പ്രണയം ഏതു പ്രായത്തിലാണു മൊട്ടിടുക? പൊതുവിലുള്ള ധാരണയനുസരിച്ച് 12-13 വയസ്സിലാണ് ലൈംഗിക ഹോര്‍മോണുകള്‍ മനുഷ്യരില്‍ പ്രവര്‍ത്തനമാരംഭിയ്ക്കുന്നത്. ഈ പ്രായത്തില്‍ എതിര് ലിംഗത്തോട് ആകര്‍ഷണം ആരംഭിയ്ക്കും. മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പ്പിനായി പ്രകൃതി ഒരുക്കി വച്ച സുന്ദരമായ ഒരു സൂത്രപ്പണിയാണിത്. അതുവരെ കാണാതെ പോയ വര്‍ണങ്ങള്‍, ഗന്ധങ്ങള്‍, സൌന്ദര്യം ഒക്കെ അപ്പോള്‍ അനുഭവപ്പെടും. ഒരു നോട്ടം പോലും ഉള്ളില്‍ എവിടെയോ ഉടക്കി വലിയ്ക്കും. നമുക്കു മാത്രം ഹൃദ്യമായ ചില ഗന്ധങ്ങള്‍ മത്തു പിടിപ്പിയ്ക്കും. ചിലപ്പോള്‍ എന്തിനെന്നറിയാത്ത മധുരമായൊരു നോവ് ഉള്ളില്‍ പടരും. പുതിയൊരു ലോകത്തേയ്ക്കു ചുവടു വയ്ക്കുന്നതിന്റെ അമ്പരപ്പും വിഹ്വലതയും നമ്മളെ വിജൃംഭിതരാക്കും. എന്നാല്‍ ആ പ്രായത്തിനു മുന്‍പും ഇങ്ങനെ ആകര്‍ഷണവും വിഹ്വലതയും ഉണ്ടാകുമോ? എന്റെ അനുഭവം പഠിപ്പിയ്ക്കുന്നത് ഉണ്ടായേക്കാമെന്നാണ്.
നാലാം ക്ലാസു വരെയുള്ള എന്റെ കുട്ടിക്കാലം കോട്ടയം പാലായ്ക്കടുത്ത് തോടനാല്‍ എന്ന സ്ഥലത്തായിരുന്നു. അവിടെ അടുത്തുള്ള “കപ്പലുക്കുന്ന്“ എന്നറിയപ്പെടുന്ന ഭാഗത്ത്, ഏകദേശം ഒരേക്കര്‍ സ്ഥലത്ത് ചെറിയൊരു വീടും വച്ച് എന്റെ അപ്പനപ്പൂപ്പന്മാര് ജീവിച്ചു വന്നു. ഞങ്ങളുടെ കുടുംബക്കാരായി കുറേ പ്പേര് ഈ പ്രദേശത്തുണ്ട്. അവരെല്ലാം നല്ല സമ്പന്നരും ഭൂസ്വത്തുള്ളവരും. അയലത്ത് തന്നെ മൂന്നു കുടുംബക്കാരുണ്ട്. കൂടാതെ അതി സമ്പന്നരായ ഒരു ക്രൈസ്തവകുടുംബവും. ഈ കാശുകാരുടെയെല്ലാം ഇടയിലെ അശുവായിരുന്നു എന്റെ കുടുംബം.
വിസ്തൃതമായ പറമ്പുകള്‍ ആയതിനാല്‍ ഒരു വീടുകഴിഞ്ഞാല്‍ ഇരുനൂറും മുന്നൂറും മീറ്റര്‍ അകലത്താണ് അടുത്തവീടുള്ളത്. ഈ ക്രൈസ്തവകുടുംബമാണ് എന്റെ വീടിന് ഏറെ അടുത്തുള്ളത്. ഒരു നൂറ്റമ്പതു മീറ്റര്‍ അകലം വരും അങ്ങോട്ടേയ്ക്ക്. അക്കാലത്തു തന്നെ വലിയ കോണ്‍ക്രീറ്റ് വീടുണ്ടവര്ക്ക്. കൂടാതെ ജീപ്പുമുണ്ട്. വീട്ടുപേര് “പഴയിടം” എന്നു പറയാം. വലിയ പ്രമാണിമാരായിരുന്ന അവരുടെ ഏറ്റവും വലിയ ശത്രുക്കള്‍ “ചേനകല്ലുങ്കല്” എന്ന മറ്റൊരു ക്രൈസ്തവകുടുംബമാണ്. അവര്‍ നേരിട്ട് ഏറ്റുമുട്ടിയ കഥകള്‍ അനവധിയുണ്ട്. ഒരിയ്ക്കല്‍ പാലായില്‍ നിന്നും വാടക ഗുണ്ടകളെ കൊണ്ടു വന്ന് തോടിന് അക്കരെയും ഇക്കരെയും നിന്ന് കല്ലേറ് നടത്തിയത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. ഇവരുടെ കുടിപ്പകയില്‍ ഒരാള്‍ കൊല്ലപ്പെട്ടു, മറ്റൊരാള്‍ക്ക് കണ്ണു നഷ്ടപ്പെട്ടു, മറ്റൊരാളുടെ വീടിനു തീവച്ചു.
ഈ പഴയിടത്ത് വീട്ടില്‍ മൂന്നാണുങ്ങളും രണ്ട് പെണ്ണുങ്ങളുമാണ് മക്കള്‍. ഏറ്റവും ഇളയവള്‍ ജൂലി എന്റെ പ്രായം. ഇരുനിറമുള്ള നക്ഷത്രകണ്ണുകളുള്ള ഒരു കിലുക്കാം പെട്ടി. എന്നെ എന്തോ വലിയ ഇഷ്ടം. അവളുടെ വീട്ടില്‍ പലഹാരങ്ങള്‍ ഉണ്ടാക്കിയാല്‍ കുറച്ച് എനിയ്ക്കായി കരുതി വയ്ക്കും. ഞങ്ങള്‍ രണ്ടു പേരും കാഞ്ഞിരമറ്റം കോണ്‍വെന്റ് സ്കൂളിലാണ് പഠിയ്ക്കുന്നത്. ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയുള്ള സ്കൂളിലേയ്ക്ക് എന്നും ഒന്നിച്ചു പോക്കും വരവും. അക്കാലത്ത് അവിടെ നിന്നും ആ സ്കൂളില്‍ ഞങ്ങള്‍ രണ്ടു പേര് മാത്രമാണുള്ളത്.
ഒഴിവു ദിവസങ്ങളില്‍ ഞാന്‍ അധികസമയവും അവിടെയായിരിയ്ക്കും. ആ വീടിന്റെ അകത്തളങ്ങളില്‍ എവിടെ കയറാനും എനിയ്ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. അവിടെയെത്തിയാല്‍ പ്രധാനമായ പരിപാടി പത്രവായന . “ദീപിക” പത്രമാണ് വരുത്തുന്നത്. ആ പ്രായത്തിലും ഞാന്‍ വായനക്കാരനായിരുന്നു എന്ന് നിങ്ങള്‍ വിശ്വസിയ്ക്കുമോ എന്നറിയില്ല. ദീപികയില്‍ അക്കാലത്ത് “ടാര്സന്” ചിത്രകഥ സ്ട്രിപ്പായി എന്നും വരുമായിരുന്നു. ഞായറാഴ്ചകളില്‍ “ഫാന്റ”വും. എനിയ്ക്കിതു രണ്ടും വലിയ ഇഷ്ടമാണ്.
എന്റെ വീട്ടില്‍ കിണറില്ല. പഴയിടത്തു നിന്നാണ് വെള്ളം കോരുന്നത്. അതുപോലെ പല അത്യാവശ്യ കൊടുക്കല്‍ വാങ്ങലുകളും ഉണ്ട്. ഒരിയ്ക്കല്‍ ആ വീട്ടിലെ ചേട്ടന് രാവിലെ എന്നെ അന്വേഷിച്ചു വന്നു; ഒരു സഹായം ചോദിച്ചു കൊണ്ട്. അവരുടെ ജീപ്പിന്റെ പെട്രോള്‍ ടാങ്കില്‍ ഒരു സ്ക്രൂ ഡ്രൈവര്‍ വീണു പോയത്രെ. അതെടുത്തു കൊടുക്കാമോ എന്നതാണ് അഭ്യര്‍ത്ഥന. പെന്‍സില്‍ പോലുള്ള എന്റെ കൈയിട്ട് ഈസിയായി ഞാനെടുത്തു കൊടുത്തു. പ്രതിഫലം ചായയും അപ്പവും. ഞാനാദ്യമായി സിനിമ കണ്ടത് അവരോടൊപ്പം പാലായില്‍ പോയാണ്. പൊതുവില്‍ അവരുമായി നല്ല അടുപ്പമായിരുന്നു എന്റെ വീട്ടുകാര്‍ക്ക്.
അക്കാലത്ത് റേഡിയോ പഴയിടത്തേ ഉള്ളൂ. നല്ല വലിപ്പമുള്ള വാല്‍വ് റേഡിയോ. അതില്‍ നിന്നും യേശുദാസിന്റെയും ജാനകിയുടെയുമൊക്കെ ശബ്ദം നല്ല ഉച്ചത്തില്‍ എന്റെ മുറ്റത്തു നിന്നാല്‍ കേള്‍ക്കാം. അതൊരല്‍ഭുതമായിരുന്നു എനിയ്ക്ക്. ആരെങ്കിലും അതിനുള്ളില്‍ ഇരുപ്പുണ്ടോ എന്നു പോലും ഞാന്‍ സംശയിച്ചിട്ടുണ്ട്. ചിലപ്പോള്‍ ഞാന്‍ പഴയ നോട്ട്ബുക്കിന്റെ കാര്‍ഡ്ബോര്‍ഡ് വെട്ടി ഒട്ടിച്ച് “റേഡിയോ” ഉണ്ടാക്കും. എന്നിട്ട് അതിനടുത്ത് നിന്ന് ഉച്ചത്തില്‍ പാടും യേശുദാസിനെപോലെ ! (പിന്നീട് ട്രാന്‍സിസ്റ്റര്‍ റേഡിയോ ഇറങ്ങിയപ്പോള്‍ അച്ഛന് ഒരെണ്ണം മേടിച്ചു)
ആ വീടിന് ഉണക്കിയ റബറിന്റെ ഗന്ധമാണ്. വിശാലമായ മുറ്റത്ത് അഴയില്‍ എപ്പോഴും പച്ച റബര്‍ ഷീറ്റുകള്‍ തൂങ്ങുന്നുണ്ടാവും. വലിയ ഒരു പട്ടിക്കൂടുണ്ട് അവിടെ. അതില്‍ രണ്ടുകള്ളികളിലായി “ബോബന്” എന്ന വലിയൊരു അത്സേഷ്യനും “പാല്‍കോ” എന്നു പേരായ നാടന്‍ പട്ടിയും കിടപ്പുണ്ട്. അതിശൂരനായ ബോബനെ അപൂര്‍വമായി മാത്രമെ അഴിച്ചു വിടുകയുള്ളു.
ഞാന്‍ ആ വീട്ടിലെത്തിയാല്‍ ജൂലിയോടൊപ്പം അവരുടെ പറമ്പുകളിലൊക്കെ നടക്കും. നല്ല രസമാണത്. വലിയ മാവുകളും മുളംകൂട്ടങ്ങളുമൊക്കെയുണ്ട് ആ പറമ്പില്‍. എനിയ്ക്കറിയില്ല അപ്പോള്‍ എന്തെങ്കിലും അനുഭൂതി ഉണ്ടായിരുന്നോ എന്ന്. എന്നാല്‍ ഒരിയ്ക്കല്‍ അവളോടു ചേര്‍ന്നിരുന്നപ്പോള്‍ പറഞ്ഞറിയിയ്ക്കാനാവാത്ത എന്തോ ഒന്നു തോന്നി. ആ പ്രായത്തില്‍ അതിനു കൂടുതല്‍ അര്‍ത്ഥങ്ങള്‍ കണ്ടെത്താനാവുമായിരുന്നില്ല.
ഒരിയ്ക്കല്‍ ഒരു വേനല്‍ക്കാലം. ഉച്ചകഴിഞ്ഞപ്പോള്‍ നല്ല മഴ. അതു മാമ്പഴക്കാലമാണല്ലോ! ജൂലിയുടെ വീടിനു പുറകില്‍ നില്ക്കുന്ന വലിയ നാട്ടുമാവ് നിറയെ മാമ്പഴമുണ്ട്. നാട്ടുമാമ്പഴത്തിന്റെ ഞെട്ടിന് നല്ല ബലമാണ്. അതു കൊണ്ട് പഴുത്തു വീഴും മുന്‍പേ മിക്കവാറും കിളി കൊത്തിയിട്ടുണ്ടാവും. അതിന്റെ ചുവട്ടിലാകെ ഇങ്ങനെ പകുതിയില്ലത്ത മാമ്പഴങ്ങള്‍ ഈച്ചയാര്‍ത്തു കിടപ്പുണ്ട്. എന്നാല്‍ വേനല്മഴയോടൊന്നിച്ചുള്ള കാറ്റില്‍ ധാരാളം പൊഴിഞ്ഞു വീണിട്ടുണ്ടാവും.
ഞാന്‍ ഒരു സഞ്ചിയൊക്കെ എടുത്ത്, മഴയല്പം തോര്‍ന്ന നേരത്ത് പഴയിടം വീട്ടിലേയ്ക്ക് പോയി.
ഉണങ്ങിയ ഇലകളില്‍ മഴവീണ് നനഞ്ഞ് നല്ല മണമുണ്ട്. മരങ്ങളുടെ ഇലച്ചാര്‍ത്തില്‍ നിന്നും തുള്ളിതുള്ളിയായി മഴ, അപ്പോഴും പോകാന്‍ മടിച്ചു നില്ക്കുന്നു. പഴയിടത്തെ മുറ്റത്തു നിന്ന് ഞാന്‍ നോക്കി. പുറത്തൊന്നും ആരുമില്ല. മഴ വന്നപ്പോള്‍ എല്ലാവരും അകത്തു ഇരിപ്പായിരിയ്ക്കും. ആ മുറ്റത്തിറങ്ങി ഒരു പത്തു ചുവടു നടന്നു കാണും...അതി ഭീകരമായ കുരയോടെ ബോബന് പട്ടി എവിടെ നിന്നോ പാഞ്ഞു വന്നു. ഒപ്പം “പാല്‍കോ“യും. ഇന്നേ വരെ ആ പട്ടിയുടെ അടുത്തുപോലും പോയിട്ടില്ലാത്ത ഞാന്‍ പേടി കൊണ്ട് അലറിക്കരഞ്ഞു. എന്നേക്കാള്‍ വലുപ്പമുണ്ട് ആ ഭീകരന്. അവന് വന്ന പാടെ, എന്റെ ശരീരത്തെ ഏക മാംസളഭാഗമായ പൃഷ്ഠത്തില്‍ ഒറ്റക്കടി ! എന്നിട്ട് നിലത്തുകൂടി വലിച്ചിഴച്ചു. പത്തടിയോളം ദൂരേയ്ക്ക് അവന് എന്നെ കൊണ്ടു പോയി. നാടനായ പാല്‍കോ കുറച്ചു കൂടി മര്യാദയോടെ പെരുമാറി. അവന് തോളിന് ചെറിയൊരു കടിമാത്രമേ തന്നുള്ളു.
ദുര്‍ബലനായ എന്റെ അലറിക്കരച്ചില്‍ കേട്ടിട്ടോ പട്ടിയുടെ കുര കേട്ടിട്ടോ എന്തോ വീട്ടുകാര്‍ ഓടി വന്നു. അവരെ കണ്ടതോടെ ബോബന് കടി വിട്ടു. പല്ലുകള്‍ ഒരിഞ്ചോളം ആഴത്തില്‍ പോയതിനാല്‍ കുടഞ്ഞെറിയുകയായിരുന്നു അവന്.
അവര്‍ എന്നെ വാരിയെടുത്ത് അടുക്കള വശത്തേയ്ക്കു കൊണ്ടു പോയി. അവിടെ എല്ലവരുമുണ്ടായിരുന്നു; ജൂലിയും അമ്മയും ചേട്ടന്മാരും എല്ലാം. കൊണ്ടു ചെന്നപാടെ, ഇട്ടിരുന്ന നിക്കര്‍ ഊരിക്കളഞ്ഞു. പുറകില്‍ നിന്നും ചോര ധാരയായി ഒഴുകിക്കൊണ്ടിരിയ്ക്കുന്നു.
ഉടനെ പ്രഥമ ശുശ്രൂഷയ്ക്കുള്ള ഏര്‍പ്പാടു തുടങ്ങി. നല്ല പച്ച കാന്താരി മുളക് ഉപ്പ് ചേര്‍ത്ത് അരച്ചെടുത്തു. എന്നിട്ട് കടിയേറ്റ ഭാഗത്ത് തേച്ച് പിടിപ്പിച്ചു ! വേദനമാറാനുള്ള ഒറ്റമൂലിയാണത്രേ ! സംഗതി സത്യമാണ്, കാന്താരിയുടെ നീറ്റല്‍ കാരണം പിന്നെ കടിയുടെ വേദന അറിഞ്ഞതേ ഇല്ല. എന്റെ ഉച്ചത്തിലുള്ള കരച്ചില് കേട്ട് അമ്മ ഓടി വന്നു. കാന്താരിയൊക്കെ തുടച്ചു കളഞ്ഞിട്ട് ഒന്നും മിണ്ടാതെ എന്നെ എടുത്തു കൊണ്ടു പോന്നു. അന്ന് മഴയായതിനാല്‍ അവര്‍ പട്ടിയെ അഴിച്ചു വിട്ടിരിയ്ക്കുകയായിരുന്നു. ഞാന്‍ അപ്പോള്‍ അവിടെ മാമ്പഴം പെറുക്കാന്‍ ചെല്ലുമെന്ന് അവര്‍ക്ക് അറിയില്ലല്ലോ! കുറെ നാളത്തെ ചികിത്സക്കു ശേഷമാണ് മുറിവുകള്‍ കരിഞ്ഞത്. അതിന്റെ ഓര്മ്മപ്പാടുകള് ഇന്നും അവിടെ തന്നെയുണ്ട്.
ഞങ്ങളുടെ സ്കൂള്‍ യാത്രകളില്‍ ഞാനും ജൂലിയും ഒത്തിരി വര്‍ത്തമാനം പറയും. അന്ന് നടപ്പാതയിലെ വേലികളിലെല്ലാം ധാരാളം ചെമ്പരത്തികളുണ്ട്, വഴിയരുകില്‍ ധാരാളം പൂക്കളും. പിന്നെ മൈനകള്‍, കാവിപ്പക്ഷികള്‍, അരിപ്രാവുകള്‍, കുരുവികള്‍ അങ്ങനെ ധാരാളം പക്ഷികള്‍. തുമ്പിയും പൂമ്പാറ്റകളും അനവധി. വേലിപ്പടര്‍പ്പിലെ പച്ചപ്പിനിടയില്‍ ഓന്തുകളെ കാണാം. അപ്പോള്‍ അവള് എന്നോടു പറയും:
“കുട്ടായി..അതിനെ നമുക്കു കൊല്ലാം”
“എന്തിനാ അതിനെ കൊല്ലുന്നത്?“
“ഈശോ ദാഹിച്ചപ്പം ഓന്തിനോട് വെള്ളം ചോദിച്ചു. എന്നാല്‍ അവന് മുള്ളിക്കൊടുക്കുകയാ ചെയ്തെ..!.”
“ആഹാ..എന്നാ പിന്നെ അവനെ കൊന്നിട്ടു തന്നെ കാര്യം.”
പിന്നെ ഞങ്ങള്‍ അടിച്ചോ എറിഞ്ഞോ അതിനെ മൃതപ്രായമാക്കും. എന്നിട്ട് കൂനമ്പാലയുടെ ഇലപൊട്ടിച്ച് “പാലു “കുടിപ്പിയ്ക്കും.പാവം മരണാസന്നനായ ആ ജീവി പാലുപോലുള്ള ആ കറ കുടിയ്ക്കും. എത്ര ഓന്തുകളെയാണ് ഇങ്ങനെ ഞങ്ങള്‍ കൊന്നത് ! പാവം ഓന്തുകള്‍ !
അങ്ങനെ ഞങ്ങള്‍ സന്തോഷമായി ജീവിയ്ക്കുന്ന കാലത്താണ് എന്റെ വീട്ടുകാരും പഴയിടംകാരുമായി പിണങ്ങിയത്. എന്താണു കാരണമെന്ന് എനിയ്ക്കറിയില്ല. ഞങ്ങള്‍ അവിടെ നിന്നു വെള്ളമെടുക്കുന്നതു നിര്‍ത്തി. പിന്നെ അമ്മ ദൂരെയെവിടെ നിന്നോ ആണ് വെള്ളം കൊണ്ടു വന്നിരുന്നത്. ജൂലി അവരുടെ ജീപ്പിലാക്കി സ്കൂളില്‍ പോക്ക്. ഞാന്‍ അവരുടെ വീട്ടില്‍ പോക്കും നിര്‍ത്തി. അപ്പോള്‍ ഞാന്‍ നാലാം ക്ലാസിലാണ് പഠിയ്ക്കുന്നത്. ആ വര്‍ഷത്തെ മൂഴൂര്‍ ക്ഷേത്ര ഉത്സവത്തിന്റെ അന്നു രാത്രിയിലുണ്ടായ ഒരു ദുരന്തത്തില്‍ എന്റെ അനുജനും മുത്തച്ഛനും, എന്റെയും അമ്മയുടെയും കണ്മുന്നില് വച്ച് മരിച്ചു.
പിന്നീട് അധിക നാള് ഞങ്ങള്‍ കപ്പലുകുന്നില് താമസിച്ചില്ല. ആ വര്‍ഷത്തെ വേനലവധിയ്ക്ക്, എല്ലാം വിറ്റു പെറുക്കി മലബാറിലെ രയറോത്തേയ്ക്ക് കുടിയേറി.
അന്ന്, വീടൊഴിഞ്ഞ് എല്ലാം പെറുക്കിക്കെട്ടി ഒരു ലോറിയില്‍ ഞങ്ങള്‍ മലബാറിലേയ്ക്കുള്ള യാത്ര പുറപ്പെട്ടു. ലോറിപ്പുറത്ത് ഞങ്ങളുടെ വീട്ടുപകരണങ്ങള്‍, കട്ടില്, അലമാര, മേശ ആദിയായവ ഒക്കെ. പിന്നെ അതിന്റെ മുകളില്‍ ഞാനും എന്റെ കുടുംബാംഗങ്ങളും. ഞങ്ങളുടെ ലോറി കപ്പലുകുന്ന് അങ്ങാടിയില്‍ എത്തി. അപ്പോള്‍ എതിരെ ഒരു ബസ് വന്നു. രണ്ടിനും കൂടി പോകാന്‍ അല്പം ഞെരുക്കമാണ്, അതു കൊണ്ട് സാവകാശം മാത്രമേ നീങ്ങാനാവൂ. ബസ് ഞാനിരിയ്ക്കുന്നതിന് അരികിലായി നിര്‍ത്തി. ലോറിപ്പുറത്ത് കട്ടിലില്‍ ഞാനും അമ്മയും. ഞാന്‍ ബസിന്റെ ജാലകത്തിലേയ്ക്ക് നോക്കി.
അതാ സീറ്റില്‍ ജൂലിയും അവളുടെ അമ്മയും! എത്രയോ നാളുകള്‍ക്കു ശേഷമാണ് അവളെ കാണുന്നത് ! അവളുടെ അമ്മ വെറുപ്പോടെ മുഖം തിരിച്ചത് ഇപ്പോഴും എന്റെ മനസ്സിലുണ്ട്. എന്റെ അമ്മയും അത്ര ഗൌനിച്ചില്ല. പെട്ടെന്നാണ് ജൂലി എന്നെ കണ്ടത്. ആ മുഖം വിടര്‍ന്നു. അവള് സീറ്റില്‍ നിന്നും എഴുനേറ്റു.
“കുട്ടായി..നീ പോകുവാണോടാ..?”
ഞാന്‍ ചിരിച്ചതേയുള്ളൂ. ആ മുഖത്തെ ഭാവം എന്താണെന്ന് എനിയ്ക്കറിയില്ല. അവള് പെട്ടെന്ന് ഒരു കൈ നിറയെ മിഠായി വാരി എന്റെ നേര്‍ക്കെറിഞ്ഞു. അപ്പോഴേയ്ക്കും ബസ് മുന്നോട്ടെടുത്തു.
എന്റെ മുന്നില്‍ ചിതറി വീണ മിഠായി മുഴുവന്‍ ഞാന്‍ പെറുക്കിയെടുത്തു. യാത്രയ്ക്കിടയില്‍ എപ്പൊഴൊക്കെയോ തിന്നു. അതിന്റെ മധുരം ആസ്വദിച്ചു തന്നെ. എന്നാല്‍ അതിന്റെ ഉള്ളില്‍ ഒളിപ്പിച്ചിരുന്ന യഥാര്‍ത്ഥ മധുരമെന്തെന്ന് അന്നെനിയ്ക്കറിയില്ലായിരുന്നു.
വാല്‍ക്കഷണം:
അതിനു ശേഷം ഇന്നേ വരെ ഞാന്‍ ജൂലിയെ കണ്ടിട്ടില്ല. എന്റെ വീട്ടുകാരുമായുള്ള പിണക്കം പിന്നീട് ഇല്ലാതായി. എന്റെ അച്ഛന് അവരുടെ വീട്ടിലും അവളുടെ സഹോദരര്‍ എന്റെ വീട്ടിലും വന്നിട്ടുണ്ട്. അവള് ഇപ്പോള്‍ എവിടെയോ അധ്യാപികയാണെന്ന് അമ്മ പറഞ്ഞറിയാം. ഒരു പക്ഷെ ഇതു വായിയ്ക്കാനിടയായാല് എനിയ്ക്കൊരു മെയില്‍ അയച്ചേക്കും. ഞാനതു കാത്തിരിയ്ക്കുന്നു.
ഇതിലെ പേരുകള്‍ ഒഴിച്ച് ഈ സംഭവങ്ങള്‍ നൂറുശതമാനവും യഥാര്‍ത്ഥമാണ്.