പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Saturday 28 July 2012

പേജറും ഞാനും..

ശ്വാസോച്ഛ്വാസം കഴിഞ്ഞാല്‍ മനുഷ്യര്‍ ഏറ്റവും അത്യാവശ്യമായിക്കാണുന്നത് സംസാരത്തെയാണ്. ഒരു നേരം ഭക്ഷണമോ വെള്ളമോ കിട്ടിയില്ലെങ്കിലും സഹിയ്ക്കാം, എന്നാല്‍ ആരോടെങ്കിലുമൊക്കെ മിണ്ടാതിരിയ്ക്കുന്ന കാര്യം ചിന്തിയ്ക്കാന്‍ പറ്റുമോ? ആരും അടുത്തില്ലെങ്കില്‍ അകലെയുള്ളവരോടു സംസാരിയ്ക്കണം. മനുഷ്യന്റെ സഹജമായ ഗുണവിശേഷമാണ്, സന്തോഷമുള്ളതോ സങ്കടമുള്ളതോ ആയ എന്തെങ്കിലുമൊക്കെ സംഭവിച്ചാല്‍ അടുപ്പമുള്ളവരോട് അതേ പറ്റി രണ്ടുവാക്കു പറയണമെന്ന്. ഈ സ്വഭാവമാണ് ടെണിഫോണിന്റെയും, മൊബൈലിന്റെയും, ചാറ്റിന്റെയും, ഫേസ്ബുക്കിന്റെയുമൊക്കെ വിജയരഹസ്യം.

പ്രായത്തിന്റെ കാര്യത്തില്‍ മുതുമുത്തച്ഛനാണു നമ്മുടെ സാദാ ലാന്‍ഡ് ഫോണ്‍. 1870 കളില്‍ അലക്സാണ്ടര്‍ ഗ്രഹാംബെല്‍ കണ്ടുപിടിച്ച ആ അപ്പൂപ്പന്‍ ഇപ്പോഴും ഇവിടെയൊക്കെ ജീവിച്ചിരിപ്പുണ്ട്. 1973 -ല്‍ മോട്ടോറോള കമ്പനിയിലെ മാര്‍ട്ടിന്‍ കൂപ്പര്‍ അവതരിപ്പിച്ച മൊബൈല്‍ ഫോണ്‍ പിന്നീട് ലോകം കീഴടക്കുന്ന കാഴ്ചയാണു കണ്ടത്. ഇപ്പോള്‍ കക്ഷിയാണ് സൂപ്പര്‍ ഡ്യൂപ്പര്‍ മെഗാസ്റ്റാര്‍..! സാദാ ലാന്‍ഡ് ഫോണില്‍ നിന്നും മൊബൈല്‍ ഫോണിലേയ്ക്കുള്ള നമ്മുടെ നാട്ടിലെ കുടിയേറ്റം നടക്കുന്നത് ഏതാണ്ട് 1990 കളുടെ മധ്യഭാഗത്തോടെയാണ്. അക്കാലത്തെ വിശേഷങ്ങള്‍ കേട്ടാല്‍ പലരും ഇന്നു അമ്പരന്നു പോകും.

അന്ന് ഈയുള്ളവന്‍ സ്വന്തം നാട്ടില്‍ ചില തട്ടുമുട്ടു പരിപാടികളുമായി നടക്കുന്നു. ആദ്യമായി കണ്ട മൊബൈല്‍ ഫോണിനു ഏകദേശം അരക്കിലോ ഭാരമുണ്ടായിരുന്നു. എറിക്സന്‍ എന്നു പേര്. കലമാനിന്റേതു പോലുള്ള നീണ്ട കൊമ്പ്, ആവശ്യാനുസരണം നീട്ടാം. അന്നു മൊബൈല്‍ ടവര്‍ ഉള്ളത് കണ്ണൂര്. അവിടെ നിന്നും 20 കിലോമീറ്ററോളം ഇപ്പുറത്ത് തളിപ്പറമ്പില്‍ ഒരു റിപ്പീറ്ററുണ്ട്.
അവിടെ നിന്നും 23 കിലോമീറ്റര്‍ അകലെ ആലക്കോട് സിഗ്നല്‍ കിട്ടണമെങ്കില്‍ ഒന്നുകില്‍ മലമുകളില്‍ കയറണം, അല്ലെങ്കില്‍ മൂന്നുനിലകെട്ടിടത്തിന്റെ മുകളില്‍ കയറണം. ഈ സാധനവും താങ്ങിയെടുത്ത് കെട്ടിടത്തിനു മുകളില്‍ പോയി നിന്ന്, മിനുട്ടിനു 10 രൂപാ നിരക്കില്‍ അന്നു ഫോണ്‍ വിളിയ്ക്കുന്ന ചിലരുണ്ടായിരുന്നു. (അരിയ്ക്ക്  വില കിലോയ്ക്ക് 6 രൂപ).
പിന്നെ പിന്നെ മൊബൈലിന്റെ തൂക്കം കുറഞ്ഞു തുടങ്ങി. ആയിടെ ഒരു ഗല്‍ഫുകാരന്‍ കൊണ്ടുവന്ന മൊബൈലിനു കാല്‍ക്കിലോയില്‍ താഴെ മാത്രമേ ഭാരമുണ്ടായിരുന്നുള്ളു. 36,000 രൂപയ്ക്കു വേണമെങ്കില്‍ അതെനിയ്ക്കു തരാമെന്നയാള്‍ പറഞ്ഞു..! (അരയേക്കര്‍ സ്ഥലം കിട്ടാന്‍ ഈ കാശുമതി).

ഈയൊരു ഘട്ടത്തിലാണു പുതിയൊരു സാധനം അവതാരമെടുത്തത്. “പേജര്‍” (Pager) അഥവാ “ബീപ്പര്“‍. ഒരു മുഴുത്ത തീപ്പെട്ടിക്കൂടിന്റെ വലുപ്പം. വെയിറ്റ് കുറവ്. പണ്ടത്തെ മൊബലിന്റേതു പോലുള്ള സ്ക്രീന്‍. അക്കാലത്തെ ചിലപത്രാസുകാര്‍ പേജറിനെ അരയില്‍ കെട്ടിയിട്ടു കൊണ്ടു നടന്നു. ഇന്നത്തെ SMS ന്റെ പരിപാടിയാണ് പേജര്‍ നിര്‍വഹിയ്ക്കുന്നത്. ബീപ് ബീപ് എന്നു കേട്ടാല്‍ എടുത്തു ഞെക്കി നോക്കിയാല്‍ ഒരു വരി മെസേജ് കാണാം. ഇതില്‍ കൂടി ഒരു മെസേജ് അയയ്ക്കണമെങ്കില്‍ ചില്ലറ പങ്കപ്പാടൊന്നും പോരാ.  സര്‍വീസ് പ്രൊവൈഡറുടെ (BPL or Escotel) ഫോണിലെയ്ക്കു വിളിച്ച് അയയ്ക്കാനുള്ള മെസേജ് പറഞ്ഞുകൊടുക്കണം, ഒപ്പം കിട്ടേണ്ട പേജര്‍ നമ്പറും. അവരാണ് പേജറിലേയ്ക്ക് മെസേജയയ്ക്കുന്നത്. ചുരുക്കത്തില്‍ ലാന്‍ഡ്ഫോണും, ടെലഗ്രാമും SMSഉം എല്ലാം കൂടി ചേര്‍ന്ന ഒരു അവിയല്‍ സംവിധാനം.

ഈ അരയില്‍കെട്ടുന്ന പത്രാസു കണ്ട്, ഇതെക്കൂട്ടൊരെണ്ണം മേടിച്ചാലോ എന്നൊരു പൂതി എനിയ്ക്കും. അന്വേഷിച്ചപ്പോള്‍ ഏകദേശം 10,000 രൂപാ മുടക്കു വരും..! പേജര്‍ ഭ്രാന്ത് കയറിയ ഞാന്‍ കമ്പനിയില്‍ നിന്നു ക്വൊട്ടേഷന്‍ മേടിച്ച് അടുത്തുള്ള ബാങ്കില്‍ പോയി ലോണ്‍ ചോദിച്ചു.
അതു ഓടിച്ചു നോക്കിയിട്ട് നല്ലവനായ മാനേജര്‍ എന്നോടു ചോദിച്ചു: “ഇയാള്‍ക്കെന്താ ജോലി?”
“ഞാനിങ്ങനെ ചെറിയ പ്ലാനും എസ്റ്റിമേറ്റും ഒക്കെയായി..................” ഞാന്‍ സങ്കോചത്തോടെ പറഞ്ഞു.
“ഇയാള്‍ടെ ജോലിയ്ക്ക് ഇതുകൊണ്ടു വല്ല മെച്ചവും കിട്ടുമോ..?” മാനേജര്‍.
“അങ്ങനെയൊന്നുമില്ല...”
“പിന്നെന്തിനാണ് ഇത്രയും കാശു മുടക്കി ഇതു മേടിയ്ക്കുന്നത്? ഇതൊക്കെ വലിയ വലിയ എക്സിക്യൂട്ടീവുകള്‍ക്കു മാത്രമേ കാര്യമുള്ളു.. പിന്നെ നിര്‍ബന്ധമാണെങ്കില്‍ ഞാന്‍ ലോണ്‍ തരാം..”

ഞാനൊന്നാലോചിച്ചു. അയാള്‍ പറയുന്നതില്‍ കാര്യമില്ലേ..? ഒരു പവന്‍ സ്വര്‍ണം കിട്ടാന്‍ 6000 രൂപാ മതി. 10,000 യ്ക് പേജര്‍ അരയില്‍ കെട്ടുന്നതിലും നല്ലത് ഒന്നരപ്പവന്റെ അരഞ്ഞാണം അറയില്‍ കെട്ടുന്നതല്ലേ? അത്യാവശ്യം വന്നാല്‍ പണയം വെക്കാമല്ലോ..
എന്തായാലും തല്‍ക്കാലം പേജര്‍ പൂതി മാറ്റിവെച്ചു. ഒരു വര്‍ഷം പോലും കഴിഞ്ഞില്ല, പേജര്‍ എന്ന സാധനം അപ്രത്യക്ഷമായി. മൊബൈല്‍ ഇടിച്ചു കയറി. നാട്ടിലെല്ലാവരുടെയും കൈയിലും അരയിലും മൊബൈലുകള്‍  തൂങ്ങി. ഞാന്‍ ആ മാനേജര്‍ക്കു മനസ്സാ നൂറു നന്ദി പറഞ്ഞു. അന്ന് 10,000 രൂപ കടമെടുത്ത് പേജര്‍ മേടിച്ചിരുന്നെങ്കില്‍ വല്ല പട്ടിയെയും എറിയാനല്ലാതെ ആ കുന്ത്രാണ്ടം കൊണ്ടു ഞാന്‍ എന്തുചെയ്തെനേ?

7 comments:

  1. ഈ ഇന്‍ഫോര്‍മേഷന്‍ തള്ളിച്ചയില്‍ ക്ഷിപ്രചരമമടഞ്ഞ ഒരേയൊരു ജന്മം പേജര്‍ തന്നെ. ഇപ്പോഴും ഓര്‍ക്കുന്നുവല്ലൊ ബിജു.

    ReplyDelete
  2. ഈ മൊബൈല്‍ എത്ര നാള്‍ നില്‍ക്കുമെന്ന് ആര് കണ്ടു?

    ReplyDelete
  3. പേജര്‍ ഞാന്‍ കണ്ടിട്ടുകൂടിയില്ലെങ്കിലും പേജറിന്റെ ഒരു പരസ്യം ഓര്‍മനില്‍ക്കുന്നു. പട്ടാളക്കാരിലൊരുത്തന്‍ ഈ ബീപ് ശബ്ദം കേട്ട് പേജര്‍ എടുത്ത് നോക്കുമ്പോള്‍ ഇറ്റ്സ് എ ബേബി ബോയ് എന്ന മെസേജ് വന്നുകിടക്കുന്ന ഒരു പരസ്യം !

    ReplyDelete
  4. ഈ സംഭവം ഞാൻ കേട്ടിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും കണ്ടിട്ടില്ല..എനിവേ നന്നായി...:)

    ReplyDelete
  5. ഞങ്ങളുടെ വാര്‍ത്താ വിതരണ ഏജന്‍സിയില്‍ ഒരു കാലത്ത് വാകി ടാക്കി കൊണ്ട് ഒരു കസരത് നടത്തി . വളരെ കുറച്ചു കാലം. പത്ര ലേഖകര്‍ ഇത് കൊണ്ട് പോകുമ്പോള്‍ നമ്മളെ സെക്യൂരിറ്റി ആണെന്ന് വിചാരിക്കും എന്ന് പറഞ്ഞു . പിന്നെ ഒന്നര മിനിറ്റ് കഴിഞ്ഞാല്‍ അത് ഓഫ്‌ ആകും. വീണ്ടും ഒരു ബട്ടന്‍ ഞെക്കണം പ്രവര്‍ത്തിപ്പിക്കാന്‍ . അത് പോലെ പറഞ്ഞു കഴിഞ്ഞാല്‍ ഓവര്‍ എന്ന് പറയണം . ആകപ്പാടെ ഒരു ശല്യം തന്നെ.

    ReplyDelete
  6. പേജര്‍ മൂലക്കിട്ടവര്‍ ധാരാളം കാണും. അല്ലേലും ഈ കുന്ത്രണ്ടങ്ങള്‍ വേഗം ഉപോയഗിച്ചില്ലേല്‍ പണം നഷ്ടം തന്നെ.

    ReplyDelete
  7. ആരുടെയെങ്കിലും കയ്യിൽ ഉണ്ടോ ഇത് pls contact me 9895859849

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.