഭര്‍ത്താവിനു നേരെ ഭാര്യ നോക്കിയ നോട്ടം അങ്ങനെ ഹൃദയത്തില്‍ തൊട്ട നിരവധി മുഹൂര്‍ത്തങ്ങള്‍.

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കുമ്പോഴും, പാര്‍ട്ടിയുടെ നയത്തെ ബഹുമാനിക്കുന്ന ഗോപിയേട്ടനെ പോലെയുള്ളവരുടെ സാന്നിധ്യം ആണ് ഇന്നും പാര്‍ട്ടിയുടെ നന്മ എന്ന് ഏതു വായനക്കാരനും തോന്നും. പാര്‍ട്ടി എന്നാല്‍ ജനങ്ങള്‍ ആണ്. ജനങ്ങള്‍ പ്രകൃതിയുടെ ഭാഗമാണ്. മുത്തപ്പന്‍, പ്രകൃതിയുടെ നമുക്ക് തൊട്ടറിയാന്‍ ആവാത്ത നന്മകളുടെ പ്രതീകമാണ്. ഏതൊക്കെ പാതകളിലൂടെ പോയാലും എത്തിച്ചേരുന്ന നന്മ ഒന്ന് തന്നെയെന്നത് സത്യമായിരിക്കുമ്പോള്‍, മുത്തപ്പന്‍ എന്ന ബിംബത്തെ (കഥയില്‍) വസ്തുതകളില്‍ നിന്നും ഒഴിവാക്കാതിരുന്നതും ഭംഗിയായി.

എങ്കിലും, വെറും ക്ലീഷേ ആയിപ്പോയ ഒരു (വര്‍ത്തമാനകാല) പ്രണയം അവതരിപ്പിക്കാന്‍ നോവലിസ്റ്റ് നടത്തിയ ശ്രമങ്ങള്‍ ഒരല്‍പം അരോചകമായി അനുഭവപ്പെട്ടു. എന്റെ അഭിപ്രായത്തില്‍ നോവലിന്റെ ഗതിയില്‍ തീര്‍ത്തും അനാവശ്യമായ ഒരു ഘടകം ആയിപ്പോയെന്ന് തോന്നി. ആ പെണ്‍കുട്ടിയുടെ സാന്നിധ്യം പോലും അവതരിപ്പിക്കാതെ, ആ പ്രണയം പറയാമായിരുന്നു എന്ന് തോന്നി. ഇനി പറഞ്ഞില്ലെങ്കിലും, അത് നോവലിനെ ഒരു തരത്തിലും ബാധിക്കുന്നേയില്ല. പ്രത്യേകിച്ചും വര്‍ത്തമാനകാല ദൃശ്യങ്ങളുടെ നോവലിലെ പരിസമാപ്തി കൂടി കണക്കിലെടുക്കുമ്പോള്‍.

ബൃഹത്തായ ചരിത്രത്തെ, ഒരു ജനതയുടെ പോരാട്ടങ്ങളെ, ഒരു നോവലിന്റെ വിഷയമാക്കാന്‍ തോന്നിപ്പിച്ച പ്രേരണയ്ക്ക് നന്ദി. തുടര്‍ന്നും നല്ല രചനകള്‍ നടത്താന്‍ ഉള്ള സൌകര്യവും സാഹചര്യവും നന്മയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

1 comment:

  1. പുസ്തകം വായിക്കാൻ കഴിഞ്ഞില്ല. അവസരം കിട്ടിയാൽ തീർച്ചയായും വായിക്കാൻ ഈ കുറിപ്പുകൾ ധാരാളം.
    ആശംസകൾ...

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.